നരകം
വിചാരണയുടെയും കർമ്മഫലങ്ങളുടെയും കണക്കെടുപ്പിന് ശേഷം, മനുഷ്യർ ശാശ്വതമായ സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും വേർതിരിക്കപ്പെടുന്നു. വിജയം വരിച്ച വിശ്വാസികൾ സ്വർഗ്ഗപ്രവേശത്തിന് അർഹരാകുമ്പോൾ, സത്യനിഷേധികളെയും കുറ്റവാളികളെയും കാത്തിരിക്കുന്നത് അഗ്നിജ്വാലകളുടെയും നിത്യദുരിതങ്ങളുടെയും ഭീകരലോകമാണ് – അതാണ് നരകം.
ഖുർആനിലും സുന്നത്തിലും ‘ജഹന്നം’, ‘സഖർ’, ‘ഹുത്വമ’ തുടങ്ങിയ പേരുകളാൽ വിശേഷിപ്പിക്കപ്പെട്ട ഈ ഭയാനക ലോകം അസഹനീയമായ ചൂടും യാതനകളും നിറഞ്ഞതാണ്. അവിടെ മരണമില്ല, ആശ്വാസമുള്ള ജീവിതവുമില്ല. തീവ്രമായ വേദന നൽകാനായി കത്തിക്കരിയുന്ന തൊലികൾ മാറ്റിസ്ഥാപിക്കപ്പെടുകയും, തിളച്ചവെള്ളവും ദുർഗന്ധപൂരിതമായ ചോരയും ചലവും പാനീയമായി നൽകപ്പെടുകയും ചെയ്യുന്നു.
നരകത്തിന്റെ ഭീകരത, നരകശിക്ഷയുടെ തോത്, നരകത്തിലെ ശിക്ഷാ സാമഗ്രികള്‍, നരകത്തിലെ അന്നപാനീയങ്ങള്‍, നരകത്തില്‍ സ്ഥിരവാസികളല്ലാത്തവര്‍, നരകാവകാശികളുടെ എണ്ണം, നരകമോചനം എന്നിവയെല്ലാമാണ് ഇവിടെ ചർച്ചചെയ്യപ്പെടുന്നത്.
സുദീര്‍ഘമായ വിചാരണക്ക് ശേഷം മനുഷ്യര്‍ സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും വേര്‍തിരിക്കപ്പെടുകയായി. സത്യ നിഷേധികള്‍ ‘സ്വിറാത്വി’ലെത്തുന്നതിന് മുമ്പ് തന്നെ നരകത്തില്‍ പതിക്കുന്നു. വിശ്വാസികളിലെ കുറ്റവാളികള്‍ സ്വിറാത്വില്‍ നിന്നും നരകത്തില്‍ പതിക്കുന്നു. അവശേഷിക്കുന്നവര്‍ സ്വര്‍ഗപ്രവേശത്തിന് അര്‍ഹത നേടുന്നു. അനശ്വരമായ സ്വര്‍ഗ നരകങ്ങളുടെ അവസ്ഥയെന്താണെന്ന് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വിശദമായിത്തന്നെ പരാമര്‍ശിക്കുന്നുണ്ട്.
സ്വര്‍ഗത്തെ കുറിച്ചുള്ള സന്തോഷവാര്‍ത്ത സത്യവിശ്വാസികളെ അറിയിക്കുന്നത് പോലെ നരകത്തെക്കുറിച്ചുള്ള താക്കീതും വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ കാണാന്‍ കഴിയും. നിന്ദ്യവും അസഹനീയവും അപമാനകരവുമായ നരകശിക്ഷയുടെ തോതും രൂപവും അനേകം സൂക്തങ്ങളില്‍ വിശദീകരിക്കപ്പെട്ടത് നരകമുക്തി ആഗ്രഹിച്ച് നാം സൂക്ഷ്മ ജീവിതം നയിക്കാനാണ്. നരകാവകാശികളെക്കുറിച്ചും അവരുടെ മ്ലേഛമായ ആവാസ സ്ഥലമായ നരകത്തെപ്പറ്റിയും ധാരാളം കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ നമ്മെ കേള്‍പ്പിക്കുന്നത് അത്തരത്തില്‍ ദുഷിച്ച പര്യവസാനം നമുക്ക് ഉണ്ടായിത്തീരാതിരിക്കാനുള്ള ജാഗ്രത നാം പുലര്‍ത്താനാണ്. തീ എന്ന അര്‍ത്ഥമുള്ള ‘നാറ്’ എന്ന പദമാണ് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുളളത്. എന്നാല്‍ അതിന്റെ ഭീകരതയും ഭയാനകതയും കാണിക്കുന്ന ‘ജഹന്നം’, ‘ഹുത്വമ’, ‘ജഹീം’, ‘സഖര്‍’ തുടങ്ങിയ പേരുകള്‍ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയിട്ടുമുണ്ട്. നരകത്തില്‍ കത്തിയെരിയേണ്ടി വരുന്ന ഹതഭാഗ്യരുടെ ദുഷ്ചെയ്തികളും പിഴച്ച വിശ്വാസങ്ങളും നാം പാടെ വര്‍ജിക്കാനായി അല്ലാഹു അവയത്രയും നമുക്ക് വിശദീകരിച്ച് തരുന്നു.
