പ്രകൃതിയും ജീവജാലങ്ങളും-1
പ്രകൃതിയും ജീവജാലങ്ങളും തമ്മില്‍ അറ്റുതീര്‍ന്ന ബന്ധമാണ് നിലനില്‍ക്കുന്നത്. ഓരോ ജീവിയും പരിസ്ഥിതിയുടെ സമതുലിതാവസ്ഥ സംരക്ഷിക്കുന്നതില്‍ പ്രത്യേക പങ്ക് വഹിക്കുന്നു. വനങ്ങള്‍, നദികള്‍, സമുദ്രങ്ങള്‍, പര്‍വ്വതങ്ങള്‍ എന്നിവയില്‍ ജീവിക്കുന്ന ജീവജാലങ്ങള്‍ പരസ്പരം ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഈ ബന്ധവ്യവസ്ഥ തകര്‍ന്നാല്‍ പ്രകൃതിയുടെയും മനുഷ്യജീവിതത്തിന്റെയും നിലനില്‍പ് തന്നെ അപകടത്തിലാകും. അതിനാല്‍ ജൈവിക ലോകത്തെ അത്ഭുതങ്ങളെ പഠിക്കുന്നത് പ്രകൃതിയുടെ മൂല്യവും സംരക്ഷണത്തിന്റെ ആവശ്യകതയും തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്നു.
ആരലുകള്‍
പ്രത്യൂത്പാദനത്തിനും പ്രജനനത്തിനുമായെല്ലാം ജീവിലോകത്തെ പല ജീവികളും ദേശാടനം നടത്താറുണ്ട്. ചില മത്സ്യങ്ങളും ഇത്തരം ദേശാടനത്തിന്റെ ഭാഗമാണ്. അത്തരമൊരു മത്സ്യമാണ് ആരലുകള്‍.
ബെര്‍മ്യൂഡയുടെ തെക്കുകിഴക്ക് 950 കിലോമീറ്റര്‍ മാറി സര്‍ഗാസോ കടലില്‍ വെച്ചാണ് ആരലുകള്‍ പ്രത്യുത്പാദനം നടത്തുന്നത്. അവിടെ നിന്ന് ആരല്‍ ലാര്‍വകള്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും യാത്രതുടങ്ങും. യൂറോപ്യന്‍ ആരലിന്റെ ലാര്‍വകള്‍ അവിടെയെത്തുവാന്‍ മൂന്നുവര്‍ഷവും അമേരിക്കന്‍ ആരലുകളുടെ ലാര്‍വകള്‍ അമേരിക്കയിലെത്താന്‍ ഒരു വര്‍ഷവുമെടുക്കും.

യൂറോപ്പിലെ ശുദ്ധജല തടാകങ്ങളിലാണ് യൂറോപ്യന്‍ ആരലുകള്‍ അവ വളരുന്നത്. ആറര മുതല്‍ എട്ടര വയസ്സുവരെ പ്രായമാകുമ്പോഴാണ് ആരലുകള്‍ പൂര്‍ണ വളര്‍ച്ചയെത്തുന്നത്. പ്രജനന കാലമായാല്‍ ആരലുകള്‍ തിരിച്ച് ആഴക്കടലിലേക്ക് യാത്രയാരംഭിക്കുന്നു. പകലും രാത്രിയിലും നദികളിലൂടെ സഞ്ചരിച്ച് കടലിലെത്തിച്ചേരുന്ന ആരലുകള്‍ ആഴക്കടലില്‍ ചെന്ന് ലക്ഷക്കണക്കിന് മുട്ടകളിട്ട് അവിടെത്തന്നെ ജീവിതമവസാനിപ്പിക്കുന്നു. യൂറോപ്യന്‍ ആരലുകള്‍ അയ്യായിരത്തോളം കിലോമീറ്ററുകള്‍ യാത്ര ചെയ്തിട്ടാണ് സര്‍ഗാസോയില്‍ എത്തിച്ചേരുക.
ഇതിനേക്കാള്‍ അത്ഭുതകരമാണ് ആരല്‍ ലാര്‍വകളുടെ യാത്ര. സര്‍ഗാസോയില്‍ നിന്ന് യാത്ര തിരിക്കുന്ന അവയ്ക്ക് വഴി കാണിച്ചുകൊടുക്കുവാന്‍ ആരും തന്നെയില്ല. അവയുടെ മാതാപിതാക്കള്‍ സര്‍ഗാസോയില്‍ തന്നെ ജീവിതമവസാനിപ്പിച്ചിരിക്കുന്നു. എങ്കിലും ഈ ആരല്‍ ലാര്‍വകള്‍ യാത്രചെയ്ത് കൃത്യമായി തങ്ങളുടെ മാതാപിതാക്കള്‍ യാത്രതുടങ്ങിയ അതേ സ്ഥലത്തുതന്നെ തിരിച്ചെത്തുന്നു.
ഓരോ ജീവിക്കും അതിന്റെ നിലനില്‍പിനും ചുറ്റുപാടുകള്‍ക്കും അനുസ്യൂതമായ ജന്മവാസനകള്‍ നല്കപ്പെട്ടിരിക്കുന്നുവെന്ന് ജൈവലോകത്തെക്കുറിച്ച് പഠിച്ചാല്‍ ബോധ്യമാവും. ഈ ജന്മവാസനകളുടെ ദാതാവ് ആരാണ്? സൃഷ്ടിക്കുകയും സംവിധാനിക്കുകയും ജന്മ വാസനകളിലൂടെ ജീവികള്‍ക്ക് അവയുടെ ജീവിതമാര്‍ഗം കാണിച്ചുകൊടുക്കുകയും ചെയ്തവന്‍ അത്യുന്നതന്‍ തന്നെ. അവന് സ്തുതികളര്‍പ്പിക്കാതെ ജീവികളെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് മുന്നോട്ട് പോകാനാവില്ല.
ബീവര്‍, കാട്ടിലെ എന്‍ജിനീയര്‍
നിര്‍മാണ വൈദഗ്ദ്ധ്യത്തിന് പേരുകേട്ട ജന്തുവിഭാഗങ്ങളിലൊന്നാണ് ബീവറുകള്‍. അണക്കെട്ടു നിര്‍മാണത്തില്‍ അതിവിദഗ്ധമായതിനാല്‍ ബീവറുകളെ കാട്ടിലെ എന്‍ജിനീയര്‍മാര്‍ എന്ന് വിളി ക്കാറുണ്ട്. ശരാശരി ഒരുമീറ്റര്‍ നീളവും പതിനെട്ട് കിലോഗ്രാം തൂക്കവുമുള്ള ബീവറിന് നല്കപ്പെട്ടിരിക്കുന്ന ശാരീരികഘടന നിര്‍മാണത്തിന് അനുയോജ്യമായതാണ്. മൂര്‍ച്ചയുള്ള ഓറഞ്ച് നിറത്തിലുള്ള ഉളിപ്പല്ലുകള്‍ മരംമുറിക്കാന്‍ ബീവറുകളെ സഹായിക്കുന്നു.
