നീതിയിലാണ് നിലനില്പ്
സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പിന് അനിവാര്യമായ ഘടകങ്ങളിലൊന്നാണ് നീതി. ഭരണാധികാരികളും ഉത്തരവാദിത്വം ഏറ്റെടുത്തവരുമാണ് നീതി ചെയ്യേണ്ടത്. ഒരേ തരത്തില്‍ പരിഗണിക്കേണ്ടവരെ വിവേചനപരമായി കാണുകയും ചിലര്‍ക്ക് അവിഹിതമായി നല്‍കുകയും ചെയ്യുമ്പോള്‍ അവിടെ നീതിയില്ല.
ഏതൊരു രാജ്യവും അതിന്റെ ഭരണഘടനയില്‍ തന്നെ പ്രജകള്‍ക്ക് നീതി ഉറപ്പു വരുത്തുന്നു. നീതിനിഷ്ഠമായ ഭരണമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. സമൂഹത്തിന്റെ ഏതെങ്കിലും തലത്തില്‍ നീതി നിഷേധിക്കപ്പെടുകയോ അര്‍ഹരായവര്‍ക്ക് നീതി ലഭിക്കാതിരിക്കുകയോ ചെയ്താല്‍ നീതി തേടി കോടതിയെ സമീപിക്കാനുള്ള അവകാശം പൗരന്‍മാര്‍ക്ക് നല്‍കുകയും അവര്‍ക്ക് നീതി ലഭ്യമാക്കുകയും ചെയ്യാനുള്ള നീതിന്യായവ്യവസ്ഥ എല്ലാ രാജ്യങ്ങളിലും നിലിവിലുണ്ട്.
നീതി നടപ്പാക്കുക എന്നത് ഭരണാധികാരികള്‍ക്കു മാത്രം ബാധകമായ കാര്യമല്ല. അടുക്കള തൊട്ട് അന്താരാഷ്ട്രതലം വരെ ഇത് ബാധകമാണ്. മാതാപിതാക്കള്‍ മക്കളോടും അദ്ധ്യാപകര്‍ പഠിതാക്കളോടും സ്ഥാപനമേധാവികള്‍ സഹപ്രവര്‍ത്തകരോടും വിവേചന രഹിതമായും നീതിനിഷ്ഠമായും പെരുമാറുമ്പോള്‍ മാത്രമേ സമൂഹം നന്നാവുകയുള്ളൂ.
എല്ലാ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും നീതിയെ ഉത്കൃഷ്ട ഗുണമായി കാണുന്നു. സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്‍കുന്നതില്‍ വീഴ്ച വരുന്നതാണ് സാമൂഹിക അസമത്വം നടമാടാന്‍ പലപ്പോഴും കാരണമാകുന്നത്.
സാമൂഹിക നീതിക്ക് ഏറെ പ്രാധാന്യം കൊടുത്ത മതമാണ് ഇസ്‌ലാം. വെളുത്തവന്‍, കറുത്തവന്‍, സമ്പന്നന്‍, ദരിദ്രന്‍, ആണ്‍, പെണ്‍ തുടങ്ങി മനുഷ്യ സമൂഹത്തിലെ വൈജാത്യങ്ങള്‍ പ്രകൃതി സംതുലനത്തിന്റെ ദൈവിക സംവിധാനമാണെന്നും അത് ഉച്ചനീചത്വങ്ങള്‍ക്ക് മാനദണ്ഡമാക്കാവതല്ലെന്നും ഇസ്‌ലാം അനുശാസിക്കുന്നു. ഒരു മാതാവിന്റെയും പിതാവിന്റെയും സന്താനങ്ങളായ മനുഷ്യര്‍ക്കിടയില്‍ എന്ത് അസമത്വം, അനീതി. അത് ഉണ്ടാക്കാന്‍ ഒരിക്കലും പാടില്ല. വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനം ഇങ്ങനെയാണ്.
ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില് ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷജ്ഞാനിയുമാകുന്നു(49:13).
മനുഷ്യ സമൂഹത്തെ എക്കാലത്തും പിന്നോട്ടു വലിച്ചുകൊണ്ടിരിക്കുന്ന വര്‍ഗപരവും വംശപരവുമായ മേല്‍ക്കോയ്മക്കെതിരെ മുഹമ്മദ് നബി(സ്വ) തന്റെ ആദര്‍ശപ്രബോധനത്തില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ജന്മാവസ്ഥയും ഗോത്രവും സമ്പത്തും രൂപവും നിറവുമെല്ലാം സാമൂഹിക അരികുവത്കരണത്തിന് മാനദണ്ഡമായിരുന്ന കാലമാണ് ഏഴാം നൂറ്റാണ്ട്. വെളുത്തവന് കറുത്തവനെക്കാള്‍, അറബിക്ക് അനറബിയെക്കാള്‍, യജമാനന് അടിമയെക്കാള്‍, സ്വരൂപവാന് ഭിന്നശേഷിക്കാരനെക്കാള്‍ യാതൊരു മഹത്ത്വവുമില്ലെന്ന് നബി പഠിപ്പിക്കുന്നു. വൈവിധ്യങ്ങളുടെ സഹകരണമാണ് മഹത്തായ മാനവികതയും മതവുമെന്ന് പഠിപ്പിക്കുന്ന ഹജ്ജ് വേളയില്‍ തന്നെ മുഹമ്മദ് നബി(സ്വ) ഇത് ജനങ്ങളെ പ്രത്യേകം ഉദ്‌ബോധിപ്പിച്ചതാണ്, ചരിത്രത്തില്‍ തുല്യതയില്ലാത്ത സാമൂഹിക നീതി പ്രഖ്യാപനമായ അറഫാ പ്രഭാഷണം വളരെ ശ്രദ്ധേയമാണ്.
