ഖുര്‍ആനിലെ കഥകള്‍ -3
വിശുദ്ധ ഖുർആൻ മനുഷ്യൻ്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഓരോ വിഷയത്തിൻ്റെയും അവതരണരീതിയിലുള്ള വൈവിധ്യം ഒരു പ്രത്യേകതയാണ്. കഴിഞ്ഞുപോയ ജനതകളെയും വർത്തമാനകാലത്തെ പ്രമേയങ്ങളെയും കുറിച്ചുള്ള കഥകൾ ഖുർആനിൽ ധാരാളമായി കാണാം. കഴിഞ്ഞുപോയ സമുദായങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൈവദൂതന്മാരുടെയും ആ സമുദായങ്ങളുടെയും ചരിത്രം ഖുർആനിൽ പലവഴിക്കും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ചരിത്രസംഭവങ്ങൾക്ക് ‘ കഥകൾ’ എന്നാണ് ഖുർആൻ വിശേഷിപ്പിച്ചത്. ഖുർആനിൽ പ്രതിപാദിച്ച യഅ്ജൂജ് മഅ്ജൂജ്, ഖിദ്‌റും മൂസാനബി(അ)യും, ഖിദ്‌ർ – മൂസാ യാത്ര, ഉപദേശിയായ ലുഖ്മാൻ എന്നീ കഥകളാണ് ഖുര്‍ആനിലെ കഥകള്‍ എന്ന ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഖുർആനിൽ വിവരിക്കുന്ന കഥകൾ ഭാവനകളോ കെട്ടിച്ചമച്ചതോ ആയ കാര്യങ്ങളല്ല, മറിച്ച് ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്ന ചരിത്ര യാഥാർത്ഥ്യങ്ങളാണ്. കഥകളിലെ ‘സ്ഥലവും സമയവും കാലവും’ എന്നതിനേക്കാൾ അതിൽ അടങ്ങിയ പാഠങ്ങൾക്കാണ് പ്രാധാന്യം നൽകിയിട്ടുള്ളത്. ഇത്തരം നിരവധി കഥകൾ ഖുർആനിൽ ഉണ്ട്.
ഖുർആനിൽ വിവരിക്കുന്ന കഥകൾ ഭാവനകളോ കെട്ടിച്ചമച്ചതോ ആയ കാര്യങ്ങളല്ല, മറിച്ച് ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്ന ചരിത്ര യാഥാർത്ഥ്യങ്ങളാണ്. കഥകളിലെ ‘സ്ഥലവും സമയവും കാലവും’ എന്നതിനേക്കാൾ അതിൽ അടങ്ങിയ പാഠങ്ങൾക്കാണ് പ്രാധാന്യം നൽകിയിട്ടുള്ളത്. ഇത്തരം നിരവധി കഥകൾ ഖുർആനിൽ ഉണ്ട്.
യഅ്ജൂജ് മഅ്ജൂജ്
രണ്ട് പര്‍വതങ്ങള്‍ക്കിടയിലുള്ള മാര്‍ഗത്തെ സഞ്ചാരപഥമാക്കി മറുനാടുകളില്‍ അക്രമവും കുഴപ്പവും കവര്‍ച്ചയും നടത്തി സമാധാനഭംഗം ഉണ്ടാക്കുന്ന ഒരു വിഭാഗമാണ് യഅ്ജൂജ് മഅ്ജൂജ്. ഇവര്‍ അജ്ഞാതരായ ഒരു സമൂഹമാണ്. ചരിത്രത്തിലെ പല ഘട്ടങ്ങളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഹാനായ ദുല്‍ഖര്‍നൈനിയുടെ കാലത്ത് യഅ്ജൂജ്-മഅ്ജൂജില്‍ നിന്ന് രക്ഷതേടി ഒരു സമൂഹം അദ്ദേഹത്തെ സമീപിക്കുകയും അവരുടെ അക്രമം തടയാനായി രണ്ടു പര്‍വതങ്ങള്‍ക്കിടയില്‍ ഒരു അണക്കെട്ട് പണിതു തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ഇരുമ്പു ഭിത്തി നിര്‍മിച്ച് യഅ്ജൂജ്-മഅ്ജൂജ് സഞ്ചാരപഥം ദുല്‍ഖര്‍നൈന്‍ അടയ്ക്കുകയും ചെയ്തു.