ഉറപ്പുള്ള നഖങ്ങളോടു കൂടിയ മുന്‍കാല്‍ വിരലുകളാണ് മണ്ണില്‍ കുഴിക്കാന്‍ ഇവയ്ക്കുള്ള ആയുധം. മരച്ചില്ലകളും കൊമ്പുകളും പിടിക്കുവാനും ഈ വിരലുകള്‍ ബീവറുകളെ സഹായിക്കുന്നു.
താന്‍ മുറിക്കാനുദ്ദേശിച്ച മരത്തിനുസമീപം ചെന്ന് വാലില്‍ ചാരി പിന്‍കാലുകളിലിരുന്ന് മുന്‍ കാലുകള്‍ കൊണ്ട് മരത്തില്‍ പിടിച്ച് പ്രസ്തുത മരം ഉളിപ്പല്ലുകളുപയോഗിച്ച് കാര്‍ന്നു മുറിക്കാനാരംഭിക്കുന്നതോടെയാണ് ബീവര്‍ അണക്കെട്ടു നിര്‍മാണത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ഇങ്ങനെ മുറിച്ച് തള്ളിയിടുന്ന തടികള്‍ പിന്നെ ചെറിയ കഷ്ണങ്ങളാക്കി മാറ്റുവാനും ബീവര്‍ തന്റെ പല്ലുകള്‍ ഉപയോഗിക്കുന്നു. മുറിച്ച തടിക്കഷ്ണങ്ങള്‍ വെള്ളത്തിലിട്ട് ഒഴുക്കിനനുകൂലമായി താഴോട്ട് കൊണ്ടുപോവുകയും അണ കെട്ടേണ്ടിടത്തെത്തിയാല്‍ അവ കല്ലും ചെളിയുമുപയോഗിച്ച് വെള്ളത്തില്‍ താഴ്ത്തിവെക്കുകയും ചെയ്യുന്നു. പാര്‍പ്പിടത്തിനടുത്ത് വേണ്ടത്ര ഉയരത്തില്‍ വെള്ളമാകുന്നതുവരെ അണക്കെട്ടിന്റെ ഉയരം വര്‍ധിപ്പിച്ചെടുക്കും. പാര്‍പ്പിടത്തിലേക്കുള്ള വഴിയില്‍ ശൈതൃകാലത്തുപോലും മഞ്ഞുറഞ്ഞു വഴിമുട്ടാതിരിക്കുവാനും ഭക്ഷണം കരുതിവെച്ച സ്ഥലത്തേക്ക് പോകാനുമുള്ള പാകത്തിലായിരിക്കും ഈ ജലവിതാനം ഒരുക്കുന്നത്. ജലവിതാനം ഉയരാതിരിക്കുവാന്‍ തക്കരൂപത്തിലുള്ള ഒരു വിള്ളലും അണക്കെട്ടില്‍ ബീവര്‍ നിര്‍മിക്കുന്നു.

അരുവികള്‍ക്ക് കുറുകെയാണ് ബീവറുകള്‍ അണക്കെട്ടു നിര്‍മിക്കുന്നത്. വെള്ളം കെട്ടി നിര്‍ത്തിക്കഴിഞ്ഞാല്‍ അതിന്റെ അരികിലോ പ്രകൃത്യായുള്ള ചെറുതുരുത്തുകളിലോ ബീവര്‍ പാര്‍പ്പിടം നിര്‍മിക്കാനാരംഭിക്കുന്നു. മരച്ചില്ലകള്‍ ചളികൂട്ടി ഒട്ടിച്ചെടുത്തുകൊണ്ടാണ് ഇവ ചിരട്ട കമിഴ്ത്തിയ ആകൃതിയിലുള്ള വീട് നിര്‍മിക്കുന്നത്. കൂട്ടിലേക്ക് വായുസഞ്ചാരം അനുപേക്ഷണീയമായതിനാല്‍ തണുപ്പുകാലത്തുപോലും മുകള്‍ഭാഗം അടയ്ക്കാറില്ല. വെള്ളം കെട്ടി നില്ക്കുന്ന ഭാഗത്തിന് കുറച്ച് മുകളിലായിക്കും പാര്‍പ്പിടത്തിന്റെ സ്ഥാനം. വെള്ളത്തിനടിയിലുള്ള മരക്കൊമ്പുകള്‍ക്കടുത്തേക്കും വെള്ളത്തില്‍ മറ്റു ഭാഗങ്ങളിലേക്കും പാര്‍പ്പിടത്തിനകത്തു നിന്ന് നേരെപ്പോകുവാനുള്ള സൗകര്യമുണ്ടായിരിക്കും. ഈ പാര്‍പ്പിടത്തില്‍ നിന്ന് മണ്ണിലൂടെ കുറച്ചുദൂരം പോയി വെള്ളത്തിലേക്ക് തുറക്കുന്ന ഒരു തുരങ്കമായിരിക്കും പുറത്തേക്കുള്ള വഴി. ഈ കൂടിനകത്തെ ഊഷ്മക്രമീകരണത്തിനുവേണ്ട സംവിധാനങ്ങളും ബീവര്‍ ചെയ്യുന്നു. അതുമൂലം എയര്‍കണ്ടീഷന്‍ ചെയ്ത വീടുകള്‍ക്കു തുല്യമായ അന്തരീക്ഷമാണ് ബീവര്‍ കൂടുകള്‍ക്കകത്തുണ്ടാവുക. പുറമെയുള്ള ഊഷ്മാവ് മാറ്റം കൂടുകള്‍ക്ക് അകത്ത് ബാധിക്കാത്ത വിധത്തിലാണ് ബീവര്‍ തന്റെ പാര്‍പ്പിടത്തെ ‘എയര്‍കണ്ടീഷന്‍’ ചെയ്യുന്നത്.
ഇത്തരം കൂടുകള്‍ നിര്‍മിക്കുവാന്‍ ബീവറുകളെ പഠിപ്പിച്ചതാരാണ്? അണക്കെട്ടു നിര്‍മാണത്തിന്റെ സാങ്കേതികവിദ്യ ബീവറുകള്‍ക്ക് പറഞ്ഞുകൊടുത്തതാരാണ്?
കൂടുനിര്‍മാണത്തിന്റെ സാങ്കേതികവിദ്യ തലമുറകളിലൂടെ കൈമാറിയാണ് ബീവര്‍ ഇന്ന് കാണുന്ന രീതിയിലുള്ള കൂടുകള്‍ നിര്‍മിക്കുന്നതെന്ന് ആരും പറയുകയില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന ബീവറുകളും ഇന്ന് ജീവിക്കുന്ന ബീവറും നിര്‍മിക്കുന്നത് ഒരേതരം വീടുകള്‍ തന്നെ. യാതൊരു പുരോഗതിയും ബീവറുകളുടെ വീടുനിര്‍മാണത്തിലുണ്ടായിട്ടില്ല. അപ്പോള്‍ പിന്നെ ബീവറുകള്‍ക്ക് വീട് നിര്‍മാണവും അണക്കെട്ടുനിര്‍മാണവും പഠിപ്പിച്ചതാരാണ്?
