അബ്ബാസീ ഭരണാധികാരികള്‍ – 2
കാലക്രമേണ ശക്തമായിരുന്ന ഭരണസംവിധാനങ്ങള്‍ ദുർബലതകളെയും വിഭജനങ്ങളെയും നേരിടുന്ന ഘട്ടത്തിലേക്ക് കടന്നു. ആഭ്യന്തര സംഘര്‍ഷങ്ങള്‍, സൈനിക ഇടപെടലുകള്‍, ഭരണാധികാരികളുടെ മാറിമാറിയ അധികാരമാറ്റങ്ങള്‍ എന്നിവ ഈ കാലഘട്ടത്തെ സ്വാധീനിച്ചു. ഈ പശ്ചാത്തലത്തിലാണ് അബ്ബാസീ ഭരണാധികാരികള്‍ വിവിധ വെല്ലുവിളികളോടൊപ്പം ഖിലാഫത്ത് മുന്നോട്ടു നയിച്ചത്. അല്‍ മുസ്തഈന്‍ ബില്ലാഹ് മുതല്‍ അല്‍ മുസ്തക്ഫി വരെയുള്ള ഭരണകാലങ്ങളും, ഒടുവില്‍ അബ്ബാസി ഖിലാഫത്ത് ചിതറുന്ന ചരിത്രഘട്ടവും ഈ അധ്യായം വിശദീകരിക്കുന്നു. ഭരണസ്ഥിരത നഷ്ടപ്പെട്ട ഈ കാലം ഇസ്‌ലാമിക രാഷ്ട്രീയചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായി മാറി.
അല്‍ മുസ്തഈന്‍ ബില്ലാഹ്
മുന്‍തസിറിന്റെ വധത്തിനു പിന്നാലെ അധികാരമേറ്റത് മുഅ്തസിമിന്റെ പുത്രന്‍ അഹ്‌മദായിരുന്നു. തുര്‍ക്കികളുടെ കാര്‍മികത്വത്തിലായിരുന്നു അധികാരാരോഹണം. അവര്‍ തന്നെ പേരും നല്‍കി -അല്‍ മുസ്തഈന്‍ ബില്ലാഹ്. ഹിജ്‌റ 248ലായിരുന്നു അത്.
മുതവക്കിലിന്റെ മക്കളായ മുഅ്തസ്സും മുഅല്ലദും ജീവിച്ചിരിക്കെയാണ് പ്രായം കുറഞ്ഞ മുസ്തഈനിനെ തുര്‍ക്കി സൈനികര്‍ ഖലീഫയാക്കിയത്. എന്നാല്‍ മുസ്തഈനിനെ അവരുപദേശിച്ചിടത്ത് കിട്ടിയില്ല.
ഖലീഫ തന്റെ അധികാരം പലയിടത്തും പ്രയോഗിച്ചു തുടങ്ങിയപ്പോള്‍ തുര്‍ക്കികള്‍ ആശങ്കപ്പെട്ടു തുടങ്ങി. തലസ്ഥാനം സാമര്‍റയില്‍ നിന്നും ബഗ്ദാദിലേക്ക് മാറ്റിയാണ് മുസ്തഈന്‍ തുര്‍ക്കികളെ അടിച്ചത്. അതോടെ ആശങ്കയിലായ അവര്‍ മുസ്തഈനിനെ അധികാര ഭ്രഷ്ടനാക്കി അല്‍ മുഅ്തസ്സിനെ വാഴിച്ചു.
ഇത് മുഅ്തസ്സിനും മുസ്തഈനിനുമിടയില്‍ യുദ്ധത്തിന് കാരണമാക്കി. ഒടുവില്‍ മുസ്തഈന്‍ സ്ഥാനത്യാഗം ചെയ്‌തെങ്കിലും തുര്‍ക്കികളാല്‍ അദ്ദേഹം വധിക്കപ്പെടുകയാ ണുണ്ടായത്; ഹിജ്‌റ 252ല്‍.
അല്‍ മുഅ്തസ്സുബില്ലാഹ്
അബൂഅബ്ദില്ല മുഹമ്മദുബ്‌നു ജഅ്ഫര്‍ അല്‍ മുതവക്കില്‍ എന്നാണ് അല്‍ മുഅ്തസ്സുബില്ലായുടെ പൂര്‍ണനാമം. മുതവക്കിലിന്റെ പുത്രന്‍. ക്രി.866 (ഹി. 252)ല്‍ ഖലീഫയായി തുര്‍ക്കികള്‍ വാഴിച്ചു.
