സ്വര്‍ഗം
സ്വര്‍ഗം. വാക്കുകൾക്കോ മനുഷ്യന്റെ ഭാവനകൾക്കോ അതീതമായ സൗന്ദര്യവും ആനന്ദവുമാണ് ആകാശഭൂമികളോളം വിശാലമായ ഈ ധന്യഗേഹത്തിൽ അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നത്. ഇഹലോകത്തെ നൈമിഷിക സുഖങ്ങളുമായി താരതമ്യം ചെയ്യാൻ സാധിക്കാത്ത, ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു ചെവിയും കേട്ടിട്ടില്ലാത്ത, ഒരു മനുഷ്യ മനസ്സിനും വിഭാവന ചെയ്യാൻ കഴിയാത്തത്ര മഹത്തരമാണ് സ്വര്‍ഗത്തിലെ അനുഭൂതികൾ.
‘ഫിർദൗസ്’, ‘ജന്നാത്തു അദ്ൻ’ തുടങ്ങിയ നാമങ്ങളിൽ അറിയപ്പെടുന്ന ഈ അനശ്വര ലോകത്തേക്ക്, സ്വിറാത്ത് പാലം കടന്ന് ശുദ്ധീകരിക്കപ്പെട്ട ശേഷമാണ് വിശ്വാസികൾ പ്രവേശിക്കുന്നത്. നമസ്കാരം, നോമ്പ് പോലുള്ള കർമ്മങ്ങൾക്കനുസരിച്ച് വ്യത്യസ്ത കവാടങ്ങളും ഉന്നതമായ പദവികളും അവിടെയുണ്ട്. സ്വർഗത്തിൽ ഏറ്റവും താഴ്ന്ന പദവി ലഭിക്കുന്നവർക്ക് പോലും ലഭിക്കുന്നത് അവർണനീയമായ അനുഗ്രഹങ്ങളാണ്. സ്വര്‍ഗ പ്രവേശം, സ്വര്‍ഗകവാടങ്ങള്‍, സ്വര്‍ഗപദവികള്‍, സ്വര്‍ഗത്തിലെ താഴ്ന്ന പദവികള്‍ എന്നിങ്ങനെ സമഗ്രമായ ഒരു അവലോകനമാണ് ഈ ലേഖനം.
പരലോകത്തില്‍ സജ്ജനങ്ങള്‍ക്ക് അവരുടെ ശാശ്വത ജീവിതത്തിനായി സജ്ജീകരിക്കപ്പെട്ടതാണ് സ്വര്‍ഗം അഥവാ ജന്നത്ത്. അനശ്വരവും അതുല്യവുമായ സ്വര്‍ഗലോകത്തെ സുഖാസ്വാദനങ്ങളും അനുഭൂതികളും വാക്കുകള്‍ക്കും വര്ണനകള്ക്കുമതീതമാണ്. ഇഹലോകത്ത് മനുഷ്യന് അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന സമൃദ്ധമായ സുഖങ്ങളുമായി പേരില്‍ സാദൃശ്യപ്പെടുത്തിക്കൊണ്ടാണ് സ്വര്‍ഗീയാനുഭൂതികള്‍ വിശദീകരിക്കപ്പെട്ടിട്ടുള്ളത്. സ്വര്‍ഗത്തെ അല്ലാഹു പരിചയപ്പെടുത്തുന്നത് ശ്രദ്ധിക്കുക ”നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപ മോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് വേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്’ (3:133).
മനുഷ്യന്റെ എല്ലാവിധ സങ്കല്പങ്ങള്ക്കും അനുമാനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അതീതമായ വിസ്തൃതിയിലുള്ള ധന്യഗേഹമാണ് സ്വര്‍ഗം. സ്വര്ഗത്തിന് വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ച അല്‍ജന്ന, അല്‍ഫിര്‍ദൗസ്, ദാറുസ്സലാം, അല്‍മഖാമുല്‍ അമീന്, ദാറുല്ഖുല്ദ്, ജന്നാത്തു അ്ദന്, ജന്നതുല്‍ മഅ്വ തുടങ്ങിയ നാമങ്ങള്‍ അതിന്റെ സ്വഭാവ വിശേഷങ്ങളിലേക്ക് വെളിച്ചം വീശുന്നു. ജന്നത്ത് എന്ന പദത്തിന്റെ അര്‍ഥം തോട്ടം എന്നാണ്. വിശുദ്ധ ഖുര്‍ആനില്‍ ജന്നത്ത് എന്ന ഏക വചനരൂപത്തില്‍ പ്രയോഗിച്ച പോലെ ‘ജന്നത്താനി’ എന്ന് ദ്വിവചനമായും ഉപയോഗിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു ”തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്’ (55:46). തിരുമേനി(സ്വ) സ്വര്‍ഗത്തിലെ അനുഭൂതികള്‍ വിശദീകരിച്ചു. പാത്രങ്ങളും ആഭരണങ്ങളും മറ്റുള്ളതുമെല്ലാം സ്വര്‍ണം കൊണ്ടു നിര്‍മിക്കപ്പെട്ട രണ്ടുതോട്ടങ്ങളും, ഇവയെല്ലാം വെള്ളികൊണ്ട് നിര്‍മ്മിക്കപ്പെട്ട രണ്ടു തോട്ടങ്ങളും അവിടെയുണ്ട് (ബുഖാരി) 1.
നശ്വരമായ ഐഹിക ജീവിതത്തില്‍ നാം അനുഭവിക്കുന്ന സുഖാനുഭൂതികള്‍ എത്ര വലുതായി നമുക്ക് തോന്നിയാലും പാരത്രിക ജീവിതത്തിലെ സ്വര്‍ഗീയ സൗഭാഗ്യങ്ങളുമായി അവ താരതമ്യം ചെയ്യുമ്പോള്‍ വളരെ നിസ്സാരം തന്നെയെന്ന് നബി(സ്വ) പറഞ്ഞു: സ്വര്‍ഗത്തില്‍ ഒരു ചാട്ടവാര്‍ വെക്കാനുള്ള സ്ഥലം പോലും ദുന്‍യാവിനേക്കാളും അതിലുള്ള എല്ലാ വസ്തുക്കളേക്കാളും ശ്രേഷ്ഠമാണ്” (ബുഖാരി) 1.
