മുസ്ലിംകളും മലബാര്‍ സമരവും
രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതോടെ ലോക മുസ്ലിംകളെ നടുക്കുകയും വേദനിപ്പിക്കുകയും ചെയ്ത ചില സംഭവവികാസങ്ങള്‍ ഉണ്ടായി. യുദ്ധത്തില്‍ ജര്‍മന്‍ പക്ഷത്തായിരുന്നു തുര്‍ക്കി. തുര്‍ക്കി സുല്‍ത്താനെ ലോക മുസ്ലിംകള് തങ്ങളുടെ ഖലീഫയായി, ആത്മീയ നേതാവായി അംഗീകരിച്ചിരുന്നു.
സുല്‍ത്താന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്നു മുസ്ലിംകളുടെ പുണ്യ സ്ഥലങ്ങളായ മക്കയും മദീനയും ഉള്‍പ്പെടുന്ന അറേബ്യ. യുദ്ധത്തില്‍ പരാജയപ്പെട്ട തുര്‍ക്കിയുടെ ഭരണ പ്രദേശങ്ങളെല്ലാം യുദ്ധത്തില്‍ വിജയിച്ച ബ്രിട്ടനും ഫ്രാന്‍സും കൈയടക്കി. അതോടെ തുര്‍ക്കി സുല്‍ത്താന്റെ ഖലീഫ പദവി നഷ്ടപ്പെട്ടു.
അറേബ്യയുടെ ഭരണച്ചുമതലകള്‍ക്ക് ബ്രിട്ടന് അവരുടെ നോമിനിയായ ഒരു ഗവര്‍ണറെ നിയമിച്ചു. ഈ നടപടിയെ ലോക മുസ്ലിംകള് എതിര്‍ത്തു. ഖിലാഫത്ത് കാര്യത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെടുന്ന ഒരു പ്രസ്ഥാനം (ഖിലാഫത്ത് പ്രസ്ഥാനം) മുസ്ലിം നേതാക്കന്മാരുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തില്‍ ഉടലെടുത്തു. മൗലാന മുഹമ്മദ് അലി, മൗലാന ഷൗക്കത്തലി, മൗലാന അബുല്‍ കലാം ആസാദ്, ഹകീം അഹ്മദ് ഖാന് തുടങ്ങിയ ദേശീയ നേതാക്കളായിരുന്നു മുന്‍നിരയില്‍. അവര്‍ മുസ്ലിംകളോട് ബ്രിട്ടീഷ് സര്‍ക്കാറിനെതിരായ നിലപാട് സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. മൗലാന അബുല്‍ കലാം ആസാദിനെപ്പോലുള്ള ദേശീയ നേതാക്കള്‍ മുസ്ലിംകളോട് ബ്രിട്ടന്റെ സൈന്യത്തില്‍ ചേരരുതെന്നും ഗവണ്മെന്റ് ജോലി സ്വീകരിക്കരുതെന്നും നികുതിയും പാട്ടവും അടയ്ക്കരുതെന്നും ഗവ. വിദ്യാലയങ്ങള്‍ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു. ബ്രിട്ടനെതിരായ മനോഭാവം മുസ്ലിംകളില് വളര്‍ത്തുന്നതിന് ഇത് വളരെ സഹായകമായി.
