സാഹിത്യപുരോഗതി
ഇസ്‌ലാമിക നാഗരികതയുടെ ബൗദ്ധിക വളര്‍ച്ചയ്ക്ക് അടിത്തറ പാകിയ പ്രധാന മേഖലയിലൊന്നാണ് സാഹിത്യം. മനുഷ്യചിന്തയെ ദിശാബദ്ധമാക്കുന്ന തത്ത്വശാസ്ത്രം, ചരിത്രത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന ചരിത്രരചന, ആശയവിനിമയത്തിന് അടിത്തറയായ ഭാഷയും സാഹിത്യവും എന്നിവ ഇസ്‌ലാമിക സമൂഹത്തില്‍ സമഗ്രമായി വികസിച്ചു. അറബി, ഫാര്‍സി, ഉര്‍ദു തുടങ്ങിയ ഭാഷകളിലൂടെ സമ്പന്നമായ സാഹിത്യശേഖരങ്ങള്‍ രൂപപ്പെട്ടു.
കവിതാ സാഹിത്യം ആത്മീയതയും സാമൂഹിക ചിന്തകളും സൗന്ദര്യബോധവും പ്രകടിപ്പിക്കുന്ന ശക്തമായ മാധ്യമമായി മാറി. അതേസമയം, ഗദ്യസാഹിത്യം വിജ്ഞാനപ്രചരണത്തിനും നിയമ-ശാസ്ത്ര-ദാര്‍ശനിക ആശയങ്ങളുടെ സംരക്ഷണത്തിനും നിര്‍ണായക പങ്ക് വഹിച്ചു. ഇങ്ങനെ സാഹിത്യപുരോഗതി ഇസ്‌ലാമിക നാഗരികതയുടെ ചിന്താശക്തിയും സംസ്കാരസമ്പത്തും ലോകനാഗരികതയ്ക്ക് കൈമാറിയ ഒരു പ്രധാന സംഭാവനയായി മാറി.
സംസ്‌കൃതികളുടെ നിലനില്പിലും പുരോഗതിയിലും ഭാഷയ്ക്ക് ഏറെ സ്വാധീനമുണ്ട്. ആശയവിനിമയോപാധിയാണ് ഭാഷയെങ്കിലും ഭാഷയുടെ ഉയിരും ഊര്‍ജവും സാഹിത്യത്തിലാണ്. സാഹിത്യത്തിന് നിരവധി ശാഖകളുണ്ട്. ലോകത്ത് ഭാഷകള്‍ ജനിക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ട്. ശ്രേഷ്ഠഭാഷ (Classic) ആയിത്തീര്‍ന്നവയും അല്ലാത്തവയും ഉണ്ട്. കാലത്തെ അതിജീവിച്ച് മുന്നേറിയ പല ഭാഷകളും അവയുടെ ക്ലാസിക് സാഹിത്യങ്ങളിലൂടെയാണ് നിലനില്ക്കുന്നത്. ഇലിയഡ്, ഒഡിസി (ഗ്രീക്ക്), രാമായണം, മഹാഭാരതം (സംസ്‌കൃതം), ഷെയ്ക്‌സ്പിയര്‍ കൃതികള്‍ (ഇംഗ്ലീഷ്), വിശുദ്ധ ഖുര്‍ആന്‍ (അറബിക്) മുതലായവ ഉദാഹരണങ്ങള്‍. ലോക ക്ലാസിക്കുകള്‍ നിലനിന്നിട്ടും മത ഭാഷകളായി പരിഗണിക്കപ്പെട്ടിട്ടും മൃതഭാഷകളായി മാറിയവയാണ് ഹിബ്രുവും ഗ്രീക്കും സംസ്‌കൃതവും. സാമ്രാജ്യത്വത്തിന്റെ ദിഗ്വിജയങ്ങളിലൂടെ അതിജീവിച്ച ഇംഗ്ലീഷും ഇസ്‌ലാമിന്റെ വ്യാപനം മുഖേന വിശുദ്ധ ഖുല്‍ആനിലൂടെ നിത്യനൂതനമായി നിലനില്ക്കുന്ന അറബിയും ഇന്നും ലോക വ്യവഹാരങ്ങളിലെ ജീവദ്ഭാഷകളാണ്. ലോക നാഗരികതയില്‍ ഈ ഭാഷകള്‍ക്കും അവയിലെ സാഹിത്യങ്ങള്‍ക്കും ഏറെ സ്വാധീനമുണ്ട്.
