കേരളത്തിലെ പഴയ പള്ളികള്‍-2
കേരളത്തിലെ പഴയ പള്ളികള്‍ ഇന്ത്യയിലെ ഇസ്‌ലാമിക ചരിത്രത്തിന്റെ ആദ്യകാല പാദമുദ്രകളായി കണക്കാക്കപ്പെടുന്നു. അറബ് വ്യാപാരികളുടെ സമുദ്രയാത്രകളും സൗഹൃദപരമായ സാംസ്‌കാരിക ഇടപെടലുകളും വഴി കേരളത്തില്‍ ഇസ്‌ലാം പ്രചരിച്ചതിനോടൊപ്പം തന്നെ പള്ളികളും രൂപം കൊണ്ടു. ഈ പള്ളികള്‍ പ്രാര്‍ത്ഥനാലയങ്ങളായിരുന്നതിന് പുറമെ മതപഠനം, സാമൂഹ്യ ഐക്യം, ദഅ്‌വാ പ്രവര്‍ത്തനം തുടങ്ങിയവയ്ക്കുള്ള കേന്ദ്രങ്ങളായും പ്രവര്‍ത്തിച്ചു. തനതായ കേരളീയ വാസ്തുശൈലിയും ഇസ്‌ലാമിക പാരമ്പര്യവും സംയോജിപ്പിക്കുന്ന നിര്‍മ്മാണരീതികള്‍ ഇവയുടെ പ്രത്യേകതയാണ്. കേരളത്തിലെ പഴയ പള്ളികള്‍ മതപരവും ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകമായി ഇന്നും സംരക്ഷിക്കപ്പെടുന്നു.
കുറ്റിച്ചിറ ജുമുഅത്ത് പള്ളി
ആയിരം വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണ് കുറ്റിച്ചിറ ജുമുഅത്ത് പള്ളി. പഴയകാലത്തെ മത-സാമൂഹിക കാര്യങ്ങളുടെ നിയന്ത്രണ കേന്ദ്രം കൂടിയായിരുന്നു ഈ പള്ളി. മുസ്‌ലിംകള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് മതവിധിയുടെ അടിസ്ഥാനത്തില്‍ ഖാദിമാര്‍ പരിഹാരം കണ്ടിരുന്നത് ഇവിടെ വെച്ചായിരുന്നു. കുഞ്ഞദീന്‍ കുട്ടി ഖാസി വിധി പ്രസ്താവിച്ച കരിങ്കല്ല് തര്‍ക്കമാണ് ഇവിടെ നടന്ന അവസാനത്തെ വിധിക്കാധാരമായ സംഭവം. കോഴിക്കോട്ടെ തീരപ്രദേശത്തെ മുസ്‌ലിം കേന്ദ്രമായ കുറ്റിച്ചിറയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിയുടെ നിര്‍മാണ കാലത്തെക്കുറിച്ച് രേഖകളൊന്നും ലഭ്യമല്ല.
1342 ല്‍ കോഴിക്കോട് സന്ദര്‍ശിച്ച ഇബ്‌നു ബത്തൂത്തയും 1442 ല്‍ സന്ദര്‍ശിച്ച പേര്‍ഷ്യക്കാരനായ അബ്ദുറസാഖും അവരുടെ സഞ്ചാരക്കുറിപ്പില്‍, പട്ടണത്തില്‍ രണ്ട് പ്രധാന ജുമുഅത്ത് പള്ളികളുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഫഖ്‌റുദ്ദീന്‍ ഇബ്‌നു ഉസ്മാന്‍ ആയിരുന്നു ഖാസിയെന്നും പറയുന്നുണ്ട്.
