അബുല്‍ഹസന്‍ അലി നദ്‌വി
ആധുനിക ലോകത്തിനു ഇന്ത്യയുടെ അഭിമാനകരമായ സംഭാവന, ലോക പ്രശസ്തനായ പ്രബോധകന്‍, പ്രവാചകസ്‌നേഹിയായ പണ്ഡിതന്‍ തുടങ്ങി പരിചയപ്പെടുത്തലുകള്‍ക്ക് അതീതനായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അബുല്‍ഹസന്‍ അലി നദ്‌വി. അലിമിയാന്‍ എന്ന് സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന മഹദ് വ്യക്തിത്വം.

ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലയിലെ തകിയ്യകലാനില്‍ 1914ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. സയ്യിദ് അഹ്‌മദ് ശഹീദിനെപ്പോലുള്ളവര്‍ക്ക് ജന്മം നല്‍കിയിരുന്ന ഹസനീ ഖുതുബി കുടുംബമായിരുന്നു അത്. ഹിജാസില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്ത സയ്യിദ് ഖുതുബുദ്ദീന്‍ മുഹമ്മദുല്‍ മദനിയായിരുന്നു പിതാമഹന്‍. ഒരു വൈദ്യന്‍ കൂടിയായിരുന്ന പ്രമുഖ പണ്ഡിതന്‍ സയ്യിദ് അബുല്‍ഹയ്യ് (ഹി.1286-1344) ആയിരുന്നു പിതാവ്. ഇന്ത്യന്‍ മുസ്‌ലിം ജീവചരിത്രകൃതികളില്‍ ഏറ്റവും ആധികാരികവും ബൃഹത്തുമായ നുസ്ഹതുല്‍ ഖവാത്വിര്‍ (അല്‍ഇഅ്‌ലാം ബിമന്‍ ഫീ താരീഖില്‍ ഹിന്ദി മിനല്‍ അഅ്‌ലാം എന്ന പേരിലാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്), അസ്സഖാഫതുല്‍ ഇസ്‌ലാമിയ ഫില്‍ ഹിന്ദ്, അല്‍ ഹിന്ദ് ഫീ അഹ്ദില്‍ ഇസ്‌ലാമി, തഹ്ദീബുല്‍ അഖ്‌ലാഖ് തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് പിതാവ്. ഉന്നതകുലജാതയും പണ്ഡിതയും എഴുത്തുകാരിയുമായിരുന്നു അദ്ദേഹത്തിന്റെ മാതാവ് ഖൈറുന്നിസ. അവര്‍ക്ക് ധാരാളം ഗ്രന്ഥങ്ങളും കവിതാസമാഹാരങ്ങളുമുണ്ട്. ഈ ദമ്പതികള്‍ക്ക് (രണ്ട് ആണും രണ്ട് പെണ്ണും) നാല് സന്തതികളാണുണ്ടായിരുന്നത്. പ്രമുഖ ഭിഷഗ്വരനും നദ്‌വതുല്‍ ഉലമാ സ്ഥാപകാംഗവും വിദ്യാഭ്യാസ വിദഗ്ധനുമായിരുന്നു മൂത്ത സഹോദരന്‍ ഡോക്ടര്‍ അബ്ദുല്‍ഹയ്യുല്‍ ഹസനി (ഹി.1311-1380). രണ്ടാമത്തെ സഹോദരി അമതുല്‍ അസീസ്(1322-1416). മറ്റൊരു സഹോദരിയും എഴുത്തുകാരിയുമായ അമതുല്ലാഹ് (1325-1396) തസ്‌നീം എന്ന തൂലികാനാമത്തില്‍ ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട്. അവര്‍ പരിഭാഷപ്പെടുത്തിയ രിയാദുസ്സ്വാലിഹീന്‍, വായനാലോകം സ്വീകാര്യതയോടെ ഏറ്റുവാങ്ങിയ ഗ്രന്ഥമാണ്.