പ്രകൃതിപരമായ പ്രത്യേകതകള്‍ ചിലപ്പോള്‍ അത്തരം വ്യക്തികളുടെ മനുഷ്യാവകാശങ്ങള്‍ക്ക് ഊനം തട്ടിച്ചേക്കാമെന്നതിനാല്‍ നീതിമാനായ സ്രഷ്ടാവ് ഇത്തരം അവശതയനുഭവിക്കുന്നവരെ ശാക്തീകരിക്കുന്നതിനായി യുക്തവും പ്രായോഗികവുമായ സംവിധാനങ്ങള്‍ മതശാസനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് അതാണ് അഗതി, അനാഥ, വിധവ, രോഗി, ഭിന്നശേഷിക്കാരന്‍ തുടങ്ങി പ്രത്യക്ഷത്തില്‍ സാമൂഹിക അസമത്വത്തിന് വിധേയരാക്കപ്പെട്ടേക്കാവുന്ന വിഭാഗങ്ങള്‍ക്ക് ഇസ്‌ലാം നല്കുന്ന കരുതലും പരിഗണനയും. ഇവരുടെ ഈ അവസ്ഥകള്‍ കാരണം അവര്‍ക്ക് അര്‍ഹമായതൊന്നും നഷ്ടപ്പെട്ടുകൂട. അവരെ മുഖ്യധാരയില്‍ എത്തിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെയും അതിന് നേതൃത്വം നല്കുന്ന ഭരണകൂടത്തിന്റെയും ബാധ്യതയായാണ് ഇസ്‌ലാം കാണുന്നത്.
അഗതിക്ക് വിഭവം നല്കാതിരിക്കുന്നത് മാത്രമല്ല അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കാത്തത് പോലും മതനിഷേധമായി ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അനാഥയെ പരിഗണിച്ചാല്‍ പോരാ, അവനെ ആദരിക്കേണ്ടതുണ്ടെന്നും അവന്റെ വിഭവം തട്ടിയെടുത്തവനാകട്ടെ നരകത്തീയാണ് ആഹരിക്കുന്നത് എന്നും ഖുര്‍ആന്‍ താക്കീതുചെയ്യുന്നു (4:10). വിധവക്ക് വേണ്ടി അധ്വാനിക്കുന്നവന്‍ ദൈവമാര്‍ഗത്തിലെ യോദ്ധാവാണെന്നാണ് മുഹമ്മദ് നബി(സ്വ)യുടെ അധ്യാപനം (ബുഖാരി:5355). രോഗിക്കും ഭിന്നശേഷിക്കാരനും വിവേചനമില്ലാത്ത അവകാശങ്ങളുണ്ട് അവ അടുത്ത ബന്ധുക്കളില്‍ മാത്രമല്ല സമൂഹത്തിന്റെ മൊത്തം ബാധ്യതയാണ്. (ബുഖാരി:239, വിശുദ്ധ ഖുര്‍ആന്‍ അധ്യായം 80:സൂറ അബസ) അതിനാല്‍ തന്നെ ഒരു മനുഷ്യന്റെയും ജന്മാവകാശങ്ങള്‍ നിഷേധിക്കപ്പെടാനോ അതുവഴി അനീതിക്കോ വിവേചനത്തിനോ വിധേയനാകാനോ പാടില്ല.
സാമൂഹിക നീതി പൊതു സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഔദാര്യമല്ല. നിഷേധിക്കപ്പെട്ടവരുടെ അവകാശമാണെന്ന കാഴ്ചപ്പാട് ആധുനിക സമൂഹങ്ങള്‍ക്ക് പരിചിതമായിത്തുടങ്ങിയത് ഈ അടുത്ത കാലത്താണ്. നീതിയുടെ പര്യായമായി ചരിത്രം രേഖപ്പെടുത്തിയ രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്താബ് (റ) ന്റെ കാലത്ത് സാമൂഹ്യനീതി വകുപ്പിന് വ്യവസ്ഥാപിതമായ രൂപമുണ്ടാക്കിയിരുന്നുവെന്ന് കാണാം. ജനിച്ച കുഞ്ഞിനുള്ള റേഷന്‍ അവകാശം മുതല്‍ അമുസ്‌ലിം പൗരന്മാര്‍ക്കുള്ള വാര്‍ധക്യകാല പെന്‍ഷന്‍ വരെ അദ്ദേഹം നടപ്പാക്കുകയുണ്ടായി.
മതത്തിന്റെ തണലില്‍ അവള്‍ സുരക്ഷിതയാണ്
മാനവ സമൂഹത്തിന്റെ അര്‍ധഭാഗമായ സ്ത്രീ ഈ പ്രപഞ്ചത്തിലെ അനുഗൃഹീതമായ ജന്മമാണ്. ജൈവ ലോകത്ത് മാതാവെന്ന പദവി അലങ്കരിക്കുക വഴി സ്ത്രീ പരിഗണനയുടെ പരമോന്നത പദവിയാണ് നേടുന്നത്. സാഹിത്യ മേഖലകളില്‍, കലാവിഷ്‌കാരങ്ങളില്‍ (അപമാനവീകരണതലം ഉള്ളത് വിസ്മരിക്കുന്നില്ല) പെണ്ണിന്റെ സ്ഥാനവും ചെറുതല്ല. ഒരു സമൂഹത്തിന്റെ രചനാത്മക മുന്നേറ്റത്തിന്റെ വഴിയില്‍ സ്ത്രീയുടെ പങ്ക് നിസ്തുലമാണ്.
ഇത്രയേറെ പരിഗണനയും മഹത്വവും സ്ത്രീ അര്‍ഹിക്കുന്നുവെങ്കിലും ലോകത്തിന്റെ മിക്കയിടങ്ങളിലും ഇത്രയേറെ അവമതിക്കപ്പെടുകയും സുരക്ഷിതത്വത്തിന് ഭീഷണി നേരിടുകയും ചെയ്യുന്നതും അവള്‍ തന്നെ!
സ്ത്രീയോടുള്ള സമീപനത്തില്‍ മൂന്ന് തലങ്ങള്‍ കാണാം. ഒന്ന്, അവളെ ഇരുട്ടറകളിലും വീടകങ്ങളിലും തളച്ചിട്ട് പ്രകാശം തട്ടാത്തവളായി വളര്‍ത്തിയെടുക്കുന്ന ഓര്‍ത്തഡോക്‌സ് സമീപനം. മറ്റൊന്ന് സര്‍വ്വസ്വാതന്ത്ര്യവും നല്‍കി ആഭാസനൃത്ത നൃത്യങ്ങളിലും കാമകേളികളിലും നിറഞ്ഞാടുന്നതിന് അവസരമൊരുക്കുന്ന അവസ്ഥ. വിപണിയിലെ ചരക്കായി മെരുക്കുന്ന പെണ്ണുടല്‍. ഇവ രണ്ടും സ്ത്രീയുടെ വ്യക്തിത്വത്തെയും സദാചാര ജീവിതത്തെയും യുക്തിപരതയേയും തകര്‍ക്കുന്നതാണ്. മൂന്നാമത്തെ സമീപനം, അവളുടെ വ്യക്തിത്വവും അസ്തിത്വവും വ്യതിരിക്തതയും അംഗീകരിച്ച് ധാര്‍മ്മികതയില്‍ വിട്ടുവീഴ്ച കാണിക്കാതെ സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന ഐഡിയല്‍ സമീപനമാണ്.
