നവോത്ഥാനം വിദ്യാഭ്യാസത്തിലൂടെ
വിദ്യാഭ്യാസമാണ് ഒരു സമൂഹത്തിന്റെ യഥാര്‍ഥ നവോത്ഥാനത്തിന് അടിസ്ഥാനം. അറിവ് മനുഷ്യന്റെ ചിന്താശേഷിയെ വികസിപ്പിക്കുകയും, അന്ധവിശ്വാസങ്ങളില്‍ നിന്നും സാമൂഹിക പിന്നാക്കാവസ്ഥയില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു. നവോത്ഥാനം വിദ്യാഭ്യാസത്തിലൂടെ എന്ന ആശയം, വ്യക്തിയെ സ്വയംബോധമുള്ള പൗരനാക്കുകയും സമൂഹത്തെ പുരോഗതിയുടെ വഴിയിലേക്ക് നയിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്. വിദ്യാഭ്യാസം വ്യാപകമായപ്പോള്‍ സാമൂഹിക സമത്വം, സ്ത്രീ–പുരുഷ സമവായം, സാമ്പത്തിക മുന്നേറ്റം എന്നിവയും സാദ്ധ്യമായി. നവോത്ഥാന പ്രസ്ഥാനങ്ങള്‍ വിദ്യാഭ്യാസത്തെ സാമൂഹിക മാറ്റത്തിന്റെ പ്രധാന ആയുധമായി കണ്ടത് കൊണ്ടാണ് ചരിത്രത്തില്‍ ദീര്‍ഘകാല സ്വാധീനം ചെലുത്താന്‍ കഴിഞ്ഞത്.
സമൂഹത്തിന്റെ നാനോന്‍മുഖവും സമഗ്രവുമായ പുരോഗതിയാണല്ലോ നവോത്ഥാനത്തിലൂടെ കൈവരിക്കുന്നത്. നവോത്ഥാനത്തിന്റെ വഴിയില്‍ പ്രഥമ ഗണനീയമായ സംഗതിയാണ് വിദ്യാഭ്യാസം. വിദ്യാവിഹീനമായ സമൂഹത്തില്‍ പുരോഗതിയുടെ കാറ്റു വീശുക ദുസ്സാധ്യമാണ്. കേരളത്തിലെ മുസ്‌ലിം സമൂഹത്തിനിടയില്‍ ഇരുപതാം നൂറ്റാണ്ടിലുണ്ടായ നവജാഗരണത്തിന്റെ മുഖ്യ ചാലക ശക്തി വിദ്യാഭ്യാസം തന്നെയായിരുന്നു.
കേരള മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസ ബോധം പകര്‍ന്നു നല്കിയതും പില്കാലത്ത് ഏറെ ഫലം ലഭിച്ചതും മൂന്നു തലങ്ങളിലാണ്.
- പൊതു വിദ്യാഭ്യാസ രംഗത്തേക്ക് മുസ്‌ലിം സമുദായത്തെ കൊണ്ടുവരിക
- പ്രാഥമിക മതവിദ്യാഭ്യാസം ശാസ്ത്രീയമാക്കുക
- ഉന്നത മതവിദ്യാഭ്യാസം ഫലപ്രദമാക്കുക.
ഈ മൂന്നു തലങ്ങളിലും ഒന്നിച്ചു മുന്നേറിയതാണ് കേരളത്തില്‍ മുസ്‌ലിം നവോത്ഥാനം ത്വരിതഗതി പ്രാപിക്കാന്‍ കാരണം.