വിശുദ്ധ ഖുര്‍ആനും മാതൃഭാഷയും പിതാവില്‍ നിന്നുതന്നെ പഠിച്ചു. പിതാവ് ലഖ്‌നോവിലായിരുന്നു താമസം. കൂടെ അബുല്‍ ഹസനുമുണ്ടായിരുന്നു. ഗുരു കൂടിയായ പിതാവിന്റെ സ്‌നേഹവാത്സല്യം ഏറെക്കാലം അനുഭവിക്കാന്‍ മകന് ഭാഗ്യമുണ്ടായില്ല. ഹി. 1341ല്‍ (ക്രി:1923) പിതാവ് മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒമ്പത് വയസ്സായിരുന്നു. തുടര്‍ന്ന് ഉമ്മയോടുകൂടി റായ്ബറേലിയിലേക്ക് മടങ്ങി. ലഖ്‌നോവിലേക്ക് മടങ്ങിയ അദ്ദേഹം ഇംഗ്ലീഷ് പരിജ്ഞാനം നേടുകയും പേര്‍ഷ്യന്‍ ഭാഷയില്‍ വ്യുല്‍പത്തി നേടുകയും ചെയ്തു.
പേര്‍ഷ്യന്‍ ഭാഷയിലെ സീറകളും ചരിത്രങ്ങളും മറ്റു ആധ്യാത്മിക-വൈജ്ഞാനിക ഗ്രന്ഥങ്ങളും വായിച്ചു മനസ്സിലാക്കുന്നതിന് പ്രാപ്തനായപ്പോള്‍ 1924 അവസാനത്തില്‍ അദ്ദേഹം അറബി ഭാഷാ പഠനം ആരംഭിച്ചു. അനന്തരം 1927ല്‍ ലഖ്‌നോ യൂനിവേഴ്‌സിറ്റിയില്‍ അറബി സാഹിത്യത്തിലെ ഫദീല വിഭാഗത്തില്‍ ചേര്‍ന്നു. 1929ല്‍ നടന്ന പരീക്ഷയില്‍ ഒന്നാം റാങ്കോടെ പാസായ കൊച്ചു മിടുക്കന്‍ യൂനിവേഴ്‌സിറ്റിയുടെ സ്വര്‍ണ മെഡലിനും പാരിതോഷികത്തിനും അര്‍ഹനായി. പിന്നെ ഹദീസിലെ ഫദീല കോഴ്‌സിനു ചേര്‍ന്ന് പഠനം തുടര്‍ന്നു. ഒരു വര്‍ഷത്തെ പഠനംകഴിഞ്ഞ് നടത്തപ്പെട്ട പരീക്ഷയില്‍ ഉന്നതമായ വിജയം നേടി. ശേഷം ലാഹോറിലേക്ക് പുറപ്പെട്ടു. ഡോക്ടര്‍ അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍, പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് മുഹമ്മദ് അലി ലാഹോരി, പ്രമുഖ എഴുത്തുകാരന്‍ ഹഫീദ് ജലന്ധരി തുടങ്ങി പലപ്രമുഖരുമായും നേരിട്ട് പരിചയപ്പെട്ടതും സംവദിച്ചതും ഈ യാത്രാ വേളയിലായിരുന്നു.
ജൂലൈയില്‍ തിരിച്ചെത്തിയ അദ്ദേഹം നദ്‌വതുല്‍ ഉലമായിലെ ഹദീസ് കോഴ്‌സില്‍ ചേര്‍ന്നു. അനന്തരം 1932ല്‍ വിവിധ മത പാഠശാലകളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സ്‌പെഷ്യലൈസേഷന്‍ കോഴ്‌സിനു ഖാസിമുല്‍ ഉലൂം മദ്‌റസയില്‍ ചേര്‍ന്നു.
കര്‍മപഥത്തില്‍
സയ്യിദ് റശീദ് റിദയുടെ പത്രാധിപത്യത്തില്‍ ഈജിപ്തില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍മനാര്‍ മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. 1934 ആഗസ്തില്‍ തന്റെ ഇരുപതാം വയസ്സില്‍ ലഖ്‌നോ ദാറുല്‍ഉലൂം നദ്‌വതുല്‍ ഉലമായില്‍ അധ്യാപകനായി ചേര്‍ന്നു. 1934 ഡിസംബറില്‍ വിവാഹം ചെയ്തു. ഈ ദാമ്പത്യബന്ധത്തില്‍ സന്താനങ്ങളുണ്ടായില്ല. 1987ല്‍ ഭാര്യ അന്തരിച്ചു.
