ഖുര്‍ആനും ചരിത്രവും
ചരിത്രസംഭവങ്ങളെ രേഖപ്പെടുത്തുന്നതിനൊപ്പം അവയ്ക്ക് അര്‍ഥവും ദിശയും നല്‍കുന്ന ചരിത്രബോധം ഓരോ സംസ്കാരത്തിന്റെയും ചിന്താരീതിയെ രൂപപ്പെടുത്തുന്നു. സീറ എന്ന പ്രവാചകജീവചരിത്ര പഠനരീതിയും അറബ്–മുസ്‌ലിം ചരിത്രപഠനത്തിന്റെ സുവര്‍ണകാലത്ത് രൂപപ്പെട്ട ചരിത്രരചനാ പാരമ്പര്യങ്ങളും, ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമ എന്ന കൃതിയും അതിലൂടെ അവതരിപ്പിച്ച ചരിത്രവിശകലന രീതിയും, അസബിയ്യ എന്ന സാമൂഹിക സങ്കല്പത്തിന്റെ പ്രാധാന്യവും ഈ ലേഖനം വിശദീകരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഖുര്‍ആനും ചരിത്രവും തമ്മിലുള്ള ബന്ധം എങ്ങനെ ഇസ്‌ലാമിക ചരിത്രചിന്തയെ സ്വാധീനിച്ചുവെന്ന് അവതരിപ്പിക്കുന്നതാണ് ഇതിന്റെ ഉള്ളടക്കം.
ഖുര്‍ആന്‍ ഒരു ചരിത്ര ഗ്രന്ഥമല്ല. എന്നാല്‍ മനുഷ്യരാശിയെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമെന്ന നിലയില്‍ അതിന് ഭൂതകാലത്തെ അവഗണിക്കാനുമാവില്ല. പൂര്‍വ്വകാല പ്രവാചകരുടെയും അവരുടെ പ്രബോധനത്തിന്റെയും പ്രതിയോഗികളുടെ പ്രതികരണങ്ങളുടെയും ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ പ്രേരണ നല്‍കുന്നതാണ് ഖുര്‍ആനിലെ ചരിത്രകഥനത്തിന്റെ ലക്ഷ്യം.
ഖുര്‍ആനിക ആഹ്വാനം ചരിത്രപഠനത്തിന് അനല്പമായ പ്രേരണയാണ് ചെലുത്തിയത്. വിവിധ സമൂഹങ്ങളുടെ ചെയ്തികള്‍ എങ്ങനെ അവരെ നാശത്തിലേക്കെത്തിച്ചെന്ന് ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്റെ പ്രവൃത്തികള്‍ക്കുള്ള ഗുണവും ദോഷവും, അവന്‍ അനുഭവിക്കുമെന്ന് വ്യക്തമാക്കുന്ന ഖുര്‍ആന്‍ പ്രകൃതി (ദൈവിക) നിയമം, അന്ധമോ സ്വേച്ഛാപരമോ അല്ലെന്നും ചരിത്രപരമായ കാരണങ്ങളാലാണ്, മാറ്റത്തിലേക്കും വിപ്ലവത്തിലേക്കും സമൂഹങ്ങളെ നയിക്കുന്നതെന്നും ഉദ്‌ഘോഷിക്കുന്നു.
”ഭൂമിയില്‍ സഞ്ചരിച്ച് പ്രാചീന സംസ്‌കാര കേന്ദ്രങ്ങള്‍ എങ്ങനെ നശിച്ചുവെന്ന് അന്വേഷിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നതിന്റെ പ്രസക്തി ഇതാണ്. പ്രാചീന ജനതയെക്കുറിച്ചും അവരുടെ നാഗരികതയെക്കുറിച്ചുമുള്ള ഖുര്‍ആനിന്റെ പരാമര്‍ശരീതിയും അവരുടെ ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനുള്ള ആഹ്വാനവും ഇസ്‌ലാം മുഖ്യമായും ചരിത്രബോധമുള്ള ഒരു മതമാണെന്നാണ് കാണിക്കുന്നത്.” (Faraqi N A, Early Muslim Historiography, Page 6, 1979).
മാതൃകാ പുരുഷനായ നബി തിരുമേനി(സ്വ)യുടെ ചര്യകളും അധ്യാപനങ്ങളും (ഹദീസ്) സൂക്ഷ്മമായി രേഖപ്പെടുത്താനുള്ള വ്യഗ്രതയും ചരിത്രപഠനത്തിന് പ്രേരകമായ മറ്റൊരു ഘടകമാണ്. മദീന കേന്ദ്രമായി ആരംഭിച്ച ഹദീസ് പഠന അക്കാദമി, ചരിത്ര ഗവേഷണത്തിന്റെ സ്രോതസ്സായി മാറി. സ്വീകാര്യമായ ഹദീസ്, തെറ്റായ പ്രസ്താവനകളില്‍ നിന്ന് അരിച്ചെടുക്കുന്ന ‘ഇസ്‌നാദ്’ (Chain of Reporters) രീതി, ശാസ്ത്രീയവും വിമര്‍ശനാത്മകവുമായ ഒരു സമീപനം പണ്ഡിതരില്‍ ഉണര്‍ന്നുവരാന്‍ ഇടയാക്കി. ‘കഥാ കഥനക്കാര്‍ അവാസ്തവ കഥകള്‍ മെനയാന്‍ തുടങ്ങിയപ്പോള്‍ അവരുടെ വെല്ലുവിളി നേരിടാന്‍ ഞങ്ങള്‍ ചരിത്രനിര്‍മാണം തുടങ്ങി’യെന്ന് അബൂത്വുഫൈലു സൗരി പറഞ്ഞതിന്റെ പൊരുളും ഇതാണ്.
ആദ്യകാല ഇസ്‌ലാമിക ചരിത്രപഠനം കൈകാര്യം ചെയ്തിരുന്നത് മതപണ്ഡിതരായിരുന്നു. പ്രവാചകന്റെ അനുയായികളില്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടേറെ ജീവചരിത്ര രചനകള്‍ ആയിരം ആണ്ടിനിടയില്‍ പുറത്തുവന്നു. (Faraqi N A, Early Muslim Historiography, Page 6, 1979).
സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന ആളില്‍ നിന്ന് ദൃക്‌സാക്ഷി വരെയുള്ളവരുടെ ശൃംഖല നിര്‍മിച്ച് സത്യാവസ്ഥ നിജപ്പെടുത്തുന്ന രീതിയാണ് ‘ഇസ്‌നാദ്’. ഇതോടൊപ്പം റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയെക്കുറിച്ചുള്ള വ്യക്തി വിവരണവും (who’s who-അസ്മാഉര്‍രിജാല്‍) ഉപയോഗപ്പെടുത്തുന്നു. ഇത്തരം രീതി ആദ്യമായി ഉപയോഗിച്ചത് അറബികളായിരുന്നു. അറബ് ചരിത്രരചനയിലെ ആദ്യകാലത്തെ രണ്ടുവിഭാഗമാണ് മഗാസീയും സീറയും.
സൈനിക നീക്കങ്ങളെ പ്രതിപാദിക്കുന്ന രചനകളായ മഗാസീ സാഹിത്യം, പൂര്‍വകാല ഇസ്‌ലാമിക ചരിത്രത്തെ സംബന്ധിച്ചെടത്തോളം ഒരു ഖനിയായാണ് കരുതപ്പെടുന്നത്. സൈനിക നീക്കങ്ങളുടെ ലക്ഷ്യം, ഫലം, സേനാനായകര്‍, സൈനികരുടെ പേരുകള്‍ തുടങ്ങി വിപുലമായ വിവരങ്ങളാണ് മഗാസീ ആഖ്യാനങ്ങള്‍ നല്കിയിരുന്നത്. ഹദീസ് ശേഖരിക്കുന്ന പണ്ഡിതരോടുകൂടിയാണ് മഗാസീ രചനകള്‍ ആരംഭിക്കുന്നത്. അബൂബക്കര്‍ സിദ്ദീഖി(റ)ന്റെ പുത്രി അസ്മയുടെ മകനായ ഉര്‍വതുബ്‌നു സുബൈറിന്റെ(ഹി. 23-94) പിന്‍മുറക്കാരായി ഒരു സംഘം മഗാസീ രചയിതാക്കള്‍ രംഗത്തുവന്നു. അബാനുബ്‌നു ഉസ്മാന്‍(ചരമം ഹി.100), വഹബുബ്‌നു മുനബ്ബിഹ് (ഹി. 34-100), ശറഹ്ബ്‌നുസഈദ്(ചരമം ഹി.123), സുഹ്‌രി എന്നിവരായിരുന്നു ആദ്യകാല മഗാസീ രചയിതാക്കള്‍.
ആസ്വിമുബ്‌നു ഉമറുബ്‌നുല്‍ഖതാബ് അല്‍ അന്‍സാരി (ചരമം ഹി. 120), നബി തിരുമേനിയുടെയും അനുചരന്‍മാരുടെയും സൈനിക നീക്കങ്ങളെക്കുറിച്ച് ദമസ്‌കസില്‍ പ്രഭാഷണം നടത്തിയിരുന്നു. ഇവ കുറച്ചൊക്കെ എഴുതപ്പെടുകയും ചെയ്തിട്ടുണ്ട്. ഇബ്‌നു ഇസ്ഹാഖിന്റെ സമകാലികനായ മൂസബ്‌നു ഉത്ബ(ചരമം ഹി. 141)യുടെ മഗാസീയുടെ ഒരു ഭാഗം (1904) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ചരിത്രകാരനെന്ന നിലയിലുള്ള ഇബ്‌നു ഉത്ബയുടെ സത്യസന്ധതയും പ്രാധാന്യവും മാലികുബ്‌നു അനസ്, ശാഫിഈ, അഹ്‌മദുബ്‌നു ഹമ്പല്‍(റ) എന്നിവര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. മഗാസീ രചനകള്‍ പൂര്‍ണ രൂപത്തിലുള്ള ചരിത്രാഖ്യാനങ്ങളല്ലെങ്കിലും അവയുടെ പ്രാധാന്യം അവഗണിക്കാവതല്ല. നബിയുടെ ജീവിതകഥയുടെയും സമകാല മുസ്‌ലിം ചരിത്രത്തിന്റെയും സുപ്രധാന ആധാര ശിലകളാണ് അവയെന്ന് സ്‌കോട്ടിഷ് ചരിത്രകാരന്‍ വില്യം മോണ്ട്‌ഗോമറി വാട്ട് സാക്ഷ്യപ്പെടു ത്തുന്നു (watt. M Muhammed at mecca p. 28).
സീറ:
ഇസ്‌ലാമിക ചരിത്രാഖ്യാന വളര്‍ച്ചയില്‍ സാഹിത്യ സമുച്ഛയത്തിന് സുപ്രധാനമായ സ്ഥാനമാണുള്ളത്. മക്കയില്‍ നാമ്പിട്ട് ഹിജ്‌റക്ക് ശേഷം മദീനയില്‍ പടര്‍ന്നു പന്തലിച്ച സാഹിത്യശാഖയുടെ ആദ്യഘട്ടം ജീവചരിത്ര രൂപത്തിലുള്ളവയായിരുന്നു. ഇതിനാണ് സീറ എന്നു പറയുന്നത്. ആദ്യത്തെ സീറാ രചയിതാവായി പരിഗണിക്കപ്പെടുന്ന അബാനുബ്‌നു ഉസ്മാന്‍(ചരമം ഹി.100), അബ്ദുല്‍ മലിക്കിന്റെ ഭരണകാലത്ത് മദീനയിലെ ഗവര്‍ണറായിരുന്നു. മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്റെ മകനായിരുന്ന ഇദ്ദേഹം പ്രഗത്ഭനായ ഹദീസ് പണ്ഡിതനും നിയമജ്ഞനുമായിരുന്നു.