ഖുലഫാഉര്‍റാശിദുകളുടെ കാലഘട്ടം മുതല്‍ ഇസ്‌ലാം ലോകത്തിന്റെ വിവിധ ദിക്കുകളിലേക്ക് വ്യാപിക്കുവാന്‍ തുടങ്ങി. വിശുദ്ധ ഖുര്‍ആന്‍ ആണ് അതിന്റെ ചാലക ശക്തി എന്നതിനാല്‍ അറബി ഭാഷയും വ്യാപിച്ചു. അറബി ഭാഷയുടെ ഭേദങ്ങളോ സഹോദര ഭാഷകളോ ആയവയെല്ലാം ഖുര്‍ആനിന്റെ സ്വാധീനത്താല്‍ ശുദ്ധ അറബി ഭാഷകളായിത്തീര്‍ന്നു. അനറബി നാടുകളിലേക്ക് ഇസ്‌ലാം കടന്നുവന്നതോടെ തദ്ദേശീയ ഭാഷകള്‍ക്കൊപ്പം അറബി ഭാഷയ്ക്കും സ്വാധീനമുണ്ടായി. മൊറോക്കോ മുതല്‍ സമര്‍ഖന്ത് വരെ വ്യാപിച്ചുകിടക്കുന്ന ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലെ സ്‌പെയിനിലും മുസ്‌ലിംകള്‍ക്ക് പ്രഭാവവും ഭരണ നേതൃത്വവും ഉണ്ടായിത്തീര്‍ന്നു. തനിമയാര്‍ന്ന ആദര്‍ശത്തോടൊപ്പം വൈജ്ഞാനികമായും ശാസ്ത്രീയമായും നിരവധി സംഭാവനകള്‍ ലോകനാഗരികതയ്ക്ക് മുസ്‌ലിംകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സാഹിത്യരംഗത്തും എടുത്തുപറയാവുന്ന നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആനിന്റെ ഭാഷയായതിനാല്‍ മുസ്‌ലിംകള്‍ക്ക് അറബി പഠിക്കല്‍ അനിവാര്യമെങ്കിലും അറബി ഇസ്‌ലാമിന്റെ ഭാഷയല്ല. അറബിയില്‍ മുസ്‌ലിംകളല്ലാത്തവരുടെ സംഭാവനകളുള്ളതു പോലെ അറബിയല്ലാത്ത ഭാഷകളില്‍ മുസ്‌ലിംകളുടെ സംഭാവനകളുമുണ്ടായിട്ടുണ്ട്. ലോകത്തെ ഏറ്റവും പ്രാചീനമായ സര്‍വകലാശാലകളായ ജാമിഅ സൈതൂന, ജാമിഅ അല്‍ ഖുറവിയ്യീന്‍, അല്‍ അസ്ഹര്‍ മുതലായവ അറബി ഭാഷയ്ക്ക് പ്രാധാന്യം നല്‍കിയിരുന്നുവെങ്കിലും ഇതര ഭാഷകള്‍ക്കും അവിടെ സ്ഥാനമുണ്ടായിരുന്നു. മാത്രമല്ല ക്രിസ്താബ്ദം എട്ടുമുതല്‍ പതിനഞ്ചു വരെ നൂറ്റാണ്ടുകളില്‍ ജീവിച്ച ബഹുഭാഷാ പണ്ഡിതന്‍മാരാണ് ഭാഷാന്തരണങ്ങളിലൂടെ ലോകത്ത് വിജ്ഞാനവും സാഹിത്യവും വ്യാപിപ്പിച്ചത്. മുസ്‌ലിം ഭരണാധികാരികളും അവരുടെ രാജസദസ്സുകളിലെ പണ്ഡിതന്‍മാരും അവര്‍ സ്ഥാപിച്ച വിജ്ഞാന കേന്ദ്രങ്ങളും സര്‍വകലാശാലകളും വിജ്ഞാന വിസ്‌ഫോടനത്തില്‍ അനല്പമായ പങ്കു വഹിച്ചിട്ടുണ്ട്.
തത്ത്വശാസ്ത്രം
ഫിലോസഫി അഥവാ തത്ത്വശാസ്ത്രം അറബികളിലേക്കും മുസ്‌ലിംകളിലേക്കും കടന്നുവരുന്നത് ഗ്രീക്ക് തത്ത്വശാസ്ത്ര ചിന്തകളില്‍ കൂടിയാണ്. ഗ്രീക്ക് വിജ്ഞാനീയങ്ങളില്‍ പ്രാവീണ്യം നേടിയ തത്ത്വശാസ്ത്രകാരന്‍മാര്‍ ‘ഹുകമാഅ്’ എന്നറിയപ്പെട്ടു. തത്ത്വശാസ്ത്രത്തില്‍ താത്പര്യം ജനിച്ചവരില്‍ ചിലര്‍ അതിനനുസരിച്ച് ഇസ്‌ലാമിക സിദ്ധാന്തങ്ങളും വ്യാഖ്യാനിക്കാന്‍ ശ്രമിച്ചത് ധൈഷണിക സംവാദങ്ങള്‍ക്കിടയാക്കി. അതേസമയം ധൈഷണികമായ ഉണര്‍വും ഉത്തേജനവും തത്ത്വശാസ്ത്ര ചര്‍ച്ചയിലൂടെ ഉണ്ടായി. പ്ലാറ്റോയുടെയും അരിസ്‌റ്റോട്ടിലിന്റെയും ചിന്തകളും ദര്‍ശനങ്ങളും ഗ്രീക്ക് രചനകളില്‍ നിന്ന് അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതോടെയാണ് ഗ്രീക്ക് ഫിലോസഫി മുസ്‌ലിം ചിന്തകരിലെത്തിച്ചേരുന്നത്.
കൂഫയില്‍ ജനിച്ച അബൂയുസുഫ് ഇസ്ഹാഖ് അല്‍ കിന്‍ദി (കി.801-871) യാണ് അറിയപ്പെട്ട ആദ്യത്തെ മുസ്‌ലിം തത്ത്വചിന്തകന്‍. പ്ലാറ്റോയുടെയും അരിസ്‌റ്റോട്ടിലിന്റെയും നിഗമനങ്ങളിലെ വൈരുധ്യങ്ങളെ സമന്വയിപ്പിക്കാന്‍ അല്‍ കിന്‍ദി ശ്രമിച്ചു. തുര്‍ക്കി വംശജനായ അല്‍ ഫാറാബി (മരണം ക്രി.950)യാണ് മറ്റൊരു ദാര്‍ശനികന്‍. പ്ലാറ്റോയുടെ ‘ദ റിപ്പബ്ലിക്’, അരിസ്‌റ്റോട്ടിലിന്റെ ‘പൊളിറ്റിക്‌സ്’ എന്നിവ യോജിപ്പിച്ച് ഫാറാബി രചിച്ച ‘നിസായ അല്‍ മദനിയ്യ’യില്‍ ഒരു മാതൃകാ ഭരണം വിഭാവന ചെയ്യുന്നുണ്ട്. പ്രസിദ്ധ ഭിഷഗ്വരനായ ഇബ്‌നുസീനയും അറിയപ്പെട്ട ദാര്‍ശനികനാണ്.
