മീസാന്‍ അഥവാ തുലാസ്
പരലോകത്തെ വിചാരണ വേളയിൽ വിശ്വാസികളുടെയും അവിശ്വാസികളുടെയും ഐഹിക ജീവിതത്തിലെ എല്ലാ കർമ്മങ്ങളും ചോദ്യം ചെയ്യപ്പെട്ട് കഴിഞ്ഞാൽ, അർഹിക്കുന്ന പ്രതിഫലം നൽകാനുള്ള അത്യന്തം നീതിയുക്തമായ വേദിയൊരുങ്ങും. സർവ്വശക്തനായ അല്ലാഹുവിന്റെ സമ്പൂർണ്ണ നീതി ഉറപ്പാക്കുന്ന ഒരു സംവിധാനമാണ് ഈ ഘട്ടത്തിൽ സ്ഥാപിക്കപ്പെടുന്നത്. ഓരോ നന്മയും തിന്മയും അണു അളവ് പോലും കുറയാതെ തൂക്കി തിട്ടപ്പെടുത്തുന്ന മീസാന്‍ അഥവാ തുലാസ് ആണ് ഈ സംവിധാനം. മീസാനിൽ സൽസ്വഭാവം പോലുള്ള സുകൃതങ്ങൾ ഭാരം തൂങ്ങുമ്പോൾ, വിജയവും പരാജയവും നിർണ്ണയിക്കപ്പെടുന്നു.
ഈ വിധിതീർപ്പിന് ശേഷം, വിജയികളായ വിശ്വാസികളെ കാത്തിരിക്കുന്നത്, നരകത്തിന് മുകളിലൂടെയുള്ള, അതിസൂക്ഷ്മവും അപകടകരവുമായ ‘സ്വിറാത്ത്’ എന്ന പാലമാണ്. വിശ്വാസത്തിന്റെ ശക്തിയും കർമ്മങ്ങളുടെ നിലവാരവും അനുസരിച്ച് മിന്നൽ വേഗതയിൽ പാലം കടക്കുന്നവരും ഇഴഞ്ഞു നീങ്ങുന്നവരുമുണ്ടാവും.
പരലോകത്തെ ഈ നിർണ്ണായക ഘട്ടങ്ങളെക്കുറിച്ചും നീതിയുടെ തുലാസിൽ ഭാരം തൂങ്ങുന്ന കർമ്മങ്ങളെക്കുറിച്ചും സ്വിറാത്തിൽ വെച്ച് വിശ്വാസികൾ നേരിടുന്ന പരീക്ഷകളെക്കുറിച്ചുമുള്ള വിശദമായ വിവരണമാണ് സ്വിറാത്വ് അഥവാ പാലം, ആരാധകര്‍ ആരാധ്യരോടൊപ്പം എന്നീ അധ്യായങ്ങളിലായി ഈ ലേഖനം അവതരിപ്പിക്കുന്നത്
വിചാരണ കഴിഞ്ഞ് മനുഷ്യന്റെ കര്‍മങ്ങള്‍ – നന്മയാകട്ടെ തിന്മയാകട്ടെ – ക്ലിപ്തപ്പെടുത്തി അതിന്റെ ഫലം അവന് അനുഭവിക്കാനുള്ള പ്രതിഫലവേദിയാണ് ഒരുങ്ങുന്നത്. കര്‍മങ്ങളോരോന്നും അത്യധികം സൂക്ഷ്മതയോടെയും കണിശതയോടെയും അളന്നു തിട്ടപ്പെടുത്താന്‍ അല്ലാഹു തുലാസ് സ്ഥാപിക്കുന്നു. മീസാന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ തുലാസാണ്. അല്ലാഹു പറയുന്നു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ നീതിപൂര്‍ണമായ തുലാസ്സുകള്‍ നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. കര്‍മം ഒരു കടുക് മണിത്തൂക്കമുള്ളതാണെങ്കിലും നാമതു കൊണ്ടുവരുന്നതാണ്. കണക്ക് നോക്കുവാന്‍ നാം തന്നെ മതി’ (21:47).
