അറബി ഭാഷയുടെ പ്രാധാന്യം
അറബി ഭാഷ ലോകത്തിലെ ഏറ്റവും പുരാതനവും സമ്പന്നവുമായ ഭാഷകളിലൊന്നാണ്. മതപരമായും സാംസ്കാരികമായും അറബി ഭാഷയ്ക്ക് അപൂര്‍വ്വമായ സ്ഥാനമുണ്ട്. ഖുർആൻ അറബിയിൽ അവതരിച്ചതിനാൽ ഇസ്‌ലാമിക വിശ്വാസത്തിന്റെയും ആരാധനകളുടെയും ഹൃദയഭാഷയായി അറബി മാറി. നമസ്‌കാരം, ദുആ, ഖുർആൻ പാരായണം തുടങ്ങിയ ആരാധനകൾക്ക് അറബി ഭാഷയുമായി ആഴത്തിലുള്ള ബന്ധമുണ്ട്.
അറബി ഭാഷയുടെ ഘടന, പദസമ്പത്ത്, വ്യാകരണസൂക്ഷ്മത എന്നിവ അതിനെ മറ്റ് ഭാഷകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. അറബിയിലെ ഒരു വാക്കിന് തന്നെ പല അര്‍ഥനിലകള്‍ ഉണ്ടായിരിക്കും; അതിനാല്‍ ആശയങ്ങളെ കൃത്യതയോടെ പ്രകടിപ്പിക്കാന്‍ അറബി ഭാഷയ്ക്ക് കഴിയും. ശാസ്ത്രം, സാഹിത്യം, ചരിത്രം, തത്ത്വചിന്ത എന്നിവയില്‍ അറബി ഭാഷ ലോകത്തിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ഇന്നും കോടിക്കണക്കിന് ആളുകള്‍ സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു ജീവിച്ചിരിക്കുന്ന ഭാഷയായതിനാല്‍ അറബി ഭാഷയുടെ പ്രാധാന്യം കാലാതീതമാണ്.
ഐക്യരാഷ്ട്ര സഭയുടെ ആറു ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് സെമിറ്റിക് ഭാഷയായ അറബി. ലോക ഭാഷകളില്‍ വളര്‍ച്ചയിലും വ്യാപനത്തിലും ഒന്നാം സ്ഥാനത്തുള്ള അറബി ഭാഷ ഇരുപത്തിയാറ് രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയും 467 മില്യണ്‍ ജനങ്ങളുടെ സംസാര ഭാഷയുമാണ്.
വലത്തു നിന്ന് ഇടത്തേക്കാണ് അറബി ഭാഷ എഴുതപ്പെടുന്നത്. 28 അക്ഷരങ്ങളുള്ള അറബി ഭാഷയില്‍ പല അക്ഷരങ്ങളും രൂപസാമ്യമുള്ളതുകൊണ്ട് പഠിക്കുവാന്‍ ഏറെ സൗകര്യമാണ്. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം അറബി ഭാഷാ പഠനം നിര്‍ബന്ധവും മതപരവുമാണ്. വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആന്‍ അവതീര്‍ണമായത് അറബി ഭാഷയിലാണ്. പ്രവാചകന്‍ (സ) തന്റെ അനുയായികളോട് ആശയ വിനിമയം നടത്തിയിരുന്നതും അറബിയില്‍ തന്നെ.
ഭാഷയും സമൂഹവും
ഓരോ സമൂഹത്തിനും അവരുടെ ആശയങ്ങളും ചിന്തകളും ഗ്രഹിക്കുവാനും പ്രകടിപ്പിക്കുവാനുള്ള ഉപാധി ഭാഷയാണ്. ഭാഷയെക്കുറിച്ചുള്ള അറിവും അതിന്റെ പ്രയോജനങ്ങളും ആധുനിക സമൂഹം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ചിന്തയെ നിര്‍ണയിക്കുന്നത് ഭാഷയാണെന്നും ഭാഷയെ നിര്‍ണയിക്കുന്നത് ചിന്തയാണെന്നും ചിന്തയും ഭാഷയും പരസ്പരം സ്വാധീനിക്കുന്നുണ്ട് എന്നും ഭാഷാ പഠനത്തെക്കുറിച്ചുള്ള ഏറ്റവും നൂതനമായ സിദ്ധാന്തങ്ങളുടെ ആകെത്തുകയാണ്.
