സാമൂഹ്യബാധ്യതകള്‍ സംബന്ധിച്ച് ഇസ്‌ലാം എന്താണ് പഠിപ്പിക്കുന്നത്? ഭരണകര്‍ത്താക്കളോടുള്ള ബാധ്യതകള്‍, അയല്‍വാസിയോടുള്ള കടമകള്‍, മുസ്‌ലിം–അമുസ്‌ലിം ബന്ധങ്ങള്‍, പ്രകൃതിയോടുള്ള ഉത്തരവാദിത്വം എന്നിവയില്‍ ഖുർആനും സ്വീകാര്യ ഹദീസുകളും നല്‍കുന്ന വ്യക്തമായ നിര്‍ദ്ദേശങ്ങളാണ് ഈ ലേഖനം അവതരിപ്പിക്കുന്നത്. വ്യക്തിയെയും സമൂഹത്തെയും സമതുലിതമായി മുന്നോട്ട് നയിക്കുന്ന ഇസ്‌ലാമിക സാമൂഹ്യദൃഷ്ടികോണമാണ് ഇതിലൂടെ വിശദീകരിക്കുന്നത്.
വിശ്വാസം, അനുഷ്ഠാനം, സംസ്‌കാരം എന്നിവയാണ് ഇസ്‌ലാമിന്റെ ആകെത്തുക. ഒരോ വ്യക്തിയും ഒറ്റയാന്‍ ജീവിതം നയിക്കുക എന്നതല്ല ഇസ്‌ലാമിക കാഴ്ചപ്പാട്. (അങ്ങനെ ജീവിക്കാന്‍ സാധ്യവുമല്ല). സമൂഹജീവിതം നയിക്കുമ്പോള്‍ ഓരോ അംഗത്തിനും അവരവരുടേതായ ബാധ്യതകള്‍ നിര്‍വഹിക്കേണ്ടതുണ്ട്. താനര്‍ഹിക്കുന്ന അവകാശങ്ങള്‍ ലഭിക്കേണ്ടതുമുണ്ട്. ഒരോ വ്യക്തിയെ സംബന്ധിച്ചിടത്തോളം താന്‍ സമൂഹത്തിന്റെ ഒരു ചെറിയ അംശം മാത്രമാണ്. സമശീര്‍ഷരും തന്നേക്കാള്‍ വലിയവരും ചെറിയവരും ബന്ധുക്കളും അല്ലാത്തവരും സമൂഹത്തിലുണ്ട്. ഒരാള്‍ ഒരേ സമയം പല തലത്തിലും വര്‍ത്തിക്കേണ്ടവനാണ്. പിതാവ്, പുത്രന്‍, സഹോദരന്‍, ഭര്‍ത്താവ്, ജാമാതാവ്, ശ്വശുരന്‍, മാതുലന്‍, മുത്തച്ഛന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ ഒരേസമയം ഒരാള്‍ വഹിക്കുമ്പോള്‍ ജീവിതത്തില്‍ എന്തുമാത്രം ശ്രദ്ധ വേണം! കൂടാതെ ഭരണകര്‍ത്താക്കള്‍, ഭരണീയര്‍, അയല്‍വാസി, മുസ്‌ലിംകള്‍, അമുസ്‌ലിംകള്‍ തുടങ്ങി അനേകം തലങ്ങളിലേക്ക് വിശ്വാസിയുടെ ബാധ്യതകള്‍ നീളുന്നു. പരസ്പരമുള്ള ബാധ്യതകള്‍ അറിഞ്ഞ് പെരുമാറുമ്പോള്‍ മാത്രമേ സാമൂഹിക ജീവിതം സമാധാനപൂര്‍ണമായിത്തീരുകയുള്ളൂ.
ഭരണകര്‍ത്താക്കളോടുള്ള ബാധ്യതകള്‍
സമൂഹത്തിന്റെ ഏറ്റവും വലിയ ഘടകമാണ് രാഷ്ട്രം. ഭരണകര്‍ത്താക്കളും പ്രജകളുമായുള്ള ഈടുറ്റ ബന്ധമാണ് രാജ്യത്തിന്റെ നന്‍മ. ഏറ്റെടുത്ത കാര്യങ്ങളില്‍ ഗുണകാംക്ഷ കാണിക്കുക, ഭരണകര്‍ത്താക്കള്‍ അശ്രദ്ധരാവുമ്പോള്‍ അവരെ ഓര്‍മിപ്പിക്കുക, സത്യത്തില്‍ നിന്നു വ്യതിചലിക്കുമ്പോള്‍ അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക, അല്ലാഹുവിന് എതിരാവാത്ത കാര്യങ്ങളില്‍ അവരെ അനുസരിക്കുക മുതലായവ പ്രജകളുടെ ബാധ്യതയാണ്. കാര്യങ്ങള്‍ വ്യവസ്ഥാപിതമായി മുന്നോട്ടു പോവുന്നതിനും സമൂഹത്തില്‍ സമാധാനവും നന്‍മയും നിലനില്ക്കുന്നതിനും ഇത് അനിവാര്യമാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍. അവന്റെ ദൂതനെയും നിങ്ങളില്‍ നിന്നുള്ള ഭരണകര്‍ത്താക്കളെയും അനസരിക്കുവിന്‍ (4:59).
