വിധി വിശ്വാസം
ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസകാര്യങ്ങളിൽ സുപ്രധാനമായ ഒന്നാണ് നന്മയും തിന്മയും ഉൾപ്പെടെയുള്ള സർവ കാര്യങ്ങളും അല്ലാഹുവിൻ്റെ നിർണയത്തിൽ പെട്ടതാണെന്നുള്ള വിധി വിശ്വാസം. ഈ വിശാലമായ പ്രപഞ്ചത്തിൽ സൂര്യചന്ദ്രാദികളുടെ സഞ്ചാരം മുതൽ ജീവകോശങ്ങളുടെ പ്രവർത്തനം വരെ വളരെ വ്യവസ്ഥാപിതമായി നിലകൊള്ളുന്നു. സങ്കീർണമായ ഈ വ്യവസ്ഥ യാദൃച്ഛികമല്ലെന്നും, സചേതനവും അചേതനവുമായ സകല പ്രതിഭാസങ്ങളും സ്രഷ്ടാവിൻ്റെ വിധിപ്രകാരം നിലകൊള്ളുന്നു എന്നുമുള്ള കാഴ്ചപ്പാടാണ് വിധി വിശ്വാസം മുന്നോട്ടു വെക്കുന്നത്. ഈ വിശ്വാസം അംഗീകരിക്കാത്തവന്‍ മുഅ്മിന്‍ (സത്യവിശ്വാസി) ആവുകയില്ല.
പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനെയും സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ പ്രകാരമാകുന്നു) എന്ന ഖുർആൻ സൂക്തമാണ് വിധിവിശ്വാസത്തിന്റെ അടിസ്ഥാനം. ഭൂമിയിൽ ഒരു ഇല വീഴുന്നത് പോലും അല്ലാഹു അറിയാതെയും അവൻ്റെ രേഖയിൽ ഇല്ലാതെയും സംഭവിക്കുകയില്ല. എന്നാൽ, മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യം നൽകിയിട്ടുള്ളതിനാൽ, ദൈവിക വിധിക്ക് ഉള്ളിൽ നിന്നുകൊണ്ട് സ്വന്തം കർമ്മങ്ങൾ തിരഞ്ഞെടുക്കാൻ അവന് കഴിയുന്നു. ഈ സ്വാതന്ത്ര്യമാണ് മനുഷ്യൻ്റെ കർമ്മങ്ങൾക്ക് പ്രസക്തി നൽകുന്നതും, അവന് നന്ദിയുള്ളവനാകാനും അല്ലെങ്കിൽ നന്ദികെട്ടവനാകാനും അവസരം നൽകുന്നതും.
അല്ലാഹുവിൻ്റെ കാലാതീതമായ ജ്ഞാനം, മനുഷ്യൻ്റെ പരിമിതമായ അറിവ് എന്നിവയുടെ പശ്ചാത്തലത്തിൽ, വിധിയിലുള്ള വിശ്വാസം യഥാർത്ഥത്തിൽ ഒരു സത്യവിശ്വാസിക്ക് ആശ്വാസവും സമാധാനവുമാണ് നൽകുന്നത്. ജീവിതത്തിൽ വന്നുഭവിക്കുന്ന എല്ലാ കാര്യങ്ങളെയും ദൈവത്തിൻ്റെ വിധി പ്രകാരം സംഭവിക്കുന്നതായി കാണാനും, അതിൽ ക്ഷമയോടെ അല്ലാഹുവിൽ ഭരമേൽപ്പിക്കാനും ഈ വിശ്വാസം കരുത്തേകുന്നു. അല്ലാഹുവിന്റെ വിധി വ്യവസ്ഥകള്‍, വിധിയും പ്രതിഫലവും എന്നീ അധ്യായങ്ങളിലൂടെ ഈ കാര്യങ്ങൾ പ്രമാണബദ്ധമായി വിശദീകരിക്കുകയാണ് ഇവിടെ.
