സുരക്ഷിതയായ സ്ത്രീ
സുരക്ഷിതയായ സ്ത്രീ എന്ന ആശയം സ്ത്രീയുടെ ശാരീരിക, മാനസിക, സാമൂഹ്യ സുരക്ഷയെ ഉറപ്പാക്കുന്നതിനെ സൂചിപ്പിക്കുന്നു. കുടുംബത്തിലും സമൂഹത്തിലും സ്ത്രീ ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം അടിസ്ഥാന മനുഷ്യാവകാശമാണ്. ഇസ്ലാമിക ദൃഷ്ടികോണത്തില്‍ സ്ത്രീയുടെ മാന്യതയും സുരക്ഷയും സംരക്ഷിക്കുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമായി കണക്കാക്കപ്പെടുന്നു. നിയമപരമായ സംരക്ഷണവും നൈതിക ബോധവത്കരണവും ചേര്‍ന്നതാണ് സുരക്ഷിതയായ സ്ത്രീ എന്ന ആശയത്തിന്റെ അടിത്തറ.
സ്ത്രീക്ക് പുരുഷന്റെ സംരക്ഷണം ആവശ്യമുണ്ടെന്നതിന് അവളുടെ മനസ്സും ശരീരവും തെളിവാണ്. കീഴ്പെടാനും സുരക്ഷതേടാനുമാണ് ആവളുടെ പ്രകൃതം ആവശ്യപ്പെടുന്നതെങ്കില്‍ കീഴ്പെടുത്താനും സുരക്ഷ ഒരുക്കാനുമാണ് പുരുഷ മനസ്സ് കൊതിക്കുന്നത്. പുരുഷന് പ്രതിസന്ധികളെ നേരിടാന്‍ ആര്‍ജവം കാണിക്കുമ്പോള്‍ പ്രതിസന്ധികളില്‍ രക്ഷപ്പെടാനുള്ള അഭയസ്ഥാനമാണ് സ്ത്രീ തെരയുന്നത്. ഇത് പുരുഷമേധാവിത്വ സംസ്കാരം അവളെ അങ്ങനെ കീഴ്പെട്ടു വളരാന്‍ നിര്‍ബന്ധിച്ചതുകൊണ്ടല്ല. ഇതു പ്രകൃതിസംവിധാനമാണ്. ചില പുരുഷന്മാര് സ്ത്രീ സ്വഭാവം കാണിക്കുന്നതോ ചില സ്ത്രീകള്‍ പുരുഷന്മാരെക്കാള് ഈ രംഗത്ത് മികവുകാണിക്കുന്നതോ ഇതിന് അപവാദമായുണ്ടാകാം.
മനുഷ്യന് എന്ന നിലയില്‍ സ്ത്രീക്ക് തുല്യപരിഗണന നല്കുന്ന ഇസ്ലാം അവളുടെ ജൈവിക വ്യതിരിക്തതകളെ തിരിച്ചറിയുന്നു. സ്നേഹം, നേര്‍ചിന്ത, ദീര്ഘദൃഷ്ടിക്കുറവ്, പ്രതിസന്ധികളില്‍ പെട്ടെന്നുള്ള പതര്‍ച്ച, തീരുമാനങ്ങളെടുക്കാനുള്ള താമസം, വിധേയത്വഭാവം മുതലായവ യുള്ളവളും കായികമായി ദുര്‍ബലയുമാണ് സ്ത്രീ. എന്നാല്‍ ഈ കാര്യങ്ങളില്‍ സ്ത്രീയെ അപേക്ഷിച്ച് ഏറെ മുന്നിലാണ് പുരുഷന്മാര്.
ഈ സുരക്ഷയുടെ ഭാഗമായാണ് പുരുഷനെ ഇസ്ലാം കുടുംബ നേതൃത്വമേല്പിച്ചതും സ്ത്രീയുടെ രക്ഷാകര്ത്താവാക്കിയതും. ഇത് അവനില്‍ ചുമതലാ ബോധവും അവളുടെ സുരക്ഷാ ഉത്തരവാദിത്തവും ഉണ്ടാക്കുമെന്നതിനാല്‍ ചൂഷണം ചെയ്യാനുള്ള മനസ്ഥിതിയില്‍ നിന്ന് അവളെ സംരക്ഷിക്കേണ്ട ബാധ്യതയിലേക്ക് അവനെ എത്തിക്കും.
ആവശ്യമുള്ള സുരക്ഷയില്‍ ഏറ്റവും പ്രധാനമായതാണ് എല്ലാവിധ പീഡനങ്ങളില്‍ നിന്നുമുള്ള സുരക്ഷ. പീഡനങ്ങളില്‍ നിന്ന് അവളെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ധര്മസമരമാണെന്നുണര്ത്തുന്ന ഖുര്‍ആന്‍ അത് നിര്‍വഹിക്കാത്തവരെ ശാസിക്കുന്നുണ്ട്(4:75). വിധവയുടെ പുനരധിവാസത്തിനായി പണിയെടുക്കുന്നവനെ ധര്മസമരയോദ്ധാവായി നബി(സ്വ) പരിചയപ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. സ്ത്രീകളോട് നന്നായി പെരുമാറുന്നവരാണ് നല്ലവര്‍, പാലിക്കേണ്ട കരാറുകളില്‍ ഏറ്റവും പ്രധാനമാണ് വിവാഹത്തിലുണ്ടാക്കിയ കരാര്‍, സ്ത്രീയുടെ പ്രകൃതമറിഞ്ഞും വിട്ടുവീഴ്ച ചെയ്തും പെരുമാറണം, അവളുടെ ജീവിതച്ചെലവുകള്‍ വഹിക്കണം, ആനന്ദം നല്‍കണം, ആരാധനാ സ്വാതന്ത്ര്യം നല്‍കണം തുടങ്ങി ധാരാളം ഉപദേശങ്ങള്‍ നബി(സ്വ) പുരുഷ സമൂഹത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്. അവള്‍ക്ക് നേരെയുള്ള ശാരീരികവും മാനസികവുമായ എല്ലാ അതിക്രമങ്ങളും ഇവ മുഖേനെ നിഷിദ്ധമാക്കപ്പെടുന്നു.
എന്നാല്‍ സ്ത്രീസുരക്ഷ പുരുഷന്റെ മാത്രം ഭാഗത്തു നിന്ന് പൂര്‍ത്തിയാക്കുക സാധ്യമല്ല. അവള് സ്വയം ചില നിയന്ത്രണങ്ങള്‍ പാലിക്കുമ്പോഴേ അത് നേടിയെടുക്കാന്‍ കഴിയുകയുള്ളൂ. ഇതാണ് സ്ത്രീകളുടെ വ്യക്തിപരവും സാമൂഹികവുമായി ജീവിതത്തില്‍ ഇസ്ലാം ചില ചിട്ടകള്‍ നിര്‍ദേശിക്കാനുള്ള കാരണം. ഇത് അവളെ അസ്വതന്ത്രയാക്കുകയല്ല, അവള്‍ക്ക് അനുവദിച്ച സ്വാതന്ത്ര്യങ്ങള്‍ ചൂഷണം ചെയ്യപ്പെടാനും അതുവഴി അവള്‍ക്കുണ്ടായേക്കാവുന്ന ആക്രമണങ്ങള്‍ തടയാനുമാണ് ഇസ്ലാം ഉദ്ദേശിക്കുന്നത്.
