ഖുര്‍ആനിലെ കഥകള്‍ -1
വിശുദ്ധ ഖുർആൻ മനുഷ്യൻ്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഓരോ വിഷയത്തിൻ്റെയും അവതരണരീതിയിലുള്ള വൈവിധ്യം ഒരു പ്രത്യേകതയാണ്. കഴിഞ്ഞുപോയ ജനതകളെയും വർത്തമാനകാലത്തെ പ്രമേയങ്ങളെയും കുറിച്ചുള്ള കഥകൾ ഖുർആനിൽ ധാരാളമായി കാണാം. കഴിഞ്ഞുപോയ സമുദായങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൈവദൂതന്മാരുടെയും ആ സമുദായങ്ങളുടെയും ചരിത്രം ഖുർആനിൽ പലവഴിക്കും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ചരിത്രസംഭവങ്ങൾക്ക് ‘കഥകൾ’ എന്നാണ് ഖുർആൻ വിശേഷിപ്പിച്ചത്. ഖുർആനിൽ പ്രതിപാദിച്ച ലൂത്ത് നബി(അ)യുടെ വിരുന്നുകാർ, ഒരു നൂറ്റാണ്ട് മരിച്ചുകിടന്ന മനുഷ്യനും കഴുതയും, സബഉകാരുടെ അണക്കെട്ട്, ദൈവദൂതന്മാരെ തള്ളിയ ജനത, ധനികരായ ധിക്കാരികളും വിവേകമുള്ള വിശ്വാസിയും, പ്രഭാതത്തിൽ വിളവെടുക്കാൻ പോയ തോട്ടക്കാർ എന്നീ കഥകളാണ് ഖുര്‍ആനിലെ കഥകള്‍ എന്ന ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഖുർആനിൽ വിവരിക്കുന്ന കഥകൾ ഭാവനകളോ കെട്ടിച്ചമച്ചതോ ആയ കാര്യങ്ങളല്ല, മറിച്ച് ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്ന ചരിത്ര യാഥാർത്ഥ്യങ്ങളാണ്. കഥകളിലെ ‘സ്ഥലവും സമയവും കാലവും’ എന്നതിനേക്കാൾ അതിൽ അടങ്ങിയ പാഠങ്ങൾക്കാണ് പ്രാധാന്യം നൽകിയിട്ടുള്ളത്. ഇത്തരം നിരവധി കഥകൾ ഖുർആനിൽ ഉണ്ട്.
ലൂത്ത് നബി(അ)യുടെ വിരുന്നുകാര്
”ലൂത്ത് പറഞ്ഞു: ജനങ്ങളേ, എന്റെ പെണ്മക്കളിതാ. അവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ പരിശുദ്ധിയുള്ളവര്‍. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍. എന്റെ അതിഥികളുടെ കാര്യത്തില്‍ നിങ്ങളെന്നെ അപമാനിക്കരുത്. നിങ്ങളുടെ കൂട്ടത്തില്‍ തന്റേടമുള്ള ഒരാളുമില്ലേ” (11:78).
പ്രവാചകന് ലൂത്ത്(അ) തന്റെ ജനതയോട് കേണപേക്ഷിക്കുന്നു. അവരകപ്പെട്ട ദുര്‍വൃത്തി നന്നായറിയുന്ന ലൂത്ത്, അവരുടെ കാമവെറി തന്റെ ആദരണീയരായ അതിഥികളോട് കാണിച്ച് അവരെ അപമാനിക്കുമോയെന്ന് ഭയപ്പെട്ടു. എന്നാല്‍ അവരുടെ പ്രതികരണം കേട്ട് പ്രവാചകന് ഞെട്ടി.
”നിന്റെ പെണ്മക്കളില് ഞങ്ങള്‍ക്ക് താല്പര്യമേയില്ലെന്ന് നിനക്കറിയാം. ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്താണെന്നും നിനക്കറിവുണ്ട്” (11:79)
വിവേകം തൊട്ടുതീണ്ടാത്ത അവര്‍ക്കുമുന്നില്‍ തന്റെ നിസ്സഹായത പ്രകടിപ്പിക്കാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല അദ്ദേഹത്തിന്. ”എനിക്കു നിങ്ങളെ തടയാന്‍ ശക്തിയുണ്ടായിരുന്നെങ്കില്! അല്ലെങ്കില്‍ ശക്തനായ ഒരു സഹായിയെ എനിക്ക് ആശ്രയിക്കാനുണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായേനെ!” (11:80)
സദൂമുകാര്‍ അങ്ങനെയായിരുന്നു. അല്ലാഹുവിന് പുറമെ മറ്റു പലതിനെയും പൂജിക്കുന്നതിനോടൊപ്പം ആ മഹാ ദുര്‍വൃത്തികൂടി അവര്‍ ചെയ്തു; സ്വവര്‍ഗസംഭോഗം. കാമവികാരത്തിന് തീ പിടിച്ചാല്‍ അവര്‍ സ്വന്തം ഭാര്യമാരെയല്ല അവര്‍ പ്രാപിച്ചിരുന്നത്. നിഷിദ്ധമെങ്കിലും ഇതര സ്ത്രീകളെയുമായിരുന്നില്ല. മറിച്ച് യുവാക്കളെയായിരുന്നു. ലോകത്ത് അന്ന് വരെ ആരും ചെയ്തിട്ടില്ലാത്ത മ്ലേച്ഛവൃത്തി.
ലൂത്ത് നബി(അ) തന്റെ ജനതയെ ഏറേ ഉദ്ബോധിപ്പിച്ചു: ”ലോകത്തിന്നേവരെ ആരും ചെയ്തിട്ടില്ലാത്ത ഹീനവൃത്തിയാണ് നിങ്ങള്‍ ചെയ്യുന്നത്. നിങ്ങള്‍ സ്ത്രീകളെയല്ല, പുരുഷന്മാരെയാണല്ലോ കാമവികാരത്തോടെ സമീപിക്കുന്നത്. അതിരു വിട്ട ജനത തന്നെ നിങ്ങള്‍” (7:80-82).
