പശ്ചാത്താപം
പശ്ചാത്താപം മനുഷ്യന്‍ ചെയ്ത പിഴവുകള്‍ തിരിച്ചറിഞ്ഞ് അവയില്‍ നിന്ന് മടങ്ങി നന്മയിലേക്കു തിരിയുന്ന ആത്മീയ അവസ്ഥയാണ്. തെറ്റിനുള്ള ഖേദവും മനസ്സിന്റെ വിനയവും അല്ലാഹുവിലേക്കുള്ള മടങ്ങിവരവുമാണ് പശ്ചാത്താപത്തിന്റെ ആധാരം. ഇത് മനുഷ്യനെ ധാർമികമായി ഉയര്‍ത്തുകയും ആത്മീയമായി ശുദ്ധീകരിക്കുകയും ചെയ്യുന്നു.
പശ്ചാത്താപത്തിന്റെ പൊരുള്‍
പൈശാചിക പ്രേരണകള്‍ക്ക് വശംവദനായി തിന്മകളിലഭിരമിച്ച് ജീവിച്ച മനുഷ്യന്‍ ദൈവനിന്ദയില്‍ നിന്നും അനുസരണത്തിന്റെയും സമര്‍പ്പണത്തിന്റെയും തെളിമയാര്‍ന്ന ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കാണ് പശ്ചാത്താപം അഥവാ തൗബ. മടങ്ങുക, തിരിച്ചുപോകുക എന്നൊക്കെ ഭാഷാര്‍ഥമുള്ള ‘തൗബ’ എന്ന ക്രിയാപദത്തില്‍ നിന്നാണ് തൗബയുടെ നിഷ്പത്തി. ദുഷ്‌പ്രേരണക്ക് വഴിപ്പെട്ട് പിശാചിനോട് ചങ്ങാത്തം കൂടിയ പാപിയായ മനുഷ്യന്‍ പശ്ചാത്താപത്തിലൂടെ അല്ലാഹുവിലേക്ക് അടുക്കുന്നു. കൂട്ടം തെറ്റിയ ആട്ടിന്‍കുട്ടി തിരിച്ചെത്തുമ്പോള്‍ ഇടയന്‍ സ്വീകരിക്കുന്നതിലേറെ സംതൃപ്തിയോടെ അല്ലാഹു തന്റെ ദാസനെ സ്വീകരിക്കുന്നു. ചെയ്തുപോയ പാപങ്ങളില്‍ ഖേദം പ്രകടിപ്പിച്ച്, അതില്‍ നിന്ന് പിന്തിരിയുകയും അതാവര്‍ത്തിക്കുകയില്ലെന്ന ദൃഢനിശ്ചയത്തോടെ സത്കര്‍മങ്ങളില്‍ നിരതനായും ദൈവപ്രീതിക്ക് തിരിച്ചെത്തുന്നവരെ കുറിച്ച് അല്ലാഹു പറയുന്നു. ”പാപത്തിലകപ്പെട്ടവന്‍ അവയില്‍ നിന്ന് പശ്ചാത്തപിക്കുകയും പിന്നെ സത്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അവന്‍ അല്ലാഹുവിങ്കലേക്ക് മഹത്തായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു”.
മനുഷ്യന്‍ മലക്കുകളെപ്പോലെ പാപത്തിനതീതരായ സൃഷ്ടികളോ പ്രവാചകന്മാരെപ്പോലെ പാപസുരക്ഷിതരോ അല്ലാത്തതിനാല്‍ പാപകൃത്യങ്ങളില്‍നിന്ന് മോചനം തേടി പശ്ചാത്തപിച്ച് മടങ്ങാനുള്ള കല്പനകളാണ് വിശുദ്ധഖുര്‍ആനിലുള്ളത്. പാപം ചെയ്യരുത് എന്ന് കല്പിച്ചതിനേക്കാള്‍ പശ്ചാത്തപത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച് സത്കര്‍മങ്ങളില്‍ മുന്നേറി സ്വര്‍ഗപ്രവേശം നേടിയെടുക്കാനാണ് അല്ലാഹു ഉണര്‍ത്തുന്നത്. മനസ്സാക്ഷിയുടെ കോടതിയില്‍ വിചാരണ നേരിടുന്ന പാപിയായ മനുഷ്യന്‍, ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമായ അല്ലാഹുവോട് ആത്മാര്‍ഥമായി പാപമോചനത്തിനായി കേഴുന്നു. മഹാദേവാലയങ്ങളോ പുണ്യതീര്‍ഥങ്ങളോ, കുമ്പസാരക്കൂടുകളോ പുരോഹിതന്മാരുടെ മധ്യസ്ഥതയോ അതിന് വേതില്ല. നേര്‍ക്കുനേരെ അല്ലാഹുവിന്റെ മുന്നില്‍ എല്ലാം സമര്‍പ്പിക്കുക. ഇതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന പശ്ചാത്താപം.