തുര്‍ക്കി സൈനിക നേതൃത്വത്തെ വെറുത്ത മുഅ്തസ്സ് അവരെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ അവരിലെ രണ്ട് പ്രമുഖരായ വസീഫ്, ബുഗാ എന്നിവരെ സ്ഥാനഭ്രഷ്ടരാക്കി. ശമ്പളം കിട്ടാന്‍ തെരുവിലിറങ്ങിയ സൈന്യം ഇവരെ വധിക്കുകയും ചെയ്തു.
ഖജനാവ് കാലിയായിരുന്നു, എന്നാല്‍ ഖലീഫയുടെ മാതാവ് ഖബീഹ അതിസമ്പന്നയും. ശമ്പളം നല്‍കാന്‍ കടം ചേദിച്ച മകനെ നിരാശനാക്കി. ഒടുവില്‍ കൊട്ടാരത്തിലേക്ക് ഇരച്ചു കയറിയ സൈന്യം അവരുടെ ധനം കൊള്ളയടിക്കുകയും ഖലീഫ മുഅ്തസ്സിനെ വധിക്കുകയും ചെയ്തു. ഖബീഹ ജീവനും കൊണ്ട് രക്ഷപ്പെട്ടു. ക്രി. 869 (ഹി. 255) ലായിരുന്നു ഈ സംഭവം.
ഈജിപ്ത്, ബിസ്താനിയം എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാര്‍ അതത് പ്രവിശ്യകളിലെ സ്വതന്ത്ര ഭരണകൂടങ്ങളായി പ്രഖ്യാപിച്ചതും മുഅ്തസ്സിന്റെ കാലത്താണ്.
അല്‍ മുഹ്തദീ ബില്ലാഹ്
അബൂഅബ്ദില്ല മുഹമ്മദ് എന്നാണ് അല്‍ മുഹ്തദിയുടെ പൂര്‍ണനാമം. അല്‍ മുഅ്തസ്സിന്റെ സഹോദരന്‍. ക്രി.869 (ഹി. 225) ലാണ് ഖിലാഫത്ത് ഏറ്റത്.
ആദര്‍ശവാദിയും ധര്‍മവിചാരം കൊണ്ടുനടന്നവനുമായ മുഹ്തദീ, ഭരണം സംശുദ്ധമാക്കാന്‍ ശ്രമം നടത്തി. മദ്യം നിരോധിക്കുകയും നര്‍ത്തകിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും തിന്മകള്‍ തുടച്ചുനീക്കുകയും ചെയ്തു. ലളിത ജീവിതത്തിലൂടെ മാതൃകയുമായി. ജുമുഅ നമസ്‌കാരത്തിന് അദ്ദേഹം തന്നെ നേതൃത്വം നല്‍കുകയും ചെയ്തു.
എന്നാല്‍ അധര്‍മത്തിലും ആഡംബരത്തിലും മുങ്ങിയ ജനം ഈ ശുദ്ധീകരണത്തിനെതിരെ രംഗത്തിറങ്ങി. ബഗ്ദാദിലും ഖുറാസാനിലും ഫലസ്തീനിലും ദമസ്‌കസിലും ജോര്‍ദാനിലും ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു.
ഇതിനിടെയാണ് പട്ടാളത്തിന്റെ ഗൂഢാലോചനക്കിരയായി അല്‍ മുഹ്തദീയുടെ അന്ത്യം. ഒരു വര്‍ഷം മാത്രം ഭരണത്തിലിരുന്ന മുഹ്തദീ ക്രി. 870 (ഹി. 256)ല്‍ വധിക്കപ്പെട്ടു.
അല്‍മുഅ്തമിദ് അലല്ലാഹ്
അല്‍ മുതവക്കിലിന്റെ മകനും അല്‍ മുഅ്തസ്സിന്റെ സഹോദരനുമാണ് അല്‍ മുഅ്തമിദ്. അഹ്‌മദ് എന്നാണ് യഥാര്‍ഥ നാമം. ജനസേവകനും നീതിമാനുമായിരുന്നു. ക്രി.870 (ഹി.256) ലാണ് ഖിലാഫത്ത് ഏറ്റെടുത്തത്.