രാവും പകലും രണ്ട് വ്യത്യസ്ത അസ്തിത്വമാണെന്ന പോലെ സ്ത്രീയും പുരുഷനും വ്യത്യസ്തതയുള്ളവരാണ്. ജൈവ, സാമൂഹിക, കര്‍മ നിര്‍വ്വഹണ തലങ്ങളില്‍ ഈ വ്യതിരക്തതയാര്‍ന്ന സവിശേഷ തലത്തെയാണ് മതം അംഗീകരിക്കുന്നത്. ഇതൊരിക്കലും discrimination അല്ല. മറിച്ച് difference അംഗീകരിക്കലാണ്. അത്‌കൊണ്ട് തന്നെ സമത്വമെന്നത് സ്ത്രീയെയും പുരുഷനെയും എല്ലാ രംഗത്തും ഒരേ പോലെ അവതരിപ്പിക്കലും സമര്‍പ്പിക്കലുമല്ല അത് പ്രകൃതിവിരുദ്ധ അപമാനവീകരണവുമാണ്.
പുരുഷന്റെ ജൈവഘടനയും ധര്‍മവുമല്ല സ്ത്രീയുടേത്. അതിനാല്‍ സ്ത്രീപുരുഷ സമത്വത്തിന് വേണ്ടി മുറവിളി കൂട്ടുമ്പോള്‍ ഈ ജൈവവൈവിധ്യം തിരിച്ചറിഞ്ഞ്, അവസരസമത്വം (Equity) അംഗീകരിക്കലാണ് സ്ത്രീ പരിഗണന മറിച്ച് തിരിച്ചറിവില്ലാത്ത Equalityക്ക് വേണ്ടി ശബ്ദിക്കുകയല്ല. രാവിനെ പകലാക്കാനാവില്ല. തിരിച്ചും. എന്നാല്‍ ആ രണ്ട് പ്രതിഭാസവും അതിന്റെ ധര്‍മം നിര്‍വ്വഹിക്കുകയും പരസ്പര പൂരകാശ്രിതത്വം നിര്‍വ്വഹിച്ച് ഒരു ദിവസത്തിന്റെ ഭാഗമായി പ്രതിനിധീകരിക്കുകയാണ് ചെയ്യുന്നത്. ഇതേ ധര്‍മ നിര്‍വ്വഹണമാണ് സ്ത്രീയുടെ കാര്യത്തിലും ഉണ്ടാവേണ്ടത്.
ഇസ്‌ലാം സ്ത്രീയെ ഏറെ ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നു. സ്ത്രീ ജന്മം അപമാനമായി കണ്ട് പെണ്‍കുട്ടികളെ കുഴിച്ചുമൂടിയിരുന്ന ഒരു ജനതയെ, സ്ത്രീ സമുദ്ധാരണത്തിന്റെയും സാമൂഹിക പിന്തുണയുടേയും രംഗത്ത് അത്യുന്നത മാതൃകയുള്ള സമൂഹമാക്കി പരിവര്‍ത്തിപ്പിച്ച ഒരു ചരിത്രം ലോകത്തിന് പറയാനുണ്ട്. പത്തൊന്‍പത്, ഇരുപത് നൂറ്റാണ്ടുകളില്‍ മാത്രം ലോകം സ്ത്രീകള്‍ക്ക് വക വെച്ച് നല്‍കിയ പല അവകാശങ്ങളും തത്വങ്ങളും ഏഴാം നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാം വകവെച്ച് നല്‍കിയിട്ടുണ്ട്.
ആണധികാരത്തിന്റെ ന്യൂനവശങ്ങള്‍ പോലും ഇസ്‌ലാം സമര്‍പ്പിക്കുന്നില്ല. ആണിന് പെണ്ണിന്റെ മേല്‍ അധികാര അധീശത്വമൊന്നും മതം നല്‍കുന്നില്ല. സ്ത്രീ, ഇണയായി വരുമ്പോള്‍ അവളുടേയും കുടുംബത്തിന്റെയും സമഗ്രമായ സംരക്ഷണ ഉത്തരവാദിത്വം എന്ന ചുമതല ഭര്‍ത്താവില്‍ ബാധ്യതയായി നിശ്ചയിക്കുകയാണ് ചെയ്തിട്ടുള്ളത്. (ഖുര്‍ആന്‍ 4:34).
ജീവിക്കാനുള്ള അവകാശം, സ്വത്തവകാശം, അനന്തരാവകാശം, ആരാധനാ സ്വാതന്ത്ര്യം, വൈവാഹികാവകാശങ്ങള്‍, വിമര്‍ശനാവകാശം, സാമൂഹ്യ, രാഷ്ട്രീയ സ്വാതന്ത്ര്യങ്ങള്‍, ജ്ഞാനാര്‍ജനാവകാശങ്ങള്‍, തുല്യപ്രതിഫലത്തിനുള്ള അവകാശം, തുടങ്ങി ഇസ്‌ലാം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്, പുരുഷന് തുല്യമായി പരിഗണിക്കുകയാണ് ചെയ്യുന്നത്.
സ്ത്രീ സുരക്ഷയെ സമൂഹസുരക്ഷയായി പരിഗണിക്കുക വഴി ഇസ്‌ലാം സ്ത്രീക്ക് മഹോന്നതമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തെറ്റായ മനോവിചാരങ്ങളിലൂടെ പോലും ഒരു സ്ത്രീ വേട്ടയാടപ്പെടരുതെന്ന പാഠം വിശ്വാസികളെ പഠിപ്പിക്കുക വഴി അതിമഹത്തായ സംരക്ഷണകവചമാണ് സ്ത്രീക്ക് വേണ്ടി ഒരുക്കുന്നത്. സമകാല സ്ത്രീ പീഡനസംഭവങ്ങളില്‍ അസ്വസ്ഥരാകുന്നവര്‍ക്ക്, പ്രവാചകന്‍ മുഹമ്മദ്(സ്വ) നിര്‍വ്വഹിച്ച തുല്യതയില്ലാത്ത സാമൂഹിക സദാചാര സ്ത്രീ സുരക്ഷാ വഴികള്‍ വലിയ ഗുണപാഠം നല്‍കുന്നുണ്ട്. അത്‌കൊണ്ട് തന്നെയാണ് ലോകത്ത് തുല്യതയില്ലാത്ത വനിതാ പ്രബുദ്ധാരണവും ശാക്തീകരണ വിപ്ലവം നിര്‍വ്വഹിച്ച മഹോന്നത വ്യക്തിത്വമായി മുഹമ്മദ് നബിയെ മിസിസ് ആനിബസന്റ് പരിചയപ്പെടുത്തിയത്.
