ജനാധിപത്യം രക്തപങ്കിലമാക്കരുത്
ഡോ: എ.ഐ.അബ്ദുല്‍ മജീദ്
ചോര കൊണ്ട് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കുന്ന അറപ്പുളവാക്കുന്ന വാക്കുകള്‍ നമ്മുടെ സാസ്ഥ്യവും സമാധാനവും കെടുത്തുകയാണ്. ഒരു ചെറുപ്പക്കാരന് കൂടി രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായിരിക്കുന്നു. കുറച്ചു ദിവസം കൂടി ഈ രാഷ്ട്രീയ കൊലപാതകത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചാലനുകളിലും സമൂഹിക മാധ്യമങ്ങളിലും നടന്നേക്കാം.
അരുംകൊലകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ആര്‍ത്തട്ടഹസിക്കുന്ന ചെകുത്താന്മാര് പ്രത്യക്ഷപ്പെടുന്നു, കൊലയെ ന്യായീകരിക്കുന്നു. പലതരത്തിലുള്ള ന്യായങ്ങള്‍ ചമച്ച് അടുത്ത ഇരയെ തേടിയിറങ്ങുന്നു. കുറേ കാലമായി കേരളത്തിലും ഇതാവര്‍ത്തിക്കുകയാണ്. ഹിന്ദുത്വ ഫാസിസ്റ്റുകളും കമ്യൂണിസ്റ്റ് ഫാസിസ്റ്റുകളുമാണ് രാഷ്ട്രീയ എതിരാളികളെ നിഷ്ക്കരുണം അരിഞ്ഞുവീഴ്ത്തുന്നതില്‍ മുമ്പില്‍ നില്‍ക്കുന്നത്. മറ്റു പാര്‍ട്ടികളൊന്നും ഈ നിലയ്ക്കു ചിന്തിക്കുന്നില്ല എന്നതല്ല ഇതിന്റെ അര്‍ഥം. എതിരാളുടെ തലയ്ക്ക് വില പറഞ്ഞ് ആസൂത്രിതമായി അത് നടപ്പിലാക്കാന്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുന്നതില്‍ സംഘുപരിവാറുകളും കമ്യൂണിസ്റ്റ് ഫാസിസ്റ്റുകളും ഏറെയൊന്നും വ്യത്യാസമില്ല. പാര്‍ട്ടി ക്വട്ടേഷന്‍ അംഗങ്ങളുടെ കുടുംബത്തിന് സംരക്ഷണമൊരുക്കി അരുംകൊലകള്‍ക്ക് പ്രചോദനം നല്‍കുന്നതും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. വെട്ടാനും മരിക്കാനും വേണ്ടി മാത്രം വളര്‍ത്തിയെടുക്കുന്ന ഈ അണികളുടെ മുദ്രാവക്യങ്ങളാണ്, പിന്നില്‍ കരുക്കള്‍ നീക്കുന്ന നേതാക്കളുടെ ആവേശം.
കൊലപാതക രാഷ്ട്രീയത്തിന് കൊടി പിടിക്കുന്ന നേതാക്കള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രതികളുടെ ലിസ്റ്റ് പാര്‍ട്ടി ഓഫീസുകളില്‍ നിന്നാണ് കൊടുത്തു വിടുന്നത്. അതിനപ്പുറം ഒരന്വേഷണവും നടക്കുന്നില്ല. നേതാക്കളിലേക്ക് അന്വേഷണം എത്തുമ്പോഴേക്കും കോംപ്രമൈസ് രാഷ്ട്രീയം പൊങ്ങിവരുന്നു. കേരളം ഭരിച്ച ഇടത്, വലത് സര്‍ക്കാരുടെ കാലത്തെല്ലാം ഇത്തരം ഒത്തുതീര്‍പ്പു രാഷ്ട്രീയം സജീവമായിട്ടുണ്ട്. ഇവിടെ വിഢ്ഢികളാക്കപ്പെടുന്നത് വെട്ടാനും മരിക്കാനും തയ്യാറാവുന്ന അണികളും ഇരകളും അവരുടെ കുടുംബവുമാണ്.
