നിലപാട് 2021-4
ഹിജ്‌റ വര്‍ഷാരംഭം
നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ പുതുവര്‍ഷം. മതകീയവും സാമൂഹികവും പ്രാദേശികവുമായി അനേകം കലണ്ടറുകള്‍ ലോകത്തുടനീളം ഉപയോഗിച്ചു വരുന്നുണ്ട്.
സൂര്യന്റെയും ഭൂമിയുടെയും ചലനങ്ങളെ ആസ്പദമാക്കി കണക്കാക്കപ്പെടുന്ന Solar Calendar ആണ് ജനുവരി മുതല്‍ ഡിസംബര്‍ വരെ പന്ത്രണ്ടു മാസങ്ങള്‍ എണ്ണിവരുന്ന വര്‍ഷഗണന. ഒരു സൗരവര്‍ഷം 365.25 ദിവസമാണ്.എന്നാല്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ സഞ്ചാരത്താല്‍ ദൃശ്യമാകുന്ന വൃദ്ധിക്ഷയങ്ങളെ ആസ്പദമാക്കി കണക്കാക്കാറുള്ള ലൂണാര്‍ കലണ്ടര്‍ പ്രാചീനകാലം മുതല്‍ ഉപയോഗത്തിലുണ്ട്. മുഹര്‍റം മുതല്‍ ദുല്‍ഹിജ്ജ വരെ പന്ത്രണ്ടു മാസങ്ങളായിട്ടാണ് ഈ വര്‍ഷ ഗണന.
ഒരുചാന്ദ്രവര്‍ഷം 354.367 ദിവസമാണ്. മുപ്പത്തിമൂന്ന് സൗരവര്‍ഷത്തിന് മുപ്പത്തിനാല് ചാന്ദ്രവര്‍ഷം ഉണ്ടാകും. ഓരോ വര്‍ഷവും പതിനൊന്നു ദിവസത്തെ വ്യത്യാസം.
അറിയപ്പെട്ടേടത്തോളം ബിസി 8000 കാലഘട്ടത്തില്‍ സ്‌കോട്‌ലാന്റിലാണ് ലൂണാര്‍ കലണ്ടര്‍ പ്രകാരം ആദ്യമായി കാലഗണന നടത്തിയതായി കാണുന്നത്. റോം, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളില്‍ ഈ കലണ്ടര്‍ ഉപയോഗിച്ചിരുന്നു. ഏതെങ്കിലും സാമ്രാജ്യത്തിന്റെ സാമന്തന്‍മാരല്ലാത്ത, ഒരു ഭരണകൂടത്താല്‍ നിയന്ത്രിക്കപ്പെടാത്ത അറബികള്‍ ചാന്ദ്രമാസങ്ങളാണ് ഉപയോഗിച്ചിരുന്നതെങ്കിലും അവര്‍ക്ക് പ്രത്യേക വര്‍ഷഗണന ഉണ്ടായിരുന്നില്ല.
AD 570 ല്‍ നടന്ന ഒരു സംഭവം കൊല്ലം കണക്കാക്കുന്നതിന് അവര്‍ പിന്നീട് ഉപയോഗിച്ചു. റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹബ്ശയുടെ കീഴില്‍ യമന്‍ ഭരിച്ചിരുന്ന അബ്‌റഹ മക്കയിലെ പുരാതനമായ കഅ്ബ പൊളിച്ചു നീക്കാന്‍ ഒരുശ്രമം നടത്തി. സ്വന്‍ആഇല്‍ നിന്ന് (യമന്‍ തലസ്ഥാനം) ആനകളുടെ അകമ്പടിയോടെ മക്കയിലേക്ക് അയാള്‍ പടനയിച്ചു. സൈന്യം മക്കയ്ക്കടുത്തുള്ള ഒരു പ്രദേശത്ത് എത്തിയപ്പോള്‍ ആകാശത്തുനിന്ന് കന്‍മഴ വര്‍ഷിക്കുകയാ യിരുന്നു. അല്ലാഹുവിന്റെ സഹായമാണ് ഈ അത്ഭുത സംഭവമെന്ന് ഖുറൈശികള്‍ വിശ്വസിച്ചു. പ്രവാചകത്വം ലഭിച്ച മുഹമ്മദ് നബിക്ക് ഈ സംഭവം അല്ലാഹു അറിയിച്ചു കൊടുക്കുകയും ചെയ്തു.
ആന എന്ന ഒരു അധ്യായം വിശുദ്ധ ഖുര്‍ആനിലുണ്ട്. അതിലെ പരാമര്‍ശം ഈ ചരിത്രസംഭവമാണ്. ‘ആനക്കാരെക്കൊണ്ട് നിന്റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെയെന്ന് നീ മനസ്സിലാക്കിയില്ലേ? അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ? കൂട്ടം കൂട്ടമായി പക്ഷികളെ അവര്‍ക്കു നേരെ അവന്‍ അയച്ചു. അവ ചുട്ടുപഴുത്ത കളിമണ്‍കല്ലുകൊണ്ട് അവരെ എറിയുകയായിരുന്നു. അങ്ങനെ അല്ലാഹു അവരെ ചവച്ചരച്ച വൈക്കോല്‍ തുരുമ്പുപോലെയാക്കി’ (105: 1-5).
ഈ സംഭവം നടന്നത് ക്രിസ്ത്വബ്ദം 570ല്‍ ആയിരുന്നു. ആ സംഭവം അന്ന് അറബികളുടെ മനസ്സിലേല്‍പ്പിച്ച സ്വാധീനത്താലാവാം ആ വര്‍ഷം ആനവര്‍ഷം എന്നറിയപ്പെടുകയും വര്‍ഷഗണനക്കു നാഴികക്കല്ലായി ആ സംഭവം പരിഗണിക്കപ്പെടുകയും ചെയ്തത്. ആനവര്‍ഷത്തിനു മുന്‍പ്/ശേഷം എന്നിങ്ങനെ അവര്‍ പ്രയോഗിച്ചിരുന്നു. മുഹമ്മദ് നബി(സ്വ)യുടെ കാലത്തും അതിനുശേഷവും ഈ പ്രയോഗം നിലനിന്നിരുന്നു. ചാന്ദ്രമാസങ്ങളും ആനവര്‍ഷവും ആയിരുന്നു അവരുടെ കാലഗണന.