”നിങ്ങള്‍ കുറെ ശുദ്ധന്മാര്, നിങ്ങളെ പിടിച്ച് പുറത്താക്കും ഞങ്ങള്‍” എന്നായിരുന്നു ലൂത്ത് (അ)നും സഹചാരികള്‍ക്കും കിട്ടിയ മറുപടി. ”നീ സത്യവാനാണെങ്കില്‍ ഞങ്ങള്‍ക്ക് ദൈവശിക്ഷ കൊണ്ടുവന്നേക്ക്” എന്ന അഹങ്കാരത്തോടെയുള്ള വെല്ലുവിളിയും ലൂത്ത്(അ) നോട് അവര്‍ നടത്തി.
അങ്ങനെയാണ്, മാലാഖമാര്‍ യുവാക്കളുടെ വേഷത്തില്‍ ലൂത്ത്(അ)ന്റെ വീട്ടില്‍ അതിഥികളായെത്തുന്നത്. പ്രവാചകനറിയില്ല, അവര്‍ മാലാഖമാരാണെന്ന്. സുമുഖരായ തന്റെ വിരുന്നുകാരെ സ്വീകരിച്ചിരുത്തവെയാണ് ചിലരങ്ങോട്ട് തള്ളിക്കയറുന്നത്. അവര്‍ക്ക് ലൂത്തി(അ) ന്റെ വിരുന്നുകാരെ വേണം. സല്‍കരിക്കാനല്ല, അവരിലൂടെ ലൈംഗികദാഹം തീര്‍ക്കാന്‍.
തന്റെ അതിഥികളെ മാനഹാനി വരുത്തരുതെന്ന് ലൂത്ത്(അ) അവരോട് കേണപേക്ഷിച്ചു. തന്റെ പെണ്മക്കളെ വിവാഹം ചെയ്തുതരാമെന്നു വരെ പറഞ്ഞു. എന്നാല്‍ ഓടിക്കൂടിയവര്‍ക്ക് സുമുഖരായ അതിഥികളെ തന്നെ വേണം.
ലൂത്തും ജനതയും തമ്മില്‍ വാഗ്വാദം നടക്കവെ വിരുന്നുകാര് ഇടപെട്ടു. അവര്‍ ലൂത്ത്(അ)നോട് ആഗമനോദ്ദേശ്യം പറഞ്ഞു: ”ഞങ്ങള്‍ താങ്കളുടെ നാഥന്റെ ദൂതരാണ്. അവര്‍ ഒരു ദ്രോഹവും താങ്കള്‍ക്കുണ്ടാക്കില്ല. രാത്രിയുടെ ഒരു യാമത്തില്‍ നീ കുടുംബത്തെയും കൊണ്ട് പുറപ്പെടുക” (11:81). ലൂത്ത്(അ)ന് ആശ്വാസമായി. മാലാഖമാര്‍ പറഞ്ഞതുപോലെ ദൈവദൂതന് ചെയ്തു. സത്യ നിഷേധിയായ ഭാര്യയെ ഉപേക്ഷിച്ച് ലൂത്തും കുടുംബവും പട്ടണം വിട്ടു. പിന്നാലെ അല്ലാഹുവിന്റെ ശിക്ഷയും വന്നു.
”അങ്ങനെ നമ്മുടെ കല്പന വന്നു. ആ രാജ്യത്തെ നാം കീഴ്മേല്‍ മറിച്ചു. അട്ടിയട്ടിയായി ചൂള വെച്ച ഇഷ്ടികകള്‍ നാം അവരുടെ മേല്‍ വര്‍ഷിച്ചു” (11:82).
അല്ലാഹുവെ ധിക്കരിച്ച് പ്രകൃതിവിരുദ്ധ രതിയില്‍ അഭിരമിച്ച്, അഹങ്കാരത്തോടെ സദൂമില്‍ വാണ ആ ജനതയെ അല്ലാഹു ഭൂമിയോടെ മറിച്ചിട്ടു. ലൂത്തി(അ)ന്റെ അവിശ്വാസിനിയായ ഭാര്യ പോലും മണ്ണിനടിയിലായി. സമുദ്ര നിരപ്പില്‍ നിന്നും നാന്നൂറടി താഴ്ചയിലായി സദൂം. അവിടെ പുതിയ ഒരു കടല്‍ തന്നെ പിന്നീട് രൂപപ്പെട്ടു. ചാവുകടല്‍ അഥവാ Dead Sea.
ദൈവം നിശ്ചയിച്ച പ്രകൃതിയെ മാറ്റിമറിക്കുന്നവരെ ദൈവം തന്നെ മാറ്റിമറിച്ച സംഭവമാണ് സദൂം ജനതയുടേത്. ചാവുകടല്‍ നിലനില്‍ക്കുന്നതുവരെ ആ ജനതയുടെ പര്യവസാനം ലോകം കണ്ടുകൊണ്ടിരിക്കും.
ഒരു നൂറ്റാണ്ട് മരിച്ചുകിടന്ന മനുഷ്യനും കഴുതയും
അപ്പോള്‍ അല്ലാഹു അയാളെ നൂറുകൊല്ലം മരിപ്പിച്ചു കിടത്തി. പിന്നീട് ഉയിര്‍ത്തെഴുനേല്‍പ്പിച്ചു. എന്നിട്ട് ചോദിച്ചു: നീ എത്ര കാലം കഴിഞ്ഞു കൂടി? അയാള്‍ പറഞ്ഞു: ഒരു ദിവസം, അല്ല ഒരു ദിനത്തിന്റെ അല്പഭാഗം. അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നൂറുകൊല്ലം കഴിഞ്ഞുകൂടിയിട്ടുണ്ട് നിന്റെ ഭക്ഷ്യ പാനീയങ്ങള്‍ നോക്കൂ. അവയ്ക്ക് മാറ്റം വന്നിട്ടില്ല. നിന്റെ കഴുതയെ നോക്കൂ നിന്നെ ജനത്തിന് ദൃഷ്ടാന്തമാക്കാന്‍ വേണ്ടിയാണിത്. അതിന്റെ അസ്ഥികൂടങ്ങളിലേക്ക് നോക്കുക. നാം അവയെ എങ്ങനെ പുനഃസംഘടിപ്പിക്കുകയും പിന്നെ അവയെ മാംസം കൊണ്ട് പൊതിയുകയും ചെയ്യുന്നുവെന്ന്. കാര്യം വ്യക്തമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു (2:259).
