സ്ത്രീ: അവകാശങ്ങള്‍-2
സ്ത്രീ: അവകാശങ്ങള്‍ എന്നത് സ്ത്രീയുടെ മാന്യതയും വ്യക്തിത്വവും സംരക്ഷിക്കുന്ന ഇസ്‌ലാമിക നിയമങ്ങളെയും സാമൂഹ്യ മാര്‍ഗനിര്‍ദേശങ്ങളെയും സൂചിപ്പിക്കുന്നു. വിദ്യാഭ്യാസം, വിവാഹം, സാമ്പത്തിക ഇടപാടുകള്‍, പാരമ്പര്യം, സുരക്ഷ എന്നിവയില്‍ സ്ത്രീയ്ക്ക് വ്യക്തമായ അവകാശങ്ങള്‍ ഇസ്‌ലാം ഉറപ്പാക്കുന്നു. അവകാശങ്ങളോടൊപ്പം ഉത്തരവാദിത്വങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഈ സമതുലിത സമീപനം കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്ഥിരതയ്ക്ക് അടിസ്ഥാനമാകുന്നു.
സമ്പാദിക്കാനും ചെലവഴിക്കാനുമുള്ള സ്വാതന്ത്ര്യം
സ്വതന്ത്രമായി സ്വത്ത് സമ്പാദിക്കാനും വിനിയോഗിക്കാനും ആധുനിക സമൂഹങ്ങളില്‍ പോലും സ്ത്രീക്ക് ഏറെ വൈതരണികള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. അവള്‍ക്ക് അസ്തിത്വം പോലും നിഷേധിച്ചിരുന്ന അജ്ഞാന കാല അറബികളില്‍ നിന്ന് പിന്നെ അത് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ലല്ലോ. ഇക്കഴിഞ്ഞ നൂറ്റാണ്ടിലാണ് യൂറോപ്പിലെ ക്രൈസ്തവരിലും ഇന്ത്യയിലെ ഹൈന്ദവര്‍ക്കിടയിലുമെല്ലാം സ്ത്രീക്ക് സ്വത്തവകാശം നല്കപ്പെടുന്നത്. ബര്‍ണാഡ് ഷാ എഴുതി: ഇംഗ്‌ളീഷ് നിയമമനുസരിച്ച്, വിവാഹിതയാകുന്ന നിമിഷം സ്ത്രീയുടെ സ്വത്തെല്ലാം ഭര്‍ത്താവിന്റെതായിത്തീരുമായിരുന്നു. 1882 വരെ അതായിരുന്നു സ്ഥിതി. ഫ്രാന്‍സിലാവട്ടെ 1938 വരെ സ്ത്രീക്ക് സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്താന്‍ സ്വാതന്ത്യ്രമുണ്ടായിരുന്നില്ല.
എന്നാല്‍ ഇസ്‌ലാം സ്ത്രീക്ക് സമ്പാദന വിനിമയ സ്വാതന്ത്ര്യം നല്കിയിട്ട് പതിനാലു നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ഖുര്‍ആന്‍ പറയുന്നു. ”നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്. പുരുഷന്‍മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുമുണ്ട്. അല്ലാഹുവോട് അവന്റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു”(4:32). ഇബ്‌നു ഹസം(റ) പറയുന്നു: വീടും സ്ഥലവും ഉടമപ്പെടുത്താനും കച്ചവടം ചെയ്യാനും വിവാഹമൂല്യം ദാനം ചെയ്യാനുമൊക്കെ സ്ത്രീക്ക് അധികാരമുണ്ട്. പിതാവിനോ ഭര്‍ത്താവിനോ അതിനെ എതിര്‍ക്കാന്‍ അവകാശമില്ല (മുഹല്ലാ 9/507).
വിവാഹാനന്തരം അവളുടെ സ്വത്തിന്റെ ഉടമസ്ഥാവകാശം ഭര്‍ത്താവിനു നീങ്ങുന്ന സാമൂഹിക ക്രമങ്ങളുണ്ട്. അത്തരം വ്യവസ്ഥകളില്‍ അവളുടെ സ്വത്ത് കൈകാര്യം ചെയ്യാനുള്ള എല്ലാ അധികാരവും പുരുഷനില്‍ നിക്ഷിപ്തമാണ്.
സ്ത്രീക്ക് മഹ്ര്‍ എന്ന ധനം നല്കി വേണം അവളെ വിവാഹം ചെയ്യാന്‍ എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിച്ചു. പ്രയോജനകരമായ എന്തും മഹ്‌റായി നല്കാമെങ്കിലും റസൂല്‍(സ്വ)യുടെ പ്രവര്‍ത്തന മാതൃകയുള്ളത് അത് പണമായി നല്കി എന്നതാണ്. അത് എത്രയും കൊടുക്കാം. അന്നു മുതല്‍ ആ മഹ്‌റില്‍ അവള്‍ പൂര്‍ണ അവകാശിയാണ്. അവളുടെ താത്പര്യപ്രകാരം അതു ചെലവഴിക്കാനും ദാനം ചെയ്യാനുമെല്ലാം അതില്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവളുടെ സമ്മതമില്ലാതെ അത് ഉപയോഗിക്കാനോ ചെലവഴിക്കാനോ പുരുഷന്ന് യാതൊരു അധികാരവുമില്ലതാനും.
ഇതിനു പുറമെ ഭര്‍ത്താവിന്റെ സ്വത്തിലും അവള്‍ക്ക് അവകാശമുണ്ട്. വീടും ഭക്ഷണവും പോലെ പ്രാഥമിക കാര്യങ്ങളെല്ലാം ഭര്‍ത്താവില്‍ നിന്ന് ലഭിക്കാന്‍ അവള്‍ക്ക് അര്‍ഹതയുള്ളതുകൊണ്ടു തന്നെ അതു ലഭിച്ചില്ലെങ്കില്‍ അനുവാദമില്ലാതെ തന്നെ അതെടുക്കാനും ഉപയോഗിക്കാനും അവള്‍ക്ക് ഇസ്‌ലാം അനുമതി നല്കുന്നു. പിശുക്കനായ ഭര്‍ത്താവിന്റെ പണം അയാളറിയാതെ എടുത്ത സ്ത്രീയെ നബി(സ്വ) തടഞ്ഞില്ലെന്നത് ഇതിനു തെളിവാണ്. അയാളുടെ മിച്ച സ്വത്തില്‍ നിന്ന് ദാനം ചെയ്യാന്‍ പോലും ഇസ്‌ലാം അവള്‍ക്ക് അനുമതി നല്കി. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ സമ്പാദ്യത്തില്‍ നിന്ന് അദ്ദേഹത്തിന്റെ നിര്‍ദേശമില്ലാതെ തന്നെ ചെലവ് ചെയ്താല്‍ പ്രതിഫലത്തിന്റെ പകുതി അവള്‍ക്കുണ്ട് (ബുഖാരി).