ലൈംഗികത
സ്ത്രീ സുരക്ഷയില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ് ലൈംഗിക അതിക്രമത്തില്‍ നിന്നുള്ള സുരക്ഷ. സ്ത്രീ പുറത്തു നിന്ന് അനുഭവിക്കുന്ന പീഡനങ്ങളില്‍ മിക്കതും ഈ വിഷയത്തിലാണ്. അതിനാല്‍ ഈ രംഗത്ത് ഇസ്ലാം ചില കര്‍ശന നിയന്ത്രണങ്ങള്‍ സ്ത്രീപുരുഷന്മാര്ക്ക് നല്കുന്നു. സ്ത്രീ പുരുഷ ലൈംഗിക ആകര്‍ഷണം ജന്തുസഹജമാണ്. അവയുടെ നിലനില്പിനും വംശവര്‍ധനവിനും അത് ആവശ്യമാണ്. വംശവര്‍ധനവ് എന്ന കേവല ലക്ഷ്യത്തിനപ്പുറത്ത് ജീവിത സുഖം, സാമൂഹിക വളര്‍ച്ചയും സമാധാനവും തുടങ്ങി മാനവികതയുടെ മാനങ്ങള്‍ നിലനിര്‍ത്താന്‍ പോലും മനുഷ്യനില്‍ ലൈംഗികത നിമിത്തമായിത്തീരുന്നു (30:21).
സ്ത്രീയോടുള്ള കാമവും ലൈംഗിക വികാരവും പുരുഷപ്രകൃതമാണ്. അവന് ചെറിയ കാരണങ്ങളിലൂടെ പോലും ലൈംഗിക കാര്യങ്ങളിലേക്ക് ഉത്സുകനാകുന്നു. എന്നാല്‍ പുരുഷനെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഇങ്ങനെ പെട്ടെന്ന് ലൈംഗിക ഉത്തേജനം ഉണ്ടാവുന്നില്ല. പുരുഷന് സ്ത്രീയില്‍ നിന്ന് സേവനവും ലൈംഗികതയും ആഗ്രഹിക്കുമ്പോള്‍ സ്ത്രീ പുരുഷനില്‍ നിന്ന് സ്നേഹവും സംരക്ഷണവുമാണ് ആഗ്രഹിക്കുന്നത്. ലൈംഗിക വാഞ്ഛ ലൈംഗിക ചിന്തയുണ്ടാക്കുന്ന ഏതു കാര്യങ്ങള്‍ മുഖേനെയും ഉണര്‍ന്നേക്കാം. സ്ത്രീ ശരീരവും ശരീര ഭാഗങ്ങളും, സ്ത്രീയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വസ്തുക്കള്‍ എന്നിവയുടെ ദര്‍ശനം, സ്പര്‍ശനം, ഗന്ധം, ശബ്ദം, ചിന്ത, ചലനം, വായന, ചര്‍ച്ച എന്നിവ അവനെ ലൈംഗികമായി ഉത്തേജിപ്പിക്കും. മനോവൈകല്യമുള്ളവരില് നിന്ന് സ്ത്രീയല്ലാതെ പുരുഷന്, കുട്ടി, മൃഗം തുടങ്ങി താന്‍ ആഗ്രഹിക്കുന്ന എന്തിലും ആഗ്രഹം സാധിക്കാന്‍ ശ്രമിക്കുന്ന ലൈംഗിക വൈകൃതങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ലഹരിയുടെ ആധിപത്യം മനുഷ്യനെ പൈശാചികതയിലേക്കു നയിക്കുന്നു. അത് ലൈംഗിക ആരാജകത്വത്തിലേക്ക് എത്തിക്കുന്നു. ഇവിടെയാണ് മതങ്ങള്‍ വിശേഷിച്ചും ഇസ്ലാം മനുഷ്യനെ കടിഞ്ഞാണിടുന്നത്.
പ്രകൃതിപരമായ ഇഛകളെ നിയന്ത്രിക്കുമ്പോഴാണ് മാനവികതയുണ്ടാകുന്നത്. വിശന്നാലും അന്യന്റെത് അനുവാദമില്ലാതെ ആഹരിക്കരുത്. വിസര്ജനാവശ്യമുണ്ടെങ്കിലും അത് പൊതുവഴിയിലാകരുത്. ശക്തിയുണ്ടെങ്കിലും ദുര്‍ബലനില്‍ പരീക്ഷിക്കരുത്. ഇത്യാദി ധാര്‍മിക നിയമങ്ങള്‍ ഇങ്ങനെ ഉരുവംകൊണ്ടതാണ്. ഇതാണ് പുരുഷനേക്കാള്‍ പൊതുവെ ശാരീരികവും വൈകാരികവുമായ പരിമിതികളുള്ള സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമാക്കി ഇസ്ലാം ചില നിയന്ത്രണങ്ങള്‍ വെക്കാനുള്ള കാരണം. അന്യരുടെ മുമ്പില്‍ മുഖവും മുന്‍കൈകളുമല്ലാത്ത ശരീരഭാഗങ്ങള്‍ മറയ്ക്കുക, കൃത്രിമാലങ്കാരങ്ങളും സുഗന്ധവും ഉപേക്ഷിക്കുക, സ്ത്രൈണത മുറ്റുന്ന കലാപ്രകടനങ്ങള്‍ നടത്താതിരിക്കുക, സംസാരത്തില്‍ സൂക്ഷ്മത പുലര്‍ത്തുക, കണ്ണ് നിയന്ത്രിക്കുക, നടത്തം ശ്രദ്ധിക്കുക, അന്യപുരുഷനോടൊപ്പം തനിച്ചാകാതിരിക്കുക, ദീര്‍ഘയാത്രയില്‍ അടുത്ത രക്തബന്ധുവിനെ സഹയാത്രികനാക്കുക തുടങ്ങി ചില നിയന്ത്രണങ്ങള്‍ ഇസ്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം, ഭൗതിക വസ്തുക്കളെക്കാള്‍ ഭക്തികൊണ്ടാണ് ഈ മറ രൂപപ്പെടുത്തേണ്ടതെന്ന് വിശുദ്ധ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു. ”ആദം സന്തതികളേ, നിങ്ങള്‍ക്കു നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നാം നല്കിയിരിക്കുന്നു. ധര്‍മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്”(7:26).