സൃഷ്ടിക്കുന്നതും സംഹരിക്കുന്നതും അല്ലാഹു. ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്ക് സന്ദേഹമില്ല. കാരണം നാം ഇത് കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ മരണാനന്തരമുള്ള പുനരുത്ഥാനത്തിലോ? വിശ്വാസിക്കുപോലും സംശയത്തിന്റെ ലാഞ്ഛനയുണ്ടാകുമീ കാര്യത്തില്‍. അതുകൊണ്ടാകാം, ഖുര്‍ആന്‍ പുനര്‍ജീവിതം ഇടയ്ക്കിടെ പരാമര്‍ശിക്കുന്നത്. അവയിലൊന്നാണ് പരാമൃഷ്ട വചനം.
ബാബിലോണിയന്‍ രാജാവായിരുന്ന ബുഖ്ത്തുനസര്‍ ബൈത്തുല്‍ മുഖദ്ദസ് ആക്രമിച്ചു. ഇസ്രാഈല്യരെ കൂട്ടക്കൊല ചെയ്തു. ശേഷിച്ചവരെ അടിമകളാക്കി. അങ്ങനെ തകര്‍ന്നടിഞ്ഞതും വിജനവുമായ ജറൂസലമിലൂടെ ഒരാള്‍ തന്റെ കഴുതപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. ആ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ പോകവെ ഒരു സന്ദേഹം അദ്ദേഹത്തിന്റെ ഉള്ളില്‍ നാമ്പെടുത്തു:”നിര്‍ജീവമായ ഈ നാടിനെയും നാട്ടുകാരെയും ഇനി എങ്ങനെ അല്ലാഹു ജീവിപ്പിക്കും!”
വിശ്വാസ ദൗബല്യത്തില്‍ നിന്നല്ല ഈ സന്ദേഹം ഉണ്ടായത്. മറിച്ച്, ഒരാശ്ചര്യ പ്രകടനം മാത്രമായിരുന്നു അത്. പുനരുജ്ജീവനം അനുഭവിക്കാത്തതിന്റെ ഫലം തന്റെ ദാസന്റെ സന്ദേഹം തീര്‍ത്തുകൊടുക്കാന്‍ തന്നെ നിശ്ചയിച്ചു അല്ലാഹു. അതിനായി അദ്ദേഹത്തെ മരിപ്പിച്ചു കിടത്തി.
വസന്തവും ഗ്രീഷ്മവും കടന്നുപോയി. തലമുറ തന്നെ മാറി. അങ്ങനെ ഒരു നൂറ്റാണ്ടിനുശേഷമാണ് നവജീവന്‍ നല്കി അദ്ദേഹത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്. തുടര്‍ന്ന് വഹ്യിലൂടെ അല്ലാഹു അദ്ദേഹത്തോട് ചോദിക്കുന്ന ചോദ്യങ്ങളും അതിന് അദ്ദേഹം നല്കുന്ന ഉത്തരങ്ങളുമാണ് ഖുര്‍ആന്‍ വചനത്തിലുള്ളത്. ഇത് ഉസൈര്‍ പ്രവാചകനാണ് എന്നും അഭിപ്രായമുണ്ട്.
നൂറു വര്‍ഷം മരിച്ചുകിടന്ന അദ്ദേഹത്തിന്റെ ശരീരം ജീര്‍ണിച്ചില്ല, അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഭക്ഷണം കേടുവന്നതുപോലുമില്ല. ഞാന്‍ ഒരു ദിനം പോലും കിടന്നില്ലെന്ന അദ്ദേഹത്തിന്റെ ഉത്തരം അതാണല്ലോ വ്യക്തമാക്കുന്നത്.
എന്നാല്‍ അദ്ദേഹത്തിന്റെ വാഹനമായ കഴുത അസ്ഥികൂടമാവുകയും ദ്രവിച്ച് എല്ലുകള്‍ വേര്‍പ്പെടുകയും ചെയ്തിരിക്കുന്നു. അത് കണ്ണില്‍ പെട്ടപ്പോഴാണ് താന്‍ മരിച്ചുകിടന്ന കാലദൈര്‍ഘ്യം ബോധ്യമായത്. പക്ഷേ അതുപോരല്ലോ. പുനര്‍ജീവിതം തന്നെ ബോധ്യമാവണമല്ലോ.
അതേ, അദ്ദേഹം നോക്കിനില്‍ക്കേ ദ്രവിച്ച അസ്ഥികള്‍ കൂടിച്ചേരുന്നു. അസ്ഥികളെ മാംസം പൊതിയുന്നു. തലയും വാലും കാലുകളും രുപപ്പെടുന്നു. നിമിഷങ്ങള്‍ക്കകം അദ്ദേഹത്തെ വിസ്മയിപ്പിച്ച് തന്റെ കഴുത പഴയപടി മുന്നില്‍ നില്ക്കുന്നു. ദൈവിക ദൃഷ്ടാന്തത്തില്‍, അദ്ദേഹത്തിന്റെ മനസ്സില്‍ രൂപം കൊണ്ട ആ ചെറിയ സംശയം മാഞ്ഞുപോയി. ”സൃഷ്ടിച്ചതുപോലെ, മരിപ്പിച്ചതുപോലെ, പുനരുജീവിപ്പിക്കാനും നാഥാ നിനക്ക് കഴിയുക തന്നെ ചെയ്യും. എന്റെ അനുഭവം സാക്ഷി. ദൈവദൂതന് ഏറ്റുപറയുന്നു.
തകര്‍ന്നടിഞ്ഞ ജറൂസലമും അതിലെ ജനതകളും മാത്രമല്ല, ഈ ലോകവും അതിലെ സകല ചരാചരങ്ങളും മുന്‍ മാതൃകയില്ലാതെ തികച്ചും ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ച അല്ലാഹുവിന് അവയെ മുഴുവന്‍ പുനരുജ്ജീവിപ്പിക്കുകയെന്നത് പ്രയാസമില്ലാത്ത കാര്യമാണ്. അത് അനുഭവത്തിലൂടെ അല്ലാഹു തന്റെ ദൂതന് വ്യക്തമാക്കിക്കൊടുത്തു.