അറബി ഭാഷയില്‍ വിരചിതമായ തത്ത്വചിന്താ രചനകള്‍ മധ്യനൂറ്റാണ്ടുകളില്‍ ലാറ്റിന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതോടെ ഇതര ശാസ്ത്ര ശാഖകളെപ്പോലെത്തന്നെ ഫിലോസഫിയും ഗ്രീക്കില്‍ നിന്ന് അറബിയിലൂടെ യൂറോപ്പിലും അമേരിക്കയിലും എത്തിച്ചേര്‍ന്നു. യവന തത്ത്വചിന്തയനുസരിച്ച് പ്രപഞ്ചത്തിന്റെ ആവിര്‍ഭാവം പത്ത് ബുദ്ധി (Intellect)കളില്‍ നിന്നാണ്. പത്താമത്തെ ബുദ്ധിയാണത്രെ ഭൂമിയും അതിലെ ചരാചരങ്ങളും. ഇതിനൊന്നും ഒരടിത്തറയുമില്ല. ഇമാം ഗസ്സാലി ഇത്തരം ചിന്തകളെ നിരാകരിച്ച് രചന നടത്തി.
സ്പാനിഷ് തത്ത്വചിന്തയ്ക്ക് ജീവന്‍ നല്‍കിയ ഇബ്‌നു തുഫൈലിന്റെ ‘ഹയ്യുബ്‌നു യഖ്ദ്വാന്‍’ എന്ന ഭാവനാ സുരഭിലമായ അറബി കാല്പനിക കഥ വിശ്വപ്രസിദ്ധമാണ്. ഏകദൈവ വിശ്വാസത്തിലേക്ക് ചിന്തയെ കൊണ്ടുവരുന്ന ഈ കൃതി 1671ല്‍ ലാറ്റിനിലേക്കും പിന്നീട് ഡച്ചിലേക്കും 1920ല്‍ റഷ്യനിലേക്കും 1934ല്‍ സ്പാനിഷിലേക്കും 1935ല്‍ ഫ്രഞ്ചിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇബ്‌നു തുഫൈലിന്റെ പിന്‍ഗാമിയാണ് ഇബ്‌നു റുശ്ദ്. ഇബ്‌നു റുശ്ദ് ഭിഷഗ്വരനും തത്ത്വചിന്തകനും കര്‍മശാസ്ത്ര പണ്ഡിതനുമായിരുന്നു. വിവിധ വിഷയങ്ങളില്‍ പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച ‘ബിദായത്തുല്‍ മുജ്തഹിദ്’ ന്റെ കര്‍ത്താവ് ഇബ്‌നു റുശ്ദ് ആണ്. ഇമാം ഗസ്സാലി തത്ത്വചിന്തകര്‍ക്കെതിരെ രചിച്ച ‘തഹാഫുത്തുല്‍ ഫലാസിഫ’യ്ക്ക് ഇബ്‌നു റുശ്ദ് എഴുതിയ ഖണ്ഡനമാണ് ‘തഹാഫുത്തുത്തഹാഫുത്’. അദ്വൈത വാദവും സൂഫിസവുമായി ബന്ധിപ്പിച്ച് അദ്വൈത വാദത്തിന് ഇസ്‌ലാമിക മാനം നല്‍കിയ ദാര്‍ശനികനാണ് ഇബ്‌നു അറബി. ഈ ചിന്തയെ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. നവ പ്ലാറ്റോണിസവും ഭാരതീയ ദര്‍ശനവും ശീആ തീവ്രവാദവും സൂഫിസത്തില്‍ പ്രതിഫലിക്കാന്‍ കാരണം ഇബ്‌നുഅറബിയുടെ ചിന്തകളാണ്.
ചരിത്രരചന
സജീവമായി നിലനില്‍ക്കുകയും പുരോഗതിയിലേക്ക് നീങ്ങാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന തലമുറകളുടെ ഏറ്റവും വലിയ ഗുരുനാഥനാണ് ചരിത്രം. അതുകൊണ്ടു തന്നെ ചരിത്രരചന വലിയ സേവനമാണ്. ചരിത്രം സൃഷ്ടിച്ചവരും ചരിത്രരചന നടത്തിയവരും കഴിഞ്ഞു പോയിട്ടുണ്ട്. ചരിത്ര രചന എന്നത് കാല്പനികമായ ഒരു നിര്‍മാണമല്ല; യാഥാര്‍ഥ്യം രേഖപ്പെടുത്തലാണ്. ചരിത്രത്തെ പല തരത്തില്‍ നിര്‍വചിച്ചവരുണ്ട്. കഴിഞ്ഞുപോയ തലമുറകളുടെ പ്രവര്‍ത്തനങ്ങളും സംഭവ വികാസങ്ങളും ചിന്തകള്‍ പോലും ചരിത്രമാണ്. കാലത്തെ ചരിത്രകാലമെന്നും ചരിത്രാതീത കാലമെന്നും വിഭജിക്കാറുണ്ട്. എ ഡി പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ശാസ്ത്രീയമായ ചരിത്രരചന നടത്തിയതെങ്കിലും ബി സി അഞ്ചാം നൂറ്റാണ്ടില്‍ തന്നെ ചരിത്രരചന ആരംഭിച്ചിട്ടുണ്ട്. ഗ്രീക്കുകാരാണ് ചരിത്രാഖ്യാനത്തിന്റെയും ആരംഭം കുറിച്ചത്. പുരാവൃത്ത(myth)ങ്ങളും കഥാഗാനങ്ങളും തുടര്‍ന്ന് ചരിത്രാഖ്യാനങ്ങ ളുമാണ് അവര്‍ നടത്തിയിരുന്നത്. ഇവയ്ക്കിടയില്‍ നൂറ്റാണ്ടുകളുടെ അന്തരങ്ങളുണ്ട്. ബി സി 480-425ല്‍ ജീവിച്ച ഹിറോദോത്തസ് ആണ് അറിയപ്പെടുന്ന ആദ്യചരിത്രകാരന്‍. പില്ക്കാലത്ത് ചരിത്രരചന ക്രൈസ്തവ മത മേധാവികളിലൂടെ കടന്നുപോയി. ക്രിസ്തുമതാവിര്‍ഭാവത്തിന് ശേഷം മുന്നൂറ് വര്‍ഷം കഴിഞ്ഞാണ് അവര്‍ ചരിത്ര രചന ആരംഭിക്കുന്നതു തന്നെ. ഗ്രീക്ക്-റോമ-യഹൂദ-ക്രൈസ്തവ ചരിത്രങ്ങള്‍ ചേര്‍ത്ത വിശ്വചരിത്ര രചനയിലാണ് ക്രൈസ്തവര്‍ ശ്രദ്ധയൂന്നിയത്.