അനന്തരാവകാശം
ആധുനിക സമൂഹത്തിനു പോലും കൃത്യമായി നിയമ നിര്‍മാണം നടത്താനും നടപ്പിലാക്കാനും കഴിയാത്ത മേഖലയാണ് അനന്തരാവകാശം. (അനന്തരാവകാശം ലിങ്ക് കാണുക). മറ്റു മതങ്ങളും സംസ്‌കാരങ്ങളുമെല്ലാം നിശ്ശബ്ധത പാലിച്ച ഈ രംഗത്ത് സമഗ്രമായ നിയമമാണ് ഇസ്‌ലാം കൊണ്ടുവന്നത്. വിശുദ്ധ ഖുര്‍ആന്‍ സ്വത്തിനുള്ള അവകാശികളെ നിര്‍ണയിക്കുകയും അവര്‍ക്കുള്ള ഓഹരി നിജപ്പെടുത്തുകയും ചെയ്തു. എന്നുമാത്രമല്ല, ഇത് അല്ലാഹുവിന്റെ നിശ്ചയങ്ങളാണെന്നും അതു മറികടക്കാന്‍ പാടില്ലെന്നും കര്‍ശനമായി താക്കീതു നല്കുകയും ചെയ്തു (വി.ഖു 4:13).
കണിശമായി നിര്‍ണയിക്കപ്പെട്ട പിന്തുടര്‍ച്ചാവകാശത്തില്‍ ഇസ്‌ലാം സ്ത്രീക്കും കൃത്യമായ ഓഹരികള്‍ നിര്‍ണയിച്ചു. ”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു”(4:7).
ഉമ്മ, മകള്‍, ഭാര്യ, സഹോദരി, പിതാമഹി, മകന്റെ മകള്‍, പിതൃസഹോദരി തുടങ്ങി ഓഹരി ലഭിക്കുന്ന പുരുഷന്റെ സ്ത്രീലിംഗ പദവികളിലെല്ലാം സ്ത്രീകള്‍ക്കും സ്വത്തിന് അവകാശമുണ്ട്. 1/2,1/3,1/4,1/6,1/8 എന്നിങ്ങനെ വിവിധ പദവികളിലും സന്ദര്‍ഭങ്ങളിലും അവള്‍ക്ക് ലഭിക്കേണ്ട ഓഹരി ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ അവളുടെ ഓഹരി പുരുഷനെ അപേക്ഷിച്ച് കുറഞ്ഞു പോകുന്നുണ്ട്. പല സന്ദര്‍ഭങ്ങളിലും പുരുഷനോളമോ അതിലേറെയോ അവള്‍ക്ക് വിഹിതം ലഭിക്കുന്നു എന്നതും യാഥാര്‍ഥ്യമാണ്.
എന്നാല്‍ ഈ രംഗത്തെ ദൈവിക നിര്‍ദേശങ്ങളുടെ പൊരുളറിയാത്തവരോ അജ്ഞത നടിക്കുകന്നവരോ മുന്‍വിധികളോടെ ഇസ്‌ലാമിക നിയമങ്ങളെ സമീപിക്കുന്നവരോ ആയ വിമര്‍ശകര്‍ ദായക്രമത്തില്‍ സ്ത്രീയോടുള്ള വിവേചനത്തിനെതിരെ പടവാളെടുക്കുന്നു. ഭൗതികവും മതപരവുമായ മറ്റു നിയമസംഹിതകളില്‍ സ്ത്രീക്ക് എന്നു മുതലാണ് ഓഹരി ലഭിച്ചു തുടങ്ങിയത്, അതു തന്നെ എത്ര ശതമാനമുണ്ട് തുടങ്ങിയ കാര്യങ്ങള്‍ പോലും അവര്‍ മനസ്സിലാക്കുന്നില്ല.
സൗന്ദര്യബോധം
സ്ത്രീ സൗന്ദര്യം ഇഷ്ടപ്പെടുന്നു. സ്ത്രീയില്‍ പുരുഷന്‍ സൗന്ദര്യം പ്രതീക്ഷിക്കുന്നു. ഇതു രണ്ടും പ്രകൃതിയാണ്. അതിനാല്‍ സൗന്ദര്യബോധം സ്ത്രീയുടെ അവകാശമാണ്. പുരുഷന്ന് നിഷിദ്ധമായ പട്ടും സ്വര്‍ണവും അവള്‍ക്ക് അനുവദനീയമാകുന്നത് അങ്ങനെയാണ്.
അബൂമൂസാ(റ) പറയുന്നു: റസൂല്‍(സ്വ) അരുളി: പട്ടും സ്വര്‍ണവും അണിയല്‍ എന്റെ സമുദായത്തിലെ പുരുഷന്‍മാര്‍ക്ക് നിഷിദ്ധവും സ്ത്രീകള്‍ക്ക് അനുവദനീയവുമാണ് (തിര്‍മിദി).
