ഖുര്‍ആന്‍ ഉപമകള്‍ 2
അല്ലാഹുവിൽ നിന്നുള്ള ഗ്രന്ഥമായ വിശുദ്ധ ഖുർആൻ കേവലം വിധിവിലക്കുകൾ മാത്രം പരാമർശിക്കുന്ന ഒന്നല്ല, മറിച്ച് മാനവ സമൂഹത്തിന് സമഗ്രവും സമ്പൂർണ്ണവുമായ വെളിച്ചം നൽകാൻ പര്യാപ്തമായ ഒരു മഹദ് ഗ്രന്ഥമാണ്. നിയമാവലികൾ, ശിക്ഷണപാഠങ്ങൾ, ഗുണപാഠങ്ങൾ എന്നിവ ധാരാളമായി അതിലുണ്ട്. വിവരണം, കഥാകഥനം, ആഖ്യാനം തുടങ്ങിയ പല രൂപത്തിലും ഖുർആൻ മനുഷ്യമനസ്സുകളെ സമീപിക്കുന്നു. കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹ്യമാക്കുന്നതിനായി ഉപമകളിലൂടെയും ഉദാഹരണങ്ങളിലൂടെയും കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഭാഷയിൽ ഉപമാലങ്കാരങ്ങൾക്കുള്ള വലിയ സ്ഥാനം കാരണം, വായനക്കാരന്റെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം വിഷയം വേഗത്തിൽ മനസ്സിലാക്കാനും ഇത് സഹായിക്കുന്നു. ഖുർആനിൽ നാൽപ്പതിലേറെ വ്യക്തമായ ഉപമകളും ഒട്ടേറെ വ്യംഗ്യമായ ഉപമകളും കാണാവുന്നതാണ്. അവയിൽ മരുഭൂമിയിൽ അന്ധാളിച്ച് അലയുന്നവനെപ്പോലെ, നാക്ക് നീട്ടുന്ന പട്ടിയെപ്പോലെ, പ്രാർഥനയും ജലപാനവും, കൊടുങ്കാറ്റിൽപ്പെട്ട ചാരം പോലെ, ജീവിതത്തിന്റെ നൈമിഷികത, ഒരു ചെടി കിളിർത്തുണങ്ങുന്നതു പോലെ, ഗ്രന്ഥം വഹിക്കുന്ന കഴുത, രണ്ടു മരങ്ങളുടെ ഉപമ, ചിലന്തിവല പോലെ തുടങ്ങിയ ഉപമകളാണ് ഖുര്‍ആന്‍ ഉപമകള്‍ എന്ന ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഖുർആനിലെ ഉപമകളിൽ എന്തിനോട് ഉപമിക്കുന്നു എന്നതിനേക്കാൾ, ഉപമയിലെ പ്രമേയമാണ് ശ്രദ്ധിക്കേണ്ടത്. ഒരു കൊതുകിനെയോ അതിനേക്കാൾ നിസ്സാരമായതിനെയോ ഉപമയാക്കുന്നതിൽ അല്ലാഹു ലജ്ജിക്കുന്നില്ല. എന്നാൽ പ്രമേയങ്ങളെ ശ്രദ്ധിക്കാതെ ഉപമകളുടെ ബാഹ്യമായ കാര്യങ്ങളിൽ തർക്കവിതർക്കങ്ങൾ നടത്തുന്നവരെ ഖുർആൻ ആക്ഷേപിക്കുന്നത് കാണാൻ കഴിയും.
മരുഭൂമിയില്‍ അന്ധാളിച്ച് അലയുന്നവനെപ്പോലെ
”പ്രവാചകരേ, അവരോട് ചോദിക്കുക; അല്ലാഹുവിനെ കൂടാതെ, ഞങ്ങള്‍ക്ക് ഗുണമോ, ദോഷമോ ചെയ്യാനാവാത്തതിനെ ഞങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കണമെന്നോ? അല്ലാഹു സന്മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് മടക്കപ്പെടുകയോ? ഞങ്ങള്‍ ചെകുത്താന്‍ വഴിതെറ്റിച്ച് ഭൂമിയില്‍ അന്ധാളിച്ച് അലയുന്നവനെപ്പോലെ ആയിത്തീരുകയോ! നേര്‍വഴിയിതാ, ഇങ്ങോട്ടു വാ എന്ന് വിളിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകാര്‍ അവന്നുണ്ടായിരിക്കെ. നീ പ്രഖ്യാപിക്കുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥവഴി. സര്‍വലോകനാഥന് കീഴ്‌പ്പെടാന്‍ ഞങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു” (6:71).
സത്യവിശ്വാസികളെ അവരുടെ വിശ്വാസത്തില്‍നിന്ന് പിന്തിരിപ്പിച്ച്, ബഹുദൈവ വിശ്വാസത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും തിരികെ കൊണ്ടുപോകാനുള്ള ചില വ്യക്തികളുടെ ഉദ്യമത്തെ, ശക്തമായ ചില ചോദ്യങ്ങളിലൂടെ പരിചയപ്പെടുത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. അല്ലാഹു നല്‍കിയ ഹിദായത്തില്‍ പൂര്‍ണ സംതൃപ്തിയും സമാധാനവും ലഭിച്ച ഞങ്ങളെ നിങ്ങള്‍ ക്ഷണിക്കുന്നത്, ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വ്യക്തികളെയും ശക്തികളെയും ആരാധിക്കുന്നതിലേക്കാണോ? ഞങ്ങള്‍ ഈ മാര്‍ഗം ഉപേക്ഷിച്ചാല്‍, വിശാലമായ മരുഭൂമിയില്‍ കൂട്ടം തെറ്റി, വഴിയറിയാതെ, തളര്‍ന്ന്, നിരാശരായി, അസ്വസ്ഥതകളോടെ നിമിഷങ്ങള്‍ തള്ളി നീക്കുന്നവരെപ്പോലെയായി മാറും.
ചെകുത്താന്‍ മരുഭൂമിയില്‍ വഴിതെറ്റിക്കും എന്ന ഒരു സങ്കല്‍പം ജാഹിലിയ്യ സമൂഹത്തില്‍ നിലനിന്നിരുന്നു. പൊട്ടിച്ചൂട്ട് എന്നോ പൊട്ടിച്ചെകുത്താന്‍ എന്നോ പണ്ട് നമ്മുടെ നാട്ടില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്ന അന്ധവിശ്വാസത്തിന് സമാനമാണിത്.
