സമൂഹമാധ്യമങ്ങളിലെ സ്ത്രീ
സമൂഹമാധ്യമങ്ങളിലെ സ്ത്രീ എന്ന വിഷയം ആധുനിക ഡിജിറ്റല്‍ ലോകത്ത് സ്ത്രീയുടെ സാന്നിധ്യവും പങ്കും വെല്ലുവിളികളും വിശകലനം ചെയ്യുന്ന ഒന്നാണ്. അഭിപ്രായപ്രകടനം, വിദ്യാഭ്യാസം, തൊഴില്‍, സാമൂഹ്യ ഇടപെടല്‍ തുടങ്ങിയ മേഖലകളില്‍ സമൂഹമാധ്യമങ്ങള്‍ സ്ത്രീകള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുന്നു. അതേസമയം, സ്വകാര്യത ലംഘനം, ഓണ്‍ലൈന്‍ അതിക്രമങ്ങള്‍, തെറ്റായ അവതരണം തുടങ്ങിയ പ്രശ്‌നങ്ങളും ഇവിടെയുണ്ട്. സമൂഹമാധ്യമങ്ങളിലെ സ്ത്രീയുടെ സുരക്ഷയും മാന്യതയും ഉറപ്പാക്കുന്നത് വ്യക്തിയുടെയും സമൂഹത്തിന്റെയും സംയുക്ത ഉത്തരവാദിത്തമാണ്
വ്യക്തി-കുടുംബ-സാമൂഹിക രംഗങ്ങളിലെല്ലാം വലിയ സ്വാധീനമാണ് ഇന്നത്തെ സമൂഹ മാധ്യമങ്ങള്‍ക്കുള്ളത്. വാട്‌സ് ആപ്, ഫെയ്‌സ് ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങി ഒരുപാടു വമ്പന്മാര്‍ മത്സരിക്കുകയും ഭക്ഷണ സബ്‌സിഡി ഇല്ലെങ്കിലും സ്മാര്‍ട് ഫോണിന് സര്‍ക്കാര്‍ ഓഫറുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം അക്കൗണ്ടുകള്‍ ഇല്ലാത്തവര്‍ ദുര്‍ലഭമാണ്. ഏറെ നന്മകള്‍ക്ക് ഉപയോഗിക്കാവുന്നതാണ് ഈ സംവിധാനങ്ങള്‍. പ്രാവീണ്യമുള്ളവരും ധൈര്യമുള്ളവരുമായ വിശ്വാസിനികള്‍ക്ക് ഇതിനെ പുണ്യത്തിന്റെ നിലയ്ക്കാത്ത ദാനമാക്കാന്‍ (സദഖതുന്‍ ജാരിയ) സാധിക്കും. ഇസ്‌ലാമിക പ്രബോധനത്തിന്റെ ഫലപ്രദമായ മാധ്യമമാണിന്ന് സോഷ്യല്‍ മീഡിയ. പ്രബോധനം സ്ത്രീയുടെയും ബാധ്യതയാണല്ലോ. പ്രത്യേകിച്ചും ഇസ്‌ലാമും മുസ്‌ലിം സ്ത്രീകളുമെല്ലാം ഏറെ വക്രീകരിക്കപ്പെടുന്ന വേദിയാണ് സാമൂഹ്യ മാധ്യമങ്ങള്‍. ഇവിടെയുള്ള ചെറു സന്ദേശങ്ങള്‍ വലിയ പ്രതിഫലനങ്ങളുണ്ടാക്കും. എന്നിരിക്കെ നല്ല സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും തെറ്റിദ്ധാരണകള്‍ നീക്കാനും നന്മകളുടെ കൂട്ടായ്മകളുണ്ടാക്കാനുമെല്ലാം ഇതിനെ ഉപയോഗപ്പെടുത്തേണ്ടത് കാലത്തിന്റെ തേട്ടമാണ്.
എന്നാല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള പീഡനങ്ങളുടെ കൂത്തരങ്ങായി സമൂഹമാധ്യമ ഉപയോഗം മാറിയിരിക്കുന്നു. വിപണിയുടെ കുതന്ത്രങ്ങളാണ് ഇത് ഏറ്റവുമേറെ ദുരുപയോഗം ചെയ്യുന്നത്. ഞരമ്പു രോഗികളുടെ അങ്ങാടിയാണ് സമൂഹമാധ്യമങ്ങള്‍. സ്ത്രീ സൗന്ദര്യവും സ്വാതന്ത്ര്യവും തുറന്ന സൗഹൃദവുമെല്ലാമായി ഫ്രന്റ് റിക്വസ്റ്റ് നടത്തുന്ന ഇവര്‍ നല്കുന്ന ചൂണ്ടകളാണ് നന്മയുടെ ആദ്യപോസ്റ്റുകള്‍. ഈ ചൂണ്ടകളില്‍ കുടുങ്ങുന്ന സാത്വികയായ ഇരയെപോലും പിന്നീട് എന്തെല്ലാമാക്കാന്‍ കഴിയുമെന്ന് ഈ രംഗത്തെ ചതിക്കുഴികളുമായി ബന്ധപ്പെട്ട് ദിനേനെ പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നുണ്ട്.