മഗാസീ രചയിതാവായ ഉര്‍വതുബ്‌നു സുബൈര്‍ ആദ്യകാല സീറ രചയിതാക്കളിലും പെടുന്നു. നബി തിരുമേനിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളായ വഹ്‌യ്, ഹിജ്‌റ എന്നിവയുടെ സനദ് ശ്രദ്ധാപൂര്‍വം പരിശോധിച്ചാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. അക്കാലത്തെ ചരിത്രാഖ്യാതാക്കളില്‍ പ്രബലനായിരുന്നു മുഹമ്മദുബ്‌നു മുസ്‌ലിം ഇബ്‌നു ശിഹാബുസ്സുഹ്‌രി (ചരമം. ഹി. 124). ഇസ്‌ലാമിന്റെ മുമ്പുള്ള കാലം മുതല്‍ തുടങ്ങി മക്ക, മദീന കാലഘട്ടങ്ങളിലൂടെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖിന്റെ സ്ഥാനാരോഹണം വരെയുള്ള സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മക്കാ കാലഘട്ടത്തിലെ പ്രധാന സംഭവങ്ങള്‍, ഹിജ്‌റ, പ്രധാന സംഘട്ടനങ്ങള്‍, മുസ്‌ലിം ജനപദത്തിന്റെ സ്ഥാപനം, തിരുമേനി അയച്ച പ്രതിനിധി സംഘങ്ങള്‍, സ്വീകരിച്ച വിദേശ പ്രതിനിധികള്‍, നബിയുടെ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, തിരുമേനിയുടെ രോഗവും അന്ത്യവും, പിന്‍ഗാമിയുടെ തെരഞ്ഞെടുപ്പ് എന്നിവ വിശദമായി പ്രതിപാദിക്കുന്നുണ്ട് അദ്ദേഹം. കാലഗണന പാലിച്ചുകൊണ്ടാണ് ഇവയെല്ലാമെന്നതാണ് സുഹ്‌രിയുടെ പ്രത്യേകത. ഹദീസ് നിവേദകരെത്തന്നെയാണ് തന്റെ സീറാ രചനക്ക് ആശ്രയിച്ചത് എന്നതുകൊണ്ടാണ് സുഹ്‌രിയുടെ രചനയുടെ വിശ്വാസ്യത വര്‍ധിച്ചത്.
ചരിത്രത്തെക്കുറിച്ചുള്ള പുതിയ സങ്കല്പം ചരിത്രരചനയുടെ സാങ്കേതിക രീതിയിലും പ്രതിഫലിക്കാന്‍ തുടങ്ങി. ആദ്യകാല ചരിത്ര രചനകളായ മഗാസീയും സീറയും സമൂഹങ്ങളുടെ ചരിത്രരചനക്ക് വഴിമാറിക്കൊടുത്തു. ഇബ്‌നുഇസ്ഹാഖി(ഹി. 85, ക്രി. 704)ന്റെ കാലഘട്ടത്തോടെ ചരിത്രരചനക്ക് പുതിയൊരു മാനം കൈവന്നു. അദ്ദേഹത്തിന്റെ സീറത്തുര്‍റസൂലുല്ലായുടെ ആദ്യഭാഗം ഇസ്‌ലാമിനു മുമ്പുള്ള കാലത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. വിശ്വസ്തതയിലും സത്യസന്ധതയിലും മറ്റു പല സീറാ രചയിതാക്കളെക്കാള്‍ മുന്നിലാണെങ്കിലും ഇമാം മാലിക് അദ്ദേഹത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നുണ്ട്. ശീഈ വിഭാഗത്തോട് ചായ്‌വുള്ള ഇബ്‌നു ഇസ്ഹാഖ് ഒരു ഖദ്‌രിയ്യ വിശ്വാസിയായിരുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. സീറത്തുര്‍റസൂലുല്ലാ അതിന്റെ പൂര്‍ണ രൂപത്തില്‍ ലഭ്യമല്ല. ഇബ്‌നുഹിശാം വിപുലീകരിച്ച സീറതുബ്‌നു ഹിശാം എന്ന ഗ്രന്ഥത്തില്‍ കൂടിയാണ് ഇബ്‌നു ഇസ്ഹാഖിന്റെ ചരിത്രാഖ്യായിക വെളിച്ചം കണ്ടത്. മരിക്കുമ്പോള്‍ അറുനൂറോളം പെട്ടികളില്‍ അടങ്ങിയ ഗ്രന്ഥശേഖരം വിട്ടേച്ചുപോയ അല്‍ വാഖിദി(ചരമം ക്രി. 622)യുടെ കാലഗണനയെ പാശ്ചാത്യ ചരിത്രകാരമാര്‍ വാഴ്ത്തിയിട്ടുണ്ട്. യഹൂദരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളെ ആസ്പദമാക്കി ഗ്രന്ഥരചന നടത്തിയ വാഖിദീ അവിശ്വസ്തനാണെന്ന അഭിപ്രായമാണ് ഇമാം ശാഫിഈ(റ) രേഖപ്പെടുത്തിയിരിക്കുന്നത്. കിതാബുസ്സീറ, കിതാബുതാരീഖില്‍ മഗാസീ എന്നിവയുള്‍പ്പെടെ ഇരുപത്തെട്ടോളം ഗ്രന്ഥങ്ങള്‍ വാഖിദിയുടേതായുണ്ട്. പ്രമുഖ ജീവചരിത്രകാനും വാഖിദിയുടെ ശിഷ്യനുമായിരുന്ന ഇബ്‌നു സഅദി(ചരമം ക്രി. 845)ന്റെ പ്രധാന കൃതികളാണ് ത്വബഖാത്തുല്‍ കബീര്‍, ത്വബഖാത്തു സ്വഗീര്‍, താരീഖുല്‍ ഇസ്‌ലാം എന്നിവ.
