ഈമാന്‍ ഒരു പരിചയം
ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും ഇങ്ങനെത്തന്നെയാണ്. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവത്തിൽ നിന്നുള്ളതാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ പഠിപ്പിക്കപ്പെട്ടത്. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന വിശ്വാസ കാര്യങ്ങള്‍ക്കനുസൃതമായി അനുഷ്ഠാന കര്‍മങ്ങളെയും ജീവിത രീതിയെയും ക്രമീകരിക്കുമ്പോഴാണ് ഒരാള്‍ മുസ്‌ലിമാവുന്നത്. വിശ്വാസം എന്നതിന്ന് ഈമാന്‍ (إيمان) എന്ന പദമാണ് അറബിയില്‍ ഉപയോഗിക്കുന്നത്.
ഇസ്‌ലാം മുന്നോട്ട് വെക്കുന്ന വിശ്വാസം, അതിന്റെ അര്‍ഥ ആശയ തലങ്ങള്‍, വിശ്വാസിയാവുന്നതിലൂടെ ഒരാള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍, വിശ്വാസത്തിന്റെ മൗലികത, ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ദൈവസങ്കല്പ്പം, വിവിധ മതങ്ങളിലെ ദൈവ വിശ്വാസം, ഒരാള്‍ വിശ്വാസിയാവുന്നതിന് നിര്‍ബന്ധമായും വിശ്വസിച്ചിരിക്കേണ്ട കാര്യങ്ങളായ അല്ലാഹുവിലുള്ള വിശ്വാസം, മലക്കുകളിലുള്ള വിശ്വാസം, പ്രവാചകന്മാരിലുള്ള വിശ്വാസം, വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം, അന്ത്യനാളിലുള്ള വിശ്വാസം, വിധി വിശ്വാസം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ആധികാരികവും സമഗ്രവുമായ വിശദീകരണം ഇവിടെ വായിക്കാം.
എന്താണ് ഈമാന്‍?
വിശ്വാസം എന്ന ആശയത്തിന് അറബിയില്‍ പ്രയോഗിക്കുന്ന പദമാണ് ഈമാന്‍. എന്നാല്‍ വിശ്വസ്തതയില്‍ നിന്ന് ഉത്ഭൂതമാകുന്നതും മനുഷ്യര്‍ പരസ്പരം വിശ്വാസത്തിലെടുക്കുന്നതുമായ സംഗതികളല്ല ഈമാന്‍ എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്.
അറിവുകള്‍ ആര്‍ജിക്കാന്‍ മനുഷ്യന് അല്ലാഹു നല്‍കിയ മാര്‍ഗങ്ങളാണ് പഞ്ചേന്ദ്രിയങ്ങള്‍. കണ്ടും കേട്ടും മണത്തും രുചിച്ചും സ്പര്‍ശിച്ചും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യനുണ്ട്. ഈ കഴിവ് ജന്തുക്കൾക്കുമുണ്ട്. ഓരോന്നും വ്യത്യസ്ത അളവിലും തോതിലുമാണ് എന്നുമാത്രം. പഞ്ചേന്ദ്രിയങ്ങള്‍ മൂലം ലഭിക്കുന്ന അറിവുകള്‍ക്ക് പുറമെ തന്റെ സവിശേഷ ബുദ്ധിയും ചിന്താ ശേഷിയും ഉപയോഗിച്ച് മനനം ചെയ്‌തെടുക്കുന്ന നിഗമനങ്ങളും കണ്ടെത്തലുകളും മനുഷ്യന്റെ മാത്രം കഴിവുകളില്‍പെട്ടതാണ്. ഇങ്ങനെ പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ചുകൊണ്ടോ ചിന്താശേഷികൊണ്ടോ കണ്ടെത്താവുന്ന ഒരു കാര്യത്തില്‍ വിശ്വസിച്ചു എന്ന് പറയാറില്ല. തേനിന് മധുരമുണ്ട് എന്നത് വിശ്വാസം അഥവാ (ഈമാന്‍) അര്‍പ്പിക്കേണ്ട ഒരു കാര്യമല്ല. മക്ക കാണാത്ത ഒരാള്‍, താന്‍ മക്കയുണ്ടെന്ന് വിശ്വസിക്കുന്നു എന്ന് പറയാറില്ല.