മുസ്‌ലിംകള്‍ പൊതു വിദ്യാഭ്യാസ രംഗത്ത്
പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകള്‍ കേരള മുസ്‌ലിം സമൂഹം ഏറെ പരീക്ഷണങ്ങള്‍ നേരിട്ട കാലമായിരുന്നു. വിദേശീയ ഭരണവും അഭ്യന്തരമായി ജന്‍മി മേധാവിത്തവും സമുദായത്തിനകത്ത് പൗരോഹിത്യവും ചേര്‍ന്നുണ്ടായ അവസ്ഥയില്‍ മുസ്‌ലിംകള്‍ ഏറെ പിന്നോട്ടു പോയി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച പരിഷ്‌കര്‍ത്താവ് സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍ (1847-1912) സമുദായത്തിന് വിദ്യാഭ്യാസ ബോധമുണ്ടാക്കാന്‍ വേണ്ടി നിരവധി ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു. ജനങ്ങള്‍ക്ക് മാതൃഭാഷയില്‍ അക്ഷരാഭ്യാസം പോലും ഇല്ലായിരുന്നുവെന്ന് മാത്രമല്ല; ആര്യനെഴുത്ത് (മലയാളം) പഠിക്കേണ്ടതില്ലെന്ന് ധരിച്ചു വശാവുകയും ചെയ്തിരുന്നു. തന്നെയുമല്ല ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും അത് പഠിക്കാന്‍ ഒരിക്കലും പാടില്ല എന്നുമുള്ള ധാരണ വിശ്വാസത്തിന്റെ ഭാഗമായി അവര്‍ കാത്തു സൂക്ഷിച്ചിരുന്നു. പെണ്‍കുട്ടികള്‍ വിദ്യ നേടുന്നത് പൊറുക്കപ്പെടാത്ത പാപമായി കണക്കാക്കിയിരുന്നു. ഇതൊന്നും വിവരമില്ലാത്ത ജനങ്ങളുടെ ധാരണപ്പിശകു മാത്രമായിരുന്നില്ല; അന്നത്തെ മത നേതൃത്വം ഇതെല്ലാം മതവിരുദ്ധ കാര്യങ്ങളാണെന്ന മത വിധികള്‍ (ഫത്‌വാ) പുറപ്പെടുവിക്കുക കൂടി ചെയ്തിരുന്നു.
ഇങ്ങനെയുള്ള പരിതോവസ്ഥയിലാണ് മാതൃഭാഷയില്‍ സ്ഫുടമായി സംസാരിക്കുകയും നല്ല ഭാഷയില്‍ എഴുതുകയും ചെയ്തിരുന്ന മക്തി തങ്ങള്‍ സമൂഹത്തെയും പണ്ഡിതന്‍മാരെയും ഒരേ സമയം ബോധവത്ക്കരിച്ചത്. അതിന്റെ തുടര്‍ച്ച തന്നെയാണ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി (1873-1932) എന്ന സമൂഹ പരിഷ്‌കര്‍ത്താവ് പത്രപ്രസിദ്ധീകരണളിലൂടെ, വിശേഷിച്ചും സ്വദേശാഭിമാനി ദിന പത്രത്തിലൂടെ, നടത്തിയ അക്ഷര വിപ്ലവം. വക്കം മൗലവിയുടെ ശ്രമഫലമായി തിരുവിതാംകൂര്‍ ഭരണകൂടം 1914 മുതല്‍ അവിടുത്തെ പ്രൈമറി-ഹൈസ്‌കൂളുകളില്‍ ‘ഖുര്‍ആന്‍ ടീച്ചര്‍’ മാരെ നിശ്ചയിച്ചു. ഇത് മുസ്‌ലിം കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ രംഗത്തേക്ക് കടന്നു വരാന്‍ പ്രേരണയും പ്രോത്‌സാഹനവും ആയി. അതോടൊപ്പം അറബി ഭാഷാ പഠന സൗകര്യവും. ഐക്യ കേരളത്തില്‍ പൊതു വിദ്യാഭ്യാസ രംഗത്ത് അറബി ഭാഷാ പഠനം വ്യാപിക്കാന്‍ ഇതായിരുന്നു കാരണം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതി പിന്നിട്ടപ്പോഴേക്ക് മുസ്‌ലിം കുട്ടികള്‍ (ആണും പെണ്ണും) പൊതു വിദ്യാഭ്യാസരംഗത്തേക്ക് കടന്നു വരാന്‍ തുടങ്ങി. വക്കം മൗലവി തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കിയ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ചില വ്യക്തികളും സംഘങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. വിദ്യാഭ്യാസ രംഗത്ത് മാത്രം ശ്രദ്ധ പതിപ്പിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം എഡ്യുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്) പ്രൈമറി തലം മുതല്‍ ഗവേഷണ തലം വരെയുള്ള വിദ്യാഭ്യാസ സമുച്ചയങ്ങള്‍ സ്ഥാപിച്ചു നടത്തുന്ന ഒരു വലിയ പ്രസ്ഥാനമായി മാറി. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെ മുസ്‌ലിംകള്‍ക്കു ലഭിച്ച ഭരണ പങ്കാളിത്തം വിദ്യാഭ്യാസ മുന്നേറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
ആദ്യം വിദ്യാഭ്യാസ തത്പരതയെ നിരുത്‌സാഹപ്പെടുത്തുകയും ഒരുവേള നിരാകരിക്കുകയും ചെയ്തവരുടെ പിന്‍മുറക്കാര്‍ തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യമായപ്പോഴേക്ക് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു നടത്താന്‍ തുടങ്ങി. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ നിന്നു നോക്കുമ്പോള്‍ കേരളത്തിലെ മുസ്‌ലിം സമൂഹം വിദ്യാഭ്യാസ രംഗത്ത് സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഈ വിദ്യാഭ്യാസ തത്പരത ഇതര സാമൂഹിക മേഖലകളിലും രാസ ത്വരകമായി പ്രവര്‍ത്തിക്കുമെന്ന് പറയേണ്ടതില്ല
നവോത്ഥാനവും പ്രാഥമിക മതപഠനവും
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കേരള മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന മതപഠന സംവിധാനം വളരെ ശുഷ്‌കവും പ്രാകൃതവുമായിരുന്നു. ഓത്തുപള്ളി എന്നറിയപ്പെടുന്ന കേന്ദ്രങ്ങളായിരുന്നു അന്നത്തെ മതവിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടം. അറബി അക്ഷരങ്ങളും വിശുദ്ധ ഖുര്‍ആനിലെ ഏതാനും ചെറിയ അധ്യായങ്ങളും (സൂറ) കുട്ടികളെ ചൊല്ലിപ്പഠിപ്പിക്കുക എന്ന മിനിമം പരിപാടി മാത്രമേ അവിടെ നടന്നിരുന്നുള്ളൂ. ‘മൊല്ലാക്ക’ എന്നറിയപ്പെട്ടിരുന്ന അധ്യാപകന് അതിലപ്പുറം വല്ലതും പഠിതാക്കള്‍ക്ക് നല്കാന്‍ കഴിയുമായിരുന്നില്ല താനും. ബെഞ്ച്, ഡെസ്‌ക്, ബോര്‍ഡ്, ക്ലാസ് വിഭജനം തുടങ്ങിയ യാതൊന്നുമില്ലായിരുന്നു. ഒരു തരം ഗുരുകുല വിദ്യാഭ്യാസം.