ഖിലാഫത്ത് കയ്യേറ്റതിനു പിന്നാലെ രാജ്യത്തെ രണ്ടു മേഖലകളായി തിരിച്ചു. ആഫ്രിക്ക, ഈജിപ്ത്, സിറിയ, ജസീറ, അര്‍മീനിയ എന്നിവയടങ്ങുന്ന പശ്ചിമ മേഖല സഹോദരന്‍ അബൂ അഹമ്മദ് ത്വല്‍ഹ (അല്‍ മുവഫ്ഫഖ്)യെ ഏല്‍പ്പിച്ചു.
വിവിധ പ്രവിശ്യകള്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി പിരിഞ്ഞുപോകുന്ന പ്രവണതയെ ഇരുവരും ചേര്‍ന്ന് അടിച്ചൊതുക്കി. ഇക്കാര്യത്തില്‍ മുവഫ്ഫഖ് അസാമാന്യ മെയ്‌വഴക്കം കാട്ടി. ഇത് മുഅ്തമിദിനെ നിഷ്പ്രഭനാക്കുകയായിരുന്നു.
ബസ്വറയിലുണ്ടായ നീഗ്രോകളുടെ കലാപവും പേര്‍ഷ്യയിലെ ഗവര്‍ണറായിരുന്ന യഅ്ഖൂബുബ്‌നു ലൈസിന്റെ ബാഗ്ദാദ് പിടിക്കാനുള്ള ശ്രമവും മുവഫ്ഫഖും സൈന്യാധിപനായ മൂസാ, ബുഗാ എന്നിവരും ചേര്‍ന്ന് പരാജയപ്പെടുത്തി.
ഇതിനിടെ അധികാരം നഷ്ടപ്പെട്ട മുഅ്തമിദ് ഈജിപ്തിലേക്ക് പലായനം ചെയ്ത് അവിടുത്തെ ഗവര്‍ണര്‍ ഇബ്‌നു തുലൂനുമായി ചേര്‍ന്ന് മുവഫ്ഫഖിനെതിരെ നീങ്ങാന്‍ ശ്രമം നടത്തി. എന്നാല്‍ ശ്രമം പൊളിഞ്ഞു. ഇതിനിടെ ഹിജ്‌റ 278ല്‍ മുവഫ്ഫഖ് നിര്യാതനായി.
തുടര്‍ന്ന് മുഅ്തമിദ് തന്നെ വീണ്ടും രാജ്യം ഭരിച്ചു. തന്റെ പിന്‍ഗാമിയായി മുഅ്തമിദ് മുവഫ്ഫഖിന്റെ പുത്രന്‍ മുഅ്തദിദ്വിനെയാണ് നിശ്ചയിച്ചത്. സ്വന്തം പുത്രന്‍ മുഫഖസ്സിനെ ഒഴിവാക്കിയായിരുന്നു ഇത്.
23 വര്‍ഷം ഭരിച്ച മുഅ്തമിദ് ക്രി. 870 (ഹി. 279)ല്‍ ദിവംഗതനായി. 50 വയസ്സായിരുന്നു. ഹദീസ് വിജ്ഞാന ശാഖയിലെ പ്രമാണികളും അവലംബങ്ങളുമായ ഇമാം ബുഖാരി, ഇമാം മുസ്‌ലിം, ഇബ്‌നുമാജ, അബൂദാവൂദ്, തിര്‍മിദി എന്നിവരെല്ലാം ഇക്കാലത്താണ് ജീവിച്ചിരുന്നത്.
അല്‍ മുഅ്തദ്വിദ് ബില്ലാഹ്
പത്ത് വര്‍ഷത്തെ ഭരണംകൊണ്ട്, അബ്ബാസികളുടെ നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിച്ച ഖലീഫയാണ് അല്‍ മുഅ്തദ്വിദ് (ക്രി. 892-902). പ്രതിഭയും പ്രാപ്തിയും ഒപ്പം ഉരുക്കുമുഷ്ടിയും ഒത്തിണങ്ങിയ മുഅ്തദ്വിദ് ക്രി.892ല്‍(ഹി.279)ലാണ് ഐകകണ്‌ഠ്യേന ഖിലാഫത്തിലുപവിഷ്ടനായത്.