പശ്ചാത്താപത്തിന്റെ അനിവാര്യത
വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ശരീരവും ആത്മാവും സമഞ്ജസമായി സമന്വയിക്കുമ്പോള്‍ മാത്രമേ മനുഷ്യധര്‍മം നിറവേറ്റപ്പെടുകയുള്ളൂ. ആത്മീയമൂല്യങ്ങള്‍ ക്ഷയിച്ച് മനുഷ്യനിലെ ജന്തുത്വമുണര്‍ന്ന് അധഃപതനത്തിന്റെ അഗാധഗര്‍ത്തങ്ങളില്‍ പതിക്കാന്‍ സാധ്യതയുള്ള മനുഷ്യനെ പശ്ചാത്താപത്തിലൂടെ ആത്മീയ വിശുദ്ധിയുടെ കരുത്ത് വീണ്ടെടുക്കാനുള്ള അവസരമാണ് പ്രപഞ്ചനാഥന്‍ നല്‍കിയിരിക്കുന്നത്. ‘പശ്ചാത്തപിച്ചിരിക്കുന്നു’ എന്ന വെറും വാക്ക് കൊണ്ട് വിശ്വാസ വിശുദ്ധിയുടെ ഉള്‍ക്കരുത്ത് ലഭിക്കുകയില്ല. മറിച്ച് സത്യമാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കാനിടയായ സാഹചര്യങ്ങളില്‍ നിന്ന് മാറിനിന്ന് സത്പന്ഥാവിലേക്ക് തിരിച്ചുവരാനായി മനസ്സിനെ പാകപ്പെടുത്തിയെടുത്ത് പുതിയ ജീവിതത്തിന് നാന്ദി കുറിക്കാന്‍ പശ്ചാതാപത്തിലൂടെ പാപിയായ വിശ്വാസിക്ക് കഴിയണം.
പാപം ചെയ്യുക എന്നത് മനുഷ്യന്റെ ഒരു പോരായ്മയല്ല. മനുഷ്യപുത്രന്റെ സഹജഭാവമെന്ന നിലക്ക് തെറ്റ് ചെയ്താല്‍ അതില്‍ നിന്ന് പിന്തിരിയാന്‍ തെല്ലും ശ്രമിക്കാതെ തെറ്റില്‍ തന്നെ ഉറച്ചുനില്‍ക്കുന്നവനല്ല യഥാര്‍ഥ വിശ്വാസി. നബി(സ്വ) അരുളി: ആദം സന്തതികളഖിലവും തെറ്റു ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റു ചെയ്യുന്നവരിലും ഉത്തമര്‍ പശ്ചാത്തപിച്ച് മടങ്ങുന്നവരാണ്” (തിര്‍മിദി, ഇബ്‌നു മാജ, ഹാകിം).
മനുഷ്യന്റെ സൃഷ്ടിപ്പില്‍ തന്നെ പാപസാധ്യതയുള്ളതിനാല്‍ പശ്ചാത്താപത്തിന്റെ കവാടം മലര്‍ക്കെ തുറന്നിട്ടുകൊണ്ട് സ്രഷ്ടാവിന്റെ കാരുണ്യത്തിലേക്ക് തിരിച്ച് നടക്കാന്‍ അല്ലാഹു വിശ്വാസികളോട് ആജ്ഞാപിക്കുന്നു. വിശ്വാസികളേ, നിങ്ങള്‍ ഒന്നായി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുവിന്‍. നിങ്ങള്‍ വിജയികളായേക്കാം (24:31). ‘നിങ്ങള്‍ വിജയികളായേക്കാം’ എന്ന പരാമര്‍ശം പശ്ചാത്താപം വിജയത്തിന്റെ അനിവാര്യോപാധിയാണെന്ന് ബോധ്യപ്പെടുത്തുന്നു. മദീനയില്‍ അവതീര്‍ണമായ പ്രസ്തുത സൂറത്തിലെ അഭിസംബോധിതര്‍ ഹിജ്‌റയും ജിഹാദും അനുഷ്ഠിച്ചവരും സഹനമവലംബിക്കുകയും ഈമാന്‍ മുറുകെ പിടിക്കുകയും ചെയ്തവരുമായ വിശ്വാസികളാണെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. പശ്ചാത്തപിക്കുന്ന വിശ്വാസികള്‍ക്കാണ് വിജയപ്രതീക്ഷയുള്ളതെന്ന കാര്യമാണ് ഇവിടെ വ്യക്തമാകുന്നത്.