ദീര്‍ഘകാലം നീണ്ടു നിന്ന ഈ രീതിക്ക് സമഗ്രമായ മാറ്റവുമായി രംഗത്തു വന്ന ഒരു മഹാ പരിഷ്‌ക്കര്‍ത്താവാണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. പൊതുവിദ്യാലയങ്ങളുടെ തലത്തിലേക്ക് മതപഠന രംഗത്തെ ഭൗതിക സൗകര്യങ്ങള്‍ ഉയര്‍ത്തുകയും അതിനനുസരിച്ച് പരിഷ്‌കരിച്ച ഒരു സിലബസ് തയ്യാറാക്കുകയും ചെയ്തു ചാലിലകത്ത്. തന്റെ പദ്ധതിയനുസരിച്ചുള്ള ഒരു സ്ഥാപനം (മദ്‌റസ) മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത വാഴക്കാട് ഗ്രാമത്തില്‍ സ്ഥാപിച്ചു. മണ്ണു തേച്ച മരപ്പലകയ്ക്കു പകരം ബോര്‍ഡും ചോക്കും ഉപയോഗിച്ചു. ഡസ്‌കും ബെഞ്ചും ക്ലാസുകളും ഏര്‍പ്പെടുത്തി. പുതിയ പാഠപുസ്തകങ്ങള്‍ തയ്യാറാക്കി. വ്യവസ്ഥാപിതമായ പരീക്ഷയും നടത്തി. 1910 ലാണ് ഈ പരിഷ്‌കരണം ആരംഭിച്ചത്. അന്ന് അത് വലിയൊരു വിപ്ലവമായിരുന്നു.
സമൂഹം പക്ഷേ ഇതംഗീകരിച്ചില്ല. മദ്‌റസ എന്ന ഈ സംരംഭത്തിന് കടുത്ത എതിര്‍പ്പു നേരിടേണ്ടി വന്നു. ഇത് നരകപാതയാണെന്നു പോലും പണ്ഡിതന്‍മാര്‍ ഫത്‌വ നല്‍കി. എന്നാല്‍ ഉദ്ബുദ്ധരും ഉത്പതിഷ്ണുക്കളുമായ ആളുകള്‍ ചാലിലകത്തിന്റെ പരിഷ്‌കരിച്ച മദ്‌റസാ സമ്പ്രദായം ആവേശത്തോടെ സ്വീകരിച്ചു. കണ്ണൂര്‍, തലശ്ശേരി, വളപട്ടണം, കോഴിക്കോട്, വടകര, പുളിക്കല്‍, പറവണ്ണ, ചാലിയം, തിരൂരങ്ങാടി, കൊടുങ്ങല്ലൂരിലെ ഏറിയാട്, അഴീക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ മദ്‌റസകള്‍ ആരംഭിച്ചു. ഏറെ വൈകാതെ മദ്‌റസ ഒരു പ്രസ്ഥാനമായി മാറുകയായിരുന്നു.
1950 ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപീകരിക്കപ്പെട്ട ശേഷം വിപുലമായ മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ വ്യവസ്ഥാപിതമായ സിലബസും പാഠപുസ്തകങ്ങളും പരീക്ഷയും ക്ലാസ് കയറ്റവും പൊതു പരീക്ഷയും എല്ലാം ആരംഭിച്ചു. സംസ്ഥാനടിസ്ഥാനത്തില്‍ മദ്‌റസാ സംവിധാനം വിപുലമായി. കാലം നീങ്ങി. മദ്‌റസ എന്ന സംവിധാനത്തെ നരകപാതയാണെന്ന് പറഞ്ഞവരും മദ്‌റസകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. കാലാകാലങ്ങളില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്ക് മത സംഘടനകളെല്ലാം മദ്‌റസാ ബോര്‍ഡുകള്‍ രൂപീകരിച്ചു. ഇന്ന് കേരളത്തില്‍ നിരവധി ഏജന്‍സികളുടെ കീഴില്‍ മദ്‌റസാ സംവിധാനം വളരെ വ്യവസ്ഥാപിതമായും ശാസ്ത്രീയമായും നടന്നു വരുന്നുണ്ട്. കെ.എന്‍.എം. വിദ്യാഭ്യാസ ബോര്‍ഡ്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, സമസ്ത കേരള സുന്നീ വിദ്യാഭ്യാസ ബോര്‍ഡ്, കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി.ഐ.ഇ.ആര്‍), വിദ്യാ കൗണ്‍സില്‍ എന്നിങ്ങനെ വിവിധ സമിതികള്‍ക്കു കീഴില്‍ ആയിരക്കണക്കിന് മദ്‌റസകള്‍ ഇന്ന് കേരളത്തിലുണ്ട്.
