ഉസ്മാനിയാ ഭരണാധികാരികള്‍ – 1
അനാടോളിയയില്‍ ഒരു ചെറിയ ഭരണകൂടമായി ആരംഭിച്ച ഉസ്മാനിയ വംശം കാലക്രമേണ മൂന്നു ഭൂഖണ്ഡങ്ങളിലായി വ്യാപിച്ച ശക്തമായ സാമ്രാജ്യമായി മാറി. ഭരണാധികാരികളുടെ ദീര്‍ഘനാള്‍ നീണ്ട നേതൃത്വവും സൈനിക–ഭരണ സംവിധാനങ്ങളുടെ മികവും ഈ വളര്‍ച്ചയ്ക്ക് അടിസ്ഥാനം നല്‍കി. ഉസ്മാനിയാ ഭരണാധികാരികള്‍ സാമ്രാജ്യത്തിന്റെ വികാസം, കോണ്‍സ്റ്റാന്റിനോപ്പിള്‍ വിജയം, നിയമ–ഭരണ പരിഷ്‌കാരങ്ങള്‍ എന്നിവയിലൂടെ ലോകചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചു.
ഉസ്മാന്‍ ഗാസീ
ഉസ്മാനിയാ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍. തുര്‍ക്കി വംശജനായ അര്‍തുഗ്‌റിലിന്റെ മകന്‍. ബൈസന്ത്യന്‍ പട്ടാളം ഇടയ്ക്കിടെ ഏഷ്യാമൈനര്‍ ആക്രമിക്കുകയും മുസ്‌ലിംകളെ ശല്യപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഇതിനെതിരെ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ധര്‍മയുദ്ധത്തിന് സന്നദ്ധരായി പോരാളികള്‍ രംഗത്തുവന്നു. ഇവര്‍ ഗാസി (ധര്‍മ സമര സേനാനികള്‍) എന്നറിയപ്പെട്ടു. പോരാളിയായ ഉസ്മാന്‍ ഇവരുടെ നേതൃത്വമേറ്റെടുത്തു. അങ്ങനെയാണ് ഉസ്മാന്‍ ഗാസി ആയത്.
പിതാവ് അര്‍തുഗ്‌റില്‍ നിര്യാതനായ ക്രി. 1288ല്‍ തന്നെ ഉസ്മാന്‍ ഗാസീ ഭരണമേറ്റെങ്കിലും സ്വതന്ത്ര ഭരണാധികാരിയായത് ഖുനിയയിലെ സല്‍ജൂക്ക് അമീര്‍ അലാവുദ്ദീന്റെ മരണശേഷമാണ്. അതിനാല്‍ ഉസ്മാനിയ ഖിലാഫത്തിന്റെ ആരംഭമായി ഗണിക്കുന്നത് ഈ കാലം മുതലാണ്. അഥവാ 1299 മുതലാണ്.
ചെറുപ്പം മുതല്‍ തന്നെ മതവിജ്ഞാനവും ആയോധന കലകളും അഭ്യസിച്ച ഇദ്ദേഹം ഇവ രണ്ടും വിജയത്തിലേക്കുള്ള ചവിട്ടുപടികളുമാക്കി.
ബൈസന്ത്യന്‍ സാമ്രാജ്യത്തിന്റെ പേടിസ്വപ്നമായി മാറിയ ഉസ്മാന്‍ നന്നേ ചെറിയ കാലംകൊണ്ടാണ് അവരില്‍നിന്ന് ബൂര്‍സ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ കീഴടക്കിയത്.
ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. പണം സമ്പാദിച്ചു കൂട്ടുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. യുദ്ധാര്‍ജിത സ്വത്ത് അനാഥകള്‍ക്കും അഗതികള്‍ക്കും ബാക്കിയുള്ളത് യോദ്ധാക്കള്‍ക്കും നല്‍കി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ യോദ്ധാക്കള്‍ (ഗാസീമാര്‍) സമര്‍പ്പണ ബോധത്തിന്റെ പ്രതീകങ്ങളായി.
നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും തുര്‍ക്കികള്‍ ഉസ്മാനെ മറന്നില്ല. പുതിയ ചക്രവര്‍ത്തിമാര്‍ അധികാരമേല്‍ക്കുന്രോള്‍ ഉസ്മാന്‍ ഗാസിയുടെ വാള്‍ എഴുന്നള്ളിക്കുകയും അദ്ദേഹത്തിന്റെ മഹദ് ഗുണങ്ങള്‍ പുതിയ ചക്രവര്‍ത്തിയിലുണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്ന പതിവ് തുര്‍ക്കികള്‍ക്കുണ്ടായിരുന്നു.
തന്റെ പിന്‍ഗാമിയടക്കം ഊര്‍ഖാന്‍ ഗാസി ഉള്‍പ്പെടെ എട്ടുമക്കളുണ്ടായിരുന്നു. ക്രി. 1326ല്‍ നിര്യാതനായി.
ഊര്‍ ഖാന്‍ ഗാസീ
മുസ്‌ലിംകള്‍ കിഴക്കന്‍ യൂറോപ്പിലേക്ക് കാലെടുത്തുവെക്കുകയും ഉസ്മാനിയാ ഖിലാഫത്തിന് അപ്രതിരോധ്യമായ അടിത്തറയുണ്ടാവുകയും ചെയ്ത കാലമാണ് ഊര്‍ഖാന്‍ ഗാസിയുടേത് (ക്രി.1326-1362). മൂന്നരപ്പതിറ്റാണ്ടു കാലത്തെ ഭരണം കഴിഞ്ഞ് ഊര്‍ഖാന്‍ അന്ത്യയാത്രയാവുമ്പോള്‍ പിതാവ് ഉസ്മാന്‍ ഗാസി ഏല്പിച്ചുകൊടുത്ത സാമ്രാജ്യത്തെ മൂന്നിരട്ടി വിസ്തൃതമാക്കി മാറ്റിയിരുന്നു മകന്‍.
ഭരണമേറ്റ ഉടനെ തലസ്ഥാനം ഏഷ്യാമൈനറിലെ ബൂര്‍സയിലേക്ക് മാറ്റി. റോമാ സാമ്രാജ്യത്തിനു കീഴിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചടക്കാന്‍ ഈ തലസ്ഥാനമാറ്റം ആവശ്യമായിരുന്നു. ഇതുഫലം കാണുകയും ചെയ്തു.
ക്രി. 1331ല്‍ നിക്കിയ, 1337ല്‍ നിക്കോമെഡിയ, 1345 ആയപ്പോഴേക്കും ഈജിയന്‍ കടല്‍ മുതല്‍ കരിങ്കടല്‍ വരെയുള്ള ഏഷ്യാമൈനറിന്റെ ഭൂരിഭാഗവും ഉസ്മാനികളുടെ പിടിയിലൊതുങ്ങി. ഇതോടെ ഉസ്മാനിയ സാമ്രാജ്യത്തിനും യൂറോപ്പിനും ഇടയില്‍ മര്‍മറാ കടല്‍ മാത്രമായി.