അന്ത്യനാളിന്റെ അടയാളമെന്നോണം, ഈ ഇരുമ്പ് ഭിത്തി തകര്‍ത്ത് യഅ്ജൂജ്-മഅ്ജൂജ് വരുമെന്ന് നബി(സ്വ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഖുര്‍ആനിലും ഹദീസിലും
യഅ്ജൂജ്-മഅ്ജൂജിനെക്കുറിച്ച് ഒന്നിലധികം ഇടങ്ങളില്‍ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. സൂറ: അല്‍കഹ്ഫ് 94ല്‍ യഅ്ജൂജ്-മഅ്ജൂജ് ഭൂമിയില്‍ കുഴപ്പം വിതക്കുന്ന ഒരു ജനതയാണ് പറയുന്നു.
സൂറ. അമ്പിയാഅ് 96ല്‍ അന്ത്യനാളിന്റെ അടയാളമായി യഅ്ജൂജ്-മഅ്ജൂജ് തുറന്നു വിടപ്പെടുമെന്നും അല്ലാഹു പറയുന്നു. ബുഖാരി നിവേദം ചെയ്ത ഒരു ഹദീസില്‍ യഅ്ജൂജ്-മഅ്ജൂജിന്റെ കെട്ട് തുറക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നബി(സ്വ) മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ദീര്‍ഘമായ ഒരു നബി വചനത്തിലും യഅ്ജൂജ്-മഅ്ജൂജിനെ പരാമര്‍ശിക്കുന്നു.
യഥാര്‍ഥത്തില്‍ ഇവര്‍ ഏത് സമൂഹമാണെന്നത് വ്യക്തമല്ല. ചില പ്രതീകങ്ങളാണ് ഇവരെന്ന് അനുമാനിക്കാം. ഈ വിഭാഗം ഏതാണെന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയപ്പെടുന്നുണ്ടെങ്കിലും ഒന്നിനും ഖണ്ഡിതമായ തെളിവുകളില്ല. ഈ സ്ഥലം എവിടെയാണെന്നതിനും തെളിവുകളില്ല.
യഅ്ജൂജ് – മഅ്ജൂജിനെ തടയാനുള്ള കെട്ട് പണിതശേഷം ദുല്‍ഖര്‍നൈന്‍ പറയുന്ന ഒരു കാര്യം ഖുര്‍ആന്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു:
”ഇനി എന്റെ രക്ഷിതാവിന്റെ നിശ്ചയം ആഗതമായാല്‍ അവന്‍ അതിനെ നിരപ്പാക്കിക്കളയും. രക്ഷിതാവിന്റെ വാഗ്ദാനം എത്ര സത്യമാണ്’‘ (18:98). അഥവാ, നമ്മുടെ സമാധാനം തകര്‍ക്കാന്‍ കുഴപ്പവും കലാപങ്ങളുമായി യഅ്ജൂജ്-മഅ്ജൂജുമാര്‍ എപ്പോഴും കടന്നുവരാം. അവര്‍ക്കു മുന്നിലുള്ള ബലിഷ്ഠമായ ഭിത്തി തകര്‍ന്നാല്‍ അന്ത്യനാള്‍ നാം പ്രതീക്ഷിക്കുക.
ഖിദ്‌റും മൂസാനബി(അ)യും
സീനാ താഴ്‌വരയില്‍ പ്രവാചകന്‍ മൂസായും ഇസ്‌റാഈല്‍ സമൂഹവും കഴിയുന്ന കാലം. ഒരിക്കല്‍ തന്റെ ജനതയെ ഉപദേശിക്കുകയായിരുന്ന മൂസാനബിയോടായി ഒരാള്‍ സംശയമുന്നയിച്ചു. ” താങ്കളേക്കാള്‍ അറിവുള്ള ആരെയെങ്കിലും താങ്കള്‍ക്കറിയുമോ?” ‘ഇല്ല’ എന്നായിരുന്നു പ്രവാചകന്റെ ഉത്തരം. എന്നാല്‍ ആ ഉത്തരത്തില്‍ അപാകതയുണ്ടായിരുന്നു. ‘അല്ലാഹുവിന്നറിയാം’ എന്നാവണമല്ലോ ദൈവദൂതനായ മൂസായുടെ മറുപടി. അത് അല്ലാഹു ദിവ്യബോധനം വഴി തിരുത്തുകയും ചെയ്തു.
