ആനുകാലികം 1
ഹജ്ജ്: ആത്മീയാനുഭവങ്ങളുടെ മൂര്‍ത്തഭാവം
ലോകത്ത് നിലവിലുള്ള പ്രധാന മതങ്ങളെല്ലാം ‘തീര്‍ഥാടനം’ പുണ്യപ്രവൃര്‍ത്തിയായി കാണുന്നു. ജീവിതത്തില്‍ ചെയ്തുപോയ പാപങ്ങള്‍ കഴുകിക്കളഞ്ഞ് ശുദ്ധിയാവാനും ആഗ്രഹസഫലീകരണത്തിനായും ഭൗതിക ജീവിതത്തിന്റെ ലക്ഷ്യ പൂര്‍ത്തീകരണമായി ആത്മസാക്ഷാത്കാരം കരസ്ഥമാക്കാനുമൊക്കെയാണ് ആളുകള്‍ തീര്‍ഥാടനം ചെയ്യാറുള്ളത്. മിക്ക തീര്‍ഥാടനങ്ങളും മതാചാര്യന്മാരുടെ ജന്മസ്ഥലമോ സമാധിസ്ഥലമോ ലക്ഷ്യമിടുന്നതാണ്. കൂടാതെ ഉദ്ദേശ്യസഫലീകരണത്തിന് സാമ്പത്തികമോ ശാരീരികമോ ആയ ത്യാഗം ആവശ്യപ്പെടുകയും ചെയ്യുന്നു.
ഇസ്ലാമും തീര്‍ഥാടനം പുണ്യപ്രവര്‍ത്തനമായി കാണുന്നു. എന്നാല്‍ മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി, ഫിലസ്ത്വീനിലെ മസ്ജിദുല്‍ അഖ്സാ എന്നീ മൂന്നു പള്ളികളിലേക്ക് മാത്രമേ പുണ്യം കാംക്ഷിച്ചു കൊണ്ടുള്ള യാത്ര ഇസ്ലാം അനുവദിക്കുന്നുള്ളൂ. ഈ പള്ളികളൊന്നും ആരുടെയെങ്കിലും ജന്മസ്ഥലമോ ഖബ്റിടങ്ങളോ ആണെന്ന ധാരണയിലോ ഇവിടങ്ങളിലെ കെട്ടിടങ്ങള്‍ക്കോ മണ്ണിനോ പുണ്യമുണ്ടെന്ന വിശ്വാസത്തിന്റെയടിസ്ഥാനത്തിലോ അല്ല ഈ യാത്രകളൊന്നും ഇസ്ലാം നിര്‍ദേശിച്ചത്. മറിച്ച് ഇവിടങ്ങളില്‍ നിര്‍വഹിക്കപ്പെടുന്ന ആരാധനകള്‍ക്കാണ് ഇസ്ലാം പുണ്യം കല്പിക്കുന്നത്.
ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അവസാനത്തേതായ ഹജ്ജ് വിശ്വാസികളുടെ എക്കാലത്തെയും സ്വപ്നമാണ്. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരടക്കം ചെറിയ തുകകള്‍ സ്വരൂപിച്ച് ഹജ്ജെന്ന സ്വപ്നം പൂവണിയിക്കാറുണ്ട്. ഹജ്ജു ചെയ്തവര്‍ക്ക് ആത്മീയാനുഭവങ്ങളുടെ മൂര്‍ത്തഭാവമായി ഹജ്ജ് വിശ്വാസി മനസ്സുകളില്‍ ഇടംപിടിക്കാന്‍ പല കാരണങ്ങളുണ്ട്.
സവിശേഷമായ ആരാധനാ കര്‍മം
ഇസ്ലാമിലെ നിര്‍ബന്ധമായ മറ്റു ആരാധനകളില്‍ നിന്ന് വ്യത്യസ്തമാണ് ഹജ്ജ്. ലോകത്ത് ഒരിടത്തു മാത്രമേ ഹജ്ജ് നിര്‍വഹിക്കാന്‍ പറ്റുകയുള്ളൂ. മുസ്ലിംകള് അഞ്ചു നേരം തിരിഞ്ഞു നമസ്കരിക്കുന്ന കഅ്ബ സ്ഥിതി ചെയ്യുന്ന മക്കയാണ് ആ ഇടം. ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രമാണ് വിശ്വാസിക്ക് ഹജ്ജ് നിര്‍ബന്ധമാവുന്നത്. അതു തന്നെയും പണം, ആരോഗ്യം, യാത്രാസൗകര്യം തുടങ്ങി ഹജ്ജിനുള്ള ശേഷിയുണ്ടായാല്‍ മാത്രമാണ് അത് നിര്‍ബന്ധമായി മാറുന്നുള്ളൂ. അല്ലാഹു പറഞ്ഞു: ”തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില് ഉള്ളതത്രെ. അത് അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും നിലകൊള്ളുന്നു. അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട് വിശിഷ്യാ ഇബ്രാഹീം നിന്ന സ്ഥലമുണ്ട്. ആര് അവിടെ പ്രവേശിക്കുന്നുവോ അവന് നിര്‍ഭയനായിരിക്കുന്നതാണ്. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു (വി.ഖു 3:96,97).
