ശാസ്ത്ര പുരോഗതി
മനുഷ്യനാഗരികതയുടെ ബൗദ്ധിക മുന്നേറ്റത്തില്‍ ഇസ്‌ലാമിക നാഗരികത വഹിച്ച പങ്ക് അതീവ മഹത്തരമാണ്. അറിവ് തേടല്‍ ഇബാദത്തായി കാണുന്ന ഇസ്‌ലാം, ശാസ്ത്രീയ അന്വേഷണങ്ങള്‍ക്ക് ശക്തമായ പ്രചോദനം നല്‍കി. ഖുര്‍ആനും സുന്നത്തും പ്രകൃതിയെ നിരീക്ഷിക്കാനും ചിന്തിക്കാനും ഗവേഷണം നടത്താനും മനുഷ്യനെ ആഹ്വാനം ചെയ്തു. ഇതാണ് ശാസ്ത്ര പുരോഗതിക്ക് വഴിയൊരുക്കിയ അടിത്തറ.
വൈദ്യശാസ്ത്രം, ഗണിതം, ഗോളശാസ്ത്രം, ഭൂമിശാസ്ത്രം, സസ്യശാസ്ത്രം തുടങ്ങിയ മേഖലകളില്‍ മുസ്‌ലിം പണ്ഡിതര്‍ ശാസ്ത്രീയമായ സമീപനവും പരീക്ഷണാത്മക രീതിയും വികസിപ്പിച്ചു. ഒന്‍പതാം നൂറ്റാണ്ടില്‍ തന്നെ ലോകത്തെ ആദ്യവ്യവസ്ഥാപിതആശുപത്രികള്‍ സ്ഥാപിക്കപ്പെട്ടു. ചികിത്സ, ശസ്ത്രക്രിയ, മരുന്നുകളുടെ തയ്യാറാക്കല്‍, രോഗികളുടെ പരിചരണം എന്നിവയ്ക്ക് ശാസ്ത്രീയ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തി.
ഗോളശാസ്ത്രത്തിലൂടെ നക്ഷത്രനിരീക്ഷണവും കലണ്ടര്‍ കണക്കുകളും വികസിച്ചു; ഭൂമിശാസ്ത്രം വഴി ലോകമാപ്പുകളും യാത്രാവിവരണങ്ങളും സമ്പന്നമായി. ഗണിതത്തില്‍ അൽജിബ്രയും ദശാംശ സമ്പ്രദായവും ലോകത്തിന് പരിചയപ്പെടുത്തി. സസ്യശാസ്ത്രത്തില്‍ ഔഷധസസ്യങ്ങളുടെ പഠനവും കൃഷിവികസനവും ശാസ്ത്രീയരീതിയില്‍ നടന്നു. ഇങ്ങനെ ശാസ്ത്ര പുരോഗതി ലോക നാഗരികതയ്ക്ക് മുസ്‌ലിംകള്‍ നല്‍കിയ ഏറ്റവും വിലപ്പെട്ട സംഭാവനകളിലൊന്നായി മാറി.
അമവിയ്യ അബ്ബാസിയ്യ കാലഘട്ടങ്ങളില്‍ ശാസ്ത്രഗവേഷണ മേഖലകളില്‍ ഉണ്ടായ പുരോഗതിയാണ് ആധുനികലോകത്തിന്റെ ശാസ്ത്രപുരോഗതിക്ക് നിദാനമായി ഭവിച്ചത്. മെഡിക്കല്‍ സയന്‍സും തത്ത്വശാസ്ത്രവും രസതന്ത്രവും വാനശാസ്ത്രവും ഗണിതവും ഭൂമിശാസ്ത്രവും ഭാഷാശാസ്ത്രവുമെല്ലാം ഇക്കാലത്ത് പടര്‍ന്ന് പന്തലിച്ചു. ഗ്രീസിലെയും പേര്‍ഷ്യയിലെയും ഭാരതത്തിലെയും വിജ്ഞാന കലവറകള്‍ അറബികള്‍ ലോകത്തിന്റെ മുമ്പിലെത്തിച്ചു. അരിസ്റ്റോട്ടില്‍, ഗ്യാലന്‍, ടോളമി, ചാണക്യന്‍ തുടങ്ങിയവരുടെ നശിച്ചുകൊണ്ടിരുന്ന ഗ്രന്ഥങ്ങള്‍ അവര്‍ തേടിപ്പിടിച്ചു. ബഗ്ദാദ് നഗരം വിവര്‍ത്തനത്തിന്റെയും ആശയവിനിമയത്തിന്റെയും ചരിത്രത്തില്‍ തുല്യതയില്ലാത്ത കേന്ദ്രമായി മാറി. ബഗ്ദാദില്‍ അറബികള്‍ കൊളുത്തിയ വിജ്ഞാന വിപ്ലവം സിറിയയും സ്‌പെയിനും സിസിലിയും കടന്ന് മധ്യകാല യൂറോപ്പിനെയും സ്വാധീനിച്ചു.