അല്ലാഹു അറിയിക്കുന്നതായി തിരുമേനി(സ്വ) പറയുന്നതിങ്ങനെയാണ്. ‘എന്റെ സദ്വൃത്തരായ ദാസന്മാര്ക്ക് ഞാന്‍ ഒരുക്കി വെച്ചിരിക്കുന്നത് ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു ചെവിയും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യ മനസ്സും വിഭാവന ചെയ്തിട്ടില്ലാത്തതുമായ കാര്യങ്ങളാണ്. (ബുഖാരി) 2. തുടര്‍ന്ന് ഈ വിശുദ്ധ സൂക്തം അവിടുന്ന് പാരായണം ചെയ്തു.
”എന്നാല്‍ തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്ണുകള്‍ കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമായി സൂക്ഷിച്ചു വെക്കപ്പെട്ടിട്ടുള്ളതെന്ന് ഒരാള്‍ക്കും അറിയുകയില്ല” (32:17).
നശ്വരവും നൈമിഷകവുമായ ഐഹിക ജീവിതത്തിലെ സുഖാസ്വാദനങ്ങള്‍ക്കായി മനുഷ്യന് അവന്റെ സമയവും സമ്പത്തും അധ്വാനവും ചെലവഴിക്കാന്‍ സദാ സന്നദ്ധനാവുമ്പോള്‍ അനശ്വരമായ പരലോക ജീവിതത്തിലെ അവര്‍ണനീയമായ സ്വര്‍ഗീയ സുഖാസ്വാദനങ്ങളെ വിസ്മരിച്ചു പോയാല്‍ അത് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. ശാശ്വത ജീവിത വിജയം സ്വര്‍ഗീയ സൗഭാഗ്യത്തിലൂടെ നേടിയെടുക്കാന്‍ നശ്വരമായ സുഖാസ്വാദനങ്ങളെ സ്രഷ്ടാവിന്റെ പരിധിയും നിയമവും പാലിച്ചുകൊണ്ട് ഉപയോഗിക്കാന്‍ ശ്രമിക്കുന്നവരാണ് ബുദ്ധിമാന്മാര്. ഏറ്റവും ഉത്തമവും എന്നെന്നും നിലനില്ക്കുന്നതുമായ പാരത്രിക ജീവിതത്തിലെ സ്വര്‍ഗീയ വിജയം ആണ് യഥാര്‍ഥ വിജയമെന്നു കണ്ട് അതിന്നായി അധ്വാനിക്കുന്നവനാണ് വിശ്വാസി.
സ്വര്‍ഗ പ്രവേശം
സ്വിറാത്തിലൂടെ നരകത്തില്‍ നിന്ന് രക്ഷപ്പെടുന്ന വിശ്വാസികള്‍ സ്വര്‍ഗ കവാടത്തിലെത്തുന്നതിന് മുമ്പ്, സ്വര്‍ഗത്തിന്റേയും നരകത്തിന്റേയും ഇടയിലുള്ള പാലത്തിന്റെയരികെ തടഞ്ഞുവെച്ച്, ഇഹലോകത്ത് അവര്‍ക്കിടയിലുണ്ടായ അക്രമങ്ങളുടെ കണക്കുകള്‍ പരസ്പരം തീര്‍ത്ത് ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്ത ശേഷമാണ് സ്വര്‍ഗ പ്രവേശത്തിന് അനുമതി ലഭിക്കുന്നത്. ഇഹലോകത്തെ സ്വന്തം വീട്ടിലേക്കുള്ള വഴിയേക്കാള്‍ കൂടുതല്‍ അവര്‍ സ്വര്‍ഗത്തിലെ തങ്ങളുടെ വീട്ടിലേക്കുള്ള വഴി തിരിച്ചറിയുന്നവരായിരിക്കും. മലക്കുകള്‍ സ്വാഗതമോതി നില്ക്കുന്ന സ്വര്‍ഗ കവാടങ്ങളിലേക്ക് അവര്‍ കൂട്ടങ്ങളായി നയിക്കപ്പെടുന്നു. അതുവഴി മലക്കുകളും വിശ്വാസികള്‍ക്ക് സമാധാന സന്ദേശം പകര്‍ന്നുകൊണ്ട് കടന്നുവരും. ‘നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ അന്തിമ ഗൃഹം എത്ര മെച്ചം എന്നായിരിക്കും മലക്കുകള്‍ പറയുന്നത്’ (13:23). ‘സദ്വൃത്തര്‍ക്ക് യഥേഷ്ടം സഞ്ചരിക്കാവുന്ന വിധം സ്വര്‍ഗവാതിലുകള്‍ സദാ തുറന്നുവെക്കപ്പെട്ടുകൊണ്ടേയിരിക്കും’ (38:50).
സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ഒന്നാമന് അന്ത്യ പ്രവാചകന് മുഹമ്മദ് നബി(സ്വ)യാണ്. സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ആദ്യസമുദായവും അദ്ദേഹത്തിന്റേതു തന്നെ. ഈ സമുദായത്തില്‍ നിന്ന് ആദ്യമായി സ്വര്‍ഗപ്രവേശത്തിന് അനുമതി ലഭിക്കുന്നതാകട്ടെ നബി(സ്വ)യുടെ സന്തത സഹചാരിയായി ജീവിതത്തിലും മരണാനന്തരവും അവിടുത്തോട് സഹവസിച്ച അബൂബക്കര്‍(റ) തന്നെയെന്ന് നബി(സ്വ) പറയുന്നു. ഞാനാണ് ആദ്യം സ്വര്‍ഗ കവാടത്തില്‍ മുട്ടുന്നത് (മുസ്ലിം) 3. ഞാന്‍ സ്വര്‍ഗ കവാടത്തില്‍ ചെന്ന് തുറക്കാനാവശ്യപ്പെടുമ്പോള്‍ അതിന്റെ പാറാവുകാരന് ചോദിക്കും. താങ്കള്‍ ആരാണ്? അപ്പോള്‍ ഞാന്‍ പറയും, മുഹമ്മദ്. അപ്പോള്‍ അദ്ദേഹം പറയും. താങ്കള്‍ക്ക് തുറന്നു തരണമെന്നാണ് ഞാന്‍ കല്പിക്കപ്പെട്ടിട്ടുള്ളത്. താങ്കള്‍ക്ക് മുമ്പ് ആര്‍ക്കും തുറന്ന്കൊടുക്കരുതെന്നും (മുസ്ലിം) 4. നാം അവസാനം വന്നവരാണ്. അന്ത്യനാളില്‍ ആദ്യത്തെവരും. നാമാണ് ജനങ്ങളില്‍ ആദ്യം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവര്‍ (മുസ്ലിം) 5. അബൂബക്കര്‍ താങ്കളായിരിക്കും എന്റെ ജനതയില്‍ നിന്ന് ആദ്യം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത്. (അബീദാവൂദ്) 6.