ഭാഷയുടെ ധര്‍മങ്ങള്‍
ഭാഷ മഹത്വമേറിയതും പ്രശസ്തിയാര്‍ജിച്ചതുമായി അംഗീകരിക്കപ്പെടണമെങ്കില്‍ നിരവധി ഗുണങ്ങള്‍ യോജിച്ചുവരേണ്ടതുണ്ട്.
- തലമുറകള്‍ തമ്മിലുള്ള ആശയങ്ങളെയും ആദര്‍ശങ്ങളെയും സംസ്‌കാരങ്ങളെയും നാഗരികതകളെയും കൈമാറാനും പ്രതിനിധീകരിക്കാനും ഭാഷയ്ക്ക് കഴിയേണ്ടതുണ്ട്.
- മനുഷ്യ ജീവിതത്തെ ലളിതവല്‍ക്കരിക്കാനും, അവന്റെ ചിന്തകളെയും വൈകാരിക തലങ്ങളെയും ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളുമായി ബന്ധിപ്പിക്കാന്‍ സാധിക്കണം.
- വൈയക്തികവും സാമൂഹികവുമായ മേഖലകളിലെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും തിരിച്ചറിയാനും പ്രതിഫലിപ്പിക്കാനും ഭാഷയ്ക്കു കഴിയേണ്ടതുണ്ട്.
- പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, പരസ്യങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, മീഡിയ തുടങ്ങി സര്‍ഗാത്മക-സാഹിത്യ-വാണിജ്യ മേഖലകളെ സജീവവും സക്രിയവുമാക്കുന്നതിനാവശ്യമായ ചേരുവകള്‍ പ്രദാനം ചെയ്യാന്‍ ഭാഷയ്ക്ക് സാധിക്കണം.
- ബൗദ്ധികമായും ഭൗതികമായും ആത്മീയമായും മനുഷ്യന് സമാധാനം നല്‍കാനും തൃപ്തി വരുത്താനും ഭാഷയ്ക്ക് കഴിയണം.
അറബി ഭാഷയുടെ പ്രത്യേകതകള്‍
- ഇസ്‌ലാമിന്റെ മൗലിക പ്രമാണമായ പരിശുദ്ധ ഖുര്‍ആനിന്റെ ഭാഷ.
- അന്ത്യപ്രവാചകന്റെയും അദ്ദേഹത്തിന്റെ അനുചരന്‍മാരുടെയും ഭാഷ.
- മതത്തിന്റെ ചിഹ്‌നമായി ഉപയോഗിക്കുന്നതോടൊപ്പം മതപരമായി ഒരു സമൂഹം പിന്തുടരുന്ന ഭാഷ.
- പരിശുദ്ധ ഖുര്‍ആനില്‍ പതിനൊന്ന് സ്ഥലങ്ങളില്‍ ഈ ഭാഷയെപ്പറ്റി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
അറബി ഭാഷയുടെ മറ്റു ചില പ്രത്യേകതകള്‍
- പഴമയില്‍ പൂര്‍ണതയും സൗന്ദര്യവും നിലനില്‍ക്കുന്ന ഭാഷ.
- ചുരുങ്ങിയ പദങ്ങളാല്‍ കൂടുതല്‍ ആശയം പ്രതിഫലിപ്പിക്കുന്നു.
- യു എന്‍ അംഗീകരിച്ചിട്ടുള്ള ആറ് ഭാഷകളില്‍ ഒന്നാണ് അറബി.
- ഉപയോഗിക്കുന്നവരുടെ എണ്ണമനുസരിച്ച് ലോക ഭാഷകളില്‍ നാലാം സ്ഥാനം അറബി ഭാഷക്കുണ്ട്.