അല്ലാഹു പറയുന്നു. ”തീര്‍ച്ചയായും വല്ലവനും കുറ്റവാളിയായിക്കൊണ്ട് തന്റെ രക്ഷിതാവിന്റെയടുത്ത് ചെല്ലുന്ന പക്ഷം അവന്നുള്ളത് നരകമത്രെ. അതിലവന് മരിക്കുകയില്ല; ജീവിക്കുകയുമില്ല” (20:74).
ജീവിതമോ മരണമോ ഇല്ലാത്ത വിധം യാതനയുടെ കൊടുമുടിയില്‍ കഴിയുന്ന നരകവാസികള്‍ രക്ഷയുടെ മാര്‍ഗങ്ങള്‍ പലതും അന്വേഷിക്കുമെങ്കിലും ഒരാളും സഹായിയായിട്ട് ഉണ്ടാവുകയില്ല. അല്ലാഹു പറയുന്നു. ”അവിശ്വസിക്കുകയും അവിശ്വാസികളായി മരിക്കുകയും ചെയ്തവരില്‍പ്പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്കിയാല് പോലും അത് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതല്ല’ (3:91).
മനുഷ്യന്റെ ആജന്മ ശത്രുവായ പിശാച് അവനെ വഴിപിഴപ്പിക്കാന്‍ ശപഥം ചെയ്ത് അതിനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. പിശാചിന്റെ ദുര്ബോധനത്തില്പ്പെട്ട് തിന്മ പ്രവര്‍ത്തിക്കുന്നവരെ അവന് ക്ഷണിക്കുന്നത് നരകാഗ്നിയിലേക്കാണെന്ന് അറിയാതെ മനുഷ്യന് അവന്റെ വഞ്ചനയില്‍പ്പെട്ടു പോകുന്നു. അല്ലാഹു പറയുന്നു. ”തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായി തന്നെ ഗണിക്കുക, അവന് തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തില്‍ ആയിരിക്കാന്‍ വേണ്ടി മാത്രമാണ്’ (35:6).
കഠിന കഠോരമായ നരകാഗ്നിയില്‍ നിന്ന് ആര്‍ക്കും ആരേയും രക്ഷിക്കാന്‍ സാധിക്കുകയില്ല. അതില്‍ അകപ്പെട്ടവര്‍ അങ്ങേയറ്റം പരാജിതരും നഷ്ടം സംഭവിച്ചവരും അപമാനിതരും ആണ്. അതുകൊണ്ടാണ് നബി(സ്വ) പോലും സ്വന്തം പുത്രിയോട് നല്കുന്ന ഉപദേശത്തില്‍ നിന്റെ ശരീരത്തെ നരകാഗ്നിയില്‍ നിന്ന് നീ തന്നെ കാത്തു കൊള്ളണമെന്ന് പറഞ്ഞിട്ടുള്ളത്.
നരകത്തിന്റെ ഭീകരത
അത്യധികം ആഴവും വ്യാപ്തിയും ഭയങ്കരതയും പൂണ്ടതാണ് നരകം. അതിലെ തീജ്വാലകള്‍ മലകള്‍ കണക്കെ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കും. സ്വര്‍ഗത്തിന്റെ വിസ്തൃതിയെക്കുറിച്ചും പരാമര്‍ശങ്ങളും വര്‍ണനകളും ഖുര്‍ആനില്‍ ഏറെ വന്നിട്ടുണ്ട്. മേല്‍പോട്ടുയരുന്നതിനനുസരിച്ച് സ്വര്‍ഗത്തിലെ പദവികളും കൂടുകയാണ്. എന്നാല്‍ നരകത്തിന്റെ അടിത്തട്ടിലേക്ക് വരുന്നതിനനുസരിച്ച് വേദനകളും കഷ്ടപ്പാടുകളും കൂടുതല്‍ കൂടുതല്‍ കഠിനതരമാവുകയാണ്. കടുത്ത ശിക്ഷക്ക് വിധേയരാവുന്ന കപട വിശ്വാസികളെക്കുറിച്ച് അവര്‍ നരകത്തിന്റെ അടിത്തട്ടിലാണെന്ന പരാമര്‍ശം ഇവിടെ സ്മരണീയമാണ് (4:145). അത്യഗാധമായ അഗ്നി കുണ്ഡാരമായതിനാലാണ് നരകത്തിന് ഹാവിയ (അഗാധനരകം) എന്ന് പേര് പറയപ്പെട്ടിരിക്കുന്നത്. (101:9). അബൂഹറയ്റ(റ) പറഞ്ഞു. ഞങ്ങളൊരിക്കല് തിരുമേനിയോടൊപ്പമുള്ളപ്പോള് ഒരു സാധനം വീഴുന്ന ശബ്ദം കേട്ടു. തിരുമേനി ചോദിച്ചു, എന്താണെന്നറിയാമോ. ഞങ്ങള്‍ പറഞ്ഞു. ഇല്ല. തിരുമേനി പറഞ്ഞു എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നരകത്തില്‍ എറിയപ്പെട്ട ഒരു കല്ലാണ് അത്. ഇതുവരെ അത് താഴ്ന്നുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴത് താഴെതട്ടിയ ശബ്ദമാണാ കേട്ടത്. (മുസ്ലിം) 1.