തന്റെ സമുദായത്തില്‍ നിന്ന് എഴുപതിനായിരം പേര് വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരാണ് എന്ന് പ്രവാചകന്(സ്വ) തന്നെ പറഞ്ഞിട്ടുണ്ട്. ”എന്റെ സമുദായത്തില്‍ നിന്ന് എഴുപതിനായിരം പേര് വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന അനുഗ്രഹം എനിക്ക് നല്കപ്പെട്ടിരിക്കുന്നു. അവരുടെ മുഖം പൂര്‍ണ ചന്ദ്രനെപ്പോലെയായിരിക്കും, മനസ്സ് ഒരു വ്യക്തിയുടേത് പോലെയും. അങ്ങനെ ഞാന്‍ എന്റെ നാഥനോട് വര്‍ധന ആവശ്യപ്പെട്ടപ്പോള്‍ ഓരോരുത്തരുടെയുമൊപ്പം വേറെ എഴുപതിനായിരവും വര്‍ധിപ്പിച്ചു തരികയുണ്ടായി (അഹ്മദ്) 7. ഈ വിഭാഗത്തിന്റെ ലക്ഷണം നബി(സ്വ) പറഞ്ഞതിപ്രകാരമാണ്. ‘അവര്‍ ചൂട് വെക്കാത്തവരും മന്ത്രിപ്പിക്കാത്തവരും പക്ഷി ലക്ഷണം നോക്കാത്തവരും തങ്ങളുടെ രക്ഷിതാവിനെ ഭരമേല്പ്പിക്കുന്നവരുമായിരിക്കും (അഹ്മദ്) 7. സമ്പന്നരേക്കാള്‍ നേരത്തെ ദരിദ്രരായ വിശ്വാസികള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് കാണിക്കുന്ന ചില റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. ഇതിന് കാരണം നബി(സ്വ) തന്നെ വിശദീകരിച്ചിട്ടുള്ളത് വിചാരണയര്‍ഹിക്കുന്ന ഒന്നും തന്നെ അവര്‍ക്കില്ലായിരുന്നു എന്നുള്ളതാണ്. ആരാധനയുടെയും ജിഹാദിന്റെയുമെല്ലാം മേഖലയിലാകട്ടെ അവര്‍ മറ്റുള്ളവരോടൊപ്പം നില്ക്കുകയുംചെയ്യും.
തൗഹീദ് ഉള്‍ക്കൊണ്ടവരില്‍ തന്നെ ജീവിതത്തില്‍ ചില കുറ്റകൃത്യങ്ങള്‍ സംഭവിച്ചു പോകുകയും അതിന് മാപ്പ് ലഭിക്കാതെ നരകശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യമുണ്ടാവുന്നു. ഈ ശിക്ഷയുടെ കാലാവധി കഴിയുമ്പോള്‍ ശിപാര്‍ശ മുഖേന ഇവര്‍ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കപ്പെടുന്നു. തീ തിന്ന കരിക്കട്ടപോലെയായിത്തീര്ന്ന ശീരവുമായി അവരെ സ്വര്‍ഗത്തിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ സ്വര്‍ഗക്കാര്‍ അവരെ വിശേഷിപ്പിക്കുന്നത് ‘ജഹന്നമിയൂന്’ എന്നാണ്. കരിക്കട്ട സമാനമായ ഇവരെ നരകവിമുക്തരാക്കി സ്വര്‍ഗത്തിന്റെ മുറ്റത്ത് നിര്‍ത്തുന്നു. എന്നിട്ട് ഇവര്‍ക്ക് മീതെ സ്വര്‍ഗക്കാര്‍ ജീവജലം ചൊരിയുന്നു. അതോടെ കുത്തിയൊഴുകി വരുന്ന ജലത്തില്‍നിന്ന് അടിഞ്ഞുകൂടുന്ന ചപ്പുചവര്ക്കിടയില് നിന്ന് മുളച്ചുവരുന്ന വിത്തുപോലെ നല്ല കരുത്തോടെ ഇവര്‍ മുളച്ചുവരുന്നു. ഇങ്ങനെ ഒരു അണുത്തൂക്കം ഈമാനും തൗഹീദും മനസ്സില്‍ അവശേഷിപ്പിക്കുന്ന മുഴുവന്‍ ആളുകളേയും നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നത് അല്ലാഹുവിന്റെ പ്രത്യേക കാരുണ്യമാണ്.
അവസാനമായി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ഒരാളുടെ ചിത്രം നബി(സ്വ) പറയുന്നതിങ്ങനെയാണ്. നരകത്തില്‍ നിന്ന് അവസാനം പുറത്തു കടക്കുന്നതും സ്വര്‍ഗത്തില്‍ അവസാനം പ്രവേശിക്കുന്നതുമായവരെ തീര്‍ച്ചയായും എനിക്കറിയാം. മുട്ടിലിഴഞ്ഞ് ഒരാള്‍ നരകത്തില്‍ നിന്ന് പുറത്തു കടക്കുന്നു. അപ്പോള്‍ അല്ലാഹു അവനോട് പറയും പോയി സ്വര്‍ഗത്തില്‍ പ്രവേശിക്കുക. അങ്ങനെ അവന് അവിടെ ചെല്ലുമ്പോള്‍ അവിടം നിറഞ്ഞു നില്ക്കുന്നതായി അവന് തോന്നും. ഉടനെ അവന് മടങ്ങിവന്നു പറയും നാഥാ, അത് നിറഞ്ഞതായിട്ടാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ അല്ലാഹു പറയും. പോയി സ്വര്‍ഗത്തില്‍ പ്രവേശിക്കുക. നിനക്ക് ഇഹലോകത്തിന്റെ അത്രയും പിന്നെ പത്തിരട്ടിയുമാണ് ഉള്ളത്. അപ്പോള്‍ അവന് ചോദിക്കും. നീ രാജാവായിരിക്കെ എന്നെ പരിഹസിക്കുകയാണോ? ഹദീസ് നിവേദകനായ ഇബ്നുമസ്ഊദ്(റ) പറയുന്നു: (ഇത് പറയുമ്പോള്‍) നബി(സ്വ) അവിടുത്തെ അണപ്പല്ല് കാണുമാറ് ചിരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി. ഇദ്ദേഹമാണ് സ്വര്‍ഗത്തിലെ ഏറ്റവും താഴ്ന്ന പദവിയുള്ളവന് എന്ന് പറയപ്പെടുന്നു. (ബൂഖാരി) 8.