മുസ്ലിം ഭൂരിപക്ഷപ്രദേശമായ മലബാറില്‍ ഈ സംഗതി കൂടുതല്‍ പ്രകടമായി. മലബാര്‍ മുസ്ലിംകള് പൊതുവില്‍ മാപ്പിളമാര്‍ എന്നറിയപ്പെടുന്നു. ബ്രിട്ടീഷ് ഗവണ്മെന്റിനെതിരായ മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ സ്വാഭാവികമായും മാപ്പിളമാര്‍ താത്പര്യമുള്ളവാരായിരുന്നു. എന്നാല്‍ ഗന്ധിജിയുടെ അക്രമരാഹിത്യ സിദ്ധാന്തം ഉള്‍ക്കൊള്ളാനും അതിനനുയോജ്യമായ നിലയില്‍ തങ്ങളുടെ കര്‍മപരിപാടികള്‍ രൂപപ്പെടുത്താനും അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഗവണ്മെന്റ് വിരുദ്ധ മനോഭാവം അവരില്‍ വളര്‍ത്തുന്നതില്‍ മലബാര്‍ കലക്ടര്‍ തോമസിനും പൊലീസ് സൂപ്രണ്ട് ഹിച്ച്കോക്കിനും മറ്റ് ഉദ്യോഗസ്ഥന്മാര്ക്കും വലിയ പങ്കുണ്ടായിരുന്നു. പൊലീസിന്റെ പരസ്യമായ കൈയേറ്റങ്ങള്‍ക്കും ഉദ്യോഗസ്ഥന്മാരുടെ അഴിമതികള്‍ക്കും മാപ്പിളമാര്‍ നിസ്സഹായരായ കരുക്കളായി. മാപ്പിളമാര്‍ക്ക് എന്തെങ്കിലും സഹായം നല്കാന് കഴിവുള്ളവര്‍ ജന്മി കളായിരുന്നു. എന്നാല്‍ അവര്‍ക്ക് മാപ്പിളമാരോട് യാതൊരു അനുഭാവവും ഉണ്ടായിരുന്നില്ല. അവരുടെ അവശതകള്‍ക്ക് പരിഹാരം കാണുന്നതില്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാര്ക്ക് സഹായിക്കാമായിരുന്നു. അതിനവര്‍ മുതിര്‍ന്നില്ല. സ്വാഭാവികമായും മാപ്പിളമാരുടെ മനസ്സില്‍ മുന്നിട്ടുനിന്നത് ജന്മിവിരോധവും ഗവണ്മെന്റ് വിരോധവുമായിരുന്നു. ഗവണ്മെന്റും ജന്മിമാരും അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ച ആഘാതങ്ങളെ സംയമനത്തോടെ നേരിടാന്‍ അവര്‍ക്കു സാധിച്ചതുമില്ല. ഇതിനവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
ജന്മിമാരുടെ കൈയേറ്റങ്ങളും ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരുടെ അക്രമങ്ങളും മലബാറിലെ മുസ്ലിംകളെ ക്ഷുഭിതരാക്കി. നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയില്‍ അവരെത്തി. അതിനിടയില്‍ ഖിലാഫത്ത് നേതാക്കളായ യാക്കൂബ് ഹസന്, കലന്തന് നായര്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്ത് ബ്രിട്ടീഷുകാര്‍ ഖിലാഫത്ത് അണികളെ രോഷം കൊള്ളിച്ചു. മാപ്പിളമാര്‍ ജന്മിമാര്ക്കെതിരെ ആഞ്ഞടിച്ചു. അത് ഹിന്ദു മുസ്ലിം സംഘട്ടനങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു. പൊലീസിന്റെ കൈയേറ്റങ്ങളെ അവര്‍ അക്രമം കൊണ്ട് നേരിട്ടു. ഇതോടെ പൊലീസും പട്ടാളവും ന്യായീകരണമില്ലാത്ത വിധത്തിലുള്ള കടുത്ത നടപടികള്‍ ആരംഭിച്ചു. അങ്ങനെ മലബാര്‍ സമരം പരന്നു. പല പ്രദേശങ്ങളിലും ഹിന്ദു മുസ്ലിം ലഹളകളായി അതു മാറി. മാപ്പിളമാരെ അടിച്ചമര്‍ത്താനുള്ള അവസരമാക്കി, ഗവണ്മെന്റ് ഈ സമരങ്ങളെ ഉപയോഗപ്പെടുത്തി.