എല്ലാ ആരാധനാ കര്‍മങ്ങള്‍ക്കുമെന്ന പോലെ ഹജ്ജിന്റെ പ്രതിഫലവും പാപമുക്തിയും സ്വര്‍ഗവും തന്നെയാണ്. നബി (സ്വ) പറഞ്ഞു: ”ഒരു ഉംറ മുതല്‍ അടുത്ത ഉംറ വരെ അവയ്ക്കിടയിലുള്ളതിന്റെ പ്രായശ്ചിത്തമാണ്. പുണ്യകരമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല” (ബുഖാരി).
മറ്റൊരിക്കല്‍ പ്രവാചകന് പറഞ്ഞു: ”വല്ലവനും അല്ലാഹുവിന് വേണ്ടി ഹജ്ജ് ചെയ്തു. അവന് അനാവശ്യം പ്രവര്‍ത്തിച്ചില്ല. കുറ്റകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുമില്ല. എങ്കില്‍ മാതാവ് അവനെ പ്രസവിച്ച ദിവസം പോലെ പരിശുദ്ധനായിക്കൊണ്ട് അവന് തിരിച്ചുവരും” (ബുഖാരി). പിഞ്ചുകുഞ്ഞിനെപ്പോലെ നിഷ്കളങ്കമായ ഹൃദയവുമായി തിരിച്ചു വരാം എന്ന നബിയുടെ വാക്കുകള്‍ വിശ്വാസികള്‍ക്ക് വലിയ പ്രചോദനമായി മാറുന്നുണ്ട്.
പവിത്രഗേഹം
ഹജ്ജ് നടക്കുന്നത് മക്കയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ്. അല്ലാഹു പവിത്രമാക്കിയ ഇടത്താണ് ഇവ സ്ഥിതി ചെയ്യുന്നത്. പവിത്രത നില നില്ക്കുന്നതിനാല് തന്നെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചില നിയന്ത്രണങ്ങള്‍ ഹറമിലുണ്ട്. യുദ്ധം നടത്തുവാനോ ഹറമിലെ മരങ്ങളോ ഒരു പുല്‍ക്കൊടി പോലുമോ പറിച്ചു കളയാനോ പാടില്ല. മനുഷ്യര്‍, ജീവജാലങ്ങള്‍, ചെടികള്‍ തുടങ്ങിയവയെല്ലാം അക്രമങ്ങളില്‍ നിന്ന് ഇവിടെ സുരക്ഷിതരാണ്. ഈ സുരക്ഷിതത്വം ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്: ”ആര് അവിടെ പ്രവേശിക്കുന്നുവോ അവന് നിര്‍ഭയനായിരിക്കുന്നതാണ്” (വി.ഖു 3:96,97). കൂടാതെ ലോകത്തുള്ള മറ്റേത് പള്ളികളിലെ നമസ്കാരത്തേക്കാളും ഒരു ലക്ഷം ഇരട്ടി പ്രതിഫലം മസ്ജിദുല്‍ ഹറമിലെ നമസ്കാരത്തിനുണ്ടെന്ന് മുഹമ്മദ് നബി(സ്വ) പഠിപ്പിക്കുകയും ചെയ്തു. ഈ മഹത്ത്വവും വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലവും അങ്ങോട്ട് എത്തിച്ചേരാനുള്ള അതിയായ ആഗ്രഹമാണ് വിശ്വാസി മനസ്സുകളില്‍ സൃഷ്ടിക്കുന്നത്.