അറബി ഭാഷയുടെ ആത്മീയ പ്രാധാന്യം
ലോകര്‍ക്ക് വേണ്ടി ഇറക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിന്റെ ഭാഷയായി എന്നതാണ് അറബിക്ക് മതപരവും ആത്മീയവുമായ പ്രാധാന്യം നല്‍കുന്നത്. പരിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന സമയത്ത് ലോകത്ത് വ്യത്യസ്തമായ നൂറു കണക്കിന് ഭാഷകളുണ്ട്. ഇവയ്ക്കിടയില്‍ നിന്ന് അവസാന വേദഗ്രന്ഥത്തിന്റെയും അവസാന പ്രവാചകന്റെയും ഭാഷയായി അല്ലാഹു അറബിയെ തെരഞ്ഞെടുത്തു എന്നത് തന്നെയാണ് ഇതിന്റെ ആത്മീയ തലത്തെ ഏറെ ബലപ്പെടുത്തുന്നത്. വിശുദ്ധ ഖുര്‍ആനിന്റെ അവതരണത്തോട് കൂടിയാണ് അറബി ഭാഷയുടെ വ്യാകരണം, ഉച്ചാരണം, സ്വര്‍ഫ്, ഫിഖ്ഹുല്ലുഗ, ബലാഗ എന്നിവ സ്ഫുടം ചെയ്യപ്പെട്ടത്.
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍ നിര്‍ബന്ധവും ഐഛികമായി നിര്‍വഹിക്കേണ്ട ആരാധനാ കര്‍മങ്ങള്‍, ദിക്‌റുകള്‍, പ്രാര്‍ഥനകള്‍, ബാങ്ക്, തക്ബീര്‍, തല്‍ബിയത്ത് തുടങ്ങിയവയെല്ലാം അറബിയിലായതിനാല്‍ ഭാഷയെ അവഗണിക്കാന്‍ കഴിയില്ല.
ഭാഷകളുടെ വൈവിധ്യം ദൈവികദൃഷ്ടാന്തത്തെയാണ് ബോധ്യപ്പെടുത്തുന്നത്. ഭാഷാ വളര്‍ച്ചയുടെ മേഖലയില്‍ മനുഷ്യ സംഭാവനയേക്കാള്‍ പ്രകൃതിപരവും നൈസര്‍ഗ്ഗികവുമായ കഴിവുകള്‍ നല്‍കിയത് അല്ലാഹുവല്ലാതെ മറ്റാരുമില്ല. ആ ദൈവ വചനങ്ങളാണ് അറബി ഭാഷയുടെ ഊര്‍ജവും നിലനില്പുമെന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആത്മീയാനുഭൂതി നല്‍കുന്നവയാണ്.
അറബി ഭാഷ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍
ഭാഷാ-സംസ്‌കാര വൈവിധ്യങ്ങളാല്‍ എക്കാലത്തും പ്രശസ്തമായ നാടാണ് ഇന്ത്യ. വിവിധ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തുന്നവരെ ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ ഇന്ത്യക്കാര്‍ തയ്യാറായിരുന്നു. കച്ചവട രംഗത്തെ അതികായരായിരുന്ന അറബികള്‍ മുഹമ്മദ് നബി(സ്വ) യുടെ ആഗമനത്തിനു മുമ്പു തന്നെ അവരുടെ ചരക്കുകള്‍ വിറ്റഴിക്കാനുള്ള വലിയൊരു വിപണന കേന്ദ്രമെന്ന നിലയില്‍ ഇന്ത്യ സന്ദര്‍ശിക്കല്‍ പതിവാക്കി. കച്ചവട രംഗത്തെ ആശയ വിനിമയത്തിനു വേണ്ടി ഇന്ത്യക്കാരില്‍ പലരും അറബി ഭാഷ പഠിക്കുകയും ചെയ്തു.