1354ല്‍ അങ്കാറയും അധീനമായി. ഇതിനിടയിലാണ് ബള്‍ഗേളിയ കോണ്‍സ്റ്റാന്റിനേപ്പിള്‍ ആക്രമിക്കാനൊരുങ്ങിയത്. റോമാ ചക്രവര്‍ത്തി സഹായം തേടി ഊര്‍ഖാനെ സമീപിച്ചു. ബന്ധം ഊഷ്മളമാക്കാന്‍ പുത്രിയെ ഊര്‍ഖാന് വിവാഹം കഴിച്ചു നല്‍കുകയും ചെയ്തു. സഹായ സൈന്യത്തെ അയച്ചുകൊടുത്തെങ്കിലും യുദ്ധം നടന്നില്ല. യൂറോപ്പിലെ അരക്ഷിതാവസ്ഥ ഇതുവഴി ഊര്‍ഖാന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
ക്രി. 1357ല്‍ പുത്രന്‍ സുലൈമാന്റെ നേതൃത്വത്തില്‍ കിഴക്കന്‍ യൂറോപ്പിലേക്ക് അദ്ദേഹം സൈന്യത്തെ അയച്ചു. ഗാലിപ്പോളി മേഖല പിടിച്ചടക്കി ഉസ്മാനികള്‍ യൂറോപ്പിലേക്കുള്ള വഴി തുറന്നു.
യനീച്ചരി (ഇന്‍കിസാരിയ്യ) എന്ന പേരിലുള്ള സൈനിക വ്യൂഹമായിരുന്നു ഉസ്മാനികളുടെ ശക്തിദുര്‍ഗം. അടിമകളില്‍ നിന്ന് കരുത്തും ബുദ്ധിയുമുള്ളവരെ മാത്രം തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയ സാഹസികരായ ഇവര്‍ തുര്‍ക്കി ദിഗ്വിജയത്തെ സുഗമമാക്കി. യൂറോപ്യരെ വിറപ്പിച്ചത് ഈ പടതന്നെ. ഊര്‍വാനാണ് ഇവരെ ഒരുക്കിയെടുത്തത്.
ലാളിത്യംകൊണ്ടും ജനക്ഷേമ തത്പരത കൊണ്ടും തുര്‍ക്കികളുടെ മാനസപുത്രനായ ഊര്‍ഖാന്‍ ക്രി. 1362ല്‍ നിര്യാതനായി.
മുറാദ് ഒന്നാമന്‍
ഊര്‍ഖാന്റെ സീമന്ത പുത്രന്‍. ഉസ്മാനിയ ഖിലാഫത്തിനെ യൂറോപ്പിലെ വന്‍ശക്തിയായി വളര്‍ത്തുകയും ക്രൈസ്തവ സഖ്യശക്തികളെ തറപറ്റിക്കുകയുംചെയ്ത വീരജേതാവ്. ഉസ്മാന്‍ കൈമാറിയ സാമ്രാജ്യത്തെ ഊര്‍ഖാന്‍ മൂന്നിരട്ടിയാക്കി വികസിപ്പിച്ചെങ്കില്‍ ഊര്‍ഖാന്‍ അനന്തരമായി ഏല്‍പ്പിച്ച ഭരണകൂടത്തെ മുറാദ് അഞ്ചിരട്ടിയായാണ് വിസ്തൃതമാക്കിയത്.
അധികാരമേറ്റ മുറാദ് (ക്രി.1362-1389) പിതാവ് അവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങി. 1362ല്‍ യൂറോപ്പിലെ അഡ്രിനോപ്പിള്‍ കീഴടക്കി. ഉസ്മാനിയാ ഖീലാഫത്തിന്റെ തലസ്ഥാനം ഈ യൂറോപ്യന്‍ നഗരത്തിലേക്ക് മാറ്റുകയും ചെയ്തു.
പിന്നീട് മുറാദിന്റെ ജൈത്രയാത്രയായിരുന്നു. ബള്‍ഗേറിയ, സെര്‍ബിയയിലെ സോഫിയ, വിഡിന്‍, മേണസ്റ്റിര്‍, നിഷ, അലക്‌സാണ്ടര്‍ ദി ഗ്രേറ്റിന്റെ ജന്‍മദേശമായ മാസിഡോണിയ എന്നിവിടങ്ങളെല്ലാം ജയിച്ചടക്കി.
ഇതോടെ ആശങ്കയിലായ യൂറോപ്പ് പോപ്പിന്റെ സഹായം തേടി. കുരിശുയുദ്ധം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു. ബാള്‍ക്കന്‍ രാജ്യങ്ങള്‍, സെര്‍ബിയ, അല്‍ബേനിയ എന്നിവയുടെ സംയുക്ത സഖ്യസേന തുര്‍ക്കികളെ നേരിട്ടു. 1389 കൊസോവയില്‍ ഉഗ്രമായ പോരാട്ടം അരങ്ങേറി.
മുറാദിന്റെ പുത്രന്‍ ബായസീദായിരുന്നു നായകന്‍. ബായസീദിന്റെ രണപാടവത്തിനു മുന്നില്‍ യൂറോപ്യന്‍ സഖ്യശക്തികള്‍ മുഖം കുത്തി വീണു; ദയനീയ പരാജയത്തിന് ആഴം കൂട്ടി. സെര്‍ബിയന്‍ ചക്രവര്‍ത്തി ലാസറസ് വധിക്കപ്പെടുകയും ചെയ്തു. ബാള്‍ക്കന്‍ മേഖല മുസ്‌ലിം ശക്തികളുടെ കരങ്ങളില്‍ ഭദ്രമായത് ഇതുവഴിയായിരുന്നു. വൈകാതെ ഗ്രീസിലും ഉസ്മാനീ അമ്പിളി മുദ്രാങ്കിത പതാക പാറിപ്പറന്നു. അങ്ങനെ ഏതാണ്ട് ഒരു ലക്ഷം ചതുരശ്ര നാഴിക വിസ്തൃതിയില്‍ തുര്‍ക്കി സാമ്രാജ്യം പരന്നുകിടന്നു.
ഭരണ സൗകര്യാര്‍ഥം സാമ്രാജ്യത്തെ ഏഷ്യാ മൈനര്‍ (അനാത്തോലിയ) ബാള്‍ക്കന്‍ (റുമീലിയ) എന്നിങ്ങനെ രണ്ടു പ്രവിശ്യകളാക്കി തിരിച്ചു.
സെര്‍ബിയന്‍ ചക്രവര്‍ത്തി ലാസറസ് വധിക്കപ്പെട്ടതില്‍ പ്രതികാര വിജൃംഭിതനായ ഒരു സെര്‍ബിയക്കാരനാണ് അതേ യുദ്ധക്കളത്തില്‍ വെച്ചുതന്നെ മുറാദിനെ ചതിയിലൂടെ കൊന്നത് ക്രി. 1389 ജൂണ്‍ 15നായിരുന്നു മുറാദിന്റെ അന്ത്യം.