അന്ത്യപ്രവാചകനിലൂടെ ഇസ്‌ലാം പൂര്‍ണമാക്കപ്പെട്ടപ്പോള്‍ ആരാധനകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും സമയം നിശ്ചയിക്കപ്പട്ടത് സൗരഭൗമ ചലനങ്ങള്‍ക്കനുസരിച്ചാണ്. അതേസമയം ദിവസവും മാസവും വര്‍ഷവും കണക്കാക്കിയിരുന്നത് ചാന്ദ്രമാസപ്രകാരവുമാണ്. നമസ്‌കാരസമയങ്ങള്‍ സൂര്യഗതിക്കനുസരിച്ചാണ്. നോമ്പ്, ഹജ്ജ്, സകാത്തിന്റെ വര്‍ഷം മുതലായവ കണക്കാക്കിയിരുന്നത് ചാന്ദ്രമാസമനുസരിച്ചും. ഇത് അല്ലാഹുവിന്റെ നിശ്ചയമാണ്. നബിയുടെ അധ്യാപനവും.
ആചാരാനുഷ്ഠാനങ്ങള്‍ക്ക് ക്രൈസ്തവര്‍ ആഗോളാടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ ഇറ അഥവാ ഇംഗ്ലീഷ് മാസങ്ങള്‍ അവലംബിക്കുന്നു. കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ ആചാരങ്ങള്‍ കൊല്ലവര്‍ഷവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ലോകത്തുള്ള ജൂതസമൂഹങ്ങള്‍ ഹിബ്രു കലണ്ടര്‍ അഥവാ ജ്യൂയിഷ് കലണ്ടര്‍ ആണ് അവലംബിക്കുന്നത്. ഇസ്‌റാഈലിന്റെ ഔദ്യോഗിക കലണ്ടറും ഹിബ്രു തന്നെ. സൗരചാന്ദ്ര (Lunisolar) ഗണനങ്ങള്‍ ഒന്നിച്ചാണ് ഈ കലണ്ടര്‍. മുസ്‌ലിംകള്‍ തങ്ങളുടെ അനുഷ്ഠാനങ്ങളുടെ ദിവസവും മാസവും വര്‍ഷവും നിശ്ചയിക്കുന്നത് മുഹര്‍റം മുതല്‍ ദുല്‍ഹിജ്ജ വരെയുള്ള ചാന്ദ്രമാസങ്ങള്‍ അനുസരിച്ചാണ്. സുഊദി അറേബ്യ ഔദ്യോഗിക കലണ്ടറായി സ്വീകരിച്ചതും ഇതു തന്നെ.
ഹിജ്‌റ വര്‍ഷം
ഇസ്‌ലാമിന്റെ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ചാന്ദ്രമാസങ്ങള്‍ ഓരോന്നിനെക്കുറിച്ചും നിരവധി പരാമര്‍ശങ്ങള്‍ നബിചര്യയിലുണ്ട്. റമദാന്‍ മാസം വിശുദ്ധ ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞിട്ടുണ്ട്.(2:185) ശവ്വാല്‍, ദുല്‍കഅ്ദ, ദുല്‍ഹിജ്ജ മാസങ്ങള്‍ അശ്ഹുറുല്‍ ഹജ്ജ് എന്ന നിലയില്‍ പവിത്രമായി കണക്കാക്കുന്നു. വര്‍ഷത്തില്‍ നാലുമാസങ്ങള്‍ ആദരണീയമാണെന്ന് വിശുദ്ധ ഖുര്‍ആനിലുണ്ട് (9:36). അവ മുഹര്‍റം, റജബ്, ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, എന്നിവയാണെന്ന് നബി(സ്വ) പഠിപ്പിക്കുന്നു. മാസങ്ങള്‍ക്ക് അല്ലാഹു നിശ്ചയിച്ച പ്രത്യേകതയില്‍ തിരിമറി നടത്തുന്നത് സത്യനിഷേധമാണെന്ന് അല്ലാഹു താക്കീതു ചെയ്യുന്നു(9:37). ഇങ്ങനെയൊക്കെയാണെങ്കിലും കാലം നിര്‍ണയിക്കാനാവശ്യമായ ഒരു കലണ്ടര്‍ ജാഹിലിയ്യ കാലത്തോ നബിയുടെ കാലത്തോ അറബികള്‍ക്ക് ഉണ്ടായിരുന്നില്ല.
പ്രവാചക പിന്‍ഗാമികളില്‍ രണ്ടാമനായ ഖലീഫ ഉമര്‍(റ) ഭരണം നടത്തുന്നകാലം. ബസ്വറയിലെ ഗവര്‍ണര്‍ അബൂമൂസല്‍ അശ്അരി(റ) ഒരു പ്രശ്‌നം ഖലീഫയുടെ മുന്നില്‍ അവതരിപ്പിച്ചു. ഇസ്‌ലാം പ്രചരിക്കുന്നു. നാട് വികസിക്കുന്നു. പലതരത്തിലുള്ള എഴുത്തുകുത്തുകളും രേഖപ്പെടുത്തലുകളും ആവശ്യമായി വരുന്നു. നമുക്ക് നമ്മുടെതായ ഒരുകലണ്ടര്‍ ഉണ്ടാവണം. സാമ്പത്തിക കണക്കുകള്‍ക്ക് തീയ്യതി അനിവാര്യ ഘടകമാണല്ലോ. ഞാനീ കത്തെഴുതുന്നത് ശഅ്ബാനിലാണ്. ഏതു ശഅ്ബാനില്‍ എന്ന അവ്യക്തത മാറ്റേണ്ടേ?