മധ്യകാലത്തെ അറബ്-മുസ്‌ലിം ചരിത്രപഠന മേഖലയും വിശ്വചരിത്ര രചനയിലാണ് ഊന്നല്‍ നല്കിയത്. തെളിവുകളുടെ സൂക്ഷ്മ പരിശോധന നടത്തുക, ഒറ്റപ്പെട്ട സംഭവങ്ങളിലൊതുങ്ങാതെ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉത്ഥാനപതനങ്ങളുടെ ചരിത്രം രേഖപ്പെടുത്തുക തുടങ്ങിയ അറബ് ചരിത്രകാരന്‍മാരുടെ രീതിയാണ് പില്ക്കാലങ്ങളില്‍ പാശ്ചാത്യ ചരിത്രകാരന്‍മാര്‍ സ്വീകരിച്ചത്. മുസ്‌ലിം പണ്ഡിതന്‍മാര്‍ ചരിത്രരചനയില്‍ ശ്രദ്ധ പതിപ്പിക്കാനും അത് കുറ്റമറ്റതാക്കിത്തീര്‍ക്കാനും ശ്രമിച്ചതിന് ചില പ്രത്യേക ഘടകങ്ങളുണ്ട്. വംശപാരമ്പര്യത്തിലും ഗോത്രമഹിമയിലും താത്പര്യം കാണിക്കുന്നവരാണ് അറബികള്‍. പിതൃവംശാവലിയെക്കുറിച്ചുള്ള പഠനവും ഗോത്ര സംഘട്ടനങ്ങളെക്കുറിച്ചുള്ള അന്വേഷണവും അറബികളെ ചരിത്രരചനയില്‍ തത്പരരാക്കി.
ചരിത്ര പഠനത്തെക്കുറിച്ചുള്ള വിശുദ്ധ ഖുര്‍ആന്റെ അടിക്കടിയുള്ള ആഹ്വാനം മുസ്‌ലിംകളില്‍ ചരിത്രകൗതുകമുണര്‍ത്തി. നബി(സ്വ)യുടെ മാതൃകാ ജീവിതം കുറ്റമറ്റരീതിയില്‍ പില്ക്കാലക്കാര്‍ക്ക് എത്തിക്കുക എന്ന മതപരമായ ദൗത്യവും ചരിത്രപഠനത്തില്‍ മുസ്‌ലിംകളെ ഉത്‌സുകരാക്കി. പ്രവാചക വിയോഗാനന്തരം കാലം മുന്നോട്ടു നീങ്ങിയപ്പോള്‍ നബിചര്യ(ഹദീസ്) റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ സത്യതയ്ക്കായി ജീവചരിത്രം തേടി സനദുകള്‍ (നിവേദകപരമ്പര) കുറ്റമറ്റതാക്കുക എന്ന ഉത്തരവാദിത്തം വീണ്ടും മുസ്‌ലിം പണ്ഡിതന്‍മാരെ ചരിത്ര രചനയ്ക്കു പ്രേരിപ്പിച്ചു. ആദ്യകാലത്ത് ചരിത്രരചനയ്ക്ക് മതപരമായ പരിവേഷമുണ്ടായിരുന്നു. ചരിത്രരചനയില്‍ നിവേദകപരമ്പര(സനദ്) പരിശോധിച്ച് ഉറപ്പുവരുത്തുക എന്ന രീതി മുസ്‌ലിം ചരിത്രകാരന്‍മാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് ചരിത്രത്തിന് വിശ്വാസ്യത നല്കി.
യുദ്ധ ചരിത്രം (മഗാസി) എന്ന ഒരു ശാഖ തന്നെ മുസ്‌ലിംകള്‍ രചിച്ച ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. സീറ എന്ന ഒരു ചരിത്രാഖ്യാന രീതിയും ആദ്യകാലത്തു ണ്ടായിരുന്നു. ഈ രണ്ടിനങ്ങളിലും അനേകം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. മുഹമ്മദ് ബ്‌നു മുസ്‌ലിമുബ്‌നി ശിഹാബുസ്സുഹ്‌രി (മരണം. ഹി.124), ഇബ്‌നു ഇസ്ഹാഖ്, ഇബ്‌നു ഹിശാം എന്നിവരെല്ലാം പ്രസിദ്ധ മുസ്‌ലിം ചരിത്രകാരന്‍മാരാണ്.
