മസ്ജിദുല്‍ഹറാം
തീര്‍ഥാടന കേന്ദ്രങ്ങള്‍
പുണ്യം പ്രതീക്ഷിച്ചുകൊണ്ട് യാത്ര പോവുക എന്നാണ് തീര്‍ഥാടനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ മതങ്ങളിലും തീര്‍ഥാടനം ഉണ്ട്. മിക്ക മതങ്ങളിലും മഹാന്‍മാരുടെ ജന്‍മസ്ഥലമോ ശവകുടീരമോ ആയിരിക്കും തീര്‍ഥാടന കേന്ദ്രങ്ങള്‍. ഇത്തരം കേന്ദ്രങ്ങള്‍ക്ക് പുണ്യം കല്പിക്കപ്പെട്ടതായി സങ്കല്പിക്കുന്നു. അവര്‍ക്കെല്ലാം പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ തീര്‍ഥാടന കേന്ദ്രങ്ങളുണ്ട്.
ഇസ്‌ലാമില്‍ പള്ളികള്‍ പുണ്യ സ്ഥലങ്ങളാണ്. നമസ്‌കാരവും ജുമുഅയും ഇഅ്തികാഫും പള്ളിയില്‍ നടത്തുന്നു. ലോകത്തുള്ള എല്ലാ പള്ളികള്‍ക്കും ഒരേ സ്ഥാനമാണ് കല്പിക്കപ്പെടുന്നത്; മൂന്നു പള്ളികള്‍ ഒഴികെ. മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി, ഫലസ്ത്വീനിലെ മസ്ജിദുല്‍ അഖ്‌സ്വാ എന്നിവയാണ് ആ പള്ളികള്‍. മക്കയും മദീനയും ഖുദുസും പുണ്യസ്ഥലങ്ങളാണ്. ആ കേന്ദ്രത്തില്‍ പ്രാര്‍ഥനയ്ക്ക് പ്രത്യേകം പുണ്യമുണ്ടെന്നതാണ് വസ്തുത. എന്നാല്‍ മക്കയിലും കഅ്ബയ്ക്കടുത്തും അല്ലാതെ ലോകത്ത് ഒരിടത്തും മുസ്‌ലിംകള്‍ക്ക് പ്രത്യേകമായ കര്‍മങ്ങള്‍ ഒന്നും ചെയ്യാനില്ല. ഹജ്ജും ഉംറയും നിര്‍വഹിക്കേണ്ട പ്രദേശമാണ് മക്ക. അതിന്റെ കേന്ദ്രബിന്ദുവാണ് കഅ്ബ. ഇത്രയുമാണ് തീര്‍ഥാടനത്തിന്റെ കാര്യത്തില്‍ നബി(സ്വ) പഠിപ്പിച്ചത്. കാലാതിവര്‍ത്തിയായ മതമെന്ന നിലയില്‍, പ്രവാചക വിയോഗത്തിനുശേഷം ഒരാചാരവും പുതുതായി ഉണ്ടാവാന്‍ പാടില്ല.
വസ്തുത ഇതാണെങ്കിലും ഇന്ന് മുസ്‌ലിംകളുടെ പേരില്‍ അനേകം തീര്‍ഥാടന കേന്ദ്രങ്ങള്‍ അറിയപ്പെടുന്നുണ്ട്. അവയില്‍ അധികവും ഏതെങ്കിലും വ്യക്തികളുടെ ഖബറുകളാണ്. ശീആക്കളാണ് മഖ്ബറകള്‍ പുണ്യ കേന്ദ്രമാക്കിയതും അവിടങ്ങളിലേക്ക് പുണ്യയാത്ര (തീര്‍ഥാടനം) നടത്തി വന്നതും. ഇതിന്റെ സ്വാധീനത്താല്‍ ശീആക്കളല്ലാത്ത ചില മുസ്‌ലിംകളും പല മഹാന്‍മാരുടെയും ഖബ്‌റുകളിലേക്ക് സിയാറത്ത് എന്ന പേരില്‍ തീര്‍ഥാടനം നടത്തുന്നതായി കാണുന്നു. ഇത് മതത്തില്‍ പുതിയ ആചാരങ്ങള്‍ ഉണ്ടാക്കലാണ്; വലിയ കുറ്റമാണ്.
ലോക മുസ്‌ലിംകളുടെ വിശുദ്ധ ഭൂമിയായ മക്കയില്‍, ദൈവിക ഗേഹമായ കഅ്ബയെ വലയം ചെയ്ത് തലയുയര്‍ത്തി നില്‍ക്കുന്ന പള്ളിയാണ് മസ്ജിദുല്‍ഹറാം. പുണ്യം പ്രതീക്ഷിച്ച് മുസ്‌ലിംകള്‍ക്ക് തീര്‍ഥാടനം ചെയ്യാവുന്ന മൂന്ന് പള്ളികളിലൊന്നായ മസ്ജിദുല്‍ ഹറാം, ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക ആരാധനാലയമാണ്. 3.57 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പള്ളിയുടെ ഉള്ളിലും പുറത്തെ പ്രവിശാലമായ മുറ്റത്തുമായി 40 ലക്ഷം പേര്‍ക്ക് ഒരേസമയം നമസ്‌ക്കാരം നിര്‍വഹിക്കാമെന്നാണ് കണക്ക്. ഭൂമിയില്‍ നിര്‍മിക്കപ്പെട്ട പ്രഥമ പള്ളിയും ഇതാണെന്ന് തിരുനബി അരുളി (മുസ്‌ലിം) 1.
