വിശുദ്ധ ഖുർആൻ മനുഷ്യൻ്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഓരോ വിഷയത്തിൻ്റെയും അവതരണരീതിയിലുള്ള വൈവിധ്യം ഒരു പ്രത്യേകതയാണ്. കഴിഞ്ഞുപോയ ജനതകളെയും വർത്തമാനകാലത്തെ പ്രമേയങ്ങളെയും കുറിച്ചുള്ള കഥകൾ ഖുർആനിൽ ധാരാളമായി കാണാം. കഴിഞ്ഞുപോയ സമുദായങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൈവദൂതന്മാരുടെയും ആ സമുദായങ്ങളുടെയും ചരിത്രം ഖുർആനിൽ പലവഴിക്കും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ചരിത്രസംഭവങ്ങൾക്ക് ‘ കഥകൾ’ എന്നാണ് ഖുർആൻ വിശേഷിപ്പിച്ചത്. ഖുർആനിൽ പ്രതിപാദിച്ച ഗുഹാവാസികളുടെ കഥ, ആദ്യ കൊലയാളി, നൈലിന്റെ പുത്രൻ, ആനപ്പട്ടാളം, ഫറോവ കുടുംബത്തിലെ വിശ്വാസി, തീക്കിടങ്ങിനെ അതിജയിച്ച വിശ്വാസം, ഫിർഔനിൻ്റെ ഭാര്യ എന്നീ കഥകളാണ് ഖുര്‍ആനിലെ കഥകള്‍ എന്ന ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഖുർആനിൽ വിവരിക്കുന്ന കഥകൾ ഭാവനകളോ കെട്ടിച്ചമച്ചതോ ആയ കാര്യങ്ങളല്ല, മറിച്ച് ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്ന ചരിത്ര യാഥാർത്ഥ്യങ്ങളാണ്. കഥകളിലെ ‘സ്ഥലവും സമയവും കാലവും’ എന്നതിനേക്കാൾ അതിൽ അടങ്ങിയ പാഠങ്ങൾക്കാണ് പ്രാധാന്യം നൽകിയിട്ടുള്ളത്. ഇത്തരം നിരവധി കഥകൾ ഖുർആനിൽ ഉണ്ട്.
ഗുഹാവാസികളുടെ കഥ
”ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ നാഥനാകുന്നു. അവനല്ലാതെ മറ്റൊരാരാധ്യനെയും ഞങ്ങള്‍ വിളിച്ചു തേടില്ല. അങ്ങനെ ചെയ്യുന്ന പക്ഷം ഞങ്ങള്‍ അന്യായവാക്ക് പറയുന്നവരാകും’‘ (18:14).
വിഗ്രഹാരാധനയും അന്ധവിശ്വാസങ്ങളും നടമാടുന്ന സമൂഹത്തില്‍ ദൈവിക മാര്‍ഗദര്‍ശനം ലഭിച്ച ആ യുവാക്കള്‍ സധൈര്യം പ്രഖ്യാപിച്ചു. ആകാശ ഭൂമികളെ നിയന്ത്രിച്ച് പരിപാലിക്കുന്ന യഥാര്‍ഥ ദൈവത്തെ വിട്ട് വ്യാജന്മാരെ ഉപാസിക്കാന്‍ അവര്‍ വിസമ്മതിച്ചു.
എന്നാല്‍ ബഹുദൈവപൂജയില്‍ മൂടുറച്ച രാജാവും പ്രജകളും ഇതുണ്ടോ അംഗീകരിക്കുന്നു! ജനങ്ങള്‍ വിട്ടില്ല; നിര്‍ബന്ധിച്ചു. യുവാക്കള്‍ സമ്മതിച്ചില്ല. അവരെ പ്രീണിപ്പിച്ചു നോക്കി. യുവാക്കള്‍ വീണില്ല. ഒടുവില്‍ ഭീക്ഷണിപ്പെടുത്തി. അവര്‍ വഴങ്ങിയില്ല. ക്ഷുഭിതരായ രാജാവ് അവര്‍ക്ക് ചെറിയൊരു അവധി നല്‍കി, പുനരാലോചന നടത്തി നാട്ടിലെ വിശ്വാസത്തിലേക്ക് തിരികെ വരാന്‍.
യുവാക്കള്‍ക്കു മുന്നില്‍ മൂന്നു വഴികളുണ്ടായിരുന്നു. വിശ്വാസം ഒഴിവാക്കി രാജാവിന് വഴങ്ങുക, വിശ്വാസം മുറുകെ പിടിച്ച് ജീവന്‍ നല്‍കുക, അല്ലെങ്കില്‍ രാജ്യം വിടുക. അവര്‍ മൂന്നാമത്തെ വഴി തെരഞ്ഞെടുത്തു.
രാജാവ് രാജ്യത്തില്ലാത്ത അവസരത്തില്‍ അവര്‍ പട്ടണം വിട്ടു. മലയിലെ ഗുഹ ലക്ഷ്യമാക്കി അവര്‍ നടന്നു. വഴിയില്‍ വെച്ച് ഒരു ആട്ടിടയനും അവന്റെ നായയും അവരോടൊപ്പം ചേര്‍ന്നു.
അവര്‍ ഗുഹയില്‍ പ്രവേശിച്ചു. അവരുടെ മനസ്സ് പ്രാര്‍ത്ഥനാനിരതമായി. ”ഞങ്ങളുടെ രക്ഷിതാവേ, നിന്റെ കാരുണ്യം ഞങ്ങള്‍ തേടുന്നു. ഞങ്ങള്‍ക്ക് നേര്‍മാര്‍ഗം നീ ഒരുക്കിത്തരേണമേ” (18:10).
ഗുഹയില്‍ വന്യമൃഗങ്ങളില്ല. ഭീതി സാഹചര്യവുമില്ല. തികച്ചും സുരക്ഷിതം. വെയില്‍ പോലും അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയില്ല. ദിവ്യ കാരുണ്യവും സുരക്ഷിതത്വവും തണല്‍ വിരിച്ച സ്വസ്ഥമായ ആ ഇടത്ത് അവര്‍ ഉറങ്ങാന്‍ കിടന്നു. ഗാഢനിദ്ര അവരുടെ കൂട്ടിനെത്തി. കാവലാളായി ആട്ടിടയന്റെ നായയും ഗുഹാമുഖത്തിരുന്നു.
നാടുവിട്ട യുവാക്കളെ പരതി പട്ടണ വാസികളും രാജകിങ്കരന്മാരും എപ്പോഴൊക്കെയോ അവിടെയെത്തിയിരുന്നു. എന്നാല്‍ ഏകദൈവ വിശ്വാസത്തിന്റെ ശീതളച്ഛായയില്‍ നിദ്ര കൊള്ളുന്ന ആ യുവജനങ്ങളെ അവര്‍ കണ്ടില്ല. മനം വിട്ട ഉറക്കില്‍ അലിഞ്ഞ യുവാക്കള്‍ അന്വേഷകരുടെ സാന്നിധ്യം അറിഞ്ഞതുമില്ല.
