സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി
ലോക ചരിത്രത്തിലെ വിസ്മയങ്ങളിലൊന്നാണ് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി (ക്രി. 1174-1193). കുരിശ് പടയില്‍ നിന്ന് ഖുദ്‌സ് തിരിച്ചുപിടിച്ച് മുസ്‌ലിം ലോകത്തിന്റെ കണ്ണീര് തുടച്ച ധീരജേതാവ്. കുരിശേന്തിയ ഖുദ്‌സിനെ രക്തത്തില്‍ മുക്കിയ ക്രൈസ്തവസേനക്ക് നീതിയും സഹിഷ്ണുതയും മനുഷ്യത്വവും പഠിപ്പിച്ചു കൊടുത്ത സുല്‍ത്താന്‍.
ഹിജ്‌റ 532ല്‍ (ക്രി.വ. 1137) ഇറാഖിലെ തിക്‌രീത്തിലാണ് സ്വലാഹുദ്ദീന്‍ ജനിച്ചത്. നൂറുദ്ദീന്‍ സങ്കിയുടെ ഭരണത്തില്‍ ഉന്നത ഉദോഗ്യസ്ഥനായിരുന്ന നജ്മുദ്ദീന്‍ അയ്യൂബാണ് പിതാവ്. അന്നാസിര്‍ സ്വലാഹുദ്ദീന്‍ യൂസുഫുബ്‌നു അയ്യൂബ് എന്നാണ് മുഴുവന്‍ പേര്.
പ്രായപൂര്‍ത്തിയായ സ്വലാഹുദ്ദീന്‍ അയ്യൂബി നൂറുദ്ദീന്‍ സങ്കിയുടെ സൈന്യത്തില്‍ ചേര്‍ന്നു. ഈ സമയത്താണ് ഫാത്വിമികളില്‍ നിന്ന് ഈജിപ്ത് മോചിപ്പിക്കാന്‍ ശീര്‍കൂഹിന്റെ നേതൃത്വത്തില്‍ നൂറുദ്ദീന്‍ സൈന്യത്തെ അയച്ചത്. ഇതില്‍ സ്വലാഹുദ്ദീനും ഉണ്ടായിരുന്നു.
എന്നാല്‍ ഈജിപ്തിലെ ഫാത്വിമി ഭരണകൂടത്തിലെ അവസാനത്തെ ഖലീഫ ആദ്വിദ് ശീര്‍കൂഹിനെ തന്റെ മന്ത്രിയായി സ്വീകരിക്കുകയാണ് ചെയ്തത്. ശീര്‍കൂഹ് മരിച്ചപ്പോള്‍ പിന്നെ സ്വലാഹുദ്ദീനായി മന്ത്രി, ഹി. 564ലാണിത്.
567ല്‍ ആദ്വിദ് നിര്യാതനായതോടെ അധികാരം സ്വലാഹുദ്ദീനിലായി. ഈജിപ്ത് അബ്ബാസി ഖിലാഫത്തിലേക്ക് തിരിച്ചെത്തി. നൂറുദ്ദീന്‍ സങ്കിയുടെ ഗവര്‍ണറായ സ്വലാഹുദ്ദീന്‍ ഈജിപ്തിനെ ശീഈകളില്‍ നിന്ന് ശാഫിഈ സുന്നികളിലേക്ക് കൊണ്ടുവന്നു. ഹിജ്‌റ 567 ലെ ആദ്യ ജുമുഅ ദിനത്തിലായിരുന്നു അത് (1171 സെപ്റ്റംബര്‍ 10) ഉബൈദീ (ഫാത്വിമീ) ഖലീഫയായി അന്നുണ്ടായിരുന്ന അല്‍ ആദ്വിദ്, അപ്പോഴേക്കും ശയ്യാവലംബിയായി ത്തീര്‍ന്നു. തന്റെ പിതാമഹന്മാരുണ്ടാക്കിക്കൊണ്ടുവന്ന രാഷ്ട്രം ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന വിവരം പോലുമറിയാതെ, ഒരാഴ്ചക്കുശേഷം അദ്ദേഹം മരണപ്പെടുകയും ചെയ്തു. ‘അല്‍ മലിക്കുന്നാസിര്‍’ എന്ന പദവിയും അദ്ദേഹത്തിന് നല്‍കപ്പെട്ടു.