അനുഭവം വിശ്വാസത്തെ ദൃഢപ്പെടുത്തും. ഒരു തിരുവചനമുണ്ട്: റസൂല്‍ (സ്വ) പറഞ്ഞു. എനിക്ക് സ്വര്‍ഗവും നരഗവും കാണിക്കപ്പെട്ടു. നന്മയിലും തിന്മയിലും അന്നത്തെപ്പോലെ ഒരു ദിനം ഞാന്‍ കണ്ടിട്ടില്ല. കാര്യങ്ങള്‍ എനിക്കറിയാവുന്നതുപോലെ നിങ്ങള്‍ക്കും അറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ കുറച്ചുമാത്രം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യുമായിരുന്നു (ബുഖാരി) 1.
സബഉകാരുടെ അണക്കെട്ട്
”എന്നാല്‍ അവര്‍ സത്യത്തില്‍ നിന്ന് പിന്തിരിഞ്ഞു കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹം അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ടു തോട്ടങ്ങള്‍ക്കു പകരം കയ്പ്പേറിയ കനികളും കാറ്റാടി മരങ്ങളും വാഗമരങ്ങളും അടങ്ങുന്ന രണ്ട് തോട്ടങ്ങള്‍ അവര്‍ക്കു നാം നല്‍കുകയും ചെയ്തു’‘ (34:16).
പടിഞ്ഞാറ് ചെങ്കടലും തെക്ക് അറബിക്കടലും അതിരിടുന്ന യമന്‍ അറേബ്യന്‍ ഉപദ്വീപിലെ തീരദേശമാണ്. സബഅ് രാജവംശത്തിലെ ബില്‍ഖീസ് രാജ്ഞി അധികാരം വാണിരുന്ന മആരിബ് യമനിലെ അനുഗൃഹീത പ്രദേശമായിരുന്നു.
ഏകദൈവ വിശ്വാസികളും അല്പം ചില ബഹുദൈവാരാധകരും അധികാരം കൈയാളിയ മആരിബില്‍ ചരിത്ര ശേഷിപ്പുകള്‍ നിരവധിയാണ്. അതിലൊന്നായിരുന്നു ഒരു പടുകൂറ്റന്‍ അണക്കെട്ട്.
രണ്ടു വന്‍ പര്‍വതങ്ങളെ അതിരുകളാക്കിയും വീതി കുറഞ്ഞ ഭാഗത്ത് ശക്തമായ കട്ടിയുമുള്ള അണക്കെട്ട് മആരിബിന്റെ ഐശ്വര്യമായിരുന്നു. അവരുടെ മണ്ണിനെ അത് ശാദ്വലമാക്കി. സമൃദ്ധിയുടെ നിറകുടമായി തോട്ടങ്ങള്‍ വളര്‍ന്നു വന്നു. അതിലെ പഴങ്ങളും കായ്കനികളും അവരില്‍ സമ്പദ്സമൃദ്ധി നിലനിര്‍ത്തി. ദാരിദ്ര്യം അവരില്‍ ഇല്ലാതായി. എല്ലാത്തിനും കാരണം ദൈവികാനുഗ്രഹമായ അണക്കെട്ടും.
എന്നാല്‍ സബഉകാര്‍ (മആരിബിലെ ജനങ്ങള്‍) സുഖലോലുപതയില്‍ മതിമറന്നപ്പോള്‍ അനുഗ്രഹദാതാവിനെ ഓര്‍ത്തില്ല. ദൈവികാനുഗ്രഹത്തിന് നന്ദി കാണിച്ചില്ല. സത്കര്‍മങ്ങള്‍ ചെയ്യാനും അവര്‍ താത്പര്യം കാട്ടിയില്ല. അതേസമയം സമൃദ്ധമായ തോട്ടങ്ങളിലെ വിഭവങ്ങള്‍ അവര്‍ ആവോളം അനുഭവിക്കുകയും ചെയ്തു. വ്യക്തമായ നന്ദികേടു തന്നെ.
ദുര്‍നടപ്പിലും നിന്ദയിലും അധിക കാലം വാഴാന്‍ അല്ലാഹു അവരെ വിട്ടില്ല. ദൃഷ്ടാന്തങ്ങളെ അവഗണിക്കുന്നവര്ക്കുള്ള ദൈവിക ശിക്ഷ അവരിലുമെത്തി.
അണക്കെട്ടിലേക്കു വരുന്ന ജലപ്രവാഹത്തിലൂടെ അന്നൊരുനാള്‍ കുതിച്ചെത്തിയത് ഭീമാകാരമായ പാറക്കല്ലുകളായിരുന്നു അവ അപ്രതിരോധ്യമായ ശക്തിയില്‍ അണക്കെട്ടിനെ തകര്‍ത്തു. വന്‍ മലകളെ മുക്കാനൊരുങ്ങിയ അണക്കെട്ടിലെ വെള്ളം നിമിഷനേരം കൊണ്ട് ഒലിച്ചുപോയി. ആ പ്രവാഹം അവരുടെ നേട്ടങ്ങളേയും കൊണ്ടാണ് പോയത്. ആളും നാടും ഒലിച്ചു പോയി.
പിന്നെ ഫലഭൂയിഷ്ടമായിരുന്ന തോട്ടങ്ങളുടെ സ്ഥാനത്ത് മരുഭൂമികളാണുണ്ടായത്. ഒരു കായ്കനിയെയും ആ മണ്ണ് മുളപ്പിച്ചില്ല. ആര്‍ക്കും വേണ്ടാത്ത കയ്പ്പു കായകളും കാറ്റാടി മരങ്ങളും മാത്രം അതില്‍ മുളച്ചുപൊന്തി. തകര്‍ന്ന അണക്കെട്ടും ഉണങ്ങി.
അനുഗഹത്തില്‍ നന്ദി കാണിക്കാതെ ദൈവനിന്ദയില്‍ ജീവിച്ചവര്‍ക്ക് ദുരന്തം അനിവാര്യമാണ്. ചരിത്രത്തില്‍ ഇത് ഒട്ടും അപൂര്‍വമല്ല.
”ഇത് അവര്‍ നന്ദികേട് കാണിച്ചതിന് നാം നല്കിയ പ്രതിഫലമാണ്. നന്ദികെട്ടവരോടല്ലാതെ നാം ഇത്തരം പ്രതിഫല നടപടികള്‍ എടുക്കുമോ?” (34:17).
