ചികിത്സാ രംഗത്തെ ചൂഷണങ്ങള്‍
രോഗശമനം തേടുന്ന മനുഷ്യന്റെ ദുര്ബലാവസ്ഥയെ ഉപയോഗപ്പെടുത്തി ചില മേഖലകളില്‍ ചൂഷണപരമായ പ്രവണതകള്‍ വളരാറുണ്ട്. അന്ധവിശ്വാസങ്ങളുമായി ബന്ധിപ്പിച്ച ചികിത്‌സാ രീതികള്‍, ആത്മീയ ചികിത്‌സ എന്ന പേരില്‍ നടക്കുന്ന തെറ്റായ അവകാശവാദങ്ങള്‍, ഖുര്‍ആന്‍ തെറാപ്പിയെക്കുറിച്ചുള്ള യാഥാര്‍ഥ്യവും പരിധികളും, പ്രവാചകവൈദ്യത്തിന്റെ ശരിയായ അര്‍ഥവും പ്രയോഗവും എന്നിവയെക്കുറിച്ച് ഈ ലേഖനം വിശദീകരിക്കുന്നു. ചികിത്സാ രംഗത്തെ ചൂഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം, അവയില്‍ നിന്ന് സമൂഹം എങ്ങനെ ജാഗ്രത പുലര്‍ത്തണം എന്നതും ഖുർആനും സുന്നത്തും അടിസ്ഥാനമാക്കി അവതരിപ്പിക്കുന്നതാണ് ഇതിന്റെ ഉള്ളടക്കം.
നമ്മുടെ ജീവിതശൈലി മാറിയതോടെ അസുഖങ്ങള്‍ വര്‍ധിക്കുകയും അതിനനുസരിച്ച് ധാരാളം ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും നമ്മുടെ നാട്ടില്‍ കൂടുകയും ചെയ്തു. എന്നാല്‍ മഹത്തായ സേവനവും കാരുണ്യ പ്രവര്‍ത്തനവുമായി ആതുര ശ്രുശൂഷയെ കണ്ടിരുന്നതില്‍ നിന്നും മാറി ആരോഗ്യരംഗം ഇന്ന് തീര്‍ത്തും കച്ചവടവത്കരിക്കപ്പെട്ടിരിക്കുകയാണ്. രോഗികളുടെ നിസ്സഹായാവസ്ഥയെയും അജ്ഞതയെയും ചൂഷണം ചെയ്ത് അനാവശ്യ ചികിത്സയും ടെസ്റ്റുകളും നടത്തി ആശുപത്രികള്‍ വലിയ സാമ്പത്തിക നേട്ടം കൈവരിച്ചു കൊണ്ടിരിക്കുകയാണ്. സ്വകാര്യ മേഖലയിലെന്ന പോലെ സര്‍ക്കാര്‍ മേഖലയിലടക്കം ഈ ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. ചികില്‍സാ ചെലവ് ഇന്ത്യയിലെ ആറുകോടി മുപ്പത് ലക്ഷം ആളുകളെ ദരിദ്രരാക്കിയെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് ഈ രംഗത്തെ ചൂഷണത്തിന്റെയും തട്ടിപ്പിന്റെയും ആഴത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
ചികിത്സാ രംഗത്ത് ആശുപത്രികള്‍ കേന്ദ്രീകരിച്ച നടക്കുന്ന തട്ടിപ്പുകളേക്കാള്‍ ഒരുപടി മുന്നിലാണ് ആത്മീയ ചികിത്സയുടെ പേരിലും അന്ധവിശ്വാസങ്ങളുടെ പേരിലും പ്രവാചക വൈദ്യത്തിന്റെ പേരിലും നടക്കുന്ന ചൂഷണങ്ങള്‍. ബീവിമാരും, തങ്ങള്‍മാരും, ജോത്സ്യന്മാരും ചെകുത്താന്റെയും ജിന്നിന്റെയും പ്രേതത്തിന്റെയെല്ലാം പേരു പറഞ്ഞ് ജനങ്ങളെ മാനസികമായി തളര്‍ത്തി സാമ്പത്തികമായി ചൂഷണം ചെയ്ത് വലിയ സാമ്പത്തിക നേട്ടം കൈവരിക്കുകയാണ്. നിരവധി അനുഭവങ്ങള്‍ നിത്യവാര്‍ത്തയായിട്ടു പോലും ജനങ്ങള്‍ ഉദ്ബുദ്ധരാവുന്നില്ല എന്നതാണ് ഇത്തരം തട്ടിപ്പുകള്‍ തുടരാന്‍ കാരണം.