മനുഷ്യന്റെ കഴിവുകള്‍ കൊണ്ട് കണ്ടെത്താന്‍ കഴിയാത്ത അഭൗതികമായ വിഷയങ്ങളിലാണ് വിശ്വാസം വേണ്ടി വരുന്നത്. ഈ അര്‍ഥത്തിലാണ് പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിലും ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളിലും വിശ്വസിക്കുന്നത്. മരണാനന്തര ജീവിതത്തില്‍ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല. അത് മനുഷ്യ അറിവിന്റെ പരിധിയില്‍ പെട്ടതല്ല. അത്തരം കാര്യങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്നതിനാണ് ഈമാന്‍ എന്നു പറയുന്നത്. എല്ലാ മതങ്ങളിലും വിശ്വാസ കാര്യങ്ങളുണ്ട്. ഇസ്‌ലാം മതത്തിന്റെ അടിത്തറ തന്നെ വിശ്വാസമാണ്. അല്ലാഹു, പരലോകം, മലക്കുകള്‍, സ്വര്‍ഗനരകങ്ങള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ വിശ്വസിക്കേണ്ടതുണ്ട്. ഈ വിശ്വാസങ്ങള്‍ക്കാധാരം ദൈവദൂതന്മാര്‍ മുഖേനയുള്ള ദിവ്യ സന്ദേശങ്ങളാണ്. അതാണ് വഹ്‌യ് (الوَحْيُ) എന്നറിയപ്പെടുന്നത്. ഇത്തരം കാര്യങ്ങളില്‍ ഈമാന്‍ (വിശ്വാസം) ഉള്ളയാള്‍ മുഅ്മിന്‍ (مُؤْمِن) (വിശ്വാസി) എന്ന് അറിയപ്പെടുന്നു.
ദൈവദൂതന്മാര്‍ മുഖേന ലഭിക്കുന്ന ദൈവിക പ്രമാണങ്ങളിലുള്ളതല്ലാത്ത കാര്യങ്ങള്‍ കേട്ടുകേള്‍വിയുടെയോ മറ്റോ അടിസ്ഥാനത്തില്‍ പിന്‍പറ്റുന്നതിനെയാണ് അന്ധവിശ്വാസമെന്ന് പറയുന്നത്. ഈമാന്‍ നാവുകൊണ്ട് ഉരുവിടാനുള്ളതല്ല. കൃത്യമായ അറിവിന്റെ അടിസ്ഥാനത്തില്‍ മനസ്സില്‍ നിന്നുണ്ടാവേണ്ട ബോധ്യമാണത്. കാണാത്തതും ഭൗതികമായി വിശദീകരിക്കാന്‍ കഴിയാത്തതുമാണെങ്കിലും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളുടെയും ദൈവിക പ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടതും മനസ്സിന് ശാന്തത നല്കുന്നതുമായി മാറുമ്പോഴാണ് ഈമാന്‍ അര്‍ഥപൂര്‍ണമാകുന്നത്.
ഈമാന്‍ അര്‍ഥവും ആശയവും
വിശ്വാസം എന്നാണ് ഈമാന്‍ എന്നതിന് സാമാന്യമായി അര്‍ഥം പറയാറുള്ളത്. അംന് (أمن) എന്ന ശബ്ദധാതുവില്‍ നിന്നാണ് വിശ്വാസം എന്നര്‍ഥമുള്ള ഈമാന്‍ നിഷ്പന്നമായിരിക്കുന്നത്. നിര്‍ഭയത്വം, സുരക്ഷിതത്വം, വിശ്വസ്തത എന്നീ അര്‍ഥങ്ങളാണ് അംന് എന്ന പദധാതുവിനുള്ളത്. സര്‍വജ്ഞനും സര്‍വശക്തനും പരമകാരുണികനുമായ പ്രപഞ്ചനാഥന്റെ തെറ്റുപറ്റാത്ത വ്യവസ്ഥക്ക് വിധേയമാണ് താനടക്കമുള്ള സര്‍വചരാചരങ്ങളും എന്ന് വിശ്വസിക്കുന്ന വ്യക്തി തികഞ്ഞ നിര്‍ഭയത്വവും സുരക്ഷാബോധവും അനുഭവിക്കുന്നു. ജീവിതത്തിന്റെ സര്‍വതോമുഖമായ നന്മക്കും വിജയത്തിനും വേണ്ടി പരമകാരുണികനായ പ്രപഞ്ചനാഥന്‍ നല്‍കിയ മാര്‍ഗദര്‍ശനം പിന്തുടരുന്ന ഒരാള്‍ സകലവിധ ഭയാശങ്കകളില്‍ നിന്നും മുക്തനായി അവാച്യമായ സമാധാനത്തോടെ ജീവിക്കുന്നു.
