പരലോകം: ഖുർആനിലെ വചനങ്ങൾ
ഇസ്ലാമിക വിശ്വാസത്തിൻ്റെ അചഞ്ചലമായ അടിത്തറകളിൽ ഒന്നാണ് പരലോക ജീവിതത്തിലുള്ള വിശ്വാസം. ഐഹിക ലോകത്ത് മനുഷ്യൻ ചെയ്യുന്ന അണുത്തൂക്കിലുള്ള നന്മക്കും തിന്മക്കും പൂർണ്ണമായ പ്രതിഫലം ലഭിക്കുന്ന ലോകമാണ് പരലോകം. ഐഹിക ജീവിതം കേവലം ഒരു താൽക്കാലിക വിഭവം മാത്രമാണെന്നും, പരലോകമാണ് യഥാർത്ഥ സ്ഥിരവാസത്തിനുള്ള ഭവനം എന്നും വിശുദ്ധ ഖുർആൻ ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. പരലോക ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഖുർആനും ഹദീസും കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. പരലോക സംബന്ധമായ വിവിധ വിഷയങ്ങളിൽ ഖുർആനിൽ വന്നിട്ടുള്ള പരാമർശങ്ങളെ ക്രോഡീകരിച്ചതാണ് പരലോകം: ഖുർആനിലെ വചനങ്ങൾ എന്ന ഈ ലേഖനം.
എന്തിനാണ് പരലോകം?, മരണവും ഖബർ ജീവിതവും, അന്ത്യനാൾ എപ്പോൾ, എങ്ങനെ?, അന്ത്യനാളിന്റെ ഭയാനകത, പുനരുത്ഥാനം, മഹ്ശർ, പരലോകത്തെ ചില ചോദ്യങ്ങളും മറുപടികളും, കർമ്മരേഖ നൽകപ്പെടുന്നു, മീസാൻ തുടങ്ങിയ വിഷയങ്ങളിൽ വന്നിട്ടുള്ള ഖുർആനിക വചനങ്ഗൾ ഈ ലേഖനത്തിൽ വായിക്കാം.
എന്തിനാണ് പരലോകം?
- അണുത്തൂക്കം നന്മ ചെയ്തവനും തിന്മ ചെയ്തവനും അതു കാണുക തന്നെ ചെയ്യും. (99:7,8)
- എല്ലാ മനുഷ്യരും മരണം ആസ്വദിക്കുന്നതാണ്. പ്രതിഫലങ്ങള്‍ അന്നു മാത്രമാണ് പൂര്‍ണമായി നല്കപ്പെടുന്നത്. അപ്പോള്‍ നരകത്തില്‍ നിന്ന് അകന്ന് സ്വര്‍ഗപ്രവേശനം ലഭ്യമാവുന്നവനാണ് വിജയി. (3:185)
- ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവം മാത്രമാണ്. (3:185)
- പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം. (40:39)
പരലോകം; ഖുര്‍ആനിക തെളിവുകള്‍
- മനുഷ്യന്റെ എല്ലുകളെ നമുക്ക് ഒരുമിച്ചുകൂട്ടാന്‍ കഴിയില്ലെന്ന് അവന് കരുതുന്നുണ്ടോ? അവന്റെ വിരല്ത്തുമ്പുകളെപ്പോലും ശരിപ്പെടുത്താന്‍ കഴിയുന്നവനാണ് നാം. (75:3,4)
- മനുഷ്യരേ, ഉയിര്ത്തെഴുന്നേല്പ്പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ അറിയുക: തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും, പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. (22:5-7)
- നിര്‍ജീവമായിരുന്ന ഭൂമിക്ക് അല്ലാഹു ജീവന് നല്‍കുന്നത് നിങ്ങള്‍ കാണുന്നില്ലേ? തീര്‍ച്ചയായും അതു ചെയ്യുന്നവന് മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. (30:50)
മരണവും ഖബ്ര്‍ ജീവിതവും
മരണം
- ഏതൊരു മനുഷ്യനും മരണം ആസ്വദിക്കുക തന്നെ ചെയ്യും. (3:185)
- അവധി മറികടക്കുവാന്‍ മനുഷ്യന്ന് സാധ്യമേ അല്ല. (6:2)
- അവധിയെത്തിയാല്‍ പിന്നെ ആരെയും പിന്തിക്കുകയില്ല. (63:11)
- ഭദ്രമായി കെട്ടിയുയര്‍ത്തപ്പെട്ട കോട്ടക്കുള്ളിലായിരുന്നാല് പോലും മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. (4:78)
- മനുഷ്യവശത്തിനാകമാനം ഈ ഭൂമിയിലുള്ള താമസമെത്രയെന്ന് അല്ലാഹു ആദ്യമേ നിര്‍ണയിച്ചു കഴിഞ്ഞിട്ടുള്ളതാണ്. (2:36)
- ഐഹിക ജീവിതത്തിലെ പ്രവര്‍ത്തനങ്ങളുടെ ശരിയായ പ്രതിഫലം പരലോകത്തു വെച്ചു മാത്രമേ പൂര്‍ണമായും ലഭിക്കുകയുള്ളൂ. (3:185)
- നിങ്ങളുടെ കാര്യത്തില്‍ ഏല്പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടും. (32:11)
- മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. (33:16)
- ഒഴിഞ്ഞു മാറിക്കൊണ്ടിരുന്ന മരണവെപ്രാളം യാഥാര്‍ഥ്യവും കൊണ്ട് വരുന്നതാണ്. (50:19)
വ്യത്യസ്ത മരണങ്ങള്
- നല്ലവരായിരിക്കെ മരണപ്പെടുന്നവരോട് മലക്കുകള്‍ പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക. (16:31,32)
- സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക. എന്നിട്ട് എന്റെ അടിയാന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക. (89:27-30)
- മരണം തൊണ്ടക്കുഴിയിലെത്തുകയും തന്റെ വേര്‍പാടാണ് അതെന്ന് അവന് മനസ്സിലാക്കുകയും കാലുകള്‍ കൂടിപ്പിണയുകയും ചെയ്യുമ്പോള്‍, അന്ന് രക്ഷിതാവിങ്കലേക്ക് നിന്നെ കൊണ്ടുപോകും. (75:26-30)
- മരണം വന്നെത്തുമ്പോള്‍ മനുഷ്യന് പറയും: എന്റെ രക്ഷിതാവേ, ഒരു ചെറിയ അവധി വരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്. (63:10)
- അക്രമികളുടെ മരണരംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞു കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്റെയും, അവന്റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്കപ്പെടുന്നതാണ് എന്ന് മലക്കുകള്‍ പറയും. (6:93)
- മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും.(33:19)
- സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരോട് പറയും: ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക. നിങ്ങള്‍ ചെയ്തുവെച്ചത് നിമിത്തമത്രെ അത്. (8:50,51)
- മരണത്തിന്റെ സമയത്ത് മലക്കുകള്‍ അവരോട് ചോദിക്കും: അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്ഥിച്ചിരുന്നവരൊക്കെ എവിടെ?. (7:37)
- അവര്‍ പറയും: അവരൊക്കെ ഞങ്ങളെ വിട്ടു പോയി. (7:37)
ബര്‍സഖ്
- മരണ ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അവര്‍ക്കിടയില്‍ ഒരു മറയുണ്ടായിരിക്കും. (23:100)
- കപടവിശ്വാസികളെ നാം രണ്ടു പ്രാവശ്യം ശിക്ഷിക്കുന്നതാണ്.പിന്നീട് വമ്പിച്ച ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുന്നതുമാണ്. (9:101)
- രാവിലെയും വൈകുന്നേരവും നരകം അവര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. (40:46)
അന്ത്യനാള്‍; എപ്പോള്‍, എങ്ങനെ?
അന്ത്യനാള്‍
- ‘ഐഹികജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങള്‍ ഉയിര്ത്തെഴുന്നേല്പിക്കപ്പെടുന്നവരുമല്ല’ എന്ന് അവര്‍ പറഞ്ഞിരുന്നു. (6:29)
- അവര്‍ പറഞ്ഞു: എല്ലുകള്‍ ജീര്ണാവശിഷ്ടങ്ങളായിക്കഴിഞ്ഞാല് നാം പുതിയൊരു സൃഷ്ടിയായി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമോ?. (17:49)
- ഉയിര്ത്തെഴുന്നേല്പിന്റെ നാള് അവന് നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതില്‍ സംശയമേ ഇല്ല. (4:87)
- ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധി കല്പിക്കുന്നതാണ്.(4:141)
- അവര്‍ ഭിന്നിച്ചു കൊണ്ടിരുന്ന കാര്യത്തില്‍ ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ നിന്റെ രക്ഷിതാവ് അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. (10:93)
എപ്പോള്‍?
- അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്റെ രക്ഷിതാവിങ്കല്‍ മാത്രമാണ്. (7:187)
- തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്കപ്പെടാന് വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം. (20:15)
- അന്ത്യസമയം എപ്പോഴാണ് സംഭവിക്കുക എന്നവര്‍ നിന്നോട് ചോദിക്കുന്നു. നിനക്കെന്താണ് അതിനെപ്പറ്റി പറയാനുള്ളത്? അതിന്റെ വിവരം അല്ലാഹുവിങ്കല്‍ മാത്രമാണ്. അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ. (79:42-45)
എങ്ങനെ സംഭവിക്കുന്നു?
- പെട്ടെന്ന് സംഭവിക്കുന്ന അന്ത്യദിനത്തെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ?. (12:107)
- പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല. (7:187)
- അവര്‍ ചോദിക്കുന്നു. നിങ്ങള്‍ സത്യവാന്മാരാണെങ്കില് ഈ വാഗ്ദത്തം എപ്പോഴാണ് പുലരുക? അവര്‍ തര്‍ക്കിച്ചുകൊണ്ടിരിക്കെ അതവരെ പിടികൂടും. (36:48,49)
അന്ത്യനാളിന്റെ ഭയാനകത
അന്ത്യദിനം സംഭവിക്കുന്നു
- അന്ന് കാഹളത്തില്‍ ഊതപ്പെടും. അല്ലാഹു ഉദ്ദേശിച്ചവരൊഴികെ ആകാശഭൂമികളിലുള്ളവരപ്പോള് വിഹ്വലരായിത്തീരും. ശേഷം അവരെല്ലാവരും വിനയാന്വിതരായി നാഥന്റെ അടുക്കലേക്ക് ചെല്ലും. (27:87)
- അന്ത്യസമയത്തെ പ്രകമ്പനം അതിഭയാനകമാകുന്നു. അന്ന് മുലകൊടുക്കുന്ന മാതാവ് തന്റെ കുഞ്ഞിനെ മറന്നു പോവും. ഗര്‍ഭിണികള്‍ പ്രസവിച്ചു പോവും. ജനങ്ങള്‍ ലഹരി ബാധിതരെപ്പോലെയായിത്തീരും. അല്ലാഹുവിന്റെ ശിക്ഷ അതി കഠിനം തന്നെ. (22:1,2)
- കുട്ടികള്‍ നരച്ചവരായിത്തീരുന്ന ദിവസം!. (73:17)
ഭൂമിയുടെ അവസ്ഥ
- ഭൂമി ഭയങ്കരമായി വിറപ്പിക്കപ്പെടുന്നു. (56:4)
- ഭൂമിയും പര്‍വതങ്ങളും കൂട്ടിയിടിക്കപ്പെടുന്നു.(69:14)
- ഭൂമിയുടെ ഭാരങ്ങള്‍ പുറന്തള്ളപ്പെടും. (99:2)
- പര്‍വതങ്ങള്‍ പൊടിപൊടിയാക്കപ്പെടുന്നു. (56:5)
- അവ നിലംവിട്ട് മേഘത്തെപ്പോലെ പറക്കാന്‍ തുടങ്ങുന്നു.( 27:88)
- കടഞ്ഞെടുത്ത നേര്‍ത്ത പഞ്ഞിരോമം പോലെ. (101:5)
- സമുദ്രങ്ങള്‍ കത്തിക്കപ്പെടുകയും വന്യമൃഗങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യുന്നു.(81:5,6)
- സൂര്യന് അണഞ്ഞു പോവുന്നു. (81:1)
- ചന്ദ്രന് നിഷ്പ്രഭമായിത്തീരുന്നു. (75:8)
- സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുന്നു. (75:9)
- ആകാശം പൊട്ടിപ്പിളരുകയും നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുകയും അതിന്റെ വെളിച്ചം പൊലിഞ്ഞു പോവുകയും ചെയ്യുന്നു. (81:2, 77:8)
- ആകാശം ചുവന്നു തുടുത്ത് ഉരുകിയ ലോഹം പോലെ ആയിത്തീരുന്നു. (69:16, 55:37)
- ‘ഭൂമിക്കെന്തു പറ്റി’യെന്നു പറഞ്ഞ് മനുഷ്യന് അന്ധാളിക്കുകയും രക്ഷാമാര്‍ഗം തേടി നെട്ടോട്ടം നടത്തുകയും ചെയ്യുന്നു. (99:3, 75:10)