വേഷം
സ്ത്രീ സുരക്ഷയുടെ ഭാഗമായി ഇസ്ലാം നല്കിയ പ്രധാന നിര്‍ദേശങ്ങളിലൊന്നാണ് അവളുടെ വസ്ത്രധാരണരീതി. അല്ലാഹു സുന്ദരനാണ്. അവന് സൗന്ദര്യം ഇഷ്ടപ്പെടുന്നു. വൃത്തിയില്ലാതെ നടന്ന ഭക്തനോട് കുളിച്ചും എണ്ണയിട്ടും വൃത്തിയാകാനും കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച സമ്പന്നനോട് അല്ലാഹു തന്നത് ജീവിതത്തില്‍ കാണിക്കണമെന്നും മുഹമ്മദ് നബി(സ്വ) നിര്‍ദേശിക്കുന്നു. ആരാധനകളിലും ആരാധനാലയങ്ങളിലും സുന്ദരമായ വസ്ത്രം ധരിച്ച് പങ്കെടുക്കാന്‍ ഇസ്ലാം ആവശ്യപ്പെടുന്നു. വസ്ത്രത്തിന്റെ ധര്‍മം അലങ്കാരം കൂടിയാണെന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്(7:26). ഇതെല്ലാം പുരുഷന്നും സ്ത്രീക്കും ബാധകമാണ്. ഭാര്യ ഭര്‍ത്താവിന്നും ഭര്‍ത്താവ് ഭാര്യയ്ക്കും വേണ്ടി അണിഞ്ഞൊരുങ്ങണമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. അതിനാല്‍ തന്നെ വസ്ത്രത്തിലും ശാരീരിക സൗന്ദര്യത്തിലുമുള്ള ഇസ്ലാമിന്റെ നിയമങ്ങളും ചട്ടങ്ങളും സ്ത്രീയെയോ പുരുഷനേയോ വികൃതനും വൃത്തികെട്ടവനുമാക്കി ഭക്തിയുടെപേരില്‍ പുണ്യം സമ്പാദിക്കാന്‍ ആവശ്യപ്പെടുന്നില്ല. മറിച്ച്, ധൂര്‍ത്തും പൊങ്ങച്ചവും ചതിയും അന്യായങ്ങളും കടന്നുവരാത്തവിധം ഭൂമിയിലെ സൗന്ദര്യം അണിയുകയും ആസ്വദിക്കുകയുമെല്ലാം ചെയ്യാന്‍ ഇസ്ലാം സ്ത്രീപുരുഷന്മാരെ പ്രേരിപ്പിക്കുന്നു.
മനുഷ്യ സമൂഹത്തിലെ അലങ്കാരമാണ് സ്ത്രീയെന്ന് ഖുര്‍ആന്‍ അംഗീകരിക്കുന്നു. ”ഭാര്യമാര്‍, പുത്രന്മാര്, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാ കുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം’‘ (3:14). ഭൂമിയിലെ ഉത്തമമായ വിഭവമാണ് നല്ലസ്ത്രീയെന്ന് റസൂലും ആലങ്കാരികമായി പറഞ്ഞുവെക്കുന്നു. അലംകൃതയാകാനുള്ള അവളുടെ മോഹത്തിന് അനുമതിയെന്നോണം, പുരുഷന്ന് നിഷിദ്ധമായ പട്ടും സ്വര്‍ണവും, ആടയും ആഭരണവുമായി ഇസ്ലാം അവള്‍ക്ക് അനുവദിക്കുന്നു. ഇസ്ലാമിന്റെ പുരുഷാധിപത്യമല്ല സ്ത്രീയുടെ വേഷവിധാനത്തിലും സൗന്ദര്യ പ്രകടനത്തിലുമുള്ള നിയന്ത്രണത്തിന്റെ അടിസ്ഥാനം എന്നു മനസ്സിലാക്കാന്‍ ഇതു പര്യാപ്തമാണ്. സ്ത്രീയുടെ പ്രകൃതിപരമായ ആകര്‍ഷകത്വമാണ് അവളെ അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രധാനഘടകമെന്നത് യാഥാര്‍ഥ്യമാണ്. ഇതില്‍ ശരീരദര്ശനമെന്ന ആകര്‍ഷണത്തിനു നിയന്ത്രണമേര്‍പ്പെടുത്തുകയാണ് സ്ത്രീയുടെ വസ്ത്രനിയന്ത്രണം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യക്ഷമായി തന്നെ കാമക്കണ്ണുകളില്‍ നിന്നും അതവള്‍ക്ക് സുരക്ഷിതത്വം നല്‍കും. മാന്യയാണെന്ന് തിരിച്ചറിയപ്പെടുന്നതിനാല്‍ പൂവാലശല്യവും മറ്റും കുറയും. ഇതെല്ലാം ആത്മാഭിമാനത്തോടെ സമൂഹത്തിലും കുടുംബത്തിലും തന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ അവള്‍ക്ക് ധൈര്യം പകരും.
സ്ത്രീയുടെ മുഖം, മുന്‍കൈ എന്നീ ഭാഗങ്ങളൊഴിച്ച് മറ്റുള്ളതെല്ലാം അന്യപുരുഷന്മാരുടെ മുന്നില്‍ മറയ്ക്കണം. ഇസ്ലാമിക നിയമപ്രകാരം പരസ്പരം വിവാഹം നിഷിദ്ധമായ ബന്ധുക്കള്‍ (മഹ്റം) അല്ലാത്തവരാണ് അന്യര്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മകന്, തന്റെയും ഭര്‍ത്താവിന്റെയും പിതാവ്, മകന്, പിതൃവ്യന്, പിതാമഹന്, സഹോദരന്, സഹോദരന്റെ മകന്, സഹോദരിയുടെ മകന്, മാതൃ സഹോദരന് എന്നിവരാണ് ഈ ബന്ധുക്കള്‍. ഇതുകൂടാതെ മുസ്ലിം സ്ത്രീകള്‍, അടിമകള്‍, ലൈംഗിക ശേഷിയും താല്പര്യവുമില്ലാത്ത വേലക്കാര്‍, ലൈംഗിക ബോധമില്ലാത്ത കുട്ടികള്‍ എന്നിവര്‍കൂടി ഇതില്‍ ഉള്‍പെടുന്നു. ഭര്‍ത്താവല്ലാത്ത ആര്‍ക്കുമുമ്പിലും ലൈംഗിക ഭാഗങ്ങള്‍ വെളിവാക്കാന്‍ പാടില്ലാത്തതാണ്. ഇളവനുവദിക്കപ്പെട്ടവരില് തന്നെ ദുര്‍നടപ്പ് ഭയപ്പെടുന്നവരില്‍ നിന്നും ശരീരം മറയ്ക്കേണ്ടതാണ്. ഭര്‍ത്താവിന്റെ സഹോദരന്മാര്, സഹോദരീ ഭര്‍ത്താവ്, അമ്മാവന്റെയും പിതൃവ്യന്റെയും മക്കള്‍ തുടങ്ങിയ അടുത്തബന്ധുക്കളൊന്നും ഈ ഇളവില്‍ ഉള്‍പെടുന്നില്ല.
