യുക്തിവാദം, കമ്യൂണിസം
യുക്തിവാദവും കമ്യൂണിസവും മനുഷ്യബുദ്ധിയെയും സാമൂഹികസമത്വത്തെയും ആധാരമാക്കി രൂപംകൊണ്ട ആധുനിക ദര്‍ശനങ്ങളാണ്. യുക്തിവാദം അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്ത് ശാസ്ത്രീയചിന്തയ്ക്ക് പ്രാധാന്യം നല്കുന്നു. കമ്യൂണിസം സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാതാക്കി സമത്വസമൂഹം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. ആധുനിക സാമൂഹികവും ബൗദ്ധികവുമായ ചർച്ചകളില്‍ ഈ രണ്ട് ദര്‍ശനങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ട്.
യുക്തിവാദം
യുക്തി അധിഷ്ടിതമായ ഒരു ചിന്താരീതിയാണ് യുക്തിവാദം (Rationalism) എന്നു പറയാം. എന്നാല്‍ നിരീശ്വരവാദം, മതനിരാസവാദം എന്നൊക്കെയാണ് ഇന്ന് യുക്തിവാദം അറിയപ്പെടുന്നത്. പദാര്‍ഥലോകത്തിനപ്പുറം ഒന്നുമില്ല എന്ന പദാര്ഥവാദമാണ് യുക്തിവാദികള്‍ ആദര്‍ശമാക്കുന്നത്. Materialism എന്ന് ഇതറിയപ്പെടുന്നു. ഇതിന് ഭൗതികവാദം എന്നും പറയുന്നു. ദൈവം, പരലോകം തുടങ്ങിയ വിശ്വാസകാര്യങ്ങള്‍ യുക്തിവാദികള്‍ നിരാകരിക്കുന്നു. ഈ പഥാര്‍ഥ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവില്ല. പദാര്‍ഥത്തിന് ഒരു തുടക്കമില്ല; ഒടുക്കവുമില്ല. ഇത്തരം വാദങ്ങള്‍ അവരെ എത്തിച്ചത് പ്രപഞ്ചം സ്വയംഭൂ ആണെന്ന വാദത്തിലാണ്. യുക്തി നശിക്കുമ്പോള്‍ ദൈവവിശ്വാസിയാകും എന്നാണ് യുക്തിവാദം.
ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള നിരീശ്വരസിദ്ധാന്തങ്ങളാണ് അജ്ഞേയതാ വാദം, അനുഭവ വാദം, ചാര്‍വാക ദര്‍ശനം, ലോകായതം മുതലായവ. ഇന്ത്യന്‍ ദാര്‍ശനികരില്‍ പലരും ദൈവ വിശ്വാസികളായിരുന്നില്ല. ഇന്ത്യയിലുടലെടുത്ത ബുദ്ധ, ജൈന മതങ്ങള്‍ പോലും വിശ്വാസബന്ധിതമല്ല.
പദാര്‍ഥ പ്രപഞ്ചത്തിനപ്പുറത്തുള്ളതെല്ലാം നിഷേധിക്കുന്ന യുക്തിവാദികള്‍ പക്ഷേ, ജീവന് എന്താണെന്ന് പറയാന്‍ കഴിയാതെ കുഴങ്ങി. പദാര്ഥലോകത്തെപ്പറ്റിയുള്ള പഠനമാണല്ലോ ശാസ്ത്രം. ജീവന് എന്താണെന്നോ എവിടെ നിന്നു വന്നുവെന്നോ ശാസ്ത്രത്തിനു പറയാന്‍ കഴിയുന്നില്ല. മനസ്സ് നിര്‍വചിക്കാനും ശാസ്ത്രത്തിനായില്ല. ശാസ്ത്രം വളര്‍ന്നു. ഇന്‍ഫര്‍മേഷന്‍ തിയറി പുരോഗമിച്ചു. ഇന്‍ഫര്‍മേഷന്‍ എന്ന വസ്തുതയെ പദാര്‍ഥലോകത്തില്‍ പരിമിതപ്പെടുത്താന്‍ കഴിയില്ല. ഡി.എന്‍.എയും ആര്.എന്‍.എയും സംബന്ധമായ പഠനങ്ങളും ഗവേഷണ ഫലങ്ങളും വന്നു. അവയൊന്നും പദാര്‍ഥലോകത്തില്‍ ഒതുങ്ങുന്നില്ല.