ഭയാനകമായ ഗര്‍ജനത്തോടെ അത് തിളച്ചുമറിയുകയും കടുത്ത ‘കോപം’ കാരണം അത് പൊട്ടിപ്പിളര്‍ന്ന് പോകുമാറാകുകയുംചെയ്യും. അല്ലാഹു പറയുന്നു. അല്ലാഹു പറയുന്നു. ”അവര്‍ അതില്‍ എറിയപ്പെട്ടാല്‍ അതിന്റെ ഗര്‍ജ്ജനം അവര്‍ കേള്‍ക്കുന്നതാണ്. അത് തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. കോപം നിമിത്തം അത് പൊട്ടിപ്പിളര്‍ന്ന് പോകുമാറാകും’ (67:7,8). ‘പാപികളെ കാണുന്നതോടെ അത് ക്ഷോഭിച്ച് ഇളകി രൗദ്രഭാവം പൂണ്ട് ഗര്‍ജിക്കുന്നു’ (25:12).
അത്യധികം ഭീകര രൂപിയായ നരകത്തെ കടിഞ്ഞാണുകളില്‍ ബന്ധിച്ചാണ് മലക്കുകള്‍ കൊണ്ടുവരുന്നത്. നബി(സ്വ) പറയുന്നു. ”നരകം ആ നാളില്‍ കൊണ്ടുവരപ്പെടും. അതിന് എഴുപതിനായിരം കടിഞ്ഞാണുകളുണ്ടായിരിക്കും. ഓരോ കടിഞ്ഞാണിന്റേയും കൂടെ എഴുപതിനായിരം മലക്കുകളുണ്ടായിരിക്കും (മുസ്ലിം) 2. പുനരുത്ഥാനത്തെ നിഷേധിക്കുകയും ഐഹിക സുഖത്തില്‍ മുഴുകി കുറ്റകൃത്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നവരുടെ അവസ്ഥ വിശദീകരിച്ചിടത്ത് നരകത്തിന്റെ ഭീകരത അല്ലാഹു വ്യക്തമാക്കുന്നു.
”ഇടതു പക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ! തുളച്ചുകയറുന്ന ഉഷ്ണക്കാറ്റ്, ചുട്ടു തിളക്കുന്ന വെള്ളം, തണുപ്പുള്ളതോ സുഖദായകമോ അല്ലാത്ത കരിമ്പുകയുടെ തണല്‍ എന്നീ ദുരിതങ്ങിളിലായിരിക്കും അവര്‍’ (56:41-44). കുറ്റവാളികളോട് പറയപ്പെടുന്ന വാക്കുകളില്‍ നരകത്തിന്റെ ഭയാനകത ഓര്‍മിപ്പിക്കുന്നു. ”മൂന്ന് ശാഖകളുള്ള ഒരുതരം തണലിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക. അത് തണല്‍ നല്‍കുന്നതല്ല. തീര്‍ച്ചയായും നരകം വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചുകൊണ്ടിരിക്കും. ആ തീപ്പൊരി മഞ്ഞ നിറമുള്ള ഒട്ടക ക്കൂട്ടങ്ങളെ പോലെയായിരിക്കും’ (77:30-33).
നരകകാഗ്നിയെക്കുറിച്ചുള്ള ഖുര്‍ആനിന്റെ വര്‍ണനകള്‍ നമ്മെ ഉള്‍ക്കിടിലം കൊള്ളിക്കുന്നു. ‘അസാധാരണമായ ചൂടുള്ളതാണ് നരകത്തീ’,(9:81). ‘ആളിക്കത്തുന്ന തീ’ (92:14), ‘നന്നായി കത്തിക്കപ്പെട്ട തീ’ (104:6), ‘ഹൃദയത്തിലേക്ക് കയറിപ്പിടിക്കുന്ന തീ’ (104:7), ‘തീര്‍ച്ചയായും അത് നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും‘ (104:8,9) തുടങ്ങിയ വചനങ്ങള്‍ ഇതിന് ഉദാഹരണമാണ്.
തിരുമേനി പറഞ്ഞു. ‘മനുഷ്യര്‍ കത്തിക്കുന്ന നിങ്ങളുടെ ഈ തീ നരക താപത്തിന്റെ എഴുപതിലൊരംശം മാത്രമാണ്. അനുചരന്മാര് പറഞ്ഞു. അല്ലാഹുവാണ, ഇതുതന്നെ വേണ്ടത്ര ചൂടുണ്ടല്ലോ. നബി അരുളി: നരകം ഇതിനേക്കാള്‍ 69 ഇരട്ടി ചൂടുള്ളതായിരിക്കും ഓരോ ഇരട്ടിയും ഇതുപോലെ ചൂടുള്ളതാണ് (മുസ്ലിം) 3.
കടുത്ത ചൂടും വേവും അനുഭവപ്പെടുന്ന നരകത്തിലെ ഇന്ധനമെന്തായിരിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു. ”മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചു കൊള്ളുക (2:24). പരുഷ സ്വഭാവികളും കഠിനഹൃദയരുമായ മലക്കുകളാണ് നരകത്തിന് കാവല്‍ നില്‍ക്കുന്നത്’ (66:6).
നരകാഗ്നിയുടെ കാഠിന്യത്തെക്കുറിച്ച് അല്ലാഹു പറയുന്നു. ‘‘വഴിയെ ഞാന്‍ അവനെ സഖറില്‍ ഇട്ട് എരിക്കുന്നതാണ്. സഖര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല. അത് തൊലി കരിച്ച് രൂപം മാറ്റിക്കളയുന്നതാണ് (74:26-29).