”എന്റെ ഒരു അടിമയുണ്ട്, നിന്നെക്കാള്‍ വിവരമുള്ളവനായി. രണ്ട് സമുദ്രങ്ങളുടെ സംഗമ സ്ഥാനത്ത് നിനക്കവനെ കാണാം”. അല്ലാഹു മൂസായെ അറിയിച്ചു. വിനയാന്വിതനായ ദൈവദൂതന്‍ തന്റെ സേവകനെ (യൂശഉബ്‌നു നൂന്‍)യും കൂട്ടി യാത്രയായി. ദൈവിക നിര്‍ദേശപ്രകാരം അവരുടെ കൈവശം ഒരു മത്സ്യവുമുണ്ടായിരുന്നു. ആ മത്സ്യം കടലില്‍ കാണാതാവുന്ന സ്ഥലത്തുവെച്ചാണ് അത്ഭുത മനുഷ്യനെ കാണുകയെന്നും അല്ലാഹു ഉണര്‍ത്തിയിരുന്നു. അങ്ങനെയാണ് ഖിദ്‌റിനെ മൂസാനബി(അ)ക്ക് ഗുരുവായി അല്പസമയത്തേക്ക് ലഭിക്കുന്നത്.
സൂറ: അല്‍കഹ്ഫ് 60 മുതല്‍ 82 വരെയുള്ള സൂക്തങ്ങളിലായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത് മൂസായുടെയും ഈ അദ്ഭുത മനുഷ്യന്റെയും ഒരു യാത്രയെക്കുറിച്ചാണ്. ഖുര്‍ആന്‍ ‘തന്റെ അടിമകളില്‍ ഒരു അടിമ’ (കഹ്ഫ് :65) എന്ന് പരാമര്‍ശിക്കുന്ന ഒട്ടേറെ നിഗൂഢതകളുള്ള ഈ മഹാനെ ബുഖാരി, മുസ്‌ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളാണ് ഖിദ്ര്‍ എന്ന് പരിചയപ്പെടുത്തുന്നത്. ഇദ്ദേഹത്തെ ഖിദ്ര്‍ നബി(അ) എന്ന പേരിലും ഹദീസുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.
മനുഷ്യന്റെ അറിവിന്റെ പരിമിതി അവനെ ബോധ്യപ്പെടുത്തുക, ത്രികാലജ്ഞാനിയായ ദൈവത്തിനു മുന്നില്‍ അവന്റെ അടിമയായ മനുഷ്യന്‍ നിസ്സാരനാണെന്നും, മനുഷ്യ യുക്തിക്കും ന്യായത്തിനും നിരക്കാത്ത പലതും നടക്കുന്നുണ്ടെന്നും ബോധ്യപ്പെടുത്തുക തുടങ്ങിയ പാഠങ്ങളാണ് ഖിദ്ര്‍ എന്ന നിഗൂഢ മനുഷ്യരിലൂടെ അല്ലാഹു മൂസാനബിയെയും അതുവഴി ലോകരെയും പഠിപ്പിക്കുന്നത്.
