ഫത്‌വ അഥവാ മതവിധി
ഫത്‌വ അഥവാ മതവിധി ഇസ്‌ലാമിക നിയമസംവിധാനത്തിലെ ഒരു പ്രധാന ഘടകമാണ്. ഖുർആൻ, സുന്നത്ത്, ഇജ്മാഅ്, കിയാസ് തുടങ്ങിയ അടിസ്ഥാന സ്രോതസ്സുകളെ ആധാരമാക്കി ഒരു പണ്ഡിതന്‍ നല്‍കുന്ന ശാസ്ത്രീയമായ മതപരമായ അഭിപ്രായമാണ് ഫത്‌വ. വിശ്വാസികള്‍ നേരിടുന്ന വിവിധ ജീവിതസാഹചര്യങ്ങളിലെ സംശയങ്ങള്‍ക്കും പ്രായോഗിക പ്രശ്നങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദേശമായാണ് ഫത്‌വ നല്‍കപ്പെടുന്നത്.
ഫത്‌വ ഒരു നിയമവിധിയെന്നതിലുപരി, ഉപദേശാത്മകമായ ഒരു മതപരമായ വിശദീകരണമാണെന്ന് മനസ്സിലാക്കണം. അത് വ്യക്തിയെയോ സമൂഹത്തെയോ ബലപ്രയോഗത്തിലൂടെ ബാധിക്കുന്നതല്ല. കാലഘട്ടത്തിന്റെയും സാഹചര്യങ്ങളുടെയും മാറ്റങ്ങള്‍ പരിഗണിച്ച് മതകാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ ഫത്‌വ സഹായിക്കുന്നു. അതിനാല്‍ ഫത്‌വ അഥവാ മതവിധി ഇസ്‌ലാമിക സമൂഹത്തിന്റെ ചിന്തയെയും പ്രവര്‍ത്തനങ്ങളെയും സുസ്ഥിരമായി നയിക്കുന്ന ഒരു ബൗദ്ധിക ഉപകരണമാണ്.
സുപരിചിതമായ ഒരു പ്രയോഗമാണ് ഫത്‌വാ എന്ന അറബി പദം. മതവിധി എന്നാണ് ഫത്‌വാ എന്നതിന് സാമാന്യമായി പരിഭാഷപ്പെടുത്താറുള്ളത്. എന്നാല്‍ മതത്തിന്റെ (ഇസ്‌ലാം) മൗലികമായ വിധികളും മതനിയമങ്ങളും(ശരീഅത്ത്) അല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. മദ്യപാനം നിഷിദ്ധമാണെന്ന മതവിധി ഒരു ഫത്‌വയല്ല. അത് മൗലിക നിയമമാണ്. ഇസ്‌ലാമിക സാങ്കേതിക സംജ്ഞകളില്‍ അഞ്ചു വിധികള്‍ കാണാം. നിര്‍ബന്ധം (വാജിബ്), നിഷിദ്ധം (ഹറാം), അനുവദനീയം (ഹലാല്‍), നിര്‍ബന്ധമല്ലാത്ത പുണ്യകര്‍മങ്ങള്‍ (മന്‍ദൂബ്), അനഭിലഷണീയം (മക്‌റൂഹ്). ഇവയാണ് ആ അഞ്ചു നിയമങ്ങള്‍. ഇവ മതവിധികള്‍ എന്നറിയപ്പെടുമെങ്കിലും ഫത്‌വകളല്ല.
ഫത്‌വാ അല്ലെങ്കില്‍ ഫുത്‌യാ എന്ന അറബി പദത്തിന്റെ ക്രിയാരൂപം അഫ്താ എന്നാണ്. ഒരു കാര്യത്തെപ്പറ്റി ചോദിച്ചുവന്ന ആള്‍ക്ക് അത് വിശദീകരിച്ചുകൊടുത്തുകൊണ്ട് ദിശാബോധം നല്‍കുക എന്നാണതിന്റെ ആശയം. ഒരു പ്രത്യേക വിഷയത്തെപ്പറ്റി മതവിധി ആവശ്യമായി വന്ന ഒരാള്‍ക്ക് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ആ പ്രശ്‌നത്തിന് പ്രതിവിധി നിര്‍ദേശിച്ചുകൊണ്ടുള്ള മതവിധിയാണ് ഇസ്‌ലാമിക സാങ്കേതികാര്‍ഥത്തില്‍ ഫത്‌വാ കൊണ്ടുദ്ദേശിക്കുന്നത്.