നരകശിക്ഷയുടെ തോത്
ഐഹിക ജീവിതം ക്ഷണികവും പാരത്രിക ജീവിതം അനശ്വരവുമാണ്. നശ്വര ജീവിതത്തിലെ താല്കാലിക ലാഭങ്ങള്‍ക്ക് വേണ്ടി അനശ്വര ലോകത്തെ ശാശ്വത വിജയം നഷ്ടപ്പെടുത്തരുത്. ഐഹിക ജീവിതത്തിലെ പ്രലോഭനങ്ങള്‍ക്കും പൈശാചിക പ്രേരണകള്‍ക്കും വിധേയമായി പാരത്രിക ജീവിതത്തില്‍ നരകശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്ന കുറ്റവാളികള്‍ ഭൂമിയിലുള്ളത് മുഴുവന്‍ മോചനദ്രവ്യമായി നല്കിയിട്ടെങ്കിലും പരലോകത്ത് ആ കഠിന ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നു. ‘‘തന്റെ മക്കളെയും ഭാര്യയെയും സഹോദരനെയും തനിക്ക് അഭയം നല്‍കിയിരുന്ന ബന്ധുക്കളെയും ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും പ്രായശ്ചിത്തമായി നല്‍കികൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം തേടുകയും എന്നിട്ട് അത് തന്നെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും. സംശയംവേണ്ട, തീര്‍ച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു. തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി” (70:11-16).
കുറ്റവാളികളുടെ ഈ ഒരു മാനസികാവസ്ഥയില്‍നിന്ന് നരകശിക്ഷ എത്ര കഠിനമാണെന്ന് നമുക്ക് ഊഹിക്കാം. ഏറ്റവും കുറഞ്ഞ ശിക്ഷ ലഭിക്കുന്ന ഒരാളോട് അല്ലാഹു പരലോകത്ത് ചോദിക്കുന്ന ചോദ്യം നബി(സ്വ) പറഞ്ഞു തരുന്നു. ”ഭൂമിയിലുള്ളത് നിനക്ക് ലഭിച്ചാല്‍ (ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍) നീ അത് പ്രായശ്ചിത്തമായി നല്‍കുമോ? അവന് പറയും, അതെ. അപ്പോള്‍ അല്ലാഹു പറയും, ഇതിനേക്കാള്‍ നിസ്സാരമായ കാര്യമായിരുന്നു നീ ആദമിന്റെ മുതുകില്‍ ആയിരിക്കെ നിന്നില്‍ നിന്ന് ഞാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നില്‍ ഒന്നിനേയും നീ പങ്ക് ചേര്‍ക്കാതിരിക്കട്ടെ, പക്ഷേ നീ അത് സമ്മതിച്ചുകൊണ്ട് എന്നില്‍ പങ്കുചേര്‍ക്കുകയാണ് ചെയ്തത് (ബുഖാരി) 4.
പാപത്തിന്റെ ഗൗരവവും തെറ്റുകളുടെ തോതും പരിഗണിച്ച് നീതമാനായ അല്ലാഹു ശിക്ഷ നടപ്പിലാക്കുന്നു. ഓരോരുത്തര്‍ക്കും ലഭിക്കാവുന്ന ശിക്ഷയുടെതോത് നബി(സ്വ) ഇങ്ങനെ വിശദീകരിച്ചു. ”അവരുടെ കൂട്ടത്തില്‍ നെരിയാണിവരെ തീ പിടികൂടുന്നവരുണ്ട്. കാല്‍മുട്ടുകള്‍ വരെ തീ പിടിക്കുന്നവരുണ്ട്. തൊണ്ടക്കുഴിവരെ തീ പിടികൂടുന്നവരുണ്ട്. (മുസ്ലിം) 5. ഏറ്റവും ലളിതമായ ശിക്ഷ മനുഷ്യന് തങ്ങാവുന്നതിലും എത്രയോ അപ്പുറമാണ്. നബി(സ്വ) പറയുന്നു: നരകവാസികളില്‍ ഏറ്റവും ലളിതമായ ശിക്ഷ ലഭിക്കുന്നവന് അവന്റെ ഉള്ളം കാലില്‍ തീക്കട്ട വെക്കും, അതുകൊണ്ട് അവന്റെ തലച്ചോറ് വറച്ചട്ടി തിളക്കുന്നപോലെ തിളച്ചു കൊണ്ടിരിക്കും (ബുഖാരി) 6.
കപട വിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലായിരിക്കുമെന്നും (4:145) ഫിര്‍ഔന്റെ ആളുകള്‍ക്ക് കഠിന ശിക്ഷ നല്‍കുമെന്നും (40:46) ദൈവമാര്‍ഗത്തില്‍ നിന്ന് ആളുകളെ തടയുന്ന കുഴപ്പക്കാര്‍ക്ക് ശിക്ഷ നിരന്തരം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുമെന്നും (16:88) ഖുര്‍ആന്‍ വ്യക്തമാക്കിയതില്‍ നിന്ന് ഓരോരുത്തരുടേയും പാപങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും തോതനുസരിച്ച് ശിക്ഷയിലും ഏറ്റക്കുറവുകളുണ്ടാകുമെന്ന് വ്യക്തമാകുന്നു.