- അഗ്നിയില്‍ ചാടിച്ചാവുന്ന പാറ്റകളെപ്പോലെ പിന്നെയും പായുന്നു. (101:4)
- അന്ന് ഭൂമിയെ അല്ലാഹു തന്റെ കൈപ്പിടിയില്‍ ഒതുക്കുന്നു. ആകാശങ്ങള്‍ അവന്റെ വലതു കൈയിലേക്ക് ചുരുട്ടപ്പെടുന്നു. (39:67)
- ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം!. (21:104)
പുനരുത്ഥാനം
- വീണ്ടും കാഹളത്തില്‍ ഊതപ്പെടുന്നു. അപ്പോളതാ അവര്‍ എഴുന്നേറ്റു നോക്കുന്നു. (39:68)
- അവര്‍ പറയും: ആരാണ് നമ്മെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ചത്?. (36:52)
- ഇത് അല്ലാഹു വാഗ്ദാനം ചെയ്തതു തന്നെ. പ്രവാചകന്മാര് സത്യമാണ് പറഞ്ഞത്. (36:52)
- അതാകുന്നു താക്കീതിന്റെ ദിവസം. (50:20)
- അങ്ങനെ അവര്‍ ഖബ്റുകളില്‍ നിന്ന്രക്ഷിതാവിങ്കലേക്ക് കുതിച്ചു ചെല്ലും. (36:51)
- അന്ന് ഓരോരുത്തരുടെയും കൂടെ ഒരു ആനയിക്കുന്നവും ഒരു സാക്ഷിയുമുണ്ടായിരിക്കും. (50:21)
- അപ്പോള്‍ നാം അവരെ ഒരുമിച്ചു കൂട്ടുകയും ചെയ്യും.(18:99).
- ഓരോരുത്തരും ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ ഏകാകിയായിക്കൊണ്ട് നാഥന്റെ അടുക്കല്‍ വരുന്നതാണ്. (19:95)
അവിശ്വാസികളുടെ അവസ്ഥ
- അന്ന് ചില മുഖങ്ങള്‍ പൊടി പുരണ്ട് കൂരിരുട്ട് മൂടിയിരിക്കും. അവര്‍ അവിശ്വാസികളും അധര്‍മകാരികളുമത്രേ. (80:40-42)
- കുറ്റവാളികള്‍ അന്ന് നീല വര്‍ണമുള്ളവരായാണ് ഒരുമിച്ചു കൂട്ടപ്പെടുക. (20:102)
- അന്ന് അവര്‍ക്കിടയില്‍ കുടുംബബന്ധങ്ങളൊന്നുമുണ്ടായിരിക്കുകയില്ല. അവര്‍ അന്യോന്യം അന്വേഷിക്കുകയുമില്ല. (23:101)
- ഒരു വൈകുന്നേരമോ ഒരു പ്രഭാതമോ മാത്രമാണ് തങ്ങള്‍ ഭൂമിയില്‍ കഴിച്ചു കൂട്ടിയതെന്ന് അന്നേ ദിവസം അവര്‍ക്കു തോന്നും. (79:46)
- അവര്‍ അന്യോന്യം പതുക്കെ പറയും: പത്ത് ദിവസമല്ലാതെ ഭൂമിയില്‍ താമസിച്ചിട്ടില്ല. (20:103)
- കൂട്ടത്തിലെ ന്യായക്കാരന്‍ പറയും: ഒരൊറ്റ ദിവസം മാത്രമേ ഭൂമിയില്‍ താമസിച്ചിട്ടുള്ളൂ. (20:104)
- അപ്പോള്‍ വിശ്വാസികള്‍ പറയും: ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളു വരെ നിങ്ങള്‍ ഭൂമിയില്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. പക്ഷേ ഈ ദിവസത്തെപ്പെറ്റി നിങ്ങള്‍ അശ്രദ്ധയിലായിരുന്നു. (30:56)
- ദുര്‍മാര്‍ഗികളെ ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ മുഖം നിലത്ത് കുത്തിയവരായിക്കൊണ്ടും ഊമകളും ബധിരരുമായിക്കൊണ്ടും ഒരുമിച്ചുകൂട്ടുന്നതാണ്. (17:97)
- ദൃഷ്ടികള്‍ താഴ്ന്നു പോയ നിലയില്‍ അവര്‍ പുറപ്പെട്ടു വരും. (54:7)
- സത്യനിഷേധികള്‍ പറയും: ഇതൊരു പ്രയാസകരമായ ദിവസമാകുന്നു. (54:8)
- ധനമോ സന്താനങ്ങളോ ഒട്ടും ഉപകരിക്കാത്ത ദിവസം. (26:88)
- പിതാവ് മകന്നോ, മകന് പിതാവിന്നോ പ്രയോജകാരിയാവാത്ത ദിവസം. (31:33)
