നിലപാട് 2022
ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക്
2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. അല്‍ഹംദുലില്ലാഹ്.
ആധുനികസങ്കേതങ്ങളുടെ സഹായത്താല്‍ ഇസ്‌ലാമിന്റെ തനതായ രൂപം സമഗ്രമായും ആധികാരികമായും ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്വതന്ത്ര സംരംഭമാണ് ഇസ്‌ലാം കവാടം ഓണ്‍ലൈന്‍ ലൈബ്രറി.
ഒരു വര്‍ഷം പിന്നിടുമ്പോള്‍ ലക്ഷ്യ പൂര്‍ത്തീകരണത്തിലേക്ക് ഒരുപാട് ചുവടുകള്‍ മുന്നോട്ട് സഞ്ചരിക്കാന്‍ ഇസ്‌ലാം കവാടത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായി സകാത്ത് കാല്ക്കുലേറ്റിംഗ് സോഫ്റ്റ്‌വെയര്‍ കഴിഞ്ഞ റമദാനില്‍ ആരംഭിച്ചു എന്നത് അതില്‍ എടുത്തു പറയേണ്ടതാണ്.
സമകാലിക വിഷയങ്ങളില്‍ സമയാസാമയം നിലപാട് അവതരിപ്പിച്ചും വിവിധ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി മാറിയും കഴിഞ്ഞ ഒരു വര്‍ഷം കേരളത്തിലെ മുസ്‌ലിം സമുദായത്തിന് ബൗദ്ധിക നേതൃത്വം നല്കാന്‍ ഇസ്‌ലാം കവാടത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷത്തിനിടയില്‍ മൂന്നു ലക്ഷം വായനക്കാരെ ലഭിച്ചു എന്നുള്ളത് ജനങ്ങള്‍ ഇസ്‌ലാം കവാടത്തെ നെഞ്ചേറ്റി എന്നതിന്റെ തെളിവാണ്.
മതങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വിവേചനമില്ലാതെ അഭിപ്രായ അനുഷ്ഠാന സ്വാതന്ത്ര്യം ഭരണഘടനാപരമായിത്തന്നെ നല്കപ്പെടുന്ന മതനിരപേക്ഷ ഇന്ത്യയില്‍ എല്ലാ മതങ്ങളെപ്പറ്റിയും അനുയായികള്‍ക്കെന്ന പോലെ ഇതര സമൂഹങ്ങള്‍ക്കും മനസ്സിലാക്കാന്‍ അവസരങ്ങളുണ്ടാകേണ്ടതുണ്ട്. ഇസ്‌ലാമിനെ മനസ്സിലാക്കാനാഗ്രഹിക്കുന്ന പ്രഥമപഠിതാവിനും ആഴത്തില്‍ പഠിക്കാനാഗ്രഹിക്കുന്ന ഗവേഷക വിദ്യാര്‍ഥിക്കും ഇസ്‌ലാമിനെ തെറ്റായി മനസ്സിലാക്കിയവര്‍ക്കും ഇസ്‌ലാം കവാടം വഴികാട്ടിയായായി മാറിയിട്ടുണ്ട്.
പക്ഷപാതിത്വങ്ങള്‍ക്കും സംഘടനാ താത്പര്യങ്ങള്‍ക്കും അതീതമായി ഇസ്‌ലാം വായിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രാമാണികമായ ഹദീസുകളുടെയും അടിസ്ഥാനത്തില്‍ ലബ്ധപ്രതിഷ്ഠരായ പണ്ഡിതന്‍മാര്‍ തയ്യാറാക്കിയ രചനകളാണ് ഇസ്‌ലാം കവാടം മുന്നോട്ടു വെച്ചത്.
ഇസ്‌ലാം ഒരു സാമുദായിക മതമല്ല. മനുഷ്യസമൂഹത്തിനു വേണ്ടിയുള്ളതാണ് അത്. ഭാരതത്തിന്റെ ബഹുസ്വരതയില്‍ പരസ്പരം മനസ്സിലാക്കാനുള്ള അവസരം ലഭിക്കേണ്ടതുണ്ട്. ഇസ്‌ലാമിലെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ മാത്രമല്ല സമൂഹക്ഷേമതത്പരമായ അതിന്റെ മാനവികതലങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ലോകസംസ്‌കാരത്തില്‍ ഇസ്‌ലാം ചെലുത്തിയ സ്വാധീനവും സര്‍വതലസ്പര്‍ശിയും സമ്പന്നവുമായ അതിന്റെ ഇന്നലെകളുടെ ബൃഹത്തായ ചരിത്രവും കവാടത്തിന്റെ പ്രധാന പ്രതിപാദ്യമാണ്. വിവരാന്വേഷണങ്ങള്‍ക്ക് ഓണ്‍ലൈന്‍ വ്യാപകമായി അവലംബിക്കപ്പെടുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.
ഇസ്‌ലാം കവാടത്തിന്റെ ഉള്ളടക്കത്തിന് ഏതെങ്കിലും മദ്ഹബുകളുമായോ പ്രസ്ഥാനങ്ങളുടെ ചിന്താധാരകളുമായോ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. പ്രമാണങ്ങളോടാണ് പ്രതിബദ്ധത. സമകാലിക സംഭവങ്ങള്‍ക്കനുസരിച്ച് ഉള്ളടക്കം അപ്‌ഡേറ്റ് ചെയ്യുകയും ശ്രദ്ധയില്‍പ്പെടുന്ന സ്ഖലിതങ്ങള്‍ അപ്പപ്പോള്‍ തിരുത്തുകയും ചെയ്യുന്നതാണ്.
