ഏതൊരു സമൂഹത്തിനും സക്രിയമായി മുന്നോട്ടു നീങ്ങാന്‍ പിന്നിട്ട വഴികള്‍ പരിശോധിക്കണം. അതാണ് ചരിത്രമെന്നു പറയുന്നത്. വിശുദ്ധ ഖുര്‍ആന്‍ ചരിത്ര പഠനത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. മുന്‍കാല ദൈവദൂതന്മാരുടെയും അവരുടെ ജനതകളുടെയും ചരിത്രം പേര്‍ത്തും പേര്‍ത്തും ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. നബി(സ്വ)ക്ക് അത് ആശ്വാസദായകമായിരുന്നു. പില്കാലക്കാര്ക്ക് അത് പാഠമായി നിലനില്ക്കുന്നു. ചരിത്രം തേടിപ്പോകുമ്പോള്‍ സ്വാഭാവികമായും ചരിത്രം കുറിച്ച സ്ഥലങ്ങളും പഠനവിധേയമാകും. വിശുദ്ധ ഖുര്‍ആന്‍ ചരിത്രപഠനത്തിന് പ്രാധാന്യം മാത്രമല്ല പ്രോത്സാഹനവും നല്‍കിയിട്ടുണ്ട്. ‘ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ പോയി നോക്കൂ’ എന്ന വിശുദ്ധ ഖുര്‍ആനിന്റെ നിര്‍ദേശങ്ങള്‍ വളരെ ശ്രദ്ധേയമാണ്. ”നബിയേ, ലോകത്തോടു പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കൂ” (6:11). 27:69, 29:20, 30:42, 34:18 എന്നീ ആയത്തുകളിലും ഇതേ പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്.
എന്നാല്‍ ചരിത്രപ്രാധാന്യം എന്നതും പുണ്യകരം എന്നതും തികച്ചും വ്യത്യസ്തമാണ്. ഉദാഹരണത്തിന് ജറുസലേം പുണ്യസ്ഥലവും ഈജിപ്തിലെ പിരമിഡുകള്‍ ചരിത്ര പ്രധാനവും ആണ്. മസ്ജിദുന്നബവി പുണ്യസ്ഥലവും മസ്ജിദുല്‍ ഖിബ്ലതൈനി ചരിത്ര സ്മാരകവുമാണ്. സ്വഫാ മല പുണ്യസ്ഥലവും ഹജ്ജിന്റെ ഭാഗവുമാണ്. എന്നാല്‍ ഹിറാഗുഹയും ജബലുന്നൂര്‍ മലയും ചരിത്രപ്രധാന സ്ഥലം മാത്രമാണ്. ഇവ രണ്ടും വേര്‍തിരിച്ചറിയാത്ത ചിലര്‍ ചരിത്ര പ്രാധാന്യം പുണ്യകരമായി കരുതുന്നു. തത്ഫലമായി പലസ്ഥലങ്ങളുടെയും ചരിത്ര പ്രാധാന്യം പഠിക്കുകയും ചിന്തിക്കുകയും ചെയ്യേണ്ടതിനു പകരം അവിടങ്ങളില്‍ ആചാരങ്ങള്‍ മെനയാന്‍ ചിലആളുകള്‍ തുനിയുന്നു. അതുകൊണ്ടാണ് ഇസ്ലാമിക ചരിത്രത്തില്‍ പ്രാധാന്യമുള്ള ഏതാനും സ്ഥലങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നത്.
ഹിറാ ഗുഹ
മക്കയില്‍നിന്ന് നാലുകിലോമീറ്റര്‍ ദൂരത്ത്, മസ്ജിദുല്‍ ഹറാമിന്റെ വടക്കുകിഴക്കായി സ്ഥിതിചെ യ്യുന്ന നൂര്‍ പര്‍വ്വത(ജബലുന്നൂര്‍)ത്തിലെ ഒരു ഗുഹ. മുഹമ്മദ് നബി(സ്വ) ഈ ഗുഹയില്‍ ഏകാന്ത വാസം അനുഷ്ഠിക്കുന്നതിനിടെയാണ് ആദ്യമായി വിശുദ്ധഖുര്ആന് അവതീര്‍ണമായത്. അതു കൊണ്ടുതന്നെ ഇസ്ലാമിക ചരിത്രത്തില്‍ ഹിറാഗുഹക്ക് പ്രാധാന്യമേറെയാണ്. സമുദ്രനിരപ്പില്‍ നിന്ന് 760 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യന്നു. ജബലുന്നൂറിന് 281 മീറ്റര്‍ ഉയരമുണ്ട്. ഇതിന്റെ ഉച്ചിയി ലാണ് ഹിറാഗുഹയുള്ളത്. ഉള്ളോട്ട് മൂന്നുമീറ്റര്‍ നീളവും ഒന്നര മീറ്ററിലധികം വീതിയും, ഒരാള്‍ക്ക് പ്രയാസപ്പെട്ട് അകത്തുകടക്കാവുന്ന ഗുഹാമുഖം. ഒരാള്‍ക്ക് നില്‍ക്കാവുന്നത്ര ഉയരവും. കുത്തനെ യുള്ള മലയായതിനാല്‍ മലകയറ്റം അതീവ ദുഷ്കരമാണ്.
സന്ദര്‍ശകരുടെ പ്രയാസമകറ്റാന്‍ ചവിട്ടുപടികളും ഇടയ്ക്കിടെ വിശ്രമ സ്ഥാനങ്ങളും നിര്‍മിച്ചിട്ടുണ്ട്. എന്നാലും കയറിയിറങ്ങാന്‍ രണ്ടുമണിക്കൂറോളം സമയം പിടിക്കും. ഖുര്‍ആന്‍ അവതീര്‍ണമായ ഗുഹയുള്ള മലയായതിനാലാണ് പ്രകാശമെന്നര്ത്ഥമുള്ള നൂര്‍ എന്നപേര് വന്നതെന്ന് പറയപ്പെടുന്നു. ചരിത്ര പ്രധാനമായ ഒരു സ്ഥലമെന്നതല്ലാതെ ഹിറാഗുഹ പുണ്യസ്ഥലമല്ല. ഹിറാ സന്ദര്‍ശനം ഹജ്ജിന്റെയോ ഉംറയുടെയോ ഭാഗവുമല്ല.