മനുഷ്യരുള്‍പ്പെടെ കോടാനുകോടി ജീവജാലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ വിശാലമായ പ്രപഞ്ചം. സൂക്ഷ്മവും സ്ഥൂലവുമായ പ്രാപഞ്ചിക ഘടനയില്‍ നിരവധി പ്രതിഭാസങ്ങള്‍ വേറെയുമുണ്ട്. ഇവയെല്ലാം വളരെ വ്യവസ്ഥാപിതമായി നിലകൊള്ളുന്നുവെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമില്ല. ഈ വ്യവസ്ഥക്ക് പിന്നില്‍ കേവലം യാദൃഛികതയാണെന്ന് പറയുന്ന ഭൗതികവാദികളുടെ നിലപാട് ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതാണ്. ഈ വ്യവസ്ഥയെ പ്രകൃതി നിയമം എന്നാണ് അവര്‍ പേര്‍ വിളിക്കുന്നത്. എന്നാല്‍ പ്രപഞ്ചത്തിലുള്ള സചേതനവും അചേതനവുമായ മുഴുവന്‍ സൃഷ്ടികളും സകലമാന പ്രതിഭാസങ്ങളും സ്രഷ്ടാവായ ദൈവത്തിന്റെ വിധിപ്രകാരം വ്യവസ്ഥാപിതമായി നിലകൊള്ളുന്നുവെന്ന വിശ്വാസമാണ് ഇസ്‌ലാമിലെ വിധിവിശ്വാസത്തിന്റെ കാതല്‍. ദൈവികഘടനയില്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്ന പ്രകൃതി നിയമത്തെ മാറ്റി മറിക്കാന്‍ സൃഷ്ടികള്‍ക്കൊന്നും സാധ്യമല്ല എന്ന് സമ്മതിക്കുന്നതിലൂടെ ഭൗതിക വാദികളും ദൈവിക വിധിയുടെ അജയ്യത അംഗീകരിക്കുന്നു.
സൂര്യന്‍, അതുള്‍കൊള്ളുന്ന ക്ഷീരപഥ താരാസമൂഹത്തിന്റെ കേന്ദ്രത്തെ വൃത്താകാരമായ പഥത്തിലൂടെ സെക്കന്റില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ ചുറ്റിക്കൊണ്ടിരിക്കുന്നു. അല്ലാഹു പറയുന്നു: ”സൂര്യന്‍ അതിന്ന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണിത്” (36:38). ഭൂമിക്ക് ചുറ്റും ഒരു പ്രാവശ്യം ഭ്രമണം ചെയ്യാന്‍ ചന്ദ്രനെടുക്കുന്ന സമയം 27 ദിവസം 7 മണിക്കൂര്‍ 43 മിനിട്ട് 11.47 സെക്കന്റാണ്. സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ച് വ്യവസ്ഥാപിതമായി കാര്യങ്ങള്‍ നടപ്പിലാക്കുന്ന അല്ലാഹു പറയുന്നത്, സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്) എന്നത്രെ. ദൈവികമായ ഈ വ്യവസ്ഥ നിര്‍ണയിക്കുന്നതില്‍ ഒരു സൃഷ്ടിക്കും യാതൊരു പങ്കുമില്ല. ഗൂര്യ, ചന്ദ്ര, നക്ഷത്രാദികളുടെ സ്രഷ്ടാവുതന്നെ അവയുടെ വ്യവസ്ഥയും നിശ്ചയിച്ചിരിക്കുന്നു. പ്രസ്തുത ദൈവികവിധി അന്യൂനമാണ്. ദൈവികവിധിയുടെ ഈ അടിസ്ഥാനതത്വം ഒരു ഖുര്‍ആന്‍ സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കിത്തരുന്നു. ‘‘തീര്‍ച്ചയായും ഏത് വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ പ്രകാരമാകുന്നു” (54:49).
പ്രപഞ്ചത്തിലെ ജീവനുള്ള സൃഷ്ടികളും ദൈവിക വിധിക്ക് വിധേയപ്പെട്ടാണ് ജീവിക്കുന്നത്. ജൈവ വസ്തുവിനെ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ഇഷ്ടികകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീവകോശങ്ങള്‍ മുതല്‍ ഏറ്റവും സങ്കീര്‍ണ അവയവമായ മസ്തിഷ്‌കം വരെ ദൈവിക വ്യവസ്ഥക്കനുസൃതമായാണ് നിലനില്‍ക്കുന്നത്. ചില ജീവികള്‍ക്ക് അല്ലാഹു ജന്മനാ നല്‍കിയിരിക്കുന്ന ശേഷികളും വാസനകളും ഉപയോഗപ്പെടുത്തിയാണ് അവ ജൈവിക ധര്‍മങ്ങള്‍ നിര്‍മിക്കുന്നത്. വണ്ണമുള്ള മരങ്ങള്‍ മുറിച്ചെടുത്ത് തനിക്കാവശ്യമായ രീതിയിലുള്ള പണിത്തരമാക്കി മാറ്റി നദിക്കരയില്‍ ‘എയര്‍കണ്ടിഷന്‍’ ചെയ്ത് വീട് നിര്‍മിക്കുന്ന കാട്ടിലെ എഞ്ചിനിയറെന്ന് വിളിക്കപ്പെടുന്ന ബീവര്‍, ചില പ്രത്യേകതരം നൃത്തങ്ങളിലൂടെ തങ്ങളുടെ കൂട്ടാളികള്‍ക്ക് പൂക്കളുള്ള സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ വിവരം നല്‍കുന്ന തേനീച്ചകള്‍, തന്റെ പിന്നില്‍ വരുന്നവര്‍ക്ക് വഴിക്കാണിക്കുവാനായി ഫെറോമോണുകള്‍ എന്ന രാസ സന്ദേശമയക്കുന്ന ഉറുമ്പുകള്‍, മരുഭൂമിയില്‍ ജീവിക്കുവാനുള്ള എല്ലാ അനുകൂലനങ്ങളുമുള്ള ഒട്ടകങ്ങള്‍ എന്നീ ജീവികളെല്ലാം സ്രഷ്ടാവ് അവയ്ക്ക് വ്യവസ്ഥ ചെയ്തു കൊടുക്കുന്നതില്‍നിന്ന് അണു അളവ് വ്യതിചലിക്കുവാന്‍ സാധിക്കാതെ മുന്നോട്ട് പോവുന്നു. ദൈവികവിധിയുടെ വ്യവസ്ഥക്കനുസരിച്ച് മാത്രം ജീവിക്കാനേ അവക്കെല്ലാം സാധിക്കുകയുള്ളൂ.