ന്യായമെന്നു തോന്നിയ പ്രശ്‌നങ്ങളില്‍ ‘ഇഷ്ട’വും ‘പങ്കുവെക്കലു’മെല്ലാമായി തുടങ്ങുന്ന ബന്ധങ്ങള്‍ പലപ്പോഴും അവിഹിതങ്ങളിലേക്കെത്തുന്നത് വ്യാപകമാണ്. പ്രത്യേകിച്ചും തന്റെ ജീവിതാവസ്ഥകള്‍ സംതൃപ്തമല്ലാത്ത യുവതികളാണ് ഇങ്ങനെ ചതിക്കപ്പെടുന്നത്. മാതാപിതാക്കളും രക്തബന്ധുക്കളും ഇണകളുമായുമെല്ലാം നൂറു ശതമാനം നീതിപുലര്‍ത്താന്‍ കഴിയുന്നവരും എല്ലാ കാര്യത്തിലും ലൈക്‌ചെയ്യാന്‍ സാധിക്കുന്നവരുമായി ലോകത്ത് എത്ര പേരുണ്ടാകും.
മിസ്ഡ് കാള്‍ എത്ര കുടുംബങ്ങളെയാണ് നരകമാക്കിയത്. ധാര്‍മികതയുള്ള സ്ത്രീ വാചാലയല്ല. സഭ്യേതരവാക്കുകള്‍ പറയുകയോ എഴുതുകയോ ചെയ്യുന്നവളുമല്ല. അതിനാല്‍ തന്നെ നേര്‍ക്കുനേരെ ഒരു സ്ത്രീയില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ കിട്ടുകയില്ല. എന്നാല്‍ സൈബറിടങ്ങളിലെ സെക്‌സ് റാക്കറ്റ് അതീവ തന്ത്രശാലികളാണ്. മാന്യമായ സംസാരത്തിലൂടെ അമാന്യമായതിലേക്കെത്തിക്കാനും അയ്യട എന്നാകുമ്പോഴേക്കും തിരിച്ചു കയറാന്‍ കഴിയാത്തവിധം ട്രാപില്‍ പെടുത്താനും അവര്‍ വിദഗ്ധരാണ്. ഫോട്ടോ ഷോപ്പിന്റെയും മോര്‍ഫിംഗിന്റെയും സാധ്യതകള്‍ ഏറ്റവുമേറെ ദുരുപയോഗപ്പെടുത്തുന്നത് സോഷ്യല്‍ മീഡിയകളിലെ അശ്ലീലതക്കാണെന്ന യാഥാര്‍ഥ്യം മറക്കാതിരിക്കുക.
സോഷ്യല്‍ മീഡിയയില്‍ സ്വകാര്യ എക്കൗണ്ട് വേണ്ടന്ന തീരുമാനം സ്ത്രീ വിരുദ്ധമല്ല, അത് പുരുഷന്മാര്‍ക്കും ബാധകമാണ്. പക്ഷേ ഇരകളാക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നു മനസ്സിലാക്കുമ്പോള്‍ അവള്‍ അല്പം കൂടി കരുതണമെന്നു പറയുന്നത് പുരുഷമേധാവിത്വമല്ല. പേജും വാളും ഫ്രണ്ട്‌സുമെല്ലാം തിരഞ്ഞ് സ്ത്രീ പുരുഷന്മാരുടെ സ്വഭാവവും സംസ്‌കാരവും അന്വേഷിക്കുന്നത് തൊഴിലാളികളെ തിരയുന്ന അന്താരാഷ്ട്ര ഭീമന്‍ കമ്പനികള്‍ മുതല്‍ നാട്ടിലെ വിവാഹാന്വേഷകര്‍ വരെയാണെന്ന തിരിച്ചറിവ് നല്ലതാണ്.