ഈയിടെയായി കേരളത്തില്‍ കൊല്ലപ്പെട്ടത് എത്ര ചെറുപ്പക്കാരാണ്? ചില കൊലകള്‍ തികച്ചും പ്രാദേശികമായ കാരണങ്ങള്‍ കൊണ്ടാവാം. എന്നാല്‍ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളെയും പ്രാദേശികമായ രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തി ന്യായീകരിക്കാന്‍ കഴിയില്ല. ഉയര്‍ന്ന നേതാക്കളുടെ കൃത്യമായ ഇടപെടലുകള്‍ ഒട്ടുമിക്ക രാഷ്ട്രീയ കൊലപാതകങ്ങളിലും കാണാനാവും പക്ഷേ, അധികാരത്തിന്റെ ബലത്തില്‍ അതൊന്നും നിയമത്തിന്റെ മുമ്പിലെത്തുന്നില്ല. പ്രതികളെ സംരക്ഷിക്കാന്‍ ഖജനാവില്‍ നിന്നും പണം മുടക്കാന്‍ പോലും മടിയില്ലാത്ത അവസ്ഥയിലേക്കു സര്‍ക്കാരുകള്‍ തരം താഴുന്നു.
സ്വന്തം പാര്‍ട്ടിയിലെ അരുംകൊലകകള് ചോദ്യംചെയ്യുന്നതു പോലും അംഗീകരിക്കാന്‍ കഴിയാത്ത പാര്‍ട്ടി സംവിധാനമാണ് ഇന്നുള്ളത്. ചോദ്യം ചെയ്യുന്നവരെ വെട്ടിനുറുക്കി കുലംകുത്തികള്‍ എന്നു വിശേഷിപ്പിച്ച് ന്യായീകരിക്കുന്നതിലും ആരും അനീതി കാണുന്നില്ല.
കൊലപാതക രാഷ്ട്രീയം കൂടുതല്‍ പാര്‍ട്ടി ഗ്രാമങ്ങളെ സൃഷ്ടിക്കുകയാണ്. എതിരാളികളെ കൊന്നുതള്ളുന്നവര്‍ക്ക് ഭദ്രമായ മതിലുകള്‍ ഉള്ളിടത്തേക്ക് ഉള്‍വലിയേണ്ടി വരുന്നു. എതിരാളികളുടെ പോസ്റ്ററുകള്‍ക്കോ മുദ്രാവാക്യത്തിന്നോ പൊതുനിരത്തിലൂടെയുള്ള നടത്തത്തിന്നോ സ്വാതന്ത്ര്യമില്ല. പാര്ട്ടിഗ്രാമങ്ങള്ക്കപ്പുറത്തു നിന്ന് വരുന്ന ഈച്ചകളെ പ്പോലും ഭയപ്പെടുന്ന ഭീരുക്കളായി അവര്‍ കാലം കഴിക്കുന്നു. ഇത്തരം ഇരുമ്പുമറകളില്‍ ബോംബുനിര്‍മാണവും വടിവാള്‍ പരിശീലനവും നിര്‍ബാധം നടക്കുന്നു. സംഘ്, കമ്യൂണിസ്റ്റ് ഫാസിസത്തിന്റെ ഭയപ്പെടുത്തുന്ന ഗ്രാമങ്ങളാണ് കേരളത്തിന്റെ ശാപം. ആരു ഭരിച്ചാലും കേരളം ഈ ആര്മികളുടെ കരങ്ങളിലാണ്. അവരുടെ ലിസ്റ്റില്‍ പ്പെട്ടാല്‍ വെട്ടിയിരിക്കും. അതിനു പ്രായമോ പ്രദേശമോ പ്രശ്നമില്ല. അതിന്റെ ഏറ്റവും ഭീകരമായ ഒരു കൊലയാണ് പാനൂരിലെ മന്‍സൂര്‍ എന്ന ചെറുപ്പക്കാരന്റേത്.
വോട്ടെടുപ്പ് തീരുന്നതു വരെ എങ്ങനെയാണ് കമ്യൂണിസ്റ്റ് ആര്മികള് ക്ഷമിച്ചത്. അതുതന്നെ വല്ലാത്ത അദ്ഭുതമാണ്. പോളിംഗ് ദിനത്തിലെ അഭിപ്രായ വ്യത്യാസം മാത്രമാണോ കൊലക്കു കാരണം? അനീതി ചോദ്യം ചെയ്യുന്ന പാര്‍ട്ടി ഗ്രാമങ്ങളുടെ കാപട്യം തുറന്നു കാണിക്കുന്ന തന്റേടമുള്ള ചെറുപ്പക്കാരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിജ്ഞയാണ് ഇവിടെ നിറവേറ്റപ്പെടുന്നത്. കമ്യൂണിസം കയറി പുകപിടിച്ച മനസ്സിലേക്ക് വര്‍ഗീയത കൂടി കയറിയാല്‍ എത്രമേല്‍ ഭയങ്കരമായിരിക്കും. അപൂര്‍വം ചില കൊലപാതകങ്ങളില്‍ കമ്യൂണിസ്റ്റ് ഫാസിസവും സംഘ് വര്‍ഗീയതയും ഒന്നിച്ചു നില്ക്കുന്നതായി കാണാനാവും.