അഴിമതിക്കെതിരെ കണ്ണടച്ച് നടപടിയെടുത്തു. തെരുവുകളിലിരുന്ന് പ്രവചനം നടത്തിയിരുന്ന ജോത്സ്യന്മാരെ അദ്ദേഹം തുരത്തിയോടിച്ചു. തത്വശാസ്ത്ര ഗ്രന്ഥങ്ങളുടെ വില്പന നിരോധിച്ചു. നികുതി ഭാരം കുറച്ചു. അഗ്നിയാരാധനയും വിലക്കി. ഇതോടെ ജനം മുഅ്തളിദ്വിനെ അതിരറ്റ് സ്‌നേഹിച്ചു.
വിസ്മയകരമായ സാംസ്‌കാരിക-സാഹിത്യപുരോഗതിയും ഇക്കാലത്തുണ്ടായി. ഭാഷാ പരിജ്ഞാനി അബൂമുസര്‍റദ്, ചരിത്രപടു അല്‍ബലാദുരി, ഭൗമശാസ്ത്രകാരന്‍ അല്‍ യഅ്ഖൂബി, കവികളായ അല്‍ബുഹ്തുരി, ഇബ്‌നുറൂമി, വ്യാകരണ വിശാരദരന്‍ പേര്‍ഷ്യക്കാരനായ സീബവൈഹി എന്നിവര്‍ ഇക്കാലത്ത് നവോത്ഥാന ശില്പികളായി.
ക്രി. 902 (ഹി.289)ല്‍ മുഅ്തദ്വിദ് അന്തരിച്ചു.
അല്‍ മുഖ്തഫി ബില്ലാഹ്
മുഅ്തദിദ്വിന്റെ മകനാണ് അല്‍ മുഖ്തഫീബില്ലായെന്ന പേരില്‍ ക്രി. 907ല്‍ (ഹി 289) ഖിലാഫത്ത് ഏറ്റെടുത്തത്. അബൂ മുഹമ്മദ് അലി എന്ന് യഥാര്‍ഥ നാമം.
ഭരണമേറ്റതിന്റെ പിന്നാലെ രണ്ട് കാര്യങ്ങള്‍ ചെയ്തു മുഖ്തഫീ. പുതിയ കൊട്ടാരം നിര്‍മിക്കാനായി പിതാവ് ഏറ്റെടുത്ത ഭൂമി അതിന്റെ അവകാശികള്‍ക്ക് തിരിച്ചു നല്‍കി. പിതാവ് പണികഴിപ്പിച്ച ഭൂഗര്‍ഭ ജയിലറ പള്ളിയാക്കി മാറ്റി. ഈ രണ്ട് നടപടികളും ജനങ്ങളെ മുഖ്തഫിയുമായി അടുപ്പിച്ചു.
പട്ടാളത്തിലെ ചില ഉന്നതരെ ശിക്ഷിക്കുകയും ചിലര്‍ വധിക്കപ്പെടുകയും ചെയ്തത് സേനയുടെ മനോവീര്യം തകര്‍ത്തതായി ആരോപണമുയര്‍ന്നു. അതുകൊണ്ട് തന്നെ കലാപങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ സേന പരാജയപ്പെടുകയും ചെയ്തു.
സിറിയയില്‍ ഇക്കാലത്ത് രംഗപ്രവേശനം ചെയ്ത ഖര്‍മത്തുകള്‍ ഖലീഫക്ക് കടുത്ത തലവേദനയുണ്ടാക്കി. വന്‍തുകയും വമ്പിച്ച സേനയും ഉപയോഗിച്ചാണ് ഇവരെ തകര്‍ത്തത്. നീതിയധിഷ്ഠിതവും ജനക്ഷേമകരവുമായ ഖിലാഫത്ത് അഞ്ചുവര്‍ഷം നീണ്ടു.
ക്രി. 907 (ഹി.295)ല്‍ മുഖ്തഫീ നിര്യാതനായി. 31 വയസ്സായിരുന്നു.
അല്‍ മുഖ്തദിര്‍ ബില്ലാഹ്
മുഖ്തഫീയുടെ മരണത്തെ തുടര്‍ന്ന് അധികാരമേല്പിക്കപ്പെട്ടത് മുഖ്തദിര്‍ ബില്ലയിലാണ് പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ളവനായിരുന്നു മുഅ്തദ്വിദ് ബില്ലയുടെ പുത്രന്‍. അബുല്‍ ഫള്ല്‍ ജഅ്ഫര്‍ എന്നാണ് യഥാര്‍ഥ പേര്.