നല്ല ഇണയെക്കുറിച്ച് പറയവേ, നീ നോക്കിയാല്‍ നിന്നെ സന്തോഷിപ്പിക്കുന്നവളാണ് അവള്‍ എന്ന് നബി(സ്വ) പറയുന്നുണ്ട്. ഇത് സ്വഭാവവും കാഴ്ചയും ഉള്‍ച്ചേരുന്ന സൗന്ദര്യമാണ്. തന്റെ പാതിക്കുവേണ്ടി മൈലാഞ്ചി അണിയാനും സുറുമ ഉപയോഗിക്കാനും വൈകല്യങ്ങള്‍ നീക്കാനും വഞ്ചനയും ചതിയുമുണ്ടാക്കാത്ത വിധത്തില്‍ സുന്ദരിയാകാനും ഇസ്‌ലാം അവളോട് ആവശ്യപ്പെടുന്നുണ്ട്. ഈ അലങ്കാരങ്ങളൊന്നും പക്ഷേ, പുറംലോകത്ത് പ്രകടിപ്പിക്കാന്‍ ഇസ്‌ലാം അവള്‍ക്ക് സമ്മതം നല്കുന്നില്ല. ”നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ കഴിയുക. ജാഹിലിയ്യാ കാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്റെ) വീട്ടുകാരേ, നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്”(33:33). സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നോ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടരുതെന്നോ ഇതിനര്‍ഥമില്ല. ഇസ്‌ലാമിക വസ്ത്രധാരണവും മാന്യമായ പെരുമാറ്റവുമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കാവുന്നതാണ്. സ്വഹാബാ വനിതകള്‍ അങ്ങനെയായിരുന്നു.
ഭര്‍ത്താവിനുവേണ്ടി ഭാര്യ അണിഞ്ഞൊരുങ്ങണമെന്നു പറയുമ്പോള്‍ അതും ഏകപക്ഷീയമായ വിവേചനമല്ല. അവള്‍ക്കുവേണ്ടി അവനും അങ്ങനെയാകണമെന്നും ഇസ്‌ലാം ഉണര്‍ത്തുന്നു.
ചതിയും വഞ്ചനയും വരാവുന്ന എല്ലാ കൃത്രിമാലങ്കാരങ്ങളും പുരുഷനെപ്പോലെ സ്ത്രീക്കും നിഷിദ്ധമാണ്. മുടിയില്ലാത്ത വിവാഹിതക്ക് കൃത്രിമ മുടിവെച്ചുകൊടുക്കുന്നതിന് നബി(സ്വ) അനുമതി നിഷേധിക്കുകയുണ്ടായി. കൃത്രിമമായ ചമയങ്ങള്‍ അനുവദിക്കാതിരിക്കുന്നത് അവളുടെ സുരക്ഷയ്ക്കും അസാന്മാര്‍ഗികതയിലേക്കുള്ള വഴിയടയ്ക്കാനുമാണ്. ആളുകളെ ആകര്‍ഷിക്കുന്ന വിധത്തില്‍ ‘പൂഞ്ഞപോലെ’ ആടിക്കൊണ്ടിരിക്കുന്ന തലയും അരക്കെട്ടുമെല്ലാമായി നടക്കുന്ന അല്പ വസ്ത്രധാരികള്‍ക്ക് ഏറെ വിദൂരതയില്‍ പരക്കുന്ന സ്വര്‍ഗസുഗന്ധം പോലും ആസ്വദിക്കാന്‍ കഴിയില്ലെന്ന് നബി(സ്വ) ഓര്‍മപ്പെടുത്തുന്നുണ്ട് (മുസ്‌ലിം). ഇതെല്ലാമാണ് ആധുനിക ലോകത്ത് പുരുഷന്മാരെ കാമഭ്രാന്തന്മാരാക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നത് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
സ്ത്രീസുരക്ഷയും മഹത്തായ സാമൂഹിക ധാര്‍മിക കരുതലും അടിസ്ഥാനമാക്കി ഇസ്‌ലാം വെച്ച നിയന്ത്രണങ്ങള്‍ ചിലര്‍ക്ക് ഇഷ്ടമല്ല. അതാണ് സ്ത്രീകളുടെ ഇസ്‌ലാമിക വസ്ത്രരീതിയെ അവര്‍ ഇത്രത്തോളം വെറുക്കുന്നത്. മുഖവും മുന്‍കൈയും മാത്രം വെളിവാകുന്നതും ഇറുകിയതോ നേരിയതോ അല്ലാത്തതുമായ വസ്ത്ര രീതിയാണ് അന്യപുരുഷന്മാര്‍ക്കു മുമ്പില്‍ സ്ത്രീകള്‍ക്കായി ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. അത് സുരക്ഷിതത്വവും ധാര്‍മികതയുടെ അടയാളവുമായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ”നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’‘(33:59).
മുന്‍വിധികളില്ലാത്തവരെല്ലാം ഇത് അംഗീകരിക്കുന്നു. എഴുത്തുകാരനും അവതാരകനുമായ ഡെന്നിസ് പ്രേജര്‍ തന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു: ”പുരുഷന്‍ പ്രകൃത്യാ തന്നെ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത് കാഴ്ചയിലൂടെ ലൈംഗികമായി ഉത്തേജിക്കപ്പെടുന്ന രീതിയിലാണ്. ഇത് സമൂഹം ഉണ്ടാക്കിയെടുത്തതല്ല. അതുകൊണ്ടാണ് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ സ്ത്രീശരീരം മുഴുവനായോ ഭാഗികമായോ ഉപയോഗപ്പെടുത്തുന്നത്… പുരുഷന്റെ ഈ പ്രകൃതത്തെ നിഷേധിക്കുന്നത് ഭൂമി ഉരുണ്ടതാണ് എന്നത് നിഷേധിക്കുന്നതിന് തുല്യമാണ്.”
എന്നാല്‍ സ്പര്‍ശനവും ദര്‍ശനവുമെല്ലാമായി എപ്പോഴും എവിടെയും ആസ്വദിക്കാനുള്ളതാണ് സ്ത്രീ എന്നു കരുതുന്നവര്‍ക്ക് ഇത് അസ്വാതന്ത്ര്യമാണ്. അതാണ് മതശാസനമുണ്ടായിട്ടും ജൂതക്രൈസ്തവ സമൂഹത്തില്‍ നിന്ന് സ്ത്രീയുടെ മൂടുവസ്ത്രം അപ്രത്യക്ഷമായത്. പഴയ നിയമത്തിലെ യെശയ്യാവ് 3ാം അധ്യായം 16 മുതല്‍ വചനങ്ങള്‍, ഉത്പത്തി പുസ്തകം 24ാം അധ്യായം 64ാം വചനം, കൊരിന്ത്യര്‍ 14ാം അധ്യായത്തിലെ 34,35 വചനങ്ങളും 11ാം അധ്യായത്തിലെ 3-10 വചനങ്ങളും പത്രോസ് 3ാം അധ്യായത്തിലെ 1-6 വചനങ്ങളുമെല്ലാം മൂടുപടമടക്കമുള്ള മാന്യമായ വേഷം ധരിക്കാന്‍ സ്ത്രീയോട് ആവശ്യപ്പെടുന്നുണ്ട്.