ആകാശ ഗോളങ്ങളും ഭൂമിയും അതിലുള്ള സസ്യജന്തു ജീവജാലങ്ങളും പര്‍വ്വതങ്ങളും പാരാവാരങ്ങളും കാറ്റും കാടും മണ്ണും മഴയും തുടങ്ങി പ്രകൃതി പ്രതിഭാസങ്ങളും സര്‍വജ്ഞനായ സ്രഷ്ടാവ് ലക്ഷ്യത്തോടും വ്യവസ്ഥയോടും കൂടി സംവിധാനിച്ചതാണെന്ന് മനസ്സിലാക്കുന്ന മനുഷ്യന്‍ സ്രഷ്ടാവിനോടും സൃഷ്ടിയായ പ്രപഞ്ചത്തോടും വിശ്വസ്തത പുലര്‍ത്തുന്നു. സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളെക്കുറിച്ച് ആഴത്തില്‍ ആലോചിക്കുന്നതിലൂടെ അത്യൂന്നതനായ സ്രഷ്ടാവിന്റെ അതുല്യമായ സൃഷ്ടിവൈഭവത്തെ അടുത്തറിയാന്‍ വിശുദ്ധ ഖുര്‍ആന്‍ പ്രോത്‌സാഹനം നല്‍കുന്നു. ഈ പ്രപഞ്ചത്തിന്റെയും അതിലുള്ള സര്‍വചരാചരങ്ങളുടെയും സൃഷ്ടികര്‍ത്താവിലുള്ള അചഞ്ചലമായ വിശ്വാസം നിര്‍ഭയത്വവും സുരക്ഷിതത്വ ബോധവും വിശ്വസ്തതയും ഉറപ്പ് നല്‍കുന്നു.
മനുഷ്യന്‍ സ്വന്തം അസ്തിത്വത്തെക്കുറിച്ചും ഈ വിശാല പ്രപഞ്ചത്തിലെ അനേകം പ്രതിഭാസങ്ങളെക്കുറിച്ചും ഗൗരവമായി ആലോചിക്കുന്നതിലൂടെ അവയുള്‍ക്കൊള്ളുന്ന ചിന്തനീയ ദൃഷ്ടാന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഏകദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്താല്‍ സമാധാന പൂര്‍ണമായ ജീവിതം നയിക്കേണ്ടവരാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.
നിര്‍ഭയത്വം ഈമാനിൽ
മനുഷ്യരില്‍ ബഹുഭൂരിപക്ഷത്തെയും ഭരിച്ചുകൊണ്ടിരിക്കുന്ന വികാരമാണ് ഭയം. അടിസ്ഥാന രഹിതമായ ഭയാശങ്കകളില്‍ നിന്ന് മോചിതരാവാന്‍ വേണ്ടി മനുഷ്യന്‍ മന്ത്രവാദികളെയും പുരോഹിതന്മാരെയും സമീപിക്കുന്നു. മുട്ടുശാന്തി വാഗ്ദാനം ചെയ്യപ്പെടുന്ന കേന്ദ്രങ്ങളില്‍ ചെന്ന് ബഹുദൈവാരാധനയില്‍ തളച്ചിടപ്പെടുന്നു. എന്നാല്‍ ഏകദൈവത്തിലുള്ള അടിയുറച്ച വിശ്വാസം മാത്രമാണ് മനുഷ്യമനസ്സില്‍ നിന്ന് സകല ഭയാശങ്കകളെയും പിഴുതെറിയുന്നത്. ദൈവത്തിലുള്ള അചഞ്ചല വിശ്വാസത്തിലൂടെ നിര്‍ഭയത്വം സ്വജീവിതത്തില്‍ അനുഭവിക്കുകയും ആ വിശ്വാസം പകര്‍ന്നുകൊടുത്ത് ജനങ്ങളെ ഭയമുക്തരാക്കാന്‍ അഹോരാത്രം യത്‌നിക്കുകയും ചെയ്ത പ്രവാചക ശ്രേഷ്ഠന്‍ ഇബ്‌റാഹീം(അ) ക്രൈസ്തവ-യഹൂദ മതവിഭാഗങ്ങള്‍ക്കിടയില്‍ സര്‍വാദരണീയനായിരുന്നു. സ്വപിതാവ് ഉള്‍പ്പെടെയുള്ള ബിംബാരാധനയില്‍ മുഴുകിയ സമൂഹത്തോട് വിഗ്രഹങ്ങളെ സംബന്ധിച്ച ഭയത്തിന്റെ വ്യര്‍ത്ഥതയാണ് ആദ്യമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് (21:51,52). കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത, യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുവെ ആരാധിക്കുന്നതിലെ അര്‍ഥശൂന്യത ഇബ്‌റാഹീം(അ) ചോദ്യം ചെയ്തു. എന്നാല്‍ ഭക്ത്യാദരപൂര്‍വ്വം വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ച് അവയെ ആരാധിക്കുന്ന സമൂഹത്തെ അടക്കിഭരിച്ചിരുന്നത് ഭയാശങ്കകളായിരുന്നു. ബഹുദൈവാരാധക സമൂഹം ഒറ്റക്കെട്ടായി നിന്ന് ഭീഷണികള്‍ മുഴക്കിയപ്പോള്‍ ഇബ്‌റാഹീം(അ) മനുഷ്യനെ ഭയത്തില്‍ നിന്ന് മോചിപ്പിക്കുന്ന ദൈവിക മതത്തിന്റെ അന്തസ്സത്ത അവര്‍ക്കു മുമ്പില്‍ അസന്നിഗ്ധമായി തെളിയിച്ചു (6:80,81).
വിശ്വാസിക്ക് നിര്‍ഭയത്വവും സമാധാനവും അനുഭവിക്കാനാവുന്നതിന്റെ കാരണം ജീവിതം മുഴുക്കെ ദൈവിക പരീക്ഷണത്തിന് വിധേയനാവേണ്ടവനാണെന്ന ഉറച്ചബോധ്യമുണ്ടാകുന്നതിനാലും നന്മകള്‍ സംഭവിക്കുമ്പോള്‍ നന്ദിബോധവും തിന്മകള്‍ അനുഭവിക്കേണ്ടി വരുമ്പോള്‍ ക്ഷമയും സഹനവും പാലിക്കുന്നതിനാലുമാണ്. തന്റെ രക്ഷിതാവിങ്കല്‍ അവയെല്ലാം പ്രതിഫലാര്‍ഹമായിത്തീരുമെന്ന പ്രതീക്ഷ അവാച്യമായ സമാധാനമാണ് പകര്‍ന്ന് തരുന്നത്. നിര്‍ഭയത്വത്തിന്റെ അചഞ്ചലമായ പ്രതീകമായിരുന്ന മഹാനായ പ്രവാചകന്‍ ഇബ്‌റാഹീം(അ) വിഗ്രഹങ്ങളുടെ ശാപകോപങ്ങളേയോ വിഗ്രഹ ഭക്തരുടെ രോഷത്തെയോ തെല്ലും ഭയക്കാതെ നിര്‍ഭയത്വം പ്രാവര്‍ത്തികമാക്കി കാണിച്ചു കൊടുത്തു. വിഗ്രഹങ്ങളെക്കുറിച്ചുള്ള ഭയാശങ്കകളകറ്റി സാക്ഷാല്‍ ജഗന്നിയന്താവിലേക്ക് സ്വജനതയുടെ ശ്രദ്ധ തിരിച്ചുകൊണ്ടുവരാനായി വിഗ്രഹങ്ങളുടെ കാര്യത്തില്‍ തന്ത്രം പ്രയോഗിച്ചു (21:57). സ്വയം ദൈവം ചമഞ്ഞ സ്വേഛാധിപതിയോട് ഉത്തരം മുട്ടിക്കുന്ന ശൈലിയില്‍ ന്യായവാദം നടത്തി (2:58). അക്ഷരാര്‍ത്ഥത്തില്‍ അഗ്നിപരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നപ്പോള്‍ ഭയാശങ്കകളേതുമില്ലാതെ സധൈര്യം സര്‍വതിനേയും നേരിടാന്‍ കരുത്ത് പകരുന്നത് ജഗന്നിയന്താവിലുള്ള ദൃഢവിശ്വാസം കൊണ്ട് സാധ്യമായിട്ടുള്ള നിര്‍ഭയത്വം കൊണ്ടുതന്നെയായിരുന്നു.