വിശുദ്ധ ഖുര്‍ആനില്‍ 21:47, 101:6,8 എന്നീ വചനങ്ങളിലും തുലാസുകള്‍ എന്ന് ബഹുവചന പ്രയോഗം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും വേറെവേറെ തുലാസുകള്‍ ഉണ്ടായിരിക്കുമെന്നും, അതല്ല മനോവ്യാപാരങ്ങള്‍ക്ക് ഒന്നും കൈകാലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊന്നും സംസാരങ്ങള്‍ക്ക് വേറെയും അങ്ങനെ ഓരോരുത്തരുടെയും കര്‍മങ്ങള്‍ക്കും വെവ്വേറെ തുലാസുകള്‍ ഉണ്ടായിരിക്കുമെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്. മനുഷ്യന്റെ കര്‍മങ്ങള്‍ തൂക്കിക്കണക്കാക്കുവാന്‍ അല്ലാഹു തുലാസുസ്ഥാപിക്കുക തന്നെ ചെയ്യുമെന്ന കാര്യത്തില്‍ സംശമില്ല.
അബൂഹുറയ്‌റ(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ കൈ നിറഞ്ഞിരിക്കുന്നു. ഇടതടവില്ലാതെ രാപ്പകല്‍ ചെലവഴിച്ചാലും അതിലുള്ളത് കുറയുകയില്ല. ആകാശ ഭൂമികള്‍ സൃഷ്ടിച്ചത് മുതല്‍ അവന്‍ ചെലവഴിച്ചുകൊണ്ടേയിരിക്കുകയാണ്. നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ? എന്നിട്ടും അവന്റെ പക്കലുള്ളത് കുറയുന്നില്ല. നബി(സ്വ) തുടര്‍ന്നു. അവന്റെ അര്‍ശ് വെള്ളത്തിന് മുകളിലാണ്. അവന്റെ മറുകയ്യില്‍ മീസാന്‍ ഉണ്ട്. അതവന്‍ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നു. (ബുഖാരി) 1.
ഈ തുലാസ്സില്‍ ഏറ്റവും കൂടതുല്‍ ഭാരംതൂങ്ങുന്ന സല്‍ക്കര്‍മം സല്‍സ്വഭാവമായിരിക്കുമെന്ന് നബി (സ്വ) പറയുകയുണ്ടായി: പുനരുത്ഥാന നാളില്‍ ഒരടിമയുടെ തുലാസില്‍ വെക്കുന്ന ഏറ്റവും ഭാരമുള്ള വസ്തു സല്‍സ്വാഭവമായിരിക്കും. മ്ലേഛനേയും അസഭ്യം പറയുന്നവനെയും അല്ലാഹു വെറുക്കുന്നു. (ഇബ്‌നി ഹിബ്ബാന്‍) 2.
അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: പരമകാരുണികന് പ്രിയപ്പെട്ടതും പറയാന്‍ നാവിന് ലളിതമായതും പ്രതിഫലത്തിന്റെ തുലാസില്‍ ഘനമേറിയതുമായ രണ്ട് വചനങ്ങളാണ് ‘അല്ലാഹു എത്ര പരിശുദ്ധന്‍ അവനാണ് സ്തുതി, മഹാനായ അല്ലാഹു വളരെ പരിശുദ്ധനാണ്’ എന്ന കീര്‍ത്തനം (ബുഖാരി) 3.