‘ജന്മവാസന’യാണെന്നാണ് ശാസ്ത്രത്തിന്റെ ഉത്തരം. ആധുനിക മനുഷ്യരെപ്പോലും അത്ഭുതപ്പെടുത്തുന്ന ഈ ജന്മവാസന യാദൃച്ഛികതയുടെ സൃഷ്ടിയാണെന്നു പറയുന്നത് വിഡ്ഢിത്തമാണ്. അതിനു പിന്നില്‍ ഒരു അതിബുദ്ധിയുടെ അസ്തിത്വമാണ് ബുദ്ധിയുള്ളവര്‍ക്ക് കാണാന്‍ കഴിയുക.
സമുദ്രത്തിലെ മഹാദ്ഭുതങ്ങള്‍
സമുദ്രത്തിന്റെ അടിത്തട്ടില്‍ ധാരാളം നദികളും പുഴകളുമുണ്ട്. കഠിനമായ ചൂടുവെള്ളവും തണുപ്പുവെള്ളവും മധുരിക്കുന്ന ശുദ്ധജലവും ചവര്‍ക്കുന്ന ഉപ്പുജലവും ഇടകലരാതെ സമുദ്രത്തില്‍ ഒഴുകുന്നു.
സമുദ്രത്തിന്റെ ഉപരിതലത്തില്‍ മുകളിലായിട്ടാണ് പുഴകളധികവും ഒഴുകാറുള്ളത്. ശുദ്ധജലമുള്ള പുഴകള്‍ ഉപ്പ് ജലമുള്ള സമുദ്രത്തില്‍ ഒഴുകിയെത്തുന്നു. എന്നാല്‍ സമുദ്രം പുഴയിലേക്ക് തിരിച്ചൊഴുകാതെ കാത്തു സൂക്ഷിക്കുന്നു. കൃത്യവും സൂക്ഷ്മവുമായ ഈ പ്രതിഭാസം നൂറ്റാണ്ടുകളായി നടന്നു വരുന്നു. പുഴകളണാല്ലോ മനുഷ്യരുടെയും വന്യജീവികളുടെയും വ്യക്ഷങ്ങളുടെയും ചെടികളുടെയും നിലനില്‍പ്പിന്നാധാരം.
ഇവയെല്ലാം സൃഷ്ടികര്‍ത്താവിന്റെ പ്രപഞ്ച നിയമങ്ങള്‍ ലംഘിക്കാതെ കൃത്യമായും സൂക്ഷ്മമായും തങ്ങളുടെ ദൗത്യം നിര്‍വഹിക്കുന്നു. അല്ലാഹു പറയുന്നു: ‘രണ്ട് സാഗരങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടാവനാകുന്നു അവന്‍. ഒന്ന് സ്വാദിഷ്ടമായ തെളിനീര്‍. മറ്റേത് ചവര്‍പ്പുറ്റ ഉപ്പ് നീരും. രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ തടസ്സവുമുണ്ട്‘ (25:53).
സമുദ്രത്തിന്റെ അടിയില്‍ ചൂടുള്ളതും ഉപ്പ് സാന്ദ്രതയുള്ളതും കുറഞ്ഞ ഡെന്‍സിറ്റിയിലുള്ളതുമായ ജലപാതകള്‍ ധാരാളമുണ്ട്. മെഡിറ്ററേനിയന്‍ കടല്‍, അത്‌ലാന്റിക്കില്‍ സമുദ്രത്തിലേക്ക് ഒഴുകുന്ന ആയിരക്കണക്കിന് ആഴങ്ങളില്‍ അതിന്റെ ചൂടും വഹിച്ചുകൊണ്ട് കുതിച്ചോടുന്നു. മെഡിറ്ററേനിയന്‍ കടല്‍ വെള്ളം ചൂടുള്ളതും (saline) ഉപ്പ് രസമുള്ളതും (less dense) സാന്ദ്രത കുറഞ്ഞതുമാണ്.

ആമസോണിന്റെ പോഷക നദിയായ കരിനിറമുള്ള നീഗ്രോനദിയും തവിട്ടുനിറമുള്ള സോളിമോസും, 20 കി.മി ദൂരം ഇടകലരാതെ അപ്പുറവും ഇപ്പുറവുമായി ഒഴുകുന്നുണ്ട്. വെള്ളത്തിന്റെ ഊഷ്മാവിലും സാന്ദ്രതയിലുമുള്ള വ്യത്യാസം കൊണ്ടാണത്രെ അവ യോജിച്ച് ഒന്നാകാതെ ഇത്രയും ദൂരം സഞ്ചരിക്കുന്നത്.
പെസിഫിക് സമുദ്രത്തിലെ പനാമയില്‍ നിന്ന് ഫിലിപ്പൈന്‍സ് വരെയുള്ള കടലിടുക്ക് ഏതാണ്ട് 14,000 കി.മി. ദൈര്‍ഘ്യമുണ്ട് (ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ കണ്ടുപിടിച്ച) മെഡിറ്റേറേനിയന്‍ കടലിലെ സാന്ദ്രത കൂടിയ ഉപ്പ് ജലവും അറ്റ്‌ലാന്റിക്കിലെ സാന്ദ്രത കുറഞ്ഞ ജലവും വിപരീത ദിശയില്‍ ജിബ്രാള്‍ട്ടര്‍ കടലിലൂടെ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം കൂടിച്ചേരാതെ ഒഴുകുന്നു.
ഭൂമിയുടെ ഉപരിതലത്തില്‍ ജലത്തോട് ചന്ദ്രന് ആകര്‍ഷണമുണ്ടാകുന്നതിനെ തുടര്‍ന്നുള്ള വേലിയേറ്റവും വേലിയിറക്കവും സംഭവിക്കുമ്പോഴും അവ പരസ്പരം കടന്നാക്രമിക്കാറില്ല. ഭൂമിയില്‍ നിന്ന് 38,4000 കി. മി. ദൂരെയാണല്ലോ ചന്ദ്രന്‍ സ്ഥിതി ചെയ്യുന്നത്. ചന്ദ്രന്റെ പ്രപഞ്ചത്തിലുള്ള സജീവസാന്നിധ്യം നിമിത്തം 60 അടി ഉയരത്തില്‍ പോലും വേലിയേറ്റമുണ്ടാകാറുണ്ട്. എന്നാലും പുഴകളും സമുദ്രങ്ങളും പലപ്പോഴും അതിര്‍ വരമ്പുകള്‍ ലംഘിക്കാറില്ല. ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് 50000 കി.മി. അകലത്തിലായിരുന്നുവെങ്കില്‍ പ്രപഞ്ചം മുഴുവന്‍ വേലിയേറ്റത്തില്‍ മുങ്ങിത്താഴുമായിരുന്നു.
