ബാധ്യതകള്‍
ഏതൊരു സമൂഹത്തിലും അതിലെ അംഗങ്ങള്‍ നിര്‍വഹിക്കേണ്ട നിരവധി ബാധ്യതകളുണ്ടാവും. അതോടൊപ്പം ഓരോ വ്യക്തിക്കും സമൂഹത്തില്‍ നിന്നും ലഭിക്കേണ്ട അവകാശങ്ങളും ഉണ്ട്. ഓരോ വ്യക്തിക്കും താന്‍ അര്‍ഹിക്കുന്ന അവകാശങ്ങള്‍ ലഭ്യമാക്കുക, ഓരോരുത്തരും അവരവരുടെ ബാധ്യതകള്‍ നിര്‍വഹിക്കുക ഇതുരണ്ടും ഒത്തുചേരുന്നതാണ് സമൂഹത്തിലെ സുസ്ഥിതി. അവകാശങ്ങള്‍ ഹനിക്കപ്പെടുകയോ ബാധ്യതകള്‍ നിര്വഹിക്കപ്പെടാതിരിക്കുകയോ ചെയ്യുമ്പോഴാണ് സമൂഹം താളം തെറ്റുന്നത്.
സമൂഹത്തിലെ അര്‍ധഭാഗമായ സ്ത്രീകള്‍ ഒരുപാട് ബാധ്യതകള്‍ ഏല്പിക്കപ്പെട്ടവരാണ്; പുരുഷന്മാരെ പോലെത്തന്നെ. ഇസ്ലാമിക കാഴ്ചപ്പാടില്‍ ഓരോ വ്യക്തിയും സമൂഹത്തിന്റെ ഏറ്റവും ചെറിയ ഏകകമായ കുടുംബത്തിലെ അംഗങ്ങളാണ്. കുടുംബത്തില്‍ ഒട്ടേറെ ബാധ്യതകള്‍ സ്ത്രീക്കുണ്ട്. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഇസ്ലാം സ്ത്രീയെ ഏല്പിക്കുന്നില്ല. സ്ത്രീയാലും പുരുഷനായാലും അവകാശബോധത്തോടൊപ്പം ചുമതലാബോധം വിസ്മരിക്കാതിരിക്കുക.
വ്യക്തിതല ബാധ്യതകള്‍
ഏറെ ആദരവും ബഹുമാനവും ലഭിക്കുന്നവളാണ് ഇസ്ലാമിലെ സ്ത്രീ. അവള്‍ക്ക് പൂര്ണവ്യക്തിത്വവും അസ്തിത്വവും ഇസ്ലാം അനുവദിച്ചു നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇസ്ലാമിക സംസ്കാരത്തിന്റെ എല്ലാ അംശങ്ങളും അംഗീകരിക്കേണ്ടത് അവളുടെ കൂടി ബാധ്യതയാണ്. ”ആണാകട്ടെ പെണ്ണാകട്ടെ, ആര് സത്യവിശ്വാസിയായിക്കൊണ്ട് സത്പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല”(4:124). വിശുദ്ധ ഖുര്‍ആനിലെ (16:97, 33:35, 40:40) സ്ത്രീപുരുഷന്മാര്ക്ക് നന്മകളില് തുല്യപ്രതിഫലം വാഗ്ദാനംചെയ്യുമ്പോള്‍ ചുമതലയിലും തുല്യത കല്പിക്കുന്നുണ്ട്.