താഴ്മയും സമര്‍പ്പണവും പ്രാര്‍ഥനയും കൊണ്ട് ധന്യമായിരുന്ന, അല്ലാഹുവിന്റെ ഉറ്റ മിത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട, ഇബ്‌റാഹീം(അ)യുടെ ജീവിതം പിന്തുടരപ്പെടേണ്ട ജീവിത സരണിയായി ഖുര്‍ആന്‍ പഠിപ്പിക്കുന്നു. നിര്‍ഭയത്വവും നിശ്ചയദാര്‍ഢ്യവും വളര്‍ത്തുന്ന ദൈവിക ആദര്‍ശത്തിന്റെ സ്ഥായീഭാവത്തെ അല്ലാഹു ഉപമിക്കുന്നത് ഒരു നല്ല മരത്തോടാണ്. ഭൂമിയിലേക്ക് വേരുകള്‍ ആഴ്ത്തി ആകാശത്തിലേക്ക് ശാഖകള്‍ പന്തലിച്ച് നില്‍ക്കുന്ന വൃക്ഷം അല്ലാഹുവിന്റെ അനുമതിയോടെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു അല്ലാതെ ആരാധ്യനായി മറ്റാരുമില്ല എന്ന ഇസ്‌ലാമിന്റെ മൗലിക വിശ്വാസ ദര്‍ശനം മനസ്സില്‍ വേരുറക്കുന്നതോടെ ഇഹപര ജീവിതത്തില്‍ നന്മയും വിജയവും സുസ്ഥിരതയും കൈവരുന്നു.
വിശ്വാസത്തിന്റെ മൗലികത
ഇസ്‌ലാം എന്നത് അനിതരവും അന്യൂനവുമായ ഒരു ആദര്‍ശത്തിന്റെ പേരാണ്. സര്‍വകാല പ്രസക്തവും സകല മനുഷ്യര്‍ക്കും പ്രയോഗവല്‍ക്കരിക്കാവുന്നതുമായ ഇസ്‌ലാമിക അനുശാസനങ്ങളുടെയെല്ലാം അടിസ്ഥാനം ഈമാന്‍ അഥവാ വിശ്വാസമാണ്. ജഗന്നിയന്താവിലുള്ള ദൃഢവിശ്വാസത്താല്‍ പ്രചോദിതമായിട്ടല്ലാതെ ഒരാള്‍ സത്കര്‍മനിരതനാവുകയും ദുഷ്‌കര്‍മങ്ങള്‍ പാടെ വര്‍ജ്ജിക്കുകയും ചെയ്താലും ഇസ്‌ലാമിക ദൃഷ്ട്യാ അവയൊന്നും മൂല്യവത്തായിതീരുന്നില്ല.
മനുഷ്യന്‍ സ്വന്തം ശരീരത്തെയും അവന്‍ ജീവിക്കുന്ന പ്രകൃതി വ്യവസ്ഥയെയും അന്യുനവും വ്യവസ്ഥാപിതവുമായി സംവിധാനിച്ചതിനെക്കുറിച്ച് ആലോചിച്ചു നോക്കിയാല്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ ജഗന്നിയന്താവിന്റെ മാര്‍ഗദര്‍ശനം അതിന്റെ പിന്നിലുണ്ടെന്ന സത്യം ബോധ്യപ്പെടാതിരിക്കില്ല. മനുഷ്യ ശരീരത്തിലെ നിസ്സാരമായ കണ്ണിമ, കണ്ണ് മൂടാന്‍ വേണ്ട വലുപ്പമെത്തിയാല്‍ ആ രോമങ്ങളുടെ വളര്‍ച്ച നില്‍ക്കുന്നു. ഒരു ഇമ കൊഴിഞ്ഞു പോയാല്‍ പകരം വളരുന്ന രോമവും ഇതേ കൃത്യത പുലര്‍ത്തുന്നു. സഹസ്ര കോടിക്കണക്കിന് കോശങ്ങള്‍ നമ്മുടെ ശരീരത്തിനകത്ത് വളരുകയും പെരുകുകയും പോഷണം നേടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ശരീരഭാഗത്ത് എവിടെയെങ്കിലും മുറിവു പറ്റിയാല്‍ ചുറ്റുപാടുമുള്ള കോശങ്ങള്‍ അടിയന്തര ജോലികള്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നു. മുറിവുണങ്ങി ശരീരഭാഗം പൂര്‍വസ്ഥിതിയിലായാല്‍ ഏറ്റെടുത്ത ജോലി നിര്‍ത്തി അവ പൂര്‍വ ധര്‍മങ്ങളിലേക്ക് തിരിച്ചു പോകുന്നു. മനുഷ്യ ശരീരത്തിനകത്ത് ഇവയെല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാണെന്ന് പറയാന്‍ ന്യായമില്ല. കുറ്റമറ്റ രീതിയില്‍ സൃഷ്ടിക്കുകയും വ്യവസ്ഥാപിതമായി സംവിധാനിക്കുകയും ചെയ്ത പ്രപഞ്ചനാഥന്റെ വ്യക്തമായ മാര്‍ഗദര്‍ശനം ഇവക്കെല്ലാം കൂടിയേ തീരൂ എന്ന സത്യത്തിലാണ് നാം എത്തിച്ചേരുന്നത്.