ഖലീഫ പ്രശ്‌നം ഗൗരവമായെടുത്തു. സഹപ്രവര്‍ത്തകരായ സ്വഹാബിമാരുമായി കൂടിയാലോചിച്ചു. ചാന്ദ്രമാസഗണന നമ്മുടെ പക്കലുണ്ട്. പക്ഷേ കൃത്യമായ തിയ്യതി രേഖപ്പെടുത്തണമെങ്കില്‍ വര്‍ഷം കണക്കുകൂട്ടേണ്ടതുണ്ട്. അത് എന്നുമുതല്‍ ആരംഭിക്കണം. ഇതായിരുന്നു ചര്‍ച്ച. ഭരണാധികാരിയുടെ പേരും പ്രശസ്തിയും ഓര്‍മിക്കാവുന്ന ഏതെങ്കിലും ഒരു ദിനം ആക്കാമായിരുന്നെങ്കിലും ഖലീഫ അങ്ങനെ ചിന്തിച്ചില്ല. ചിന്തിക്കുകയുമില്ല. ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായകമായ ഏതെങ്കിലും സംഭവം ആവാമെന്നു തീരുമാനിച്ചു.
ജനിമൃതികളോ അധികാരാരോഹണങ്ങളോ ഒക്കെയാണ് ഇത്തരം സംഗതികള്‍ക്ക് സാധാരണ തിരഞ്ഞെടുക്കാറുള്ളത്. മുഹമ്മദ് നബിയുടെ ജനനവും നിയോഗവും വിയോഗവും മറ്റും അഭിപ്രായങ്ങളായി വന്നുവെങ്കിലും നബിയുടെ ദൗത്യനിര്‍വഹണ വീഥിയിലെ ഏറ്റവും നിര്‍ണായകമായ മുഹൂര്‍ത്തവും ഇസ്‌ലാമിക ചരിത്രത്തിലെ വലിയൊരു വഴിത്തിരിവുമായ ഹിജ്‌റയെയാണ് വര്‍ഷാരംഭമായി കണക്കാന്‍ സ്വഹാബിമാര്‍ അഭിപ്രായപ്പെട്ടതും ഖലീഫ അംഗീകരിച്ചതും. അങ്ങനെ നബിയുടെ ഹിജ്‌റ മുതല്‍ വര്‍ഷം ആരംഭിക്കാം എന്ന തീരുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു. മുഹര്‍റം ഒന്നാം മാസമായി പന്ത്രണ്ടു മാസമുള്ള ചാന്ദ്രവര്‍ഷം അന്നുമുതല്‍ ഹിജ്‌റ വര്‍ഷം എന്നറിയപ്പെടാന്‍ തുടങ്ങി.
ഓര്‍മിക്കേണ്ട ഒരു പ്രത്യേക കാര്യമുണ്ട്. നബി(സ്വ) ഹിജ്‌റ നടത്തിയ അന്നുമുതല്‍ വര്‍ഷം എണ്ണി വരുന്നില്ല. ഹിജ്‌റ നടന്നത് ക്രിസ്ത്വബ്ദം 622 ലാണ്. അതുകഴിഞ്ഞ് പതിനേഴുവര്‍ഷം പിന്നിട്ട ശേഷമാണ് ഹിജ്‌റ മുതല്‍ വര്‍ഷ ഗണന ആരംഭിക്കാമെന്ന് തീരുമാനിക്കുന്നത്. പില്‍ക്കാലത്ത് ചരിത്രം രേഖപ്പെടുത്തുമ്പോള്‍ ഹിജ്‌റ വര്‍ഷം ഇത്രയെന്നാണ് പറയുന്നത്. ഹിജ്‌റ എട്ടിലാണ് മക്ക വിജയമുണ്ടായത് എന്ന് ഇന്ന് നാം പറയുന്നു. അന്ന് ഇങ്ങനെ പറഞ്ഞിരുന്നില്ല. പക്ഷേ അവര്‍ക്കറിയാം.
ചിലരെങ്കിലും തെറ്റായി ധരിച്ചത് പോലെ നബിയും സ്വഹാബികളും ഹിജ്‌റ നടത്തിയത് മുഹര്‍റത്തിലല്ല. റബീഉല്‍ അവ്വലിലാണ്. ഹിജ്‌റ നടത്തിയ വര്‍ഷം ഒന്നാം വര്‍ഷമായി എണ്ണിത്തുടങ്ങിയെങ്കിലും വര്‍ഷത്തിലെ മാസഘടനയില്‍ മാറ്റമില്ല. ഇസ്‌ലാമിക ചരിത്രം രചിച്ച ചരിത്രകാര്‍ന്മാരെല്ലാം സംഭവങ്ങള്‍ വിവരിക്കുന്നത് ഹിജ്‌റ വര്‍ഷക്കണക്കിലാണ്. ലോകത്ത് പൊതുവായി കണക്കാക്കിവരുന്ന CE (Common Era or Christian Era) യും ചേര്‍ത്തു കൊണ്ടും ചിലപ്പോള്‍ പറയും. ക്രിസ്ത്വബ്ദം 2021 ഹിജ്‌റാബ്ദം 1442 ആണല്ലോ. രണ്ടിന്റെയും ആരംഭവും അവസാനവും ഒന്നല്ല, ദിവസങ്ങളുടെ എണ്ണവും വ്യത്യസ്തം. ക്രിസ്തുവര്‍ഷത്തില്‍ 365 ദി വസമാണെങ്കില്‍ ഹിജ്‌റ വര്‍ഷത്തില്‍ 354 ദിവസമാണ്. ലോകം അംഗീകരിച്ച കലണ്ടറുകളില്‍ പ്രമുഖസ്ഥാനം ഹിജ്‌റ കലണ്ടറിനുണ്ട്.
സ്വാതന്ത്ര്യം വീണ്ടെടുക്കേണ്ടതുണ്ട്
”സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം”
മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ (1873-1924) വരികള്‍ നിത്യപ്രസക്തമാണ്. സ്വസ്ഥമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഓരോ മനുഷ്യന്റെയും ജന്‍മാവകാശമാണ്. എന്നാല്‍ ഒരു നിയന്ത്രണവുമില്ലാതെ താന്തോന്നിയായി ജീവിക്കുവാനുള്ള ലൈസന്‍സല്ല സ്വാതന്ത്ര്യം എന്നു കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.