”എണ്ണമറ്റ വര്‍ഷങ്ങള്‍ ഗുഹയില്‍ വെച്ച് അവരുടെ കാതുകളെ നാം അടച്ചുകളഞ്ഞു” (18:11).
ഗുഹാമുഖത്ത് ഇരുകൈകളും നീട്ടിയിട്ട് കിടക്കുന്ന നായയുടെ കാവലില്‍, ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞും മറിഞ്ഞുമുള്ള ആ ഗാഢനിദ്ര നിരവധി തലമുറകളെ ഓര്‍മകളിലേക്ക് തള്ളിവിട്ട് തുടര്‍ന്നുകൊണ്ടേയിരുന്നു.
നാട് മാറി, നാട്ടുകാര്‍ മാറി. തലമുറകള്‍ മാറി. രാജാവും നിയമങ്ങളും മാറി. ഒപ്പം അവരുടെ വിശ്വാസവും അടിമുടി മാറി.
യുവാക്കള്‍ ഗാഢനിദ്ര വിട്ടുണര്‍ന്നു. കണ്ണുതിരുമ്മി അവര്‍ പരസ്പരം ചോദിച്ചു: നാം എത്ര സമയം ഉറങ്ങി? ”ഒരു ദിവസം, അല്ലെങ്കില്‍ അതിലും കുറച്ച്”. അവര്‍ തന്നെ ഉത്തരവും പറഞ്ഞു. എന്നാല്‍ സമയത്തെച്ചൊല്ലി അവര്‍ തര്‍ക്കിക്കാന്‍ നിന്നില്ല. അത് അല്ലാഹുവിന് വിട്ടു.
വിശപ്പ് അവരെ കീഴടക്കിയിരുന്നു. ഭക്ഷണമായിരുന്നു അവര്‍ക്ക് അത്യാവശ്യം. കൈവശമുള്ള വെള്ളിനാണയവുമായി ഒരാള്‍ പട്ടണത്തിലേക്ക് പോയി. പോകുന്നവന് അവര്‍ മുന്നറിയിപ്പ് നല്‍കി: ”പട്ടണവാസികളോ രാജാവോ നമ്മെപ്പറ്റി അറിയരുത്. അറിഞ്ഞാല്‍ നമ്മെ അവര്‍ എറിഞ്ഞു കൊല്ലും. അല്ലെങ്കില്‍ അവരുടെ മതത്തിലേക്ക് നമ്മെ തിരിച്ചുകൊണ്ടു പോകും. അപ്പോള്‍ നാം നഷ്ടക്കാരാവും. അതിനാല്‍ നീ ശ്രദ്ധിക്കണം”.
നൂറ്റാണ്ട് മൂന്നെണ്ണം കഴിഞ്ഞതോ തലമുറകള്‍ മണ്ണടിഞ്ഞതോ അക്രമിയായ രാജാവിനു പകരം ദൈവവിശ്വാസിയായ രാജാവ് സിംഹാസനമേറിയതോ അവരുണ്ടോ അറിയുന്നു! തങ്ങളുടെ കൈവശമുള്ള വെള്ളിക്കാശ് പുരാവസ്തുവായ വിവരവും അവര്‍ക്കറിയില്ലല്ലോ.
ഭക്ഷണം തേടിയെത്തിയ യുവാവും അവരുടെ കൈവശമുണ്ടായിരുന്ന നാണയവും പട്ടണവാസികള്‍ക്ക് കൗതുകമായി. തങ്ങളുടെ പൂര്‍വഗാമികള്‍ പറഞ്ഞു കേട്ടിരുന്ന ഏകദൈവ വിശ്വാസികളായ യുവാക്കളുടെ ഒളിച്ചോട്ട കഥ. പട്ടണവാസികള്‍ ഓര്‍മിച്ചെടുത്തു. ഏകദൈവത്തില്‍ വിശ്വസിച്ചിരുന്ന ആ തലമുറക്ക് യുവാക്കളോട് ആദരവും ബഹുമാനവും കൂടിക്കൂടി വന്നു.
ഭക്ഷണത്തിനു പോയവന്‍ തിരിച്ചെത്തി. നാട്ടിലെ അവസ്ഥകള്‍ അവനില്‍ നിന്ന് കേട്ടറിഞ്ഞ യുവാക്കള്‍ അമ്പരന്നു. ജനം തങ്ങളെ മഹത്വവത്ക്കരിക്കുന്നുണ്ടെങ്കില്‍ പോലും വിചിത്രമനുഷ്യരായി തങ്ങള്‍ മാറിയിട്ടുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു.
ഇതും അല്ലാഹുവിന്റെ നിശ്ചയമായിരുന്നു. തങ്ങളുടെ സാന്നിധ്യം ജനങ്ങളില്‍ നിന്ന് മറച്ച് വെക്കാനായിരുന്നു യുവാക്കളുടെ തീരുമാനം. പരസ്യമാക്കാന്‍ അല്ലാഹു തീരുമാനിച്ചു. ജനത്തിന്റെ അക്രമം ഭയന്നാണ് യുവാക്കള്‍ നാടുവിട്ടത്. യുവാക്കളെ ബഹുമാനിക്കുന്ന ജനമാണ് ഇപ്പോഴുള്ളത്. ഇത് യുവാക്കള്‍ക്ക് പാഠമാകണം. നൂറ്റാണ്ടുകള്‍ മരിച്ചുകിടന്നവര്‍ പുനര്‍ജനിച്ചിരിക്കുന്നു. അപ്പോള്‍ മരണശേഷം മനുഷ്യര്‍ പുനര്‍ജനിക്കുമെന്നത് കേവലം വിശ്വാസമല്ല യാഥാര്‍ഥ്യം തന്നെയാണെന്ന പാഠം ജനങ്ങളറിയണം.
പുനര്‍ജനിച്ച വിചിത്ര മനുഷ്യരെ കാണാന്‍ പട്ടണവാസികള്‍ ഗുഹയ്ക്കു ചുറ്റും തടിച്ചുകൂടി. അല്ലാഹു പക്ഷേ, തന്റെ അടിമകളായ യുവാക്കളെ ജനത്തിനു മുന്നില്‍ പ്രദര്‍ശന വസ്തുവാക്കിയില്ല. അവരെ അവന്‍ മരിപ്പിക്കുകയായിരുന്നു.
അവരിച്ഛിച്ച പര്യവസാനം നല്‍കി അല്ലാഹു അവരെ സ്വീകരിച്ചു. ഏകദൈവ വിശ്വാസത്തിന്റെ പേരില്‍ യാതനയനുഭവിച്ച് ഒടുവില്‍ ദൃഷ്ടാന്തമായി മാറിയ അവരുടെ ഓര്‍മയ്ക്കായി പട്ടണവാസികള്‍ ഒരു പള്ളി പണിതു.