എന്നാല്‍ അറബി ഭാഷ ഇന്ത്യയില്‍ വ്യാപിക്കുകയും ഭാഷ പഠിക്കുവാനുള്ള അവസരങ്ങള്‍ ഒരുങ്ങുകയും ചെയ്യുന്നത് ഇസ്‌ലാം മത പ്രചരണത്തിനു ശേഷമാണ്. എ.ഡി 712 ല്‍ മുഹമ്മദ് ബിന്‍ കാസിം സിന്ധ് കീഴടക്കി ഇന്ത്യയില്‍ ഭരണത്തിന് തുടക്കം കുറിച്ചതോടെ അറബ് രാഷ്ട്രങ്ങളില്‍ നിന്ന് വലിയൊരു വിഭാഗം പണ്ഡിതന്മാര്‍ ഇന്ത്യയിലേക്ക് കുടിയേറി. അറബ് രാഷ്ട്രങ്ങളിലെ ഭരണരംഗത്തെ അസ്ഥിരത ഇതിന് ആക്കം കൂട്ടി. അറബി ഭാഷാ രംഗത്ത് ഇന്ത്യയില്‍ നിന്ന് പ്രഗല്ഭരായ പണ്ഡിതന്മാര്‍ക്ക് ജന്മം നല്കിയ ഫറന്‍കീ മഹല്‍, ജൂന്‍ഫൂരീ, ദഹ്‌ലവീ കുടുംബങ്ങളെല്ലാം അന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരാണ്.
ഇവര്‍ ഇന്ത്യയില്‍ മതപ്രബോധനത്തിലേര്‍പ്പെടുകയും മതപഠനത്തിനും അറബി ഭാഷാ പഠനത്തിനുമായി വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. വിവിധ കാലങ്ങളിലായി ഇന്ത്യയുടെ ഭരണമേറ്റെടുത്ത മുസ്‌ലിം രാജാക്കന്മാര്‍ അകമഴിഞ്ഞ സഹായം നല്കിയതും അറബി ഭാഷയുടെ വളര്‍ച്ചയില്‍ വലിയ സ്വാധീനമുണ്ടാക്കി.
ഇന്ത്യന്‍ പണ്ഡിതന്മാര്‍ നല്കിയ സംഭാവനകള്‍
ഇസ്‌ലാമിന്റെ ആഗമനത്തോടെ ഇന്ത്യയില്‍ അറബി ഭാഷ വളരെ വേഗത്തില്‍ വളരാന്‍ തുടങ്ങി. അറബി ഭാഷ പഠിക്കുവാന്‍ വേണ്ടി പണ്ഡിതന്മാര്‍ ഒരുപാട് സ്ഥാപനങ്ങള്‍ നിര്‍മിച്ചു. കുറഞ്ഞ കാലം കൊണ്ട് ലോകത്തെ മുഴുവന്‍ അമ്പരപ്പിക്കുന്ന തരത്തില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ അറബി ഭാഷയില്‍രചന നടത്തുവാന്‍ തുടങ്ങി. ഭാഷാ ശാസ്ത്രം, ഇസ്‌ലാമിക കര്‍മശാസ്ത്രം, ഹദീസ്, തഫ്‌സീര്‍, കവിത തുടങ്ങിയ വിഷയങ്ങളിലെല്ലാം രചനകള്‍ ഉണ്ടായി. ഈ രംഗങ്ങളിലെ പ്രധാന ഗ്രന്ഥങ്ങള്‍ പരിചയപ്പെടാം.
ഭാഷയില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ നല്കിയ സംഭാവനകള്‍
അറബി ഭാഷാരംഗത്ത് സംഭാവനകളര്‍പ്പിച്ച ഇന്ത്യന്‍ പണ്ഡിതന്മാരില്‍ പ്രമുഖനാണ് ഇമാം ഹസനുബ്‌നു മുഹമ്മദുസ്സ്വഗാനി. ഇദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമാണ് ‘അല്‍ഇബാബു സ്സാഹിര്‍ വല്ലിബാബുല്‍ ഫാഖിര്‍’. ഇന്ത്യയിലെ അറബി ഭാഷയുടെ പതാകവാഹകനെന്നാണ് ഇദ്ദേഹത്തെക്കുറിച്ച് ഇമാം സുയൂത്വീ പറഞ്ഞിട്ടുള്ളത്.