കോണ്‍സ്റ്റാന്റിനോപ്പിള്‍ വിജയം
മുസ്‌ലിം രാജ്യങ്ങളെ അക്രമിച്ചവരെല്ലാം താവളമാക്കിയത് കോണ്‍സ്റ്റാന്റിനോപ്പ്ള്‍ എന്ന റോമന്‍ തലസ്ഥാനമായിരുന്നു. അതിനാല്‍ ആ നഗരം കീഴടക്കണമെന്നത് മുസ്‌ലിം ലോകത്തിന്റെ തീവ്രാഭിലാഷമായത് സ്വാഭാവികം മാത്രം. ഉസ്മാന്‍(റ) ഖലീഫയായിരിക്കെ മുആവിയ ഈ നഗരം പിടിക്കാന്‍ ശ്രമിച്ചു. കഴിഞ്ഞില്ല. അബ്ബാസികളും തുര്‍ക്കികളും ശ്രമിച്ചു. എന്നാല്‍ ബൈസന്ത്യന്‍ സേനയുടെ അനുവാദമില്ലാതെ ഒരു തോണിക്കുപോലും കടക്കാന്‍ കഴിയാത്ത സമുദ്രഭാഗങ്ങളില്‍ വലയം ചെയ്യപ്പെട്ട ഈ പുരാതന നഗരം നൂറ്റാണ്ടുകളോളം ആഭേദ്യമായി തന്നെ നിലനിന്നു.
എന്നാല്‍ 1451ല്‍ ഉസ്മാനീ സാമ്രാജ്യത്തിന്റെ അമരത്ത് വന്ന മുഹമ്മദ് രണ്ടാമന്റെ കരങ്ങളാല്‍, അസാധ്യമെന്ന് ലോകം വിധിയെഴുതിയ ആ അഭിലാഷം പൂവണിയുക തന്നെ ചെയ്തു; രണ്ടു വര്‍ഷത്തിനുള്ളില്‍.
യൂറോപ്പില്‍ നിന്നും വന്നേക്കാവുന്ന സഹായ സൈന്യങ്ങളെ തടയാന്‍ ബോസ്ഫറസ് കടലിടുക്കില്‍ ഒരു കോട്ട പണിതു ആദ്യം. അക്കാലത്തെ അറിയപ്പെട്ട ആയുധ നിര്‍മാതാക്കളെ വരുത്തി പീരങ്കികളും മോര്‍ട്ടാറുകളും മറ്റ് ആയുധങ്ങളും നിര്‍മിച്ചു. നാവികപ്പട സുശക്തമാക്കി. നഗരപ്രാന്തങ്ങള്‍ അരിച്ചുപെറുക്കി പഠനവിധേയമാക്കി.
1453 ഏപ്രിലില്‍ 320 കപ്പലുകളും 1,70,000 സമര്‍ഥരായ കാലാള്‍പടയും ഒപ്പം സുല്‍ത്താന്മാരുടെ അതിവിശ്വസ്തരായ ജാനിസാരികളും യുദ്ധസന്നദ്ധരായി.
അപ്പാരറ്റൈസ് പീരങ്കികള്‍ നഗരക്കോട്ടകളെ ഉന്നംവെച്ച് ഭീമാകാരങ്ങളായ കല്ലുകള്‍ വര്‍ഷിച്ചു. ഒപ്പം നഗരത്തിലെ തുറമുഖത്തേക്ക് പ്രവേശിക്കാനായി നാവികപ്പടയും നീക്കം തുടങ്ങി. എന്നാല്‍ തങ്ങളുടെ വിശുദ്ധ നഗരത്തിനു നേരെയുള്ള അക്രമണത്തെ റോമാക്കാര്‍ ഫലപ്രദമായി തടഞ്ഞു.
നാല്‍പതുനാള്‍ ഈ നില തുടര്‍ന്നു. നിരാശനായ മുഹമ്മദ് രണ്ടാമന്‍ തിരിച്ചുപോക്കിനൊരുങ്ങവെ ഒരു ശ്രമം കൂടി നടത്തി. അദ്ദേഹത്തിന്റെ സൈനിക പ്രതിഭയുടെ തെളിവായിരുന്നു അത്.
ബോസ്ഫറസ് കടലിടുക്കില്‍ നിന്നും ഗോള്‍ഡന്‍ ഹോണ്‍ തുറമുഖത്തേക്കുള്ള വഴിയില്‍ കപ്പലുകള്‍ക്ക് തടസ്സമായി ഭീമന്‍ ചങ്ങലകളുണ്ട്. ഇത് ഭേദിക്കാന്‍ സാധിക്കണം. അതുപക്ഷേ അസാധ്യമായിരുന്നു. പകരം ഒരു വഴി കണ്ടെത്തി സുല്‍ത്താന്‍.
ബോസ്ഫറസില്‍ നിന്ന് കരയിലൂടെ തുറമുഖത്തേക്ക് മരം കൊണ്ടുള്ള ഒരു റണ്‍വേ രഹസ്യമായി നിര്‍മിച്ചു. ആറ് കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു. അതുവഴി അറുപത്തിയേഴു കപ്പലുകള്‍, ജാനിസ്സരികള്‍ തക്ബീര്‍ മുഴക്കി വലിച്ചുകൊണ്ടു വന്നു. ഗോള്‍ഡന്‍ ഹോണില്‍, ചങ്ങലക്കെട്ടുകള്‍ക്കപ്പുറത്ത്, നഗരഭിത്തിക്കടുത്ത് അവ ഇറക്കി. പ്രസ്തുത കപ്പലുകളില്‍ നിന്നുണ്ടായ നിരന്തരമായ പീരങ്കി പ്രയോഗത്തില്‍ നഗര ഭിത്തികള്‍ തകര്‍ന്നു വീണു. 1453 മെയ് 29ന്, നടന്ന ഉഗ്രപോരാട്ടം നഗരത്തിന്റെ വിധി നിര്‍ണയിച്ചു. അവസാനത്തെ ബൈസന്ത്യന്‍ ചക്രവര്‍ത്തിക്ക്, കീഴടങ്ങുകയല്ലാതെ പോംവഴിയില്ലാതായി. ജേതാക്കള്‍ തക്ബീര്‍ മുഴക്കിയും അര്‍ധ ചന്ദ്രാങ്കിത പതാക ഉയര്‍ത്തിപ്പിടിച്ചും നഗരത്തില്‍ പ്രവേശിച്ചു.