ഉഖ്ബ(റ) പറയുന്നു: നബി(സ്വ) അരുളി; നിങ്ങള്‍ അന്യസ്ത്രീകളുടെയടുക്കല്‍ പ്രവേശിക്കുന്നതിനെ സൂക്ഷിക്കുവിന്‍. അപ്പോള്‍ ഒരു അന്‍സാരി പറഞ്ഞു: ഭര്‍ത്താവിന്റെ അടുത്ത കുടുംബങ്ങളെക്കുറിച്ച് താങ്കള്‍ എന്തുപറയുന്നു? നബി(സ്വ) പ്രത്യുത്തരം നല്കി. അതു നാശമാണ് (ബുഖാരി).
എന്നിരിക്കെ വീട്ടുസേവകരും അയല്‍ക്കാരും സഹപാഠികളും സഹപ്രവര്‍ത്തകരുമെല്ലാം നിയന്ത്രിക്കപ്പെടേണ്ടവരാണ്. നിര്‍ബന്ധ സാഹചര്യങ്ങളില്‍ ഏതു നിയമത്തിലും ഇളവനുവദിക്കപ്പെടുമെന്നതിനാല് ചികിത്സ, രോഗീപരിചരണം, പഠനം തുടങ്ങിയ രംഗങ്ങളില്‍ ഇതില്‍ ന്യായമായ ഇളവുകള്‍ സ്വീകരിക്കാവുന്നതാണ്.
നഗ്നത മറയ്ക്കേണ്ട രൂപം ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. ‘‘നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”(33:59). ”അവരുടെ മക്കനകള്‍ കുപ്പായമാറു കള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ’‘(24:31). ശരീരം പൂര്‍ണമായും മറയുന്ന, അയഞ്ഞതും അകം കാണാത്തതുമായ വസ്ത്രമാകണമെന്നാണ് ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നത്. ഇറുകിയതും ശരീരവടിവുകള്‍ വ്യക്തമാകുന്നതുമായ, പ്രത്യേകിച്ചും മാറിടവും കഴുത്തും മുടിയുമെല്ലാം പ്രകടമാകുന്ന വസ്ത്രം ധരിക്കുന്ന സ്ത്രീകളെ നബി(സ്വ) ശപിക്കുകയും അവര്‍ക്ക് സ്വര്‍ഗ സുഗന്ധംപോലും ലഭിക്കില്ലെന്ന് താക്കീതു നല്‍കുകയും ചെയ്തിട്ടുണ്ട്. അത്തരം വസ്ത്രം ധരിക്കുന്നവര്‍ അന്ത്യനാളിന്റെ അടയാളമാണെന്നും റസൂല്‍ സൂചിപ്പിക്കുകയുണ്ടായി. വസ്ത്രം കറുപ്പായിരിക്കണമെന്നോ പര്‍ദ എന്നു പറയുന്ന ബ്രാന്‍ഡഡ് ഇനം തന്നെ വേണമെന്നോ മുന്‍കൈയും മുഖവുമെല്ലാം മൂടണമെന്നോ ഇസ്ലാം നിയമമാക്കുകയോ പുണ്യകരമാക്കുകയോ ചെയ്തിട്ടില്ല.
സ്ത്രീ വേഷത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വേഷപ്രഛന്നതയുടെതാണ്. സ്ത്രീ പുരുഷന്റെ വേഷം ധരിക്കുന്നതും പുരുഷന് സ്ത്രീയുടെ വേഷം ധരിക്കുന്നതും ഇസ്ലാം നിരോധിക്കുന്നു. അബൂഹുറയ്റ(റ) പറയുന്നു: സ്ത്രീവേഷം അണിയുന്നവനെയും പുരുഷ വേഷം ധരിക്കുന്നവളെയും റസൂല്‍(സ്വ) ശപിച്ചിരിക്കുന്നു (അബൂദാവൂദ്). കൊച്ചു കുട്ടികളുടെ പ്രായം മുതല്‍ തന്നെ ഇത് ശ്രദ്ധിക്കുന്നതാണ് നല്ലത്. സമൂഹം പൊതുവെ ആണ്വേഷമെന്നു കരുതുന്ന രൂപവും ഭാവവുമെല്ലാം ഇതില്‍ ഉള്‍പെടുന്നുണ്ട്.
സൗന്ദര്യം
”നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്റെ) വീട്ടുകാരേ, നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്”(33:33). വിശുദ്ധ ഖുര്‍ആനിലെ നിര്‍ദേശമാണിത്.
സ്ത്രീസൗന്ദര്യപ്രകടനത്തിന്റെ ലോകമാണിത്. പര്ദവിപണനത്തിനു പോലും അണിഞ്ഞൊരുങ്ങിയ മോഡലുകള്‍! കല, സാഹിത്യം പോലെ ആവിഷ്കാര രംഗങ്ങളും പഠനം, തൊഴില്‍, ചികിത്സ തുടങ്ങിയ നിത്യനിര്ബന്ധ മേഖലകളുമെല്ലാം സ്ത്രീശരീര പ്രകടനമായിരിക്കുന്നു. അല്ലാഹുവിന്റെ സഹായമില്ലെങ്കില് തെറ്റിപ്പോകുന്ന സാഹചര്യത്തിന് കാരണമാകുന്നവര്‍ എത്ര വലിയ കുറ്റമായിരിക്കും ഏല്‍ക്കേണ്ടി വരിക.