കോളനി വിരുദ്ധ സമരങ്ങള്‍ തിളച്ചുമറിയുന്ന മുപ്പതുകളുടെ മധ്യത്തില്‍ ഇന്ത്യ ആഭ്യന്തരരംഗത്ത് ശൈഥില്യവും ഭീഷണിയും നേരിട്ടു കൊണ്ടിരുന്നു. ജാതി വിവേചനവും അയിത്തവും പാരമ്യത്തിലെത്തിയ കാലമായിരുന്നു അത്. ഈ ജാതിപ്പോരില്‍ മനം മടുത്ത ബാബാസാഹേബ് അംബേദ്കറും അനുയായികളും മതം മാറ്റത്തിനു ഒരുങ്ങുകയാണെന്ന വിവരം അറിഞ്ഞ ജ്യേഷ്ഠസഹോദരന്‍ ഡോക്ടര്‍ അബ്ദുല്‍ അലി, അലിമിയാന് ഒരു കത്തെഴുതി. എത്രയും പെട്ടെന്ന് ബോംബെയില്‍ ചെന്ന് അവിടെ ലോകോളെജ് പ്രിന്‍സിപ്പലായിരുന്ന അംബേദ്കറെകണ്ട് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. കത്ത് കിട്ടിയ ഉടന്‍ നദ്‌വി ബോംബെയിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തി അംബേദ്കറെ കണ്ട അദ്ദേഹം അംബേദ്കറുടെ മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിച്ചു. സ്വന്തം സമൂഹത്തിന്റെ രക്ഷയ്ക്കായി ഒരുമാര്‍ഗം അന്വേഷിച്ചുകൊണ്ടിരിക്കുകയാണല്ലോ താങ്കള്‍. അങ്ങയെ ഞാന്‍ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു. അതിന്റെ സമത്വ സാഹോദര്യ സന്ദേശം തീര്‍ച്ചയായും താങ്കള്‍ക്കും അനുയായികള്‍ക്കും ഉള്‍ക്കൊള്ളാനാകും. ഇതിനു പകരമായി നല്‍കാന്‍ ഭൗതിക പ്രലോഭനങ്ങളൊന്നും എന്റെ പക്കല്‍ ഇല്ല. താല്പര്യപൂര്‍വം കാര്യങ്ങള്‍ കേട്ട അംബേദ്കര്‍ പറഞ്ഞു. എനിക്ക് കൂടുതല്‍ പഠിക്കേണ്ടതുണ്ട്. ശേഷം വിവരം അറിയിക്കാം. എന്നാല്‍ കൂടിക്കാഴ്ച കഴിഞ്ഞ ഏതാനും ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ അംബേദ്കറും അനുയായികളും ബുദ്ധമതത്തില്‍ ചേരുകയാണുണ്ടായത്.

നദ്‌വത്തുല്‍ ഉലമായില്‍ അധ്യാപകനായി ചേര്‍ന്ന അദ്ദേഹം പുതുമയുള്ള ഒരു പാഠ്യ പദ്ധതി ആവിഷ്‌കരിക്കുകയും പാരമ്പര്യ രീതി പൂര്‍ണമായും തള്ളിക്കളയാതെത്തന്നെ ആധുനിക ശൈലി സ്വീകരിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് നദ്‌വയില്‍നിന്ന് ‘അദ്ദിയാഅ്’ മാസിക ആരംഭിക്കുന്നത്. ഇതില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായി. ഉര്‍ദു ഭാഷയില്‍ പുറത്തിറങ്ങിയിരുന്ന അന്നദ്‌വയുടെ എഡിറ്ററായും കുറച്ചുകാലം സേവനമനുഷ്ഠിച്ചു. ഇക്കാലത്താണ് 1931ല്‍ ഇമാം അഹ്‌മദ് ഇര്‍ഫാനുശ്ശഹീദിനെ കുറിച്ചുള്ള ലേഖനം അല്‍മനാറില്‍ പ്രസിദ്ധീകരിച്ചത്. ഇത് പിന്നീട് സ്വതന്ത്രകൃതിയായി പ്രസിദ്ധീകരിച്ചു. അവിടം മുതല്‍, മാദാ ഖസിറല്‍ ആലം ബിഇന്‍ഹിത്വാത്വില്‍ മുസ്‌ലിമീന്‍, ഖസസുന്നബിയ്യീന്‍, അല്‍ഖിറാഅതുര്‍റാശിദ (മൂന്നുഭാഗം), മുഖ്താറാതുന്‍ മിന്‍ അദബില്‍ അറബി (രണ്ടുഭാഗം), രിജാലുല്‍ ഫികിരി വദ്ദഅ്‌വതി ഫില്‍ ഇസ്‌ലാം, അസ്സിറാഉ ബൈനല്‍ ഫിക്‌റതില്‍ ഇസ്‌ലാമിയ്യ വല്‍ ഫിക്‌റതില്‍ ഗര്‍ബിയ്യയാണ്, അല്‍അര്‍കാനുല്‍ അര്‍ബഅ, റബ്ബാനിയ ലാ റഹ്ബാനിയ്യയാണ് തുടങ്ങി ചെറും വലുതുമായി ഇരുന്നൂറോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.