ഇസ്‌ലാം ശാസ്ത്രത്തിന് വഴികാണിച്ചു
ശാസ്ത്രം പ്രകൃതിയിലെ സൂക്ഷ്മ വസ്തുക്കളെയും സ്ഥൂലവസ്തുക്കളെയും കുറിച്ച് ഗവേഷണങ്ങള്‍ നടത്തി അതിന്റെ ഘടന മനസ്സിലാക്കുന്നു. ഒരു വസ്തുവിന്റെ തന്‍മാത്രയും മൂലകവും ആറ്റവും അവ പഠന വിധേയമാക്കുന്നു. പ്രകൃതിയിലുള്ള തൊണ്ണൂറ്റഞ്ചോളം മൂലകങ്ങള്‍ കൂടിച്ചേര്‍ന്നാണ് കോടിക്കണക്കിന് വസ്തുക്കള്‍ നിര്‍മിക്കപ്പെട്ടത്. അതില്‍ 95 ശതമാനവും ഓക്‌സിജന്‍, സിലിക്കണ്‍, അലൂമിനിയം, ഇരുമ്പ്, കാത്സ്യം എന്നീ മൂലകങ്ങളുടെ വ്യത്യസ്ത അളവിലുള്ള സംയോജനത്തിലൂടെയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിസൂക്ഷ്മമായ ഈ പഠന സവേഷണങ്ങളാണ് മനുഷ്യന്റെ പുരോഗതിക്ക് നിദാനം. സ്രഷ്ടാവ് മനുഷ്യന് നല്‍കിയ സവിശേഷ ബുദ്ധിയും ചിന്താശേഷിയുമാണ് ഈ പഠന പ്രകൃയകള്‍ക്കും അതിന്റെ സദ്ഫലങ്ങള്‍ക്കും കാരണം.
എന്നാല്‍ മനുഷ്യന് തന്റെ ബുദ്ധി ഉപയോഗിച്ച് ഗവേഷണം നടത്തി കണ്ടുപിടിക്കാവുന്നതല്ല മത ദര്‍ശനങ്ങളും ധര്‍മചിന്തയും. ഇസ്‌ലാം ഈ രംഗത്താണ് മനുഷ്യനെ പരിവര്‍ത്തിപ്പിക്കു ന്നത്. അതേസമയം അന്തിമ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ മനുഷ്യന്റെ ചിന്താശേഷിയെ പോഷിപ്പിക്കുന്നു. സ്രഷ്ടാവിലുള്ള വിശ്വാസത്തെപ്പറ്റി പ്രതിപാദിക്കുന്നിടത്തെല്ലാം ദൃശ്യപ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെയും വസ്തുക്കളെയും പറ്റി ഉറ്റാലോചിക്കാന്‍ ആഹ്വാനം ചെയ്തു. ഭൂമി, ആകാശം, രാപകലുകള്‍, സൂര്യചന്ദ്ര നക്ഷത്രാദി ഗോളങ്ങള്‍, മല, മഴ, മഞ്ഞ്, ജന്തുസസ്യ വര്‍ഗങ്ങള്‍ തുടങ്ങി ചെറുപ്രാണികളുടെ സൂക്ഷ്മ ജീവിതം വരെ പഠന മനനങ്ങള്‍ക്ക് വിധേയമാക്കാനുള്ള വിശുദ്ധ ഖുര്‍ആനിന്റെ ‘മതകീയ ശാസന’ മുസ്‌ലിംകളുടെ ധൈഷണിക വികാസത്തിന് ആക്കം കൂട്ടി. ഈയൊരു വിജ്ഞാന തൃഷ്ണയാണ് മത പണ്ഡിതന്‍മാര്‍ ഭൗതിക വിഷയങ്ങളിലും പ്രാവീണ്യം നേടിയവരായിത്തീരാന്‍ കാരണം. അമവി അബ്ബാസി കാലഘട്ടങ്ങളില്‍ മുസ്‌ലിം ലോകത്തിനു കൈവന്ന അധികാര സീമകളും സാമ്പത്തിക സുസ്ഥിതിയും ഭരണാധികാരികളുടെ ധിഷണയും ചേര്‍ന്നപ്പോള്‍ മുസ്‌ലിംകള്‍ ശാസ്ത്ര രംഗത്തും മുന്‍പന്തിയിലെത്തി. ലോക നാഗരികതയ്ക്ക് മുസ്‌ലിംകള്‍ നല്‍കിയ നിരവധി സംഭാവനകളില്‍ ശാസ്ത്ര തത്പരത കൂടി കണക്കാക്കപ്പെടുന്നത് ഇക്കാരണത്താലാണ്.