രാജ്യത്തിന്റെ പൊതുനന്‍മയും പൗരന്‍മാരുടെ ക്ഷേമവും മുന്‍നിര്‍ത്തി ഭരണകര്‍ത്താക്കള്‍ മുന്നോട്ടു വെയ്ക്കുന്ന നിയമനിര്‍ദേശങ്ങള്‍ അല്ലാഹുവിന്റെ കല്പനക്ക് എതിരാവുന്നില്ലെങ്കില്‍ ഭരണീയര്‍ അനുസരിക്കണം. ഭരണാധികാരി കാര്യനിര്‍വഹണത്തിന്റെ സൗകര്യത്തിന്നായി വല്ലവരെയും ചുമതലപ്പെടുത്തുകയോ മന്ത്രിമാരോ ഗവര്‍ണര്‍മാരോ ആയി നിയമിക്കുകയോ ചെയ്യുകയാണെങ്കില്‍ അവരെയും അനുസരിക്കേണ്ടത് ഭരണീയരുടെ ബാധ്യതയാണ്. അനസ് ബ്‌നു മാലിക്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ഉണങ്ങിയ മുന്തിരി പോലെ തോന്നുന്ന തലയുള്ള ഒരു നീഗ്രോ അടിമയാണ് നിങ്ങളുടെ ഭരണാധികാരിയായി നിയമിക്കപ്പെട്ടതെങ്കില്‍ പോലും അദ്ദേഹത്തിന്റെ കല്പനകള്‍ നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക (സ്വഹീഹുല്‍ ബുഖാരി)
ഭരണീയരോടുള്ള ബാധ്യതകള്‍ മനസ്സിലാക്കി ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്ന ഒരു ഭരണാധികാരിയുടെ ഭാഗത്തു നിന്നുപോലും ചിലപ്പോള്‍ ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടായേക്കാം. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുകയോ ജനങ്ങളുടെ കാര്യങ്ങള്‍ ഏല്പിക്കപ്പെടുകയോ ചെയ്തിട്ടുള്ള ഭരണ കര്‍ത്താവിനെ കേള്‍ക്കാനും അനുസരിക്കാനും പ്രജകള്‍ എപ്പോഴും തയ്യാറാവണം. വാഇല് ബ്‌നു ഹുജുര്‍(റ) പറയുന്നു: സലമ(റ) നബിയോട് ചോദിച്ചു: പ്രവാചകരേ, ചില ഭരണാധികാരികള്‍ ഞങ്ങളെ ഭരിക്കുന്നു. ഞങ്ങളില്‍ നിന്ന് അവര്‍ക്കുള്ള അവകാശങ്ങള്‍ ചോദിച്ചു വാങ്ങുകയും ഞങ്ങള്‍ക്ക് അവരില്‍ നിന്നുള്ള അവകാശങ്ങള്‍ അവര്‍ നിഷേധിക്കുകയും ചെയ്യുന്നു. ഈ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ എന്തു ചെയ്യണമെന്ന് താങ്കള്‍ പറഞ്ഞുതന്നാലും. നബി(സ്വ) അദ്ദേഹത്തില്‍ നിന്നും തിരിഞ്ഞു കളഞ്ഞു. വീണ്ടും ചോദിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക’. അവരുടെ ബാധ്യത അവര്‍ക്കുണ്ട്. (അവര്‍ ആ കാര്യത്തില്‍ വിചാരണ ചെയ്യപ്പെടും) നിങ്ങളുടെ ബാധ്യത നിങ്ങള്‍ക്കുമുണ്ട് (സ്വഹീഹ് മുസ്‌ലിം)
ഇസ്‌ലാമിക ഭരണമോ ഇസ്‌ലാമികേതര ഭരണകൂടമോ ആവട്ടെ നിയമങ്ങള്‍ കൈയിലെടുക്കാന്‍ ശ്രമിക്കരുതെന്ന് നബി(സ്വ) ഉണര്‍ത്തിയിട്ടുണ്ട്. ഇസ്‌ലാമികേതര ഭരണകൂടം ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പിലാക്കുന്നില്ലെന്ന കാരണത്താല്‍ അവരെ ധിക്കരിക്കാന്‍ പാടുള്ളതല്ല. ഇസ്‌ലാമിക ഭരണം നിലനില്ക്കുന്ന രാഷ്ട്രങ്ങളില്‍ പോലും ക്രിമിനല്‍ നിയമങ്ങളെ വ്യക്തികള്‍ കൈയിലെടുക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ഒരു മുസ്‌ലിം തന്റെ വിശ്വാസവും അനുഷ്ഠാനവും പരസ്യപ്പെടുത്തി ജീവിക്കുകയാണെങ്കില്‍ ജീവനു ഭീഷണിയുണ്ടാവുന്ന സാഹചര്യങ്ങളില്‍ വിശ്വാസ വും കര്‍മവും ഗോപ്യമാക്കി വെച്ചിട്ട് ജീവിക്കാന്‍ അല്ലാഹു അനുമതി നല്കുന്നു. ഭരണകര്‍ത്താക്കള്‍ നന്‍മയും നീതിയും നടപ്പിലാക്കുമ്പോള്‍ അവരെ അനുസരിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് ഭരണീയരുടെ ബാധ്യതയാണ്. ഭരണാധികാരം ആഗ്രഹിക്കുകയോ ചോദിച്ചു വാങ്ങുകയോ ചെയ്യാത്ത ആളുകള്‍ക്ക് വിശ്വാസപൂര്‍വം അത് ഏല്പിച്ചു കൊടുക്കുകയും ഉത്തരവാദിത്വ നിര്‍വഹണത്തില്‍ പരമാവധി അവരെ സഹായിക്കുകയും ചെയ്യേണ്ടത് പ്രജകളുടെ ബാധ്യതയാണ്.