അല്ലാഹുവിന്റെ അത്യുല്‍കൃഷ്ട സൃഷ്ടിയായ മനുഷ്യനും ദൈവവിധിപ്രകാരം ജീവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതം തന്നെയാണ് ഏറിയ അളവിലും നല്കിയിരിക്കുന്നത്. നിയന്ത്രിക്കാന്‍ കഴിയുന്ന ഏതാനും അവയവങ്ങള്‍ മാത്രമേ മനുഷ്യനുള്ളൂ. അവ തന്നെയും അവന്റെ പൂര്‍ണമായ നിയന്ത്രണത്തിന്‍ കീഴിലാണെന്ന് പറയാനുമാവില്ല. മനുഷ്യന്റെ ഇന്ദ്രിയങ്ങളും അവയവങ്ങളും വ്യവസ്ഥകളുമെല്ലാം പ്രവര്‍ത്തിക്കുന്നത് ജനിതക നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ്. അവയെ നിയന്ത്രിക്കുന്നതും നിശ്ചയിക്കുന്നതും വ്യവസ്ഥപ്പെടുത്തുന്നതുമെല്ലാം അല്ലാഹുവാണ്. പ്രപഞ്ചമാസകലം ദൈവ വ്യവസ്ഥക്കനുസൃതമായി ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യനു മാത്രം പ്രസ്തുത വ്യവസ്ഥയില്‍ നിന്ന് മുക്തനാവാനാവില്ല. അവനും ദൈവവിധി പ്രകാരം തന്നെ ജീവിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹു പറയുന്നു: ‘ഒരു ബീജത്തില്‍ നിന്ന് മനുഷ്യനെ അല്ലാഹു സൃഷ്ടിക്കുകയും എന്നിട്ട് അവന്റെ കാര്യം വ്യവസ്ഥപ്പെടുത്തുകയും ചെയ്തു’ (80:19). ‘ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കുറവ് വരുത്തുന്നതും വര്‍ധനയുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരു കാര്യവും അവന്റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു’ (13:8). ജനനം എപ്രകാരമാണോ ദൈവവിധിയില്‍ അധിഷ്ഠിതമായിരിക്കുന്നത് അപ്രകാരം തന്നെ അവ സംഭവിക്കുന്നു. അല്ലാഹുവിന്റെ വിധി പ്രകാരം തന്നെയാണ് എല്ലാം ആവിര്‍ഭവിക്കുന്നതും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതും.
”ദീര്‍ഘായുസ്സ് നല്‍കപ്പെട്ട ഒരാള്‍ക്കും ആയുസ്സ് നീട്ടി കൊടുക്കപ്പെടുന്നതോ ആയുസ്സില്‍ കുറവ് വരുത്തപ്പെടുന്നതോ അല്ല; ഒരു രേഖയില്‍ ഉള്ളതനുസരിച്ചല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു” (35:11).