വൈദ്യശാസ്ത്രത്തിന് ദിശ നിര്‍ണയിച്ചവര്‍
വൈദ്യശാസ്ത്രത്തിന് ഇസ്‌ലാം വളരെ പ്രാധാന്യം നല്കിയിരുന്നു. ഇസ്‌ലാമിക പണ്ഡിതരില്‍ ഫിസിഷ്യന്‍മാരും മെറ്റാഫിസിഷ്യന്‍മാരും ഉണ്ടായിരുന്നു. അവര്‍ സന്ന്യാസികളും തത്ത്വജ്ഞാനികളുമായിരുന്നു. ഡോക്ടര്‍മാര്‍ ‘അല്‍ ഹക്കീം’ എന്ന് ആദരവോടെ അഭിസംബോധന ചെയ്യപ്പെട്ടു. ഹാറൂന്‍ അല്‍ റശീദിന്റെയും അല്‍ മഅ്മൂനിന്റെയും കൊട്ടാര ഭിഷഗ്വരനായിരുന്ന, എഡി.830ല്‍ ജീവിച്ച, ജിബ്‌രീലുബ്‌നു ബക്തിഷുവിന് ഭരണാധികാരികള്‍ പാരിതോഷികമായി ലക്ഷണക്കിന് ദിര്‍ഹം നല്‍കിയിരുന്നു. ഈ കുടുംബത്തില്‍പെട്ട ഏഴു തലമുറ പ്രശസ്ത ഡോക്ടര്‍മാരായിരുന്നു.
സുല്‍ത്താന്‍ മഹ്‌മൂദിന്റെ കാലത്ത് ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ഡ്രഗ്ഗിസ്റ്റ് എന്നിവര്‍ക്ക് പ്രത്യേക പരീക്ഷ പാസാകേണ്ടിയിരുന്നു. പ്രശസ്ത രസതന്ത്ര വിദഗ്ധനായ ജാബിറുബ്‌നു ഹയ്യാന്റെ നേതൃത്വത്തില്‍ മരുന്ന് നിര്‍മാണം പുരോഗതി നേടി. അവിടങ്ങളില്‍ ധാരാളം മെഡിക്കല്‍ ഷോപ്പുകളുണ്ടായിരുന്നു. ഫാര്‍മസി സ്‌കൂളുകള്‍ സ്ഥാപിക്കപ്പെടുകയും ഫാര്‍മസി നിഘണ്ടുകള്‍ രചിക്കപ്പെടുകയും ചെയ്തു. ഡോക്ടര്‍മാരുടെയും ഫാര്‍മസിസ്റ്റുകളുടെയും ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഖലീഫ അല്‍ മുഖ്തദിര്‍ തന്റെ വിശ്വസ്തനായ മന്ത്രിയും ഭിഷഗ്വരനുമായ അലി ഇബ്‌നു ഈസാ സിനാന്റെ നേതൃത്വത്തില്‍ പ്രവേശന പരീക്ഷകളും സര്‍ട്ടിഫിക്കറ്റ് ദാനവും കോണ്‍വൊക്കേഷനുമെല്ലാം നടത്തിയിരുന്നു. സിനാന്റെ സംഘത്തിലുള്ള ഡോക്ടര്‍മാര്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ അടുത്തുപോയി അവര്‍ക്ക് വേണ്ട ചികിത്സ നടത്തി. ഡോക്ടര്‍മാര്‍ ഇടക്കിടെ ജയിലുകള്‍ സന്ദര്‍ശിച്ചു. അക്കാലത്ത് പൊതുജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ഭരണാധികാരികള്‍ കാണിച്ചിരുന്ന നിഷ്‌കര്‍ഷ ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.
ഒന്‍പതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക് ഹോസ്പിറ്റല്‍
ഒന്‍പതാം നൂറ്റാണ്ടില്‍ ഹാറൂന്‍ അല്‍ റശീദ് ബഗ്ദാദില്‍ സ്ഥാപിച്ച ‘ഇസ്‌ലാമിക് ഹോസ്പിറ്റല്‍’ ലോകപ്രശസ്തമായിരുന്നു. ഈ ആശുപത്രിയുടെ പ്രവര്‍ത്തന മഹിമയിലൂടെ അല്‍ മഅ്മൂനിന്റെയും അല്‍ മുഖ്തദിറിന്റെയും മന്ത്രിയായിരുന്ന അലി ഇബ്‌നു ഈസാ സിനാന്‍ ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി. മുസ്‌ലിം ലോകത്തുടനീളം ആസ്പത്രികളുടെ ശൃംഖല തന്നെ സൃഷ്ടിക്കപ്പെട്ടു. അവയില്‍ 34 എണ്ണം മികച്ച സേവനങ്ങള്‍ നല്കിയിരുന്ന വയായിരുന്നു.
