ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്
1947 ആഗസ്ത് 15ന് ഇന്ത്യ സ്വതന്ത്രമായി. പാകിസ്താന്‍ എന്ന പുതിയ രാഷ്ട്രവും പിറന്നു. ഇതിനിടെ അവിഭക്ത ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍വേന്ത്യാ മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടിക്കകത്ത് ചൂടേറിയ ചര്‍ച്ച നടക്കുകയായിരുന്നു, പാര്‍ട്ടി ഇനി എന്തു ചെയ്യും?
1947 നവംബര്‍ 9ന്, മുസ്‌ലിം ലീഗിന്റെ ഉന്നത നേതാവും അക്കാലത്തെ ബംഗാള്‍ പ്രധാനമന്ത്രിയുമായിരുന്ന ഹുസൈന്‍ ശഹീദ് സുഹൃമര്‍ദി തന്റെ കൊല്‍ക്കത്തയിലെ വീട്ടില്‍ യോഗം വിളിച്ചു. പാര്‍ട്ടി പിരിച്ചു വിടലായിരുന്നു അജണ്ട.
പിരിച്ചുവിടാനുള്ള തീരുമാനം എടുക്കവെ കെ എം സീതി സാഹിബ് എഴുന്നേററു നിന്നു. ”ജനാധിപത്യ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയമായി സംഘടിച്ചില്ലെങ്കില്‍ അപകടം വരുത്തും. പാര്‍ട്ടി പിരിച്ചുവിടണമെങ്കില്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ കൗണ്‍സില്‍ തീരുമാനം വേണം.” -സീതി സാഹിബിന്റെ അഭിപ്രായം അംഗീകരിക്കപ്പെട്ടു. സീതി സാഹിബിന്റെ കൂടെ അന്ന് ഖാഇദെ മില്ലത്ത് ഇസ്മാഈലുമുണ്ടായിരുന്നു.
1947 ഡിസംബര്‍ 15ന് കറാച്ചിയില്‍ സര്‍വേന്ത്യാ ലീഗ് ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നു. 1906 ഡിസംബര്‍ 30ന് ധാക്കയില്‍ രൂപം കൊണ്ട പാര്‍ട്ടി പിരിച്ചുവിടപ്പെട്ടു. ഭാവികാര്യങ്ങള്‍ ഇന്ത്യയിലെയും പാകിസ്താനിലെയും നേതാക്കള്‍ക്ക് വിടുകയും ചെയ്തു.
പുതിയ പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ 1948 മാര്‍ച്ച് 10ന് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ ചെന്നൈയിലെ രാജാജി ഹാളില്‍ യോഗം വിളിച്ചു. അവിടെ വച്ചു തന്നെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുകയും ചെയ്തു. ‘ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്.’ മുഹമ്മദ് ഇസ്മാഈല്‍ പ്രസിഡന്റും മഹബൂബ് അലി ബേഗ് ജനറല്‍ സെക്രട്ടറിയും ഹസനലി പി ഇബ്‌റാഹീം ഖജാഞ്ചിയുമായിരുന്നു.
ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേടിക്കൊടുക്കുകയും അവര്‍ക്ക് അഭിമാനകരമായ അസ്തിത്വം പ്രദാനം ചെയ്യാനായി നിലകൊള്ളുകയും ചെയ്യുക-ഇതായിരുന്നു മുസ്‌ലിം ലീഗിന്റെ പ്രഖ്യാപിത ലക്ഷ്യം.
