ശൈഖ് ഇബ്‌നു ബാസിന്റെ ഫത്‌വകൾ
ആധുനിക കാലത്തെ ലോക മുസ്‌ലിം പണ്ഡിതന്‍മാരില്‍ പ്രമുഖനായിരുന്നു സുഊദി അറേബ്യയിലെ പ്രമുഖനായ ഗ്രാന്റ് മുഫ്തി കൂടിയായിരുന്ന ശൈഖ് അബ്ദുല്‍ അസീസുബ്‌നു ബാസ്. സുഊദി തലസ്ഥാനമായ റിയാദില്‍ ജനനം. ഇരുപതാം വയസ്സില്‍ കാഴ്ച്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടുവെങ്കിലും വിജ്ഞാന സമ്പാദനത്തിനും വിജ്ഞാന വിതരണത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ചു. ജഡ്ജി, യൂനിവേഴ്‌സിറ്റി പ്രൊഫസര്‍, മദീന യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ദാറുല്‍ ഇഫ്ത ചെയര്‍മാന്‍, സുഊദി ഗ്രാന്റ് മുഫ്തി തുടങ്ങിയ ഉന്നത പദവികള്‍ അലങ്കരിച്ചു.
ശൈഖ് ഇബ്‌നു ബാസിന്റെ ഏതാനും ഫത്‌വകള്‍ ശ്രദ്ധിക്കുക
കുറ്റകൃത്യങ്ങള്‍ പരസ്യപ്പെടുത്തല്‍
ലഹരിപദാര്‍ഥങ്ങളും മയക്കുമരുന്നും ഉപയോഗിച്ചിരുന്ന ചില രോഗികള്‍ എന്റെയടുത്ത് ഉപദേശം തേടിക്കൊണ്ട് വരാറുണ്ട്. അവര്‍ അതോടൊപ്പം വ്യഭിചാരം, സ്വവര്‍ഗരതി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കൂടി ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം ഉത്തരവാദപ്പെട്ടവരെ അറിയിക്കുകയാണോ വേണ്ടത്, അതോ മറച്ചു വെയ്ക്കുകയോ?
ഉത്തരം: താങ്കള്‍ അവരെ ഗുണകാംക്ഷയോടു കൂടി ഉപദേശിക്കുകയാണു വേണ്ടത്. അവരെ പശ്ചാത്താപത്തിനു പ്രേരിപ്പിക്കുകയും അവരുടെ കാര്യം മറ്റുള്ളവരില്‍ നിന്നു മറച്ചുവെക്കുകയും ചെയ്യുക. അക്കാര്യം ഉത്തരവാദപ്പെട്ടവരെ അറിയിക്കുകയോ അവരെ അപമാനിക്കുകയോ ചെയ്യരുത്. അല്ലാഹുവെയും റസൂലിനെയും അനുസരിച്ച് ജീവിക്കുന്നതിന് അവര്‍ക്ക് സഹായിയായി വര്‍ത്തിക്കുകയും പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുമെന്ന് അവരെ അറിയിക്കുകയും ആ കുറ്റകൃത്യങ്ങളിലേക്ക് തിരിച്ചു പോകുന്നതിന്റെ ഗൗരവത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയുമാണ് വേണ്ടത്. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ നന്‍മ കല്പിക്കുകയും തിന്‍മ വിലക്കുകയും ചെയ്യുന്നു” (9:71).
”കാലമാണ് സത്യം മനുഷ്യര്‍ മഹാനഷ്ടത്തിലാണ്-സത്യവിശ്വാസം കൈകൊള്ളുകയും സത്കര്‍മങ്ങളനുഷ്ഠിക്കുകയും പരസ്പരം സത്യം ഉദ്‌ബോധിപ്പിക്കുകയും ക്ഷമ ഉപദേശിക്കുകയും ചെയ്ത ആളൊഴികെ’‘ (103: 1-3).
നബി(സ്വ) പറഞ്ഞു: ”ദീന്‍ ഗുണകാംക്ഷയാണ്”. ”ആരെങ്കിലും ഒരു മുസ്‌ലിമിന്റെ രഹസ്യം മറച്ചുവെക്കുകയാണെങ്കില്‍ അല്ലാഹു അവന്റെ രഹസ്യവും ഇഹത്തിലും പരത്തിലും മറച്ചു വെക്കുന്നതാണ്” (മുസ്‌ലിം).