ചികിത്‌സയും അന്ധവിശ്വാസവും
രോഗചികിത്‌സാ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ അന്ധവിശ്വാസപരമായ കാര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. മാരകമായ പല രോഗങ്ങളും ചെകുത്താന്‍ ഉണ്ടാക്കുന്നതാണെന്ന തെറ്റായ ധാരണയ്ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. വസൂരി, കോളറ തുടങ്ങിയ മാരകരോഗങ്ങള്‍ തട്ടുചെകുത്താന്റെ സൃഷ്ടിയാണെന്ന് വിശ്വസിച്ച് അതിന്റെ പ്രതിവിധിയായി ചൊട്ടുവിദ്യകളും കൂട്ടബാങ്കുവിളിയുമായി ഒരു തലമുറ കഴിഞ്ഞു പോയി. അവരെ ബോധ്യപ്പെടുത്താനായില്ലെങ്കിലും പിന്‍തലമുറകള്‍ക്ക് പൂര്‍ണബോധ്യം വന്നു; അത് ചെകുത്താനല്ലെന്ന്. രോഗാണു പരത്തുന്ന രോഗവും പ്രതിവിധികളും തികച്ചും ഭൗതികമായ കാര്യങ്ങളാണെന്ന്. എന്നാല്‍ മാനസിക രോഗവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പൈശാചികമാണെന്നു ധരിക്കുകയും അവരെ ചികിത്‌സിക്കാന്‍ ചില ആത്മീയ ചികിത്‌സകരെ സമീപിക്കുകയും ചെയ്യുന്നത് ഇന്നും കാണാം. ഇസ്‌ലാമിന്റെ വ്യക്തമായ കാഴ്ച്ചപ്പാട് നാം തിരിച്ചറിയണം. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല എന്ന പോലെത്തന്നെ രോഗമുണ്ടാക്കാനും ഒരു ശക്തിക്കും കഴിയില്ല; അല്ലാഹുവിനല്ലാതെ. പിശാച് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ശാരീരിക-മാനസിക രോഗങ്ങള്‍ ഉണ്ടാക്കാന്‍ പിശാചിനു കഴിയില്ല. ദുര്‍ബോധനത്തിലൂടെ വഴിപിഴപ്പിക്കുക മാത്രമാണ് പിശാചിന്റെ പണി (14:22). അതിനെ നേരിടേണ്ടത് സത്യവിശ്വാസവും ധര്‍മബോധവും കൊണ്ടാണ്. ചാത്തന്‍, കാളി, പ്രേതം തുടങ്ങിയവയെല്ലാം അയഥാര്‍ഥങ്ങളാണ്. മുസ്‌ലിമിന് അത്തരത്തിലുള്ളതില്‍ വിശ്വസിക്കാന്‍ പാടില്ല.