ഖിദ്ര്‍ – മൂസാ യാത്ര
അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക വിജ്ഞാനവും കാരുണ്യവും ലഭിച്ച ഖിദ്‌റിനോടൊപ്പം യാത്ര ചെയ്യാന്‍ മൂസാ(അ) ആഗ്രഹം പ്രകടിപ്പിച്ചു. എന്റെ കൂടെ സഹിക്കാന്‍ താങ്കള്‍ക്കാവില്ലെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും മൂസാ(അ) സഹിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹത്തിന്റെ ആജ്ഞകള്‍ ലംഘിക്കുകയില്ലെന്നും ഖിദ്‌റിന് വാക്ക് കൊടുത്തു. ഞാന്‍ താങ്കള്‍ക്ക് പറഞ്ഞുതരുന്നതു വരെ ഇങ്ങോട്ട് ഒരു സംശയവും ഉന്നയിക്കരുത് എന്ന കര്‍ശന വ്യവസ്ഥ മൂസാ(അ) അംഗീകരിച്ചതോടെയാണ് ഇരുവരും ഒരുമിച്ചുള്ള യാത്രക്ക് കളമൊരുങ്ങിയത്. യാത്രയ്ക്ക് തുടക്കം കുറിച്ച് ഇരുവരും ഒരു കപ്പലില്‍ കയറി. ദരിദ്രരായ ഒരു സംഘം തൊഴിലാളികളുടേതായിരുന്നു ആ കപ്പല്‍. ഇത് ഖിദ്‌റിന് അറിയാമായിരുന്നു. എന്നാല്‍ മൂസാനബിക്ക് അജ്ഞാതവുമായിരുന്നു. കപ്പല്‍ സമുദ്രത്തിന്റെ വിരിമാറിലെത്തവെ ഒരു കുരുവി അതില്‍ വന്നിരുന്നു. കൊക്കുകൊണ്ട് അത് സമുദ്രത്തില്‍ നിന്ന് ഒരിറക്ക് വെള്ളമെടുത്തു. കുരുവി അതിന്റെ വഴിക്ക് പറന്നകലുകയും ചെയ്തു.
പെട്ടെന്നാണ് അത് സംഭവിച്ചത്. ഖിദ്ര്‍ ഒരു മഴുവുമായി വന്ന് കപ്പലിന്റെ പലകയില്‍ ആഞ്ഞുവെട്ടി. പലക പിളര്‍ന്നു. ഇതു നോക്കിനിന്ന മൂസാ(അ) അറിയാതെ ക്ഷുഭിതനായിപ്പോയി. പ്രഥമദൃഷ്ട്യാ, കപ്പല്‍ യാത്രക്കാരെ മുഴുവന്‍ അപകടപ്പെടുത്തുന്ന ഖിദ്‌റിന്റെ നടപടി നീതികരണമില്ലാത്തതാണ്.
മൂസാ(അ)യുടെ ചോദ്യം ചെയ്യല്‍ കേട്ട ഖിദ്ര്‍ പ്രതികരിച്ചു: എന്റെ കൂടെ സഹിക്കാന്‍ താങ്കള്‍ക്കാവില്ലെന്ന് ഞാന്‍ പറഞ്ഞതല്ലേ? കരാര്‍ ഓര്‍മ വന്നതോടെ മൂസാനബി ക്ഷമാപണം നടത്തി.
യാത്ര തുടര്‍ന്നു. വഴിമധ്യേ അവര്‍ ഒരു ബാലനെ കണ്ടു. മൂസാ(അ)യുടെ കണ്‍മുന്നിലിട്ട് ഖിദ്ര്‍ ആ ബാലനെ കൊന്നുകളഞ്ഞു. മൂസാ (അ)ക്ക് പ്രതികരിക്കാതിരിക്കാനായില്ല. ” നിര്‍ദോഷിയും നിഷ്‌കളങ്കനുമായ ഒരു കുട്ടിയെ കൊന്നു കളഞ്ഞ താങ്കളുടെ നടപടി പൊറുപ്പിക്കാനാവില്ല” മൂസാ(അ) ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചു.
”എന്റെ കൂടെ താങ്കള്‍ക്ക് ഒട്ടും സഹിക്കാനാവില്ലെന്ന് ഞാന്‍ ആദ്യമേ മുന്നറിയിപ്പു തന്നതല്ലേ?” ഖിദ്ര്‍ ഓര്‍മിപ്പിച്ചപ്പോള്‍ മൂസാ(അ) വീണ്ടും ശാന്തനായി. ഇനി അക്ഷമ ആവര്‍ത്തിക്കില്ലെന്ന ഉറപ്പില്‍ ആ വിസ്മയ യാത്ര തുടര്‍ന്നു. അങ്ങനെ അവര്‍ ഒരു നാട്ടിലെത്തി. ആ നാട്ടുവാസികള്‍ പരസഹായത്തിന് വിമുഖത കാട്ടുന്നവരോ ലുബ്ധരോ ആയിരുന്നു. വിശപ്പകറ്റാന്‍ ഭക്ഷണം തേടിയുളള മൂസാ(അ)യുടെയും ഖിള്‌റിന്റെയും അപേക്ഷ പോലും അന്നാട്ടുകാര്‍ തള്ളി. ഖിള്ര്‍ ഒട്ടും അനിഷ്ടം കാട്ടിയില്ല.