നൂറ്റാണ്ടുകളായി പല വിഷവാതകങ്ങളും ആധുനിക വ്യവസായ ശാലകളിലെ മലിനജലവുമെല്ലാം സമുദ്രത്തിലേക്ക് ഒഴുക്കിവിടുന്നു. എന്നിട്ടും മനുഷ്യന്റെ നിലനില്‍പ്പിന്നാധാരമായ സന്തുലനത്തോടെ പ്രപഞ്ചനാഥന്‍ അതിനെ സംരക്ഷിച്ച് നിലനിര്‍ത്തുന്നു. ഈ ജലത്തില്‍ നിന്നാണ് സൂര്യന്റെ താപമേറ്റ് നീരാവി ഉയരുന്നത്. അതാണ് മേഘകണങ്ങളായി, മഴയായി, ശുദ്ധജലമായി ഭൂമിയില്‍ പതിക്കുന്നതും മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്തുന്നതും.
‘ഭൂമിയെ നിവാസയോഗ്യമാക്കുകയും അതിനിടയില്‍ നദികളുണ്ടാക്കുകയും അതിന് നങ്കൂരങ്ങളുറപ്പിച്ചതും രണ്ട് ജലശേഖരങ്ങള്‍ക്കിടയില്‍ മറയുണ്ടാക്കിവെച്ചതും ആരാകുന്നു? അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവമുണ്ടോ? ഇല്ല, പക്ഷേ അവരിലധികമാളുകളും അജ്ഞരാകുന്നു. (27: 61)
അല്ലാഹു പറയുന്നു. ‘രണ്ട് ജലാശയങ്ങള്‍ സമമാകുകയില്ല. ഒന്ന് കുടിക്കുവാന്‍ ഹൃദ്യമായ ശുദ്ധ ജലം, മറ്റൊന്ന് കയ്പ്പുള്ള ഉപ്പുവെള്ളവും. രണ്ടില്‍ നിന്നും നിങ്ങള്‍ പൂത്തന്‍മാംസം എടുത്തു തിന്നുന്നു. നിങ്ങള്‍ക്ക് ധരിക്കാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നു. അതിലൂടെ കപ്പലുകള്‍ കീറിക്കടന്നു പോകുന്നതും കാണാം. അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടിപ്പിടിക്കാന്‍ വേണ്ടിയും നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടിയുമാണിത്. (35:12)
മുത്തുച്ചിപ്പിയും പവിഴവും
സമുദ്രത്തിലെ മറ്റൊരു അദ്ഭുത പ്രതിഭാസമാണ് മുത്തുച്ചിപ്പി. ഘടനയിലും ജീവിതരീതിയിലും മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമാണിത്. വളരെ അത്ഭുതകരമായ സൂക്ഷ്മമായ വലയുണ്ടിതിന്. മീന്‍ പിടുത്തക്കാരുടെ വലപോലെ വെള്ളം, വായു, ഭക്ഷണം എന്നിവയെ ആവശ്യാനുസരണം അരിച്ച് അകത്തേക്ക് കടത്താന്‍ ഈ വല പ്രയോജനപ്പെടുന്നു. കല്ലുകളും ചരലുകളും മറ്റും അങ്ങനെ ഒഴിവാക്കപ്പെടുന്നു. ഈ വലയ്ക്ക് താഴെയാണ് ജീവിയുടെ വായകള്‍. ഓരോ വായക്കും നാല് ചുണ്ടുകള്‍ വീതമുണ്ട്. ഒരുമണലിന്റെ തരിയോ, കല്ലിന്റെ കഷ്ണമോ ഉപദ്രവകാരിയായ ഒരു ജീവിയോ ചിപ്പിയുടെ അകത്തേക്ക് കടക്കാനിടയായാല്‍ അത് പ്രത്യേക തരം ദ്രാവകം സ്രവിപ്പിച്ച് അകത്ത് ഉറച്ചാണ് കാലക്രമേണ ഒരു മുത്തുണ്ടായിത്തീരുന്നത്. അകത്തേക്ക് കടന്ന വസ്തുവിന്റെ വലുപ്പത്തിനനുസരിച്ചായിരിക്കും മുത്തിന്റെ വലുപ്പവും.
പവിഴവും ദൈവത്തിന്റെ ഒരത്ഭുതസൃഷ്ടിയാണ്. സമുദ്രത്തിന്റെ അടിത്തട്ടില്‍ അഞ്ച് മീറ്ററിനും മുന്നൂറ് മീറ്ററിനും ഇടക്കുള്ള ആഴങ്ങളില്‍ അവ ജീവിക്കുന്നു. അവയുടെ അടിഭാഗം പാറകളിലോ, സസ്യങ്ങളിലോ മറ്റോ ഉറച്ചിരിക്കും. ശരീരത്തിന്റെ മേല്‍ഭാഗത്ത് വായപോലെ തുറന്നിരിക്കുന്ന ഭാഗം ഇര പിടിക്കാനായി അതുപയോഗിക്കുന്നു. ഭക്ഷ്യപദാര്‍ത്ഥങ്ങള്‍കൊണ്ട് അത് പൊതിഞ്ഞിരിക്കും. അതിന്മേല്‍ വന്നിരിക്കുന്ന ജല ജീവികള്‍ക്ക് മിക്കവാറും ഒരു തരത്തിലുള്ള തളര്‍ച്ച ബാധിക്കുന്നു. അവ അതിന്മേല്‍ പറ്റി പിടിക്കുന്നു. അതോടെ അവ ചുരുണ്ടു പോവുകയും ജീവിയുടെ വായിലേക്ക് വലിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യന്റെ അന്നനാളം പോലെയുള്ള കുഴലിലേക്ക് ഇര അങ്ങനെ പ്രവേശിക്കുന്നു.

പ്രത്യുത്പ്പാദന കോശങ്ങള്‍ ധാരാളമായി സ്രവിച്ചുകൊണ്ട് ഈ ജീവി മുട്ടയിട്ട് പെരുകുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന ഭ്രൂണങ്ങള്‍ പാറയിലോ. പുല്ലിലോ പറ്റിപിടിച്ച് സ്വതന്ത്രജീവികളായി വളരുന്നു. അവയുടെ മൂല ജീവികളെ തിന്ന് സമാനമായി ധര്‍മങ്ങള്‍ നിര്‍വ്വഹിക്കുന്നു.
സൃഷ്ടിവൈഭവത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് പവിഴത്തിന്റെ പ്രജനനം. കാണ്ഡത്തില്‍നിന്ന് പുതുനാമ്പുകള്‍ കിളിര്‍ക്കുന്നു. ഈ നാമ്പുകളും മൂലത്തോട് ചേര്‍ന്ന് നിന്ന് വളരുന്നു. ഇങ്ങനെ രൂപപ്പെടുന്ന പവിഴ മരത്തിന് 30 മീറ്റര്‍ വരെ നീളമുണ്ടാകും. ഇത്തരം മരങ്ങളുടെ കൂട്ടങ്ങളാണ് പവിഴപുറ്റുകള്‍. ജീവനുള്ള ഈ പവിഴപ്പുറ്റുകള്‍ക്ക് പല നിറങ്ങളുണ്ട്. ഓറഞ്ച്, മഞ്ഞ, ഇളം ചുവപ്പ്, മരതകപ്പച്ച, ചാരനിറം തുടങ്ങിയവ.