അവിടെ വെച്ച് നമസ്കരിക്കുകയോ മറ്റു കര്‍മ്മങ്ങള്‍ നടത്തുകയോ ചെയ്യുന്നത് നബിചര്യയല്ല; വിവരക്കേടുമാത്രം.
സൗര്‍ ഗുഹ
മക്കയുടെ തെക്കുഭാഗത്ത്, അറഫയിലേക്കുള്ള വഴിയില്‍ ഏശദേശം അഞ്ചര കിലോമീറ്റര്‍ ദൂരത്തുള്ള സൗര്‍ മലയിലെ ഒരു ഗുഹ. മക്കയിലെ ഖുറൈശികളുടെ കണ്ണില്പെടാതിരിക്കാന്, ഹിജ്റയ്ക്കിടെ മുഹമ്മദ് നബി(സ്വ)യും അബൂബക്ര് സ്വിദ്ദീഖും മൂന്നുദിവസം ഒളിച്ചിരുന്നത് ഈ ഗുഹയിലാണ്. മലയുടെ പേരില്‍ തന്നെയാണ് ഗുഹയും അറിയപ്പെടുന്നത്.
സമുദ്രനിരപ്പില്‍നിന്ന് 759 മീറ്റര്‍ ഉയര്‍ന്നാണ് കിടപ്പെങ്കിലും 450 മീറ്റര്‍ ഉയരമേ സൗര്‍ മലക്കുള്ളു. ചതുരാകൃതിയിലാണ് ഇത്. പത്തുമീറ്ററോളം നീളവും വരും. പത്തോളം ഉച്ചികളുമുണ്ട് മലയില്‍. അതില്‍ ഒരു ഉച്ചിയിലാണ് നബി(സ്വ)യും സ്വിദ്ദീഖും(റ) ഒളിച്ചിരുന്ന ഗുഹ. രണ്ടു ചതുരശ്ര മീറ്റര്‍ ഉള്വിസ്താരമുണ്ടെങ്കിലും ഗുഹാമുഖത്തിന് രണ്ടു ചാണിലേറെ വ്യാസമേ ഉണ്ടാവൂ. കിഴക്കും പടി ഞ്ഞാറും ഭാഗങ്ങളില്‍ ഓരോ മുഖമുണ്ട്. പടിഞ്ഞാറേ മുഖത്തിലൂടെയാണ് നബി(സ്വ)യും സ്വിദ്ദീ ഖും(റ) അകത്തുകടന്നത്.
മക്കയില്‍ നിന്ന് ഒന്നര മണിക്കൂര്‍ വഴിദൂരമുണ്ട്. യാത്ര ദുഷ്കരമാണ്. മക്കയുടെ ഭാഗത്തുനിന്ന് നോക്കിയാല്‍ കാളയുടെ ആകൃതിയുള്ളതിനാലാണ്, ആ അര്‍ഥം വരുന്ന ‘ഥൗര്‍’ എന്ന പേര് ഈ കുന്നിന് വന്നത്. ഇത് പുണ്യസ്ഥലമല്ല. ചരിത്ര പ്രാധാന്യം മാത്രമേയുള്ളൂ.
അല്‍ മദീനത്തുല്‍ മുനവ്വറ
സൗര്‍ ഗുഹയില്‍നിന്ന് യാത്ര തിരിച്ചതിന്റെ പന്ത്രണ്ടാം നാള്. നട്ടുച്ചനേരത്ത് ഒരു സമതല പ്രദേശ ത്തെത്തിയ നബി(സ്വ)യുടെയും അബൂബക്ര് സ്വിദ്ദീഖിന്റെയും കണ്ണില്‍ ആ താഴ്വര തെളിഞ്ഞുവന്നു. രണ്ട് ശിലാപര്വ്വതങ്ങള്ക്കിടയിലെ, ഈത്തപ്പനകളാലും മുന്തിരിവള്ളികളാലും പച്ചയണിഞ്ഞു നില്ക്കുന്ന ജലസമൃദ്ധവും സമ്പന്നവുമായ ഭൂമി – യഥ്രിബ്.
നബി(സ്വ)യുടെ ഖസ്വാഅ് എന്ന ഒട്ടകം ഖുബാഇലെത്തി. നബി(സ്വ)യും സ്വിദ്ദീഖും അവിടെയിറങ്ങി. ഒരു പള്ളി പണിതു. പിന്നെ നാല് കിലോമീറ്റര്‍ അപ്പുറത്തുള്ള അടുത്ത ഗ്രാമത്തിലെത്തി. അവിടെയും പള്ളി നിര്‍മിച്ചു. ചുറ്റിലും കുടുംബങ്ങള്‍ താമസമാക്കി. മുഹാജിറുകളും, അന്‍സ്വാറുകളും. കച്ചവടകേന്ദ്രങ്ങളായി. ചന്തയൊരുങ്ങി. യസ്രിബ് മെല്ലെമെല്ലെ ഒരു പട്ടണമാവുകയായിരുന്നു. യസ്രിബ് എന്നതിന്റെ അര്‍ഥമാകട്ടെ ‘കുഴപ്പം’ എന്നും. ഉത്തമ സ്വഭാവവും ലക്ഷണമൊത്ത മൂല്യങ്ങളും ഉയര്ത്തിപ്പിടിച്ച്വരുന്ന ഒരു മാതൃകാ സമൂഹത്തിന്റെ പട്ടണത്തിന് യോജിക്കാത്ത നാമം. നബി(സ്വ) അത് മാറ്റി. എന്നിട്ട് തന്റെ സ്വന്തം പട്ടണത്തെ നബി(സ്വ) സ്നേഹത്തോടെ വിളിച്ചു-മദീന. മദീനത്തുര്‍റസൂല്‍. റസൂലിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക സംസ്കാരത്തിന്റെ തലസ്ഥാനമായി ലോകത്തിനഖിലം വെളിച്ചം പകര്‍ന്നുനല്‍കിയ മദീനയ്ക്ക് നൂറിലധികം പേരുകള്‍ പിന്നെയും വന്നു(അലി സംഹുദിയുടെ വഫാഉല്‍ വഫ നോക്കുക). എന്നാല്‍ പുണ്യമദീനയെ ലോകം വിളിച്ചത് മദീന മുനവ്വറ എന്നാണ്. പ്രശോഭിത നഗരം. അതേ, സത്യധര്മങ്ങളാല് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകാശിച്ചു നില്ക്കുന്ന നഗരം മദീന തന്നെയാണ്.