നബി(സ്വ) പറയുകയുണ്ടായി: അല്ലാഹുവില്‍ വിശ്വസിച്ചും അവന്റെ വാഗ്ദാനം സത്യമായി അംഗീകരിച്ചും ആരെങ്കിലും ഒരു കുതിരയെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതനാക്കിയാല്‍ അതിന്റെ ഭക്ഷണവും വെള്ളവും കാഷ്ഠവും മൂത്രവുമെല്ലാം പരലോകത്ത് അവന്റെ തുലാസിലെ നന്മകളായി വരുന്നതാണ് (ബുഖാരി( 4
മനുഷ്യന്റെ കര്‍മങ്ങള്‍ക്കുള്ള കൃത്യമായ പ്രതിഫലം നല്‍കുക എന്നത് നീതിമാനായ അല്ലാഹുവിന്റെ വിധി തീര്‍പ്പിന്റെ ഭാഗമാണ്. അടിമകളോട് അവന്‍ ഒട്ടും അനീതി കാണിക്കാതിരിക്കാന്‍ വേണ്ടിയാണ് അണുഅളവ് നന്മയാവട്ടെ, തിന്മയാകട്ടെ പ്രവൃത്തിച്ചാല്‍ അതിന്റെ ഫലം അവന്‍ കാണുമെന്ന് പറഞ്ഞിരിക്കുന്നത്. സമ്പൂര്‍ണ നീതി നടപ്പിലാക്കാനായി അല്ലാഹു ഒരുക്കിയ സംവിധാനമാണ് മീസാന്‍. അതിലൊട്ടും യുക്തിഭംഗമോ അസംഭവ്യതയോ കാണേണ്ടതില്ല. എന്നാല്‍ തുലാസ് എന്നു കേള്‍ക്കുമ്പോള്‍ പദാര്‍ഥങ്ങള്‍ തൂക്കുന്ന ഭൗതിക തുലാസുമായി താരതമ്യം ചെയ്ത് സങ്കല്‍പിക്കാവതുമല്ല. അത് എങ്ങനെ, ഏതു രൂപത്തിലാണെന്ന് നമുക്കറിയില്ല. അദൃശ്യമായ കാര്യമായതിനാല്‍ നബി(സ്വ) പഠിപ്പിച്ചുതന്നത്‌പോലെ വിശ്വസിക്കുക. അത് നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: ‘ആരുടെ തുലാസുകള്‍ കനം തൂങ്ങുന്നുവോ അവര്‍ വിജയിച്ചു. ആരുടെ തുലാസുകള്‍ കനം കുറയുന്നുവോ അവര്‍ സ്വയം നഷ്ടപ്പെടുത്തിക്കളഞ്ഞു. നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ അക്രമപരമായ നയം കൈക്കൊണ്ടതു നിമിത്തം’ (7:8,9).
സ്വിറാത്വ് അഥവാ പാലം
അവിശ്വാസികളും മുശ്‌രിക്കുകളുമായ ജനങ്ങള്‍ നരകത്തില്‍ പതിച്ചശേഷം അവശേഷിക്കുന്നത് വിശ്വാസികള്‍ മാത്രമാണ്. ഇവരില്‍തന്നെ കപടവിശ്വാസികളും പാപികളുമുണ്ട്. ഇവര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ടിരിക്കുന്ന പാലമാണ് സ്വിറാത്വ്. ഈ സ്വിറാത്വിലൂടെ കടന്നുപോകുന്ന വിശ്വാസികള്‍ മാത്രമേ രക്ഷപ്പെട്ട് സ്വര്‍ഗത്തില്‍ എത്തുകയുള്ളൂ. സുദീര്‍ഘമായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം.