ഫത്‌വാ രണ്ടു തരത്തിലുണ്ടാവാം. ഒന്ന്: ഒരു വ്യക്തിയോ ഒരു സംഘമോ അവര്‍ക്ക് തരണം ചെയ്യേണ്ട ഒരു പ്രശ്‌നത്തില്‍ അതിന്റെ മതിവിധിയെന്ത് എന്നന്വേഷിക്കുമ്പോള്‍ ആ സാഹചര്യത്തില്‍ നല്‍കുന്ന വിധിതീര്‍പ്പ്. രണ്ട്: ആരും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സമൂഹത്തില്‍ വന്നുചേരുന്ന പൊതു വിഷയങ്ങളില്‍ മുസ്‌ലിം എന്ന നിലയില്‍ ഏതു നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ മൗലിക പ്രമാണങ്ങളില്‍ വ്യക്തമായി പറഞ്ഞിട്ടുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തി പണ്ഡിതന്മാര്‍ പുറപ്പെടുവിക്കുന്ന വിധികള്‍.
അല്ലാഹു നബി മുഖേന വിശദീകരണം നല്‍കിയതിനും ‘ഫത്‌വാ പറയുന്നു, ഫത്‌വാ തേടുന്നു’ എന്നെല്ലാം വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ‘ദായക്രമത്തിലെ ഒരു പ്രശ്‌നമായ ‘കലാല’യുടെ വിഷയത്തില്‍ നിന്നോടവര്‍ മതവിധി തേടുന്നു. നീ പറഞ്ഞേക്കുക. അല്ലാഹു നിങ്ങള്‍ക്കിതാ മതവിധി പറഞ്ഞുതരുന്നു…’ (4:176).
മുഫ്തിയും ഗ്രാന്റ് മുഫ്തിയും
മുസ്‌ലിം ഭരണാധികാരികള്‍ തങ്ങള്‍ക്ക് മതപരമായ വിഷയത്തില്‍ ഉപദേശം തേടാനും രാജ്യത്ത് ഉടലെടുക്കുന്ന നൂതന പ്രശ്‌നങ്ങളില്‍ എന്തു നിലപാടു സ്വീകരിക്കണമെന്ന് ആരായാനും മതപണ്ഡിതന്മാരെ നിശ്ചയിച്ചിരുന്നു. ഫത്‌വാ നല്‍കുന്ന ആള്‍ എന്ന അര്‍ഥത്തില്‍ അവര്‍ ‘മുഫ്തി’ എന്നറിയപ്പെട്ടിരുന്നു. ഈ സമ്പ്രദായം പണ്ടും ഇന്നും ഉണ്ട്. ഇസ്‌ലാമിക ഭരണം നടക്കുന്നേടത്ത് ജഡ്ജിയുടെ സ്ഥാനമാണ് മുഫ്തിക്കുള്ളത്. ഒരു കാലഘട്ടത്തില്‍ ഒരു പണ്ഡിതന്‍ മാത്രമല്ലല്ലോ ഉണ്ടാവുക. മുഫ്തി എന്നത് പാണ്ഡിത്യത്തിന്റെ ഏതെങ്കിലും ഒരു ഘട്ടമല്ല; അധികാരത്തിന്റെ ഏതെങ്കിലും പദവിയുമല്ല എന്ന് പ്രത്യേകം ഓര്‍ക്കണം. അതുകൊണ്ടുതന്നെ പ്രഗത്ഭ പണ്ഡിതന്മാര്‍ ചേര്‍ന്നുകൊണ്ടുള്ള ഫത്‌വാ ബോര്‍ഡുകള്‍ ചില രാജ്യങ്ങളിലുണ്ട്. സുഊദി അറേബ്യയിലെ ദാറുല്‍ ഇഫ്താ, അല്ലജ്‌നത്തുദ്ദാഇമ ലില്‍ ഫത്‌വാ തുടങ്ങിയ സമിതികള്‍ ഇവയ്ക്ക് ഉദാഹരണമാണ്.
അനേകം പണ്ഡിതന്മാരുണ്ടെങ്കില്‍ മുതിര്‍ന്നവരും പരിചയസമ്പന്നരുമായ കഴിവുറ്റ പണ്ഡിതന്‍മാരെ സര്‍ക്കാറിന്റെ കീഴിലുള്ള ഗ്രാന്റ് മുഫ്തിയായി ഇസ്‌ലാമിക രാജ്യങ്ങള്‍ നിശ്ചയിക്കാറുണ്ട്. സുഊദി അറേബ്യയിലെ ശൈഖ് ഇബ്‌നുബാസ്, ശൈഖ് അബ്ദുല്‍ അസീസ് ബ്‌നു അബ്ദില്ല ആലുശ്ശൈഖ് തുടങ്ങിയവര്‍ ഈ പദവി വഹിച്ചവരാണ്. ആലുശൈഖ് ഇപ്പോഴും ആ പദവിയിലുണ്ട്.