നിന്നു മൂത്രമൊഴിക്കല്‍
വസ്ത്രത്തിലോ ശരീരത്തിലോ മൂത്രം ആകാത്ത രൂപത്തില്‍ നിന്നുകൊണ്ട് മൂത്രമൊഴിക്കുന്നത് അനുവദനീയമാണോ?
ഉത്തരം: നിന്നു മൂത്രമൊഴിക്കുന്നത് വിരോധമില്ല-വിശിഷ്യാ അത് ആവശ്യമായി വരുമ്പോള്‍. മൂത്രമൊഴിക്കുന്ന ആളുടെ ഔറത്ത് മറ്റുള്ളവര്‍ കാണാത്തവിധം മറഞ്ഞുകൊണ്ടും മൂത്രം തെറിക്കാത്ത രൂപത്തിലുമായിരിക്കണം മൂത്രമൊഴിക്കുന്നത്. ഹുദൈഫ(റ) പറയുന്നു: ”നബി(സ്വ) ഒരുകൂട്ടര്‍ കുപ്പയിടുന്ന സ്ഥലത്ത് ചെല്ലുകയും നിന്ന് മൂത്രമൊഴിക്കുകയും ചെയ്തു” (ബുഖാരി, മുസ്‌ലിം).
എന്നാല്‍ ഇരുന്ന് മൂത്രമൊഴിക്കലാണ് ഏറ്റവും ഉത്തമം. നബി(സ്വ)യുടെ സാധാരണ പതിവ് അതായിരുന്നു. ഔറത്ത് മറയാനും മൂത്രം തെറിക്കാതിരിക്കാനും അതാണ് കൂടുതല്‍ നല്ലത്.
സൂറത്തുകള്‍ക്ക് പേര് നല്കിയത്
ഖുര്‍ആനിലെ സൂറത്തുകള്‍ക്ക് പേരിട്ടത് റസൂലാണോ? അതോ മറ്റു വല്ലവരുമോ?
ഉത്തരം: എല്ലാ സൂറത്തുകള്‍ക്കും പേരിട്ടത് റസൂല്‍ ആണെന്നതിന് വ്യക്തമായ തെളിവില്ല. അല്‍ ബഖറ, ആലുഇംറാന്‍ തുടങ്ങിയ കുറെ സൂറത്തുകളുടെ പേരുകള്‍ റസൂല്‍(സ്വ)തന്നെ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മറ്റു സൂറത്തുകളുടെ പേരുകള്‍ സ്വഹാബികള്‍ നിശ്ചയിച്ചതായാണ് മനസ്സിലാവുന്നത്.
അബോധാവസ്ഥയിലെ നമസ്‌കാരം
ശസ്ത്രക്രിയക്കു ശേഷം രോഗിക്ക് സ്വബോധം തിരിച്ചുകിട്ടുന്നതുവരെ തരിപ്പിക്കപ്പെട്ട അവസ്ഥയി ലായിരിക്കും; ബോധം തിരിച്ചുകിട്ടിയാല്‍ കുറേ മണിക്കൂറുകള്‍ വേദന അനുഭവിക്കുകയും ഈ അവസ്ഥയില്‍, ശസ്ത്രക്രിയക്കു വിധേയനാകുന്നതിനു മുമ്പുതന്നെ സമയമാകാതെ നമസ്‌കരി ക്കാമോ? അതോ സ്വബോധത്തോടു കൂടി നമസ്‌കരിക്കുന്നതിന്-ഒന്നോ രണ്ടോ ദിവസം താമസിച്ചാലും-നമസ്‌കാരം പിന്തിക്കുകയാണോ വേണ്ടത്?