മദ്‌റസകളും മക്തബുകളും
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിലവിലുള്ള മദ്‌റസാ സംവിധാനവുമായി കേരളത്തിലെ മദ്‌റസകള്‍ ഏറെ വ്യതിരക്തമാണ്. ഉത്തരേന്ത്യയിലെ മദ്‌റസകളും മക്തബുകളും പൊതു വിദ്യാഭ്യാസത്തിന് സമാന്തരങ്ങളാണ്. മദ്‌റസയില്‍ ചേര്‍ക്കപ്പെടുന്ന കുട്ടികള്‍ മദ്‌റസാ പഠനത്തിലൂടെത്തന്നെ മുന്നോട്ടു പോകുന്നു. അവര്‍ക്ക് പൊതു വിദ്യാഭ്യാസം ഒട്ടും ലഭിക്കുന്നില്ല. ഈ ശോച്യാവസ്ഥയ്ക്ക് പരിഹാരമെന്ന നിലയില്‍ അടുത്ത കാലത്തായി ഇംഗ്ലീഷ്, കണക്ക്, സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ മദ്‌റസകളില്‍ പഠിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിന്നായി കേന്ദ്ര ഗവണ്‍മെന്റ് ഗ്രാന്റ് ഏര്‍പ്പെടുത്തിയിരുന്നു.
അതേ സമയം പൊതുവിദ്യാലയങ്ങളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത പരിതോവസ്ഥയാണ് ഉത്തരേന്ത്യയിലുള്ളത്. മത വിദ്യാഭ്യാസം നേടുന്നവര്‍ക്ക് പൊതുവിദ്യാഭ്യാസം ലഭിക്കാതിരിക്കുകയും പൊതു വിദ്യാഭ്യാസം തേടിപ്പോകുന്നവര്‍ക്ക് മത വിദ്യാഭ്യാസം ഒട്ടും ലഭിക്കാതെ പോകുകയും ചെയ്യുന്നു.
എന്നാല്‍ ഈ വിഷമസന്ധിയില്ലാതെയാണ് നവോത്ഥാന നായകര്‍ കേരളത്തിന്റെ മദ്‌റസാ സംവിധാനം വിഭാവന ചെയ്തത്. സ്‌കൂള്‍ വിദ്യാഭ്യാസം ഒട്ടും നഷ്ടപ്പെടാതെ ദിവസവും രണ്ടു മണിക്കൂര്‍ മത വിദ്യാഭ്യാസം നേടുന്ന രീതിയിലാണ് ഇവിടെ മദ്‌റസാ പഠനം സംവിധാനിച്ചിരിക്കുന്നത്. പത്താം തരം വരെ പ്രാഥമിക വിദ്യാഭ്യാസം നിലവിലുണ്ട്. ചിലയിടങ്ങളില്‍ സെക്കണ്ടറി തലത്തിലെ വിദ്യാര്‍ഥികള്‍ക്കും മത പഠനം ലഭ്യമാക്കുന്നുണ്ട്.
വിവിധ സംഘടനകള്‍ക്കു കീഴില്‍ നടത്തപ്പെടുന്ന മദ്‌റസാ സംവിധാനങ്ങള്‍ ഈ രീതി തന്നെയാണ് അവലംബിച്ചിരിക്കുന്നത്. പ്രതിദിന മദ്‌റസകള്‍ക്കു പകരം പ്രതിവാര മതപഠന സംഭരംഭങ്ങളും അവധിദിന മദ്‌റസകളും ചില സ്ഥലങ്ങളില്‍ നടപ്പാക്കി വരുന്നുണ്ട്. സ്‌കൂളില്‍ ലഭിക്കുന്ന അവധി ദിവസങ്ങള്‍ പഠിതാക്കളെ പ്രതികൂലമായി ബാധിക്കാത്ത തരത്തിലേക്ക് ഇവ സംവിധാനിക്കപ്പെട്ടിരിക്കുന്നത്.