- മനുഷ്യന് തന്റെ സഹോദരനെയും മാതാവിനെയും പിതാവിനെയും പ്രിയതമയെയും മക്കളെയും വിട്ടോടിപ്പോകുന്ന ദിവസം. (80:34-36)
- ഓരോരുത്തര്‍ക്കും തന്റെ കാര്യം തന്നെ പിടിപ്പതുണ്ടാകും. (80:37)
സത്യവിശ്വാസികളുടെ അവസ്ഥ
- അന്ന് ചില മുഖങ്ങള്‍ പ്രസന്നതയോടെ ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയുമായിരിക്കും. (80:38,39)
- ‘നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന നിങ്ങളുടേതായ ദിവസമാണിത്’ എന്ന് പറഞ്ഞു കൊണ്ട് മലക്കുകള്‍ അവരെ സ്വാഗതം ചെയ്യുന്നതാണ്. (21:103)
- അന്ന് വിഹ്വലതയില്‍ നിന്ന് അവര്‍ സുരക്ഷിതരായിരിക്കും. (27:89)
- ധര്‍മനിഷ്ഠയുള്ളവരെ പരമകാരുണികന്റെ അടുക്കലേക്ക് വിശിഷ്ടാതിഥികളായി വിളിച്ചു കൂട്ടുന്ന ദിവസം. (19:85)
- അവന് ലഘുവായ വിചാരണയ്ക്ക് വിധേയനാകുന്നതാണ്. (84:8)
മഹ്ശര്‍
- ഒരാളെയും വിട്ടുകളയാതെ നാം അവരെ ഒരുമിച്ചുകൂട്ടുന്ന ദിവസം. (18:47)
- ജിന്നുകളും മനുഷ്യരും ഒരുമിച്ചു കൂട്ടപ്പെടുന്ന ദിവസം. (6:128)
- രക്ഷിതാവിന്റെ മുമ്പാകെ അവര്‍ അണിയണിയായി പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യും. (18:48)
- അവരോട് പറയപ്പെടും: തീരുമാനത്തിന്റെ ദിവസമാണിത്. നിങ്ങളെയും പൂര്വികന്മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു. ഇനി നിങ്ങള്‍ക്ക് വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക. (77:38,39)
- അതേ; നിങ്ങള്‍ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന നിര്‍ണായകമായ തീരുമാനത്തിന്റെ ദിവസമത്രെ ഇത്. (37:21)
ശഫാഅത്ത്
- അവന്റെ അനുവാദമില്ലാതെ ശുപാര്‍ശ നടത്താന്‍ അന്നാരുണ്ട്!. (2:255)
- അന്ന് അല്ലാഹുവിന്റെ അനുമതിയില്ലാതെ ആര്‍ക്കും ശുപാര്‍ശ ചെയ്യാന്‍ അധികാരമില്ല. (19:87)
- പരമകാരുണികന്റെ തൃപ്തിയും അനുമതിയും ലഭിച്ചവന്നല്ലാതെ അന്ന് ശുപാര്‍ശ പ്രയോജനപ്പെടുകയില്ല. (20:109)
- അല്ലാഹുവും മലക്കുകളും ഇറങ്ങുന്നു
- ആകാശം പൊട്ടിപ്പിളര്‍ന്ന് മലക്കുകള്‍ കൂട്ടം കൂട്ടമായി ഇറക്കപ്പെടുന്ന ദിവസം. (25:25)
- അല്ലാഹുവും അണി അണിയായി മലക്കുകളും വരുമ്പോള്‍. (89:22)
- വിഹ്വലരായി ഓരോ സമുദായവും മുട്ടുകുത്തിയ നിലയിലാകും. (45:28)
- നാഥന്റെ കല്പന വരും: കുറ്റവാളികളേ, നിങ്ങളിന്ന് വേറിട്ടു നില്ക്കുക. (36:59)
പരലോകത്തെ ചില ചോദ്യങ്ങളും മറുപടികളും
- നാഥന് അവരോട് ചോദിക്കും: എന്തേ ഇത് സത്യം തന്നെയല്ലേ? അവര്‍ മറുപടി പറയും: അതേ. ഞങ്ങളുടെ നാഥാ സത്യം തന്നെയാണിത.് (6:30)
- കുറ്റവാളികള്‍ തല താഴ്ത്തിക്കൊണ്ട് നാഥനോട് പറയും: രക്ഷിതാവേ ഞങ്ങളിതാ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങളെ നീ തിരിച്ചയച്ചു തരേണമേ. ഞങ്ങള്‍ ഇനി നല്ലത് പ്രവര്‍ത്തിച്ചു കൊള്ളാം. (32:12).