മസ്ജിദുല്‍ ഹറാം
മുസ്‌ലിംകളുടെ ഖിബ്‌ലയായ കഅ്ബയെ വലയം ചെയ്തു കിടക്കുന്ന പള്ളി എന്നനിലക്ക് ഇസ്‌ലാമില്‍ വലിയ പ്രാധാന്യമാണ് ഈ പള്ളിക്കുള്ളത്. 30 കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന പവിത്രപ്രദേശ(ഹറം)ത്തിന്റെ മധ്യത്തിലുള്ള പള്ളിയായതിനാലാണ് മസ്ജിദുല്‍ഹറാം എന്ന് പേരു വന്നത്. വിശുദ്ധ ഖുര്‍ആന്‍ സൂറ. അല്‍ബഖറ 191, 196, ഇസ്‌റാഅ് 1 എന്നീ വചനങ്ങളില്‍ മസ്ജിദുല്‍ ഹറാം എന്നും സൂറ. ക്വസ്വസ് 57ല്‍ ഹറം എന്നും ഇതിനെകുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
മറ്റു പള്ളികളില്‍വെച്ച് നമസ്‌കരിക്കുന്നതിനെക്കാള്‍ ഒരു ലക്ഷം ഇരട്ടി പ്രതിഫലം മസ്ജിദുല്‍ ഹറാമില്‍ വെച്ചുള്ള നമസ്‌കാരത്തിനുണ്ട് എന്ന് തിരുനബി(സ്വ) പറഞ്ഞിട്ടുണ്ട് (മജ്മൂഅ് ഫതാവാ) 2.
പുണ്യം പ്രതീക്ഷിച്ചുകൊണ്ട് മസ്ജിദുല്‍ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്‌സാ എന്നിവിടങ്ങളിലേക്കല്ലാതെ യാത്ര പാടില്ലെന്നും അവിടുന്ന് പറഞ്ഞു (ബുഖാരി) 3. ഈ മൂന്നില്‍ ഒന്നാമത്തേത് മസ്ജിദുല്‍ഹറാമാണ്.
കഅ്ബ പടുത്തുയര്‍ത്തിയ ശേഷം ഇതിനെ ഒരു നിര്‍ഭയ ഇടമാക്കണേയെന്ന് ഇബ്‌റാഹീം നബി (അ) പ്രാര്‍ത്ഥിച്ചിരുന്നല്ലോ, അത് അല്ലാഹു സ്വീകരിക്കുകയും കഅ്ബയുടെ ചുറ്റുമുള്ള സ്ഥലത്തെ ‘ഹറം’ ആക്കുകയും ചെയ്തു. ഇത് വര്‍ഷങ്ങളായി തുടര്‍ന്നുപോന്നു. ഖുറൈശികളും ഈ പവിത്രത അംഗീകരിച്ചു.
എന്നാല്‍ ഒരു പള്ളി എന്ന രൂപത്തില്‍ ഇത് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നില്ല. കഅ്ബയുടെ ചുറ്റുമുള്ള ഒരു ഒഴിഞ്ഞ സ്ഥലം. ഇവിടെവെച്ച് ആരാധനകള്‍ നിര്‍വഹിക്കപ്പെട്ടിരുന്നു. തിരുനബിയും ചില സ്വഹാബിമാരും ഹിജ്‌റക്കു മുമ്പ് തന്നെ ഇവിടെ നമസ്‌കരിക്കുകയും ചെയ്തിരുന്നു.
മസ്ജിദുല്‍ഹറാം: നിര്‍മാണഘട്ടങ്ങള്‍
കഅ്ബയ്ക്കു ചുറ്റിലുമുള്ള ഒഴിഞ്ഞ സ്ഥലം മത്വാഫ് എന്നാണ് അറിയപ്പെടുക. നബി(സ്വ)യുടെ കാലത്ത് മത്വാഫ് വീടുകളാല്‍ വലയം ചെയ്യപ്പെട്ടതായിരുന്നു. 1490 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുണ്ടായിരുന്ന ഈ സ്ഥലത്തേക്ക് ശരിയായ വഴി പോലും ഉണ്ടായിരുന്നില്ല.
ഖലീഫ അബൂബക്കറി(റ)ന്റെ ഭരണകാലത്തും ഏതാണ്ട് ഈ അവസ്ഥ തുടര്‍ന്നു. ഉമര്‍ (റ) ഖിലാഫത്ത് ഏറ്റെടുത്തപ്പോഴാണ് വികസനം തുടങ്ങുന്നത്. ചുറ്റിലുമുണ്ടായിരുന്ന വീടുകള്‍ വിലയ്ക്കുവാങ്ങിയ ഉമര്‍(റ) അത് പൊളിച്ചു നീക്കുകയും ചെറിയ ചുറ്റുമതില്‍ നിര്‍മിച്ച് മത്വാഫ് വേര്‍തിരിക്കുകയും ചെയ്തു. ഇതോടെ 2500 ചതുരശ്ര മീറ്ററായി മത്വാഫിന്റെ വിസ്തൃതി.സി ഇ 638(ഹി.17) ലാണിത്.
ഖലീഫ ഉസ്മാന്‍(റ) തണലിനായി ചെറിയ സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും ഒരു ഭാഗത്ത് മേല്‍ ക്കൂര പണിത അബ്ദുല്ലാഹിബ്‌നു സുബൈറാ(റ)ണ് വിപുലീകരണത്തിനായുള്ള ആദ്യ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയതെന്ന് പറയാം. 4050 ചതുരശ്രമീറ്ററായി ഇക്കാലത്ത് വിസ്തൃതി. സി ഇ 684 (ഹി.65)ലായിരുന്നു ഈ പ്രവൃത്തി.
അമവീ ഭരണാധികാരി വലീദിന്റെ ഭരണത്തില്‍ സി ഇ 709(ഹി.91)ലാണ് പിന്നീട് വികസനം നടക്കു ന്നത്. പള്ളിക്ക് മരത്തിന്റെ മേല്‍ക്കൂരയോടെയും ശക്തമായ തൂണുകളോടെയും ഭദ്രമായ കെട്ടിടം പണിതു. താഴികക്കുടങ്ങളും നിര്‍മിച്ചു. 2805 ചതുരശ്രമീറ്റര്‍ വ്യാപ്തി കൂട്ടുകയും ചെയ്തു. അബ്ബാസി ഖലീഫ മഹ്ദി സി ഇ 776ല്‍ വടക്ക്, പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങള്‍ വികസിപ്പിച്ച് മസ്ജിദുല്‍ ഹറാമിന്റെ വിസ്തൃതി 7950 ചതുരശ്ര മീറ്ററാക്കി മാറ്റി. നാലുവര്‍ഷത്തിനു ശേഷം തെക്കു ഭാഗത്തും വിപുലീകരണം നടത്തി. ഇതോടെ പതിനായിരം ചതുരശ്രമീറ്ററും കടന്നു.