സമൂഹസേവനം
സമൂഹ ജീവിയായ മനഷ്യന്ന് ജീവിത വളര്‍ച്ചക്ക് സമൂഹ സേവനം അനിവാര്യമാണ്. ഇത് മനുഷ്യന്റെ ബാധ്യതയായി കാണുന്ന മതമാണ് ഇസ്‌ലാം. ഇസ്‌ലാം സന്യാസത്തെ നിരോധിക്കുന്നത് ഈ കാഴ്ചപ്പാടോടു കൂടിയാണ്. ആളുകളുമായി ഇടപെട്ട് അവരുടെ പ്രയാസങ്ങള്‍ ഏറ്റെടുക്കുന്നതാണ് വനാന്തരങ്ങളിലെ പര്‍ണശാലകളില്‍ ആരാധനയില്‍ മുഴുകി ജീവിക്കുന്നതിലേറെ ഉത്തമം എന്നാണ് നബി(സ്വ)യുടെ അധ്യാപനം. ബന്ധുക്കളും അന്യരുമായ മനുഷ്യര്‍, ജീവജാലങ്ങള്‍, പ്രകൃതി എന്നിവയെല്ലാം മുസ്‌ലിമിന്റെ സേവനത്തിന് അവകാശപ്പെട്ടവരാണ്. അവയുടെയെല്ലാം സുഖദമായ നിലനില്‍പും വളര്‍ച്ചയും ഉറപ്പാക്കേണ്ടത് വിശ്വാസികളുടെ കടമയാണ്.
ഈ ഉത്തരവാദിത്തനിര്‍വഹണത്തില്‍ സ്ത്രീപുരഷ വ്യത്യാസമില്ല. പുരുഷനെപ്പോലെ സ്ത്രീക്കും ബാധ്യത നിര്‍വഹിക്കാന്‍ ഇസ്‌ലാം അവകാശം വകവെച്ചുകൊടുക്കുന്നുണ്ട്. മത പ്രബോധനം, വിദ്യാഭ്യാസ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം, തൊഴില്‍, ഉദ്യോഗം, നേതൃചുമതലകള്‍ എന്നിവയിലെല്ലാം തന്റെതായ പങ്കുവഹിക്കാന്‍ ഇസ്‌ലാം അവള്‍ക്ക് നല്കുന്നത് അനുമതി മാത്രമല്ല, അവകാശമാണ്. അതിനാലാണ്, ഇസ്‌ലാമിന്റെ ഒന്നര സഹസ്രാബ്ദം നീളുന്ന പുഷ്‌കലമായ ചരിത്രത്തില്‍ സമൂഹ സേവനത്തിന്റെ ഗിരിശൃംഗങ്ങളില്‍ വിരാജിച്ച സ്ത്രീ രത്‌നങ്ങളുണ്ടായത്.
ഇസ്‌ലാമിനെ തങ്ങള്‍ വളര്‍ന്ന ചുറ്റുപാടിന്റെ അന്ധവിശ്വാസങ്ങളില്‍ കുടുക്കിയിടാന്‍ ശ്രമിച്ച പൗരോഹിത്യം എല്ലാ കാലത്തും സ്ത്രീയുടെ സാമൂഹിക പങ്കാളിത്താവകാശം എടുത്തുകളയാന്‍ ശ്രമിച്ചിട്ടുണ്ട്. സ്ത്രീ പുറത്തിറങ്ങേണ്ടവളല്ല വീടിന്റെ ഉള്ളിന്റെ ഉള്ളില്‍ കഴിഞ്ഞു കൂടേണ്ടവളാണെന്നും, പ്രസംഗിക്കേണ്ടവളല്ല പ്രസവിക്കേണ്ടവളാണെന്നും, പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യേണ്ടവളല്ല ഭര്‍തൃസേവ ചെയ്താല്‍ മതിയെന്നും പുരോഹിതന്മാര്‍ ഫത്‌വകള്‍ നല്കിയിരുന്നു. ഇന്നും അതു തുടരുന്നുമുണ്ട്. സ്ത്രീ സുരക്ഷയ്ക്കു വേണ്ടി ഇസ്‌ലാമില്‍ ഏര്‍പെടുത്തിയ ചിയ ക്രിയാത്മക നിയന്ത്രണങ്ങളെ വളച്ചൊടിച്ചാണ് യാഥാസ്ഥിതികര്‍ ഇത്തരം അസംബന്ധങ്ങള്‍ക്ക് പ്രമാണം കണ്ടെത്തുന്നത്. സ്ത്രീ സാമൂഹിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടെണമെന്നും അതിന് അവള്‍ക്ക് അവകാശമുണ്ടെന്നും പറയുമ്പോള്‍ അത് പുരുഷനെപ്പോലെ ത്തന്നെ വേണമെന്നു വാദിക്കുന്ന മോഡേണിസ്റ്റ് ഇസ്‌ലാം സ്ത്രീവാദികളും അവള്‍ക്കത് തീരെ പാടില്ലെന്നു വിധിക്കുന്ന പുരോഹിതന്മാരും ഒരേ നാണയത്തിന്റെ ഇരു പുറങ്ങളാണ്.
