ചരിത്രത്തിന്റെ ചരിത്രം
മനുഷ്യന്‍ തന്റെ ഭൂതകാലത്തെ മനസ്സിലാക്കുന്നതിനായി വിവിധ കാലഘട്ടങ്ങളില്‍ വിവിധ രീതികളിലാണ് ചരിത്രപഠനം വികസിച്ചുവന്നത്. ഗ്രീക്ക്–റോമന്‍ ചരിത്രപഠനങ്ങള്‍, മധ്യകാല പഠനം, നവോത്ഥാനവും മതനവീകരണ കാലവും, കാര്‍ത്തേഷ്യനിസം പോലുള്ള തത്വചിന്താപരമായ സ്വാധീനങ്ങള്‍, പ്രബുദ്ധതാ കാലഘട്ടത്തിലെ ചരിത്രബോധം, കാല്പനിക ചരിത്രരചനയും പ്രത്യക്ഷവാദ–ആദര്‍ശവാദ ചിന്തകളും, മാര്‍ക്‌സിയന്‍ ചരിത്രാപഗ്രഥനം, ശാസ്ത്രീയ ചരിത്രരചന എന്നിവയെക്കുറിച്ച് ഈ ലേഖനം വിശദീകരിക്കുന്നു. ഇതോടൊപ്പം പുരാതന ഇന്ത്യയിലെയും ഇസ്‌ലാമിക (അറബ്) ലോകത്തിലെയും ചരിത്രരചനാ പാരമ്പര്യങ്ങളെ പരിചയപ്പെടുത്തി, ചരിത്രത്തിന്റെ ചരിത്രം എന്ന വിഷയത്തെ വിവരണാത്മകമായി അവതരിപ്പിക്കുന്നതാണ് ഇതിന്റെ ലക്ഷ്യം.
ഒരു സമൂഹത്തിന്റെ ചരിത്രം എഴുതപ്പെടുന്നില്ലെങ്കില്‍ കാലപ്രവാഹത്തില്‍ മറഞ്ഞു പോകുന്ന ആ സമൂഹത്തിന് ഒരു ചരിത്രമുണ്ടാകില്ല. എന്നല്ല ചരിത്രത്തില്‍ അങ്ങനെയൊരു സമൂഹമേ ഉണ്ടാവില്ല എന്നതാണ് യാഥാര്‍ഥ്യം. ചരിത്രത്തെക്കുറിച്ചുള്ള വീക്ഷണഗതികള്‍ക്കനുസരിച്ച് അതിന്റെ നിര്‍വചനങ്ങളും ഏറെയാണ്. തിരുത്തപ്പെടാത്ത തെറ്റുകള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുമ്പോള്‍ അത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്, സമൂഹത്തോടും.
”ഒരു സാമൂഹ്യ ജീവിയെന്ന നിലയില്‍ മനുഷ്യന്റെ വൈയക്തികവും സംഘടിതവുമായ, സ്ഥല-കാല ബന്ധിത പ്രവര്‍ത്തന പരിണാമ ഘടകങ്ങളെ അവയുടെ ഭൗതിക-മാനസിക പശ്ചാത്തലത്തില്‍ അനേഷിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ശാസ്ത്രമാണ് ചരിത്രം”-ഏണസ്റ്റ് ബെന്‍ഹ(ര്‍)
വിജ്ഞാനം, അന്വേഷണം, ഗവേഷണം എന്നീ വിവക്ഷയില്‍ ചരിത്രത്തിന്റെ പ്രാകൃതരൂപമായ ‘ഹിസ്റ്ററിയ’ എന്ന പദം ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത് ഗ്രീക്കുകാരാണ്. ‘ചരിത്ര’ത്തെ ആദ്യമായി നിര്‍വചിച്ചതും അതിന്റെ പ്രഥമ പ്രയോക്താക്കളും ഗ്രീക്കുകാര്‍ തന്നെ. പുരാവൃത്തങ്ങ(Myth)ളില്‍ നിന്ന് കഥാഗാന(Ballads)ങ്ങളിലേക്കും കഥാഗാനങ്ങളില്‍ നിന്ന് ചരിത്രാഖ്യാനങ്ങളിലേക്കുമുള്ള ചരിത്രത്തിന്റെ പ്രയാണം സുദീര്‍ഘമാണ്.
ഗ്രീക്ക്, റോമന്‍ ചരിത്രപഠനങ്ങള്‍
ഇതിഹാസ രചയിതാക്കളെയും ചരിത്രപടുക്കളെയും ബന്ധിപ്പിച്ച കണ്ണി ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹെറോദോത്തസ് (ബി സി 480 – 425) ആണ്. ഹെറോദോത്തസിന്റെ സമകാലികനായ തുസിദദിസ് (450 – 400) സംഭവങ്ങളുടെ ഗതി വിവരിക്കുന്നതിലുപരി അവയുടെ കാരണങ്ങള്‍ അന്വേഷിക്കുന്നതിനായിരുന്നു മുന്‍ഗണന നല്‍കിയത്. ചരിത്ര സംഭവങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ അവയെ ഒറ്റപ്പെട്ട സംഭവങ്ങളായി പഠനവിധേയമാക്കാവതല്ലെന്നും സംഭവങ്ങളുടെ ആദിയും അന്ത്യവും ഗ്രഹിക്കുന്നതിലൂടെ മാത്രമേ സമഗ്രമായ പഠനം സാധ്യമാകൂ എന്നും തുസിദദിസ് സമര്‍ഥിച്ചത് വിപ്ലവകരമായ സ്വാധീനമാണ് ചരിത്രപഠന രംഗത്തുണ്ടാക്കിയത്.
വളരെ ഇടുങ്ങിയ മേഖലകളില്‍, ഒന്നോ രണ്ടോ തലമുറകള്‍ക്കപ്പുറം കടന്നുചെല്ലാത്ത വിധമുള്ള ചരിത്രരചന ദൃക്‌സാക്ഷികളില്‍ നിന്ന് നേരിട്ട് തെളിവു സ്വീകരിക്കുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. പില്‍ക്കാല ചരിത്രപണ്ഡിതര്‍ക്ക് ഈ രചനകള്‍ നിരൂപണ വിധേയമാക്കാനോ തിരുത്താനോ സാധ്യമായിരുന്നില്ല.