സുപ്രസിദ്ധ അറബി നിഘണ്ടു ‘അല്ക്വാമൂസിന്’ വിശദീകരണമായി മുര്‍തളാ ബ്‌നു മുഹമ്മദുല്‍ ബല്കറാമി എഴുതിയ ഗ്രന്ഥമാണ് ‘താജുല്‍ അറൂസ്’. സുബൈദീ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
ഖാദ്വി കറാമത്ത് ഹസനുല്‍ കന്തൂരിയുടെ ‘ഫിഖ്ഹുല്ലിസാന്‍’, സ്വിദ്ദീഖ് ഹസന്‍ കനൂജിയുടെ ‘കിതാബു അത്താജുല്‍ മുഖല്ലല്‍ വല്‍ ഇല്‍മുല്‍ ഖഫാഖ് ഫീ ഇല്മില്‍ ഇശ്തിഖാഖ്’, ഹമീദുദ്ദീനുല്‍ ഫറാഹിയുടെ ‘ജുംഹറത്തുല്‍ ബലാഗ’ എന്നീ ഗ്രന്ഥങ്ങളും അറബി ഭാഷാ രംഗത്തെ ഇന്ത്യന്‍ രചനകളാണ്.
കര്‍മ ശാസ്ത്രത്തില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ നല്കിയ സംഭാവനകള്‍
ഇസ്‌ലാമിക കര്‍മ ശാസ്ത്ര രംഗത്ത് ഇന്ത്യയില്‍ നിന്നുള്ള പ്രധാനപ്പെട്ട ഒരു സംഭാവനയാണ് ‘ഫത്ഹുല്‍ മുഈന്‍’. കേരളത്തില്‍ ജീവിച്ചിരുന്ന അശ്ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനാണ് ഈ കൃതിയുടെ രചയിതാവ്. കേരള ചരിത്രത്തെക്കുറിച്ചുള്ള പ്രഥമ ആധികാരിക രചനയും ഇദ്ദേഹത്തിന്റേതാണ്.
കര്‍മ ശാസ്ത്ര രംഗത്ത് ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു മികച്ച രചനയാണ് ‘അല്ഫതാവാ അല്‍ഹിന്ദിയ്യ’. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബാണ് ഈ സമാഹരണത്തിന് നേതൃത്വം നല്കിയത്.ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 24 പണ്ഡിതന്മാരുടെ പ്രയത്‌നമാണ് ഈ ഗ്രന്ഥത്തിന്റെ പിറവിക്കു പിന്നില്‍. നിസാമുദ്ദീന്‍ ബര്‍ഹാന്‍ഫൂരി ആയിരുന്നു ഈ പ്രയത്‌നത്തിനു മുന്നില്‍ നിന്നത്.
മുഹിബ്ബുല്ലാഹ് ബ്‌നു അബ്ദുശ്ശുക്കൂറിന്റെ ‘മുസ്‌ലിമു സ്സുബൂത്ത്’ അശ്ശൈഖ് മുല്ല ജുയൂനിന്റെ ‘അല്‍അന്‍വാര്‍ ഫീ ശര്‍ഹില്‍ മനാര്‍’ എന്നിവയും കര്‍മശാസ്ത്ര രംഗത്തെ ഇന്ത്യന്‍ സംഭാവനകളിലെ പ്രധാനപ്പെട്ടവയാണ്.
ഹദീസില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ നല്കിയ സംഭാവനകള്‍
ഇന്ത്യന്‍ പണ്ഡിതന്മാര്‍ ഇസ്‌ലാമിക ലോകത്തിന് ഏറ്റവും കൂടുതല്‍ സംഭാവനകളര്‍പ്പിച്ച ഒരു മേഖലയാണ് പ്രവാചക ചര്യയുമായി ബന്ധപ്പെട്ട രചനകള്‍. അബ്ദുല്‍ ഹഖ് അല്മുഹദ്ദിസ് അദ്ദഹ്‌ലവിയായിരുന്നു ഇന്ത്യയിലെ ഹദീസ് പഠനസമ്പ്രദായങ്ങളുടെ തുടക്കക്കാരന്‍.
‘ജവാമിഉ സ്സുയൂത്വിയുടെ’ ശര്‍ഹായ അലി അല്‍ മുത്തഖിയുടെ ‘കന്‍സുല്‍ ഉമ്മാല്‍’, അബ്ദുര്‍റഹ്‌മാന്‍ മുബാറക്ഫൂരി രചിച്ച സുനനുത്തിര്‍മിദിയുടെ ശര്‍ഹായ ‘തുഹ്ഫത്തുല്‍ അഹ്‌വദീ’ എന്നിവ ഹദീസ് രംഗത്തെ രചനകളില്‍ പ്രധാനപ്പെട്ടവയാണ്.