”അവര്‍ (ജനങ്ങള്‍) തമ്മില്‍ അവരുടെ കാര്യത്തില്‍ തര്‍ക്കിച്ചു. അവരുടെ പേരില്‍ ഒരു കെട്ടിടം പണിയണം. അവരെപ്പറ്റി കൂടുതല്‍ അറിയുന്നത് അവരുടെ നാഥനാണ്. അവരിലെ അധികാരികള്‍ പറഞ്ഞു: ഇവര്‍ക്കായി നമുക്കൊരു പള്ളി പണിയുക തന്നെ വേണം’‘ (18:21).
ഗുഹാവാസികള്‍ ഒരു ഗുണപാഠമാണ്. അക്കാലക്കാര്‍ക്ക് മാത്രമല്ല ഏത് കാലക്കാര്‍ക്കും.
അല്‍ കഹ്ഫ് 9 മുതല്‍ 22 വരെയുള്ള വചനങ്ങളിലാണ് വിശ്വാസ സംരക്ഷണാര്‍ഥം ഗുഹയില്‍ അഭയം തേടി നൂറ്റാണ്ടുകളോളം ഉറങ്ങിക്കിടന്ന യുവാക്കളുടെ കഥ ഖുര്‍ആന്‍ വിവരിക്കുന്നത്. അറബികള്‍ക്കും വേദക്കാര്‍ക്കുമിടയില്‍ ‘ഗുഹാവാസികളുടെ കഥ’ നേരത്തെ പ്രചാരം നേടിയിരുന്നു.
അതേ സമയം, ഇക്കഥ ഖുര്‍ആന്‍ എടുത്തുകാണിക്കുന്നത് ഒരു വമ്പിച്ച വിസ്മയമായിട്ടല്ല. സത്യവും വിശ്വാസദൃഢതയും ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷിക്കായിരിക്കും ആത്യന്തിക വിജയം എന്ന് സത്യവിശ്വാസികളെയും സത്യ നിഷേധികളെയും ഒരുപോലെ ഉണര്‍ത്താനാണ്. അതുകൊണ്ടു തന്നെയാവാം സംഭവം നടന്ന സ്ഥലം, യുവാക്കളുടെ എണ്ണം, അവരുടെ പേരില്‍ സ്മാരകം ഉണ്ടാക്കുന്നത് സംബന്ധിച്ച തര്‍ക്കം എന്നീ കാര്യങ്ങള്‍ ഖുര്‍ആനില്‍ ചര്‍ച്ച ചെയ്യാതിരുന്നത്. പ്രാധാന്യം അതിലല്ല, മറിച്ച് സംഭവത്തിലെ ഗുണപാഠത്തിലാണ്.
പടിഞ്ഞാറെ തുര്‍ക്കിയിലെ എഫസൂസ് എന്ന രാജ്യത്ത് വിഗ്രഹാരാധകരായിരുന്ന ദഖ്‌യാനൂസ് രാജാവിന്റെ കാലത്താണ് കഥ നടക്കുന്നത്. ഏകദൈവ വിശ്വാസിയായ സൈദറൂസിന്റെ ഭരണം നടക്കുമ്പോഴാണ്, മൂന്ന് നൂറ്റാണ്ട് പിന്നിട്ട ഉറക്കത്തില്‍ നിന്ന് യുവാക്കള്‍ ഉണരുന്നത്. അവരുണര്‍ന്ന ദിനം പിന്നീട് എഫസൂസുകാരുടെ ഉത്സവദിനമായിത്തീരുകയും ചെയ്തുവെന്നാണ് പ്രചാരത്തിലുണ്ടായിരുന്ന കഥ.
ആദ്യ കൊലയാളി
ലോകത്തു നടന്ന ആദ്യ മരണം കൊലപാതകത്തിലൂടെയായിരുന്നു. അതു കണ്ടുനിന്നതും ഖേദിച്ചു തരിച്ചു നിന്ന കൊലപാതകിക്ക് അനന്തര വഴി കാണിച്ചു കൊടുത്തത് ഒരു കാക്കയായിരുന്നു. ദൈവം നിയോഗിച്ച കാക്ക. ഇത് ഊഹമല്ല സത്യം. ഖുര്‍ആനില്‍ വിവരിക്കപ്പെട്ട സത്യം.
”അപ്പോള്‍ ഭൂമിയില്‍ മാന്തി കുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. തന്റെ സഹോദരന്റെ ജഡം മറവു ചെയ്യേണ്ടതെങ്ങനെയെന്ന് അവന് കാണിച്ചു കൊടുക്കാന്‍. അവന്‍ വിലപിച്ചു. എന്തൊരു കഷ്ടം! തന്റെ സഹോദരന്റെ ജഡം മറവുചെയ്യുന്നതിനായി ഈ കാക്കയെപ്പോലെയാവാന്‍ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ’‘ (5:31).
ആദ്യ മനുഷ്യന്‍ ആദ(അ)മിന്റെ മക്കളില്‍ രണ്ടു പേരില്‍ ഒരാള്‍ നന്മ നിറഞ്ഞവന്‍. അപരന്‍ ദുഷ്ടതയുടെ ലാഞ്ചനയുള്ളവനും. ജീവിതത്തിന്റെ ഏതോ ഒരു ഘട്ടത്തില്‍ ഇരുവരിലും എന്തോ തെറ്റ് പിണഞ്ഞു. തെറ്റുകള്‍ പൊറുക്കപ്പെടാന്‍ വഴിയെന്ത് എന്ന ആലോചനയിലായി ഇരുവരും. ഒടുവില്‍ പിതാവ് ആദം(അ) തന്നെ മാര്‍ഗം നിര്‍ദേശിച്ചു. അല്ലാഹുവിന് ബലിയര്‍പ്പിക്കുക. പിതൃ നിര്‍ദേശപ്രകാരം ഇരുവരും ഖുര്‍ബാന്‍ (ബലി) നടത്തി.
എന്നാല്‍ അല്ലാഹു ഒന്ന് സ്വീകരിച്ചു മറ്റൊന്ന് തിരസ്‌കരിക്കുകയും ചെയ്തു. നന്മയും നിഷ്‌കളങ്കതയും മന്ത്രമാക്കിയ ആളുടേതായിരുന്നു സ്വീകാര്യമായ ബലി. മറ്റേത് മറിച്ചും. ബലി സ്വീകരിക്കപ്പെടാത്തവനില്‍ അസൂയ നുരഞ്ഞു പൊന്തി. ബലി തള്ളിയതിനേക്കാള്‍ അവനെ ക്രുദ്ധനാക്കിയത് സഹോദരന്റെത് ദൈവം സ്വീകരിച്ചതായിരുന്നു.
അവര്‍ തമ്മില്‍ വഴക്കായി. ”നിന്നെ ഞാന്‍ കൊല്ലും”– ബലി സ്വീകരിക്കപ്പെടാത്തവന്‍ കുപിതനായി ആക്രോശിച്ചു. എന്നാല്‍ വിവേകം കൈവിടാതെ സഹോദരന്‍ പ്രതിവചിച്ചു: ”ദൈവഭയമുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു എന്തും സ്വീകരിക്കുകയുള്ളൂ”.