ഗ്രീക്ക് രചനകളുമായി താരതമ്യം ചെയ്യുമ്പോള്‍ റോമന്‍ ചരിത്രാഖ്യാനങ്ങള്‍ക്ക് സാധാരണ നിലവാരമേയുള്ളൂ. റോമന്‍ സേനാ നായകനായിരുന്ന ജൂലിയസ് സീസറും സെറ്റോയും ചരിത്രരചനയില്‍ പ്രാവീണ്യമുള്ളവരായിരുന്നു. തന്റെ രചനകളില്‍ വിവരണം അത്യാകര്‍ഷകമാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം പൗരന്‍മാരില്‍ രാജ്യസ്‌നേഹവും പൗരബോധവും ധാര്‍മിക ബോധവും വളര്‍ത്താന്‍ ശ്രമിച്ച ലിവി(ബി സി 59-എ ഡി 17)യും ചരിത്രം ധാര്‍മിക മൂല്യങ്ങളെ പ്രതിഷ്ഠിക്കാന്‍ ഉപയുക്തമാക്കണമെന്ന് വിശ്വസിച്ച ടെക്കിറ്റസ്സു(ബി സി 55-120)മായിരുന്നു റോമാ ചരിത്രകാരന്‍മാരിലെ പ്രമുഖര്‍.
മധ്യകാല പഠനം
ഗ്രീക്ക്-റോമാ ചരിത്രകാരന്‍മാരുടെ ശാസ്ത്രീയ-രാഷ്ട്രീയ സമീപനത്തില്‍ നിന്ന് ചരിത്രം പില്‍ക്കാലത്ത് മതാധിപരുടെ കൈകളിലേക്ക് വഴുതി വീണു. പുരോഹിതരും സന്യാസി വര്യന്‍മാരുമാണ് ഇക്കാലത്ത് ചരിത്രരചന നടത്തിയിരുന്നത്. ഓരോ വര്‍ഷവും നടക്കുന്ന സംഭവങ്ങള്‍ ആ പ്രദേശത്തെ പള്ളികളിലും സന്യാസി മഠങ്ങളിലും രേഖപ്പെടുത്തിയിരുന്നു. ഇവ കൊല്ലവരി (Year book), ഡയറി എന്നും അറിയപ്പെട്ടിരുന്നു. ഇരുളടഞ്ഞ മധ്യകാലഘട്ടത്തെക്കുറിച്ചുള്ള അറിവുകളിലേക്ക് ഈ കുറിപ്പുകള്‍ വളരെയേറെ വെളിച്ചം വീശുന്നു. ഫ്രാങ്കുകളുടെ ആദ്യകാല ഭരണം, ആംഗ്ലോസാക്‌സന്‍ കാലഘട്ടം, ആല്‍ഫ്രഡ്, ഷാര്‍ലമെയ്ന്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ സന്യാസി വര്യന്‍മാരുടെ ലിഖിതങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. മതത്തിന് ശക്തമായ അടിത്തറ നിര്‍മിക്കുന്നതിലായിരുന്നു ക്രിസ്ത്യന്‍ ചരിത്രാഖ്യാനം ശ്രദ്ധ ചെലുത്തിയിരുന്നത്. ക്രിസ്തു മതത്തിന്റെ ആദ്യത്തെ മുന്നൂറു വര്‍ഷം യൂറോപ്പില്‍ ചരിത്രരചന സാധിക്കുമായിരുന്നില്ല. കഴിഞ്ഞ കാല സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുക മാത്രമല്ല, മനുഷ്യന്‍ ഭാവിയില്‍ താണ്ടേണ്ട വഴികള്‍ വരച്ചുകാട്ടുകയായിരുന്നു തങ്ങളുടെ ദൗത്യമായി അവര്‍ കണ്ടിരുന്നത്. സഭാചരിത്രരചന, യഹൂദ-ക്രിസ്തീയ പാരമ്പര്യരചനകള്‍ വിമര്‍ശങ്ങളേതുമില്ലാതെ അപ്പടി സ്വീകരിച്ചുവെന്നതാണ് അവയുടെ വൈകല്യമായി കണക്കാക്കപ്പെടുന്നത്.
‘ചരിത്രത്തിന്റെ സത്ത കണ്ടുപിടിക്കാന്‍ ചരിത്രത്തിന്റെ വെളിയിലേക്കാണ് അവര്‍ നോക്കിയത്’ – കോളിങ് വുഡ്.
പ്രാദേശിക രചന വിശ്വചരിത്രരചനയ്ക്ക് വഴിമാറിക്കൊടുത്ത മധ്യകാലത്തെ അറബ് മുസ്‌ലിം മേഖലയിലൂടെയാണ് ഗ്രീക്ക്, റോമ ചരിത്രകാരന്‍മാര്‍ തങ്ങളുടെ ജനതയുടെ ചരിത്രം രചിച്ചിരുന്നതെങ്കിലും മുസ്‌ലിം ചരിത്ര പണ്ഡിതന്‍മാര്‍ ഒരു ലോകചരിത്ര രചനയ്ക്ക് ആദ്യമായി തുടക്കമിടുകയായിരുന്നു. ത്വബ്‌രിയും ഇബ്‌നു ഖല്‍ദൂനുമാണ് ഇവരില്‍ പ്രമുഖര്‍.
നവോത്ഥാന കാല ചരിത്രം
ചരിത്രപഠനത്തില്‍ പുതിയ പന്ഥാവു വെട്ടിത്തെളിച്ച കാലമാണ് നവോത്ഥാന കാലം. കൊട്ടാരങ്ങളിലും സന്യാസി മഠങ്ങളിലും ഒതുങ്ങി നിന്നിരുന്ന ചരിത്രാഖ്യാനം പൊതുജനങ്ങളിലേക്ക് ഇറങ്ങിവന്നു. കടലാസിന്റെ ഉപയോഗവും അച്ചടി യന്ത്രത്തിന്റെ കണ്ടുപിടുത്തവും, ചരിത്രാഖ്യാനവും പഠനവും സുഗമമാക്കി. പുരാതന ഗ്രീക്ക്, റോമ രാജ്യങ്ങളില്‍ ഉത്കൃഷ്ട സംസ്‌കാരം നിലനിന്നിരുന്നുവെന്ന തിരിച്ചറിവ് സങ്കുചിത ചിന്തകളില്‍ നിന്നുള്ള മോചനത്തിന് വഴിയൊരുക്കി.
നവോത്ഥാന ചരിത്രപണ്ഡിതരില്‍ പ്രമുഖനായിരുന്ന നിക്കളോ മാക്യവെല്ലി (1469 – 1527) എഴുതിയ ‘പ്രിന്‍സ്’ ഇറ്റാലിയന്‍ രാഷ്ട്രങ്ങളിലെ ഭരണവ്യവസ്ഥകളെക്കുറിച്ചുള്ള ഗഹനമായ പഠനമാണ്. ‘ഫ്‌ളോറന്‍സിന്റെ ചരിത്രം’ ആ റിപ്പബ്ലിക്കിന്റെ വളര്‍ച്ചയെ വിശകലനം ചെയ്യുന്നു. മതാധിഷ്ഠിത വ്യാഖ്യാനങ്ങളെ നിരാകരിച്ച് മനുഷ്യ ജീവിതത്തെ രൂപപ്പെടുത്തുന്ന പ്രകൃതി നിയമങ്ങളെ കണ്ടെത്താനുള്ള ശ്രമമാണ് മാക്യവെല്ലി നടത്തിയത്.