എഡി. 872ല്‍ ഇബ്‌നു ത്വലൂന്‍ ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ സ്ഥാപിച്ച ആദ്യത്തെ ആസ്പത്രി എഡി. 15ാം നൂറ്റാണ്ടു വരെ നിലനിന്നു. നമ്മുടെ നാട്ടില്‍ ഹോംകെയര്‍ യൂണിറ്റും പെയിന്‍ ആന്റ് പാലിയേറ്റീവ് സംവിധാനവും അടുത്ത കാലത്താണ് സ്ഥാപിക്കപ്പെട്ടതെങ്കില്‍ 17ാം നൂറ്റാണ്ടിനു മുമ്പ് തന്നെ ‘സഞ്ചരിക്കുന്ന ആസ്പത്രി സംവിധാനം’ ഇസ്‌ലാമിക ഭരണ പ്രദേശങ്ങളില്‍ നിലനിന്നിരുന്നു. അക്കാലത്തെ ആസ്പത്രികളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക വാര്‍ഡുകളും ഡിസ്‌പെന്‍സറികളുമുണ്ടായിരുന്നു. ആധുനിക മെഡിക്കല്‍ കോളെജുകള്‍ പോലെ ഓരോ ഡിപ്പാര്‍ട്ടുമെന്റിലും അനുബന്ധ ലൈബ്രറികളും പഠനവിഭാഗങ്ങളുമുണ്ടായിരുന്നു.
മധ്യകാല നൂറ്റാണ്ടുകളിലെ ഇസ്‌ലാമിക സര്‍വ്വകലാശാലകളില്‍ ഏറ്റവും കൂടുതല്‍ പഠനവിധേയമായ വിഷയം മെഡിക്കല്‍ സയന്‍സ് ആണ്. ബഗ്ദാദിലെയും സ്‌പെയിനിലെയും മുസ്‌ലിം പണ്ഡിതന്‍മാരായിരുന്നു മെഡിക്കല്‍ സയന്‍സിന്റെ പിതാക്കളെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. പാരീസ് യൂണിവേഴ്‌സിറ്റിയുടെ ‘സ്‌കൂള്‍ ഓഫ് മെഡിസി’ന്റെ കവാടത്തില്‍ ഇന്നും രണ്ട് ഛായാചിത്രങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ബഗ്ദാദ് യൂണിവേഴ്‌സിറ്റിയിലെ പ്രശസ്ത ഇസ്‌ലാമിക ശാസ്ത്രജ്ഞരും പണ്ഡിതരുമായിരുന്ന അബൂബക്ര്‍ മുഹമ്മദ്ബ്‌നു സക്കരിയ്യ അല്‍ റാസിയുടെയും അബൂ അലി അല്‍ ഹുസൈന്‍ അബ്ദുല്ല ഇസ്മാഈല്‍ ഇബ്‌നു സീനയുടേതുമാണ് ഇത്. പാശ്ചാത്യരും പൗരസ്ത്യരും അടിസ്ഥാനമായി പരിഗണിക്കുന്നത് ‘അല്‍ ഹാവി’യും ‘അല്‍ ഖാനൂനു ഫിത്തിബ്ബു’മാണ്.
ഇംഗ്ലീഷ് സാഹിത്യത്തിന്റെ പിതാവായ ജിയോ ഫ്രൈയോഡര്‍ എഴുതിയ Prologue to the Centre bony Tale എന്ന കവിതയില്‍ മുപ്പത്തിരണ്ടു പേരുടെ ജീവിതപശ്ചാത്തലം വിവരിക്കുന്നുണ്ട്. ഇവരില്‍ ഒരാളായ ഡോക്ടര്‍ സൈക്ക് എന്ന കഥാപാത്രത്തിന് മധ്യകാല നൂറ്റാണ്ടുകളിലെ പ്രശസ്തരായ ഡോക്ടര്‍മാരുമായുള്ള സൗഹൃദം ചോസര്‍ വിവരിക്കുന്നുണ്ട്. ഗ്രീക്ക്, റോമാ കാലഘട്ടങ്ങളില്‍ ജീവിച്ച പ്രശസ്ത ഭിഷഗ്വരന്‍മാരായ എസ്‌കുലോപിയസിനെയും ഡൈസ്‌കോറൈഡിനെയും ഗ്യാലനെയും അലോപ്പതി ചികിത്സയുടെ പിതാവെന്നറിയപ്പെടുന്ന ഹിപ്പാക്രാറ്റസിനെയുമെല്ലാം വിവരിക്കുന്നിടത്ത് റാസിയും അവിസെന്നയും ഹാലിയും അവറോസുമെല്ലാം കടന്നുവന്നിരിക്കുന്നു. ഡമസ്‌കസും കൊര്‍ദോവയും ചര്‍ച്ചാവിഷയമായിരിക്കുന്നു.