അതിനിടെയാണ് തകര്‍ന്നു വീഴാറായ ഒരു മതില്‍ ഖിള്‌റിന്റെ കണ്ണില്‍പെട്ടത്. അമാന്തിച്ചു നില്‍ക്കാതെ അദ്ദേഹം ആ മതില്‍ പുനര്‍നിര്‍മിച്ചു. തങ്ങള്‍ക്ക് ഭക്ഷണം പോലും വിസമ്മതിച്ച അന്നാട്ടുകാരുടെ മതില്‍ നേരെയാക്കിയതിന് അവരില്‍ നിന്ന് പ്രതിഫലം ഈടാക്കണമെന്ന് മൂസാ(അ) നിര്‍ദേശിച്ചു. മൂസാ(അ)യുടെ തുടര്‍ച്ചയായുള്ള ഇടപെടല്‍ ഖിള്‌റിനെ അസ്വസ്ഥനാക്കി. ആ യാത്ര അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം മൂസാ(അ)യോട് പറഞ്ഞു. ഒഴികഴിവ് പറയാനുള്ള മൂസാ(അ)യുടെ ശ്രമവും അദ്ദേഹം അവഗണിച്ചു. എന്നാല്‍ മൂസാ(അ)യില്‍ ക്ഷമകേടുണ്ടാക്കിയ തന്റെ ചെയ്തികളിലെ ആന്തരിക രഹസ്യങ്ങളും തത്ത്വങ്ങളും വെളിപ്പെടുത്താന്‍ ഖിള്ര്‍ തയ്യാറായി.
യാത്രാക്കപ്പലിന് ദ്വാരമുണ്ടാക്കുന്നതും ഒരു കുട്ടിയെ കണ്ട മാത്രയില്‍ കൊല്ലുന്നതും പ്രഥമ ദൃഷ്ട്യാ അക്രമമാണ്. നന്ദികേട് കാണിച്ച നാട്ടുകാര്‍ക്കായി നന്‍മ ചെയ്യുന്നത് ഈ ഗണത്തില്‍പെടുത്താനുമാവില്ല. എന്നാല്‍ ത്രികാല ജ്ഞാനിയായ അല്ലാഹുവിന്റെ കല്പനകള്‍ നടപ്പാക്കുകയാണ് ഖിള്ര്‍ ചെയ്തത്. ആ നിലക്ക് മനുഷ്യജ്ഞാനത്തിന്റെ പരിമിതിയിലാണ് ഇത് അക്രമമാവുക. ദൈവ വിധിയത്രെ ആത്യന്തികവും അലംഘനീയവും.
മൂസാ(അ)യും ഖിള്‌റും സമുദ്രയാത്ര നടത്തിയിരുന്ന ആ കപ്പല്‍ ഒരു കൂട്ടം ദരിദ്രരുടേതായിരുന്നു. അവരുടെ ഏക ആശ്രയവുമായിരുന്നു ആ ജലയാനം. എല്ലാ നല്ല കപ്പലുകളും അക്രമത്തിലൂടെ പിടിച്ചെടുക്കുന്ന ഒരു രാജാവ് അവരെ പിന്തുടരുന്നുണ്ടായിരുന്നു. ആ പാവങ്ങളുടെ കപ്പല്‍ രാജാവ് പിടിച്ചെടുക്കരുത് എന്ന് കണ്ടാണ് ഖിള്ര്‍ അതിന് ദ്വാരമുണ്ടാക്കിയത്. തുള വീണ് കേടായ കപ്പല്‍ രാജാവ് അവഗണിക്കുകയും ചെയ്തു. ഖിള്ര്‍ അപ്രകാരം ചെയ്തില്ലായിരുന്നെങ്കില്‍ ആ പാവങ്ങള്‍ക്ക് തങ്ങളുടെ ജീവിതോപാധിയായ കപ്പല്‍ കൈമോശം വരുമായിരുന്നു.