കൈഫീ എന്ന പേരില്‍ അറിയപ്പെടുന്ന അബീബക്‌റി സഫ്‌റദിയ്യി എന്നവരുടെ മകന്‍ ഖാജാ ബദറുദ്ദീന്‍ ശരീഫ് ഹുസൈന്‍ എന്നയാള്‍ ഹിജ്‌റ വര്‍ഷം 885 ല്‍ പള്ളിയില്‍ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി പുറംപള്ളിയുടെ മച്ചില്‍ ഒരിടത്ത് രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഹിജ്‌റ 1094 ല്‍ ഹോനാവാര്‍ സ്വദേശിയായ ശൈഖ് ഇബ്‌റാഹീം ബിന്‍ നാഖൂദയാണ് ഇന്നു കാണുന്ന രൂപത്തില്‍ പള്ളിയിലെ മിമ്പര്‍ പുതുക്കിപ്പണിതത്. മിമ്പറിന്റെ മധ്യഭാഗത്തായി ഈ വിവരങ്ങള്‍ അറബി ഭാഷയില്‍ കൊത്തിവെച്ചിട്ടുണ്ട്.
സാമൂതിരി രാജാക്കന്മാര്‍ ഈ പള്ളിക്കു വേണ്ടി എല്ലാ വിധ സഹായ സഹകരണങ്ങളും ചെയ്തിരുന്നു. ഖാദ്വിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളില്‍ പോലും സാമൂതിരിയുടെ സാന്നിധ്യം ഉണ്ടാകുമായിരുന്നു. ശൈഖ് ജിഫ്‌രി, മമ്പുറം സയ്യിദ് അലവി തങ്ങള്‍, ഖാദി മുഹ്‌യുദ്ദീന്‍ എന്നിവരുടെ വേര്‍പാടിലുള്ള ദുഃഖം പ്രകടിപ്പിക്കുന്ന വിലാപ കവിതകള്‍ ഈ പള്ളിയുടെ ചുമരുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിദീന്‍ കുട്ടി ഖാദി, വെളിയങ്കോട് ഉമര്‍ ഖാദി, സാധു അഹ്‌മദ് തുടങ്ങിയവരാണ് അതിന്റെ രചയിതാക്കള്‍.
കോഴിക്കോട് ഖാദിമാരില്‍ പ്രമുഖരായിരുന്ന ഫക്‌റുദ്ദീന്‍ ഇബ്‌നു ഉസ്മാന്‍, ശൈഖ് റിയാഹുദ്ദീന്‍, അബൂബക്ര്‍ ഇബ്‌നു ഖാദി അഹ്‌മദ്, ഖാദി മുഹ്‌യുദ്ദീന്‍, കുഞ്ഞിദീന്‍ കുട്ടി ഖാദി, സയ്യിദ് ഹുസൈന്‍ മുല്ലക്കോയ തങ്ങള്‍ എന്നിവരുടെ ആസ്ഥാനം ഈ പള്ളിയായിരുന്നു. രണ്ടു നിലാമുറ്റങ്ങളോടു കൂടിയ പള്ളിയുടെ വിസ്തീര്‍ണം 5500 ചതുരശ്ര അടിയാണ്. അകം പള്ളിയോടനുബന്ധിച്ചു നിര്‍മിച്ച പുറം ഹാളും ഉമ്മറവും കൊത്തിവെച്ച ഖുര്‍ആന്‍ വാക്യങ്ങളാലും ചിത്രങ്ങളാലും മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. അയ്യായിരത്തോളം പേര്‍ക്ക് ഒരുമിച്ച് നമസ്‌കരിക്കാന്‍ സൗകര്യമുള്ള മലബാറിലെ ഏറ്റവും വലിയ ജുമാമസ്ജിദായിരുന്നു ഇത്. 1974 ഡിസംബര്‍ 13 ന് വലിയ തുക ചെലവഴിച്ച് പള്ളി പുനരുദ്ധരിച്ചിട്ടുണ്ട്.
കണ്ണംപറമ്പ് ശ്മശാനം
ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ശ്മശാനങ്ങളിലൊന്നാണ് കണ്ണംപറമ്പ്. കോഴിക്കോട് കുറ്റിച്ചിറയുടെ തെക്കു പടിഞ്ഞാറെ മൂലയില്‍ മുഖദാര്‍, കോതി എന്നീ പ്രദേശങ്ങള്‍ക്കിടയില്‍ മൂന്ന് ഭാഗങ്ങളിലായാണ് ഇതുള്ളത്. പൊതുവെ മുസ്‌ലിം ശ്മശാനങ്ങള്‍ പള്ളികള്‍ക്ക് സമീപത്തായാണ് നിര്‍മിക്കുക. എന്നാല്‍ കണ്ണംപറമ്പ് ജനവാസകേന്ദ്രത്തില്‍ നിന്നും മാറിയാണ്.