നമ്മുടെ രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സന്ദര്‍ഭത്തിലാണ് നാം സ്വാതന്ത്ര്യത്തെപ്പറ്റി പറയുന്നത്. അനേകം ദിനാചരണങ്ങളില്‍ ഒന്നു മാത്രമായി ആഗസ്ത് പതിനഞ്ച് മാറിക്കൂടാ. എന്താണ് 1947 ആഗസ്ത് പതിനഞ്ചിനുണ്ടായതെന്ന് നവതലമുറയ്ക്കറിയില്ല. അവര്‍ക്കത് പകര്‍ന്നു കൊടുക്കേണ്ടതുണ്ട്. ആ സംഭവത്തിന് നേര്‍സാക്ഷികളായ തലമുറ മറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും.
ഇന്ത്യാഉപഭൂഖണ്ഡം ചെറുതും വലുതുമായ നൂറുക്കണക്കിന് നാട്ടുരാജ്യങ്ങളായിരുന്നു. അവര്‍ക്കിടയില്‍ കിടമത്‌സരങ്ങളും യുദ്ധങ്ങളും പതിവായിരുന്നു. ഇത് മുതലെടുത്ത് വിദേശികള്‍ ഇവിടെ വന്ന് ഭരണം നടത്താനിടയായി. എട്ടാം നൂറ്റാണ്ടു മുതല്‍ മധ്യേഷ്യയില്‍ നിന്നെത്തിയ വിവിധ ഭരണകര്‍ത്താക്കള്‍ ഡല്‍ഹി ആസ്ഥാനമാക്കി ഇന്ത്യയെ സ്വന്തമാക്കി. ലോഡി വംശം ഭരിച്ചിരുന്ന ഇന്ത്യയെ 1526ല്‍ മുഗളര്‍ കീഴടക്കി. മൂന്നു നൂറ്റാണ്ടിലേറെ ഡല്‍ഹി ഭരിച്ച മുഗള്‍ വംശത്തില്‍ നിന്ന് 1858ല്‍ ബ്രിട്ടീഷുകാര്‍ ഭരണം കൈക്കലാക്കി. പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളിലായി ലോകത്ത് നിലനിന്ന പാശ്ചാത്യന്‍ കൊളോണിയല്‍ സമ്പ്രദായത്തിന്റെ ഭാഗമായി ഇന്ത്യ ഒരു ബ്രിട്ടീഷ് കോളണിയായി മാറുകയായിരുന്നു.
1600ല്‍ സ്ഥാപിതമായ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇവിടെ കച്ചവടത്തിനു വന്നതായിരുന്നു. കച്ചവടത്തോടൊപ്പം ഇന്ത്യയുടെ അസ്തിത്വവും അവര്‍ സ്വന്തമാക്കാന്‍ തുടങ്ങി. ഭരണത്തില്‍ ഇടപെടുകയും സ്വദേശികളെ തഴയുകയും ചെയ്തു. അതിന്നെതിരില്‍ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യദാഹം അണപൊട്ടിയൊഴുകി. 1857ല്‍ ഡല്‍ഹിക്കടുത്ത മീററ്റില്‍ സ്വദേശികളും ബ്രിട്ടീഷുകാരും നേരിട്ട് ഏറ്റുമുട്ടി. ഒന്നാം സ്വാതന്ത്ര്യസമരം എന്നു വിശേഷിക്കപ്പെടുന്ന ആ മുന്നേറ്റത്തെ കോളണി അടിച്ചമര്‍ത്തി. മാത്രമല്ല 1858 മുതല്‍ ഔദ്യോഗികമായിത്തന്നെ ഇന്ത്യയുടെ ഭരണം അവര്‍ ഏറ്റെടുത്തു.
ആസ്ഥാനമായ ബക്കിംഗ്ഹാമിലിരുന്ന് ലോകം കീഴടക്കി തങ്ങളുടെ കോളണിയാക്കി ഭരിക്കുകയായിരുന്നു ബ്രിട്ടണ്‍. ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളടങ്ങിയ ഇന്ത്യാ ഉപഭൂഖണ്ഡം ഏറിയകൂറും അവരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ഇന്ത്യക്കാര്‍ക്ക് ഭരണത്തില്‍ പങ്കാളിത്തമില്ലെന്നു മാത്രമല്ല അഭിപ്രായത്തിനു പോലും വിലയില്ലായിരുന്നു. ആരെങ്കിലും എതിരു പറഞ്ഞാല്‍ അവരെ പൈശാചികമായി ഒതുക്കുമായിരുന്നു. 1921 ല്‍ നടന്ന മലബാര്‍ സംഭവങ്ങള്‍ അതിന്റെ ഭാഗമായിരുന്നു.
മലബാറിലെ മാപ്പിളമാര്‍ ഒരിക്കലും തുല്യതയില്ലാത്ത ബ്രിട്ടീഷ് പട്ടാളത്തിനു നേരെ സായുധമേന്താന്‍ കാരണം ഇന്നാട്ടുകാരോട് ബ്രിട്ടീഷുകാര്‍ ചെയ്തു കൂട്ടിയ അനീതികളും അക്രമങ്ങളുമായിരുന്നു. ബ്രിട്ടനെതിരിലുള്ള ഖിലാഫത്ത് കൂട്ടായ്മ കോണ്‍ഗ്രസ്സുമായി സഹകരിച്ച് മലബാറില്‍ ബ്രിട്ടീഷ് പട്ടാളത്തിനെതിരെ മുന്നേറുകയായിരുന്നു. നിരവധി മാപ്പിളമാര്‍ അന്ന് രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചു.