ജല വിനിയോഗ സംസ്‌കാരത്തിന്റെ ഇസ്‌ലാമിക മാനം
മനുഷ്യന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പ്രപഞ്ചത്തിലെ എല്ലാ സംവിധാനങ്ങളും അല്ലാഹു രൂപപ്പെടുത്തിയിരിക്കുന്നത്. അതിനാവശ്യമായ വിഭവങ്ങളും പ്രപഞ്ചത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്. അവയെല്ലാം കൃത്യമായ അനുപാതത്തിലുമാണ്. പ്രാപഞ്ചിക ചലനങ്ങളില്‍ നാം കാണുന്ന താളപ്പൊരുത്തം അതിന്റെ ഭാഗമാണ്. ഭൂമിയിലെ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെടുത്തുമ്പോള്‍ ഇതിന് വീണ്ടും പ്രാധാന്യം വര്‍ധിക്കുന്നു.
പ്രകൃതി വിഭവങ്ങളില്‍ പ്രധാനപ്പെട്ടത് ജലമാണ്. ജീവന്റെ തുടക്കം അതില്‍ നിന്നാണ്. ‘ജീവനുള്ള എല്ലാ വസ്തുക്കളെയും നാം ജലത്തില്‍ നിന്നാണ് ഉണ്ടാക്കിയിരിക്കുന്നത് ‘(21:30) എന്ന വചനം അത് സാക്ഷ്യപ്പെടുത്തുന്നു. സ്വച്ഛജലം മനുഷ്യന് ലഭ്യമാക്കിയതും പകരം വെക്കാനില്ലാത്ത ദൈവാനുഗ്രഹം തന്നെ (77:27). പ്രകൃതിവിഭവങ്ങളോടെല്ലാം വിശ്വാസി ഊഷ്മള ഹൃദയബന്ധം നിലനിര്‍ത്തേണ്ടതുണ്ട്. അല്ലാഹുവിനോടും മനുഷ്യരോടുമുള്ള ബന്ധം പോലെ പ്രധാനമാണ് ഈ ബന്ധവും. രണ്ട് തരം പ്രപഞ്ച സങ്കല്‍പ്പങ്ങളാണ് പണ്ട് മുതല്‍ തന്നെ മനുഷ്യനുണ്ടായിരുന്നത്. മിതത്വ ബോധവും ഭോഗാസക്തിയുമാണവ. പ്രപഞ്ചത്തിലെ വിഭവങ്ങള്‍ തനിക്ക് ആര്‍മാദിച്ച് അനുഭവിക്കാനുള്ളതാണെന്ന ചിന്തയാണ് മനുഷ്യനെ ഭോഗാസക്തിയിലെത്തിക്കുന്നത്. അത് ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്ന് ഖുര്‍ആന്‍ പറയുന്നു. ‘അവര്‍ തിരിച്ചു പോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിള നശിപ്പിക്കാനും ജീവനൊടുക്കുവാനും ആയിരിക്കും ശ്രമിക്കുക’ (2:204) തന്നെപ്പോലെ ഇനി ജീവിക്കാനിരിക്കുന്നവര്‍ക്കും അവകാശപ്പെട്ടതാണ് പ്രകൃതിവിഭവങ്ങള്‍ എന്ന സൂക്ഷ്മതാ ബോധമാണ് മിതത്വ ചിന്തക്കാവശ്യം. പക്വവും അന്യൂനവുമായ ദൈവ വിശ്വാസം മാത്രമാണ് പ്രകൃതിയെയും അതിലെ വിഭവങ്ങളെയും താലോലിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നത്.
ഈ തലത്തില്‍ നിന്നായിരിക്കണം മതം പഠിപ്പിക്കുന്ന ജല വിനിയോഗ സംസ്‌കാരം വിലയിരുത്തേണ്ടത്. ജലത്തിന് ഖുര്‍ആന്‍ നല്‍കുന്ന മൂല്യം ശ്രദ്ധേയമാണ്. ‘മുകളില്‍ നിന്ന് അനുഗൃഹീതമായ (ബറകത്ത്) ജലം നാം വര്‍ഷിച്ചിരിക്കുന്നു’ (50:9) ആകാശത്ത് നിന്ന് ശുദ്ധമായ (ത്വഹൂര്‍) ജലം നാം ഇറക്കിയിരിക്കുന്നു’(25:48) ജീവന്റെയും ജീവികളുടേയും നിലനില്‍പ്പിനാവശ്യമായ രണ്ട് ഘടകങ്ങളാണിത്. ജലത്തിന്റ നവീകരണത്തിനും ശുദ്ധീകരണത്തിനും മനുഷ്യന്‍ സ്വീകരിച്ചിരിക്കുന്നതിനേക്കാള്‍ മികച്ചതാണ് അല്ലാഹു ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങള്‍. ധാതുസമ്പുഷ്ടമായ മണ്ണിലാണ് അതിന്റെ എല്ലാ സ്രോതസ്സുകളും. മണ്ണ് ജലത്തെ നിരന്തരം വൃത്തിയാക്കി കൊണ്ടിരിക്കുന്നു. മലിന ജലം കുറച്ച് സമയം മണ്ണിലൂടെ ഒഴുകിയാല്‍ ശുദ്ധമാകുന്നു. മണ്ണിലെ വിവിധ ജൈവ ധാതുക്കള്‍ വെള്ളം സ്വാംശീകരിക്കുകയും ചെയ്യുന്നു.