മദീന: ചരിത്രം
സുഊദി അറേബ്യയുടെ പടിഞ്ഞാറുഭാഗത്ത് തലസ്ഥാന നഗരമായ റിയാദില്‍നിന്ന് ഏതാണ്ട് 900 കിലോമീറ്റര്‍ ദൂരെയായി സ്ഥിതിചെയ്യുന്ന മുസ്ലിം ലോകത്തിന്റെ ഈ പുണ്യനഗരത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. നൂഹ് നബി(അ)യുടെ നാലാം തലമുറയായ അമാലിയക്കാരാണ് മദീനയുടെ പൂര്‍വ നാമമായ യസ്രിബിലെ ആദിമ സമൂഹം. ഇവരില്‍ നിന്നാണ് യഥ്രിബ് എന്ന പേരും വന്നത്. പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ജൂതന്മാര് ഇവിടെ കുടിയേറി. ബനുന്നദീര്‍, ബനൂ ഖൈനുഖാഅ്, ബനൂഖുറൈദ എന്നിവയാണ് ജൂതഗോത്രങ്ങള്‍. പിന്നാലെ യമനില്‍നിന്ന് അറബികളുമെത്തി-ഔസ്, ഖസ്റജ്. ഇവരാണ് കൃഷിയിലൂടെ ഈനാടിനെ സമ്പന്നമാക്കിയത്. ആറാം നൂറ്റാണ്ടില്‍ ഹിജ്റയിലൂടെയെത്തിയ നബി(സ്വ)യും സ്വഹാബികളും ജീവിതസ്പര്‍ശിയായ ഒരു സംസ്കരണത്തിലൂടെ മദീനയെ ലോകത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു.
ഇസ്ലാമിനെ പുല്കുകയും അതുവഴി പ്രഥമ ഇസ്ലാമിക രാജ്യത്തിന്റെ തലസ്ഥാനമാവുകയും ചെയ്ത മദീന, ഇസ്ലാമിക ശരീഅത്തിനെ സമ്പൂര്‍ണമായി പ്രയോഗവല്‍കരിച്ച് ലോകത്തിന് മാതൃകയായി. ക്രി. വര്‍ഷം 645 ആയപ്പോഴേക്കും ലോകത്തിലെ വിശാലമായ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയായി മാറി റസൂലിന്റെ പട്ടണം. നാലാം ഖലീഫ അലി(റ) കൂഫയിലേക്ക് തലസ്ഥാനം മാറ്റുന്നതുവരെ 40 വര്‍ഷക്കാലം അത് തുടര്‍ന്നു.
മദീന: ഭൂമി ശാസ്ത്രം
സുഊദി അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്ത്, ചെങ്കടല്‍ തീരത്തുനിന്ന് 150 കിലോമീറ്റര്‍ അകലെ യായി സ്ഥിതി ചെയ്യുന്ന കാര്‍ഷിക പ്രദേശമാണ് മദീന. സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്റര്‍ (2000 അടി) ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മദീനയുടെ വിസ്തൃതി 50 ചതുരശ്ര കിലോമീറ്ററാണ്. വടക്ക് ഉഹ്ദ്, സൗര്‍ മലകള്‍, തെക്ക് ഐര്പര്വ്വതം, കിഴക്ക് ഹര്റശര്ഖിയ്യ, പടിഞ്ഞാറ് ഹര്റഗര്ബിയ്യ എന്നിവയാണ് അതിരുകള്‍.
സുഊദിയിലെ പ്രധാന നഗരമായ റിയാദിലേക്ക് 900 കിലോമീറ്റര്‍, മക്കയിലേക്ക് 430 കിലോമീറ്റര്‍, ജിദ്ദയിലേക്ക് 420 കിലോമീറ്റര്‍, യാമ്പൂവിലേക്ക് 250 കിലോമീറ്റര്‍ എന്നിങ്ങനെയാണ് മദീനയില്‍ നിന്നുള്ള ദൂരം. പര്‍വതങ്ങള്‍, കിണറുകള്‍, കൃത്രിമ ഉദ്യാനങ്ങള്‍, താഴ്വരകള്‍ എന്നിവ മദീനയില്‍ ധാരാളമുണ്ട്. ശൈത്യവും ഉഷ്ണവും അതാത് കാലങ്ങളില്‍ കഠിനമാണ്. ഈത്തപ്പഴത്തിന് കേളി കേട്ട ഈ നഗരത്തില്‍ 270 ഇനങ്ങളിലായി 45000 ടണ്‍ ഈത്തപ്പഴം വര്‍ഷത്തില്‍ ഉത്പാദിപ്പിക്കുന്നു.
2010ലെ കണക്കനുസരിച്ച് 1,777,988 ആണ് മദീന പ്രവിശ്യയിലെ ജനസംഖ്യ, ഫൈസല്‍ ബ്നു സല് മാനാണ് പ്രവിശ്യയുടെ ഇപ്പോഴത്തെ (2017) ഗവര്‍ണര്‍.
മദീന: ചരിത്രനഗരം
നബി(സ്വ)യുടെയും അബൂബക്ര്(റ), ഉമര്‍(റ), ഉസ്മാന്(റ) എന്നിവരുടെയും ഭരണ സിരാകേന്ദ്രമാ യിരുന്ന മദീന നിരവധി ചരിത്രങ്ങളുടെ ഗര്‍ഭ ഭൂമിയാണ്. മുസ്ലിം ലോകത്തിന്റെ പുണ്യഭൂമിയും.
പുണ്യം പ്രതീക്ഷിച്ച് യാത്ര പോകാമെന്ന് നബി(സ്വ)പറഞ്ഞ ലോകത്തെ മൂന്നു പള്ളികളില്‍ രണ്ടാമത്തേതായ മസ്ജിദുന്നബവി, നബി(സ്വ)യുടെ പള്ളി, തന്നെയാണ് ഈ നഗരത്തിന്റെ ഏറ്റവും വലിയ പ്രൗഢി. പത്തുലക്ഷം പേര്‍ക്കു ഒന്നിച്ച് നമസ്കരിക്കാന്‍ സൗകര്യമുള്ള ഈ പള്ളി ക്രി.വ 622ല്‍ നബി(സ്വ)യും സ്വഹാബിമാരും ചേര്‍ന്ന് നിര്‍മിച്ചതാണ്.