ഒരു വ്യക്തി എന്ന നിലയില്‍ ആരാധനകളിലും അനുഷ്ഠാനങ്ങളിലും ഇസ്ലാമിന്റെ മറ്റു മഹിതമായ ആദര്ശഭാഗങ്ങളിലും പൂര്‍ണ ഉത്തരവാദിത്തം പുരുഷനെപ്പോലെ സ്ത്രീക്കുമുണ്ട്. നമസ്കാരം, നോമ്പ്, സകാത്, ഹജ്ജ് തുടങ്ങിയ നിര്‍ബന്ധവും ദാനം, ഖുര്‍ആന്‍ പാരായണം, സ്തോത്രകീര്‍ത്തനങ്ങള്‍ തുടങ്ങിയ ഐഛികവുമായ എല്ലാ വൈയക്തിക ആരാധനകളും പുരുഷനും സ്ത്രീയും നിര്‍വഹിക്കേണ്ടതുണ്ട്. എന്നാല്‍ സ്ത്രീയുടെ പ്രകൃതമനുസരിച്ച് ചില ഇളവുകള്‍ അല്ലാഹു അനുവദിച്ചിരിക്കുന്നു. ആര്‍ത്തവ നാളുകളിലും പ്രസവാനന്തര രക്തസ്രാവമുള്ള ദിനങ്ങളിലും നമസ്കരിക്കേണ്ടതില്ലെന്നും നിര്‍ബന്ധ നോമ്പുകള്‍ ഇത്തരം നാളുകളില്‍ നോല്‍ക്കാതെ മറ്റു ദിവസങ്ങളില്‍ നോറ്റുവീട്ടിയാല്‍ മതിയാകുമെന്നതും ഇളവുകളില്‍പ്പെടുന്നു. പ്രത്യേക കാരണങ്ങളില്ലെങ്കില്‍ പുരുഷന്മാര്ക്ക് നിര്‍ബന്ധമാകുന്ന ജുമുഅ ജമാഅത്ത് നമസ്കാരങ്ങളിലും സായുധ സമരങ്ങളിലും പങ്കെടുക്കലും കുടുംബത്തിന്റെ ചെലവ് വഹിക്കലും സ്ത്രീകള്‍ക്ക് നിര്‍ബന്ധമില്ല. സ്ത്രൈണത പരിഗണിച്ചുള്ള ഈ ഇളവുകള്‍ തന്നെയാണ് പുരുഷന്മാരുടെ ആരാധനാ നേതൃത്വം, പള്ളികളിലെ ബാങ്ക്, കച്ചവടത്തിലെ സാക്ഷ്യം, അനന്തരാവകാശത്തിലെ പങ്കാളിത്തം തുടങ്ങിയ ചില കാര്യങ്ങളിലെ ബാധ്യതാ നിയന്ത്രണങ്ങള്‍. നിത്യജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ഇസ്ലാമിക സംസ്കാരത്തിന്റെ സ്വഭാവം, പെരുമാറ്റം, ഇടപാടുകള്‍ തുടങ്ങിയ എല്ലാ സന്ദേശങ്ങളും സ്ത്രീപുരഷ ഭേദമന്യേ എല്ലാവര്ക്കും ബാധകമാണ്.
പുരുഷന്റെ നിഴലായി നിന്ന് ആരാധനകളില്‍ നിന്നും അല്ലാഹു ഏല്പിച്ച ബാധ്യതകളില്‍ നിന്നും ഒളിച്ചോടാന്‍ അവള്‍ക്ക് പാടില്ല. നിര്‍ബന്ധ ബാധ്യതകള്‍ നിര്‍വഹിക്കുന്നതിലും നിഷിദ്ധ കാര്യങ്ങള്‍ വെടിയുന്നതിലും പുരുഷനെപ്പോലെത്തന്നെയാണ് സ്ത്രീകളും. വ്യക്തിപരമായി താന്‍ നിര്‍വഹിക്കേണ്ട ആരാധനകള്‍ക്ക് കുടുംബവും ചുറ്റുപാടുകളും ഒഴികഴിവായി സ്വീകരിക്കപ്പെടുകയുമില്ല. സത്യവിശ്വാസികള്‍ക്കു മാതൃകയായി ഖുര്‍ആന്‍ അടയാളപ്പെടുത്തിയ രണ്ടു സ്ത്രീകളും ഇതിന് മികച്ച ഉദാഹരണമാണ്. ദിവ്യത്വം വാദിച്ച ഫറോവ രാജാവിന്റെ പത്നിപദത്തില് അതംഗീകരിച്ച് സര്‍വൈശ്വര്യങ്ങളോടെ രാജ്ഞിയായി വാഴാന്‍ കഴിയുമായിരുന്ന ആസിയ(റ) മൂസാ നബി(അ)യുടെ പ്രബോധനത്തില്‍ ആകൃഷ്ടരായി ഇസ്ലാമിലേക്ക് കടന്നുവരുന്നത്, പിന്നീട് നേരിടേണ്ടി വന്നേക്കാവുന്ന എല്ലാ പ്രയാസങ്ങളും അറിഞ്ഞുകൊണ്ടു തന്നെയായിരുന്നു. ആത്മീയലോകത്ത് അനിതരയായി വളര്‍ന്നു വന്നതായിരുന്നു ഈസ(യേശു) പ്രവാചകന്റെ മാതാവായ മര്‍യം. മസ്ജിദുല്‍ അഖ്സയുടെ പരിപാലനത്തിന് നേര്‍ച്ചയാക്കപ്പെട്ട ആ പെണ്‍കുട്ടി ദൈവാരാധനയുടെ മേഖലയില്‍ ഒരു സ്ത്രീക്ക് അനുഭവിക്കാവുന്ന ഏറ്റവും വലിയ മാനസിക പീഡനം സഹിച്ചാണ് ലോകവിശ്വാസികള്ക്ക് പ്രചോദനമായത്. ഇസ്ലാം ഉയര്‍ത്തിക്കാട്ടിയ നിത്യസ്മരണയായ ഇബ്റാഹീം പ്രവാചകന്റെ(അ) ഇണയായ ഹാജറും ദൈവത്തോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നതില്‍ പലതും ത്യജിക്കേണ്ടി വന്നവരാണ്. ഇവരെല്ലാം നല്കുന്ന പാഠം, ദൈവാനുസരണയുടെ കാര്യത്തില്‍ പുരുഷന്മാര്‍ക്കുള്ളതു പോലുള്ള ബാധ്യത സ്ത്രീകള്ക്കുമുണ്ടെന്നതാണ്.