ദൈവദൂതന്മാരെ തള്ളിയ ജനത
ഒരു ജനതയിലേക്ക് നിയോഗിക്കപ്പെട്ടത് രണ്ട് ദൈവദൂതന്മാര്. എന്നാല്‍ ബഹുദൈവാരാധനയില് മുഴുകിയ ആ ജനത ദൈവ ദൂതന്മാരെ തള്ളി. അവരെ അപശകുനമായി കണ്ടു. എറിഞ്ഞുകൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി. എന്നാല്‍ ഒരാള്‍ അവരില്‍ വിശ്വസിച്ചു; മൂന്നാമനായി.
ജനതയെ ഉപദേശിച്ച മൂന്നാമന് പക്ഷേ അവരുടെ കൈകളാല്‍ കൊല്ലപ്പെട്ടു. രക്തസാക്ഷിയായ മൂന്നാമന് അല്ലാഹു നല്‍കിയത് സ്വര്‍ഗം; ആദരണീയ പദവിയും. അക്രമികളായ ജനതയാകട്ടേ, ഘോരഗര്‍ജനത്തോടെ സര്‍വസംഹാരിയായ ശിക്ഷയും അനുഭവിച്ചു. വിശുദ്ധ ഖുര്‍ആനിലെ സൂറ യാസീനിലാണ് (13-32) ഈ കഥ അല്ലാഹു വിശ്വാസികള്‍ക്ക് പറഞ്ഞു തരുന്നത്.
ആ രാജ്യക്കാര്‍ മക്കയിലെ ഖുറൈശികളെപ്പോലെത്തന്നെ ദൈവവിശ്വാസികളായിരുന്നു. എന്നാല്‍ ഏക ദൈവത്തിലല്ല, ബഹുദൈവ വിശ്വാസികളായിരുന്നു അവര്‍. അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയെന്ന ദൗത്യവുമായാണ് രണ്ടു ദൂതരെ നിയോഗിച്ചത്.
പ്രബോധനം തുടങ്ങിയപ്പോള്‍ ആ ജനതയുടെ പ്രതികരണം ഇങ്ങനെ: ”നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യര്‍ തന്നെയല്ലേ? നിങ്ങളെന്തിനു കള്ളം പറയുന്നു? നിങ്ങളുടെ പക്കല്‍ അല്ലാഹുവില്‍ നിന്നുള്ള യാതൊരു തെളിവുമില്ലല്ലോ’‘.
ദൂതന്മാര് ആണയിട്ടു: ”ഞങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ളവര്‍ തന്നെ. നിങ്ങളെ സത്യത്തിലേക്ക് ക്ഷണിക്കാനാണ് ഞങ്ങള്‍ വന്നത്”.
ജനത ക്ഷുഭിതരായി: ”നിങ്ങള്‍ ദുശ്ശകുനങ്ങളാണ്. നിങ്ങള്‍ ഈ ദൗത്യം നിര്‍ത്താത്ത പക്ഷം ഞങ്ങള്‍ നിങ്ങളെ കല്ലെറിയും”.
”നിങ്ങള്‍ക്ക് ശകുനം നിങ്ങള്‍ തന്നെയാണ്. ഉപദേശിക്കുന്നവരെ ഭീക്ഷണിപ്പെടുത്തുന്ന നിങ്ങള്‍ അതിരുവിട്ട സമുഹം തന്നെയാണല്ലോ”. ദൂതന്മാര് പരിതപിച്ചു.
ഇതിനിടയിലാണ് ദൂതന്മാരുടെ ഉപദേശം സ്വീകരിച്ച് ഒരു പട്ടണ നിവാസി അവിടെ എത്തുന്നത്. ദൂതന്മാരെ പിന്‍പറ്റാന്‍ അദ്ദേഹം തന്റെ ജനതയെ ഉദ്ബോധിപ്പിക്കുന്നു. ”നമ്മെ സൃഷ്ടിച്ച ദൈവത്തിന് ആരാധന ചെയ്യാന്‍ നാമെന്തിന് മടിക്കണം”– അദ്ദേഹം പറഞ്ഞു.
സത്യം ബോധ്യപ്പെടുന്നവര്‍ക്ക് ഇങ്ങനെയാണ്. അവര്‍ ബോധ്യപ്പെട്ട സത്യം തുറന്നു പറയും. ഗുണകാംക്ഷയാല്‍, അത് ബോധ്യപ്പെടാത്തവരെ അതിലേക്ക് ക്ഷണിക്കും. ”പരമ കാരുണികന്റെ വല്ല ഉപദേശവും എനിക്ക് വരുന്ന പക്ഷം അതിനെ തടയാന്‍ നിങ്ങള്‍ ആരാധിക്കുന്ന ഈ ദൈവങ്ങളുടെ ശുപാര്‍ശ ഒട്ടും ഉപകാരപ്പെട്ടില്ല”– അദ്ദേഹം പറഞ്ഞു നോക്കി.
എന്നാല്‍ ദൂതന്മാരെ ഭീക്ഷണിപ്പെടുത്തിയ ജനത വിശ്വാസിയായ പട്ടണ നിവാസിയെ വധിക്കുകയാണ് ചെയ്തത്, (ഈ കാര്യം ഖുര്‍ആന്‍ വ്യക്തമായി പറയുന്നില്ല. എന്നാല്‍ വ്യാഖ്യാതാക്കള്‍ ഇങ്ങനെ അഭിപ്രായം പറഞ്ഞു കാണുന്നു).
മരിച്ച് ദൈവസാമീപ്യം പ്രാപിച്ച തന്റെ അടിമക്ക് അല്ലാഹു നല്കിയതാവട്ടെ അനുഗ്രഹങ്ങളുടെ പൂന്തോപ്പായ സ്വര്‍ഗവും. തന്റെ ദൂതന്മാരില് വിശ്വസിക്കുകയും വിശ്വസിച്ച കാര്യങ്ങള്‍ പ്രബോധനം നടത്തുകയും ആ വഴിയില്‍ മരണമേറ്റു വാങ്ങുകയും ചെയ്ത മനുഷ്യന് പ്രതിഫലമായി സ്വര്‍ഗമല്ലാതെ മറ്റെന്തു നല്കാന്!