അയല്‍വാസിയോടുള്ള ബാധ്യതകള്‍
നമ്മുടെ വീടിന് സമീപസ്ഥരായി താമസിക്കുന്നവരും ജോലിയിലോ യാത്രയിലോ സാമീപ്യം കൊണ്ട് കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തേണ്ടവരുമാണ് അയല്‍ക്കാര്‍. അയല്‍വാസിയുമായി സദൃഢമായ ബന്ധം നിലനിര്‍ത്താല്‍ ഇസ്‌ലാം അനുശാസിക്കു ന്നുണ്ട്. കുടുംബ ബന്ധവും മുസ്‌ലിമുമായ അയല്‍വാസിയോട് മൂന്നു കടമകള്‍ നിര്‍വഹിക്കേണ്ടതായിട്ടുണ്ട്. അയല്‍പക്കത്തിന്റെയും ബന്ധുത്വത്തിന്റെയും ഇസ്‌ലാമി ന്റെയും പേരിലുള്ള കടമയാണത്. കുടുംബപരമായ ബന്ധമൊന്നുമില്ലെങ്കില്‍ ഇസ്‌ലാമിന്റെയും അയല്‍പക്കത്തിന്റെയും കടമകള്‍ നിര്‍വഹിക്കേണ്ടതായുണ്ട്. മുസ്‌ലിമല്ലാത്ത അകന്നവനാണെങ്കില്‍ അയല്‍വാസിയോടുള്ള കടമകള്‍ നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കു ചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബ ബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതു കൈ ഉടമപ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക‘ (4:36).
ആഇശ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. സ്വത്തില്‍ അയല്‍വാസികള്‍ക്ക് അനന്തരാവകാശം നല്കുവാന്‍ നിര്‍ദേശിക്കുമോ എന്ന് ഞാന്‍ വിചാരിക്കുവോളം അയല്‍വാസിക്ക് നന്‍മ ചെയ്യാന്‍ ജിബ്‌രീല്‍ മലക്ക് എന്നോട് ഉപദേശിക്കുകയുണ്ടായി (ബുഖാരി) അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അയല്‍വാസിയെ ഉപദ്രവിക്കാതിരിക്കട്ടെ (സ്വഹീഹു മുസ്‌ലിം)
തന്റെ അയല്‍വാസിക്ക് തന്നില്‍ നിന്ന് ദോഷകരമായ യാതൊന്നും സംഭവിക്കുക യില്ലെന്ന ഉറപ്പോടെ നിര്‍ഭയനായി ജീവിക്കുവാന്‍ സാധിക്കുമ്പോഴാണ് ഒരാളുടെ വിശ്വാസം പൂര്‍ണമാവുന്നത്. അയല്‍വാസികളുമായുള്ള ബന്ധം അത്രമേല്‍ സൗഹൃദ പൂര്‍ണവും ഹൃദ്യവുമാവുമ്പോഴാണ് ഒരു വിശ്വാസിക്ക് അവരോടുള്ള ബാധ്യതകള്‍ നിര്‍വഹിച്ചു കൊണ്ട് സ്വര്‍ഗത്തിന് അവകാശിയായിത്തീരാന്‍ കഴിയുന്നത്. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ)യോട് ചോദിക്കപ്പെട്ടു. പ്രവാചകരേ, ഒരു സ്ത്രീയെക്കുറിച്ച് താങ്കള്‍ എന്താണു പറയുന്നത്? അവള്‍ കൂടുതലായി (സുന്നത്ത്) നമസ്‌കരിക്കുകയും ധര്‍മം ചെയ്യുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യും. എങ്കിലും അവളുടെ അയല്‍വാസിയെ നാവുകൊണ്ട് ഉപദ്രവിക്കും. അപ്പോള്‍ നബി(സ്വ) പറഞ്ഞു: അവള്‍ നരകാഗ്‌നിയിലാണ്. അവര്‍ വീണ്ടും ചോദിച്ചു: പ്രവാചകരേ, മറ്റൊരു സ്ത്രീയെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു? അവള്‍ കൂടുതലായി നമസ്‌കരിക്കുകയോ നോമ്പനുഷ്ഠിക്കുകയോ ഒന്നും ചെയ്യാറില്ല. തുഛമായതു മാത്രമാണ് ധര്‍മം ചെയ്യുന്നത്. എന്നാല്‍ അവളുടെ അയല്‍വാസിയെ ഉപദ്രവിക്കാറില്ല. നബി(സ്വ) പറഞ്ഞു: അവള്‍ സ്വര്‍ഗത്തിലാണ് (അത്തര്‍ഗീബുവത്തര്‍ഹീബ്)
അയല്‍വാസി ദരിദ്രനാണെങ്കില്‍ അയാളുടെ ദാരിദ്ര്യമകറ്റുകയും വിശപ്പിനു പരിഹാരം കാണുകയും ചെയ്യേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. കറി പാകം ചെയ്യുകയാണെങ്കില്‍ അതില്‍ വെള്ളം ചേര്‍ത്ത് അധികമാക്കിയെങ്കിലും അയല്‍വാസിയെ പരിഗണിക്കണമെന്ന് നബി(സ്വ) പഠിപ്പിച്ചു. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അയല്‍വാസിക്ക് പാരിതോഷികങ്ങള്‍ നല്കുന്നതും നന്‍മയില്‍ പെട്ടതാണ്. അത് സ്‌നേഹം വര്‍ധിപ്പിക്കുകയും അകല്ച്ച ഇല്ലാതാക്കുകയും ചെയ്യും.