അബൂഹുറയ്‌റ(റ) പറയുന്നു. ജനങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, അന്ത്യനാളില്‍ ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിനെ കാണുമോ? പ്രവാചകന്‍ അവരോട് ചോദിച്ചു. കാര്‍മേഘമില്ലെങ്കില്‍ സൂര്യനെ കാണാന്‍ നിങ്ങള്‍ക്ക് പ്രയാസമുണ്ടാവുമോ? അവര്‍ പറഞ്ഞു. ഇല്ല പ്രവാചകരേ. അദ്ദേഹം ചോദിച്ചു. കാര്‍മേഘമില്ലെങ്കില്‍ പൗര്‍ണമി രാത്രിയില്‍ ചന്ദ്രനെ കാണാന്‍ നിങ്ങള്‍ക്ക് പ്രയാസമുണ്ടാകുമോ? അവര്‍ പറഞ്ഞു ഇല്ല പ്രവാചകരേ, അദ്ദേഹം പറഞ്ഞു: നിശ്ചയം നിങ്ങള്‍ അപ്രകാരം അന്ത്യനാളില്‍ അവനെ കാണും. അല്ലാഹു ജനങ്ങളെ ഒരുമിച്ചു കൂട്ടും. എന്നിട്ടവന്‍ പറയും മറ്റു പലതിനെയും ആരാധിച്ചവര്‍ അതിനെ പിന്തുടര്‍ന്നുകൊള്ളട്ടെ. അപ്പോള്‍ സൂര്യനെ ആരാധിച്ചവര്‍ അതിനെ പിന്തുടരും. ഈ സമുദായം അതിലെ കപടന്മാരുള്‍പ്പെടെ അവശേഷിക്കും. അപ്പോള്‍ അവര്‍ മനസ്സിലാക്കിയ രൂപത്തിലല്ലാതെ അല്ലാഹു അവരുടെ അടുത്ത് വന്നിട്ട് പറയും. ഞാന്‍ നിങ്ങളുടെ രക്ഷിതാവാകുന്നു. അപ്പോള്‍ അവര്‍ പറയും. നിന്നില്‍ നിന്ന് ഞങ്ങള്‍ അല്ലാഹുവില്‍ ശരണം തേടുന്നു. ഞങ്ങളുടെ തമ്പുരാന്‍ വരുന്നത്‌വരെ ഇതാകുന്നു ഞങ്ങളുടെ സ്ഥാനം. ഞങ്ങളുടെ തമ്പുരാന്‍ വന്നാല്‍ ഞങ്ങളവനെ തിരിച്ചറിയും. അപ്പോള്‍ അവര്‍ മനസ്സിലാക്കിയ രൂപത്തില്‍ അല്ലാഹു വരും. ശേഷം, ഞാനാണ് നിങ്ങളുടെ രക്ഷിതാവ് എന്ന് പറയും. അപ്പോള്‍ അവര്‍ പറയും: നീ തന്നെയാകുന്നു ഞങ്ങളുടെ രക്ഷിതാവ്. എന്നിട്ടവര്‍ അവനെ പിന്തുടരും. പെട്ടെന്ന് നരകത്തിന് മീതെ ഒരു പാലം ഉണ്ടാക്കപ്പെടും. പ്രവാചകന്‍(സ) പറയുന്നു. ഞാനായിരിക്കും പാലം കടക്കുന്നവരില്‍ ഒന്നാമന്‍. അന്ന് പ്രവാചകന്മാരുടെ പ്രാര്‍ഥന, അല്ലാഹുവേ, രക്ഷിക്കണേ രക്ഷിക്കണേ എന്നായിരിക്കും (ബുഖാരി) 5.
