ആദ്യകാല മുസ്‌ലിം പത്രങ്ങള്‍
കേരള മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക-മത-വിദ്യാഭ്യാസ നവോത്ഥാനത്തില്‍ ആദ്യകാല മുസ്‌ലിം പത്രങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉദയം കൊണ്ട ഈ പത്രങ്ങളും മാസികകളും മതബോധവത്കരണം, സാമൂഹിക പരിഷ്‌കാരം, വിദ്യാഭ്യാസ ഉണര്‍വ്, രാഷ്ട്രീയ ബോധം എന്നിവ സമൂഹത്തിലേക്ക് എത്തിക്കുന്ന ശക്തമായ മാധ്യമങ്ങളായി പ്രവര്‍ത്തിച്ചു. സ്വദേശാഭിമാനി (1905) മുതല്‍ അല്‍ ഇസ്‌ലാം മാസിക (1918), അല്‍ ഇര്‍ശാദ് (1923), അല്‍ അമീന്‍ (1924) തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ മുസ്‌ലിം സമൂഹത്തെ ചിന്തയിലേക്കും സംവാദത്തിലേക്കും നയിച്ചു. പിന്നീട് അല്‍ മുര്‍ശിദ് മാസിക (1935), പ്രബോധനം വാരിക (1949), അല്‍ മനാര്‍ മാസിക (1950), സുന്നീ ടൈംസ് (1964), ശബാബ് വാരിക (1985) എന്നിവയിലൂടെ മതനവോത്ഥാന ആശയങ്ങളും സാമൂഹിക ചലനങ്ങളും കൂടുതല്‍ വിപുലമായി. ഈ പത്രപ്രസിദ്ധീകരണങ്ങള്‍ കേരള മുസ്‌ലിംകളുടെ ബൗദ്ധിക ചരിത്രത്തില്‍ ഒരു ഉണര്‍വിന്റെ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന വിലപ്പെട്ട രേഖകളാണ്.
സ്വദേശാഭിമാനി (1905)
ദിവാന്‍ രാജിനെതിരെ വിരല്‍ ചൂണ്ടി തിരുവിതാംകൂര്‍ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ വാര്‍ത്താ പത്രമാണ് സ്വദേശാഭിമാനി. പ്രമുഖ പണ്ഡിതനും മുസ്‌ലിം സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി (വക്കം മൗലവി) യാണ് പത്രം പുറത്തിറക്കിയത്.
പ്രതിവാര വാര്‍ത്താപത്രമായി 1905 ജനുവരി 19ന് ബ്രിട്ടീഷ് കോളനിയായിരുന്ന അഞ്ചു തെങ്ങില്‍ നിന്നാണ് സ്വദേശാഭിമാനി പ്രസിദ്ധീകരിച്ചത്. ഇംഗ്ലണ്ടില്‍ നിന്ന് ആധുനിക അച്ചടിയന്ത്രം മൗലവി തന്നെ വരുത്തി. റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയുമായി ബന്ധം സ്ഥാപിച്ചു. സി. പി. ഗോവിന്ദ പിള്ളയെ പത്രാധിപരുമാക്കി.
1906 ജനുവരിയില്‍ പത്രാധിപരായി കെ. രാമകൃഷ്ണ പിള്ളയെ നിയമിച്ചു. പത്രത്തിന്റെ ഓഫീസ് ചിറയിന്‍ കീഴിലെ വക്കത്തേക്കും മാറ്റി.
‘ഭയകൗടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ’ എന്നതായിരുന്നു പത്രത്തിന്റെ ആപ്തവാക്യം. ബ്രിട്ടീഷ് ഭരണത്തിന്റെ തണലില്‍ തിരുവിതാംകൂര്‍ ദിവാനായി ഭരണം നടത്തിയിരുന്ന പി. രാജഗോപാലാചാരിയുടെ അഴിമതിയും ജനദ്രോഹ നയങ്ങളും തുറന്നു കാട്ടിയ പത്രം സര്‍ക്കാറിന് തലവേദനയുണ്ടാക്കി.
വക്കം മൗലവി എന്ന പത്രമുടമ രാമകൃഷ്ണ പിള്ളക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കി. പിള്ളയുടെ തീപാറുന്ന മുഖപ്രസംഗങ്ങള്‍ ദിവാന്റെ അരമനയില്‍ അസ്വസ്ഥതയായി കത്തി. ഒടുവില്‍ 1910 സെപ്തംബര്‍ 26ന് പത്രവും അച്ചടി യന്ത്രവും ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടി. രാമകൃഷ്ണ പിള്ളയെ തിരുനല്‍വേലിയിലേക്ക് നാടുകടത്തുകയും ചെയ്തു.