മത നവീകരണ കാലം
മത നവീകരണമാണ് ജര്‍മനിയിലും ഇംഗ്ലണ്ടിലും ചരിത്രാഖ്യാന അഭിവാഞ്ഛയ്ക്ക് തിരികൊളുത്തിയത്. ജര്‍മന്‍ ചരിത്രരചനകളുടെ ന്യൂനത അവ വിമര്‍ശനാത്മകമല്ലെന്നതാണ്. ട്യൂഡര്‍ കാല ഇംഗ്ലണ്ടില്‍ (1485 – 1603) പള്ളിയുടെ പിടിയില്‍ നിന്ന് മുക്തമായി ചരിത്രരചന ആധുനിക യുഗത്തിലേക്ക് കുതിച്ചുയര്‍ന്നു. ലാറ്റിനു പകരം ഇംഗ്ലീഷ് ഈ കാലത്തെ രചനകളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. തോമസ് മൂറും വാര്‍ട്ടര്‍ റാലിയും മതേതര-ശാസ്ത്രീയ രചനകളുടെ വളര്‍ച്ചക്ക് കരുത്തേകി. രാഷ്ട്രീയ ചരിത്രത്തിന് പുറമെ സാഹിത്യചരിത്രവും സാംസ്‌കാരിക ചരിത്രവും ഉടലെടുത്തത് ഈ കാലത്താണ്.
പ്രകൃതിശാസ്ത്രങ്ങളില്‍ ജീവശാസ്ത്രം ചരിത്രപഠനത്തെ ഗണ്യമായി സ്വാധീനിച്ചു. മനുഷ്യസമൂഹം പടിപടിയായി വ്യത്യസ്ത ഘട്ടങ്ങള്‍ തരണം ചെയ്താണ് ഇന്നുള്ള അവസ്ഥയില്‍ എത്തിച്ചേര്‍ന്നതെന്നും മനുഷ്യന്റെ പ്രയാണം ലാളിത്യത്തില്‍ നിന്ന് സങ്കീര്‍ണാവസ്ഥയിലേക്കായിരുന്നു എന്നും ജീവശാസ്ത്രം ബോധ്യപ്പെടുത്തി. കാലഗണനാ ശാസ്ത്രം (Chronology), ശിലാലിഖിത ശാസ്ത്രം (Epigraphy), നാണയശാസ്ത്രം (Numismaties), പുരാവസ്തു ഗവേഷണം (Archaeology), പുരാതന ലിഖിതശാസ്ത്രം (Paleography) എന്നിവ ചരിത്രത്തിന്റെ വ്യാപ്തി വിശാലമാക്കുന്നതോടൊപ്പം അതിന് ഒട്ടൊക്കെ ശാസ്ത്രീയ നില കൈവരിക്കാന്‍ സഹായിക്കുകയും ചെയ്തു. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ എളിയതോതില്‍ ആരംഭിച്ച പുരാവസ്തുഗവേഷണം തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ വിപുലമായി ഉപയോഗിക്കപ്പെട്ടതോടെ പഴയ നാഗരിക കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവ് ലഭിക്കാന്‍ അത് സഹായകമായി.
കാര്‍ത്തേഷ്യനിസം, കാര്‍ത്തേഷ്യന്‍ വിരുദ്ധ സിദ്ധാന്തം
യൂറോപ്പില്‍ പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിലുണ്ടായ ധൈഷണിക വിപ്ലവത്തിന് തിരി കൊളുത്തിയത് ദെക്കാര്‍ത്തെ, ഐസക് ന്യൂട്ടന്‍, ജോണ്‍ ലോക്ക് എന്നിവരായിരുന്നു. ശാസ്ത്ര-തത്വചിന്താ മണ്ഡലങ്ങളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍, കാര്‍ത്തേഷ്യനിസം (ദെക്കാര്‍ത്തിന്റെ സിദ്ധാന്തം), കാര്‍ത്തേഷ്യ വിരുദ്ധ സിദ്ധാന്തം, എന്‍ലൈറ്റന്‍മെന്റ് (പ്രബുദ്ധവീക്ഷണം) എന്നീ ചിന്താപ്രസ്ഥാനങ്ങള്‍ക്ക് ജീവന്‍ നല്‍കി.
ഫ്രഞ്ച് തത്വചിന്തകനായ റെനി ദെക്കാര്‍ത്തെ (Rene Descartes 1594-1650) എല്ലാ അധികാര കേന്ദ്രങ്ങളെയും പാരമ്പര്യ വിശ്വാസങ്ങളെയും ചോദ്യം ചെയ്തു. ചരിത്രപഠനം വിട്ട് ശാസ്ത്രാന്വേഷണങ്ങളില്‍ മുഴുകാനാണ് ദെക്കാര്‍ത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തത്.
കാര്‍ത്തേഷ്യന്റെ ചരിത്രവിരുദ്ധ സമീപനത്തെ ജോണ്‍ ലോക്ക്, ബര്‍ക്കിലി, ഹ്യൂം എന്നീ ചിന്തകര്‍ തുറന്നുകാട്ടി. ചരിത്രഗവേഷണങ്ങള്‍ക്ക് നിയതമായ രൂപം നല്‍കിയ ഇറ്റാലിയന്‍ തത്വചിന്തകനായ വികോയാണ് കാര്‍ത്തേഷ്യന്‍ വിരുദ്ധരില്‍ അഗ്രഗണ്യന്‍. മനുഷ്യനാണ് ചരിത്രം സൃഷ്ടിക്കുന്നതെങ്കിലും അവന്‍ അതിന്റെ ആസൂത്രകനല്ലെന്നും അവന്റെ പക്കല്‍ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഒരു രേഖയുമില്ലെന്നും വികോ വാദിച്ചു.