ഒമ്പതാം നൂറ്റാണ്ടിന്റെ (ഹിജ്‌റ മൂന്നാം നൂറ്റാണ്ട്) മധ്യത്തോടെ ചരിത്രാഖ്യായികക്ക് ഒരു പുതിയ വ്യതിയാനം സംഭവിച്ചു. ഇതിനു മുമ്പുള്ള ചരിത്രഗ്രന്ഥങ്ങള്‍ ജീവചരിത്ര രൂപത്തിലുള്ളതോ യുദ്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതോ ആയിരുന്നു. അറബേതര സമൂഹങ്ങളെ പരാമര്‍ശിക്കാത്ത ചരിത്രരചന ഒരിക്കലും ലോകചരിത്രത്തിന്റെ വിതാനത്തിലേക്ക് ഉയര്‍ന്നിരുന്നില്ല. ഒമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് അറബ് ചരിത്രരചനക്ക് പുതിയ മാറ്റങ്ങള്‍ വന്നു തുടങ്ങുന്നത്. ഇബ്‌നു ഖുതൈ്വബ, അല്‍ ദിനവരി, അല്‍ യഅ്ഖൂബി, അല്‍ ബലാദുരീ എന്നീ നാലു പ്രമുഖ ചരിത്രപണ്ഡിതര്‍ സ്വന്തം സമൂഹങ്ങളുടെ ചരിത്രങ്ങളില്‍ ഒതുങ്ങാതെ വ്യത്യസ്ത സമൂഹങ്ങളുടെയും ജനതകളുടെയും രാജ്യങ്ങളുടെയും ജീവിതരീതിയിലേക്കും സംസ്‌കാരങ്ങളിലേക്കും പഠനം വ്യാപിപ്പിച്ചു.
ഇബ്‌നു ഖുതൈ്വബ(ചരമം ക്രി. 889)യുടെ കിതാബുല്‍ മആരിഫ്, അഹ്‌മദ്ബ്‌നു ദാവുദ് അല്‍ ദിനവരിയുടെ (ചരമം ക്രി. 895) അല്‍ അഖ്ബാറുത്വിവാല്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അറബ്-മുസ്‌ലിം അതിര്‍വരമ്പുകള്‍ക്കപ്പുറത്തുള്ള ചരിത്രം പറഞ്ഞവയാണ്. ഭൂമിശാസ്ത്രകാരനായ ചരിത്രകാരനായിരുന്ന അല്‍യഅ്ഖൂബി (ചരമം ക്രി. 897)യുടെ വിവരണം പ്രാചീന സമൂഹങ്ങള്‍ക്കും ശീഈ വിഭാഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ്.
ലോകചരിത്രരചയിതാക്കളില്‍ പ്രഥമസ്ഥാനം അലങ്കരിക്കുന്നത് അല്‍ ബലാദുരീയാണ്. ജനനമരണ വര്‍ഷം സംബന്ധിച്ച് ദുരൂഹതയുണ്ടെങ്കിലും ജീവിതത്തിന്റെ അധികഭാഗവും ബഗ്ദാദില്‍ ചെലവഴിച്ച ബലാദുരി അബ്ബാസീ ഖലീഫയായ അല്‍ മുതവക്കിലിന്റെ സന്തത സഹചാരിയായിരുന്നു. നബി തിരുമേനിയില്‍ നിന്ന് തുടങ്ങി അബൂബക്ര്‍(റ)ന്റെ ഭരണകാലത്ത് മതപരിത്യാഗം ചെയ്തവരുമായുണ്ടായ യുദ്ധം, ഇറാഖ്-പേര്‍ഷ്യ അധീനപ്പെടുത്തല്‍ തുടങ്ങി വിപുലമായ ഒരു കാലഘട്ടത്തിന്റെ ചരിത്രം ഫുതൂഹുല്‍ ബുല്‍ദാന്‍ എന്ന ഗ്രന്ഥത്തില്‍ ബലാദുരി ചുരുക്കി വിവരിക്കുന്നു. അറബി ഔദ്യോഗിക ഭാഷയായി സ്വീകരിച്ചത്, നാണയ സമ്പ്രദായം, അറബി ലിപിയുടെ ചരിത്രം എന്നിങ്ങനെ വിലപ്പെട്ട അറിവുകള്‍ നല്കുന്ന ഫതൂഹുല്‍ ബുല്‍ദാന്‍ അറബ് സാമ്രാജ്യവികസനത്തിന്റെ ചരിത്രക്രോഡീകരണത്തിന് വിലപ്പെട്ട സ്രോതസ്സാണ്. പൂര്‍ത്തീകരിക്കാത്ത അന്‍സാബുല്‍ അശ്‌റാഫ് തിരുമേനിയുടെ ജീവിതകഥയും കുടുംബാംഗങ്ങളുടെ ജീവചരിത്രവും പ്രതിപാദിക്കുന്നു. ഖവാരിജീ പ്രസ്ഥാനത്തിന്റെ ചരിത്രവും ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വിശാലമായ ഒരു ഭൂവിഭാഗത്തിലെ നീണ്ട കാലഘട്ടത്തിന്റെ ചരിത്രം സംക്ഷിപ്തമായി വിവരിച്ചതാണ് ബലാദുരിയുടെ പ്രധാന സംഭാവന.