തുര്‍ക്കി സൈന്യമേധാവികളാണ് ഈ കൗമാരക്കാരനെ ഖലീഫയാക്കിയത്. അവരുടെ രഹസ്യങ്ങള്‍ പൊളിയാതിരിക്കാനും സ്വാഭീഷ്ട പ്രകാരം ഭരണംകൈയാളാനും അവര്‍ ആഗ്രഹിച്ചതിന്റെ ഫലം.
എന്നാല്‍ മാതാവ് ശഗ്ബയും അന്തപ്പുര സ്ത്രീകളും ഭരണത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ മന്ത്രി ഹബ്ബാസുബ്‌നുഹസന്‍ ചരടു വലിച്ചു. മുഅ്തസ്സിന്റെ പുത്രന്‍ അബ്ദുല്ലയെ വാഴിക്കാന്‍ അദ്ദേഹം ശ്രമിച്ചു. പക്ഷേ, മുഖ്തദിറിന്റെ വിശ്വസ്തനായ തുര്‍ക്കുമാന്‍ ജനറല്‍ മുഅ്‌നിസ് ആ നീക്കം തകര്‍ത്തു. മുഖ്തദിര്‍ തന്നെ തുടര്‍ന്നു.
മാതാവിന്റെ ഭരണത്തിലെ ഇടപെടല്‍ സൈന്യത്തിനും മന്ത്രിമാര്‍ക്കും അസഹ്യമായി. മാത്രമല്ല അതുവരെ ഭദ്രമായിരുന്ന ഖജനാവ് ആഢംബരവും ധൂര്‍ത്തും നിമിത്തം കാലിയായി. സൈന്യത്തിന് ശമ്പളം കൊടുക്കാന്‍പോലും കഴിയാതെ വന്നു. ഇത് ഖലീഫക്കും പട്ടാള ജനറല്‍ മുഅ്‌നിസിനുമിടയില്‍ അകല്‍ച്ചയുണ്ടാക്കി.
പ്രസിദ്ധമായ രണ്ടു ആശുപത്രികള്‍ നിര്‍മിച്ചതാണ് ഇക്കാലയളവിലെ പ്രധാന സംഭവം. ഒന്ന് മുഖ്തദിരിയ്യ എന്ന പേരില്‍ ഖലീഫ തന്നെ പണിതു. മറ്റൊന്ന് ഖലീഫയുടെ മാതാവ് അവരുടെ സ്വന്തം ചെലവിലും.
ബൈസന്ത്യന്‍ ചക്രവര്‍ത്തിയുടെ അംബാസഡര്‍ ഹി. 325ല്‍ ബഗ്ദാദ് സന്ദര്‍ശിക്കാനെത്തി. അന്ന് ബഗ്ദാദും കൊട്ടാരവും അലങ്കരിക്കാന്‍ ലക്ഷക്കണക്കിന് ദീനാര്‍ വാരിക്കോരി ചെലവഴിച്ചത് വിവാദമായിരുന്നു.
ഖലീഫയില്‍ നിന്നകന്ന പട്ടാള ജനറല്‍ മുഅ്‌നിസ് പിന്നീട് ബഗ്ദാദ് അക്രമിച്ചു. ഈ അക്രമത്തിലാണ് മിഖ്തദിര്‍ ബില്ലാ കൊല്ലപ്പെട്ടത്. തന്റെ അനുമതിയില്ലാതെ മുഖ്തദിറിനെ വധിച്ചവരെ പിന്നീട് മുഅ്‌നിസ് ശിക്ഷിച്ചു.
25 വര്‍ഷം സാമ്രാജ്യം ഭരിച്ച മുഖ്തദിര്‍ ബില്ലാഹ് ക്രി. 932 (ഹി. 320)ലാണ് കൊല്ലപ്പെട്ടത്.
അല്‍ ഖാഹിര്‍
മുഖ്തദിറിന്റെ അര്‍ധ സഹോദരന്‍ അബൂ മന്‍സൂര്‍ മുഹമ്മദിനെ അല്‍ ഖാഹിര്‍ എന്ന നാമത്തോടെ അടുത്ത ഖലീഫയായി അവരോധിച്ചു. മുഅ്തദ്വിദിന്റെ മകനാണിദ്ദേഹം. ശക്തനും നിര്‍ഭയനുമായിരുന്നു.