ബ്രിട്ടീഷ് ജയിലുകള്‍ ഇന്ത്യക്കാരെക്കൊണ്ട് നിറഞ്ഞു. ആയിരങ്ങള്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കിന്നിരയായി. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ കീഴില്‍ ഇന്ത്യന്‍ ജനത ഒന്നിച്ചണിനിരന്നു. നിരായുധ/സഹന സമരങ്ങള്‍ നിറഞ്ഞ ഒരു നൂറ്റാണ്ട്. ഗത്യന്തരമില്ലാതെ ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യ വിടേണ്ടി വന്നു. ഇന്ത്യക്കാരുടെ സ്വാതന്ത്ര്യ സമര പരമ്പരകള്‍ക്ക് വിരാമമായത് 1947 ആഗസ്ത് പതിനഞ്ചിനാണ്. അന്നാണ് ഇന്ത്യാ രാജ്യത്തിന്റെ ഉടമസ്ഥാവകാശം ഇന്ത്യക്കാര്‍ക്കു കിട്ടിയത്. ആ ഓര്‍മയാണ് ഓരോ സ്വാതന്ത്ര്യദിനത്തിലും നാം പുതുക്കിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയെ ഇന്ത്യയാക്കാന്‍ മുന്നില്‍ നിന്നു നയിച്ച മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, അബുല്‍ കലാം ആസാദ്, ബി.ആര്‍ അംബേദ്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഝാന്‍സിറാണി, മൗലാനാ ഷൗക്കത്തലി,മൗലാനാ മുഹമ്മദലി മുതലായ മഹാരഥന്‍മാരെ അനുസ്മരിക്കാതെ സ്വാതന്ത്ര്യദിനാചരണമില്ല. കേരളത്തിലാണെങ്കില്‍ കെ.പി കേശവമോനോന്‍, മുഹമ്മദ് അബ്ദുറഹ്‌മാന്‍, കെ.കേളപ്പന്‍, ഇ.മൊയ്തു മൗലവി, കെ.എം മൗലവി,..നിര നീളുന്നു.
ഭരണ സംവിധാനമില്ല. പട്ടാളമില്ല. പണമില്ല. പട്ടിണിപ്പാവങ്ങളായ ജനകോടികള്‍ നിറഞ്ഞ ഈ മഹാരാജ്യം വ്യവസ്ഥാപിത ഭരണത്തിന്‍ കീഴില്‍ കൊണ്ട് വന്ന് പ്രജാക്ഷേമം നിലനിറുത്തുക എന്നത് ക്ഷിപ്രസാധ്യമായിരുന്നില്ല. സ്വതന്ത്രഭാരതത്തിന്റെ ഭരണം ഏറ്റെടുത്ത മഹാമനീഷികള്‍ അന്നു ചെയ്ത മഹാത്യാഗം ഒരിക്കലും വിസ്മരിക്കപ്പെട്ടു കൂടാ. ഒരു ഭാഗത്ത് വിഭജനത്തിന്റെ മുറിപ്പാടുകള്‍. മറുവശത്ത് ബ്രിട്ടീഷുകാര്‍ വിത്തിട്ടു പോയ വര്‍ഗ്ഗീയതയുടെ നാമ്പുകള്‍.. അതിന്നിടയിലാണ് നവഭാരത ശില്പികള്‍, ഇന്നീ കാണുന്ന മഹാരാജ്യത്തെ കെട്ടിപ്പടുത്തത്.
ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് അന്നും ഇന്ത്യ. ജീവിത വിഭവങ്ങള്‍, വിദ്യാഭ്യാസം, താമസ സൗകര്യം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ക്കൊപ്പം രാജ്യത്തിന്റെ സ്വാതന്ത്ര്യം ഓരോ പൗരന്നും ഉറപ്പു വരുത്തുന്ന മഹത്തായ, ലോകോത്തരമായ ഭരണഘടന നിര്‍മിച്ച ആ മഹാന്‍മാര്‍ സ്വപ്നം കണ്ടത് ലോകത്തിന്റെ മുന്നില്‍ നടക്കുന്ന ഒരു രാഷ്ട്രമായിരുന്നു.
സ്വതന്ത്രഭാരതത്തിന് എഴുപത്തിയഞ്ചു വയസ്സു തികയുന്നു. തിരിഞ്ഞു നോക്കല്‍ അനിവാര്യം. ഒട്ടേറെ കിട്ടി. വളരെയധികം നേടി. വികസ്വര രാജ്യങ്ങളില്‍ മുന്‍പന്തിയില്‍. ശാസ്ത്ര സാങ്കേതിക രംഗത്ത് വന്‍ കുതിപ്പ്. ഐക്യരാഷ്ട്ര സഭയില്‍ ശ്രദ്ധിക്കപ്പെടുന്ന ശബ്ദം. ശ്രദ്ധേയമായ സൈനിക ശക്തി… എല്ലാം ഭാരതത്തിന്റെ മികവുകള്‍. എന്തൊക്കെ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ മികവുകള്‍ക്ക് കാരണം കഴിഞ്ഞ എഴു പതിറ്റാണ്ട് ഇന്ത്യയെ നയിച്ച ഭരണാധികാരികള്‍ തന്നെയാണ്.
എന്നാല്‍ കുറവുകള്‍ ഏറെയുണ്ട്. അതു മറന്നുകൂടാ. കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ കര്‍ഷകര്‍ അവകാശങ്ങള്‍ക്കു വേണ്ടി ആറു മാസമായി തലസ്ഥാനത്ത് സമരത്തിലാണ്. രാജ്യം പട്ടിണിയില്‍ നിന്നും മുക്തമാക്കിയിട്ടില്ല. ബ്രിട്ടീഷുകാര്‍ ഭരിക്കാന്‍ വേണ്ടി ഇന്ത്യക്കു നേരെ ഉപയോഗിച്ച ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം ഇന്ന് ഇന്ത്യന്‍ ഭരണാധികാരികളും പ്രജകള്‍ക്കു നേരെ പ്രയോഗിക്കുന്നു. ഭരണഘടനാ ശില്പികള്‍ വിഭാവനം ചെയ്ത ‘നാനാത്വത്തില്‍ ഏകത്വ’ത്തിന് വിരുദ്ധമായ ‘ഏക്താ’ അജണ്ട, ഭരിക്കുന്നവര്‍ തന്നെ പുറത്തെടുക്കുന്നു. രാഷ്ട്രപിതാവ് അവസാന