അറബ്-മുസ്‌ലിം ചരിത്രപഠനത്തിന്റെ സുവര്‍ണകാലം
അറബ്-മുസ്‌ലിം ചരിത്ര പഠനത്തിന്റെ സുവര്‍ണകാലം ആരംഭിക്കുന്നത് അബൂ ജഅ്ഫര്‍ അത്ത്വബ്‌രി (225/835), അബുല്‍ ഹസന്‍ അലിയ്യുല്‍ മസ്ഊദി (ക്രി. 900-956) എന്നീ പ്രതിഭകളുടെ വരവോടെയാണ്. ത്വബ്‌രി ത്വബരിസ്ഥാനിലെ ആമുല്‍ എന്ന പ്രദേശത്താണ് ജനിച്ചത്. വര്‍ഷക്രമത്തില്‍ സംഭവങ്ങളെ വിവരിക്കുന്ന രീതി ഒഴിവാക്കി, സംഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു പുതിയ ചരിത്രരചനാ സമ്പ്രദായം അവതരിപ്പിച്ചത് അദ്ദേഹമാണ്. ഖുര്‍ആന്‍ വ്യാഖ്യാനത്തിലും ലോകചരിത്ര രചനയിലുമാണ് ത്വബ്‌രിയുടെ പ്രശസ്തി നിലകൊള്ളുന്നത്. പന്ത്രണ്ടോളം വാള്യങ്ങളില്‍ ഹിജ്‌റ 298 വരെയുള്ള കാലഘട്ടത്തിന്റെ ബൃഹത്തായ ചരിത്രമാണ് താരീഖുര്‍റസൂലി വല്‍ മുലൂക്ക് (പ്രവാചകരുടെയും രാജാക്കന്‍മാരുടെയും ചരിത്രം). കുലപതികളില്‍ നിന്ന് തുടങ്ങി പ്രവാചകന്‍മാര്‍, പൂര്‍വകാല ഭരണാധിപന്‍മാര്‍, സാനിയാക്കള്‍, മുഹമ്മദ് നബി, നാലു ഖലീഫമാര്‍, ഉമവിയ്യ, അബ്ബാസിയ്യ ഭരണകര്‍ത്താക്കള്‍ എന്നിവരുടെ ചരിത്രങ്ങള്‍ ഇതില്‍ വിശകലനം ചെയ്യുന്നുണ്ട്. പ്രാമാണികതയും സമഗ്രതയുമാണ് ത്വബ്‌രി രചനകളുടെ മുഖമുദ്രയെന്ന് ആര്‍ എ ഗെബ്ബ് (R A Gebb- Studies on the civilization of Islam, P. 118) ചൂണ്ടിക്കാട്ടുന്നു.
നവീന ചരിത്ര രചനയുടെ മറ്റൊരു ഉപജ്ഞാതാവായി കരുതപ്പെടുന്ന അബുല്‍ ഹസന്‍ അലിയ്യുല്‍ മസ്ഊദി ജനിച്ചത് ബഗ്ദാദിലെ അല്‍ കൂഫ കുടുംബത്തിലാണ്. ചരിത്രകാരനും ദാര്‍ശനികനും ഭൂമിശാസ്ത്ര പണ്ഡിതനുമായിരുന്ന മസ്ഊദി, ചരിത്ര വസ്തുതകള്‍ തേടി സ്‌പെയിന്‍, റഷ്യ, ചൈന, ഇന്ത്യ, സിറിയ, ഇറാഖ്, അര്‍മേനിയ എന്നിവിടങ്ങളില്‍ സഞ്ചരിച്ചു. ഈജിപ്തില്‍ താമസമുറപ്പിച്ച (941) അദ്ദേഹം പ്രസിദ്ധമായ മുറൂജുദ്ദഹബു വ മആദിനുല്‍ ജൗഹറും (സ്വര്‍ണപുല്‍ത്തകിടും പവിഴ ഖനിയും), കിതാബുത്തന്‍ബീഹും പൂര്‍ത്തിയാക്കി. മുറൂജിന്റെ ആദ്യഭാഗം നബി തിരുമേനിയുടെ കാലം വരെ അപഗ്രഥനം ചെയ്യുന്നു. രണ്ടാം ഭാഗം ഇസ്‌ലാമിക സമൂഹങ്ങളുടെ ചരിത്രവിശകലനത്തിന് നീക്കിവച്ചിരിക്കുകയാണ്. ‘മുസ്‌ലിംകളുടെ ഹെറോദോത്തസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ മസ്ഊദി ത്വബ്‌രിയുടേതില്‍ നിന്ന് വ്യത്യസ്തമായ ശൈലിയില്‍ ഇസ്‌ലാമിക ചരിത്രത്തോടൊപ്പം ഇന്തോ-പേര്‍ഷ്യന്‍, റോമന്‍, യഹൂദ ചരിത്രവും മതവും തന്റെ പഠനത്തിന് വിധേയമാക്കി.
അല്‍ മസ്ഊദിക്ക് ശേഷം ചരിത്രപഠനത്തിന് ജീവിതം അര്‍പ്പിച്ചവരായിരുന്നു ഇബ്‌നു മസ്‌കുവയ്ഹിയും (ചരമം സി.ഇ. 1030) ഇബ്‌നുല്‍ അസീറും. ഭിഷഗ്വരനും ദാര്‍ശനികനും ചരിത്രകാര നുമായിരുന്ന മസ്‌കുവയ്ഹി, ബുവയ്ഹിയ ഭരണാധികാരികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കുന്നു.
ദിയാഉദ്ദീനുബ്‌നു അസീര്‍ ഇറാഖിലെ ജസീറ ബനീ ഉമറിലാണ് ജനിച്ചതെങ്കിലും (553/1163) മൗസിലിലാണ് ജീവിതകാലം അധികവും ചെലവഴിച്ചത്. രാഷ്ട്രീയ രംഗത്ത് പ്രാമുഖ്യം നേടിയ അദ്ദേഹം സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കീഴിലും (1191) തുടര്‍ന്ന് മകന്‍ അല്‍ അഫ്ദലിന്റെ കീഴിലും സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ലോകചരിത്രം അല്‍ കാമില്‍ അക്കാലത്തെ ഏത് യൂറോപ്യന്‍ രചനയോടും കിടപിടിക്കുന്നതായിരുന്നു. ഏഴായിരത്തി അഞ്ഞൂറോളം ജീവചരിത്രക്കുറിപ്പുകള്‍ അടങ്ങുന്ന ഉസുദുല്‍ ഗാബാണ് മറ്റൊരു പ്രസിദ്ധ രചന.