1968 ജനുവരി 26ന് കേരള മുഖ്യമന്ത്രി ഇ. എം. എസ് നമ്പൂതിരിപ്പാട് പ്രസ്സും പത്രവും മൗലവിയുടെ അവകാശികള്‍ക്ക് തിരിച്ചു നല്‍കി.
അല്‍ ഇസ്‌ലാം മാസിക (1918)
മുസ്‌ലിം സമുദായത്തിന്റെ മത-സാമൂഹിക നവോത്ഥാനം ആഗ്രഹിച്ചുകൊണ്ട് വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി (വക്കം മൗലവി) തുടങ്ങിയ അറബി-മലയാളം മാസികയാണ് അല്‍ ഇസ്‌ലാം. ക്രി. 1918 (ഹി.1336)ല്‍ കായിക്കരയില്‍ നിന്നാണ് പ്രസിദ്ധീകരണം തുടങ്ങിയത്. മൗലവിയുടെ ജന്മനാടായ വക്കത്ത് മൗലവി തന്നെ സ്ഥാപിച്ച അല്‍ ഇസ്‌ലാം ലിത്തോപ്രസ്സില്‍ നിന്ന് അച്ചടി ജോലികള്‍ നിര്‍വഹിച്ചു.
അഞ്ചു ലക്കങ്ങള്‍ മാത്രമേ പുറത്തിറക്കാനായുള്ളൂ. മത പരിഷ്‌കരണ സംരംഭങ്ങളെയും വായന-എഴുത്ത് എന്നിവയെപ്പോലും എതിര്‍ത്തിരുന്ന യാഥാസ്ഥിതിക പണ്ഡിതര്‍ ‘അല്‍ ഇസ്‌ലാം’ വായിച്ചാല്‍ ‘വിശ്വാസം (ഈമാന്‍) നഷ്ട്‌പ്പെടുമെന്ന് പ്രചരിപ്പിച്ചിരുന്നു.
‘മുസ്‌ലിം’ എന്ന പേരില്‍ മലയാളം മാസിക മൗലവി ഇറക്കിയിരുന്നു. എന്നാല്‍ മത കാര്യങ്ങള്‍ മലയാളത്തിലെഴുതുന്നത് മതനിന്ദയാണെന്ന് വിചാരിച്ചിരുന്നവരാണ് മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷം. അത്തരക്കാരിലേക്ക് ഖുര്‍ആനും നബി ചര്യയുമെത്തിക്കാന്‍ ‘മുസ്‌ലിം’ എന്ന മലയാളം മാസിക കൊണ്ട് കഴിയില്ലെന്ന് മൗലവി തിരിച്ചറിഞ്ഞു. അങ്ങനെ 1906 ല്‍ പ്രസിദ്ധീകരണം തുടങ്ങിയ ‘മുസ്‌ലിം’ 1918ല്‍ ‘അല്‍ഇസ്‌ലാം’ അറബി മലയാളം മാസികയായി മാറുകയായിരുന്നു. ‘അല്‍ ഇസ്‌ലാമി’ന്റെ ആദ്യ ലക്കത്തില്‍ ഇക്കാര്യം മൗലവി എഴുതിയിട്ടുണ്ട്.
ഖുര്‍ആന്‍, നബിചര്യ, സംസ്‌കരണം, ആരാധനകള്‍, വിവര്‍ത്തനങ്ങള്‍, പദ്യങ്ങള്‍, വനിതാസംബന്ധിയായ ലേഖനങ്ങള്‍ എന്നിവ ഉള്ളടക്കത്തിലുണ്ടായിരുന്നു.
അറബി-മലയാളം ലിപിയെ പരിഷ്‌കരിക്കാനും ‘അല്‍ ഇസ്‌ലാം’ വഴി മൗലവി ശ്രമം നടത്തി.