സ്ത്രൈണത എന്ന ജൈവിക വ്യതിരിക്തയുടെ ഭാഗമായി ആരാധനകളിലും മറ്റും ചില ഇളവുകളനുവദിച്ചതുപോല വ്യക്തിജീവിതത്തില്‍ മറ്റു ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടത് അവളുടെ ബാധ്യതയാണെന്ന് ഇസ്ലാം ഓര്‍മപ്പെടുത്തുന്നു. സ്ത്രീയുടെ നഗ്നത, സംസാരം, അംഗചലനങ്ങള്‍, അലങ്കാര പ്രകടനങ്ങള്‍, യാത്രകള്‍ തുടങ്ങിയവയിലുള്ള ഇത്തരം നിയന്ത്രണങ്ങള്‍ അവളുടെ വ്യക്തിപരമായ സുരക്ഷയ്ക്കും സാമൂഹിക കെട്ടുറപ്പിനും അനിവാര്യമാണെന്നും സ്രഷ്ടാവിന്റെ പ്രതിഫലം ലഭിക്കാനുള്ള മാര്‍ഗമാണെന്നും ഇസ്ലാം പഠിപ്പിക്കുന്നു. ഒരുഭാഗത്ത് സ്ത്രീ അവഗണിക്കപ്പെടുന്നു എന്നു പരിതപിക്കുകയും അവളെ പുരുഷനോടൊപ്പമെത്താനായി മുന്നിലേക്ക് വലിച്ചുകൊണ്ടു വരികയും ചെയ്യുമ്പോള്‍ മറുഭാഗത്ത് അവള് പരക്കെ പീഡിപ്പിക്കപ്പെടുന്നു. സ്ത്രീക്ക് പുരുഷനുമായുള്ള ജൈവിക വ്യത്യാസം അവളുടെ ജീവിതരംഗങ്ങളിലും ചില മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്ന സാമാന്യസത്യം പറയുന്നവര്ക്കിടയിലല്ല ഈ പീഡനം കൂടുതലായി നടക്കുന്നത്. അവളെ കാണാനും ആസ്വദിക്കാനും എല്ലാവര്ക്കും അവകാശമുണ്ടെന്നു പ്രഖ്യാപിച്ച് സര്‍വസ്വതന്ത്രയായി ആള്‍ക്കൂട്ടങ്ങളിലേക്ക് പറഞ്ഞയച്ചവര്‍, അവള്‍ക്ക് ആവശ്യമായ സുരക്ഷകൊടുക്കാന് കഴിയാതെ പരാജയം സമ്മതിക്കേണ്ടി വരുന്നു.
കുടുംബത്തിലെ ബാധ്യതകള്‍
കുടുംബത്തിന്റെ സുരക്ഷയിലും കെട്ടുറപ്പിലും സമാധാനത്തിലുമെല്ലാം പ്രധാന പങ്കാണ് സ്ത്രീക്കുള്ളത്. അധ്വാനവും അങ്ങാടിയും അരങ്ങും അധികാരവും എന്നതിനെക്കാള്‍ വീടാണവളുടെ കാര്യാലയം. മനുഷ്യചരിത്രത്തോളം പഴക്കമുള്ള ഈ വഴക്കത്തിന് പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ വ്യാവസായിക വിപ്ലവങ്ങള്‍ക്കു ശേഷമാണ് വ്യാപകമായ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
കുടുംബത്തിന്റെ മകളും പെങ്ങളും ഭാര്യയും മാതാവുമായി വിവിധ റോളുകളില്‍ മഹത്തായ ഉത്തരവാദിത്തം നിര്‍വഹിക്കുകയും വീടകങ്ങളെ സമാധാനസ്ഥാനങ്ങളാക്കുകയും ചെയ്തു വന്നതാണ് സ്ത്രീ ചരിത്രം. അവരില്‍ പ്രതിഭകള്‍കൊണ്ട് പ്രഭാപൂരം തെളിയിച്ച അപൂര്‍വം ചിലര്‍ ലോകചരിത്രത്തിന്റെ സാമൂഹിക ഭൂമികയില്‍ രാഷ്ട്രീയ നേതാക്കളായും സൈനിക നായകരായും വ്യാപാര പ്രധാനികളായും പണ്ഡിതകളും സാഹിത്യ സാംസ്കാരിക സാമൂഹിക പ്രമുഖരായും തിളങ്ങി നിന്നുവെന്നതും യാഥാര്‍ഥ്യമാണ്. പക്ഷേ, സര്‍വസാധാരണമായി അവളുടെ പ്രകൃതം കുടുംബത്തോടൊപ്പം തന്നെയായിരുന്നു. ഇതവളെ അടിമയാക്കലല്ല; അധികാരിയാക്കിയതാണ്. സുരക്ഷിതമായ സമൂഹത്തിന്റെ അടിത്തറയായി വര്‍ത്തിക്കേണ്ട കുടുംബമെന്ന സ്ഥാപനത്തിന്റെ അമരത്തിരിക്കുന്നവന്റെ ബലമാണവള്‍.