ശ്വാസം വരെ യത്‌നിച്ച വിഭാഗീയ വിരുദ്ധത നോക്കുകുത്തിയാക്കി വിഭാഗീയതയും വര്‍ഗ്ഗീയതയും, ഭരണം പിടിക്കാനും നിലനിര്‍ത്താനുമുള്ള ആയുധമായി ഉപയോഗിക്കപ്പെടുന്നു. ഭരണത്തിന്നെതിരെ ഉയരുന്ന ശബ്ദങ്ങള്‍ രാജ്യദ്രോഹമായി കാണുന്നു. നിരപാരാധരും നിരായുധരുമായ പ്രജകള്‍ ഇന്ത്യന്‍ ജയിലുകളില്‍ നരകയാതന നേരിടുന്നു. ഭാരതശില്പികള്‍ കണ്ട ജനാധിപത്യം ഏകാധിപത്യത്തിന് വഴി മാറുന്നു. മതനിരപേക്ഷതയാകട്ടെ കടലാസില്‍ ഒതുക്കപ്പെടാന്‍ ശ്രമം നടക്കുന്നു. ബ്രിട്ടീഷുകാര്‍ എടുത്തുപയോഗിച്ച ‘രാജ്യദ്രോഹം’ അതേപടി നിലനില്ക്കുന്നുണ്ട് എന്ന് കോടതികള്‍ക്കു പോലും പറയേണ്ടി വന്നു. ചുരുക്കത്തില്‍ സ്വതന്ത്രഭാരതം രാഷ്ട്രീയമായി തിരിഞ്ഞു നടക്കുകയാണോ എന്ന തോന്നല്‍ പ്രജകളിലുണ്ടാക്കുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യം വീണ്ടെടുക്കേണ്ടതുണ്ട്. രാജ്യസ്‌നേഹമെന്നത് രാജ്യത്തെ ജനങ്ങള്‍ തമ്മിലുള്ള സ്‌നേഹവും സൗഹൃദവും സൗഭ്രാത്രവുമാണ്. വിശ്വാസവും ആചാരവും രാഷ്ട്രീയവും നിലവാരവുമെല്ലാം വ്യതിരക്തമെങ്കിലും ഭാരതീയര്‍ എന്ന വികാരം ഓരോ വ്യക്തിയിലും ത്രസിക്കണം. ‘ഭാരതമെന്നു കേട്ടാലഭിമാന പൂരിതമാകണമെന്നന്തരംഗം’ എന്നു വള്ളത്തോള്‍ പാടിയത് ഇതു തന്നെയാണ്.
ഇന്ത്യ ശക്തമാണ്. ശക്തമായ രാജ്യത്തിനകത്തും പ്രജകള്‍ പാരതന്ത്ര്യം അനുഭവിക്കുന്നുവെങ്കില്‍ വൈദേശികാധിപത്യത്തേക്കാള്‍ പ്രയാസകരം അതായിരിക്കും. മഹാകവി വള്ളത്തോളിനെ ഉദ്ധരിക്കട്ടെ,
‘ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരില്‍’.
നീതി പുലരുമ്പോള്‍ മാനവികത ശക്തിപ്പെടും
പ്രപഞ്ചത്തില്‍ പ്രധാനമായും രണ്ട് അസ്തിത്വങ്ങളാണ് ഉള്ളത്. ഒന്ന് സ്രഷ്ടാവ്, മറ്റൊന്ന് സൃഷ്ടി. സൃഷ്ടികള്‍ വൈവിധ്യമുള്ളവയാണ്. കഴിവുകളിലും ദൗത്യങ്ങളിലും വ്യത്യസ്തതകള്‍ കാണാവുന്നതാണ്. സൃഷ്ടികളില്‍ ഏറെ ആദരണീയത അര്‍ഹിക്കുന്നത് മനുഷ്യസമൂഹമാണ്. ഇസ്ലാം ഇക്കാര്യം കൃത്യമായി പ്രഖ്യാപിക്കുന്നുണ്ട് (വി.ഖു 17:70). വിവേചന ബുദ്ധിയും (39:18) ആശയ രൂപീകരണത്തിനും ആവിഷ്‌കാരത്തിനുമുള്ള കഴിവും (55:4) മനുഷ്യനെ ഇതര സൃഷ്ടി വര്‍ഗങ്ങളില്‍ നിന്ന് വ്യതിരിക്തനാക്കുന്നു.
വ്യത്യസ്ത വര്‍ഗങ്ങളും ഗോത്രവിഭാഗങ്ങളും ഭാഷാ-ദേശ വൈവിധ്യവും കൊണ്ട് സമ്പന്നമാണ് മനുഷ്യ സമൂഹം (49:13). മനുഷ്യനെയാണ് അടിസ്ഥാന ഊന്നലായി മതം കാണുന്നത്. മനുഷ്യത്വത്തിന് ശ്രേഷ്ഠമായ പരിഗണന നല്‍കുന്നു. വിശ്വാസ-അനുഷ്ഠാനങ്ങള്‍ വ്യത്യസ്തമാണെങ്കിലും അവയോട് കലഹിക്കാതെ മനുഷ്യന്‍ എന്ന പരിഗണനയില്‍ മുന്നോട്ട് പോവണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. സ്രഷ്ടാവില്‍ നിന്ന് ഭൗതികമായ അനുഗ്രഹങ്ങളും പരിഗണനയും മതവ്യത്യാസമില്ലാതെ പൂര്‍ത്തീകരിക്കുമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. (2:126). സത്യത്തിനാണ് ആത്യന്തിക വിജയം എന്ന് ഇസ്‌ലാം ശക്തമായി പ്രസ്താവിക്കുന്നുണ്ടെങ്കിലും അസത്യത്തെ സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യവും മനുഷ്യന് (76:3) അനുവദിച്ചു നല്‍കുന്നുണ്ട്. സത്യാസത്യ സ്വീകാരവും തിരസ്‌കാരവും മനുഷ്യന്‍ എന്ന പരിഗണനയില്‍ കൃത്യനിര്‍വ്വഹണത്തിന് തടസ്സമാകരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്.
മനുഷ്യന്‍, ആരായാലും അവരില്‍ ഒരാള്‍ക്കെങ്കിലും ജീവന്‍ പകരുന്നത് മനുഷ്യ സമൂഹത്തിന് ആകെ ജീവന്‍ നല്‍കുന്നതിന് തുല്യമാണ്.
മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. (5:32).
സമകാല ലോകത്ത് മനുഷ്യത്വത്തിന് വില മതിക്കുന്ന സമീപനങ്ങള്‍ കുറഞ്ഞ് വരികയാണ്. വംശീയതയും സങ്കുചിത താല്‍പര്യങ്ങളും വഴി വിഭാഗീയതക്ക് ശക്തി പകരുന്നു.
