അലിയ്യുബ്‌നു ഹുസൈന്‍
ഇബ്‌നുസിയാദിന്റെ പട്ടാളം കര്‍ബലയില്‍ നടത്തിയ നരമേധത്തില്‍ പ്രവാചക പേരക്കിടാവും അലി (റ)യുടെ മകനുമായ ഹുസൈന്‍(റ) ദാരുണമാംവിധം വധിക്കപ്പെട്ടു; ഒപ്പം കൂടെയുള്ള പുരുഷന്‍മാരും. സ്ത്രീകളെമാത്രം അവര്‍ ജീവനോടെ വിട്ടു. ആ സ്ത്രീകള്‍ക്കൊപ്പം ഒരു രോഗിയായ ആണ്‍കുട്ടിയുമുണ്ടായിരുന്നു.
അവര്‍ ഇബ്‌നുസിയാദിന് മുന്നില്‍ ഹാജരാക്കപ്പെട്ടു. ”ആരാണിവന്‍ – ആണ്‍കുട്ടിയെ ചൂണ്ടി ഇബ്‌നു സിയാദ് ചോദിച്ചു.”
”ഞാന്‍ ഹുസൈന്റെ മകന്‍ അലി” മറുപടി അവന്‍ തന്നെ പറഞ്ഞു.
”ഹുസൈന്റെ പുത്രന്‍ അലിയെ അല്ലാഹു കൊന്നില്ലേ?”
ഇബ്‌നുസിയാദ് പരിഹാസത്തോടെ പ്രതികരിച്ചു.

”ഇല്ല എന്റെ സഹോദരന്‍ അലിയെയാണ് സൈന്യം കൊന്നത് – അലിയുടെ മറുപടി. ബാലന്റെ ഉറച്ച വാക്കുകള്‍ക്കു മുന്നില്‍ ഇബ്‌നു സിയാദിന് ചോദ്യം മുട്ടി. ക്രുദ്ധനായ അയാള്‍ അലറി.
”ഇവനെ ഇവിടെ നിന്ന് കൊണ്ടുപോകൂ. അവന്റെയും കഥ കഴിച്ചേക്കൂ”
ഇതു കേട്ടുനില്‍ക്കുകയായിരുന്ന അലിയുടെ പിതൃസഹോദരി സൈനബ് കുട്ടിയെ വാരിയെടുത്ത് മാറോടണച്ചു. എന്നിട്ട് ഇബ്‌നുസിയാദിന്റെ മുഖത്തുനോക്കി പറഞ്ഞു.
”ഞങ്ങളുടെ രക്തം നിനക്ക് ഇനിയും മതിയായില്ലേ? ഇവനെ കൊല്ലണമെങ്കില്‍ നിനക്ക് ഞങ്ങളെയെല്ലാവരെയും കൊല്ലേണ്ടിവരും.”
അമ്മായിയോട് മിണ്ടാതിരിക്കാന്‍ പറഞ്ഞ അലി ഇബ്‌നു സിയാദിനോട് ഇങ്ങനെ കൂടി പറഞ്ഞു.
”ഇബനു സിയാദ് നീ മനസ്സിലാക്കണം, താങ്കള്‍ കൊല്ലാനായി പിറന്നവനാകാം. എന്നാല്‍ മരണത്തെ ഞങ്ങള്‍ക്ക് ഭയമേയില്ല, ഞങ്ങള്‍ അതിനെ ആദരവോടെ സ്വീകരിക്കും. കാരണം മരണം ഞങ്ങള്‍ക്ക് രക്തസാക്ഷിത്വമാണ്.”
ഇബ്‌നുസിയാദിന് നാവിറങ്ങി. അലിയെയും ഒപ്പമുള്ള സ്ത്രീകളെയും വൈകാതെ അദ്ദേഹം യസീദിന്റെ അടുക്കലേക്കയച്ചു. യസീദ് അവരെ മദീനയിലേക്കും വിട്ടു.
കര്‍ബലയില്‍ ബാക്കിവെച്ച ഖലീഫ അലിയുടെ പിന്‍ഗാമിയാണ് പിന്നീട് അലിയ്യുബ്‌നു ഹുസൈന്‍, അലി സൈനുല്‍ ആബിദീന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ട താബിഈ പ്രമുഖനായത്.
ജനനം, വിദ്യാഭ്യാസം
അബുല്‍ ഹസന്‍ അലിയ്യുബ്‌നു ഹുസൈനുബ്‌നു അലി എന്ന് പൂര്‍ണ നാമം. ഹി. 38ല്‍ ശഅ്ബാന്‍ അഞ്ചിന് ജനനം. പിതാവ് ഹുസൈന്‍, മാതാവ് ശഹര്‍ബാന്‍. ഖലീഫ അലി(റ), പ്രവാചക പുത്രി ഫാത്വിമ(റ) എന്നിവര്‍ പിതൃ മാതാപിതാക്കള്‍. അബുല്‍ ഹസന്‍, അബൂ മുഹമ്മദ്, സൈനുല്‍ ആബിദീന്‍, സയ്യിദുസ്സാജിദീന്‍ തുടങ്ങിയ പേരുകളും വിളിക്കപ്പെട്ടു.
ശീഈ വിഭാഗങ്ങള്‍ തങ്ങളുടെ നാലാമത്തെ ഇമാമായി അലിയ്യുബ്‌നു ഹുസൈനെ കാണുന്നു. സ്വര്‍ഗീയ വാസികളായ യുവാക്കളുടെ നേതാവ് ഹുസൈന്റെ മകനെന്ന നിലയില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയും അലിയെ തങ്ങളുടെ നേതൃവരേണ്യനായി പരിഗണിക്കുന്നു.