ഈ ജീവിയുടെ ജൈവഭാഗങ്ങള്‍ നശിച്ച ശേഷം അവശേഷിക്കുന്ന ചുവന്ന പവിഴങ്ങള്‍ ഭീമാകാരങ്ങളായ ഉറച്ച പവിഴപ്പാറകളായി മാറുന്നു. ഇത്തരം പവിഴപ്പാറകളുടെ ഒരു മഹാപരമ്പര തന്നെയുണ്ട് ചില സമുദ്രങ്ങളില്‍. ആസ്‌ത്രേലിയയുടെ വടക്ക് കിഴക്കന്‍ സമുദ്രാന്തര്‍ഭാഗങ്ങളില്‍ 350 മൈല്‍ നീളവും 50 മൈല്‍ വീതിയും ഉള്ള ഇത്തരം പാറക്കൂട്ടങ്ങളുള്ളതായി കണ്ടെത്തിയിരിക്കുന്നു. വിലപിടിപ്പുള്ള ആഭരണങ്ങളുണ്ടാക്കുവാന്‍ മുത്തും പവിഴവും ഉപയോഗിക്കുന്നു.
സമുദ്രത്തിനും വ്യത്യസ്ത നിറമുള്ളതായി കാണാനാവും. ചൈനക്കും കൊറിയക്കും ഇടയിലുള്ള പെസഫിക് സമുദ്രത്തിന്റെ കൈവഴിയായ മഞ്ഞക്കടലിന് നിറം മഞ്ഞയാണ്. നദികള്‍ വന്‍തോതില്‍ ഇവിടേയ്ക്ക് ഒഴുക്കിക്കൊണ്ട് വരുന്ന മഞ്ഞ നിറത്തിലുള്ള ചളിയും എക്കല്‍ മണ്ണും ഒക്കെയാണ് ഇതിന് കാരണം.
കരിങ്കടല്‍ ജലത്തില്‍ പ്രാണവായുവിന്റെ സാന്നിധ്യം വളരെക്കുറവാണ്. അതോടൊപ്പം ആല്‍ഗകളുടെ സാന്നിധ്യമാകട്ടെ കൂടുതലും. ഇതാണ് കറുപ്പ് നിറത്തിന് കാരണം.
ചെങ്കടലിന് ചുവപ്പ് നിറം നല്‍കുന്നത് ജലോപരിതലത്തില്‍ കാണപ്പെടുന്ന കടല്‍ക്കളകളും ചില തരം ഡയനോ ബാക്ടീരിയകളുമാണ്. എന്നാല്‍ ഇവയെല്ലാം അല്ലാഹുവിന്റെ അലംഘനീയമായ നിയമങ്ങള്‍ക്കനുസൃതമായി തങ്ങളുടെ അതിര്‍വരമ്പുകള്‍ കൃത്യമായും കണിശമായും സൂക്ഷ്മമായും നിലനിര്‍ത്തുന്നു. പരസ്പരം ആക്രമിക്കാതെയും കൂടിച്ചേരാതെയും ദൈവത്തിന്റെ കല്പന അനുസരിച്ച് അവയുടെ ദൗത്യം നിര്‍വഹിക്കുന്നു.
ഡാനിയോണല്ല സെറിബ്രം
ജൈവലോകത്തെ അത്ഭുതമാണ് ഡാനിയോണല്ല സെറിബ്രം എന്ന കുഞ്ഞുമത്സ്യം. ഒരു സെന്റീ മീറ്ററാണ് ഇതിന്റെ ശരാശരി നീളം. തെക്കുകിഴക്കന്‍ ഏഷ്യയിലെ ശുദ്ധജല നദികളിലും അരുവികളിലും ഉള്ള ഒരു ചെറിയ മത്സ്യ ഇനമാണ് സൈപ്രിനിഡേ കുടുംബത്തിലെ അംഗമായ ഡാനിയോണല്ല സെറിബ്രം. ചെറിയ മസ്തിഷ്‌കത്തോടുകൂടിയ അര്‍ദ്ധസുതാര്യമായ ഈ മത്‌സ്യത്തെ മ്യാന്‍മറിലാണ് കണ്ടെത്തിയത്. അതിന്റെ പേരിലെ സെറിബ്രം, അതിന്റെ ശരീരത്തിലെ വ്യതിരിക്തമായ മസ്തിഷ്‌ക മാതൃകയെ സൂചിപ്പിക്കുന്നതാണ്.

കൈവിരലിലെ നഖത്തിന്റെ അത്രമാത്രം വലുപ്പമുള്ള ഒരു മത്സ്യം. ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യമെന്നും വിശേഷിപ്പിക്കാം. വലുപ്പക്കുറവല്ല ഈ മത്സ്യത്തെ സവിശേഷമാക്കുന്നത്. അത് പുറപ്പെടുവിക്കുന്ന ശബ്ദമാണ്. ഏകദേശം 140 ഡെസിബെല്ലിലും കൂടുതലാണത്രേ ഈ മത്സ്യത്തില്‍ നിന്ന് പുറപ്പെടുന്ന ശബ്ദം. എന്നുവെച്ചാല്‍, ചീറിപ്പാഞ്ഞുപോകുന്നൊരു ആംബുലന്‍സില്‍നിന്ന് കേള്‍ക്കുന്ന സൈറണ്‍ ശബ്ദത്തിന്റേതിന് സമാനമായ അളവാണ്. അല്ലെങ്കില്‍ 100 മീറ്റര്‍ അകലെ നിന്ന് പറന്നുയരുന്ന വിമാനത്തിന്റെ ശബ്ദമായും മനസ്സിലാക്കാം
ഇതിന്റെ ശരീരം തീരേ മെലിഞ്ഞതും നീളമുള്ളതുമാണ്. സാധാരണയായി 2-3 സെന്റീമീറ്റര്‍ വരെ നീളത്തില്‍ വളരുന്നു. ഇരുണ്ടതും ഇളം നിറത്തിലുള്ളതുമായ വരകള്‍ അടങ്ങുന്ന അതിന്റെ മുകള്‍ ഭാഗത്തെ മസ്തിഷ്‌കം പോലെയുള്ള രൂപകല്‍പനയാണ് ഇതിന്റെ ശ്രദ്ധേയമായ സവിശേഷത. പിങ്ക് നിറമുള്ള അസ്ഥികൂടവും അര്‍ദ്ധസുതാര്യവുമാണ് ഇതിന്റെ ശരീരം. തുറന്നു നോക്കാതെ തന്നെ അതിന്റെ ശരീരഘടനയിലുള്ളത് കാണാന്‍ കഴിയും.