സ്വര്‍ഗപ്രവേശം സിദ്ധിച്ച ആ സുമനസ്സ് പറയുന്നതോ, ഗുണകാംക്ഷയില്‍ മുക്കിയെടുത്ത വാചകങ്ങള്‍: ”എന്റെ നാഥാ എനിക്ക് പൊറുത്ത് തരികയും എന്നെ ആ ആദരണീയ പദവിയില്‍ ഇരുത്തുകയും ചെയ്തത്, ഹാ! എന്റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു”.
തന്നെ കൊലപ്പെടുത്തുയവര്ക്കു പോലും ഗുണം കാംക്ഷിക്കുന്ന ദൈവദാസന്. എന്നാല്‍ രണ്ടു ദൈവദൂതന്മാരെ തള്ളുകയും മൂന്നാമനായ വിശ്വാസിയെ ജീവാപായപ്പെടുത്തുകയും ചെയ്ത് വീണ്ടും ദൈവധിക്കാരത്തില്‍ തുടര്‍ന്ന ആ ജനതക്ക് മേല്‍ അല്ലാഹു ഇറക്കിയതോ, കഠിന ശിക്ഷയും.
”ഒരൊറ്റ ഘോരശബ്ദം. അപ്പോള്‍ അവരതാ നശിച്ച് കെട്ടടങ്ങുന്നു. സന്ദേശവാഹകനെ പരിഹസിച്ച ജനതയുടെ കാര്യം മഹാ സങ്കടം തന്നെ’‘. ഭൗതിക ശിക്ഷയോടെ ഒന്നും അവസാനിക്കുന്നില്ല. അത് പാരത്രിക ലോകത്തെ അന്ത്യമില്ലാത്ത ശിക്ഷയുടെ ആരംഭമല്ലേ. അത് അതിലും കഷ്ടം തന്നെ.
അതേ, ദൈവിക സത്യവുമായി വരുന്ന ദൂതന്മാരെ പരിഹസിച്ച് തന്നിഷ്ടത്തില്‍ വിരാജിച്ച ഏതെങ്കിലും ജനത ലോകത്ത് വിജയം നേടിയിട്ടുണ്ടോ? ഇല്ലെന്നു മാത്രമല്ല, ദുരന്തങ്ങളുടെ പ്രതീകമായി അവര്‍ പില്കാല സമൂഹത്തിനു മുന്നില്‍ എന്നും നിലനില്ക്കുകയും ചെയ്യുന്നു.
ധനികരായ ധിക്കാരികളും വിവേകമുള്ള വിശ്വാസിയും
നിറഞ്ഞൊഴുകുന്ന അരുവിയുടെ ഇരുകരകളിലേക്കും ഒരാള്‍ മാറി മാറി നോക്കി. പച്ചപ്പില്‍ പരിലസിച്ചു നില്ക്കുന്ന രണ്ടു തോട്ടങ്ങള്‍. പടര്‍ന്നു പന്തലിച്ചു വള്ളികളില്‍ ഭാരമേറ്റി നില്ക്കുന്ന മുന്തിരിക്കുലകള്‍, പഴുത്ത് പാകമായ വിവിധ ഫലവര്‍ഗങ്ങള്‍, തോട്ടത്തിനു കാവലെന്നോണം ചുറ്റിലും തലയുയര്‍ത്തി നില്ക്കുന്ന ഈത്തപ്പനകള്‍, അവയില്‍ വിളവെടുപ്പിന് പാകമായ ഈത്തപ്പഴക്കുലകള്‍. തോട്ടങ്ങള്‍ക്ക് നനവു പകര്‍ന്ന് വളഞ്ഞൊഴുകുന്ന അരുവി.
”ഞാനെത്ര ധന്യന്‍, ഈ സമ്പത്തെല്ലാം എന്റേതാണല്ലോ, മറ്റാര്‍ക്കുമില്ല ഇതിനെ വെല്ലാന്‍ മാത്രം അനുഗ്രഹങ്ങള്‍. എന്റെ അധ്വാനം എന്നെ ഐശ്വര്യവാനാക്കിയിരിക്കുന്നു’‘. അയാള്‍ സ്വയംപര്യാപ്തത നടിച്ചു.
തോട്ടത്തിനകത്തു കൂടി കൊതിയോടെ നടന്നു നീങ്ങിയ പാവങ്ങളെ അയാള്‍ അവജ്ഞയോടെ നോക്കി. ഈ ലോകത്ത് ഒന്നുമില്ലാത്ത ദരിദ്രര്‍. ഇവരെത്ര ഹതഭാഗ്യര്‍!. തോട്ടങ്ങളും സമ്പത്തും സ്വന്തമായില്ലാത്ത നിസ്സാരന്മാര്.
സ്വയം പ്രമാണിത്തം ചമഞ്ഞ അയാള്‍ അതുവഴി കടന്നുപോയ ഒരു മനുഷ്യനെ അടുത്തു വിളിച്ചു, ആ മനുഷ്യന് പുറമെ ദരിദ്രനാണെങ്കിലും അകമേ ധനികനായിരുന്നു. അടിയുറച്ച ദൈവവിശ്വാസമാണ് അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഐശ്വര്യം നിറച്ചത്.
”ഞാന്‍ നിന്നേക്കാള്‍ സമ്പത്തുള്ളവനാണ്. ഇതാ എന്റെ തോട്ടങ്ങള്‍ നീ കാണുന്നില്ലേ?‘- ധനികന് അഹങ്കാരത്തോടെ ആ പാവത്തിനു മുന്നില്‍ പൊങ്ങച്ചം നടിച്ചു.
‘ഇത് അല്ലാഹു താങ്കള്‍ക്ക് നല്കിയ അനുഗ്രഹമാണ് ഇത് ചൂണ്ടിക്കാണിച്ച് അഹങ്കാരം നടിക്കരുത് സഹോദരാ. ദിവ്യാനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുക താങ്കള്‍’– വിശ്വാസി വിനയത്തോടെ ഉണര്‍ത്തി.