ചോസര്‍ വിവരിക്കുന്ന റാസിസ് ഖുര്‍ആനിന്റെ തണലില്‍ വളര്‍ന്നുവന്ന, ബഗ്ദാദിന്റെ സംഭാവനയായ അബൂബക്ര്‍ മുഹമ്മദ്ബ്‌നു സകരിയ്യ അല്‍ റാസിയാണെന്നോ, അവിസെന്ന ബുഖാറയുടെ സംഭാവനയായ അല്‍ ഖാനൂനു ഫിത്തിബ്ബിന്റെ കര്‍ത്താവായ അബു അലി ഹുസൈന്‍ അബ്ദുല്ല ഇസ്മാഈലുബ്‌നു സീനയാണെന്നോ, അവറോസ് കൊര്‍ദോവയിലെ ഖലീഫയുടെ കൊട്ടാര ഭിഷഗ്വരനും ‘അല്‍ കുല്ലിയത്തുഫിത്ത്വിബ്ബ്’ എന്ന മെഡിക്കല്‍ റഫറന്‍സ് ഗ്രന്ഥത്തിന്റെ കര്‍ത്താവായ അബുല്‍ വലീദ് മുഹമ്മദ്ബ്‌നു അഹ്‌മദ് ഇബ്‌നു റുഷ്ദ് ആണെന്നോ, ഹാലി ‘കിതാബുല്‍ മുല്‍ക്’ എന്ന ഗ്രന്ഥമെഴുതിയ വാനശാസ്ത്ര വൈദ്യശാസ്ത്ര വിദഗ്ധനും മുസ്‌ലിം പേര്‍ഷ്യയുടെ സംഭാവനയുമായ അലി അബ്ബാസ് ആണെന്നോ ചോസര്‍ പോലും നിനച്ചിരിക്കില്ല.
‘ആല്‍ഖിനിന്റെ സമകാലികനായ ഹാറൂന്‍ അല്‍ റശീദും പിന്‍ഗാമികളും ബഗ്ദാദിനെയും സ്‌പെയിനിലെ പട്ടണങ്ങളെയും വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളും ഗ്രന്ഥങ്ങളുടെ കലവറയുമാക്കി മാറ്റിയിരുന്നു’ എന്ന് പ്രസിദ്ധ ഇംഗ്ലീഷ് ചരിത്രകാരനായ ജോര്‍ജ്ജ് സാംപ്‌സണ്‍ ‘എ കണ്‍സൈസ് കേംബ്രിഡ്ജ് ഹിസ്റ്ററി ഓഫ് ഇംഗ്ലീഷ് ലിറ്ററേച്ചര്‍’ എന്ന ഗ്രന്ഥത്തില്‍(പേജ് 16) പറയുന്നു.
ഗോളശാസ്ത്രവും ഭൂമിശാസ്ത്രവും
ശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ ആധുനിക ലോകം മുന്നിലെത്തി നില്ക്കുന്നു. അതില്‍ പലതിന്റെയും, വിശേഷിച്ച് ഗോളശാസ്ത്രത്തിന്റെ ഗവേഷണ പഠനം ആരംഭിക്കുന്നത് ഗ്രീക്ക് ശാസ്ത്രജ്ഞരില്‍ നിന്നാണ്. ഗ്രീക്ക് ഭാഷയിലെ നിരവധി കൃതികള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ഗ്രീക്ക് ഭാഷ ഏതാണ്ട് ഇല്ലാതാവുകയും ചെയ്തതിനാല്‍ മധ്യനൂറ്റാണ്ടുകളില്‍ അറബി മുസ്‌ലിം ശാസ്ത്രജ്ഞരിലൂടെയാണ് യൂറോപ്പിലേക്ക് വിജ്ഞാനം കടന്നുവന്നത്. മുസ്‌ലിം ലോകത്തെ സര്‍വകലാശാലകളില്‍ ഒബ്‌സര്‍വേറ്ററികള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. ശറഫുദ്ദൗല എന്ന ഭരണാധികാരി സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് നിരവധി ശാസ്ത്ര പഠനങ്ങള്‍ ഉദയം ചെയ്തിട്ടുണ്ട്.
അബുല്‍ വഫാ അല്‍ ബുസ്ജാനി, ഇബ്‌നു ശാത്വിര്‍ തുടങ്ങിയ പ്രഗത്ഭ ശാസ്ത്രജ്ഞന്‍മാര്‍ ടോളമിയുടെയും മറ്റും പഠനങ്ങളിലെ തെറ്റുതിരുത്തുകയും തുടര്‍ പഠനം നടത്തുകയും ചെയ്തവരാണ്. ബുസ്ജാനിയുടെ ‘കിതാബുല്‍ കാമില്‍’ ഗോളശാസ്ത്രപഠന രംഗത്തെ ഒരമൂല്യ രചനയാണ്. കോപ്പര്‍ നിക്കസ് തന്റെ പഠന ഗവേഷണങ്ങള്‍ക്ക്, തന്റെ ഒരു നൂറ്റാണ്ട് മുമ്പ് കടന്നുപോയ ഇബ്‌നു ശാത്വിറിനോട് കടപ്പെട്ടിരിക്കുന്നു. പതിനൊന്ന് പന്ത്രണ്ട് നൂറ്റാണ്ടുകളില്‍ ശാസ്ത്ര വിജ്ഞാനത്തില്‍ മുസ്‌ലിം സ്‌പെയിന്‍ ഏറെ മുന്നേറിയിരുന്നു. നൂറുദ്ദീന്‍ അബൂ ഇസ്ഹാഖ് അല്‍ ബത്‌റൂജി (മരണം. ക്രി.1204) യുടെ ഗോളപഠനങ്ങളും അദ്ദേഹത്തിന്റെ ‘കിതാബുല്‍ ഹൈഅ’ യും ഗോളശാസ്ത്രത്തിന് മുതല്‍ക്കൂട്ടായിരുന്നു. 1217ല്‍ ഈ ഗ്രന്ഥം ലാറ്റിനിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു.