മുആദുബ്‌നു ജബല്‍(റ) പറയുന്നു: നബിയോട് ചോദിച്ചു. അയല്‍വാസിയോടുള്ള ബാധ്യതകള്‍ എന്തൊക്കെയാണ്? നബി(സ്വ) പറഞ്ഞു: ‘നിന്നോട് അവന്‍ കടം ചോദിച്ചാല്‍ നീ അവന്ന് കടം നല്കുക. സഹായം ചോദിച്ചാല്‍ നീ അവനെ സഹായിക്കുക. അവന്ന് എന്തെങ്കിലും ആവശ്യമുണ്ടായാല്‍ നീ അതു നിര്‍വഹിച്ചു കൊടുക്കുക. ശേഷം നബി(സ്വ) ചോദിച്ചു. ഞാന്‍ പറയുന്നത് നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ? എന്നാല്‍ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം സിദ്ധിച്ച കുറച്ചു വ്യക്തികള്‍ മാത്രമേ അയല്‍വാസിയോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നുള്ളൂ (അത്തര്‍ഗീബു വത്തര്‍ഹീബ്)
നാം ഒരു വീടോ ഭൂമിയോ വില്‍ക്കുകയാണെങ്കില്‍ അത് വാങ്ങാന്‍ നമ്മുടെ അയല്‍വാസിക്ക് താത്പര്യമുണ്ടോ എന്ന് ആദ്യമന്വേഷി ക്കണം. മറ്റുള്ളവര്‍ പറയുന്ന വിലയേക്കാള്‍ കുറഞ്ഞ വില അയല്‍വാസി പറയുകയാണെങ്കില്‍ പോലും ആ വസ്തു അയല്‍വാസിക്കു വില്‍ക്കണം. ഈ അവകാശത്തിന് ശുഫ്അത്തിന്റെ അവകാശം എന്നറിയപ്പെടുന്നു. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ”വല്ലവനും തന്റെ ഭൂമി വില്‍ക്കുവാന്‍ ഉദ്ദേശിച്ചാല്‍ തന്റെ അയല്‍വാസിയുടെ മുമ്പില്‍ അവനത് അവതരിപ്പിക്കണം” (സ്വഹീഹുല്‍ ജാമിഅ്)
മുസ്‌ലിംകളോടുള്ള ബാധ്യതകള്‍
മുസ്‌ലിംകള്‍ ഏകോതര സഹോദരന്‍മാരായി വര്‍ത്തിക്കേണ്ടവരാണ്. സത്യസന്ദേശം ഉള്‍ക്കൊണ്ടവര്‍ എന്ന നിലയ്ക്ക് പ്രത്യേകമായ ഹൃദയബന്ധവും മനസ്സിണക്കവും ഉണ്ടാവണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഒരു ശരീരത്തിലെ അവയവങ്ങള്‍ പോലെ ഒരോ മുസ്‌ലിമും സാഹോദര്യ ബന്ധത്തിന്റെ കണ്ണികളായി മാറുകയാണ്. സ്‌നേഹ ബന്ധത്തിന്റെയും സാഹോദര്യ ബോധത്തിന്റെയും നിലനില്പിന് മുസ്‌ലിംകള്‍ പരസ്പരം നിര്‍വഹിക്കേണ്ട ബാധ്യതകള്‍ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള കടമകള്‍ ആറാകുന്നു. കണ്ടാല്‍ സലാം പറയുക, ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുക, ഉപദേശം ആവശ്യപ്പെട്ടാല്‍ ഉപദേശിക്കുക, അവന്‍ തുമ്മിയിട്ട് അല്ലാഹുവിനെ സ്തുതിച്ചാല്‍ അവന്നുവേണ്ടി പ്രാര്‍ഥിക്കുക, അവന്നു രോഗം ബാധിച്ചാല്‍ സന്ദര്‍ശിക്കുക, അവന്‍ മരണപ്പെട്ടാല്‍ ജനാസയെ അനുഗമിക്കുക (സ്വഹീഹ് മുസ്‌ലിം)
ഈ ആറു കാര്യങ്ങള്‍ മാത്രമാണ് ബാധ്യതകള്‍ എന്ന അര്‍ഥത്തിലല്ല; അവയുടെ പ്രാധാന്യം എടുത്തുകാണിക്കാന്‍ വേണ്ടിയാവാം നബി ഇങ്ങനെ പറഞ്ഞത്. മുസ്‌ലിംകള്‍ പരസ്പരമുള്ള കടമകള്‍ ഇനിയും ഏറെയാണ്. പരസ്പരം വിദ്വേഷമോ പകയോ അസൂയയോ അഹങ്കാരമോ വഞ്ചനയോ ഇല്ലാതെ, സഹായിച്ചും സഹകരിച്ചും സ്‌നേഹിച്ചും ഗുണദോഷിച്ചും ഏകോദര സഹോദരന്‍മാരായി വര്‍ത്തിക്കുകയാണ് വേണ്ടത്. സമ്പത്തിനും രക്തത്തിനും അഭിമാനത്തിനും പവിത്രത കല്പിച്ചു കൊണ്ട് അക്രമവും നിന്ദയും പാടെ വര്‍ജിച്ച് സാഹോദര്യത്തിന്റെ താത്പര്യമനുസരിച്ച് ജീവിക്കാനുള്ള ശ്രമമാണ് എപ്പോഴുമാണ്ടാവേണ്ടത്.
അമുസ്‌ലിംകളോടുള്ള ബാധ്യതകള്‍
ഇസ്‌ലാമികദൃഷ്ട്യാ മനുഷ്യരെല്ലാം സമന്‍മാരാണ്. അവരെല്ലാം ഒരേ മാതാപിതാ ക്കളുടെ മക്കളാണ്. ധര്‍മബോധത്തോടെ ജീവിക്കുന്നവര്‍ക്കാണ് അല്ലാഹുവിങ്കല്‍ ശ്രേഷ്ഠതയുള്ളത്. അന്യോന്യം അറിയേണ്ടതിനാണ് മനുഷ്യരെ വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയത് (49:13). ഇതാണ് ഇസ്‌ലാമിലെ മാനവിക കാഴ്ചപ്പാട്. അതുകൊണ്ടു തന്നെ മുസ്‌ലിംകളല്ലാത്ത മതവിഭാഗത്തില്‍പ്പെട്ടവരോടും നല്ല ബന്ധം നിലനിര്‍ത്താനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ആദര്‍ശപരമായ ഭിന്നതയും വിശ്വാസപരമായ വീക്ഷണവ്യത്യാസവും മാനുഷിക ബന്ധങ്ങള്‍ മുറിക്കുന്നതിന് കാരണമായിക്കൂടെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു.