സി ഇ 894ല്‍ ഹറം ഭരണാധികാരികളുടെ വാസഗേഹമായിരുന്ന ദാറുന്നദ്‌വ പൊളിച്ച് പള്ളിയോട് ചേര്‍ത്തിയ മുഅ്തളിദ് ബില്ലയുടെയും പടിഞ്ഞാറു ഭാഗത്ത് ബാബു ഇബ്‌റാഹീം എന്ന പേരില്‍ കവാടം പണിത മുഖ്തദിര്‍ ബില്ലയുടെയും വികസനങ്ങളില്‍ 2000 മീറ്റര്‍ കൂടി വര്‍ധിച്ചു.
1571ല്‍ ഉസ്മാനീ ഖലീഫ സലീമാണ് നിലവിലുണ്ടായിരുന്ന മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചു മാറ്റി പുതിയത് പണിതത്. ഇന്നും നിലനില്‍ക്കുന്നത് ഈ കെട്ടിടമാണ്. ഉസ്മാനീ കെട്ടിടമെന്നാണ് ഇത് ഇപ്പോഴും അറിയപ്പെടുന്നത്. സലീം രണ്ടാമന്റെയും മകന്‍ മുറാദ് മൂന്നാമന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും 28000 ചതുരശ്ര മീറ്ററായിക്കഴിഞ്ഞിരുന്നു ഈ പുണ്യകേന്ദത്തിന്റേത്. മനോഹര നിര്‍മിതിയുമായി മാറി ഇത്.
സുഊദീ ഭരണകാലത്തെ മസ്ജിദുൽ ഹറമിന്റെ വികസനം
ഹിജാസില്‍ ഭരണം തുടങ്ങിയ അബ്ദുല്‍അസീസ് രാജാവ് തുടക്കം മുതല്‍തന്നെ മസ്ജിദുല്‍ ഹറാമിന്റെ വികസനത്തില്‍ ശ്രദ്ധിച്ചിരുന്നെങ്കിലും സുഊദ് രാജാവാണ് ചരിത്രത്തിലെ ഏറ്റവും വലിയ വികസനത്തിന് തുടക്കമിട്ടത്. 1970 കാലത്ത് നടന്ന പ്രവൃത്തിയില്‍ കമനീയമായ പള്ളിയാണ് പണി കഴിച്ചത്. സഅ്‌യ് നടത്തുന്ന ഭാഗം കൂടി ഹറം പ്രദേശത്തേക്ക് ചേര്‍ത്തു. 1,53,000 ചതുരശ്രമീറ്ററാണ് പുതുതായി ചേര്‍ക്കപ്പെട്ടത്. ഇതോടെ 1,93,000 ചതുരശ്രമീറ്ററായി മസ്ജിദുല്‍ ഹറാമിന്റെ വ്യാസം. നാലു ലക്ഷം പേര്‍ക്ക് ഒരേസമയം നമസ്‌കരിക്കാവുന്നത്ര വിശാലമായി ഈ ദൈവിക ഭവനം.
ഹിജ്‌റ വര്‍ഷം 1387ല്‍, ഫൈസല്‍ രാജാവ് ഹറം വികസനം ചര്‍ച്ച ചെയ്യാനും രൂപകല്‍പനക്കുമായി മക്കയില്‍ ശില്‍പകലാ വിദഗ്ധരുടെയും എന്‍ജിനീയര്‍മാരുടെയും ഒരു സമ്മേളനം വിളിച്ചുകൂട്ടി. തുര്‍ക്കി നിര്‍മാണത്തിന്റെ സിംഹഭാഗവും പൊളിച്ചു കളഞ്ഞ് പുതിയ രൂപത്തില്‍ പള്ളി നിര്‍മിക്കാനാണ് സമ്മേളനം രാജാവിന് ഉപദേശം നല്‍കിയതെങ്കിലും ഫൈസല്‍ രാജാവ് അതിന് അംഗീകാരം നല്‍കിയില്ല. പകരം ആ പഴമ നിലനിര്‍ത്തി പുതുമോടി നല്‍കാനായിരുന്നു ആ ഹറം സേവകന്റെ നിര്‍േശം. 800 മില്ല്യണ്‍ റിയാലിന്റെ പദ്ധതിക്കാണ് അന്ന് അംഗീകാരം നല്‍കിയത്.
1989ല്‍ ഫഹദ് രാജാവ് പള്ളിയുടെ വിസ്തൃതി വര്‍ധിപ്പിച്ച് 72,000 ചതുരശ്രമീറ്റര്‍ കൂടി ചേര്‍ത്തു. പള്ളിക്കകത്ത് തന്നെ ഒന്നര ലക്ഷം പേര്‍ക്ക് നമസ്‌കരിക്കാവുന്ന അവസ്ഥയായി. രണ്ട് മിനാരങ്ങള്‍, മൂന്ന് താഴികക്കുടങ്ങള്‍, ശീതീകരണ സംവിധാനം, കിങ് അബ്ദുല്‍ അസീസ് കവാടം, കിങ് ഫഹദ് കവാടം തുടങ്ങിയവയും നിര്‍മിച്ചു. കൂടാതെ മുറ്റം സ്വഫാ, മര്‍വാ ഭാഗത്തേക്കു ദീര്‍ഘിപ്പിക്കുകയും ചെയ്തു. പതിനഞ്ച് വര്‍ഷക്കാലം നിരന്തരം നിര്‍മാണ പ്രവര്‍ത്തനം നടത്തിയ ഫഹദ് രാജാവ് 10 ലക്ഷംപേര്‍ക്ക് ഒന്നിച്ച് നമസ്‌കരിക്കാവുന്ന രൂപത്തിലേക്ക് പള്ളിയെ മാറ്റിയെടുത്തു. 11,316,818165 ഡോളറാണ് ഇതിന് ചെലവിട്ടത്.