അജ്ഞാനകാലത്തെ പോലെ സൗന്ദര്യപ്രദര്‍ശനം നിഷിദ്ധമാക്കി(33:33), കുടുംബസേവ മാറ്റിവെച്ച് നാടുനന്നാക്കാനിറങ്ങുന്നത് ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നു. ഇതാകട്ടെ പുരുഷന്നും പാടില്ലാത്തതാണ്. തന്റെ സ്വത്തിന്റെ സിംഹഭാഗവും ഇസ്‌ലാമിക ഫണ്ടിലേക്ക് ദാനം ചെയ്യാന്‍ അനുമതി ചോദിച്ച സഅ്ദ്(റ)നെ നബി(സ്വ) വിലക്കിയത് അക്കാരണത്താലാണ്. കുടുംബ പരിപാലനത്തില്‍ വീടും കുട്ടികളും മറ്റുമായി ബന്ധപ്പെട്ടരംഗങ്ങളില്‍ സ്ത്രീക്കാണ് മികവ് എന്നതിനാല്‍ അവള്‍ക്ക് അതില്‍ പുരുഷനെ അപേക്ഷിച്ച് കൂടുതല്‍ ബാധ്യതകളുണ്ട്. അത്തരം കാര്യങ്ങളില്‍ അവള്‍ ഏറെ ശ്രദ്ധിച്ചുകൊണ്ടു വേണം സാമൂഹിക പ്രവര്‍ത്തനത്തിനിറങ്ങാന്‍. ഇതാണ് ഇസ്‌ലാം നിര്‍ദേശിച്ചത്. ഇവിടെ അവളെ പിന്നാക്കം വലിച്ചിട്ടില്ല. സാമ്പത്തിക വരുമാനം പുരുഷന്ന് ചുമതലയാക്കിയപ്പോള്‍ അവന്ന് വീടകം ശ്രദ്ധിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഭക്ഷണം തേടേണ്ട ബാധ്യതയില്ലാത്ത സ്ത്രീക്ക് വീടിന്റെ ഉത്തരവാദിത്തത്തില്‍ പുരുഷനെക്കാള്‍ ഇത്തിരി ബാധ്യത കൊടുക്കുന്നത് സ്ത്രീ വിരുദ്ധതയാണെന്ന് പറയുന്നത് ന്യായമല്ല.
സമൂഹത്തിലെ ഭൂരിപക്ഷമായ സ്ത്രീ പങ്കാളിത്തമില്ലാതെ സാമൂഹിക ജീവിതവും സേവനമേഖലയും വളരുക ദുസ്സാധ്യമാണ്. റസൂലിന്റെ കാലം മുതല്‍ അവളെ ഉള്ളിന്റെ ഉള്ളില്‍ തളച്ചിട്ടാല്‍ ഇന്നിക്കാണുന്ന അവസ്ഥയിലേക്ക് ഇസ്‌ലാം വികസിക്കുമായിരുന്നില്ല. സ്ത്രീകളുടെ പങ്കാളിത്തത്തോടെത്തന്നെയാണ് ഇസ്‌ലാമിക സമൂഹം ദൗത്യങ്ങള്‍ നിര്‍വഹിച്ചു വന്നത്. വേഷത്തിലും ഭാഷയിലും സന്ദര്‍ഭത്തിലുമെല്ലാം ഇസ്‌ലാമികമായ മാന്യതയും നിയന്ത്രണവും പാലിച്ചുകൊണ്ട് ഇക്കാലമത്രയും ഈ രംഗത്ത് സേവനമനുഷ്ഠിച്ച മതഭക്തകളായ മുസ്‌ലിം വനിതകള്‍ മഹത്തായ മാതൃകയാണ് കാണിച്ചത്. റസൂലിന്റെ(സ്വ) ഇണകളും അനുചര സ്ത്രീകളും തുടങ്ങി വെച്ച ആ മാതൃക ഇന്നും അവര്‍ നിര്‍വഹിക്കുന്നുണ്ട്. ഇവര്‍ ചെയ്യുന്നതും പുരുഷന്റെതു പോലെത്തന്നെ മഹത്തായ പുണ്യകര്‍മമാണ്.
സ്ത്രീക്ക് ഭരണം നിഷിദ്ധമാണെന്നതാണ് ഇതില്‍ പരസ്യമായി ഉന്നയിക്കപ്പെടുന്ന ഏക വിമര്‍ശം. സ്ത്രീയെ ഭരണമേല്‍പിച്ച സമൂഹം നശിക്കുമെന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു എന്നതാണ് പ്രമാണം.
ഇസ്‌ലാമിനെതിരെ അന്യായ നടപടികളുമായി നീങ്ങിയ റോം സാമ്രാജ്യാധിപതികള്‍ പരാജയത്തിലേക്ക് നീങ്ങുകയും അടുത്ത ഭരണധികാരിയായി വരാന്‍ ഒരു പുരുഷനില്ലാത്തതിനാല്‍ ഫൂറാന്‍ രാജ്ഞിയെ വെച്ച് പരീക്ഷണത്തിനിറങ്ങുകയും ചെയ്ത സന്ദര്‍ഭത്തില്‍, മുസ്‌ലിം യോദ്ധാക്കള്‍ക്ക് മനോധൈര്യം നല്കാന്‍ നബി(സ്വ) പറഞ്ഞതാണ് ഈകാര്യം. ആധുനിക സമൂഹത്തില്‍ നിര്‍ബന്ധിത സാഹചര്യങ്ങളില്‍ പൊതു സമൂഹത്തിന്റെ പാതിയുടെ പ്രതിനിധികള്‍ക്ക് അവരുടെ ഭരണപരമായ കാര്യങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നതിന് ഇത് തെളിവാകുന്നില്ല. സുലൈമാന്‍(അ)ന്റെ കാലത്ത് സബഅ് ഭരിച്ചിരുന്ന രാജ്ഞിയുടെ സംഭവം വിശുദ്ധ ഖുര്‍ആനില്‍ വിവരിക്കുന്നേടത്ത് ആ ഭരണത്തെ നിരുത്‌സാഹപ്പെടുത്തിക്കാണുന്നില്ല. മുഹമ്മദ് നബിയുടെ വിയോഗാനന്തരം ഉണ്ടായ ജമല്‍ സംഭവത്തില്‍ ഉമ്മുല്‍ മുഅ്മിനീന്‍ ആഇശാ(റ) നേതൃത്വം നല്കിയത് ചരിത്രമാണ്.