ഉത്തരം: ഒന്നാമതായി വേണ്ടത് ഡോക്ടര്‍ ഈ വിഷയത്തില്‍ ശ്രദ്ധിക്കുകയാണ്. നമസ്‌കാരത്തിനു സമയമായതിനുശേഷം ചികിത്‌സ തുടങ്ങാന്‍ സാധിച്ചാല്‍ അതാണ് ഉത്തമം. ളുഹറിന്റെ സമയമായതിനു ശേഷമാണ് ശസ്ത്രക്രിയ തുടങ്ങുന്നതെങ്കില്‍ രോഗിക്ക് ളുഹറിന്റെ സമയമായ ഉടനെത്തന്നെ ളുഹറും അസറും ഒന്നിച്ച് നമസ്‌കരിക്കാവുന്നതാണ്. വൈകുന്നേരമാണ് ശസ്ത്രക്രിയയെങ്കില്‍ സൂര്യാസ്തമയം കഴിഞ്ഞ ഉടനെ മഗ്‌രിബും ഇശാഉം ഒന്നിച്ചു നമസ്‌കരിച്ചു ശസ്ത്രക്രിയ ആരംഭിക്കാം. എന്നാല്‍ സുബ്ഹി നമസ്‌കാരത്തിനു ശേഷമാണ് ശസ്ത്രക്രിയയെങ്കില്‍ രോഗി നിര്‍ബ്ബന്ധിതാവസ്ഥയിലായിരിക്കും. അയാള്‍ സുബോധം വന്നതിനു ശേഷം നഷ്ടപ്പെട്ട നമസ്‌കാരങ്ങള്‍-ഒന്നോ രണ്ടോ ദിവസത്തിനു ശേഷമാണെങ്കിലും- നിര്‍വഹിച്ചാല്‍ മതി. ഉറങ്ങിപ്പോയ ആളുടെ വിധിയാണ് അയാള്‍ക്ക്. നബി(സ്വ) പറഞ്ഞു: ”ആര്‍ക്കെങ്കിലും ഉറങ്ങിയതിനാലോ മറന്നതിനാലോ നമസ്‌കാരം നഷ്ടപ്പെടുകയാണെങ്കില്‍ ഓര്‍മയായാല്‍ അവ നിര്‍വഹിച്ചുകൊള്ളട്ടെ. അതിനു മറ്റു പ്രായശ്ചിത്തമൊന്നും ആവശ്യമില്ല (ബുഖാരി, മുസ്‌ലിം). രോഗത്താലോ ചികിത്‌സയാലോ സംഭവിക്കാവുന്ന അബോധാവസ്ഥയുടെ വിധി-അത് ദീര്‍ഘിച്ചു പോകുന്നില്ലെങ്കില്‍- ഉറക്കിന്റെ വിധിയാണ്. മൂന്ന് ദിവസത്തേക്കാള്‍ അത് ദീര്‍ഘിച്ചുപോവുകയാണെങ്കില്‍ നഷ്ടപ്പെട്ട നമസ്‌കാരം ഖദാഅ് വീട്ടേണ്ടതില്ല. സ്വയം ബോധമില്ലാത്തവന്റെ വിധിയായിരിക്കും അപ്പോള്‍ അവന്ന്. അവന്‍ സ്വയം ബോധം തിരിച്ചു കിട്ടിയതു മുതലുള്ള നമസ്‌കാരം നിര്‍വഹിച്ചാല്‍ മതി. നബി(സ്വ)പറഞ്ഞു: ”മൂന്നാളുകള്‍ നിയമപരമായ കാര്യങ്ങളില്‍ നിന്നു മുക്തരാണ്. ഉറങ്ങുന്നവന്‍ ഉണരുന്നതു വരെ, കുട്ടി പ്രായപൂര്‍ത്തിയാകുന്നതു വരെ, ഭ്രാന്തന്‍ സ്വയം ബോധം വരുന്നതു വരെ”. കുട്ടിയുടെയും ഭ്രാന്തന്റെയും കാര്യത്തില്‍ ‘ഖദാഅ്’ പറഞ്ഞിട്ടില്ല. ഉറങ്ങിയവനും മറന്നവനും ‘ഖദാഅ്’ വീട്ടണമെന്ന് പ്രവാചക കല്പന സ്ഥിരപ്പെട്ടതാണ്.