വിമര്‍ശനാത്മകവും സൃഷ്ടിപരവുമായ രീതി ചരിത്രവ്യാഖ്യാന പ്രക്രിയയില്‍ സ്വീകരിച്ചുകൊണ്ട് ചരിത്രത്തെ ഐതിഹ്യങ്ങളില്‍ നിന്ന് വികോ മോചിപ്പിച്ചു. കെട്ടിച്ചമച്ച കഥകളുടെ ഒരു ഭാണ്ഡമല്ല; ധ്യാന നിമഗ്നതയിലൂടെ നടത്തിയ കാലത്തിന്റെ പുനരാവിഷ്‌കരണമാണ് ചരിത്രമെന്നും തന്റെ കാലത്തിനും മുന്നേ നടന്നുപോയ അദ്ദേഹം പറഞ്ഞുവച്ചു.
പ്രബുദ്ധതാ കാലഘട്ടം
പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ തുടങ്ങി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രസ്ഥാനമാണ് പ്രബുദ്ധതാ അഥവാ ജ്ഞാനപ്രകാശന പ്രസ്ഥാനം. ഈ കാലഘട്ടത്തിലെ സവിശേഷ ഗുണങ്ങളായ ഭൗതികവാദവും അധികാരകേന്ദ്രങ്ങളോടുള്ള കടുത്ത എതിര്‍പ്പും ചരിത്രപഠനത്തിലും പ്രകടമായി. വോള്‍ട്ടയറും ഹ്യൂമും രൂപകല്പന ചെയ്ത ആഖ്യാന രീതിയാണ് ജ്ഞാനപ്രകാശന രീതി എന്നറിയപ്പെടുന്നത്. ചരിത്രത്തെ അതിന്റെ ബാഹ്യതലത്തില്‍ നിന്ന് ആന്തരിക തലത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു എന്നുള്ളതാണ് പ്രബുദ്ധ ചരിത്രരചനയുടെ മറ്റൊരു സവിശേഷത.
ചരിത്രരചനയില്‍ സ്ഥല-കാല പരിഗണനയ്ക്ക് വിശാലമായ മാനം നല്കിയെന്നതാണ് അക്കാലത്തെ രചനകളുടെ പ്രത്യേകത. സംസ്‌കാരങ്ങളുടെ ഈറ്റില്ലമായ ചൈന, ഇന്ത്യ, ഇസ്‌ലാമിക ദേശങ്ങള്‍ എന്നിവയെ അവഗണിച്ചുകൊണ്ട് അതുവരെ നടത്തിവന്നിരുന്ന ചരിത്രരചനാ രീതിക്ക് മാറ്റം വരുത്തുകയും ഈ പ്രദേശങ്ങള്‍ക്ക് കൂടി അര്‍ഹമായ സ്ഥാനം നല്കുകയും ചെയ്തത് പ്രബുദ്ധകാല ചരിത്രകാരന്‍മാരാണ്.
വ്യക്തിസ്വാതന്ത്ര്യത്തിന്റെ സമരനായകനായ വോള്‍ട്ടയര്‍ (1697-1778) നാഗരികതയുടെ പുരോഗതി രാഷ്ട്രീയ-മതാധിപത്യത്തില്‍ അസാധ്യമാണെന്ന അഭിപ്രായക്കാരനായിരുന്നു. ക്രൈസ്തവത നൂറ്റാണ്ടുകളോളം മനുഷ്യപുരോഗതിയെ തടഞ്ഞുനിര്‍ത്തിയെന്നും പള്ളിയുടെ പിടിയില്‍ നിന്ന് തെന്നിമാറിയപ്പോഴാണ് നവോത്ഥാനം ഉദയം ചെയ്തതെന്നും അദ്ദേഹം ഉദാഹരണ സഹിതം തെളിയിച്ചു. ”അക്രമങ്ങളുടെയും കെടുതികളുടെയും പുരാവൃത്തമാണ് ചരിത്രം” എന്നു പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുമാറുള്ള ചരിത്ര രചനയായിരുന്നു അന്നത്തേത്. കവിയും തത്വചിന്തകനും രാഷ്ട്രമീമാംസകനുമെന്നതിലുപരി പ്രബുദ്ധ കാലത്തെ എണ്ണപ്പെട്ട ചരിത്രപണ്ഡിതരിലൊരാളായിരുന്നു വോള്‍ട്ടയര്‍.
പ്രബുദ്ധ ചരിത്രരചനയില്‍ ഇംഗ്ലണ്ടിന്റെ പ്രതിനിധി എഡ്വേര്‍ഡ് ഗിബ്ബനാ(1737-1794)യിരുന്നു. ‘റോമാ സാമ്രാജ്യത്തിന്റെ അധോഗമനവും പതനവും’ (Decline and Fall of Romam Empire) എന്ന മഹത്ഗ്രന്ഥത്തിലൂടെ റോമാ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണം രാഷ്ട്രീയ പാരതന്ത്ര്യമായിരുന്നുവെന്ന് ഗിബ്ബന്‍ പറഞ്ഞുവയ്ക്കുന്നു. നാഗരികതയും പുരോഗതിയും ജനങ്ങളുടെ സംതൃപ്തിയുടെ തോതുമായി അഭേദ്യമായി ബന്ധപ്പെടുന്നുണ്ടെന്ന് വിശ്വസിച്ച ഗിബ്ബനാണ് ചരിത്രസംഭവങ്ങള്‍ ഒറ്റപ്പെട്ടവയല്ലെന്നും അവിരാമം തുടരുന്ന ഒരു പ്രക്രിയയാണെന്നും ആദ്യമായി സമര്‍ഥിച്ചത്. പ്രബുദ്ധകാല ചരിത്രാഖ്യാനങ്ങളും വൈകല്യങ്ങളില്‍ നിന്ന് മുക്തമായിരുന്നില്ല. സമൂഹത്തില്‍ മതത്തിന്റെ സ്വാധീനവും അത് ചരിത്രപ്രവാഹത്തില്‍ വരുത്തിയ മാറ്റങ്ങളും അവഗണിച്ചതാണ് ഇതിലൊന്ന്.
കാല്പനിക ചരിത്രരചന
പതിനെട്ടാം നൂറ്റാണ്ടില്‍ ജര്‍മനിയില്‍ ഉടലെടുത്ത ഒരു സാഹിത്യപ്രസ്ഥാനമായിരുന്നു കാല്പനികത (Romanticism). യുക്തിവാദത്തിനും കേവല ധൈഷണിക സമീപനത്തിനും എതിരായിരുന്ന കാല്പനികത, ചരിത്രാഖ്യാന രീതിയിലും ഓളങ്ങള്‍ സൃഷ്ടിച്ചു. നിഗൂഢവും വികാരതീവ്രവുമായ മധ്യകാല മാതൃക പുനരാനയിക്കപ്പെട്ടതോടെ പ്രബുദ്ധരചനകളുടെ മുഖമുദ്രയായ യുക്തിയുക്തത ഭാവനാവിലാസത്തിന്റെ ആള്‍ത്താരയില്‍ ബലികഴിക്കപ്പെട്ടു.