എന്നാല്‍ മറ്റേ ആള്‍ ഭീക്ഷണി ആവര്‍ത്തിച്ചു. ബലി സ്വീകരിച്ചവന്‍ ശാന്തനായി പറഞ്ഞു: ”എന്റെ ജീവനെടുക്കാന്‍ നീ കൈ നീട്ടിയാലും നിനക്ക് നേരെ കൊലവിളി നടത്താന്‍ എന്നെക്കൊണ്ടാവില്ല. ഞാന്‍ ലോക രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു.”
അദ്ദേഹം ഇത്രകൂടി പറഞ്ഞു: ”എന്നെ കൊന്നാല്‍ നീ വഹിക്കേണ്ടി വരിക രണ്ടു പാപങ്ങളാണ്. ഒന്ന് എന്നെ വധിച്ച പാപം, മറ്റൊന്ന് നീ ബലി നല്‍കാന്‍ കാരണമായ പാപം. നീ നരകത്തില്‍ പെടാന്‍ ഇതു തന്നെ ധാരാളം’.
പക്ഷേ കൂടപ്പിറപ്പിനെ അവന്‍ കൊന്നു. അങ്ങനെ അയാള്‍ ഭൂമുഖത്തെ ആദ്യ കൊലപാതകിയായി. ഒപ്പം ഭൂമിയില്‍ ലോകാവസാനം വരെ നടക്കുന്ന എണ്ണമറ്റ കൊലപാതകങ്ങള്‍ക്കുള്ള പ്രേരക ശക്തിയും ആ തിന്മയുടെ ഓഹരിയുടമയുമായി. പരലോകത്ത് അക്രമികളുടെ സങ്കേതമായ നരകമുറപ്പിക്കുകയും ചെയ്തു.
അവിവേകം പകര്‍ന്ന ആവേശം കെട്ടടങ്ങി. സഹോദരന്റെ ശ്വാസം നിലച്ചപ്പോഴാണ് അയാള്‍ക്ക് വീണ്ടുവിചാരമുണ്ടായത്. അവന്‍ ഖേദിച്ചു, സങ്കടപ്പെട്ടു. ജഡം എന്തുചെയ്യണമെന്നറിയാതെ ആകുലചിന്തനുമായി. മണ്ണില്‍ കുഴിയെടുക്കുന്ന കാക്കയിലൂടെ അല്ലാഹു അവന് വഴി പറഞ്ഞു കൊടുത്തു. സ്വന്തം കഴിവുകേട് ബോധ്യപ്പെടുത്തുക കൂടിയായിരുന്നു നിസ്സാരനായ കാക്കയിലൂടെ . ‘എന്തൊരു കഷ്ടം” എന്ന പരിതപിക്കലില്‍ നിറഞ്ഞു നില്‍ക്കുന്നത് അതാണല്ലോ.
അവിവേകികള്‍ക്ക് മാതൃക കൊലപാതകിയായ ഈ ആദം പുത്രനാണ്. വിവേകികള്‍ക്ക് മാതൃക നല്ലവനായ സഹോദരനും. വിശുദ്ധ ഖുര്‍ആന്ന് മാഇദ 30 മുതല്‍ 35 വരെ വചനങ്ങളില്‍ ഈ കഥ ഹ്രസ്വമായി അവതരിപ്പിക്കുന്നുണ്ട്. സഹോദരനെ കൊന്നവന്‍ ഖാബീലും കൊല്ലപ്പെട്ടവന്‍ ഹാബീലുമാണെന്ന് ബൈബിള്‍ കഥകളില്‍ കാണുന്നു. വിശുദ്ധ ഖുര്‍ആനിലോ പ്രാമാണിക ഹദീസുകളിലോ ഈ പേരുകളില്ല.
നൈലിന്റെ പുത്രന്‍
”ഇസ്‌റാഈല്‍ വംശത്തില്‍ ഒരു ആണ്‍കുഞ്ഞ് പിറവി കാത്തിരിക്കുന്നു. അവന്‍ വളര്‍ന്നാല്‍ താങ്കള്‍ അധികാരഭ്രഷ്ടനാക്കപ്പെടും’‘. ജ്യോത്സ്യന്റെ പ്രവചനം, ദൈവം ചമഞ്ഞ ഫിര്‍ഔനിനെ കിടിലം കൊള്ളിച്ചു. ആജന്മവൈരികളായ ഇസ്‌റാഈലുകാര്‍ ഖിബ്തികള്‍ക്കുമേല്‍ അധികാരം വാഴുകയോ? ഫറോവയുടെ കണ്ണുകളില്‍ തീപ്പൊരി പാറി. ”ഇസ്‌റാഈല്‍ വംശത്തില്‍ ജനിക്കുന്ന ഒരാണ്‍ കുഞ്ഞിനെപ്പോലും കൊല്ലാതെ വിടരുത്. മിസ്വ്‌റില്‍ ഞാനിഛിക്കുന്നവര്‍ മാത്രം ജീവിക്കുകയോ മരിക്കുകയോ ചെയ്താല്‍ മതി”. ക്രൂദ്ധനായ ഫറോവ ഉത്തരവിട്ടു.
ആജ്ഞ നടപ്പാക്കാനായി ഹാമാനും കിങ്കരന്മാരും ഗ്രാമങ്ങളും തെരുവുകളും അരിച്ചുപെറുക്കി. നൊന്തുപെറ്റ ചോരപ്പൈതങ്ങളെ മാറോടണച്ച് പിടിച്ച് ഇസ്‌റാഈലീ ഉമ്മമാര്‍ കെഞ്ചി. പക്ഷേ മാതൃത്വങ്ങളുടെ കണ്ണീര്‍മഴയില്‍ ഹാമാന്റെ പട്ടാളം എണ്ണമറ്റ കുരുന്നുകളുടെ കഴുത്തറുത്തു. ഭീകരദൃശ്യം കണ്ട് മോഹാലസ്യപ്പെട്ട് വീണ ഉമ്മമാരുടെ മുമ്പില്‍ കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രി ആര്‍ത്തു ചിരിച്ചു.
ഭീകരതയുടെ കൂരിരുള്‍ പരന്ന രാവുകളിലൊന്നില്‍, നൈലിന്റെ തീരത്തെ കൊച്ചുവീട്ടില്‍ ദൈവഹിതം സംഭവിച്ചു. മൂസായെന്ന കുഞ്ഞിന്റെ പിറവി. ചിണുങ്ങിക്കരയുന്ന കുഞ്ഞിന്റെ ശബ്ദം വീടിനപ്പുറം കേള്‍ക്കുമോയെന്ന ആധിയില്‍ ആ ഉമ്മ പേറ്റുനോവുപോലും അറിഞ്ഞില്ല. കുഞ്ഞ് മുലപ്പാല്‍ ആര്‍ത്തിയോടെ നുകരുമ്പോഴും അവരുടെ മുഖത്ത് കൗതുകം വിടര്‍ന്നില്ല. കണ്ണൂകളില്‍ ഭീതിയൊഴിഞ്ഞതുമില്ല.
