അലിയ്യുബ്‌നു അബീത്വാലിബ്(റ)
മാതാവും പിതാമഹനും മരിച്ചതോടെ ആലംബമറ്റ മുഹമ്മദെന്ന എട്ടുവയസ്സുകാരന്റെ കൈപിടിച്ച് പിതൃസഹോദരന്‍ അബൂത്വാലിബ് വീട്ടിലേക്ക് നടന്നു. പടി കടന്നെത്തിയ അവനെ മാറോട് ചേര്‍ത്തു പിടിച്ച് അബൂത്വാലിബിന്റെ ഭാര്യ ഫാത്വിമ പറഞ്ഞു: ”നിനക്ക് ഞങ്ങളുണ്ട്.” സ്വന്തം മക്കളെ അര്‍ധപട്ടിണിയിലാക്കി ഫാത്വിമ, മുഹമ്മദിന്റെ വയറു നിറച്ചു. മാതൃസ്‌നേഹം അളവിലധി കം അവര്‍ നല്‍കി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. മുഹമ്മദ് ഖദീജയെ വിവാഹം ചെയ്തു. നല്ല നിലയില്‍ ജീവിക്കവെ മക്കയില്‍ കനത്ത ക്ഷാമം പടര്‍ന്നു പിടിച്ചു. കുടുംബങ്ങള്‍ പട്ടിണിയിലായി. അഞ്ചുമക്കളുണ്ടായിരുന്ന അബൂത്വാലിബും കുടുംബവും ജീവിതം മുട്ടിയ അവസ്ഥയിലായി. ധനികനായിരുന്നെങ്കിലും സഹോദരന്‍ അബൂലഹബ് തിരിഞ്ഞു നോക്കിയില്ല. കച്ചവടക്കാരനായിരുന്ന നേര്‍ സഹോദരന്‍ അബ്ബാസും കാര്യമായി ഒന്നും ചെയ്തില്ല.
മുഹമ്മദുല്‍ അമീന്‍ ഇടപെട്ടു. അബ്ബാസിനെ പോയിക്കണ്ടു. എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവരിരുവരും അബൂത്വാലിബിനെ കണ്ടു.
”നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ചെയ്യുക” പ്രയാസം മറച്ചുവെക്കാതെ അദ്ദേഹം പറഞ്ഞു. അങ്ങിനെ പതിനഞ്ചുകാരനായ മകന്‍ ജഅ്ഫറിനെ അബ്ബാസ് ഏറ്റെടുത്തു; ആറു വയസ്സുള്ള അലിയെ മുഹമ്മദും. പ്രസവിച്ച് ഏതാനും ദിവസങ്ങള്‍ക്കകം മരിച്ച മകന്‍ അബ്ദുല്ലയുടെ ഓര്‍മകള്‍ മായും മുമ്പാണ് ബാലനായ അലിയെ ഖദീജക്കു ലഭിക്കുന്നത്. മുഹമ്മദിന്റെയും ഖദീജയുടെയും പെണ്‍കുട്ടികളായ സൈനബ്, റുഖിയ്യ, ഉമ്മുകുല്‍സൂം, ഫാത്വിമ എന്നിവര്‍ക്കൊപ്പം ആണ്‍ തരിയായി അലിയും കളിച്ചു വളര്‍ന്നു.
തന്നെ ബാല്യത്തില്‍ ലാളിച്ചോമനിച്ചു വളര്‍ത്തിയ ഫാത്വിമയുടെ മകന്‍ അലിയെ മുഹമ്മദും അല്ലലറിയിക്കാതെ വളര്‍ത്തിക്കൊണ്ടുവന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു. മുഹമ്മദുല്‍ അമീന്‍ മുഹമ്മദ് റസൂലുല്ലാഹി ആയി. നബിയില്‍ നിന്നു കേട്ട ഖുര്‍ആന്റെ മാസ്മരിക വചനങ്ങള്‍ അവന്റെ ഹൃദയത്തില്‍ പതിഞ്ഞു. അവന്‍ ആ വാക്യങ്ങള്‍ ഉരുവിടാന്‍ പഠിച്ചു. അപ്പോഴവന് പത്തു വയസ്സായിരുന്നു പ്രായം.