വിശ്വാസികള്‍ ചെറുപ്പം മുതല്‍ കേട്ട് വരാറുള്ള ഇബ്റാഹീം നബിയുടെ ചരിത്രത്തിന്റെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇടമാണ് മക്ക. ഹജ്ജിന്റെ കര്‍മങ്ങള്‍ക്ക് ഈ ചരിത്രവുമായി ബന്ധമുണ്ട്. ഇബ്റാഹീമും ഇസ്മാഈലും (അ) പടുത്തുയര്‍ത്തിയ കഅ്ബയും ഹാജര്‍(അ) വെള്ളത്തിനായി നെട്ടോട്ടം നടത്തിയ സഫായും മര്‍വയും തുടര്‍ന്ന് അല്ലാഹു കനിഞ്ഞേകിയ സംസം നീരുറവയും ഇബ്റാഹീം നബിയുടെ കാല്പാദങ്ങള് പതിഞ്ഞ മഖാമു ഇബ്റാഹീമും വിശ്വാസിക്ക് താന്‍ ചെറുപ്പം മുതല്‍ കേട്ട ചരിത്രത്തിന്റെ അനുഭവസാക്ഷാത്കാരം സമ്മാനിക്കുമെന്നതില്‍ സംശയമില്ല. ഇതോടൊപ്പം സ്വന്തത്തേക്കാള്‍ സ്നേഹിക്കുന്ന പ്രവാചകന് മുഹമ്മദ് നബി(സ്വ)യുടെ ത്യാഗോജ്വലമായ പതിമൂന്ന് വര്‍ഷക്കാല മക്കാ ജീവിതത്തെക്കൂടി ഹറമും പരിസര പ്രദേശങ്ങളും ഓര്മപ്പെടുത്തുമ്പോള് എങ്ങനെയാണ് ഒരു വിശ്വാസി ആത്മീയാനുഭൂതിയുടെ കൊടുമുടി കയറാതിരിക്കുക!.
തീര്‍ഥയാത്രാ പാഠങ്ങള്‍
അനുഭവങ്ങളാണ് ഏറ്റവും നല്ല അധ്യാപകര്‍ എന്നു പറയാറുണ്ട്. അനുഭവങ്ങള്‍ സമ്മാനിക്കാന്‍ യാത്രകള്‍ കഴിഞ്ഞേ മറ്റെന്തുമുള്ളൂ. ഈ യാത്രകള്‍ തീര്ഥയാത്രകള് കൂടിയാകുമ്പോള്‍ അവ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ അനിര്‍വചനീയമാണ്. ഹജ്ജിനു വേണ്ടിയെത്തുന്ന ആളുകളുടെ യാത്രാ രൂപത്തെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ഇബ്റാഹീം നബിയോട് അല്ലാഹു പറഞ്ഞു: ”ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ഥാടനം വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്റെയടുത്ത് വന്നു കൊള്ളും”(വി.ഖു 22:27).
മുമ്പ് കാലങ്ങളില്‍ മക്കയിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു. കാല്‍നടയായും കടലിലെ തിരമാലകളോട് യുദ്ധം ചെയ്ത് കപ്പലുകളിലുമായിരുന്നു നമ്മുടെ നാട്ടില്‍ നിന്ന് ഹജ്ജിനു പോവാറുണ്ടായിരുന്നത്. തിരിച്ചു വരും എന്ന പ്രതീക്ഷ ഇല്ലാതെയായിരുന്നു ഈ യാത്ര. ഉറ്റവരോടും ഉടയവരോടും അന്ത്യയാത്ര പറഞ്ഞ് ഹജ്ജിനു പോവാനുള്ള ത്യാഗമനസ്സ് അന്ന് വിശ്വാസി സമൂഹത്തിനുണ്ടായിരുന്നു.
ഹജ്ജിനു വേണ്ടിയുള്ള യാത്രയ്ക്ക് ഒരുങ്ങുവാന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്. ”ഹജ്ജിനു പോകുമ്പോള്‍ നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക”(വി.ഖു 2:197). സൂക്ഷമത(തഖ്വ)യാണ് തയാറാക്കേണ്ട ഏറ്റവും നല്ല വിഭവം എന്ന ഈ ഖുര്‍ആനിക വചനമാണ് പരിശുദ്ധ കര്‍മത്തിനു മുന്നോടിയായി ഹൃദയശുദ്ധി വരുത്തുവാന്‍ വിശ്വാസിക്ക് പ്രചോദനം. ഹലാലായ പണം മാത്രമൊരുമിച്ചു കൂട്ടി ഹജ്ജിനു വേണ്ടി ഒരുങ്ങുന്നതും യാത്രയ്ക്കു മുമ്പായി കടങ്ങള്‍ വീട്ടുന്നതും മാനസികമായോ ശാരീരികമായോ വേദനിപ്പിച്ചവരുടെയടുക്കല്‍ ചെന്ന് ക്ഷമാപണം നടത്തുന്നതും സൂക്ഷ്മതാ ബോധത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ്.