ആനപ്പട്ടാളം
സി ഇ 571ല്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ ജനനത്തിന് 50 ദിവസം മുമ്പ് മക്കയില്‍ നടന്ന ചരിത്രപ്രസിദ്ധമായ സംഭവമാണ് ആനക്കലഹം. ഹിജ്‌റ വര്‍ഷം നിലവില്‍ വരുന്നതു വരെ അറബികള്‍ കാലനിര്‍ണയത്തിന് അടിസ്ഥാനമാക്കിയിരുന്നത് ആനക്കലഹ സംഭവമായിരുന്നു. ആമുല്‍ ഫീല്‍ (ആന വര്‍ഷം) എന്നാണ് ഈ വര്‍ഷത്തെ അറബികള്‍ പറഞ്ഞിരുന്നത്. അത്രയേറെ സുപ്രധാന സ്ഥാനമാണ് ഈ ചരിത്ര സംഭവത്തിനുള്ളത്. വിശുദ്ധ ഖുര്‍ആന്‍ 105ാം
അധ്യായമായ അല്‍ഫീല്‍ ഈ സംഭവം ഹ്രസ്വമായി ചിത്രീകരിക്കുന്നുണ്ട്. സംഭവം ഇങ്ങനെയാണ്.
അബ്‌സീനിയന്‍ സാമ്രാജ്യത്തിലെ യമന്‍ ഭരിച്ചിരുന്നത് അബ്‌റഹത്ത് രാജാവായിരുന്നു. ചക്രവര്‍ത്തിയായിരുന്ന നേഗസിനെ പ്രീതിപ്പെടുത്താനായി അബ്‌റഹത്ത് യമനില്‍ ഒരു കണ്ണഞ്ചും ദേവാലയം പണിതു. അക്കാലത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായിരുന്ന മക്കയിലെ കഅ്ബക്ക് സമാനമായി ഇതിനെ ഉയര്‍ത്തണമെന്ന് രാജാവ് ഉദ്ദേശിച്ചു. എന്നാല്‍ അദ്ദേഹം നിരാശനായി. അങ്ങനെയാണ് സി ഇ 571 മാര്‍ച്ച് മാസത്തില്‍ കഅ്ബ തകര്‍ക്കാന്‍ ശപഥം ചെയ്ത് അദ്ദേഹം സൈനിക നീക്കം നടത്തിയത്. 60000ത്തോളം പടയാളികളുണ്ടായിരുന്ന ആ സൈന്യത്തിന്റെ മുന്‍നിരയില്‍ ഒന്നിലധികം ഗജവീരന്‍മാരുണ്ടായിരുന്നു. അറബികളെ ഭീതിപ്പെടുത്താനാണ് അവര്‍ക്ക് ഒട്ടും പരിചയമില്ലാത്ത ആനകളെ അബ്‌റഹത്ത് സൈന്യത്തിന്റെ മുന്‍നിരയില്‍ വിന്യസിച്ചത്.
സൈന്യം മക്കയുടെ സമീപ പ്രദേശമായ മുസ്ദലിഫക്കും മിനായ്ക്കും ഇടയിലെത്തി. തങ്ങളുടെ ആഗമനോദ്ദേശ്യം അബ്‌റഹത്ത് ഖുറൈശി കാരണവരായ അബ്ദുല്‍ മുത്ത്വലിബിനെ നേരിട്ടറിയിച്ചു. എന്നാല്‍ ആന സൈന്യത്തെ പ്രതിരോധിക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല. നിസ്സഹായരായ അറബികള്‍ ജീവനും കൊണ്ട് മക്ക വിട്ടു.
ആവേശം മൂത്ത അബ്‌റഹത്ത് കഅ്ബ തകര്‍ക്കാന്‍ സൈന്യത്തിന് കല്പന നല്‍കി. എന്നാല്‍ വിശുദ്ധ മന്ദിരത്തിന് നേരെ തിരിഞ്ഞ ആനകള്‍ പൊടുന്നനെ മുട്ടുകുത്തി. അവയെ എഴുന്നേല്‍പ്പിക്കാന്‍ സര്‍വ പരിശ്രമങ്ങളും നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു.
ഇതിന് പിന്നാലെ സൈന്യത്തിന്റെ തലയ്ക്കു മുകളിലൂടെ ചെറുകിളികള്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ അവ അവയുടെ കൊക്കിലും കാലുകളിലും ഒളിപ്പിച്ചിരുന്ന ചരല്‍ക്കല്ലുകള്‍ (ചൂളയിലിട്ടു പഴുപ്പിച്ച കല്ലുകള്‍) സൈന്യത്തിന് മേല്‍ വര്‍ഷിച്ചു.
ഈ ചുടുകല്ലുകള്‍ സൈനികരുടെ മാംസത്തെപ്പോലും പറിച്ചെടുത്തു. ആനകള്‍ വിറളിയെടുത്ത് നാലുപാടും ഓടി. സൈനികര്‍ ചിന്നിച്ചിതറി. നിമിഷാര്‍ധം കൊണ്ട് ആനപ്പട ചവച്ചരക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെ ആയിത്തീര്‍ന്നു.
കഅ്ബയുടെ ഉടമസ്ഥന്‍ അതിനെ സംരക്ഷിക്കും എന്ന് അബ്ദുല്‍ മുത്ത്വലിബ് അബ്‌റഹത്തിനോട് പറഞ്ഞിരുന്നു. അപ്പോള്‍ ഖുറൈശി കാരണവരെ അബ്‌റഹത്ത് പുച്ഛിക്കുകയാണുണ്ടായത്. എന്നാല്‍ പിന്നീട് സംഭവിച്ചത് അത് തന്നെയായിരുന്നു. ഈ ചരിത്ര സംഭവം അനുസ്മരിച്ചുള്ള സൂറ അല്‍ഫീല്‍ അവതീര്‍ണമാവുമ്പോള്‍ പ്രസ്തുത സംഭവം നേരില്‍ കണ്ട നൂറു കണക്കിന് പേര്‍ മക്കയില്‍ ജീവിച്ചിരുന്നു. ആനപ്പടയെ നശിപ്പിച്ചത് അല്ലാഹു തന്നെയാണെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു.
ഫറോവ കുടുംബത്തിലെ വിശ്വാസി
മൂസാനബി(അ)യുടെ സത്യപ്രബോധനം ഇസ്‌റാഈല്യരില്‍ ശക്തമായ സ്വാധീനം ചെലുത്തിത്തുടങ്ങിയതോടെ ഫിര്‍ഔനിന്റെ വെപ്രാളം നാള്‍ക്കുനാള്‍ വര്‍ധിച്ചു. സമനില തെറ്റിയ ആ സ്വേഛാധിപതി തന്റെ ഇടംവലമിരിക്കുന്ന ഉപദേശകരുടെ പ്രേരണയാല്‍ മൂസാ(അ)യെ വധിക്കാന്‍ ഒരുങ്ങി.