ബായസിദ് രണ്ടാമന്‍
മുഹമ്മദ് രണ്ടാമന്റെ ഭരണാനന്തരം സുല്‍ത്താനായത് മകന്‍ ബായസീദ് രണ്ടാമനാണ് (ക്രി.1481-1512). ക്രി. 1481ല്‍ ഭരണമേറ്റ ഇദ്ദേഹത്തിന് ആദ്യവെല്ലുവിളി ഉയര്‍ത്തിയത് ഏക സഹോദരന്‍ ചം(ജം) ആണ്. ബുര്‍സ പ്രവിശ്യയിലെത്തി സൈനിക സന്നാഹം നടത്തിയ ജം സഹോദരന്‍ ബായസീദിനു മുന്നില്‍ ഒരു നിര്‍ദേശം വെച്ചു. യൂറോപ്യന്‍ പ്രവിശ്യകള്‍ ബായസീദ് എടുത്ത് ഏഷ്യന്‍ പ്രദേശങ്ങള്‍ തനിക്കു നല്‍കുക.
നിര്‍ദേശം നിരസിച്ച ബായസീദ് ജമ്മിനെ തുരത്തിയോടിക്കുകയും ചെയ്തു. റോഡ്‌സ് ദ്വീപിലെ ക്രൈസ്തവ പ്രഭുക്കളുടെയും പുരോഹിതരുടെയും പിടിയിലായ ഇദ്ദേഹത്തെ അവര്‍ ബായസീദിനെകൊണ്ട് തങ്ങള്‍ക്കനുകൂലമായ ഒരു സന്ധി അംഗീകരിപ്പിക്കാന്‍ പലപ്പോഴും ആയുധമാക്കി, 1494ല്‍ ജം ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നതുവരെ.
സഹോദരന്‍ മരിക്കുന്നതുവരെ ബായസീദിന് പുറം രാജ്യങ്ങളൊന്നും പുതുതായി കൂട്ടിച്ചേര്‍ക്കുന്ന ചിന്തയുണ്ടായില്ല. ശേഷം യൂറോപ്പിലും ഏഷ്യയിലും പല സൈനിക നീക്കങ്ങളും നടത്തി. അതിര്‍ത്തികളിലുണ്ടായ കൈയേറ്റ നീക്കങ്ങളെ ഫലപ്രദമായി തടയാനായിട്ടുണ്ട്.
ന്യായമായ കാരണങ്ങളില്ലാതെ സ്വതന്ത്ര രാജ്യങ്ങളെ ആക്രമിക്കുന്നത് ശരിയല്ലെന്നായിരുന്നുവത്രെ ബായസീദിന്റെ നിലപാട്. ഇസ്തംബൂള്‍ നഗരത്തെ അറിയപ്പെടുന്ന വ്യാപാരകേന്ദ്രമാക്കി മാറ്റാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ലോകത്തെ പ്രമുഖ കച്ചവടക്കാരെല്ലാം അവിടേക്ക് വ്യാപാരത്തിനെത്തിയിരുന്നു.
മതകാര്യങ്ങളില്‍ നിഷ്‌കര്‍ഷ കാട്ടിയ ബായസീദ് മുസ്‌ലിംകളെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ജൂത-ക്രൈസ്തവ വിശ്വാസികള്‍ക്ക് പൂര്‍ണ മതസ്വാതന്ത്ര്യവും അനുവദിച്ചിരുന്നു. മത സഹിഷ്ണുതയുടെ മാതൃകയായിരുന്നു അദ്ദേഹം. മുസ്‌ലിം സ്‌പെയിന്‍ ക്രൈസ്തവര്‍ തിരിച്ചുപിടിച്ചപ്പോള്‍ അവിടുത്തെ ജൂതന്മാര്‍ മതാചാരപ്രകാരം ജീവിക്കാന്‍ ഉസ്മാനിയാ ഖിലാഫത്തിനു കീഴിലേക്ക് പലായനം ചെയ്തതായി ചരിത്രകാരന്മാര്‍ എസ്.എന്‍ വിഷന്‍ എഴുതുന്നുണ്ട്. (A History of Middle East page 203)
പൊതുവെ ശാന്തിയും സമാധാനവും നിറഞ്ഞതായിരുന്നു ബായസീദിന്റെ മുപ്പത്തൊന്ന് വര്‍ഷ ഭരണകാലം. 1512 മെയ് 26നായിരുന്നു ഇദ്ദേഹത്തിന്റെ നിര്യാണം. അതിന്റെ ഒരു മാസം മുമ്പ് പുത്രന്‍ സലീമിനെ ഇസ്തംബൂളില്‍ ക്ഷണിച്ചു വരുത്തി. ഭരണ ഭാരമേല്‍പ്പിക്കുകയും, സ്ഥാനത്യാഗം ചെയ്യുകയും ചെയ്തിരുന്നു.
സലീം ഒന്നാമന്‍
സുല്‍ത്താന്‍ സലീം ഒന്നാമനാണ് ബായസീദിന്റെ പിന്‍ഗാമിയായി അധികാരമേറ്റത് (ക്രി.1512-1520). സഹോദരന്‍മാര്‍ അഹ്‌മദ്, കര്‍കുദ് എന്നിവര്‍ അധികാരത്തിനായി ശ്രമം നടത്തിയെങ്കിലും വിഫലമായി.
സലീമിന്റെ കാലത്ത് സാമ്രാജ്യത്തിലേക്ക് പുതിയ രാജ്യങ്ങള്‍ ചേര്‍ക്കപ്പെട്ടു. ഇവയില്‍ പ്രധാനപ്പെട്ടവയാണ് ഈജിപ്തും സിറിയയും ഇറാനും.
മൂന്ന് മുസ്‌ലിം ഭരണകൂടങ്ങളാണ് അക്കാലത്ത് നിലവിലുണ്ടായിരുന്നത്. ഉസ്മാനികള്‍ക്കു പുറമെ ഈജ്പിതിലെ മംലൂക്കുകള്‍, ഇറാനിലെ സഫവിയ്യാക്കള്‍ എന്നീ രണ്ടു ഭരണ വര്‍ഗ്ഗങ്ങള്‍ (ശീഈ). ഇതില്‍ ഇറാനിലെ ശീഈ ഭരണത്തലവനായ ഷാ ഈസ്മാഈല്‍ ആത്മീയ പരിവേഷമണിയുകയും സൂഫിസത്തിലൂടെ ഇറാനികളെയും തുര്‍ക്കികളെയും തന്റെ ആകര്‍ഷണ വലയത്തിലാക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇവരില്‍ ചിലര്‍ അനത്തോലിയയിലും മറ്റിടങ്ങളിലും കലാപത്തിന് ശ്രമിച്ചു. ഈജിപ്തിലെ മംലൂക് സുല്‍ത്താന്‍ ഇവരെ സഹായിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതാണ് ഇരുഭരണകൂടങ്ങള്‍ക്കെതിരെ യുദ്ധത്തിനിറങ്ങാന്‍ സലീമിനെ പ്രേരിപ്പിച്ചത്.