2021 ലാണ് ഈ ജീവിവര്‍ഗത്തെ കണ്ടെത്തിയത്. സാധാരണ മത്സ്യം ശബ്ദം പുറപ്പെടുവിക്കാറുള്ളത് അതിന്റെ സ്വിം ബ്ലാഡറിന്റെ കമ്പനം മൂലമാണ്.
പൂര്‍ണമായും വായുനിറഞ്ഞതും മത്സ്യത്തിന്റെ പ്ലവനശക്തി നിലനിര്‍ത്തുന്നതുമായ ആന്തരികാവയവമാണ് സ്വിം ബ്ലാഡര്‍. കൃത്യമായ ഇടവേളകളില്‍ ശ്വാസകോശത്തെപ്പോലെത്തന്നെ സ്വിം ബ്ലാഡറിലുണ്ടാകുന്ന സങ്കോച വികാസങ്ങളാണ് മത്സ്യങ്ങളുടെ ശബ്ദത്തിന്റെ സ്രോതസ്സ്. എന്നാല്‍, ഡാനിയോണല്ല സെറിബ്രം ഇത്രയും വലിയ ശബ്ദം പുറപ്പെടുവിക്കുന്നത് ഇതേ രീതിയിലാണോ എന്ന് വ്യക്തമല്ല.

കണ്ടെത്തിയതില്‍വെച്ച് ഏറ്റവും ചെറിയ കശേരുവാണ് (നട്ടെല്ലുള്ള ജീവി) ഇത്. ഈ ജീവിക്ക് സവിശേഷമായ ശബ്ദ സംവിധാനമുണ്ടെന്നാണ് മത്സ്യത്തെ തിരിച്ചറിഞ്ഞ ജര്‍മനിയിലെ ശാരിതെ സര്‍വകലാശാലയിലെ ഗവേഷകരുടെ അഭിപ്രായം. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനവും നിരീക്ഷണവും ആവശ്യമാണെന്നും പി.എന്‍.എ.എസ് ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ഗവേഷകര്‍ പറയുന്നു.
ശ്രദ്ധേയമായ രൂപവും കൗതുകമുണര്‍ത്തുന്ന ജീവശാസ്ത്രവും ഉള്ള ഡാനിയോണല്ല സെറിബ്രം, ശാസ്ത്രീയ പര്യവേക്ഷണത്തിനുള്ള വിഷയമാണ്. അതിന്റെ പുനരുത്പാദന കഴിവുകളെയും മസ്തിഷ്‌ക ഘടനയെയും കുറിച്ചുള്ള കൂടുതല്‍ ഗവേഷണം പ്രകൃതി ലോകത്തെക്കുറിച്ചുള്ള വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്കാനുള്ള സാധ്യതയേറെയാണ്. അതില്‍ പ്രധാനമാണ് മനുഷ്യന്റെ പരിക്കുകള്‍ക്കും രോഗങ്ങള്‍ക്കും പുതിയ ചികിത്സകള്‍ വികസിപ്പിക്കുന്നതിന് ഈ ഇനത്തിന്റെ പുനരുല്‍പ്പാദന കഴിവുകള്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന അന്വേഷണം.
മൊണാര്‍ക്ക് ചിത്രശലഭങ്ങള്‍
ദക്ഷിണ കാനഡയില്‍ ജീവിക്കുന്ന അസാധാരണമായ ഒരു ചിത്രശലഭമാണ് മൊണാര്‍ക്ക് ചിത്രശലഭം. മറ്റെല്ലാ ചിത്രശലഭങ്ങളെയും പോലെ, മൊണാര്‍ക്ക് ചിത്രശലഭവും ഈ ലോകത്തേക്ക് വരുന്നത് സമഗ്രമായി ചിട്ടപ്പെടുത്തപ്പെട്ട ഘട്ടങ്ങളായിട്ടാണ്. ആദ്യത്തെ ഘട്ടത്തില്‍ അമ്മ ശലഭം ഒരു ഇലക്ക് മുകളില്‍ മുട്ടയിടുന്നു. പിന്നീടത് പുഴു (Caterpillar)വായി മാറുന്നു. പിന്നീട് അത് സ്വയം ആവരണമുണ്ടാക്കി അതിലൊതുങ്ങുന്നു. ഒരു മൊണാര്‍ക്ക് ചിത്രശലഭത്തിന്റെ ശലഭകോശം (cocoon) ഡിസൈന്‍ ചെയ്യപ്പെട്ടതാണ്. നേര്യതും എന്നാല്‍ ശക്തവുമായ നൂലുകളില്‍ അത് മരക്കൊമ്പിനോട് ഘടിപ്പിച്ചിരിക്കുന്നു. ഈ ശലഭകോശത്തില്‍ നിന്ന് പുഴു സാവധാനത്തില്‍ വളര്‍ന്ന് ചിത്രശലഭമായി മാറുന്നു. ആദ്യമൊക്കെ അതിന്റെ ചിറകുകള്‍ പരന്നതും ചലനമറ്റതുമായിരിക്കും. എന്നാല്‍ പിന്നീട് രക്തചംക്രമണം നടന്ന് അത് പറക്കലിന് തയ്യാറാകും.

മറ്റു ചിത്രശലഭങ്ങളില്‍ നിന്ന് മൊണാര്‍ക്ക് ചിത്രശലഭത്തെ വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങളുണ്ട്. വര്‍ഷത്തില്‍ നാല് തലമുറകളാണ് അവയില്‍ നിന്നും രൂപംകൊള്ളുന്നത്. ആദ്യ മൂന്ന് തലമുറകള്‍ക്ക് ശരാശരി അഞ്ച് മുതല്‍ ആറാഴ്ച കാലത്തെ ആയുസ്സുണ്ടാകും. എന്നാല്‍ നാലാമത്തെ തലമുറയുടെ കാര്യം വളരെ വ്യത്യസ്തമാണ്. എട്ടുമാസം നീണ്ടു നില്‍ക്കുന്ന ഒരു ദേശാന്തര ഗമനത്തിനുശേഷം മാത്രമേ അവ നശിക്കുകയുള്ളൂ.
ദക്ഷിണ കനഡയില്‍ പല മൊണാര്‍ക്ക് കേന്ദ്രങ്ങളില്‍ നിന്നും തെക്കോട്ടുള്ള ദേശാന്തര ഗമനം ആരംഭിക്കുന്നു. ഒരു വിഭാഗം കാലിഫോര്‍ണിയയിലേക്ക് പോവുമ്പോള്‍ മറ്റൊരു വിഭാഗം കൂടുതല്‍ തെക്കുള്ള മെക്‌സികോവിലേക്ക് പോകുന്നു. ദേശാന്തര ഗമനത്തിനിടെ മുകളില്‍ നിന്ന് കല്‍പന കിട്ടിയാലെന്നവണ്ണം മൊണാര്‍ക്കുകള്‍ പരസ്പരം വഴിയില്‍ കണ്ടുമുട്ടുന്നുണ്ട്.