മനുഷ്യ ശരീരം എന്ന അദ്ഭുതയന്ത്രം കുറ്റമറ്റരീതിയില്‍ സംവിധാനിച്ച് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്ന പ്രപഞ്ചനാഥന് തന്നെ മനുഷ്യന്റെ വര്‍ത്തനം എവ്വിധമായിരിക്കണമെന്ന് വഴികാണിക്കാന്‍ ബാധ്യതയുണ്ട്. ആ മാര്‍ഗദര്‍ശനങ്ങളാവട്ടെ കണിശവും അന്യുനവുമാണെന്ന് നാം വിശ്വസിച്ചേ തീരൂ.
ദൈവിക മാര്‍ഗദര്‍ശനത്തെ കണ്ണടച്ച് അംഗീകരിക്കണമെന്ന് പറയുന്നത് ശാസ്ത്രത്തെ തള്ളിക്കളയുന്ന നിലപാടല്ലേ എന്ന് ശങ്കിച്ചേക്കും. യഥാര്‍ഥത്തില്‍ ശാസ്ത്രത്തിന്റെ നിലനില്‍പ്പ് ജഗന്നിയന്താവിന്റെ കണിശമായ വ്യവസ്ഥയെ ആശ്രയിച്ചാണുള്ളത്. ശാസ്ത്രങ്ങള്‍ പുതുതായി പദാര്‍ഥങ്ങളെ നിര്‍മിക്കുകയോ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയോ ചെയ്യുന്നില്ല. സൂക്ഷ്മവും സ്ഥൂലവുമായ പദാര്‍ഥങ്ങള്‍ എങ്ങനെ വര്‍ത്തിക്കണമെന്നത് സംബന്ധിച്ച് പ്രപഞ്ചസ്രഷ്ടാവ് നല്‍കിയ മാര്‍ഗദര്‍ശനം കണ്ടെത്തുകയും അവ പ്രയോജനപ്പെടുത്തുകയുമാണ് സത്യത്തില്‍ ശാസ്ത്ര ഗവേഷണങ്ങള്‍ ചെയ്യുന്നത്. ശാസ്ത്രകാരന്മാര്‍ നിരീക്ഷണത്തിലൂടെ നിഗമനങ്ങളില്‍ എത്തിച്ചേരുകയും നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നത് സൃഷ്ടികര്‍ത്താവിന്റെ മാര്‍ഗദര്‍ശനത്തെ ഉപജീവിച്ചാണ്. അതുകൊണ്ട് തന്നെ ജീവിത വ്യവഹാരങ്ങളില്‍ ദൈവിക മാര്‍ഗദര്‍ശനത്തിന്റെ ആവശ്യകത നിരാകരിക്കുന്നതിലും യാതൊരു സാധൂകരണവുമില്ല. കഠിന ധിക്കാരിയായ ഫറോവ ചക്രവര്‍ത്തിയോട് ദൈവദൂതന്മാരായ മൂസാ(അ)യും ഹാറൂനും(അ) പറഞ്ഞ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ഓരോ വസ്തുവിനും അതിന്റെ സൃഷ്ടിഘടന നല്‍കുകയും എന്നിട്ട് അതിന് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ് (20:50).