അന്യരുമായി ഇടപെടുമ്പോള്‍ ഏറെ ശ്രദ്ധിക്കാന്‍ കല്പിക്കപ്പെട്ട മുസ്‌ലിം സ്ത്രീ ഇവിടെ ജാഗ്രത്താകേണ്ടതുണ്ട്. മണ്ണും വിണ്ണും നരകമാക്കുന്ന ഈ മേഖലയെ തീയെന്ന പോലെ മാത്രം കൈകാര്യംചെയ്യുക. അന്യരുടെ മിസ് കാളുകളിലും പോസ്റ്റുകളിലും പിന്തുടര്‍ച്ചക്കാരാകാതിരിക്കുക. അസഭ്യങ്ങളിലും അന്യായങ്ങളിലും മൗനം സമ്മതമാക്കാതിരിക്കുക. ഉപയോഗം ഉത്തരവാദിത്ത നിര്‍വഹണത്തിന് തടസ്സമാക്കാതിരിക്കുക. സ്വന്തവും കുടുംബവും പരിചയക്കാരുമായി ബന്ധപ്പെടുന്ന കാര്യങ്ങള്‍ മൂന്നാമതൊരാള്‍ അറിയാന്‍ പാടില്ലാത്തതാണെങ്കില്‍ അനുവദിക്കപ്പെട്ടവരോടു പോലും വാക്കായും ചിത്രമായും പങ്കുവെക്കാതിരിക്കുക. ഫോണില്‍ ഭര്‍ത്താവിനോട് പ്രേമഭാഷണം നടത്തുന്നതും ചിത്രങ്ങള്‍ കൈമാറുന്നതുമെല്ലാം നാളെ നാം അപമാനിക്കപ്പെടാന്‍ ഇടയാക്കിയേക്കും. അക്കൗണ്ടുകള്‍ കുടുംബാംഗങ്ങള്‍ പരസ്പരം പങ്കുവെക്കുക. വീട്ടിലെ കുട്ടികളുടെ സ്വകാര്യമുറികളില്‍ ഫോണ്‍ അനുവദിക്കാതിരിക്കുക. നീണ്ട സംഭാഷണങ്ങള്‍ നിരീക്ഷിക്കുക. ഫോണും മറ്റും റീചാര്‍ജിംഗിനും സര്‍വീസിനും കൈമാറുമ്പോള്‍ ദുരുപയോഗപ്പെടുത്തപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുക. ഇനിയും ഈ രംഗത്ത് സുരക്ഷയുടെ ഒരുപാടു വേലിക്കെട്ടുകള്‍ ഒരുക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
സമൂഹ മാധ്യമങ്ങളുടെ മറ്റൊരു വലിയ ദൂഷ്യം അതിലൂടെ നല്കപ്പെടുന്ന വിവരങ്ങളുടെ ആധികാരികതയാണ്. പലപ്പോഴും സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളും വിശേഷങ്ങളുമാണ് അതില്‍ പങ്കുവെക്കപ്പെടുന്നത്. ഇതില്‍ പലതും ബോധപൂര്‍വമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയുമെല്ലാം ലേബലില്‍ ഇതിനായി പ്രവര്‍ത്തിക്കുന്ന പ്രത്യേക ഗ്രൂപ്പുകള്‍ തന്നെയുണ്ട്. ഇത് നിര്‍മിക്കുകയും ഇഷ്ടപ്പെടുകയും പങ്കുവെക്കുകയും കേള്‍വിക്കാരനും കാഴ്ചക്കാരനുമാവുകയും ചെയ്യുക എന്നിവയെല്ലാം ഒരു പക്ഷേ ഭൂമിയിലെ നിയമങ്ങള്‍ മുഖേന ശിക്ഷക്ക് കാരണമായേക്കും. എന്നാല്‍ പ്രപഞ്ച നാഥന്റെ നിയമത്തില്‍ ഇവ കടുത്തകുറ്റകൃത്യമാണെന്നതില്‍ യാതൊരു സംശയവുമില്ല.
മതകാര്യങ്ങളായി പുണ്യകരമെന്നനിലയില്‍ പ്രചരിപ്പിക്കുന്ന പലതിനും ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്‍ബലമുണ്ടാകാറില്ല. ഏറെ വൈകാരികമായും മറ്റും അവതരിപ്പിക്കപ്പെടുന്ന ഇവ പലപ്പോഴും നല്ലതല്ലേ എന്ന ധാരണയില്‍ വ്യാപകമായി ലൈകും ഷയറും വാരിക്കൂട്ടുന്നു. ഇവിടെയും അറിവില്ലായ്മ നമ്മുടെ രക്ഷക്കെത്തുന്നില്ല.
മുസ്‌ലിം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമോ?