ഒന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടു കൂടി മുസ്‌ലിം ചരിത്രകാരന്‍മാര്‍ ലോകചരിത്രത്തിലേക്കു കടന്നു. മുസ്‌ലിം സമുദായത്തില്‍ ഉണ്ടായിട്ടുള്ള കാര്യങ്ങളില്‍ ഒതുങ്ങിയിരുന്ന ചരിത്രരചന, വ്യത്യസ്ത രാജ്യങ്ങളിലെ വിവിധ സമൂഹങ്ങളിലെ സമഗ്ര ചരിത്രരചനയായി ഇബ്‌നുഖുതൈബിന്റെ ‘കിതാബുല്‍ മആരിഫ്’ ഈ ഇനത്തില്‍ പെട്ടതത്രെ. ലോകചരിത്ര രചനയില്‍ അല്‍ ബലാദുരി പ്രഥമഗണനീയനാണ്. ‘അന്‍സാബുല്‍ അശ്‌റാഫ്’, ‘ഫുതൂഹുല്‍ ബുല്‍ദാന്‍’ എന്നീ രചനകള്‍ ബലാദുരിയുടെതാണ്. ത്വബ്‌രീ, മസ്ഊദ് എന്നിവര്‍ ചരിത്രരചനയുടെയും പഠനത്തിന്റെയും സുവര്‍ണദശ സൃഷ്ടിച്ചു. ത്വബ്‌രിയുടെ ചരിത്രം ഹദീസ് പണ്ഡിതന്‍മാരുടെ ശൈലിയിലായിരുന്നു. മസ്ഊദി (ക്രി.900-956)യാണ് മറ്റൊരു പ്രമുഖ ചരിത്രകാരന്‍. മുസ്‌ലിംകളുടെ ‘ഹെറഡോട്ടസ്’ എന്ന് വിശേിപ്പിക്കപ്പെടുന്ന മസ്ഊദിയുടെ സംഭാവനകള്‍ അമൂല്യമാണ്. തുടര്‍ന്നുവന്ന ഇബ്‌നുമിസ്‌കവൈഹും ഇബ്‌നുല്‍ അസീറും ചരിത്രരചനയില്‍ പ്രഗത്ഭരായിരുന്നു. ഇബ്‌നുല്‍ അസീറിനു ശേഷം ചരിത്രരചനാരംഗത്ത് മന്ദീഭാവം നേരിട്ടു. ടുണീഷ്യയില്‍ പിറന്ന അബ്ദുറഹ്‌മാനുബ്‌നു ഖല്‍ദൂന്‍ (1332-1406) ആണ് ആ വിടവ് നികത്തിയത്. ഇബ്‌നു ഖല്‍ദൂന്റെ ‘കിതാബുല്‍ ഇബര്‍’ എന്നറിയപ്പെടുന്ന ‘കിതാബുല്‍ ഇബര്‍ വദീവാനുല്‍ മുബ്തദഅ് വല്‍ ഖബര്‍ ഫീ അയ്യാമില്‍ അറബി വല്‍ അജം വല്‍ ബര്‍ബര്‍’ എന്ന ഗ്രന്ഥത്തിന് ഏഴു വാള്യങ്ങളുണ്ട്. പതിനാലാം നൂറ്റാണ്ടുവരേക്കുള്ള വിവിധ സമൂഹങ്ങളുടെ ചരിത്രം പഠനവിധേയമാക്കുന്ന ഗ്രന്ഥത്തിന്റെ പ്രഥമ വാള്യം ‘മുഖദ്ദിമതുബ്‌നി ഖല്‍ദൂന്‍’ എന്നറിയപ്പെടുന്നു.
ആധുനിക കാലഘട്ടത്തിലും ഇബ്‌നുഖല്‍ദൂന്‍ ചരിത്രത്തിന്റെ മികച്ച റഫറന്‍സാണ്. ഇബ്‌നു കസീറിന്റെ ‘അല്‍ ബിദായ വന്നിഹായ’, ശഹ്‌റസ്താനിയുടെ ‘അല്‍ മിലല്‍ വന്നിഹല്‍’ എന്നിവ ഇന്നും ചരിത്ര സ്രോതസ്സുകളായി നിലനില്ക്കുന്നു. ലോക നാഗരികയില്‍ ചരിത്രം സൃഷ്ടിച്ചും ചരിത്രരചന നടത്തിയും മുസ്‌ലിംകള്‍ തങ്ങളുടേതായ മികവ് പുലര്‍ത്തിയിട്ടുണ്ട്.
ഭാഷയും സാഹിത്യവും
മക്കയും മദീനയും ഉള്‍ക്കൊള്ളുന്ന ഹിജാസില്‍ നിന്ന് മുസ്‌ലിം സമൂഹത്തിന്റെ ഭരണ സിരാകേന്ദ്രം ഇറാഖിലെ കൂഫയിലേക്ക് മാറ്റിയത് അലി(റ)യാണ്. അമവീ ഭരണകാലത്തെ പ്രസിദ്ധ നഗരങ്ങളായ കൂഫയും ബസ്വറയും വിജ്ഞാന തലസ്ഥാനങ്ങള്‍ കൂടിയായിരുന്നു. അറബി ഭാഷയില്‍ തന്നെ നിരവധി ഗവേഷണങ്ങളും പഠനങ്ങളും നടന്നു. ഹിജാസില്‍ നിലവിലുണ്ടായിരുന്ന സമ്പുഷ്ട ഭാഷയായ അറബിയിലാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത്. ഭാവനാസമ്പന്നരായ കവികളും കടഞ്ഞെടുത്ത ഭാഷയില്‍ പ്രസംഗിക്കുന്ന പ്രഭാഷകരും അക്കാലത്ത് അറേബ്യയില്‍ ഉണ്ടായിരുന്നെങ്കിലും രചനകള്‍ തുലോം തുഛമായിരുന്നു. ആ വിജ്ഞാനം വ്യാപകമായിരുന്നില്ല. വിശുദ്ധ ഖുര്‍ആനാണ് അറബി ഭാഷയിലെ പ്രഥമഗ്രന്ഥമെന്നു പറയാം. ഒരു ഭാഷയിലെ പ്രഥമഗ്രന്ഥം തന്നെ ക്ലാസിക് ആവുക, അത് കാലാവസാനം വരെ നിലനില്ക്കുക, ആ ഗ്രന്ഥത്തിന്റെ സ്വാധീനത്തില്‍ ഒരു ജനത വളര്‍ന്നുവരിക, ആധുനിക കാലത്തും ആ ഗ്രന്ഥം ഏറ്റവും വലിയ ലോകഭാഷയുടെ ഭാഷാറഫറന്‍സായി നിലനില്ക്കുക. ഈ ഒരവസ്ഥയ്ക്ക് വിശുദ്ധ ഖുര്‍ആനല്ലാതെ ലോക ചരിത്രത്തില്‍ മറ്റൊരുദാഹരണമില്ല. കാരണം ഇത് ദൈവിക വചനങ്ങളാണ്.