ശാസ്ത്രത്തിന്റെ യുക്തിയും നിഗമനവും തിരുത്തപ്പെട്ടേക്കാം. തെറ്റുകളില്‍ നിന്ന് ശരിയെന്ന് തോന്നുന്നതിലേക്ക് മനുഷ്യബുദ്ധി വികസിപ്പിച്ചെടുത്തതാണ് ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെല്ലാം. എന്നാല്‍ മനുഷ്യന്റെ മസ്തിഷ്‌കവും പഞ്ചേന്ദ്രിയങ്ങളും അവ കൂടാതെ കോടാനു കോടി ജൈവ അജൈവ വ്യവസ്ഥകളും പ്രപഞ്ചത്തില്‍ യാതൊരു തിരുത്തലുകളും കൂടാതെ അന്യൂനമായി സംവിധാനിച്ച് വ്യവസ്ഥാപിതമായി പരിപാലിച്ച് പോരുന്ന പ്രപഞ്ചനാഥനിലുള്ള വിശ്വാസം പരമപ്രധാനമായ ഒന്നാണ്.
ഈമാന്‍ കാര്യങ്ങള്‍

ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയാണ് വിശ്വാസം അഥവാ ഈമാന്‍. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കും ധിഷണാ ശേഷിക്കും എത്തിച്ചേരാന്‍ കഴിയാത്ത മേഖലയില്‍ നബിമാര്‍ മുഖേന പഠിപ്പിച്ച കാര്യങ്ങളാണ് വിശ്വാസ കാര്യങ്ങള്‍. എന്നാല്‍ ഈമാന്‍ എന്നത് നിശ്ചിതമായ സംഗതി മാത്രമാണ് എന്ന നിലയിലല്ല നബി(സ്വ) പഠിപ്പിച്ചത്. ഒരുവിശ്വാസിയുടെ ജീവിതത്തെ ആമൂലാഗ്രം ഗ്രസിക്കുന്ന ധര്‍മപാത മുഴുവന്‍ ഈമാനിന്റെ വരുതിയില്‍ ചേര്‍ത്തിക്കൊണ്ട് നബി(സ്വ) പറയുന്നു: ഈമാന്‍ എന്നത് എഴുപതിലേറെ ശാഖകളുള്ളതാണ്. അവയില്‍ ഏറ്റവും ശ്രേഷ്ഠമായത് ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനമാണ്. അവയില്‍ ഏറ്റവും താഴെ നില്ക്കുന്നത് വഴിയില്‍ നിന്ന് ഉപദ്രവങ്ങള്‍ നീക്കം ചെയ്യലാണ്. ലജ്ജാശീലം ഈമാനിന്റെ ഭാഗമാണ്. 1
‘അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി ആരുമില്ല‘ എന്ന ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാനാദര്‍ശം ഉള്‍കൊണ്ടവരില്‍ ജീവിതത്തിന്റെ നിഖില മേഖലകളിലും ധാര്‍മികത സജീവമായി നില്ക്കും എന്നതാണ് സത്യവിശ്വാസത്തിന്റെ പൊരുള്‍. എന്നാല്‍ ഈമാനിന്റെ അടിസ്ഥാനമായി ആറുവിശ്വാസ കാര്യങ്ങള്‍ നബി(സ്വ) പഠിപ്പിച്ചിരിക്കുന്നു. ‘അല്ലാഹുവിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും ദൈവദൂതന്‍മാരിലും പുനരുത്ഥാനത്തിലും നന്മതിന്മകളെല്ലാം കണക്കാക്കപ്പെട്ടിരിക്കുന്നതിലും വിശ്വസിക്കുക എന്നതാണ് ഈമാന്‍‘ . 2 ഈ ആറുവിശ്വാസ കാര്യങ്ങള്‍ പൊതുവില്‍ ‘ഈമാന്‍ കാര്യങ്ങള്‍’ എന്നാണ് അറിയപ്പെടുന്നത്. വിശുദ്ധ ഖുര്‍ആന്‍ 4:136 ല്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
അടിസ്ഥാന വിശ്വാസങ്ങള്‍ അഥവാ ഈമാന്‍ കാര്യങ്ങള്‍ ആറെണ്ണമാകുന്നു.