2008 മുതല്‍ അബ്ദുല്ല രാജാവാണ് വികസനത്തിന് സാരഥ്യം വഹിച്ചത്. ഇക്കാലയളവില്‍ ‘മസ്ആ’ 72,000 ചതുരശ്ര മീറ്ററായി. മര്‍വയില്‍ എസ്‌കലേറ്ററുകള്‍, സഅ്‌യിന് രണ്ട് നിലകള്‍, പള്ളിയില്‍ പുതിയ മിനാരങ്ങള്‍, താഴികക്കുടങ്ങള്‍ എന്നിവയോടൊപ്പം രണ്ടര ലക്ഷം വിശ്വാസികള്‍ക്കു കൂടി നമസ്‌കാരസൗകര്യം എന്നിവയും ഒരുക്കി. ഇപ്പോഴത്തെ (2016) ഭരണാധികാരിയായ സല്‍മാന്‍ രാജാവും വികസന വഴിയില്‍ തന്നെയാണ്. വികസനത്തിന് തടസ്സം നിന്നിരുന്ന വന്‍കിട ഹോട്ടലുകള്‍ പോലും പൊളിച്ചു മാറ്റി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. 1.07 ലക്ഷം പേര്‍ക്ക് ഒരേ സമയം ത്വവാഫ് ചെയ്യാവുന്ന സൗകര്യമൊരുക്കി.
മസ്ജിദുൽ ഹറമിന്റെ കവാടങ്ങള്‍, മിനാരങ്ങള്‍
മുസ്‌ലിം ശില്പചാരുത വഴിഞ്ഞുനില്‍ക്കുന്ന കവാടങ്ങളും മിനാരങ്ങളും ഖുബ്ബകളുമാണ് മസ്ജിദുകളുടെ കാഴ്ചയെ മികവുറ്റതാക്കുന്നത്. മസ്ജിദുല്‍ ഹറാമിന് ആരംഭത്തില്‍ കെട്ടിടമില്ലാത്തതിനാല്‍ കവാടങ്ങളുമുണ്ടായിരുന്നില്ല. ഉമര്‍(റ) ചെറുമതില്‍കെട്ടി വേര്‍തിരിച്ചപ്പോള്‍ ചെറിയ വഴികള്‍ ഒഴിച്ചിട്ടിരുന്നു. ഇത് പിന്നീട് കവാടങ്ങളായി മാറി. മഹ്ദി 19 കവാടങ്ങളുണ്ടാക്കി. വിസ്തൃതി കൂടുന്നതിനനുസരിച്ച് കവാടങ്ങളുടെ എണ്ണവും വര്‍ധിച്ചു. ഇപ്പോള്‍ 139 കവാടങ്ങളുണ്ടെന്നാണ് കണക്ക്. ഈ എണ്ണം സ്ഥായിയല്ല, ഇവയില്‍ സ്ത്രീകള്‍, വൃദ്ധര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേകം കവാടങ്ങള്‍ ഒഴിച്ചിടും. ഇവയില്‍ മിക്കതിനും പേരുകളുമുണ്ട്.
മിനാരങ്ങള്‍ ആദ്യം നിര്‍മിച്ചത് 784ല്‍ അബൂ ജഅ്ഫറുല്‍മന്‍സ്വൂര്‍ ആണ്. പല പുനര്‍നിര്‍മാണങ്ങള്‍ക്കിടെ ഇതിന്റെ എണ്ണം ഏഴായി. എന്നാല്‍ സുഊദി നവീകരണഘട്ടത്തില്‍ നിലവിലുള്ളതെല്ലാം പൊളിച്ച് പുതുതായി നിര്‍മിക്കുകയും രണ്ടെണ്ണം അധികം നിര്‍മിച്ച് ഒമ്പതെണ്ണമാക്കുകയും ചെയ്തു. പ്രധാന കവാടങ്ങളായ ഫഹദ് ഗേറ്റ്, അബ്ദുല്‍ അസീസ് ഗേറ്റ്, ഫത്ഹ് ഗേറ്റ്, ഉംറ ഗേറ്റ് എന്നിവിടങ്ങളില്‍ രണ്ടെണ്ണം വീതവും സഫാമലയുടെ മുകളിലെ ഗോപുരത്തിനരികില്‍ ഒന്നുമാണുള്ളത്. 89 മീറ്ററാണ് മിനാരങ്ങളുടെ ഉയരം.
മസ്ജിദുൽ ഹറമിന്റെ ഇമാമുമാര്‍, മുഅദ്ദിനുകള്‍
മസ്ജിദുല്‍ ഹറാമില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് സുഊദിയിലെ പ്രശസ്ത പണ്ഡിത ന്മാര്‍കൂടിയായ ഇമാമുമാരാണ്. വെള്ളിയാഴ്ചകളിലെ ജുമുഅ പ്രഭാഷണം, നോമ്പുകാലത്തെ രാത്രി നമസ്‌കാരത്തിന് നേതൃത്വം നല്‍കല്‍ എന്നീ ചുമതലകളാണ് പ്രധാനമായും ഇവര്‍ക്കുള്ളത്. ആഴമേറിയ മതപാണ്ഡിത്യം, ഖുര്‍ആന്‍ മന:പാഠം, അതിന്റെ ഭംഗിയോടെയുള്ള പാരായണ പാടവം എന്നിവ ഇവരെ ശ്രദ്ധേയരാക്കുന്നു. ഇസ്‌ലാമിക ലോകം ഇവരെ ആദരവോടെയാണ് കാണുന്നത്.
നിലവില്‍ 13 ഇമാമുമാരാണ് മസ്ജിദുല്‍ ഹറാമിലുള്ളത്. അബ്ദുറഹ്‌മാന്‍ അസ്സുദൈസാണ് പ്രധാന ഇമാം, സുഊദ് അല്‍ ശുറൈം, സ്വാലിഹ്ബ്ന്‍ ഹുമൈദ്, ഉസാമബ്ന്‍ അബ്ദുല്ല ഖയ്യാത്വ്, അബ്ദുല്ല അവദ് ജുഹനി, മാഹിര്‍ മുഅയ്ഖലി, ഖാലിദ് ഗാമിദി, സ്വാലിഹ് ആലുത്വാലിബ്, ഫൈസല്‍ ജമീല്‍ ഗസ്സാവി, ബന്ദര്‍ ബലീല, യാസിര്‍ദൂസരി, ഹസ്സന്‍ ബുഖാരി, സലാഹ് ബാഉസ്മാന്‍ എന്നിവരും ഇമാമുമാരില്‍പെടും. ഇവരില്‍ പലരും സുഊദിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തലവന്‍മാരാണ്.