ഗോളശാസ്ത്രം പോലെത്തന്നെ ഭൂമിശാസ്ത്രത്തിലും മുസ്‌ലിം സ്‌പെയിന്‍ ലോകത്തിന് നിസ്സീമമായ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. കൊര്‍ദോവ സര്‍വകലാശാല കേന്ദ്രമായി നിരവധി പഠന ഗവേഷണങ്ങളും വിലപ്പെട്ട രചനകളും ഉണ്ടായിട്ടുണ്ട്. അബുല്‍ കാസിം ബ്‌നു അഹ്‌മദ് (ക്രി. 1029-1070), ലിസാനു ദീനല്‍ ഖത്വീബ്, ഇബ്‌നു ഖല്‍ദൂന്‍ തുടങ്ങിയ പ്രതിഭകള്‍ സ്‌പെയിനിന്റെ സന്തതികളാണ്. 1094ല്‍ നിര്യാതനായ ഭൂമിശാസ്ത്രജ്ഞന്‍ അല്‍ ബകരിയുടെ അല്‍ മസാലിക് വല്‍ മമാലിക് ഇവ്വിഷയകമായ റഫറന്‍സാണ്. കൊര്‍ദോവയില്‍ നിന്ന് പുറത്തിറങ്ങിയ അബൂ അബ്ദില്ല അശ്ശരീഫ് അല്‍ ഇദ്‌രീസി ലോകം ചുറ്റി സഞ്ചരിച്ചു മാത്രം താന്‍ സഞ്ചരിച്ച രാജ്യങ്ങളുടെ മാപ്പ് തയ്യാറാക്കുകയും ചെയ്തു. ‘നുസ്ഹതുല്‍ മുശ്താഖ് ഫിഖ്തിറാഖില്‍ ആഫാഖ്’ എന്ന അദ്ദേഹത്തിന്റെ സഞ്ചാരസാഹിത്യവും (Travel literature ) പ്രസിദ്ധമാണ്. ഗ്രാനഡ സ്വദേശി അബൂഹാമിദ് മുഹമ്മദുല്‍ മസീനി (1081-1170) പ്രസിദ്ധ ഭൂമിശാസ്ത്ര ഗവേഷകനാണ്. മൊറോക്കയിലെ താന്‍ജീര്‍ സ്വദേശിയായ ഇബ്‌നുബത്തൂത്ത (1304-1377) മുന്‍ഗാമികളെ നിഷ്പ്രഭരാക്കിയ സഞ്ചാരിയാണ്.
ശാസ്ത്ര വിജ്ഞാനങ്ങളുടെ ആധുനിക മേഖലകള്‍ക്ക് വഴിയൊരുക്കിയത് മധ്യനൂറ്റാണ്ടുകളില്‍ ജീവിച്ച മുസ്‌ലിം ശാസ്ത്ര്ഞരായിരുന്നു. ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ് നാം എടുത്തുകാണിച്ചത്. വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തിവിട്ട ചിന്താവിപ്ലവമായിരുന്നു ആ ഉന്നമനത്തിന്റെ നിദാനം.
ഗണിതം
അറബ് ഗണിത ശാസ്ത്രം ഭാരതീയ വിജ്ഞാനങ്ങളോട് കടപ്പെട്ടിരിക്കുന്നതു പോലെ ആധുനിക ഗണിത ശാസ്ത്രം അറബികളോടും കടപ്പെട്ടിരിക്കുന്നു. ക്രി.771 (ഹി.154)ല്‍ ബഗ്ദാദ് സന്ദര്‍ശിച്ച ഒരു ഇന്ത്യന്‍ സഞ്ചാരി ‘സിദ്ധാന്ത’ എന്ന ഒരു ജ്യോതിര്‍ ഗണിത ഗ്രന്ഥം ഖലീഫ മന്‍സൂറിനു സമ്മാനിച്ചു. മുറാദുബ്‌നു ഇബ്‌റാഹിമുല്‍ ഫസരി ഈ സംസ്‌കൃത ഗ്രന്ഥം 806ല്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു. വ്യഖ്യാത ഗണിത ശാസ്ത്രജ്ഞനായ മുഹമ്മദ് ബ്‌നു മൂസല്‍ ഖവാരിസ്മി ഗവേഷണ നിരീക്ഷണത്തിലൂടെ ഈ ശാസ്ത്ര ശാഖ വികസിപ്പിച്ചു. ഭാരതീയ-ഗ്രീക്ക് രീതികളെ സമന്വയിപ്പിച്ച് തനതായ ഒരു രീതി ആവിഷ്‌കരിച്ചു.