ഭൂമിയില്‍ മനുഷ്യ ജീവിതം ആരംഭിച്ചതു മുതല്‍ നഗ്നത മറയ്ക്കുക, ശരീരം സംരക്ഷിക്കുക, അലങ്കാരത്തിനുപയോഗിക്കുക തുടങ്ങി വിവിധ ഉദ്ദേശ്യങ്ങളില്‍ വസ്ത്രം ഉപയോഗിക്കപ്പെടുന്നുണ്ട്. നഗ്നത മറച്ചുവയ്ക്കുക എന്ന ബോധം മനുഷ്യര്‍ക്ക് മാത്രമുള്ള പ്രത്യേകതയാണ്. പരിഷ്‌കാരമോ നാഗരികതയോ എന്തെന്നറിയാത്ത വനാന്തരത്തിലെ കാട്ടു മനുഷ്യരും നഗ്‌നത മറച്ചിരുന്നതായി കാണാം. മനുഷ്യന്‍ ഭൂമുഖത്തു ജീവിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ മനുഷ്യത്വത്തിന്റെ ഭാഗമായി അതുണ്ടായി എന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. ”അവരിരുവരും (ആദമും ഹവ്വാഅും) ആ വൃക്ഷത്തില്‍ നിന്നു രുചി നോക്കിയതോടെ അവര്‍ക്ക് തങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത് അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയുവാന്‍ തുടങ്ങി (ഖുര്‍ആന്‍ 2:22). തത്ഫലമായി മനുഷ്യന് വസ്ത്രം ആവശ്യമായി വന്നു. വസ്ത്രത്തിന് പലതരം ഉപയോഗങ്ങളുണ്ട്. ഒന്ന് കേവലം നഗ്‌നത മറയ്ക്കല്‍; മറ്റൊന്ന് അലങ്കാരവും സൗന്ദര്യവും. ഖുര്‍ആന്‍ പറയുന്നു: ”ആദം സന്തതികളേ, നിങ്ങള്‍ക്ക് നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാര വസ്ത്രവും നാം നല്‍കിയിരിക്കുന്നു’‘ (ഖുര്‍ആന്‍ 7:26).
വൃത്തിയിലും ഭംഗിയിലും വസ്ത്രം ധരിക്കുന്നത് അല്ലാഹുവിന് ഇഷ്ടമാണെന്ന് പ്രവാചകന്‍ (സ്വ) പഠിപ്പിച്ചു. വൃത്തിയില്ലാതെ നടന്ന ഭക്തനോട് കുളിച്ചും തലയില്‍ എണ്ണ തേച്ച് മുടി ചീകിയും വൃത്തിയില്‍ നടക്കാന്‍ നബി (സ്വ) നിര്‍ദേശിച്ചു. കീറിപ്പറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച സമ്പന്നനോട് അല്ലാഹു നല്കിയ അനുഗ്രഹങ്ങള്‍ ജീവിതത്തില്‍ പ്രകടമാക്കാനും പ്രവാചകന്‍ ആവശ്യപ്പെട്ടു.
സ്ത്രീപുരുഷന്മാരുടെ ശരീര പ്രകൃതിയെയും ജന്മവാസനകളെയും മനസ്സിലാക്കി അതിനുതകിയ വസ്ത്ര ധാരണ നിബന്ധനകളാണ് ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ളത്. സ്ത്രീകളുടെ ഇഷ്ടം പരിഗണിച്ച് പുരുഷന്ന് നിഷിദ്ധമായ സ്വര്‍ണവും പട്ടും ഇസ്‌ലാം സ്ത്രീകള്‍ക്ക് അനുവദിച്ചു നല്കി. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന സ്ത്രീകളുടെ വേഷവിധാനത്തിലും സൗന്ദര്യപ്രകടനത്തിലുമുള്ള നിയന്ത്രണത്തിന്റെ അടിസ്ഥാനം പുരുഷാധിപത്യമാണെന്ന ഇസ്‌ലാമിനെതിരെയുള്ള ആരോപണത്തെ ഇത് ഇല്ലായ്മ ചെയ്യുന്നുണ്ട്.
സ്ത്രീകളുടെ വേഷം
സ്ത്രീയുടെ മുഖം, മുന്‍കൈ എന്നീ ഭാഗങ്ങളല്ലാത്തതൊക്കെ മറയ്ക്കാനുതകുന്ന വസ്ത്രമാകണം അന്യപുരുഷന്മാരുടെ മുന്നില്‍ സ്ത്രീകള്‍ ധരിക്കേണ്ടത്. ഇസ്‌ലാമിക നിയമപ്രകാരം വിവാഹം പരസ്പരം നിഷിദ്ധമാക്കപ്പെട്ട ബന്ധുക്കള്‍ അല്ലാത്തവരാണ് അന്യര്‍ എന്നതു കൊണ്ട് വിവക്ഷ. ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മകന്‍, തന്റെയും ഭര്‍ത്താവിന്റെയും പിതാവ്, മകന്‍, പിതൃവ്യന്‍, പിതാമഹന്‍, സഹോദരന്‍, സഹോദരന്റെ മകന്‍, സഹോദരിയുടെ മകന്‍, മാതൃ സഹോദരന്‍ എന്നിവരാണ് ഈ ബന്ധുക്കള്‍. ഇതുകൂടാതെ സ്ത്രീകള്‍, അടിമകള്‍, ലൈംഗിക ശേഷിയും താല്പര്യവുമില്ലാത്ത വേലക്കാര്‍, ലൈംഗിക ബോധമില്ലാത്ത കുട്ടികള്‍ എന്നിവര്‍കൂടി ഇതില്‍ ഉള്‍പെടുന്നു.