അല്‍ ഇര്‍ശാദ് (1923)
കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ മുഖപത്രമായിരുന്നു അല്‍ ഇര്‍ശാദ് അറബി- മലയാളം പ്രസിദ്ധീകരണം. 1923 (ഹി. 1342 റമദാനി)ല്‍ കൊടുങ്ങല്ലൂരിലെ എറിയാട്ടില്‍ നിന്നും പുറത്തിറങ്ങി. ഇ. കെ മൗലവി എഡിറ്ററും മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി പബ്‌ളിഷറുമായിരുന്നു. എറിയാട്ടെ മുഹ്‌യുദ്ദീന്‍ ലിത്തോ പ്രസ്സില്‍ നിന്നായിരുന്നു അച്ചടി.
‘മുസ്‌ലിം ഐക്യം’ എന്ന പേരില്‍ ഐക്യസംഘം ഒരു മലയാളം പ്രസിദ്ധീകരണം നടത്തിയിരുന്നു. എന്നാല്‍ മലയാള ഭാഷയെ അന്യഭാഷയായും മലയാളത്തില്‍ മത വിഷയങ്ങള്‍ അച്ചടിക്കുന്നതിനെ മതനിന്ദയായും തെറ്റിദ്ധരിച്ചിരുന്ന മഹാഭൂരിപക്ഷം മുസ്‌ലിംകളും ‘മുസ്‌ലിം ഐക്യ’ത്തെ അവഗണിച്ചു. ഇതിനെ തുടര്‍ന്നാണ് അല്‍ ഇര്‍ശാദ് പിറക്കുന്നത്. ഇക്കാര്യം അല്‍ ഇര്‍ശാദിന്റെ ആദ്യലക്കത്തില്‍ ഇ. കെ മൗലവി അനുസ്മരിക്കുന്നുണ്ട്.
അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസത്തിന് വിരുദ്ധമായി ഒന്നും അല്‍ ഇര്‍ശാദിലുണ്ടാവില്ലെന്നും ശ്രദ്ധയില്‍ പെട്ടാല്‍ ചൂണ്ടിക്കാണിക്കണമെന്നും സത്യം തുറന്നു പറയുന്നതില്‍ ഞങ്ങള്‍ മുഖം നോക്കില്ലെന്നും എഡിറ്റര്‍ പറയുന്നുണ്ട്. ഐക്യ സംഘത്തിന്റെ വാര്‍ത്തകളോടൊപ്പം തന്നെ ഇതര മുസ്‌ലിം സംഘങ്ങളുടെയും റിപ്പോര്‍ട്ടുകളും ഇതില്‍ നല്‍കി.
14 ലക്കങ്ങള്‍ മാത്രമേ അല്‍ ഇര്‍ശാദ് പ്രസിദ്ധീകരിക്കാനായുള്ളൂ.
അല്‍ അമീന്‍ (1924)
പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ദാഹിച്ച ജനതയോടൊപ്പം നിന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ അക്ഷരങ്ങളായുധമാക്കി പടയൊരുക്കിയ പത്രമാണ് ‘അല്‍ അമീന്‍’. 1924 ഒക്‌ടോബര്‍ 12ന് കോഴിക്കോട്ട് നിന്ന് ത്രൈദിന പത്രമായി അല്‍ അമീന്‍ പ്രസിദ്ധീകരണം തുടങ്ങി. 1930 ജൂണ്‍ 25ന് ദിനപത്രവുമായി. പത്ര ഓര്‍ഡിനന്‍സ് പ്രകാരം രണ്ടായിരം രൂപ ജാമ്യമായി കെട്ടിവെക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം തള്ളിയതിനാല്‍ 1930 ആഗസ്ത് 6 മുതല്‍ നവംബര്‍ 20 വരെ പത്രം നിര്‍ത്തി വെക്കേണ്ടി വന്നു.
ഇതിനിടെ വീണ്ടും ത്രൈദിന പത്രം തന്നെയായി. സാമ്പത്തിക പരാധീനതയായിരുന്നു കാരണം. 1939 മാര്‍ച്ച് 15 മുതല്‍ സുമനസ്സുകളുടെ സ്‌നേഹത്തണലില്‍ ദിനപത്രമായി തുടര്‍ന്നു. എന്നാല്‍ ഇതേ വര്‍ഷം സെപ്തംബര്‍ 29ന് അല്‍ അമീന്‍ നിരോധിക്കപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടനോട് നിസ്സഹകരിക്കാനും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ശക്തി പകരാനും ആവശ്യപ്പെട്ടുള്ള തീപാറുന്ന മുഖപ്രസംഗങ്ങള്‍ ബ്രിട്ടനെ വിറളി പിടിപ്പിച്ചതായിരുന്നു നിരോധനത്തിന് നിമിത്തമായത്. ശേഷം ഇത് പുനഃപ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല.