ഏറെ പുതുമകളോടെയാണ് ഇസ്‌ലാം കവാടം പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. ചരിത്ര പഠനത്തിനായി ഹിസ്റ്റോറിയ എന്ന പംക്തി ആരംഭിക്കുകയാണ്. അതോടൊപ്പം ആഴ്ചയില്‍ ഒന്നെന്ന നിലയില്‍ വിവിധ വിഷയങ്ങളിലെ പുതിയ പഠനങ്ങളും അറിവുകളും വായനക്കാര്‍ക്ക് ലഭ്യമാക്കാനുള്ള ലേഖനങ്ങളും തയ്യാറായിക്കഴിഞ്ഞു.
കൂടാതെ മലയാളത്തിലെ ആദ്യത്തെ അനന്തരാവകാശ കാല്‍ക്കുലേറ്റിംഗ് സോഫ്റ്റ്‌വെയര്‍, കുട്ടികള്‍ക്കായുള്ള കളിയൂഞ്ഞാല്‍ ഗെയിം, പുസ്തക പ്രസാധന രംഗത്തേക്കുള്ള ചുവടു വെപ്പായി കവാടം ബുക്‌സ്, കവാടത്തിലെ സെര്‍ച്ചിംഗും മറ്റു സംവിധാനങ്ങളും കുറച്ചു കൂടി ലളിതമാക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് തുടങ്ങി ധാരാളം പദ്ധതികള്‍ ഈ ഒരു വര്‍ഷത്തിനിടയില്‍ വായനക്കാര്‍ക്ക് നല്കാനായി കവാടം ആഗ്രഹിക്കുകയാണ്. എല്ലാവരുടെയും സഹകരണവും പിന്തുണയും തുടര്‍ന്നും ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയോടെ. നാഥന്‍ അനുഗ്രഹിക്കട്ടെ.
മുഹമ്മദ് നബി ജീവിത മാതൃക
മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ.
‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ക്ക്’‘(33:21).
മനുഷ്യരിലേക്ക്, ദൂതന്മാരെ(നബിമാരെ) അയച്ചുകൊണ്ട് അവരെ സന്മാര്‍ഗത്തിലേക്ക് നയിക്കുക എന്ന സംവിധാനത്തിന് അല്ലാഹു പരിസമാപ്തി കുറിച്ചത് മുഹമ്മദ് നബിയുടെ(സ്വ) നിയോഗ ത്തിലൂടെയാണ്. അതുകൊണ്ടുതന്നെ അന്തിമ പ്രവാചകന്‍ പരിപൂര്‍ണമായും പിന്തുടരപ്പെടേണ്ടതാണ്. ഇതിന്നാണ് ഇത്തിബാഉര്‍റസൂല്‍ എന്നുപറയുന്നത്. മുന്‍ പ്രവാചകന്മാരെല്ലാം ജനങ്ങളെ പഠിപ്പിച്ച കാര്യങ്ങളുടെ മര്‍മം ഒന്നുതന്നെയായിരുന്നു. അത് തൗഹീദാണ് അഥവാ ഏകദൈവ വിശ്വാസം.
മുഹമ്മദ് നബിയെ പിന്‍തുടരുക എന്നുവെച്ചാല്‍ വിശ്വാസം ശരിയാക്കുക എന്നു മാത്രമല്ല ഉദ്ദേശിക്കു ന്നത്. അദ്ദേഹത്തിന്റെ ചര്യ പിന്തുടരുക എന്നതുകൂടിയാണ്. മുഹമ്മദ് നബിക്ക് ശേഷം ദൈവദൂതന്‍ വരില്ല എന്നതിനാല്‍ ലോകത്ത് ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതുകൂടി നബിയുടെ ദൗ ത്യമായിരുന്നു. അത് പൂര്‍ണമായും നടക്കുകയും ചെയ്തു. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, രാഷ്ട്രാന്തരീയം എന്നിങ്ങനെ എല്ലാ തലങ്ങളിലും മനുഷ്യര്‍ക്കാവശ്യമായ മൂല്യബോധം നല്‍കിയിട്ടാണ് അന്തിമ നബിയുടെ വിയോഗമുണ്ടായത്.
മനുഷ്യര്‍ക്ക് മുന്നില്‍ മൂല പ്രമാണമായി ദിവ്യവചനങ്ങള്‍ ‘വിശുദ്ധ ഖുര്‍ആന്‍’ അവതരിപ്പിച്ചു. മനുഷ്യര്‍ക്ക് പ്രായോഗിക തലത്തില്‍ പിന്‍തുടരാനായി നബിയുടെ ജീവിതം മാതൃകയായി നിശ്ചയിച്ചു. ദിവ്യ വചനങ്ങളുടെ ജീവിത പാഠമായിരുന്നു നബിചര്യ. നബിചര്യയെപ്പറ്റി പഠിക്കുമ്പോള്‍ അതിന്റെ വിവിധ തലങ്ങള്‍ കൃത്യമായി വ്യവഛേദിച്ചറിയേണ്ടതുണ്ട്. ആരാധനാനുഷ്ഠാനങ്ങള്‍, ഇടപാടുകള്‍, സംസ്‌കാരം, ഭൗതിക കാര്യങ്ങള്‍, പ്രകൃതിപരമായ കാര്യങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത ജീവിത തലങ്ങളില്‍ ഇത്തിബാഉര്‍റസൂല്‍ ഏതു രീതിയില്‍ ആയിരിക്കണമെന്ന് പരിശോധിക്കാം.