ഫ്രാന്‍സില്‍ റൂസ്സോയുടെ കാലത്തോടെ ഉദയം ചെയ്ത ഈ പ്രസ്ഥാനം ജര്‍മനിയിലും ഇംഗ്ലണ്ടിലും മറ്റും പരിപോഷിപ്പിക്കപ്പെട്ടു. കവികളും സാഹിത്യകാരന്‍മാരും രൂപപ്പെടുത്തിയ മാതൃകകളാണ് ചരിത്രകാരന്മാരും അവലംബിച്ചിരുന്നത്. പൗരാണിക കാലഘട്ടത്തിന്റെ തീവ്രസ്മരണയില്‍ മുങ്ങിനിവര്‍ന്ന് പഴയ ദേശീയ സമ്പ്രദായങ്ങളും ചര്യകളും ആശ്ലേഷിച്ച അവര്‍ പ്രചോദനം ഉള്‍ക്കൊണ്ടത് മധ്യകാലഘട്ടത്തില്‍ നിന്നായിരുന്നു. കുരിശുയുദ്ധം, ധീരോദാത്തത (Chivatry), മുസ്‌ലിംകളില്‍ നിന്ന് സ്‌പെയിനിന്റെ വീണ്ടെടുപ്പ്, ഗോതിക് വാസ്തുശില്പം എന്നിവയോട് അവര്‍ അനല്പമായ വികാരതീവ്രത കാട്ടി. പഴമയോടുള്ള വികാരതീവ്രത പ്രകാശിപ്പിച്ചുകൊണ്ട് സര്‍ വാള്‍ട്ടര്‍ സ്‌കോട്ട് എഴുതിയ ചരിത്രനോവലിന്റെ പാത പിന്തുടര്‍ന്ന് അത്തരം നോവലുകളുടെ പ്രളയം തന്നെയുണ്ടായി. ഒരു കാലഘട്ടത്തെയും ചരിത്രകാരന് അവഗണിക്കാവതല്ലെന്നും ഓരോ സമൂഹവും തങ്ങളുടെ പ്രതിഭ സാമൂഹിക-സാംസ്‌കാരിക സൗധങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അവയ്ക്ക് യുക്തമായ സ്ഥാനം നല്‍കേണ്ടതുണ്ടെന്നും ഉദ്‌ഘോഷിക്കുക വഴി കാല്പനിക ചരിത്രാഖ്യാതാക്കള്‍ വിലപ്പെട്ട സംഭാവനയാണ് ചരിത്രപഠനത്തിന് നല്‍കിയിരിക്കുന്നത്. ഫ്രാന്‍സില്‍ ചെതു ബ്രാന്റും അമേരിക്കയില്‍ മോറ്റിലിയും ഇംഗ്ലണ്ടില്‍ കാര്‍ലൈല്‍, മെക്കാളെ എന്നിവരും കാല്പനിക ചരിത്രരചനയുടെ പ്രണേതാക്കളായിരുന്നു.
തോമസ് കാര്‍ലൈല്‍ (1795-1881) കാല്പനികതാ കാലഘട്ടത്തിലെ ആദരണീയനായ ചരിത്രകാരനായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ ചരിത്രം കാര്‍ലൈലിന്റെ പ്രധാന നേട്ടമായാണ് ഗണിക്കപ്പെടുന്നത്. ചരിത്രം കാര്‍ലൈലിന് ‘ദൈവഗ്രന്ഥ’മാണ്; വിപ്ലവത്തിന്റെ കെടുതികളാകട്ടെ മനുഷ്യന്റെ മേലുള്ള ‘ദൈവകോപവും’. 1841ല്‍ പ്രസിദ്ധീകരിച്ച ‘ഹീറോ, ഹീറോ വര്‍ഷിപ് ആന്റ് ഹീറോയിക് ഹിസ്റ്ററി’ എന്ന ഗ്രന്ഥം കാര്‍ലൈല്‍ ചിന്തയുടെ യഥാര്‍ത്ഥ പ്രതിഫലനമാണ്. ‘ഫ്രഞ്ച് വിപ്ലവം’ വിശദാംശങ്ങളില്‍ കൃത്യത പുലര്‍ത്തുന്നുണ്ടെങ്കിലും സാമൂഹിക, സാമ്പത്തിക ഘടകങ്ങളുടെ പ്രാധാന്യത്തെ തീരെ അവഗണിച്ചിരിക്കുന്നു.
കാല്പനിക ചരിത്രകാരന്‍മാര്‍ ചരിത്രത്തെ അത്യാകര്‍ഷകമാക്കിയെങ്കിലും അത് സത്യത്തെ ബലികഴിച്ചുകൊണ്ടായിരുന്നു. കോട്ടകൊത്തളങ്ങളിലും ഭദ്രാസനപ്പള്ളികളിലും പ്രകാശിതമായ മനുഷ്യന്റെ കല്പനാശക്തിക്ക് അമിത പ്രാധാന്യം നല്‍കിയ കാല്പനിക ചരിത്രകാരന്‍മാര്‍ ഗൗരവമുള്ള സാമൂഹിക-സാമ്പത്തിക ഘടകങ്ങള്‍ പാടെ അവഗണിച്ചു. വിധിയിലുള്ള വിശ്വാസം, ഒരു ജനത- ഒരു കാലഘട്ടം അഥവാ ഒരു സംഭവം മറ്റുള്ളവയെക്കാള്‍ മഹത്തരമാണെന്ന് വാദിക്കാന്‍ കാല്പനിക ചരിത്ര രചയിതാക്കള്‍ക്ക് പ്രേരണ നല്കി. ‘വെള്ളക്കാരന്റെ ഭാര'(Whiteman’s burden)വും ‘ആര്യന്‍മാരുടെ നിയോഗ’വും ഈ ചിന്താഗതിയുടെ സന്തതികളാണ്. ഹിറ്റ്‌ലറും നാസി പാര്‍ട്ടിയും തങ്ങളുടെ മാര്‍ഗത്തിന്റെ അധീശാധികാരം അടിച്ചേല്പിക്കാന്‍ ആശ്രയിച്ചത് ഈ ചിന്താസരണികളെയായിരുന്നു. കാര്‍ലൈലിനെ തുടര്‍ന്ന് ഹെഗലും മാര്‍ക്‌സും കാല്പനിക വീക്ഷണം ആവാഹിച്ച് ചരിത്രവ്യാഖ്യാനത്തില്‍ തങ്ങളുടേതായ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചു.