മുഖവും മുന്‍കൈയുമൊഴികെയുള്ള ശരീര ഭാഗങ്ങള്‍ മറയ്ക്കുന്ന ഏതു വസ്ത്രവും സ്ത്രീകള്‍ക്ക് ധരിക്കാവുന്നതാണ്. അതിലുപരിയായി വസ്ത്രം കറുപ്പായിരിക്കണമെന്നോ പര്‍ദ എന്നു പറയുന്ന ബ്രാന്‍ഡഡ് ഇനം തന്നെ വേണമെന്നോ മുന്‍കൈയും മുഖവുമെല്ലാം മൂടണമെന്നോ ഇസ്ലാം നിയമമാക്കുകയോ പുണ്യകരമാക്കുകയോ ചെയ്തിട്ടില്ല.
ശിരോവസ്ത്രം നിര്‍ബന്ധമോ?
സ്ത്രീകളുടെ വേഷധാരണം സംബന്ധിച്ച ഖുര്‍ആനിക കല്‍പനകള്‍ പ്രധാനമായും രണ്ട് ഇടങ്ങളിലായാണ് വരുന്നത്. ഒന്ന്: ”സത്യവിശ്വാസിനികളോട് പറയുക: അവര്‍ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തു സൂക്ഷിക്കുകയും പ്രത്യക്ഷമായതൊഴികെയുള്ള ശരീര സൗന്ദര്യം വെളിപ്പെടുത്തുകയും ചെയ്യരുത്. അവരുടെ ശിരോവസ്ത്രം മാറിടത്തിനു മീതെ താഴ്ത്തിയിടണം” (ഖുര്‍ആന്‍ 24:31).
വിശ്വാസിനിയായ ഒരു മുസ്‌ലിം സ്ത്രീക്ക് തന്റെ തല മറയ്ക്കല്‍ നിര്‍ബന്ധമായ കാര്യമാണെന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കാം. കൂടാതെ ഈ ആയത്തില്‍ പ്രതിപാദിക്കുന്ന പ്രത്യക്ഷമായ ഭാഗങ്ങള്‍ എന്നുള്ളത് മുഖവും മുന്‍കൈയുമാണെന്ന് പ്രവാചക വചനങ്ങളില്‍ നിന്ന് സുവ്യക്തമാണ്. ആഇശ (റ) പറയുന്നു: വളരെ നേര്‍ത്ത ഒരു വസ്ത്രവും ധരിച്ച് അസ്മാഅ് (റ) പ്രവാചകന്റെ അടുക്കല്‍ വരാനിടയായി. പ്രവാചകന്‍ അവരോട് പറഞ്ഞു: അസ്മാഅ്, സ്ത്രീ പ്രായപൂര്‍ത്തിയായാല്‍ അവളുടെ ശരീരത്തില്‍ നിന്ന് ഇതും ഇതുമല്ലാതെ പുറത്ത് കാണരുത്. തുടര്‍ന്ന് പ്രവാചകന്‍ മുഖത്തേക്കും മുന്‍കൈകളിലേക്കും സൂചന നല്കി (അബൂദാവൂദ് 4092).
രണ്ട്: ”നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മേലാടകള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”(ഖുര്‍ആന്‍ 33:59).
ഈ ആയത്തില്‍ മേലാടകള്‍ താഴ്ത്തിയിടുന്നത് അവര്‍ തിരിച്ചറിയാനും ശല്യം ചെയ്യപ്പെടാതിരിക്കാനും കൂടിയുള്ള കാരണമായാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്.
ശിരോവസ്ത്രവുമായി ബന്ധപ്പെട്ട മറ്റു പ്രവാചക വചനങ്ങള്‍ കൂടി പരിശോധിക്കാം. ആഇശ (റ) പറഞ്ഞു: ”ശിരോവസ്ത്രം മാറിടത്തിലേക്ക് താഴ്ത്തിയിടുകയും ചെയ്യട്ടെ” എന്ന ആയത്തിറങ്ങിയ സമയത്ത് വിശ്വാസിനികള്‍ അവരുടെ മറ്റ് വസ്ത്രങ്ങളുടെ അരികുകളില്‍ നിന്ന് തുണി കീറിയെടുത്ത് ശിരോവസ്ത്രം മാറിടങ്ങളിലേക്ക് താഴ്ത്തിയിട്ടിരുന്നു (ബുഖാരി 4481). ശിരോവസ്ത്രം ധരിക്കുന്നതിന്റെ പ്രാധാന്യവും പ്രവാചകന്റെ അനുയായികള്‍ അതില്‍ കാണിച്ച സൂക്ഷ്മതയും മനസ്സിലാക്കാന്‍ ഈ ഹദീസ് ധാരാളം.