ഇണയെ തെരഞ്ഞെടുക്കലും വിവാഹവും
സ്ത്രീ സ്വാതന്ത്ര്യവാദികള്‍ക്ക് താല്പര്യമില്ലാത്ത കാര്യമാണ് വിവാഹം. വിവാഹത്തോടെ സ്ത്രീയുടെ സ്വതന്ത്ര വളര്‍ച്ച മുരടിക്കുന്നു എന്നതാണ് അവരുടെ ന്യായം. ഇണയെ കണ്ടെത്തുന്നതുമുതല്‍ തുടങ്ങുന്ന നിയന്ത്രണങ്ങള്‍ മരണം വരെ അവള്‍ക്ക് അടിമത്തമാണത്രേ! വിവാഹങ്ങള്‍ സാധാരണ മതചട്ടക്കൂടുകളിലാണ് നടക്കാറുള്ളത് എന്നതിനാലാണ് ഇത്തരം അസമത്വങ്ങളും വിവേചനങ്ങളും നിറഞ്ഞതാകുന്നത് എന്നും അതില്‍ ഇസ്‌ലാമാണ് സ്ത്രീയെ തീരെ അവഗണിക്കുന്നതെന്നും പരാതിയുണ്ട്. പരിമിതമായ മനുഷ്യജ്ഞാനവും അപരിമേയമായ ദൈവികജ്ഞാനവും വേര്‍തിരിച്ചറിഞ്ഞാല്‍ ഈ രംഗത്തെ ഇസ്‌ലാമിക നീതി ബോധ്യമാകും. വിവാഹവും ദാമ്പത്യവുമായി ബന്ധപ്പെട്ട് ഇസ്‌ലാം സ്ത്രീക്ക് നല്കുന്ന അവകാശങ്ങള്‍ ആധുനിക സമൂഹത്തിനു പോലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇംഗ്‌ളീഷ് തത്വജ്ഞാനിയായ ഹാര്‍ബര്‍ട്ട് സ്‌പെന്‍സര്‍ എഴുതുന്നു: ”പതിനൊന്നാം നൂറ്റാണ്ടുവരെയും യൂറോപ്പില്‍, ഭര്‍ത്താവിന് സ്വന്തം ഭാര്യയെ വില്‍ക്കാന്‍ അവകാശമുണ്ടായിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ ചര്‍ച്ച് കോടതി ഉണ്ടാക്കിയ ഒരു നിയമപ്രകാരം ഭര്‍ത്താവിന് സ്വന്തം ഭാര്യയെ മറ്റൊരാള്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നതിനും വിരോധമുണ്ടായിരുന്നില്ല.’
ഇണയെ തെരഞ്ഞെടുക്കുന്നതില്‍ സ്ത്രീക്ക് സ്വാതന്ത്യമുണ്ട്. വിവാഹമൂല്യം കിട്ടാനും വിവാഹത്തിന് വ്യവസ്ഥകള്‍ വെക്കാനും ജീവിതച്ചെലവുകള്‍ കിട്ടാനും സ്ത്രീക്ക് അവകാശമുണ്ട്. വൈകാരികമോ അല്ലാത്തതോ ആയ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ വിവാഹമോചനം നേടാനും സ്ത്രീക്ക് അര്‍ഹതയുണ്ട്. മോചനദ്രവ്യമായ മതാഅ്, കുഞ്ഞിന്റെ സംരക്ഷണചെലവ് എന്നിവയെല്ലാം ഇസ്‌ലാം അവള്‍ക്ക് വകവെച്ചു കൊടുത്തു.
സ്ത്രീക്ക് ഇസ്‌ലാം നല്കുന്ന സ്വാതന്ത്ര്യം വിവാഹിതയാകുന്നതില്‍ പരിമിതമല്ല. പ്രായപൂര്‍ത്തിയാകുന്നതു വരെ വിവാഹം കഴിക്കപ്പെടാതിരിക്കാന്‍ സ്ത്രീക്കും പുരുഷനും അവകാശമുണ്ട്. പക്വത എത്തിയതിനു ശേഷമേ വിവാഹം പാടുള്ളൂവെന്ന് ഖുര്‍ആന്‍ നിഷ്‌കര്‍ഷിച്ചതിനാലാണത് (4:6). അതുപോലെ പ്രായപൂര്‍ത്തിക്കു ശേഷവും സ്ത്രീയെയോ പുരുഷനേയോ വിവാഹത്തിന് നിര്‍ബന്ധിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് അവകാശമില്ല. ഇസ്‌ലാമില്‍ വിവാഹം വളരെ പുണ്യമുള്ള കര്‍മമാണെങ്കിലും താത്പര്യമില്ലാത്തവരെ വിവാഹത്തിന് നിര്‍ബന്ധിക്കാന്‍ പാടില്ല. സ്ത്രീക്ക് ഇഷ്ടമില്ലാത്ത വരനെ അടിച്ചേല്‍പിക്കാനും ഇസ്‌ലാം രക്ഷിതാക്കള്‍ക്ക് അനുവാദം നല്കുന്നില്ല. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ)അരുളി: വിധവയെ അവളുമായി ആലോചിച്ചല്ലാതെ വിവാഹം ചെയ്തുകൊടുക്കരുത്. കന്യകയെയും അവളുടെ സമ്മതം വാങ്ങിയ ശേഷമല്ലാതെ വിവാഹം ചെയ്തുകൊടുക്കരുത്. അനുചരന്മാര്‍ ചോദിച്ചു: പ്രവാചകരേ, അവളുടെ സമ്മതം എങ്ങനെയാണ്? നബി(സ്വ) അരുളി: അവള്‍ മൗനം പാലിക്കല്‍ (ബുഖാരി). ആയിശ(റ) പറയുന്നു: ഞാന്‍ ചോദിച്ചു. പ്രവാചകരെ, കന്യക ലജ്ജിക്കുകയില്ലേ? നബി(സ്വ) അരുളി: അവളുടെ തൃപ്തി അവളുടെ സമ്മതമാണ് (ബുഖാരി).
തന്റെ സമ്മതമില്ലാതെ നടന്ന വിവാഹം റദ്ദാക്കാന്‍ സ്ത്രീക്ക് അവകാശമുണ്ട്. ഖന്‍സാഇ(റ)നെ തന്റെ പിതാവ് രണ്ടാമത് വിവാഹം ചെയ്തു കൊടുത്തു. അതവര്‍ ഇഷ്ടപ്പെട്ടില്ല. നബി(സ്വ)യെ ഈ പ്രശ്‌നവുമായി സമീപിച്ചപ്പോള്‍ ആ വിവാഹം നബി(സ്വ) ദുര്‍ബലപ്പെടുത്തി (ബുഖാരി 5138). അബ്ദുല്ലാഹിബ്‌നു ബുറൈദ(റ) പറയുന്നു: ഒരു യുവതി നബി(സ്വ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു: ‘എന്റെ പിതാവ് സ്വന്തം സഹോദര പുത്രനെക്കൊണ്ട്, എന്നിലൂടെ അദ്ദേഹത്തിന്റെ പോരായ്മ പരിഹരിക്കാനായി, എന്റെ അനുമതി കൂടാതെ, എന്നെ വിവാഹം ചെയ്തു കൊടുത്തിരിക്കുന്നു’ ഇതുകേട്ട പ്രവാചകന്‍(സ്വ) കാര്യം തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കു നല്‍കി. അപ്പോള്‍ ആ സ്ത്രീ പറഞ്ഞു: ‘എന്റെ പിതാവിന്റെ പ്രവൃത്തി ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഞാന്‍ ഇങ്ങനെ ചെയ്തത് ഇക്കാര്യത്തില്‍ പിതാക്കള്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ്’ (ഇബ്‌നുമാജ).