ഇസ്‌ലാമികേതര രാജ്യങ്ങളിലും മതനിരപേക്ഷ രാഷ്ട്രങ്ങളിലും ഔപചാരികമായ മുഫ്തിയോ ഗ്രാന്റ് മുഫ്തിയോ പ്രസക്തമല്ല. ഇന്ത്യയുള്‍പ്പെടെ ഇത്തരം രാജ്യങ്ങളില്‍ അനേകം മതസംഘടനകളുമുണ്ട്. മതസംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിത സഭകളുണ്ട്. പണ്ഡിത സഭകളില്‍ ഫത്‌വാ ബോര്‍ഡുകളുണ്ട്. കേരളത്തിലെ പ്രഥമ പണ്ഡിത സഭയാണ് 1924 ല്‍ രൂപീകരിക്കപ്പെട്ട കേരള ജംഇയ്യത്തുല്‍ ഉലമ. അതിനു ശേഷം ഇവിടെ പിറവിയെടുത്ത നിരവധി അവാന്തര വിഭാഗങ്ങള്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ട്. അവര്‍ക്കെല്ലാം പണ്ഡിത ഘടകങ്ങളുമുണ്ട്. ഉത്തരേന്ത്യയില്‍ അഹ്‌ലേ ഹദീസ് ഉള്‍പ്പെടുന്ന ഉത്പതിഷ്ണുക്കളായ വിഭാഗവും ഹനഫികളും ആത്യന്തിക യാഥാസ്ഥിതിക വിഭാഗമായ ബറേല്‍വികളുമുണ്ട്. കൂടാതെ ദാറുല്‍ ഉലൂം ദയൂബന്ദ്, നദ്‌വത്തുല്‍ ഉലമാ, ലഖ്‌നോ തുടങ്ങിയ ലബ്ധ പ്രതിഷ്ഠമായ മതസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള പണ്ഡിത കൂട്ടായ്മകളുണ്ട്. എന്നാല്‍ ഇവയോരോന്നും അവരവരുടെ മേഖലകളില്‍ താന്താങ്ങളുടെ കാഴ്ചപ്പാടോടെ മുന്നോട്ടു നീങ്ങുന്നു എന്നല്ലാതെ മതവീക്ഷണങ്ങളിലോ വൈജ്ഞാനിക തലങ്ങളില്‍ പോലുമോ ഏകോപനം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഓരോരുത്തര്‍ക്കും ഓരോ മുഫ്തിയോ ഒരു ഗ്രാന്റ് മുഫ്തിയോ ഇല്ല; ആവശ്യമില്ല. കാരണം അത്തരം ഒരു ഗ്രാന്റ് മുഫ്തിയെ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഒന്നടങ്കം അംഗീകരിക്കുന്നില്ല. സര്‍ക്കാര്‍ തലത്തിലോ നീതിന്യായ വ്യവസ്ഥയിലോ അങ്ങനെയൊരു പദവിയോ അംഗീകാരമോ ഇല്ലതാനും. മുസ്‌ലിം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മുസ്‌ലിം പണ്ഡിതന്മാരുമായി കൂടിയാലോചിക്കണമെന്ന മുസ്‌ലിംകളുടെ പൊതു ആവശ്യത്തിനു പോലും അംഗീകാരമില്ല.