ഡമസ്‌കസ്, അര്‍റൂഹാ, ഹലബ്, അല്‍മൗസ്വില്‍, കൈറോ എന്നീ പ്രമുഖ നഗരങ്ങളടങ്ങുന്ന ഒരു വിശാല രാഷ്ട്രം സ്വലാഹുദ്ദീന്റെ കൈകളിലായിത്തീര്‍ന്നു.
ഹി. 569ല്‍ യമന്‍ ഈജിപ്തിനു കീഴിലാക്കി, ഇതേ വര്‍ഷം ശവ്വാല്‍ 15ന് (മെയ് 1174) നൂറുദ്ദീന്‍ സങ്കി നിര്യാതനാവുകയും ചെയ്തു. നൂറുദ്ദീന്റെ പിന്‍ഗാമികളാവാന്‍ യോഗ്യരായ ആണ്‍മക്കളുണ്ടായിരുന്നില്ല. ക്രൈസ്തവര്‍ കൈയടക്കി വെച്ചുകൊണ്ടിരുന്ന ഖുദ്‌സ് തിരിച്ചു പിടിക്കണമെന്ന ഹൃദയാഭിലാഷം സഫലീകരിക്കാന്‍ ആര്‍ജവമുള്ള ഒരേയൊരാള്‍ മാത്രമാണ് അന്നുണ്ടായിരുന്നുള്ളൂ. അദ്ദേഹം തന്നെ നൂറുദ്ദീന്റെ രാജ്യമേറ്റെടുത്തു, സ്വലാഹുദ്ദീന്‍ അയൂബി.
അങ്ങനെയാണ് ഈജിപ്തും സിറിയയും യമനുമടങ്ങുന്ന പ്രദേശങ്ങളില്‍ ക്രി. 1174ല്‍ (ഹി. 569) അയ്യൂബി ഭരണകൂടം സ്ഥാപിതമായത്. അതിന്റെ ആദ്യ സുല്‍ത്താനാണ് സ്വലാഹുദ്ദീന്‍ അയ്യൂബി. വൈജ്ഞാനിക മുന്നേറ്റം ഏറെ ഉണ്ടാക്കിയെടുത്ത ഭരണകര്‍ത്താവാണ് സ്വലാഹുദ്ദീന്‍. പുസ്തക വില്‍പനക്കായി മാത്രമുള്ള ചന്തയും ഒട്ടനവധി ആശുപത്രികളും അദ്ദേഹം നിര്‍മിച്ചു. ഈജിപ്തിന് ഒരു കവചമെന്നോണം, മുഖത്ത്വം പര്‍വ്വത മുകളില്‍ കോട്ടയും പണിതു.
ഖുദുസ് തിരിച്ചു പിടിക്കുന്നു
ഭരണമേറ്റതിനു പിന്നാലെ സ്വലാഹുദ്ദീന്‍ അയ്യൂബി ഈജിപ്തിലെയും സിറിയയിലെയും ആഭ്യന്തര സ്ഥിതി സുസ്ഥിരമാക്കാന്‍ വേണ്ടി ആറു വര്‍ഷക്കാലം ഈജിപ്തില്‍ ചെലവഴിച്ചു. കുരിശുപടയെ അഭിമുഖീകരിക്കുന്നതിന് മുമ്പ് അത് അനിവാര്യമായിരുന്നു.