ആരാധനകളും അനുഷ്ഠാനങ്ങളും
മതത്തിന്റെ അടിത്തറയാണ് വിശ്വാസം. മൗലികമായ രണ്ട് വിശ്വാസങ്ങള്‍. സ്രഷ്ടാവായ അല്ലാഹുവിലും മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ പരലോകത്തിലുമുള്ള വിശ്വാസ ദൃഢതയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ഈ വിശ്വാസം (ഈമാന്‍) നിലനിര്‍ത്താനും പോഷിപ്പിക്കാനുമാണ് ആരാധനകളും അനുഷ്ഠാനങ്ങളും നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ അനുഷ്ഠാനങ്ങള്‍ കേവലാചാരങ്ങളല്ല. മനസ്സറിഞ്ഞ ആരാധനകളേ സ്വീകാര്യമാവുകയുള്ളൂ. ആരാധനകള്‍ക്ക് കാര്‍മികനോ ഇടനിലക്കാരനോ ഇല്ല. വ്യക്തിനിഷ്ഠമാണ് ആരാധനകള്‍. നിര്‍വ്വഹണം സാമൂഹിക പ്രതിബദ്ധതയോടെയും.
ആരാധനകളും അനുഷ്ഠാനങ്ങളും ദൈവപ്രോക്തമാണ്. പ്രവാചകാധ്യാപനമാണ്. അതില്‍ കൂട്ടലോ കുറക്കലോ ഇല്ല. അന്തിമ ദൂതന്‍ കാണിച്ചുതന്ന അതേ ക്രമത്തില്‍ ലോകം മുഴുവനും, ലോകാന്ത്യം വരെയും ഇസ്‌ലാമികാരാധനകള്‍ നിലനില്‍ക്കുന്നു. ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍ക്ക് പ്രാദേശിക ഭേദങ്ങളില്ല; കാലാനുസൃത മാറ്റങ്ങളില്ല. പുരോഹിതന്മാരോ ഉന്നതാധികാര സഭകളോ മറ്റാ രെങ്കിലുമോ കര്‍മങ്ങളില്‍ മാറ്റം നിശ്ചയിക്കില്ല.
നമസ്‌കാരം, സകാത്ത് നോമ്പ്, ഹജ്ജ് എന്നിവയാണല്ലോ ഇസ്‌ലാമിലെ അടിസ്ഥാന ആരാധനാ കര്‍മങ്ങള്‍. അവയിലെ ഓരോ ചെറിയ കാര്യത്തില്‍ പോലും പ്രവാചക മാതൃക അനുസരിച്ചേ പറ്റൂ. നബി(സ്വ) പറഞ്ഞു: ”ഞാന്‍ നമസ്‌കരിക്കുന്നത് എങ്ങനെയാണോ നിങ്ങള്‍ കണ്ടത് അപ്രകാരം നമസ്‌കരിക്കുക” (ബുഖാരി). ഹജ്ജ് വേളയില്‍ നബി(സ്വ) പറഞ്ഞു: ”കര്‍മങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുക”. നബിയുടെ മാതൃകയില്ലാതെ നല്ലതല്ലേ, പുണ്യത്തിന് വേണ്ടിയല്ലേ എന്നു കരുതി ആര്‍ക്കും പുണ്യ കര്‍മങ്ങള്‍ നിശ്ചയിച്ചുകൂടാ.
നബി(സ്വ) മുന്നറിയിപ്പ് നല്‍കുന്നു:
”നമ്മുടെ കല്‍പനയില്ലാത്ത കര്‍മങ്ങള്‍ ആരെങ്കിലും അനുഷ്ഠിച്ചാല്‍ അത് തള്ളപ്പെടുന്നതാണ്” (മുസ്‌ലിം). മതകര്‍മങ്ങള്‍ പുതുതായി ഉണ്ടാക്കുന്നതും നബി പഠിപ്പിക്കാത്ത പുണ്യ കര്‍മങ്ങള്‍ നിശ്ചയിക്കുന്നതും സാങ്കേതികമായി ബിദ്അത്ത് എന്ന് അറിയപ്പെടുന്നു. മതത്തില്‍ പുതുതായുണ്ടാക്കിയതെല്ലാം ബിദ്അത്താണ്. ബിദ്അത്തുകളെല്ലാം വഴികേടാണ് എന്നാണ് നബി (സ്വ) പഠിപ്പിച്ചത്.