അധികാരത്തിന്റെ ദല്ലാള്‍മാരില്‍ നിന്നവരെ അകറ്റിയ ഖാഹിര്‍ അതില്‍ അതിരുകടന്നതായും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. വളര്‍ത്തു മാതാവായ ശഗ്ബായെ മാനസികമായി പീഡിപ്പിച്ചു. സൈനിക ജനറല്‍ മുഅഹിസിനെതിരെ കുറ്റം ചുമത്തി.
മദ്യം നിരോധിക്കാനും നൃത്തശാലകള്‍ പൂട്ടാനും തയ്യാറായി. സൈനിക നേതൃത്വം ഖലീഫയില്‍ നിന്ന് അകന്നതിനാല്‍ അദ്ദേഹം അവര്‍ക്ക് ശത്രുവായി. ഒരിക്കല്‍ കൊട്ടാരത്തിലെത്തിയ ഒരുസംഘം സൈനികര്‍ ഖാഹിറിനെ സ്ഥാനഭ്രഷ്ടനാക്കി. അന്ധനായി മാറിയ ഖലീഫ പില്‍കാലത്ത് യാചകനായി മാറിയെന്ന് ചരിത്രം പറയുന്നു.
50-ആമത്തെ വയസ്സിലാണ് ചരമമടഞ്ഞത്.
അര്‍റാദീ ബില്ലാഹ്
ആഭ്യന്തരവും സൈനികവുമായ അധികാരം കൈയാളുന്ന അവസാനത്തെ അബ്ബാസീ ഖലീഫയാണ് അര്‍റാദീ ബില്ലാഹ്. മുഖ്തദിറിന്റെ മകനാണ് മുഹമ്മദ് അര്‍റാദീ. അസ്തമിച്ചു കൊണ്ടിരിക്കുന്ന അബ്ബാസീ ഖിലാഫത്തിനെ പൂര്‍വപ്രതാപത്തിലേക്ക് തിരികെകൊണ്ടു വരാന്‍ തീവ്രശ്രമം നടത്തി അര്‍റാദീ. എന്നാല്‍ അതിന് കഴിയുമായിരുന്നില്ല. മുസ്‌ലിം ലോകം അബ്ബാസികളും അമവികളും ഫാത്തിമികളുമായി പിരിഞ്ഞിരുന്നു അന്ന്.
ഏഴു വര്‍ഷത്തോളം ഭരിച്ച് ഒടുവില്‍ ക്രി. 940 (ഹി. 329) ല്‍ അര്‍റാദീ നിര്യാതനായി.
അല്‍ മുത്തഖീ ബില്ലാഹ്
പേര് അന്വര്‍ഥമാക്കും വിധം ദൈവഭക്തനും നീതിമാനുമായിരുന്നു അബ്ബാസീ ഖിലാഫത്തിലെ ഇരുപത്തിഒന്നാമനായ അല്‍ മുത്തഖി ബില്ലാഹ്. യഥാര്‍ഥ പേര് അബൂഇസ്ഹാഖ് ഇബ്‌റാഹീം എന്നാണ്. മുഖ്തദിറാണ് പിതാവ്. ദൈവത്തിന് സ്തുതിയര്‍പ്പിച്ച് രണ്ടു റക്അത്ത് നമസ്‌കരിച്ച ശേഷമാണ് അധികാരാരോഹണം നടത്തിയതും ബൈഅത്ത് വാങ്ങിയതും.
രാജകീയ ദര്‍ബാറില്‍ നിന്നും കവികളെയും വിദൂഷികളെയും പുറത്താക്കി, മുത്തഖി. എന്നാല്‍ ഭരണത്തില്‍ വേണ്ടത്ര മികവ് കാട്ടാന്‍ മുത്തഖിക്കായില്ല. ആയതിനാല്‍ സൈനിക മേധാവി (അമീറുല്‍ ഉമറാഅ് എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്) തുര്‍ക്കിക്കാരനായ ബജ്കമിന്റെ സന്തതിയായിരുന്നു ഭരണ സിരാകേന്ദ്രം.
നാലു വര്‍ഷം രാജ്യം ഭരിച്ച അല്‍ മുത്തഖി ക്രി. 944 (ഹി. 333)ല്‍ സ്ഥാന ഭ്രഷ്ടനാക്കപ്പെടുകയായിരുന്നു. 25 വര്‍ഷത്തോളം ടൈഗ്രീസ് നദിയിലെ ഒരു ദ്വീപില്‍ തടവുകാരനായി ജീവിച്ച ശേഷമാണ് ദൈവഭക്തനായ ഈ ഭരണാധികാരി നിര്യാതനായത്.