ഇമാം മാലിക്, ശാഫിഈ, സുഹ്‌രീ, അസ്മഈ തുടങ്ങിയവര്‍ അലിയ്യുബ്‌നു ഹുസൈന്റെ മഹത്വം തങ്ങളുടെ കൃതികളില്‍ പ്രാധാന്യത്തോടെ അനുസ്മരിക്കുന്നുണ്ട്. മദീനാവാസികളിലെ മികച്ച പണ്ഡിതനും ഹാശിമികളിലെ ഉത്കൃഷ്ട വ്യക്തിയുമായിരുന്നു അലിയെന്ന് ഇവര്‍ സാക്ഷ്യം വഹിക്കുന്നു.
മദീനയില്‍ സ്വഹാബീ പ്രമുഖരുടെയും താബിഈ പണ്ഡിതരുടെയും മുന്നിലാണ് അലിയ്യുബ്‌നു ഹുസൈന്റെ ബാല്യവും കൗമാരവും. ഇവരുടെ സദസ്സുകളിലെല്ലാം സന്നിഹിതനായ അലി ഖുര്‍ആന്‍, ഹദീസ് വിജ്ഞാനത്തിലും മത നിയമങ്ങളിലും അസാമാന്യ അവഗാഹം നേടി.
മകന്‍ മുഹമ്മദുല്‍ ബാഖിര്‍, അംറുബ്‌നു ദീനാര്‍, ഹകമുബ്‌നു ഉതൈബ, സൈദുബ്‌നു അസ്‌ലം, യഹ്‌യബ്‌നു സഈദ്, അബുസ്സിനാദ്, അലിയ്യുബ്‌നു ജദ്ആന്‍ തുടങ്ങിയ നിരവധി പില്ക്കാല പണ്ഡിതര്‍ അലിയ്യുബ്‌നു ഹുസൈന്റെ കീഴില്‍ മതപാഠങ്ങള്‍ പഠിച്ചവരാണ്.
സൂക്ഷ്മത, ദൈവഭക്തി, അനുസരണം എന്നിവയില്‍ അതുല്യനായിരുന്ന അലി, ഭൗതിക വിരക്തിയിലും ഒപ്പം ആരാധനകളുടെ തികവിലും മദീന നിവാസികള്‍ക്ക് മാതൃകയായി. സൈനുല്‍ ആബിദീന്‍ (ഉപാസകരുടെ നേതാവ്), അസ്സജ്ജാദ് (കൂടുതല്‍ സാഷ്ടാംഗം ചെയ്യുന്നവന്‍) എന്നീ വിശേഷണ നാമങ്ങള്‍ അദ്ദേഹത്തിന്റെ ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ നിദര്‍ശനങ്ങളത്രെ.
വൈജ്ഞാനിക സംഭാവനകള്‍
ഹി. 95 മുഹര്‍റം 25നായിരുന്നു അലിയ്യുബ്‌നു ഹുസൈന്റെ അന്ത്യം. മുആവിയ, യസീദ്, മുആവിയ ഇബ്‌നുയസീദ്, മര്‍വാനുബ്‌നുല്‍ ഹകം, അബ്ദുല്‍ മലിക്കുബ്‌നു മര്‍വാന്‍, വലീദുബ്‌നു അബ്ദില്‍ മലിക്ക് എന്നീ ഖലീഫമാരുടെ കാലത്തെല്ലാം അദ്ദേഹം ജീവിച്ചു.
അദ്ദേഹത്തിന്റെതായി രണ്ടു പ്രമുഖ കൃതികളും നിലവിലുണ്ട്. അല്ലാഹുവിനോട് വിട്ടുവീഴ്ചകളും അവന്റെ ആദരവും തേടുന്ന പ്രാര്‍ഥനകളടങ്ങിയ ‘സ്വഹീഫത്തു സ്സജാദിയ്യ’യാണ് ഒന്ന്. അല്ലാഹുവിന് മനുഷ്യന്റെ മേലുള്ള ബാധ്യതകള്‍ മനുഷ്യര്‍ക്ക് അവരവരുടെ മേലുള്ള ബാധ്യതകള്‍, നാവിന് ഇതര അവയവങ്ങളോടുള്ള ബാധ്യതകള്‍ തുടങ്ങിയ നിരവധി ബാധ്യതകള്‍ വിശദീകരിക്കുന്ന ലേഖനങ്ങളടങ്ങിയ ‘രിസാലത്തുല്‍ ഹുഖൂഖ്’ ആണ് മറ്റൊന്ന്.
അലിയുടെ പ്രസിദ്ധമായ ഒരു സന്ദേശം ഇങ്ങനെ: അല്ലാഹു എന്നില്‍ നിന്ന് നിര്‍ബന്ധ കര്‍മങ്ങള്‍ ആവശ്യപ്പെടുന്നു, തിരുനബി ഐഛിക കര്‍മങ്ങളും. കുടുംബം തേടുന്നത് ഭക്ഷണമാണെങ്കില്‍ മനസ്സ് ആവശ്യപ്പെടുന്ന് ഇല്‍മിനെയാണ്. പിശാചിന് വേണ്ടത് അവനുള്ള അനുസരണമാണ്. എന്നാല്‍ സംരക്ഷകരായ മലക്കുകള്‍ക്കോ സത്കര്‍മങ്ങളും. മരണത്തിന്റെ മാലാഖക്ക് ആത്മാവിനെ വേണം. ഖബ്‌റിന് ശരീരത്തെയും വേണം. ഇവയ്ക്കിടയില്‍ ഞാനൊരു വിധേയന്‍ മാത്രം.