സംസ്‌കാരം
ആരാധനകളിലും അനുഷ്ഠാനങ്ങളിലും മാത്രം നബിയെ മാതൃകയാക്കുകയും ബാക്കി ജീവിതം തോന്നിയപോലെ നയിക്കുകയും ചെയ്യുന്നതല്ല ഇത്തിബാഉര്‍റസൂല്‍. ആരാധനാ കര്‍മങ്ങള്‍ അല്ലാഹുവുമായുള്ള ബന്ധമാണ്. അതോടൊപ്പം സമസൃഷ്ടികളോട് എങ്ങനെ വര്‍ത്തിക്കണമെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഇതര മനുഷ്യരോടുള്ള പെരുമാറ്റം, വാക്കും നോക്കും സംസാരവുമെല്ലാം എങ്ങനെ യായിരിക്കണമെന്ന് അവിടുന്ന് വിശദീകരിച്ചിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആനിലുള്ള നിയമ നിര്‍ദേശങ്ങളുടെ പ്രായോഗിക രൂപമാണ് നബി(സ്വ) പഠിപ്പിച്ചത്. നല്ല സ്വഭാവക്കാരനാണ് നല്ല മനുഷ്യനെന്നാണ് പൊതുവെ അറിയപ്പെടുന്നത്. അത് നബി(സ്വ) പഠിപ്പിച്ച തത്ത്വമാണ്. ‘നിങ്ങളില്‍ ഉത്തമന്‍ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്”(ബുഖാരി). സത്‌സ്വഭാവത്തിന്റെ കാര്യത്തിലും നബി(സ്വ) ഉത്തമമാതൃക തന്നെ. ‘നീ ഉന്നത സ്വഭാവത്തിന്റെ ഉടമയാകുന്നു’ എന്ന് അല്ലാഹു നബിയെ(സ്വ) പുകഴ്ത്തിയിരിക്കുന്നു. സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും രീതികള്‍ ആരാധനയെക്കാള്‍ സവിസ്തരമായിട്ടാണ് വിശുദ്ധ ഖുര്‍ആനിലുള്ളത്. നബിചര്യയിലും അങ്ങനെത്തന്നെ. അഭിവാദനപ്രത്യഭിവാദനങ്ങള്‍ മുതല്‍ സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള മനുഷ്യരോട് എങ്ങനെയെല്ലാം പെരുമാറണമെന്ന പാഠം നബി(സ്വ) നല്‍കുന്നു.
ഇതര മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌ലാമിന്റെ പ്രത്യേകത ഈ സാമൂഹിക പ്രതിബദ്ധതയാണ്. ഒരു വ്യക്തിക്ക് സ്വഭാവമോ സംസ്‌കാരമോ ആവശ്യമാകുന്നത് മറ്റുള്ളവരുമായി ഇടപഴകുമ്പോഴാണ്. മുഹമ്മദ് നബിയിലൂടെ ലോകത്തിന്റെ മാതൃകയായ സമൂഹവും വാര്‍ത്തെടുക്കപ്പെടേണ്ടതുണ്ട്. അന്തിമ പ്രവാചക നിയോഗത്തിന്റെ പൊരുള്‍ ഇതും കൂടിയാണെന്ന് നബി(സ്വ) വിശദീകരിക്കുന്നു.
‘ഉത്തമ സ്വഭാവ പൂര്‍ത്തീകരണത്തിന് വേണ്ടി മാത്രമാണ് ഞാന്‍ നിയോഗിക്കപ്പെടുന്നത്”. ആയതിനാല്‍ ആരാധനകളിലെന്ന പോലെ സംസ്‌കാരത്തിലും മുഹമ്മദ് നബി(സ്വ) നമ്മുടെ ജീവിത മാതൃക(role model) ആയിരിക്കണം. അടുക്കള മുതല്‍ അന്താരാഷ്ട്രതലം വരെയുള്ള പെരുമാറ്റമര്യാദകള്‍ നബി കാണിച്ചു തന്നുവെന്നത് അലങ്കാര പ്രയോഗമല്ല.
മാതാപിതാക്കള്‍, ഭാര്യാഭര്‍ത്താക്കള്‍, ഇളയവര്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍, വൃദ്ധര്‍, കുഞ്ഞുങ്ങള്‍ തുടങ്ങി പെരുമാറ്റം നീളുന്ന എത്രയെത്ര രംഗങ്ങള്‍! മനുഷ്യരിലുണ്ടാവേണ്ട സത്യസന്ധത, ദയ, വിനയം, സ്‌നേഹം, ആദരം, വാത്സല്യം, ഉണ്ടായിക്കൂടാത്ത വെറുപ്പ്, പക, വിദ്വേഷം, പരിഹാസം, അഹന്ത, അസൂയ, പരദൂഷണം, ഏഷണി, എല്ലാത്തിനും നബി(സ്വ) മാതൃകയാണ്. നബിചര്യക്ക് അനുസരിച്ച് സ്വഭാവ രൂപീകരണം നടത്തുന്നത് ഇത്തിബാഉര്‍റസൂലിന്റെ അവിവാജ്യ ഘടകമാണ്.
ഇടപാടുകള്‍
സാമൂഹിക ബന്ധങ്ങളുടെയും സ്വഭാവ മഹിമയുടെയും മറ്റൊരു രംഗമാണ് മനുഷ്യര്‍ പരസ്പരം നടത്തുന്ന ഇടപാടുകള്‍. മുആമലാത്ത് എന്ന് സാങ്കേതികമായി വ്യവഹരിക്കപ്പെടുന്ന ഈ രംഗത്തും പ്രവാചക മാതൃക പിന്‍തുടര്‍ന്നേ പറ്റൂ.
കച്ചവടം, വായ്പ വാങ്ങല്‍, കൊടുക്കല്‍ ജാമ്യം തുടങ്ങിയ സാമ്പത്തിക ഇടപാടുകള്‍ സാമൂഹിക ജീവിതത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. ഇവയിലെ പ്രവാചകാധ്യാപനം എങ്ങനെയാണ്? നമസ്‌കാരം, നോമ്പ് തുടങ്ങിയ കര്‍മങ്ങളിലെ ഒരു മാറ്റത്തിനും വിധേയമല്ലാത്ത പിന്‍പറ്റല്‍ അല്ല ഇവിടെയുള്ളത്. ഇടപാടുകള്‍ നിര്‍ബന്ധമോ ഐച്ഛികമോ ആയ കര്‍മമല്ല. അനുവദനീയമാണ്. എന്നാല്‍ ഇടപാടുകളില്‍ ഏര്‍പ്പെടുന്നുവെങ്കില്‍ പ്രവാചകന്‍ പഠിപ്പിച്ച മൂല്യങ്ങള്‍ പിന്‍തുടര്‍ന്നു കൊണ്ടും നിരോധിച്ച ചൂഷണ മാര്‍ഗങ്ങള്‍ ഉപേക്ഷിച്ചു കൊണ്ടും പ്രവാചക മാതൃക നടപ്പിലാക്കേണ്ടതുണ്ട്.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, സാമ്പത്തികവും അല്ലാത്തതുമായ ഇടപാടുകളിലും വിവാഹ കുടുംബ ബന്ധങ്ങളിലും പ്രവാചക മാതൃക തീരെ അവഗണിച്ച് താന്തോന്നിത്തമോ നാട്ടുനടപ്പോ ശീലമാക്കിയവര്‍ പോലും അഞ്ചുനേരം കൃത്യമായി നമസ്‌കരിച്ചും റമദാനില്‍ വ്രതമെടുത്തും ഒന്നിലേറെ തവണ ഉംറ ചെയ്തും സായൂജ്യമടയുന്നു. ഇത്തരം ജീവിതത്തില്‍ ഇത്തിബാഉര്‍റസൂല്‍ പൂര്‍ണമല്ല.
പ്രകൃതിപരമായ കാര്യങ്ങള്‍
മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളായ ഭക്ഷണം, പാനീയം, വസ്ത്രം, പാര്‍പ്പിടം, വാഹനം, ചികിത്സ തുടങ്ങിയ കാര്യങ്ങളില്‍ മതത്തിന്റെ വ്യക്തമായ ശാസനങ്ങളുണ്ട്. കല്പനകളുണ്ട്. നിരോധങ്ങളുണ്ട്. അനുവാദങ്ങളുണ്ട്. അവ പാലിക്കുന്നതാണ് ഇത്തിബാഉര്‍റസൂല്‍. എന്നാല്‍ നബി കഴിച്ച ആഹാര സാധനങ്ങള്‍ക്ക് പ്രത്യേകം പുണ്യമില്ല. നാടിനും കാലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് ആഹാരം മാറുന്നത് നമസ്‌കാരത്തിലെ ദുആകള്‍ മാറുന്നത് പോലെയല്ല.
നബി യാത്ര ചെയ്തത് പോലെ ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്നതില്‍ പ്രത്യേക മാതൃകയില്ല. യാത്രയുടെ മര്യാദകള്‍, പ്രാര്‍ത്ഥനകളെല്ലാം നബി പഠിപ്പിച്ചതാവണം.
നബി നടത്തിയ ചികിത്സയെന്ന കാരണത്താല്‍ കൊമ്പുവെക്കലും മറ്റും നബിചര്യയല്ല, അതിന് പ്രത്യേക പുണ്യമില്ല. ചികിത്സ നടത്തുക, പ്രാര്‍ത്ഥിക്കുക എന്നത് രോഗശമനത്തിന്റെ മാര്‍ഗമായി നബി(സ്വ) പഠിപ്പിച്ചു. അത്രയേ ഉള്ളൂ. ചികിത്സ കാലത്തിനൊപ്പം മാറിവരും.
നബി(സ്വ) ധരിച്ച പോലുള്ള വസ്ത്രം (നീളന്‍ കുപ്പായവും ശിരോ വസ്ത്രവും തന്നെ) ധരിക്കുന്നതില്‍ പുണ്യമില്ല. എന്നാല്‍, വസ്ത്രധാരണത്തിലുള്ള വിധിവിലക്കുകള്‍ പാലിക്കലാണ് ദീന്‍. വസ്ത്രം നാടിനും കാലാവസ്ഥയ്ക്കും അനുസരിച്ച് മാറിവരും. അത് നബിചരക്ക് വിരുദ്ധമല്ല.
ജീവിതാവശ്യത്തിന് തൊഴില്‍ ചെയ്ത് സമ്പാദിക്കാന്‍ നബി(സ്വ) കല്‍പിച്ചു. മതപരമായി നിരോധമില്ലാത്ത ഏത് തൊഴിലും ആവാം. താന്‍ ജീവിക്കുന്ന രാജ്യത്തിലെ നിയമങ്ങള്‍ പാലിച്ച് ജീവിക്കുന്നതില്‍ പോലും പ്രവാചക മാതൃകയുണ്ട്.