അവിശ്വസനീയമായ വിധത്തിലായിരുന്നു പൊലീസും പട്ടാളവും മാപ്പിളമാര്‍ക്കു നേരെ നടപടികളെടുത്തത്. വന്‍തോതില്‍ വെടിവെപ്പും കൂട്ടക്കൊലയും നടന്നു. ആയിരക്കണക്കിന് മാപ്പിളമാരെ തടങ്കലിലാക്കി. അനവധിയാളുകളെ അന്തമാനിലേക്ക് നാടുകടത്തി. ഗവണ്മെന്റിന്റെ ഭീകര പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു വാഗണ്‍ ട്രാജഡി. കണ്ണില്‍കണ്ടവരെയെല്ലാം പിടിച്ച് ചരക്കുകയറ്റുന്ന ഒരു വാഗണില്‍ കുത്തിനിറച്ചു. വാതിലുകളടച്ചു. ഒരു തീവണ്ടിക്കു ബന്ധിച്ചുകൊണ്ട് ആ വാഗണ്‍ നീങ്ങി. ആ വണ്ടി തമിഴ്നാട്ടിലെ പോത്തനൂര്‍ സ്റ്റേഷനിലെത്തിയപ്പോഴേക്കും അതില്‍ കുത്തിനിറച്ചിരുന്ന ഭൂരിപക്ഷം ആളുകളും മരിച്ചിരുന്നു. മറ്റുള്ളവര്‍ ബോധരഹിതരും മൃതപ്രായരുമായിരുന്നു. 1921 ആഗസ്റ്റ് ആയപ്പോഴേക്കും ബ്രിട്ടീഷ്പട്ടാളവും മാപ്പിളമാരും നേരിട്ട് ഏറ്റുമുട്ടി. ഇതാണ് മലബാര്‍ സമരം.
ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമാണ് ‘മാപ്പിള ലഹള’ എന്ന പേരില്‍ അറിയപ്പെട്ട മലബാര്‍ സമരം. എന്നാല്‍ ഭരണാധികാരികള്‍ക്ക് മാപ്പിളമാരുടെ മനോവീര്യത്തെയും ആത്മാഭിമാനത്തെയും അവരുടെ താല്പര്യങ്ങളെയും തകര്‍ക്കുകയായിരുന്നു ആവശ്യം.
യഥാര്‍ഥത്തില്‍ ബ്രിട്ടീഷ് വിരുദ്ധ വികാരവും ബ്രിട്ടീഷുകാരുടെ അരികുപറ്റിയ ജന്മിമാരോടുള്ള എതിര്‍പ്പും മൂലം ബ്രിട്ടീഷുകാര്‍ ഇവിടെ ഭരിക്കരുത് എന്ന നിലപാടെടുക്കുകയായിരുന്നു മലബാറിലെ മുസ്ലിംകള്. ദൗര്‍ഭാഗ്യവശാല്‍ ‘മാപ്പിള ലഹള’, ‘മലബാര്‍ കലാപം’ എന്നീ പ്രതിലോമപരമായ നാമധേയത്തില്‍ ഈ ബ്രിട്ടീഷ് വിരുദ്ധ സമരത്തെ ബ്രിട്ടീഷുകാര്‍ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം മലബാര്‍ സമരത്തില്‍ പങ്കെടുത്ത് അവശതയനുഭവിച്ച് അവശേഷിച്ചവര്‍ക്ക് സ്വാതന്ത്ര്യസമര പെന്ഷന് നല്കി ഇന്ത്യാ ഗവണ്മെന്റ് അവരെ ആദരിക്കുകയുണ്ടായി.
സമരം അടിച്ചമര്‍ത്തുന്നു
തിരൂരങ്ങാടിയിലാണ് നാട്ടുകാരും ബ്രിട്ടീഷുകാരും തമ്മില്‍ ആദ്യ ഏറ്റുമുട്ടല്‍ നടന്നത്, 1921 ആഗസ്റ്റ് 20ന്. ഖിലാഫത്ത് നേതാക്കളായ ആലി മുസ്ലിയാരെയും സഹപ്രവര്‍ത്തകരെയും പിടിക്കലായിരുന്നു ബ്രിട്ടീഷ് പട്ടാളത്തിന്റെ ലക്ഷ്യം. തിരൂരങ്ങാടി മമ്പുറം പള്ളിയും ഖിലാഫത്ത് കമ്മറ്റി ഓഫീസും റെയ്ഡ് നടത്തി. എന്നാല്‍ കലക്ടര്‍ തോമസും ഹിച് കോക്കും ആമുവും നിരാശരായി. ആലി മുസ്ലിയാര് അവിടെ ഉണ്ടായിരുന്നില്ല. കിട്ടിയ ചിലരെ അറസ്റ്റ് ചെയ്തു.