സ്വിറാത്വ് എന്ന പാലത്തെക്കുറിച്ച് മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ തുടര്‍ന്ന് വരുന്ന ഭാഗമിതാണ്: പിന്നീട് നരകത്തിന് മീതം പാലം സ്ഥാപിക്കും. ശിപാര്‍ശ നടക്കും. അവര്‍ പറയും, അല്ലാഹുവേ രക്ഷിക്കണേ, രക്ഷിക്കണേ. ആരോ ചോദിച്ചു, അല്ലാഹുവിന്റെ ദൂതരേ എന്താണ് പാലം? അവിടുന്നു പറഞ്ഞു. കാല്‍ വഴുതുന്നതും തെന്നുന്നതുമാണ്. അതില്‍ കൊക്കയും കൊളുത്തും മുള്ളുകളുമുണ്ട്. നജ്ദില്‍ കാണപ്പെടുന്ന ‘സഅ്ദാന്‍’ മുള്ളുപോലെയാണത്. അതിലൂടെ വിശ്വാസികള്‍ കണ്ണിമവെട്ടുന്നതുപോലെയും മിന്നല്‍പ്പിണര്‍പ്പോലെയും കാറ്റുപോലെയും പക്ഷിയെപ്പോലെയും മുന്തിയതരം കുതിരകളെ പോലെയും വാഹനങ്ങള്‍ പോലെയും കടന്നുപോകും. അങ്ങനെ ഒന്നും പറ്റാതെ രക്ഷപ്പെടുന്നവരും കൊളുത്തുകളില്‍ കുരുങ്ങി സാവധാനത്തില്‍ നീങ്ങുന്നവരും നരകത്തില്‍ പതിക്കുന്നവരുമുണ്ടാകും (മുസ്‌ലിം) 6.
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ് വന്നിരിക്കുന്നത്. വിശ്വാസ്യതയേയും (അമാനത്ത്) കുടുംബബന്ധത്തേയും അയക്കുന്നു. അവ രണ്ടും സ്വിറാത്വിന്റെ വലതും ഇടതും ഭാഗത്തായി നില്‍ക്കുന്നു. അങ്ങനെ നിങ്ങളില്‍ ഒന്നാമന്‍ മിന്നല്‍ പോലെ കടന്നുപോകുന്നു. അപ്പോള്‍ ഞാന്‍ (അബൂഹുറയ്‌റ(റ)) ചോദിച്ചു. എന്റെ മാതാപിതാക്കളെ അങ്ങേക്ക് വേണ്ടി സമര്‍പ്പിക്കാം. മിന്നല്‍പോലെ എന്നാല്‍ എങ്ങനെയാണ്? അവിടുന്ന് പറഞ്ഞു: നിങ്ങള്‍ കണ്ടിട്ടില്ലേ കണ്ണിമ വെട്ടുന്നതിനിടയില്‍ മിന്നല്‍വരികയും പോവുകയും ചെയ്യുന്നത്? പിന്നീട് കാറ്റ് വീശുന്നതു പോലെയും പക്ഷി പറക്കുന്നതുപോലെയും യാത്ര പുറപ്പെടുന്നതുപോലെയും കടന്നു പോകും. അവരെ അവരുടെ കര്‍മങ്ങളാണ് കൊണ്ടുപോകുന്നത്. അപ്പോള്‍ നിങ്ങളുടെ പ്രവാചകന്‍ സ്വിറാത്വില്‍ നിന്ന് ഇങ്ങനെ പറയുന്നുണ്ടാകും. ”നാഥാ രക്ഷപ്പെടുത്തേണമേ, രക്ഷപ്പെടുത്തേണമേ. അങ്ങനെ കര്‍മങ്ങള്‍ക്ക് അവരെ കടത്തിക്കൊണ്ടു പോകാന്‍ കഴിയാതെ ദുര്‍ബലമായി മാറുമ്പോള്‍ ഒരു മനുഷ്യന്‍ കടന്നുവരുന്നു. അവന് ഞെരുങ്ങിക്കൊണ്ടല്ലാതെ കടന്നു പോകാന്‍ കഴിയാതെയാകുന്നു. അവിടുന്ന് പറഞ്ഞു, സ്വിറാത്വിന്റെ ഇരു പാര്‍ശ്വങ്ങളിലും കല്പിക്കപ്പെടുന്നവരെ കൊളുത്തിവലിക്കുന്ന കൊക്കകളും കൊളുത്തുകളും പിടിപ്പിച്ചിരിക്കും. അങ്ങനെ കൊളുത്തിവലിച്ചു രക്ഷപ്പെടുന്നവരും നരകത്തില്‍ പതിക്കുന്നവരുമുണ്ടാകും (മുസ്‌ലിം) 6.