ആധുനിക ആശുപത്രികള്‍ക്ക് സമാന്തരമായി വിശ്വാസചൂഷണം ചെയ്ത് ആത്മീയ ചികിത്‌സ നടത്തുന്ന കോമരങ്ങള്‍, തങ്ങന്‍മാര്‍, സിദ്ധന്‍മാര്‍, രാശിക്കാര്‍ തുടങ്ങിയവരൊക്കെ ചെയ്യുന്നത് തട്ടിപ്പും ആത്മീയ ചൂഷണവുമാണ്. രോഗത്തിന് ഭൗതികമായി ചികിത്‌സിക്കുക. ആത്മീയമായി പ്രാര്‍ഥിക്കുക. ഇതിലപ്പുറമുള്ളതെല്ലാം ഇസ്‌ലാമിനന്യമാണ്. ചാത്തന്‍ സേവ എന്ന പൗരാണിക അബദ്ധ ധാരണയുടെ മുസ്‌ലിം വേര്‍ഷന്‍ മാത്രമാണ് ജിന്നുസേവയും അടിച്ചിറക്കലും. മനുഷ്യപ്രകൃതിയുമായി ഒട്ടും ചേരാത്ത, നമുക്കജ്ഞാതമായ ഒരു പ്രത്യേകതരം സൃഷ്ടികളാണ് ജിന്നുകള്‍. അവര്‍ രോഗമുണ്ടാക്കുമെന്നോ രോഗം മാറ്റുമെന്നോ അല്ലാഹുവോ റസൂലോ പഠിപ്പിച്ചിട്ടില്ല.
ആത്മീയ ചികിത്‌സയും ഖുര്‍ആന്‍ തെറാപ്പിയും
വിശുദ്ധ ഖുര്‍ആന്‍ ഓതി ഊതിയ നൂല്‍ ദേഹത്തു കെട്ടുക, ഖുര്‍ആന്‍ അക്ഷരങ്ങള്‍ എഴുതി കലക്കിക്കുടിക്കുക മുതലായവയും മുസ്‌ലിംകള്‍ക്കിടയില്‍ കണ്ടുവരുന്ന ആത്മീയ ചികിത്‌സകളാണ്. എന്നാല്‍ തെറ്റും നിരര്‍ഥകവുമാണ്. വിശുദ്ധ ഖുര്‍ആന്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് സന്‍മാര്‍ഗമാണ് (2:2). ജീവിച്ചിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കാനുള്ളതാണ് (36:70). ഖുര്‍ആന്‍ ഏറ്റവും ചൊവ്വായതിലേക്ക് മാര്‍ഗ ദര്‍ശനം ചെയ്യുന്നു (17:9). ഇതെല്ലാമാണ് ഖുര്‍ആനിന്റെ അവതീര്‍ണ ലക്ഷ്യം. അത് ഭൗതിക ലക്ഷ്യങ്ങള്‍ക്കുപയോഗിച്ചു കൂടാ. നബിയോ സ്വഹാബിമാരോ ഖുര്‍ആന്‍ ചികിത്‌സക്കുപയോഗിച്ചിട്ടില്ല. ആയതിനാല്‍ അത് നിഷിദ്ധമാണ്.
എഴുതിക്കെട്ടിയും കലക്കിക്കുടിച്ചും ചികിത്‌സിക്കുവാന്‍ വേണ്ടി ഖുര്‍ആന്‍ ശമന(ശിഫാ)മാണ് എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാറുണ്ട്. അല്ലാഹു മനുഷ്യന്ന് കനിഞ്ഞേകിയ ഒരു ഭക്ഷ്യവസ്തുവാണ് തേന്‍. അതില്‍ ദൃഷ്ടാന്തമുണ്ട്. അതില്‍ രോഗശമനമുണ്ട് (16:69) എന്ന് ഖുര്‍ആനില്‍ പറയുന്നു. വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെടുത്തിയും അതില്‍ ശമനം(ശിഫാഅ്) ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. തേന്‍ ഒരു ഭൗതിക വസ്തു. അതിലടങ്ങിയ പോഷണവും ശമനവും(ശിഫാഅ്) മനുഷ്യന്‍ കണ്ടുപിടിച്ചു. അല്ലാഹു ആ അനുഗ്രഹം ഉണര്‍ത്തിക്കൊണ്ട് അതിലെ ദൃഷ്ടാന്തം ഊന്നിപ്പറഞ്ഞു. ഖുര്‍ആനിനെ പറ്റി പറഞ്ഞതിങ്ങനെയാണ്. ”വിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു” (17:82). മറ്റൊരായത്തില്‍ ഈ ആശയം ഒന്നുകൂടി വിശദീകരിക്കുന്നു. ”മനുഷ്യരെ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും മനസുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്ക് വന്നു കിട്ടിയിരിക്കുന്നു (10:57). ഹൃദ്രോഗ വിഭാഗവുമായി (Cardiology) ബന്ധപ്പെട്ട ചികിത്‌സയല്ല ഇപ്പറഞ്ഞത്. മനസ്സ് മലീമസമാകുന്ന വിശ്വാസ വൈകല്യങ്ങളും സ്വഭാവ ദൂഷ്യങ്ങളുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ദുഷ്ട മനസ്സിനെ ശുദ്ധമാക്കി നിര്‍മല മനസ്‌കരാക്കാന്‍ ഉതകുന്നതാണ് ഖുര്‍ആനിലെ ഉപദേശങ്ങള്‍ എന്നതാണിതിനര്‍ഥം. കപട വിശ്വാസികളെപ്പറ്റി ഖുര്‍ആന്‍ പറയുന്നു: ”അവരുടെ മനസ്സുകളില്‍ ഒരു തരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ധിപ്പിക്കുകയും ചെയ്തു (2:10). ഇത് മാനസിക രോഗത്തെപ്പറ്റിയല്ല; വിശ്വാസ വഞ്ചനയെപ്പറ്റിയാണ്. ആയത്തിന്റെ സമാപനം ഇങ്ങനെ ‘കള്ളം പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടാവുക’.
മന്ത്രവാദവും മന്ത്രിച്ചൂതലും പ്രൊഫഷണലായി നടത്തപ്പെടുകയും വിശ്വാസികള്‍ പൂര്‍ണമായും ചൂഷണം ചെയ്യപ്പെടുകയും ചെയ്തിരുന്ന ഒരു ഇരുളടഞ്ഞ കാലഘട്ടത്തില്‍ നിന്ന് വിശ്വാസജീവിതത്തിലേക്ക് കേരള മുസ്‌ലിംകള്‍ ആനയിക്കപ്പെട്ടത് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. മാറിയ സമൂഹത്തിലേക്ക് ഖുര്‍ആന്‍ ചികിത്‌സയുടെ പ്രൊഫഷണലിസത്തിലേക്ക് ചിലര്‍ ചാനല്‍ പരിപാടികളിലൂടെയും അനുബന്ധ പുസ്തകക്കച്ചവടത്തിലൂടെയും ഇറങ്ങിത്തിരിച്ചതാണ് സമകാലിക വസ്തുത. ഏതു ദുരിതത്തിനും ആശ്വാസമായും ഏതു സൗഭാഗ്യത്തിനും ഹേതുവായും അയാള്‍ നിര്‍ദേശിക്കുന്ന ആയത്തുകള്‍ അയാള്‍ നിര്‍ദേശിക്കുന്നത്ര തവണ ഓതി അയാള്‍ തന്നെ നിര്‍ദേശിക്കുന്ന ചില കര്‍മങ്ങള്‍ ചെയ്താല്‍ ഫലം സുനിശ്ചിതമാണത്രേ! ഒരു ഉദാഹരണം പറയാം. വിശുദ്ധ ഖുര്‍ആന്‍(86:8) ഓതിക്കൊണ്ടിരുന്നാല്‍ നഷ്ടപ്പെട്ട മുതല്‍ തിരിച്ചു കിട്ടുമത്രേ! ഇതുപോലെ നൂറുക്കണക്കിന് ആയത്തുകള്‍! ഇത് വിശുദ്ധ ഖുര്‍ആനിനെ അവഹേളിക്കലാണ്. മുഹമ്മദ് നബി(സ്വ)യെ കളിയാക്കലാണ്. ഇസ്‌ലാമിനെ ഇതര മതസ്ഥര്‍ക്കിടയില്‍ തെറ്റായി ചിത്രീകരിക്കലാണ്. അല്ലാഹുവിന്റെ മഹത്വവും ഉയിര്‍ത്തെഴുന്നേല്പിന്റെ യാഥാര്‍ഥ്യവും വെളിപ്പെടുത്തുന്ന ആയത്ത് കേവലഭൗതിക ആവശ്യത്തിന് ദുരുപയോഗപ്പെടുത്തുകയോ. നന്മയില്‍ നിന്നുള്ള തിരിച്ചു നടത്തമാണിത്.