സുനനു അബീ ദാവൂദിന്റെ വിശദീകരണമായി മുഹമ്മദ് അശ്‌റഫ് ദയാനവി എഴുതിയ ‘ഔനുല്‍ മഅ്ബൂദ്’ ഖലീല്‍ അഹ്‌മദ് സഹാറന്‍ഫൂരി എഴുതിയ ‘ബസ്‌ലുല്‍ മജ്ഹൂദ്’എന്നിവയും സ്വഹീഹു മുസ്‌ലിമിന്റെ വിശദീകരണമായി ശബീര്‍ അഹ്‌മദ് ദയൂബന്ദി എഴുതിയ ‘ഫതുഹുല്‍ മുല്‍ഹിം’, മുഹമ്മദ് സകരിയ്യാ കാന്തഹ്‌ലവി രചിച്ച ഇമാം മാലികിന്റെ മുവത്വയുടെ വിശദീകരണാമായ ‘ഔജസുല്‍ മസാലിഖ്’, സ്വഹീഹുല്‍ ബുഖാരിയുടെ വിശദീകരണമായി അന്‍വര്‍ ശാഹ് കശ്മീരി രചിച്ച, ‘ഫൈളുല്‍ ബാരി’ എന്നീ രചനകളും ഇന്ത്യന്‍ പണ്ഡിതരുടെ സംഭാവനകളില്‍ ചിലതാണ്.
തഫ്‌സീര്‍ രംഗത്ത് ഇന്ത്യന്‍ പണ്ഡിതന്മാര്‍ നല്കിയ സംഭാവനകള്‍
അബുല്‍ ഫൈദ്വ് ബ്‌നു മുബാറക് അന്നാകൂരിയുടെ ‘തഫ്‌സീറു സവാത്വിഉല്‍ ഇല്‍ഹാം’, ബൈഹകിയ്യുല്‍ ഹിന്ദി എന്ന പേരിലറിയപ്പെട്ട സനാഉല്ലാഹ് പാനിപ്പത്തിയുടെ ‘അത്തഫ്‌സീറുല്‍ മദ്വ്ഹരീ’, ഹമീദുദ്ദീന്‍ അല്‍ ഫറാഹിയുടെ ‘നിദ്വാമുല്‍ ഫുര്‍ഖാന്‍ വ തഅ്‌വീലുല്‍ ഖുര്‍ആനി ബില്‍ ഖുര്‍ആന്‍’, അബ്ദുല്‍ മാജിദ് ദര്‍യാബാദിയുടെ ‘അത്തഫ്‌സീറുല്‍ മാജിദീ’, ശാഹ് വലിയുല്ലാഹ് അദ്ദഹ്‌ലവിയുടെ ‘ഫൗസുല്‍ കബീര്‍’, അഹ്‌മദു ബ്‌നു അബീ സഈദില്‍ മഅ്‌റൂഫിന്റെ ‘അത്തഫ്‌സീറാതുല്‍ അഹ്‌മദിയ്യ’ കേരളീയനായ സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ തങ്ങളുടെ ‘അലാ ഹാമിശിത്തഫാസീര്‍’ എന്നിവയാണ് തഫ്‌സീര്‍ രചനകളില്‍ ഇന്ത്യന്‍ പണ്ഡിതന്മാരുടെ പ്രധാന സംഭാവനകള്‍.
അറബിക്കവിതയില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ നല്കിയ സംഭാവനകള്‍
അറബി ഭാഷയില്‍ കവിതാ രംഗത്ത് എണ്ണമറ്റ പ്രതിഭകളെ സംഭാവന ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. അവരില്‍ പ്രധാനികളായ ചിലരാണ്: ഹസ്സാനുല്‍ ഹിന്ദ് എന്നറിയപ്പെടുന്ന ഗുലാം അലി ആസാദ് അല്‍ ബല്‍ഗറാമി, ദുല്‍ ഫുഖാര്‍ അലി അദ്ദയൂബന്ദി, മൗലാനാ അഹ്‌മദു ബ്‌നു മുഹമ്മദ്, മുഫ്തി സ്വദ്‌റുദ്ദീനുദ്ദഹ്‌ലവി, അഹ്‌മദു ബ്‌നു കുഞ്ഞഹ്‌മദ്, അബൂ ലൈലാ, അബൂബക്കല്‍ മൗലവി, അബുസ്സ്വലാഹ് അല്‍ബാഖവി എന്നിവര്‍.