നരകവും സ്വര്‍ഗവും അദൃശ്യ കാര്യങ്ങളില്‍ (ഗൈബ്)പെട്ടതാണ്. ഗൈബിന്റെ ലോകത്തെ കാര്യങ്ങള്‍ നമ്മുടെ ചിന്തയുടെ പരിമിതികള്‍ക്കപ്പുറത്താണ്. നമുക്ക് മനസ്സിലാവുന്ന തരത്തിലാണ് അല്ലാഹു വിവരങ്ങള്‍ പറഞ്ഞു തരുന്നത്. നരകത്തിലെ തീയെയും ശിക്ഷാ മുറകളെയും സംബന്ധിച്ച് വിവരിക്കുമ്പോള്‍ ഐഹികമായ വസ്തുക്കളുമായി തുലനംചെയ്ത് മനസ്സിലാക്കാന്‍ ശ്രമിക്കരുതെന്ന് പ്രത്യേകം ഓര്‍ക്കണം.
നരകത്തിലെ ശിക്ഷാമുറകള്‍
നരകത്തിലുള്ള നിത്യയാതനകളും കഷ്ടതകളും അനുഭവിക്കാനും വര്‍ധിച്ച രൂപത്തില്‍ അവ അനുഭവവേദ്യമാക്കാനും വേണ്ടി ശരീരാകൃതിയില്ത്തന്നെ അല്ലാഹു മാറ്റം വരുത്തുന്നു. നബി(സ്വ) പറയുന്നു. ”നരകത്തില്‍ അവിശ്വാസിയുടെ രണ്ടു ചുമലുകള്‍ക്കിടയിലെ അകലം വേഗതകൂടിയ ഒരു യാത്രക്കാരന് മൂന്ന് ദിവസത്തെ വഴി ദൂരമാണ് (മുസ്ലിം) 7. അവിശ്വാസിയുടെ തേറ്റ ഉഹ്ദ്മലപോലെയായിരിക്കുമെന്നും തൊലി നല്പത്തിരണ്ടു മുഴം കട്ടിയുണ്ടായിരിക്കുമെന്നും വേറെ ചില റിപ്പോര്‍ട്ടുകളിലും വന്നിരിക്കുന്നു. (തിര്‍മിദി) 8.
തൊലി കരിക്കുന്നു:
മനുഷ്യ ശരീരത്തില്‍ ത്വക്ക് എന്ന അവയവത്തിലൂടെയാണല്ലോ അവന് ചൂടും തണുപ്പും വേദനയുമൊക്കെ അനുഭവിച്ചറിയുന്നത്. കത്തിയാളുന്ന നരകാഗ്നിയുടെ ചൂടുകൊണ്ട് തൊലി വെന്തുരുകുമ്പോഴെല്ലാം പുതിയ തൊലികള്‍ മാറ്റിക്കൊടുക്കുമെന്ന് അല്ലാഹു അറിയിക്കുന്നു. ”തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തു പോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റിക്കൊടുക്കുന്നതാണ്. അവര്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കാന് വേണ്ടിയാണത്. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു’ (4:56).
അഗ്നി വസ്ത്രങ്ങളും ദണ്ഡനങ്ങളും:
അല്ലാഹു പറയുന്നു: ‘അവിശ്വസിച്ചവര്‍ക്ക് അഗ്നികൊണ്ട് വസ്ത്രങ്ങള്‍ മുറിച്ചു കൊടുക്കപ്പെടുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്. അതു നിമിത്തം അവരുടെ വയറുകളിലുള്ളതും ചര്‍മങ്ങളും ഉരുക്കപ്പെടും. അവര്‍ക്ക് ഇരുമ്പിന്റെ ദണ്ഡുകളുമുണ്ടായിരിക്കും. അതില്‍ നിന്ന് കഠിന ക്ലേശം നിമിത്തം പുറത്തുപോകാന്‍ അവര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അതിലേക്ക് തന്നെ അവര്‍ മടക്കപ്പെടുന്നതാണ്. എരിച്ചു കളയുന്ന ശിക്ഷ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്യും’ (22:19-22).
തീക്കുപ്പായങ്ങളും അഗ്നികൊണ്ടു മൂടുന്ന പുതപ്പുകളും അവര്‍ക്ക് നല്കപ്പെടുന്നു:
‘അവരുടെ കുപ്പായങ്ങള്‍ കറുത്ത ടാര്‍ കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്’ (14:50). അവര്‍ക്ക് നരകാഗ്നിയാലുള്ള മെത്തയും അവരുടെ മീതെക്കൂടി പുതപ്പുകളുമുണ്ടായിരിക്കും (7:41).
പുതപ്പ് പുതക്കുന്നതിന്റെ സുഖമോ വസ്ത്രം ധരിക്കുന്നതിന്റെ ഗുണമോ ഒന്നും അനുഭവിക്കാനവര്‍ക്ക് ആവുന്നില്ല. ഈ തീയുടുപ്പുകള്‍ കൊണ്ട് അവരെ നിത്യമായ ശിക്ഷയുടെ ഒരിനം അല്ലാഹു ആസ്വദിപ്പി ക്കുകയാണ്. താഴെയും മേലെയും ആയി തീക്കുടകളുമുണ്ടായിരിക്കും ആ നരകവാസികള്‍ക്ക്. അല്ലാഹു പറയുന്നു. ”അവരുടെ മേല്‍ഭാഗത്ത് തീയിന്റെ തട്ടുകളുണ്ട്. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകള്‍. അതിനെപ്പറ്റിയാകുന്നു അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്. ആകയാല്‍ എന്റെ ദാസന്മാരേ നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍’ (39:16).
മുഖം കരിക്കുന്നു:
മനുഷ്യന് എന്ന സൃഷ്ടി ഏറെ മോടിപിടിപ്പിച്ചും ആദരിച്ചും സൂക്ഷിച്ചു പോരുന്ന അവയവമാണ് മുഖം. നരകാഗ്നികളാലുള്ള ശിക്ഷക്ക് അവര്‍ വിധേയരാകുമ്പോള്‍ മുഖം എന്ന അവയവത്തെ എങ്ങനെയാണത് ബാധിക്കുന്നതെന്ന് അല്ലാഹു വ്യക്തമാക്കുന്നു.
‘ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ മുഖം നിലത്ത് കുത്തിയവരായിക്കൊണ്ടും അന്ധരും ഊമകളും ബധിരരുമായിക്കൊണ്ടും നാം അവരെ ഒരുമിച്ചു കൂട്ടുന്നതാണ്‘ (17:97). ‘ആര് തിന്മയും കൊണ്ട് വന്നുവോ അവര്‍ നരകത്തില്‍ മുഖംകുത്തി വീഴ്ത്തപ്പെടുന്നതാണ്’ (27:90). ‘മുഖം അഗ്നികൊണ്ട് ആവരണം ചെയ്യും’ (14:50). ‘നരകാഗ്നി അവരുടെ മുഖങ്ങളെ കരിച്ചു കളയുകയും അവരതില്‍ പല്ലിളിച്ചവരായിരിക്കുകയും ചെയ്യും’ (23:104). ‘അവരുടെ മുഖങ്ങള്‍ അഗ്നിയില്‍ ഇട്ട് കീഴ്മേല്‍ മറിച്ചുകൊണ്ടിരിക്കുന്ന ദിവസം അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ’ (33:66). എന്നാല്‍ അവരുടെ ഈ വിലാപമോ, വ്യാമോഹങ്ങളോ ഒട്ടും ഫലം ചെയ്യുകയില്ല.
നരകത്തിലെ ശിക്ഷാ സാമഗ്രികള്‍
ഇരുമ്പുദണ്ഡുകള്‍:
കടുത്ത നരകശിക്ഷ സഹിക്കാനാവാതെ എങ്ങനെയെങ്കിലും അതില്‍നിന്നും പുറത്തു കടക്കാന്‍ നരകവാസികള്‍ ശ്രമിക്കവെ അതിലേക്ക് തന്നെ അവര്‍ മടക്കപ്പെടുന്നു. വെന്തുകരിയുന്ന ശിക്ഷ ആസ്വദിച്ചു കൊള്ളുവിന്‍ എന്നു പറഞ്ഞുകൊണ്ടായിരിക്കും അവരെ അതിലേക്ക്തന്നെ വീണ്ടും തള്ളിവിടുന്നത്. ഇരുമ്പു ദണ്ഡുകള്‍കൊണ്ടുള്ള ദണ്ഡനവും അവര്‍ ഏല്ക്കേണ്ടിവരുമെന്ന് അല്ലാഹു വ്യക്തമാക്കുന്നു. ”അവര്‍ക്ക് ഇരുമ്പിന്റെ ദണ്ഡുകളുമുണ്ട്” (22:21).
ചങ്ങലകള്‍:
നരകവാസികളെ പരസ്പരം ബന്ധിക്കാനോ നരകവാസികളുടെ അവയവങ്ങള്‍ തമ്മില്‍ കൂട്ടി ബന്ധിക്കുവാനോ ചങ്ങലകള്‍ ഉപയോഗിക്കുന്നു. അല്ലാഹു പറയുന്നു, ‘അന്നത്തെ ദിവസം, കുറ്റവാളികളെ, ചങ്ങലകളില്‍ കൂട്ടിബന്ധിക്കപ്പെട്ടവരായി നിനക്ക് കാണാവുന്നതാണ്’ (14:49).
‘ഇടത് കൈയില്‍ ഗ്രന്ഥം വാങ്ങിയവരും പ്രയാസകരമായ വിചാരണ ഏറ്റുവാങ്ങി നരകശിക്ഷക്ക് വിധിക്കപ്പെട്ടവുമായ മനുഷ്യരെ ബന്ധിച്ച് ആമം വെക്കാന്‍ അല്ലാഹു കല്പിക്കുന്നു. പിന്നെ അവനെ ജ്വലിക്കുന്ന നരകത്തില്‍ കടത്തുവിന്‍. പിന്നെ ഏഴുപത് മുഴം നീളമുള്ള ചങ്ങലയില്‍ അവനെ പ്രവേശിപ്പിക്കുവിന്‍’ (69:30-32).