സ്വലാഹുദ്ദീന്‍ ഭരണത്തിലേറുന്നതിനു മുമ്പായി രണ്ട് കുരിശു യുദ്ധങ്ങള്‍ (ക്രി. 1096-1099, 1147-1149) നടന്നിരുന്നു. ഇതില്‍ ഒന്നാം യുദ്ധത്തിലാണ് ഫലസ്തീനും ഖുദുസും കുരിശുപട കൈയടക്കിയത്. ഇത് തിരിച്ചു പിടിക്കുക എന്നതായിരുന്നു അയ്യൂബിയുടെ ജീവിത ലക്ഷ്യം. മുസ്‌ലിം ലോകമാകട്ടെ, ഈ വിശുദ്ധ ഗേഹം തിരിച്ചുപിടിക്കാനായി ഒരു നായകനെ കാത്തിരിക്കുകയുമായിരുന്നു. മൂന്നാം കുരിശു യുദ്ധം വഴി.
സിബെല്ല രാജ്ഞിയുടെ അധീനതയിലായിരുന്നു അന്ന് ജറൂസലം. തങ്ങളുടെ അഭിമാനം എന്ന നിലയില്‍ ക്രൈസ്തവ യൂറോപ്പ് അതിന് സംരക്ഷണം നല്കി.
വര്‍ഷങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ക്കൊടുവില്‍ 1187 ജൂലൈ നാലിന് (ഹി. 583) ത്വബ്‌രിയ തടാകക്കരയിലെ ലോബിയയില്‍ വെച്ച് സ്വലാഹുദ്ദീന്‍ തന്റെ യജ്ഞം തുടങ്ങി. ഖുദുസിലെ രാജാവ് ലോസ്‌നിയാനും കരാക് കോട്ടയുടെ അധിപന്‍ റജിനോള്‍ഡുമായിരുന്നു ശത്രുപക്ഷത്ത്. മുസ്‌ലിം സൈന്യം 12,000. ശത്രുസൈന്യം ഇതിന്റെ അഞ്ചിരട്ടിയും – 60,000.
സുല്‍ത്താന്റെ സൈനിക പ്രതിഭ ആദ്യന്തം പ്രകടമായ യുദ്ധമാണിത്. പ്രഭാതത്തില്‍, കിഴക്കോട്ടു തിരിഞ്ഞുനിന്നിരുന്ന കുരിശുപടയെ സൂര്യകിരണങ്ങള്‍ അന്ധരാക്കി അവര്‍ക്കു നേരെ സുല്‍ത്താന്‍ എറിഞ്ഞ തീഗോളങ്ങള്‍ അവര്‍ ചവിട്ടി നിന്നിരുന്ന പുല്‍ത്തകിടിയെ കനല്‍കൂടാക്കി. ഇതിനുപുറമെ മുസ്‌ലിം സേനയുടെ അമ്പുകളും വാളുകളും ലക്ഷ്യത്തില്‍ കൊള്ളുക കൂടി ചെയ്തപ്പോള്‍ കുരിശുപട തടാകക്കര വിട്ട് ഓടി. ഇതോടെ അവരുടെ വെള്ളവും മുടങ്ങി. കുരിശു പടയുടെ മുന്നില്‍ കനത്ത തോല്‍വിയല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല.