മകള്‍ എന്ന നിലയില്‍ മകനോളം ബാധ്യതകളില്ലെങ്കിലും വിവാഹിതയാകുന്നതു വരെ മാതാപിതാക്കളോടുള്ള ബാധ്യത അവള്‍ക്കും സര്‍വപ്രധാനം തന്നെയാണ്. തന്റെ വൃദ്ധയായ മാതാവ് ഹജ്ജ് ബാധ്യതയായിരിക്കെ മരണപ്പെട്ടിരിക്കുന്നു, താന്‍ അത് നിര്‍വഹിച്ചു വീട്ടേണ്ടതുണ്ടോ എന്നു ചോദിച്ച സ്ത്രീയോട്, അതേ എന്നു റസൂല്‍ പ്രതികരിച്ചതില്‍ നിന്ന് അത് മനസ്സിലാക്കാവുന്നതാണ്.
ഭാര്യ എന്നു ഇസ്ലാം സംബോധന ചെയ്യുന്നില്ല. ഭാര്യയ്ക്കും ഭര്‍ത്താവിന്നും സൗജ് എന്നാണ് ഇസ്ലാമിലെ പ്രയോഗം. അവള്‍ക്ക് കുടുംബത്തിലെ തുല്യപദവി വാഗ്ദാനം ചെയ്യുന്നതാണ് ഇതെല്ലാം. ഭര്‍ത്താവിന്റെ വീട്ടിലെ അധികാരിയെന്നാണ് അവളെ റസൂല്‍(സ്വ) വിശേഷിപ്പിക്കുന്നത്. ഈ സ്ഥാനം നല്കുന്ന ബാധ്യതയും വലുതാണ്. കുടുംബത്തിന്റെ സമാധാനം ഭാര്യയിലാണെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു(30:21). ഇതുതന്നെയാണ് കുടുംബത്തിലെ അവളുടെ വലിയ ഉത്തരവാദിത്തവും. താന്‍ കയറിവന്ന വീട്ടിലെ അംഗങ്ങള്‍ക്കിടയിലും താന്‍ സൃഷ്ടിക്കുന്ന പുതിയ കുടുംബത്തിലെ അംഗങ്ങളായ ഭര്‍ത്താവ്, മക്കള്‍ തുടങ്ങിയവര്‍ക്കിടയിലും സമാധാനത്തിന്റെയും ഐക്യത്തിന്റെയും രാസത്വരകമായി നില്ക്കാന് അവള്‍ക്ക് ബാധ്യതയുണ്ട്. പടച്ചവന് അവള്‍ക്ക് ആ കഴിവു നല്‍കിയിട്ടുമുണ്ട്. ഇസ്ലാമിന്റെ കുടുംബ വ്യവസ്ഥയില്‍ പുരുഷനാണ് നായകന്. മാനസികവും ശാരീരികവുമായ കരുത്തും കുടുംബച്ചെലവിന്റെ ഭാരവും സ്രഷ്ടാവ് നല്കിയ മറ്റുചില സവിശേഷതകളുമാണ് അവനെ ആ പദവിക്കര്‍ഹനാക്കിയത് (4:34).