കാല്പനികാദര്‍ശ വാദം, പ്രത്യക്ഷവാദം
കാല്പനികതാ പരമാര്‍ഥ സിദ്ധാന്തവും ആദര്‍ശവാദ വിശ്വസങ്കല്പവും സംയോജിപ്പിച്ചുള്ള ചിന്താപ്രസ്ഥാനമാണ് കാല്പനികാദര്‍ശവാദം (Romantic Idealism). ജര്‍മന്‍ ചിന്തകനായിരുന്ന ഇമ്മാനുവല്‍ കാന്റ് (1724-1804) ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രചോദനം. പാരമ്പര്യവും വിശ്വാസവും മുറുകെപ്പിടിച്ചിരുന്ന യാഥാസ്ഥിതിക പ്രസ്ഥാനവുമായി സൈദ്ധാന്തിക യോജിപ്പ് പുലര്‍ത്തിയ പ്രസ്ഥാനം ഫ്രഞ്ച് വിപ്ലവത്തിന്റെ ഭീകരതയോട് പുറംതിരിഞ്ഞുനിന്നു. വ്യക്തികള്‍ക്ക് പ്രത്യേകമായി അവകാശങ്ങളൊന്നുമില്ലെന്നും സാമൂഹിക ക്ഷേമവും ഭദ്രതയുമാണ് പരമപ്രധാനമെന്നുമായിരുന്നു പ്രസ്ഥാനത്തിന്റെ വാദം.
കാല്പനികാദര്‍ശ വാദത്തിന്റെ പ്രബല ചിന്തകനായിരുന്ന ജോര്‍ജ് വില്‍ഹെം ഹെഗലാണ് (1770-1830) ചരിത്രത്തെ തത്വചിന്തയുടെ വിതാനത്തിലേക്ക് ഉയര്‍ത്തിയത്. വസ്തുതകള്‍ തേടിപ്പിടിക്കലല്ല, മറിച്ച് വസ്തുതകള്‍ അഥവാ സംഭവങ്ങള്‍ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാക്കലാണ് ചരിത്രകാരന്റെ ദൗത്യമെന്ന് ഹെഗല്‍ വാദിച്ചു. പ്രകൃതിയും ചരിത്രവും ബന്ധപ്പെട്ടു കിടക്കുന്നുവെന്ന വാദത്തെ നിരാകരിക്കുന്ന ചരിത്രകാരനാണ് ഹെഗല്‍. വസ്തുതകള്‍ അന്വേഷിച്ചറിയലല്ല, വസ്തുതകളുടെ പ്രേരകഘടകങ്ങള്‍ തിരിച്ചറിയലാണ് ചരിത്രകാരന്റെ കടമെയന്ന് ഹെഗല്‍ തന്റെ ചരിത്രത്തിന്റെ തത്വചിന്തയില്‍ ഉണര്‍ത്തുന്നു.
രണ്ടു വ്യക്തികള്‍ തമ്മിലുള്ള സംവാദം സത്യം വെളിപ്പെടുത്തുന്നതുപോലെ രണ്ട് ആശയങ്ങള്‍ അല്ലെങ്കില്‍ സംവിധാനങ്ങള്‍ തമ്മിലുള്ള സംഘട്ടനം ഉത്കൃഷ്ടമായ പുതിയ ഒരാശയത്തിന് ജീവന്‍ നല്‍കുന്നു എന്നാണ് ഹെഗല്‍ മുന്നോട്ടുവച്ച തത്വം. ഒരു സിദ്ധാന്തം (thesis) പ്രതിസിദ്ധാന്ത(anti thesis)വുമായുള്ള സംഘട്ടനത്തില്‍ ഉപഗ്രഥന(synthesis)ത്തിന് ജന്‍മം നല്‍കുന്നുവെന്ന് ഹെഗല്‍ സമര്‍ഥിക്കുന്നു. ഈ ഉപഗ്രഥനം അവസാനമല്ല; പരിപൂര്‍ണമായ ആശയം ഉദയം ചെയ്യുന്നതുവരെ ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കും.
ഹെഗലിന്റെ ചരിത്ര തത്വശാസ്ത്രം വന്‍ അബദ്ധമാണെന്ന അഭിപ്രായമാണ് ഇറ്റാലിയന്‍ ചരിത്രപണ്ഡിതനായ ക്രോസിനുള്ളത്. വിപരീതം, വിഭിന്നത എന്നീ സംജ്ഞകളെ കൂട്ടിക്കലര്‍ത്തിയതാണ് ഹെഗലിനു പിണഞ്ഞ അബദ്ധമെന്ന് ക്രോസ് വിശദീകരിക്കുന്നു.
കാല്പനികാദര്‍ശ വാദത്തിന്റെ ജീര്‍ണാവശിഷ്ടങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന ചിന്താപ്രസ്ഥാനമാണ് പ്രത്യക്ഷ വാദം (positivism). സംഭവങ്ങളുടെ പ്രവാഹത്തെ വിശദമായി വിലയിരുത്തി വസ്തുതകളെ അന്യോന്യം ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍ കണ്ടെത്തുകയാണ് പ്രത്യക്ഷവാദ ചരിത്രരചനയുടെ കാതല്‍. ഗണിത ശാസ്ത്ര പ്രൊഫസറായിരുന്ന അഗസ്റ്റസ് കോംതെ(1798-1857)യുമായാണ് പൊസിറ്റീവ് ചിന്താപ്രസ്ഥാനം ബന്ധപ്പെട്ടു കിടക്കുന്നത്. ചരിത്രത്തെ ദൈവശാസ്ത്രത്തില്‍ നിന്നും ആധ്യാത്മിക ശാസ്ത്രത്തില്‍ നിന്നും സ്വതന്ത്രമാക്കി ചരിത്രത്തിന്റെ ആധാരശിലകളില്‍ തന്നെ നിലനില്‍ക്കാന്‍ അതിന് കരുത്തേകാനാണ് കോംതെ ശ്രമിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലെ വിജ്ഞാനമേഖലയില്‍ കോംതെക്ക് വമ്പിച്ച സ്വാധീനമാണുണ്ടായിരുന്നത്. വിവിധ ശാസ്ത്ര ശാഖകള്‍ ഏകീകൃതവും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നതുമാണെന്ന നിഗമനം ചരിത്രമെഴുത്തില്‍ സുപ്രധാനമാണ്. ശാസ്ത്രങ്ങളിലൂടെ മനുഷ്യബന്ധങ്ങളെക്കുറിച്ചും ഈ പരസ്പരബന്ധം എങ്ങനെ ചരിത്രഗമനത്തെ മാറ്റിമറിക്കുന്നുവെന്നും തിരിച്ചറിഞ്ഞതാണ് കോംതെയുടെ സംഭാവന.