മുസ്‌ലിം ലീഗ് ഇന്ന്
സ്വതന്ത്ര ഇന്ത്യയില്‍ രൂപീകൃതമായ മുസ്‌ലിം ലീഗിന് പക്ഷെ, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്കപ്പുറത്തേക്ക് വേരുപിടിക്കാനായില്ല. രൂപീകരണം നടന്ന തമിഴ്‌നാട്ടിലും പാര്‍ട്ടി നാമമാത്രമാണ്. എന്നാല്‍ കേരളത്തിലെ മലബാര്‍ മേഖലയില്‍ പാര്‍ട്ടിക്ക് ആഴത്തില്‍ വേരോട്ടമുണ്ടായി. മററു ജില്ലകളിലും പാര്‍ട്ടി ശക്തമാണ്.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തി വരുന്നുണ്ട്. 1952 മുതലുള്ള ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇന്നേ വരെയുള്ള 16 ലോക്‌സഭകളിലും മുസ്‌ലിം ലീഗിന് അംഗങ്ങളുണ്ടായിട്ടുണ്ട്. രണ്ടു മുതല്‍ നാലു വരെയായിരുന്നു അംഗബലം. ഇതില്‍ രണ്ടും കേരളത്തില്‍ നിന്നുള്ളതായിരുന്നു. രാജ്യസഭയിലും അഞ്ചു പേര്‍ വരെയുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഒരംഗം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായ യു പി എ സഖ്യത്തില്‍ രണ്ടു തവണയും കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിം ലീഗ് പ്രതിനിധിയായി ഇ അഹ്‌മദ് ഉണ്ടായിരുന്നു. വിദേശകാര്യം, മാനവവിഭവശേഷി വികസനം, റയില്‍വെ, ഹജ്ജ് വകുപ്പുകളില്‍ സഹമന്ത്രിയായി.
16-ാം ലോകസഭയില്‍ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ അംഗങ്ങളായുണ്ട്. പി വി അബ്ദുല്‍ വഹാബാണ് രാജ്യസഭയിലെ മുസ്‌ലിം ലീഗ് പ്രതിനിധി. 2017ല്‍ നിലവില്‍ വന്ന കമ്മിററിയില്‍ പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍ പ്രസിഡന്റും പി കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറിയും പി വി അബ്ദുല്‍ വഹാബ് ഖജാന്‍ജിയുമാണ്.
അര്‍ധചന്ദ്രനും നക്ഷത്രങ്ങളും മുദ്രണം ചെയ്ത പച്ച നിറത്തിലുള്ളതാണ് പാര്‍ട്ടി പതാക. കോണി തെരഞ്ഞെടുപ്പു ചിഹ്നവും. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എയില്‍ അംഗമാണ് പാര്‍ട്ടി.
ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, ഗുലാം മഹ്‌മൂദ് ബനാത്ത് വാല, ഇ അഹ്‌മദ് എന്നിവര്‍ ഏഴു തവണ ലോക്‌സഭാംഗങ്ങളായിരുന്നു. സേട്ട് ഒരു തവണ രാജ്യസഭാംഗവുമായി.
കേരള സ്‌റ്റേറ്റ് മുസ്‌ലിം ലീഗ്
ഐക്യകേരളം നിലവില്‍ വന്ന 1956ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ കേരള ഘടകമായി കേരള സ്‌റ്റേറ് മുസ്‌ലിം ലീഗ് നിലവില്‍ വന്നു. അതു വരെ മദിരാശി സംസ്ഥാനത്തിനു കീഴിലെ മലബാര്‍ ജില്ലാ കമ്മിററിയാണ് ഉണ്ടായിരുന്നത്. ഇന്ത്യയില്‍ മുസ്‌ലിം ലീഗിന് സുശക്തവും വ്യവസ്ഥാപിതവുമായ സംഘടനാ സംവിധാനമുള്ള ഏക സംസ്ഥാനമാണ് കേരളം.
കേരളത്തിലെ രാഷ്ട്രീയ ശക്തിയായി വളര്‍ന്ന ലീഗിലെ സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി (1979 ഒക്ടോബര്‍-ഡിസംബര്‍), ഉപമുഖ്യമന്ത്രി (രണ്ടു തവണ) എന്നീ പദവികള്‍ വരെയെത്തി. അവുക്കാദര്‍ കുട്ടി നഹയും ഉപമുഖ്യമന്ത്രി കസേരയിലിരുന്നു. കെ എം സീതി സാഹിബ് 1960ല്‍ സ്പീക്കറായി. കെ എം ഹംസക്കുഞ്ഞ് 1982ല്‍ ഡെപ്യൂട്ടി സ്പീക്കറുമായി. സി എച്ച് മുഹമ്മദ് കോയ ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്യുകയുണ്ടായി.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി ഭരണത്തിലുള്ളപ്പോഴെല്ലാം വ്യവസായം, വിദ്യാഭ്യാസം, തദ്ദേശ സ്വയം ഭരണം, പൊതുമരാമത്ത് വകുപ്പുകള്‍ മുസ്‌ലിം ലീഗ് അംഗങ്ങളാണ് കൈകാര്യം ചെയ്യാറുള്ളത്. 2017ല്‍ 18 നിയമസഭാംഗങ്ങള്‍ പാര്‍ട്ടിക്കുണ്ട്. രണ്ട് ലോക്‌സഭാംഗങ്ങളും ഒരു രാജ്യസഭാംഗവും കേരളത്തില്‍ നിന്നു തന്നെയുണ്ട്.