ഭര്‍ത്താവിനെ അനുസരിക്കുകയും ഏറ്റവും മാന്യമായി അദ്ദേഹത്തോട് സഹവസിക്കുകയും ചെയ്യേണ്ടത് ഭാര്യയുടെ ഉത്തരവാദിത്തമാണ്(2:228). അത് ഭൃത്യപ്പണിയല്ല, തന്നെ സംരക്ഷിക്കുന്നവന്ന് നല്കുന്ന സ്നേഹത്തിന്റെ പ്രതിശുശ്രൂഷയാണ്. വീട്ടുജോലി അവളുടെ ബാധ്യതയായി നിര്‍ബന്ധിച്ചിട്ടില്ല. അതില്‍ അവളെ സഹായിക്കേണ്ടത് പുരുഷന്റെയും കടമയാണ്. ഉത്തമ ഭര്‍ത്താവായ മുഹമ്മദ് നബി(സ്വ) അത് പ്രവൃത്തിയിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. എങ്കിലും ഇസ്ലാം മാതൃകയായി വിശേഷിപ്പിച്ച വിശ്വാസിനികള്‍ ഈ രംഗം സ്വയം ഏറ്റെടുത്തവരായിരുന്നു എന്നു കാണാം. റസൂലിന്റെ പ്രിയ മകളും അലി(റ)വിന്റെ സ്നേഹപ്പാതിയുമായിരുന്ന ഫാതിമ(റ) വീട്ടുജോലിചെയ്ത് മുറിഞ്ഞ കൈകളുമായി ജീവിച്ചവളാണ്. ഉപ്പയുടെ വ്യാപാരത്തോടൊപ്പം സമൃദ്ധിയില്‍ വളര്‍ന്നു വന്ന അസ്മാഅ് ബിന്ത് അബീബകറിന്(റ) ലഭിച്ച വരന് ഒരു യുദ്ധക്കുതിരയല്ലാതെ മറ്റൊന്നും വരുമാനമില്ലാത്ത സുബൈറുബ്നു അവ്വാ(റ)മായിരുന്നു. ആ യോദ്ധാവിന്റെ കുതിരക്കുള്ള തീറ്റ സംഘടിപ്പിക്കുന്നതു മുതല്‍ മുഴുവന്‍ ജോലികളും ഏറ്റെടുത്തതാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയ അവരുടെ മഹത്വങ്ങളിലൊന്ന്. ഭര്‍ത്താവിന്റെ കൂടെ നടന്ന് അദ്ദേഹത്തിന്റെ ‘ഉടമ’യാകാന്‍ കഴിഞ്ഞതാണ് ഹാജറിന്നും(റ) ഖദീജ(റ)യ്ക്കും ചരിത്രത്തില്‍ ഇടം നേടിക്കൊടുത്തത്. ഭര്‍ത്താവിന്റെ തൃപ്തി നേടി മരിക്കാന്‍ കഴിയുന്നത് സ്വര്ഗലബ്ധിയാണെന്ന് നബി(സ്വ) സന്തോഷവാര്‍ത്ത അറിയിക്കുന്നത് ബാധ്യതയുടെ ഭാരം ബോധ്യപ്പെടുത്താനാണ്.
വീടിന്റെ ധാര്‍മിക സുരക്ഷയും സ്ത്രീകളിലാണ് ഇസ്ലാം ഏല്പിച്ചത്. മനുഷ്യപദവികളില്‍ ഏറ്റവും മഹോന്നതമാണ് മാതൃത്വം. ഏറ്റവും വലിയ ബാധ്യതയും അതു തന്നെയാണ്. ഒരു മനുഷ്യന്ന് സ്രഷ്ടാവിനോടുള്ള കടപ്പാടിന്നു ശേഷമുള്ളത് മാതാവിനോടാണ് എന്ന് ഇസ്ലാം പഠിപ്പിക്കുന്നത്, മാതാവിന്റെ ബാധ്യത ഓര്‍മിപ്പിക്കാന്‍ കൂടിയാണ്. ഗര്‍ഭധാരണം മുതല്‍ പ്രസവവും മുലയൂട്ടലും ശൈശവ ബാല്യപരിചരണവും വരെയുള്ള നീണ്ട വര്‍ഷങ്ങളില്‍ യഥാസമയം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടത് മാതാക്കളുടെ ചുമതലയാണ്. ”മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ടു കൊല്ലം മുല കൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്”(2:233). വിവാഹബന്ധം വേര്പിരിഞ്ഞാല് പോലും കുട്ടികളുടെ പിതാവില്‍ നിന്ന് ചെലവുവാങ്ങി അവരുടെ സംരക്ഷണം നിര്‍വഹിക്കേണ്ടത് അവള്‍ക്ക് നിര്‍ബന്ധമാണ്. ”മുലകൊടുക്കുന്ന മാതാക്കള്‍ക്ക് മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു ‘‘(2:233).