ക്രി. 1514ല്‍ ഷാ ഇസ്മാഈലിനെ പരാജയപ്പെടുത്തി. ദിയാര്‍ ബക്ര്‍, കുര്‍ദിസ്താന്‍, വടക്കന്‍ ഇറാഖ്, സിറിയയിലെ ചില പ്രദേശങ്ങള്‍ എന്നിവ കീഴടക്കി. വൈകാതെ ഈജിപ്തിലേക്കും പോയി. മംലൂക് സുല്‍ത്താന്‍ കന്‍സോഗോറിയെ വധിച്ച് കെയ്‌റോ അധീനപ്പെടുത്തി. ഇതിനെതുടര്‍ന്ന് വിശുദ്ധ ഹറമുകളായ മക്കയും മദീനയും ഉസ്മാനിയാ ഖിലാഫത്തിനു കീഴില്‍ ചേര്‍ന്നു. ഹറമുകളിലെ പള്ളികളില്‍ സുല്‍ത്താന്റെ പേര് പരാമര്‍ശിച്ചു തുടങ്ങി. ഇരു ഹറമുകളുടെയും സേവകന്‍ (ഖാദിമുല്‍ ഹറമൈന്‍) എന്ന പദവിയും സ്വന്തമായി.
പേരില്‍ മാത്രം അധികാരമുണ്ടായിരുന്ന അബ്ബാസി ഖലീഫ മുതവക്കില്‍ ആറാമന്‍ ഖലീഫ പദവിയും അടയാളങ്ങളും സുല്‍ത്താനെ ഏല്പിച്ചു. ഇതോടെ ഉസ്മാനിയ സുല്‍ത്താന്‍മാര്‍ ഖലീഫ എന്ന പദവിക്കുകൂടി അര്‍ഹരായി.
നാവിക യുദ്ധങ്ങളില്‍ സലീമിനെ സഹായിച്ചിരുന്നത് അഡ്മിറല്‍ പീരിപാഷയെന്ന വിദഗ്ധ യോദ്ധാവായിരുന്നു.
റോഡ്‌സ് ദ്വീപ് പുര്‍ണമായും പിടിക്കാന്‍ പഴയ തലസ്ഥാനമായ അഡ്രീനയിലേക്കുള്ള സൈനിക യാത്രക്കിടെ 1520 സെപ്തംബര്‍ 22നായിരുന്നു സലീമിന്റെ മരണം.
സുലൈമാന്‍ ദി മാഗ്‌നി ഫിഷ്യന്റ്
സുല്‍ത്താന്‍ സലീമിന്റെ മകന്‍ സുലൈമാന്‍ ഉസ്മാനിയ സാമ്രാജ്യാധിപനായത് 26-ാം വയസ്സില്‍. ക്രി. 1520ലാണ് (ക്രി.1520-1566). സുലൈമാന്‍ അഅ്ദ്വം, സുലൈമാന്‍ ദി മാഗ്നിഫിഷ്യന്റ്, സുലൈമാന്‍ ഖാനൂനി തുടങ്ങിയ നാമങ്ങളില്‍ പ്രസിദ്ധി നേടിയ സുലൈമാന്‍ ഉസ്മാനി സുല്‍ത്താന്‍മാര്‍ക്കിടയിലെ ഏറ്റവും പ്രഗല്‍ഭനും കൂടുതല്‍ കാലം രാജ്യം നയിച്ചവനുമാണ്.
1521ല്‍ യൂറോപ്പില്‍ പടയോട്ടം തുടങ്ങിയ സുലൈമാന്‍ വെന്‍ഗ്രേഡ് ആണ് ആദ്യം കീഴടക്കിയത്. 1522ല്‍ മുഹമ്മദ് അല്‍ഫാതിഹിന് പോലും അപ്രാപ്യമായ റോഡ്‌സ് ദ്വീപ് അധീനപ്പെടുത്തി. 1526ല്‍ ഹംഗറിയെ വിറപ്പിച്ച് ബുഡാപെസ്റ്റ് സ്വന്തമാക്കി. 1529ല്‍ ആസ്ത്രിയയുടെ തലസ്ഥാനമായ വിയന്നയിലെത്തിയ സുലൈമാന്‍ പക്ഷേ, തിരിച്ചടി നേരിട്ടു. 1532ല്‍ ആസ്ത്രിയയിലും ജര്‍മനിയയിലും പ്രവേശിച്ച് ഏറെ മുന്നേറ്റം നടത്തി. യൂറോപ്യരുടെ നായകനായ ചാള്‍സ് അഞ്ചാമന്റെ സംയുക്ത സൈന്യം സുലൈമാന് മുന്നില്‍ അടിയറവ് പറഞ്ഞു. അങ്ങനെയാണ് തുര്‍ക്കി സുല്‍ത്താന്‍ യൂറോപ്യര്‍ക്ക് സുലൈമാന്‍ മാഗ്നിഫിഷ്യന്റ് ആയത്.
1534ല്‍ ബഗ്ദാദും 1533ല്‍ ലിബിയയിലെ ട്രിപ്പോളിയും അധീനപ്പെടുത്തി. ബഗ്ദാദ് ഉസ്മാനി സംസ്ഥാനമായി. ഇസ്ഫഹാനും പിടിച്ചു. 1538ല്‍ യമനും ഏദന്‍ ട്രിപ്പോളി, അള്‍ജീരിയ എന്നീ ഉത്തരാഫ്രിക്കന്‍ പ്രദേശങ്ങളും സുലൈമാന്റെ കരങ്ങളില്‍ ഭദ്രമായി. ഇതിനിടെ പോര്‍ച്ചുഗീസ് ആക്രമണത്തിനെതിരില്‍ സഹായം തേടി സാമൂതിരിയും ഗുജറാത്തിലെ രാജാവും സുലൈമാനെ ദൂതര്‍ വഴി സമീപിച്ചു. ഇന്ത്യയിലെ ദിയുവിലേക്ക് നാവികപ്പടയെ അയച്ചെങ്കിലും അവിടത്തെ സുല്‍ത്താന്‍ കൂറുമാറിയതിനാല്‍ സുലൈമാന് തന്റെ ദൗത്യം പൂര്‍ത്തീകരിക്കാനായില്ല.
പടിഞ്ഞാറ് ഡാന്യൂബ് നദി മുതല്‍ കിഴക്ക് ടൈഗ്രീസ് വരെയും വടക്കു ക്രിമിയ മുതല്‍ തെക്ക് നൈല്‍ നദി വരെയും വ്യാപിച്ച തുര്‍ക്കി സാമ്രാജ്യം ലോകത്തെ തന്നെ ഏറ്റവും വലിയ ഭരണകൂടമായി അക്കാലത്ത്.