വിശുദ്ധ ഖുര്‍ആനിന്റെ തനിമയില്‍ നിന്നുകൊണ്ടുതന്നെ നിരവധി ഭാഷാപരിഷ്‌കരണങ്ങളും ഭാഷാ ശാസ്ത്രവും സാഹിത്യങ്ങളും വിരചിതമായി. അറബി ഭാഷാ ലിപി പരിഷ്‌കരണം നടന്നു. വ്യാകരണം, ഛന്ദസ്സ്, അലങ്കാരം തുടങ്ങിയവ പ്രത്യേകം ശാസ്ത്രങ്ങളായിത്തന്നെ വികാസം പ്രാപിച്ചു. നിഘണ്ടു നിര്‍മാണവും ഇക്കാലത്ത് ആരംഭിച്ചു. ഈ വിഷയങ്ങളിലെല്ലാം അവഗാഹം നേടിയ പണ്ഡിതന്‍മാര്‍ കൂഫയിലെയും ബസ്വറയിലെയും വിജ്ഞാന സദസ്സുകളെ ധന്യമാക്കി. നിരവധി മൗലിക രചനകള്‍ നടന്നു. അറബി വ്യാകരണത്തിന്റെ പിതാവ് അബുല്‍ അസ്‌വദുദ്ദഅ്‌ലി, ഛന്ദശ്ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ഖലീലുബ്‌നു അഹ്‌മദ്, പേര്‍ഷ്യന്‍ വംശജനായ അറബി വൈയാകരണന്‍ സീബവൈഹി, അസ്വ്മഈ, കസാഈ തുടങ്ങിയ മഹാന്‍മാര്‍ അമവീ കാലത്ത് കൂഫ, ബസ്വറ കേന്ദ്രമാക്കി വിജ്ഞാനം വികസിപ്പിച്ചെടുത്തവരാണ്. ഇവര്‍ക്കു മുന്നില്‍ ഇക്കാര്യത്തില്‍ മറ്റൊരു ഭാഷയിലെപ്പോലും മാതൃക ഉണ്ടായിരുന്നില്ല എന്നത് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കും മൂല്യം വര്‍ധിപ്പിക്കുന്നു.
അബ്ബാസിയാ കാലഘട്ടമാകട്ടെ അറബി സാഹിത്യത്തിന്റെ സുവര്‍ണദശയായി വിശേഷിപ്പിക്കാവുന്നതാണ്. തലസ്ഥാനം കൂഫയില്‍ നിന്ന് ബഗ്ദാദിലേക്ക് മാറ്റി. ബഗ്ദാദ് രാജ്യതലസ്ഥാനവും വിജ്ഞാനത്തിന്റെ ആസ്ഥാനവുമായിരുന്നു. ലോകത്തെ ഏറ്റവും പഴക്കമേറിയ ‘പ്ലാന്‍ഡ് സിറ്റി’യായ ബഗ്ദാദിലേക്ക് വിജ്ഞാന കുതുകികള്‍ ഒഴുകിയെത്തി. ലോക നാഗരകതയില്‍ ഭാഷ വഹിച്ച പങ്കിന് വലിയൊരു വഴിത്തിരിവായിരുന്നു ബഗ്ദാദിന്റെ വൈജ്ഞാനിക നേതൃത്വം. അറബി ഭാഷ അന്തര്‍ദേശീയ ഭാഷയായി ഉയര്‍ന്നു. പേര്‍ഷ്യക്കാര്‍, തുര്‍ക്കികള്‍, ഇന്ത്യക്കാര്‍, യൂറോപ്യര്‍, ബര്‍ബറുകള്‍, ആഫ്രിക്കക്കാര്‍, ജൂതക്രിസ്ത്യാനികള്‍ തുടങ്ങിയവരെല്ലാം അറബി ഭാഷ തങ്ങളുടെ വ്യവഹാര മാധ്യമമാക്കി. ഈ ഭാഷ സാര്‍വലൗകികവും മതനിരപേക്ഷവുമായത് ഇങ്ങനെയാണ്.
ഈ മാറ്റത്തിന് ഗുണവും ദോഷവുമുണ്ടായിരുന്നു. മുസ്‌ലിംകളും അറബികളും മാത്രം ഇസ്‌ലാമിക വിഷയങ്ങളെ അധികരിച്ചും ഉപജീവിച്ചും രചന നടത്തിയിരുന്ന സ്ഥാനത്ത്, പുറമെ നിന്നുള്ള ചിന്തകളും സംസ്‌കൃതികളും അറബി ഭാഷയില്‍ വിരചിതമാവുകയായിരുന്നു. അതോടൊപ്പം ബഗ്ദാദ് കേന്ദ്രീകരിച്ച് നിരവധി ഭാഷാന്തര പ്രവര്‍ത്തനങ്ങള്‍ നടന്നു. യവന-ഭാരതീയ ദര്‍ശനങ്ങളും തത്ത്വശാസ്ത്രങ്ങളും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍ ചിന്തകളും ടോളമിയുടെ കണ്ടുപിടുത്തങ്ങളും ഭാരതീയ ഗണിത സൂത്രങ്ങളും അവയിലുണ്ടായിരുന്നു. ഇതെല്ലാം സ്വാംശീകരിച്ച അറബികളില്‍ നിന്ന് യൂറോപ്യര്‍ പകര്‍ത്തി. അറബി ഭാഷാ വ്യാപനവും സാഹിത്യ സമ്പുഷ്ടിയും നവലോകത്തിന്റെ നാന്ദിയായിരുന്നു എന്ന് പറയാം.