ജര്‍മന്‍ ഫെഡറല്‍ ഫിസിക്സ് ആന്റ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. വെര്‍നര്‍ ഗിറ്റ് പറയുന്നു: ”കോഡിംഗ് സമ്പ്രദായം എല്ലായപ്പോഴും പദാര്ഥാതീയമാ യതും ബുദ്ധി ഉപയോഗിക്കേണ്ടതുമായ ഒരു പ്രവൃത്തിയാണ്. ഒരു ഭൗതിക പദാര്‍ഥത്തിന് അറിവിന്റെ ഒരു കോഡിനെ ഉത്പാദിക്കാനാവില്ല” (In the Beginning Was Information)
പദാര്‍ഥ ലോകത്തിനപ്പുറമുള്ള കാര്യങ്ങളാണ് ‘വിശ്വാസം’ എന്ന് മതങ്ങള്‍ പറയുന്നു. വിശ്വാസനിരാസം ആദര്‍ശമാക്കിയ പദാര്ഥവാദികള്ക്കാകട്ടെ പലതും വിശദീകരിക്കാന്‍ കഴിയുന്നുമില്ല. മാത്രമല്ല മൂല്യങ്ങള്‍, സദാചാരബോധം തുടങ്ങിയവ ദൈവികമായി ലഭിച്ചതാണ് എന്ന് മതവാദികള്‍ സിദ്ധാന്തിക്കുമ്പോള്‍ പദാര്ഥവാദിക ള്‍ക്ക് മൂല്യങ്ങള്‍ നിരാകരിക്കാനോ മൂല്യസ്രോതസ് കണ്ടെത്താനോ കഴിയാതെ കുഴങ്ങേണ്ടി വന്നു. ദൈവത്തിന്റെ സ്ഥാനത്ത് ശാസ്ത്രത്തെ പ്രതിഷ്ഠിച്ച യുക്തിവാദി കള്‍ക്ക് സ്വന്തം മനോവ്യാപാരം പോലും ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിക്കാനാവുന്നില്ല.
മെറ്റീയരിലിസവും ഡാര്‍വിനിസവും പ്രമാണമാക്കിയിരുന്ന പദാര്ഥവാദികള്ക്ക് പിടിച്ചു നില്ക്കാനായില്ല. തങ്ങളുടെ വിശ്വാസനിരാസ സിദ്ധാന്തം അവര്‍ക്ക് കൈയൊഴിക്കേണ്ടി വന്നു. ശാസ്ത്രം വളര്‍ന്നാല്‍ ദൈവവിശ്വാസം ഇല്ലാതാവുമെന്ന് സിദ്ധാന്തിച്ചവര്ക്കേറ്റ അടിയായിരുന്നു 2007 ല്‍ പ്രസിദ്ധീകരിച്ച ‘ആന്റണി ഫ്ളൂ’വിന്റെ There is a God എന്ന ഗ്രന്ഥം. How the World’s Most Notorious Atheist Changed His Mindഎന്ന മുഖവരികളോടെ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ മുഖചിത്രം പോലും പ്രതീകാത്മക മാണ്. There is no God എന്നെഴുതിയ ശേഷം no വെട്ടിക്കളഞ്ഞ് a എന്നെഴുതിയത് നാസ്തികതയില് നിന്നുള്ള മാറ്റത്തിന്റെ പ്രഖ്യാപനമായിരുന്നു. ഇങ്ങനെ സൈദ്ധാന്തികമായി പിടിച്ചു നില്ക്കാനാവാതെ ഭൗതികവാദം ക്ഷയിച്ചു വന്നു.
ദൈവനിഷേധമെന്ന് വ്യക്തമായി പറയാതെ ദൈവത്തെയും മതത്തെയും വെറുപ്പായി കാണുന്ന നവനാസ്തികതയാണ് തുടര്‍ന്നു വന്നത്. Atheism (ദൈവനിഷേധത്തി)നു പകരം misotheism (ദൈവ വെറുപ്പ്) ആണ് രംഗത്തു വന്നുകൊണ്ടിരിക്കുന്നത്. റിച്ചാര്‍ഡ് ഡോക്കിന്‍സ് ആണ് നവനാസ്തികയുടെ ആചാര്യന്. ഇംഗ്ലണ്ടുകാരനായ ഡോക്കിന്‍സിന്റെ The God Delusion (ദൈവവിഭ്രാന്തി) എന്ന ഗ്രന്ഥം ഇതിനു തെളിവാണ്. 2006 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം നവനാസ്തികര്‍ തങ്ങളുടെ പ്രമാണമായി സ്വീകരിക്കുന്നു. എന്നാല്‍ 2006 ല്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ട The Language of God എന്ന ഗ്രന്ഥം നവനാസ്തികര്ക്കുള്ള വായടപ്പന്‍ മറുപടിയാണ്. അമേരിക്കന്‍ ജനിതക ശാസ്ത്രജ്ഞനായ ഫ്രാന്‍സിസ് കോളിന്‍സ് ആണ് The Language of God ന്റെ കര്‍ത്താവ്.