സത്യവിശ്വാസി ആയിത്തീരണമെങ്കില്‍ മുഹമ്മദ് നബിയെ(സ്വ) മാതൃകയാക്കി ജീവിക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അക്കാര്യം ജീവിതത്തില്‍ പകര്‍ത്തുന്നിടത്ത് വീഴ്ച വരുത്തിയവരും അതിരുകടന്നവരും സമൂഹത്തിലുണ്ട്. പേരിനു മാത്രം നബി മാതൃകയും നാട്ടുനടപ്പില്‍ ജീവിതവും ആക്കിയവരുണ്ട്. ആരാധനയില്‍ മാത്രം ഒരുങ്ങിയവരുണ്ട്. ദീനും ദുനിയാവും എങ്ങനെ വേര്‍തിരിയുന്നുവെന്ന് അറിയാതെ അതുരണ്ടും ഒന്നായി കണ്ടവരുണ്ട്. നബിയുടെ കാലത്തെ ഒട്ടകവും ആടു മേയ്ക്കലും ഇത്തിബാഉര്‍റസൂല്‍ ആയി ധരിച്ച വരുണ്ട്. ആയതിനാല്‍ വസ്തുതകള്‍ വസ്തുനിഷ്ഠമായി വ്യവച്ഛേദിച്ച് അറിയുകയെന്നത് വിശ്വാസിയുടെ കടമയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.
കമ്യൂണിസവും കമ്യൂണിസ്റ്റുകളും
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis) എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ‘കമ്യൂണിസം’ത്തിന്റെ ഉത്ഭവം.
വര്‍ഗരഹിത സമൂഹ സൃഷ്ടി എന്ന മനോഹര സ്വപ്നമാണ് കമ്യൂണിസത്തിന്റെ മുദ്രാവാക്യം. മുതലാളിത്തത്തില്‍ ഭൂരിപക്ഷം വരുന്ന തൊഴിലാളി വര്‍ഗവും ന്യൂനപക്ഷമായ മുതലാളി വര്‍ഗവുമാണുള്ളത് എന്നും അതിനു മാറ്റം വരണമെന്നും അവര്‍ സിദ്ധാന്തിച്ചു. ഉത്പാദനം പൊതു ഉടമയിലാവുക, സ്റ്റെയ്റ്റ് നേരിട്ട് ജനങ്ങള്‍ക്ക് പണി നല്കുക, ഓരോരുത്തരും തനിക്കാവുന്നത് രാഷ്ട്രത്തിനു വേണ്ടി ചെയ്യുക. അങ്ങനെ തൊഴിലാളി സര്‍വാധിപത്യമുള്ള ഒരു സ്റ്റെയ്റ്റ് ആണ് കമ്യൂണിസ്റ്റ് സങ്കല്പം.
ഫ്യൂഡല്‍ വ്യവസ്ഥിതിയും ചര്‍ച്ചിന്റെ മേല്‍ക്കോയ്മയും കൊണ്ട് പൊറുതി മുട്ടിയ യൂറോപ്യന്‍ സമൂഹത്തിലാണ് കാള്‍മാക്‌സ് (1818-1883), ഫ്രഡറിക് എംഗല്‍സ് (1820-1895) തുടങ്ങിയ ചിന്തകന്‍മാര്‍ ഈ ആശയം കൊണ്ടു വരുന്നത്. സ്വാഭാവികമായും മതത്തിന്നും അന്ന് നിലവിലുണ്ടായിരുന്ന സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിക്കുമെതിരെയുള്ള ഒരു പോരാട്ടം കൂടിയായിരുന്നു അവരുടെ ലക്ഷ്യം. ഹെഗലിന്റെ (1770-1831) വൈരുധ്യവാദവും ഫ്യൂയര്‍ബാക്കിന്റെ ഭൗതികവാദവും ചേര്‍ത്ത് വൈരുധ്യാത്മക ഭൗതികവാദം (Dialectical Materialism) തങ്ങളുടെ ആദര്‍ശമായി മാര്‍ക്‌സും എംഗല്‍സും അംഗീകരിച്ചു. മനുഷ്യോത്പത്തി അടക്കം വിശ്വാസപരമായ പലതും അവരെതിര്‍ത്തു. മതകീയ അടിത്തറയുള്ള ആശയവാദ ചരിത്ര വ്യാഖ്യാനത്തിനെതിരായി ചരിത്രപരമായ ഭൗതികവാദം (Historical Materialism) അവര്‍ അവതരിപ്പിച്ചു. സമകാലികനായ ചാള്‍സ് ഡാര്‍വിന്റെ (1809-1882) പരിണാമ സിദ്ധാന്തം ഇവരെ ആകര്‍ഷിക്കുകയും ചരിത്രപരമായ ഭൗതികവാദത്തിന് ടിപ്പണിയായി അത് സ്വീകരിക്കപ്പെടുകയും ചെയ്തു. സാമ്പത്തിക രംഗത്ത് മിച്ചമൂല്യ സിദ്ധാന്തം അവര്‍ ആദര്‍ശമായി പ്രചരിപ്പിച്ചു. ഫ്യൂഡലിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കും മുതലാളിത്തത്തില്‍ നിന്ന് സോഷ്യലിസത്തിലേക്കും സോഷ്യലിസത്തില്‍ നിന്ന് കമ്യൂണിസ ത്തിലേക്കും സമൂഹം എത്തിച്ചേരുമെന്നും വര്‍ഗരഹിതമായ കമ്യൂണിസത്തില്‍ ഭരണം പോലും ആവശ്യമില്ലാത്ത വിധം സോഷ്യലിസം (സ്ഥിതി സമത്വം) നടപ്പാകുമെന്നുമുള്ള ദിവാസ്വപ്നം (ഉട്ടോപ്യ) കമ്യൂണിസ്റ്റ് ആചാര്യന്‍മാര്‍ വെച്ചുപുലര്‍ത്തി.