ഇരുപതോളം മുഅദ്ദിനുമാരു(ബാങ്ക് വിളിക്കുന്നവര്‍)മുണ്ട് ഹറം മസ്ജിദില്‍. കര്‍ണാനന്ദകരമായ സ്വരമാധുരിയുടെ ഉടമകളായ ഇവരുടെ ബാങ്ക്, ഇഖാമത്ത് എന്നിവ വിശ്വാസികളുടെ ആവേശമാണ്. അലി അഹ്‌മദ്മുല്ല, ഇസ്സാംബ്ന്‍ അലി ഖാന്‍, നാഇഫ്ബ്ന്‍ സാലിഹ് ഫൈദ, അഹ്‌മദ്ബ്ന്‍ അബ്ദുല്ല സഈദ്ബ്ന്‍ ഉമര്‍ ഫുല്ലാത്ത തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്
ഇമാമുമാരും മുഅദ്ദിനുമാരും അതാതു കാലങ്ങളില്‍ മാറിക്കൊണ്ടിരിക്കും. ഇവരെക്കൂടാതെ നൂറുകണക്കിന് ജീവനക്കാരും മസ്ജിദ് പരിപാലത്തിനായി സദാ കര്‍മനിരതരാണ്.
മക്ക ഹറം അതിര്‍ത്തി
ഹറമില്‍ ആരാധനക്കും അല്ലാതെയുമായി പ്രവേശിക്കുന്നവരും താമസിക്കുന്നവരും ചില ചിട്ടകള്‍ പാലിക്കേണ്ടതുള്ളതിനാല്‍ അതിന്റെ അതിര്‍ത്തി മനസ്സിലാക്കിയിരിക്കല്‍ നിര്‍ബന്ധമാണ്. വിവിധ ഗ്രന്ഥങ്ങളില്‍ പ്രത്യേകിച്ചും വ്യത്യസ്ത മദ്ഹബുകളില്‍ ഹറമിന്റെ അതിര്‍ത്തിയുടെ അളവ് രേഖപ്പെ ടുത്തിയതില്‍ വ്യത്യാസങ്ങള്‍ കാണുന്നുണ്ട്. ഇത് ദിറാഅ്, മൈല്‍ പോലുള്ള അകലമാപിനികളുടെ അളവുനിശ്ചയിക്കുന്നതിലുള്ള വ്യത്യാസം കാരണമാണ്. മുപ്പതോളം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവു ള്ള മക്ക നഗരം ഏകദേശം പൂര്‍ണമായും ഹറമാണ്. എന്നാല്‍ നിര്‍ണിത അളവിനു പുറത്തുള്ള പ്രദേ ശങ്ങള്‍ക്കും മക്ക എന്നു പറയാറുണ്ടെങ്കിലും അത് ഹറം എന്നല്ല ഹില്ല് എന്നാണ് പറയുക. ഇബ്‌റാഹീം നബി(അ)യാണ് ആദ്യമായി ഹറമിന് അതിര്‍ത്തിനിശ്ചയിച്ചത്. പിന്നീട് നബി(സ്വ)യുടെ പിതാമ ഹനായ ഖുസ്വയ്യും പ്രസ്തുത അതിരുകള്‍ പുനഃപ്രതിഷ്ഠിക്കുകയുണ്ടായി. ഹിജ്‌റ എട്ടാം വര്‍ഷ ത്തില്‍ മുഹമ്മദ് റസൂല്‍(സ്വ)ക്ക് മക്ക കീഴ്‌പെട്ടപ്പോള്‍ പ്രസ്തുത അതിര്‍ത്തികള്‍ അടയാളപ്പെടുത്തി പുനസ്ഥാപിക്കാന്‍ തമീമുബ്‌നു ഉസൈദ്(റ) എന്ന സ്വഹാബിയെ ചുമതലപ്പെടുത്തി. പില്ക്കാലത്ത് രണ്ടാം ഖലീഫ ഉമര്‍ഫാറൂഖ്(റ) നാലു ഖുറൈശീ പ്രമുഖരെ അയച്ച് ഹറമിന്റെ അതിരുകള്‍ക്ക് നല്ല അടയാളങ്ങള്‍ സ്ഥാപിച്ചു. മുആവിയ(റ)യുടെ കാലത്തും ഖലീഫ അബ്ദുല്‍ മലികിന്റെ ഭരണകാല ത്തും പഴയ അതിരുകള്‍ ഒന്നുകൂടി വ്യക്തമായി സ്ഥാപിക്കുകയുണ്ടായി.
ആധുനിക കാലത്ത് സുഊദി അറേബ്യയുടെ മുന്‍ ഭരണാധികാരി ഫഹ്ദ് രാജാവ് പ്രത്യേക താത്പര്യ മെടുത്ത് പ്രമുഖ പണ്ഡിതസഭയുടെ നിര്‍ദേശപ്രകാരം ഹറം വിശാലമാക്കുകയും അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കുകയും ചെയ്തു. ഇപ്പോള്‍ മക്കയില്‍ നിന്ന് മദീന, യമന്‍, ത്വാഇഫ്, ഇറാഖ്, ജിദ്ദ എന്നീ ഭാഗങ്ങളിലേക്കു പോകുന്ന പ്രധാന റോഡുകളിലെല്ലാം വ്യക്തമായ അടയാളങ്ങള്‍ ഹറം അതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്നു. ഇവിടെ ഫലകങ്ങളില്‍ അറബിയിലും മറ്റു പ്രധാന ഭാഷകളിലുമായി ഹറം അതിര്‍ത്തി എന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്. ഹറമിന്റെ അതിരുകള്‍ പങ്കിടുന്ന പ്രദേശങ്ങള്‍ ഇവയാണ്.
ഹുദൈബിയ: ശുമൈസി എന്നും അറിയപ്പെടുന്ന ഇത് ഹറമിന്റെ പടിഞ്ഞാറേ അതിര്‍ത്തിയാണ്. ഇവിടെ നിന്ന് കഅ്ബയിലേക്ക് ഇരുപത്തിനാല് കിലോമീറ്റര്‍ ദൂരമാണുള്ളത്. ജിദ്ദ റോഡില്‍ മക്കയിലേക്ക് യാത്ര ചെയ്യുമ്പോള്‍ പ്രൗഢഗംഭീരമായ ഹറം അതിര്‍ത്തി സൗധം കാഴ്ചയില്‍പെടും. വിശാല മായ മക്ക ജിദ്ദ റോഡിനു മുകള്‍ ഭാഗത്ത് കമാനരൂപത്തില്‍ നിര്‍മിക്കപ്പെട്ട പ്രസ്തുത ഗെയ്റ്റ് ശില്‍പ്പഭംഗി നിറഞ്ഞ പടുകൂറ്റന്‍ കവാടമാണ്. അതിന്മേല്‍ വിശുദ്ധ ഖുര്‍ആന്‍ വാക്യങ്ങള്‍ ഉല്ലേഖനം ചെയ്തിരിക്കുന്നു.