എന്നാല്‍ അല്ലാഹു തനിക്ക് നല്കിയ അനുഗ്രഹമാണ് ആ തോട്ടങ്ങളെന്ന് കരുതാന്‍ അയാള്‍ സന്നദ്ധനല്ലായിരുന്നു. തന്റെ അധ്വാനവും ബുദ്ധിയുമാണ് മനസ്സിന് കുളിരേകുന്ന ആ ഫലോദ്യാനത്തിനു പിന്നിലെന്ന് തോട്ടമുടമ ആവര്‍ത്തിച്ചു.
‘സഹോദരാ, ഈ ലോകവും അതിലെ വിഭവങ്ങളുമെല്ലാം നശിക്കും. പരലോകം സത്യമാണ് അല്ലാഹു മാത്രമാണ് അനശ്വരമായുള്ളത്’– ആ ദരിദ്രന് അയാളെ ഉപദേശിച്ചുകൊണ്ടിരുന്നു.
എന്നാല്‍ ഉപദേശങ്ങള്‍ കേള്‍ക്കാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല. തന്റെ ഫലഭൂയിഷ്ടമായ തോട്ടങ്ങള്നോക്കി അയാള്‍ പറഞ്ഞു: ”ഈ തോട്ടങ്ങള്‍ നശിക്കുമെന്ന് ഞാന്‍ കരുതുന്നേയില്ല. അന്ത്യദിനം സംഭവിക്കുമെന്ന വിശ്വാസവും എനിക്കില്ല. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ അതിനേക്കാളും വലിയത് കിട്ടാന്‍ ഞാന്‍ യോഗ്യനുമാണ്’.
അഹങ്കാരം സ്ഫുരിക്കുന്ന ആ വാക്കുകള്‍ വിശ്വാസിയായ ദരിദ്രനെ വേദനിപ്പിച്ചു. തോട്ടങ്ങളോട് പുച്ഛവും തോട്ടക്കാരനോട് സഹതാപവും തോന്നിയ അദ്ദേഹം ഒരിക്കല്‍ കൂടി ഉദ്ബോധനം തുടര്‍ന്നു.
‘ചങ്ങാതീ, മണ്ണില്‍ നിന്നും ബീജത്തില്‍ നിന്നും നിന്നെ സൃഷ്ടിക്കുകയും അനന്തരം നിന്നെ മനുഷ്യനായി വളര്‍ത്തുകയും ചെയ്ത നാഥനെ നീ തള്ളിക്കളയരുത്. വാനലോകത്ത് നിന്നിറങ്ങുന്ന ശിക്ഷകളാല്‍ നിന്റെ തോട്ടങ്ങളെ വെറും മണ്‍പ്രദേശങ്ങളാക്കാനും അതിലെ ജലധന്യമായ അരുവികളെ ഊഷരമാക്കിക്കളയാനും അല്ലാഹുവിന് കഴിയും. അത് വിസ്മരിക്കരുത്’.
വിവേകത്തിന്റെ സ്വരം അവഗണിച്ച് തോട്ടക്കാരന് അഹങ്കാരത്തോടെ തന്റെ ആരാമത്തിലേക്ക് കടന്നു. വിശ്വാസി വേദനയോടെ സ്ഥലം വിടുകയും ചെയ്തു.
നേരമേറെ കഴിഞ്ഞില്ല. മുന്തിരിക്കുലകള്‍ നോക്കി തോട്ടക്കാരന് ഊറ്റം കൊള്ളവെ അവന്റെ ഫല സമൃദ്ധിക്കുമേല്‍ ആപത്തു വട്ടമിട്ടു. കണ്‍ചിമ്മിത്തുറക്കും മുമ്പ് അവന്റെ മുന്തിരിപ്പന്തലുകള്‍ നിലം പരിശായി. ഈത്തപ്പഴക്കുലകള്‍ ചിതറിത്തെറിച്ചു. അതേ, ദൈവിക ശിക്ഷ വാനം വഴി അവന്റെ കണ്മുന്നില് നിറയുകയായിരുന്നു.
ദൈവാനുഗ്രഹത്തെ മറന്ന് സ്വന്തം നിലയെ വാഴ്ത്തിയ തോട്ടക്കാരന് കൈകള്‍ മലര്‍ത്തി വിലപിച്ചു: ‘ഞാനെത്ര നിര്ഭാഗ്യവാന്. ഞാന്‍ അധ്വാനിച്ചതും ഞാന്‍ ചെലവഴിച്ചതുമെല്ലാം മണ്ണടിഞ്ഞല്ലോ. ഞാനെന്റെ നാഥനോട് നന്ദി കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു’. എന്നാല്‍ സഹായിക്കപ്പെടാന്‍ യോഗ്യതയില്ലാത്ത അവന്റെ വിലാപങ്ങള്‍ ആരു കേള്‍ക്കാന്‍. ദൈവം അവനെ കൈവിട്ടുപോയില്ലേ!.
സൂറ, അല്‍ കഹ്ഫിലെ 32 മുതല്‍ 43 വരെയുള്ള വചനങ്ങളില്‍ അല്ലാഹു വിവരിക്കുന്ന ഒരു കഥയാണിത്. തന്റെ അനുഗ്രഹങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കെത്തന്നെ അഹങ്കാരം നടിക്കുകയും ദൈവത്തെ നിഷേധിക്കുകയും ചെയ്യുന്നവന്റെയും ദാരിദ്ര്യത്തിലും വിശ്വാസ ധന്യതയാല്‍ ദൈവത്തെ സദാ സ്മരിക്കുന്നവന്റെയും ജീവിത സമീപനങ്ങളാണിവിടെ പ്രതിപാദ്യം. സ്വത്തും സമ്പാദ്യങ്ങളും സന്താനങ്ങളും ജീവിത വിജയത്തിലെ അലങ്കാരങ്ങള്‍ മാത്രമാണ്. അതില്‍ മതിമറക്കുന്നവന്‍ ഒടുവില്‍ കൈമലര്‍ത്തി ഖേദിക്കേണ്ടി വരും. സത്കര്‍മങ്ങള്‍ മാത്രമാണ് ബാക്കിയാവുക. അത് പ്രവര്‍ത്തിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ ശുഭപ്രതീക്ഷയ്ക്ക് അര്‍ഹതയുള്ളൂ എന്നത്രേ ഈ കഥയുടെ സാരം.