അല്ലാഹുവിനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചു കൊണ്ട് പ്രാര്‍ഥിക്കുന്നവരോട് പോലും അവരുടെ ദൈവങ്ങളെ ആക്ഷേപിക്കുന്ന ശൈലി ഉപയോഗിക്കരുതെന്ന് അല്ലാഹു ഉണര്‍ത്തുന്നു. ”അല്ലാഹുവിനു പുറമെ അവര്‍ ആരാധിക്കുന്നവയെ (വിഗ്രഹങ്ങള്‍) നിങ്ങള്‍ അധിക്ഷേപിക്കരുത്. അപ്പോള്‍ ചിന്തയില്ലാതെ അല്ലാഹുവിനെ ശത്രുതാപൂര്‍വം അവരും ചീത്ത പറയും”(6:108). തന്റെ മാതാപിതാക്കള്‍ ഇതരമതസ്ഥരാണെങ്കില്‍ പോലും ഭൗതിക ജീവിതത്തില്‍ അവരെ സഹായിച്ചും അവരോട് സഹകരിച്ചും പെരുമാറാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. രക്തബന്ധം മുറിച്ചു കളയരുതെന്ന് ഗൗരവപൂര്‍വം നിര്‍ദേശിക്കുന്നു.
നബി(സ്വ) മുസ്‌ലിംകളല്ലാത്തവരുമായി നല്ല മാനുഷിക ബന്ധം പുലര്‍ത്തിയിരുന്നു. ഒരിക്കല്‍ നബി(സ്വ)യുടെ മുന്നിലൂടെ ജൂതന്റെ ജനാസ(മൃതദേഹം) കൊണ്ടു പോവുമ്പോള്‍ നബി(സ്വ) എഴുന്നേറ്റു നിന്നു. അനുചരര്‍ അതു കണ്ട് അത്ഭുതത്തോടെ ചോദിച്ചു. അത് ജൂതന്റെ ശവമല്ലേ? നബി(സ്വ)യുടെ മറുപടി ഇപ്രകാരമായിരുന്നു ‘ജൂതനും മനുഷ്യനല്ലേ!’
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഉന്‍മൂലനാശത്തിനായി യുദ്ധം പ്രഖ്യാപിച്ചവരെ സംരക്ഷിക്കുകയോ പരിഗണിക്കുകയോ ചെയ്യേണ്ട ഒരു ബാധ്യതയും മുസ്‌ലിംകള്‍ക്കില്ല. അല്ലാഹു പറയുന്നു: ”മത കാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചു മാത്രമാണ് അവരോട് മൈത്രി കാണിക്കുന്നത് അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അതിക്രമകാരികള്‍” (60:9).
അമുസ്‌ലിംകളില്‍പ്പെട്ടവര്‍ സംരക്ഷണത്തിന്നായി അഭയം തേടിയാല്‍ അവര്‍ക്ക് നിശ്ചയിച്ച സ്ഥലത്ത് നിര്‍ണിത കാലമത്രയും സംരക്ഷണം നല്‌കേണ്ട ബാധ്യത മുസ്‌ലിംകള്‍ക്കുണ്ട്. അല്ലാഹു പറയുന്നു: ”ബഹുദൈവ വിശ്വാസികളില്‍ വല്ലവനും നിന്റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്റെ വചനം അവന്‍ കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അവന് അഭയം നല്കുക. എന്നിട്ട് അവന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചു കൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജന വിഭാഗമാണ് എന്നതു കൊണ്ടാണത് (9:6).
മുസ്‌ലിംകളും ബഹുദൈവ വിശ്വാസികളും തമ്മില്‍ സന്ധിയായിട്ടുള്ള കാലം വരെ അവരോടുള്ള കരാര്‍ പൂര്‍ത്തിയാക്കല്‍ ബാധ്യതയാണ്. അതിന് അവര്‍ക്കുള്ള കരാര്‍ അവരും പാലിക്കണം. അതില്‍ വീഴ്ച വരുത്തുകയോ മതത്തെ അധിക്ഷേപിക്കുകയോ ചെയ്യരുത്. അല്ലാഹു പറഞ്ഞു: ‘എന്നാല്‍ ബഹുദൈവ വിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന് നിങ്ങള്‍ കരാറിലേര്‍പ്പെടുകയും എന്നിട്ട് നിങ്ങളോട് അത് പാലിക്കുന്നതില്‍ യാതൊരു ന്യൂനതയും വരുത്താതിരിക്കുകയും നിങ്ങള്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്കാതിരിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാണ്. അപ്പോള്‍ അവരോടുള്ള കരാര്‍ അവരുടെ കാലാവധി വരെ നിങ്ങള്‍ നിറവേറ്റുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു‘ (9:4).
അല്ലാഹു പറയുന്നു: ‘ഇനി അവര്‍ കാരാറിലേര്‍പ്പെട്ട ശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും നിങ്ങളുടെ മതത്തെ പരിഹസിക്കുകയും ചെയ്യുകയാണെങ്കില്‍ സത്യ നിഷേധത്തിന്റെ നേതാക്കളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. തീര്‍ച്ചയായും അവര്‍ക്ക് ശപഥങ്ങളേയില്ല. അവര്‍ വിരമിച്ചേക്കാം‘ (9:12).