സഞ്ചാരികളെ പിശാച് വഴിതെറ്റിക്കും എന്ന വിശ്വാസത്തെ ഖുര്‍ആന്‍ അംഗീകരിക്കുന്നു എന്ന് ഇതിനര്‍ഥമില്ല. ഗൂല്‍ അഥവാ പൊട്ടിച്ചെകുത്താന്‍ എന്നൊന്നില്ല എന്ന് നബി(സ്വ) പറഞ്ഞതായി ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇമാം റശീദ് റിള വിശദീകരിക്കുന്നു. ജിന്നുകളും പിശാചുകളും പല രൂപത്തില്‍ വന്ന് മനുഷ്യരെ ദ്രോഹിക്കുമെന്ന് അറബികള്‍ വിശ്വസിച്ചിരുന്നു. അവരില്‍ ചിലര്‍ക്ക് മരുപ്രദേശങ്ങളില്‍ ഭയം മൂലം ചില വസ്തുക്കള്‍ കാണുന്നതായി തോന്നും. മരുഭൂമിയില്‍ കാനല്‍ അഥവാ മരീചിക കണ്ടാല്‍ അത് ജലമാണെന്ന് ഏതാണ്ടെല്ലാവര്‍ക്കും തോന്നും. അത് ശരിയാണെന്ന് കരുതി കാനലിന് നേരെ ചെല്ലുകയും സഞ്ചാരി നടന്നടുക്കുംതോറും ജലം അകന്നകന്ന് പോയിക്കൊണ്ടിരിക്കുകയും അങ്ങനെ അയാള്‍ വഴിതെറ്റുകയും മരുഭൂമിയില്‍ നടന്ന് വലയുകയും ചെയ്യുന്നു. ചിലപ്പോള്‍ ഇത്തരക്കാര്‍ ചില ജീവികളെത്തന്നെ കണ്ടെന്നിരിക്കും. അവയെ ജിന്നോ പിശാചോ ആയി തെറ്റിദ്ധരിക്കും. അങ്ങനെ അവര്‍ തങ്ങള്‍ ചെകുത്താന്റെ വലയിലകപ്പെട്ടിരിക്കുന്നു എന്ന് കരുതി വിഹ്വലരായി അലഞ്ഞ് നടക്കുകയും നാശത്തില്‍ പതിക്കുകയും ചെയ്യുന്നു.
സത്യം തിരിച്ചറിഞ്ഞ് സ്വീകരിച്ച ശേഷം അതില്‍നിന്ന് അസത്യത്തിലേക്ക് മടങ്ങിപ്പോകുന്നവര്‍ക്ക് സ്വസ്ഥതയും സമാധാനവും അപ്രത്യക്ഷമാകുന്നു എന്നാണീ ഉപമയിലൂടെ അല്ലാഹു വെളിപ്പെടുത്തുന്നത്. ഏകദൈവ വിശ്വാസമാകുന്ന ബലിഷ്ഠമായ പിടിവള്ളി വിട്ടവര്‍ക്ക്, ലക്ഷ്യമില്ലാതെ അലയേണ്ടിവരും ഇതവരുടെ നാശത്തിലേക്ക് നയിക്കുകയും ചെയ്യും.
മരീചിക തേടിപ്പോകുന്നവരെ, കൂട്ടുകാര്‍ വിലക്കിയാലും അവര്‍ അതിന്റെ പിന്നാലെ പോയെന്ന് വരും. ഇത് അവന്റെ നാശത്തിന് വഴിയൊരുക്കുന്നത് പോലെ തൗഹീദ് വിട്ടവനും നശിക്കും.
നാക്ക് നീട്ടുന്ന പട്ടിയെപ്പോലെ
”നാം, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, എന്നിട്ട് അതില്‍നിന്ന് ഒഴിഞ്ഞ് മാറുകയും ചെയ്ത ഒരാളുടെ വാര്‍ത്ത അവര്‍ക്ക് വിവരിച്ച് കൊടുക്കുക. അപ്പോള്‍ പിശാച് അവന്റെ പിന്നാലെ കൂടി. അങ്ങനെ അവന്‍ വഴിപിഴച്ചവരില്‍പ്പെട്ടു പോയി. നാം ഇച്ഛിച്ചിരിക്കുന്നുവെങ്കില്‍ അത് മുഖേന അവനെ ഉന്നതനാക്കാമായിരുന്നു. പക്ഷേ അവന്‍ മണ്ണിനോടൊട്ടി നില്ക്കുകയും തന്നിഷ്ടം പിന്തുടരുകയും ചെയ്യുകയായിരുന്നു. അതിനാല്‍ അയാളുടെ അവസ്ഥ പട്ടിയുടേത് പോലെയായി. നിങ്ങള്‍ അതിനെ ദ്രോഹിച്ചാല്‍ അത് കിതച്ച് നാക്ക് നീട്ടിക്കൊണ്ടിരിക്കും. വെറുതെ വിട്ടാലും കിതച്ച് നാക്ക് നീട്ടിക്കൊണ്ടിരിക്കും. ഇതുതന്നെയാണ് നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നവര്‍ക്കുള്ള ഉപമ. ഈ കഥ വിവരിച്ചു കൊടുക്കൂ; അവര്‍ ചിന്തിച്ചെന്നു വരാം (7:175,176).
സത്യം ഗ്രഹിക്കുവാനുള്ള നിരവധി തെളിവുകള്‍ ലഭിക്കുകയും യഥാര്‍ഥ വഴിയില്‍ എത്തിച്ചേരാന്‍ അവസരം ലഭിക്കുകയും ചെയ്തിട്ടും, ഭൗതിക ജീവിതത്തിന്റെ താത്ക്കാലിക സുഖങ്ങളില്‍ അഭിരമിച്ച്, നിഷേധത്തിന്റെയും, അഹങ്കാരത്തിന്റെയും അവിശ്വാസത്തിന്റെയും വഴികളിലേക്ക് തിരിച്ചു പോകുന്ന വ്യക്തികളെയാണ് ഈ വചനത്തില്‍ ഉപമിക്കുന്നത്. പിശാചിന്റെ പ്രലോഭനങ്ങള്‍ക്ക് വശംവദരായി വഴിതെറ്റിപ്പോവുകയാണ് ഇവര്‍ ചെയ്യുന്നത്. സത്യത്തില്‍ ക്ഷമാപൂര്‍വം ഉറച്ചുനിന്നിരുന്നുവെങ്കില്‍ ഇഹത്തിലും പരത്തിലും ഒട്ടേറെ പദവികള്‍ അവരെ തേടിയെത്തുമായിരുന്നു.