മേല്‍പ്പറഞ്ഞ സഞ്ചാരി സമ്മാനിച്ച മറ്റൊരു ഇന്ത്യന്‍ ഗ്രന്ഥത്തില്‍ നിന്നാണ് അറബികള്‍ അക്കവുമായി പരിചയപ്പെടുന്നത്. 1,2,3,4,.. ഈ അക്കങ്ങള്‍ ഇന്ന് അറബി അക്കങ്ങള്‍ എന്നാണറിയപ്പെടുന്നത്. കാരണം നിരവധി ന്യൂനതകളുണ്ടായിരുന്ന റോമന്‍ അക്കം ഉപയോഗിച്ചിരുന്ന യൂറോപ്യര്‍ക്ക് ഈ അക്കസമ്പ്രദായം ലഭിച്ചത് അറബികളില്‍ നിന്നാണ്. പൂജ്യവും ദശാംശവും അറബികള്‍ ഇന്ത്യയില്‍ നിന്ന് സ്വീകരിച്ച് യൂറോപ്യര്‍ക്ക് നല്‍കുകയായിരുന്നു. യൂറോപ്യര്‍ റോമന്‍ അക്കങ്ങള്‍ക്കു പകരം അറബ് അക്കങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. ട്രിഗോണമെറ്ററിയും ആള്‍ജിബ്രയും ലോകത്തിന് സംഭാവന ചെയ്തത് അറബികളാണ്. അവയുടെ ആവിഷ്‌കര്‍ത്താക്കള്‍ യഥാക്രമം അല്‍ ഖത്വാനിയും ഖവാരിസ്മിയുമായിരുന്നു. മുഹമ്മദ് മൂസല്‍ ഖവാരിസ്മിയുടെ ‘അല്‍ ജബ്ര്‍ വല്‍ മുഖാബല’ എന്ന കൃതി ഇന്നും ആള്‍ജിബ്രയുടെ ആധികാരിക ഗ്രന്ഥമായി ഗണിക്കപ്പെടുന്നു.
രസതന്ത്രവും ഭൗതിക ശാസ്ത്രവും
ആധുനിക ലോകത്ത് വികസിതമായിത്തീര്‍ന്ന രസതന്ത്രം (കെമിസ്ട്രി) അല്‍ കീമിയാ എന്ന അറബി നാമത്തില്‍ നിന്നു വന്നതാണ്. അല്‍ കീമിയാഇന്റെ വളര്‍ച്ചയില്‍ നിസ്സീമമായ പങ്ക് അറബികളായ മുസ്‌ലിംകള്‍ വഹിച്ചിട്ടുണ്ട്. കൂഫാ നിവാസിയായ ജാബിര്‍ ബിന്‍ ഹയ്യാന്‍ അറബ് കെമിസ്ട്രിയുടെ പിതാവായി അറിയപ്പെടുന്നു. പത്താം നൂറ്റാണ്ടിലെ രസതന്ത്ര ശാസ്ത്രജ്ഞനാണ് അര്‍റാസി (ക്രി.925). ടിന്‍, ഇരുമ്പ്, ഈയ്യം തുടങ്ങിയ വില കുറഞ്ഞ ലോഹങ്ങള്‍ രാസപ്രവര്‍ത്തനത്തിലൂടെ സ്വര്‍ണ്ണമാക്കി മാറ്റാമെന്ന ധാരണയാല്‍ നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ ജാബിര്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തി. അതിന്റെ ഫലമായി പല അമ്‌ളങ്ങളും ലായനികളും കണ്ടുപിടിക്കപ്പെട്ടു.
ജാബിര്‍ ബ്‌നു ഹയ്യാന്റെ രസതന്ത്ര രചനകള്‍ക്ക് ഏഷ്യയിലും യൂറോപ്പിലും വലിയ പ്രചാരം ലഭിച്ചു. ബാഷ്പീകരണം, ദ്രവീകരണം തുടങ്ങിയ രാസപ്രകൃയകളെ സുഗമമാക്കുന്ന ഉപകരണങ്ങള്‍ അവര്‍ കണ്ടുപിടിച്ചു. കാല്‍സിനേഷന്‍, റിഡക്ഷന്‍ എന്നിവയുടെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അദ്ദേഹം ആവിഷ്‌കരിച്ചത് പില്‍ക്കാല കെമിസ്റ്റുകള്‍ക്ക് ചവിട്ടുപടിയായി വര്‍ത്തിച്ചു.