ചികിത്സ, വൈരൂപ്യം മാറ്റല്‍ പോലുള്ള ആവശ്യങ്ങള്‍ക്കല്ലാതെ പ്ലാസ്റ്റിക് സര്‍ജറിയും മറ്റും ചെയ്യുന്നതും ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതും നിഷിദ്ധമാണ്. കൃത്രിമ മുടി വെക്കാന്‍ അനുമതി ചോദിച്ച വിവാഹിതയ്ക്ക് പോലും നബി(സ്വ) അതിനു സമ്മതം നല്‍കിയിട്ടില്ല. മുടിയില്ലായ്മയുടെ ന്യൂനത പരിഹരിക്കാന്‍ മുടിയല്ലാത്ത വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് തെറ്റില്ലെന്ന് പണ്ഡിതന്മാര് വിധി നല്‍കിയിട്ടുണ്ട്. പച്ച കുത്തുക, പുരികം വടിക്കുക, നേര്‍മയാക്കുക, പല്ല് മൂര്‍ച്ചകൂട്ടുക എന്നിവയെല്ലാം നബി(സ്വ) നിഷിദ്ധമാക്കിയതാണ്. ദുര്‍ഗന്ധം മാറ്റാനുള്ള നേരിയ രൂപത്തിലല്ലാതെ സുഗന്ധം ഉപയോഗിക്കുന്നതും സ്ത്രീക്ക് നിഷിദ്ധമാണ്. ഇതും ഇതിനോട് സാമ്യമുള്ളതുമായ കാര്യങ്ങളാണ് ഇന്നത്തെ ബ്യൂട്ടി പാര്‍ലര്‍ സംസ്കാരം. നിയന്ത്രണമില്ലാതെ സൗന്ദര്യം പ്രകടിപ്പിക്കാവുന്ന ഇത്തരം കാര്യങ്ങള്‍ എത്ര ലാഘവത്തോടെയാണ് ചെയ്യുന്നത്. നമസ്കാരക്കാരികള് പോലും! ഭക്തരുടെ മനസ്സില്‍പോലും അശ്ലീലത പതപ്പിക്കുന്നവര് ഇരട്ടി ശിക്ഷക്ക് കാത്തിരിക്കട്ടെ. വിവാഹപ്പെണ്ണിനെ കെട്ടുകാഴ്ചയ്ക്കായി ഒരുക്കുന്നത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി പതിനായിരക്കണക്കിന് രൂപയുടെ വച്ചുകെട്ടുകളിലൂടെയാണ്. അല്ലാഹുവിന്റെ പ്രകൃതിയെ മാറ്റുന്നവര്‍ക്ക് ഭൂമിയില്‍ തന്നെ ശിക്ഷ ലഭിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു. എന്നാല്‍ പരലോകം അതീവ ദുഷ്കരമാകുമെന്ന് അല്ലാഹുവിന്റെ ദൂതര്‍(സ്വ) മുന്നറിയിപ്പു നല്‍കിയതാണ് വിശ്വാസികള്‍ ഭയപ്പെടേണ്ടത്.
ഇസ്ലാമിന്റെ വസ്ത്ര നിയമങ്ങളും സൗന്ദര്യ സങ്കല്പങ്ങളും പൂര്‍ണമായും പാലിച്ച മുസ്ലിം വനിതാ ലോകം പ്രവാചകന്(സ്വ)യുടെ കാലം മുതല്‍ വര്‍ത്തമാനലോകത്ത് വരെ സമൂഹത്തിലും കുടുംബത്തിലുമെല്ലാം തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ മഹത്തരമായ നിലയില്‍ നിര്‍വഹിച്ച് വിജയിച്ചിട്ടുണ്ട്. ഹിജാബും ശരീര നിയന്ത്രണങ്ങളുമൊന്നും അവള്‍ക്ക് ലഭിക്കേണ്ട കഴിവുകളോ അംഗീകാരങ്ങളോ ശേഷികളോ നഷ്ടപ്പെടുത്തിയിട്ടില്ല. ആരാലും ആക്രമിക്കപ്പെടാതെ സ്വത്വബോധത്തോടെ സാഭിമാനം അവള് നാണവും മാനവും സൂക്ഷിച്ച് യാത്ര തുടരുകയാണ്.
യാത്രയും ഒറ്റപ്പെടലും
യാത്ര ജീവിത്തിന്റെ അനിവാര്യതയാണ്. ജോലി, പഠനം, ചികിത്സ തുടങ്ങിയ പല അടിസ്ഥാന ആവശ്യങ്ങള്‍ക്കും ചെറുതോ വലുതോ ആയ യാത്രകള്‍ ചെയ്യേണ്ടി വരുന്നു. ഇസ്ലാം യാത്രയുടെ കാര്യത്തിലും സ്ത്രീക്ക് ചില കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അബൂഹുറയ്റ(റ) പറയുന്നു: നബി(സ്വ) അരുളി: അല്ലാഹുവിലും പരലോകത്തും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് ഒരു പകലും ഒരു രാത്രിയും വിവാഹബന്ധം നിഷിദ്ധമായവര്‍ (മഹ്റം)കൂടെയില്ലാതെ യാത്ര ചെയ്യുവാന്‍ പാടില്ല (ബുഖാരി). നിര്‍ബന്ധ സാഹചര്യങ്ങളിലേ ഈ നിയമത്തില്‍ ഇളവനുവദിക്കൂ എന്നതില്‍ ഭൂരിപക്ഷ പണ്ഡിതരും യോജിക്കുന്നു. ഇത്തരം സഹയാത്രികരില്ലെങ്കില്‍ സ്ത്രീക്ക് ഹജ്ജു പോലും നിര്‍ബന്ധമല്ലെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍, സുരക്ഷ ഉറപ്പിക്കാവുന്ന സ്ത്രീകളടക്കമുള്ള ഒരു സംഘം ആളുകള്‍ കൂടെയുണ്ടെങ്കില്‍ സ്ത്രീക്ക് മഹ്റം കൂടെയില്ലാതെയും യാത്ര ആകാമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ഇസ്ലാമിന്റെ ശോഭനമായ ഭാവിയെ കുറിച്ച് പ്രവചിക്കവെ റസൂല്‍(സ്വ) പറഞ്ഞു. യമനിലെ ഹദര്‍മൗതില്‍ നിന്ന് ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വന്ന് ഹജ്ജു ചെയ്യാവുന്ന കാലം വരും. ഇതാണ് സുരക്ഷിത സാഹചര്യത്തില്‍ സ്ത്രീക്ക് തനിയെ യാത്രചെയ്യാമെന്നതിന് അവര്‍ പറയുന്ന തെളിവ്. ഏതായാലും മഹ്റമല്ലാത്ത ബന്ധുക്കളും അയല്‍ക്കാരും കൂട്ടുകാരുമെല്ലാമായ പുരുഷന്മാരെ രക്ഷാധികാരികളാക്കി നടത്തുന്ന യാത്രകള്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രം അനുവദിക്കുന്നതാണ് സൂക്ഷ്മത.
യാത്രപോലെത്തന്നെ അന്യ സ്ത്രീപുരുഷന്മാര് തനിച്ചാകുന്നതും ഇസ്ലാം വിലക്കുന്നു. ഒരു പുരുഷനും സ്ത്രീയും മാത്രമുള്ളിടത്ത് ചെകുത്താനായിരിക്കും കൂട്ടുകാരന് എന്ന വചനത്തിന്റെ താല്പര്യം ഏറെ വിശദീകരിക്കേണ്ടതില്ല. ഇസ്ലാമിന്റെ ഈ നിര്‍ദേശങ്ങളെ ആധുനിക സാമൂഹിക ശാസ്ത്രജ്ഞരും കുടുംബ കൗണ്‍സലര്‍മാരും ചുറ്റുപാടനുഭവങ്ങളും അംഗീകരിക്കുന്നു. പഠനത്തിന്റെയും ഉദ്യോഗത്തിന്റെയുമെല്ലാം അനുബന്ധമായി സംഭവിക്കുന്ന അന്യായമായ ഒറ്റപ്പെടലുകളും, വീട്ടുവേലക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കൊപ്പം ബൈക്കിലും കാറിലും മറ്റുമായി സ്ത്രീകള്‍ നടത്തുന്ന പര്‍ചേസ്, വിരുന്ന്, ആശുപത്രി തുടങ്ങിയ ഹ്രസ്വ യാത്രകളുമെല്ലാം അപരിഹാര്യമായ പ്രശ്നങ്ങളുണ്ടാക്കുന്നത് ഇന്ന് ഒറ്റപ്പെട്ട സംഭവങ്ങളല്ല. സൂക്ഷ്മത കൈവിടാതിരിക്കുക. നിര്‍ബന്ധിതാവസ്ഥ നല്കുന്ന ഇളവുകള്‍ യഥേഷ്ടം ഉപയോഗിക്കാനുള്ളതല്ല. ”ഇനി ആരെങ്കിലും (നിഷിദ്ധമായത് നിര്‍വഹിക്കാന്‍) നിര്‍ബന്ധിതനായാല്‍ അവന്റെ മേല്‍ കുറ്റമില്ല. (എന്നാല്‍) അവന് നിയമലംഘനത്തിനു മുതിരാതിരിക്കുകയും (അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”(2:173).