വിദ്വേഷരാഷ്ട്രീയത്തിന് അറുതി വരുത്താതെ നാട്ടില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവില്ല. ഉപരിപ്ലവമായ സമാധാന യോഗങ്ങള്‍ കൊണ്ട് കാര്യമില്ല. മനുഷ്യസേവനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ കൊലപാതക രാഷ്ട്രീയത്തിന് ഒരു പ്രസക്തിയുമില്ലല്ലോ. രാഷ്ട്രീയം പറയാനും അത് പ്രാവര്‍ത്തികമാക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന വിശാലമായ കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാതിരുന്നാല് അരുംകൊലകള്‍ ഇനിയും ആവര്‍ത്തിക്കും. കൊലപാതകത്തില്‍ നിന്നും ഊജം സ്വീകരിച്ചു കൊണ്ടുള്ള രാഷ്ട്രീയ പ്രവര്ത്തന് ഒരിക്കലും ഇവിടെ വളരാനാവില്ല.
മദ്റസ കരിക്കുലം; കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യം
കാലവും തലമുറകളും മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് നമ്മുടെ മദ്റസാ സംവിധാനങ്ങളും സിലബസുകളും മാറ്റം വരുത്തുന്നുണ്ടോ എന്ന് പരിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കേരളത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന ദര്‍സ്, ഓത്തുപള്ളി സമ്പ്രദായങ്ങളില്‍ നിന്ന് മദ്റസാ സംവിധാനങ്ങള്‍ പുരോഗമിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. കാലം മുന്നോട്ടു നീങ്ങിയപ്പോള്‍ വീണ്ടും നിരവധി മാറ്റങ്ങള്‍ ഈ രംഗത്ത് വന്നിട്ടുണ്ട് എന്നതും അനിഷേധ്യണ്. അതേസമയം എല്ലാ അറിവുകളും വിരല്‍ തുമ്പില്‍ അന്വേഷിച്ചറിയുന്ന ഇന്നത്തെ തലമുറയുടെ സ്മാര്‍ട്ടായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് നിലവിലെ സംവിധാനങ്ങള്‍ എത്രത്തോളം പര്യാപ്തമാണ് എന്നത് ആലോചിക്കേണ്ടതാണ്.
വ്യവസ്ഥാപിതവും മൂല്യാധിഷ്ഠിതവുമായ മദ്റസാ സംവിധാനത്തിന്റെ കീഴില്‍ പഠനം നടന്നിട്ടും കുറ്റകൃത്യങ്ങളുടെയും മറ്റു ജീര്‍ണതകളുടെയും കാര്യത്തില്‍ നമ്മുടെ സമൂഹത്തിന്റെ സ്ഥിതി അത്ര ആശാവഹമല്ല എന്നത് ഏറെ ചിന്തനീയമാണ് .
സയന്‍സും ടെക്നോളജിയും എന്ന പോലെ കുറ്റകൃത്യങ്ങളുടെ രൂപവും ഭാവവും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നമ്മള് ജീവിച്ചു കൊണ്ടിരിക്കുന്നത്. പഴയകാലത്തെ സാഹചര്യങ്ങളില്‍ നിന്ന് വിഭിന്നമായി മയക്കു മരുന്ന്, സ്വര്‍ണക്കടത്ത്, സാമൂഹിക മാധ്യമങ്ങളുടെ അമിതോപയോഗം, നിയോ ലിബറല്‍ വാദങ്ങള്‍ തുടങ്ങിയ പുതിയകാലത്തെ സാമൂഹിക പ്രശ്നങ്ങള്‍ കൂടി അഭിമുഖീകരിക്കാന്‍ ഉതകുന്ന വിധമാകണം പ്രൈമറിതലമുതല് തന്നെ മദ്റസകളിലെ കരിക്കുലവും സിലബസുകളും രൂപീകരിക്കേണ്ടത്.