ആയിരങ്ങള്‍ ബന്ദികളായി. കടുത്ത മുസ്‌ലിം ശത്രുവും ഹജ്ജാജിമാരെ വധിക്കല്‍ വിനോദവുമാക്കിയിരുന്ന റെജിനോള്‍ഡിന് സുല്‍ത്താന്‍ വധശിക്ഷ നല്‍കി. പോസ്‌നിയാന്‍ രാജാവിന് മാപ്പ് നല്‍കുകയും ചെയ്തു. യൂറോപ്യന്‍ അജയ്യതയെ വെല്ലുവിളിച്ച സുല്‍ത്താനു മുന്നില്‍ ഹിത്വീന്‍ കീഴടങ്ങി. ഹിജ്‌റ 583 റബീഉല്‍ ആഖിര്‍ 24 (1187 ജൂലൈ 4)നായിരുന്നു അത്. കുരിശുപടയെ സംബന്ധിച്ചിടത്തോളം, ഹിത്വീനിലെ പരാജയം കനത്ത ആഘാതമായി. ഖുദുസിലേക്കുള്ള കവാടമാണ് ഹിത്വീന്‍. വന്‍ സൈനിക ശക്തി തകര്‍ന്നു. ബൈത്തുല്‍ മുഖദ്ദസിലെ അവരുടെ രാജാവ്, ലോബീനാന്‍ തടവിലുമായി.
ബൈത്തുല്‍ മുഖദ്ദസ് തിരിച്ചു പിടിക്കുന്ന പൊന്‍പുലരിക്കായി മുസ്‌ലിം ലോകം കാത്തിരിക്കുകയായിരുന്നു അപ്പോള്‍.
മസ്ജിദുല്‍ അഖ്‌സ്വയില്‍ ജുമുഅ നമസ്‌കരിക്കുന്നു
ഹിത്വീന്‍ ജയിച്ചടക്കിയ സ്വലാഹുദ്ദീന്‍ ജറൂസലം ലക്ഷ്യമാക്കി നീങ്ങി. നിരവധി ചെറു പ്രദേശങ്ങളും ഫ്രഞ്ചു കോട്ടകളും ഈ വഴിയിലുണ്ടായിരുന്നു. അക്ക, നാസ്വിറ, ഖൈസാരിയ, ഹൈഫ, സ്വഫൂരിയ, യാഫാ തുടങ്ങിയ പ്രദേശങ്ങളും ട്രിബേറിയന്‍, തബ്‌നീന്‍, ബൈറൂത്ത് എന്നീ കോട്ടകളും ഇവയില്‍ ചിലതു മാത്രമാണ്.
ഹി. 583 റജബ് 15ന് സ്വലാഹുദ്ദീന്‍ ജറൂസലമിലെത്തി. മറ്റ് പ്രദേശങ്ങളില്‍ നിന്നും കോട്ടകളില്‍ നിന്നും ഓടിയവരും സുല്‍ത്താന്‍ മാപ്പ് നല്‍കിയവരും അതുവരെ സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന അല്‍ഖുദുസ് കോട്ടയില്‍ അഭയം തേടി. ഇത് ഉപരോധിക്കാന്‍ ഒരുക്കം തുടങ്ങി സുല്‍ത്താന്‍.
പീരങ്കി കൊണ്ട് പരസ്പരം എറിഞ്ഞു. കോട്ടമതിലിനു പുറത്തു കയറി മുസ്‌ലിംകളുടെ നേരെ ‘മിഞ്ചനീക്ക്’ പ്രയോഗം നടത്തിയ കുരിശുപട മുസ്‌ലിംകളെ വിഷമവൃത്തത്തിലാക്കി. ഒടുവില്‍ സ്വലാഹുദ്ദീനും കൂട്ടരും രണ്ടും കല്പിച്ച് കോട്ടയുടെ കിടങ്ങ് മുറിച്ചു കടന്ന് മതില്‍ തുരന്ന് കോട്ടക്കകത്ത് കയറി തീകൊളുത്തി. ഇതോടെ നില്‍ക്കക്കള്ളിയില്ലാതായ കുരിശു പടയാളികള്‍ ചിതറിയോടി. പക്ഷേ പുറത്തുകടക്കാന്‍ അവര്‍ക്ക് വഴികളുണ്ടാ യിരുന്നില്ല. അവര്‍ സന്ധിക്കൊരുങ്ങി. ഒന്നും രണ്ടും കുരിശു യുദ്ധങ്ങളിലായി 70,000ത്തിലധികം മുസ്‌ലിംകളെ കൊന്നൊടുക്കിയ കുരിശു പടയോട് പ്രതികാരം ചെയ്യാമായിരുന്നു സ്വലാഹുദ്ദീന്. എന്നാല്‍ അദ്ദേഹം നന്നേ ചെറിയ (പത്തും അഞ്ചും രണ്ടും ദിര്‍ഹം) മോചനദ്രവ്യം നിശ്ചയിച്ച് അവരെ മോചിപ്പിക്കുകയാണ് ചെയ്തത്.