കറുത്തവനും വെളുത്തവനും തമ്മില്‍ ഉള്ള മനുഷ്യത്വ രഹിത സമീപനങ്ങള്‍ കൊലവിളികളിലേക്ക് വരെ എത്തിയ, റിപ്പോര്‍ട്ടുകള്‍ അമേരിക്കയില്‍ നാം ദര്‍ശിക്കുകയുണ്ടായി. ജനനം, ദേശം തുടങ്ങിയ വിഭാഗീയതകള്‍ പല രാജ്യങ്ങളിലും കാണാം. ജീതീയതയും സ്ത്രീ-പുരുഷ അസമത്വങ്ങളും കോര്‍പ്പറേറ്റ് ലോബികള്‍ അധസ്ഥിത സമൂഹത്തെ ചൂഷണം ചെയ്യുന്നതും ഇത്തരം മനുഷ്യത്വ രഹിത സമീപനങ്ങള്‍ക്ക് കുടപിടിക്കുന്ന ഭരണകൂട ഭീകരതയും വളര്‍ന്ന് വരുന്നു. ഇതര മനുഷ്യരോട് അനീതിപൂര്‍വ്വകമായ സമീപനങ്ങളും തലപൊക്കുന്നുണ്ട്. ഇത്തരം പശ്ചാത്തലങ്ങളില്‍ സമ്പൂര്‍ണ നീതി നടപ്പിലാക്കുന്നതിന് എല്ലാ മനുഷ്യരും സ്വയം സന്നദ്ധമാവുന്ന അവസ്ഥയാണ് പരിഹാരം. നീതിയുടെ നിര്‍വ്വഹണം കലവറയില്ലാതെ പൂര്‍ത്തീകരിക്കാന്‍ മതം പ്രത്യേകം ആഹ്വാനം ചെയ്യുന്നുണ്ട്.. നീതി നശിക്കുമ്പോഴാണ് മനുഷ്യത്വം തകരുന്നത്. നീതിയുടെ കാവലാളാവാന്‍ ഓരോരുത്തരും പ്രതിജ്ഞ ചെയ്താല്‍ മനുഷ്യത്വവും മാനവികതയും സുശക്തമാക്കിയെടുക്കാം.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു (5:8).
കോവിഡ് ഒരു പാഠശാല
2021 നവംബര്‍ ഒന്നാം തീയ്യതി (കേരളപ്പിറവി ദിനം) വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുകയാണ്. പുതിയൊരു അധ്യയന വര്‍ഷത്തിലേക്കല്ല, ചരിത്രത്തിന്റെ അപരിചിതമായ ഒരു ദശാസന്ധിയില്‍ നിന്ന് പുറത്തേക്ക്. ഒന്നര വര്‍ഷമായി അടഞ്ഞുകിടക്കുന്ന വിദ്യാലയ കവാടങ്ങള്‍ വീണ്ടും കാലൊച്ച കൊണ്ട് മുഖരിതമാവുകയാണ്.
2020 മാര്‍ച്ച് ഇരുപത്തിയഞ്ചിന് ഇന്ത്യാമഹാരാജ്യം പൂര്‍ണമായി അടച്ചിട്ടതായി പ്രഖ്യാപനം വന്നു. അന്നു പടിയിറങ്ങിയ മക്കള്‍ തിരിച്ചു വരികയാണ്. അന്ന് അടച്ചിട്ട സംവിധാനങ്ങളില്‍ ഒടുവില്‍ തുറക്കുന്നതാണ് വിദ്യാലയങ്ങള്‍. നവംബര്‍ പതിനഞ്ചോടെ പൂര്‍ണാര്‍ഥത്തില്‍ വിദ്യാലയങ്ങള്‍ സജീവമാവുമെന്നാണ് പ്രതീക്ഷ.
എന്തിനായിരുന്നു ഈ അടച്ചിടല്‍! ഇന്ത്യ മാത്രമല്ല ലോകമാകെ അടച്ചിട്ടു. ഏറിയും കുറഞ്ഞും പല ഘട്ടങ്ങളിലായി അടച്ചിടല്‍ (ലോക്ഡൗണ്‍) തുടര്‍ന്നു. ലോക ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കുറിക്കപ്പെടുകയായിരുന്നു. 2019 അവസാനത്തില്‍ ചൈനയിലെ വുഹാനില്‍ തുടങ്ങി ലോകമാകെ വ്യാപിച്ച മഹാമാരി -കോവിഡ് 19- മനുഷ്യജീവിതം ദുസ്സഹമാക്കി. ചരിത്രത്തില്‍ പല മഹാമാരികളും കടന്നുപോയിട്ടുണ്ട്. അനേകലക്ഷം ജീവനുകള്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ ലോകമൊന്നൊടങ്കം വ്യാപിക്കുകയും ദശലക്ഷങ്ങള്‍ മരണപ്പെടുകയും ചെയ്ത ഒരു രോഗം ചരിത്രത്തില്‍ ഇദംപ്രഥമാണ്. രണ്ടുവര്‍ഷം ആ കെടുതി നീണ്ടുനിന്നു. അതിന്റെ നിര്‍വ്യാപനത്തിനു വേണ്ടിയാണ്, ആരും വീടു വിട്ടിറങ്ങരുതെന്ന ആഹ്വാനത്തോടെ രാജ്യം അടച്ചിട്ടത്. പകര്‍ച്ചവ്യാധി ഇല്ലാതായിട്ടില്ല. എങ്കിലും ലോകം പതുക്കെ തുറന്നിരിക്കുകയാണ്. കാരണം രോഗവ്യാപനത്തേക്കാള്‍ ഭയാനകമാകാം അനിശ്ചിത്വമായ അടച്ചിടല്‍.