ഫത്‌വാകള്‍ പ്രമാണങ്ങളല്ല
ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങള്‍ വിശുദ്ധ ഖുര്‍ആനും നബിചര്യയുമാണ്. അവയില്‍ നിന്നുത്ഭൂതമായ ഇജ്മാഅ്, ഖിയാസ് എന്നിവയും പ്രമാണങ്ങളായി മുസ്‌ലിം ലോകം അംഗീകരിച്ചിട്ടുണ്ട്. ഈ പ്രമാണങ്ങള്‍ക്കനുസരിച്ച് പണ്ഡിതന്മാര്‍ തങ്ങളുടെ മുന്നില്‍ വരുന്ന പ്രശ്‌നങ്ങളെ (മസ്അല) നിര്‍ധാരണം ചെയ്ത് ലഭിക്കുന്ന നിഗമനങ്ങളാണ് ഫത്‌വാ എന്നറിയപ്പെടുന്ന മതവിധികള്‍. ഫത്‌വകള്‍ മിക്കതും സാഹചര്യങ്ങളിലും കാലഘട്ടങ്ങളിലും പരിമിതമാണ്. ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് മാറ്റമില്ലെങ്കിലും പ്രശ്‌ന നിര്‍ധാരണങ്ങളില്‍ സാഹചര്യത്തിന്റെ സ്വാധീനം സുനിശ്ചിതമാണ്. അതുകൊണ്ടുതന്നെ ഒരു കാലഘട്ടത്തില്‍ നല്കപ്പെട്ട ഒരു ഫത്‌വാ കാലാകാലവും പ്രമാണം പോലെ ഉദ്ധരിക്കപ്പെടാവതല്ല. എന്നാല്‍ ഫത്‌വകളില്‍ ചിലത് പരിമിതികള്‍ ബാധകമാകാത്ത പൊതു പ്രസക്തി ഉള്ളതും ഉണ്ടാവാം.
താര്‍ത്താരികളുടെ പൈശാചികാതിക്രമങ്ങള്‍ മുസ്‌ലിം സമൂഹങ്ങള്‍ക്കു നേരെ ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ നല്‍കിയ ചില ഫത്‌വകള്‍ എല്ല കാലത്തേക്കും യോജിച്ചതാവണമെന്നില്ല. ആധുനിക കാലഘട്ടത്തില്‍ തന്നെ സുഈദി അറേബ്യയിലെ പണ്ഡിതന്മാര്‍ നല്‍കുന്ന ചില ഫത്‌വകള്‍ മതനിരപേക്ഷ ഇന്ത്യയില്‍ അത്ര പ്രസക്തമാവണമെന്നില്ല. പോര്‍ത്തുഗീസ് പട്ടാളം കേരളീയ ജനതയെ പൊതുവിലും കേരള മുസ്‌ലിംകളെ പ്രത്യേകിച്ചും വേട്ടയാടിയിരുന്ന പശ്ചാത്തലത്തില്‍ നല്‍കിയ ഫത്‌വകള്‍ കാലാതിവര്‍ത്തിയാവണമെന്നില്ല. ഈ പരിമിതികള്‍ ആ പണ്ഡിത മഹത്തുക്കളുടെ കുറവുമല്ല.
കേരളീയ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ നിരവധി ഉദാഹരണങ്ങള്‍ വേറെയും കാണും. 1926 ല്‍ രൂപീകൃതമായ ഒരു പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാനം ആരംഭിച്ച കാലഘട്ടത്തില്‍ ‘സമസ്ത’ സമൂഹത്തിനു നല്‍കിയ ചില ഫത്‌വാകള്‍ (മതവിധി) പിന്‍മുറക്കാര്‍ ഇന്ന് വായിച്ചു നോക്കാന്‍ പോലും മടിക്കുന്നു; അല്ല പേടിക്കുന്നു. മദ്‌റസകള്‍ നരകത്തിലേക്കുള്ള മാര്‍ഗമാണ്, പെണ്‍കുട്ടികള്‍ കൈയെഴുത്തു പഠിക്കല്‍ നിഷിദ്ധമാണ്. കോണ്‍ഗ്രസില്‍ ചേരുന്നവര്‍ നിഷേധികളാണ്, വിശുദ്ധ ഖുര്‍ആന്‍ ഭാഷാന്തരം നടത്താന്‍ പാടില്ല എന്നിവയെല്ലാം അവര്‍ കൊടുത്ത ഫത്‌വകളാണ്. ഇന്ന് അവയെടുത്ത് വായിച്ചുനോക്കുന്നത് രസകരം മാത്രമല്ല ചിന്തനീയം കൂടിയാണ്.