1941ല്‍ മൗദൂദി സാഹിബ് ജമാഅത്തെ ഇസ്‌ലാമിക്ക് രൂപം നല്‍കിയപ്പോള്‍ അബുല്‍ഹസന്‍ നദ്‌വി ജമാഅത്തില്‍ ചേരുകയും ലഖ്‌നോ പ്രാദേശിക ഘടകത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. പില്‍ക്കാലത്ത് ആശയപരമായ കാരണങ്ങളാല്‍ നദ്‌വിയും മന്‍സൂര്‍ നുഅ്മാനിയും ജമാഅത്തില്‍ നിന്ന് രാജിവെച്ചു. പിന്നീട് അദ്ദേഹം മൗദൂദി സാഹിബിന്റെ ആശയങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു.

ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന് ബന്ധം വിച്ഛേദിക്കാന്‍ മൂന്ന് കാരണങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഒന്ന്, ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ മൗലാന മൗദൂദിയുടെ വ്യക്തിത്വത്തിന് അതിരുകവിഞ്ഞ അപ്രമാദിത്വം കല്പിക്കുന്നു. രണ്ട്, ജമാഅത്തെ ഇസ്‌ലാമിയില്‍ വിമര്‍ശന പ്രവണത കൂടുതലാണ്. പണ്ഡിതന്മാരെയും മത സംഘടനകളെയും അവര്‍ നിശിതമായി വിമര്‍ശിക്കുന്നു. മൂന്ന്, ആത്മീയോത്ക്കര്‍ഷത്തിനും സംസ്‌കാരത്തിനും അവര്‍ ഊന്നല്‍ കൊടുക്കുന്നില്ല. സമകാലികരായ പണ്ഡിതന്മാരും ചിന്തകന്മാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കുപരിയായി മറ്റു മാനങ്ങള്‍ നല്‍കുന്നതില്‍ ചരിത്ര സത്യത്തിന്റെ അംശങ്ങളില്ലെന്നു മാത്രം.
ലോകവേദികളിലേക്ക്
1949ല്‍ നദ്‌വയുടെ മേധാവി എന്ന നിലയില്‍ ഹിജാസിലേക്ക് ക്ഷണം കിട്ടി. അക്കാലങ്ങളില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ അറബ് നാട്ടില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല. പ്രമുഖ അറബ് സാഹിത്യകാരന്‍ ശൈഖ് അഹ്‌മദ് ഗഫൂര്‍ അത്താര്‍ അറബ് സാഹിത്യകാരന്മാരെയെല്ലാം വിളിച്ചുകൂട്ടി മൗലാനാ നദ്‌വിയെ അവര്‍ക്ക് പരിചയപ്പെടുത്തി. അറബ് മുസ്‌ലിം നാടുകളിലെ വിവിധ യൂനിവേഴ്‌സിറ്റികളിലെ വിസിറ്റിംഗ് പ്രഫസര്‍, ഉന്നത സമിതികളില്‍ സ്ഥിരാംഗത്വം തുടങ്ങിയ സ്ഥാനമാനങ്ങള്‍ പലതും അദ്ദേഹത്തെ തേടിയെത്തി. വന്‍കിട പ്രസിദ്ധീകരണാലയങ്ങള്‍ അദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധീകരിച്ചു. ഉന്നത ശീര്‍ഷരായ പണ്ഡിതന്മാര്‍ കൃതികള്‍ക്ക് അവതാരിക എഴുതി. ഫീ ദിലാലില്‍ ഖുര്‍ആനിന്റെ കര്‍ത്താവും ഇഖ്‌വാനുല്‍ മുസ്‌ലിമീന്റെ ബുദ്ധി കേന്ദ്രവുമായിരുന്ന സയ്യിദ് ഖുതുബായിരുന്നു മാദാ ഖസറിക്ക് അവതാരിക എഴുതിയത്.