കവിതാ സാഹിത്യം
അറബി ഭാഷയിലെ ക്ലാസിക്കുകളായി ഇന്നും നിലനില്ക്കുന്നവയാണ് പ്രാചീന അറബി കവിതകള്‍. നിരക്ഷരരായ സമൂഹത്തില്‍ കവിയരങ്ങുകളിലും ‘സാഹിത്യചന്തക’ളിലും കവിതയായിരുന്നു സാഹിത്യ വിനിമയ മാധ്യമം. ഇംറുഉല്‍ ഖൈസ്, ലബീദ്, ത്വറഫ തുടങ്ങിയ പ്രശസ്തരായ കവികളുടെ ‘മുഅല്ലഖാത്ത്’ നിത്യഹരിത അറബി സാഹിത്യങ്ങളാണ്. ഗദ്യമോ കവിതയോ അല്ലാത്ത സവിശേഷമായ വിശുദ്ധ ഖുര്‍ആനിന്റെ വരവോടെ കവിതയുടെ പ്രഭാവത്തിന് മങ്ങലേറ്റു. എന്നിരുന്നാലും സ്വഹാബിമാര്‍ക്കിടയില്‍ ലബ്ധപ്രതിഷ്ഠരായ കവികളുണ്ടായിരുന്നു.
ഭരണകേന്ദ്രവും സാഹിത്യസദസ്സുകളും കൂഫയിലേക്കും ബസ്വറയിലേക്കും നീങ്ങിയ അമവീഭരണ കാലഘട്ടത്തില്‍ സമ്പുഷ്ടമായ അറബിയില്‍ കവിതകള്‍ക്ക് സ്ഥാനമേറെയായിരുന്നു. അരമനകളിലെ ആസ്ഥാന ഗായകരും അധികാരികളുടെ സ്തുതി പാഠകരും ഉണ്ടായിരുന്നുവെങ്കിലും അറബി സാഹിത്യചരിത്രത്തില്‍ കവിതയ്ക്കുള്ള സ്ഥാനം നിസ്തുലമാണ്. മുഫദ്ദലുദ്ദബ്ബിയുടെ ‘അല്‍ മുഫദ്ദലിയ്യാത്ത്’ എന്ന കവിതാസമാഹാരം ഇതിനുദാഹരണമാണ്.
ബഗ്ദാദ് ആസ്ഥാനമായി ഭരണം നടത്തിയ അബ്ബാസീ കാലഘട്ടത്തില്‍ അറബി കവിതകള്‍ സാഹിത്യത്തിന് മുതല്‍ കൂട്ടി. അറബികളല്ലാത്തവരും ഈ രംഗത്തേക്കു വന്നു. അബ്ബാസിയാ ഘട്ടത്തിലെ കവിത്രയമായ ബശ്ശാര്‍ ബ്‌നു ബുര്‍ദ് (മരണം ഹി.178), അബുല്‍ അതാഹിയ (ഹി. 130-211), അബൂനവാസ് (ഹി.145-199) എന്നിവരില്‍ അബുല്‍ അതാഹിയ മാത്രമാണ് അറബി വംശജന്‍. മറ്റുള്ളവര്‍ പേര്‍ഷ്യക്കാരും. അബൂതമാം (ഹി.188-231), ബുഹ്തുരി (ഹി.206-234), മുതനബ്ബി (ഹി.303-354), ഇബ്‌നു റൂമി (ഹി.221-284) തുടങ്ങിയവര്‍ പ്രസിദ്ധ കവികളാണ്.
മുസ്‌ലിം പ്രഭാവം സ്‌പെയിനിലെത്തിയപ്പോള്‍ സാഹിത്യത്തില്‍ പൊതുവിലും കവിതയില്‍ വിശേഷിച്ചും ആ സാഹചര്യം പ്രതിഫലിച്ചു. അറേബ്യന്‍ ഊഷരതയില്‍ നിന്ന് സ്പാനിഷ് ശാദ്വലതയിലേക്കെത്തിയപ്പോള്‍ ആ മാറ്റം കവിതകളില്‍ പ്രതിബിംബിച്ചു. സുപ്രസിദ്ധ ഇഖ്ദുല്‍ ഫരീദിന്റെ കര്‍ത്താവ് ഇബ്‌നു അബ്ദി റബ്ബിഹി (ഹി.234-338), ഇബ്‌നുഹാനി (ഹി.326-363), ഇബ്‌നു സൈദൂന്‍ (394-462) എന്നിവര്‍ ഈ രംഗത്തെ പ്രമുഖരാണ്.
കവിതാസാഹിത്യം ഇതര സാഹിത്യ ശാഖകള്‍ പോലെ സമൂഹാന്തര സ്വാധീനം ചെലുത്തി എന്ന് പറഞ്ഞുകൂടാ. അതേസമയം ഈ ലോകോത്തര ഭാഷയുടെ ഒരു പ്രധാന ഘടകമത്രെ കവിതാസാഹിത്യം.