‘ജലം അമൂല്യമാണ്, പാഴാക്കരുത്’ എന്നു പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഇസ്ലാമിന്റെ നേര്‍ പ്രമേയമാണ്. എന്നാല്‍ വിശ്വാസികളടക്കം പൊതു സമൂഹം അത് എപ്പോഴും അവഗണിക്കുന്നു എന്നതാണ് സങ്കടകരം. നബി (സ) കാണിച്ച ഉല്‍കൃഷ്ട മാതൃക ഇവിടെ ശ്രദ്ധേയമാണ്. അദ്ദേഹം ഒരു സ്വാഅ(രണ്ട് ലിറ്റര്‍) വെള്ളം കൊണ്ട് കുളിക്കാറുണ്ടായിരുന്നു (ബുഖാരി). ജലക്ഷാമമുള്ളത് കൊണ്ടായിരുന്നു അത് എന്ന് പറയാമെങ്കിലും, പ്രകൃതിവിഭവങ്ങള്‍ക്ക് പരിക്കേല്‍പിക്കാതെ ജീവിക്കുവാനുള്ള ജലവിനിയോഗ സംസ്‌ക്കാരം കൂടിയാണതില്‍ പ്രതിഫലിക്കുന്നത്. ജല ഉപയോഗം എത്രത്തോളം കുറക്കാം എന്നത് പ്രത്യേകം പരിശീലനം ആവശ്യമുള്ള ജീവിത ശീലമാണ്. ഉപഭോഗസംസക്കാരത്തിന്റെ മേധാവിത്വമുള്ള നമ്മുടെ സമൂഹം ആ വഴിക്ക് ചിന്തിക്കാന്‍ ഇനിയും സമയമെടുക്കും.
ശുദ്ധജലം കേവലം ദാഹജലം മാത്രമല്ല. ശരീരത്തിലെ വിവിധ ജൈവ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജമാണതില്‍ അല്ലാഹു കരുതി വെച്ചിരിക്കുന്നത്. ‘ ഔഷധ ഗുണവും അതിനുണ്ട്. തണുത്ത ജലം നാം നിനക്ക് കുടിക്കാന്‍ നല്‍കിയില്ലേ’ എന്നൊരു ചോദ്യം അന്ത്യനാളില്‍ നാം കേള്‍ക്കാനിരിക്കുന്നുണ്ട്. ദൈവബോധത്തില്‍ നിന്നാണ് ജൈവബോധം ഉണ്ടാകേണ്ടത് എന്നതാണ് ഈ നബിവചനം വ്യക്തമാക്കുന്നത്. ‘നിങ്ങള്‍ ഉപയോഗിക്കുന്ന വെള്ളം വറ്റിയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവ ജലം നല്‍കുക?(67:30) എന്ന ചോദ്യവും ഗൗരവതരമാണ്. ജലലഭ്യതക്ക് മുമ്പില്‍ മനുഷ്യന്റെ നിസ്സഹായ ത അവനെ ബോധ്യപ്പെടുത്തുകയാണ് ഈ ഖുര്‍ആന്‍ വചനം.
വലിയ ഉത്തരവാദിത്തമാണ് (അമാനത്ത്) മനുഷ്യന്‍ ഏറ്റെടുത്തിരിക്കുന്നത്. വിശ്വാസം, ആരാധനകള്‍, സല്‍സ്വഭാവം എന്നിവ പോലെ തന്നെ പ്രധാനമാണ് ഈ അമാനത്തിന്റെ ഭാഗമായി പ്രകൃതിവിഭവങ്ങളോട് കാണിക്കേണ്ട നീതിപൂര്‍വ സമീപനവും.
വ്രതാനുഷ്ഠാനം: ലക്ഷ്യവും മഹത്ത്വവും
ഇസ്‌ലാമിലെ അടിസ്ഥാനപരമായ അനുഷ്ഠാനങ്ങളില്‍ ഒന്നാണ് നോമ്പ് അഥവാ വ്രതം. ഇസ്‌ലാമിക സൗധത്തിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണിത്. സ്വൗം എന്ന അറബി പദമാണ് മലയാളത്തില്‍ വ്രതം, നോമ്പ്, ഉപവാസം എന്നെല്ലാം വിവര്‍ത്തനം ചെയ്യപ്പെടുന്നത്. ഈ പദത്തിന്റെ ഭാഷാര്‍ഥം ഇംസാക്ക് അഥവാ പിടിച്ചുവെക്കല്‍, സംയമനം, നിയന്ത്രണം, പരിവര്‍ജനം എന്നിങ്ങനെയാണ്.
അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചുകൊണ്ട്, പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണപാനീയങ്ങളും ലൈംഗിക ബന്ധങ്ങളും വര്‍ജിക്കുക എന്നതാണ് ഇസ്‌ലാമിലെ വ്രതത്തിന്റെ പൊരുള്‍. പാപങ്ങളില്‍നിന്ന് മാറിനില്‍ക്കുക, നന്‍മകള്‍ ഏറെ പ്രവര്‍ത്തിക്കുക എന്നതാണ് നോമ്പിന്റെ പൂര്‍ണത.
ഭൗതികസുഖങ്ങളില്‍ ആപതിച്ച് ശരീരേഛകളുടെ അടിമയായി മാറുന്ന മനുഷ്യന്‍ മൃഗത്തെക്കാള്‍ അധമനാകും. ഇച്ഛാസ്വാതന്ത്ര്യം നല്കപ്പെട്ട മനുഷ്യന്‍ യാതൊരു നിയന്ത്രണത്തിനും വിധേയനാകാതെ, കൂടുതല്‍ സുഖങ്ങള്‍ അന്വേഷിക്കുകയും അത് സമൂഹദ്രോഹപരമായിത്തീരുകയും ചെയ്യും. കൂടാതെ വ്യക്തിപരമായിത്തന്നെ ദോഷകരമായി ഭവിക്കും. ഇതിനെ കേവലം ശാസ്ത്രമോ യുക്തിയോ ഭൗതികമായ നിയമാവലികളോവെച്ച് ഇല്ലായ്മ ചെയ്യാന്‍ സാധ്യമല്ല. ദൈവഭയവും പ്രതിഫലപ്രതീക്ഷയും ലക്ഷ്യമാക്കി സ്വയംനിയന്ത്രിച്ച് മാനവികതയുടെയും ആത്മീയതയുടെയും ഔന്നത്യങ്ങളിലേക്ക് പരിശീലിപ്പിക്കാനുള്ള ശ്രമമാണ് ഇസ്‌ലാമിലെ വ്രതം.
അല്ലാഹു പറയുന്നു. ”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരിക്കുന്നതുപോലെ തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാന്‍ വേണ്ടിയത്രെ അത്” (2:183).