- ആദം സന്തതികളേ, നിങ്ങള്‍ എന്നെ മാത്രം ആരാധിക്കണമെന്നും നിങ്ങളുടെ പ്രത്യക്ഷ ശത്രുവായ പിശാചിനെ ആരാധിക്കരുതെന്നും ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പു തന്നിരുന്നില്ലേ? എന്നിട്ടും നിങ്ങളേന്തേ ചിന്തിക്കാതിരുന്നത്?. (36:60-62)
- എന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി പൂര്‍ണമായും മനസ്സിലാക്കാതെ നിങ്ങള്‍ അവയെ നിഷേധിക്കുകയല്ലേ ചെയ്തത്?. (27:84)
- അപ്പോള്‍ അവര്‍ യാതൊന്നും ഉരിയാടുകയില്ല. (27:85)
- അല്ലാഹു ചോദിക്കും: ദൈവദൂതന്മാര്ക്ക് നിങ്ങള്‍ എന്ത് ഉത്തരമാണ് നല്‍കിയത്?. (28:65)
- മറുപടി പറയാനോ പരസ്പരം ചോദിക്കാനോ അവര്‍ക്ക് കഴിയില്ല. (28:66)
- ‘ഞങ്ങള്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരായിരുന്നില്ല’ എന്ന് ഗതികേടുകൊണ്ടവര് മറുപടി പറയും. (6:23)
- ഗുണം വല്ലതും ലഭിച്ചാലോ എന്നു കരുതി അവര്‍ കള്ള സത്യം ചെയ്യുകയാണ്. അവര്‍ തനി കള്ളവാദികള്‍ മാത്രമാണ്. (58:18)
- അല്ലാഹു പറയും: എനിക്ക് നിങ്ങള്‍ സങ്കല്പിച്ച പങ്കാളികളെ നിങ്ങള്‍ വിളിച്ചുനോക്കുക. അവര്‍ വിളിച്ചു നോക്കും. പക്ഷേ അവര്‍ക്ക് ഉത്തരം ലഭിക്കുകയില്ല. (18:52)
- എല്ലാ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ അല്ലാഹു കൊണ്ടുവരും. എന്നിട്ടു പറയും: എന്റെ പങ്കാളികളെന്ന് നിങ്ങള്‍ കരുതിയിരുന്നവരെവിടെ? അവരെ പങ്കാളികളാക്കാന്‍ നിങ്ങളുടെ പക്കലുണ്ടായിരുന്ന തെളിവുകള്‍ ഹാജരാക്കുവിന്‍. (28:74,75)
- അതോടെ തങ്ങള്‍ക്ക് യാതൊരു രക്ഷാ സങ്കേതവുമില്ല എന്ന് കുറ്റവാളികള്‍ക്ക് മനസ്സിലാകും. (41:48)
- അല്ലാഹു വിശ്വാസികളോട് ചോദിക്കും: നിങ്ങളാണോ എന്റെ ഈ അടിമകളെ വഴിപിഴപ്പിച്ചത്? അവര്‍ മറുപടി പറയും: നാഥാ ഞങ്ങള്‍ നിനക്കു മാത്രം ആരാധനകളര്‍പ്പിക്കുന്നവരായിരുന്നു. അവരെ വഴിപിഴപ്പിച്ചത് അവര്‍ക്ക് ലഭിച്ച ജീവിതസൗകര്യങ്ങളാണ്. (25:17-19)
- അല്ലാഹു മലക്കുകളോട് ചോദിക്കും: ഇവര്‍ നിങ്ങളെയാണോ ആരാധിച്ചിരുന്നത്? മലക്കുകള്‍ പറയും: നാഥാ നീ പരിശുദ്ധനാണ്. ഞങ്ങളുടെ രക്ഷാധികാരിയാണ്. ഇവര്‍ സത്യത്തില്‍ ജിന്നുകളെയായിരുന്നു ആരാധിച്ചിരുന്നത്. (34:40-42)