ഇതിനിടെ താനൂരില്‍ നിന്ന് ഒരു സംഘം വരുന്നു എന്ന് പട്ടാളം അറിഞ്ഞു. അവരെ നേരിടാനൊരുങ്ങി. പട്ടാളം തിരൂരങ്ങാടി പള്ളിക്ക് കേടുപാട് വരുത്തി എന്ന് താനൂര്‍ സംഘം തെറ്റിദ്ധരിക്കുകയും ചെയ്തു. ഇരു വിഭാഗവും ശക്തമായ പോരാട്ടം നടത്തി. നിരവധി പേര് മരിച്ചു. കുറേപേര്‍ അറസ്റ്റിലുമായി.
1921 ആഗസ്ത് 26 ന് പൂക്കോട്ടൂരിലും ബ്രിട്ടീഷ്പട നാട്ടുകാരെ നേരിട്ടു. ബോമ്പെറിഞ്ഞും യന്ത്രത്തോക്കുകളുപയോഗിച്ചുമുള്ള യുദ്ധത്തില്‍ 258 പേരാണ് അവിടെ മരിച്ചു വീണത്. ആഗസ്റ്റ് 30 ന് വീണ്ടും പട്ടാളമെത്തി. പൂക്കോട്ടൂരിലെ സമരക്കാരെയെല്ലാം അറസ്റ്റ് ചെയ്തു. പന്താരങ്ങാടി, വള്ളുവനാടിന്റെ ആസ്ഥാനമായ പെരിന്തല്‍മണ്ണ, പൊന്നാനി, പാണ്ടിക്കാട്, കരുവാരക്കുണ്ട്, മഞ്ചേരി, മണ്ണാര്‍ക്കാട്, നെല്ലിക്കുത്ത്, കല്ലാമൂല, തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ യുദ്ധങ്ങളും കലാപങ്ങളും നടന്നു. നിരവധി നാട്ടുകാര്‍ കൊല്ലപ്പെട്ടു. പോലീസുകാരും ചിലയിടങ്ങളില്‍ മരിച്ചു വീണു.
1921 ആഗസ്ത് 30 ന് എല്ലാ വഴികളും അടച്ച് ബ്രിട്ടീഷ് പട്ടാളം തിരൂരങ്ങാടി പള്ളി വളഞ്ഞു. 31 ന് രാവിലെ പട്ടാളം വെടി തുടങ്ങി. പള്ളിക്കുള്ളില്‍ നിന്ന് തിരിച്ചും വെടിയുതിര്‍ത്തു. വെടിക്കോപ്പുകള്‍ തീര്‍ന്നതോടെ പള്ളിക്കുള്ളിലുള്ളവര്‍ ആലി മുസ്ലിയാരുടെ നേതൃത്വത്തില്‍ പുറത്തുവന്നു. എല്ലാവരെയും അറസ്റ്റ് ചെയ്ത് പട്ടാളം ആലി മുസ്ലിയാരെയും വേറെ ചിലരെയും കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. 1922 ഫെബ്രുവരി 17 ന് ആലി മുസ്ലിയാരെ തൂക്കിക്കൊന്നു.
ഇതിന് മുമ്പ്, പൂക്കോട്ടൂരിലെ ഉണ്ണീന്‍ മുസലിയാര്‍, അഹമ്മദ് കുട്ടി, മൊയ്തീന് കുട്ടി എന്നിവരെ ആഗസ്ത് 21 നും ചെമ്പ്രശ്ശേരി തങ്ങള്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചേക്കുട്ടി എന്നിവരെ 1922 ജനുവരി 20നും മലപ്പുറം കോട്ടക്കുന്നില്‍ വെച്ച് ബ്രിട്ടീഷ് കോടതിയുടെ വിധിപ്രകാരം വെടിവെച്ചു കൊന്നിരുന്നു.
ആറുമാസക്കാലം മലബാറിനെ അസ്വസ്ഥതകളുടെ ഈറ്റില്ലമാക്കി കിരാതവാഴ്ച നടത്തിയ ബ്രിട്ടീഷ് സര്‍വായുധ സേന പതിനായിരത്തോളം മാപ്പിളമാരെ കൊന്നൊടുക്കി. അരലക്ഷം പേരെ തടവിലിട്ടു. 20,000 പേരെ നാടുകടത്തി, സ്ത്രീകളുടെ മാനം കവര്‍ന്നു, വീടുകള്‍ ഇടിച്ചു നിരത്തി.