രണ്ടു പ്രധാന കാര്യങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ട ചിന്തകളിലും വിശകലനങ്ങളിലും നമ്മുടെ ശ്രദ്ധയില്‍ സജീവമായി നില്‍ക്കേണ്ടതുണ്ട്. (ഒന്ന്) പ്ലേഗ്, കോളറ, വസൂരി തുടങ്ങിയ മഹാമാരികള്‍ ലക്ഷങ്ങളുടെ ജീവനെടുത്തത് വൈദ്യശാസ്ത്രം ഒട്ടും പുരോഗമിക്കാത്ത കാലഘട്ടങ്ങളിലാണ്. എന്നാല്‍ കോവിഡ് വന്നത് വൈദ്യശാസ്ത്രം വളരെയേറെ പുരോഗമിച്ച, ആരോഗ്യവകുപ്പുകളുടെ നെറ്റ് വര്‍ക്ക് ലോകത്ത് വ്യാപിച്ച ആധുനിക യുഗത്തിലാണ്. പക്ഷേ, ശാസ്ത്രലോകം പകച്ചു നിന്നു. വന്‍ശക്തികള്‍ കൈമലര്‍ത്തി. ജനലക്ഷങ്ങള്‍ മരിച്ചു വീണു. രണ്ടു വര്‍ഷം പിന്നിട്ടിട്ടും പിടിച്ചു കെട്ടാനായില്ല. അതിശക്തനായ മനുഷ്യന്‍ നിസ്സാരനും നിസ്സഹായനുമാവുന്ന സ്ഥിതിവിശേഷം എപ്പോഴും ഉണ്ടാവാം എന്ന തിരിച്ചറിവ് ഈ സംഭവവികാസങ്ങളില്‍ നിന്നുള്ള സന്ദേശമാണ്. വിശുദ്ധ ഖുര്‍ആന്‍ നല്കുന്ന പാഠം ഇങ്ങനെയാണ്: ‘അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്’‘ (12:76).
ശ്രദ്ധേയമായ രണ്ടാമത്തെ കാര്യം മനുഷ്യജീവിതത്തില്‍ വന്ന മാറ്റമാണ്. ജീവന്‍ പരീക്ഷിക്കപ്പെടുന്ന നിര്‍ണായകമായ ഘട്ടത്തില്‍ ജീവിതവീക്ഷണത്തില്‍ വന്ന മാറ്റം. പരിമിതികള്‍ സൗകര്യങ്ങളായി കാണാന്‍ പഠിച്ച പാഠം. ആഡംബരങ്ങളും അനാവശ്യ ധൂര്‍ത്തുകളും മാറ്റിവെച്ച് അനിവാര്യതകളില്‍ ജീവിതമൊതുക്കാന്‍ പഠിച്ച പാഠം. അതിസമ്പന്നനും സാധാരണക്കാരനും ഒരേ ആവശ്യം; ജീവവായു( ഓക്‌സിജന്‍). ഒരായുഷ്‌കാലം രാപകല്‍ ഇടതടവില്ലാതെ, ഒരു പൈസയും ചെലവില്ലാതെ, യഥേഷ്ടം ലഭിച്ചു കൊണ്ടിരുന്ന പ്രാണവായുവിന്റെ വിലയറിയാന്‍ കൊറോണ വൈറസിന്റെ അക്രമണം നിമിത്തമായി. വിശ്വാസിക്ക് ഓരോ പരീക്ഷണവും വിശ്വാസദാര്‍ഢ്യത്തിന് അവസരമൊരുക്കുന്നു.
വിദ്യാലയങ്ങള്‍ മാത്രമല്ല, ആരാധനാലയങ്ങള്‍ പോലും തുറക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വിദ്യാഭ്യാസവും ആരാധനകളും വീടകങ്ങളിലൊതുങ്ങി. ഒരിക്കലും നിലയ്ക്കാത്ത ത്വവാഫ് പോലും താത്ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു. ഹജ്ജും ഉംറയും ജുമുഅയും… എങ്കിലും വിശ്വാസി നിരാശനായില്ല. സ്രഷ്ടാവിന്റെ ഓര്‍മപ്പെടുത്തല്‍. ‘തീര്‍ച്ചയായും പ്രയാസത്തോടെപ്പം എളുപ്പവുമുണ്ട്” (94: 5,6). പക്ഷേ പരീക്ഷണങ്ങള്‍ പാഠമാകണമെന്നു മാത്രം.
ചരിത്രത്തില്‍ ഒരു വഴിത്തിരിവായി കോവിഡ് മാറിയിരിക്കുകയാണ്. കോവിഡിനു മുന്‍പ് എന്നും കോവിഡിനു ശേഷം എന്നും കാലം വിഭജിക്കപ്പെടാവുന്ന തരത്തില്‍ ആയിക്കഴിഞ്ഞു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അല്പം ആശ്വാസം ലഭിച്ചപ്പോഴേക്കും തങ്ങള്‍ അകപ്പെട്ടിരുന്ന മഹാദുരന്തത്തിന്റെ ആഴവും പരപ്പും വിസ്മരിക്കുന്ന തരത്തിലാണ് മനുഷ്യന്റെ പെരുമാറ്റ രീതികളും സമീപനങ്ങളും. വിഷമാവസ്ഥയില്‍ സ്രഷ്ടാവിനെ ഓര്‍ക്കുക, വിഷമം മാറിയാല്‍ വിസ്മരിക്കുക എന്നത് മനുഷ്യപ്രകൃതമാണ്. വിശ്വാസികള്‍ അതില്‍ നിന്ന് വ്യത്യസ്തമാണ്. വിശുദ്ധ ഖുര്‍ആനില്‍ ഈ കാര്യം വിശദീകരിക്കപ്പെട്ടിരിക്കുന്നു (29:65, 3:32).
നമ്മെ പലതും പഠിപ്പിച്ച ഒരു പാഠശാലയാണ് കോവിഡ്. മനുഷ്യന്റെ മതിവരാത്ത ആര്‍ത്തിക്ക് ഈ പരീക്ഷണ കാലത്ത് നിയന്ത്രണങ്ങള്‍ വന്നു. സ്വയം നിയന്ത്രണം. മതം നിയന്ത്രണമാണല്ലോ, ആസുരമായ ഈ ലോകത്ത് കഴിവതും നന്‍മകള്‍ ചെയ്യാനും ദീനരെ സഹായിക്കാനും ശ്രമിക്കുക. അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുക. മഹാമാരികള്‍ നീങ്ങി സുസ്ഥിതിക്കായി പ്രാര്‍ഥിക്കുക. ദൈവം കൂടെയുണ്ട്; തീര്‍ച്ച.