- അല്ലാഹു ജിന്നുകളോട് പറയും: നിങ്ങള്‍ മനുഷ്യരിലൊരുപാടു പേരെ വഴിതെറ്റിച്ചില്ലേ? ആയതിനാല്‍ നരകമാണ് നിങ്ങളുടെ വാസസ്ഥലം. (6:128)
- സത്യനിഷേധികള്‍ അല്ലാഹുവിനു പുറമെ അവര്‍ വിളിച്ചിരുന്ന പങ്കുകാരെ കാണുമ്പോള്‍ പറയും: അല്ലാഹുവേ നിനക്കു പുറമെ ഞങ്ങള്‍ വിളിച്ചിരുന്ന പങ്കുകാര്‍ ഇവരാണ്. അപ്പോള്‍ അവര്‍ മറുപടി കൊടുക്കും: നിങ്ങള്‍ കള്ളം പറയുക മാത്രമാണ് ചെയ്യുന്നത്. (16:86)
- അല്ലാഹു ചോദിക്കും: ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ഈ ദിവസത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കാന് ദൂതന്മാര് നിങ്ങള്‍ക്കു വന്നിരുന്നില്ലേ? അപ്പോള്‍ ഐഹിക ജീവിതം അവരെ വഞ്ചിച്ചു കളഞ്ഞെന്ന് സ്വന്തത്തിനെതിരെ അവര്‍ സാക്ഷ്യം വഹിക്കും. (6:130)
- അപ്പോള്‍ സാക്ഷികളെല്ലാം അക്രമികള്‍ക്കെതിരില്‍ സംസാരിക്കും: ഇവരാണ് അല്ലാഹുവിന്റെ പേരില്‍ കളവ് കെട്ടിച്ചമച്ചവര്‍. ഈ അക്രമികള്‍ക്ക് അല്ലാഹുവിന്റെ ശാപമുണ്ടായിരിക്കട്ടെ. (11:18)
- അക്രമികളുടെ വായകള്‍ മുദ്രവെക്കപ്പെടും, അവര്‍ക്കെതിരില്‍ അവരുടെ കൈകള്‍ സംസാരിക്കും. കാലുകള്‍ സാക്ഷി നില്ക്കും. (36:65)
- കണ്ണുകളും തൊലികളും സാക്ഷ്യം വഹിക്കും. (41:20)
- അവര്‍ ചര്‍മങ്ങളോട് ചോദിക്കും: നിങ്ങളും ഞങ്ങള്‍ക്കെതിരില്‍ സാക്ഷ്യം വഹിക്കുകയാണോ?. (41:21)
- ചര്മങ്ങള് മറുപടി നല്‍കും: എല്ലാറ്റിനെയും സംസാരിപ്പിച്ച നാഥനാണ് ഞങ്ങളെയും സംസാരിപ്പിച്ചത്. (41:21)
- അപ്പോള്‍ അല്ലാഹു പറയും: ‘നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതൊന്നും അല്ലാഹു അറിയുകയില്ല’ എന്ന നിങ്ങളുടെ തെറ്റായ ധാരണയാണ് നിങ്ങള്‍ക്ക് നാശം വരുത്തിവെച്ചത്. (41:22,23)
- അതു കൊണ്ട് നിങ്ങള്‍ സമ്പാദിച്ചത് നിങ്ങള്‍ തന്നെ ആസ്വദിച്ചു കൊള്ളുക. (39:24)
കര്‍മരേഖ നല്കപ്പെടുന്നു
- ഓരോ സമുദായത്തെയും അവരുടെ രേഖകള്‍ കൊടുക്കുവാന്‍ വിളിച്ചുകൂട്ടും. എന്നിട്ട് പറയപ്പെടും: ഇന്ന് നിങ്ങള്‍ക്ക് നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന് പ്രതിഫലം നല്കപ്പെടുന്നതാണ്. (45:28)
- അല്ലാഹു പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നാം തയ്യാറാക്കിയ രേഖയിതാ. നിങ്ങള്‍ക്കെതിരെ അത് സത്യം വെളിപ്പെടുത്തുന്നതാണ്. (45:29)