അല്‍ മുസ്തക്ഫി
രാജ്യാധികാരം പൂര്‍ണമായും അമീറുല്‍ ഉമറാഅ് അഥവാ സൈനിക ജനറലിന്റെ കൈകളിലായ കാലമാണ് പിന്നീട് അബ്ബാസീ ഖിലാഫത്തിനുണ്ടായത്. അതിന്റെ ആരംഭം അല്‍ മുസ്തക്ഫിയുടെ അധികാരാരോഹണത്തോടെയാണ്.
അല്‍ മുസ്തഫീയുടെ മകനാണ് അല്‍ മുസ്തക്ഫീ. അബുല്‍ഖാസിം അബ്ദുല്ലയെന്ന് യഥാര്‍ഥ നാമം. ക്രി. 944ലാണ്(ഹി. 333) ഭരണത്തിലെത്തിയത്.
ശേര്‍സാദ് ആയിരുന്നു ഇക്കാലത്തെ സൈനിക മേധാവി. വാസിത്വയിലും സിറിയയിലും ഭരണാധികാരികള്‍ക്കിടയില്‍ കിടമത്സരങ്ങള്‍ അരങ്ങേറി. ബുവയ്ഹി സുല്‍ത്താന്‍ 324ല്‍ ബഗ്ദാദ് ആക്രമിക്കാനെത്തി. ഖലീഫ പക്ഷേ ഈ സൈന്യത്തെ നേരിടുന്നതിന് പകരം സുല്‍ത്താന്‍ അഹ്‌മദുബ്‌നുഹസന് സമ്മാനങ്ങള്‍ നല്‍കി പ്രീണിപ്പിച്ച് പിന്തിരിപ്പിക്കുക യായിരുന്നു. മുഇസ്സുദ്ദൗല എന്ന പേരു നല്‍കി അഹ്‌മദിനെ പട്ടാളമേധാവിയാക്കുകയും ചെയ്തു.
ഇത് പിന്നീട് മുസ്തക്ഫിക്ക് തന്നെ വിനയായി. മുഇസ്സുദ്ദൗല അധികാരം കവര്‍ന്നെടുത്തു. മുസ്തക്ഫി വെറും ഖലീഫ മാത്രമായി. ഒടുവില്‍ സ്ഥാനഭ്രഷ്ടനാവുകയും ചെയ്തു. ക്രി. 945 (ഹി. 334)ല്‍.
അബ്ബാസി ഖിലാഫത്ത് ചിതറുന്നു
അബ്ബാസീ ഖിലാഫത്ത് മൂന്നു ഘട്ടങ്ങളടങ്ങിയതാണ്. ക്രി. വ. 750 (ഹി.132)ല്‍ അബുല്‍ അബ്ബാസ് അസ്സഫ്ഫാഹ് അടിത്തറയിട്ടതു മുതല്‍ പത്താമത്തെ ഖലീഫ മുതവക്കില്‍ അലല്ലാഹ് മരിക്കുന്നതുവരെ-ക്രി.861 (ഹി.247) ഒന്നാം ഘട്ടം. ഈ ഒരു നൂറ്റാണ്ടുകാലം പ്രവിശാലമായ ഇസ്‌ലാമിക സാമ്രാജ്യം അബ്ബാസീ ഖലീഫമാര്‍ തന്നെ അടക്കി വാണു.
എന്നാല്‍ മുഅ്തസിം ബില്ലാ (ഹി. 218-227) തന്റെ ഭരണകാലത്ത് രൂപീകരിച്ച തുര്‍ക്കി സേന പിന്നീട് വന്ന ഖലീഫമാര്‍ക്ക് വിനയായി. അറബികളേയും പേര്‍ഷ്യക്കാരേയും അകറ്റി നിര്‍ത്താനായിരുന്നു പുതിയ സേനയും അവര്‍ക്കായി പുതിയ തലസ്ഥാനവും (സാമിര്‍റാ) ഉണ്ടാക്കിയത്.