ഇങ്ങനെ ഒരുങ്ങിപ്പുറപ്പെടുന്ന ഹാജിക്ക് ഹജ്ജ് സമ്മാനിക്കുന്നത് അനുഭവങ്ങളുടെയും യാഥാര്‍ഥ്യങ്ങളുടെയും തീക്ഷ്ണമായ പാഠങ്ങളാണ്. ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ചവരുടെ കൂടെ മക്കയിലേക്കുള്ള യാത്ര. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നവരുടെ കൂടെ വൈജാത്യങ്ങളെയെല്ലാം മാറ്റി നിര്‍ത്തി തൂവെള്ള വസ്ത്രം ധരിച്ച് ഒരൊറ്റ മുദ്രാവാക്യവുമായി പ്രപഞ്ച സ്രഷ്ടാവിന്റെ കാരുണ്യത്തിനു വേണ്ടിയുള്ള തേട്ടം. കൃത്രിമമായി ഉണ്ടാക്കിയെടുത്ത അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും മുഖംമൂടികള്‍ വലിച്ചെറിഞ്ഞ് വിശാലമായ ആകാശത്തിനു കീഴില്‍ ദൈവത്തിന്റെ അടിമകള്‍ മാത്രമാണെന്ന തിരിച്ചറിവിലേക്ക് മനസ്സും ശരീരവും അര്‍പ്പിച്ച് ഹാജിമാര്‍ നടന്നു കയറുമ്പോള്‍ ഭൗതിക ജീവിതത്തിന്റെ മുഴുവന്‍ ആകര്‍ഷണീയതകളും ആഗ്രഹങ്ങളും അവരുടെ ചിന്തകളില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ടാകും.
ഹജ്ജ് സമ്മാനിക്കുന്ന ഈ അനുഭവങ്ങളുടെ ആഴം വളരെ വലുതാണ്. ശിഷ്ട ജീവിതത്തില്‍ ഹാജിമാര്‍ കാണിക്കുന്ന സൂക്ഷമതയും ശ്രദ്ധയും മാത്രം മതി ഇതിനുദാഹരണമായി. ഒരിക്കല്‍ ഹജ്ജ് ചെയ്തവര്‍ വീണ്ടും ഹജ്ജ് ചെയ്യാനോ അല്ലെങ്കില്‍ ഉംറ ചെയ്തെങ്കിലും മക്കയിലേക്ക് എത്താനോ കാണിക്കുന്ന അടങ്ങാത്ത ആവേശം അവരനുഭവിച്ച ആത്മീയമാധുര്യത്തില്‍ നിന്ന് ഉത്ഭവിക്കുന്നതാണ്. തങ്ങളുടെ അനുഭവങ്ങളും തിരിച്ചറിവുകളും മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നു നല്‍കണമെന്ന ഉദ്ദേശ്യത്തില്‍ അവ വിവിധ സാഹിത്യരൂപങ്ങളിലേക്ക് പകര്‍ത്തുന്നതിന്റെ പിന്നിലെ കാരണങ്ങളും മറ്റൊന്നല്ല.
പവിത്രമാക്കപ്പെട്ട റജബ് മാസം
”ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം പവിത്രമാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത് (ഖുര്‍ആന്‍ 9:36).
പവിത്രമാക്കപ്പെട്ട നാലു മാസങ്ങള്‍ ഏതാണെന്ന് പ്രവാചകന് വിശദീകരിച്ചു. അബൂബക്ര്(റ) പറയുന്നു. ”ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതില്‍ നാലെണ്ണം പവിത്രമാസങ്ങളാണ്. അവയില്‍ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവയാണ്. നാലാമത്തേത് ജുമാദക്കും ശഅബാനിനും ഇടയിലുള്ള റജബുമാണ്”
പവിത്രമാക്കപ്പെട്ട മാസങ്ങളില്‍ സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ഏറെ പ്രതിഫലമുണ്ട്. അതോടൊപ്പം തിന്മകള്ക്ക് വലിയ ശിക്ഷയുമുണ്ട്. ഇതാണ് സൂറത്തു തൗബയില്‍ ‘നിങ്ങള്‍ നിങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിക്കരുത് എന്ന് അല്ലാഹു പറഞ്ഞതിന്റെ ഉദ്ദേശ്യമായി പണ്ഡിതന്മാര് വിശദീകരിക്കുന്നത്. ഇബ്നു അബ്ബാസ്(റ) പറയുന്നു: ‘എല്ലാ മാസങ്ങളിലും അപ്രകാരം തന്നെ. എന്നാല്‍ ആ നാല് മാസങ്ങളെ പ്രത്യേകമായി എടുത്തു പറയുകവഴി അവയെ പവിത്രമാക്കുകയും അവയുടെ പവിത്രതയെ അങ്ങേയറ്റം മഹത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ ആ മാസങ്ങളില്‍ പാപം ചെയ്യുന്നത് കൂടുതല്‍ ഗൗരവതരവും അനുഷ്ഠിക്കപ്പെടുന്ന സല്‍ക്കര്‍മങ്ങള്‍ കൂടുതല്‍ പ്രതിഫലാര്‍ഹവും ശ്രേഷ്ഠകരവുമാണ്” (ഇബ്നുകസീര്‍, സൂറ: അത്തൗബ 36).