1858 ല്‍ മലബാറില്‍ കോളറ പടര്‍ന്നു പിടിക്കുകയും ഒരുപാടാളുകള്‍ മരണപ്പെടുകയും ചെയ്തു. മരണപ്പെട്ടവരില്‍ അധികവും മുസ്‌ലിംകളായിരുന്നു. നഗരത്തിലെ മുസ്‌ലിം പള്ളികളില്‍ എണ്ണമറ്റ മയ്യിത്തുകള്‍ ഖബറടക്കുന്നത് പ്രയാസമായി.
പരിഹാരമായി കണ്ണംപറമ്പ് മുസ്‌ലിം സമുദായത്തിനായുള്ള ശ്മശാനമായി 16-7-1859 വിജ്ഞാപനം പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഈ സ്ഥലം ഏറ്റെടുത്തു. ഖാന്‍ ബഹദൂര്‍ കോയട്ടി ഹാജി വഖഫായി നല്‍കിയ സ്ഥലമായിരുന്നു സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ പൊതു ശ്മശാനം എന്ന ചിന്താഗതിയെ വലിയൊരു വിഭാഗം മുസ്‌ലിംകള്‍ എതിര്‍ത്തു. പള്ളിയോടനുബന്ധിച്ച് തന്നെ ഖബര്‍സ്ഥാനുകള്‍ നിലനില്‍ക്കണമെന്ന് അവര്‍ വാദിച്ചു. ഏതാനും മുസ്‌ലിം പ്രമാണികളുടെ പിന്തുണയോടെ ഈ വിഭാഗത്തെ കോയട്ടി ഹാജി പ്രതിരോധിച്ചു. പ്രമുഖ വ്യക്തികളും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ഹാജിയുടെ സഹോദരന്‍മാരുമായ ചേക്കുട്ടി കോയ, വലിയവീട്ടില്‍ ഇമ്പിച്ചമ്മത് തുടങ്ങിയവരും ജ്യേഷ്ഠന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. കോയട്ടിഹാജിയുടെ സ്വാധീനം ഖബര്‍സ്ഥാന്‍ നിര്‍മാണത്തിനു സഹായകവുമായി. സര്‍ക്കാരാകട്ടെ എതിര്‍പ്പുകളൊന്നും വകവെക്കാതെ കണ്ണംപറമ്പ് മുസ്‌ലിംകളുടെ പൊതു ഖബര്‍സ്ഥാനായി പ്രഖ്യാപിച്ചു. പക്ഷെ മറവ് ചെയ്യാന്‍ ആരും പോയില്ല. കോളറയുടെ തീവ്രത കുറഞ്ഞ് പിന്നീട് അനാഥ മയ്യിത്തുകള്‍ മാത്രം സംസ്‌കരിക്കുന്ന ശ്മശാനമായി കണ്ണംപറമ്പ് മാറി.