ഇന്ത്യയിലെ അറബി പ്രസിദ്ധീകരണങ്ങള്‍
1871 മുതല്‍ ഇന്ത്യയില്‍ നിന്ന് അറബി പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ‘അന്നഫ്ഉല്‍ അദ്വീം ലി അഹ്‌ലി ഹാസല്‍ ഇഖ്‌ലീം’ എന്നതാണ് ആദ്യത്തെ അറബി പ്രസിദ്ധീകരണമായി കണക്കാക്കപ്പെടുന്നത്. പിന്നീട് വ്യത്യസ്ത സമയങ്ങളിലായി ഒരുപാട് പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങി. അവയില്‍ പ്രധാനപ്പെട്ടവ താഴെ നല്കുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയില്‍ പലതും പ്രസിദ്ധീകരിക്കപ്പെടുന്നില്ല.
- മജല്ലത്തുല്‍ ബയാന്‍ (1902)
- മജല്ലത്തുല്‍ ജാമിഅ (1923)
- മജല്ലത്തു അദ്വിയാഅ് (1932)
- സ്വൗത്തുശ്ശര്‍ഖ് (1952)
- മജല്ലത്തു ദ്ദഅ്‌വത്തുല്‍ ഹഖ് (1965)
- അല്ഖഫാഹ് (1973)
- മജല്ലത്തുല്‍ മജ്മഉല്‍ ഇല്മീ അല്‍ഹിന്ദീ, അലീഗര്‍ (1976)
- മജല്ലത്തു അസ്സഖാഫ (1983)
- അര്‍റാബിത്തത്തുല്‍ ഇസ്‌ലാമിയ്യ (1986)
- സ്വൗത്തുല്‍ ഇസ്‌ലാം (1988)
- അസ്സ്വഹ്‌വത്തുല്‍ ഇസ്‌ലാമിയ്യ (1989)
- മജല്ലത്തുന്നൂര്‍ (1989)
- മജല്ലത്തു ആഫാഖില്‍ ഹിന്ദ് (1992)
- അല്മദ്വാഹിര്‍ (1995)
- അല്‍ഹറം (1996)
- അന്നഹ്‌ളത്തുല്‍ ഇസ്‌ലാമിയ്യ (1996)
വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന അറബി പ്രസിദ്ധീകരണങ്ങളില്‍ ചിലത്:
- അല്‍ ബഅ്‌സുല്‍ ഇസ്‌ലാമീ, അര്‍റാഇദ്- നദ്‌വത്തുല്‍ ഉലമാ ലക്‌നൗ
- മജല്ലത്തു സ്വൗത്തുല്‍ ഉമ്മ- ജാമിഅത്തുസ്സലഫിയ്യ ബനാറസ്
- മജല്ലത്തുല്‍ ദ്ദാഈ- ജാമിഅത്തു ദാറുല്‍ ഉലൂം ദയൂബന്ദ്
- മജല്ലത്തുല്‍ ഫുര്‍ഖാന്‍- ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് അല്ലാമ ഇബ്‌നു ബാസ് ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ബീഹാര്‍
- മജല്ലത്തുല്‍ ജാമിഅ- ശാന്തപുരം അല്‍ജാമിഅ കേരളം
- മജല്ലത്തു കാലികൂത്ത്- അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി
- മജല്ലത്തു അസ്സ്വലാഹ്- ജാമിഅ നദ്‌വിയ്യ എടവണ്ണ
- മജല്ലത്തു സ്സ്വഖാഫ- മര്‍കസു സ്സ്വഖാഫത്തിസ്സുന്നിയ്യ കോഴിക്കോട്
- മജല്ലത്തു അര്‍റൈഹാന്‍- അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡബ്ല്യൂ.എം.ഒ കോളേജ്,വയനാട്, മുട്ടില്‍