നരകത്തിന് മീതെയുള്ള സ്വിറാത്വിലൂടെ വിശ്വാസികള്‍ രക്ഷപ്പെടുന്നതോടെ സ്വര്‍ഗ പ്രവേശത്തിനുള്ള സന്ദര്‍ഭമായി. വിശ്വാസികള്‍ തന്നെ പരസ്പരം പൂര്‍ത്തിയാകാത്ത ഇടപാടുകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവകൂടി പൂര്‍ണമായിത്തീര്‍ന്ന് അവരെ എല്ലാറ്റില്‍ നിന്നും പരിശുദ്ധമാക്കിയശേഷമേ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. അതിനുള്ള അവസരം ഇവിടെ വെവ്വേറെ നല്‍കുന്നുണ്ട്.
നബി(സ്വ) പറയുന്നു. ”വിശ്വാസികള്‍ സ്വിറാത്വിലൂടെ നരകത്തില്‍ നിന്ന് രക്ഷപ്പെട്ട് കഴിഞ്ഞാല്‍ സ്വര്‍ഗത്തിനും നരകത്തിനുമിടയില്‍ ഉള്ള ഒരു പാലത്തില്‍ അവര്‍ തടയപ്പെടുന്നു. അവിടെ വെച്ച് ഇഹലോകത്ത് അവര്‍ക്കിടയിലുണ്ടായ അക്രമങ്ങളില്‍ അവര്‍ പരസ്പരം കണക്ക് തീര്‍ക്കുന്നു. അങ്ങനെ അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതോടെ സ്വര്‍ഗപ്രവേശത്തിന് അവര്‍ക്ക് അനുമതി ലഭിക്കുന്നു. മുഹമ്മദി(സ്വ)ന്റെ ആത്മാവ് ആരുടെ കൈവശമാണോ അവന്‍ തന്നെ സത്യം. അവരില്‍ ഓരോരുത്തരും സ്വര്‍ഗത്തിലെ അവരുടെ താമസസ്ഥലത്തേക്കുള്ള വഴിയെക്കുറിച്ച് ഇഹലോകത്തെ തങ്ങളുടെ വീടിനേക്കാള്‍ കൂടുതല്‍ അറിവുള്ളവനായിരിക്കും (ബുഖാരി) 7.
ആരാധകര്‍ ആരാധ്യരോടൊപ്പം
സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും വേര്‍തിരിക്കുന്നതിന്ന് മുമ്പായി ഓരോ വിഭാഗത്തോടും അവരവര്‍ ആരാധിച്ചിരുന്ന ദൈവങ്ങളെ പിന്തുടരാന്‍ ആവശ്യപ്പെടുന്നു. അങ്ങനെ ഓരോരുത്തരും അവരവരുടെ ആരാധ്യ വസ്തുക്കളുടെ പിന്നില്‍ അണിനിരക്കുന്നു. നബി(സ്വ) പറയുന്നു. ജനങ്ങളോടെല്ലാം അല്ലാഹു പരലോകത്ത് അവരവര്‍ ആരാധിച്ചതിനെ പിന്തുടരുക എന്നാവശ്യപ്പെടും. അപ്പോള്‍ സൂര്യനെ ആരാധിച്ചവര്‍ അതിനെ പിന്തുടരുന്നു. ചന്ദ്രനെ ആരാധിച്ചവര്‍ അതിനേയും പിന്തുടരുന്നു. മറ്റു ആരാധനാ മൂര്‍ത്തികളെ പൂജിച്ചവര്‍ അതിനേയും പിന്തുടരുന്നു. അവസാനം ഈ സമുദായം മാത്രം അതിലെ കപടന്മാരുള്‍പ്പെടെ അവശേഷിക്കുന്നു. അങ്ങനെ അവരുടെയടുത്ത് അല്ലാഹു അവര്‍ക്ക് പരിചയമില്ലാത്ത രൂപത്തില്‍ വരുന്നു. എന്നിട്ട് പറയും: ഞാന്‍ നിങ്ങളുടെ റബ്ബാകുന്നു. അപ്പോള്‍ അവര്‍ പറയും. നിന്നില്‍ നിന്ന് ഞങ്ങള്‍ അല്ലാഹുവില്‍ ശരണം തേടുന്നു. ഞങ്ങളുടെ നാഥന്‍ എത്തുന്നതുവരെ ഇതാണ് ഞങ്ങളുടെ സ്ഥാനം. ഞങ്ങളുടെ റബ്ബ് എത്തിയാല്‍ ഞങ്ങളവനെ തിരിച്ചറിയും. അപ്പോള്‍ അല്ലാഹു അവര്‍ക്കറിയാവുന്ന രൂപത്തില്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. എന്നിട്ട് പറയും: ഞാന്‍ നിങ്ങളുടെ റബ്ബാണ്. അപ്പോള്‍ അവര്‍ പറയും. നീ ഞങ്ങളുടെ റബ്ബ്തന്നെ. അങ്ങനെ അവര്‍ അവനെ പിന്തുടരുന്നു (ബുഖാരി) 8.
മറ്റൊരു റിപ്പോര്‍ട്ടില്‍ വന്നത് ഇങ്ങനെ: അല്ലാഹു ചോദിക്കും. ‘നിങ്ങള്‍ക്ക് അവനെ തിരിച്ചറിയാവുന്ന വല്ല അടയാളവുമുണ്ടോ?’ അവര്‍ പറയും: അതെ. അങ്ങനെ അവര്‍ക്ക് അല്ലാഹു തന്റെ കണങ്കാല്‍ കാണിക്കും. അപ്പോള്‍ ഭൂമിയില്‍വെച്ച് സ്വയം പ്രേരിതരായി അല്ലാഹുവിന് സുജുദ് ചെയ്തിരുന്ന എല്ലാര്‍ക്കും സുജൂദ് ചെയ്യാന്‍ അല്ലാഹു അനുമതി നല്‍കുന്നു. ജനങ്ങളെ കാണിക്കാന്‍ വേണ്ടി സുജൂദ് ചെയ്തവരുടെ മുതുക് അല്ലാഹു ഒരു അടുക്ക് പോലെ ആക്കുന്നു. അവര്‍ സുജൂദ് ചെയ്യാന്‍ ഉദ്ദേശിക്കുമ്പോഴെല്ലാം പിന്നോട്ട് മറിഞ്ഞ് വീഴുന്നു. പിന്നീടവര്‍ അവരുടെ ശിരസ്സുയര്‍ത്തുന്നു. അപ്പോള്‍ അവന്‍, അവര്‍ ആദ്യം കണ്ട രൂപത്തിലേക്ക് തന്നെ മാറിയിരിക്കും. അവന്‍ പറയും ഞാന്‍ നിങ്ങളുടെ റബ്ബാണ്. അപ്പോള്‍ അവര്‍ പറയും: നീ ഞങ്ങളുടെ റബ്ബ്തന്നെ (മുസ്‌ലിം) 9.