ഈ വ്യവസ്ഥ നിലനില്‍ക്കുമ്പോഴാണ് കോയട്ടിഹാജി മരണപ്പെടുന്നത്. മയ്യിത്ത് എവിടെ വെക്ക ണമെന്നത് പ്രശ്‌നമായി. കോഴിക്കോട്ടെ മുസ്‌ലിംകളുടെ ഇടയില്‍ ഏറ്റവും പ്രബലനും സുസമ്മതനുമായിരുന്ന കോയട്ടി ഹാജിയുടെ മയ്യിത്ത് പള്ളി ഖബര്‍സ്ഥാനില്‍ വെക്കണമെന്ന് ഒരു വിഭാഗം ശഠിച്ചു. കണ്ണംപറമ്പ് പൊതുഖബര്‍സ്ഥാന്‍ ദാനം ചെയ്ത ഹാജിയെ അവിടെത്തന്നെ ഖബറടക്കണമെന്ന് മറ്റൊരു വിഭാഗവും വാദിച്ചു. കണ്ണംപറമ്പ് നിലവില്‍ വരുന്നതിന് മുമ്പ് കോയട്ടിഹാജി ജിഫ്‌രി ഹൗസില്‍ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന സ്ഥലത്ത് ഖബറടക്കണമെന്നു മൂന്നാമതൊരു വിഭാഗവും ആവശ്യപ്പെട്ടു. പൊതുഖബര്‍സ്ഥാന്‍ നിലവില്‍ വരുന്നതിന് മാതൃകയായി അതിന്റെ സ്ഥാപകനെ അവിടെ ഖബറടക്കാന്‍ അവസാനം തീരുമാനമായി ഒരു പൊതു ശ്മശാനത്തിനു വേണ്ടി വാദിച്ച കോയട്ടിഹാജിയുടെ മയ്യത്ത് 1900 ജൂണ്‍ 20-ാം തിയ്യതി അദ്ദേഹം ദാനം ചെയ്ത കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ തന്നെ ഖബറടക്കി. അത് കോഴിക്കോട്ടെ മുസ്‌ലിംകളുടെ സാമൂഹ്യ ജീവിതത്തില്‍ ഒരു പുതിയ അധ്യായത്തിന്റെ തുടക്കവും പഴയ അധ്യായത്തിന്റെ അവസാനവും കുറിച്ചു. പള്ളിപ്പറമ്പുകളില്‍ മയ്യത്ത് മറവ് ചെയ്യുന്ന സമ്പ്രദായം അതോടെ നിലച്ചു.
പിന്നീട് ശ്മശാനവും അതിലെ പള്ളിയും കലക്ടര്‍ കമ്മിറ്റിക്ക് ഏല്പ്പിച്ചു കൊടുത്തു. വര്‍ഷങ്ങള്‍ക്കു ശേഷം ശ്മശാനത്തിന് അടുത്തായി ഒരു പള്ളി സ്ഥാപിക്കപ്പെടുകയും ചെയ്തു. 13 ഏക്കര്‍ വരുന്ന ശ്മശാനത്തെ കാലഗണനയനുസരിച്ച് പ്രത്യേകം തരം തിരിച്ചാണ് മയ്യിത്ത് മറമാടുന്നത്.
പരപ്പില്‍ ശാദുലി പള്ളി, കോഴിക്കോട്
ഇസ്‌ലാം മത പ്രചാരണത്തിനായി ശാദുലി എന്ന സൂഫി വര്യന്‍ ഹിജ്‌റ പന്ത്രണ്ടാം നൂറ്റാണ്ടില്‍ മലബാറിലെത്തി. കോഴിക്കോട് ബീച്ചിനടുത്തായി ഹിജ്‌റ 1140 ല്‍ അദ്ദേഹം നിര്‍മിച്ച പള്ളിയാണ് പരപ്പില്‍ ശാദുലി പള്ളി. പള്ളിക്കടുത്തുള്ള ഖബര്‍സ്ഥാനിലാണ് അദ്ദേഹത്തെ ഖബറടക്കിയത്. 1910 ല്‍ കാമാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജി പള്ളി പുതുക്കിപ്പണിതു. 1976 ല്‍ പന്തക്കലകത്ത് മാമുക്കോയ ഹാജി പള്ളി വീണ്ടും പുതുക്കി. ഇന്നു കാണുന്ന രൂപത്തിലേക്ക് പള്ളി മാറ്റിപ്പണിതത് 1979 കളിലാണ്.
മാടവന മുഹ്‌യുദ്ദീന്‍ ജമാഅത്ത് മസ്ജിദ് ,ഏറിയാട്
കേരള ചരിത്രത്തിലും കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലും നിസ്തുലമായ പങ്കുവഹിച്ച മണ്ണായ ഏറിയാട് സ്ഥിതി ചെയ്യുന്ന 400 വര്‍ഷം പഴക്കമുള്ള പള്ളിയാണ് മാടവന മുഹ്‌യുദ്ദീന്‍ ജമാഅത്ത് മസ്ജിദ്. മണപ്പാട്ട് കുടുംബമാണ് നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പള്ളിക്കുവേണ്ടി ഭൂമി നല്‍കിയത്. പള്ളി നിര്‍മിക്കാന്‍ മുന്‍കൈ എടുത്തതും അവര്‍ തന്നെ. പള്ളിയുടെ ദൈനംദിന കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് മണപ്പാട്ട് കുഞ്ഞുമുഹമ്മദ് സാഹിബ് ആയിരുന്നു.