മുസ്‌ലിം യൂത്ത് ലീഗ്, എം എസ് എഫ്, വനിതാ ലീഗ്, പ്രവാസി ലീഗ്, ദലിത് ലീഗ്, സ്വതന്ത്രകര്‍ഷക സംഘം, സ്വതന്ത്ര തൊഴിലാളി യൂണിയന്‍, വിദേശരാജ്യങ്ങളില്‍ ശാഖകളുള്ള കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ എം സി സി) എന്നിവ കീഴ്ഘടകങ്ങളാണ്. ബൈത്തുറഹ്‌മ, സി എച്ച് സെന്റര്‍ എന്നിവ ജീവകാരുണ്യക്ഷേമ പദ്ധതികളാണ്.
1934ല്‍ പ്രസിദ്ധീകരണം തുടങ്ങിയ ചന്ദ്രിക ദിനപത്രമാണ് പാര്‍ട്ടിയുടെ മുഖപത്രം. ചന്ദ്രിക ആഴ്ചപ്പതിപ്പ്, മഹിളാ ചന്ദ്രിക, ബാല ചന്ദ്രിക എന്നിവയും പുറത്തിറക്കുന്നു.
ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും കെ പി എ മജീദ് ജനറല്‍ സെക്രട്ടറിയും പി കെ കെ ബാവ ഖജാന്‍ജിയുമായ സംസ്ഥാന സമിതിയാണ് നിലവിലുള്ളത്.
മുസ്‌ലിം ലീഗിലെ പിളര്‍പ്പുകള്‍
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗില്‍ രണ്ടു തവണ പിളര്‍പ്പും ഇക്കാലയളവിലുണ്ടായി. 1974ലും 1992ലെ ബാബരി മസ്ജിദ് തകര്‍ച്ചയുടെ പശ്ചാത്തലത്തിലുമായിരുന്നു പിളര്‍പ്പുകള്‍.
1974ല്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിലെ വലിയൊരു വിഭാഗം ചേര്‍ന്ന് അഖിലേന്ത്യാ മുസ്‌ലിം ലീഗുണ്ടാക്കി. എം കെ ഹാജി പ്രസിഡന്റും ഹമീദലി ശംനാട് ജനറല്‍ സെക്രട്ടറിയുമായിരുന്നു. പന്ത്രണ്ടില്‍ ഏഴ് എം എല്‍ എമാരും തലമുതിര്‍ന്ന നേതാക്കളും എം കെ ഹാജിയോടൊപ്പം നിന്നു. മൂന്നു തെരഞ്ഞെടുപ്പുകളെ നേരിട്ടപ്പോള്‍ പിടിച്ചു നിന്ന പുതിയ പാര്‍ട്ടി 1980ല്‍ നായനാര്‍ മന്ത്രിസഭയില്‍ കൂട്ടുകക്ഷിയുമായി. 11 വര്‍ഷം കഴിഞ്ഞ് 1985ല്‍ ശരീഅത്ത് വിവാദം കത്തിയപ്പോള്‍ സമുദായത്തിന്റെ ഭാവിയോര്‍ത്ത് ഇരു ലീഗുകളും ഒന്നാവുകയും ചെയ്തു.
1993ലാണ് ഇബ്‌റാഹീം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് ഉണ്ടായത്. രണ്ട് എം എല്‍ എമാര്‍ സേട്ടിനൊപ്പം ചേര്‍ന്നു. ഐ എന്‍ എല്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