തന്‍ഈം: മക്കയുടെ വടക്കുഭാഗത്തുള്ള മസ്ജിദ് ആഇശ നിലകൊള്ളുന്ന തന്‍ഈം എന്ന സ്ഥലം. ഇവിടെ നിന്ന് കഅബയിലേക്ക് 7.5 കിലോമീറ്ററാണ്. ഇതാണ് കഅബയോട് ഏറ്റവും അടുത്ത അതിര്‍ത്തി. ഹറം അതിരുകളില്‍ ഏറ്റവും ദൂരം കുറഞ്ഞത് തന്‍ഈം പ്രദേശത്തേക്കാണ്. അവിടെ മസ്ജിദ് ആഇശ എന്ന പേരില്‍ വിശാലമായ പള്ളിയും സൗകര്യങ്ങളുമുണ്ട്.
ജിഅ്‌റാന: ഹറമിന്റെ മറ്റൊരു അതിര്‍ത്തിയാണ് ജിഅ്‌റാന. ഇവിടെ നിന്ന് 22 കിലോമീറ്റര്‍ ദൂരമാണ് കഅബയിലേക്ക്. ബനൂതമീം കുടുംബത്തിലെ ഒരു സ്ത്രീയുടെ പേരാണിത്. കഅബയുടെ വടക്ക് പടി ഞ്ഞാറുഭാഗത്ത് ഇതിന്റെ തൊട്ടടുത്തുള്ള ശരീഫില്‍നിന്ന് ഇപ്പോള്‍ നേരിട്ട് ഒരു റോഡ് മക്കാ പട്ടണ ത്തിലേക്കുണ്ട്. ആയിരം പേര്‍ക്ക് നമസ്‌കരിക്കാനുള്ള ഒരു പള്ളി ഇവിടെയുണ്ട്.
നഖ്‌ല: മറ്റൊരു അതിര്‍ത്തി മക്കയുടെയും ത്വാഇഫിന്റെയും ഇടയിലുള്ള നഖ്ലയാണ്. കഅ്ബയുടെ വടക്ക് സ്ഥിതിചെയ്യുന്ന നഖ്ല യമാനിയുടെയും കിഴക്ക് സ്ഥിതിചെയ്യുന്ന നഖ്ല ശാമിയുടെയും ഒന്നിച്ചുള്ള കേന്ദ്രമാണ് നഖ്ല. മസ്ജിദുല്‍ ഹറാമില്‍ നിന്നും 45 കിലോമീറ്റര്‍ ദൂരത്താണ് ഈ സ്ഥലം.
അറഫ: വിശുദ്ധ ഹറം മേഖലയുടെ മറ്റൊരു അതിര്‍ത്തി അറഫയാണ്. ദുല്‍ഹിജ്ജ ഒമ്പതിന് പകലില്‍ ഇത്തിരി നേരമെങ്കിലും ഇവിടെ കഴിച്ചുകൂട്ടുക എന്നത് ഹജ്ജിന്റെ നിര്‍ബന്ധ കര്‍മമാണ്. കഅ്ബയില്‍ നിന് 18 കിലോമീറ്റര്‍ ദൂരത്താണ് ഈ സമതല പ്രദേശം. മൂന്നരലക്ഷം പേര്‍ക്ക് നമസ്‌കരിക്കാന്‍ സൗക ര്യമുള്ള വിശാലമായ മസ്ജിദ് നമിറ ഇവിടെയാണ്. എന്നാല്‍ ഹറമിന്റ പരിധിക്ക് പുറത്താണ് അറഫാ പ്രദേശം.
അദാത്ത് ലബന്‍ എന്ന തെക്ക് ഭാഗത്തുള്ള സ്ഥലമാണ് ഹറമിന്റെ മറ്റൊരു അതിര്‍ത്തി. മസ്ജിദുല്‍ ഹറാമില്‍ നിന്ന് 16 കിലോമീറ്റര്‍ ദൂരത്താണിത്. ആ ഭാഗത്തുണ്ടായിരുന്ന ഒരു നാട്ടുരാജാവായ ഇബ്നു ഉഖൈശിന്റെ പേരില്‍ ഉഖൈശിയ്യ എന്നാണ് ഇപ്പോള്‍ ഈ സ്ഥലം അറിയപ്പെടുന്നത്.
ഹറം പ്രദേശവും മസ്ജിദുല്‍ ഹറാമും ഒന്നല്ല. അതിര്‍ത്തി നിശ്ചയിക്കപ്പെട്ട പ്രവിശാലമായ ഭാഗമാണ് ഹറം. കഅ്ബക്ക് ചുറ്റുമുള്ള പള്ളിയാണ് മസ്ജിദുല്‍ ഹറാം. തീര്‍ഥാടനം അനുവദിക്കപ്പെട്ട പ്രഥമ പള്ളിയാണിത്. ഇതില്‍ നമസ്‌കരിക്കുന്നതിനാണ് ഒരു ലക്ഷം ഇരട്ടി പുണ്യം വാഗ്ദാനം ചെയ്യപ്പെട്ടത്. ഈ പുണ്യം ഹറമിന്റെ മറ്റു ഭാഗങ്ങള്‍ക്ക് ബാധകമല്ല.