സ്വഹാബി വനിതകള്‍ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം വളരെ സക്രിയമായി ഇടപെട്ടവരും ഉത്തമ സംഭാവനകള്‍ നല്കിയവരുമായിരുന്നു. എന്നാല്‍ ഇവരുടെ സംഭാവനകള്‍ മദ്റസകളില്‍ പൊതുവെ ഉയര്‍ന്നു കാണാറില്ല. സാമ്പത്തിക വിദഗ്ധയായ ഖദീജ(റ), പണ്ഡിതയായ ആഇശ(റ) പോലെയുള്ള സ്വഹാബി വനിതകളുടെ ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാല്‍ മാത്രമേ മുസ്ലിം സ്ത്രീകളുടെ ഉന്നമനം സാധ്യമാവുകയുള്ളു. ലിംഗ സമത്വത്തിന്റെയും ലിംഗ നീതിയുടെയും ആധുനിക ചര്‍ച്ചകള്‍ക്കിടയില്‍ ഇസ്ലാം വിഭാവനം ചെയ്യുന്ന സാമൂഹിക സങ്കല്പങ്ങളെ പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കേണ്ടതുണ്ട്.
ഭയപ്പെടുത്തി നന്നാക്കാന്‍ പറ്റാത്ത തലമുറയാണ് ഇന്നുള്ളത്. കാര്യകാരണ സഹിതം വിലയിരുത്തിയാണ് അവര്‍ കാര്യങ്ങള്‍ മനസിലാക്കുന്നത്. ഖുര്‍ആന്‍ പാരായണം നന്നാക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോലെത്തന്നെ ഖുര്‍ആന്‍ കാലികമായ സാമൂഹിക വിഷയങ്ങളോടും ശാസ്ത്ര സത്യങ്ങളോടും എത്രത്തോളം ചേര്‍ന്ന് നില്ക്കുന്നു
എന്നുള്ളതും അവരെ ബോധ്യപ്പെടുത്തണം. അല്ലാഹുവിന്റെ സ്നേഹത്തെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചും കുഞ്ഞുന്നാളില്‍ തന്നെ അവരുടെ ഹൃദയങ്ങളില്‍ ബോധ്യമുണ്ടാകണം. ഇസ്ലാമോഫോബിയ ദിനം പ്രതി വളര്‍ന്നു വരുന്ന ഇന്നത്തെ സമൂഹത്തില്‍, ആത്മീയമായ ഉണര്‍വിലൂടെ മാത്രമേ മുസ്ലിമായി ജീവിക്കാന്‍ സാധിക്കുകയുള്ളു. നബി(സ്വ)യുടെ ജീവിതത്തെ ഒരു മതപ്രബോധകന് എന്നതുപോലെ തന്നെ കുടുംബനാഥന്, സാമ്പത്തിക വിദഗ്ധന്‍, സാമൂഹിക പരിഷ്കര്‍ത്താവ്, രാഷ്ട്ര തന്ത്രജ്ഞന്‍ തുടങ്ങിയ വിവിധ തലങ്ങളിലും കുട്ടികള്‍ക്ക് പരിചയപ്പെടുത്തണം. മറ്റു മതങ്ങളോടുള്ള നബി(സ്വ)യുടെ മാത്യകാപരമായ നിലപാട് എല്ലാവരാലും അംഗീകരിക്കപ്പെട്ടതാണ്. ഇന്ത്യ പോലെയുള്ള ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് എല്ലാവരെയും ഉള്‍ക്കൊണ്ട് ജീവിക്കാന്‍ പ്രവാചകന്റ മാതൃക വരും തലമുറയെ സഹായിക്കും.
സാമ്പ്രദായികമായി പഠിപ്പിച്ചു വരുന്ന വിഷയങ്ങള്‍ മുതിര്‍ന്ന ക്ലാസ്സുകളിലും ആവര്‍ത്തിച്ചു പഠിപ്പിക്കുന്നതിന് പകരം അറബിക് ലിറ്ററേച്ചര്‍, സ്പോക്കണ് അറബിക്, ഇസ്ലാമിക് സൈക്കോളജി, ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം, ലൈഫ് സ്കില്‍ സെഷനുകള്‍ എന്നിവകൂടി കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവപൂര്‍വം ആലോചിക്കേണ്ടതുണ്ട്. മുതിര്‍ന്ന ക്ലാസ്സുകളില്‍ ഇത്തരം വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ സമൂഹത്തിനു ഗുണം ചെയ്യുന്ന പൗരബോധവും നീതിബോധവുമുള്ള ഉത്കൃഷ്ട മുസ്ലിം സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മദ്റസകള്‍ക്ക് സാധിക്കും.