സ്വര്‍ഗകവാടങ്ങള്‍
സ്വര്ഗത്തിന് വാതിലുകള്‍ എട്ടെണ്ണമാണെന്നും ഓരോന്നിലൂടേയും പ്രവേശിക്കുന്നവര്‍ അവരവരുടെ കര്‍മങ്ങള്‍ക്കനുസരിച്ച് സ്ഥാനവ്യത്യാസമുള്ളവരായിരിക്കുമെന്നും നബി വചനങ്ങളില്‍ നിന്ന് മനസ്സിലാക്കാം. സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന വിശ്വാസികളെ കവാടത്തിങ്കല്‍ വിശുദ്ധരായ മലക്കുകള്‍ അഭിവാദ്യം ചെയ്തു സ്വീകരിച്ചു കൊണ്ടിരിക്കും. ”തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടും. അങ്ങനെ അവര്‍ അതിനടുത്ത് വരുമ്പോള്‍ അതിന്റെ കവാടങ്ങള്‍ തുറന്നുവെക്കപ്പെട്ടവയായിരിക്കും. അവരോട് അതിന്റെ കാവല്ക്കാര് പറയും: നിങ്ങള്‍ക്ക് സാമാധാനം, നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളായി നിങ്ങള്‍ അതില്‍ പ്രവേശിച്ചു കൊള്ളുക’ (39:73). ‘ആ വാതിലുകള്‍ വഴി മലക്കുകളും വിശ്വാസികള്‍ക്ക് സമാധാന സന്ദേശം പകര്‍ന്നുകൊണ്ട് കടന്നവരും’ (13:23,24). ‘സദ്വൃത്തര്ക്കായി ഈ വാതിലുകള്‍ സദാ തുറന്നു വെക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു’ (38:50).
എട്ട് കവാടങ്ങളിലോരോന്നുമറിയപ്പെടുന്നത് അതുവഴി ക്ഷണിക്കപ്പെടുന്നവരുടെ കര്‍മങ്ങളുടെ പേരിലാണ്. ഏത് പുണ്യ കര്മത്തിനായിരുന്നോ ഒരാള്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത് അതിനനുസരിച്ച് അതിനുള്ള കവാടത്തിലൂടെയായിരിക്കും ആ വ്യക്തി ക്ഷണിക്കപ്പെടുന്നത്. നബി(സ്വ) പറയുന്നു. ”സ്വര്‍ഗത്തില്‍ എട്ട് വാതിലുകളുണ്ട്. അതിലൊരു വാതിലിന് ‘അര്‍റയ്യാന്‍’ എന്നാണ് പേര്. നോമ്പുകാരല്ലാതെ അതുവഴി കടക്കുകയില്ല. അവര്‍ പ്രവേശിക്കുന്നതോടെ അതു അടച്ചുപൂട്ടും. മറ്റാരും അതുവഴി പ്രവേശിക്കുകയില്ല (ബുഖാരി) 9. മറ്റൊരു നബി വചനത്തില്‍ ചില വിശദീകരണങ്ങള്‍ കൂടി കാണാന്‍ കഴിയും.
”ആരെങ്കിലും തന്റെ ധനത്തില്‍ നിന്ന് ഒരു ജോഡി (കുതിരകളെ) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിനിയോഗിച്ചാല്‍ സ്വര്‍ഗത്തിന്റെ കവാടങ്ങളിലൂടെ അയാള്‍ ക്ഷണിക്കപ്പെടുന്നതാണ്. സ്വര്ഗത്തിന് എട്ട് കവാടങ്ങളുണ്ട്. നമസ്കരിച്ചവനെ ബാബുസ്സ്വലാത്തിലൂടെയും ദാനംചെയ്തവരെ ബാബുസ്സ്വദഖയിലൂടെയും ധര്‍മസമരം ചെയ്തവനെ ബാബുല്‍ ജിഹാദിലൂടെയും നോമ്പുകാരനെ ബാബുസ്സ്വിയാമിലൂടെയും ക്ഷണിക്കപ്പെടുന്നതാണ്. (ബുഖാരി) 10. ഇതു പറഞ്ഞപ്പോള്‍ അബൂബക്കര്‍(റ) ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, ഈ കവാടങ്ങളിലൂടെയെല്ലാം ഒരാള്‍ തന്നെ ക്ഷണിക്കപ്പെടുമോ? അവിടുന്ന് പറഞ്ഞു: അതെ, താങ്കള്‍ അതില്‍ ഉള്‍പ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു (ബുഖാരി) 10.
സ്വര്‍ഗത്തിന്റെ എല്ലാ വാതിലുകളിലൂടെയും പ്രവേശിക്കാന്‍ ഭാഗ്യം ലഭിക്കുന്നവരില്‍ അബൂബക്കര്‍(റ) ഉള്‍പ്പെടുമെന്ന് നബി(സ്വ) പ്രതീക്ഷിക്കുന്നു. നിര്‍ബന്ധ കര്‍മങ്ങള്‍ക്ക് പുറമെ ഐഛിക കര്‍മങ്ങള്‍ കൂടി ധാരാളമായി വര്‍ധിപ്പിക്കുമ്പോഴാണ് ഇതിന് സാധിക്കുന്നത്. നബി(സ്വ) പറഞ്ഞു: ‘ആരെങ്കിലും അംഗശുദ്ധി വരുത്തിയശേഷം ‘അല്ലാഹു, അവന് മാത്രമല്ലാതെ ആരാധ്യനായി മറ്റാരുമില്ല, അവന് പങ്കുകാരാരുമില്ല. മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ അടിമയും അവന്റെ ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവെ, നീ എന്നെ പശ്ചാത്തപിക്കുന്നവരിലും ശുദ്ധി പ്രാപിക്കുന്നവരിലും ഉള്‍പ്പെടുത്തേണമേ’ എന്നുളള പ്രാര്‍ഥന നിര്‍വഹിച്ചാല്‍ അവന് വേണ്ടി സ്വര്‍ഗത്തിന്റെ എഴ് കവാടങ്ങളും തുറക്കപ്പെടും. അവനുദ്ദേശിക്കുന്ന വഴിയിലൂടെ അവന്ന് അതില്‍ പ്രവേശിക്കാനുള്ള അനുമതിയുണ്ടായിരിക്കും (മുസ്ലിം) 11.