ഇന്ത്യയിലെ ചോദ്യം ചെയ്യപ്പെടാത്ത അധിനിവേശപ്പടയെ ഏതാനും ദിവസം മുള് മുനയില്‍ നിര്‍ത്തുകയും അവരില്‍ ഭീതി പരത്തുകയും ചെയ്തിട്ടുള്ള രോഷമായിരുന്നു ഈ രക്തചൊരിച്ചിലിന് പ്രേരിപ്പിച്ചത്.
ബ്രിട്ടീഷ് അധിനിവേശവും മുസ്ലിം പിന്നാക്കാവസ്ഥയും
പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ നടന്ന പോര്‍ച്ചുഗീസ് അധിനിവേശവും അതിക്രമങ്ങളും മുസ്ലിം സമുദായത്തെ വല്ലാതെ തളര്‍ത്തി. തുടര്‍ന്നുവന്ന ഡച്ച്, ബ്രിട്ടീഷ് അതിക്രമങ്ങളും വ്യത്യസ്തമായിരുന്നില്ല. തീരപ്രദേശങ്ങളില്‍ നിന്ന് ഉള്‍നാടുകളിലേക്ക് ചേക്കേറിയ മാപ്പിളമാര്‍ കൃഷിയും കച്ചവടവുമായി ഉപജീവനത്തിനു വക കണ്ടെത്തുകയാ യിരുന്നു. പക്ഷേ ഇവിടെ നിലവിലുണ്ടായിരുന്ന ചാതുര്‍വര്‍ണ്യവും ജന്മിത്ത സമ്പ്രദായവും മൂലം കേവലം പാട്ടക്കുടിയാന്‍മാരായി പണിയെടുത്ത് ജീവിക്കാന്‍ മാത്രമേ അവര്‍ക്ക് ആകുമായിരുന്നുള്ളൂ. കൃഷിയും കച്ചവടവുമായി മുസ്ലിംകള് ഒട്ടൊക്കെ പിടിച്ചു നിന്നു. കൊളോണിയല്‍ ഭരണ വര്‍ഗത്തില്‍ നിന്ന് മുസ്ലിംകള്ക്ക് ഏല്‍ക്കേണ്ടി വന്ന തിക്താനുഭവങ്ങള്‍ക്ക് നേരിയ ശമനം വന്നത്, മൈസൂര്‍ സുല്ത്താന്മാരായ ഹൈദരലിയുടെയും മകന് ടിപ്പുവിന്റെയും ഭരണ കാലത്താണ്. ടിപ്പു നടത്തിയത് മുസ്ലിം ഭരണമായിരുന്നില്ല. തികഞ്ഞ മതനിരപേക്ഷ ഭരണമായിരുന്നു എങ്കിലും പൗരനീതി ലഭിച്ചതിനാല്‍ മുസ്ലിം സമുദായത്തിന് അതുപകരിച്ചു എന്നു മാത്രം. ജന്മിമാര്ക്കു കീഴില്‍ അടിമകളെപ്പോലെ കഴിഞ്ഞിരുന്ന ‘താഴ്ന്ന ജാതി’ക്കാര് മുസ്ലിംകള്‍ക്കിടയിലെ ജാതിരഹിത സാഹോദര്യവും ഉച്ചനീചത്വമില്ലാത്ത സമഭാവനയും അനുഭവിച്ചറിഞ്ഞ് ഇസ്ലാമിലേക്ക് കടന്നുവന്നിരുന്നുവെന്നത് സാമൂഹികമായ ഒരു പരിവര്‍ത്തനമായിരുന്നു. എന്നാല്‍ പിന്നാക്കക്കാരില്‍ നിന്നുള്ള ഈ മതം മാറ്റം മുസ്ലിംകളുടെ എണ്ണത്തില്‍ വര്ധനവുണ്ടാക്കിയെങ്കിലും പിന്നോക്കാവസ്ഥ അവരില്‍ സ്ഥായിയാവുകയായിരുന്നു.