ഏഴ് വാതിലുകള്‍:
കുറ്റവാളികളെ ശിക്ഷയുടെ വിവിധ പടികളിലേക്ക് തള്ളിവിടാന്‍ പറ്റിയവിധം ഏഴ് വാതിലുകള്‍ നരകത്തില്‍ ഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ‘അതിന് ഏഴ് വാതിലുകളാണ് ഉള്ളത്. ഓരോവാതിലിനും അവരില്‍നിന്ന് വീതിക്കപ്പെട്ട ഓരോ വിഭാഗം ആളുകളുണ്ട്’ (15:44).
ഭിത്തികള്‍:
നരകത്തിന് ശക്തിമത്തായ ഭിത്തികളുണ്ട്. ആ ഭിത്തികളാല്‍ നരകവാസികള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. നരകത്തിന് ശക്തിമത്തായ ഭിത്തികളുണ്ട്. ആ ഭിത്തികളാല്‍ നരകവാസികള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ”തീര്‍ച്ചയായും നാം അക്രമികള്‍ക്ക് ഒരുഅഗ്നി (നരകം) ഒരുക്കി വെച്ചിട്ടുണ്ട്. അതിന്റെ പുറംമൂടി അവരെ വലയം ചെയ്യുന്നതാണ്” (18:29).
മൂടി:
‘സകലരേയും ഉള്ളിലാക്കിയതിന് ശേഷം നരകത്തിന്മേല്‍ കനത്ത മൂടിയിട്ട് അടയ്ക്കപ്പെടും. നിശ്ചയമായും അത് അവരുടെമേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും. നീട്ടിയുണ്ടാക്കപ്പെട്ട വമ്പിച്ച സ്തംഭങ്ങളിലായിട്ട്’ (104:8,9)
നരകത്തിന്റെ കാവല്‍ക്കാരായി കഠിനഹൃദയരും പരുഷപ്രകൃതക്കാരുമായ 19 മലക്കുകളെ അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ് (74:30). ‘അതില്‍ പ്രവേശിക്കാന്‍ കൂട്ടാക്കാതെ കുറ്റവാളികള്‍ നില്ക്കുമ്പോള് അവരെ അതിലേക്ക് ഊക്കോടെ ഒരു പിടിച്ചുതള്ളല്‍ നടത്തപ്പെടുന്ന ദിവസം’ (52:13). ‘ഇത് നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്ന നരകമത്രെ എന്ന് അവരോട് പറയപ്പെടുകയും ചെയ്യും‘ (52:14).
നരകത്തിലെ അന്നപാനീയങ്ങള്‍
ജീവിതമോ മരണമോ ഇല്ലാതെ അഗ്നിയില്‍ത്തന്നെ യാതനാ ജീവിതം തള്ളിനീക്കുന്ന കുറ്റവാളികള്‍ക്ക് തിന്നാനും കുടിക്കാനുമുള്ള അന്നപാനീയങ്ങളൊക്കെ തീയില്‍ നിന്നുള്ളതാണ്. ദാഹവും വിശപ്പും ശമിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ അവര്‍ നടത്തുമെങ്കിലും അവിടെനിന്ന് കിട്ടുന്ന ഭക്ഷണമോ, പാനീയമോ അവരുടെ വിശപ്പിന് ശമനമോ, ദാഹത്തിന് പരിഹാരമോ ആവുകയില്ല. ‘ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്ക് കുടിപ്പിക്കപ്പെടുന്നതാണ്. ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല. അത് പോഷണം നല്കുകയില്ല; വിശപ്പിന് ശമനുണ്ടാക്കുകയുമില്ല’ (88:5,6,7).
ആമാശയവും കുടല്‍മാലകളും ഉരുക്കിക്കളയുന്ന വിധമുള്ളതായിരിക്കും അവ. എന്നാലും കടുത്ത ദാഹം നിമിത്തം ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നത്പോലെ അവര്‍ കുടിക്കും(56:55).
‘കൊടും ചൂടുവെള്ളവും കൊടും തണുപ്പുവെള്ളവുമല്ലാതെ കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല’ (78:24-25).
”കൊടുംചൂടുള്ള പാനീയം വലിച്ചുകുടിക്കുന്നത് കാരണം അവരുടെ കുടല്‍മാലകള്‍ ഛിന്നഭിന്നമായിത്തീരും’ (47:15).
നരകവാസികള്‍ കുടിക്കുന്ന പാനീയത്തെ വിശുദ്ധ ഖുര്‍ആനിലും ഹദീസിലും പല പേരുകളില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.
അല്‍ഹമീം (തിളച്ചുപൊള്ളുന്ന ചൂടുവെള്ളം): ഇതിനെക്കുറിച്ച് ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു: ‘‘അതിന്നും നരകം തിളച്ചു പൊള്ളുന്ന ചൂടുവെള്ളത്തിനുമിടക്ക് അവര്‍ ചുറ്റിത്തിരിയുന്നതാണ് .(55:44).
കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല. കൊടും ചൂടുള്ളവെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ (78:25).
- അല്‍ഗസ്സാഖ് (കൊടും തണുപ്പുള്ള വെള്ളം):അസഹ്യമായ തണുപ്പുള്ള വെള്ളവും ശിക്ഷയുടെ ഭാഗമായി ഇവര്‍ക്ക് നല്‍കും അല്ലാഹു പറയുന്നു: ‘നരകമത്രെ അത്. അവര്‍ അതില്‍ കത്തിയെരിയും. അതെത്ര മോശമായ വിശ്രമസ്ഥാനം. ഇതാണവര്‍ക്കുള്ളത്. ആകയാല്‍ അവര്‍ അത് ആസ്വദിച്ചുകൊള്ളട്ടെ. കൊടും ചൂടുള്ളവെള്ളവും കൊടും തണുപ്പുള്ള വെള്ളവും‘ (38:56, 57).