ബില്‍ആം എന്ന ഒരു മതപണ്ഡിതന്റെ വിഷയത്തിലാണ് ഈ വചനങ്ങള്‍ ഇറങ്ങിയത്. സത്യം മറച്ചു വെച്ചുകൊണ്ട് ഐഹിക നേട്ടങ്ങള്‍ക്കു വേണ്ടി മതവിധികള്‍ നല്‍കുകയും യഥാര്‍ഥ്യവിരുദ്ധമായ വ്യാഖ്യാനങ്ങള്‍ നല്‍കി സത്യത്തെ വക്രീകരിക്കുന്ന പണ്ഡിതന്മാരും ഈ വചനത്തിന്റെ ആശയത്തില്‍ ഉള്‍പ്പെടുന്നതാണ്. ഇവരെ അല്ലാഹു ഉപമിക്കുന്നത് സദാ നാവ് പുറത്തേക്ക് നീട്ടി കിതച്ചോടുന്ന നായയോടാണ്. തിന്നുക, ഭോഗിക്കുക എന്ന ലക്ഷ്യം മാത്രമാണതിന്നുള്ളത്. ആര്‍ത്തിയാണ് അതിനെ നയിച്ചുകൊണ്ടിരിക്കുന്നത്. ഒരു എല്ലില്‍ കഷ്ണം കിട്ടിയാല്‍ അതിേന്മലായി കടിപിടി. ഏത് നേരവും തല താഴ്ത്തി, നാവ് നീട്ടി മണത്ത് ഓടിക്കൊണ്ടിരിക്കുന്ന നായക്ക് സമാനമാണ് ദുന്‍യാവിന്റെ എല്ലിന്‍ കഷ്ണങ്ങള്‍ക്ക് വേണ്ടി, ദീനിനെയും ധര്‍മത്തെയും കൈയൊഴിഞ്ഞ് നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുടെ സ്ഥിതി.
പ്രാര്‍ഥനയും ജലപാനവും
യഥാര്‍ഥ പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അവന്നു പുറമെ അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് യാതൊരുനിലക്കും ഉത്തരം ചെയ്യാനാവില്ല. വെള്ളം വായിലെത്താന്‍ വെള്ളത്തിലേക്ക് കൈ നീട്ടുക മാത്രം ചെയ്യുന്ന ഒരു ദാഹാര്‍ത്തനെപ്പോലെയാണ് അവരോട് പ്രാര്‍ഥിക്കുന്നവര്‍. അത് വായില്‍ വന്നെത്തുകയുമില്ല. അവിശ്വാസികളുടെ പ്രാര്‍ഥന വൃഥാവിലായിപ്പോവുക മാത്രമാണ് ചെയ്യുന്നത്(13:14).
മനുഷ്യന്റെ സകലമാന ആവശ്യങ്ങളും പരിഹരിച്ച് കിട്ടുവാന്‍ അപേക്ഷിക്കേണ്ടതും പ്രാര്‍ഥിക്കേണ്ടതും അവ യഥാര്‍ഥത്തില്‍ നിര്‍വഹിച്ചുതരാന്‍ പ്രാപ്തിയുള്ളവനോട് മാത്രമാണ്. മുഴുവന്‍ മനുഷ്യരുടെയും ഏതു പ്രശ്‌നവും പരിഹരിക്കാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണ്. അതിനാല്‍ അവനോട് മാത്രമേ പ്രാര്‍ഥിച്ചിട്ട് ഫലമുള്ളൂ.
എന്നാല്‍ അല്ലാഹുവിന് പുറമെ പലരെയും ആരാധിക്കുന്നവരുണ്ട്. തങ്ങളുടെ സങ്കടങ്ങള്‍ നിവര്‍ത്തിച്ച് തരാനും ആവശ്യങ്ങള്‍ നേടിത്തരാനും ഇവര്‍ക്കാര്‍ക്കും സാധ്യമല്ല. മാത്രമല്ല തങ്ങളുടെ ശ്രമങ്ങള്‍ വെറുതെ പാഴായിപ്പോവുകയാണ് ചെയ്യുന്നതും.
ദാഹിക്കുന്നവന് ദാഹം മാറാന്‍ വെള്ളം കുടിക്കണം. കൈവിരലുകള്‍ മുഴുവന്‍ വിടര്‍ത്തി വെള്ളത്തിന് നേരെ നീട്ടി നിന്നാല്‍ ഒരിക്കലും അവന് ദാഹം തീര്‍ക്കാവുന്ന ജലം ലഭിക്കില്ല. കൈകള്‍ കൂട്ടിച്ചേര്‍ത്തു വെച്ച് വെള്ളം കൈകൊണ്ട് കോരിയെടുത്ത് കുടിച്ചാല്‍ മാത്രമേ ദാഹം മാറൂ. അവിശ്വാസികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് വിഫലവും ബുദ്ധിശൂന്യവുമായ ഒരു പണിയാണ്. പലരിലേക്കും അവര്‍ കൈനീട്ടുന്നു. അവരുടെ ലക്ഷ്യം പലതും നേടണമെന്നാണ് ആഗ്രഹം. പക്ഷേ, ഒന്നും നേടാന്‍ കഴിയാതെ അവര്‍ നിരാശരാവുകയാണ്. എന്നാല്‍ സത്യവിശ്വാസികള്‍ സാക്ഷാല്‍ രക്ഷിതാവായ അല്ലാഹുവിലേക്ക് കൈ നീട്ടുമ്പോള്‍ അത് യാഥാര്‍ഥ്യമാവുന്നു. കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്ത് ദാഹം ശമിപ്പിക്കുന്നതുപോലെ യഥാര്‍ഥ സ്രഷ്ടാവിന്റെ അനുഗ്രഹം വാരിയെടുത്ത് അവന്‍ സമാധാനം കൊള്ളുന്നു.
കൊടുങ്കാറ്റില്‍പ്പെട്ട ചാരം പോലെ
”സത്യനിഷേധികളുടെ കര്‍മങ്ങളുടെ ഉദാഹരണം, കൊടുങ്കാറ്റടിക്കുന്ന നാളില്‍ കാറ്റില്‍പ്പെട്ടു പോയ ചാരം പോലെയാണ്. തങ്ങള്‍ ചെയ്തുവെച്ച കര്‍മങ്ങളൊന്നും അവര്‍ക്ക് ഒട്ടും ഉപകാരപ്പെടുകയില്ല. അത് ഒരു വിദൂരമായ വഴിപിഴവ് തന്നെയാകുന്നു” (14:18).
അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്ത അധര്‍മകാരികള്‍ക്ക് കടുത്ത ശിക്ഷയും നാശവും ഏല്‍ക്കേണ്ടിവരുമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് തോന്നും അവര്‍ ഇഹലോകത്ത് കുറെ നല്ല കാര്യങ്ങളും ചെയ്യുന്നുണ്ടല്ലോ എന്ന്. നല്ല കാര്യങ്ങള്‍ എത്ര ചെയ്താലും അവയുടെ പിന്നിലെ ലക്ഷ്യം വളരെ പ്രധാനപ്പെട്ടതാണ്. പടച്ചടവന്റെ പ്രീതിയും പരലോകവിജയവും ലക്ഷ്യമാക്കി വിശ്വാസപൂര്‍വ്വം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ പരലോകത്ത് പ്രതിഫലം ലഭ്യമാവൂ. അവിശ്വാസികള്‍ ചെയ്ത പ്രവര്‍ത്തനങ്ങളെല്ലാം ചില ഭൗതികതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളവയാണ്. അത്തരം കാര്യങ്ങള്‍ അവര്‍ നേടിയെടുത്തിട്ടുമുണ്ടാവാം. എന്നാല്‍ പരലോകം ലക്ഷ്യം വെച്ച് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അവിടെ പരിഗണിക്കപ്പെടുക.
അല്ലാഹു പറയുന്നു. ”ഒരാള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടങ്ങളാണ് ആഗ്രഹിക്കുന്നതെങ്കില്‍ അയാള്‍ക്കത് നല്‍കുന്നു, നാം ഉദ്ദേശിക്കുന്നവര്‍ക്ക് ഉദ്ദേശിക്കുന്ന അളവില്‍ നല്കുന്നതാണ്. പിന്നീടവര്‍ക്ക് നല്കുന്നത് നരകമാണ്. നിന്ദ്യനും അപമാനിതനും ആയിക്കൊണ്ട് അതിലവന്‍ കത്തിയെരിയുന്നു. എന്നാല്‍ ഒരാള്‍ പരലോകം ലക്ഷ്യമാക്കുകയും വിശ്വാസത്തോടെ അതിന്നു വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്താല്‍ അവരുടെ കര്‍മങ്ങള്‍ പ്രതിഫലാര്‍ഹമായിരിക്കും (17:18,19).
വളരെയേറെ മേന്മകളുള്ളതാണ് ചാരം. വിളകള്‍ക്ക് അത് നല്ല വളമാണ്. എന്നാല്‍ ഒരിടത്ത് അത് കൂട്ടിയിട്ടിരിക്കുന്നു. ശക്തമായ കാറ്റു വന്ന് ഇവ മുഴുവന്‍ പറന്നുപോയാല്‍ കര്‍ഷകന് ഒരിക്കലും അത് ഉപകാരപ്പെടാന്‍ പോകുന്നില്ല. ഇപ്രകാരം അവിശ്വാസികള്‍ ചെയ്യുന്ന സത്കര്‍മങ്ങള്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഉപകരിക്കാതെ കേവലം ധൂളികളായി പറന്ന് പോകുന്ന സ്ഥിതി വിശേഷമാണുണ്ടാവുക. അതുകൊണ്ട് സത്യവിശ്വാസം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പരലോകത്ത് ഉപകാരപ്പെടുക എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
ജീവിതത്തിന്റെ നൈമിഷികത
”നബിയേ, നീ അവര്‍ക്ക് ഐഹിക ജീവിതത്തിന്റെ ഉപമ വിവരിച്ചു കൊടുക്കുക. ആകാശത്തു നിന്ന് നാം വെള്ളമിറക്കി. അതു മൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു’‘ (18:45).
ജീവിതത്തെ ഭൗതികജീവിതം, പാരത്രികജീവിതം എന്നിങ്ങിനെ വേര്‍തിരിക്കാം. ഭൗതികജീവിതത്തിന്റെ ക്ഷണികത, ആര്‍ക്കും മനസ്സിലാവുന്ന ലളിതമായ ഒരുദാഹരണത്തിലൂടെയാണ് ഇവിടെ അല്ലാഹു വിവരിക്കുന്നത്. വരണ്ടുണങ്ങിക്കിടക്കുന്ന മണ്ണില്‍ ഒരു സുപ്രഭാതത്തില്‍ മഴ പെയ്താല്‍ സസ്യലതാദികള്‍ മുളച്ചു പൊങ്ങി വളരുന്നത് കാണാം. ഏതാനും ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാല്‍ അവ ഉണങ്ങിപ്പോവുകയും കാറ്റത്ത് പാറിപ്പോവുകയും ചെയ്യുന്നു. നാലു വെയിലേല്ക്കുമ്പോളേക്കും അവ ഉണങ്ങാന്‍ തുടങ്ങുന്നു. വളര്‍ച്ചയും തളര്‍ച്ചയും വളരെ വേഗത്തില്‍ നടക്കുന്നു. ഇതുപോലെ ഭൗതികലോകത്ത് മനുഷ്യന്റെ ആയുസ്സും വളരെ കുറഞ്ഞതാണ്. അവന്റെ യഥാര്‍ഥ ജീവിതം അനന്തമായതും മരണമില്ലാത്തതുമായ പരലോകത്താണ്. അല്ലാഹു പറയുന്നു: ”നാം ആകാശത്തു നിന്ന് വെള്ളം ഇറക്കിയിട്ട്, അതു മൂലം മനുഷ്യനും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിഞ്ഞു; അഴകാര്‍ന്നതായി. അതൊക്കെ നേടാന്‍ തങ്ങള്‍ കരുത്തരാണെന്ന് അതിന്റെ ഉടമസ്ഥര്‍ കരുതിയിരിക്കുമ്പോഴതാ, ഒരു രാത്രിയിലോ പകലോ നമ്മുടെ ശിക്ഷയുടെ കല്പന വരുന്നു, തലേദിവസം അവിടെ അങ്ങനെയൊന്ന് ഇല്ലാതിരുന്ന വിധം ഉന്‍മൂലനം ചെയ്യപ്പെടുന്നു. ഇതാകുന്നു ഐഹിക ജീവിതത്തിന്റെ ഉപമ. ഇപ്രകാരമാണ് ചിന്തിക്കുന്നവര്‍ക്ക് നാം തെളിവുകള്‍ വിവരിക്കുന്നത്.”