ഹറം: വിധിവിലക്കുകള്‍
അല്ലാഹു പ്രത്യേകം പവിത്രമാക്കിയ പ്രദേശത്തിനാണ് ഹറം എന്നു പറയുന്നത്. ഇത്തരം രണ്ടു പ്രദേ ശങ്ങളാണ് ഭൂമിയിലുള്ളത്. മക്കയും മദീനയുമാണത്. മക്ക ആകാശഭൂമികള്‍ സൃഷ്ടിക്കപ്പെട്ട നാള്‍ മുതല്‍ ഹറമായി നിശ്ചയിക്കപ്പെട്ടതാണ്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു. മക്കാ വിജയദിവസം നബി (സ്വ) പറഞ്ഞു. തീര്‍ച്ചയായും ഈ നാട് അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. അന്ത്യനാള്‍വരെക്കും ആ പവിത്രത നിലനില്‍ക്കുകയും ചെയ്യും (മുസ്‌ലിം) 4. ഈ നാടിന്റെ പവിത്രതക്കായി ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ചതായും ഹദീസില്‍ ഉണര്‍ത്തുന്നു. മദീനയാകട്ടെ മുഹമ്മദ് നബി(സ്വ)യിലൂടെയാണ് ഹറമായി പ്രഖ്യാപിക്കപ്പെട്ടത്. അബ്ദുല്ലാഹിബ്‌നു സൈദ്(റ) പറയുന്നു: ഇബ്രാഹിം മക്കയെ ഹറം ആയി നിശ്ചയിക്കുകയും അതിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. അതുപോലെ ഞാന്‍ മദീനയെ ഹറം ആക്കി നിശ്ചയിക്കുകയും അതിന്റെ അളവ് പാത്രങ്ങളായ മുദ്ദിലും സാഇലും അനുഗ്രഹം ചൊരിയേണമേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്തു (ബുഖാരി) 5.
ഈ പ്രദേശങ്ങള്‍ ഹറമാക്കിയിരിക്കുന്നു എന്നതിന്റെ ഉദ്ദേശ്യം ഇവിടുത്തെ മണ്ണിനും മരത്തിനും കാറ്റിനും ജലത്തിനും മറ്റു പ്രദേശങ്ങളെക്കാള്‍ പുണ്യമുണ്ടെന്നോ മഹത്വമുണ്ടെന്നോ അല്ല. പ്രത്യുത ഈ പ്രദേശത്ത് അല്ലാഹുവിനെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക സ്ഥലങ്ങളുള്ളതിനാല്‍ അവി ടങ്ങളിലെ ആരാധനകള്‍ക്കുള്ള സഹായത്തിനും സുരക്ഷിതത്വത്തിനുമായി ചില പ്രത്യേക നിയന്ത്രണ ങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു എന്നുമാത്രമാണ്. ഇവിടെ താമസിക്കുന്നതും ജീവിക്കുന്നതുമെല്ലാം ലോകത്തിന്റെ മറ്റേതു പ്രദേശത്തുമെന്നതിനേക്കാള്‍ പ്രത്യേകം പുണ്യകരമോ മഹത്വമുള്ളതോ അല്ല. അങ്ങനെയായിരുന്നെങ്കില്‍ സ്വഹാബികളാരും ഈ നാട് വിട്ടുപോകുമായിരുന്നില്ല. മക്ക വിജയശേഷം മദീനയെക്കാള്‍ മഹത്വപൂര്‍ണമായ മക്ക ഹറം വിട്ട് നബി(സ്വ) മദീനയില്‍ തന്നെ ജീവിക്കുമായിരുന്നില്ല. എന്നാല്‍ ആ നാടിന്റെ പവിത്രത പരിഗണിക്കുകയും അതടിസ്ഥാനത്തില്‍ അവിടെ വര്‍ത്തിക്കുകയും ചെയ്താല്‍ അത് പുണ്യവും അതിനു വിരുദ്ധമായി നിയന്ത്രണങ്ങള്‍ ലംഘിച്ച് ജീവിച്ചാല്‍ അല്ലാഹുവിന്റെ ശിക്ഷ ലഭിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല. ”തീര്‍ച്ചയായും സത്യത്തെ നിഷേധിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്, മനുഷ്യര്‍ക്ക് -സ്ഥിരവാസിക്കും പരദേശിക്കും-സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍നിന്നും ജനങ്ങളെ തടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ (കരുതിയിരിക്കട്ടെ). അവിടെ വെച്ച് വല്ലവനും അന്യായ മായി ധര്‍മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്ന് നാം അനുഭവിപ്പിക്കുന്നതാണ്’‘(22:25).
ഹറമില്‍ പാലിക്കേണ്ട പവിത്രതാ മര്യാദകള്‍ പ്രവാചകന്‍(സ്വ) വിശദീകരിച്ചിട്ടുണ്ട്. ഇബ്‌നുഅബ്ബാ സ്(റ) പറയുന്നു: നബി(സ്വ) അരുളി: അല്ലാഹു മക്കയെ പരിശുദ്ധമാക്കിയിരിക്കുന്നു. എനിക്ക് മുമ്പും എനിക്ക് ശേഷവും ഒരാള്‍ക്കും അവിടെ യുദ്ധം അനുവദിച്ചിട്ടില്ല. എനിക്ക് തന്നെ പകലിലെ ഒരു മണിക്കൂര്‍ മാത്രമാണ് അനുവദിക്കപ്പെട്ടത്. അവിടത്തെ പുല്ലരിയുവാനോ മരം മുറിക്കുവാനോ വേട്ട മൃഗത്തെ ഓടിക്കുവാനോ വീണ്‌പോയ വസ്തു അതിന്റെ ഉടമസ്ഥന്‍ അല്ലാതെ എടുക്കുവാനോ പാടില്ല. അപ്പോള്‍ ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞു: ഇദ്ഖര്‍ പുല്ല് ഒഴിവാക്കിയാല്‍ കൊള്ളാം. അതുകൊണ്ട് ഞങ്ങള്‍ ഖബറുകളില്‍ വെക്കുകയും പുരമേയുകയും ചെയ്യാറുണ്ട്. അപ്പോള്‍ നബി(സ്വ) പറഞ്ഞു. എന്നാല്‍ ഇദ്ഖര്‍ ഒഴിച്ചു (ബുഖാരി) 6.