ദിവസങ്ങള്‍ കഴിഞ്ഞു. അലി നബിയോട് പറഞ്ഞു: ”ഞാനും അങ്ങയില്‍ വിശ്വസിക്കട്ടെയോ?.” ”പിതാവിനോട് ചോദിക്കണം, എന്നിട്ടു മതി.” നബി(സ്വ) ഉപദേശിച്ചു. എന്നാല്‍ ആ ബാലന്‍ കൂട്ടാക്കിയില്ല. അവന്‍ പറഞ്ഞു: ”അല്ലാഹുവല്ലാതെ ആരാധ്യനില്ല, താങ്കള്‍ അവന്റെ ദൂതന്‍ തന്നെ, ഞാനും സാക്ഷി.” നബി(സ്വ) തന്റെ വളര്‍ത്തു മകനെ മാറോടണച്ചു.
അങ്ങനെ അലി നബിയില്‍ വിശ്വസിച്ച ആദ്യത്തെ കുട്ടിയും രണ്ടാമത്തെ മുസ്‌ലിമുമായി.
അലി(റ )ന്റെ ജനനവും വിവാഹവും
ഖുറൈശ് ഗോത്രത്തിലെ ഹാശിം കുടുംബത്തിലെ നബി(സ്വ)യുടെ പിതൃവ്യന്‍ കൂടിയായ അബൂത്വാലിബിന്റെ മകനായി ക്രിസ്തുവര്‍ഷം 600ല്‍ അലി(റ) ജനിച്ചു. അബ്ദുല്‍ മുത്വലിബിന്റെ സഹോദരന്‍ അസദിന്റെ മകള്‍ ഫാത്വിമയാണ് മാതാവ്.
അബുല്‍ ഹസന്‍, അബൂതുറാബ് എന്നീ അപരനാമങ്ങളില്‍ അറിയപ്പെട്ട അലി(റ) ബാല്യവും കൗമാരവും നബി(സ്വ)യുടെ സംരക്ഷണത്തിലാണ് ചെലവഴിച്ചത്. പ്രവാചക പുത്രി ഫാത്വിമയെ ജീവിതസഖിയാക്കുകയും ചെയ്തു. ഈ വിവാഹത്തിലൂടെ അഞ്ചുമക്കള്‍ പിറന്നു. ഹസന്‍, ഹുസൈന്‍, മുഹ്‌സിന്‍, ഉമ്മുകുല്‍സൂം, സൈനബ്.
പ്രമുഖ സ്വഹാബി ജഅ്ഫര്‍(റ) നേര്‍സഹോദരനാണ്. ഇസ്‌ലാമിക ചരിത്രത്തിലെ ധീരനും അതേസമയം ഭക്തനും പണ്ഡിതനും പ്രഭാഷകനും സാഹിത്യ നിപുണനുമായിരുന്നു നാലാം ഖലീഫ കൂടിയായ അലി. ‘ഞാന്‍ വിജ്ഞാനത്തിന്റെ പട്ടണവും അലി അതിന്റെ കവാടവുമാണ്’ എന്ന തിരുവാക്യത്തില്‍ നിന്ന് ഇത് വ്യക്തമാവും.
തബൂക്ക് ഒഴികെയുള്ള മുഴുവന്‍ യുദ്ധങ്ങളിലും പങ്കെടുത്ത അലി(റ) ദ്വന്ദ്വയുദ്ധങ്ങളിലൂടെ തന്റെ വിശ്വാസവും പോരാട്ടവീര്യവും തെളിയിച്ചു. ഖൈബര്‍ യുദ്ധത്തില്‍ പതാകയുമേന്തി. ഏഴുപേര്‍ ഒരുമിച്ച് ശ്രമിച്ചിട്ടും അനക്കാന്‍ പോലുമാവാത്ത ഖൈബര്‍ കോട്ടയുടെ കവാടം തനിച്ച് തകര്‍ത്ത അലി(റ) തന്റെ കരുത്തു പ്രകടിപ്പിച്ചു.