നബി(സ്വ)യുടെ സമുദായത്തിന് മാത്രമായി ലഭിക്കുന്ന ഒരു പ്രത്യേകതയാണ് വിചാരണയൊന്നും കൂടാതെ സ്വര്‍ഗ പ്രവേശത്തിന് അനുമതി ലഭിക്കുക എന്നത്. അതിന് ഭാഗ്യം സിദ്ധിച്ചവര്‍ക്ക് സ്വര്‍ഗത്തിന്റെ വലതുഭാഗത്തെ വാതിലിലൂടെ പ്രവേശനം നല്കപ്പെടുന്നതാണ്. മറ്റു വാതിലുകളിലൂടെ മറ്റ് പ്രവാചകന്മാരുടെ അനുയായികള്‍ക്കും അനുമതി ലഭിക്കുന്നതാണ് (മുസ്ലിം) 12. അബൂഹുറയ്റ(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: റമദാന് വന്നെത്തിയാല്‍ സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടയ്ക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിതരാകുകയും ചെയ്യുന്നു (ബുഖാരി) 13.
സ്വര്‍ഗപദവികള്‍
സ്വര്ഗവാസികള്തന്നെ വിശ്വാസങ്ങളിലും കര്‍മങ്ങളിലും ഭിന്നനിലവാരത്തിലുള്ളവരായിരിക്കും. വിശ്വാസത്തിന്റെയും കര്മങ്ങളുടേയും തോതനുസരിച്ച് പ്രതിഫലത്തിന്റെ കാര്യത്തിലും വ്യത്യാസമുണ്ടാകും. ”അവര്‍ സ്ഥിരവാസത്തിനുള്ള സ്വര്ഗങ്ങളില് പ്രവേശിക്കും. അവരവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കപ്പെടും. അവിടെ അവര്‍ പട്ടുവസ്ത്രമായിരിക്കും ധരിക്കുക. അവര്‍ പറയും: ഞങ്ങളില്‍ നിന്ന് ദു:ഖമകറ്റിയ അല്ലാഹുവിന് സ്തുതി. ഞങ്ങളുടെ നാഥന് ഏറെ പൊറുക്കുന്നവനാണ്. വളരെ നന്ദിയുള്ളവനും. തന്റെ അനുഗ്രഹത്താല്‍ നമ്മെ സ്ഥിരവാസത്തിനുള്ള വസതിയില്‍ പാര്പ്പിക്കുന്നവനാണവന്, ഇവിടെ ഇനി നമ്മെ ഒരുവിധപ്രയാസവും ബാധിക്കില്ല. ക്ഷീണവും സ്പര്‍ശിക്കില്ല” (35:33-35).
സ്വര്ഗങ്ങളില് (ജന്നാത്ത്) എന്ന പ്രയോഗത്തില്‍ നിന്ന്തന്നെ ഒന്നിലധികം സ്വര്‍ഗങ്ങളുണ്ട് എന്ന് വ്യക്തമാവുന്നു. ഫിര്‍ദൗസ്, അദ്ന്, നഈം, മഅ്വ്, ഖുല്‍ദ്, സലാം, ഇല്ലിയൂന്‍ എന്നിങ്ങനെ സ്വര്‍ഗത്തെക്കുറിക്കുന്ന പദപ്രയോഗങ്ങള്‍ അവിടെയുള്ള ഉയര്‍ന്നതും താഴ്ന്നതുമായ പദവികളെ ഉദ്ദേശിച്ചാണ് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. ‘ഐഹികജീവിതത്തില്ചെയ്ത കര്‍മങ്ങള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും സ്വര്‍ഗത്തിലും അനുയോജ്യമായ പദവി ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സത്യവിശ്വാസിയായിക്കൊണ്ട് സത്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ് വല്ലവനും അവന്റെയടുത്ത് ചെല്ലുന്നതെങ്കില്‍ അത്തരക്കാര്‍ക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍‘ (20:75). പ്രവചാകന്മാര്‍, അല്ലാഹുവിന്റെമാര്ഗത്തില് സമരംചെയ്തവര്‍, മക്കാ വിജയത്തിന് മുമ്പ് ഇസ്ലാമിന്ന്വേണ്ടി ധനം വ്യയംചെയ്യുകയും പൊരുതുകയുംചെയ്തവര് എന്നിവര്‍ അവരുടെ പിന്മുറക്കാരായ ത്യാഗിവര്യന്മാരേക്കാള് ഇങ്ങനെ വിവിധ അടിസ്ഥാനങ്ങളില്‍ ചിലര്‍ക്ക് ശ്രേഷ്ഠതകള്‍ കൂടുതലുണ്ടായിരിക്കുമെന്ന് വ്യക്തമാണ്. അതനുസരിച്ച്സ്വര്ഗീയസൗഭാഗ്യങ്ങളിലും വ്യത്യാസമുണ്ടായിരിക്കും. ഈ വസ്തുത പരിഗണിച്ചുകൊണ്ട് അല്ലാഹു സ്വര്‍ഗം സംവിധാനിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: ”നിങ്ങളുടെ കൂട്ടത്തില്‍നിന്ന് മക്ക വിജയത്തിന് മുമ്പുള്ള കാലത്ത് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയുംചെയ്തവരും അല്ലാത്തവരും സമമാകുകയില്ല. അക്കൂട്ടര്‍ പിന്നീട് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കു വഹിക്കുകയുംചെയ്തവരേക്കാള് മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവര്ക്കും ഏറ്റവും നല്ല പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു‘ (57:10).