അല്‍ അമീന്റെ ജീവാത്മാവ് അല്‍ അമീന്‍ പ്രിന്റിങ്ങ് ആന്‍ഡ് പബ്ലിഷിങ്ങ് കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ കൂടിയായ മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബായിരുന്നു.
ശ്രീലങ്കയിലും ബര്‍മയിലും പോയി ഷെയര്‍ പിരിച്ചും മദിരാശി, തലശ്ശേരി, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് പഴയ അച്ചടി സാമഗ്രികള്‍ സംഘടിപ്പിച്ചുമാണ് സാഹിബ് പത്രം തുടങ്ങിയതും നടത്തിയതും. ഷെയറുകള്‍ വേണ്ടത്ര കിട്ടാത്തതിനെ തുടര്‍ന്ന് പൈതൃകമായി ലഭിച്ച ഭൂസ്വത്ത് പൂര്‍ണമായും വില്‍ക്കേണ്ടിയും വന്നു അബ്ദുറഹ്‌മാന്.
ബ്രിട്ടീഷ് ഗവണ്‍മെന്റിനെ, വാക്കുകളില്‍ അഗ്നി പടര്‍ത്തി നേരിട്ട അല്‍ അമീനിന്റെ മുഖപ്രസംഗങ്ങള്‍ അധികാരികളുടെ പൊറുതിയും സ്വസ്ഥതയും കെടുത്തി. സര്‍ക്കാര്‍, പരസ്യങ്ങള്‍ തടഞ്ഞും കരിനിയമങ്ങള്‍വഴിയും പത്രത്തെ ഞെക്കിക്കൊല്ലാന്‍ നോക്കി. എന്നാല്‍ അല്‍ അമീനിനെ ജീവവായുവായി കണ്ടുനടന്ന അബ്ദുറഹ്‌മാനും വികാരമായി ഏറ്റെടുത്ത സ്വാതന്ത്ര്യദാഹികളും പത്രത്തെ താങ്ങിനിര്‍ത്തി.
ഹിന്ദു അനുകൂല പത്രമെന്ന് സാമൂഹിക വാദികളും മാപ്പിള പത്രമെന്ന് ചില ഹൈന്ദവരും വിമര്‍ശിച്ചു. തൊഴിലാളി പ്രസ്ഥാനത്തെ പിന്തുണച്ചതിനാല്‍ വലതുപക്ഷക്കാരും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും മുഖം നോക്കാതെ എതിര്‍ത്തതിനാല്‍ മുസ്‌ലിം യാഥാസ്ഥിതികരും പത്രത്തിന്റെ ശത്രുപക്ഷത്തു നിന്നു.
ഇതിനിടയിലും സ്വാതന്ത്ര്യ ബോധം ഉണര്‍ത്തി ദേശീയ പ്രസ്ഥാനത്തെ ജന ഹൃദയങ്ങളിലെത്തിച്ച അല്‍ അമീന്‍ നിലനിന്നു. ഇ. മൊയ്തു മൗലവി, പി. എസ്. ഗോപാലപിള്ള, കെ. എ. ഇബ്‌റാഹീം, എരിയാട് കുഞ്ഞി മുഹമ്മദ്, എ. വി. മേനോന്‍, എസ്. കെ. പൊറ്റെക്കാട്ട് എന്നിവര്‍ സാഹിബിന്റെ സഹായികളായി അല്‍ അമീനിന് ജീവരക്തം നല്‍കിയവരാണ്.
അല്‍ മുര്‍ശിദ് മാസിക (1935)
കേരളത്തിലെ ആദ്യ പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖ പത്രമായിരുന്നു അല്‍ മുര്‍ശിദ് മാസിക. അറബി-മലയാളത്തിലുള്ളതായിരുന്നു. 1935 ഫെബ്രുവരിയില്‍ തിരൂരങ്ങാടിയില്‍ നിന്ന് പ്രസിദ്ധീകരണം തുടങ്ങി. കേരള മുസ്‌ലിം നവോത്ഥാനത്തില്‍ നിര്‍ണായക പങ്കു വഹിച്ച പ്രസിദ്ധീകരണമാണിത്.