ഏതെങ്കിലും വിഷയത്തില്‍ ഒരു പണ്ഡിതന്‍ ഫത്‌വ നല്‍കിയാല്‍ മറ്റൊരു പണ്ഡിതന് പ്രമാണബദ്ധമായും യുക്തിഭദ്രമായും അതിനെ നിരാകരിക്കാനോ തെറ്റാണെന്ന് പറയാനോ സ്വാതന്ത്ര്യമുണ്ട്. താന്‍ നല്‍കിയ ഫത്‌വാ ശരിയായിരുന്നില്ല എന്നോ അതില്‍ സൂക്ഷ്മതക്കുറവുണ്ട് എന്നോ തിരിച്ചറിയുമ്പോള്‍ അത് തിരുത്തിപ്പറയുന്നത് മഹത്ത്വത്തിന്റെ മകുടോദാഹരണമാണ്. ഇമാം ശാഫിഈ(റ) താന്‍ നല്‍കിയ നിരവധി ഫത്‌വകള്‍ കുറച്ചു കാലത്തിനു ശേഷം തിരുത്തിപ്പറയുകയുണ്ടായി. ‘ഇമാം ശാഫിഈയുടെ ജദീദായ ഖൗല്‍’ എന്നറിയപ്പെടുന്നത് ഇങ്ങനെയാണ്.
മുഫ്തിയുടെ വിശേഷണങ്ങള്‍
ഫത്‌വാ (മതവിധികള്‍) നല്‍കുന്ന ആള്‍ എന്നാണ് മുഫ്തിയുടെ പൊരുള്‍. ഒരാള്‍ താന്‍ മുഫ്തിയാണെന്ന് പ്രഖ്യാപിക്കാറില്ല. ജനങ്ങള്‍ക്ക് ആവശ്യമായ വിഷയങ്ങളില്‍ വസ്തുനിഷ്ഠമായ ഫത്‌വകള്‍ നല്‍കുമ്പോള്‍ ആ പണ്ഡിതന്മാര്‍ മുഫ്തി എന്നറിയപ്പെടാം. അല്ലെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രം മതവിഷയങ്ങളില്‍ തീര്‍പ്പു കല്പിക്കാനായി പണ്ഡിതന്മാരെ നിശ്ചയിക്കുമ്പോള്‍ അയാള്‍ ഔപചാരിക മുഫ്തി ആയിത്തീരുന്നു. മുഫ്തിയുടെയോ ഗ്രാന്റ് മുഫ്തിയുടെയോ വിധികള്‍ മതത്തില്‍ അവസാന വാക്കല്ല എന്നുകൂടി ഓര്‍ക്കുക.
മുഫ്തി എന്ന പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഫത്‌വ നല്‍കുന്ന ആള്‍ക്ക് നിരവധി ഗുണവിശേഷണങ്ങള്‍ (ക്വാളിറ്റീസ്) ആവശ്യമുണ്ട്. ഏറ്റവും ആദ്യമായി വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും അറബി ഭാഷയിലും അവഗാഹം വേണം. താന്‍ ജീവിക്കുന്ന പശ്ചാത്തലത്തെപ്പറ്റിയും സമൂഹത്തിന്റെ അവസ്ഥയെപ്പറ്റിയും വ്യക്തമായ അവബോധം അനിവാര്യമാണ്. മതപരമായ ചില കാര്യങ്ങളില്‍ ഭിന്ന വീക്ഷണങ്ങള്‍ വച്ചുപുലര്‍ത്തുന്നവരുണ്ടാവാം. എന്നിരുന്നാലും തന്റെ മതവിധി പ്രസ്താവത്തില്‍ അത്തരം വിഭാഗീയതകള്‍ ഒട്ടും ഏശാതെ തികഞ്ഞ നിഷ്പക്ഷതയോടെയാവണം മതവിധികള്‍ നല്‍കേണ്ടത്. വ്യക്തി താല്‍പര്യങ്ങളോ കക്ഷി താല്‍പര്യങ്ങളോ ഒട്ടും തീണ്ടാതെ നിസ്വാര്‍ഥമായി പ്രശ്‌നങ്ങളെ സമീപിക്കുക എന്നത് ഒരു മുഫ്തിയുടെ പ്രാഥമിക ഗുണമാണ്. ‘വൈകാരികമായ അവസ്ഥയില്‍ വിധി പറയാന്‍ പാടില്ല’ (ഇബ്‌നു ഹിബ്ബാന്‍) എന്ന നബി വചനത്തിന്റെ സത്ത മതവിധികള്‍ നല്‍കുന്നവരും ഉള്‍ക്കൊള്ളണം.