വാസിഖ് ബില്ലായുടെ ഭരണാന്ത്യം-ക്രി. 847 (ഹിജ് റ. 232) മുതല്‍ 21-ാമത്തെ ഖലീഫ മുത്തഖി ബില്ലായുടെ അന്ത്യം വരെ-ക്രി.944 (ഹി. 333)യാണ് രണ്ടാം അബ്ബാസീ യുഗം. കൃത്യം ഒരു ദശകം മാത്രം. തുര്‍ക്കി സ്വാധീനമുള്ള ഈ ഘട്ടത്തില്‍ ഖലീഫമാര്‍ക്ക് അര്‍ധ സ്വാതന്ത്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഖലീഫക്കുപുറമെ ആദ്യം അമീറുല്‍ ഉമറാഉം പിന്നീട് സുല്‍ത്താനും ഉണ്ടായി. മൂന്ന് അധികാരകേന്ദ്രങ്ങള്‍ വന്നതോടെ ഖലീഫ നോക്കുകുത്തിയായി. അമീറുല്‍ ഉമറാഉം സുല്‍ത്താനും ഖലീഫയെ നിശ്ചയിക്കുന്നതിലെത്തി കാര്യങ്ങള്‍.
മൂന്നാം ഘട്ടം ആരംഭിച്ചത് അല്‍ മുസ്തക്ഫീയുടെ ഖിലാഫത്തോടെ (ക്രി. 944, ഹി. 333) യാണ്. ഇക്കാലത്ത് ബുവൈഹികളാണ് ഖലീഫക്കു പുറമേ സുല്‍ത്താനായി വന്നത്. മുഇസ്സുദ്ദൗലയാണ് പ്രഥമ സുല്‍ത്താന്‍. 125ലാണ് ഈ ഘട്ടം അവസാനിച്ചത്.
ഖിലാഫത്ത് ചിന്നിചിതറുകയും പ്രവിശ്യകള്‍ സ്വതന്ത്ര രാജ്യങ്ങളായി മാറുകയും ചെയ്തു. അബ്ബാസി ഖിലാഫത്ത് ബഗ്ദാദില്‍ മാത്രം ഒതുങ്ങി. സ്‌പെയിന്‍ അമവികളുടെയും ഉത്തരാഫ്രിക്ക ഇദ്‌രീസികളുടെയും ടുണീഷ്യ അഗ്‌ലബികളുടെയും ഈജിപ്ത് ആദ്യം തൂലൂനികളുടെയും പിന്നീട് ഫാത്വിമികളുടെയും പൗരസ്ത്യ നാടുകള്‍ സഫാരിയ്യ, സമാനിയ്യ, ബുവൈഹിയ്യ, ഗസ്‌നവിയ്യ, ഹംദാനിയ്യ എന്നിവരുടെയും കൈകളിലായി.
പ്രവിശാലമായി കിടന്നിരുന്ന മുസ്‌ലിം ഖിലാഫത്ത് വിവിധ പ്രവിശ്യകളായി പിരിഞ്ഞ് മുസ്‌ലിം ലോകത്തിന് വന്‍ നഷ്ടങ്ങള്‍ വരുത്തി.
രാഷ്ട്രീയ രംഗത്ത് മുസ്‌ലിംകള്‍ക്ക് തിരിച്ചടി നേരിട്ടെങ്കിലും സാംസ്‌കാരികമായി മുസ്‌ലിംകള്‍ ഉത്തേജിക്കപ്പെട്ടതായി ചരിത്രം വിലയിരുത്തുന്നു. കാരണമിതാണ്. അബ്ബാസികളുടെ കാലത്ത് ബാഗ്ദാദ് മാത്രമാണ് തിളങ്ങിയത്. എന്നാല്‍ നിരവധി സ്വതന്ത്ര ഭരണകൂടങ്ങള്‍ വന്നതോടെ അത്രയും തലസ്ഥാന നഗരികളും ഉണ്ടായി. കോര്‍ദോവ, കെയ്‌റോ, ബുഖാറ, നിസാപൂര്‍, ഗസ്‌ന, ഹലബ് എന്നിവ. ഈ നഗരങ്ങളിലെല്ലാം ഇസ്‌ലാമിക സംസ്‌കാരം പൂത്തുലഞ്ഞു.
ശാസ്ത്രവും സാഹിത്യവും വളര്‍ന്നു. ഖലീഫമാരുടെ ദര്‍ബാറുകളിലേക്ക് ലോകത്തിന്റെ വിവിധ മൂലകളില്‍ നിന്നുള്ള പണ്ഡിതരെത്തി. ബൗദ്ധിക ചര്‍ച്ചകള്‍ നടന്നു. ഗ്രന്ഥങ്ങള്‍ വിരചിതമായി. ഈ നഗരങ്ങളെല്ലാം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളുമായി.