കോട്ടയ്ക്കകത്തെ കണക്കില്ലാത്ത സ്വത്തുക്കള്‍ അവര്‍ക്ക് വിട്ടു കൊടുത്തു. രാജ്ഞിമാരും രാജകുമാരിമാരുമുള്‍പ്പെടെയുള്ളവര്‍ സുല്‍ത്താനു മുന്നിലെത്തി കണ്ണുനിറച്ചപ്പോള്‍ അവരുടെ ഭര്‍ത്താക്കന്‍മാരെയും മക്കളെയും വിട്ടുകൊടുത്തു ആ മഹാമനസ്‌കന്‍. ഇതിനെ ഒപ്പമുള്ളവര്‍ എതിര്‍ത്തു. എന്നാല്‍ സുല്‍ത്താന്റെ മറുപടി ഇതായിരുന്നു.
‘നാം അവര്‍ക്ക് കരാര്‍ നല്‍കിയതല്ലേ. അത് ലംഘിക്കാന്‍ ഇസ്‌ലാം നമ്മെ അനുവദിക്കുന്നില്ല, വഞ്ചന ഇസ്‌ലാമികമല്ലല്ലോ.’
ഖുബ്ബത്തുസ്സഖ്‌റയിലെ സ്വര്‍ണക്കുരിശ് നീക്കം ചെയ്യപ്പെട്ടു. ക്രൈസ്തവ മന്ദിരങ്ങളും ചര്‍ച്ച് മണികളും നശിപ്പിച്ചു. ഖുദ്‌സും മസ്ജിദുല്‍ അഖ്‌സ്വായും ശുദ്ധീകരിച്ചു. നൂറുദ്ദീന്‍ സങ്കി നിര്‍മിച്ച് സൂക്ഷിച്ചുവെച്ച മിമ്പര്‍ സ്വലാഹുദ്ദീന്‍ തന്നെ പള്ളിയില്‍ സ്ഥാപിച്ചു. ഹി. 583 ശഅ്ബാന്‍ 4ന് സ്വലാഹുദ്ദീനും സൈനികരും മസ്ജിദുല്‍ അഖ്‌സായില്‍ ജുമുഅ നമസ്‌കരിച്ചു.
സ്വലാഹുദ്ദീന്റെ ഭരണം
‘ഖുദ്‌സിന്റെ വിമോചകന്‍’ എന്ന നാമധേയം മാത്രമല്ല ജനസേവകനായ ഭരണാധികാരി കൂടിയായിരുന്നു സ്വലാഹുദ്ദീന്‍ അയ്യൂബി.
ലാളിത്യം ഭരണത്തിലും ജീവിതത്തിലും പുലര്‍ത്തി. ഫാത്വിമീ ഭരണം പിടിച്ച സുല്‍ത്താന്‍ അവരുടെ കൊട്ടാരത്തിലെ സമ്പത്ത് മുഴുവന്‍ ഖജനാവിലേക്ക് നല്‍കി. ഭൃത്യന്‍മാരെ മോചിപ്പിച്ചു. ശേഷം ഒരു സാധാരണ വീട്ടില്‍ താമസിച്ചു. രോമ വസ്ത്രങ്ങള്‍ പോലും അണിഞ്ഞില്ല.