- തുറന്നു വെക്കപ്പെട്ട നിലയില്‍ ഓരോരുത്തര്‍ക്കും ഗ്രന്ഥം നല്കപ്പെടും. എന്നിട്ട് അല്ലാഹു പറയും: നീ നിന്റെ ഗ്രന്ഥം വായിച്ചു നോക്കുക. നിന്നെ വിലയിരുത്താന്‍ നിനക്ക് അത് ധാരാളമായിരിക്കും. (17:13,14)
- മുതുകിനു പിന്നിലൂടെ ഗ്രന്ഥം നലക്പ്പെടുന്നവന് ‘നാശമേ’ എന്നു വിളിച്ച് സ്വയം കുറ്റപ്പെടുത്തി അട്ടഹസിക്കുന്നതാണ്. (84:10,11)
- ഗ്രന്ഥം നല്കപ്പെടുന്നതോടെ കുറ്റവാളികള്‍ വിഹ്വലരായിത്തീരും. അവര്‍ പറയും: എന്തൊരു കഷടമാണ്! ഇത് വല്ലാത്ത ഒരു രേഖ തന്നെ. ചെറുതും വലുതുമായ മുഴുവന്‍ കാര്യങ്ങളും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. (18:49)
- എന്നാല്‍ വലതു കൈയില്‍ ഗ്രന്ഥം നല്കപ്പെടുന്നവന് സന്തോഷത്തോടെ ഉറക്കെപ്പറയും: ഇതാ എന്റെ ഗ്രന്ഥം വായിച്ചു നോക്കൂ. ഈ വിചാരണ ഞാന്‍ ആദ്യമേ പ്രതീക്ഷിച്ചിരുന്നു. (69:19,20)
- അവന്ന് ലഘുവായ വിചാരണ മാത്രമേ നേരിടേണ്ടി വരുകയുള്ളൂ.(84:8)
- അല്ലാഹു പറയും: എന്നില്‍ വിശ്വസിക്കുകയും എന്നെ അനുസരിക്കുകയും ചെയ്ത എന്റെ അടിമകളേ, നിങ്ങളിന്ന് ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതില്ല. (43:68,69)
മീസാന്‍
- അന്ന് നീതിപൂര്‍ണമായ തുലാസുകള്‍ നാം സ്ഥാപിക്കും. ആരോടും ഒട്ടും അനീതി കാണിക്കുകയില്ല. പ്രവര്‍ത്തനങ്ങള്‍ കടുകുമണിയോളം ചെറുതാണെങ്കില്‍ പോലും നാം കൊണ്ടു വരുന്നതാണ്. (21:47)
- തുലാസില്‍ ആരുടെ നന്മകള്‍ക്ക് ഘനം തൂങ്ങിയോ അവര്‍ വിജയിക്കുന്നവരാണ്. (7:8)
- അവര്‍ക്ക് സംതൃപ്ത ജീവിതം ലഭിക്കും. (101:7)
- തുലാസില്‍ ആരുടെ നന്മകള്‍ക്ക് ഘനം കുറഞ്ഞുവോ അവരാണ് നഷ്ടക്കാര്‍. (7:9)
- അവരുടെ സങ്കേതം ചൂടേറിയ നരകാഗ്നിയാണ്. (101:10)
- അല്ലാഹു പറയും: നമ്മെയും നമ്മെ കണ്ടുമുട്ടുന്ന ഈ ദിവസത്തെയും നിഷേധിച്ചവരുടെ പ്രവര്‍ത്തനങ്ങള്‍ പൊളിഞ്ഞു പോയിരിക്കുന്നു. (18:105)
- എന്നിട്ട് അവരുടെ പ്രവര്‍ത്തനങ്ങളെ കൊണ്ടു വരികയും അത് ധൂളികളാക്കിത്തീര്‍ക്കുകയും ചെയ്യും. (25:23)
- മുന്നിലും വലതു വശത്തും പ്രകാശപൂരിതമായിക്കൊണ്ട് അന്ന് സത്യവിശ്വാസികളെ കാണാന്‍ കഴിയും. (57:12)
- അല്ലാഹു അവരോട് പറയും: നിങ്ങള്‍ക്കുള്ള അനുമോദനം ഇതാ. താഴ്ഭാഗത്തു കൂടെ നദികളൊഴുകുന്ന തോട്ടങ്ങളാണവ. (57:12)