തന്റെ യുക്തിയുടെ തേട്ടമനുസരിച്ചും മുന്‍കൂട്ടിയുള്ള അറിവനുസരിച്ചും പ്രപഞ്ച സൃഷ്ടികള്‍ക്ക് അല്ലാഹു നിശ്ചയിച്ചിട്ടുള്ള വിധിനിര്‍ണയത്തില്‍ വിശ്വസിക്കുക എന്നത് മുസ്‌ലിമിന്റെ വിശ്വാസ വിഷയങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതോ അവന്റെ അടിമകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതോ ആയിട്ടുള്ള എല്ലാ കാര്യങ്ങളെയും ശാശ്വതമായി മൊത്തതിലും വിശദമായിട്ടും അവന് മാത്രമേ അറിയൂ എന്ന വിശ്വാസമാണ് വിധി വിശ്വാസത്തിന്റെ പ്രഥമമായ ഭാഗം. ഈ കാര്യങ്ങളെല്ലാംതന്നെ അല്ലാഹു അവന്റെ സുരക്ഷിതമായ ഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വസിക്കുകയും വേണ്ടതുണ്ട്. അല്ലാഹു പറയുന്നു. ”ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടെ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്. ഇതെല്ലാം അല്ലാഹുവിന് വളരെ എളുപ്പമുള്ള കാര്യമാകുന്നു” (22:70). അപ്രകാരം അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതോ അവന്റെ അടിമകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതോ ആയിട്ടുള്ളതെല്ലാം തന്നെ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനും തീരുമാനത്തിനും നിര്‍ണയത്തിനും അനുസരിച്ചായിരിക്കും സംഭവിക്കുകയെന്ന് വിശ്വസിക്കലും വിധി വിശ്വാസത്തിന്റെ അര്‍ഥതലത്തില്‍ ഉള്‍ക്കൊള്ളുന്നു. സര്‍വചരാചരങ്ങളും അവയുടെ സവിശേഷതകളും അവയുടെ ചലനങ്ങളും അല്ലാഹുവിന്റെ സൃഷ്ടികളാണെന്ന് വിശ്വസിക്കുന്നതോടൊപ്പം വിശേഷ ബുദ്ധിയുടെ ഉപയോഗത്തില്‍ മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യം അവന്‍ നല്‍കിയിട്ടുണ്ട്. ആ സ്വാതന്ത്ര്യമനുസരിച്ച് സത്യം വിശ്വസിക്കാനും അവിശ്വസിക്കാനും സാധിക്കുന്ന മനുഷ്യന് വിശ്വാസവും സദ്കര്‍മങ്ങളും നിലനിര്‍ത്തിയാല്‍ സ്വര്‍ഗവും അവിശ്വാസവും ദുഷ്‌കര്‍മങ്ങളുമായി മുന്നോട്ട് പോയാല്‍ നരകശിക്ഷയും ഉണ്ടാവുമെന്ന തീരുമാനവും അല്ലാഹുവിന്റെ വ്യവസ്ഥയുടെ ഭാഗമാണ്.
അല്ലാഹുവിന്റെ വിധി വ്യവസ്ഥകള്‍
പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ ഏത് വസ്തുവും ആവിര്‍ഭവിച്ചതും നിലനില്‍ക്കുന്നതും നശിക്കുന്നതും അല്ലാഹു വിധിച്ചതു പ്രകാരമാണ്. സര്‍വജ്ഞനും സര്‍വശക്തനുമായ അല്ലാഹുവിന്റെ അറിവ് സ്ഥലകാലഭേദമില്ലാതെ ഏതൊന്നിനെക്കുറിച്ചും അനാദിയും അനന്തവുമാണ്. സര്‍വവും കുറ്റമറ്റ രീതിയില്‍ സൃഷ്ടിച്ച അല്ലാഹു എല്ലാറ്റിനെയും ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. കരയിലോ കടലിലോ നടക്കുന്ന നിസ്സാര കാര്യങ്ങള്‍പോലും അല്ലാഹുവിന്റെ വ്യക്തമായ അറിവിലുള്ളതും അവന്റെ കൃത്യമായ രേഖയില്‍ എഴുതപ്പെട്ട് കിടക്കുന്നതുമാണെന്നും അവന്‍ പറയുന്നു. ‘അവന്റെ പക്കലാകുന്നു അദൃശ്യ കാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇലപോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല’ (6:59).
ഭൂമിയില്‍ സംഭവിക്കുന്നതും മനുഷ്യര്‍ക്ക് വന്നു ഭവിക്കുന്നതുമായ ഏതൊരു ആപത്തും അല്ലാഹു മുന്‍കൂട്ടി രേഖപ്പെടുത്തിയ പ്രകാരമാണ് ഉണ്ടാകുന്നതെന്ന് (57:22) അവന്‍ വ്യക്തമാക്കി തരുന്നുണ്ട്. മനുഷ്യന്റെ പ്രവൃത്തികളടക്കം ലോകത്ത് നടക്കുന്ന സര്‍വകാര്യങ്ങളും കൃത്യവും വിശദവുമായി അല്ലാഹു അറിയുന്നു. ഓരോ കാര്യത്തിന്റെയും പരിണതിയും സംഭവ്യതയും ഇന്നയിന്ന പ്രകാരമായിരിക്കണമെന്ന് അല്ലാഹു നിര്‍ണയവും വ്യവസ്ഥയും ചെയ്തു വെച്ചിരിക്കുന്നു. അതിനെതിരായി യാതൊന്നും സംഭവിക്കുകയില്ല. ഓരോന്നും സംഭവിക്കണമെന്ന് അവന്‍ ഉദ്ദേശിക്കുമ്പോഴേ അത് സംഭവിക്കൂ. അവന്‍ അറിയാതെയും ഉദ്ദേശിക്കാതെയും ലോകത്ത് യാതൊന്നും സംഭവിക്കുകയില്ല. അല്ലാഹുവിന്റെ വിധി വ്യവസ്ഥകളിലുള്ള വിശ്വാസം എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അതാണ്.