സ്വസ്ഥമനസ്സോടെയാവണം വിധികള്‍ നല്‍കേണ്ടത്. സര്‍വോപരി പ്രാര്‍ഥനാ മനസ്സോടെ നല്ല നിയ്യത്തോടെയാവണം ഫത്‌വകള്‍ നല്‍കേണ്ടത്. അതുകൊണ്ടാണ് സലഫുകളായ പണ്ഡിതന്മാര്‍ ഓരോ കാര്യം പറഞ്ഞു തീരുമ്പോഴും ‘അല്ലാഹു അഅ്‌ലം’ എന്ന് പറഞ്ഞിരുന്നത്. മദ്ഹബിന്റെ ഇമാമുകള്‍ എന്ന പേരിലറിയപ്പെടുന്ന മഹാന്മാര്‍ ഫത്‌വകള്‍ പറഞ്ഞത് എത്ര സൂക്ഷ്മതയോടെയായിരുന്നു! അന്ന് ഹദീസുകള്‍ വ്യവസ്ഥാപിതമായി ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. അവര്‍ പറയുമായിരുന്നു. എന്റെ അഭിപ്രായത്തിനു യോജിക്കാത്ത ഹദീസുകള്‍ നിങ്ങള്‍ക്ക് കിട്ടിയാല്‍ എന്റെ അഭിപ്രായം വലിച്ചെറിയുക; നബിചര്യ സ്വീകരിക്കുക.
എന്നാല്‍ കക്ഷി താത്പര്യങ്ങളും രാഷ്ട്രീയ താത്പര്യങ്ങളും ബിസിനസ് താത്പര്യങ്ങളുമെല്ലാം സ്വാധീനിച്ച മുഫ്തികളും അവരുടെ നിരവധി ഫത്‌വകളും നാം കേട്ടിട്ടുണ്ട്. അമവി അബ്ബാസി ഭരണകാലങ്ങളില്‍ ചില ഭരണാധികാരികള്‍ തങ്ങള്‍ക്കു പറ്റിയവരെ മുഫ്തിയാക്കിയിട്ടുണ്ട്. ഭരണാധികാരികള്‍ക്കനുസരിച്ച് ഫത്‌വാ നല്‍കിയവരുണ്ട്. രാഷ്ട്രീയ താത്പര്യങ്ങളില്‍ നിന്നൊഴിയാന്‍ വേണ്ടി മുഫ്തി പദം ഏറ്റെടുക്കാന്‍ വിസമ്മതിച്ച മഹാമനീഷികള്‍ പണ്ഡിതന്മാരുടെ കൂട്ടത്തിലുണ്ട് എന്നതിന് ചരിത്രം സാക്ഷിയാണ്.
പണ്ഡിതന്‍മാര്‍ക്ക് സമൂഹത്തില്‍ വലിയ സ്ഥാനമുണ്ട്. അത് ആത്മീയ പദവികളല്ല. പണ്ഡിതന്‍മാര്‍ തങ്ങളുടെ ധര്‍മം പാലിക്കാതെ വരികയോ സ്വാര്‍ഥതയെ പുല്‍കുകയോ ചെയ്താല്‍ ആ പണ്ഡിതന്‍മാരായിരിക്കും സാധാരണക്കാരെക്കാള്‍ അല്ലാഹുവിങ്കല്‍ മോശം. പാണ്ഡിത്യം പൗരോഹിത്യത്തിനു വഴിയല്ല എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.
തഖ്‌ലീദും ഫത്‌വാകളും
ഇസ്‌ലാമിക കാര്യങ്ങള്‍ പഠിക്കുക എന്നത് ഓരോ മുസ്‌ലിമിന്റെയും വ്യക്തിപരമായ ബാധ്യതയാണ്. വിശുദ്ധ ഖുര്‍ആനും നബിചര്യയും സാമാന്യമായെങ്കിലും അറിഞ്ഞിരിക്കണം. അറിയാത്ത കാര്യങ്ങളില്‍ വ്യക്തത വരുത്തുവാന്‍ പണ്ഡിതന്മാരെ ആശ്രയിക്കാവുന്നതാണ്.
പണ്ഡിതന്മാരോട് മതവിധി (ഫത്‌വ) തേടാവുന്നതാണ്. എന്നാല്‍ ഒരു പണ്ഡിതനെയും അന്ധമായി അനുകരിക്കാന്‍ മുസ്‌ലിം ബാധ്യസ്ഥനല്ല. അന്ധമായ അനുകരണത്തിന് തഖ്‌ലീദ് എന്നു പറയുന്നു. മതത്തില്‍ തഖ്‌ലീദ് ഇല്ല. അറിയാത്തത് ചോദിച്ചറിയാം. ചോദിച്ചറിഞ്ഞത് വീണ്ടും സ്ഥിരീകരണം തേടാം. കാരണം മനുഷ്യന്‍ ബുദ്ധിയും വിവേചന ശേഷിയും ഉള്ളവനാണ്.