ഇബ്‌നു ഖല്‍ദൂനും മുഖദ്ദിമയും
ആദ്യത്തെ മാനവ സാമൂഹിക ശാസ്ത്രജ്ഞനായി ലോകം ഗണിക്കുന്ന അബൂസയ്ദ് അബ്ദുര്‍റഹ്‌മാനുബ്‌നു ഖല്‍ദൂന്‍ (1332-1406) തുനീഷ്യയിലാണ് ജനിച്ചത്. ഗ്രാനഡയില്‍ ജീവിച്ച കുറച്ചു കാലം ഒഴിച്ചാല്‍ ശിഷ്ടകാലം ഉത്തരാഫ്രിക്കയിലാണ് ജീവിച്ചത്. മുസ്‌ലിം സ്‌പെയിനിന്റെ പതനവും ഉത്തരാഫ്രിക്ക, സിറിയ എന്നിവിടങ്ങളിലെ അരാജകത്വവും ഇസ്‌ലാമിക നാഗരികതയുടെ അധോഗമനവും ഇബ്‌നു ഖല്‍ദൂന്‍ നേരില്‍ കണ്ടു. ഇസ്‌ലാമിക പഠനത്തിലുള്ള അഗാധ പാണ്ഡിത്യവും രാഷ്ട്രീയ അനുഭവങ്ങളും വിശ്വചരിത്രം രചിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി.
ചരിത്രം ഇബ്‌നു ഖല്‍ദൂന് വസ്തുതകളുടെ ഒരു പട്ടികയല്ല, ഭൂതകാല സംഭവങ്ങളുടെ കേവല വിവരണവുമല്ല; രാഷ്ട്രങ്ങളുടെയും ജനപദങ്ങളുടെയും ഉയര്‍ച്ചകള്‍ക്കും പതനങ്ങള്‍ക്കമുള്ള കാരണങ്ങള്‍ ഗ്രഹിക്കാനുള്ള ഒരു ശാസ്ത്രശാഖയാണ്. ഏഴു വാല്യങ്ങളിലുള്ള ബൃഹത്തായ ലോക ചരിത്രം ‘കിതാബുല്‍ ഇബര്‍’ എന്ന ഗ്രന്ഥത്തിന്റെ പ്രഥമ വാല്യമാണ് പ്രശസ്തമായ മുഖദ്ദിമ. ഗ്രന്ഥത്തിന്റെ പൂര്‍ണനാമം കിതാബുല്‍ ഇബര്‍ വ ദീവാനുല്‍ മുബ്തദഇ വല്‍ ഖബര്‍ ഫീ അയ്യാമില്‍ അറബി വല്‍ അജമി വല്‍ ബര്‍ബര്‍’ (ഗുണപാഠങ്ങളുടെയും അറബ്, പേര്‍ഷ്യന്‍, ബര്‍ബര്‍ എന്നിവരുടെ ചരിത്രപരമായ വിവരങ്ങളും അവരുടെ ആഖ്യാന – ആഖ്യാതാക്കളുടെയും ഗ്രന്ഥം) എന്നാണ്.
ഇബ്‌നു ഖല്‍ദൂന്റെ പ്രശസ്തി നിലനില്‍ക്കുന്നത് ചരിത്രരചനയിലെന്നതിനേക്കാള്‍, സമൂഹത്തിന്റെ രൂപവും വളര്‍ച്ചയും ശാസ്ത്രീയമായി പ്രതിപാദിക്കുന്ന മുഖവുര(മുഖദ്ദിമ)യിലൂടെയാണ്. അറബി സാഹിത്യത്തിലെ അമൂല്യരത്‌നമായ മുഖദ്ദിമക്ക് തുല്യമായ ഒരു രചനയും അതുവരെ എഴുതപ്പെട്ടിരുന്നില്ല.
മുഖദ്ദിമ വിശ്വചരിത്രത്തിന്റെ കേവലം ഒരു മുഖവുരയല്ല. മറിച്ച്, സാമൂഹിക, സാമ്പത്തിക, മാറ്റങ്ങള്‍ക്കുള്ള കാരണങ്ങളുടെയും നാഗരികതകളുടെ ഉയര്‍ച്ച താഴ്ച്ചകളുടെയും വിശകലനവും കൂടിയാണ്. ചരിത്രത്തെ സംസ്‌കാരങ്ങളുടെ ശാസ്ത്രമെന്നാണ് ഇബ്‌നു ഖല്‍ദൂന്‍ വിശേഷിപ്പിക്കുന്നത്. സംസ്‌കാരത്തിന്റെ ചരിത്രം അടര്‍ത്തിയെടുത്ത് പഠനവിധേയമാക്കാന്‍ കഴിയില്ല. കാരണം അത് വിജ്ഞാനത്തിന്റെ സൈദ്ധാന്തിക, പ്രായോഗിക നിര്‍മാണ ശാഖകളുടെ ഒരു മിശ്രിതമാണ്. സദാ ചലിച്ചുകൊണ്ടിരിക്കുന്ന സംസ്‌കാരം ജീവജാലങ്ങളെപ്പോലെത്തന്നെ ജനനം, വളര്‍ച്ച, നാശം എന്നീ പ്രതിഭാസങ്ങള്‍ക്കു വിധേയമാണ്. പില്‍ക്കാലത്ത് ഓസ്‌വാള്‍ഡ് സ്‌പെഗ്ലറും ആര്‍നോള്‍ഡ് ടോയന്‍ബിയും വിശദമായ പഠനത്തിന് വിധേയമാക്കിയ ഒരു തത്വമാണ് ഇബ്‌നു ഖല്‍ദൂന്‍ അവതരിപ്പിച്ചത്.
സാമൂഹുക ഭദ്രതയെ കുറിച്ചുള്ള ‘അസ്വബിയ്യ’ സങ്കല്പമാണ് സാമൂഹിക ശാസ്ത്രത്തിന് ഇബ്‌നു ഖല്‍ദൂന്റെ മുഖ്യ സംഭാവന.