അങ്ങനെ നിര്‍ണായക തീരുമാനമെടുക്കാനായി രാജസദസ്സ് വിളിച്ചു ചേര്‍ത്തു. ഫിര്‍ഔനും വിശ്വസ്ത സേവകനായ ഹാമാനും മറ്റു മന്ത്രിമാരും സൈനിക മേധാവികളും സന്നിഹിതരായി. രാജ കുടുംബാംഗങ്ങളും ഹാജരായി.
മൂസാ(അ)യെ എന്തുചെയ്യണമെന്ന ചര്‍ച്ച ചൂടുപിടിക്കവെ, രാജാവിനെ സന്തോഷിപ്പിക്കാനായി മന്ത്രിമാരും മറ്റും വിളിച്ചു പറഞ്ഞു: ”അയാളെ നശിപ്പിക്കൂ, അല്ലെങ്കില്‍ അവന്‍ നാട്ടില്‍ നാശം പരത്തും’‘. ഇതുകേട്ട് ഫിര്‍ഔന്‍ ആനന്ദംകൊള്ളവെ അവരില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ് നിന്നു. അദ്ദേഹം ചിലത് പറയാന്‍ തുടങ്ങി. ദര്‍ബാര്‍ നിശബ്ദമായി. ഫിര്‍ഔനും ഹാമാനും ഉള്‍പ്പെടെ എല്ലാവരും അദ്ദേഹത്തെ സശ്രദ്ധം ശ്രവിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
”എന്റെ രക്ഷിതാവ് അല്ലാഹുവാണെന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ മാത്രം ഒരു മനുഷ്യനെ നിങ്ങള്‍ വധിച്ചുകളയുകയോ? അദ്ദേഹം ആഗതനായിരിക്കുന്നത് നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള പ്രമാണങ്ങളുമായാണ്. അദ്ദേഹം പറയുന്നത് വ്യാജമാണെങ്കില്‍ അത് അയാളില്‍ തന്നെ ആപതിക്കും. എന്നാല്‍ അദ്ദേഹം സത്യവാനാണെങ്കില്‍ അദ്ദേഹം മുന്നറിയിപ്പു നല്‍കുന്ന ബീഭല്‍സങ്ങളായ വിപത്തുകളില്‍ ചിലത് നിങ്ങള്‍ക്കാണ് വന്നു ഭവിക്കുക”(40: 28).
മൂസാനബിയുടെ കാലത്ത് ഫറോവ കുടുംബത്തിലെ ഒരംഗമായ ഈ മനുഷ്യനെ ‘വിശ്വാസം മറച്ചു വെച്ച സത്യവിശ്വാസി’ എന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഇദ്ദേഹത്തെ വ്യക്തമായി ചരിത്രം പരിചയപ്പെടുത്തുന്നില്ല. എന്നാല്‍ ഫറോവ രാജകുടുംബത്തിലെ അതിപ്രഗത്ഭനും അനിഷേധ്യനുമായിരുന്നു ഇദ്ദേഹമെന്ന് തുടര്‍ന്നുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. സൂറ:ഗാഫിറിലെ 28 മുതല്‍ 45 വരെ സൂക്തങ്ങളില്‍ ഇദ്ദേഹത്തെ കുറിച്ചും ഇദ്ദേഹം പറഞ്ഞ വാക്കുകളുമാണ് അല്ലാഹു വിവരിക്കുന്നത്.
ഫിര്‍ഔനിന്റെ അഭിപ്രായത്തെ അയാളുടെ മുഖത്തു നോക്കി അതും രാജസദസ്സില്‍വെച്ച് എതിര്‍ക്കാന്‍ ധൈര്യം കാണിച്ചു ഈ വിശ്വാസി. ഫിര്‍ഔന്‍ അതുകേട്ടിരുന്നു. ആ വാക്കുകളെ ഖണ്ഡിച്ചില്ലെന്ന് മാത്രമല്ല അതിനെ ഉള്‍ക്കൊണ്ട് മൂസാനബിയെ വധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോരുകയും ചെയ്തു.
മൂസാനബിയുടെ അതേ വാക്കുകള്‍ ഫിര്‍ഔനിന്റെ രാജസദസ്സില്‍ പറയാന്‍ ഈ വിശ്വാസി ധൈര്യം കാണിച്ചു. നൂഹിന്റെയും ആദ്, സമൂദ് ഗോത്രങ്ങളുടെയും നന്ദികേടും യൂസുഫിന്റെ ജനതയുടെ നിലപാടും വിവരിച്ച ഇദ്ദേഹം മൂസാനബിയെ അംഗീകരിക്കാത്ത പക്ഷം വന്‍വിപത്ത് നമ്മെ പിടികൂടുമെന്ന് മുന്നറിയിപ്പും നല്‍കുന്നുണ്ട്. എന്റെ കാര്യം ഞാന്‍ അല്ലാഹുവില്‍ സമര്‍പ്പിക്കുന്നുവെന്നാണ് അദ്ദേഹം തന്റെ സംസാരം അവസാനിപ്പിക്കുന്നത്.
ഇത് ഫിര്‍ഔനിനെ അസ്വസ്ഥനാക്കി. കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തില്‍ നിന്ന് പോയേക്കുമോ എന്ന് ആശങ്കപ്പെട്ട ഫിര്‍ഔന്‍ മൂസായുടെ കാര്യം മാറ്റിവെക്കുകയും ഈ സത്യവിശ്വാസിയെ കൊല്ലാന്‍ രഹസ്യമായി കരുനീക്കം നടത്തുകയും ചെയ്തു. എന്നാല്‍ സത്യവിശ്വാസികളെ അല്ലാഹു കൈവെടിയുകയില്ലല്ലോ.
(ആ സത്യവിശ്വാസിക്ക് എതിരായ സര്‍വ കുതന്ത്രങ്ങളില്‍നിന്നും അല്ലാഹു അദ്ദേഹത്തെ കാത്തുരക്ഷിച്ചു. ഫിര്‍ഔന്‍ പ്രഭൃതികളെ ശിക്ഷാവലയത്തിലാക്കുകയും ചെയ്തു (40:45).
തീക്കിടങ്ങിനെ അതിജയിച്ച വിശ്വാസം
ഈസാ പ്രവാചകനില്‍ നിന്ന് തലമുറകളിലൂടെ ലഭിച്ച ആ വിശുദ്ധവിശ്വാസം കൈയൊഴിയാന്‍ ആ ചെറിയ സമൂഹം ഒരുക്കമായിരുന്നില്ല. സ്രഷ്ടാവും സംരക്ഷകനുമായ ഏകദൈവത്തെ മാത്രം ആരാധിക്കുകയും ആശ്രയിക്കുകയും ചെയ്യുകയെന്ന കാലത്തിന് മായ്ക്കാനാവാത്ത അജയ്യമായ ആ വിശ്വാസമായിരുന്നു അവരുടെ ജീവിതത്തിന്റെ ആവേശവും പ്രചോദനവും. യമന്‍ അതിര്‍ത്തി പ്രദേശമായ നജ്‌റാനില്‍, ആ കൊച്ചു വിശ്വാസി വൃന്ദം ജീവിച്ചുപോന്നു.