നബി(സ്വ) ആദ്യമായി പണിത മസ്ജിദ് ഖുബാ, രണ്ടു ഖിബ്ലകളുടെ പള്ളി എന്ന പേരിലറിയപ്പെടുന്ന മസ്ജിദുല്ഖിബ്ലതൈന്, പെരുന്നാള്‍ നമസ്കാരങ്ങള്‍ നിര്‍വഹിച്ചിരുന്ന മുസ്വല്ലയില്‍ നിര്‍മിക്കപ്പെട്ട മസ്ജിദുല്‍ ഗമാമ, നാലു ഖലീഫമാരുടെ പേരിലുള്ള പള്ളികള്‍, നബി(സ്വ) ആദ്യമായി ജുമുഅ നിര്‍വഹിച്ച വാദിസലാമില്‍ നിര്‍മിക്കപ്പെട്ട മസ്ജിദ് ജുമുഅ തുടങ്ങി നിരവധി പള്ളികള്‍ മദീനയെ പള്ളികളുടെ നഗരമാക്കുന്നു. ബദ്ര്, ഉഹ്ദ് മല, ഖന്ദഖ്, ജൂതന്മാരും മുസ്ലിംകളും പണിത 130 ലധികം കോട്ടകള്‍, ആയിരക്കണക്കിന് സ്വഹാബിമാരും നബി(സ്വ)യുടെ ഭാര്യാസന്താനങ്ങളും അന്ത്യനിദ്രകൊള്ളുന്ന ബഖീഅ്, നബി(സ്വ)യും സന്തത സഹചാരികളായ അബൂബക്റും ഉമറും(റ) അന്ത്യവിശ്രമം കൊള്ളുന്ന മസ്ജിദുന്നബവിക്കരികിലെ മഖ്ബറ – ഓര്‍മകളെ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോകുന്ന സ്മാരകങ്ങള്‍ നിറഞ്ഞുനില്ക്കുന്നു ഈ പുണ്യനഗരിയില്‍.
ദിവ്യവചനങ്ങളുടെ മുദ്രണകേന്ദ്രമായ ഖുര്‍ആന്‍ അച്ചടിശാലയും ലോകത്തിന് മതവിജ്ഞാനം കൊണ്ട് വെളിച്ചം പകരുന്ന മദീന ഇസ്ലാമിക് യൂണിവേഴ്സിറ്റിയും ലോകത്തിന്റെ മധുരവും റസൂലിന്റെ ഇഷ്ടഭക്ഷണവുമായിരുന്ന അജ്വ ഈത്തപ്പഴവും ഈ ശാദ്വല താഴ്വരയുടെ അനുഗ്രഹങ്ങളാണ്. ലോകത്തിന്റെ സര്‍വകോണുകളില്‍ നിന്നും ആയിരങ്ങള്‍ ഓരോ ദിവസവുമെത്തുന്ന ഈ ചരിത്ര ഭൂമിയില്‍ ഇനിയുമുണ്ട് ചെറുതും വലുതുമായ സ്മാരകങ്ങള്‍ നിരവധി.
മസ്ജിദു ഖുബാ
മുഹമ്മദ് നബി(സ്വ) നിര്‍മിച്ച ഒന്നാമത്തെ പള്ളിയാണ് ഖുബാ മസ്ജിദ്. മദീനയില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെ മക്കയുടെ ദിശയിലാണ് ഖുബാ എന്ന സ്ഥലം. ഹിജ്റയില്‍ നബി(സ്വ)യും അബൂബക്ര് സ്വിദ്ദീഖും മൂന്നുദിവസം തങ്ങിയത് ഖുബാഇലെ ബനൂഅംറ് ഗോത്രമുഖ്യന് കുല്‍സൂമിന്റെ വീട്ടിലായിരുന്നു. ഇദ്ദേഹത്തിന്റെ വീടിനടുത്തു തന്നെയാണ് പള്ളിയും പണിതത്. ഇവിടെ വെച്ചുതന്നെയാണ് നബി(സ്വ) ആദ്യമായി സ്വഹാബിമാരോടൊന്നിച്ച് പരസ്യമായി സംഘടിത നമസ്കാരം നിര്‍വഹിച്ചതും.
സി ഇ 622 ലാണ് ജല-ഫല സമൃദ്ധവും ഹരിതാഭവുമായ ഖുബാഇല്‍ തിരുനബി(സ്വ)യെത്തിയത്. നബി(സ്വ)ക്ക് മുമ്പ് ഹിജ്റ വന്നവരും ആദ്യമെത്തിയത് ഖുബാഇല്‍ തന്നെ. അവരും അന്‍സ്വാറുക ളും ജൂതകുടുംബങ്ങളും അതിരറ്റ ആമോദത്തോടെയാണ് തിരുനബിയെ വരവേറ്റത്. മദീനയില്‍ നിന്ന് ഉമര്‍, ഉസ്മാന്(റ), മക്കയില്‍ നിന്ന് അബൂബക്ര്(റ), പിന്നാലെ അലി(റ) എന്നിവരും ഖുബാഇലെത്തി. അവരെല്ലാവരും ചേര്‍ന്ന് നബി(സ്വ)യുടെ നേതൃത്വത്തിലാണ് പള്ളി നിര്‍മിച്ചത്.
പള്ളിക്ക് ഖിബ്ല നിര്‍ണയിച്ചു നല്‍കിയത് ജിബ്രീല്‍(അ) ആയിരുന്നുവെന്ന് ഹദീസിലുണ്ട്. (ത്വബ്റാനി) പിന്നീട് കഅ്ബയിലേക്ക് ഖിബ്ല മാറിയപ്പോള്‍ മദീനയില്‍ നിന്ന് നബി(സ്വ) വന്നാണ് പള്ളി മാറ്റി പണിതത്.