ഇബ്‌നു ഖല്‍ദൂനും അസബിയ്യ സങ്കല്പവും
ഇബ്‌നു ഖല്‍ദൂന്‍ സാമൂഹിക ശാസ്ത്രത്തിന് നല്‍കിയ മുഖ്യ സംഭാവനയാണ് ‘അസ്വബിയ്യ’ സങ്കല്പം. ഇടുങ്ങിയ വിവക്ഷയില്‍ നിന്ന് അദ്ദേഹം ഈ സങ്കല്പത്തെ ജനഗണങ്ങളുടെ ജീവിതശൈലിയെയും സ്ഥിരതയെയും കുറിച്ച് ഗവേഷണം നടത്താനുള്ള ചട്ടക്കൂടിന്റെ അടിസ്ഥാനമാക്കി ഉയര്‍ത്തി. ആദര്‍ശൈക്യം, ഗണ(group)വികാരം, ഗണഭക്തി, പൊതുവായ ഊര്‍ജസ്വലത എന്നിങ്ങനെ അസ്വബിയ്യയെ വിശേഷിപ്പിക്കാറുണ്ട്. കൂട്ടായ വികാരം, പൊതുതാല്പര്യം, സാമൂഹികവും സാമ്പത്തികവുമായ താല്പര്യങ്ങള്‍, വിചാര വികാരങ്ങള്‍, ഐക്യം എന്നിങ്ങനെ സമൂഹഗണങ്ങള്‍ക്ക് കെട്ടുറപ്പ് നല്‍കുന്ന എല്ലാ ഘടകങ്ങളും അസ്വബിയ്യയുടെ പരിധിയില്‍ വരും.
പ്രാകൃത സമൂഹങ്ങളില്‍ രക്തബന്ധം, സഖ്യം, സംരക്ഷണം എന്നിവയായിരുന്നു അസ്വബിയ്യയെ (സാമൂഹിക ഭദ്രത) ഊട്ടിയുറപ്പിച്ച ഘടകങ്ങള്‍. എന്നാല്‍, നാഗരികതയുടെ വളര്‍ച്ച അസ്വബിയ്യയുടെ തിരോധാനത്തിന് വഴിവെക്കുന്നു. സാമൂഹിക ഭദ്രതക്ക് സഹായകമാകുന്നത് നാലു ഘടകങ്ങളാണ്.
- ജീവിത രീതി: സംസ്‌കാരത്തിന്റെ വളര്‍ച്ചയില്‍ ഭൗതിക പ്രതിഭാസത്തിന്റെ പ്രസക്തി കണക്കിലെടുക്കുന്നുണ്ട് ഇബ്‌നു ഖല്‍ദൂന്‍. കാള്‍ മാര്‍ക്‌സിനെ സംബന്ധിച്ചിടത്തോളം ഉത്പാദന സമ്പ്രദായമാണ് (mode of production) സാമൂഹിക ചലനത്തിന്റെ നിദാനം. എന്നാല്‍, ജീവിതശൈലി(mode of living)യാണ് ഇബ്‌നു ഖല്‍ദൂനിന്റെ വീക്ഷണത്തില്‍, സാംസ്‌കാരിക വളര്‍ച്ചയെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകം. മാര്‍ക്‌സില്‍ നിന്ന് വ്യത്യസ്തമായി ഭൗതിക പ്രതിഭാസത്തെ ഏകശക്തി ഘടകമായല്ല, നാഗരികതയുടെ വളര്‍ച്ചക്ക് ശക്തി പകരുന്ന പല ഘടകങ്ങളില്‍ ഒന്നായാണ് അദ്ദേഹം കണക്കാക്കുന്നത്.
- ശക്തി: ജനങ്ങളുടെ വിധേയത്വം നേടിയെടുക്കാന്‍ പ്രയോജനകരമായ ഒരു ഉപകരണമാണ് ശക്തി. സംസ്‌കാരങ്ങളുടെ നിലനില്പ് തന്നെ ശക്തിയുടെ ഫലപ്രദമായ ഉപയോഗത്തെ ആശ്രയിച്ചാണിരിക്കുന്നത്. ശിഥിലീകരണ പ്രവണതകള്‍ ലഘൂകരിക്കാനും ശക്തി അത്യന്താപേക്ഷിതമാണ്.
- നേതൃത്വം: ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനുള്ള നേതാവിന്റെ കഴിവ് ജനങ്ങളുടെ വിധേയത്വം ഉറപ്പാക്കുന്നു. സാമൂഹിക ഭദ്രതയുടെ ഈടും ദൈര്‍ഘ്യവും നേതാവിന്റെ വ്യക്തിപ്രഭാവത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. നേതാവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അവര്‍ സമൂഹ ഭദ്രതക്ക് വര്‍ധിച്ച തോതില്‍ ഊര്‍ജം നല്‍കിക്കൊണ്ടിരിക്കും. കര്‍മോത്സുകമായ ഒരു നേതൃനിര നാഗരികതയുടെ വളര്‍ച്ചക്ക് അനിവാര്യമാണെന്ന ആര്‍നോള്‍ഡ് ടോയന്‍ബിയുടെ വാദത്തിലെ സത്ത തന്നെയാണ് ഇബ്‌നു ഖല്‍ദൂന്‍ അവതരിപ്പിക്കുന്നതും.
- മതം: സാമൂഹികവത്കരണത്തിന് ശക്തി പകരുന്ന ഒരു ഘടകമാണ് മതം. ഭൗതികവും ആത്മീയവും ധാര്‍മികവുമായ ഐക്യം ഊട്ടിയുറപ്പിക്കാന്‍ ആദര്‍ശത്തിന് കഴിയും. സാമൂഹിക ഭദ്രതയെ പരിപോഷിപ്പിക്കുന്ന മറ്റുള്ള ഘടകങ്ങളെ അപേക്ഷിച്ച് മതം അതിശക്തമായ ഒന്നാണ്. ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഏകീകരിക്കപ്പെട്ട ഒരു ജനതയെ എത്ര ശക്തിയുള്ള സൈന്യത്തിനും കീഴ്‌പ്പെടുത്താന്‍ പെട്ടെന്ന് കഴിയില്ല.