കൊല്ലപ്പെട്ട ബാലന്‍ അതിക്രമിയും അവിശ്വാസിയുമായിരുന്നു. അവന്‍ ആ അവസ്ഥയില്‍ വളര്‍ന്നുവലുതായാല്‍ അവന്റെ സത്യവിശ്വാസികളായ മാതാപിതാക്കള്‍ അതിക്രമത്തിനിരയാവും. അവിശ്വാസികളാവാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യും. അത്തരമൊരു ദുരവസ്ഥയില്‍ നിന്ന് ആ മാതാപിതാക്കളെ മോചിപ്പിക്കലായിരുന്നു ആ കൊലയുടെ ലക്ഷ്യം. ആ അക്രമിയായ ബാലനു പകരം ഉത്തമനും കരുണാര്‍ദ്രനുമായ ഒരു സന്തതിയെ അല്ലാഹു അവര്‍ക്കു പകരം നല്‍കുകയും ചെയ്തു.
മതിലിന്റെ കാര്യവും ഇതുപോലെത്തന്നെ. പട്ടണത്തിലെ രണ്ട് അനാഥ ബാലന്‍മാരുടേതായിരുന്നു ആ മതില്‍. തന്റെ മക്കള്‍ക്ക് പില്ക്കാലത്ത് ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ അവരുടെ പിതാവ് മതിലിനടിയില്‍ ഒരു നിധി കുഴിച്ചിട്ടിരുന്നു. ആ മതില്‍ തകര്‍ന്നാല്‍, ആ നല്ലവനായ പിതാവിന്റെ ഉദ്ദേശ്യം നടക്കാതെ പോവുകയും അനാഥ ബാലന്മാര്‍ക്ക് തങ്ങളുടെ അവകാശം അന്യാധീനപ്പെടുകയും ചെയ്യും. അത് തടയാനാണ് ദൈവഹിതപ്രകാരം ഖിള്ര്‍ ആ മതില്‍ പുനര്‍ നിര്‍മിച്ചത്. നാട്ടുകാരുടെ മനോഭാവം അദ്ദേഹം അവഗണിച്ചതും അതുകൊണ്ടുതന്നെ. അല്ലാഹുവിന്റെ അറിവും യുക്തിയുമാണ് അജയ്യം എന്നത്രെ മൂസാ-ഖിള്ര്‍ യാത്ര നമുക്ക് നല്‍കുന്ന പാഠം.
ഉപദേശിയായ ലുഖ്മാന്‍
ചരിത്രത്തില്‍ സ്പഷ്ടമായ മേല്‍വിലാസമില്ലാത്ത മഹാന്‍മാരില്‍ മുന്‍പന്തിയിലുള്ള ദേഹമാണ് ലുഖ്മാന്‍. വിശ്വാസ-കര്‍മ-സാമൂഹിക മണ്ഡലങ്ങളിലെ ഇസ്‌ലാമിന്റെ മൗലിക പാഠങ്ങള്‍ ലളിതമായി അവതരിപ്പിക്കാന്‍ ഖുര്‍ആന്‍ തെരഞ്ഞെടുത്ത കഥാപാത്രം.
ലുഖ്മാന്‍ നബിയാണെന്ന് സമര്‍ഥിക്കുന്നവരുണ്ട്. പുണ്യ പുരുഷനായിരുന്നുവെന്ന് പറയുന്നവരുമുണ്ട്. ഇസ്‌റാഈല്‍ വംശത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനമെന്നും അവരിലെ ന്യായസ്ഥരില്‍ പ്രധാനിയായിരുന്നുവെന്നും ചിലര്‍ വീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ കാല-ദേശങ്ങള്‍ പ്രസക്തമല്ല. ജ്ഞാനവും ബുദ്ധിയും വിവേകവും സമഞ്ജസമായി തികഞ്ഞ ഒരു മഹാനായിരുന്നു. ‘വിജ്ഞാനിയായ ലുഖ്മാന്‍’ എന്ന ഖുര്‍ആനിക പരാമര്‍ശം മാത്രം മതി ആ മഹാനുഭാവന്റെ മഹത്വം വെളിപ്പെടാന്‍.
വിശുദ്ധ ഖുര്‍ആന്‍ സൂറ:ലുഖ്മാനിലെ 12 മുതല്‍ 19 വരെയുള്ള സൂക്തങ്ങള്‍ നീക്കിവെച്ചത് വിജ്ഞാനിയായ ലുഖ്മാന്റെ ഉപദേശങ്ങള്‍ മാനവകുലത്തിന് പകര്‍ന്നു നല്‍കാനാണ്. തന്റെ മകനോടായി അദ്ദേഹം നല്‍കുന്ന ആ ഉപദേശങ്ങള്‍ അര്‍ഥസമുദ്ധമാണ്.