- അല്ലാഹുവിലുള്ള വിശ്വാസം
- മലക്കുകളിലുള്ള വിശ്വാസം
- വേദഗ്രന്ഥളിലുള്ള വിശ്വാസം
- പ്രവാചകന്മാരിലുള്ള വിശ്വാസം
- അന്ത്യനാളിലുള്ള വിശ്വാസം
- വിധി വിശ്വാസം
അല്ലാഹുവിലുള്ള വിശ്വാസം
ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംരക്ഷകനും ആരാധ്യനുമായ ഏകനായ ദൈവമാണ് അല്ലാഹു. അവനില്‍ വിശ്വസിക്കുകയും അവന്റെ കല്പനാ നിര്‍ദേശങ്ങളെ സര്‍വാത്മനാ അംഗീകരിക്കുകയും ചെയ്യുക എന്നതാണ് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ താത്പര്യം.
മലക്കുകളിലുള്ള വിശ്വാസം
പ്രകാശത്തില്‍ നിന്നും അല്ലാഹു സൃഷ്ടിച്ച അഭൗതിക സൃഷ്ടികളാണ് മലക്കുകള്‍. സദാസമയവും അല്ലാഹുവിനോടുള്ള അനുസരണത്തിലും വിധേയത്വത്തിലും കഴിയുന്നവരാണവര്‍.
വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം
സത്യവും അസത്യവും വേര്‍തിരിച്ചു കൊണ്ടും വിവരിച്ചു കൊണ്ടും അല്ലാഹുവില്‍ നിന്ന് അവതീര്‍ണമായതാണ് വേദഗ്രന്ഥങ്ങള്‍.
പ്രവാചകന്‍മാരിലുള്ള വിശ്വാസം
അല്ലാഹുവിനും തന്റെ സൃഷ്ടികള്‍ക്കുമിടയില്‍ മധ്യവര്‍ത്തികളാകാന്‍ മനുഷ്യരില്‍ നിന്നും അല്ലാഹു തെരഞ്ഞെടുത്ത പ്രത്യേക വിഭാഗമാണ് പ്രവാചകന്‍മാര്‍. അവര്‍ക്ക് മലക്കുകള്‍ വഴി വഹ്‌യ് അഥവാ ദിവ്യബോധനം നല്കി, സൃഷ്ടികളോടുള്ള കല്പനാ നിര്‍ദേശങ്ങളും നിയമങ്ങളും എത്തിച്ചു നല്കുന്നു.
അന്ത്യനാളിലുള്ള വിശ്വാസം
പ്രപഞ്ചത്തിന് ഒരു അന്ത്യമുണ്ടെന്നും ലോകാവസാനം ജനങ്ങള്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടുകയും ചെയ്യുമെന്നും അവരിലെ സദ്‌വൃത്തര്‍ക്ക് ശാശ്വതമായ സ്വര്‍ഗവും ദുര്‍വൃത്തര്‍ക്ക് ശാശ്വതമായ നരകവും ഒരുക്കി വെച്ചിട്ടുണ്ടെന്നും വിശ്വസിക്കുക.
വിധി വിശ്വാസം
സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ സര്‍വ കാര്യങ്ങളും അല്ലാഹു സൂക്ഷ്മമായി അറിയുന്നു. അവനറിയാതെ ഒരില പോലും കൊഴിയുന്നില്ല. സൃഷ്ടികളുടെയെല്ലാം വിധി വ്യവസ്ഥകള്‍ നേരത്തെ തന്നെ അവന്‍ അവന്റെ ലിഖിതത്തില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അഥവാ അല്ലാഹുവിന്റെ ജ്ഞാനവും ഉദ്ദേശവും കൂടാതെ പ്രപഞ്ചത്തില്‍ ഒന്നും സംഭവിക്കുന്നില്ല. അവയെല്ലാം യുക്തി ഭദ്രമാണ്. ഇതാണ് വിധി വിശ്വാസം.
- സ്വഹീഹു മുസ്‌ലിം, ഇമാം മുസ്‌ലിം, ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 1, പേജ് 63, ഹദീസ് 57.[↩]
- സ്വഹീഹു ഇബ്‌നി ഹിബ്ബാന്‍, മുഹമ്മദു ബ്‌നു ഹിബ്ബാനു ബ്‌നു അഹ്‌മദു ബ്‌നി ഹിബ്ബാന്‍ അത്തമീമി, മുഅസ്സതുര്‍റിസാല ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 1, പേജ് 389, ഹദീസ് 168[↩]