സംസ്‌കാരത്തിന്റെ തിരോധാനത്തിന്റെ കാരണങ്ങളും ഇബ്‌നു ഖല്‍ദൂന്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഭരണാധികാരികളുടെ അധികാര ദുര്‍വിനിയോഗം, സമൂഹത്തിന്റെ അനീതി, അനാര്‍ജിത സമ്പത്തും അതിന്റെ പ്രദര്‍ശനപരമായ ദുരുപയോഗവും സൃഷ്ടിക്കുന്ന സാമ്പത്തിക, സാമൂഹിക മാലിന്യങ്ങള്‍ തുടങ്ങിയവയെല്ലാം ഒരു സമൂഹത്തിന്റെ പതനത്തിന് കാരണമാകുന്നതെങ്ങനെയെന്നും അദ്ദേഹം വിശദമാക്കുന്നു. ഇബ്‌നു ഖല്‍ദൂന്റെ പ്രതിഭയുടെ ആഴം തുര്‍ക്കികളാണ് ആദ്യം തിരിച്ചറിഞ്ഞത്. മുഖദ്ദിമയുടെ ആദ്യപരിഭാഷ തുര്‍ക്കിഭാഷയില്‍ പ്രത്യക്ഷപ്പെട്ടത് 1830ലാണ്. 1869ല്‍ ഫ്രഞ്ച് പരിഭാഷയും വെളിച്ചം കണ്ടു. പത്തൊമ്പതാം നൂറ്റാണ്ടോടുകൂടിയാണ് ഈ പ്രതിഭയെ ലോകം കണ്ടെത്തിയതെന്നതാണ് ആശ്ചര്യകരം. പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളില്‍ ‘മുഖദ്ദിമ’ യൂറോപ്പില്‍ പഠനവിധേയമാക്കാനും ചര്‍ച്ച ചെയ്യപ്പെടാനും തുടങ്ങി. ഇബ്‌നു ഖല്‍ദൂനിന്റെ മൗലികത ആദരിച്ച പണ്ഡിതലോകം വികോ, മൊണ്ടസ്‌കെ, അഗസ്തസ് കോംതെ, ആഡംസ്മിത്ത് എന്നിവരുടെ മാര്‍ഗദര്‍ശിയായിട്ടാണ് ഇബ്‌നു ഖല്‍ദൂനെ കണക്കാക്കുന്നത്. മധ്യകാല മുസ്‌ലിം ചരിത്രകാരന്‍മാരിലെ ഉജ്വല താരമായാണ് ജെയിംസ് തോംസണ്‍ ഇബ്‌നു ഖല്‍ദൂനെ വിശേഷിപ്പിക്കുന്നത്. ഹാരി ഇ ബര്‍നെഡ് ആവട്ടെ ചരിത്രപഠനത്തിന്റെ സാങ്കേതികതയെയും ലക്ഷ്യങ്ങളെയും കുറിച്ച് ആഴത്തില്‍ ചിന്തിച്ച ഇബ്‌നു ഖല്‍ദൂനെ തുലനം ചെയ്യുന്നത് റോജര്‍ ബേക്കനോടാണ്. ഇബ്‌നു ഖല്‍ദൂന്റെ പാത പിന്തുടര്‍ന്ന് ചരിത്രരചന നടത്താന്‍ വളരെ കാലത്തോളം ആരുമുണ്ടായില്ല. പണ്ഡിതലോകത്ത് രണ്ടു നൂറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു തത്വശാസ്ത്രത്തിന്റെ ചരിത്രപഠനം വികാസം പ്രാപിക്കാന്‍.
അബൂമിഖ്‌നഫ് (മരണം ഹി. 157 -ക്രി.774), മദാഇനി (അലിയ്യുബ്‌നു മുഹമ്മദി ബ്‌നു അബ്ദില്ലാഹ് ഹി. 135-225 -ക്രി.752 -843), ഹിശാമുബ്‌നു മുഹമ്മദ്ബ്‌നുല്‍ കല്‍ബീ (മരണം ഹി. 204), അബുല്‍ ഫറജുല്‍ ഇസ്ഫഹാനി(ക്രി. 897-967 -ഹി.284 -356), അബുല്‍ ഫിദാ(ക്രി.1273-1331), ഇബ്‌നു കസീര്‍(1300-1372 -ഹി.701 -774) തുടങ്ങിയവരും അറബ് ചരിത്രകാരന്‍മാരില്‍ പ്രധാനികളാണ്. മുപ്പത്തിരണ്ടോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ മിഖ്‌നഫിയുടെ രചനകള്‍ മുഴുവനും നഷ്ടപ്പെട്ടുപോയി. മക്കാ കാലഘട്ടത്തെക്കുറിച്ച് ചരിത്രരചന നടത്തിയ വ്യക്തിയാണ് അല്‍ ഖല്‍ബി. ഇസ്ഫഹാനിയുടെ അല്‍ഗാനീ ഇസ്‌ലാമിക നാഗരികതയുടെ പഠനത്തിന് ഒഴിച്ചുകൂടാനാകാത്ത ഒരു സ്രോതസ്സാണ്. ഹിജ്‌റ 767 വരെയുള്ള കാലഘട്ടത്തിന്റെ ചരിത്രം വര്‍ഷാടിസ്ഥാനത്തില്‍ പ്രതിപാദിക്കുന്ന ‘അല്‍ ബിദായ വന്നിഹായ’ (ആരംഭവും അവസാനവും) ഇബ്‌നു കസീര്‍ എഴുതിയിരിക്കുന്നത് പതിനാല് വാല്യങ്ങളിലായാണ്. മുസ്‌ലിം ചരിത്രാഖ്യായികകള്‍ പൊതുവെ നിഷ്പക്ഷവും വിശ്വാസയോഗ്യവുമായ രചനകളായിരുന്നു.