”രണ്ടുകൂട്ടര്‍ക്കും അവരുടെ കര്‍മങ്ങള്‍ക്ക് അവരുടേതായ പ്രതിഫലം ലഭിക്കുകതന്നെ ചെയ്യുന്നതാണ്. അല്ലാഹു പറയുന്നു: ‘‘ന്യായമായ വിഷമമില്ലാതെ യുദ്ധത്തിന് പോകാതെ ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും തങ്ങളുടെ ധനംകൊണ്ടും ദേഹംകൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരും തുല്യരാകുകയില്ല. തങ്ങളുടെ ധനംകൊണ്ടും ദേഹംകൊണ്ടും സമരംചെയ്യുന്നവരെ ഒഴിഞ്ഞിരിക്കുന്നവരേക്കാള്‍ അല്ലാഹു പദവിയിലുയര്ത്തിയിരിക്കുന്നു. എല്ലാവര്ക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍ സമരത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒഴിഞ്ഞിരിക്കുന്നവരേക്കാളും കൂടുതലായി അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്’ (4:95). അല്ലാഹു പറയുന്നു: ”നോക്കുക, മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ നാം ശ്രേഷ്ഠമാക്കിയിരിക്കുന്നത് എങ്ങനെയാണെന്ന്. പരലോകമാകട്ടെ പദവികളും ശ്രേഷ്ഠതയും ഉള്ളതാകുന്നു’ (17:21).
നബി(സ്വ) പറഞ്ഞു. ”തീര്‍ച്ചയായും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം ചെയ്യുന്ന പോരാളികള്‍ക്ക് അല്ലാഹു സ്വര്‍ഗത്തില്‍ നൂറ് ഉന്നത പദവികള്‍ ഒരുക്കിവെച്ചിരിക്കുന്നു. ഓരോ ഉന്നതസ്ഥാനത്തിന്റേയും ഇടക്ക് ആകാശ ഭൂമിപോലെയുള്ള അകലമുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് തേടുമ്പോള്‍ ‘ഫിര്‍ദൗസ്’ ചോദിക്കുക. കാരണം അത് സ്വര്‍ഗത്തിന്റെ ഏറ്റവും ഉന്നതിയില്‍ മധ്യത്തിലാണ് (സ്വഹീഹുല്‍ ബുഖാരി) 14.
ബദ്ര് യുദ്ധത്തില്‍ അജ്ഞാതനായ ഒരാളുടെ അമ്പേറ്റ് രക്തസാക്ഷിത്വംവരിച്ച ഹാരിസയെപ്പറ്റി അദ്ദേഹത്തിന്റെ മാതാവ് തിരുമേനിയോടന്വേഷിച്ചപ്പോള് തിരുമേനി(സ്വ) പറഞ്ഞു. ”ഹാരിസയുടെ മാതാവേ, സ്വര്‍ഗത്തില്‍ ധാരാളംതോട്ടങ്ങളുണ്ട്. നിന്റെ പുത്രന് അത്യുന്നതമായ ഫിര്‍ദൗസ് പ്രാപിച്ചിരിക്കുന്നു. (ബുഖാരി) 15.
ഖുര്‍ആന്‍ പാഠമാക്കിയ ആള് സ്വര്‍ഗത്തില്‍ പ്രവേശിച്ചാല്‍ ഇതാ ഖുര്‍ആന്‍ ഓതിക്കൊണ്ട് മേല്പോട്ട് കയറിക്കോളൂ എന്നദ്ദേഹത്തോട് പറയപ്പെടുമെന്നും അങ്ങനെ ഒരു സൂക്തത്തിന് ഒരു പദവികണ്ട് പഠിച്ച മുഴുവന്‍ സൂക്തങ്ങളും അവസാനിക്കുന്നത് വരെ അദ്ദേഹം കയറുന്നതായിരിക്കുമെന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട് (അഹ്മദ്) 16. ഉയര്‍ന്നപദവികള്‍ അലങ്കരിക്കുന്നവരെ അതിന് താഴെയുള്ളവര്‍ ഉന്നതങ്ങളില്‍ നോക്കികാണേണ്ടതാണ്. നബി(സ്വ) പറഞ്ഞു. ”ചക്രവാളത്തില്‍ ജ്വലിച്ചുനില്ക്കുന്ന നക്ഷത്രത്തെ കിഴക്കും പടിഞ്ഞാറുമുള്ളവര്‍ താഴെ നിന്ന് കാണുന്നതാണ് (ബുഖാരി) 17.
അല്ലാഹുവിനെ സൂക്ഷിച്ചുജീവിച്ചവര്ക്ക് ഉയര്‍ന്ന തട്ടുകളുള്ള മണിമേടകള്‍ ഉണ്ടായിരിക്കുമെന്ന് അല്ലാഹു അറിയിക്കുന്നു. സ്വര്‍ഗത്തിലെ പദവിയാണ് വസീല. സ്വഹാബികള്‍ നബി(സ)യോട് ചോദിച്ചു. എന്താണ് വസീല? അവിടുന്ന് പറഞ്ഞു. സ്വര്‍ഗത്തിലെ ഏറ്റവും ഉയര്‍ന്ന പദവി. അത് ഒരാള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. അത് ഞാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് (അഹ്മദ്) 18. തനിക്ക് ‘വസീല’ കിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കണമെന്ന് നബി(സ്വ) ആവശ്യപ്പെടുകയുണ്ടായി. (അഹ്മദ്) 19.
ബാങ്ക്വിളികേട്ടാല്‍ നടത്തുന്ന പ്രാര്‍ഥനയില്‍ വിശ്വാസികളെല്ലാവരും ‘വസീല’ മുഹമ്മദ് നബിക്ക് നല്കേണമേ എന്ന് പ്രാര്‍ഥിക്കുന്നു.