ദര്‍സ് പരിഷ്‌കരണവും നവോത്ഥാനവും
കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലെ മത വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങള്‍ പള്ളികളില്‍ നടന്നിരുന്ന ‘ദര്‍സു’കളായിരുന്നു. ഗുരുകുലം പോലെ ഒരു മുസ്‌ല്യാരുടെ കൂടെ പഠനവുമായി കഴിഞ്ഞു കൂടുകയായിരുന്നു മുസ്‌ല്യാര്‍ കുട്ടികള്‍ എന്ന പഠിതാക്കള്‍. തികച്ചും അശാസ്ത്രീയമായ ബോധനരീതി. പാഠ്യപദ്ധതിയാകട്ടെ കര്‍മശാസ്ത്രത്തില്‍ (ഫിഖ്ഹ്) മാത്രം പരിമിതം. ഖുര്‍ആന്‍ പേരിനു മാത്രം. ഹദീസ് വിജ്ഞാനം ഒട്ടുമില്ലതാനും. അറബി ഒരു ഭാഷ എന്ന രീതിയില്‍ പഠിപ്പിച്ചിരുന്നില്ല. വ്യാകരണ ഗ്രന്ഥങ്ങള്‍ ഓതിക്കൊടുക്കുകയും മനഃപ്പാഠമാക്കുകയും ചെയ്യുകയായിരുന്നു മിക്കവാറും പള്ളികളില്‍ ദര്‍സുകളുണ്ടാവും. ഇതാണ് പൊതു സ്ഥിതി. എന്നാല്‍ വ്യവസ്ഥാപിതമായി നടന്നിരുന്ന ഒറ്റപ്പെട്ട മികച്ച ദര്‍സുകളും കേരളത്തിലുണ്ടായിരുന്നു. കൂടാതെ വെല്ലൂര്‍, ദയൂബന്ദ്, ഉമറാബാദ്, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള ദര്‍സുകളില്‍ പഠിച്ചു വന്ന പ്രഗ്ത്ഭ പണ്ഡിതന്‍മാരും ഇവിടെ ഉണ്ടായിരുന്നു.
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (1866-1919) ദര്‍സ് പരിഷ്‌കരണത്തിനായി ചില പദ്ധതികള്‍ ആസൂത്രണം ചെയ്തു വന്നിരുന്നു. ആയിടക്ക് മലബാര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടറായിരുന്ന ബാവ സാഹിബ് കോഴിക്കോട് കുറ്റിച്ചിറയില്‍ ഒരു യോഗം വിളിച്ചു. ചാലിലകത്ത് തന്റെ ദര്‍സ് പരിഷ്‌കരണ ആശയം മുന്നില്‍ വെച്ചു. അത് എല്ലാവരും അംഗീകരിച്ചു. ആ യോഗത്തിലുണ്ടായിരുന്ന വാഴക്കാട്ടെ പൗരപ്രമുഖനായ കൊയപ്പത്തൊടി അഹമ്മദ് ഹാജി തന്റെ നാട്ടിലെ ദര്‍സ് പരിഷ്‌കരിക്കാന്‍ കുഞ്ഞഹമ്മദ് ഹാജിയെ ഏല്പിച്ചു. അങ്ങനെ 1909 ല്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വാഴക്കാട്ടെ തന്‍മിയത്തുല്‍ ഉലൂം മദ്‌റസയില്‍ പ്രധാനാധ്യാപകനായി നിയോഗിക്കപ്പെട്ടു. കൊയപ്പത്തൊടി കുടുംബം 1871 ല്‍ സ്ഥാപിച്ച മദ്‌റസയായിരുന്നു തന്‍മിയത്തുല്‍ ഉലൂം. ചാലിലകത്ത് അതിനെ ദാറുല്‍ ഉലൂം എന്നു പുനര്‍നാമകരണം ചെയ്തു. അതാണ് ഇന്നും നിലനില്ക്കുന്ന വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കേളേജ്.