മുസ്‌ലിമിന്റെ തന്നെ വേറൊരു റിപ്പോര്‍ട്ടില്‍ മറ്റു ആരാധ്യന്മാരെ സ്വീകരിച്ചവരുടെ സ്ഥിതി വിശദീകരിച്ചിരിക്കുന്നു. ഓരോ വിഭാഗവും അവരവര്‍ ആരാധിച്ചവരെ അനുധാവനം ചെയ്യുക എന്ന വിളംബരമുണ്ടാകും. ജൂതന്മാര്‍ വിളിക്കപ്പെടും. എന്നിട്ടവരോട് ചോദിക്കും. നിങ്ങള്‍ എന്തിനെയാണ് ആരാധിച്ചിരുന്നത്. അവര്‍ പറയും ഞങ്ങള്‍ അല്ലാഹുവിന്റെ പുത്രന്‍ ഉസൈറിനെയായിരുന്നു ആരാധിച്ചിരുന്നത്. അപ്പോള്‍ പറയപ്പെടും, നിങ്ങള്‍ കളവാണ് പറഞ്ഞത്. അല്ലാഹു സഹധര്‍മിണിയെയോ പുത്രനെയോ സ്വീകരിച്ചിട്ടില്ല. നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത്? അവര്‍ പറയും, ഞങ്ങള്‍ക്ക് ദാഹിക്കുന്നു. ഞങ്ങളുടെ നാഥാ ഞങ്ങള്‍ക്ക് ദാഹജലം നല്‍കേണമേ. അപ്പോള്‍ നിങ്ങള്‍ കുടിക്കുന്നില്ലേ എന്ന് സൂചിപ്പിച്ചുകൊണ്ട് അവരെ നരകത്തില്‍ ഒരുമിച്ച് കൂട്ടും. ഒരു മരീചികപോലെ അടുക്കുകളായി അവര്‍ അതില്‍ പതിക്കുന്നു.
പിന്നീട് ക്രൈസ്തവരെ വിളിക്കുന്നു. അവരോട് ചോദിക്കും. നിങ്ങള്‍ എന്തിനെയാണ് ആരാധിച്ചിരുന്നത്? അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവിന്റെ പുത്രന്‍ മസീഹി(ഈസ)നെയാണ് ആരാധിച്ചിരുന്നത്. ഇങ്ങനെ പറയും: നിങ്ങള്‍ കളവാണ് പറഞ്ഞത്. അല്ലാഹു സഹധര്‍മിണിയെയോ സന്താനങ്ങളെയോ സ്വീകരിച്ചിട്ടില്ല. പിന്നീട് അവരോട് ചോദിക്കും, നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത്. അവര്‍ പറയും: ഞങ്ങള്‍ക്ക് ദാഹിക്കുന്നു. ദാഹജലം നല്‍കേണമേ, ഞങ്ങളുടെ നാഥാ. ഇതവര്‍ പറയുമ്പോള്‍ നിങ്ങള്‍ കുടിക്കുന്നില്ലേയെന്ന് സൂചിപ്പിച്ചുകൊണ്ട് അവരെ നരകത്തില്‍ ഒരുമിച്ച് കൂട്ടും. ഒരു മരീചിക പോലെ ഒന്നിന് മീതെ ഒന്നായി അവര്‍ നരകത്തില്‍ പതിക്കുന്നു (മുസ്‌ലിം) 9.
‘മുഖം കുത്തിയവരായും‘ (25:34) ‘സംഘങ്ങളായും’ (39:71)’അന്ധരും ബധിരരും മൂകരുമായും‘ (17:97) സത്യനിഷേധികള്‍ നരകത്തില്‍ പതിക്കുന്നു.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 1724, ഹദീസ് 4407[↩]
- സ്വഹീഹു ഇബ്‌നി ഹിബ്ബാന്‍, മുഹമ്മദു ബ്‌നു ഹിബ്ബാനു ബ്‌നു അഹ്‌മദു ബ്‌നി ഹിബ്ബാന്‍ അത്തമീമി, മുഅസ്സതുര്‍റിസാല ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 388, ഹദീസ് 2617[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2352, ഹദീസ് 6043[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1048, ഹദീസ് 2698[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 277, ഹദീസ് 773[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 129, ഹദീസ് 195[↩][↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 861, ഹദീസ് 2308[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 277, ഹദീസ് 773[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 167, ഹദീസ് 183[↩][↩]