‘റുഖ്അ ശര്‍ഇയ്യ’ എന്ന പേരില്‍ മാനസിക രോഗിയെ ഖുര്‍ആന്‍ സിഡി കേള്‍പ്പിച്ച് മാരകമായി അടിച്ചു പരുക്കേല്പിച്ച് ഖുര്‍ആന്‍ തെറാപ്പി നടത്തിയത് വര്‍ത്തമാനകാല സംഭവങ്ങളിലൊന്നാണ്. വിശുദ്ധ ഖുര്‍ആനിലെ 113,114 സൂറകള്‍ രക്ഷ തേടുന്നത് എന്ന അര്‍ഥത്തില്‍ ‘മുഅവ്വദതാന്‍’ എന്ന് പ്രവാചകന്‍ പരിചയപ്പെടുത്തുകയും അത് പല സന്ദര്‍ഭങ്ങളിലും ഓതാനും ശരീരത്തില്‍ ഊതാനും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഇത് സ്വയം ചെയ്യേണ്ടതാണ്. പ്രൊഫഷണനല്ല. മൗലവി ഒരുങ്ങി വരേണ്ടതില്ല. ഈ ആയത്തുകള്‍ ഉള്‍കൊള്ളുന്ന ആശയം രക്ഷ തേടലാണുതാനും. പ്രവാചകന്‍ പഠിപ്പിച്ചതിലപ്പുറം ഒരു ഖുര്‍ആന്‍ തെറാപ്പി ഉണ്ടാക്കാന്‍ ഒരാള്‍ക്കും അവകാശമില്ല എന്ന് നാം തിരിച്ചറിയുക.
പിന്നെ ശിര്‍ക്ക് കലരാത്ത ദിക്‌റുകളും ദുആകളും മന്ത്രമാക്കാം. അതു പ്രൊഫഷനല്ല. ശിര്‍ക്കില്ലാത്ത മന്ത്രങ്ങള്‍ക്ക് വിരോധമില്ല (മുസ്‌ലിം) 1. ദിക്‌റുകളും ദുആകളും സത്യവിശ്വാസിയുടെ ജീവിതക്രമത്തിന്റെ ഭാഗമാണ്. ഉറങ്ങുന്നതും ഉണരുന്നതും ദിക്‌റും ദുആയോടും കൂടിയാവണമെന്ന പ്രവാചക നിര്‍ദേശം ചിന്താര്‍ഹമാണ്. ഇതൊരു ചികിത്‌സാരീതിയല്ല.
പ്രവാചകവൈദ്യം
പ്രവാചകവൈദ്യം എന്ന പേരില്‍ ധാരാളം ചികിത്സാകേന്ദ്രങ്ങളും മരുന്നുകളും ഇന്നു വ്യാപകമാണ്. പ്രവാചകന്‍ പഠിപ്പിച്ച കാര്യമെന്ന രീതിയില്‍ മതപരിവേഷം നല്കിയാണ് ഇത്തരം ചികിത്സകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. പ്രവാചക വചനങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നടര്‍ത്തിയെടുത്തും ദുര്‍ബലമായ ഹദീസുകളെ അവലംബിച്ചുമാണ് ഇത്തരക്കാര്‍ വിപണി പിടിച്ചെടുക്കുന്നത്. മതത്തിന്റെപേരില്‍ വില്ക്കപ്പെടുന്നതിനാല്‍ സാധാരണക്കാര്‍ സത്യം മനസ്സിലാക്കാതെ വഞ്ചിതരാവുകയാണ് ചെയ്യുന്നത്.