തറാവീഹ് നമസ്‌കരിക്കുന്നയാളുടെ പിന്നില്‍ നമസ്‌കരിക്കല്‍
ഒരാള്‍ പള്ളിയില്‍ വന്നപ്പോള്‍ അവിടെ ജമാഅത്തായി തറാവീഹ് നമസ്‌കാരം നടന്നുകൊണ്ടിരിക്കുകയാണ്. അയാള്‍ക്ക് ഇശാഇന്റെ നിയ്യത്തോടു കൂടി അവരുടെ കൂടെ നമസ്‌കരിക്കാമോ? അതോ ഇശാ തനിച്ചു നമസ്‌കരിക്കണമോ ?
ഉത്തരം: പണ്ഡിതന്‍മാരുടെ പ്രബലമായ അഭിപ്രായമനുസരിച്ച് അയാള്‍ ഇശാഇന്റെ നിയ്യത്തോടു കൂടി അവരുടെ കൂടെ നമസ്‌കരിക്കുന്നതിനു വിരോധമില്ല. ഇമാം സലാം വീട്ടിയാല്‍ അയാള്‍ എഴുന്നേറ്റു നിന്ന് തന്റെ നമസ്‌കാരം പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസാണ് അതിന് തെളിവ്. മുആദ്ബ്‌നു ജബല്‍(റ) നബി(സ്വ)യുടെ കൂടെ ഇശാഅ് നമസ്‌കരിക്കും. പിന്നീട് തന്റെ ജനങ്ങളിലേക്കു തിരിച്ചു പോയി അതേ നമസ്‌കാരം അവരുടെ ഇമാമായി നിര്‍വഹിക്കും. നബി(സ്വ) അത് വിലക്കുകയുണ്ടായില്ല. സുന്നത്ത് നമസ്‌കരിക്കുന്ന ആളുടെ പിന്നില്‍ ഫര്‍ദ് നമസ്‌കരിക്കുന്ന ആള്‍ക്ക് നമസ്‌കരിക്കാം എന്ന് ഇത് തെളിയിക്കുന്നു. യുദ്ധവേളയിലെ ചില നമസ്‌കാരങ്ങളില്‍ നബി(സ്വ) ഒരു വിഭാഗത്തിന്റെ ഇമാമായി രണ്ടു റക്അത്തും പിന്നീട് മറ്റൊരു വിഭാഗത്തിന്റെ ഇമാമായി രണ്ടു റക്അത്തും നമസ്‌കരിച്ചതായും വന്നിട്ടുണ്ട്. ആദ്യത്തേത് നബി(സ്വ)ക്ക് ഫര്‍ദും രണ്ടാമത്തേത് സുന്നത്തുമായിരുന്നു. കൂടെയുള്ളവരാണെങ്കില്‍ ഫര്‍ദാണ് നമസ്‌കരിച്ചിരുന്നത്.
വന്ധ്യംകരണ ശസ്ത്രക്രിയ
വൈദ്യശാസ്ത്ര വിഭാഗത്തിന്റെ കണക്കുകൂട്ടല്‍ പ്രകാരം നിലവിലുള്ളതോ പിന്നീട് ഉണ്ടാകാന്‍ പോകുന്നതോ ആയ കാരണങ്ങള്‍ പരിഗണിച്ച് ഗര്‍ഭധാരണം തടയുന്നതിനു വേണ്ടി ഗര്‍ഭപാത്രം എടുത്തുകളയുന്നതിന്റെ വിധിയെന്താണ് ?
ഉത്തരം: ഗര്‍ഭപാത്രം എടുത്തുകളയല്‍ അത്യാവശ്യമാണെങ്കില്‍ അതിനു വിരോധമില്ല. ഇല്ലെങ്കില്‍ പാടില്ല. മനുഷ്യസമൂഹത്തിന്റെ വംശവര്‍ധനവാണ് ഇസ്‌ലാം പ്രോത്‌സാഹിപ്പിക്കുന്നത്. എങ്കിലും നിര്‍ബ്ബന്ധിതാവസ്ഥയില്‍ അതിനു വിരോധമില്ല. നിയമവിധേയമായ വല്ല നന്‍മയും പരിഗണിച്ചു കൊണ്ട് താത്ക്കാലികമായ ഗര്‍ഭധാരണം തടയാനുള്ള മാര്‍ഗം സ്വീകരിക്കുന്നതും അനുവദീയമാകുന്നു.