മുഹമ്മദ് അല്‍ ഫാതിഹിന്റെ കാലത്തെ ഭരണ നിര്‍വഹണ നിയമങ്ങള്‍ സമൂലം ഉടച്ചു വാര്‍ത്ത സുലൈമാന്‍ ഉസ്മാനി സാമ്രാജ്യത്തിന് പുതിയ വ്യവസ്ഥകളും നിയമങ്ങളും ചിട്ടപ്പെടുത്തി. നിയമങ്ങള്‍ സമാഹരിക്കാന്‍ 1559 ഇബ്‌റാഹിം ഹലബി എന്ന നിയമജ്ഞനെ ചുമതലപ്പെടുത്തുകയും ചെയ്തു. സുലൈമാന്‍, സുലൈമാന്‍ ഖാനൂനി (നിയമനേതാവ്) ആയത് ഇങ്ങനെയാണ്.
സുലൈമാന്റെ സംഭാവനകള്‍
40 വര്‍ഷം സാമ്രാജ്യത്തിന്റെ അമരത്തിരുന്ന സുലൈമാന്‍ മികച്ച സംഭാവനകള്‍ നല്‍കിയാണ് കടന്നുപോയത്. ഇതില്‍ ഭരണ നിയമങ്ങള്‍ പുതുക്കി ചിട്ടപ്പെടുത്തിയത് പ്രധാനം തന്നെ.
കവിയും സൗന്ദര്യാസ്വാദകനുമായിരുന്നു ഇദ്ദേഹം. ഇസ്തംബൂളില്‍ തലയുയര്‍ത്തി നില്ക്കുന്ന ജാമിഅ് സുലൈമാനിയടക്കം നിരവധി സുന്ദര ശില്പങ്ങള്‍ അദ്ദേഹം പണികഴിപ്പിച്ചു. പാര്‍ക്കുകള്‍, ഉദ്യാനങ്ങള്‍, ആശുപത്രികള്‍, മതപഠന കേന്ദ്രങ്ങള്‍ തുടങ്ങി മുന്നൂറിലേറെ സ്ഥാപനങ്ങള്‍ അക്കാലത്തുയര്‍ന്നു.
നീതി നിര്‍വഹണ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തില്ല അദ്ദേഹം. ജാമാതാവ് ഫര്‍ഹദ് പാഷ പ്രവിശ്യാ ഗവര്‍ണറായിരിക്കെ കൈക്കൂലി വാങ്ങിയതായി പരാതി കിട്ടി. ഉടനെ പാഷയെ പിരിച്ചുവിട്ടു. എന്നാല്‍ ഭാര്യയുടെ (തന്റെ മകള്‍) അപേക്ഷയെ തുടര്‍ന്ന് പദവി തിരിച്ചു നല്‍കി. പദവിയിലിരുന്ന് അനീതിയും കൈക്കൂലിയും തുടര്‍ന്ന പാഷയെ വധിക്കാനായിരുന്നു സുലൈമാന്റെ തീരുമാനം.
ക്രി. 1566 ഏപ്രില്‍ 29ല്‍ ഒരു സൈനിക നീക്കത്തിനിടെയായിരുന്നു സുലൈമാന്റെ അന്ത്യം.
സലീം രണ്ടാമന്‍
മഹാനായ സുലൈമാന് (1520-1564) ശേഷം ഉസ്മാനിയാ സാമ്രാജ്യത്തിന്റെ പതനകാലം ആരംഭിച്ചു എന്നാണ് ചരിത്രത്തിന്റെ വിലയിരുത്തല്‍. പ്രാഗത്ഭ്യമില്ലാത്തവരും സുഖലോലുപരും, അധികാരം മന്ത്രിമാരെയും സൈന്യത്തെയും ഏല്പിച്ച് കൊട്ടാരങ്ങളില്‍ സല്ലാപങ്ങളില്‍ മുഴുകുന്നവരുമായി മാറി സുല്‍ത്താന്‍മാര്‍. ഈ വിഭാഗത്തില്‍ ആദ്യത്തെ ആളായിരുന്നു സുലൈമാന്റെ മകന്‍ സലീം രണ്ടാമന്‍ (ക്രി.1566-1574). റഷ്യന്‍ വംശജയിലാണ് സുലൈമാന് സലീം പിറന്നത്.
1566ല്‍ അധികാരം തുടങ്ങിയ സലീമിന് വിശാലമായ ഒരു സാമ്രാജ്യത്തെ നയിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. 1571ല്‍, സൈപ്രസ് പിടിക്കാന്‍ യൂറോപ്പിന്റെ സംയുക്ത നാവികപ്പട തുര്‍ക്കിയെ ആക്രമിച്ചു. ഇതില്‍ തുര്‍ക്കിയുടെ 130 പടക്കപ്പലുകള്‍ യൂറോപ്യന്‍ സേന പിടിച്ചെടുത്തു. 74 എണ്ണം തീയിട്ടു നശിപ്പിച്ചു. 30,000 സൈനികരെ ബന്ദികളുമാക്കി. എന്നാല്‍ സൈപ്രസ് തിരിച്ചുപിടിക്കാന്‍ സംയുക്തസേനക്ക് കഴിഞ്ഞില്ല. 1570ല്‍ സലീം തന്നെയാണ് സൈപ്രസ് സാമ്രാജ്യത്തിനു കീഴില്‍ കൊണ്ടുവന്നത്.
ക്രി. 1572ല്‍ തുനീസ് നഷ്ടപ്പെട്ടു. ഫ്രാന്‍സുമായി സലിം ഒരു കരാറിലുമേര്‍പ്പെട്ടു. ഇതുപ്രകാരം സാമ്രാജ്യത്തിനകത്ത് സ്വതന്ത്ര വ്യാപാരം നടത്താനും ക്രൈസ്തവ മിഷനറി പ്രവര്‍ത്തനം നടത്താനും അവര്‍ക്ക് അനുവാദം കിട്ടി. ഈ കരാര്‍ പില്ക്കാലത്ത് ഉസ്മാനികള്‍ക്കുതന്നെ തിരിച്ചടിയാവുകയും ചെയ്തു.
സലിം രണ്ടാമന്റെ കാലത്ത് യഥാര്‍ഥത്തില്‍ ഭരണചക്രം തിരിച്ചത് പ്രധാനമന്ത്രി മുഹമ്മദ് പാഷായായിരുന്നു. വിശ്വസ്തനായ പാഷ സുലൈമാന്റെ ഭരണത്തിലും പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആര്‍ജവവും ഭരണ നൈപുണിയുമാണ് സാമ്രാജ്യത്തെ തകര്‍ച്ചയില്‍ നിന്ന് ഇക്കാലത്ത് രക്ഷപ്പെടുത്തിയത്.
1574ലായിരുന്നു സലീം രണ്ടാമന്റെ മരണം.
മുറാദ് മൂന്നാമന്‍
സലീം രണ്ടാമന്റെ ആറുമക്കളില്‍ മുതിര്‍ന്നവനാണ് മുറാദ് മൂന്നാമന്‍. പിതാവിന്റെ മരണത്തോടെ ക്രി. 1574ല്‍ രാജ്യഭരണമേറ്റു (ക്രി.1574-1595).