അല്ലാഹു പവിത്രമാക്കിയതിനെ ആ പവിത്രതയോടെ തന്നെ സ്വീകരിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമായ മാസം, തിന്മകള് കഠിനമായി വിലക്കപ്പെട്ടതും നന്മകള്‍ക്ക് ഏറെ പ്രോത്സാഹനം നല്കപ്പെട്ടതുമായ മാസങ്ങളിലൊന്ന് എന്നതൊഴിച്ചാല്‍ പ്രത്യേകമായ മറ്റു ശ്രേഷ്ഠതകളോ ആചാരങ്ങളോ റജബ് മാസത്തില്‍ പഠിപ്പിക്കപ്പെട്ടിട്ടില്ല.
റജബ് ഇരുപത്തി ഏഴിനാണ് ഇസ്റാഉം മിഅ്റാജും ഉണ്ടായത് എന്ന് സങ്കല്പിച്ചുകൊണ്ട് ആ ദിവസം ‘മിഅ്റാജ് നോമ്പ്’ എന്ന പേരില്‍ ചിലര്‍ നോമ്പനുഷ്ഠിക്കാറുണ്ട്. എന്നാല്‍ റസൂലിന്റെ ജീവിതത്തിലെ ഈ മഹത്തായ സംഭവം എന്നാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളൊന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല.
‘ഈ സംഭവം ഏതുമാസത്തിലെന്നോ ഏതു ദിവസമെന്നോ തിട്ടപ്പെടുത്താവുന്ന പ്രാമാണിക രേഖകള്‍ ഒന്നുമില്ല’ (സാദുല്‍മആദ്). റജബിന്റെ മഹത്വം പറയുന്ന എല്ലാ റിപ്പോര്‍ട്ടുകളും വ്യാജമാണ് എന്ന് ഇമാം ഇബ്നുതൈമിയ പറയുന്നു (മജ്മൂഉല്‍ ഫാതവാ 25/290).
റജബ് മാസത്തിന്റെ മഹത്വമോ അതിലെ ഏതെങ്കിലും ദിവസത്തിലെ നോമ്പോ നമസ്കാരമോ പ്രത്യേകമായി പുണ്യകരമാക്കുന്നതോ ആയ ഒരു റിപ്പോര്‍ട്ടും അവലംബനീയമായി വന്നിട്ടില്ല എന്ന് ഹാഫിദ് ഇബ്നു ഹജര്‍ വ്യക്തമാക്കുന്നു (തബയീനുല്‍ അജബി ബിമാ വറദ ഫീ ശഹ്രി റജബ്, പേ: 11).
റജബ് മാസത്തില്‍ മിഅ്റാജ് ആഘോഷത്തിനോ അതിന്റെ പേരില്‍ നോമ്പനുഷ്ഠിക്കുന്നതിനോ യാതൊരു അടിസ്ഥാനവുമില്ല. മറ്റു മാസങ്ങളിലുള്ളതിനെക്കാള്‍ പുണ്യകരമായ ഒരു നോമ്പും റജബില്‍ ഇല്ല. റജബ് 27 ന്റെ വ്രതത്തിനോ ആരാധനകള്‍ക്കോ യാതൊരു അടിസ്ഥാനവുമില്ല (മജ്മൂഉല്‍ഫതാവാ, ഇബ്നു ഉസൈമീന്‍ 20/440).
റജബ് മാസവുമായി ബന്ധപ്പെട്ട സ്വലാതുര്‍റഗാഇബ് അടക്കമുള്ള മറ്റു കര്‍മങ്ങള്‍ക്കും പ്രമാണത്തിന്റെ പിന്‍ബലമില്ല (ഇമാം നവവീ, അല്‍ മജ്മൂഅ് 3:538).
പ്രവാചകന് പറഞ്ഞു: നമ്മുടെ ഈ മതത്തില്‍പ്പെടാത്തതായ ഒന്നിനെ ആരെങ്കിലും പുതുതായി നിര്‍മിച്ചാല്‍ അത് തള്ളപ്പെടേണ്ടതാണ് (ബുഖാരി, മുസ്ലിം).
ശഹീദ്
‘ശഹിദ’ എന്ന ക്രിയാപദത്തില്‍ നിന്നാണ് ശഹീദ് എന്ന അറബി നാമം ഉണ്ടായത്. പങ്കെടുത്തു, നേര്‍ക്കുനേരെ ഹാജരായി, സാക്ഷ്യം വഹിച്ചു, ദൃക്സാക്ഷിയായി എന്നൊക്കെയാണ് ശഹിദയുടെ ആശയം. അപ്പോള്‍ ശഹീദ് എന്ന പദത്തിന്റെ അര്‍ഥം പങ്കെടുത്തവന്, ഹാജരായവന്, സാക്ഷ്യം വഹിച്ചവന് എന്നെല്ലാമാണ്.