സ്ത്രീകളും ഇസ്‌ലാമിക പ്രബോധനവും
സ്ത്രീകള്‍ ഇസ്‌ലാമിക പ്രബോധനം നടത്തുന്നതിനെ കുറിച്ച് എന്തു പറയുന്നു ?
ഉത്തരം: ഇസ്‌ലാമിക പ്രബോധനം, നന്‍മ കല്പിക്കല്‍, തിന്‍മ വിലക്കല്‍ എന്നീ കാര്യങ്ങളില്‍ സ്ത്രീ പുരുഷനെപ്പോലെ തന്നെയാണ്. ഖുര്‍ആനും ഹദീസും അതാണ് തെളിയിക്കുന്നത്. പണ്ഡിതന്‍മാരുടെ വ്യക്തമായ അഭിപ്രായവും അതുതന്നെയാണ്. അതിനാല്‍ സ്ത്രീ പുരുഷനെപ്പോലെ ഇസ്‌ലാമിക മര്യാദകള്‍ പാലിച്ചുകൊണ്ട് അല്ലാഹുവിങ്കലേക്ക് പ്രബോധനം ചെയ്യുകയും നന്‍മ കല്പിക്കുകയും തിന്‍മ വിലക്കുകയും വേണം. ആരെങ്കിലും അവളെ നിന്ദിക്കുകയോ ശകാരിക്കുകയോ പരിഹസിക്കുകയോ ചെയ്യുകയാണെങ്കില്‍ അസ്വാസ്ഥ്യവും ക്ഷമയും കാണിച്ച് ആ ദൗത്യത്തില്‍ നിന്നും പിന്‍മാറാന്‍ പാടില്ല. ആളുകളില്‍ നിന്ന് പരിഹാസമോ നിന്ദയോ അനുഭവപ്പെട്ടാലും അവള്‍ ക്ഷമിക്കുകയും സഹിക്കുകയും വേണം.
ശ്രദ്ധേയമായ മറ്റൊരു കാര്യം, മാന്യതയിലും അന്യപുരുഷന്‍മാരുടെ മുന്നില്‍ പര്‍ദയാചരിക്കു ന്നതിലും അവള്‍ മാതൃകയാവുകയും സ്ത്രീ-പുരുഷ സങ്കര സദസ്സുകളില്‍ നിന്ന് അകന്നു നില്ക്കുകയും വേണം. നിഷിദ്ധമായ എല്ലാ കാര്യങ്ങളില്‍ നിന്നും സുരക്ഷിതയാവാന്‍ ശ്രദ്ധിച്ചു കൊണ്ടായിരിക്കണം അവള്‍ പ്രബോധന കൃത്യം നിര്‍വഹിക്കുന്നത്. സ്ത്രീകള്‍ പുരുഷന്‍മാരോട് പ്രബോധനം നടത്തുകയാണെങ്കില്‍ പര്‍ദാനിയമം പാലിച്ചു കൊണ്ടും അവരില്‍ ആരുമായും തനിച്ചാവുന്ന അവസ്ഥയില്ലാതെയുമാവണം. സ്ത്രീകളോട് പ്രബോധനം നടത്തുന്നത് യുക്തി ദീക്ഷയോടു കൂടിയായിരിക്കണം.
ആളുകളെ ഫിത്‌നയിലാക്കുന്ന വസ്ത്രങ്ങളില്‍ നിന്നും നാശഹേതുവായ കാര്യങ്ങളില്‍ നിന്നും അവള്‍ അകന്നുനില്‌ക്കേണ്ടതാണ്. സൗന്ദര്യപ്രകടനം, കൊഞ്ചിക്കുഴഞ്ഞുള്ള സംസാരം എന്നിവ വര്‍ജിക്കണം. സ്ത്രീ അവളുടെ ദീനിനെയും സല്‍കീര്‍ത്തിയെയും കളങ്കപ്പെടുത്താതെ ഇസ്‌ലാമിക പ്രബോധനം നിര്‍വഹിക്കുകയാണു വേണ്ടത്.
വസ്ത്രത്തില്‍ രക്തക്കറയോടു കൂടിയുള്ള നമസ്‌കാരം
ഒരാളുടെ വസ്ത്രത്തില്‍ രക്തക്കറയുണ്ട്. അത് ധരിച്ചുകൊണ്ട് നമസ്‌കരിക്കാമോ? അതോ വൃത്തിയുള്ള വസ്ത്രം കൊണ്ടുവരുന്നതു വരെ കാത്തിരിക്കണോ?