പണ്ടത്തെ മരപ്പണികള്‍ ഇന്നും പള്ളിക്കകത്ത് ഉണ്ട്. എങ്കിലും ചരിത്രശേഷിപ്പുകള്‍ മുഴുവനായും നിലനിര്‍ത്തിയിട്ടില്ല. നവീകരണത്തിന്റെ ഭാഗമായി പലതും പൊളിച്ചുമാറ്റുകയും പുതിയ പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. പഴമയുടെ അടയാളമായി പള്ളിക്കകത്ത് ഇപ്പോഴും കാണാവുന്നത് ‘മിംബര്‍’ നില്ക്കുന്ന സ്ഥലവും അതിനോടനുബന്ധിച്ച ഭാഗവുമാണ്. പഴയകാലത്തെ പള്ളികളുടെ അടയാളമായിരുന്ന വിശാലമായ കുളം സംരക്ഷണഭിത്തികെട്ടി വൃത്തിയായി സംരക്ഷിക്കുന്നു.
കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ വലിയ കാല്‍വെപ്പുകളിലൊന്നായ ഐക്യസംഘത്തിന്റെ പല യോഗങ്ങളും ഈ പള്ളിയില്‍വെച്ച് നടന്നിട്ടുണ്ട്. പള്ളിയുടെ തുടക്കകാലം മുതല്‍ക്കേ മലയാള ഭാഷയിലാണ് ഇവിടെ ഖുത്വുബ നിര്‍വഹിച്ചിരുന്നത്. കെ എം മൗലവി അടക്കമുള്ള പണ്ഡിതന്മാര്‍ ഖുത്വുബ നിര്‍വഹിച്ച ഈ പള്ളിയില്‍ ഏറ്റവും കൂടുതല്‍ കാലം ഖത്വീബായി സേവനമനുഷ്ഠിച്ചത് ഹൈദ്രോസ് മൗലവിയായിരുന്നു. 1970 മുതല്‍ ദീര്‍ഘകാലം അദ്ദേഹം ആ സ്ഥാനം അലങ്കരിച്ചു.
1400 കുടുംബങ്ങള്‍ ആണ് ഇന്ന് ഈ മഹല്ലിനു കീഴിലുള്ളത്. കല്യാണ മണ്ഡപമടക്കമുള്ള പുതിയ സൗകര്യങ്ങളും പള്ളിയോടനുബന്ധിച്ചുണ്ട്.
പൊന്നാനി വലിയ ജുമുഅത്ത് പള്ളി
അറിവുകൊണ്ടും തൂലികകൊണ്ടും കേരള ജനതയെ വിശിഷ്യാ മുസ്‌ലിംകളെ സ്വാധീനിച്ച സെനുദ്ദീന്‍ മഖ്ദൂം സ്വഗീര്‍ സ്ഥാപിച്ച പള്ളിയാണ് പൊന്നാനി വലിയ ജുമുഅത്ത് പള്ളി. കേരള ചരിത്രത്തില്‍ ഏറെ പ്രധാന്യമുള്ള ഈ പള്ളി വാസ്തുവൈദഗ്ധ്യത്തിന്റെ തീരാകലവറയാണ്.
ചരിത്രപരമായ പല ആചാരങ്ങളും ഇപ്പോഴും ഈ പള്ളി പിന്തുടരുന്നു. നമസ്‌കാരത്തിന് ബാങ്ക് വിളിക്കുന്നത് ഇപ്പോഴും കാലടിക്കണക്കിലാണ്. അതിനുള്ള സംവിധാനങ്ങള്‍ പള്ളിയില്‍ തയ്യാറാക്കിവെച്ചിരിക്കുന്നു. പഴയകാല ഓത്തുപള്ളി സമ്പ്രദായമായ ‘വിളക്കത്തിരിക്കലി’ന്റെ അടയാളമായ വിളക്കുകള്‍ ഇപ്പോഴും പഴമയുടെ പ്രൗഢിയോടെ പള്ളിയില്‍ തൂങ്ങിക്കിടക്കുന്നു. ക്രി. 1518 ല്‍ നിര്‍മിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന ഈ പള്ളിയുടെ മിമ്പര്‍ മദീനയിലെ നബിയുടെ പള്ളിക്ക് സമാനം ഏഴ് പടികളോടുകൂടിയതാണ്. അതിലെ കൊത്തുപണികളും പഴമയുടെ ചാരുത നിറഞ്ഞതുതന്നെ.