1952ല്‍ നൈലിന്റെ നാട്ടിലെത്തി. അപ്പോഴേക്കും മാദാ ഖസിറല്‍ ആലം ബിഇന്‍ഹിത്വാത്വില്‍ മുസ്‌ലിമീന്‍ (മുസ്‌ലിംകളുടെ പതനം കൊണ്ട് ലോകത്തിന് എന്തു നഷ്ടപ്പെട്ടു)എന്ന കൃതി ഭുവനപ്രശസ്തമായിക്കഴിഞ്ഞിരുന്നു. പ്രസ്തുത കൃതിയുടെ കര്‍ത്താവെന്ന നിലയ്ക്ക് അദ്ദേഹം ഈജിപ്തിന്റെ ആവേശം പിടിച്ചുപറ്റി.
1959ല്‍ ലഖ്‌നോവില്‍ ഇസ്‌ലാമിക് റിസര്‍ച്ച് അക്കാദമി സ്ഥാപിച്ചു. 1961ല്‍ നദ്‌വത്തുല്‍ ഉലമാ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം മദീനാ യൂനിവേഴ്‌സിറ്റി ശൂറാ സമിതിയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിംലോകത്തെ പല സംഘടനകൡലും, സമിതികൡും അദ്ദേഹം അംഗമായിരുന്നു. മുസ്‌ലിംവേള്‍ഡ് ലീഗിന്റെ സ്ഥാപകസമിതി, ഇന്റര്‍നാഷണല്‍ മസ്ജിദ് കൗണ്‍സില്‍, റാബിത്വയുടെ ഫിഖ്ഹ് കൗണ്‍സില്‍, ജോര്‍ദാനിലെ ഇസ്‌ലാമിക നാഗരിക ഗവേഷണസമിതി, ദമസ്‌കസിലെ പണ്ഡിതസഭ തുടങ്ങിയവ ഉദാഹരണം. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക പഠനകേന്ദ്രം ആരംഭിക്കാന്‍ മുന്‍കൈ എടുത്തതും ശൈഖ് നദ്‌വിയായിരുന്നു. ഇന്ത്യയില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങി ഒട്ടനവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

1980ല്‍ ഇസ്‌ലാമിക സേവനത്തിനുള്ള ഫൈസല്‍ അവാര്‍ഡ് ലഭിച്ചു. 1981ല്‍ കശ്മീര്‍ യൂനിവേഴ്‌സിറ്റി അറബി സാഹിത്യത്തില്‍ ഡിലിറ്റ് നല്‍കി ആദരിച്ചു. 1999ല്‍ ദുബൈ ഗവര്‍മെന്റിന്റെ മികച്ച ഇസ്‌ലാമിക വ്യക്തിത്വത്തിനുള്ള അവാര്‍ഡും, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ സുല്‍ത്താന്‍ ഓഫ് ബ്രൂണെ അന്താരാഷ്ട്ര പുരസ്‌കാരവും നേടി.
1999 ഡിസംബര്‍ 31ന് ഹി. 1419 റമദാന്‍ 22ന് ജുമുഅ നമസ്‌കാരത്തിന് തൊട്ടുമുമ്പ് പ്രിയ ഇമാം അബുല്‍ഹസന്‍ അലിനദ്‌വി അല്ലാഹുവിങ്കലേക്ക് യാത്രയായി.