സാമൂഹികമായ ബാധ്യതകള്‍
ഇസ്ലാം മനുഷ്യന്റെ സാമൂഹികതയെ അംഗീകരിക്കുന്നു. വ്യക്തിയെപ്പോലെ സമൂഹത്തിനും പ്രാധാന്യം നല്കുന്നു. നന്മകളില് പരസ്പരം ഉപദേശിച്ചും സഹകരിച്ചും തിന്മകളെ പരസ്പരം തടഞ്ഞും വിരോധിച്ചും ജീവിക്കേണ്ടവരാണ് ഓരോ മനുഷ്യനും. പൊതുസമൂഹത്തിനു പുറമെ മുസ്ലിം സമൂഹം എന്ന മറ്റൊരു മാനദണ്ഡത്തിലും മനുഷ്യന്റെ സാമൂഹിക ഉത്തരവാദിത്തങ്ങളെ ഇസ്ലാം ഊട്ടിഉറപ്പിക്കുന്നു. ഒരു ശരീരം പോലെയാണവര്‍. ഒരംഗത്തിന് വേദനവന്നാല് മൊത്തം വേദനിക്കുന്ന ശരീരം. ഒരു കെട്ടിടം പോലെ. അതിന്റെ ഓരോ കല്ലും തൂണും മൂലകളും പരസ്പരം ചേര്‍ന്ന് ബലവത്തായിത്തീരുന്നു.
‘നിങ്ങളെല്ലാവരും പ്രജകളെക്കുറിച്ച് ചോദിക്കപ്പെടുന്ന ഭരണാധികാരികളാണ്’ എന്നാണ് നബി(സ്വ)യുടെ ഓര്‍മപ്പെടുത്തല്‍. മാനസികവും ശാരീരികവുമായ നൈസര്‍ഗിക സവിശേഷതകളാല്‍ ചിലകാര്യങ്ങളില്‍ വിട്ടുവീഴ്ച അനുവദിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍ മേല്പറഞ്ഞ സാമൂഹിക ബാധ്യതകളിലൊന്നും സ്ത്രീപുരുഷന്മാര്ക്കിടയില് ഏറ്റക്കുറച്ചിലുകളില്ല. സമൂഹത്തിലെ ഒരു അംഗം എന്ന നിലയില്‍ പുരുഷനെപ്പോലെ ബാധ്യതകളും കടപ്പാടുകളുമുള്ളവളാണ് സ്ത്രീ. സാമൂഹിക ബാധ്യതകളില്‍ ഒറ്റയ്ക്കും കൂട്ടായും പങ്കാളികളാകേണ്ടത് ഇരുവിഭാങ്ങള്‍ക്കും നിര്‍ബന്ധമാണ്. പ്രവാചകന്(സ്വ)യുടെ കുടുംബാംഗങ്ങളും അനുചരന്മാരുമായ സ്ത്രീകള്‍ ഇതിന്ന് മാതൃകകളാണ്.
ഇസ്ലാം ആവശ്യപ്പെടാതിരുന്നിട്ടും ബഹുദൈവവിശ്വാസിനിയായ മാതാവിനോട് അടുക്കുന്നതു പോലും റസൂലിനോട് ചോദിച്ചിട്ടു മതി എന്ന് അസ്മാഅ്(റ) തീരുമാനിക്കുന്നതും, ആദര്‍ശ ശത്രുവായ പിതാവിന് റസൂലിന്റെ വിരിപ്പിലിരിക്കാന്‍ അര്‍ഹതയില്ലെന്ന് പറയാന്‍ ഉമ്മുഹബീബ (റ)യെ പ്രേരിപ്പിച്ചതും ആദര്‍ശത്തോടുള്ള പ്രതിബദ്ധതയാണ്. ഇതാണ് നന്മകല്പിക്കുക, തിന്മ തടയുക എന്ന ഇസ്ലാമിക പ്രബോധനത്തിന്റെ ആശയം (9:71). ഇതില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് ചെറുതല്ല. അര്‍വ ബിന്ത് അബ്ദുല്‍മുത്തലിബും ഉമ്മുശുറൈഖുല് ഖുറശിയ്യയും മക്കാ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ രഹസ്യമായ ഇസ്ലാമിക പ്രബോധനത്തിനും അതുവഴിയുള്ള പീഡനങ്ങള്‍ സഹിക്കാനും തയ്യാറായി. ഉമറെന്ന ഭരണാധികാരിയെ വഴിയില്‍ പിടിച്ചു നിര്‍ത്തി ഉപദേശങ്ങളും താക്കീതുകളും നല്കാന് ഖൗല(റ)ക്ക് സാധിച്ചതും ഈ ബാധ്യതാബോധം കൊണ്ടാണ്. സ്ത്രീകള്‍ക്ക് ഇസ്ലാമിക കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കുകയും അനുഷ്ഠിക്കാന്‍ സജ്ജരാക്കുകയും ചെയ്യാന്‍ നബി(സ്വ) സ്ത്രീകളെ ചുമതലപ്പെടുത്തി. മണവാട്ടിക്ക് മൈലാഞ്ചിയിടുന്നവളെത്തന്നെ മയ്യിത്തിന് വസ്ത്രമണിയിക്കാനും പ്രേരിപ്പിച്ചു.