മനോഹരമായ ആശയം. പക്ഷെ, പ്രയോഗിക രംഗത്ത് സംഭവിച്ചത് നേരെ മറിച്ചാണ്. സോഷ്യലിസം നടപ്പിലായി എന്നു പറയുന്ന സോവിയറ്റ് റഷ്യയിലും ചൈനയിലും കമ്യൂണിസം വന്ന് ‘സ്റ്റെയ്റ്റ്’ ഇല്ലാതായിപ്പോകുന്നതിനു പകരം ഏറ്റവും വലിയ മുതലാളിയും ക്രൂരനായ ഫ്യൂഡല്‍ പ്രഭുവുമായി മാറുകയായിരുന്നു സ്റ്റെയ്റ്റ് അഥവാ ഭരണം നടത്തിയ പാര്‍ട്ടി നേതൃത്വത്തിലെ ഏതാനും പേര്‍. ഇരുമ്പു മറയ്ക്കു പിന്നിലെ ഉരുക്കുമുഷ്ടിക്കു താഴെ അടിസ്ഥാനവര്‍ഗം (തൊഴിലാളികള്‍) അടിമകളെപ്പോലെ പണിയെടുത്തു. സോവിയറ്റ് യൂനിയനിലും കമ്യൂണിസ്റ്റ് ചൈനയിലും മുക്കാല്‍ നൂറ്റാണ്ട് സംഭവിച്ചത് ഇതായിരുന്നു. റഷ്യയില്‍ സ്റ്റാലിന്‍, ലെനിന്‍, ക്രൂഷ്‌ചേവ്, ബ്രഷ്‌നേവ് തുടങ്ങിയവരും മാവോസേതുങ്ങ് മുതല്‍ക്കുള്ള അധികാരികള്‍ ചൈനയിലും നടത്തിയ ക്രൂരമായ ഭരണക്രമം 1980 കളുടെ മധ്യത്തോടെ അവസാനിച്ചു. ഗോര്‍ബച്ചേവ് റഷ്യന്‍ ഭരണാധികാരിയായിത്തീര്‍ന്നപ്പോള്‍ ഗ്ലസ്‌നോസ്റ്റ്, പെരിസ്‌ട്രോയിക്ക എന്നീ സ്വാതന്ത്ര്യത്തിന്റെ നേരിയ കവാടം തുറന്നതോടെ സോവിയറ്റ് യൂനിയന്‍ തന്നെ തകര്‍ന്ന് ഛിന്നഭിന്നമായിത്തീര്‍ന്നു. സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളിലെ പുനഃക്രമീകരണമാണ് പെരിസ്‌ട്രോയിക്ക. ഗ്ലസ്‌നോസ്റ്റ് എന്നത് ഭരണരംഗത്തെ സുതാര്യതയും. കമ്യൂണിസ്റ്റ് ചൈന സ്വകാര്യസ്വത്ത് സമ്പാദനം അനുവദിച്ചു കൊണ്ട് മുതലാളിത്തത്തിന്റെ പാതയിലേക്ക് നീങ്ങിത്തുടങ്ങി. അതിനു ശേഷമാണ് ചൈനയുടെ മുരടിപ്പു മാറിയത്. മറുവശത്ത് ശാസ്ത്രരംഗത്ത് ജിനോം കണ്ടുപിടിത്തത്തോടെ ശാസ്ത്രലോകം നേരത്തെ തള്ളിയ ഡാര്‍വിന്റെ പരിണാമവാദവും കെട്ടടങ്ങി.