ഇസ്ലാമിക ചരിത്രത്തില്‍ പ്രാധാന്യം നിറഞ്ഞ പള്ളിയാണിത്. ഭക്തി(തഖ്വ)യില്‍ സ്ഥാപിതമായ പള്ളി എന്ന സൂറ തൗബയിലെ 108ാം ആയത്തിലെ വിശേഷണം ഈ പള്ളിയെക്കുറിച്ചാണെന്ന് വ്യാഖ്യാതാക്കള്‍ പറയുന്നു. നബി(സ്വ) മരിക്കുന്നതുവരെ എല്ലാ ശനിയാഴിചകളിലും ഈ പള്ളിയിലെത്തി നമസ്കരിക്കാറുണ്ടായിരുന്നുവെന്നും (ബുഖാരി) മസ്ജിദു ഖുബാഇലെ നമസ്കാരം ഉംറക്ക് തുല്യമാണെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്. മുആദുബ്നു ജബലി(റ)നെയാണ് നബി(സ്വ) ഇവിടെ ഇമാമായി നിശ്ചയിച്ചിരുന്നത്.
പില്കാലത്ത് നിരവധി തവണ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നു. ഫഹ്ദ് രാജാവിന്റെ കാലത്ത് (1984) നടന്ന പുനര്‍നിര്‍മ്മാണത്തോടെ 20,000 പേര്‍ക്ക് നമസ്കരിക്കാനുള്ള സൗകര്യങ്ങളായി; 13,500 ചതുരശ്രമീറ്റര്‍. 62 ഗോപുരങ്ങള്‍, 47 മീറ്റര്‍ ഉയരമുള്ള 4 മിനാരങ്ങള്‍, വൈദ്യുതിയാല് പ്രവര്‍ത്തി ക്കുന്ന മേലാപ്പുകള്‍ എന്നിവ തിരുനബി(സ്വ)യുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള ഈ പള്ളിയെ മനോഹാരിതയില്‍ മുക്കുന്നു.
മസ്ജിദുല്‍ ജുമുഅ
മദീന ഹിജ്റയില്‍ നാലുദിവസം ഖുബാഇല്‍ താമസിച്ച നബി(സ്വ) വെള്ളിയാഴ്ചയാണ് അവിടെ നിന്നു മദീനയിലേക്ക് പോയത്. ഉച്ചയായപ്പോള്‍ റനൂനാ താഴ്വരയിലെ ബനൂ സാലിം ഗ്രാമത്തിലെത്തി. മദീനയില്വെച്ചുള്ള തന്റെ ആദ്യ ജുമുഅ നമസ്കാരം നബി(സ്വ) അവിടെ വെച്ചു നമസ്കരിച്ചു. നൂറിലധികം പേര് പങ്കെടുത്തുകൊണ്ടുള്ള ഈ ജുമുഅ നമസ്കാരസ്ഥലത്ത് പിന്നീട് സ്വഹാബിമാര്‍ നിര്‍മ്മിച്ച പള്ളിയാണ് മസ്ജിദുല്‍ ജുമുഅ.
ഹിജ്റ 1412ല്‍ ഈ പള്ളി വിപുലീകരിച്ചു. 700ഓളം പേര്‍ക്ക് ഇതില്‍ നമസ്കരിക്കാം. ഖുബാ മദീന പാതയില്‍ ശര്‍ബത്തലീ ഗാര്‍ഡനിലാണ് മസ്ജിദുല്‍ ജുമുഅയുള്ളത്.
മസ്ജിദുല്‍ ബൈഅത്ത്
മദീനയെ ഹിജ്റയുടെ വീടാക്കുന്നതിന്റെ മുന്നോടിയായി ഔസ്, ഖസ്റജ് ഗോത്രക്കാരുമായി നബി (സ്വ) നടത്തിയ രണ്ട് ഉടമ്പടികള്‍ പ്രസിദ്ധമാണ്. ഇവ രണ്ടിനും വേദിയായത് മിനായിലെ അഖബയാണ്. ഇവിടെ നിര്‍മ്മിച്ച പള്ളിയാണ് മസ്ജിദുല്‍ ബൈഅത്ത്. ഹിജ്റ 144ല്‍ അബ്ബാസി ഖലീഫ അബൂജഫറുല് മന്‍സ്വൂറാണ് ഈ പള്ളി പണിതത്. മിനായിലെ മക്ക റോഡിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.
അഖബ ഉടമ്പടികള്‍ സംബന്ധിച്ച വിവരങ്ങള്‍ പള്ളിയുടെ ചുവരില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ബദ്ര്
മക്കയില്‍ നിന്ന് സിറിയയിലേക്കുള്ള തീരദേശപാതയില്‍ ചെങ്കടല്‍ ഓരത്താണ് ചരിത്രത്തില്‍ അവി സ്മരണീയ സ്ഥാനമലങ്കരിക്കുന്ന ബദ്ര് താഴ്വാരം. മദീനയില്‍നിന്ന് ഏതാണ്ട് 150 കിലോമീറ്റര്‍ ദൂരമുണ്ടാകും ബദ്റിലേക്ക്. മദീനയുടെ തെക്കുഭാഗത്താണിത്.
സിറിയയില്‍നിന്ന് വന്‍ കച്ചവടസംഘവുമായി മക്കയിലേക്കു മടങ്ങിയ അബൂസുഫ്യാനെ ലക്ഷ്യം വെച്ചാണ് നബി(സ്വ)യും സ്വഹാബിമാരും പുറപ്പെട്ടത്. എന്നാല്‍ ഇത് മണത്തറിഞ്ഞ ബുദ്ധിമാനായ അബൂസുഫ്യാന് മദീനയില്‍ നിന്നകന്ന് ചെങ്കടലിന്റെ അടുത്ത തീരമായ യാമ്പുവഴി മക്കയിലേക്ക് കടന്നു. ഒപ്പം സഹായത്തിന് സൈനികരെ അയക്കാന്‍ മക്കയിലേക്ക് വിവരവും നല്കി സഹായ സൈന്യം ബദ്റിലെത്തിയപ്പോഴേക്കും അബൂസുഫ്യാന് മക്കയില്‍ പ്രവേശിച്ചിരുന്നു.