ഹിജ്‌റ വര്‍ഷം രണ്ട്. ഇളയ പുത്രിയും സുന്ദരിയുമായ മകള്‍ ഫാത്വിമക്ക് വിവാഹാലോചനകള്‍ പലതും വന്നുവെങ്കിലും നബി(സ്വ) അതെല്ലാം ഒഴിവാക്കി. ഒടുവില്‍ ഒരുദിനം വിവാഹാഭ്യര്‍ഥനയുമായി അലിയും വന്നു. അപ്പോള്‍ തിരുമുഖം തിളങ്ങി. ”മഹ്‌റായി നല്‍കാന്‍ എന്താണുള്ളത്?” നബി(സ്വ)യുടെ ചോദ്യം. ”ഞാനതു പറയാതെ തന്നെ അങ്ങയ്ക്കറിയില്ലേ? എന്റെ ഒട്ടകം, പടയങ്കി, വാള്‍ എന്നിവ മാത്രം.” ചെറു പുഞ്ചിരിയോടെ അലി(റ)യുടെ മറുപടി.
തിരുനബി(സ്വ) മകളോട് അഭിപ്രായമാരാഞ്ഞു. ”അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്നത് ഞാനും ഇഷ്ടപ്പെടുന്നു.” ലജ്ജയോടെ ഫാത്വിമയുടെ സമ്മതം.
പടയങ്കി വിറ്റുകിട്ടിയ 400 ദിര്‍ഹം അലി മഹ്‌റായി നല്‍കി ഫാത്തിമ(റ)യെ വിവാഹം ചെയ്തു. ഒരു തളികയില്‍ ഈത്തപ്പഴവും കാരക്കയുമെത്തി. അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) തുടങ്ങി ഏതാനും മുഹാജിറുകളും അന്‍സാരികളും സാക്ഷികളായെത്തി.
അന്നു രാത്രി, ദൂതര്‍ അവരുടെ മുറിയിലേക്ക് അനുവാദത്തോടെ കയറിച്ചെന്നു. മകളെയും മരുമകനെയും ഇടത്തും വലത്തുമിരുത്തി ചുമലില്‍ കൈകളിട്ട് ചേര്‍ത്തിരുത്തി. രണ്ടുപേര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചു.
തിരുനബിയുടെ മരണത്തിന് ശേഷം ഏതാനും മാസങ്ങള്‍ പിന്നിട്ട് 25ാം വയസ്സില്‍ ഫാത്തിമ മരിക്കുന്നതു വരെ ആ ദാമ്പത്യം സ്‌നേഹകാരുണ്യങ്ങളോടെ തുടര്‍ന്നു.
അലി(റ ) തിരുമേനിയുടെ കൂടെ
എട്ടാം വയസ്സില്‍ നബി(സ്വ)യുടെ കൂടെ താമസം തുടങ്ങിയ അലി(റ) ഫാത്വിമയുമായുള്ള വിവാഹശേഷമാണ് സ്വന്തം വീട്ടിലേക്ക് താമസം മാറുന്നത്. നബി(സ്വ)യുടെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അബുല്‍ ഹസന്‍ ഒപ്പമുണ്ടായിരുന്നു.
ഹിജ്‌റയുടെ സന്ദര്‍ഭം. തന്നെ വധിക്കാന്‍ വീടുവളഞ്ഞ ഖുറൈശീ സായുധ സംഘത്തിനു മുന്നിലൂടെ ദൂതര്‍ ഇറങ്ങി നടന്നപ്പോള്‍ അവിടുത്തെ വിരിപ്പില്‍ കിടന്നത് അലി(റ)യാണ്. നബി(സ്വ)യെ കാണാത്ത ദേഷ്യത്തില്‍ തന്നെ വധിക്കാനിടയുണ്ടെന്ന ബോധ്യമുണ്ടായിരുന്നെങ്കിലും അതിലും വലുതായിരുന്നു അലിയുടെ ധീരത. ദൂതരെ വിശ്വസിച്ചേല്‍പ്പിച്ചിരുന്ന അമാനത്തുകള്‍ കൃത്യമായി തിരിച്ചേല്പിച്ച്, നബി(സ്വ)യും അബൂബക്‌റും എത്തിയതിനു പിന്നാലെ അലി(റ)യും മദീനയിലെത്തി.