യുദ്ധരംഗങ്ങളില്‍ പോലും നിര്ബന്ധമല്ലാതിരുന്നിട്ടും സാന്ദര്‍ഭികമായി അവര്‍ ഉത്തരവാദിത്തം ഏറ്റെടുത്തു നിര്‍വഹിച്ചു. താന്‍ മനസ്സിലാക്കിയ സത്യത്തിനായി സമരമുഖത്തിറങ്ങിയ ആഇശ(റ)യും പടയാളികള്‍ക്ക് ആവേശം വിതറിയും ആയുധങ്ങളും ഭക്ഷണങ്ങളുമൊരുക്കിയും മുറിവേറ്റവരെ പരിചരിച്ചും കോട്ടകള്‍ക്ക് കാവലിരുന്നും അവശ്യഘട്ടങ്ങളില്‍ ആയുധമേന്തിയും സമുരമുഖങ്ങളിലെ നിറസാന്നിധ്യങ്ങളായ ഉമ്മു അമ്മാറ, ഉമ്മുര്റുമാന്, ഉമ്മു സുലൈം, ഹംന, ഉമ്മു അത്വിയ്യ, അസ്മാഅ് തുടങ്ങിയവര്‍ ഇങ്ങനെ സാമൂഹിക ഉത്തരവാദിത്തം തിരിച്ചറിഞ്ഞവരായിരുന്നു.
അശരണര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമില്‍ വളരെ പ്രധാനപ്പെട്ട സാമൂഹിക ബാധ്യതയാണ്. പ്രവാചകന്റെ ഇണകളും മക്കളും സഹചാരിണികളുമെല്ലാം ആരാധനകളില്‍ നിഷ്ഠ പാലിച്ചതോടൊപ്പം സമൂഹക്ഷേമപ്രവര്ത്തനങ്ങളിലും ജീവകാരുണ്യപദ്ധതികളിലും ഏറെ മുന്നില്‍ തന്നെയായിരുന്നു. മറ്റുള്ളവരുടെ കണ്ണീര് തുടയ്ക്കുന്നതില് അവര്‍ പുരുഷന്മാരോടൊപ്പം മുന്നേറി. അടുത്ത നേരത്തെ ഭക്ഷണംപോലും കരുതിവെക്കാതെ അവര്‍ വിശക്കുന്നവരെ ഊട്ടി. റസൂലിന്റെ ഭാര്യ ഉദാരമതിയായ സൗദയും മക്കളെ വിശപ്പിലുറക്കി റസൂലിന്റെ അതിഥിയായെത്തിയ വഴിപോക്കന്ന് വിരുന്നൂട്ടിയ അബൂത്വല്‍ഹയുടെ ഭാര്യ ഉമ്മുസുലൈമും വീട്ടിലെ കൊടും ദാരിദ്ര്യത്തിലേക്ക് കുളിരായി പെയ്ത അമീറുല്‍ മുഅ്മിനീന്റെ സമ്മാനക്കിഴി നേരം വെളുക്കും മുമ്പ് അയല്‍ വീടുകളിലെത്തിച്ച് വീണ്ടും വിശപ്പിലുറങ്ങാന് പോയ ഹിംസ് ഗവര്‍ണര്‍ സഈദുബ്നു ആമിറിന്റെ ഭാര്യയും ഇവിടെ വിശ്വാസിനികള്‍ക്ക് മാതൃകകളായി മുന്നില്‍ നടന്നു.