ഇസ്ലാമിലെ രക്തസാക്ഷി.
ഇസ്ലാമിന്റെ ശത്രുക്കളുമായുള്ള സായുധ പോരാട്ടത്തില്‍ പങ്കെടുത്ത മുസ്ലിം കൊല്ലപ്പെട്ടാല്‍ ശഹീദ് എന്ന് പറയുന്നു. ഇതാണ് ഇസ്ലാമിക സാങ്കേതിക പ്രയോഗം. ഇതില്‍ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ല. ഈ പദത്തിന്റെ ബഹുവചന രൂപമാണ് ‘ശുഹദാഅ്’. രക്തസാക്ഷി എന്നാണ് ശഹീദിന് സാങ്കേതികമായി പ്രയോഗിക്കുന്നത്.
നബി(സ്വ) പറയുന്നു: ‘ദൈവിക വചനം ഉയര്‍ന്നു നില്ക്കാന് വേണ്ടി ആരാണോ പേരാടുന്നത് അവന് ദൈവമാര്‍ഗത്തില്‍ തന്നെയാണ് പോരാടു
ന്നത്’. രക്തസാക്ഷികള്‍ക്ക് അല്ലാഹു സ്വര്‍ഗം വാഗ്ദാനം ചെയ്തിരിക്കുന്നു.
ശുഹദാഇനെ ഇസ്ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ മൂന്നായി തരം തിരിക്കുന്നു (ഇസ്ലാമിക കര്‍മശാസ്ത്ര വിജ്ഞാന കോശം, ഭാഗം 26, പേജ്: 273)
1. ഈ ലോകത്തും പരലോകത്തും ശഹീദായി ഗണിക്കപ്പെടുന്നവന്‍
ദൈവിക വചനത്തിന്റെ ഉയര്‍ച്ചയ്ക്കു വേണ്ടി ഇസ്ലാമിന്റെ ശത്രുക്കളുമായുള്ള യുദ്ധത്തില്‍ ജീവിത്യാഗം നടത്തിയ യഥാര്‍ഥ സത്യവിശ്വാസി. പരലോകത്തെ പ്രതിഫലം മാത്രം കാംക്ഷിച്ച് യുദ്ധക്കളത്തില്‍ ഒരിക്കിലും പിന്തിരിയാതെ മുന്നേറി, അടരാടി കൊല്ലപ്പെട്ടവന്. ബുഖാരി, മുസ്ലിം ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം: നബിയുടെ അടുത്തേക്ക് ഒരു അനുചരന് വന്ന് ഇങ്ങനെ പറഞ്ഞു: ‘ഒരാള്‍ യുദ്ധത്തില്‍ ലഭിച്ചേക്കാവുന്ന യുദ്ധമുതലിനു വേണ്ടി പേരാടുന്നു. മറ്റൊരാള്‍ പ്രശസ്തിക്കു വേണ്ടി പോരാടുന്നു. ഇനിയുമൊരാള്‍ തന്റെ പദവി എത്രയുണ്ടെന്ന് ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും പോരാടുന്നു. ഇവരില്‍ ആരാണ് ദൈവീക മാര്‍ഗത്തില്‍ പോരാടുന്നവന്? നബി(സ്വ) മറുപടി പറഞ്ഞു: ‘ദൈവിക വചനം ഉയര്‍ന്നു നില്ക്കാന് വേണ്ടി ആരാണോ അടരാടുന്നത് അവന് ദൈവിക മാര്‍ഗത്തില്‍ തന്നെയാണ് പോരാടുന്നത്.’
ഇങ്ങനെ കൊല്ലപ്പെടുന്നവരെ കുളിപ്പിക്കേണ്ടതില്ല. അവര്‍ കൊല്ലപ്പെടുമ്പോള്‍ ധരിച്ച വസ്ത്രത്തില്‍ തന്നെ മറമാടണം. മറ്റുള്ളവര്‍ക്കു വേണ്ടി നമസ്കരിക്കുന്നതു പോലെ ഇവര്‍ക്കു വേണ്ടി മയ്യിത്ത് നമസ്കാരം നടത്തേണ്ടതില്ല.