യഥാര്‍ഥത്തില്‍ അത്ത്വിബ്ബുന്നബവിയ്യ് അഥവാ പ്രവാചകവൈദ്യം എന്ന ഒരു ചര്‍ച്ച നിലവിലുണ്ട്. നബി (സ്വ) സ്വീകരിച്ച ചികിത്സാ രൂപങ്ങളും അവിടുത്തെ ചികിത്സ സംബന്ധമായ നിര്‍ദേശങ്ങളും ഉള്‍കൊള്ളുന്നതാണ് ഇത്. നബി(സ്വ) ജീവിച്ചിരുന്ന കാലഘട്ടത്തില്‍ നിലനിന്നിരുന്ന ചികിത്സാ കാര്യങ്ങളും പൗരാണികമായ രീതികളും ഉള്‍ക്കൊള്ളുന്നതോടൊപ്പം ശാശ്വതമായ ചില തത്ത്വങ്ങളും ഇതില്‍ കാണാവുന്നതാണ്. പ്രവാചകനില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസുകളിലാണ് ഇവയെല്ലാം കാണുന്നത്. ഇത്തരം വചനങ്ങള്‍ ചിലര്‍ സമാഹരിക്കുകയും ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്. ചില ഹദീസ് ഗ്രന്ഥങ്ങള്‍ തന്നെ ത്വിബ്ബ് അഥവാ വൈദ്യം എന്ന പേരില്‍ പ്രത്യേകം തലക്കെട്ടുകള്‍ നല്‍കി ക്രോഡീകരിച്ചവരുമുണ്ട്. ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ കിതാബുത്ത്വിബ്ബ് എന്ന പേരില്‍ നൂറിലേറെ ഹദീസുകള്‍ വിവിധ തലക്കെട്ടുകളിലായി ക്രോഡീകരിച്ചിട്ടുണ്ട്. ഇത്തരം ഹദീസുകള്‍ മാത്രം ശേഖരിച്ച് ക്രോഡീകരിക്കുകയും പ്രത്യേക രൂപത്തില്‍ അവ രേഖപ്പെടുത്തുകയും ചെയ്ത അനേകരുണ്ട് അവരില്‍ ഏറ്റവും പൗരാണികനാണ് ഇമാം അലിയ്യുബ്‌നു മൂസാ അല്‍ കാദ്വിം ബിന്‍ ജഅ്ഫര്‍ അസ്സ്വാദിഖ് (മരണം ഹിജ്‌റ:203). ഇദ്ദേഹം ഖലീഫ മഅ്മൂനിന്ന് സമര്‍പ്പിക്കാനായി ഇത്തരമൊരു ഗ്രന്ഥരചന നടത്തുകയാണുണ്ടായത്. ഹിജ്‌റ 238ല്‍ മൃതിയടഞ്ഞ അബ്ദുല്‍ മാലികില്‍ ഉന്‍ദുലുസി ഹിജ്‌റ 368ല്‍ നിര്യാതനായ ഹാഫിദ് അബൂബക്കര്‍ ഇബ്‌നുസനിയ്യ് തുടങ്ങിയ ഒട്ടേറെ പേര്‍ ഇങ്ങനെ രചനകള്‍ നടത്തിയിട്ടുണ്ട്.