പലതരത്തിലുള്ള അസംതൃപ്തികളും നിറഞ്ഞ യുവമനസുകളെ സന്ദേഹത്തിന്റെ വഴിയിലേക്കെത്തിക്കുക എന്നതാണ് നവനാസ്തികയുടെ രീതി. സംശയാലുവായി ത്തീര്‍ന്നവര്‍ വഴിയറിയാതെ ഉഴലുകയാണ് ഫലം. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയുമില്ല. നവനാസ്തികത ബാഹ്യമായി പൊതുവില്‍ മതങ്ങള്‍ക്കെ തിരാണെങ്കിലും ഇസ്ലാമിനെ എതിര്‍ക്കുക എന്നതാണ് അതിനുള്ളിലെ അജണ്ട. ഭീകരതയുടെ ലാബല് ഇസ്ലാമിന്റെ മേല്‍ ചാര്‍ത്തുന്നതില്‍ ഇവര്‍ക്കും പങ്കുണ്ട്.
കമ്യൂണിസം
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis) എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ‘കമ്യൂണിസം’ത്തിന്റെ ഉത്ഭവം.
വര്‍ഗരഹിത സമൂഹ സൃഷ്ടി എന്ന മനോഹര സ്വപ്നമാണ് കമ്യൂണിസത്തിന്റെ മുദ്രാവാക്യം. മുതലാളിത്തത്തില്‍ ഭൂരിപക്ഷം വരുന്ന തൊഴിലാളി വര്‍ഗവും ന്യൂനപക്ഷമായ മുതലാളി വര്‍ഗവുമാണുള്ളത് എന്നും അതിനു മാറ്റം വരണമെന്നും അവര്‍ സിദ്ധാന്തിച്ചു. ഉത്പാദനം പൊതു ഉടമയിലാവുക, സ്റ്റെയ്റ്റ് നേരിട്ട് ജനങ്ങള്‍ക്ക് പണി നല്‍കുക, ഓരോരുത്തരും തനിക്കാവുന്നത് രാഷ്ട്രത്തിനു വേണ്ടി ചെയ്യുക. അങ്ങനെ തൊഴിലാളി സര്‍വാധിപത്യമുള്ള ഒരു സ്റ്റെയ്റ്റ് ആണ് കമ്യൂണിസ്റ്റ് സങ്കല്പം.
ഫ്യൂഡല്‍ വ്യവസ്ഥിതിയും ചര്‍ച്ചിന്റെ മേല്‍ക്കോയ്മയും കൊണ്ട് പൊറുതി മുട്ടിയ യൂറോപ്യന്‍ സമൂഹത്തിലാണ് കാള്‍മാക്സ്, ഫ്രഡറിക് എംഗല്‍സ് തുടങ്ങിയ ചിന്തകന്മാര് ഈ ആശയം കൊണ്ടു വരുന്നത്. സ്വാഭാവികമായും മതത്തിന്നും അന്ന് നിലവിലുണ്ടായിരുന്ന സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിക്കുമെതിരെയുള്ള ഒരു പോരാട്ടം കൂടിയായിരുന്നു അവരുടെ ലക്ഷ്യം. ഹെഗലിന്റെ വൈരുധ്യവാദവും ഫ്യൂയര്‍ബാക്കിന്റെ ഭൗതികവാദവും ചേര്‍ത്ത് വൈരുധ്യാത്മക ഭൗതികവാദം (Dialectical Materialism) തങ്ങളുടെ ആദര്‍ശമായി മാര്‍ക്സും എംഗല്‍സും അംഗീകരിച്ചു. മനുഷ്യോത്പത്തി മുതല്‍ വിശ്വാസപരമായ പലതും എതിര്‍ക്കപ്പെട്ടു. മതകീയ അടിത്തറയുള്ള ആശയവാദ ചരിത്ര വ്യാഖ്യാനത്തിനെതിരായി ചരിത്രപരമായ ഭൗതികവാദം (Historical Materialism) അവര്‍ അവതരിപ്പിച്ചു. സമകാലികനായ ചാള്‍സ് ഡാര്‍വിന്റെ (1809-1882) പരിണാമ സിദ്ധാന്തം ഇവരെ ആകര്‍ഷിക്കുകയും ചരിത്രപരമായ ഭൗതികവാദത്തിന് ടിപ്പണിയായി അത് സ്വീകരിക്കപ്പെടുകയും ചെയ്തു. സാമ്പത്തിക രംഗത്ത് മിച്ചമൂല്യ സിദ്ധാന്തം അവര്‍ ആദര്‍ശമായി പ്രചരിപ്പിച്ചു. ഫ്യൂഡലിസത്തില് നിന്ന് മുതലാളിത്തത്തിലേക്കും മുതലാളിത്തത്തില്‍ നിന്ന് സോഷ്യലിസത്തിലേക്കും സോഷ്യലിസത്തില്‍ നിന്ന് കമ്യൂണിസ ത്തിലേക്കും സമൂഹം എത്തിച്ചേരുമെന്നും വര്‍ഗരഹിതമായ കമ്യൂണിസത്തില്‍ ഭരണം പോലും ആവശ്യമില്ലാത്ത വിധം സോഷ്യലിസം (സ്ഥിതി സമത്വം) നടപ്പാകുമെന്നുമുള്ള ദിവാസ്വപ്നം (ഉട്ടോപ്യ) കമ്യൂണിസ്റ്റ് ആചാര്യന്മാര് വെച്ചുപുലര്‍ത്തി.