നമസ്‌കാരം സ്വീകാര്യമാവണമെങ്കിലുള്ള നിബന്ധനയായടക്കം ശിരോവസ്ത്ര ധാരണം പ്രവാചകന്‍ പഠിപ്പിച്ചു. ആഇശ (റ) പറയുന്നു. പ്രവാചകന്‍ (സ്വ പറഞ്ഞു: തലയും മാറിടവും മറയുന്ന തട്ടം അണിഞ്ഞല്ലാതെ പ്രായപൂര്‍ത്തിയായ സ്ത്രീയുടെ നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല (അബൂദാവൂദ് 641).
മേല്‍ സൂചിപ്പിച്ച ആയത്തുകളില്‍ നിന്നും ഹദീസുകളില്‍ നിന്നും തലമറയ്ക്കല്‍ വിശ്വാസിനികള്‍ക്ക് നിര്‍ബന്ധമാണെന്ന് മനസ്സിലാക്കാം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ ആയത്തുകളും ഹദീസുകളും അവര്‍ക്ക് നിലപാടെടുക്കാന്‍ ധാരാളമാണ്. കാരണം ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ”അല്ലാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ വഴികേടിലകപ്പെട്ടതുതന്നെ” (ഖുര്‍ആന്‍ 33:36).
സ്ത്രീയെ അപമാനിക്കുന്നുവെന്ന ആരോപണം
വിശുദ്ധ ഖുര്‍ആനും ഇസ്‌ലാമും സ്ത്രീയെ അപമാനിക്കുകയാണെന്ന് മതനിരാസവാദികള്‍ ആരോപിക്കാറുണ്ട്. ചില ഉദാഹരണങ്ങള്‍ താഴെ കാണിച്ചിരിക്കുന്നു.
1. ബഹുഭാര്യത്വം അനുവദിക്കുകയും ബഹുഭര്‍തൃത്വം നിഷേധിക്കുകയും ചെയ്യുന്നത് അക്രമവും വിവേചനവുമാണ് (4:3). ബഹുഭാര്യത്വം ചില സാമൂഹിക പരിസരങ്ങളില്‍ ഈഗോ പ്രയാസങ്ങളുണ്ടാക്കുന്നു എന്നല്ലാതെ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ അവസ്ഥകളില്‍ അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെ അത് ചരിത്രാതീത കാലം മുതല്‍ വിവിധ സമൂഹങ്ങളില്‍ വ്യാപകമായി നിലനിന്നു പോന്നിട്ടുണ്ട്. ഇന്നും അത് നടപ്പിലുണ്ട്. എന്നാല്‍ ചില പുരാതന സമൂഹങ്ങളില്‍ ബഹുഭര്‍തൃത്വം നിലനിന്നിരുന്നുവെങ്കിലും അവിടങ്ങളിലെല്ലാം അത് അപരിഹാര്യമായ പ്രശ്‌നങ്ങളുണ്ടാക്കുകയും അതിനാല്‍ തന്നെ അത് ലോകത്തു നിന്ന് നിയമനിര്‍മാണങ്ങളില്ലാതെത്തന്നെ സ്വയം ഇല്ലാതാവുകയുംചെയ്തിരിക്കുന്നു.
അതിരില്ലാത്ത ബഹുഭാര്യത്വം ഇസ്‌ലാം അംഗീകരിക്കുന്നില്ല. തന്നെ വിവാഹം കഴിച്ചാല്‍ മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കരുതെന്ന് വിവാഹ സമയത്ത് നിബന്ധന വെയ്ക്കാന്‍ സ്ത്രീക്ക് അവകാശമുണ്ട്. കൃത്യമായ കാരണമില്ലാതെയും രഹസ്യമായും നടത്തുന്ന രണ്ടാംകെട്ടുകള്‍ക്ക് ഇസ്‌ലാം അനുകൂലമല്ല.
അനാഥ സംരക്ഷണം, രോഗം, ദാരിദ്ര്യം, വൈധവ്യം, വൈകല്യം തുടങ്ങിയവയാല്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന സ്ത്രീകളുടെ പുനരധിവാസം തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും ബഹുഭാര്യത്വം പരിഹാരമാണ്. പുരുഷന്ന് ഒന്നിലേറെ വിവാഹം ചെയ്യാന്‍ അനുമതി നല്കുന്ന വിശുദ്ധഖുര്‍ആന്‍ ആയത്തിന്റെ അവതരണപശ്ചാത്തലം ചിന്താര്‍ഹമാണ്. ഒരു പരിധിയുമില്ലാതെ തോന്നുമ്പോഴെല്ലാം വിവാഹം കഴിച്ചിരുന്ന ജാഹിലിയ്യാ സമൂഹങ്ങള്‍ക്കിടയില്‍ പരിധിയും നിശിതമായ നിയന്ത്രണവും വരുത്തുകയായിരുന്നു വിശുദ്ധഖുര്‍ആന്‍.