പശ്ചാത്താപത്തിന്റെ വഴി അല്ലാഹു തുറന്നു തന്നത് അടിമകള്‍ക്ക് തെറ്റുകള്‍ ചെയ്യാനുള്ള ഒരു ലൈസന്‍സായിട്ടല്ല. മനുഷ്യന്റെ സ്വാഭാവിക പ്രകൃതിയനുസരിച്ച് വന്നുപെട്ടേക്കാവുന്ന സാഹചര്യം അവന്റെ പരലോക മോക്ഷത്തിന് വിഘാതമാകരുതെന്ന നിര്‍ബന്ധമാണ് കരുണാനിധിയായ അല്ലാഹുവിനുള്ളത്. സുപ്രതീക്ഷ കൈവിടാതെ അടിമ അല്ലാഹുവിന്റെ കാരുണ്യത്തിനായി കേഴുന്ന മനസ്സ് സദാ കാത്തുസൂക്ഷിക്കണമെന്നും സ്രഷ്ടാവ് ഉദ്ദേശിച്ചിരിക്കുന്നു. പശ്ചാത്താപമെന്ന പാപപരിഹാര ക്രിയയിലൂടെ സ്വയം ശുദ്ധീകരണത്തിന്റെയും വിശ്വാസത്തിന്റെയും പാതയാണ് പാപിയായ വിശ്വാസി വെട്ടിത്തെളിക്കുന്നത്. താഴ്മയുടെയും വിനയത്തിന്റെയും പാരമ്യത്തില്‍ സ്രഷ്ടാവുമായുള്ള സൃഷ്ടികളുടെ ബന്ധം പ്രോജ്വലിച്ച് നില്‍ക്കാന്‍ പശ്ചാത്താപം വഴിയൊരുക്കുന്നു.
അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റിയും മനുഷ്യര്‍ക്ക് കാരുണ്യമുണ്ടാകേണ്ടതിനെപ്പറ്റിയും 180 ഓളം ഖുര്‍ആന്‍ വചനങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നതിനെപ്പറ്റി നൂറോളം വചനങ്ങളിലും പ്രസ്താവിക്കുന്നതായി കാണാന്‍ കഴിയും. പശ്ചാത്താപം സ്വീകരിക്കുക എന്നത് അല്ലാഹുവിന് അവന്റെ അടിമകളോടുള്ള കാരുണ്യത്തിന്റെ അടയാളമാണ്. കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് ശിക്ഷ നല്‍കുന്നത് അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും നീതിയുടെയും താല്പര്യമാകുന്നതുപോലെ അജ്ഞത കൊണ്ടോ അശ്രദ്ധ മൂലമോ തെറ്റു ചെയ്യാനിട വന്നവര്‍ക്ക് പാപങ്ങള്‍ പശ്ചാത്താപത്തിലൂടെ കഴുകിക്കളയാനുള്ള അവസരം പരമകാരുണികന്റെ മഹത്തായ ഔദാര്യമാണ്. അതിനാല്‍ പാപമോചനത്തിന്റെ വഴിയില്‍ നിന്ന് വിമുഖരാവുക എന്നത് അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും വേണ്ടെന്ന് വെക്കുന്നതിന് തുല്യമായ അപരാധമാണ്. പശ്ചാത്തപിക്കാത്തവരെ വിശുദ്ധ ഖുര്‍ആന്‍ ‘അക്രമികള്‍’ എന്ന് വിശേഷിപ്പിച്ചതില്‍ നിന്ന് ഇതിന്റെ ഗൗരവം നമുക്ക് ബോധ്യപ്പെടും. പരിഹാസം, ആക്ഷേപം, കുത്തു വാക്കുകള്‍ പ്രയോഗിക്കല്‍ എന്നിവ പാടില്ലെന്ന് സത്യവിശ്വാസികളെ അഭിസംബോധന ചെയ്ത് അല്ലാഹു ഉണര്‍ത്തുന്നു. തുടര്‍ന്ന് ഇപ്രകാരം പറയുന്നു. ‘ആര്‍ (ഈ സ്വഭാവങ്ങളില്‍ നിന്ന്) പശ്ചാത്തപിച്ച് മടങ്ങുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍’ (49:11). അല്ലാഹുവിന്റെ അതിമഹത്തായ ഔദാര്യവും കാരുണ്യവും മാത്രമാണ് സത്യവിശ്വാസിയെ സ്വര്‍ഗപ്രവേശത്തിന് അര്‍ഹനാക്കുന്നത്. സത്യവിശ്വാസം മുറുകെപ്പിടിച്ച് ജീവിക്കുന്നവരില്‍ നിന്ന് തന്നെ വന്നുപോയ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നു. തിന്മകള്‍ക്ക് ശേഷം നന്മകള്‍ വര്‍ധിപ്പിച്ചാല്‍ തിന്മകള്‍ മായ്ക്കപ്പെടുന്നു. സത്കര്‍മങ്ങള്‍ക്ക് അനേകമിരട്ടി പ്രതിഫലം നല്‍കപ്പെടുന്നു. സര്‍വോപരി സദാ പശ്ചാത്താപമനസ്സ് കാത്തുസൂക്ഷിക്കുന്നവര്‍ക്ക് അല്ലാഹു പ്രീതി നേടിയെടുക്കാനുള്ള വഴി സുഗമമാകുന്നു.