ഭൗതികജീവിതത്തിന്റെ നൈമിഷികതയെ നബി(സ്വ) ഉദാഹരിക്കുന്നത് ഇപ്രകാരമാണ്. ”പരലോകവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഐഹിക ജീവിതത്തിന്റെ സ്ഥിതി നിങ്ങളില്‍ ഒരാള്‍ തന്റെ കൈവിരല്‍ കടലില്‍ മുക്കുമ്പോള്‍ എത്ര വെള്ളമാണ് ആ കടലില്‍ നിന്ന് തന്റെ വിരലില്‍ തങ്ങുന്നത്, അത്രമാത്രമേ പരലോകത്തെ അപേക്ഷിച്ച് ഈ ലോകം പ്രസക്തമാവുന്നുള്ളൂ” (മുസ്‌ലിം) 1. അതിനാല്‍ നൈമിഷിക ജീവിതത്തെയല്ല ശാശ്വതജീവിതത്തെയാണ് ലക്ഷ്യമാക്കേണ്ടത്.
ഒരു ചെടി കിളിര്‍ത്തുണങ്ങുന്നതു പോലെ
”നിങ്ങള്‍ അറിയുക, ഇഹലോക ജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്. ഒരു മഴപോലെ. ആ മഴമൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തുന്നു. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോഴത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. എന്നിട്ട് അത് ദ്രവിച്ച് തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് ദുര്‍വൃത്തര്‍ക്ക് കഠിനമായ ശിക്ഷയും സദ്‌വൃത്തര്‍ക്ക് പടച്ചവന്റെ പ്രീതിയും പാപമോചനവും ഉണ്ടാവും. ഐഹിക ജീവിതമെന്നത് വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല” (ഖുര്‍ആന്‍ 57:20).
നശ്വരമായ മനുഷ്യ ജീവിതത്തെ പല രൂപത്തിലുള്ള ഉപമകളിലൂടെയും വിവരിച്ചത് വിശുദ്ധ ഖുര്‍ആനിലുണ്ട്.
ഐഹിക ജീവിതത്തെ, ഒരു ചെടി കിളിര്‍ത്തുണങ്ങുംപോലെയാണെന്ന ഏതൊരു വായനക്കാരനും എളുപ്പം മനസ്സിലാകുന്ന ഉപമയിലൂടെയാണ് ഇവിടെ വിശദീകരിക്കുന്നത്. ഇഹലോക ജീവിതമെന്നാല്‍ അഞ്ച് ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന ഒരു നിരന്തര പ്രക്രിയയാണ്. വിശുദ്ധ ഖുര്‍ആനില്‍ ആ ഘട്ടങ്ങള്‍ പറയാനുപയോഗിച്ച ശൈലിയില്‍ പോലും അത്ഭുതകരമായ പദ വിന്യാസം നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. കളിയും വിനോദവും അലങ്കാരവും ദുരഭിമാനവും പെരുമ നടിക്കലുമാണ് അഞ്ച് ഘട്ടങ്ങള്‍. ഇതില്‍ കളിപ്പാട്ടങ്ങള്‍കൊണ്ട് കളിക്കുന്ന ശൈശവ ഘട്ടവും ലക്ഷ്യബോധത്തോടെ വിനോദങ്ങളിലും കളികളിലുമേര്‍പ്പെടുന്ന ബാല്യഘട്ടവും ഭംഗിയും അലങ്കാരവും കൂടുതലായി ശ്രദ്ധിക്കുന്ന കൗമാര ഘട്ടവും പിന്നിട്ട് യൗവ്വനത്തിലെത്തുമ്പോള്‍ ഓരോരുത്തരും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ കഴിയാത്ത പ്രൗഢിയുടെയും പൊങ്ങച്ചത്തിന്റെയും ദുരഭിമാനത്തിന്റെയും മനോനില പ്രാപിക്കുന്നു. ശേഷം വാര്‍ധക്യത്തിലേക്കുള്ള പ്രയാണ വഴികളില്‍ താന്‍ സമ്പാദിച്ചതിനെപ്പറ്റിയും തന്റെ മക്കളെയും സ്വത്തിനെയും കുറിച്ച് പെരുമ പറഞ്ഞും ഓര്‍മകള്‍ അയവിറക്കിയും കഴിയുന്ന അവസാന ഘട്ടം.
ഈ പ്രകൃതി പരിണാമങ്ങള്‍ അവന്റെ മനോനിലയിലും ശാരീരികാവസ്ഥയിലും വരുത്തുന്ന സ്വാഭാവിക മാറ്റത്തിന്റെ നേര്‍ചിത്രമാണെന്നും എന്നാല്‍ മനുഷ്യര്‍ തങ്ങളുടെ ജീവിത ലക്ഷ്യം കൃത്യമായി തിരിച്ചറിയണമെന്നുമാണ് ഈ മനുഷ്യ ജീവിതത്തെ മഴയില്‍ മുളച്ച ചെടിയോടുപമിച്ച ശേഷം ഖുര്‍ആന്‍ ഉണര്‍ത്തുന്നത്.
മണ്ണില്‍ വിത്തിട്ട് മഴകാത്തു നില്‍ക്കുന്ന കര്‍ഷകന്‍. ആ കര്‍ഷകന്‍ എത്ര ആകാംക്ഷയിലും പ്രതീക്ഷയിലുമാണ്- ഗര്‍ഭസ്ഥ ശിശുവിനെ പ്രതീക്ഷിക്കുന്ന മാതാപിതാക്കളെപ്പോലെ. ഗര്‍ഭാവസ്ഥയിലെ ശിശുവിന്റെ സംരക്ഷണവും ഭാവിയുമെല്ലാം ദൈവത്തിന്റെ കാരുണ്യത്തില്‍ ഭരമേല്‍പ്പിക്കുന്നപോലെ – മണ്ണില്‍ വിത്തിറക്കി കഴിഞ്ഞാല്‍ കര്‍ഷകനും. മണ്ണും മഴയും ചുറ്റുപാടുമെല്ലാം വിചാരിച്ചതുപോലെയാകാന്‍ കര്‍ഷകന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അങ്ങനെ ഒരു കനത്ത മഴ പെയ്ത് മണ്ണ് നനഞ്ഞ് വിത്തു മുളക്കാന്‍ തുടങ്ങിയാല്‍ ആ കര്‍ഷകന് ആകാംക്ഷയായി.