ബദ്‌റില്‍, ദ്വന്ദ്വ യുദ്ധത്തിന് മുസ്‌ലിംകളെ വെല്ലുവിളിച്ച് ഉത്ത്ബയുടെ മകന്‍ വലീദ് രംഗത്തു വന്നു. പലരും വെല്ലുവിളി സ്വീകരിച്ച് മുന്നോട്ടു വന്നെങ്കിലും സ്വന്തം ഗോത്രക്കാരെ വേണമെന്ന് വലീദ് വാശിപിടിച്ചു. നബി(സ്വ) ഉടനെ അലിയെ വിളിച്ചു. ‘ദുല്‍ഫുഖാര്‍’ എന്ന വാള്‍ നല്‍കി. കനത്ത പോരാട്ടത്തില്‍ വലീദ് അലിയുടെ വാളിനിരയായി.
ഉഹ്ദില്‍ മുസ്‌ലിം സേനക്ക് കാലിടറുകയും തിരുനബി(സ്വ)യുടെ ജീവന്‍ പോലും അപകട ഭീഷണിയിലാവുകയും ചെയ്തപ്പോള്‍ അബൂഉബൈദ(റ)യും അലി(റ)യുമായിരുന്നു ദൂതരുടെ ഇടത്തും വലത്തും നിലയുറപ്പിച്ചത്. ഖന്‍ദഖ് യുദ്ധത്തില്‍ കിടങ്ങിന് കാവല്‍ നിന്ന ഈ രണവീരന്‍ കിടങ്ങ് ഭേദിച്ചു വരുന്നവരെ നേരിട്ട് കീഴ്‌പ്പെടുത്തിയിരുന്നു. അറേബ്യയിലെ പ്രസിദ്ധ അശ്വഭടന്‍ അംറുബ്‌നു അബ്ദുവുദ്ദിന്റെ വെല്ലുവുളി അലി(റ) സ്വീകരിക്കുകയും മല്ലയുദ്ധത്തിലൂടെ അയാളെ വക വരുത്തുകയും ചെയ്തു.
ഹുദൈബിയ സന്ധിയില്‍ നബി(സ്വ)യുടെ എഴുത്തുകാരനായിരുന്നു അലി(റ). കരാര്‍ എഴുതുന്നതി നിടെ രണ്ടുതവണ ഖുറൈശി പ്രതിനിധി സുഹൈലുബ്‌നു അംറ് ഇടഞ്ഞു. എന്നാല്‍ ‘അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദ്’ എന്നെഴുതിയത് തിരുത്തണെമെന്ന അയാളുടെ ആവശ്യം അലി(റ) സമ്മതിച്ചില്ല. ഇതു പിന്നെ നബി(സ്വ) തന്നെ തിരുത്തുകയായിരുന്നു.
തബൂക്ക് യുദ്ധത്തില്‍ അലി(റ)ക്ക് മദീനയുടെ ചുമതല നല്‍കിയതിനാല്‍ പങ്കെടുക്കാനായില്ല. അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരുടെ ഭരണകാലത്തും അലി(റ) സജീവമായി രംഗത്തുണ്ടായിരുന്നു. പ്രധാന വിഷയങ്ങളിലെല്ലാം ഖലീഫമാര്‍ അലി(റ)യുമായി കൂടിയാലോചന നടത്തി. തന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ആറംഗ സമിതിയില്‍ ഉമര്‍(റ), അലി(റ)യെയും ഉള്‍പെടുത്തി.
പണ്ഡിതനും പ്രഭാഷകനുമായ അലി(റ )
”അലി(റ)യെക്കാള്‍ നിപുണനായ ഒരു സാഹിത്യകാരനോ വാഗ്മിതയുള്ള ഒരു പ്രഭാഷകനോ നബി(സ്വ)ക്കു ശേഷം ജനിച്ചിട്ടില്ല.” പ്രമുഖ അറബി സാഹിത്യ ചരിത്രകാരന്‍ അഹ്‌മദ് ഹസന്‍ സയ്യാത്തിന്റെതാണീ വാക്കുകള്‍.