പശ്ചാത്താപത്തിന്റെ ശ്രേഷ്ഠതകള്‍
പശ്ചാത്താപം അല്ലാഹു തന്റെ ദാസന്മാര്‍ക്ക് നിര്‍ബന്ധമാക്കിയ ശ്രേഷ്ഠകര്‍മവും ആരാധനയുമാണെന്ന് വിശുദ്ധഖുര്‍ആനും പ്രവാചകവചനങ്ങളും നമ്മെ പഠിപ്പിക്കുന്നുണ്ട്. പാപസുരക്ഷിതരില്‍ (മഅ്‌സും)പെട്ട പ്രവാചകന്‍(സ്വ) പോലും ദിനേന നിരവധി തവണ പശ്ചാത്തപിക്കുകയും ചെയ്തു. വലിയ അപരാധങ്ങള്‍ ചെയ്തതിനുള്ള പരിഹാരമായിട്ടല്ല, വിനയത്തിന്റെയും വിശുദ്ധിയുടെയും ഭാവങ്ങള്‍ നിലനിര്‍ത്താനുള്ള ആരാധന എന്ന നിലയിലാണ് പശ്ചാത്താപം പതിവാക്കിയത്. നബി(സ്വ) പറഞ്ഞു. ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനോട് പശ്ചാത്തപിക്കുവിന്‍. നിശ്ചയം ഞാന്‍ ദിനേന നൂറ് പ്രാവശ്യം അല്ലാഹുവിനോട് പശ്ചാത്തപിക്കുന്നു (സ്വഹീഹ് മുസ്‌ലിം – 2702).
പാപക്കറകളില്‍ നിന്ന് വിമോചിതനായി അല്ലാഹുവിന്റെ ഇഷ്ടം സമ്പാദിച്ചുകൊണ്ട് അവനെ കണ്ടുമുട്ടാനാണ് വിശ്വാസി സദാ ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. തെറ്റ് ചെയ്യാനുള്ള സാധ്യതപോലും വിശ്വാസിയുടെ മനസ്സിനെ വിഷമിപ്പിക്കുന്നു. പാപിയായി മാറുന്ന ദുഷ്‌കൃത്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ശ്രമിക്കുന്നു. എങ്കിലും അറിഞ്ഞോ അറിയാതെയോ രഹസ്യമായോ, പരസ്യമായോ തിന്മയുടെ വഴികളില്‍ സഞ്ചരിക്കാനിടവരുന്നു. പശ്ചാത്താപത്തിന്റെ കവാടം വിശ്വാസിയുടെ മുമ്പില്‍ പ്രതീക്ഷയുടെ കരുത്ത് പകര്‍ന്ന് വിശുദ്ധിയിലൂടെ വഴി നടത്തുന്നു. നബി(സ്വ) പറഞ്ഞു: വിശ്വാസി ഒരു തെറ്റ് ചെയ്താല്‍ അവന്റെ ഹൃദയത്തില്‍ ഒരു കറുത്തപുള്ളി പ്രത്യക്ഷപ്പെടുന്നു. അവന്‍ പശ്ചാത്തപിക്കുകയും തെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയും പാപമോചനം തേടുകയും ചെയ്യുമ്പോള്‍ അവിടെ തിളക്കമുറ്റതാവുന്നു.