അക്കാലത്ത് മദ്യപാനം സാര്‍വത്രികമായിരുന്നു. ഇതു നിര്‍ത്താന്‍ മുറാദ് നിയമം കൊണ്ടുവന്നു. എന്നാല്‍ പട്ടാളം എതിര്‍ത്തപ്പോള്‍ നിയന്ത്രണങ്ങളോടെ വീണ്ടും ഇതനുവദിക്കുകയായിരുന്നു ചെയ്തത്.
1578ല്‍ മൊറോക്കോവില്‍ ആഭ്യന്തരലഹളയുണ്ടായപ്പോള്‍ അവര്‍ മുറാദിനോട് സഹായം ആവശ്യപ്പെട്ടു. ലഹളക്കാര്‍ പോര്‍ച്ചുഗീസുകാരുടെ സഹായവും നേടി. പോര്‍ച്ചുഗീസുകാരെ നേരിട്ട തുര്‍ക്കി സൈന്യം വിജയിക്കുകയും മൊറോക്കോയില്‍ അവര്‍ സ്വാധീനമുറപ്പിക്കുകയും ചെയ്തു.
സൈനിക കമാന്ററായ ഉസ്മാന്‍പാഷ താജികിസ്ഥാന്‍, ഉക്രൈന്‍, അസര്‍ബൈജാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ത്തത് ഇക്കാലത്താണ്. 1577ല്‍ തന്റെ വിശ്വസ്തനായ പ്രധാനമന്ത്രി മുഹമ്മദ് പാഷ സുഖലൂലിയെ മുറാദ് വധിച്ചു. സുലൈമാന്‍, സലീം രണ്ടാമന്‍ എന്നിവരുടെ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് പാഷയെപറ്റി ചിലര്‍ സുല്‍ത്താന്‍ മുമ്പാകെ കള്ള പ്രചരണം നടത്തി. ഇതില്‍ വീണുപോയി മുറാദ്. ഉസ്മാന്‍ പാഷയാണ് പിന്നീട് പ്രധാനമന്ത്രിയായത്.
മാതാവ് നൂര്‍ബനു സുല്‍ത്താന, ഭാര്യമാരിലൊരാളായ സഫിയ സുല്‍ത്താന എന്നിവര്‍ ഭരണ കാര്യങ്ങളില്‍ മുറാദിനെ സഹായിച്ചിരുന്നു. പുസ്തകങ്ങളെയും വിവിധ മേഖലകളെയും സ്‌നേഹിച്ച മുറാദ് 21 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് 1595 ജനുവരി 16ന് അന്തരിച്ചു.
മുഹമ്മദ് മൂന്നാമന്‍
മുറാദ് മൂന്നാമന്റെ 21 മക്കളില്‍ ഒരാളായ മുഹമ്മദ് മൂന്നാമനാണ് പിതാവിനുശേഷം സുല്‍ത്താനായത് (ക്രി.1595-1603). ഉസ്മാനിയ സാമ്രാജ്യത്തിന് ദുഷ്‌പേരു വരുത്തുംവിധം, അധികാരത്തിന് ഭീഷണിയായേക്കാം എന്ന ആശങ്കയില്‍ തന്റെ 19 സഹോദരന്‍മാരെയും പല കാരണങ്ങള്‍ കണ്ടെത്തി മുഹമ്മദ് വധിച്ചുകളഞ്ഞു.
അധികാരം, മന്ത്രിമാരായ സിനാന്‍ പാഷ, ജഫാല സാദ എന്നിവരെ ഏല്‍പിച്ച് ഇദ്ദേഹം കൊട്ടാരത്തില്‍ കഴിഞ്ഞു. അവര്‍ അഴിമതിക്കാരായിരുന്നു. നാട്ടില്‍ കുഴപ്പങ്ങള്‍ വര്‍ധിച്ചു. ജനം ഇളകി. ഇതു മുതലെടുത്ത് റുമേനിയന്‍ രാജാവ് മിക്കായേല്‍ ചില പ്രദേശങ്ങള്‍ പിടിച്ചടക്കി. ഒടുവില്‍ മുഹമ്മദ് തന്നെ നേരിട്ട് യുദ്ധത്തിനിറങ്ങി. 1596ല്‍ ആസ്ട്രിയ-ഹംഗറി സൈന്യത്തെ അദ്ദേഹം നാമാവശേഷമാക്കി.
സാമ്രാജ്യത്തിനകത്തും പലയിടങ്ങളിലും കുഴപ്പങ്ങള്‍ തലപൊക്കി. ദിയര്‍ബക്കര്‍, ഹലപ്പോ, ദമസ്‌കസ് എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാര്‍ കുഴപ്പക്കാര്‍ക്ക് വഴങ്ങി. സൈന്യത്തിലും ചേരിതിരിവുണ്ടായി.
ക്രി. 1603 ഡിസംബറില്‍ മുഹമ്മദ് മൂന്നാമന്‍ നിര്യാതനായി.
അഹ്‌മദ് ഒന്നാമന്‍
മുഹമ്മദ് മൂന്നാമന്റെ മകനായി 1590ല്‍ ജനനം. പിതാവിന്റെ മരണത്തെ തുടര്‍ന്ന് 1603ല്‍ 14-ാം വയസ്സില്‍ കിരീടധാരണം (ക്രി.1603-1617). 14 വര്‍ഷം നീണ്ട ഭരണത്തിനൊടുവില്‍ 1617ല്‍ 28-ാം വയസ്സില്‍ മരണം.
ഇറാനില്‍ വളര്‍ന്നുവന്ന ഷാഅബ്ബാസ് ആയിരുന്നു ഉസ്മാനികള്‍ക്ക് ഏറെ ഭീഷണി ഉയര്‍ത്തിയത്. അവര്‍ക്കുനേരെ യൂസുഫ് സിനാന്‍ പാഷയുടെ നേതൃത്വത്തില്‍ 1604ല്‍ സൈന്യത്തെ അയച്ചു. യുദ്ധം വിജയിച്ചെങ്കിലും ഷാ ഭരണം നിലനിന്നു.
ഇതിനിടെ സാമ്രാജ്യത്തിനു കീഴിലെ ഹംഗറിയെ അക്രമിക്കാന്‍ ആസ്ട്രിയ ഒരുങ്ങി. സ്‌പെയിനും ഇറ്റലിയും യുദ്ധഭീഷണി മുഴക്കി. ഖസാക്കിസ്താന്‍ റുമാനിയക്കു നേരെ തിരിഞ്ഞു. സാമ്രാജ്യം അസ്വസ്ഥതകളാല്‍ വീര്‍പ്പുമുട്ടി. ഇതിനിടെ, മുസ്‌ലിം പണ്ഡിതര്‍ വെറുക്കപ്പെട്ടതായി കണ്ടിരുന്ന പുകയില ഇറക്കുമതി ചെയ്യാന്‍ ഹോളണ്ടിന് അനുമതി നല്‍കിയതും വിനയായി. ഇംഗ്ലണ്ട്, ഫ്രാന്‍സ്, വെനീസ് എന്നിവയുമായും വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നു. അഹ്‌മദ് ഒന്നാമന്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പണിത സുല്‍ത്താന്‍ അഹ്‌മദ് മസ്ജിദ് വിസ്മയ ശില്പമാണ്.