അലി(റ) രണാങ്കണത്തിലെ സിംഹം മാത്രമായിരുന്നില്ല പ്രഭാഷണ വേദിയിലെ താരകം കൂടിയായിരുന്നു. ഖലീഫ പദവിയേറ്റതു മുതല്‍ അതിസങ്കീര്‍ണമായ ചരിത്ര സന്ധികളിലൂടെ കടന്നു പോകേണ്ടിവന്നു അലിക്ക്. ഈ സമയങ്ങളിലെല്ലാം അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ അവിസ്മരണീയങ്ങളാണ്. അദ്ദേഹം പലര്‍ക്കായി എഴുതിയ കത്തുകള്‍ ആശയ സമ്പുഷ്ടവും സാഹിത്യ ധന്യവുമാണ്. ഇവ പില്‍ക്കാലത്ത് ശരീഫുര്‍റദിയ്യ് എന്ന പണ്ഡിതന്‍ സമാഹരിച്ചു. 300 പ്രസംഗങ്ങള്‍, 100 കത്തുകള്‍, 500 തത്ത്വവാക്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ കൃതിയാണ് അറബ് ലോകത്ത് വിശ്രുതമായ ‘നഹ്ജുല്‍ ബലാഗ.’
വ്യാകരണ ശാസ്ത്രം, കവിതാനിരൂപണം, ഗണിതം, അനന്തരാവകാശ നിയമം എന്നിവയിലും അലി(റ)യുടെ കഴിവ് അപാരമായിരുന്നു. ഒരിക്കല്‍ ഒരു സ്ത്രീ അലി(റ)യോട് പരാതി പറഞ്ഞു. ”എന്റെ സഹോദരന്‍ മരണപ്പെടുമ്പോള്‍ 600 ദിനാര്‍ അനന്തരസ്വത്തുണ്ടായിരുന്നു. എനിക്ക് ഒരു ദീനാര്‍ മാത്രമാണ് ലഭിച്ചത്?” അലിയുടെ മറുപടി ഉടനെ വന്നു:
”അദ്ദേഹത്തിന് ഭാര്യയും രണ്ടുപെണ്‍മക്കളും ഉമ്മയും 12 സഹോദരന്‍മാരും പിന്നെ നിങ്ങളും അനന്തരാവകാശികളായുണ്ടായിരിക്കും.” ആ സ്ത്രീ ആശ്ചര്യപ്പെട്ടു. അലി(റ) പറഞ്ഞത് കൃത്യമാ യിരുന്നു.
പരിഹാരം കാണാനാവാത്ത അതിസങ്കീര്‍ണമായ പ്രശ്‌നങ്ങളെപ്പറ്റി അലിക്കുപോലും പരിഹരിക്കാ നാവാത്തത് (ഖളിയ്യ വലാ അബാഹസനിന്‍ ലഹാ) എന്ന ചൊല്ല് അറബികള്‍ക്കിടയിലുണ്ടായിരുന്നു. കുഴഞ്ഞു മറിഞ്ഞ പ്രശ്‌നങ്ങള്‍ മുന്നില്‍ വരുമ്പോള്‍ ഖലീഫ ഉമര്‍(റ), അലി(റ) യുടെ സഹായം തേടിയിരുന്നു.
ആത്മീയതക്ക് എന്നും ഒന്നാം സ്ഥാനം നല്‍കിയ അലി(റ) ഭൗതികതയില്‍ വഞ്ചിതനാകാന്‍ ഒരുക്കമായിരുന്നില്ല. ”ദുന്‍യാവേ, വിട്ടു നില്‍ക്കൂ, കബളിപ്പിക്കാന്‍ മറ്റാരെയെങ്കിലും നോക്കൂ.” അലി(റ)യുടെ പ്രശസ്ത വാചകമാണിത്.
”ദുന്‍യാവ് കര്‍മവേദിയാണ്; വിനോദ വേദിയല്ല. ഭാവി ഭദ്രമാക്കാന്‍ മനുഷ്യന്‍ അതില്‍ കഠിനാധ്വാനം ചെയ്യുന്നു. ഉത്തരവാദിത്വത്തോട് സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് സത്യത്തിന്റെ വീടാണ് ദുന്‍യാവ്; രക്ഷാമാര്‍ഗത്തിലൂടെ നീങ്ങുന്നവര്‍ക്ക് രക്ഷാവഴിയും”. അലി(റ) ഭൗതികജീവിതത്തോട് വിശ്വാസിയുടെ നിലപാട് വരച്ചിടുന്നതിങ്ങനെയാണ്.