പശ്ചാത്തപിക്കുന്നവരെ അല്ലാഹുവിന്റെ പ്രിയപ്പെട്ടവരും ഇഷ്ട ദാസന്മാരുമായാണ് ഖുര്‍ആനില്‍ വിശേഷിപ്പിക്കുന്നത്. പശ്ചാത്തപിക്കുകയും വിശുദ്ധി നേടുകയും ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു (2:222). ഒരു അടിമ പശ്ചാത്തപിക്കുകയും പാപമുക്തിക്കായി കേണപേക്ഷിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹുവിനുണ്ടാകുന്ന സന്തോഷം അനിര്‍വചനീയമാണെന്ന് ഉപമയിലൂടെ റസൂല്‍(സ്വ) വ്യക്തമാക്കി: മരുഭൂമിയില്‍ കാണാതായ ഒട്ടകത്തെ വീണ്ടും കണ്ടെത്തുമ്പോള്‍ നിങ്ങളുടെ സന്തോഷം എത്രമാത്രമാണോ അതിലുമെത്രയോ ഉപരിയാണ് തന്റെ അടിമ പശ്ചാത്തപിക്കുന്നത് കാണുമ്പോള്‍ അല്ലാഹുവിനുണ്ടാകുന്ന സന്തോഷം (സ്വഹീഹുല്‍ ബുഖാരി – 6309).
തിന്മകളുടെ വഴികളിലേക്ക് മനുഷ്യന്‍ വഴുതിപ്പോകുന്നത് നോക്കിയിരുന്ന് അവനെ ശിക്ഷിക്കാനുള്ള പഴുതുകളന്വേഷിക്കുന്ന ഒരു സ്വേഛാധിപതിയായി ദൈവത്തെ ചിലര്‍ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ സൃഷ്ടികളോട് അങ്ങേയറ്റം കൃപയും കാരുണ്യവുമുള്ള അല്ലാഹു മനുഷ്യനെ നിത്യദുരന്തത്തിന്റെ ഗേഹമായ നരകത്തില്‍ നിന്ന് രക്ഷിക്കാനാണ് ശ്രമിക്കുന്നത്. അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച മലക്കുകള്‍ പോലും ഭൂമിയിലെ വിശ്വാസികള്‍ക്ക് വേണ്ടി പാപമോചനം തേടുകയും അവരുടെ സ്വര്‍ഗ പ്രവേശത്തിനും നരകവിമുക്തിക്കുമായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുമെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. ദൈവസിംഹാസനത്തിന്റെ വാഹകരും അതിനുചുറ്റും നിലകൊള്ളുന്നവരുമായ (മലക്കുകള്‍) തങ്ങളുടെ റബ്ബിനെ സ്തുതിച്ചും കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയാകുന്നു. അവര്‍ അവനില്‍ വിശ്വസിക്കുന്നു. വിശ്വാസികള്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു. (അവര്‍ പ്രാര്‍ഥിക്കുന്നു) ‘നാഥാ കാരുണ്യത്തിലും ജ്ഞാനത്തിലും നീ സകല വസ്തുക്കളെയും ആവരണം ചെയ്തിരിക്കുന്നു. അതിനാല്‍ പശ്ചാത്തപിക്കുകയും നിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്തവരെ പാപമുക്തരാക്കുകയും നരകശിക്ഷയില്‍നിന്ന് രക്ഷിക്കുകയും ചെയ്യേണമേ, നാഥാ നീ വാഗ്ദത്തം ചെയ്തിട്ടുള്ള നിത്യസ്വര്‍ഗങ്ങളില്‍ അവരെ പ്രവേശിപ്പിക്കേണമേ, അവരുടെ പിതാക്കളിലും ഇണകളിലും സന്തതികളിലും, സച്ചരിതരായവരെയും അവിടെ അവരോടൊപ്പം ചേര്‍ക്കേണമേ) നീ പ്രതാപിയും യുക്തിമാനുമാണല്ലോ. അവരെ തിന്മകളില്‍ നിന്ന് കാക്കേണമേ, പുനരുത്ഥാന ദിവസം അവരെ തിന്മകളില്‍ നിന്ന് നീ കാത്താല്‍ അവന് വലുതായ കാരുണ്യം ചെയ്തു. ഇതാണ് മഹത്തായ വിജയം (40:7-9).
അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ള ശിക്ഷയെ പേടിക്കുന്നതോടൊപ്പം അവനിലുള്ള കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കേണ്ടവനാണ് വിശ്വാസി. പാപക്കറകള്‍ കഴുകിക്കളഞ്ഞ് വിശുദ്ധിയുടെ വഴി കാണിച്ചു തന്നെ പശ്ചാത്താപത്തിന്റെ മാഹാത്മ്യം ഇഹത്തിലും പരത്തിലും അതിനാലുണ്ടാകുന്ന നേട്ടങ്ങളില്‍ നിന്ന് തന്നെ നമുക്ക് ഗ്രഹിക്കാം.