ഈ പള്ളിയുടെ വാസ്തുവൈദഗ്ധ്യം എടുത്തുപറയേണ്ടതാണ്. മൂന്നു നിലകളുള്ള ഈ പള്ളിയുടെ കഴുക്കോല്‍ ഒറ്റത്തടിയിലും ഒറ്റപ്പിടിയിലും തീര്‍ത്തതാണ്. മൂന്നാമത്തെ നിലയില്‍ നിന്ന് താഴെ വരെ ഒരു കൂട്ടിച്ചേര്‍ക്കലുകള്‍ പോലുമില്ലാത്ത ഒറ്റക്കഴുക്കോല്‍. എല്ലാം അങ്ങനെത്തന്നെ. നാല്പതു വാതിലുകളാണ് പള്ളിക്ക് ആകെയുള്ളത്. പള്ളി പൂട്ടിയിടുന്ന പതിവ് പണ്ടുമില്ല, ഇപ്പോഴുമില്ല. ഇരുപത്തിനാലു മണിക്കൂറും വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പള്ളി തുറന്നിട്ടിരിക്കുന്നു. ചിരന്തച്ചന്‍ എന്ന ആശാരിയാണ് ഈ പള്ളിപ്പണി നിര്‍വഹിച്ചത്. പില്ക്കാലത്ത് ഇസ്‌ലാം മതം പുല്‍കിയ അദ്ദേഹം ശേതുക്ക എന്ന പേരും സ്വീകരിച്ചു.
കേരളത്തിലെ ആദ്യത്തെ പള്ളിദര്‍സ് സ്ഥാപിക്കുന്നത് ഈ പള്ളിയിലാണ്. മതവിദ്യാഭ്യാസ രംഗത്ത് പള്ളി ദര്‍സുകളുടെ പങ്ക് നിസ്തുലമാണ്.
തോട്ടുങ്ങല്‍ പള്ളി, പൊന്നാനി
പൊന്നാനിയില്‍ ഇപ്പോള്‍ നിലവിലുള്ള പള്ളികളില്‍ ആദ്യം നിര്‍മിക്കപ്പെട്ട പള്ളിയാണ് തോട്ടുങ്ങല്‍ ജുമഅത്ത് പള്ളി. ഏതാണ്ട് തൊള്ളായിരം വര്‍ഷത്തെ പഴക്കം പള്ളിക്കുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഭാരതപ്പുഴയിലെ വീതി കൂടിയ കടവായ പള്ളിക്കടവിലാണ് തോട്ടുങ്ങല്‍ പള്ളി സ്ഥിതി ചെയ്യുന്നത്. തിരൂര്‍, പൊന്നാനി താലൂക്കുകളിലെ ജലപാതകളില്‍ ഒന്നാണ് പള്ളിക്കടവ്. കനോലി തോടിന്റെ ഭാഗമായിത്തീര്‍ന്ന അപ്പിത്തോടിന്റെ അരികെയുള്ള പള്ളിയായതിനാല്‍ ഇതിനെ തോട്ടുങ്ങല്‍ പള്ളിയെന്നു വിളിച്ചു. ശൈഖ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ ശിഷ്യരില്‍ പ്രമുഖനായ കാഞ്ഞിരമുറ്റത്ത് അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദുദ്ദീന്‍ ഖുറാസാനിയും അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്‍ ഉത്താന്‍ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരുമാണ് ഈ പള്ളിയുടെ സ്ഥാപകര്‍. മഖ്ദൂമുമാരുടെ ആഗമനത്തിനു മുമ്പ് പൊന്നാനിയില്‍ ഇസ്‌ലാമിക പ്രബോധനം നിര്‍വ്വഹിച്ചവരില്‍ പ്രധാനിയാണ് ഉത്താന്‍ മുസ്‌ലിയാര്‍. അദ്ദേഹം ഖബറടക്കപ്പെട്ടത് ഇവിടെയാണ്.