‘എന്റെ പ്രിയമകനേ’ എന്ന വിളിയോടെ ലുഖ്മാന്‍ തുടങ്ങുന്ന ഉപദേശങ്ങളില്‍ പ്രഥമ സ്ഥാനമുള്ളത് ശിര്‍ക്ക് (ബഹുദൈവത്വം) തന്നെയാണ്. ‘നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്, അവനില്‍ പങ്കുചേര്‍ക്കല്‍ ഗുരുതരമായ അക്രമമാണ്” (31:13) എന്നാണ് ലുഖ്മാന്‍ മുന്നറിയിപ്പ് നല്‍കുന്നത്. തൗഹീദ് (ഏകദൈവത്വ)മാണ് മനുഷ്യ ജീവിതത്തിലെ സകല നന്‍മകളുടെയും മണ്ണ്. അതില്‍ വിഷം കലര്‍ന്നാല്‍ എല്ലാം നഷ്ടപ്പെടും. ഭൂമുഖത്തെത്തിയ സര്‍വ പ്രവാചകന്‍മാരും തങ്ങളുടെ ജനതയോട് ആദ്യാവസാനം വരെ ഉപദേശിച്ചതും ശിര്‍ക്ക് ചെയ്യരുത് എന്നു തന്നെയായിരുന്നുവല്ലോ.
ദൈവത്തിന്റെ ഏകത്വമുപദേശിച്ച ശേഷം പിന്നീട് വരുന്നത് മാതാപിതാക്കളെ അനുസരിക്കുകയും അവരോട് നന്ദി കാണിക്കുകയും ചെയ്യേണ്ടതിലേക്കാണ്. ഗര്‍ഭാവസ്ഥയിലും മുലയൂട്ടല്‍ വേളകളിലും മാതാവ് അനുഭവിക്കുന്ന പ്രയാസങ്ങളെ വരച്ചിടുന്ന ലുഖ്മാന്‍ അല്ലാഹുവിനോടും പിന്നീട് മാതാപിതാക്കളോടും നന്ദി കാണിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇതേ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചാലും അല്ലാഹുവില്‍ പങ്കുചേര്‍ക്കരുതെന്ന് പ്രത്യേകം ഉണര്‍ത്തുകയും ചെയ്യുന്നു. മാതാപിതാക്കള്‍ ആദര്‍ശ വിയോജിപ്പുകാരാണെങ്കില്‍ പോലും അവരോട് മാന്യമായി വര്‍ത്തിക്കാനും ഉപദേശിക്കുന്നു.
നമസ്‌കാരം മുറയനുസരിച്ച് അനുഷ്ഠിക്കല്‍, നന്‍മ കല്‍പിക്കലും തിന്‍മ വിരോധിക്കലും, ആപത്ത് വേളകളില്‍ ക്ഷമയവലംബിക്കല്‍, അഹങ്കാരവും ദുരഭിമാനവും ജീവിതത്തില്‍ നിന്ന് പറിച്ചൊഴിവാക്കല്‍, നടത്തത്തിലും ശബ്ദത്തിലും സൗമ്യത കൈക്കൊള്ളല്‍ തുടങ്ങിയ മഹിതോപദേശങ്ങളും ലുഖ്മാന്‍ തന്റെ ഇഷ്ട പുത്രന് നല്‍കുന്നുണ്ട്.
വിശ്വാസപരവും കര്‍മപരവും സ്വഭാവ-സംസ്‌കരണ സംബന്ധിയയുമായ ഈ തത്ത്വോപദേശങ്ങള്‍ ഖുര്‍ആന്‍ അതീവ പ്രാധാന്യത്തോടെയാണ് ഉദ്ധരിക്കുന്നത്. സുഗ്രാഹ്യവും അയത്‌ന ലളിതവുമായ ഈ മഹദ് വചനങ്ങള്‍ തന്നെയാണ് ലുഖ്മാനെ മഹാനും തത്ത്വ ജ്ഞാനിയുമായി ചരിത്രത്തില്‍ പ്രതിഷ്ഠിച്ചതും.