നബി(സ്വ) നിയുക്തനായത് വൈദ്യശാസ്ത്രം അഭ്യസിപ്പിക്കുവാന്‍ അല്ല. പ്രത്യുത മാനവതയ്ക്കാകമാനം ദൈവിക സന്ദേശത്തിന്റെ മാര്‍ഗദര്‍ശനം പകര്‍ന്നു കൊടുക്കുവാനാണ്. പാരത്രിക ജീവിതത്തില്‍ വിജയം വരിക്കാനാവശ്യമായ വിശ്വാസം-ആരാധന-അനുഷ്ഠാന കാര്യങ്ങള്‍ പ്രത്യേകമായി പഠിപ്പിക്കുകയും അതോടൊപ്പം ജീവിതത്തിന്റെ ഇതര മേഖലകളില്‍ അനുവര്‍ത്തിക്കേണ്ട ദൈവീകമായ മാര്‍ഗദര്‍ശനം എന്തെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിനു പുറമെയുള്ള ഭൗതീക വിഷയങ്ങളില്‍ ‘എന്നേക്കാള്‍ അറിവുള്ളവര്‍ നിങ്ങളാണ്’ എന്ന് നബി(സ്വ) പറഞ്ഞതിനാല്‍ തന്നെ നബി(സ്വ) യില്‍ നിന്നു വന്ന ശാരീരികചികിത്സാ കാര്യങ്ങള്‍ വിലയിരുത്തേണ്ടത് ഈ ഒരു അടിത്തറയില്‍ നിന്നാകണം. മാത്രവുമല്ല പ്രവാചകനില്‍ നിന്നുള്ള പൊതുനിര്‍ദേശങ്ങളില്‍ സ്ഥിരമായി പരിഗണിക്കേണ്ടുന്ന കാര്യങ്ങളൊടൊപ്പം പ്രാദേശികവും താല്കാലികവുമായ ചില നിര്‍ദേശങ്ങളുമുണ്ടെന്നും മനസ്സിലാക്കണം.
വൈദ്യശാസ്ത്രവുമായി ബന്ധപ്പെടുന്ന എല്ലാ നബിവചനങ്ങളും എല്ലാ വ്യക്തികള്‍ക്കും എല്ലാ പ്രദേശത്തുകാര്‍ക്കും ഒരുപോലെ ബാധകമായിരിക്കണമെന്നില്ല. അതിലെ ചില സൂചനകള്‍ നബി(സ്വ) ജീവിച്ച കാലവും സ്ഥലവുമായി ബന്ധപ്പെട്ടു മാത്രമാകാവുന്നതുമാണ്. എന്നാല്‍ ‘എല്ലാ രോഗത്തിനും മരുന്നുണ്ട്, രോഗത്തിനുള്ള മരുന്ന് കിട്ടിക്കഴിഞ്ഞാല്‍ അല്ലാഹുവിന്റെ ഉത്തരവോടെ രോഗം ഭേദപ്പെടുമെന്ന’ നബി വചനമാണ് ചികിത്‌സയുടെ ഇസ്‌ലാമിക ദര്‍ശനം. ഇതിന്റെ അടിസ്ഥാനത്തില്‍ നബി(സ്വ)യില്‍ നിന്ന് വന്ന ചികിത്സാ നിര്‍ദ്ദേശങ്ങള്‍ ചികിത്സയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതോ പ്രവാചകത്വത്തിന് തെളിവായി വന്നതോ അവിടുത്തെ കാലത്ത് പ്രചാരത്തിലുണ്ടായി രുന്നതോ അല്ലെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ആനുകാലികമാക്കേണ്ടവയായിട്ടോ കാണുകയാണ് വേണ്ടത്.
നബി(സ്വ) കഴിച്ച ആഹാരം, ധരിച്ച വസ്ത്രം, യാത്ര ചെയ്ത വാഹനം, സ്വീകരിച്ച ചികിത്‌സാരീതി ഇവ സ്ഥലകാലങ്ങള്‍ക്കനുസരിച്ച് മാറുന്നവയാണ്. അവയിലല്ല മാതൃക. അവയിലടങ്ങിയ തത്ത്വങ്ങളിലാണ്. അത് നബി പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാല്‍ നബിയോ സ്വഹാബികളോ ചെയ്ത ചികിത്‌സ മതത്തിന്റെ കാലാതിര്‍ത്തിയായ നിയമങ്ങളല്ല. സ്വീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാവുന്ന ഭൗതിക കാര്യങ്ങളാണ്.
References
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 07, പേജ് 19, ഹദീസ് 2200[↩]