കച്ചവടസംഘം കൈവിട്ടപ്പോള്‍, സംഘത്തെ സംരക്ഷിക്കാന്‍ ഒരുങ്ങിയ ഖുറൈശി സൈന്യത്തെ എതിരിടാനായിരുന്നു നബി(സ്വ)ക്ക് കിട്ടിയ നിര്‍ദേശം. മുസ്ലിം സംഘം നേരെ തെക്കു ഭാഗത്തേക്ക് നീങ്ങി. ബദ്റിലെത്തി ക്രി. വ 623 മാര്‍ച്ച് 17 വെള്ളി(ഹിജ്റ 2 റമദാന് 17). ബദ്ര് താഴ്വരക്ക് ചരിത്ര ത്തില്‍ അമരത്വം നല്കിയ ‘സത്യാസത്യവിവേചന പോരാട്ടം’ നടന്നത് അന്നാണ്. ഇസ്ലാമിന് സ്ഥിരപ്രതിഷ്ഠ നല്കിയ യുദ്ധം. ഉര്വരതയോ ഹരിതാഭയോ ഇല്ലാത്ത ബദ്ര് ഭൂമിക്ക് ബദ്രീങ്ങളുടെ രക്തസാക്ഷിത്വം തന്നെയാണ് വിശ്രുതി നല്‍കിയത്.
സര്‍വായുധ സജ്ജരായ 950 ഖുറൈശി പടയാളികളെ നേരിട്ടത് 313 മുസ്ലിം പോരാളികള്‍. അതും തിളങ്ങുന്ന ആയുധങ്ങളോ പടച്ചട്ടകളോ പോലുമില്ലാതെ. എന്നിട്ടും മുസ്ലിംകള് വിജയതീരമണ ഞ്ഞു; അല്ലാഹുവിന്റെ അപാരസഹായത്താല്.
ഉഹ്ദ് മല
വിശുദ്ധ ഹറം പരിധിയില്‍, മസ്ജിദുന്നബവിയില്‍നിന്ന് ഏകദേശം നാലുകിലോമീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ മലകളില്‍ ഒന്ന്. മുഹമ്മദ് നബി(സ്വ)യുടെ നേതൃത്വത്തില്‍ മുസ്ലിംകള് ഖുറൈശികളുമായി നടത്തിയ രണ്ടാമത്തെ യുദ്ധം ഉഹ്ദ് മലയുടെ താഴ്വാരത്തിലായിരുന്നു. യുദ്ധത്തില്‍ ഭാഗിക പരാജയമേറ്റതിനാല് ചരിത്ര പ്രസിദ്ധമായി.
എട്ടു കിലോമീറ്റര്‍ നീളത്തിലും രണ്ടുകിലോമീറ്ററോളം വീതിയിലും വിശാലമായിക്കിടക്കുന്ന ഉഹ്ദ് ചെറുതും വലുതുമായ താഴ്വാരങ്ങളും കുന്നുകളും നിറഞ്ഞതാണ്. മലയുടെ ചുറ്റിലും ജനങ്ങള്‍ തിങ്ങിത്താമസിക്കുന്നുണ്ടിപ്പോള്. തിരുനബി(സ്വ)ക്ക് ഉഹ്ദ് മലയോട് പ്രത്യേക താല്പര്യമുണ്ടായിരുന്നു. ഉപമയായും ശ്രേഷ്ഠത വിവരിച്ചും തിരുവചനങ്ങളില്‍ ഈ മല പലപ്രാവശ്യം കടന്നുവന്നിട്ടുണ്ട്. ‘ഇത് ഉഹ്ദ്മലയാണ് അത് നമ്മെ ഇഷ്ടപ്പെടുന്നു. നാം അതിനെയും’ (ബുഖാരി) .
ഉഹ്ദ് മല സ്വര്‍ഗത്തിലെ വാതിലുകളില്‍ ഒന്നാകുന്നു, സ്തംഭങ്ങളില്‍ ഒന്നാണ് തുടങ്ങിയ നബിവചനങ്ങളും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. യാത്രകള്‍ കഴിഞ്ഞ് മദീനയില്‍ തിരിച്ചെത്തുന്ന നബി(സ്വ)യെ വരവേല്‍ക്കാന്‍ പലപ്പോഴും ഉഹ്ദ് പുഷ്പിച്ച വര്‍ണ്ണ-സുഗന്ധങ്ങളില്‍ കുളിച്ചുനില്ക്കാറുണ്ടായിരുന്നുവെന്ന് സ്വഹാബിമാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്റെ പിതൃസഹോദരന് ഹംസ(റ) ഉള്‍പ്പടെയുള്ള പ്രമുഖര്‍ രക്തസാക്ഷികളായിരിന്നു. ഇവരുടെയെല്ലാം ഖബ്റിടങ്ങളും ഉഹ്ദിന്റെ താഴ്വരയില് തന്നെയാണ്. ഈ ഭാഗം മതില്‍കെട്ടി വേര്‍ത്തിരിച്ചിട്ടുണ്ട്. ഹംസ(റ) യുടെ രക്തസാക്ഷ്യസ്ഥാനം എന്നര്‍ത്ഥം വരുന്ന ‘മശ്ഹദ് ഹംസ’ എന്ന പേരിലും ഈ ചുവന്ന മല അറിയപ്പെടുന്നു.
അറേബ്യയിലെ ഇതര മലകളില്‍നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്നതിനാലാണ് ‘ഒറ്റയാന്’ എന്ന് അര്‍ഥം വരുന്ന ‘ഉഹ്ദ്’ എന്ന നാമം ലഭിച്ചതെന്ന് പറയപ്പെടുന്നു.
ഖന്ദഖ്
ഹിജ്റ അഞ്ചില്‍, ഖുറൈശികളുടെ നേതൃത്വത്തിലുള്ള സഖ്യസേനയെ നേരിടാന്‍ മുഹമ്മദ് നബി (സ്വ)യുടെ നേതൃത്വത്തില്‍ മുസ്ലിംകള് നിര്‍മിച്ച കിടങ്ങാണ് ഖന്ദഖ്. ശത്രുക്കളുടെ മദീനാ പ്രവേശം തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പേര്‍ഷ്യന്‍ യുദ്ധതന്ത്രമെന്ന നിലയിലുള്ള കിടങ്ങ് കീറല്‍. മദീനയുടെ കിഴക്കുഭാഗത്ത് നിര്‍മിച്ച കിടങ്ങ് ഇപ്പോള്‍ നിലവിലില്ല. കിടങ്ങ് കീറി പ്രതിരോധിച്ചതിനാലാണ് ഈ യുദ്ധത്തിന് ഖന്ദഖ് യുദ്ധം (ശത്രുക്കള്‍ സഖ്യസേനയായതിനാല്‍ അഹ്സാബ് യുദ്ധം എന്നും ഈ യുദ്ധം അറിയപ്പെടും.)