പിന്നീട് മുളച്ച് പൊന്തുന്ന തൈച്ചെടിക്ക് വളരുന്ന കൊച്ചു കുട്ടികള്‍ക്കെന്നതു പോലുള്ള താങ്ങും തണലും സംരക്ഷണവും നല്‍കുന്നു. ചെറിയ കാറ്റോ കനത്ത മഴയോ പോലും താങ്ങാനാവാത്ത തൂമ്പും തളിരിലയുംപോലെത്തന്നെയാണ് ശൈശവദശയിലെ മനുഷ്യക്കുഞ്ഞിന്റെയും അവസ്ഥ. പിന്നീട് കാണാന്‍ ചന്തമുള്ള പച്ചപ്പുള്ള മുറ്റി വളരുന്ന ചെടിയെപ്പോലെത്തന്നെ ഒരു മനുഷ്യക്കുഞ്ഞും മാതാപിതാക്കള്‍ക്ക് കൗതുകമായി കൗമാരം പ്രാപിക്കുന്നു. പിന്നീട് ഒരു മനുഷ്യന്റെ ജീവിത സാഫല്യമായ സന്താന സൗഭാഗ്യവും അധ്വാനവും വേതനവും പോലെ ഒരു ചെടിയുടെ ധര്‍മമായ പുഷ്പിക്കലും ഫലോത്പാദനവും മുറപോലെ നടക്കുന്നു.
ശേഷം ജരാ നരകള്‍ ബാധിച്ച് വാര്‍ധക്യത്തിന്റെ അടയാളങ്ങള്‍ മനുഷ്യ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നതുപോലെ ഇലയ്ക്കും തടിക്കും ശോഷണം ബാധിച്ച് ഉണങ്ങിക്കരിഞ്ഞോ ദ്രവിച്ച് മറിഞ്ഞോ ആ സസ്യം അതിന്റെ സ്വാഭാവിക അന്ത്യത്തിലേക്ക് നീങ്ങുന്നു.
ഈ ഉദാഹരണത്തിനൊടുവില്‍, അങ്ങനെ എങ്ങുനിന്നോ വന്ന് എങ്ങോട്ടോ പോകുന്നവനല്ല മനുഷ്യന്‍ എന്നും അവന്റെ ജീവിതാവസരം കൃത്യമായി ചോദ്യത്തിന് വിധേയമാണെന്നും ദുര്‍വൃത്തനാണെങ്കില്‍ കഠിനമായ ശിക്ഷക്കും സദ്‌വൃത്തനാണെങ്കില്‍ ശാശ്വതമായ സ്വര്‍ഗീയ സുഖത്തിനും അവകാശപ്പെട്ടവനാണെന്നും അല്ലാഹു ബോധ്യപ്പെടുത്തുന്നു.
ഗ്രന്ഥം വഹിക്കുന്ന കഴുത
”തൗറാത്ത് സ്വീകരിക്കാന്‍ ചുമതല ഏല്‍പ്പിക്കപ്പെടുകയും എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതക്ക് സമാനമാണ്. അല്ലാഹുവിന്റെ ദൃഷ്ടാന്ത വചനങ്ങളെ നിഷേധിക്കുന്ന ജനങ്ങളുടെ ഉദാഹരണമെത്ര മോശം! അക്രമികളായ ജനങ്ങളെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല’‘ (62:5).
ഒരു സമൂഹത്തെ നേര്‍വഴിക്ക് നടത്താനുള്ള ദൈവിക മാര്‍ഗദര്‍ശനത്തെ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഏത് മത സമൂഹത്തിനും താക്കീതാണീ വചനം. കഴുതപ്പുറത്ത് മൂല്യവത്തായ ഗ്രന്ഥങ്ങള്‍ എത്രതന്നെ വെച്ചാലും തനിക്ക് ചുമക്കാനുള്ള ഭാരം എന്നതിനപ്പുറം അതിലെ ഉള്ളടക്കത്തെക്കുറിച്ച് ആ മൃഗത്തിന് യാതൊരു ബോധവുമില്ല.
ഇതു തന്നെയാണ് സത്യവേദം ലഭിച്ചിട്ട് അതിന്റെ പ്രയോക്തക്കളാണെന്ന് പറഞ്ഞവരുടെ അവസ്ഥയും. തൗറാത്ത് പഠിക്കാത്ത യഹൂദര്‍ക്ക് മാത്രമല്ല സമ്പൂര്‍ണവും സാര്‍വകാലികവുമായ ഖുര്‍ആനിന്റെ അനുയായികള്‍ക്കും ഈ ഉപമ ബാധകമാണ്.
ഒരു ഗ്രന്ഥത്തിന്റെ മഹത്വം അതിന്റെ ഉള്ളടക്കം വായനക്കാരനെ എത്ര സ്വാധീനിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. ആ ഗ്രന്ഥത്തിലുള്ള കല്പനകള്‍ ലംഘിക്കുകയും നിര്‍ദേശങ്ങള്‍ അവഗണിക്കുകയും ഉള്ളടക്കം മനസ്സിലാക്കാതെ പോകുകയും ചെയ്യുന്നുവെങ്കില്‍ അവര്‍ക്ക് ആ ഗ്രന്ഥത്തെ യഥാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നാണ് അര്‍ഥം. അതിനാല്‍ വേദഗ്രന്ഥങ്ങളെ കേവലം ആലങ്കാരിക ഉപയോഗത്തിനല്ല പഠിക്കാനും പിന്തുടരാനും ശ്രമിക്കുമ്പോഴാണ് ഒരാള്‍ മനുഷ്യനാകുന്നത്.
രണ്ടു മരങ്ങളുടെ ഉപമ
”അല്ലാഹു നല്ല വചനത്തിന് നല്‍കിയ ഉപമ നീ കണ്ടില്ലേ? അത് നല്ല ഒരു മരംപോലെയാണ്. അതിന്റെ മുരട് ഉറച്ച് നില്‍ക്കുന്നതും അതിന്റെ ചില്ലകള്‍ ആകാശത്തിലേക്ക് പടര്‍ന്ന് നില്‍ക്കുന്നതുമാണ്. അതിന്റെ രക്ഷിതാവിന്റെ അനുമതിയാല്‍ എല്ലാകാലത്തും അത് ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ച് കൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍നിന്ന് അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന് യാതൊരു നില നില്പുമില്ല (14:24- 26).