ഒരൊറ്റ കേന്ദ്രത്തിലെന്നവിധം കൃത്യമായി പ്ലാന്‍ ചെയ്യപ്പെടുന്നുമുണ്ട്. മൊണാര്‍ക്കിന്റെ ദേശാന്തര ഗമനത്തിന്റെ തുടക്കം അവ യാത്രയാരംഭിക്കുന്നത് ഏതെങ്കിലും ഒരു ദിവസമല്ല. ശരത്കാലത്തിലെ സമരാത്ര ദിനത്തിലാണ് (Equinox)യാത്രയുടെ തുടക്കം. രണ്ടുമാസം പറന്ന ശേഷം ദക്ഷിണ ഭാഗത്തെ ചൂടുള്ള കാടുകളില്‍ അവ എത്തുന്നു. മില്യണ്‍ കണക്കിന് മൊണാര്‍ക്കുകള്‍ വൃക്ഷങ്ങളെ കോശം കണക്കെ വലയം ചെയ്ത് ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള നാല് മാസങ്ങളില്‍ ഭക്ഷണമൊന്നുമില്ലാതെ കഴിഞ്ഞു കൂടുന്നു. ശരീരത്തില്‍ ശേഖരിച്ചുവെച്ച കൊഴുപ്പുപയോഗിച്ചും വെള്ളം കുടിച്ചും മാത്രമാണ് അവയുടെ അതിജീവനം വസന്തകാലത്ത് പൂക്കള്‍ വിടരുന്നതോടെ നാല് മാസങ്ങള്‍ക്കു ശേഷം മൊണാര്‍ക്ക് ചിത്രശലഭങ്ങള്‍ തങ്ങളുടെ തേന്‍ ഭക്ഷിക്കലാരംഭിക്കുന്നു. വടക്കേ അമേരിക്കയിലേക്ക് തിരികെ യാത്രതിരിക്കാനുള്ള ഊര്‍ജം അവ ശേഖരിച്ച് കഴിഞ്ഞു. യാത്ര തുടരും മുന്‍പ് മാര്‍ച്ച് മാസത്തിന്റെ ഒടുവില്‍ അവ ഇണചേരുന്നു.

വസന്ത സമരാത്ര ദിനത്തില്‍ മൊണാര്‍ക്ക് ചിത്രശലഭ കോളനികളിലൂടെ മടക്കയാത്ര ആരംഭിക്കുന്നു. യാത്രക്കൊടുവില്‍ അവ കാനഡയിലെത്തി ഏറെ വൈകാതെ ചത്തൊടുങ്ങുന്നു. എന്നാല്‍ ചരമമടയും മുമ്പ് വര്‍ഷത്തിലെ ആദ്യത്തെ തലമുറയ്ക്ക് അവ ജന്മം നല്കിയിരിക്കും. ഏതാണ്ട് ഒന്നര മാസം ആദ്യത്തെ തലമുറ അതിജീവനം നടത്തും. പിന്നീട് രണ്ടും മൂന്നും തലമുറകള്‍ക്കു ശേഷം നാലാമത്തെ തലമുറ ദേശാന്തര ഗമന ചക്രം ആരംഭിക്കും. ഈ നാലാമത്തെ തലമുറ മറ്റ് മൂന്നെണ്ണത്തേക്കാള്‍ ആറ് മാസം അധികം ജീവിച്ചുകൊണ്ടാണ് വര്‍ഗം മുന്നോട്ട് നീങ്ങുന്നത്.
ഈ അത്ഭുതകരമായ ദേശാന്തര ഗമനം നമ്മുടെ മനസ്സിലേക്ക് നിരവധി ചോദ്യങ്ങള്‍ ഇട്ടുതരുന്നു. ഓരോ നാലാമത്തെ തലമുറക്കും മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി ആറ് മാസത്തോളം കൂടുതല്‍ ജീവിക്കാന്‍ കഴിയുന്നതെങ്ങനെയാണ്? ഈ ദീര്‍ഘായുഷ്ടരായ തലമുറക്കാര്‍ ഹേമന്തകാലത്ത് മാത്രം സന്ധിക്കുന്നതെങ്ങനെ? പകലും രാത്രിയും തുല്യമായ നാളില്‍ തന്നെ ദേശാന്തര ഗമനമാരംഭിക്കുന്നതെങ്ങനെയാണ്? ഇത്ര സൂക്ഷ്മമായ കണക്കുകൂട്ടല്‍ വിദ്യ അവക്കെങ്ങനെ സാധ്യമാവുന്നു?
തങ്ങളൊരിക്കലും പോയിട്ടില്ലാത്ത മേഖലയിലേക്ക് കൃത്യതയാര്‍ന്നവിധം പോകാന്‍ അവക്ക് കഴിയുന്നതെങ്ങനെയാണ്? ഇതെല്ലാം കാണിക്കുന്നത് അന്യൂനമാംവിധം പ്ലാന്‍ ചെയ്യപ്പെട്ട ഒരു പദ്ധതിയുടെ ഭാഗമാണ് ഈ ദേശാന്തര ഗമന വ്യവസ്ഥ എന്നാണ്. ഈ പദ്ധതിയില്‍ എന്തെങ്കിലും തെറ്റുവന്നാല്‍ അവക്ക് ദേശാന്തര ഗമനം നടത്തുക സാധ്യമല്ല. അങ്ങനെവന്നാല്‍ ഹേമന്തകാലത്ത് തന്നെ എല്ലാ മൊണാര്‍ക്കുകളും ചത്തൊടുങ്ങി അവയ്ക്ക് വംശനാശം തന്നെ സംഭവിച്ചിരിക്കും. അവയ്ക്ക് ബോധനം നല്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഷിക ദേശാന്തര ഗമനത്തോടനുബന്ധിച്ച ഈ അസാധാരണമായ സ്വഭാവ ചേഷ്ടകള്‍, അവയില്‍ നിലനില്ക്കുന്നതെന്ന് വളരെ വ്യക്തമാണ്. ഭൂമിയുടെയും ആകാശങ്ങളുടെയും സ്രഷ്ടാവായ അല്ലാഹുവാണ് എല്ലാത്തിന്റെയും നിയന്താവും സംരക്ഷകനും.
ഉറുമ്പുകള്‍
ചിട്ടയായ സാമൂഹിക ജീവിതം നയിക്കുന്ന ചെറുജീവികളാണ് ഉറുമ്പുകള്‍. മനുഷ്യരെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ഉറുമ്പുകള്‍ അവരുടെ സാമൂഹ്യജീവിതം ചിട്ടയോടെയും ഐക്യത്തോടെയും മുന്നോട്ടു കൊണ്ടുപോകുന്നു. അവരില്‍ രാജ്ഞിമാരും ജോലിക്കാരും പട്ടാളക്കാരുമുണ്ട്.