മദീന യുദ്ധതന്ത്രപരമായി സുരക്ഷിതസ്ഥലമാണ്. കിഴക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങള്‍ മലകള്‍, പാറകള്‍, എന്നിവകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്നു. നിബിഡമായ ഈത്തപ്പനത്തോട്ടങ്ങള്‍, ആള്പ്പാര് പ്പുള്ള ചെറുഗ്രാമങ്ങള്‍ എന്നിവയും ഈ ഭാഗങ്ങളിലുണ്ട്. ഇവമൂലം ഈ ഭാഗത്തുകൂടി ഒരു സൈനികനീക്കം ആരും നടത്തില്ല. എന്നാല്‍ വടക്കുഭാഗം ഒഴിഞ്ഞ പ്രദേശമാണ്. ഈ ഭാഗം അടച്ച് ശത്രുസേനയെ തടയുക എന്ന തന്ത്രവും അതിനായി കുതിരക്ക് ചാടിക്കടക്കാന്‍ കഴിയാത്ത വിധത്തിലുള്ള കിടങ്ങ് നിര്‍മ്മിക്കുകയെന്ന നിര്‍ദ്ദേശവും പേര്‍ഷ്യക്കാരനായ പ്രവാചകാനുയായി സല്‍മാനുല്‍ ഫാരിസി(റ)യാണ് മുന്നോട്ടുവെച്ചത്. അത് അംഗീകരിക്കപ്പെട്ടു. 2700 മീറ്റര്‍ നീളവും, അഞ്ചരമീറ്റര്‍ വീതിയും ആയിരുന്നു. കിടങ്ങിന്റെ വലിപ്പം. പത്തുപേരടങ്ങുന്ന സംഘം 25 മീറ്റര്‍ കുഴിച്ച് ഒരാഴ്ചയെടുത്താണ് കിടങ്ങ് യാഥാര്‍ഥ്യമാക്കിയത്. വിശന്ന് വലഞ്ഞപ്പോള്‍ വയറില്‍ കല്ല് വെച്ച്കെട്ടിയും പാട്ടുകള്‍ പാടിയുമായിരുന്നു ജോലി. നബി(സ്വ)യും ഒരംഗത്തെപ്പോലെ അധ്വാനിച്ചു.
കിടങ്ങ് കണ്ട് അമ്പരന്ന സഖ്യസൈന്യം മദീനയില്‍ പ്രവേശിക്കാനാവാതെ വലഞ്ഞു. അങ്ങനെ സല്‍മാന്റെ(റ) ഖന്ദഖ് വിജയം കാണുകയായിരുന്നു. കിടങ്ങിനപ്പുറം കാവല്‍നിന്ന് മുറിച്ചുകടക്കുന്ന അപൂര്‍വം ചിലരെ മുസ്ലിംകള് നേരിടുകയും ചെയ്തു.
ഖന്ദഖ് യുദ്ധാവസരത്തില്‍ നബി(സ്വ) കൂടാരം കെട്ടി താമസിച്ചിരുന്നസ്ഥലത്ത് പിന്നീട് നിര്‍മിച്ച പള്ളിയാണ് മസ്ജിദുല്‍ ഫത്ഹ്. പില്ക്കാലത്ത് ഇതിന്റെ ചുറ്റുവട്ടത്തായി മറ്റ് 6 പള്ളികള്‍കൂടി നിര് മിക്കപ്പെട്ടു. അവയുടെ പേര്: മസ്ജിദ് സല്‍മാനുല്‍ ഫാരിസി(റ), മസ്ജിദു അലി(റ), മസ്ജിദു അബീബക്ര്(റ), മസ്ജിദു ഉമര്‍(റ), മസ്ജിദു സഅദ്ബ്നു മുആദ്(റ) എന്നിങ്ങനെയാണ്. ഏഴാമ ത്തെ പള്ളി ഏതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ടാവാം ‘മസാജിദുസ്സബ്അ’ എന്ന പേരിലും ഖന്ദഖ് പ്രദേശം അറിയപ്പെടുന്നു. (ഇവയില്‍ മസ്ജിദു അലി(റ), മസ്ജിദു അബീബ ക്കര്(റ) എന്നിവ ഇപ്പോള്‍ നിലവിലില്ല). ഈ പള്ളികള്‍ക്കൊന്നും പ്രത്യേകമായ പുണ്യമൊന്നുമില്ല. കിടങ്ങിന്റെ സ്ഥലം ഇപ്പോള്‍ വേര്‍തിരിച്ചു കാണാന്‍ കഴിയില്ല.
മസ്ജിദുല്‍ ഖിബ്ലതൈന്
മദീന നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തെ അശീഖുസ്സുഗ്റാ താഴ്വയുടെ മുമ്പിലെ പള്ളി. ബനൂസ ലമ ഗോത്രക്കാരുടെ പേരിലറിയപ്പെടുന്ന ഈ പള്ളിയില്‍ നബി(സ്വ) അസ്വ്ര്‍ നമസ്കാരം നടന്നുകൊണ്ടിരിക്കെയാണ് ഖിബ്ല, മസ്ജിദുല്‍ അഖ്സായില് നിന്ന് കഅ്ബയിലേക്ക് മാറ്റിക്കൊണ്ടുള്ള ഖുര്ആന്വചന(2:144)മിറങ്ങിയത്. പുതിയ ഖിബ്ലയായ കഅ്ബയിലേക്ക് തിരിഞ്ഞ് നബി(സ്വ)യോടൊപ്പം നമസ്കരിച്ചിരുന്നവരുടെ കൂട്ടത്തിലൊരാള്‍, ഈ പള്ളിയില്‍ അസ്വ്ര്‍ നമസ്കാരം നടക്കവേ, താന്‍ ഖിബ്ലയിലേക്ക് തിരിഞ്ഞുകൊണ്ട് നബി(സ്വ)യോടൊപ്പം നമസ്കരിച്ച വിവരം വിളിച്ചറിയിച്ചപ്പോള്‍ അവിടെയപ്പോള്‍ നമസ്കരിച്ചിരുന്നവര്‍ നമസ്കാരത്തില്‍തന്നെ, കഅ്ബയുടെ നേര്‍ക്ക് തിരിഞ്ഞു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മസ്ജിദുല്‍ ഖിബ്ലതൈന് (ഇരു ഖിബ്ലകളുടെയും പള്ളി) എന്ന പേര് ഇതിനു വന്നത്.