മനോഹരമായ ആശയമാണെങ്കിലും പ്രയോഗിക രംഗത്ത് സംഭവിച്ചത് നേരെ മറിച്ചാണ്. സോഷ്യലിസം നടപ്പിലായി എന്നു പറയുന്ന സോവിയറ്റ് റഷ്യയിലും ചൈനയിലും കമ്യൂണിസം വന്ന് ‘സ്റ്റെയ്റ്റ്’ ഇല്ലാതായിപ്പോകുന്നതിനു പകരം ഏറ്റവും വലിയ മുതലാളിയും ക്രൂരനായ ഫ്യൂഡല്‍ പ്രഭുവുമായി മാറുകയായിരുന്നു സ്റ്റെയ്റ്റ് അഥവാ ഭരണം നടത്തിയ പാര്‍ട്ടി നേതൃത്വത്തിലെ ഏതാനും പേര്. ഇരുമ്പു മറയ്ക്കു പിന്നിലെ ഉരുക്കുമുഷ്ടിക്കു താഴെ അടിസ്ഥാനവര്‍ഗം (തൊഴിലാളികള്‍) അടിമകളെപ്പോലെ പണിയെടുത്തു. സോവിയറ്റ് യൂനിയനിലും കമ്യൂണിസ്റ്റ് ചൈനയിലും മുക്കാല്‍ നൂറ്റാണ്ട് സംഭവിച്ചത് ഇതായിരുന്നു. റഷ്യയില്‍ സ്റ്റാലിന്, ലെനിന്, ക്രൂഷ്ചേവ്, ബ്രഷ്നേവ് തുടങ്ങിയവരും മാവോസേതുങ്ങ് മുതല്ക്കുള്ള അധികാരികള്‍ ചൈനയിലും നടത്തിയ ക്രൂരമായ ഭരണക്രമം 1980 കളുടെ മധ്യത്തോടെ അവസാനിച്ചു. ഗോര്‍ബച്ചേവ് റഷ്യന്‍ ഭരണാധികാരിയായിത്തീര്‍ന്നപ്പോള്‍ ഗ്ലസ്നോസ്റ്റ്, പെരിസ്ട്രോയിക്ക എന്നീ സ്വാതന്ത്ര്യത്തിന്റെ നേരിയ കവാടം തുറന്നതോടെ സോവിയറ്റ് യൂനിയന്‍ തന്നെ തകര്‍ന്ന് ഛിന്നഭിന്നമായിത്തീര്‍ന്നു. സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളിലെ പുനഃക്രമീകരണമാണ് പെരിസ്ട്രോയിക്ക. ഗ്ലസ്നോസ്റ്റ് എന്നത് ഭരണരംഗത്തെ സുതാര്യതയും. കമ്യൂണിസ്റ്റ് ചൈന സ്വകാര്യസ്വത്ത് സമ്പാദനം അനുവദിച്ചു കൊണ്ട് മുതലാളിത്തത്തിന്റെ പാതയിലേക്ക് നീങ്ങിത്തുടങ്ങി. അതിനു ശേഷമാണ് ചൈനയുടെ മുരടിപ്പു മാറിയത്. മറുവശത്ത് ശാസ്ത്രരംഗത്ത് ജിനോം കണ്ടുപിടിത്തത്തോടെ ശാസ്ത്രലോകം നേരത്തെ തള്ളിയ ഡാര്‍വിന്റെ പരിണാമവാദവും കെട്ടടങ്ങി.
രാഷ്ട്രീയ രംഗത്ത് ഏതാനും പാര്‍ട്ടികള്‍ കമ്യൂണിസത്തിന്റെ പേരില്‍ നിലനില്‍ക്കുന്നുണ്ട് എന്നതല്ലാതെ ഒരു ദര്‍ശനമെന്ന നിലയില്‍ കമ്യൂണിസം ഇന്ന് ലോകത്തെവിടെയും ഇല്ല. കാള്‍മാര്‍ക്സിന്റെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ(1848), മൂലധനം( 1867) എന്നീ ദാര്‍ശനിക ഗ്രന്ഥങ്ങള്‍ കേവല രചനകളായി നിലനില്ക്കുന്നു എന്നു മാത്രം.