മതപഠനത്തിന് മദ്‌റസകള്‍ സ്ഥാപിച്ചു. കൈറോവില്‍ പ്രശസ്തമായ ആശുപത്രിയും പണിതു. മരുന്നുള്‍പ്പെടെ എല്ലാം സൗജന്യമായിരുന്നു. വനിതാ ഡോക്ടര്‍മാരെയും നിയമിച്ചു. ജറൂസലമിലും ആശുപത്രിയും ഉന്നത വിദ്യാലയവും സ്ഥാപിച്ചിരുന്നു.
പണ്ഡിതന്മാരെ സ്‌നേഹിക്കുകയും വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. അവരുമായി സംവാദവും നടത്തിയിരുന്നു. ഇബ്‌നു ശദ്ദാദ്, ഇബ്‌നു അമ്മാദ് അല്‍ ഖാദില്‍ ഫാദില്‍ തുടങ്ങിയ ചരിത്രകാരന്‍മാര്‍ വളര്‍ന്നത് സുല്‍ത്താന്റെ തണലിലായിരുന്നു.
ഒരു ദീനാര്‍, 36 ദിര്‍ഹം, ഒരു കുതിര, ഒരു കവചം -മരിക്കുമ്പോള്‍ സ്വലാഹുദ്ദീന്‍ സ്വന്തമായി ബാക്കി വെച്ചത് ഇത്രമാത്രമായിരുന്നു.
സ്വലാഹുദ്ദീന്റെ അന്ത്യം
ബൈത്തുല്‍ മുഖദ്ദസ് നഷ്ടപ്പെട്ടത് ക്രൈസ്തവ യൂറോപ്പിന് ആഘാതമായി. അവര്‍ മൂന്നാം കുരിശു യുദ്ധത്തിനൊരുങ്ങി. ബ്രിട്ടനിലെ റിച്ചാര്‍ഡ്, ഫ്രഞ്ച് രാജാവ് ഫിലിപ്പ്, ജര്‍മന്‍ ചക്രവര്‍ത്തി ബാര്‍ബറോസ എന്നിവരാണ് ഇത്തവണ യുദ്ധം നയിച്ചത്. വിവിധ നികുതികള്‍ വഴി കോടിക്കണക്കിന് തുകയും ശേഖരിച്ചു.
ത്രിശക്തിസേന അക്ക പട്ടണം ഉപരോധിച്ചു സുല്‍ത്താന്‍ അവരുമായി യുദ്ധം ചെയ്തു. ഇരുഭാഗത്തും നിരവധി പേര്‍ മരിച്ചു വീണു. അക്കാ പട്ടണം കുരിശുപട പിടിച്ചു. ഒടുവില്‍ ഇരുസേനകളും സന്ധിക്ക് സന്നദ്ധരായി. ഖുദ്‌സ് തങ്ങള്‍ക്ക് വിട്ടുതരണമെന്ന റിച്ചാര്‍ഡ് ചക്രവര്‍ത്തിയുടെ ആവശ്യം തള്ളിയ സുല്‍ത്താന്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ചെറിയൊരു ഭാഗം വിട്ടുകൊടുക്കാനും സന്നദ്ധനായി. ക്രി. 1192ല്‍ റമല്ലയിലായിരുന്നു ഈ ഉടമ്പടി.
ഏതാനും ദിവസം ഖുദ്‌സില്‍ തങ്ങിയ സുല്‍ത്താന്‍ പിന്നീട് ദമസ്‌കസിലേക്കു പോയി. വൈകാതെ മഞ്ഞപ്പിത്തബാധിതനാവുകയും ചെയ്തു. 1193 മാര്‍ച്ച് 4ന് (ഹി. 589) ആ വീര ജേതാവ് അന്ത്യയാത്രയായി. 55 വയസ്സായിരുന്നു. ദമസ്‌കസിലെ ഉമയ്യ മസ്ജിദിലാണ് ഫാതിഹുല്‍ ഖുദ്‌സിന്റെ അന്ത്യനിദ്ര.