അലി(റ )ന്റെ ഖിലാഫത്തും അനന്തര സംഭവങ്ങളും
ഉസ്മാന്‍(റ) വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ മൂന്നുദിവസത്തെ അരാജകത്വത്തിന് പിന്നാലെ യാണ് നാലാം ഖലീഫയായി അലി(റ) തെരഞ്ഞടുക്കപ്പെട്ടത്, ഹിജ്‌റ 35 ദുല്‍ഹിജ്ജ 21ന്. എന്നാല്‍ മുള്‍കിരീടമാണ് അദ്ദേഹത്തിന്റെ തലയില്‍ അണിയിക്കപ്പെട്ടത്.
ഉസ്മാന്‍(റ) നിയമിച്ച പല ഗവര്‍ണര്‍മാരെയും തിരിച്ചു വിളിക്കാന്‍ അലി(റ) തീരുമാനിച്ചു. എന്നാല്‍ സിറിയ ഗവര്‍ണര്‍ മുആവിയ(റ) തയ്യാറായില്ലെന്നു മാത്രമല്ല, അലി(റ)യെ ഖലീഫയായി അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ചു. ചര്‍ച്ചകളുമായി നിസ്സഹകരിക്കുക കൂടി ചെയ്തപ്പോഴാണ് മുആവിയ(റ)യെ യുദ്ധത്തിലൂടെ പിന്‍തിരിപ്പിക്കാന്‍ അലി(റ) തീരുമാനിച്ചത്.
ഇതിനിടെ മറ്റൊരു അപകടം കൂടി സംഭവിച്ചു. ത്വല്‍ഹത്തുബ്‌നു ഉബൈദില്ല(റ), സുബൈറുബ്‌നുല്‍ അവ്വാം(റ) എന്നിവര്‍ അലി(റ)ക്കെതിരെ രംഗത്തിറങ്ങി. ഉസ്മാന്‍(റ)ന്റെ കൊലയാളികളെ കണ്ടെത്തി ശിക്ഷിക്കാന്‍ അലി(റ) താല്‍പര്യമെടുക്കുന്നില്ലെന്നായിരുന്നു അവരുടെ പരാതി. മക്കയിലായിരുന്ന ആഇശ(റ)യും ഇക്കാര്യത്തില്‍ അവരോടൊപ്പം ചേര്‍ന്നു. സൈന്യത്തെ ഒരുക്കി അവര്‍ മൂന്നു പേരും അലി(റ)ക്കെതിരെ യുദ്ധാഹ്വാനവുമായി നീങ്ങി.
വിവരമറിഞ്ഞ അലി(റ) സിറിയക്കു പകരം ഇറാക്കിലേക്കു നീങ്ങി. 20,000 പേരടങ്ങുന്ന അലി(റ)യുടെ സൈന്യം ബസ്വറയിലെ ഖരീബയില്‍ തമ്പപടിച്ചു. ഒട്ടകപ്പുറത്തേറി ആഇശ(റ)യും വന്നു.
സമാധാന നീക്കങ്ങള്‍ അലി(റ)യും ആഇശ(റ)യും നടത്തി. എന്നാല്‍ ഉസ്മാന്റെ(റ) ഘാതകര്‍ ഇടയില്‍ കയറി ആക്രമണം തുടങ്ങിയതോടെ കനത്ത യുദ്ധം നടക്കുകയായിരുന്നു. സുബൈര്‍(റ), ത്വല്‍ഹ(റ), ഖബ്ബാബ്(റ) എന്നീ പ്രമുഖ സ്വഹാബിമാരുള്‍പ്പെടെ നിരവധിപേര്‍ വധിക്കപ്പെട്ട ഈ സംഭവം ‘ജമല്‍ യുദ്ധം’ എന്ന പേരില്‍ അറിയപ്പെട്ടു.
അംറുബ്‌നുല്‍ ആസ്വി(റ)യെ വശത്താക്കി ഈജിപ്തിലെ ഗവര്‍ണറാക്കുകയും അലി(റ)ക്കെതിരെ യുദ്ധസന്നാഹം നടത്തുകയും ചെയ്ത മൂആവിയ(റ)യെ ലക്ഷ്യമാക്കി അലി(റ) 90,000 വരുന്ന സൈന്യവുമായി നീങ്ങി. അപ്പോഴേക്കും അത്ര തന്നെ അംഗങ്ങളുമുള്ള സൈന്യവുമായി മുആവിയ(റ) സ്വീഫ്ഫീന്‍ എന്ന സ്ഥലത്തെത്തിയിരുന്നു. ചര്‍ച്ചകള്‍ക്ക് ചിലര്‍ തുരങ്കം വെച്ചപ്പോള്‍ ഇവിടെയും വാളുകള്‍ വിധിപറഞ്ഞു.