മൈസൂര്‍ സുല്ത്താന്മാരുടെ ചെറുത്തുനില്പു കാരണം ബ്രിട്ടീഷ് ഭരണം ഇവിടെ എത്തിയിരുന്നില്ല. എന്നാല്‍ 1792ലെ ശ്രീരംഗ പട്ടണം ഉടമ്പടി പ്രകാരം മലബാര്‍ ഭരണം ബ്രിട്ടീഷുകാരില്‍ നിക്ഷിപ്തമായി. 1779ല്‍ ടിപ്പുവിന്റെ മരണത്തോടെ ബ്രിട്ടീഷുകാര്‍ക്ക് എതിരാളികള്‍ ഇല്ലാതെയായി. മലബാറില്‍ ബ്രിട്ടീഷുകാര്‍ ജന്മിത്തത്തെ പ്രേത്സാഹിപ്പിച്ചു. ജന്മിമാര് ബ്രിട്ടീഷ് ഏജന്റുമാരെപ്പോലെ പ്രവര്‍ത്തിച്ചു. കുടിയാന്മാരായ മുസ്ലിംകള് (മാപ്പിളമാര്‍) സ്വാഭാവികമായും ജന്മിമാര്‍ക്കും തദ്വാരാ ബ്രിട്ടീഷുകാര്‍ക്കും എതിരായിത്തീര്‍ന്നു. ബ്രിട്ടീഷുകാരാകട്ടെ ഈ അകലം വര്‍ധിപ്പിക്കുകയും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം സ്വീകരിക്കുകയും ചെയ്തു. 1821 മുതല്‍ ഒരു നൂറ്റാണ്ടു കാലം ഈ വ്യവസ്ഥ തുടര്‍ന്നു എന്ന് പറയാം. ഈ കാലമത്രയും നീതി നിഷേധിക്കപ്പെട്ട മാപ്പിളമാര്‍ ബ്രിട്ടീഷുകാര്‍ക്ക് പൂര്‍ണമായും എതിരായി. ഇന്ത്യയില്‍ പലയിടത്തായി തലപൊക്കിയ സ്വാതന്ത്ര്യസമരവും ഒന്നാം ലോക മഹാ യുദ്ധത്തില്‍ ബ്രിട്ടീഷ് നിലപാടില്‍ പ്രതിഷേധിച്ച് ആരംഭിച്ച ഖിലാഫത്ത് മൂവ്മെന്റിന്റെ പ്രവര്‍ത്തനവും മുസ്ലിംകളെ സ്വാധീനിച്ചു. അതിന്റെ പാരമ്യമായിരുന്നു 1921 ലെ ്രബിട്ടീഷ് വിരുദ്ധ-ജന്മിത്ത വിരുദ്ധ മലബാര്‍ സമരവും അനുബന്ധ സംഭവ വികാസങ്ങളും. എല്ലാം ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തിയ ബ്രിട്ടീഷുകാര്‍ മുസ്ലിം സമുദായത്തിന്റെ അവശേഷിച്ച വീര്യവും തകര്‍ത്തു.
ഈയൊരു പശ്ചാത്തലത്തിലാണ് മുസ്ലിം സമൂഹത്തില്‍ നിന്നു തന്നെ ഉയിര്‍ത്തെഴുന്നേ ല്‍പ്പിന്റെ രജതരേഖകള്‍ കണ്ടുതുടങ്ങിയത്. ബ്രിട്ടീഷ് ഭരണം നേരിട്ട് എത്താത്ത തിരുവിതാം കൂറില്‍ വക്കം മൗലവിയും തിരുകൊച്ചിയിലെ കൊടുങ്ങല്ലൂരില്‍ കേരള മുസ്ലിം ഐക്യസംഘവും പ്രവര്‍ത്തനം ആരംഭിച്ചു. സ്വാതന്ത്ര്യം വരെയും സ്വതന്ത്ര ഇന്ത്യയില്‍ ഐക്യകേരളം വരെയും, തുടര്‍ന്നു കേരളാടിസ്ഥാനത്തിലും പ്രവര്‍ത്തനം സജീവമാക്കിയ നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ കേരള മുസ്ലിംകള് നഷ്ടപ്രതാപം ഒട്ടൊക്കെ വീണ്ടെടുത്തുകൊണ്ടിരിക്കുന്നുവെന്ന് പറയാം.