മതവിശ്വാസത്തിലെ ഏറ്റവും മര്‍മമായ ഭാഗമാണ് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏകദൈവ വിശ്വാസം. ആരാധനക്കര്‍ഹന്‍ ഏകനായ സാക്ഷാല്‍ ആരാധ്യന്‍ മാത്രമാകണം എന്നുറപ്പിച്ച് ഉച്ചരിക്കുന്ന വചനമാണ് അറബിയില്‍ ‘ലാഇലാഹ ഇല്ലാല്ലാഹ്’ എന്നത്. ഈ വചനം ഏറ്റെടുത്തവന്‍ സാങ്കേതികമായി മുസ്‌ലിമായി. അഥവാ ഏകദൈവ വിശ്വാസിയായി. ആ ഏകദൈവ വിശ്വാസികള്‍ക്ക് പിന്നീട് ദൈവിക കല്‍പനാ-നിര്‍ദേശങ്ങളും ജീവിതക്രമവും പഠിപ്പിക്കാന്‍ വന്ന പ്രവാചകരെയും ആ പ്രവാചകര്‍ക്ക് വെളിപ്പെട്ട ദിവ്യവെളിപാടു(വഹ്‌യ്)കളെയും അംഗീകരിക്കേണ്ടിവരുന്നു. അവനാണ് സത്യവിശ്വാസി അഥവാ മുഅ്മിന്‍.
ഈ വചനങ്ങളില്‍ മനുഷ്യര്‍ക്ക് ആലോചിച്ച് മനസ്സിലാക്കുന്നതിനുവേണ്ടി ഉപമകള്‍ വിവരിച്ച് കൊടുക്കുന്നു എന്ന ഭാഗം പ്രത്യേകം ശ്രദ്ധേയമാണ്. രണ്ടുതരം മരങ്ങളെയാണ് ഇവിടെ ഉപമിച്ചത്. ഒന്ന് നല്ല മണ്ണില്‍ ആഴത്തിലേക്ക് വേരൂന്നിയ ശക്തമായ കാറ്റിലും മഴയിലും മറിയാതെ തടിയെ ഉറപ്പിച്ച് നിര്‍ത്തുന്ന മരം. അതിന്റെ ശിഖിരങ്ങള്‍ ആകാശത്തിലേക്ക് പടര്‍ന്നിരിക്കുന്നു എന്ന് മാത്രമല്ല എക്കാലത്തും അതില്‍ കായ്കനികളുണ്ട്. ശക്തനായ ഒരു ഏകദൈവ വിശ്വാസിക്ക് യോജിച്ച ഉദാഹരണം. ഭൗതിക ജീവിതത്തിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും അവനെ ഉലയ്ക്കുകയില്ല. അവന്റെ മനസ്സില്‍ ആഴത്തില്‍ വേരോടിയ ബലിഷ്ഠമായ ദൈവ വിശ്വാസം ഏത് പ്രസിസന്ധിയെയും മറികടക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു.
പ്രവാചക(സ്വ) ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ”വിശ്വാസിയുടെ കാര്യം അത്ഭുതകരമാണ്. നന്മയുണ്ടായാല്‍ നന്ദി കാണിക്കും, അതവന്ന് ഗുണകാരമാകും. തിന്മ ബാധിച്ചാല്‍ ക്ഷമയവലംബിക്കും. അതവന്ന് ഗുണകരമാകും’ (മുസ്‌ലിം). 2 രണ്ടായാലും പുണ്യം ഉറപ്പ്. മറ്റാര്‍ക്കും ലഭ്യമല്ലാത്ത അനുഗ്രഹം. ശക്തനായ ദൈവത്തിന്റെ വിധിവിലക്കുകള്‍ക്ക് വിധേയമാണ് നശ്വരമായ മനുഷ്യജീവിതം എന്നാണ് ഈ വിശ്വാസത്തിന്റെ കാതല്‍. അതിലുണ്ടാകുന്ന സൗകര്യങ്ങളും അസൗകര്യങ്ങളും അന്തിമമല്ല; അനന്തവുമല്ല. താത്ക്കാലിക പരീക്ഷണം മാത്രം. ഇതാണ് ശക്തനായ ഏക ദൈവ വിശ്വാസികളുടെ ഗുണമായി പറഞ്ഞ മനസ്സുറപ്പും വിധി വിശ്വാസവും.
നല്ല വചനത്തില്‍ പടുത്തുയര്‍ത്തപ്പെട്ട മനുഷ്യജീവിതം സ്വസ്ഥവും സമാധാനവും മനുഷ്യര്‍ക്കും സഹജീവികള്‍ക്കും എന്നും ഉപകാരപ്രദമായതുമായി മാറുന്നു. പ്രതിസന്ധികളില്‍ പതറാതെയും സൗകര്യങ്ങളില്‍ മതിമറക്കാതെയും നല്‍കപ്പെട്ട ജീവിത പരീക്ഷണം കൃത്യമായി വിനിയോഗിക്കുന്നു. ഇതിന് വിരുദ്ധമായി ചീത്ത വചനത്തിനാല്‍ പ്രചോദിതമായ മനുഷ്യ ജീവിതം നിലം പതിക്കാന്‍ പാകമായി നില്‍ക്കുന്ന വന്‍മരം പോലെയായിരിക്കും. അതിന് അടിവേരില്ല. ഉറപ്പിച്ച് നിര്‍ത്തുന്ന മണ്ണുമില്ല. അതുകൊണ്ടുതന്നെ ഇഹലോകത്തും പരലോകത്തും നിലനില്‍പ്പുമില്ല.
ചിലന്തിവല പോലെ
‘അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ ഒരു എട്ടുകാലിയുടേതുപോലെയാകുന്നു. എട്ടുകാലി ഒരു വീടുണ്ടാക്കി. വീടുകളില്‍വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീടുതന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍’ (29:41).
ഇസ്‌ലാം മതത്തെ ഇതര മതവിഭാഗങ്ങളില്‍നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്ന ഏറ്റവും പ്രധാന പ്രത്യേകതയാണ് ഏക ദൈവ വിശ്വാസം. ലോകത്തുള്ള ഏതൊരു മത വിശ്വാസിക്കും ദൈവ വിശ്വാസമുണ്ട്. എന്നാല്‍ തനിക്ക് കാണാന്‍ കഴിയാത്ത അദൃശ്യനും അരൂപിയുമായ സൃഷ്ടി കര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂ എന്ന കടുത്ത വിശ്വാസ നിലപാട് പലര്‍ക്കും അസ്വീകാര്യവും അപ്രിയവുമാണ്. ഏതെങ്കിലും രൂപത്തിലുള്ള ഒരു രക്ഷാകവചം ദൈവത്തിനെ കൂടാതെ സ്വീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന പ്രവണതയാണ് വിശ്വാസ ലോകത്ത് അധികവും. അനുയായികളുടെ ഏറ്റക്കുറച്ചിലുകളുണ്ടാകാം. പക്ഷെ എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെ. ആഗ്രഹ സഫലീകരണവും കാര്യസാധ്യവും ക്ഷിപ്ര സാധ്യവുമാക്കുക തന്നെ. ഇത്തരത്തില്‍ സാക്ഷാല്‍ ദൈവത്തിന് പുറമെ രക്ഷാധികാരികളെ സ്വീകരിക്കുന്നവരുടെ ഒരു ഉപമയാണ് ഇവിടെ കുറിക്കുന്നത്. 29-ാം അധ്യായത്തിന്റെ പേരുതന്നെ ‘എട്ടുകാലി’ എന്നാണ്.