ഒരു രാജ്യത്ത് ഇസ്‌ലാമിക ഭരണമാണ് നിലവിലുള്ളതെങ്കില്‍ ആ രാജ്യത്തെ അമുസ്‌ലിംകളോട് ഭരണാധികാരിക്ക് വളരെ കൂടുതല്‍ കടപ്പാടുണ്ട്. മുസ്‌ലിം രാജ്യത്ത് ജീവിക്കുന്ന അമുസ്‌ലിംകള്‍ക്ക് അവകാശങ്ങളും കടമകളുമുണ്ട്. അവര്‍ക്ക് അവിടെ സംരക്ഷണവും പരിഗണനയും ലഭിക്കുന്നു. അവര്‍ നികുതി നല്കുകയും ചെയ്യുന്നു. അതിനാല്‍ അവരുടെ ശരീരം, സമ്പത്ത്, അഭിമാനം എന്നീ കാര്യങ്ങളില്‍ ഇസ്‌ലാമിക വിധി നടപ്പിലാക്കിക്കൊണ്ട് സംരക്ഷിക്കുകയും അവര്‍ നിഷിദ്ധമാണെന്ന് വിശ്വസിക്കുന്ന കാര്യങ്ങളില്‍ സ്വാതന്ത്ര്യം നല്കുകയും ചെയ്യേണ്ട ബാധ്യത മുസ്‌ലിം ഭരണ കര്‍ത്താക്കള്‍ക്കുണ്ട്. സുരക്ഷിതമായി ആ നാട്ടില്‍ ജീവിക്കാനാവശ്യമായ സാമൂഹ്യ സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുവാനുള്ള ബാധ്യത ആ നാട്ടിലെ ഭരണാധികാരികള്‍ക്കാണ്.
പക്ഷിമൃഗാദികളോടുള്ള ബാധ്യതകള്‍
മൃഗങ്ങളും പക്ഷികളും എല്ലാം തന്നെ മനുഷ്യരെപ്പോലെ തന്നെ ഓരോ സമുദായങ്ങ ളാണെന്ന് അല്ലാഹു (6:38) ഓര്‍മിപ്പിക്കുന്നു. അതിനാല്‍ അവയോടുള്ള പെരുമാറ്റം ഏറ്റവും നല്ല നിലയില്‍ ആയിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. മൃഗങ്ങളോട് മാന്യമായി പെരുമാറിയാല്‍ ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമോ എന്ന് അനുചരര്‍ ചോദിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: പച്ചക്കരളുള്ള ഏതൊന്നിന്റെ കാര്യത്തിലും പുണ്യമുണ്ട് (സ്വഹീഹ് അദബുല്‍ മുഫ്‌റദ്)
ഒരാള്‍ വഴിയരികിലൂടെ നടക്കുന്നതിനിടയില്‍ ദാഹം ശക്തമായി. വെള്ളമെടുക്കാനായി ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. ദാഹമകറ്റി. പുറത്തു വന്നപ്പോള്‍ ഒരു നായ കഠിനദാഹത്താല്‍ മണ്ണു കപ്പുന്നത് അദ്ദേഹം കാണാനിടയായി. തനിക്കുണ്ടായ ദാഹം ഈ നായയെയും ബാധിച്ചതായി ആ വഴിയാത്രക്കാരന്‍ മനസ്സിലാക്കി. വെള്ളമെടുക്കാനായി അദ്ദേഹം കിണറിലിറങ്ങി. തന്റെ ഷൂവില്‍ വെള്ളം നിറച്ച് വായ കൊണ്ട് അത് കടിച്ചുപിടിച്ച് മുകളിലെത്തി. എന്നിട്ട് നായയെ കുടിപ്പിച്ചു. അക്കാരണത്താല്‍ അല്ലാഹു അദ്ദേഹത്തിന്റെ പാപം പൊറുത്തു കൊടുത്തു. അതുകേട്ട അനുചരര്‍ ചോദിച്ചു. മിണ്ടാപ്രാണികളുടെ കാര്യത്തിലും പ്രതിഫലമുണ്ടോ? നബി(സ്വ) പറഞ്ഞു: പച്ചക്കരളുള്ള ഏതൊന്നിന്റെ കാര്യത്തിലും നിങ്ങള്‍ ചെയ്യുന്ന നന്‍മ പുണ്യകരമാണ് (സ്വഹീഹ് മുസ്‌ലിം)
പക്ഷിമൃഗാദികളോട് ക്രൂരമായി പെരുമാറുന്നതും അവയെ വേദനിപ്പിക്കുന്നതും നശിപ്പിക്കുന്നതും ശിക്ഷാര്‍ഹമായ പാപമായിട്ടാണ് റസൂല്‍(സ്വ) പഠിപ്പിച്ചത്. അമ്പെയ്ത്തു പഠിപ്പിക്കാന്‍ വേണ്ടി ജീവനുള്ളതിനെ ഉന്നം വെയ്ക്കാന്‍ പാടുള്ളതല്ലെന്ന് നബി(സ്വ) നിഷ്‌കര്‍ഷിച്ചു.