ചാലിലകത്ത് ഈ ദര്‍സില്‍ വിശുദ്ധ ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, അറബി വ്യാകരണം, അലങ്കാര ശാസ്ത്രം(ബലാഗ), തുടങ്ങിയ അറബി-ഇസ്‌ലാമിക വിഷയങ്ങള്‍ക്കു പുറമെ ഗോളശാസ്ത്രം, ഭൂമി ശാസ്ത്രം, പ്രകൃതി ശാസ്ത്രം, തര്‍ക്ക ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങള്‍ കൂടി പാഠ്യപദ്ധതിയില്‍ ഏര്‍പ്പെടുത്തി. ഗ്ലോബ്, അറ്റ്‌ലസ്, മാപ്പുകള്‍, ചാര്‍ട്ടുകള്‍, ഡിക്ഷനറികള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ക്ലാസില്‍ ഉപയോഗിച്ചു. ജനങ്ങള്‍ ഇത് അത്ഭുതത്തോടെ നോക്കിക്കണ്ടു. ഈ പരിഷ്‌കരിച്ച ദര്‍സില്‍ പഠിച്ചവരാണ് തുടര്‍ന്നുള്ള പതിറ്റാണ്ടുകളില്‍ കേരളത്തില്‍ നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ചത്. ചാലിലകത്തിന്റെ മക്കള്‍ എം.സി.സി സഹോദരങ്ങള്‍, ജാമാതാവായിത്തീര്‍ന്ന കെ.എം.മൗലവി, പി.കെ. മൂസ മൗലവി തുടങ്ങിയവര്‍ അവരില്‍ പ്രമുഖരായിരുന്നു. പക്ഷേ പൗരോഹിത്യത്തിന്റെ ഭാഗത്തു നിന്നുണ്ടായ സമ്മര്‍ദത്താല്‍ ആ ദര്‍സ് ഏറെത്താമസിയാതെ നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു.
ഏകദേശം ഇതേ കാലഘട്ടത്തില്‍ ഇതേ രീതിയില്‍ അന്നത്തെ നൂതന സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി മദ്‌റസ പരിഷ്‌കരിച്ച കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ല്യാര്‍ നടത്തിയിരുന്ന മലപ്പുറത്തിനടുത്ത പുണര്‍പ്പയിലെ അല്‍ മദ്‌റസത്തുല്ലുസൂമിയ്യ വലിയ വിപ്ലവം സൃഷ്ടിച്ചു. കരുവള്ളി മുഹമ്മദ് മൗലവി ലസൂമിയ്യയുടെ സന്തതിയായിരുന്നു. അതിന്റെ ബാക്കിപത്രമാണ് ഇന്നും പ്രശസ്തമായി നിലനില്ക്കുന്ന പുണര്‍പ്പ യു.പി.സ്‌കൂള്‍.
പരിഷ്‌കൃത ദര്‍സുകള്‍ക്ക് ഏറെയൊന്നും വേരോട്ടം ആദ്യകാലത്ത് ലഭിച്ചില്ല. എന്നാല്‍ അറബിക് കോളേജുകള്‍ എന്ന വിദ്യാകേന്ദ്രങ്ങള്‍ തത്സ്ഥാനത്ത് ഇടം പിടിക്കുകയുണ്ടായി. വാഴക്കാട് ദാറുല്‍ ഉലൂം നിര്‍ത്തലാക്കിയതിനു ശേഷം ആരംഭിച്ച പുളിക്കല്‍ മദീനത്തുല്‍ ഉലൂം, അരീക്കോട് സുല്ലമുസ്സലാം തുടങ്ങിയ സ്ഥാപനങ്ങള്‍ പില്കാലത്ത് സര്‍ക്കാര്‍ അംഗീകൃത അറബിക്കോളേജുകളായിത്തീര്‍ന്നു.