എന്നാല്‍ നാടും നാട്ടുകാരും നാടുവാഴിയും അവര്‍ക്കെതിരായിരുന്നു. ഒരു ദൈവത്തിനു പകരം പല ദൈവങ്ങളെ ആരാധിക്കുന്നവരാണവര്‍. പ്രതിഷ്ഠകള്‍ക്കു മുന്നില്‍ വഴിപാടുകളും നിവേദ്യങ്ങളുമര്‍പ്പിച്ച് ദൈവങ്ങളെ പ്രസാദിപ്പിക്കാന്‍ പാടുപെട്ടു ആ നാട്ടുകാര്‍. ഒരേയൊരു ദൈവം എന്ന സിദ്ധാന്തം അവര്‍ അംഗീകരിച്ചതേയില്ല. രാജാവിനാകട്ടേ അത് സഹിക്കാനുമായില്ല.
‘‘നമ്മുടെ മതത്തെ അംഗീകരിക്കാത്തവര്‍, ദൈവങ്ങളെ സ്വീകരിക്കാത്തവര്‍ രാജ്യദ്രോഹികളും മതഭ്രഷ്ടരുമാണ്. അവര്‍ക്ക് ഇന്നാട്ടില്‍ സ്ഥാനമില്ല”. നാടുവാഴി പ്രഖ്യാപിച്ചു.
പ്രഖ്യാപനത്തിനു പിന്നാലെ വിശ്വാസം ഉപേക്ഷിക്കണമെന്ന ഉപദേശങ്ങളും സമ്മര്‍ദങ്ങളുമായി ‘ഗുണകാംക്ഷി’ കളെത്തി. ഉപദേശത്തിനു നന്ദി പറഞ്ഞ ആ ചെറുവൃന്ദം, ജീവിക്കുന്നെങ്കില്‍ഏകദൈവ വിശ്വാസം കൈവിടുന്ന പ്രശ്‌നമില്ലെന്ന് ഉപദേശികളെ അറിയിച്ചു. പിന്നീടുണ്ടായത് ഭീഷണികളാണ്. ഏകദൈവ വിശ്വാസം വിട്ട് നാടിന്റെ വിശ്വാസത്തിലേക്ക് വരുന്നില്ലെങ്കില്‍ നിങ്ങളെ അംഗീകരിക്കാനാവില്ല. ഇവിടെ ജീവിക്കാന്‍ അനുവദിക്കുകയുമില്ല. ഭീഷണിയെ അവഗണിച്ച വിശ്വാസികള്‍ക്കു നേരേ പീഡനമുറയാണ് പിന്നീടുണ്ടായത്.
ഏകനായ അല്ലാഹുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ അവര്‍ക്ക് രാജാവ് ശിക്ഷ വിധിച്ചു. മരണ ശിക്ഷ! തീക്കിടങ്ങുകളിലിട്ട് ജീവനോടെ ദഹിപ്പിക്കുക!
രാജകല്‍പന നടപ്പാക്കാന്‍ കിങ്കരന്മാര്‍ ഓടിനടന്നു. ഭീമന്‍ കിടങ്ങൊരുങ്ങി. അഗ്നിക്ക് വിഴുങ്ങാന്‍ ഒരുങ്ങിയ മരങ്ങള്‍ അതില്‍ നിറച്ചു. ശിക്ഷാദിനം പുലര്‍ന്നു. ആ കൊച്ചു സമൂഹത്തിലെ സ്ത്രീകളും കുട്ടികളും യുവാക്കളും വൃദ്ധരും കിടങ്ങുകള്‍ക്ക് ചുറ്റും ഹാജരാക്കപ്പെട്ടു. അവരുടെ മുഖങ്ങളില്‍ ഭീതിയുടെ ചെറുലാഞ്ഛന പോലും ആരും കണ്ടില്ല. പച്ചമാംസം വെന്തുരുകുന്നത് ആര്‍ത്തിയോടെ കാണാന്‍ ആരവങ്ങളുമായി ചുറ്റും കൂടിയ നാട്ടുകാരുടെയും രാജാവിന്റെയും മുഖങ്ങളില്‍ നോക്കി അവര്‍ പുഞ്ചിരിച്ചു. ഏകദൈവ വിശ്വാസികളായി മരണം വരിക്കാനായല്ലോ എന്ന സംതൃപ്തിയിയായിരുന്നു അവരുടെ പുഞ്ചിരിയില്‍.
ആളിക്കത്തുന്ന അഗ്നിയിലേക്ക് അവര്‍ ഓരോരുത്തരായി എറിയപ്പെട്ടു. ‘പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ വിശ്വസിക്കുന്നു എന്നതു മാത്രമായിരുന്നു സത്യവിശ്വാസികളുടെ മേല്‍ മര്‍ദകര്‍ ചുമത്തിയ കുറ്റം‘(85:8).
ഫിര്‍ഔനിന്റെ ഭാര്യ
”ആരെല്ലാമാണ് സ്വര്‍ഗത്തിലെ ഉത്തമ മഹിളാ രത്‌നങ്ങള്‍?” തറയില്‍ നാലു വരകള്‍ വരച്ചുകൊണ്ട് നബി(സ്വ) സ്വഹാബിമാരോടായി ചോദിച്ചു. ”അല്ലാഹുവും അവന്റെ ദൂതനുമാണ് കൂടുതല്‍ അറിയുക” – സ്വഹാബിമാര്‍ മറുപടി പറഞ്ഞു.
”ഖുവൈലിദിന്റെ മകള്‍ ഖദീജ, മുഹമ്മദിന്റെ പുത്രി ഫാത്വിമ, ഇംറാന്റെ മകള്‍ മര്‍യം, മുസാഹിമിന്റെ പുത്രിയും ഫിര്‍ഔനിന്റെ ഭാര്യയുമായ ആസ്യ. ഇവരത്രെ നാലു സ്വര്‍ഗീയ സ്ത്രീ രത്‌നങ്ങള്‍” നബി(സ്വ) എണ്ണിപ്പറഞ്ഞു (അഹ്‌മദ്). . സത്യവിശ്വാസത്തെപ്പറ്റി ചിന്തിക്കുന്നതിന് പോലും വിലക്കേര്‍പ്പെടുത്തിയ കാലം. സത്യനിഷധവും സ്വേച്ഛാധിപത്യവും മുഖമുദ്രയാക്കിയ ഫിര്‍ഔനിനൊപ്പം ഈജിപ്തും ഇസ്‌റാഈല്‍ സമൂഹവും ഒഴുകുകയായിരുന്നു അന്ന്. ഇതേ ഫിര്‍ഔനിന്റെ ഭാര്യാപദത്തിലിരുന്ന് ഒഴുക്കിനെതിരെ നീന്താന്‍ അനിതര മനക്കരുത്ത് കാട്ടിയ വിശ്വാസത്തിന്റെ പ്രതീകമായിരുന്നു ആസ്യ.