‘അന്തിമ സൗഭാഗ്യവും സുഖവും ആര്‍ജിക്കുന്നതിന് മനുഷ്യനെ സന്നദ്ധനാക്കുക, ശാശ്വത ജീവിത വിജയത്തിനാവശ്യമായ പരിശുദ്ധിയാര്‍ജിക്കുക, അവന്റെ ദേഹേഛകളെ നിയന്ത്രിക്കുക, ശീലങ്ങളുമായുള്ള അവയുടെ ബന്ധം വിഛേദിക്കുക, വൈകാരിക ശക്തിയെ ക്രമീകരിക്കുക എന്നിവയാണ് നോമ്പിന്റെ ലക്ഷ്യം. നോമ്പ് വിശപ്പും ദാഹവും വികാരത്തിന്റെ മൂര്‍ച്ചയും കുതിപ്പും നിയന്ത്രിക്കുന്നു. അത് വിശക്കുന്ന പാവങ്ങളുടെ അവസ്ഥയെപറ്റി ബോധമുളവാക്കുകയും ചെയ്യുന്നു. മനുഷ്യരുടെ അവയവങ്ങളെ അവയുടെ പ്രകൃതിയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വിടാത്തതിനാല്‍ ഇഹലോകത്തും പരലോകത്തും അവന് ദോഷം ചെയ്യുന്ന മാര്‍ഗത്തില്‍ അഴിഞ്ഞാടുന്നതിനെ നോമ്പ് തടയുന്നു. ഓരോ അവയവത്തെയും അത് ശാന്തമാക്കുന്നു. ഓരോ ശക്തിയെയും തളച്ചിടുകയും കടിഞ്ഞാണിടുകയും ചെയ്യുന്നു. അപ്പോള്‍ നോമ്പ് ഭക്തന്മാരുടെ കടിഞ്ഞാണും യോദ്ധാക്കളുടെ പരിചയും പുണ്യവാന്മാരുടെയും ദൈവസാമീപ്യം സിദ്ധിച്ചവരുടെയും സാധനയുമാകുന്നു’ (സാദുല്‍മആദ് 2/28).
ആത്മസംസ്‌കരണം, ഇച്ഛാനിയന്ത്രണം, മൂല്യവിചാരം, എന്നിവയെല്ലാം വ്രതം ലക്ഷ്യമാക്കുന്നുണ്ട്. ആരോഗ്യസംരക്ഷണം, പട്ടിണിക്കാരുടെ ദുരിതമറിയല്‍ തുടങ്ങിയ അനുബന്ധഗുണങ്ങളും വ്രതം മൂലം സിദ്ധിക്കുന്നു. ചുരുക്കത്തില്‍ മനുഷ്യനെ തിന്മയില്‍ നിന്ന് തടുക്കാനും നന്മകളിലേക്ക് പ്രചോദിപ്പിക്കാനും നിഷേധിക്കപ്പെട്ടവരോടുള്ള സഹാനുഭൂതിയും ക്ഷമയും ആര്‍ദ്രതയുമെല്ലാം പരിശീലിപ്പിക്കാനും അവ വഴി ഈ ഭൂമിയിലെ അവന്റെ ആര്‍ത്തികള്‍ നിയന്ത്രിച്ച് സ്വന്തം ജീവിതത്തില്‍ സമാധാനവും സംതൃപ്തിയും നേടാനും പരലോക മോക്ഷം കരസ്ഥമാക്കാനും ഉള്ള മാര്‍ഗമായിട്ടാണ് ഇസ്‌ലാം വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയത്.
അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട ആരാധനയാണ് വ്രതം. അളവില്ലാത്ത പ്രതിഫലത്തിന് അര്‍ഹമാകുന്ന നോമ്പിനെക്കുറിച്ച് നബി(സ)യില്‍ നിന്ന് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്.
”മനുഷ്യന്റെ കര്‍മങ്ങളെല്ലാം അവന്റെതാണ്; നോമ്പൊഴിച്ച്. അതെനിക്കുള്ളതാണ്, അതിന് പ്രതിഫലവും ഞാനാണ് നല്കുക’ എന്ന് പ്രതാപവാനും മഹാനുമായ അല്ലാഹു പറഞ്ഞിരിക്കുന്നു. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, നോമ്പുകാരന്റെ വായയുടെ ഗന്ധം അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയുടെ വാസനയെക്കാള്‍ നല്ലതായിരിക്കും. നോമ്പുകാരന് രണ്ടു സന്തോഷാവസരങ്ങളുണ്ട്. നോമ്പുതുറക്കുമ്പോഴും തന്റെ നാഥനെ കണ്ടുമുട്ടുമ്പോഴും” (മുസ്‌ലിം 1151).
”നോമ്പും ഖുര്‍ആനും അന്ത്യദിനത്തില്‍ മനുഷ്യന്നു വേണ്ടി ശിപാര്‍ശ ചെയ്യുന്നതാണ്. നോമ്പു പറയും: നാഥാ ഞാന്‍ അവനെ പകല്‍ ആഹാരത്തില്‍ നിന്നും കാമവികാരത്തില്‍ നിന്നും തടയുകയുണ്ടായി. അതിനാല്‍ അവന്റെകാര്യത്തില്‍ എന്റെ ശിപാര്‍ശ സ്വീകരിക്കേണമേ’. അങ്ങനെ അവ രണ്ടിന്റെയും ശിപാര്‍ശ സ്വീകരിക്കപ്പെടും” (അഹ്‌മദ് 10/118).
നോമ്പുകാരന്റെ പ്രാര്‍ഥന ഉത്തരം ലഭിക്കുന്ന പ്രാര്‍ഥനയാണെന്നും നബി(സ്വ) അരുള്‍ചെയ്യുന്നു. നോമ്പുകാരനായിരിക്കെ ചെയ്യുന്ന കര്‍മങ്ങള്‍ക്കെല്ലാം ഏറെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ഐഛികകര്‍മത്തിന് നിര്‍ബന്ധകര്‍മത്തിന്റെയും നിര്‍ബന്ധകര്‍മത്തിന് എഴുപത് നിര്‍ബന്ധ കര്‍മങ്ങളുടെയും പ്രതിഫലമുണ്ടെന്ന് നബി(സ്വ) ഉണര്‍ത്തി. കൂടാതെ ഒരു ദിവസത്തെ നോമ്പ് അവനെ നരകത്തില്‍ ബഹുദൂരം അകലത്തിലാക്കുമെന്നും ഹദീസില്‍ കാണാം.
ജനാധിപത്യത്തിന്റെ കാവലാളാവുക
പതിനഞ്ചാമത് കേരള നിയമസഭയിലേക്കുള്ള 140 ജനപ്രതിനിധികള്‍ നിശ്ചയിക്കപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്കകം പുതിയ സര്‍ക്കാര്‍ നിലവില്‍ വരും. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് അഭിവാദനങ്ങള്‍.