ശരീരഭാഷ
സ്ത്രീയുടെ ജൈവിക പ്രത്യേകതകള്‍ അംഗീകരിക്കുന്ന ഇസ്ലാം പരപുരുഷലോകത്ത് സുരക്ഷിതയായി ജീവിക്കാന്‍ അവളെ പ്രാപ്തയാക്കുന്നതിനായി പൊതു സമൂഹത്തിലെ ഇടപെടലുകളിലും യാത്രകളിലുമെല്ലാം ചില പരിധികള്‍ നിശ്ചയിക്കുന്നു, സമൂഹത്തിന്റെ ധാര്‍മിക സുസ്ഥിതി കൂടി പരിഗണിച്ചുള്ള ഈ നിയമങ്ങള്‍ മനുഷ്യലോകം പിന്‍പറ്റിയിരുന്നെങ്കില്‍ സുരക്ഷിതമായ ലോകക്രമത്തിന് അത് വലിയ സംഭാവനയാകുമായിരുന്നു.
സ്ത്രീയുടെ നോട്ടം, ശബ്ദം, ചലനം, ഗന്ധം എന്നിവയെല്ലാം പുരുഷനെ ലൈംഗികമായി മോഹിപ്പിക്കുകയും പ്രകോപ്പിക്കുകയും ചെയ്യുന്നത് പ്രകൃതിയാണ്. അതിനാല്‍ തന്നെ അന്യര്‍ക്കു മുമ്പില്‍ ഈ കാര്യങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ വരുത്താനാണ് ഇസ്ലാം സ്ത്രീയോട് ആവശ്യപ്പെടുന്നത്.
വിശുദ്ധ ഖുര്‍ആന്‍ കണ്ണ് നിയന്ത്രിക്കണമെന്ന് ആദ്യമായി പറയുന്നത് പുരുഷന്മാരോടാണ്. ശേഷം സ്ത്രീകളെ പ്രത്യേകമായി സംബോധനചെയ്തുകൊണ്ട് ഇതേ വാക്കുകള്‍ ആവര്‍ത്തിക്കുന്നു. സ്ത്രീക്കും പുരുഷനും ബാധകമായ വളരെ കുറച്ചു കാര്യങ്ങളേ അവരെ വേറെവേറെ സംബോധന ചെയ്തുകൊണ്ട് ഖുര്‍ആന്‍ അവതരിപ്പിക്കുന്നുള്ളൂ. അതിലൊന്നാണ് നോട്ടം. ”(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക”(24:30,31).
ദൃഷ്ടികള്‍ താഴ്ത്തുക എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് അവിഹിതമായ നോട്ടത്തെ കുറിച്ചാണ്. തിരിച്ചറിയാനുള്ള നോട്ടവും അവശ്യ സന്ദര്‍ഭങ്ങളില്‍ പുരുഷനും സ്ത്രീയും തമ്മില്‍ കാണുന്നതും ഇസ്ലാം നിഷിദ്ധമാക്കിയിട്ടില്ല. സ്ത്രീ മുഖം മറച്ചുകൊണ്ട് പുരുഷനെ അന്യായമായി നോക്കുന്നതും നിഷിദ്ധം തന്നെയാണ്. സംസാരവും സൂക്ഷിക്കേണ്ടതുണ്ട്. കേള്‍ക്കുന്നവരില്‍ ലൈംഗികത ഉത്തേജിപ്പിക്കുന്ന വിധത്തില്‍ സംസാരിക്കരുത്. ഖുര്‍ആന്‍ പറയുന്നു. ”പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റ് ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക’‘(33:32). ഇവിടെ പ്രവാചക പത്നിമാരാണ് സംബോധിതരെങ്കിലും മൊത്തം സ്ത്രീകള്‍ക്കും അത് ബാധകമാണ്.
സ്ത്രീയുടെ നടത്തം പുരുഷന്മാരെ ആകര്‍ഷിക്കുന്ന വിധത്തിലാകരുത്. ”തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്’‘(24:31). അംഗചലനങ്ങളിലും ഈ കരുതല്‍ വേണം. കണ്ണും മുഖവും അരയുമെല്ലാം ഈ നിയന്ത്രണത്തില്‍ വരുന്നുണ്ട്. ആഭരണങ്ങളും അലങ്കാരങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനായുള്ള ‘ക്യാറ്റ് വാക്കു’കളും ശബ്ദമുണ്ടാക്കുന്ന ആഭരണങ്ങള്‍ ഉപയോഗിക്കുന്നതുമെല്ലാം നിഷിദ്ധമാണ്. ഒട്ടകപ്പൂഞ്ഞപോലെ ഇളകുന്ന തലയുമായി ചാഞ്ഞും ചരിഞ്ഞും നടക്കുന്ന സ്ത്രീകള്‍ വരാനുണ്ടെന്നും അവര്‍ക്ക് അതിവിദൂരതയില് എത്തിച്ചേരുന്ന സ്വര്ഗഗന്ധം പോലും ആസ്വദിക്കാന്‍ കഴിയില്ലെന്നും മുഹമ്മദ് നബി(സ്വ) താക്കീതു ചെയ്യുന്നുണ്ട്.
ആത്മനിയന്ത്രണം
സ്ത്രീയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നബി(സ്വ) ഉണര്‍ത്തിയിട്ടുണ്ട്. പുരുഷന്മാര്ക്കു കൂടി ബാധകമാണ് പലതുമെങ്കിലും സ്ത്രീയുടെ പ്രത്യേകത പരിഗണിച്ചുള്ള പ്രസ്തുത നിര്‍ദേശങ്ങള്‍ പാലിക്കുന്നത് അവള്‍ക്കും സമൂഹത്തിനും ഭൗതികവും പാരത്രികവുമായ ജീവിത വിജയത്തിന് അനുഗുണമാകും. ഇവ സ്വീകരിക്കുന്നത് സ്ത്രീത്വത്തെ അരികുവത്കരിക്കലോ അപമാനിക്കലോ അല്ല. ആദരിക്കുകയും ആത്മാഭിമാനമുള്ളവരാക്കലുമാണ്. ഇവ അവഗണിക്കുന്നത് തന്റേടത്തിന്റെയും ധൈര്യത്തിന്റെയും അടയാളമല്ല, മറിച്ച് ആത്മഹത്യാപരമാണ്.