മാര്‍ക്‌സിയന്‍ ചരിത്രാപഗ്രഥനം
ചരിത്രത്തിനു നല്‍കപ്പെട്ട വ്യാഖ്യാനങ്ങളില്‍ പ്രബലമായ ഒന്നാണ് കാള്‍ മാര്‍ക്‌സി(1818-1883)ന്റെ സാമ്പത്തിക ചരിത്ര വ്യാഖ്യാനം. സുഹൃത്ത് ഫ്രെഡറിക്ക് എംഗല്‍സു(1820-1875)മൊത്ത് രചിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന പ്രശസ്ത ഗ്രന്ഥത്തിലൂടെയാണ് ചരിത്രത്തിന്റെ ഭൗതികവാദം അവതരിപ്പിക്കുന്നത്.
രണ്ടു വിരുദ്ധ ശക്തികള്‍ തമ്മിലുള്ള സംഘട്ടനമാണ് സമൂഹത്തെ മുന്നോട്ടു നയിക്കുന്നത് എന്നതാണ് മാര്‍ക്‌സിയന്‍ ചരിത്രാപഗ്രഥനത്തിന്റെ കാതല്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായ അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചയും തുടര്‍ന്നുണ്ടായ അസമമായ സാമ്പത്തിക വിതരണവും സമൂഹത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഹെഗലിയന്‍ വീക്ഷണത്തില്‍ വ്യത്യസ്ത ആശയങ്ങളുടെ സംഘട്ടനമാണ് സമൂഹത്തെ മുന്നോട്ടു നയിക്കുന്നതെങ്കില്‍ മാര്‍ക്‌സിയന്‍ സങ്കല്പത്തില്‍ അത് വര്‍ഗങ്ങളുടെ സംഘട്ടനമാണ്.
ചരിത്രത്തിന്റെ വികാസത്തിന് സാമ്പത്തിക ഘടകം ചെലുത്തിയ സ്വാധീനം അവഗണിക്കാനാവില്ല. എന്നാല്‍ സാമ്പത്തിക ഘടകം മാത്രമാണ് ചരിത്രഗമനത്തെ നിയന്ത്രിക്കുന്നതെന്ന മാര്‍ക്‌സിന്റെ വാദം വളരെ ഇടുങ്ങിയതാണ്. ഉത്പാദന സമ്പ്രദായമാണ് സാമൂഹിക, സാംസ്‌കാരിക പുരോഗതി നിര്‍ണയിക്കുന്നതെന്ന നിഗമനവും അശാസ്ത്രീയമാണ്. കാരണം മറ്റു ഘടകങ്ങളും സമൂഹത്തിന്റെ വളര്‍ച്ചക്ക് പ്രേരകമായി വര്‍ത്തിക്കുന്നുണ്ട്. വളരെ യാഥാസ്ഥിതികമായ ചരിത്രസമീപനമാണ് മാര്‍ക്‌സിന്റേത്. ഭൗതികഘടകത്തെ ചരിത്രഗമനത്തില്‍ ഒരേയൊരു പ്രേരകശക്തിയായി ഉയര്‍ത്തിക്കാട്ടിയതാണ് മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്റെ പ്രധാന ദൗര്‍ബല്യം.
ശാസ്ത്രീയ ചരിത്ര രചന
ചരിത്രം ഇന്നറിയപ്പെടുന്ന രീതിയില്‍ വികസിപ്പിച്ചതിന്റെ ബഹുമതി ലിയോ പോള്‍ഡ് റാങ്കെ (1795-1886)ക്കുള്ളതാണ്. പുതിയ ശൈലി, സാങ്കേതികത, വസ്തുനിഷ്ഠ പ്രതിപാദനം, അടിസ്ഥാന രേഖകളെ വിമര്‍ശനാത്മകമായി വിലയിരുത്തല്‍, ശാസ്ത്രീയ വിശകലനം തുടങ്ങിയ രീതിയിലാണ് റാങ്കെ ചരിത്രത്തെ സമീപിച്ചത്. ‘പോപ്പുമാരുടെ ചരി്രതം’, ‘മതനവീകരണവും ജര്‍മന്‍ ജനതയും’, ‘ഫ്രഞ്ചു ചരിത്രം’ എന്നിവയാണ് റാങ്കെയുടെ പ്രധാന കൃതികള്‍. സമകാലികരുടെ രചനകള്‍ മുന്‍ധാരണകളുടെയും ഊഹാപോഹങ്ങളുടെയും ഭാണ്ഡങ്ങളാണെന്ന അഭിപ്രായക്കാരനായിരുന്ന റാങ്കെ സത്യാന്വേഷണമാണ് തന്റെ തത്വസംഹിതയായി സ്വീകരിച്ചത്.
സംസ്‌കാരങ്ങളില്‍ ഒന്നിനും ഔന്നത്യം അവകാശപ്പെടാനില്ലെന്ന് വാദിച്ച ആധുനിക യുഗത്തിലെ പ്രബല ചിന്തകനായിരുന്നു സ്‌പെന്‍ഗ്ലര്‍ (1880-1936). ഈജിപ്ഷ്യന്‍, ഇന്ത്യന്‍, ചൈനീസ്, ക്ലാസിക്കല്‍, ബൈസാന്റിയന്‍, മായന്‍, അറേബ്യന്‍, ആസ്‌ടെക്, പാശ്ചാത്യ സംസ്‌കാരങ്ങള്‍ എന്നീ ഒന്‍പത് സംസ്‌കാരങ്ങളുടെ ജീവിതകാലമാണ് ചരിത്രമെന്നാണ് സ്‌പെന്‍ഗ്ലര്‍ അഭിപ്രായപ്പെടുന്നത്.
തലയെടുപ്പുള്ള ഇംഗ്ലീഷ് ചരിത്രകാരനായ ആര്‍നോള്‍ഡ് ജെ ടോയന്‍ബി (1889-1975) തന്റെ ചരിത്രപഠനം ഒന്‍പത് വാല്യങ്ങളിലായി പൂര്‍ത്തിയാക്കിയത് നാല്പതു വര്‍ഷം കൊണ്ടാണ്. ഒരു നഗര ജനപദത്തിലോ രാഷ്ട്രത്തിലോ ഉണ്ടായ സംഭവങ്ങളല്ല, സമൂഹത്തിലെ നാഗരികതയുടെ വളര്‍ച്ചയാണ് ചരിത്രപഠനത്തില്‍ ലക്ഷ്യമിടേണ്ടതെന്ന് വിശ്വസിച്ച ടോയന്‍ബി, ആറായിരം വര്‍ഷക്കാലം തഴച്ചുവളര്‍ന്ന ഇരുപത്തൊന്ന് നാഗരികതകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. പാശ്ചാത്യന്‍, ബൈസാന്റിയന്‍, ഇറാനിയന്‍, അറേബ്യന്‍, ഹിന്ദു, ഹെല്ലനിക്ക്, മായന്‍, ഈജിപ്ഷ്യന്‍ എന്നിവയാണ് അവയില്‍ മുഖ്യമായത്.