വളരെ ഗൗരവപൂര്‍വം സമീപിക്കേണ്ട ഒരു സംഗതിയാണ് തെരഞ്ഞെടുപ്പ്. ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന ശിലയാണത്. രാഷ്ട്രീയപ്പാര്‍ട്ടികളോ പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണികളോ ആണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനഹിതമനുസരിച്ച് ഭൂരിപക്ഷം നേടിയവര്‍ അടുത്ത അഞ്ചു വര്‍ഷം കേരളസംസ്ഥാനത്തിന്റെ ഭരണത്തിന് നേതൃത്വം വഹിക്കും. സാങ്കേതിക ഭൂരിപക്ഷത്തില്‍ കുറവു വന്ന കക്ഷി/മുന്നണി പ്രതിപക്ഷത്തായിരിക്കും. ഇതാണ് നമ്മുടെ ജനാധിപത്യ രീതിയുടെ ആകെത്തുക.
ചില യാഥാര്‍ഥ്യങ്ങള്‍ എല്ലാവരും ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ഇവിടെ ഭരിക്കുന്നത് രാജാവല്ല. ഒരു ഏകാധിപതിയല്ല. ചൈന പോലെ പാര്‍ട്ടി എന്ന പേരില്‍ ചിലരല്ല. ജനങ്ങള്‍ തന്നെയാണ് ഭരിക്കുന്നത്. ജനങ്ങള്‍ തന്നെ ഭരണീയരും. Democracy of the people, for the people, by the people എന്നതാണ് നമ്മുടെ ആപ്തവാക്യം. ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്നതാണ് സര്‍ക്കാര്‍ എന്ന യാഥാര്‍ഥ്യം എത്ര പേര്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. മന്ത്രിയുടെ പദവി തന്നെയാണ് പ്രതിപക്ഷ നേതാവിനുള്ളത്. നന്മയില്‍ സര്‍ക്കാറിനൊപ്പം നില്‍ക്കുക, തെറ്റു വന്നാല്‍ ശ്രദ്ധയില്‍ പെടുത്തുക. ഇതാണ് പ്രതിപക്ഷധര്‍മം. പ്രതിപക്ഷ ബഹുമാനം എന്നത് സാമാന്യമര്യാദയുടെ ഭാഗം മാത്രമല്ല സര്‍ക്കാറിന്റെ ബാധ്യതയുമാണ്. നിയമനിര്‍മാണ സഭയില്‍ നിയമങ്ങള്‍ നിര്‍മിക്കുന്നതും മാറ്റങ്ങള്‍ വരുത്തുന്നതും ജനങ്ങള്‍ക്കു വേണ്ടിയാണ്. പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കു വേണ്ടിയല്ല.
ഓരോ പാര്‍ട്ടിക്കും അവരവരുടെ ആദര്‍ശങ്ങളും നയനിലപാടുകളും ഉണ്ടാവും. എല്ലാം ഒന്നാക്കാന്‍ കഴിയില്ല. എന്നാല്‍ വൈവിധ്യങ്ങള്‍ നില നില്‍ക്കെത്തന്നെ പ്രജാക്ഷേമ തത്പരത എന്ന ബിന്ദുവില്‍ എല്ലാവരും യോജിക്കണം. ജനസേവന രംഗത്ത് ജാതി മത പ്രദേശ വിവേചനമരുത്. പിന്നാക്കക്കാരെയും പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരെയും പരിഗണിക്കണം. സംസ്ഥാനത്തിന്റെ പുരോഗതി എന്ന കാര്യത്തില്‍ ഭരണ പ്രതിപക്ഷ ഭേദമരുത്.
സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് പൊതുമുതലാണ്. പൊതുമുതല്‍ പൊതു ആവശ്യത്തിനല്ലാതെ ഉപയോഗിച്ചു കൂടാ. പൊതുസംവിധാനങ്ങള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി വിനിയോഗിച്ചാല്‍ അഴിമതിയായി. അഴിമതി മുക്ത ഭരണമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ കസേരയിലിരുന്നു കൊണ്ട് പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്യുന്നതു പോലെത്തന്നെ ശിക്ഷാര്‍ഹമാണ് സര്‍ക്കാറിനെ എതിര്‍ക്കാന്‍ വേണ്ടി പൊതുമുതല്‍ നശിപ്പിക്കുന്നതും. അത് പ്രതിപക്ഷമായാലും പൊതുജനങ്ങളായാലും ശരി.
മെയ് രണ്ടിന് വോട്ടെണ്ണിക്കഴിയുമ്പോള്‍ തെരഞ്ഞെടുക്കപ്പെടുന്ന ആള്‍ അയാളുടെ പാര്‍ട്ടിയുടെ എം.എല്‍.എ. അല്ല. ആ മണ്ഡലത്തിലെ ജനങ്ങളുടെ പ്രതിനിധിയാണ്. രൂപീകരിക്കപ്പെടുന്ന സര്‍ക്കാര്‍ കേരളത്തിന്റേതാണ്. ഈ ബോധം സര്‍ക്കാറിനും ജനങ്ങള്‍ക്കും ഉണ്ടെങ്കില്‍ അത് ക്ഷേമരാജ്യത്തിലേക്കുള്ള വഴിയാണ്. സ്വജനപക്ഷപാതമോ ജാതി മത പാര്‍ട്ടി വിവേചനമോ ഒരു കാര്യത്തിനും മാനദണ്ഡമല്ല, അര്‍ഹതക്കാണ് മുന്‍ഗണന. ഭരണാധികാരികള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് സമൂഹത്തിനിടയില്‍ കാണിക്കുന്ന വിവേചനവും അനീതിയുമാണ്.
ഏതു ഭരണത്തെയും ജനങ്ങള്‍ വെറുക്കാന്‍ കാരണം അവര്‍ കാണിക്കുന്ന കെടുകാര്യസ്ഥതയും അഴിമതിയുമാണ്. അധികാരം അലങ്കാരമല്ല, അഹങ്കാരത്തിനുള്ള കാരണവുമല്ല. അധികാരം ഉത്തരവാദിത്വമാണ്. അത് പരമാവധി നിര്‍വഹിക്കുന്നവരാണ് സത്യസന്ധര്‍, ഏതു പാര്‍ട്ടിക്കാരായാലും.
പ്രാപ്തമായിതു രാജ്യമെനിക്കെന്നകതാരി-
ലോര്‍ത്തു വര്‍ത്തിച്ചീടരുതുര്‍വീശനസാം വ്രതം.
പ്രതിസന്ധികളും പെരുന്നാളാഘോഷവും
എല്ലാ സഹോദരങ്ങള്‍ക്കും ഈദുല്‍ ഫിത്വർ ആശംസകള്‍ !