സ്വര്‍ഗത്തിലെ താഴ്ന്ന പദവികള്‍
അബ്ദുല്ല(റ)പറയുന്നു. നബി(സ്വ)പറഞ്ഞു. നരകത്തില്‍ നിന്ന് അവസാനമായി പുറത്തുവരുന്ന, സ്വര്‍ഗത്തില്‍ അവസാനമായി കടന്നുവരുന്ന ആളെ എനിക്കറിയാം. ഒരാള്‍ നരകത്തില്‍ നിന്ന് ഇഴഞ്ഞുകൊണ്ടു പുറത്തുവരും. അയാളോട് അല്ലാഹു പറയും. നീ പോയി സ്വര്‍ഗത്തില്‍ പ്രവേശിക്കുക. അയാള്‍ സ്വര്ഗത്തിന് അടുത്തു വരും. അത് നിറഞ്ഞതായി അയാള്‍ക്ക് തോന്നും. അയാള്‍ തിരിച്ചു പോയി അല്ലാഹുവോട് പറയും. എന്റെ രക്ഷിതാവേ, സ്വര്‍ഗം നിറഞ്ഞു കഴിഞ്ഞതായി ഞാന്‍ കണ്ടുവല്ലോ. അപ്പോള്‍ അല്ലാഹു പറയും. നീ പോയി സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. സ്വര്ഗത്തിനടുത്തെത്തുമ്പോള് അത് നിറഞ്ഞതായി വീണ്ടും അയാള്‍ക്ക് തോന്നും. തിരിച്ചു ചെന്ന് എന്റെ രക്ഷിതാവേ, അത് നിറഞ്ഞുകഴിഞ്ഞതായി ഞാന്‍ കാണുന്നുവല്ലോ എന്നയാള്‍ വീണ്ടും പറയും. അപ്പോള്‍ അല്ലാഹു പറയും, നീ പോയി സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. നിനക്ക് ഐഹിക ലോകത്തുള്ള അത്രയും അതിന്റെ പത്തിരട്ടിയുമുണ്ട്. അപ്പോള്‍ ആ മനുഷ്യന് ചോദിക്കും. രാജാധിരാജനായ നീ എന്നെ കളിയാക്കുകയാണോ. അബ്ദുല്ല പറയുന്നു. ഇതു പറഞ്ഞപ്പോള്‍ പ്രവാചകന്(സ) തന്റെ അണപ്പല്ലുകള്‍ കാണത്തക്കവിധം ചിരിക്കുന്നത് ഞാന്‍ കണ്ടു. സ്വര്‍ഗത്തിലെ ഏറ്റവും താഴ്ന്ന പദവിയത്രെ അത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. (ബുഖാരി) 8.
സ്വര്‍ഗത്തില്‍ അവസാനമായി പ്രവേശിക്കുന്ന ആള് സ്വര്‍ഗത്തിലേക്ക് കടന്നുവരുന്ന രംഗം റസൂല്‍(സ്വ) നമുക്ക് പറഞ്ഞുതരുന്നു. ഇബ്നുമസ്ഊദ്(റ) പറയുന്നു. അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു, സ്വര്‍ഗത്തില്‍ അവസാനമായി പ്രവേശിക്കുന്ന ആള് നടന്നും മുഖംകുത്തി വീണും, ചിലപ്പോള്‍ നരകം അവന്റെ മുഖത്തടിച്ചും കടന്നുവരും. അങ്ങനെ അവന് നരകത്തിന്റെ അതിരുവിട്ടു കടന്നാല്‍ അവന് അതിലേക്ക് തിരിഞ്ഞുനോക്കും. എന്നിട്ട് പറയും, നിന്നില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തിയ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു. മുന്‍ഗാമികളിലും പിന്ഗാമികളിലുമായി ആര്‍ക്കും നല്‍കാത്തതാണ് എനിക്ക് അല്ലാഹു നല്‍കിയിരിക്കുന്നത്. അപ്പോള്‍ ഒരു മരം അവന്റെ മുമ്പില്‍ ഉയര്‍ത്തിക്കാണിക്കും. അപ്പോള്‍ അവന് പറയും, എന്റെ നാഥാ, ആ മരത്തിലേക്ക് എന്നെ അടുപ്പിച്ച് തരൂ. ഞാന്‍ അതിന്റെ തണലില്‍ വിശ്രമിക്കട്ടെ, അതിന്റെ വെള്ളം കുടിക്കട്ടെ. അപ്പോള്‍ പ്രതാപിയും മഹത്വമുള്ളവനുമായ അല്ലാഹു പറയും: ‘ഹേ മനുഷ്യാ, ഞാനത് നിനക്ക് നല്കിയാല് നീ മറ്റൊന്ന് ചോദിക്കും’ അപ്പോള്‍ അവന് പറയും: ‘ഇല്ല തമ്പുരാനേ, മറ്റൊന്നും ചോദിക്കില്ല’ എന്ന് അവന് അല്ലാഹുവിനോട് കരാര്‍ ചെയ്യും. അയാള്‍ക്ക് തന്റെ രക്ഷിതാവ് വാക്ക് കൊടുക്കുന്നു. അവന് ക്ഷമിക്കാന്‍ കഴിയില്ലെന്ന് അല്ലാഹു കാണുന്നു. അങ്ങനെ ആ മരം അവന് അടുപ്പിച്ച് കൊടുക്കുന്നു. അയാള്‍ അതിന്റെ തണലില്‍ വിശ്രമിക്കുകയും അതിന്റെ വെള്ളം കുടിക്കുകയും ചെയ്യുന്നു. പിന്നെ മറ്റൊരു മരം അയാള്‍ക്ക് കാണിച്ചു കൊടുക്കും. അത് ആദ്യത്തേതിനേക്കാള്‍ നല്ലതായിരിക്കും. അപ്പോള്‍ ആ മനുഷ്യന് പറയും. എന്റെ നാഥാ എന്നെ അതിലേക്ക് അടുപ്പിച്ച് തരൂ. ഞാന്‍ അതിന്റെ വെള്ളം കുടിക്കട്ടെ. അതിന്റെ തണലില്‍ വിശ്രമിക്കട്ടെ. ഞാന്‍ വേറൊന്നും നിന്നോട് ചോദിക്കില്ല. അപ്പോള്‍ അല്ലാഹു ചോദിക്കും. ഹേ മനുഷ്യാ നീ എന്നോട് മറ്റൊന്നും ചോദിക്കില്ല എന്ന് കരാര്‍ ചെയ്തിരുന്നില്ലേ. ഇത് ഞാന്‍ അടപ്പിച്ച് തന്നാല്‍ നീ മറ്റൊന്ന് ചോദിക്കും. ഇനി താനൊന്നും ചോദിക്കില്ല എന്ന് അയാള്‍ അല്ലാഹുവിനോട് കരാര്‍ ചെയ്യും. അല്ലാഹു അവന് മാപ്പ് കൊടുക്കും. അവന് തീരെ ക്ഷമിക്കാന്‍ കഴിയില്ലെന്ന് അല്ലാഹുവിന് അിറയാം. അങ്ങനെ അവനെ അതിലേക്ക് അടപ്പിച്ചു. അവന് അതിന്റെ തണലില്‍ വിശ്രമിക്കുകയും അതിന്റെ വെള്ളം കുടിക്കുകയും ചെയ്തു. പിന്നീട് സ്വര്‍ഗകവാടത്തിലെ ഒരു മരം അയാള്‍ക്ക് കാണിച്ചു കൊടുക്കും. അത് ആദ്യത്തെ രണ്ടെണ്ണത്തേക്കാള്‍ മുന്തിയതാണ്. അപ്പോള്‍ അവന് പറയുകയാണ്. എന്റെ രക്ഷിതാവേ, എന്നെ അതിലേക്ക് അടുപ്പിച്ച് തരൂ. അതിന്റെ തണലില്‍ വിശ്രമിക്കട്ടെ. അതിന്റെ വെള്ളം ഞാന്‍ കുടിക്കട്ടെ. ഞാന്‍ നിന്നോട് വേറൊന്നും ചോദിക്കില്ല. അപ്പോള്‍ അല്ലാഹു ചോദിക്കും. ഹേ മനുഷ്യാ നീ എന്നോട് മറ്റൊന്നും ചോദിക്കില്ല എന്ന് കരാര്‍ ചെയ്തിരുന്നില്ലേ. അവന് പറയും. അതെ, രക്ഷിതാവേ, ഇത് മാത്രം. ഇനി ഞാനൊന്നും ചോദിക്കില്ല. റബ്ബ് അവന് മാപ്പ് കൊടുക്കും. കാരണം അവന് ക്ഷമിക്കാന്‍ കഴിയില്ലെന്ന് അല്ലാഹുവിന്നറിയാം. അങ്ങനെ അവനെ ആ മരത്തോടടുപ്പിക്കും. അവനെ ആ മരത്തോടടുപ്പിച്ചാല് അവന് സ്വര്‍ഗവാസികളുടെ ശബ്ദം കേള്‍ക്കും. അപ്പോള്‍ അവന് പറയും. എന്റെ രക്ഷിതാവേ, അതിലേക്ക് എന്നെ നീ പ്രവേശിപ്പിക്കൂ. അപ്പോള്‍ അല്ലാഹു ചോദിക്കും. മനുഷ്യാ നീ ചോദ്യം മതിയാക്കി ഇക്കാണുന്ന തരത്തില്‍ എന്താണ് നിന്നെ തൃപ്തിപ്പെടുത്തുക, ഇഹലോകവും അത്ര വേറെയും നിനക്ക് തന്നാല്‍ തൃപ്തിപ്പെടുമോ? അപ്പോള്‍ അവന് ചോദിക്കുന്നു. എന്റെ നാഥാ ലോക രക്ഷിതാവായ നീ എന്നെ പരിഹസിക്കുകയാണോ?
ഇത്രയും വിശദീകരിച്ച ഇബ്നു മസ്ഊദ് (റ) ചിരിച്ചു. അദ്ദേഹം ചോദിച്ചു. ഞാന്‍ എന്തിനാണ് ചിരിച്ചതെന്ന് നിങ്ങള്‍ എന്താണ് ചോദിക്കാത്തത്? അപ്പോള്‍ അവര്‍ ചോദിച്ചു. താങ്കള്‍ ചിരിച്ചതെന്തിനാണ്. അദ്ദേഹം പറഞ്ഞു. നബി(സ്വ) ഇപ്രകാരം ചിരിച്ചു. അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു. എന്തിനാണ് നബി(സ്വ) ചിരിച്ചത്. അദ്ദേഹം പറഞ്ഞു. ലോക രക്ഷിതാവായ നീ എന്നെ പരിഹസിക്കുകയാണോ എന്ന് ചോദിച്ചപ്പോള്‍ അല്ലാഹു ചിരിച്ചു. എന്നിട്ട് അവന് പറഞ്ഞു. ഞാന്‍ നിന്നെ പരിഹസിക്കുകയല്ല. ഞാനുദ്ദേശിച്ചിരുന്നത് ചെയ്യാന്‍ കഴിവുള്ളവനാണ്. (മുസ്ലിം) 20.
സ്വര്‍ഗത്തിലേക്ക് അവസാനമായി കടന്നുവരുന്ന താഴ്ന്ന പദവിയിലുള്ള ഒരാള്‍ക്കുപോലും അല്ലാഹു അവര്‍ണനീയമായ അനുഭൂതികളും തുല്യപ്പെടുത്താനാവാത്ത സുഖാനന്ദങ്ങളുമാണ് ഒരുക്കിവെച്ചിരിക്കുന്നത്.
References- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 1849, ഹദീസ് 4598[↩][↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1187, ഹദീസ് 3078[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 188, ഹദീസ് 196[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 188, ഹദീസ് 197[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 06, ഹദീസ് 855[↩]
- സുനനു അബീ ദാവൂദ്, അബൂ ദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 345, ഹദീസ് 4652[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹമ്പല്‍, മുഅസ്സത്തുരിസാല, ഒന്നാം പതിപ്പ്, വാള്യം 33, പേജ് 180, ഹദീസ് 19966[↩][↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2402, ഹദീസ് 6202[↩][↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 671, ഹദീസ് 1797[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 671, ഹദീസ് 1798[↩][↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 144, ഹദീസ് 234[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 127, ഹദീസ് 194[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 672, ഹദീസ് 1800[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1028, ഹദീസ് 2637[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1034, ഹദീസ് 2654[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹമ്പല്‍, മുഅസ്സത്തുരിസാല, ഒന്നാം പതിപ്പ്, വാള്യം 11, പേജ് 404, ഹദീസ് 6798[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2399, ഹദീസ് 6188[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹമ്പല്‍, മുഅസ്സത്തുരിസാല, ഒന്നാം പതിപ്പ്, വാള്യം 13, പേജ് 40, ഹദീസ് 7598[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹമ്പല്‍, മുഅസ്സത്തുരിസാല, ഒന്നാം പതിപ്പ്, വാള്യം 18, പേജ് 306, ഹദീസ് 11783[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 119, ഹദീസ് 187[↩]