ഭക്ഷണമോ വെള്ളമോ നല്‍കാതെ ഒരു പൂച്ചയെ കെട്ടിയിട്ടു വിഷമിപ്പിച്ച ഒരു സ്ത്രീ അക്കാരണത്താല്‍ നരകാഗ്‌നിയില്‍ പ്രവേശിച്ചുവെന്ന് നബി(സ്വ) അനുചരരെ ഉണര്‍ത്തി (മുസ്‌ലിം) ജാബിര്‍ ബിന്‍ അബ്ദുല്ല പറയുന്നു: നബി(സ്വ) പറഞ്ഞു. മുഖത്ത് ചൂടു വെയ്ക്കപ്പെട്ട ഒരു കഴുതയുടെ അടുത്തുകൂടി നബി(സ്വ) നടന്നുപോയി. അപ്പോള്‍ നബി(സ്വ) പറഞ്ഞു: അതിനെ ചൂട് വെച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു (സുനനു അബൂദാവൂദ്)
ജീവികളെ ദൈവത്തിന്റെ നാമം ഉച്ചരിച്ച് അറുത്തതാണെങ്കിലാണ് അത് ഭക്ഷിക്കാന്‍ ഇസ്‌ലാം അനുവാദം നല്കുന്നത്. ഭക്ഷിക്കാന്‍ അനുവദിക്കപ്പെട്ട മൃഗങ്ങളെ അറുക്കുമ്പോള്‍ പോലും ആ ജീവികളോട് അങ്ങേയറ്റം കൃപയും ദയയും കാണിക്കാന്‍ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. അറുക്കുന്ന സമയത്ത് ജീവിക്ക് വേദന ലഘൂകരിക്കാന്‍ അറുക്കാനുപയോഗിക്കുന്ന കത്തി മൂര്‍ച്ച കൂട്ടി വേഗത്തില്‍ ചലിപ്പിച്ചു കൊണ്ട് രക്തക്കുഴല്‍ മുറിക്കാനാണ് ശ്രമിക്കേണ്ടത്. അറവ് നിര്‍വഹിച്ചാല്‍ ആ ജീവിക്ക് ആശ്വാസം കിട്ടാനായി ബന്ധനം അഴിച്ചുമാറ്റണം. മിണ്ടാപ്രാണികളാണെങ്കിലും മറ്റു മൃഗങ്ങളുടെയും ജീവികളുടെയും മുന്നില്‍ കിടത്തി അറുക്കുന്നത് നബി(സ്വ) വിരോധിച്ചു. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: കത്തി മൂര്‍ച്ച കൂട്ടാനും മൃഗങ്ങളുടെ ദൃഷ്ടിയില്‍ നിന്ന് അകറ്റുവാനും നബി(സ്വ) കല്പിച്ചിരിക്കുന്നു (സുനനുല്‍ കുബ്‌റ ബയ്ഹഖി)
ഒരു മൃഗത്തെ അറുക്കുന്നതിനു മുമ്പ് അംഗവിഛേദം ചെയ്യുന്നത് നബി(സ്വ) നിരോധിച്ചു. അറുക്കുന്ന സ്ഥലത്തേക്ക് വേദനിപ്പിക്കാതെ നല്ലരീതിയില്‍ കൊണ്ടു പോയി അറുക്കുകയാണ് വേണ്ടത്.
വിനോദങ്ങള്‍ക്കോ പീഡനങ്ങള്‍ക്കോ പക്ഷിമൃഗാദികളെ വിധേയമാക്കാന്‍ പാടില്ല. അവയ്ക്ക് അവകാശപ്പെട്ട ഭക്ഷണം, വെള്ളം, ആവാസം എന്നിവ നിഷേധിക്കാനോ നശിപ്പിക്കാനോ പാടില്ല. ഈ ഭൂമിയുടെ അവകാശികള്‍ എന്ന നിലയില്‍ അവയ്ക്കര്‍ഹതപ്പെട്ടത് വിലക്കുന്ന യാതൊരു സമീപനവും വിശ്വാസിയുടെ ഭാഗത്തു നിന്നുണ്ടായിക്കൂടാ.
പ്രകൃതിയോടുള്ള ബാധ്യതകള്‍
പ്രപഞ്ചഘടനയില്‍ വാസയോഗ്യമായ ഇടമാണ് നമ്മുടെ ഭൂമി. അതുകൊണ്ടു തന്നെ ഭൂമിയും അതിലെ വിഭവങ്ങളും സംരക്ഷിക്കേണ്ട ബാധ്യത മനുഷ്യന്നുണ്ട്. ജൈവമണ്ഡലം എന്നര്‍ഥം ലഭിക്കുന്ന അറബി പദമാണ് അര്‍ള്. വായു, ജലം, മണ്ണ്, പ്രകാശം, കാറ്റ്, മഴ, ജീവജാലങ്ങള്‍, മറ്റു വസ്തുക്കള്‍ ഇവയെല്ലാം ചേര്‍ന്നതാണ് ഭൂമിയും ജൈവമണ്ഡലവും. മനുഷ്യവാസത്തിന് അനുഗുണമായ വിധത്തിലാണ് അല്ലാഹു ഈ ഭൂപ്രകൃതിയെയും അതിലെ എണ്ണമറ്റ വിഭവങ്ങളെയും സംവിധാനിച്ചിരിക്കുന്നത്. ഈ ജൈവമണ്ഡലത്തെ സന്തുലിതമായ രീതിയില്‍ അല്ലാഹു സംവിധാനിച്ചിരിക്കുന്നു. അതുകൊണ്ട് ഈ സന്തുലിതത്വത്തെ തകര്‍ക്കാതെ നീതിയുക്തമായ ഇടപെടലിലൂടെ ഈ പ്രകൃതിയെ സംരക്ഷിച്ചു നിര്‍ത്തുക എന്നതാണ് മനുഷ്യനോട് അല്ലാഹുവിന്റെ കല്പന. അല്ലാഹു പറയുന്നു: സൂര്യനും ചന്ദ്രനും കണക്കിനു വിധേയമാകുന്നു. ചെടികളും മരങ്ങളുമെല്ലാം അവന്ന് സുജൂദ് ചെയ്യുന്നു. അവന്‍ ആകാശങ്ങളെ ഉയര്‍ത്തി, ത്രാസ് സ്ഥാപിച്ചു. നിങ്ങള്‍ ത്രാസില്‍ കൃത്രിമം കാണിച്ചുകൂടാത്തതാണ്. നീതിപൂര്‍വം ശരിയാംവണ്ണം തൂക്കുക. ത്രാസില്‍ കുറവു വരുത്തരുത്. ഈ മഹാഗോളങ്ങള്‍ അല്ലാഹുവിന്റെ വ്യവസ്ഥയില്‍ ബന്ധിക്കപ്പെട്ടതാണ് (55:5-10).