അറിവുള്ളവരല്ലാതെ അവയെപ്പറ്റി അഥവാ ആ ഉപമകളെക്കുറിച്ച് ചിന്തിച്ച് മനസ്സിലാക്കുകയില്ല എന്നാണ് ശേഷം ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നത്. വളരെ ചിന്തോദ്ദീപകമായ ഒരു ഉപമയാണിവിടെ ഖുര്‍ആന്‍ വരച്ചുവെച്ചത്. എട്ടുകാലി എന്നത് ഒരു ചെറിയ ജീവി വര്‍ഗമാണ്. വലുപ്പ വ്യത്യാസവും വിഷമുള്ളവയും അവയ്ക്കിടയിലുണ്ടെങ്കിലും ശരി, അവയ്ക്കുള്ള ഒരു പൊതുവായ പ്രത്യേകതയാണ് ഇരപിടിക്കാനും വസിക്കാനുമുള്ള വീടെന്ന എട്ടുകാലി വല. അതിന്റെ ശരീരത്തില്‍ നിന്നുതന്നെയുള്ള ഒരുതരം പശകൊണ്ടാണത് വല നെയ്യുന്നത്. ആ വലയാകട്ടെ അതീവ ദുര്‍ബലവും. ഒരു ചെറിയ കല്ലോ കമ്പോ വീണാല്‍ ഇല്ലാതാകുന്ന ദുര്‍ബല വീട്. എന്നാല്‍ ആ വല നെയ്ത് തന്റെ ജീവിതോപാധി തേടുന്ന ഈ നിസ്സാരജീവിക്കും ഇരകളെ കിട്ടുന്നു. എട്ടുകാലിയേക്കാള്‍ വലിയ ഏതൊരു ജീവി വീണാലും പൊട്ടിപ്പോകുന്ന വലയില്‍ പക്ഷേ എട്ടുകാലിയേക്കാള്‍ ദുര്‍ബലരായ നിസ്സാര ജീവികള്‍ വന്ന് വീഴുമ്പോള്‍ അവ കുടുങ്ങിപ്പോകുന്നു. ആ ഇരയെ ഭക്ഷണമാക്കി അടുത്ത ഇരക്ക് വേണ്ടിയുള്ള കാത്തിരിപ്പുപോലെയാണ് അല്ലാഹു അല്ലാത്ത രക്ഷാധികാരികളെത്തേടി ചെല്ലുന്നിടത്ത് മനുഷ്യര്‍ക്ക് കാണാന്‍ കഴിയുക. എന്തൊരു ഉപമ.
ഇന്ന് നമ്മുടെ നാട്ടില്‍ കൂണുപോലെ മുളച്ച് പൊന്തുന്ന നിരവധി ധ്യാന കേന്ദ്രങ്ങളും ആത്മീയ വാണിജ്യ കേന്ദ്രങ്ങളും വ്യക്തി ദൈവങ്ങളും വെളിച്ചപ്പാടുകളും മന്ത്ര- തന്ത്രാദികളുമൊക്കെ ഒരു പരിശോധനക്ക് വിധേയമാക്കുക. ഇവരൊന്നും സാക്ഷാല്‍ ദൈവമല്ലെന്ന് സമ്മതിക്കും. എല്ലാ മതസ്ഥരുടെയും വേദഗ്രന്ഥങ്ങള്‍ അതിനെ സാക്ഷീകരിക്കുകയും ചെയ്യുന്നു.
എന്നാലും മിക്ക മനുഷ്യരും സാക്ഷാല്‍ ദൈവത്തെ വിട്ട് മിഥ്യയായതും വഞ്ചിക്കപ്പെടുന്നതുമായ ആത്മീയ വിപണന കേന്ദ്രങ്ങളെ സമീപിക്കുന്നു. അവരെ രക്ഷാധികാരികളായി സ്വീകരിക്കുന്നു. അപകടങ്ങളെ തരണം ചെയ്യാനും നന്മകളെ പ്രദാനം ചെയ്യാനും തിന്മകളെ തടുക്കാനും ഇവര്‍ക്ക് കഴിയുമെന്ന് വിശ്വസിച്ച് അവര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അവര്‍ ആരാണ്, അവര്‍ക്ക് ഈ മനുഷ്യരില്‍ നിന്നുള്ള വ്യത്യാസങ്ങളെന്തൊക്കെയാണ് എന്നൊന്നും ആലോചിക്കാതെയാണ് അവര്‍ വിരിച്ച ആത്മീയ വ്യവസായത്തിന്റെ വലക്കണ്ണികളില്‍ ദുര്‍ബല വിശ്വാസികള്‍ ചെന്നു ചാടുന്നത്. എട്ടുകാലി വല നെയ്ത് കാത്തിരിക്കും പോലെ ഈ വിശ്വാസ വാണിഭക്കാര്‍ തങ്ങളുടെ ജീവിതോപാധി കഴിയാനുള്ള മാര്‍ഗ്ഗവുമായി സമൂഹത്തിന് മുന്‍പില്‍ വല വിരിക്കുന്നു. ഇത്തരം ആളുകളുടെ വലയില്‍ ചെന്ന് ചാടുന്നവര്‍ ചഞ്ചല ചിത്തരും ദുര്‍ബല വിശ്വാസികളും ആയിരിക്കും. അത്തരക്കാരെ ഇരയാക്കിയാണ് ഈ ആത്മീയ എട്ടുകാലികള്‍ ജീവിക്കുന്നത്.
തന്നെ സൃഷ്ടിച്ച സൃഷ്ടാവിനെ അറിയുകയും അവനെ മാത്രം പേടിച്ച് അവന്റെ കല്‍പനകളെ സൂക്ഷിച്ച് ജീവിക്കുകയും ചെയ്യേണ്ട വിശ്വാസദൃഢതയ്ക്കു പകരം ദുര്‍ബല വിശ്വാസം കടന്നു വരുന്നിടത്താണ് ഇത്തരം വലകളില്‍ വീഴാനുള്ള സാധ്യത.
References
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08 പേജ് 156, ഹദീസ് 2858[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 227, ഹദീസ് 2999[↩]