വിവാഹസമയത്ത് അവളുടെ സുരക്ഷയും ഭാവിയുമായി ബന്ധപ്പെട്ട ന്യായമായ നിബന്ധനകള്‍ വെക്കാനും അവള്‍ക്ക് അവകാശമുണ്ട്. രണ്ടാം വിവാഹം കഴിക്കരുത്, പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം തുടങ്ങിയവ ഇങ്ങനെ കരാര്‍ചെയ്താല്‍ മറ്റേതു കരാറിനെക്കാളും അത് പാലിക്കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്. ഉഖ്ബ(റ) പറയുന്നു: നബി(സ്വ) അരുളി: ഒരു സ്ത്രീയെ വിവാഹം ചെയ്യാന്‍ വേണ്ടി നിങ്ങള്‍ നല്‍കുന്ന വ്യവസ്ഥകളാണ് കരാറുകളില്‍ വെച്ച് നിറവേറ്റുവാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ ബാധ്യതയുള്ളത് (ബുഖാരി).
മഹ്ര്‍ അഥവാ വിവാഹവമൂല്യം
ഇസ്‌ലാമിക നിയമപ്രകാരം വിവാഹസമയത്ത് വരന്‍ വധുവിന് നല്‌കേണ്ട നിര്‍ബന്ധ ബാധ്യതയാണ് മഹ്ര്‍ അഥവാ വിവാഹമൂല്യം. ഇത് എന്താണ് വേണ്ടതെന്നും എത്രയാണ് എന്നുമെല്ലാം തീരുമാനിക്കാനുള്ള അവകാശം വധുവിനാണ്. ഇതില്‍ രക്ഷിതാവിന്നോ വരന്നോ യാതൊരു അധികാരവുമില്ല. ”സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോടു കൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍ നിന്ന് വല്ലതും സന്‍മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്‍വം സുഖമായി ഭക്ഷിച്ചു കൊള്ളുക’‘(4:4). മഹ്ര്‍ നിശ്ചയിക്കാത്ത വിവാഹം അസാധുവാണ്. സ്ത്രീയുമായി ബന്ധപ്പെടുന്നതോടെ അത് നിര്‍ബന്ധമായി. പിന്നീട് അവളുടെ ഇഷ്ടപ്രകാരം അത് വിട്ടുകൊടുക്കുകയോ വിട്ടുവീഴ്ച നല്കുകയോ ആകാം. ഇങ്ങനെ ലഭിക്കുന്ന മഹ്‌റിന്റെ പൂര്‍ണ ഉടമസ്ഥാവകാശവും അവള്‍ക്കു തന്നെയാണ്. രക്ഷിതാവില്‍ നിന്ന് ഒരു സ്ത്രീയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കുന്നവന്ന് അതിനുള്ള ശേഷിയും താത്പര്യവുമുണ്ടെന്നതിനും അവളുടെ ന്യായമായ ജീവിതാവശ്യങ്ങള്‍ നിര്‍വഹിച്ചു നല്കുമെന്നതിനുമുള്ള തെളിവാണ് മഹ്ര്‍. കാരണം അവള്‍ ആവശ്യപ്പെട്ട മഹ്ര്‍ അവന്‍ നല്കുമ്പോഴേ ആ വിവാഹം നടക്കൂ.
മുസ്‌ലിം രാജ്യങ്ങളില്‍ സ്ത്രീകള്‍ വലിയ അളവില്‍ മഹ്ര്‍ ചോദിക്കുന്നത് അവിടെ യുവാക്കളെ വിഷമിപ്പിക്കുകയാണ്. എന്നാല്‍ സ്ത്രീകളുടെ ഈ അവകാശത്തിനുമേല്‍ നിയന്ത്രണം വെക്കാന്‍ ഭരണകൂടങ്ങള്‍ സന്നദ്ധമാകുന്നില്ല. കാരണം, നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഏറെ ദീര്‍ഘദൃഷ്ടിയോടെ ഇസ്‌ലാമിക ഭരണം നടത്തുകയും ലോകത്തിനു മുമ്പില്‍ രാഷ്ട്രഭരണത്തിന്റെ ഉദാത്ത മാതൃക സമര്‍പ്പിക്കുകയും ചെയ്ത ഉമര്‍(റ) മഹ്‌റിന് അളവു നിയന്ത്രിക്കാന്‍ ആലോചന കുറിച്ചപ്പോള്‍ തന്നെ ആ സദസ്സിലുണ്ടായിരുന്ന സ്ത്രീകള്‍ വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിച്ച് അദ്ദേഹത്തെ തിരുത്തിയതാണ്. അതിനാല്‍ തന്നെ ആര്‍ക്കും കൈകടത്താന്‍ അധികാരമില്ലാത്ത വിധം ഈ സ്ത്രീ അവകാശം ഇന്നും അവിടങ്ങളില്‍ നടപ്പിലുണ്ട്. സ്ത്രീധനം പോലുള്ള അനാചാരങ്ങള്‍ മഹ്‌റിനെ കളിയാക്കുന്നതാണ്. നിശ്ചയിച്ച സ്ത്രീധനത്തിന്റെ ചെറിയൊരംശം മാത്രമാണ് പേരിനുകൊടുക്കുന്ന മഹ്ര്‍ എന്നത്, മഹ്‌റിന്റെ സാധുതയെ നിരാകരിക്കുകയാണ്.