ഒരു കൂട്ടില്‍ തന്നെ അനേകം രാജ്ഞിമാരുണ്ടാകും. കൂടിന്റെ ഉള്ളറകളില്‍ താമസിച്ച് മുട്ടയിടുകയാണിവയുടെ ജോലി. ഡ്രോണുകള്‍ എന്നറിയപ്പെടുന്ന ആണ്‍ ഉറുമ്പുകളാണ് രാജ്ഞിയുമായി ഇണചേരുന്നത്. താമസിയാതെ അവ മരിക്കുകയും ചെയ്യുന്നു. പ്രത്യുത്പാദന ശേഷിയില്ലാത്ത പെണ്ണുറുമ്പുകളാണ് വേലക്കാര്‍. എല്ലാവരേയും തീറ്റിപ്പോറ്റേണ്ടതും കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടതും കൂട് വൃത്തിയാക്കേണ്ടതുമൊക്കെ ഇവരുടെ ജോലിയാണ്. കൂട്ടിന് വെളിയില്‍ പോയി ഭക്ഷണം ശേഖരിക്കുന്ന വേലക്കാരുമുണ്ട്. ശത്രുക്കളെ നേരിടുന്നവരാണ് പട്ടാളക്കാരായ ഉറുമ്പുകള്‍.

ഉറുമ്പുകള്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് ഫെറോമോണുകള്‍ വഴിയാണ്. അത് മറ്റുള്ളവരെ അപകടത്തെക്കുറിച്ച് അറിയിക്കാനോ കണ്ടെത്തിയ ഭക്ഷണത്തിലേക്ക് എത്തിക്കാനോ അവക്കു കഴിയുന്നു.
ഉറുമ്പുകള്‍ വളരെ ചെറിയ ജീവികളാണ്. നമ്മുടെ ഡ്രോണുകള്‍ പോലെ വലിയ ബാറ്ററികളോ ക്യാമറകളോ സെന്‍സറുകളോ അവര്‍ ഉപയോഗിക്കുന്നില്ല. അവര്‍ക്ക് അധികം ഊര്‍ജ്ജം ആവശ്യമുള്ള മൈക്രോ പ്രൊസസ്റ്ററുകളുടെ ആവശ്യവുമില്ല. എങ്കിലും, വിജയകരമായ നാവിഗേഷന്‍ സംവിധാനങ്ങളാണ് അവക്കുള്ളത്. ഉറുമ്പുകളിലെ ഈ അത്ഭുതകരമായ സവിശേഷതകള്‍ സാങ്കേതികവിദ്യയില്‍ പ്രയോഗിക്കാന്‍ കഴിയുമെങ്കില്‍, ചെറിയ വലിപ്പത്തിലുള്ള റോബോട്ടുകളും ഡ്രോണുകളും വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കാം. ഈയടുത്ത കാലങ്ങളില്‍ TU Delft drone ഗവേഷകര്‍ ഉറുമ്പുകളുടെ നാവിഗേഷന്‍ സംവിധാനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നതായിക്കാണാം.
ഒരു സംവിധാനവും ഉപയോഗിക്കാതെയാണ് ഉറുമ്പുകള്‍ അവയുടെ ദിശ കണ്ടെത്തുന്നത്. ഇവയില്‍ ആദ്യത്തേത്, ഭക്ഷണം കണ്ടെത്താന്‍ കൂടുവിട്ടിറങ്ങുന്ന പയനിയര്‍ ഉറുമ്പുകള്‍, ഫെറോമോണ്‍സ് എന്ന ശക്തമായ രാസവസ്തുക്കള്‍ വഴിയില്‍ ഉപേക്ഷിക്കുന്നു എന്നതാണ്. മറ്റൊന്ന് മരുഭൂമിയിലെ ഉറുമ്പുകളുടെ പ്രകാശത്തെ ധ്രുവീകരിക്കാനുള്ള കഴിവുമായി ബന്ധപ്പെട്ടതാണ്. ധ്രുവീകരിക്കപ്പെട്ട പ്രകാശം നമുക്ക് കാണാന്‍ കഴിയാത്ത ചില കിരണങ്ങള്‍ കാണാന്‍ ഉറുമ്പുകള്‍ക്കു സാധിക്കുന്നു, ഈ കിരണങ്ങള്‍ ഉപയോഗിച്ച് ഉറുമ്പുകള്‍ ദിശ നിര്‍ണയിക്കുന്നു. ഈ രീതിയില്‍, ഉറുമ്പുകള്‍ക്ക് അവരുടെ കൂട് ഏത് വശത്താണെന്ന് കണ്ടെത്താന്‍ കഴിയും. തിരികെ മടങ്ങാന്‍ അവക്കു പ്രയാസമില്ല. ടിയു ഡെല്‍ഫ്റ്റ് ഡ്രോണ്‍ ഗവേഷകര്‍ ഉറുമ്പുകളുടെ ചലനങ്ങളെ നിയന്ത്രിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള ഓഡോമെട്രി എന്ന് ശാസ്ര്തജ്ഞര്‍ വിളിക്കുന്ന സംവിധാനത്തെ അതീവ താത്പര്യത്തോടെയാണ് കാണുന്നത്.

നമ്മുടെ ക്യാമറകളെ അപേക്ഷിച്ച് ഉറുമ്പുകള്‍ക്ക് കാഴ്ചയുടെ റെസല്യൂഷന്‍ വളരെ കുറവാണ്. ഇതൊരു പോരായ്മയല്ല. ഏത് ദിശയിലുമുള്ള വസ്തുക്കളെ എളുപ്പത്തില്‍ കണ്ടെത്താനും ഭൂമിയിലൂടെ വളരെ വേഗത്തില്‍ സഞ്ചരിക്കാനും തിരിച്ചു കൂട്ടിലേക്ക് മടങ്ങാനും ഇവക്കു സാധിക്കുന്നു.
പരിണാമവാദികള്‍ അവകാശപ്പെടുന്നതുപോലെ യാദൃശ്ചികമായി സംഭവിക്കുന്ന ഒന്നല്ല ഇതെന്ന് മനസ്സിലാക്കാം. മഹത്തായ എഞ്ചിനീയറിംഗ് പ്ലാനിംഗ് ആവശ്യമായ ഈ കഴിവുകളെല്ലാം യാദൃശ്ചികമായി ഉയര്‍ന്നുവരിക അസാധ്യമാണ്. ഉറുമ്പുകളിലെ നാവിഗേഷന്‍ സംവിധാനങ്ങളാല്‍ അവര്‍ ജനിച്ചതും ദൈവത്താല്‍ നല്കപ്പെട്ടതുമായ സവിശേഷതകളാണ്. സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് ദൈവത്തെ കൂടുതല്‍ അറിയാനും അവന്റെ സൃഷ്ടിവൈഭവങ്ങള്‍ ബോധ്യപ്പെടാനും അങ്ങനെ ദൈവത്തിനീ കീഴ്‌പ്പെടാനും ബുദ്ധിയുള്ള മനുഷ്യനു കഴിയുന്നു.