അങ്ങനെയെങ്കില്‍ മനുഷ്യ കര്‍മങ്ങള്‍ക്ക് പ്രസക്തിയെന്താണെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. ഈ പ്രപഞ്ച വ്യവസ്ഥക്കു പിന്നിലെ വൈവിധ്യവും കര്‍മം ചെയ്യുവാന്‍ മനുഷ്യന് നല്‍കപ്പെട്ട സ്വാതന്ത്ര്യവും പരസ്പര പൂരകമാണെന്ന് മനസ്സിലാകാത്തതാണ് ഇവ്വിഷയകമായി ഉയര്‍ന്നുവരുന്ന സംശയങ്ങളുടെയെല്ലാം മൂലകാരണം. അതിന്റെ ഫലമെന്തായിരിക്കണമെന്ന് നിശ്ചയിക്കാനുള്ള അവകാശം അല്ലാഹുവിനാണ്. ഇഹലോകത്തും പരലോകത്തും മനുഷ്യനുള്ള കര്‍മഫലം എന്തായിരിക്കണമെന്ന് അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. അത് മനസ്സിലാക്കി നന്മ നേടിയെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യര്‍ക്കുണ്ട് താനും. ഇഹലോകത്ത്‌വെച്ച് മനുഷ്യന് അവന്റെ ഇഛാശക്തിയെ ദൈവിക വിധിയുടെ വരുതിക്കുള്ളില്‍ നിന്നുകൊണ്ട് ഉപയോഗിക്കാം. ഇഛാശക്തി എങ്ങനെയും ഉപയോഗിക്കാനുള്ള സ്വാത ന്ത്ര്യം അവന്ന് നല്‍കിയിരിക്കുന്നു. അല്ലാഹു പറയുന്നു ”തീര്‍ച്ചയായും നാം അവന് വഴി കാണിച്ചു കൊടുത്തിരിക്കുന്നു. ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു (76:3). അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ, ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ” (18:29).
നന്മയുടെയും തിന്മയുടെയും ഉറവിടം അല്ലാഹുവാണ്. ഇവ മനുഷ്യര്‍ക്കു നേടാനാകുന്നത് അവരുടെ കര്‍മങ്ങള്‍ക്കനുസൃതമായിട്ടാണ് എന്ന് മാത്രം. നന്മയും തിന്മയും അടിസ്ഥാനപരമായി അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് സൂചിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തം ഇപ്രകാരമാണ്.
”അവര്‍ക്ക് വല്ല നേട്ടവും വന്നുകിട്ടിയാല്‍ അവര്‍ പറയും ഇത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന്. അവര്‍ക്ക് വല്ല ദോഷവും ബാധിച്ചാല്‍ അവര്‍ പറയും ഇത് നീ മൂലം ഉണ്ടായതാണെന്ന്. പറയുക എല്ലാം അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതാണ്. അപ്പോള്‍ ഈ ആളുകള്‍ക്കെന്തുപറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല’‘ (4:78). ”നിനക്ക് അവന്‍ (അല്ലാഹു) വല്ല ദോഷവും വരുത്തിവെക്കുകയാണെങ്കില്‍ അത് നീക്കം ചെയ്യാന്‍ അവനല്ലാതെ മറ്റാരുമില്ല. നിനക്ക് വല്ല ഗുണവും വരുത്തുകയാണെങ്കിലോ അവന്‍ ഏതൊരു കാര്യത്തിനും കഴിവുള്ളവനുമത്രെ” (6:17).
നന്മ തിന്മകള്‍ പൊതുവായി അല്ലാഹുവില്‍ നിന്നുള്ളതാണെങ്കിലും വ്യക്തികള്‍ക്ക് വന്നുഭവിക്കുന്നതിനുള്ള കാരണക്കാരന്‍ അതിന്ന് നിമിത്തമാകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിതന്നെയാകുന്നു. ഈ വസ്തുതയിലേക്ക് വിശുദ്ധ ഖുര്‍ആന്‍ വിരല്‍ചൂണ്ടുന്നു. ”നന്മയായിട്ട് നിനക്ക് എന്തൊന്നു വന്നുകിട്ടിയാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല്‍നിന്നുതന്നെ ഉണ്ടാവുന്നതാണ്” (4:79).