മുആവിയ തോല്‌വിയുടെ വക്കത്തെത്തി. ഒടുവില്‍ തന്ത്രജ്ഞാനായ അദ്ദേഹം സൈനികരോട് കുന്തങ്ങളില്‍ മുസ്ഹഫുകള്‍ ഉയര്‍ത്തിക്കാട്ടാന്‍ നിര്‍ദേശിക്കുകയും ”അല്ലാഹുവിന്റെ ഗ്രന്ഥം നമുക്കിടയില്‍ വിധിപറയട്ടെ” എന്ന് ഉറക്കെ പറയുകയും ചെയ്തു. ഇതോടെ അലി(റ)യുടെ സൈന്യം യുദ്ധം നിര്‍ത്തി. തന്ത്രം തിരിച്ചറിഞ്ഞെങ്കിലും അലി(റ) സമാധാന ശ്രമത്തിന് വഴങ്ങി. ഇത് അലി(റ)യുടെ പക്ഷത്ത് ഭിന്നതയുണ്ടാക്കി. ഇത് മൂര്‍ഛിച്ചാണ് പിന്നീട് ഖവാരിജുകള്‍ ഉടലെടുക്കുന്നതും അത് അലി(റ)യുടെ വധത്തില്‍ കലാശിക്കുന്നതും.
അലി(റ)യുടെ അന്ത്യം
മുസ്‌ലിം ലോകത്ത് അന്ന് നിലവിലുള്ള ഭിന്നതയ്ക്കും മറ്റു പ്രശ്‌നങ്ങള്‍ക്കും കാരണം മുആവിയ(റ), അംറുബ്‌നുല്‍ആസ്വ്, ഖലീഫ അലി(റ) എന്നിവരാണെന്ന് ഖവാരിജുകള്‍ തീര്‍ച്ചപ്പെടുത്തി. അലി, മുആവിയ, അംറുബ്‌നു ആസ്വ് എന്നിവരെ വധിക്കാന്‍ യഥാക്രമം ഇബ്‌നുമുല്‍ജിം ബറകുബ്‌നു അബ്ദില്ല, അംറുബ്‌നുബക്ര്‍ എന്നീ ദുഷ്ടന്‍മാര്‍ ചുമതലപ്പെടുത്തപ്പെട്ടു.
മുആവിയയും അംറുബ്‌നുല്‍ ആസ്വിയും വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ ഇബ്‌നു മുല്‍ജിം തന്റെ ദൗത്യം നിര്‍വഹിച്ചു. സ്വുബ്ഹ് നമസ്‌കാരത്തിനു പള്ളിയിലേക്ക് പുറപ്പെട്ട (നമസ്‌കരിച്ചുകൊണ്ടിരിക്കെ എന്ന റിപ്പോര്‍ട്ടുമുണ്ട്) അലി(റ)യെ അയാള്‍ വെട്ടി വീഴ്ത്തി.
കൊലയാളിയെ പിടിക്കാനും പ്രതിക്രിയ നടപ്പാക്കാനും അലി(റ) നിര്‍ദേശിച്ചു. ഏതാനും ചില വസ്വിയ്യത്തുകളും നല്‍കി. എനിക്കു വേണ്ടി കൊലയാളിയെ അല്ലാതെ മറ്റാരെയും കൊല്ലരുതെന്ന് അദ്ദേഹം പ്രത്യേം ഓര്‍മിപ്പിച്ചു.
ഹിജ്‌റ വര്‍ഷം 40 റമദാന്‍ 17നാണ് സംഭവം നടന്നത്. 19ന് വൈകുന്നേരത്തോടെ, സച്ചരിതരായ ഖലീഫമാരുടെ കാലഘട്ടത്തിന് തിരശ്ശീലയിട്ട് ആ ധന്യ ജീവിതം പൊലിഞ്ഞു.