ഉത്തരം: ആ വസ്ത്രത്തില്‍ തന്നെ നമസ്‌കരിക്കുകയാണു വേണ്ടത്. നിശ്ചിത നമസ്‌കാരത്തിന്റെ സമയം കഴിയുന്നതിനു മുമ്പ് അത് കഴുകി വൃത്തിയാക്കാനോ പകരം വൃത്തിയുള്ള വസ്ത്രം മാറ്റാനോ സാധിച്ചില്ലെങ്കില്‍ നമസ്‌കാരം ഉപേക്ഷിക്കാതെ അതേ വസ്ത്രത്തില്‍ തന്നെ നമസ്‌കരിക്കുകയാണു വേണ്ടത്. ”നിങ്ങള്‍ കഴിവിന്‍ പടി അല്ലാഹുവെ സൂക്ഷിക്കുക” എന്നാണല്ലോ അല്ലാഹുവിന്റെ കല്പന. സാധിക്കുമെങ്കില്‍ വസ്ത്രത്തിലെ രക്തം കഴുകിക്കളയുകയോ ആ വസ്ത്രം മാറ്റി വൃത്തിയുള്ള വസ്ത്രം ധരിക്കുകയോ ആണ് വേണ്ടത്. അതിനു സാധിച്ചില്ലെങ്കില്‍ ആ വസ്ത്രം ധരിച്ചുകൊണ്ടു തന്നെ നമസ്‌കരിക്കണം. ആ നമസ്‌കാരം പിന്നീട മടക്കേണ്ടതില്ല. മുമ്പ് സൂചിപ്പിച്ച ഖുര്‍ആന്‍ സൂക്തത്തിനു പുറമെ താഴെ പറയുന്ന നബി വചനവും അതിനു തെളിവാണ്: ”ഞാന്‍ നിങ്ങളോട് വിലക്കിയത് നിങ്ങള്‍ വര്‍ജിക്കുക. നിങ്ങളോട് കല്പിച്ചത് പ്രവര്‍ത്തിക്കുകയും ചെയ്യുക, കഴിവിന്‍ പടി” (ബുഖാരി, മുസ്‌ലിം).
വിഷമമില്ലാത്ത യാത്രയിലെ നോമ്പ്
സുഖദായകമായ യാത്രാസൗകര്യങ്ങളുള്ള ഇക്കാലത്ത് യാത്രക്കാരന് നോമ്പനുഷ്ഠിക്കു ന്നതില്‍ ഒരു വിഷമവും അനുഭവപ്പെടുന്നില്ലെങ്കില്‍ അവന്‍ നോമ്പനുഷ്ഠിക്കുന്നതോ അനുഷ്ഠിക്കാതിരിക്കുന്നതോ ഉത്തമം ?
ഉത്തരം: യാത്രക്കാരന് നോമ്പനുഷ്ഠിക്കാനും അനുഷ്ഠിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. ശറഇയ്യായ തെളിവുകള്‍ വെച്ചുനോക്കുമ്പോള്‍ നോമ്പനുഷ്ഠിക്കാതിരിക്കലാണ് ഉത്തമം-നോമ്പു കൊണ്ട് വിഷമമുണ്ടാകുമെങ്കില്‍ പ്രത്യേകിച്ചും. നബി(സ്വ) പറയുകയുണ്ടായി: ”യാത്രയില്‍ നോമ്പനുഷ്ഠിക്കുന്നത് പുണ്യമല്ല”. ”അല്ലാഹു അവനെ ധിക്കരിക്കുന്നത് വെറുക്കുന്നതു പോലെ തന്നെ അവന്റെ ഇളവുകള്‍ സ്വീകരിക്കുന്നത് ഇഷ്ടപ്പെടുകയും ചെയ്യുന്നു”
നോമ്പു കൊണ്ട് പ്രയാസമില്ലെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതിന് വിരോധമില്ല. പ്രയാസമുണ്ടെങ്കില്‍ നോമ്പനുഷ്ഠിക്കുന്നത് അഭിലഷണീയമല്ല.