അക്കാലത്തെ പ്രമുഖ പണ്ഡിതരെല്ലാം അല്‍ മുര്‍ശിദിന്റെ പുറങ്ങളെ ധന്യമാക്കിയിരുന്നു. എം. സി. സി അഹമ്മദ് മൗലവിയുടെ സ്വഹീഹുല്‍ ബുഖാരി പരിഭാഷയും വ്യാഖ്യാനവും, കെ. എം മൗലവിയുടെ ഫത്‌വകള്‍, ത്വന്‍ജാ ജൗഹരിയുടെ ഖുര്‍ആനും ആധുനിക ശാസ്തവും, തുഹ്ഫത്തുല്‍ മുജാഹിദീന്റെ ഖണ്ഡശ്ശ തുടങ്ങിയവ പരമ്പരകളായി പ്രസിദ്ധീകരിച്ചു. കൂടാതെ അബുല്‍ ജലാല്‍ നദ്‌വി, അബുല്‍ ഹസന്‍ അലി നദ്‌വി, മൗലാനാ മൗദൂദി തുടങ്ങിയവരുടെ ലേഖനങ്ങളും നല്‍കിയിരുന്നു.
1939 ഏപ്രില്‍ ലക്കത്തോടെ അല്‍ മുര്‍ശിദ് നിലച്ചു. 1949 കെ. എം. മൗലവി വീണ്ടും പുനരാരംഭിച്ചു. ഒരു വര്‍ഷം നിലനിന്ന് വീണ്ടും നിലച്ചു.
പ്രബോധനം വാരിക (1949)
കേരള ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമാണ് പ്രബോധനം വാരിക. 1949 ആഗസ്തില്‍ ദ്വൈവാരികയായി പ്രസിദ്ധീകരണം തുടങ്ങി. 1964 മുതല്‍ വാരികയായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 1975ലും ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു പിന്നാലെ 1992ലും ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടിരുന്നു. സ്വാഭാവികമായും കേരള ജമാഅത്തെ ഇസ്‌ലാമിയും മുഖപത്രമെന്ന നിലയില്‍ പ്രബോധനത്തിനും നിരോധം ബാധകമായി. ഈ രണ്ട് ഘട്ടങ്ങളിലും പ്രബോധനത്തിന് പകരം ‘ബോധനം’ പുറത്തിറങ്ങി.
1987ല്‍ ടാബ്ലോയിടില്‍ നിന്ന് പുസ്തക രൂപത്തിലേക്ക് മാറി. 2007 മുതല്‍ ഓണ്‍ലൈന്‍ പതിപ്പും 2010 മുതല്‍ അന്താരാഷ്ട്ര പതിപ്പും ഇറങ്ങിത്തുടങ്ങി.
ജമാഅത്തിന്റെ ആദര്‍ശം, നയ നിലപാടുകള്‍, ലക്ഷ്യം എന്നിവയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ പ്രബോധനവും സമകാലിക മുസ്‌ലിം ലോകത്തിന്റെ നേര്‍ ചിത്രങ്ങളും ‘പ്രബോധന’ത്തില്‍ പ്രകാശിതമാവുന്നു.
അല്‍ മനാര്‍ മാസിക (1950)
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ സംഘടിത വേദിയായ കേരള നദ്‌വത്തുല്‍ മുജാഹിദീനിന്റെ (കെ. എന്‍. എം) മുഖപത്രമാണ് അല്‍ മനാര്‍ മാസിക. കെ. എന്‍. എം രൂപീകൃതമായ 1950ല്‍ തന്നെയാണ് അല്‍മനാറും പ്രസിദ്ധീകരണം തുടങ്ങിയത്.
കേരളത്തിലേക്ക് പരിഷ്‌കരണത്തിന്റെ വെളിച്ചമെത്തുന്നത് ഈജിപ്തില്‍ നിന്നാണ്. പണ്ഡിതനും ചിന്തകനുമായിരുന്ന റശീദ് രിദായുടെ മജല്ലത്തുല്‍ മനാര്‍ വായിച്ചാണ് വക്കം മൗലവിയും കെ. എം. മൗലവിയും വവോത്ഥാന സംരംഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്.
കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായിരുന്ന അല്‍ മുര്‍ശിദ് അറബി-മലയാളം മാസിക നിലച്ചുപോവുകയും മുജാഹിദ് പ്രസ്ഥാനത്തിന് പുതിയൊരു രൂപം വേണമെന്ന ആവശ്യമുയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ‘അല്‍ മനാര്‍’ തുടങ്ങിയത്. റശീദ് റിദായുടെ പത്രത്തിന്റെപേരു തന്നെയാണ് സ്വീകരിച്ചത്.
വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇസ്‌ലാമിക ചരിത്രവും സച്ചരിതരായ പിന്‍ഗാമികളുടെ അഭിപ്രായങ്ങളും ജനങ്ങളിലെത്തിച്ച് അല്‍ മനാര്‍ ആറരപ്പതിറ്റാണ്ട് പിന്നിട്ടു.
കെ. എം മൗലവി, കെ. പി മുഹമ്മദ് മൗലവി, എ. പി. അബ്ദുല്‍ ഖാദിര്‍ മൗലവി തുടങ്ങിയ പണ്ഡിതര്‍ ചീഫ് എഡിറ്റര്‍മാരായിരുന്നിട്ടുണ്ട്. കോഴിക്കോട് മുജാഹിദ് സെന്ററാണ് ഓഫീസ്.
സുന്നീ ടൈംസ് (1964)
കേരളത്തിലെ സുന്നീ പ്രസ്ഥാനത്തിന്റെ മുഖപത്രമായ ‘സുന്നീ ടൈംസ്’ 1964ല്‍ പ്രസിദ്ധീകരണം തുടങ്ങി.
1962 മുതല്‍ 1965 വരെ സംഘടനയെ നയിച്ചിരുന്ന കെ.വി.മുഹമ്മദ് മുസ്‌ല്യാര്‍ (കൂറ്റനാട്) പ്രസിഡണ്ടും കുട്ടി ഹസന്‍ ഹാജി സെക്രട്ടറിയുമായ കമ്മറ്റിയാണ് സംഘടനയ്ക്ക് ഒരു മുഖപത്രം വേണമെന്ന് തീരുമാനിച്ചത്. കെ.വി. മുഹമ്മദ് മുസ്‌ല്യാര്‍ തന്നെയായിരുന്നു പത്രത്തിന്റെ പ്രാരംഭകാല ചീഫ് എഡിറ്റര്‍. പിന്നീട് അമാനത്ത് കോയണ്ണി മുസ്‌ല്യാരും ഇ.കെ.അബൂബക്കര്‍ മുസ്‌ല്യാരും പത്രാധിപരായിട്ടുണ്ട്. 13 വര്‍ഷത്തിനു ശേഷം 1977ല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ടൈംസ് നിലച്ചു. പിന്നീട് ‘സുന്നീ വോയ്‌സ്’ എന്ന പേരില്‍ പത്രം പുനഃപ്രസിദ്ധീകരിച്ചു.
ശബാബ് വാരിക (1985)
കേരളത്തിലെ മുജാഹിദ് യുവജന സംഘടനയായ ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീനിന്റെ (ഐ. എസ്. എം) മുഖപത്രമാണ് ശബാബ് വാരിക. ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ജിഹ്വയായ ശബാബ് 1975 ജനുവരിയില്‍ ദ്വൈവാരിക (പാക്ഷികം)യായാണ് പ്രസിദ്ധീകരണം തുടങ്ങിയത്.
1985ല്‍ വാരികയാക്കി. ചെറിയമുണ്ടം അബ്ദുല്‍ റസാഖാണ് പത്രാധിപര്‍. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി ചീഫ് എഡിറ്ററായിരുന്നു. ഇ. കെ. എം പന്നൂര്‍, അബൂബക്കര്‍ കാരക്കുന്ന്, മുജീബ് റഹ്‌മാന്‍ കിനാലൂര്‍ എന്നിവര്‍ പത്രാധിപരായിരുന്നു.
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിച്ചതിലും ഇസ്‌ലാമിനെ തനത് വിശുദ്ധിയോടെ പ്രബോധനം ചെയ്തതിലും മുഖ്യ പങ്ക് വഹിച്ച ശബാബ് കേരളത്തിലെ ഏറ്റവും കൂടുതല്‍ പ്രചാരവും വായനക്കാരുമുള്ള ഇസ്‌ലാമിക വാരികയായി മാറി.
ഉള്ളടക്കത്തിലും പേജ് സംവിധാനത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വയില്‍ നിന്നാണ് വാരിക പുറത്തിറങ്ങുന്നത്.