സൃഷ്ടിച്ചതെല്ലാം അല്ലാഹു വിശിഷ്ടമാക്കിയിരിക്കുന്നു (32:7). അവന്‍ സൃഷ്ടിച്ച ഏതൊരു വസ്തുവെയും അവന്റെ മാര്‍ഗദര്‍ശന പ്രകാരം ഉപയോഗപ്പെടുത്തിയാല്‍ അതിലൂടെ നമുക്ക് നന്മ വരുമെന്ന് മനസ്സിലാക്കാം.
മനുഷ്യന്റെ അറിവ് ഏറെ പരിമിതമാണ്. എന്നാല്‍ സ്രഷ്ടാവായ അല്ലാഹുവിന്റെ പരമമായ ജ്ഞാനത്തെ വിശകലനം ചെയ്യാന്‍ നമുക്ക് സാധ്യമല്ല. അതുകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ മാര്‍ഗദര്‍ശനം സ്വീകരിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ആത്യന്തികമായി ഗുണകരമായിത്തീരുമെന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്.
‘നിനക്ക് വല്ല നന്മയും വന്നെത്തുന്ന പക്ഷം, അത് അവരെ ദു:ഖിതരാക്കും. നിനക്ക് വല്ല ആപത്തും വന്നെത്തുന്ന പക്ഷം ഞങ്ങള്‍ ഞങ്ങളുടെകാര്യം മുമ്പ് തന്നെ സൂക്ഷിച്ചിട്ടുണ്ട് എന്ന് അവര്‍ പറയുകയും ആഹ്ലാദിച്ചുകൊണ്ട് അവര്‍ പിന്തിരിഞ്ഞ് പോകുകയുംചെയ്യും. പറയുക, അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പ്പിക്കേണ്ടത്’‘ (9:50,51).
സത്യവിശ്വാസിക്ക് ബാധിക്കുന്ന മനക്ലേശം, വേദന, പ്രയാസം ഇവയെല്ലാം അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് അയാള്‍ ക്ഷമിച്ചാല്‍ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ അത് കാരണമായിത്തീരുമെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. കാലില്‍ മുള്ള് തറയ്ക്കുന്ന വേദന സഹിക്കുന്നത് പോലും വിശ്വാസിയുടെ പാപങ്ങള്‍ മായ്ക്കപ്പെടാന്‍ കാരണമാണെന്ന് ഹദീസുകളില്‍ നിന്ന്‌വ്യക്തമാകുന്നു.
ഐഹിക ജീവിതത്തില്‍ മനുഷ്യന്‍ വെറുക്കുന്ന കാര്യം യഥാര്‍ഥത്തില്‍ അവന്ന് ഗുണകരമാകാനിടയുണ്ടെന്നും അവന്‍ ഇഷ്ടപ്പെടുന്ന കാര്യം യഥാര്‍ഥത്തില്‍ അവന്ന് ദോഷകരമായേക്കുമെന്നും അല്ലാഹു അറിയിക്കുന്നു (2:216). പരിമിതമായ അറിവുള്ള മനുഷ്യന്‍ പരമമായ ജ്ഞാനമുള്ള അല്ലാഹുവിന്റെ അലംഘനീയമായ വിധിയില്‍ ഒരിക്കലും നിരാശപ്പെടേണ്ടതില്ല എന്നാണ് ഈ സൂക്തം പഠിപ്പിക്കുന്നത്. അബൂഹുറയ്‌റയില്‍ നിന്ന്: നബി(സ) പറഞ്ഞു. ”ശക്തനായ മുസ്‌ലിം ദുര്‍ബലനായ മുസ്‌ലിമിനേക്കാള്‍ ഉത്തമനും പ്രതാപിയും മഹാനായ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവനുമാണ്. എല്ലാവരിലും നന്മയുണ്ട്. നിനക്കവകാശപ്പെടുന്നത് നീ ആഗ്രഹിക്കുക. പ്രതാപിയും മഹാനുമായ അല്ലാഹുവിനോട് സഹായമഭ്യര്‍ഥിക്കുക. നീ ദുര്‍ബലനായി പോകരുത്. നിനക്കെന്തെങ്കിലും ബാധിച്ചാല്‍ ‘ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്രകാരമൊക്കെ ആകുമായിരുന്നു’ എന്ന് നീ പറയുകയും അരുത്. എന്നാല്‍ അല്ലാഹു കണക്കാക്കിയ വിധി, അവനുദ്ദേശിച്ചത് നടന്നു എന്ന് പറയുക. കാരണം ‘അങ്ങനെ ചെയ്തിരുന്നു എങ്കില്‍’ എന്ന പ്രയോഗം പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്നതാണ് (മുസ്‌ലിം) 1.