2. ഈ ലോകത്ത് മാത്രം ശഹീദ് ആയി അറിയപ്പെടുന്നവന്‍
മുസ്ലിംകളുടെ ശത്രുക്കളുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടവന് തന്നെയാണ് ഇയാളും. പക്ഷെ, അവന് എങ്കെങ്കിലും പാപം ചെയ്തു. ഉദാഹരണമായി യുദ്ധത്തില്‍ ലഭിച്ച മുതലില്‍ നിന്ന് അവന് മോഷ്ടിച്ചു. അല്ലെങ്കില്‍ ലോകമാന്യത്തിനു വേണ്ടി യുദ്ധത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ടു. ബുഖാരി, മുസ്ലിം ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ വായിക്കാം: ‘ ഒരാളെക്കുറിച്ച് പറയപ്പെട്ടു. അയാളുടെ രക്തസാക്ഷിത്വം അയാള്‍ക്ക് മംഗളാമാവട്ടെ. ഇതു കേട്ട് റസൂല്‍ പറഞ്ഞു: ബൈഖര്‍ യുദ്ധത്തില്‍ അയാള്‍ക്ക് കിട്ടിയ ഒരു വസ്ത്രം യുദ്ധമുതല്‍ ഓഹരി വെച്ച് അയാള്‍ക്ക് കിട്ടിയതല്ല. അതുകൊണ്ട് അത് അഗ്നിയായി അയാളുടെ മേല്‍ കത്തിക്കൊണ്ടിരിക്കും. എന്നാല്‍ ഇയാള്‍ പ്രത്യക്ഷത്തില്‍ ശഹീദായത് കൊണ്ട് അയാളെയും കുളിപ്പിക്കേണ്ടതില്ല. അയാള്‍ക്കും മയ്യിത്ത് നമസ്കാരം നിര്‍വഹിക്കേണ്ടതില്ല. പരലോകത്ത് ഇയാള്‍ക്ക് രക്തസാക്ഷിയുടെ പ്രതിഫലം ലഭിക്കുകയില്ലെന്നര്‍ഥം.
3. പരലോകത്തെ മാത്രം ശഹീദ്:
മുസ്ലിംകളുടെ ശത്രുക്കളുമായുള്ള യുദ്ധത്തിലല്ലാതെ കഠിന വേദനകളും പ്രയാസങ്ങളും അനുഭവിച്ച് മരിക്കുന്ന സത്യവിശ്വാസി. അല്ലെങ്കില്‍ അക്കാരണമായി അക്രമിക്കപ്പെട്ട് കൊല്ലപ്പെടുന്ന സത്യവിശ്വാസി. പകര്‍ച്ചവ്യാധികള്‍ മൂലം മരിക്കുന്നവര്‍, മുങ്ങിമരിച്ചവന്, അന്യനാട്ടില്‍ ജീവിതമാര്‍ഗം അന്വേഷിച്ച് പോയി കഷ്ടപ്പെട്ട് മരിച്ചവര്‍, പ്രസവവേദനയില്‍ മരിച്ചവള്‍ (അവിഹിത ഗര്‍ഭം ധരിച്ചവളാണെങ്കില്‍ ഇതില്‍പ്പെടുകയില്ല), കെട്ടിടം തകര്‍ന്നു മരിച്ചവര്‍ (മോഷണം നടത്താന്‍ വേണ്ടിയോ മറ്റോ കെട്ടിടത്തിനുള്ളില്‍ കയറി തകര്‍ന്നു വീണ് മരിച്ചവര്‍ ഇതില്‍പ്പെടുകയില്ല), തുടങ്ങിയവരും രക്തസാക്ഷികളാണ്.
ഒരിക്കല്‍ റസൂല്‍ ചോദിച്ചു: നിങ്ങളില്‍ രക്തസാക്ഷികളായി നിങ്ങള്‍ കണക്കാക്കുന്നത് ആരെയാണ്? അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാരോ അവരാണ് ശഹീദ്. റസൂല്‍ വീണ്ടും പറഞ്ഞു: അങ്ങിനെയെങ്കില്‍ എന്റെ സമുദായത്തിലെ ശുഹദാക്കള്‍ വളരെ കുറച്ചു പേരല്ലേ ഉണ്ടാവുകയുള്ളൂ. അവര്‍ ചോദിച്ചു: എങ്കില്‍ അവര്‍ ആരൊക്കെയാണ്? റസൂല്‍ പറഞ്ഞു: ദൈവമാര്‍ഗത്തില്‍ വധിക്കപ്പെട്ടവന് ശഹീദാണ്. ദൈവമാര്‍ഗത്തില്‍ മരിച്ചവനും ശഹീദാണ്. മഹാമാരി ബാധിച്ചബാധിച്ച് മരിച്ചവനും ശഹീദാണ്. വയര്‍ വീര്‍ത്ത് മരിച്ചവനും ശഹീദാണ് (മുസ്ലിം).
തന്റെ കുടുംബത്തിന്റെ സംരക്ഷണത്തിനു വേണ്ടി കൊല്ലപ്പെട്ടവനും ശഹീദാണ്. തന്റെ സമ്പത്തിന്റെ സംരക്ഷണത്തിനു വേണ്ടി കൊല്ലപ്പെട്ടവനും ശഹീദാണ്. തന്റെ മതത്തിന്റെ സംരക്ഷണത്തിനു വേണ്ടി പോരാടി മരിച്ചവനും ശഹീദാണ്. തന്റെ ജീവന് വേണ്ടി പോരാടി മരിച്ചവനും ശഹീദാണ് (അഹ്മദ്). തന്റെ വാഹനത്തില്‍ നിന്ന് വീണ് മരിച്ചവനും (ത്വബ്റാനി).