പ്രഭാതത്തില്‍ വിളവെടുക്കാന്‍ പോയ തോട്ടക്കാര്‍
അല്ലാഹു നല്കിയ അനുഗ്രഹത്തില്‍ നിന്ന് ഔദാര്യം കാണിക്കാന്‍ അദ്ദേഹം മടിച്ചതേയില്ല. പലരും അത് വിലക്കി. തടയാന്‍ നോക്കി. എന്നാല്‍ ആ ജ്ഞാനവൃദ്ധന്‍ അവരെ അവഗണിച്ചു.
ഫലസമൃദ്ധമായ ആ തോട്ടം അല്ലാഹു തനിക്ക് നല്കിയ സമ്മാനമാണ്. അതിലെ വിഭവങ്ങള്‍ തനിക്കുള്ളതാണെങ്കിലും ഒരോഹരി പാവങ്ങളുടെ അവകാശമാണ്. അത് വിളവെടുപ്പ് കാലത്ത് അദ്ദേഹം കൃത്യമായി നല്കിപ്പോന്നു. മക്കളും മറ്റും അതിനെ എതിര്‍ത്തു. ‘നമ്മുടെ അധ്വാനം നമുക്കുള്ളതല്ലേ’ എന്നായിരുന്നു അവരുടെ ന്യായം. ‘യഥാര്‍ഥ ഉടമ അല്ലാഹുവാണ്. അതില്‍ നിന്ന് ദരിദ്രര്‍ക്ക് അവകാശപ്പെട്ടത് നല്‍കാതെ ഒറ്റക്ക് ഭക്ഷിക്കുന്നത് നാശഹേതുവാകും’. ആ പിതാവ് തന്റെ മക്കളെ ഉപദേശിച്ചു, മക്കള്‍ അത് ചെവിക്കൊണ്ടില്ല.
പിതാവ് മരിച്ചു. മക്കളായി തോട്ടങ്ങളുടെ കൈകാര്യകര്‍ത്താക്കള്‍. അവര്‍ അത് പരിപാലിച്ചുകൊണ്ടേയിരുന്നു. വിളവെടുപ്പിനൊരുങ്ങുന്ന തോട്ടത്തിലേക്ക് കൊതിയുടെ കണ്ണെറിഞ്ഞ ദരിദ്രരെ അവര്‍ വെറുപ്പോടെ കണ്ടു.
വിളവെടുപ്പ് സമയം അടുത്തു. മക്കളില്‍ സന്തോഷം നിറഞ്ഞെങ്കിലും ചെറിയൊരു ആശങ്കയും ജനിച്ചു. വിളവെടുക്കുന്ന ദിവസം പാത്രങ്ങളുമായെത്തുന്ന ദരിദ്രരെ എന്ത് ചെയ്യും?അവര്‍ കൂടിയാലോചന നടത്തി. പല അഭിപ്രായങ്ങള്‍ പറഞ്ഞു. അങ്ങനെ അവര്‍ തീരുമാനമെടുത്തു. ”പുലരും മുമ്പ് തന്നെ വിളവെടുപ്പ് നടത്തുക. ദരിദ്രരെത്തും മുമ്പ് വിളയുമായി സ്ഥലം വിടുക”. എന്നാല്‍ അവരില്‍ ഒരു വിവേകശാലി ഇതിനെ എതിര്‍ത്തു. പക്ഷേ, പിടിച്ചു നില്ക്കാനാവാതെ വന്നപ്പോള്‍ അദ്ദേഹവും അവരോടൊപ്പം ചേര്‍ന്നു.
പുലരുംമുമ്പ് അവര്‍ പുറപ്പെട്ടു. പരസ്പരം വിളിച്ചുണര്‍ത്തിയും ക്ഷണിച്ചും അവര്‍ നടക്കുമ്പോള്‍ അവരില്‍, ധര്‍മം വാങ്ങാനെത്താറുള്ള പാവങ്ങളെ വിഡ്ഢികളാക്കിയതിലുള്ള സന്തോഷം ആവോളമുണ്ടായിരുന്നു. എന്നാല്‍ തോട്ടത്തില്‍ പ്രവേശിച്ച അവര്‍ സ്തബ്ധരായി. മരങ്ങള്‍ വേരറ്റു കിടക്കുന്നു, ഫലങ്ങള്‍ നശിച്ചിരിക്കുന്നു. ഏതോ ചുഴലിക്കാറ്റില്‍ തോട്ടം തരിപ്പണമായിരിക്കുന്നു. അവര്‍ കണ്ണുകള്‍ തുടച്ചു. തങ്ങള്‍ക്ക് വഴിപിഴച്ചതാണോ! തോട്ടം മാറിപ്പോയോ! ഇല്ല, വഴി പിഴച്ചിട്ടില്ല. ഇത് ഞങ്ങളുടെ തോട്ടം തന്നെ. ഹാ എന്തൊരു കഷ്ടം! ഞങ്ങള്‍ സര്‍വം നഷ്ടപ്പെട്ടവരായല്ലോ. അവര്‍ വിലപിച്ചു.
അവരിലെ വിവേകശാലി പറഞ്ഞു: ‘ഞാന്‍ പറഞ്ഞിരുന്നില്ലേ, അല്ലാഹുവിനെ മറന്നുകൊണ്ടുള്ള തീരുമാനം എടുക്കരുതെന്ന്.’ നാം അക്രമകാരികളില്‍ പെട്ടുപോയില്ലേ? അവര്‍ പരസ്പരം കുറ്റപ്പെടുത്താന്‍ തുടങ്ങി.ഒടുവില്‍ അവര്‍ അവരുടെ തെറ്റ് തിരിച്ചറിഞ്ഞു ”നാശം, നമ്മള് അതിരുകവിഞ്ഞവര്‍ തന്നെ.”
സൂറ ഖലമില്‍ 17 മുതല്‍ 32 വരെയുള്ള വചനങ്ങളിലാണ് ഈ തോട്ടക്കാരുടെ കഥ അല്ലാഹു വിവരിക്കുന്നത്. ഭൂമിയിലെ സത്യനിഷേധികളുടെ വിചാരങ്ങള്‍ പരാമര്‍ശിക്കുന്നിടത്താണ് വിഭവ സമൃദ്ധങ്ങളായ തോട്ടങ്ങളില്‍ സ്വയം വഞ്ചിതരായവരുടെ കഥ.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 99, ഹദീസ് 6468[↩]