ഈദുല്‍ ഫിത്വർ … ഒരു മാസത്തെ വ്രത പിറ്റേന്ന് മുസ്‌ലിംകള്‍ ആഘോഷിക്കുന്ന പെരുന്നാള്‍. തിരക്കുപിടിച്ച ജീവിതപ്പാതയില്‍ നിന്നല്‍പം മാറി, പിരിമുറുക്കം അനുഭവിക്കുന്ന മനസ്സുകള്‍ക്ക് ആശ്വാസം നല്‍കി, സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ബാധ്യതകള്‍ നിറവേറ്റി വിശ്വാസികള്‍ക്ക് മനം കുളിര്‍പ്പേകുന്നതാണ് പെരുന്നാള്‍. ഒത്തുചേര്‍ന്ന് സന്തോഷം പങ്കുവെച്ച് ദുഃഖങ്ങള്‍ വിസ്മരിക്കുന്ന മനുഷ്യ പ്രകൃതിയുടെ അംഗീകാരമാണ് ആഘോഷം എന്ന സങ്കല്‍പം.
മാനവതയെ പൂര്‍ണമായും അംഗീകരിക്കുന്ന ഇസ്‌ലാം നിര്‍ദ്ദേശിച്ച രണ്ട് ആഘോഷങ്ങളിലൊന്നാണ് ഈദുല്‍ ത്വർ.
പക്ഷേ…
ആനന്ദത്തിന്റെ, ആഘോഷത്തിന്റെ നിറം കെടുത്തിയ കോവിഡ് 19 നമ്മെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പെരുന്നാള്‍. ആഘോഷമില്ല, ആള്‍ക്കൂട്ടമില്ല, ഒത്തുചേരാന്‍ പറ്റില്ല. എന്തിന്… പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരമില്ല, മൈതാനിയിലെ പെരുന്നാള്‍ നമസ്‌കാരങ്ങളില്ല.
എങ്ങും രോഗം, വേദന, ദൈന്യം, നിസ്സഹായത, മരണം, ഖബര്‍, ചിത…. നിസ്സഹായതയുടെ വിലാപമാണെങ്ങും. പ്രാണവായു കിട്ടാതെ, കൊടുക്കാന്‍ കഴിയാതെ മരണപ്പെടുന്ന ഉറ്റവര്‍, ഉടയവര്‍. ആംബുലന്‍സില്ല, അടക്കാന്‍ ശ്മശാനമില്ല, നൂറു കണക്കിന് മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകി വന്ന ഭീതിത വാര്‍ത്ത…
സാരമില്ല. അല്ലാഹുവിന്റെ പരീക്ഷണം, കടുത്ത പരീക്ഷണം. അതിലും വിജയിക്കണം. വിശ്വാസിക്ക് നിരാശയില്ല. എന്നാല്‍ അവര്‍ നിസ്സംഗരല്ല. കടുത്ത പരീക്ഷണ ഘട്ടത്തിലും ധര്‍മം നിറവേറ്റുന്നവരാണ് വിശ്വാസികള്‍.
പള്ളികളോ ഈദുഗാഹുകളോ ഇല്ല. എന്നാല്‍ ഓരോ വീടും ഈദുഗാഹുകളായി മാറട്ടെ. അതിരാവിലെ തക്ബീര്‍ മുഴക്കി, കുളിച്ചൊരുങ്ങി, ഉടുത്തൊരുങ്ങി, ആബാലവൃദ്ധം പെരുന്നാള്‍ നമസ്‌കരിക്കുന്നു; വീടുകളില്‍.
ആശംസകള്‍ നേരാന്‍ സമ്പര്‍ക്കമില്ല, സന്ദര്‍ശനമില്ല. എന്നാല്‍ ഓണ്‍ലൈന്‍ സൗകര്യത്തില്‍ വേണ്ടപ്പെട്ടവരെയെല്ലാം ബന്ധപ്പെടണം. ബന്ധുക്കള്‍ വയോജനങ്ങള്‍, രോഗികള്‍, ക്വാറന്റീനില്‍ ഒറ്റപ്പെട്ടവര്‍, സുഹൃത്തുക്കള്‍ എല്ലാവരും പരസ്പരം വിളിക്കട്ടെ. സാമൂഹിക ശാരീരിക അകലങ്ങളിലും മാനസിക ആത്മീയ അടുപ്പം ബലപ്പെടുത്താന്‍ ഈയവസരം ഉപയോഗപ്പെടുത്തുകയാണ് വിശ്വാസി വേണ്ടത്.
സകാത്തുല്‍ ഫിത്വ്ര്‍, റിലീഫ് പ്രവര്‍ത്തനങ്ങള്‍ എല്ലാം നടക്കുന്നു; ആള്‍ക്കൂട്ടമില്ലാതെ. സഹജീവികളെ സഹായിക്കുന്നു; പ്രോട്ടോക്കോള്‍ ലംഘനമില്ലാതെ.
നോമ്പിന്റെ ക്ഷീണമറിയാതെ, അത്താഴമോ നോമ്പുതുറയോ ഇല്ലാതെ കോവിഡുകേന്ദ്രങ്ങളിലും ശ്മശാനങ്ങളിലും കഴിച്ചു കൂട്ടിയ വിശ്വാസികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍… നാഥാ നീ മാത്രമാണവര്‍ക്ക് തുണ. പ്രത്യുപകാരം ചെയ്യാന്‍ ആര്‍ക്കും കഴിയാത്ത സേവനങ്ങള്‍. വീട്ടില്‍ പെരുന്നാളാഘോഷിക്കുമ്പോള്‍ അവര്‍ക്കു വേണ്ടിയും നാം പ്രാര്‍ത്ഥിക്കുക. ആരോഗ്യരംഗത്തെ സേവന വീഥിയില്‍ മരിച്ചു വീണവര്‍ ശഹീദുകളാണെന്നറിയുക. ആശുപത്രിയാക്കാന്‍ പള്ളി വിട്ടുകൊടുത്ത വിശ്വാസത്തിന്റെ ഔന്നത്യം വിലമതിക്കാന്‍ കഴിയില്ല.
അധികൃതരുമായി പൂര്‍ണ സഹകരണം. ആവശ്യമുള്ളേടത്ത് സേവനം ചെയ്യാന്‍ സന്നദ്ധത. സര്‍വ്വോപരി സര്‍വേശ്വരനോട് അകമഴിഞ്ഞ പ്രാര്‍ഥന. ഇങ്ങനെയാവട്ടെ 2021ലെ ഈദുല്‍ ത്വർ..
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്