‘സൂക്ഷിക്കേണ്ടത് സംരക്ഷിക്കുക’ എന്ന് നല്ല സ്ത്രീയുടെ സ്വഭാവമായി ഖുര്‍ആന്‍ വിശേഷിപ്പിച്ച ഏറെ അര്‍ഥവ്യാപ്തിയുള്ള വാക്യമാണ് (4:34). വീട്ടിലെ അധികാരി എന്ന നിലയിലുള്ള കരുതലിനു പുറമെ തന്റെയും ഭര്‍ത്താവിന്റെയും അഭിമാനം, സ്വത്ത്, കുടുംബം എല്ലാം സൂക്ഷിക്കാന്‍ അവള്‍ക്കാണ് ഖുര്‍ആന്‍ പ്രധാന നിര്‍ദേശം നല്‍കുന്നത്. ഇത് ഭര്‍ത്താവിന്റെ അഭാവത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഈ വചനം സൂചിപ്പിക്കുന്നുണ്ട്. രഹസ്യങ്ങളില്ലാത്ത സാമൂഹ്യമാധ്യമങ്ങളുടെയും സ്മാര്‍ട്ട് ഫോണുകളുടെയും ലോകത്ത് അറിവുള്ള സ്ത്രീകള്‍ പോലും കൂടുതല്‍ നിരായുധരാവുകയാണ്. പങ്കുവെക്കലുകളും ഇഷ്ടപ്പെടലുകളും സെല്‍ഫികളുമെല്ലാം ഈ പരിധിയില്‍ നിന്ന് നിയന്ത്രിക്കേണ്ടതുണ്ട്.
ഭര്‍ത്താവിന് ഇഷ്ടമില്ലാത്തവരെ വീട്ടില്‍ കയറ്റാതിരിക്കുക പ്രധാന ബാധ്യതയായി നബി(സ്വ) തന്റെ വിടവാങ്ങല്‍ ഹജ്ജിലും ഉണര്‍ത്തുകയുണ്ടായി. സുരക്ഷിതത്വത്തിന്റെ മുഖ്യ കവാടമാണ് ഭര്‍ത്താവിന് ഇഷ്ടമില്ലാത്തവരെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുക എന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ഇഷ്ടക്കാര്‍ക്കും കൂട്ടുകാര്‍ക്കും സേവനം ചെയ്യാമെങ്കിലും അദ്ദേഹത്തിന്റെ അഭാവത്തില്‍ അത് ഒഴിവാക്കേണ്ടതാണ്. ഇഷ്ടക്കാരില്‍ തന്നെ മഹ്റമല്ലാത്തവര്ക്ക് പ്രവേശനം കൊടുക്കുമ്പോള്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. തനിച്ചാകുന്ന സന്ദര്‍ഭത്തില്‍ ഇത് തീര്‍ത്തും ഒഴിവാക്കേണ്ടതാണ്.
സ്ത്രീകള്‍ തങ്ങളുടെ ഭര്ത്താക്കന്മാരുടെ മുന്നില്‍ മറ്റു സ്ത്രീകളുടെ സൗന്ദര്യവര്‍ണനകള്‍ നടത്തരുത്. ഇബ്നു മസ്ഊദ്(റ) പറയുന്നു: നബി(സ്വ) അരുളി: ഒരു സ്ത്രീ മറ്റൊരു സ്ത്രീയുമായി സഹവസിച്ചശേഷം ആ സ്ത്രീയെ നേരില്‍ കാണും വിധം സ്വഭര്ത്താവിന്ന് അവള് ചിത്രീകരിച്ചു കൊടുക്കരുത് (ബുഖാരി).
ചെറുപാപങ്ങള്‍ ഏറെ വരുന്നതിനാലും പുരുഷന്മാര് നിര്‍വഹിക്കുന്ന അതേ അളവിലും മറ്റും ചില ആരാധനകളും സത്കര്‍മങ്ങളും നിര്‍വഹിക്കാന്‍ കഴിയാതെ വരും എന്നതിനാലും ഏറെ ദാനധര്‍മം നിര്‍വഹിക്കാന്‍ നബി(സ്വ) സ്ത്രീകളെ പ്രത്യേകമായി ഉപദേശിച്ചു. ഈദു ഗാഹിലും മറ്റും അവരുടെ ഭാഗത്തു പോയി അദ്ദേഹം പ്രത്യേകം ദാനം സ്വീകരിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ മിച്ച സ്വത്തില്‍ നിന്നു പോലും ദാനം ചെയ്യാന്‍ പ്രേരിപ്പിച്ചു. ഇതിലെല്ലാം പല യുക്തികളുണ്ട്. സ്വാര്ഥതയില് നിന്ന് പരോപകാരത്തിന്റെ വിശാല വിഹായസ്സിലേക്ക് അവളെ പരിവര്‍ത്തിപ്പിക്കുക. ധൂര്‍ത്തില്ലാതെ ജീവിതചെലവുകള്‍ നിര്‍വഹിക്കാന്‍ പ്രേരിപ്പിക്കുക എന്നിവ കൂടി ഉദ്ദേശിക്കപ്പെട്ടിരിക്കാം.
കുടുംബത്തില്‍ ദാനം ചെയ്യുന്നത് ഇരട്ടി പുണ്യമാക്കി. ദരിദ്രനായ ഭര്‍ത്താവിന് കൊടുത്താല്‍ പുണ്യംകിട്ടുമോ എന്നു സംശയിച്ച വനിതയോടാണ് നബി(സ്വ) ഇങ്ങനെ മറുപടി പറഞ്ഞത്. ഇത് വീട്ടു ചെലവ് നിയന്ത്രിക്കുന്നതോടൊപ്പം വീട്ടുകാരനെ അധ്വാനത്തിലൂടെയോ അല്ലാതെയോ സാമ്പത്തികമായി സഹായിക്കുന്നത് നല്ലതാണെന്ന് ഉണര്‍ത്തുകയും ബന്ധം നന്നാക്കുന്നതിലൂടെ കൂടുതല്‍ കരുത്തുറ്റ സുരക്ഷക്ക് കാരണമാകുമെന്നും ഇത് സൂചിപ്പിക്കുന്നു.