ജലം ജീവന്റെ ആധാരമാണ്. പരിശുദ്ധ ഖുര്‍ആനില്‍ നാലു സ്ഥലങ്ങളില്‍ ശുദ്ധ ജലത്തെ കുറിച്ച പരാമര്‍മുണ്ട്. ഒഴുകുന്ന വെള്ളം, അനുഗൃഹീത വെള്ളം, മധുരജലം, ശുദ്ധജലം എന്നിങ്ങനെ അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്. ഈ വെള്ളത്തെ മലിനപ്പെടുത്തുകയോ ധൂര്‍ത്തടിക്കുകയോ ചെയ്യരുതെന്ന് നബി(സ്വ) നിഷ്‌കര്‍ഷിച്ചു. കെട്ടി നില്ക്കുന്ന വെള്ളത്തില്‍ വിസര്‍ജിക്കരുതെന്നും അംഗശുദ്ധി ചെയ്യാനാണെങ്കില്‍ പോലും വെള്ളം അമിതമായി ഉപയോഗിക്കരുതെന്നും നബി പഠിപ്പിച്ചു. പ്രകൃതിയുടെ അമൂല്യവിഭവം എന്ന നിലയ്ക്ക് വെള്ളത്തെ വിനിയോഗിക്കുന്നതില്‍ വിശ്വാസികള്‍ പാലിക്കേണ്ട സൂക്ഷ്മതയാണ് നബി(സ്വ) പകര്‍ന്നു തന്നത്.
ഭൂമിയുടെ നിലനില്പിന്നായി സ്ഥിരതയുടെ ആണിക്കല്ല് എന്ന നിലയ്ക്ക് അല്ലാഹു സംവിധാനിച്ചവയാണ് പര്‍വതങ്ങള്‍. ഇവയുടെ സംരക്ഷണ ബാധ്യത മനുഷ്യന്നു തന്നെയാണ്. പര്‍വതങ്ങള്‍ തുരന്ന് ദുരുപയോഗം ചെയ്ത സമുദായത്തെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നുണ്ട്. ”താഴ്‌വരയില്‍ പാറ വെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെ കൊണ്ടും”(89:9). പര്‍വതങ്ങളെ ആണിക്കല്ലായി നിര്‍ത്തി ഭൂമിയുടെ സ്ഥിരത ഉറപ്പിച്ച അല്ലാഹു, മനുഷ്യനോട് പ്രകൃതിയില്‍ ഈ അതിക്രമവും അസന്തുലിതത്വവും ഉണ്ടാക്കി വെക്കരുതെന്ന് കല്പിക്കുകയാണ്. ”കരയിലും കടലിലും വിപത്തുകള്‍ വ്യാപകമായതിന്റെ ഉത്തരവാദി മനുഷ്യകരങ്ങളാണ് എന്നുണര്‍ത്തിയ ശേഷം (30:41) മനുഷ്യന്‍ ചെയ്യുന്ന പരിധിവിട്ട പ്രവര്‍ത്തനത്തിന്റെ അനന്തരഫലം അവന്‍ അനുഭവിച്ചേ തീരൂ എന്നുകൂടി അല്ലാഹു നമ്മെ ബോധ്യപ്പെടുത്തുന്നു.
മനുഷ്യവാസത്തിന്നായി അല്ലാഹു ഈ ഭൂമിയെ വിഭവസമൃദ്ധമായി സംവിധാനിച്ചിരിക്കുന്നു. കൃഷി ചെയ്യുന്നതിലൂടെ ഭൂമിയെ ജീവസ്സുറ്റതാക്കി ത്തീര്‍ക്കാനുള്ള ബാധ്യത മനുഷ്യനാണ്. ഭൂമിയോട് നീതി പുലര്‍ത്തി ജീവിക്കുന്നതിന്റെ ഭാഗമാണ് ഈ മണ്ണിനെ കൃഷിയോഗ്യമാക്കി ഉപയോഗപ്പെടുത്തുക എന്നത്. ആരും കൃഷിയിറക്കാത്ത ഭൂമിയില്‍ ഒരാള്‍ കൃഷി ചെയ്താല്‍ ആ ഭൂമി കൃഷി ചെയ്തയാളുടേതാണെന്ന് നബി(സ്വ) ഉണര്‍ത്തി. അനസുബ്‌നു മാലിക്(റ) പറയുന്നു: ഒരു മുസ്‌ലിം ചെടി നടുകയോ കൃഷി ചെയ്യുകയോ ചെയ്തിട്ട് അതിന്റെ വിളവ് (കായ്കനികളില്‍ നിന്ന്) മനുഷ്യനോ പക്ഷിയോ മൃഗമോ ഭക്ഷിച്ചുപോയാല്‍ അത് അവന്റെ പേരില്‍ ധര്‍മമായി രേഖപ്പെടുത്തപ്പെടും (സ്വഹീഹുല്‍ ബുഖാരി)
യുദ്ധത്തിന് സൈനിക സജ്ജീകരണം നടത്തുന്ന സന്ദര്‍ഭത്തില്‍ പോലും ഖലീഫമാരായ അബൂബക്ര്‍(റ), ഉമര്‍(റ) എന്നിവര്‍ സൈനിക നായകന്‍മാരെ ഉപദേശിച്ചത് കരുതലോടെ ഈ പ്രകൃതിയെയും അതിലെ വിഭവങ്ങളെയും കൈകാര്യം ചെയ്യണമെന്നായിരുന്നു. ‘നിങ്ങള്‍ യുദ്ധഭൂമിയില്‍ പ്രവേശിച്ചാല്‍ കുട്ടികളെ വധിക്കരുത്, സ്ത്രീകള്‍ക്കു നേരെ അതിക്രമം കാണിക്കരുത്, കൃഷി നശിപ്പിക്കുകയോ മരങ്ങള്‍ മുറിക്കുകയോ ചെയ്യരുത്’ എന്നായിരുന്നു. മനോഹരമായ ഭൂപ്രകൃതിയും അതിലെ അനുഗൃഹീതമായ വിഭവങ്ങളും കരുതലോടെ വിനിയോഗിക്കാനും കൈകാര്യം ചെയ്യാനും വിശ്വാസികള്‍ ബാധ്യസ്ഥരാണ്.
References