മൂസാനബി(അ)യുടെ കാലത്താണ് മഹതി ആസ്യയുടെയും ജിവിതമെന്ന് ചരിത്രത്തില്‍ നിന്ന് വ്യക്തമാക്കുന്നുണ്ട്. മൂസാ(അ) ശിശുവായിരിക്കെ അദ്ദേഹത്തിന്റെ ഉമ്മ കുട്ടിയെ പെട്ടിയിലാക്കി നദിയിലൊഴുക്കിയതും കുട്ടിയെ നദിയില്‍ നിന്ന് എടുത്ത് ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ വളര്‍ത്തിയതും ആസ്യയുടെ മേല്‍നോട്ടത്തിലായിരുന്നു. ആസിയയില്‍ ഏകദൈവ വിശ്വാസം വളര്‍ത്തിയതും ഊട്ടിയുറപ്പിച്ചതും മൂസാനബി(അ)യാണെന്നും ഖുര്‍ആനില്‍ നിന്ന് വായിച്ചെടുക്കാം.
മൂസാനബി(അ)യും സഹോദര പുത്രന്‍ ഹാറൂന്‍ നബി(അ)യും ഏകദൈവ വിശ്വാസ പ്രബോധനവുമായി ഫിര്‍ഔനിന്റെ കൊട്ടാരത്തിലെത്തുകയും അവര്‍ തമ്മില്‍ വാഗ്വാദവും വെല്ലുവിളിയും അരങ്ങേറുകയും ചെയ്തു. അനന്തരം ജാലവിദ്യക്കാരുടെ പ്രകടനവും നടന്നു. ഫിര്‍ഔനിന്റെ ജാലവിദ്യക്കാര്‍ അമ്പേ പരാജയമടഞ്ഞു. ക്രുദ്ധനായ ഫറോവക്കു മുന്നില്‍ വെച്ച് ജാലവിദ്യക്കാര്‍ മൂസാ(അ)യുടെ ഏകദൈവത്തില്‍ വിശ്വസിച്ചതായി പ്രഖ്യാപിച്ചതോടെ ഫിര്‍ഔനിന്റെ കോപം ഇരട്ടിച്ചു. അവര്‍ക്ക് കുരിശു മരണം വിധിച്ചാണ് അയാള്‍ പകരം വീട്ടിയത്.
ഇതിനിടയിലാണ് തന്റെ രാജ്ഞിയായ ആസിയയുടെ വിശ്വാസ ജീവിതം ഫിര്‍ഔന്‍ അറിയുന്നത്. അപമാനിതനായ അയാള്‍ പത്‌നിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഫിര്‍ഔനിന്റെ ദുഷ്‌ചെയ്തികള്‍ നേരിട്ടനുഭവിച്ചിരുന്ന അവര്‍ തന്റെ വിശ്വാസത്തില്‍ നിന്ന് പിന്തിരിയാന്‍ ഒരുക്കമല്ലായിരുന്നു.
മര്‍ദനങ്ങളുടെ മഹാമാരിയാണ് തുടര്‍ന്നുണ്ടായത്. കൊടും ക്രൂരതയിലും, ശരീരം പീഡന മുറകളാല്‍ തളരുമ്പോഴും ആസിയയുടെ ആത്മാവും ഹൃദയവും ഏകദൈവ വിശ്വാസത്തില്‍ നിന്ന് തരിപോലും വ്യതിചലിച്ചില്ല. അവര്‍ അല്ലാഹുവോട് സങ്കടങ്ങള്‍ പറഞ്ഞു. തന്റെ ആഗ്രഹം അറിയിച്ചു. ഫറോവയുടെ അന്തപ്പുരമല്ല, ദിവ്യാനുഗ്രഹങ്ങളുടെ ആരാമത്തില്‍ തനിക്കായി ഒരു വീട്. അത് മാത്രം. ചരിത്രത്തിലെ ആ മാതൃക മഹിളയുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയും ചെയ്തു. ഖുര്‍ആന്‍ അത് വിവരിക്കുന്നത് ഇങ്ങനെ:
”സത്യവിശ്വാസികള്‍ക്ക് ഉപമയായി ഫിര്‍ഔനിന്റെ പത്‌നിയെ അല്ലാഹു ഉയര്‍ത്തിക്കാണിച്ചിരിക്കുന്നു. അവര്‍ പറഞ്ഞ സന്ദര്‍ഭം: എന്റെ നാഥാ, എനിക്ക് നീ സ്വര്‍ഗത്തില്‍ ഒരു ഭവനം നിര്‍മിച്ചു തരേണമേ. ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും നീ എന്നെ രക്ഷിക്കണേ. അക്രമികളായ ജനത്തില്‍ നിന്നും നീ എന്നെ കാക്കണേ” (66:11).
സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ ലോകത്ത് ആര്‍ക്കെങ്കിലും ദൈവവിശ്വാസം ഉപേക്ഷിക്കേണ്ടി വരുമായിരുന്നെങ്കില്‍ അത് ആസ്യക്കാകുമായിരുന്നു. ഭൂമിയില്‍ ദൈവം ചമഞ്ഞ രാജാവായിരുന്നു അവരുടെ ഭര്‍ത്താവ്. തന്നെ ദൈവമായി അംഗീകരിക്കാത്തവരെ മാത്രമല്ല, അതിന് കൂട്ടുനില്‍ക്കുന്ന സമൂഹത്തെത്തന്നെ അയാള്‍ കൊല്ലാനുത്തരവിട്ടു. കൊട്ടാര സേവകരും സമൂഹവും അയാള്‍ക്കൊപ്പം നിന്നു. ഇതിനെയെല്ലാം വിശ്വാസക്കരുത്തുകൊണ്ട് നേരിട്ടാണ് ആസ്യ ചരിത്രത്തിലും അതുവഴി സ്വര്‍ഗത്തിലും സ്ഥാനമുറപ്പിച്ചത്.
ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ ആഡംബരങ്ങള്‍ക്ക് ഒട്ടും കുറവില്ലായിരുന്നു. എന്നിട്ടും കണ്‍മുന്നിലെ ആ സുഖൈശ്വര്യങ്ങളെ ആസ്യ(റ) അവഗണിച്ചു. ഒരിക്കലും കണ്ടിട്ടില്ലാത്ത സ്വര്‍ഗീയാരാമം അവര്‍ കൊതിച്ചു. അതിലൊരു വീടിനായി അവര്‍ അല്ലാഹുവിനു മുന്നില്‍ കൈനീട്ടി.
അങ്ങനെ വിശ്വാസത്തിന്റെ മാത്രമല്ല, ത്യാഗത്തിന്റെ കൂടി ഉദാഹരണമായിത്തീര്‍ന്നു മൂസാഹിമിന്റെ മകള്‍ ആസ്യ.
References