നഗരികതയുടെ ഉത്ഭവവും വളര്‍ച്ചയും പതനവും സംബന്ധിച്ച അടിസ്ഥാന കാരണങ്ങള്‍ അന്വേഷിച്ച ടോയന്‍ബി പിന്നീട് നാഗരികതയെ വികാസത്തിലേക്ക് നയിച്ച ഘടകങ്ങളെ അന്വേഷണ വിധേയമാക്കി. മൂന്നാമതായി, നാഗരികതയുടെ തകര്‍ച്ചയും അന്വേഷണ വിധേയമാക്കിയ ടോയന്‍ബി നാഗരികതയുടെ തകര്‍ച്ച, വിഘടനം, ശിഥിലീകരണം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലൂടെയാണിതെന്നും വിശദീകരിക്കുന്നു.
ചരിത്രരചന പുരാതന ഇന്ത്യയില്‍
മറ്റു പല വിജ്ഞാനശാഖകളിലും സമ്പന്നമായിരുന്നെങ്കിലും ചരിത്ര ക്രോഡീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ വളരെ പിന്നിലായിരുന്നു. പുരാതന കാലഘട്ടത്തില്‍ അവഗണിക്കപ്പെട്ട ഈ വിജ്ഞാനശാഖ മധ്യകാലത്തോടെ തളിരിട്ട് ആധുനിക കാലത്ത് വളര്‍ന്നു പന്തലിക്കുകയായിരുന്നു. ജീവചരിത്രാഖ്യായികകളായ ഹര്‍ഷചരിത, വിക്രമാങ്കദേവ ചരിത, കുമാരപാല ചരിത എന്നീ രചനകളില്‍ ചരിത്രാംശം കാണാമെങ്കിലും അവ ചരിത്ര വിമര്‍ശന പരീക്ഷണം അതിജീവിക്കാന്‍ കെല്പുള്ളവയല്ല.
പുരാതന ഇന്ത്യയിലെ പ്രധാന ചരിത്രാഖ്യാനം കശ്മീര്‍ രാജാക്കന്‍മാരുടെ ഭരണത്തെ പരാമര്‍ശിക്കുന്ന ‘രാജതരംഗി’ണിയാണ്. ചൈനീസ് ഇസ്‌ലാമിക മേഖലകളുമായുള്ള സമ്പര്‍ക്കം കൊണ്ടായിരിക്കണം കശ്മീരില്‍ ചരിത്രരചനാ പാരമ്പര്യം നിലനിന്നിരുന്നത്. എ ഡി 1148-49ല്‍ കശ്മീര്‍ രാജാവായ ജയസിംഹയുടെ കാലത്താണ് മന്ത്രി കല്പകയുടെ പുത്രനായ കാല്‍ഹണ രചിച്ച രാജതരംഗിണി പുറത്തിറങ്ങിയത്. മുന്‍കാല ചരിത്രങ്ങളില്‍ അമിതമായ വിശ്വാസമര്‍പ്പിക്കാതെ നാണയങ്ങള്‍, ഔദ്യോഗിക ഉത്തരവുകള്‍, ലിഖിതങ്ങള്‍ എന്നിവ വിമര്‍ശന വിധേയമാക്കി, കാലഗണനക്ക് ഊന്നല്‍ നല്‍കിക്കൊണ്ടു തേച്ചു മിനുക്കിയ എണ്ണായിരത്തോളം ശ്ലോകങ്ങളിലാണ് അദ്ദേഹം രാജതരംഗിണി രചിച്ചത്. അമിത ഭാവനയില്‍ നിന്നും ആലങ്കാരിക ശൈലിയില്‍ നിന്നും തീര്‍ത്തും വിമുക്തമല്ലെങ്കിലും രാജതരംഗിണി കശ്മീരിന്റെ പ്രാമാണിക ചരിത്രാഖ്യാനമായി കരുതപ്പെടുന്നു. കഥകള്‍ക്കും ഐതിഹ്യങ്ങള്‍ക്കും സത്യത്തിന്റെ പരിവേഷം നല്‍കി, അന്ധവിശ്വാസങ്ങള്‍ക്ക് പ്രചാരം നല്‍കിയെങ്കിലും പണ്ഡിതനും നിഷ്പക്ഷമതിയുമായ ചരിത്രകാരനായിരുന്നു കാല്‍ഹണ.
ഇസ്‌ലാമിക (അറബ്) ചരിത്രരചന
ക്രിസ്തീയ ചരിത്രാഖ്യാന രീതിയില്‍ നിന്നു വ്യത്യസ്തമായ ഒരു ചരിത്രരചനാ സമ്പ്രദായമാണ് ഇസ്‌ലാമിക – അറബ് മേഖലയില്‍ ഉദയം ചെയ്തത്. പ്രാചീന അറേബ്യയില്‍ ചരിത്രബോധം തീരെ അന്യമായിരുന്നില്ല. വംശവിവരണ പട്ടികയും അജ്ഞാന കാലഘട്ടത്തിലെ ഗോത്രയുദ്ധങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും അറബികള്‍ക്ക് പുരാവൃത്തങ്ങളിലുള്ള താല്പര്യം വെളിപ്പെടുത്തുന്നു. ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തോടെ ചരിത്രപഠനത്തിലുള്ള അവരുടെ അഭിവാഞ്ഛക്ക് ആക്കം കൂടി. അറബ് ചരിത്രരചന സ്വതന്ത്രമായതും മറ്റുള്ള സംസ്‌കാരങ്ങളുടെ സ്വാധീനത്തില്‍ നിന്ന് തീര്‍ത്തും മുക്തവുമാണ്. ക്രിസ്ത്യന്‍ ചരിത്രരേഖാലയങ്ങളും പുരാണ ലിഖിതങ്ങളും ഉപയോഗപ്പെടുത്തിയ ആദ്യ അറബ് ചരിത്രാഖ്യാതാവ് ഹിശാമുബ്‌നു കല്‍ബി ആണെന്നാണ് അഭിപ്രായം. അറബ് വംശാവലിയെക്കുറിച്ചുള്ള പഠനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഗ്രീക്കു രചനകളൊന്നും തന്നെ അക്കാലത്ത് അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടിരുന്നില്ല.