ദൗര്‍ഭാഗ്യവശാല്‍ അല്‍റാസിക്കു ശേഷം ഈ രംഗത്ത് മികച്ച സംഭാവനകള്‍ മുസ്‌ലിം ലോകത്തു നിന്നുണ്ടായില്ല. വിജ്ഞാന തൃഷ്ണയും ശാസ്ത്രീയ മനസ്ഥിതിയും വഴി മാറി. അന്ധമായ അനുകരണത്തിലേക്കും ചിന്താപരമായ മുരടിപ്പിലേക്കും മുസ്‌ലിം സമൂഹം നീങ്ങിപ്പോയി എന്നുപറയാം.
വിവിധ ശാസ്ത്ര രംഗങ്ങളില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന ഗ്രീക്കു പണ്ഡിതന്‍മാരുടെ വിലപ്പെട്ട രചനകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും അറബി പണ്ഡിതന്‍മാര്‍ ആ വിജ്ഞാനങ്ങള്‍ സ്വാംശീകരിച്ച് പഠനമനനങ്ങള്‍ക്കു വിധേയമാക്കുകയും പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭൗതിക ശാസ്ത്രത്തില്‍ മുസ്‌ലിം പണ്ഡിതര്‍ സ്വതന്ത്രരചനകള്‍ ധാരാളം നടത്തിയിട്ടുണ്ട്.
സസ്യശാസ്ത്രം
സ്‌പെയിനിലെ മുസ്‌ലിം പ്രഭാവ കാലത്താണ് ശാസ്ത്ര ശാഖകള്‍ ലോകത്ത് വ്യാപകമായത്. പ്രത്യേകിച്ചും യൂറോപ്പിലേക്ക് വിജ്ഞാനം കടന്നുവന്നത്. ഗ്രീക്ക് ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത് വിജ്ഞാനം സ്വാംശീകരിച്ച മുസ്‌ലിം പണ്ഡിതന്‍മാര്‍ അവയില്‍ നൂതനാവിഷ്‌കാരം നടത്തി അത് അഷ്ടദിക്കുകളിലും എത്തിക്കുകയായിരുന്നു. ഇതര ശാസ്ത്ര ശാഖകളെപ്പോലെ ‘സ്‌പെയിന്‍ യുഗത്തില്‍’ വികസിച്ച ഒരു മേഖലയാണ് സസ്യശാസ്ത്രം (Botony). ചെടികളിലെ ലിംഗ വിത്യാസം, ഉത്ഭവത്തെ ആധാരമാക്കിയുള്ള വിഭജനം തുടങ്ങിയവയില്‍ അവരുടെ പഠനങ്ങള്‍ തുടര്‍പഠനത്തിന് പീഠികയായിരുന്നു. 1165ല്‍ മരണപ്പെട്ട കൊര്‍ദോവന്‍ ഭിഷഗ്വരന്‍ സ്‌പെയിനിലെയും ആഫ്രിക്കയിലെയും സസ്യങ്ങള്‍ ശേഖരിച്ച് അവയുടെ പേരുകള്‍ അറബി, ലാറ്റിന്‍, ബര്‍ബര്‍ ഭാഷകളില്‍ രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ അല്‍ അദ്‌വിയതുല്‍ മുഫ്‌റദാത്ത് (ഒറ്റമൂലികള്‍) എന്ന ഗ്രന്ഥം അമൂല്യ രചനയാണ്.
ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞനായ അബ്ദുല്ല ഇബ്‌നു അഹ്‌മദല്‍ ബയ്ത്വാര്‍ ഒരു മൃഗ ഡോക്ടര്‍ കൂടിയായിരുന്നു. സ്‌പെയിന്‍കാരനായ ബയ്ത്വാര്‍ ഈജിപ്തിലെത്തി അയ്യൂബി ഭരണാധികാരി അല്‍ മലികുല്‍ കാമിലിന്റെ സര്‍ക്കാരില്‍ ഔഷധ സസ്യശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ചു. (ബൈത്വാര്‍=വെറ്ററിനറി ഡോക്ടര്‍). അല്‍ മുഗ്‌നി ഫില്‍ അദ്‌വിയ അല്‍ മുഫ്‌റദ്, അല്‍ ജാമിഅ ഫില്‍ അദ്‌വിയ, അല്‍ മുഫ്‌റദ എന്നീ ഗ്രന്ഥങ്ങളാണ് ബൈത്വാറിന്റെ കീര്‍ത്തി അനശ്വരമാക്കിയത്. ഇവ ജര്‍മന്‍, ഫ്രഞ്ച്, ലാറ്റിന്‍ ഭാഷകളിലേക്ക് വിവര്‍ത്തിനം ചെയ്യപ്പെട്ടിട്ടുണ്ട്.