സമൂഹത്തോടുള്ള പെരുമാറ്റ മര്യാദകളിലും സൂക്ഷ്മത പുലര്‍ത്തല്‍ സ്ത്രീകളുടെ ബാധ്യതയാണ്. നന്മകള് കുറഞ്ഞിട്ടും നാവ് നിയന്ത്രിച്ചതിന്റെ പേരില്‍ സ്വര്‍ഗത്തിലെത്തുന്ന സ്ത്രീയും നന്മ ഏറെയുണ്ടായിട്ടും അനിയന്ത്രിത നാവിനാല്‍ നരകം പൂകേണ്ടിവന്ന നിര്‍ഭാഗ്യവതിയും റസൂല്‍(സ്വ)യുടെ മുന്നറിയിപ്പാണ്. സമ്മാനങ്ങളും ദാനങ്ങളും നിരസിക്കരുതെന്നും ചെറുതായി കാണരുതെന്നും നബി(സ്വ) തന്റെ പാതികളെ ഉപദേശിക്കുന്നതും ഇതിന്റെ ഭാഗമാണ്. വ്യഭിചരിക്കില്ലെന്നും കുഞ്ഞുങ്ങളെ കൊല്ലുകയില്ലെന്നും ഇസ്ലാമിലേക്ക് വരുന്ന സ്ത്രീകളോട് നബി(സ്വ) പ്രതിജ്ഞ വാങ്ങിയത് രണ്ടു വലിയ സാമൂഹിക അക്രമങ്ങള്‍ നിര്‍ത്തല്‍ ചെയ്യുന്നതില്‍ അവള്‍ക്കുള്ള ഉത്തരവാദിത്തം ഓര്‍മപ്പെടുത്താനാണ്. അയല്പക്ക ബന്ധങ്ങള്‍ സുദൃഢമാക്കുന്നതില്‍ സ്ത്രീക്ക് പ്രധാന പങ്കാണുള്ളത്. ആഇശ(റ)യുടെ ചോദ്യത്തിന് ഏറ്റവും അടുത്തവാതിലുകാരെ ആദ്യം പരിഗണിക്കുക എന്ന നബി(സ്വ)യുടെ മറുപടി എപ്പോഴും കൊടുക്കാന്‍ കഴിവില്ലെങ്കിലും ആകാവന്ന അത്രയും ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടതുണ്ട് എന്ന് ഓര്‍മിപ്പിക്കുന്നതാണ്. ഭര്‍ത്താവിന്റെ സ്വത്ത് അനുമതിയില്ലാതെ പോലും ദാനം ചെയ്താല്‍ അവള്‍ക്കും പുണ്യം ലഭിക്കുമെന്ന് റസൂല്‍(സ്വ) പഠിപ്പിക്കുന്നതും ജീവകാരുണ്യത്തിലെ സ്ത്രീ ബാധ്യത ഉണര്‍ത്താനാണ്.
ഉദ്യോഗ മണ്ഡലങ്ങളിലും ഇസ്ലാം സ്ത്രീക്ക് ബാധ്യതകളേല്പിക്കുന്നുണ്ട്. ഉമര്‍(റ) ബൈതുല്‍മാലിന്റെ കണക്കു സൂക്ഷിപ്പുകാരിയായി സ്ത്രീയെ നിയമിച്ചത് ഇതിനു തെളിവാണ്. സഹജീവികളോടും പരിസ്ഥിതിയോടുമെല്ലാം ബാധ്യതകള്‍ നിര്‍വഹിക്കുന്നതിലും സ്ത്രീ ശ്രദ്ധിക്കേണ്ടതുണ്ട്. പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിട്ട സ്ത്രീ നരകാവകാശിയാണെന്ന നബി(സ്വ)യുടെ അധ്യാപനം അതാണ് സൂചിപ്പിക്കുന്നത്.
സാമൂഹികവികാസത്തിനായി ഉത്തമ മാതൃകകള്‍ നിര്‍മിക്കാന്‍ മുസ്ലിം സ്ത്രീകള്‍ക്ക് സാധിച്ചതിന് ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്. ഹി.684-ല്‍ മംലൂക്കുകളുടെ ഭരണകാലത്ത് ഈജിപ്തില്‍ അബി ബറക്കാതിന്റെ മകള്‍ ശൈഖ സൈനബും സുല്താന് അല്‍സാഹിറിന്റെ മകളും ചേര്‍ന്ന് സ്ത്രീകള്‍ക്കായി പ്രത്യേകം സ്ഥാപിച്ച ‘രിബാത്ത്’ സ്ത്രീകളുടെ മതവും വിദ്യാഭ്യാസവും സാമൂഹ്യ ഇടപെടലുകളുമെല്ലാം അജണ്ടയാക്കിയിരുന്നു. അനാഥരും വിധവകളും പീഡിതരുമായ സ്ത്രീകളെ സംരക്ഷിക്കാനുള്ള സംവിധാനവും ഇവിടെയുണ്ടായിരുന്നു. കൗണ്‍സലിംഗ് ക്ലാസുകളിലൂടെ ഖുര്‍ആനിലും സുന്നത്തിലും സ്ത്രീക്ക് നല്‍കിയിട്ടുള്ള അവകാശങ്ങളെയും ബാധ്യതകളെയും കുറിച്ച് അവരെ ബോധവല്കരിക്കാനും രിബാത് മുന്‍കയ്യെടുക്കുകയുണ്ടായി.
ആധുനിക കാലം വരെയുള്ള ഇസ്ലാമിക നവോത്ഥാന സംരംഭങ്ങളിലെല്ലാം സ്ത്രീ അവളുടെ സാമൂഹിക ദൗത്യനിര്‍വഹണത്തില്‍ പങ്കാളിയായിട്ടുണ്ട്. പരലോകത്ത് ഒറ്റയ്ക്കൊറ്റയ്ക്ക് വിചാരണക്ക് വിധേയമാക്കപ്പെടുമ്പോള്‍ തന്റെതായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചതിന്റെ കണക്ക് സ്ത്രീകളും ബോധിപ്പിക്കേണ്ടതുണ്ടല്ലോ.