പള്ളിയുടെ ആരംഭത്തില്‍ ജുമുഅ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അതു നിലയ്ക്കുകയും 2009 ഫെബ്രുവരിയില്‍ പുനരാരംഭിക്കുകയും ചെയ്തു. പള്ളിയുടെ നിര്‍മിതി പഠിച്ച് കാലനിര്‍ണയം നടത്താന്‍ പുരാവസ്തു വകുപ്പ് ഗവേഷകര്‍ ശ്രമം നടത്തിയിരുന്നെങ്കിലും കൃത്യമായ നിഗമനങ്ങളിലെത്താന്‍ സാധിച്ചിട്ടില്ല. രൂപ കല്പനയില്‍ തോട്ടുങ്ങള്‍ പള്ളിയിലെ മിമ്പറിനോട് സാദൃശ്യം പുലര്‍ത്തുന്ന മിമ്പറുകളാണ് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെയും വെളിയങ്കോട് പള്ളിയിലെയും മിമ്പറുകള്‍. അകത്തെ പള്ളിയിലേക്ക് കയറുന്ന വാതിലിനു മുകളിലായി ഖുര്‍ആന്‍ വാക്യങ്ങള്‍ മനോഹരമായി മരത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. ഇടക്കാലത്ത് പള്ളി പുനര്‍നിര്‍മിച്ചതിനെക്കുറിച്ചും ഇതില്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും പുനര്‍നിര്‍മിച്ച വര്‍ഷം ചിതല്‍ തിന്നതിനാല്‍ വ്യക്തമല്ല. അകത്തെ പള്ളിയില്‍ നിന്ന് ഒന്നാം നിലയിലേക്ക് മരം കൊണ്ടുള്ള കോണിയുണ്ട്. ഒന്നാം നിലയുടെ മേല്‍ക്കൂര മുഴുവന്‍ മരം കൊണ്ട് നിര്‍മിച്ചതാണ്. പള്ളിയുടെ വടക്ക് പുഴയുടെ വലിയൊരു ഭാഗം കരയായിരുന്നുവെന്നും പല പ്രമുഖ തറവാടുകളും ഇവിടെയുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. പഴയ കാലത്ത് പള്ളിയില്‍ വലിയ ദര്‍സ് നടന്നിരുന്നു. എന്നാല്‍ ഇന്ന് സ്വദേശികളായ കുറച്ചു കുട്ടികള്‍ മാത്രമാണ് ദര്‍സിലുള്ളത്.
വെളിയങ്കോട് ജുമുഅത്ത് പള്ളി
പൊന്നാനിയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ തെക്ക് തീരപ്രദേശമായ വെളിയങ്കോട് സ്ഥിതി ചെയ്യുന്ന പഴക്കം ചെന്ന പള്ളിയാണ് വെളിയങ്കോട് ജുമുഅത്ത് പള്ളി. മാലിക്ക് ബിനു ദീനാറിന്റ നിര്‍ദേശത്തില്‍ ഹബീബ് ബിനു ദീനാറാണ് പഴയ പള്ളി നിര്‍മിച്ചതെന്നാണ് പറയപ്പെടുന്നത്. പിന്നീട് വിപുലീകരിക്കുകയും വലിയ ജുമുഅത്ത് പള്ളിയായി മാറ്റുകയും ചെയ്തു. പൊന്നാനി തോട്ടുങ്ങല്‍ പള്ളിയിലും, പൊന്നാനി വലിയ പള്ളിയിലുമുള്ള മിമ്പറിനോട് സാദൃശ്യമുള്ള മിമ്പര്‍ ഇവിടെയുമുണ്ട്.
സ്വാതന്ത്ര്യ സമര സേനാനിയും അറബി കവിയും പണ്ഡിതനുമായിരുന്ന വെളിയങ്കോട് ഉമര്‍ ഖാദ്വി ഖബറടക്കപ്പെട്ടത് ഇവിടെയാണ്.