മുസ്തഫ ഒന്നാമന്‍
ഉസ്മാനിയാ സുല്‍ത്താന്‍മാരില്‍ വളരെ ചുരുങ്ങിയ കാലം ഭരണം നടത്തിയവരില്‍ ഒരാളാണ് മുസ്തഫ ഒന്നാമന്‍ (ക്രി.1617-1618,1622-1623). രണ്ടു തവണയായി ഏഴു മാസമാണ് മുസ്തഫ ഭരണചക്രം തിരിച്ചത്.
മുഹമ്മദ് മൂന്നാമന്റെ മകനും അഹ്‌മദ് ഒന്നാമന്റെ സഹോദരനുമാണ്. അഹ്‌മദിന്റെ മരണശേഷം 1617 നവംബറില്‍ ഭരണമേറ്റ മുസ്തഫയെ 1618 ഫെബ്രുവരിയില്‍ തന്നെ സൈന്യം പുറത്താക്കി.
തുടര്‍ന്നു വന്ന സുല്‍ത്താന്‍ ഉസ്മാന്റെ ചില നടപടികളില്‍ കുപിതരായ ഇന്‍കിശാരിയ സൈന്യം ഉസ്മാനെ വധിക്കുകയും വീണ്ടും മുസ്തഫയെ തന്നെ വാഴിക്കുകയും ചെയ്തു. 1622 മെയ് മാസത്തിലാണിത്.
പിന്നീട് സൈന്യത്തിന്റെ ഭരണമായിരുന്നു. അഴിഞ്ഞാട്ടവും അക്രമവും നാട്ടില്‍ അരങ്ങുവാണപ്പോള്‍ കമാങ്കിശ് അലി പാഷ പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയും സുല്‍ത്താന്‍ മുസ്തഫയെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. ഇത് 1622 സെപ്തംബറിലാണ്.
1639ലാണ് മുസ്തഫയുടെ മരണമുണ്ടായത്.
ഉസ്മാന്‍ രണ്ടാമന്‍
അഹ്‌മദ് ഒന്നാമന്റെ മകനാണ് ഉസ്മാന്‍ രണ്ടാമന്‍ (ക്രി.1618-1622). പിതാവ് അഹ്‌മദിന്റെ മരണാനന്തരം പിതൃവ്യന്‍ മുസ്തഫ ഒന്നാമനാണ് സുല്‍ത്താനായത്. എന്നാല്‍ നാലുമാസത്തിനുശേഷം മുസ്തഫയെ പട്ടാളം ഇടപെട്ട് പുറത്താക്കി. ഇതോടെ ഉസ്മാന്‍ രണ്ടാമന്‍ ഭരണത്തിലെത്തി.
1604ല്‍ ജനിച്ച ഇദ്ദേഹം അധികാരത്തിലേറുമ്പോള്‍ പ്രായം 14 മാത്രം. അഞ്ചു ഭാഷകള്‍ വശമുണ്ടായിരുന്ന ഉസ്മാന്‍ പക്വതയോടെ രാജ്യം ഭരിച്ചു. കരാര്‍ ലംഘിച്ച പോളണ്ടിനെതിരെ അദ്ദേഹം സൈന്യത്തെ അയച്ചു. എന്നാല്‍ ഇന്‍കിശാരിയ സേന ദൗത്യത്തില്‍ പരാജയപ്പെട്ടു. ഒടുവില്‍ പോളണ്ടുമായി സന്ധി ചെയ്യേണ്ടിവന്നു. ഇത് ഉസ്മാന് അപമാനമായി.
ഇന്‍കിശാരിയ്യയെ പിരിച്ചുവിട്ട് പുതിയൊരു സേന രൂപീകരിക്കാന്‍ അദ്ദേഹം ഒരുങ്ങി. ഇത് മണത്തറിഞ്ഞ ഇന്‍കിശാരിയ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ജയിലിലടക്കുകയായിരുന്നു. വൈകാതെ മരണപ്പെടുകയും ചെയ്തു; 1622ല്‍ കേവലം 18-ാം വയസ്സില്‍.
മുറാദ് നാലാമന്‍
അഹ്‌മദ് ഒന്നാമന്റെ മകന്‍. 1612 ജൂലൈ 26ന് ജനനം. പിതൃവ്യന്‍ മുസ്തഫ ഒന്നാമന്റെ രണ്ടാം ഭരണ കാലത്തിനുശേഷമാണ് സുല്‍ത്താനായത് ഭരണകാലത്തിനു ശേഷമാണ് സുല്‍ത്താനായത് (ക്രി.1623-1640). ഭരണമേറുമ്പോള്‍ പ്രായം പതിനൊന്ന് വയസ്സ്. എട്ടുവര്‍ഷം മാതാവ് മാഹ്പീക്കര്‍ എന്ന പേരിലറിയപ്പെട്ട മഹതിയാണ് ഭരണം നിയന്ത്രിച്ചത്. കമാങ്കിശ് അലി പാഷ പ്രധാനമന്ത്രിയുമായി.
തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ഇല്ലാതാക്കുന്ന ഇന്‍കിശാരിയ്യ സേനയുടെ വിളയാട്ടം, ഇറാനിലെ ഷാ ഭരണകൂടത്തിന്റെ വെല്ലുവിളി എന്നിവയെയാണ് മുറാദിന് നേരിടാനുണ്ടായിരുന്നത്.
മുറാദ് കടുത്ത നടപടിയെടുത്തുതുടങ്ങി. കലാപത്തിന് നേതൃത്വം നല്‍കുന്ന സൈനികരെ വധിച്ചു. ഇതോടെ ഇന്‍കിശാരിയ്യകള്‍ ഭയവിഹ്വലരായി. ഷാക്കെതിരെ സൈന്യത്തെ വിട്ടു. അവര്‍ പ്രതിരോധിച്ചെങ്കിലും ബഗ്ദാദ് വീണതോടെ ഷാ അബ്ബാസ് സുല്‍ത്താനുമായി സന്ധിക്ക് തയ്യാറായി.
സുലൈമാന്‍ മഗ്നിഫിഷ്യന്റിന് ശേഷം ഉസ്മാനിയാ സാമ്രാജ്യത്തിന് ലഭിച്ച കരുത്തനായ സുല്‍ത്താനായിരുന്നു മുറാദ് നാലാമന്‍. 27-ാം വയസ്സില്‍ 1640ലാണ് മുറാദിന്റെ നിര്യാണം.