ലോകത്ത് ഒരു നിമഷം പോലും പ്രയോഗത്തില്‍ വന്നിട്ടില്ലാത്ത ഒരു ആശയമാണ് കമ്യൂണിസം. മാത്രമല്ല, ലോകത്ത് കമ്യൂണിസമെന്ന പേരില്‍ നിലവില്‍ വന്ന ഭരണകൂടങ്ങള്‍ മാര്‍ക്‌സിന്റെ ആശയത്തിനു കടകവിരുദ്ധമായിരുന്നു താനും. ഫ്യൂഡലിസം കൈയൊഴിച്ച് ജനങ്ങള്‍ സോഷ്യലിസത്തിലൂടെ കമ്യൂണിസത്തിലേക്ക് എത്തിച്ചേര്‍ന്നാല്‍ ഭരണമെന്ന സംവിധാനം പോലും ആവശ്യമില്ലാത്ത സ്ഥിതി സമത്വസുന്ദരമായ ഒരു ലോകം വരുമത്രേ! എന്നാല്‍ ലോകത്ത് നിലവിലുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ അധികാരം പിടിച്ചെടുത്തത് തോക്കിന്‍ കുഴലിലൂടെയായിരുന്നു. ലക്ഷക്കണ്ണക്കിന് നിരപരാധികളായ മനുഷ്യരെ കൊന്നുതള്ളി. കബന്ധങ്ങള്‍ക്കു മീതെ അധികാരത്തിലേറിയ ഭരണാധികാരികള്‍ ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളായിത്തീര്‍ന്നു. ഭൂപ്രഭൃത്വവ്യവസ്ഥിതി (ഫ്യൂഡലിസം) തകര്‍ന്നെങ്കിലും അതിനേക്കാള്‍ ഭീകരമായ ഭൂപ്രഭുക്കളായി മാറി കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍. പ്രജകള്‍ കേവലം അടിമകള്‍.
സോവിയറ്റ് യൂണിയന്‍ കമ്യൂണിസ്റ്റ് ഭരണം (1922-1999) നിലവില്‍ വന്ന കാലത്തു തന്നെ ഇന്ത്യയിലും കമ്യൂണിസം എത്തിയിട്ടുണ്ട്. 1925 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിക്കപ്പെട്ടു. ഇന്ത്യ ബ്രിട്ടീഷ് കോളണിയായിരുന്നു അന്ന്. ചൈനീസ്/റഷ്യന്‍ കമ്യൂണിസത്തിന്റെ ഭീകരമുഖം പുറത്തെടുക്കാന്‍ ഇന്ത്യാ മഹാരാജ്യത്തിനു പറ്റിയില്ല. നാലു പതിറ്റാണ്ടു കഴിഞ്ഞ് ഇന്ത്യ സ്വതന്ത്രയായി. സ്വാതന്ത്ര ഭാരത ശില്പികള്‍ രൂപം നല്കിയ ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രം കമ്യൂണിസ്റ്റുകള്‍ക്ക് പഥ്യമായിരുന്നില്ല. സ്വാതന്ത്ര്യസമരത്തില്‍ ഒരിക്കല്‍ പോലും പങ്കെടുക്കാത്ത കമ്യൂണിസ്റ്റുകള്‍ സ്വതന്ത്ര ഇന്ത്യയുടെ ദേശീയദിനമായ സ്വാതന്ത്ര്യദിനം അംഗീകരിച്ചതും ആചരിച്ചതും പിന്നെയും ഏഴരപ്പതിറ്റാണ്ടു പിന്നിട്ട് 2021 ല്‍ മാതമ്രാണ്. കമ്യൂണിസമെന്ന വരട്ടുതത്ത്വവാദം മനുഷ്യനെ എത്രമാത്രം പ്രതിലോമപരമായി ചിന്തിപ്പിക്കുന്നു എന്നതിന് ഉത്തമോദാഹരണമാണ് ഈ സംഭവം.
കാള്‍മാക്‌സിന്റെ തത്ത്വചിന്തയ്ക്കും സ്റ്റാലിന്‍, ലെനില്‍ തുടങ്ങിയവരുടെ നടപടികള്‍ക്കും വിരുദ്ധമായി ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തില്‍ വന്നു; തികച്ചും ജനാധിപത്യ രീതിയില്‍ ബാലറ്റു പേപ്പറിലൂടെ. വൈരുധ്യാത്മക ഭൗതികവാദമാണ് കമ്യൂണിസത്തിന്റെ അടിസ്ഥാന തത്ത്വമെങ്കിലും മതകീയ പാരമ്പര്യമുള്ള ഭാരതത്തില്‍ കമ്യൂണിസം വീണ്ടും രൂപാന്തരം പ്രാപിച്ചു. കമ്യൂണിസത്തിന്റെ ഇന്ത്യന്‍ പതിപ്പ്!
ഇവിടെ ജന്‍മിത്തത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന തൊഴിലാളി പാര്‍ട്ടിയായിട്ടാണ് അത് അരങ്ങേറിയത്. തുടക്കത്തില്‍ ഈ സിദ്ധാന്തത്തോട് ഒട്ടൊക്കെ നീതി പുലര്‍ത്താന്‍ ശ്രമിച്ചു നോക്കിയെങ്കിലും അധികാരം കിട്ടിയ സംസ്ഥാനങ്ങളില്‍ കമ്യൂണിസം മുതലാളിത്തത്തിന്റെ വഴിയേ സഞ്ചരിക്കുകയായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ രാജപാതയില്‍ കമ്യൂണിസ്റ്റുകള്‍ കമ്യൂണിസമെന്തെന്നു മറന്നുപോയി. ഭൗതിക വാദവും മതവിരോധവും വേണ്ടത്ര വേരോടാത്ത ഇന്ത്യയില്‍, വിശിഷ്യാ കേരളത്തില്‍, വിശ്വാസികള്‍ക്കും അംഗത്വം നല്കുമെന്ന് പാര്‍ട്ടി സെക്രട്ടറി പരസ്യമായി പറയുന്ന അവസ്ഥയിലെത്തി നിലക്കുന്നു കമ്യൂണിസം.