ഇവര്‍ക്കെല്ലാം പരലോകത്ത് രക്തസാക്ഷികളുടെ പ്രതിഫലം ലഭിക്കും. എന്നാല്‍ ഈ ലോകത്ത് ഇവരെ മറ്റുള്ളവര്‍ മരിച്ചത് പോലെ മാത്രമേ കണക്കാക്കുകയുള്ളൂ. കുളിപ്പിക്കല്‍, കഫന്‍ ചെയ്യല്‍, മയ്യിത്ത് നമസ്കാരം എന്നിവയൊക്കെ ഇവര്‍ക്കും ബാധകമാണ്.
ശഹീദിന്റെ സ്ഥാനവും പരലോകത്തെ പ്രതിഫലവും
ശഹീദിന് ഇസ്ലാമില്‍ അത്യുന്നതമായ സ്ഥാനമാണുള്ളത്. നബി(സ്വ) പറയുന്നു: ‘അല്ലാഹു അവന്റെ മാര്‍ഗത്തില്‍ പുറപ്പെട്ടവന് പെട്ടെന്ന് പ്രതിഫലം നല്‍കുന്നതാണ്. എന്നിലുള്ള വിശ്വാസവും എന്റെ ദൂതന്മാരിലുള്ള വിശ്വാസവുമല്ലാതെ അവനെ അതിന് പുറപ്പെടാന്‍ പ്രേരിപ്പിച്ചിട്ടില്ല. ഒന്നുകില്‍ അവന് നേടിയ പ്രതിഫലമോ അല്ലെങ്കില്‍ യുദ്ധമുതലോ ആയി അവനെ ഞാന്‍ തിരിച്ചു കൊണ്ടുവരും. അതുമല്ലെങ്കില്‍ അവനെ ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. എന്റെ സമുദായത്തിന് പ്രയാസകരമാവുകയില്ലായിരുന്നുവെങ്കില്‍ ഒരൊറ്റ യുദ്ധസൈന്യത്തില്‍ നിന്നും ഞാന്‍ പിന്മാറി ഇരിക്കുകയില്ലായിരുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടാനും വീണ്ടും ജീവിക്കാനും വീണ്ടും കൊല്ലപ്പെടാനും വീണ്ടും ജീവിക്കാനും ഞാന്‍ ആഗ്രഹിച്ചുപോയി’ (ബുഖാരി, മുസ്ലിം).
രക്തസാക്ഷിത്വത്തിന്റെ (ശഹാദത്ത്) മഹത്വത്തെപ്പറ്റി റസൂല്‍ ഇങ്ങനെ പറഞ്ഞതായി കാണാം. സ്വര്‍ഗത്തില്‍ പ്രവേശിച്ച ഒരാളും അവന് ഭൂമിയിലുള്ളത് മുഴുവന്‍ കിട്ടിയാലും ഭൂമിയിലേക്ക് തിരിച്ചു വരാന്‍ ഇഷ്ടപ്പെടുകയില്ല; രക്തസാക്ഷി ഒഴികെ. അവന് ലഭിച്ച ആദരവ് കണ്ടത് കൊണ്ട് ഈ ലോകത്തേക്ക് തിരിച്ചു വരാനും പത്ത് തവണ ശഹീദാവാനും അവന് കൊതിച്ചു പോകും (ബുഖാരി, മുസ്ലിം)
ശഹീദ് ഖുര്‍ആനില്‍
ശഹീദ് എന്ന വാക്ക് ഖുര്‍ആനില്‍ 35 തവണ വന്നിട്ടുണ്ട്. ‘ദൈവിക മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ നിങ്ങള്‍ മരിച്ചവര്‍ എന്ന് പറയരുത്. എന്നാല്‍ അവര്‍ ജീവിച്ചിരിക്കുന്നവരാണ്. എങ്കിലും നിങ്ങളത് ഗ്രഹിക്കുന്നില്ല’ (2:154).
‘ദൈവിക മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവന് മരിച്ചവനാണെന്ന് നീ ഒരിക്കലും കരുതേണ്ട. എന്നാല്‍ അവര്‍ തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്കപ്പെട്ടു കൊണ്ടിരിക്കുന്നു‘ (3:169).
അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് നല്‍കിയതില്‍ അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്ത്ത് രക്തസാക്ഷികള്‍ സന്തോഷമടയുന്നു (3: 170).