ജീവിതവിഭവങ്ങള്‍ കിട്ടാനുള്ള അവകാശം
വിവാഹത്തോടെ സ്ത്രീയുടെ മുഴുവന്‍ സാമ്പത്തികാവശ്യങ്ങളും പുരുഷന്റെ ബാധ്യതയാണ്. ന്യായമായ നിലയില്‍ അത് കിട്ടുക എന്നത് അവളുടെ അവകാശവുമാണ്. അത് ലഭിക്കാത്ത സാഹചര്യത്തില്‍ വിവാഹമോചനം ആവശ്യപ്പെടാന്‍ വരെ അവള്‍ക്ക് അവകാശമുണ്ട്. അവളുടെ സ്വത്തോ പിതൃസ്വത്തോ ചെലവിന്നുവേണ്ടി വിനിയോഗിക്കാന്‍ അവള്‍ക്ക് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍ സ്വാഭീഷ്ടപ്രകാരം തന്റെ ഇണയെ സാഹായിക്കുന്നതിനായി അവള്‍ അധ്വാനിക്കുന്നതോ അവളുടെ സ്വത്ത് ചെലവഴിക്കുന്നതോ സ്ത്രീകള്‍ക്ക് ഇരട്ടി പുണ്യമാണ്. വിഭവാവകാശങ്ങളുടെ കൂട്ടത്തില്‍ സ്വന്തമായ വീട്, ഭക്ഷണം, വസ്ത്രം, ചികിത്സ എന്നിവയെല്ലാം ഉള്‍പ്പെടുമെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. കൂടാതെ വിദ്യാഭ്യാസം, ശാരീരികാവശ്യങ്ങള്‍, വിനോദങ്ങള്‍, അലങ്കാരങ്ങള്‍ എന്നിവയും നിര്‍വഹിച്ചുകൊടുക്കാന്‍ അവന്ന് ബാധ്യതയുണ്ട്. ഇതിനൊന്നും ശേഷിയില്ലാത്തവരോട് ഇസ്‌ലാം താല്‍പര്യപ്പെടാത്ത അവിവാഹിത ജീവിതം നയിക്കാനും നോമ്പെടുത്ത് ലൈംഗിക വിശുദ്ധിസൂക്ഷിക്കാനുമാണ് നബി(സ്വ) നിര്‍ദേശിക്കുന്നത് എന്നത് ഈ ബാധ്യതയുടെ ഗൗരവം സൂചിപ്പിക്കുന്നുണ്ട്.
വിവാഹവമോചനവും ജീവനാംശവും
മനഃസംതൃപ്തി മുതല്‍ വൈകാരികാവകാശങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ ദാമ്പത്യത്തിന്റെ കാരാഗൃഹത്തില്‍ സ്ത്രീ കുടുങ്ങിക്കിടക്കേണ്ടതില്ല. ന്യായമായ രീതിയില്‍ വിവാഹമോചനം നേടാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. വിവാഹമോചനത്തിനായി ത്വലാഖ് എന്ന ഒരു രൂപമാണ് ഇസ്‌ലാം പുരുഷന് നിശ്ചയിച്ചതെങ്കില്‍ ഖുല്‍അ്, ഫസ്ഖ് എന്നീ രണ്ടു രൂപങ്ങളില്‍ സ്ത്രീക്ക് വിവാഹമുക്തയാകാന്‍ കഴിയും. തനിക്കിഷ്ടമില്ല എന്ന കാരണത്താല്‍ സ്ത്രീ മുന്‍കൈയെടുത്ത്, വേണമെങ്കില്‍ മഹ്ര്‍ തിരിച്ചുകൊടുത്തുകൊണ്ട്, വിവാഹമോചനം നടത്തുന്ന ത്വലാഖാണ് ഖുല്‍അ്. ”അങ്ങനെ അവര്‍ക്ക് (ദമ്പതികള്‍ക്ക്) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉത്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്ത് സ്വയം മോചനം നേടുന്നതിന് അവര്‍ ഇരുവര്‍ക്കും കുറ്റമില്ല’‘(2:229).
ഭര്‍ത്താവ് വിവാഹമോചനം നിഷേധിക്കുകയോ ന്യായമായ അവകാശങ്ങള്‍ നല്കാതിരിക്കുകയോ അയാളെക്കുറിച്ച് വിവരമില്ലാതിരിക്കുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അവള്‍ക്ക് വിലയില്ലാതാകരുത്. അവളുടെതായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെടുകയുമരുത്. തന്റെ പക്കലുള്ള വിവാഹമോചനാധികാരം പുരുഷന്‍ ഒരുക്കലും സ്വേഛാപരമായി ഉപയോഗിക്കാന്‍ പാടില്ല. അവള്‍ മഹ്‌റും മറ്റും വിട്ടുകൊടുത്ത് അയാള്‍ക്കു പിന്നാലെ യാചിച്ചു നടക്കുന്ന അവസ്ഥയുണ്ടാകരുത്. സ്ത്രീയെ പാഠം പഠിപ്പിക്കാനും മഹ്ര്‍ തിരിച്ചുകിട്ടാനും മതാഅ് നല്കാതിരിക്കാനുമായി നടത്തുന്ന ഇത്തരം കുതന്ത്രങ്ങളെ അല്ലാഹു കാണുന്നു. ”നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരു ഭാഗം തട്ടിയെടുക്കാനായി നിങ്ങള്‍ അവരെ മുടക്കിയിടുകയും ചെയ്യരുത്”(4:19). അത്തരം സന്ദര്‍ഭങ്ങളില്‍ ഖാദി (ഭരണാധികാരി)ക്ക് ആ വിവാഹം ദുര്‍ബലപ്പെടുത്താനും അവളെ സ്വതന്ത്രയാക്കാനും അധികാരമുണ്ട്. ഇതിന് ഫസ്ഖ് എന്നാണ് പറയുക. പിന്നീട് അവള്‍ക്ക് ഒരു മാസത്തെ ഇദ്ദ(ദീക്ഷ)കാലത്തിനു ശേഷം പുതിയ വിവാഹത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. ഭര്‍ത്താവിനെക്കുറിച്ച് വിവരമില്ലാതായാലും വിവാഹബന്ധം വേര്‍പെടുത്താവുന്നതാണ്. അയാളെക്കുറിച്ച് പരമാവധി അന്വേഷിക്കുകയും തിരിച്ചെത്തിയേക്കാവുന്ന കാലം വരെ കാത്തിരിക്കുകയും അതിനു ശേഷം വിവാഹമോചനം നടത്തുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി.