ഗദ്യസാഹിത്യം
വിശ്വവിഖ്യാത ചരിത്രകാരന്‍ പ്രൊഫസര്‍ ഹിറ്റി അറബി മുസ്‌ലിം സാഹിത്യപ്രവര്‍ത്ത നങ്ങളെ പറ്റി രേഖപ്പെടുത്തിയതിങ്ങനെ: ‘മധ്യ യൂറോപ്പിന്റെ ബൗദ്ധിക ചരിത്രത്തില്‍ തേജോമയമായ ഒരധ്യായമാണ് മുസ്‌ലിം സ്‌പെയിന്‍ രചിച്ചത്. എട്ട്-പതിമൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ ലോകമാസകലം സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ദീപശിഖാവാഹകര്‍ അറബുഭാഷ സംസാരിക്കുന്ന ജനതയായിരുന്നു. പ്രാചീന ശാസ്ത്ര ദര്‍ശനങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടതും പോഷിപ്പിക്കപ്പെട്ടതും പ്രേഷണം ചെയ്യപ്പെട്ടതും അവര്‍ മുഖേനയാണ്. നവോത്ഥാനം പശ്ചിമ യൂറോപ്പില്‍ ഉദയം ചെയ്തത് ഇതുമൂലമാണ്. അറബ് സ്‌പെയിനിന് ഇതില്‍ മുഖ്യപങ്കുണ്ട്.” (ഹിസ്റ്ററി ഓഫ് അറബ്‌സ്).
ശാസ്ത്രം, ചരിത്രം, സാഹിത്യം തുടങ്ങിയ വിവിധ രംഗങ്ങളില്‍ ഈ കൈമാറ്റങ്ങള്‍ ദൃശ്യമാണ്. ലോകനാഗരികതയ്ക്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകളില്‍ പ്രധാനമായത് ഈ സാംസ്‌കാരിക കൈമാറ്റം തന്നെയാണ്. പില്കാലത്ത് വികാസം പ്രാപിച്ച സാഹിത്യരംഗത്തും ഇതുതന്നെയാണ് സ്ഥിതി.
കവിതാസാഹിത്യമെന്ന പോലെ ഗദ്യസാഹിത്യത്തിലും ഈ സ്വാധീനം പ്രകടമാണ്. ‘ഇഖ്ദുല്‍ ഫരീദ്’ എന്ന സാഹിത്യ കൃതിയുടെ കര്‍ത്താവായ ഇബ്‌നു അബ്ദി റബ്ബിഹി (ക്രി. 860-940) കൊര്‍ഡോവയുടെ സന്തതിയത്രെ. പതിമൂന്നാം നൂറ്റാണ്ടില്‍ പശ്ചിമ യൂറോപ്പില്‍ പ്രചാരത്തിലുണ്ടായിരുന്ന പല കഥകളും ആഖ്യാനങ്ങളും അറബ്-പേര്‍ഷ്യന്‍ കഥകളുടെ അനുകരണങ്ങളാണ്.
സംസ്‌കൃതത്തില്‍ വിരചിതമായ പ്രസിദ്ധ ക്ലാസിക് സാഹിത്യമായ പഞ്ചതന്ത്രം കഥകള്‍ യൂറോപ്പില്‍ പ്രചരിച്ചത് അതിന്റെ അറബി വിവര്‍ത്തനമായ ‘കലീല വ ദിംന’യിലൂടെയാണ്. അത് പിന്നീട് സ്പാനിഷിലേക്കും ലാറ്റിനിലേക്കും മൊഴിമാറ്റപ്പെട്ടു. പ്രാസനിബദ്ധമായ ഗദ്യസാഹിത്യം, ‘മഖാമാത്ത്’ ഒരു ശാസ്ത്ര ശാഖയായി വളരുകയും അതിനെ അനുകരിച്ച് നിരവധി സാഹസിക കഥകള്‍ യൂറോപ്യന്‍ ഭാഷകളില്‍ വിരചിതമാവുകയും ചെയ്തിട്ടുണ്ട്. അറബ് കാല്പനികതയുടെ സ്പാനിഷ് ആവിഷ്‌കാരമാണ് സെര്‍വാന്‍ റഡിന്റെ പ്രസിദ്ധമായ ‘ഡോന്‍ ക്വിക്‌സോട്ട്’.
പതിനാറാം നൂറ്റാണ്ടില്‍ വില്യം ഷെയ്ക്‌സ്പിയറും (1564-1616) മറ്റും യൂറോപ്യന്‍ സാഹിത്യത്തെ പുഷ്‌കലമാക്കുന്നതിനു മുമ്പുണ്ടായിരുന്ന യൂറോപ്യന്‍ സാഹിത്യ മുന്നേറ്റത്തില്‍ അറബി ഭാഷയുടെയും അവരുടെ ഗ്രന്ഥങ്ങളുടെയും സ്വാധീനം എടുത്തുപറയേണ്ടതാണ്. പ്രാചീന ഗ്രീക്ക് സാഹിത്യങ്ങളുടെയും പില്ക്കാല യൂറോപ്യന്‍ രചനകളുടെയും മധ്യേയുള്ള ആദാനപ്രദാനങ്ങളാണ് അറബികളുടെയും മുസ്‌ലിംകളുടെയും സംഭാവന എന്ന് ചുരുക്കിപ്പറയാം. പില്ക്കാലത്ത് അറബിയിലുള്ള ലോകോത്തര ക്ലാസിക്കുകള്‍ വേണ്ടത്ര ഉണ്ടായിട്ടില്ലെങ്കിലും ആധുനിക കാലത്ത് നോബല്‍ സമ്മാനജേതാവായ നജീബ് മഹ്ഫൂസ് (1911-2006) പോലുള്ള വിശ്രുത സാഹിത്യകാരന്‍മാര്‍ മുസ്‌ലിം ലോകത്തുനിന്നും വന്നിട്ടുണ്ട്. അല്‍ അസ്ഹര്‍ പോലുള്ള വിശ്വോത്തര കലാശാലകളുടെ മടിത്തട്ടില്‍ നിന്ന് വിശേഷിച്ചും.