2. സ്ത്രീയെ ഖുര്‍ആന്‍ കൃഷിയിടത്തോട് ഉപമിക്കുന്നു (2:223). ഇത് അനുവാചകന്റെ താത്പര്യമനുസരിച്ച് വ്യാഖ്യാനിക്കപ്പെടുന്നു. ചവിട്ടിമെതിക്കാനും വില്‍ക്കാനും വാങ്ങാനുമെല്ലാം ഉപയോഗിക്കാന്‍ പറ്റും എന്ന അര്‍ഥത്തിലാണ് ഇത് സംശയമുണ്ടാക്കുന്നത്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും നിലപാടുകള്‍ അറിയുമ്പോഴാണ് ഇതിന്റെ കൃത്യമായ ആശയം മനസ്സിലാവുക. സ്ത്രീക്ക് ബാധ്യതയും അവകാശങ്ങളുമുണ്ടെന്നും അവര്‍ക്ക് അറിവു നേടാനും സമ്പാദിക്കാനും അര്‍ഹതയുണ്ടെന്നും അവരെ സംരക്ഷിക്കുന്നത് വലിയ പുണ്യമാണെന്നും അവര്‍ക്ക് ആരാധനയ്ക്കും അഭിപ്രായത്തിനുമെല്ലാം സ്വാതന്ത്യമുണ്ടെന്നും പ്രഖ്യാപിക്കുന്ന ആദര്‍ശത്തിന് കൃഷിയിടത്തിന്റെ ഈ അര്‍ഥം സ്വീകരിക്കുക സാധ്യമല്ല.
ഒരു കര്‍ഷകന് കൃഷിയിടം ജീവനാണ്. അതിന്റെ സുരക്ഷയും സമൃദ്ധിയും എന്നും അവന്റെ ശ്രദ്ധയാണ്. അവന്‍ തന്റെ അധ്വാനം മുടക്കുന്നതും ഉപജീവനം തേടുന്നതും അവിടെയാണ്. എല്ലാ ഭര്‍ത്താക്കളും കൃഷിയിടത്തെ ഇങ്ങനെ പരിഗണിക്കുകയും പരിചരിക്കുകയും ചെയ്തിരുന്നെങ്കില്‍.
കൂടാതെ ഈ വചനത്തിന്റെ അവതരണ പശ്ചാത്തലം പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. സ്ത്രീകളുമായുള്ള ലൈംഗിക ബന്ധത്തില്‍ ചില അനുവദനീയ രീതികള്‍ പോലും പാടില്ലെന്നും അത് കുഞ്ഞിന് വൈകല്യമുണ്ടാകാനും മറ്റും കാരണമാകുമെന്നുമുള്ള അന്ധവിശ്വാസം ജൂതന്‍മാര്‍ മതമായി പ്രചരിപ്പിച്ചിരുന്നു. അതില്‍ സംശയം ഉന്നയിച്ചപ്പോഴാണ്, ഉത്പന്നം കിട്ടാവുന്ന വിധത്തിലാണങ്കില്‍ അനുവദനീയമായ ഏതു രൂപവും തെറ്റില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയത്. ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴുള്ള ഖുര്‍ആനിന്റെ മാന്യവും ചിന്തോദ്ദീപകവുമായ ശൈലിയാണ് ഈ ഉദാഹരണത്തിലൂടെ മനസ്സിലാക്കേണ്ടത്.
3. വിവാഹമോചനവും മുത്തലാഖും (2:229). ദാമ്പത്യം കാരാഗൃഹമാകുമ്പോള്‍ സ്ത്രീക്കും പുരുഷനും അതില്‍ നിന്ന് ഒഴിവാകാന്‍ ഇസ്‌ലാം അനുവദിക്കുന്നു. ഇതില്‍ രണ്ടുപേര്‍ക്കും അവകാശവും അവസരവുമുണ്ട്. ഇത് സ്ത്രീയെ വഴിയാധാരമാക്കാനല്ല. അവള്‍ക്ക് ജീവിതം ദുസ്സഹമാകാതിരിക്കാനാണ്. പുരുഷന്റെ ഭാഗമാണ് പ്രശ്‌നമെങ്കില്‍ സ്ത്രീക്ക് ഖുല്‍അ്, ഫസ്ഖ് എന്നീ രൂപങ്ങളിലൂടെ മോചനം നേടാവുന്നതാണ്.