വിധിയും പ്രതിഫലവും
സ്വര്‍ഗാവകാശികളാര്, നരകാവകാശികളാര് എന്ന് അല്ലാഹു നേരത്തെ തീരുമാനിച്ചുവെച്ചിരിക്കയാല്‍ മനുഷ്യന്‍ ചെയ്യുന്ന പുണ്യ കര്‍മങ്ങള്‍ പാഴ്‌വേലയാണെന്ന് ചിലര്‍ പറയാറുണ്ട്. അല്ലാഹുവിന്റെ ജ്ഞാനത്തെ സംബന്ധിച്ചും വിധിനിശ്ചയത്തെക്കുറിച്ചും ശരിയായി അറിയാത്തതിന്റെ പേരിലാണ് ഇത്തരത്തിലുള്ള തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നത്. ഉമറുബ്‌നുല്‍ഖത്താബ്(റ) പറയുന്നു. ”ആ അവധി വന്നെത്തുന്ന ദിവസം യാതൊരാളും അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിര്‍ഭാഗ്യവാനും സൗഭാഗ്യവാനും ഉണ്ടാകും (11:105). ഈ സൂക്തം അവതരിച്ചപ്പോള്‍ ഞാന്‍ അല്ലാഹുവിന്റെ റസൂലിനോട് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ? ഏതടിസ്ഥാനത്തിലാണ് നാം പ്രവര്‍ത്തിക്കുക? അല്ലാഹുവിന്റെ വിധി വന്നുകഴിഞ്ഞ വഷയങ്ങളിലാണോ? അതല്ല അവന്റെ വിധി വന്നുകഴിയാത്ത വിഷയങ്ങളിലോ? നബി(സ്വ) പറഞ്ഞു. ഉമര്‍, അല്ലാഹുവിന്റെ വിധി വന്നുകഴിഞ്ഞതും രേഖപ്പെടുത്തപ്പെട്ടതുമായ കാര്യങ്ങള്‍ തന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഏതൊരാള്‍ക്കും താന്‍ എന്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടുവോ അതിലേക്കുള്ള മാര്‍ഗം എളുപ്പമാക്കിക്കൊടുക്കപ്പെടുന്നതാണ് (തിര്‍മിദി) 2.
മനുഷ്യന്‍ ചെയ്‌തേക്കാവുന്ന കാര്യങ്ങള്‍ അല്ലാഹു മുന്‍കൂട്ടി അറിയുന്നത് അവന്‍ കാലാതീത ജ്ഞാനത്തിനുടമയായതിനാലാണ്. അവന്‍ മുന്‍കൂട്ടി അറിഞ്ഞതുകൊണ്ടല്ല, മനുഷ്യന്‍ സൗഭാഗ്യവാനും ദൗര്‍ഭാഗ്യവാനും ആവുന്നത്. മനുഷ്യന്റെ വിജയത്തിനും പരാജയത്തിനും കാരണം അവന്‍ സ്വയം തെരഞ്ഞെടുക്കുന്നു. വിശ്വാസവും കര്‍മവുമാണ് ഒരാള്‍ സ്വര്‍ഗാവകാശിയോ നരകാവകാശിയോ എന്ന് നിശ്ചയിക്കുന്നതെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. എന്നാല്‍ സ്വര്‍ഗത്തിനും നരകത്തിനും മനുഷ്യനെ അവകാശിയാക്കുവാന്‍ തക്കതായ കര്‍മങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം അവനു തന്നെയാണ്. പ്രസ്തുത കര്‍മങ്ങളുടെ ഫലമായിക്കൊണ്ടാണ് അവന്ന് സ്വര്‍ഗമോ നരകമോ നല്‍കപ്പെടുന്നത്. എന്നാല്‍ മനുഷ്യന്‍ ആഭിമുഖ്യം കാണിക്കുന്ന ദിശയിലേക്ക് അവന് വഴി എളുപ്പമാക്കിക്കൊടുക്കുമെന്ന് അല്ലാഹു പറയുന്നു: ”എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും സൂക്ഷ്മത പാലിക്കുകയും ഏറ്റവും ഉത്തമമായതിനെ അംഗീകരിക്കുകയും ചെയ്യുന്നുവോ അവന്ന് നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തിക്കൊടുക്കുന്നതാണ്. എന്നാല്‍ ആര് പിശുക്ക് കാണിക്കുകയും സ്വയം പര്യാപ്തത നടിക്കുകയും ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്യുന്നുവോ അവന്ന് ഏറ്റവും ഞെരുക്കമുള്ളതിലേക്ക് നാം സൗകര്യമൊരുക്കിക്കൊടുക്കുന്നതാണ്’ (92:5-10).