ഈ പള്ളിയില്‍ നൂറ്റാണ്ടുകളോളം രണ്ട് മിഹ്റാബുകളുണ്ടായിരുന്നു. മസ്ജിദുല്‍ അഖ്സ്വായിലേ ക്കുള്ളതും കഅ്ബയിലേക്കുള്ളതും. പിന്നീട് ആദ്യത്തേത് ഒഴിവാക്കി. ഇപ്പോള്‍ പള്ളികവാടത്തില്‍ മസ്ജിദുല്‍ അഖ്സ്വാ ഭാഗത്തേക്ക് ഒരു മുസ്വല്ലയുടെ രൂപം വരച്ചുവെച്ചിട്ടുണ്ട്. 3920 ച. മീറ്ററില്‍ വിശാലമായികിടക്കുന്ന പള്ളി ചരിത്രസ്മാരകമായി തലയുയര്‍ത്തി നില്ക്കുന്നു. മതപരമായി മറ്റു പള്ളികളേക്കാള്‍ പ്രത്യേക പുണ്യം ഈ പള്ളിക്കില്ല.
റൂമാ കിണര്‍
മദീനയുടെ പടിഞ്ഞാറു ഭാഗത്തെ അശീഖുസ്സുഗ്റായില്‍ മസ്ജിദ്ഖിബ്ലത്തെയ്നിക്കു സമീപത്തെ
കിണറാണ് റൂമാ കിണര്‍ (ബിഅ്റു റൂമാ). ഇപ്പോള്‍ ഇതിന്റെ പേര് ബിഅ്റു ഉസ്മാന്(റ) എന്നാണ്.
ഒരിക്കല്‍ മദീനയില്‍ വെള്ളത്തിന് കടുത്ത ക്ഷാമമുണ്ടായി. ഈ സമയം ജൂതന്മാര് ശരിക്കും ഉപ യോഗപ്പെടുത്തി. കിണറുകള്‍ കൈവശംവെച്ച് മുസ്ലിംകള് ഉള്‍പ്പടെയുള്ളവരില്‍ നിന്ന് അമിതവില ഈടാക്കി അവര്‍ വെള്ളം വില്പനനടത്തി. ഈ ചൂഷണം നബി(സ്വ)യെ വേദനിപ്പിച്ചു. റൂമല്‍ഗിഫാരി എന്ന ജൂതന്റെ കൈവശത്തിലായിരുന്നു അന്ന് മദീനയിലെ ഏറ്റവും കൂടുതല്‍ ജലം ചുരത്തിയിരുന്ന റൂമാ കിണര്‍.
ഈ പശ്ചാത്തലത്തിലാണ് ‘റൂമാ കിണര്‍ വാങ്ങി ജനങ്ങള്‍ക്ക് ദാനം ചെയ്യുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രത്യേക പാനീയം ലഭിക്കുമെന്ന’ നബി(സ്വ)യുടെ പ്രഖ്യാപനം വന്നത്. ഉടനെ ഉസ്മാനുബ്നു അഫ് ഫാന്‍ അത് വിലയ്ക്കു വാങ്ങി ദാനംചെയ്തു. അന്നുമുതല്‍ കിണര്‍ ബിഅ്റുഉസ്മാന്‍ എന്ന പേരില്‍ അറിയപ്പെട്ടു.
ഈത്തപ്പനത്തോട്ടത്തില്‍ അടച്ചിടപ്പെട്ട നിലയില്‍ ഇപ്പോഴും ഈ കിണറുണ്ട്.
ദാറുല്‍ അര്‍ഖം
ഇസ്ലാമിന്റെ ആരംഭകാലത്തെ നബി(സ്വ)യുടെ രഹസ്യപ്രബോധന കേന്ദ്രമാണ് ദാറുല്‍അര്‍ഖം. അഥവാ പ്രമുഖ സ്വഹാബി അര്‍ഖമുബ്നു അബില്അര്ഖമിന്റെ വീട്. ഹംസ(റ), ഉമര്‍(റ) എന്നിവരുള്‍പ്പടെ നിരവധിപേര്‍ ഇസ്ലാം സ്വീകരിച്ചത് ഈ വീട്ടിലിരിക്കെ നബി(സ)യുടെ മുന്നിലെത്തിയാണ്.
സഫാ മലയുടെ പിന്നിലായിരുന്നു ഈ വീട്. പുറത്ത് മര്‍ദനപീഡനങ്ങള്‍ അരങ്ങേറിയിരുന്നെങ്കിലും ദാറുല്‍അര്‍ഖമില്‍ മുസ്ലിംകള് നിര്ഭയരായിരുന്നു. നബി(സ്വ) സ്വഹാബിമാര്‍ക്ക് ഖുര്‍ആന്‍ പകര്‍ന്നു നല്കിയിരുന്നതും ഈ വീട്ടില്‍വെച്ചു തന്നെയായിരുന്നു.
സുഊദി ഭരണത്തില്‍, അബ്ദുല്‍അസീസ് രാജാവ് ഈ വീട് പുതുക്കിപ്പണിത് തഹ്ഫീളുല്‍ ഖുര്‍ ആന്‍ മദ്റസയാക്കി. എന്നാല്‍ റോഡ്വികസനം അനിവാര്യമായതോടെ ഇത് പൊളിച്ചു നീക്കേണ്ടി വന്നു. ഇപ്പോഴിവിടെ ‘ബാബു ദാരില്അര്ഖം’ എന്ന പേരില്‍ ഒരു കവാടം മാത്രമേയുള്ളു.
References