മുത്തലാഖ് എന്നത് പദം പോലെ തന്നെ ഇസ്‌ലാമിലെ അനുവദനീയ ത്വലാഖിന്റെ വികല രൂപമാണ്. ഇത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. മൂന്നു ഘട്ടങ്ങളിലായി നടക്കേണ്ട ത്വലാഖ് ‘നിന്നെ മൂന്നും ചൊല്ലി’ എന്നു പറയുന്നതോടെ നിയമപ്രാബല്യമുള്ളതാകുന്നില്ല. ഇങ്ങനെ ചെയ്താല്‍ ഭരണകൂടത്തിനു ഭര്‍ത്താവിനെ ശിക്ഷിക്കാം. ദൈവിക ശിക്ഷയും അവന്ന് ലഭിക്കുക തന്നെചെയ്യും. (ത്വലാഖ് ലിങ്ക് കാണുക)
4. പുരുഷനെ കുടുംബ നായകനാക്കി (4:34). ഏതൊരു സംരംഭത്തിനും നേതൃത്വം വേണം. അതിന്റെ അവസാനത്തില്‍ ഒരു വ്യക്തി മാത്രമേ പാടുള്ളൂ. കുടുംബം എന്ന സ്ഥാപനത്തിന്റെ സുരക്ഷ ഇസ്‌ലാം ഏല്പിച്ചത് പുരുഷനെയാണ്. അവന്റെ മാനസികവും ശാരീരികവും സാമ്പത്തികവുമെല്ലാമായ പ്രത്യേകതകളാണ് അതിന്നു കാരണം. സ്ത്രീയെ ഏല്പിക്കാതിരുന്ന കാരണവും മറ്റൊന്നല്ല. ഇതുമാത്രമാണ് നേതൃത്വം പുരുഷന്ന് എന്നു പറഞ്ഞതില്‍ ഇസ്‌ലാം അര്‍ഥമാക്കുന്നത്. അവളുടെ അഭിപ്രായങ്ങള്‍ വിലവെക്കേണ്ടതില്ലെന്നോ അവന്റെ അന്യായങ്ങള്‍ക്ക് അവള്‍ വിധേയപ്പെട്ടുകൊടുക്കണമെന്നോ ഒന്നും ഇസ്‌ലാം ആവശ്യപ്പെട്ടിട്ടില്ല. കുടുംബ നേതൃത്വം സ്ത്രീക്കു കൊടുത്താലും ഏകപക്ഷീയത എന്ന ആശ്വാസം കാണുമല്ലൊ.
5. അടിക്കാന്‍ അനുമതി നല്കി (4:34). സ്ത്രീസഹജമായ പ്രത്യേകതകൊണ്ട് അനുസരണക്കേട് കാണിക്കുന്ന ഇണയെ ഉപദേശം, മാറിക്കിടക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയെല്ലാം തിരുത്താന്‍ ശ്രമിച്ചതിനു ശേഷവും നടക്കാതെ വരുമ്പോള്‍ ഒരുപക്ഷേ, ചെറിയ ശാരീരിക ശിക്ഷ നല്കിയാല്‍ വിവാഹമോചനമെന്ന ആത്യന്തികത ഒഴിവായി കിട്ടിയേക്കും. ഇതാണ് ഇസ്‌ലാം നല്കുന്ന അടിയുടെ അനുവാദം. ഇത് പ്രതികാരത്തല്ലല്ല. പിതാവ് കുട്ടിയെ, അധ്യാപകന്‍ വിദ്യാര്‍ഥിയെ എന്ന രീതിയിലുള്ള ശിക്ഷണമാണ്. അതാരെങ്കിലും ദുരുപയോഗം ചെയ്താല്‍ ഇസ്‌ലാമിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. ഇവിടെ തിരിച്ചടിക്കാന്‍ സ്ത്രീക്ക് അനുവാദം കൊടുക്കുന്നതിലും അയുക്തിയുണ്ട്. പിതാവിനെയോ അധ്യാപകനെയോ അടിച്ച് നേരെയാക്കാന്‍ ആരും മകനെയോ വിദ്യാര്‍ഥിയെയോ ഏല്പിക്കാറില്ലല്ലോ. ഖുര്‍ആന്‍ അംഗീകരിക്കാത്തവരുടെ കുടുംബങ്ങളിലും വലിയ പ്രശ്‌നങ്ങളില്ലാതെ ഇതൊക്കെ നടക്കാറുണ്ട്. ഇണയോട് നന്നായി പെരുമാറുന്നവരാണ് നല്ലവരെന്നും സ്ത്രീയെ അടിക്കുന്നവര്‍ നല്ലവരെല്ലെന്നും നബി(സ്വ) പഠിപ്പിക്കുന്നു. ‘മൃഗത്തെ അടിക്കും വിധം അവളെ കൈകാര്യം ചെയ്തതിനു ശേഷം രാത്രി അവളോടോപ്പം ശയിക്കുകയോ’ എന്ന് നബി(സ്വ) മാന്യതയുള്ള പുരുഷനെ ഉപദേശിക്കുകയും ശാസിക്കുകയുംചെയ്യുന്നുണ്ട്. നബി(സ്വ)യുടെ ‘വിടവാങ്ങല്‍ പ്രഭാഷണത്തില്‍’ പോലും സ്ത്രീകളോട് മര്യാദയോടെ പെരുമാറണമെന്ന് പുരുഷന്‍മാരോട് ഓര്‍മപ്പെടുത്തുകയുണ്ടായി.