അഥവാ, അല്ലാഹു ഈ നാടിനെ പൂര്‍ണാര്‍ഥത്തില്‍ സുരക്ഷിതമാക്കിയിരിക്കുന്നു. അവിടെ യാതൊരു വിധ അക്രമങ്ങളും നടക്കാന്‍ പാടില്ല. ഇത് മനുഷ്യര്‍ മറ്റു ജീവജാലങ്ങള്‍, ചെടികള്‍ എന്നിവക്കെല്ലാം ബാധകമാണ്. ഉപദ്രവമുണ്ടാക്കുന്ന മനുഷ്യര്‍, ജീവികള്‍ എന്നിവ ഇതില്‍നിന്ന് ഒഴിവാണ്. ഈ നിയ മങ്ങള്‍ നബി(സ്വ)യുടെ ആഗമനത്തിനു മുമ്പുള്ള ബഹുദൈവാരാധകരും അംഗീകരിച്ചിരുന്നു. നബി (സ്വ)യുടെ ചെറുപ്പത്തിലുണ്ടായ ഹില്‍ഫുല്‍ ഫുദൂല്‍ എന്ന കരാര്‍ മക്കയുടെ ഈ മഹത്വം ഉണര്‍ത്തു ന്നുണ്ട്. മക്കയിലെ പ്രമുഖനായ ആസ്ബ്‌നു വാഇല്‍ സുബൈദുകാരനായ കച്ചവടക്കാരന്റെ സ്വത്ത് അന്യായമായി തട്ടിയെടുത്തു. ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ അയാളുടെ കുടുംബം അത് പരിഗണി ച്ചില്ല. കഅ്ബക്കടുത്തുള്ള അബൂഖുബൈസ് കുന്നില്‍ കയറി നിന്ന് സുബൈദീ സഹായമഭ്യര്‍ഥിച്ചു. ഇതു കേട്ട് ഖുറൈശി പ്രമുഖര്‍ അബ്ദുല്ലാഹിബ്‌നു ജദ്ആന്റെ വീട്ടില്‍ സമ്മേളിക്കുകയും ഇനി മക്ക യില്‍ ഒരു കുട്ടിയും ഇങ്ങനെ അക്രമിക്കപ്പെടാന്‍ പാടില്ലെന്നും അതിനെതിരെ ഒന്നിച്ചു നില്‍ക്കുമെ ന്നും പ്രതിജ്ഞയെടുത്തു. ശേഷം അവര്‍ ആസുബ്‌നു വാഇലില്‍ നിന്ന് സുബൈദിയുടെ സ്വത്ത് ബല മായി പിടിച്ചുവാങ്ങി തിരിച്ചു നല്കി. തന്റെ ഇരുപതാം വയസ്സില്‍ നബി(സ്വ)യും പിതൃവ്യന്മാര്‍ക്കൊ പ്പം ഈ കരാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയുണ്ടായി. ഇനിയും ഖുറൈശികള്‍, ബഹുദൈവവിശ്വാസിക ളാണെങ്കിലും അത്തരം കരാറുകള്‍ക്ക് വിളിച്ചാല്‍ ഞാന്‍ പങ്കെടുക്കുമെന്ന് പില്കാലത്ത് നബി(സ്വ) പറയുകയുണ്ടായി.
അവിടെ എത്തുന്നവര്‍ ഇസ്‌ലാമികമായ ഇത്തരം അച്ചടക്കങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതിനാല്‍ കൂടി യാണ് ഏകദൈവാരാധനയുടെ പ്രഥമ ദേവാലയം മുസ്‌ലിംകളുടെ നിയന്ത്രണത്തില്‍ തിരിച്ചെത്തിയ പ്പോള്‍ ഇനി മുതല്‍ അവിടെ ബഹുദൈവാരാധകര്‍ പ്രവേശിക്കരുതെന്ന് വിളംബരം ചെയ്യാന്‍ ഖുര്‍ ആന്‍ ആവശ്യപ്പെട്ടത്. അതൊരു വിനോദകേന്ദ്രമോ കച്ചവടനഗരമോ എല്ലാവര്‍ക്കും ഇഷ്ടംപോലെ വിഹരിക്കാവുന്ന പ്രദേശമോ ആക്കിയാല്‍ അതിന്റെ പവിത്രതയും സുരക്ഷിതത്വവും നഷ്ടപ്പെടും. പൂര്‍ണ സമാധാനത്തോടെ കൃത്യമായ ഏകദൈവാരാധന നിര്‍വഹിക്കാനായി ലോകത്തിന്റെ അഷ്ട ദിക്കുകളില്‍നിന്നും എല്ലാ കാലങ്ങളിലും എത്തിക്കൊണ്ടിരിക്കുന്ന ഭക്തകോടികള്‍ക്ക് അസമാധാന ങ്ങളുണ്ടാക്കും. അതിനാല്‍ മക്കയില്‍ അമുസ്‌ലിംകള്‍ക്ക് പ്രവേശം അനുവദിക്കാത്തത് അസഹിഷ് ണുതയായി കാണേണ്ടതില്ല. ഏതാനും കിലോമീറ്റര്‍ ചുറ്റളവുവരുന്ന മക്ക പട്ടണം മുഴുവന്‍ ആരാധനാ ലയ പരിധിയായാണ് മുസ്‌ലിം വിശ്വാസം പഠിപ്പിക്കുന്നത്. ഇവിടെ പവിത്രതാനിയമം പാലിക്കാന്‍ കൂട്ടാക്കാത്ത മുസ്‌ലിംകളെയും അതാത് കാലത്തെ ഭരണകൂടങ്ങള്‍ അവിടെ നിന്ന് അകറ്റിനിര്‍ത്തി യിട്ടുണ്ട്. വിപ്ലവകാരികളായ ശീഅകളെയും മറ്റും ഇങ്ങനെ പലപ്പോഴും മക്ക പ്രവേശത്തില്‍ നിന്ന് വിലക്കുന്നത് വര്‍ത്തമാന കാലത്തും അനുഭവമാണ്.
References
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 63, ഹദീസ് 520[↩]
- മജ്മൂഅ് ഫതാവാ വ മഖാലാത്തുന്‍ മുതനവ്വിഅ, ഇബ്‌നി ബാസ്, ഇദാറത്തുല്‍ ബുഹുസില്‍ ഇല്‍മിയ്യ, സുഊദി അറേബ്യ, വാള്യം 17, പേജ് 197[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 60, ഹദീസ് 1189[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 147, ഹദീസ് 1587[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 67, ഹദീസ് 2129[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 14, ഹദീസ് 1834[↩]