സാമൂഹിക ബന്ധങ്ങളില്‍ വളരെ പ്രധാനമാണ് അയല്പക്ക ബന്ധം. അത് നിലനിര്‍ത്തുന്നതില്‍ സ്ത്രീക്ക് പ്രധാന പങ്കാണുള്ളത്. അതിനാല്‍ അവര്‍ തരുന്ന സമ്മാനങ്ങള്‍ നിസ്സാരമാണെങ്കില്‍ പോലും വിലമതിക്കണമെന്ന് നബി(സ്വ) സ്ത്രീകളെ പ്രത്യേകമായി ഉണര്‍ത്തി.
ന്യായമല്ലാത്ത വിധത്തില്‍ ഭര്‍ത്താവിനോട് തന്നെ വിവാഹമോചനം ചെയ്യാന്‍ ആവശ്യപ്പെടരുത്. സൗബാന്‍(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്(സ്വ) പറഞ്ഞു. യാതൊരുകുറ്റവും കൂടാതെ ഏതൊരു സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനത്തിനാവശ്യപ്പെടുന്നുവോ, അവള്‍ക്ക് സ്വര്‍ഗത്തിലെ സൗരഭ്യം നിഷേധിക്കപ്പെടുന്നതാണ് (അഹ്മദ്). തന്റെ സൗകര്യത്തിനു വേണ്ടി സഹകളത്രത്തിന്റെ വിവാഹമോചനം ആവശ്യപ്പെടാനും പാടില്ല (മുസ്ലിം 1408).
മുലയൂട്ടലും ശിശു പരിപാലനവും മാതാവിന്റെ ബാധ്യതയാണ്. ഇത് അവളുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും കുടുംബത്തിന്റെയും സമൂഹത്തിന്റെയും കെട്ടുറപ്പിനും അനിവാര്യമാണ്.
സ്ത്രീ വളരെപെട്ടെന്ന് വികാരത്തിനടിപ്പെടും. ലോലഹൃദയമാണവള്ക്ക്. വെറുപ്പിന്റെയും ദുഃഖത്തിന്റെയും പ്രകടനങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടേക്കും. അതിനാല്‍ അത്തരം ചില സന്ദര്‍ഭങ്ങളെ നബി(സ്വ) പ്രത്യേകം ശ്രദ്ധിക്കാനാവശ്യപ്പെട്ടു. ഭര്‍ത്താവിനോടുള്ള നന്ദികേടിന്റെ വാക്കുകള്‍ ഇതില്‍ പെട്ടതാണ്. അയാളില്‍ നിന്ന് ഒരിക്കല്‍ വരുന്ന വീഴ്ചപോലും സഹിക്കാന്‍ കഴിയാതെ ചിലപ്പോള്‍, ഇത്രയും കാലത്തിനിടയില്‍ ശരിചെയ്തിട്ടേ ഇല്ല എന്നു പറയുന്നിടത്തേക്ക് അവളെ എത്തിച്ചേക്കും. ഇത് പാപമാണെന്ന് നബി(സ്വ) ഓര്‍മപ്പെടുത്തുന്നുണ്ട്.
ഇഷ്ടപ്പെട്ടവരുടെ മരണവും അപകടവും മറ്റും അവരെ ആത്മനിയന്ത്രണമില്ലാത്തവരാക്കും. മാറത്തടിച്ചും മാന്തിപ്പറിച്ചും അട്ടഹസിച്ചും അവര്‍ വികാരാധീനരാകും. ഇതെല്ലാം ഇസ്ലാം വിലക്കി. പരേതര്‍ക്കുവേണ്ടി അലമുറയിട്ടു കരയുന്ന സ്ത്രീകളെ നബി(സ്വ) ശപിച്ചു.
പെട്ടെന്നുള്ള വികാരവിക്ഷോഭം സ്ത്രീകളെ അക്ഷമരാക്കും. കുട്ടി മരണാസന്നനായപ്പോള്‍ ബേജാറായി ഉപ്പയായ നബി(സ്വ)യുടെ അടുക്കലേക്ക് ആളെ അയച്ച മകളോട് ക്ഷമിക്കാന്‍ പറഞ്ഞുകൊണ്ട് തിരിച്ചയക്കുകയാണ് അദ്ദേഹം ചെയ്തത്. ഖബ്റിനരികെ കരഞ്ഞ സ്ത്രീയോട് നബി(സ്വ) ക്ഷമിക്കാനുപദേശിച്ചു. തന്റെ വേദനയില്‍ ആഴ്ന്നുപോയ അവര്‍, തന്നെ ഉപദേശിച്ചത് നബി(സ്വ)യാണെന്നു പോലും ഓര്‍ക്കാതെ, എനിക്കുവന്ന ആപത്ത് നിങ്ങള്‍ക്കറിയില്ലല്ലോ എന്ന നിലയില്‍ പ്രതികരിച്ചു. പിന്നീട് മാപ്പുചോദിച്ചു തിരിച്ചുവന്ന അവരെ നബി(സ്വ) സാന്ത്വനിപ്പിച്ച് പറയുന്നത്, സഹനം സന്ദര്‍ഭത്തിന്റെ ആദ്യത്തിലാണ് വേണ്ടതെന്നാണ്.
നിസ്സാര കാര്യങ്ങളില്‍ തന്നെയും കുടുംബാംഗങ്ങളെയും ചുറ്റുവട്ടത്തുള്ള ജീവികളെയും വസ്തുക്കളെയുമെല്ലാം ശപിക്കുന്ന വാക്കുകള്‍ വളരെ വേഗം സ്ത്രീയില്‍ നിന്ന് പുറത്തു വന്നുപോകുന്നു. പ്രതിരോധിക്കാനുള്ള ശേഷിക്കുറവാകാം മാനസികമായി ഈ പ്രതിരോധത്തിന് അവളെ പ്രേരിപ്പിക്കുന്നത്. അധികമായി ശപിക്കുന്ന സ്ത്രീയാകരുതെന്ന് നബി(സ്വ) പ്രത്യേകമായി അവരെ ഉപദേശിക്കുന്നു.
ഏഷണി, പരദൂഷണം ഇതെല്ലാം സ്ത്രീയുടെ മാത്രം കുത്തകയല്ലെങ്കിലും സാഹചര്യങ്ങള്‍ അവള്‍ക്ക് കൂടുതല്‍ അനുകൂലമാകുന്നതിനാലാകാം പ്രത്യേകം ജാഗ്രതപുലര്‍ത്താന്‍ ഇസ്ലാം അവളെ ഓര്‍മിപ്പിക്കുന്നത്. ഇസ്ലാം സ്വീകരിച്ചു വരുന്ന സ്ത്രീകളോട് ഇത്തരം കാര്യങ്ങള്‍ ചെയ്യില്ലെന്ന് റസൂല്‍(സ്വ) കരാര്‍ വാങ്ങാറുണ്ടായിരുന്നു. സൂറതുല്ലഹബിലും ഫലഖിലും മറ്റും ഏഷണിക്കാരായ സ്ത്രീകളെ ഖുര്‍ആന്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