നന്മയും തിന്മയും പ്രവര്‍ത്തിക്കുവാന്‍ മനുഷ്യന് സ്വാതന്ത്ര്യം നല്‍കപ്പെട്ടതിനാലാണ്, സന്മാര്‍ഗത്തിനും ദുര്‍മാര്‍ഗത്തിനും നിമിത്തമായിത്തീരുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അവന് സാധിക്കുന്നത്. എന്നാല്‍ മറ്റു സൃഷ്ടികളില്‍ നിന്ന് തികച്ചും വ്യതിരിക്തമായ ഒരു അസ്തിത്വമാണ് മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നത്. നന്മയും തിന്മയും സ്വപ്രയത്‌നം കൊണ്ട് വ്യവഛേദിച്ചു മനസ്സിലാക്കാന്‍ സഹായിക്കുന്ന ഏക ജീവിയാണവന്‍. അതുകൊണ്ട്തന്നെയാണ് അല്ലാഹു സ്വതന്ത്രമായ കൈകാര്യകര്‍തൃത്വം നല്‍കി മനുഷ്യരെ പരീക്ഷിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ പരീക്ഷണത്തിലുള്ള വിജയമാണ് മനുഷ്യനെ ഉല്‍കൃഷ്ടനാക്കുന്നത്.
അല്ലാഹു നീതിമാനാണ്. ഇഹലോകത്ത് രണ്ട് മാര്‍ഗങ്ങള്‍ അവന്‍ നമുക്ക് കാണിച്ചുതരുന്നു. സത്യത്തിന്റേയും അസത്യത്തിന്റേയും. സത്യമാര്‍ഗം പിന്‍പറ്റി നന്മ ചെയ്തവന്ന് കൃത്യമായ പ്രതിഫലം നല്‍കുന്നു. അസത്യമാര്‍ഗ്ഗം പിന്തുടര്‍ന്ന് താന്തോന്നിയായി ജീവിച്ച ദുര്‍വൃത്തന് സദ്‌വൃത്തന്റേതിന് തുല്യമായ പരിഗണന നല്‍കുകയാണെങ്കില്‍ അത് അല്ലാഹുവിന്റെ നീതി എന്ന സദ്ഗുണത്തിന് നിരക്കാത്തതായിരിക്കും. അതുകൊണ്ട് ചീത്ത പ്രവര്‍ത്തിച്ചവന് അതിന്റെ ദുഷ്ഫലവും നല്‍കുന്നു. കരുണാവാരിധിയായ അല്ലാഹു നന്മകളുടെ പ്രതിഫലം നല്‍കുന്നത് ശതഗുണീഭവിപ്പിച്ചുകൊണ്ടാണ്. തിന്മക്ക് പ്രതിഫലം നല്‍കുമ്പോള്‍ ആ തിന്മയുടെ തത്തുല്യമായ ശിക്ഷ മാത്രമേ അനുഭവിക്കേണ്ടതായിട്ടുള്ളു. ഖേദിച്ചു മടങ്ങുകയും സുകൃതം ചെയ്യുകയുമാണെങ്കില്‍ അല്ലാഹു ആ തിന്മകളെ മായ്ച്ചു കളഞ്ഞ് നന്മകളായി പരിവര്‍ത്തിപ്പിക്കും.
അല്ലാഹുവിന്റെ നിശ്ചയത്തിന്റെ (വിധി) ഭാഗമായി മനുഷ്യന് തന്റെ ജീവിതത്തില്‍ അനിഷ്ടകരമായ സംഭവങ്ങളും വിപത്തുകളും ഉണ്ടായേക്കാം. അയ്യൂബ് നബി(അ)ക്ക് ദേഹമാകെ ചീഞ്ഞൊലിക്കുന്ന രോഗം ബാധിച്ചപ്പോള്‍ അദ്ദേഹം അതിനെ ദൈവിക പരീക്ഷണമായി കണ്ട് ക്ഷമിച്ചു. അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. ആ ക്ഷമയും പ്രാര്‍ഥനയും ഭരമേല്‍പ്പിക്കലും ആണ് വിശ്വാസികള്‍ മാതൃകയാക്കേണ്ടത്. ദൈവിക നിശ്ചയത്തിന്റെ ഭാഗമായി സ്വന്തം കാരണങ്ങള്‍കൊണ്ടല്ലാതെ വിപത്തുകള്‍ വരുമ്പോള്‍ അല്ലാഹു പരീക്ഷിക്കുകയാണെന്ന് വിശ്വസിച്ച് ക്ഷമിച്ചാല്‍ അത് പാരത്രിക വിജയത്തിന് കാരണമായിത്തീരുമെന്ന് അല്ലാഹു അറിയിക്കുന്നു (2:157).
References
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 56, ഹദീസ് 2664[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 342, ഹദീസ് 3371[↩]