- അസ്സ്വദീദ്: നരക ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുന്നവരുടെ ചോരയും ചലവും നീരുമെല്ലാം കലര്‍ന്നതാണിത്. അല്ലാഹു പറയുന്നു: ‘ചോരയും ചലവും കലര്‍ന്ന നീരില്‍ നിന്നായിരിക്കും അവന് കുടിക്കാന്‍ നല്കപ്പെടുന്നത്. അതവന് കീഴ്പ്പോട്ടിറക്കാന്‍ ശ്രമിക്കും. അത് തൊണ്ടയില്‍ നിന്നിറക്കാന്‍ കഴിഞ്ഞേക്കുകയില്ല. എല്ലായിടത്തുനിന്നും മരണം അവന്റെ നേര്‍ക്കു വരും. എന്നാല്‍ മരണപ്പെടുകയില്ലതാനും’ (14:16, 17).
- ത്വീനത്തുല്‍ഖബാല്‍: നബി(സ്വ) പറഞ്ഞു, ലഹരിവസ്തുക്കള്‍ ഉപയോഗിച്ചവനെ ത്വീനത്തുല്‍ഖബാല്‍ കുടിപ്പിക്കുകയെന്നത് അല്ലാഹുവിന്റെ കരാറാണ്. അപ്പോള്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, എന്താണ് ത്വീനത്തുല്‍ഖബാല്‍? അവിടുന്ന് പറഞ്ഞു, നരകാഗ്നിയുടെ വിയര്‍പ്പും അവരുടെ നീരുമാണ് (മുസ്ലിം).
- അല്‍മുഹ്ല്‍ (ഉരുക്കിയലോഹം പോലുള്ള വെള്ളം): ‘അവര്‍ വെള്ളത്തിന് അപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും കുടിക്കാന്‍ നല്കപ്പെടുന്നതാണ്. അത്മുഖങ്ങളെ എരിച്ചുകളയും. വളരെ ദുഷിച്ച പാനീയം തന്നെ‘(18:29)നരകവാസികള്‍ കുടിക്കുന്ന വെള്ളം ദാഹത്തിന് അവര്‍ക്ക് പരിഹാരമാവാത്തത് പോലെ കഴിക്കുന്ന ഭക്ഷണം വിശപ്പിനും ശമനം നല്കുകയില്ല, പോഷണം നല്കുകയുമില്ല. വിശപ്പിന്റെ കാഠിന്യത്താല്‍ കിട്ടുന്നത് തിന്നുനോക്കാന്‍ അവര്‍ തിടുക്കംകൂട്ടും. അവര്‍ക്കുള്ള ഒരാഹാരമാണ്, സഖൂം വൃക്ഷം. ഗിസ്ലീന്‍ എന്ന ഭക്ഷണത്തെ കുറിച്ച് 69:36ല്‍ പരാമര്‍ശമുണ്ട്.സഖൂംവൃക്ഷം. നരകത്തിന്റെ അടിത്തട്ടില്‍ നിന്ന് മുളച്ചു പൊന്തിവരുന്ന ഈ വൃക്ഷത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ‘തീര്‍ച്ചയായും സഖൂം വൃക്ഷമാകുന്നു പാപിയുടെ ആഹാരം. ഉരുക്കിയ ലോഹം പോലിരിക്കും അതിന്റെ കനി. വെള്ളം തിളക്കുന്നത് പോലെ അത് വയറുകളില്‍ തിളക്കും’ (44:43-46).
”നരകത്തിന്റെ അടിയില്‍ മുളച്ചുപൊങ്ങുന്ന ഒരു വൃക്ഷമത്രേ സഖൂം. അതിന്റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും. തീര്‍ച്ചയായും അവര്‍ അതില്‍നിന്ന് തിന്ന് വയറു നിറക്കുന്നവരായിരിക്കും. അതിന്ന്മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്റെ ഒരു ചേരുവയുണ്ട്‘ (37:64-67). തീയില്‍ മരം കിളിര്‍ക്കുന്നത് സത്യനിഷേധികള്‍ക്ക് വിശ്വസിക്കാവുന്ന കാര്യമല്ല. അതിനാല്‍ സര്‍വശക്തനായ സ്രഷ്ടാവ് ഇതിലൂടെ അതിനെ സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണവുമാക്കിയിരിക്കുന്നു. ”തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു (37:63). നബി (സ്വ) പറയുന്നു: സഖൂം വൃക്ഷത്തില്‍നിന്ന് ഒരുതുള്ളി ഭൂമിയില്‍ വീണാല്‍ ഭൂമിവാസികളുടെ ജീവിതംതന്നെ കുഴപ്പമാകുമായിരുന്നു. അപ്പോള്‍ പിന്നെ അതല്ലാതെ മറ്റ് ആഹാരമൊന്നുമില്ലാത്തവരുടെ സ്ഥിതിയെന്തായിരിക്കും (ഇബ്നുമാജ).വിശപ്പിന്റെ കാഠിന്യത്താല്‍ നരകവാസികള്‍ സഖൂം വൃക്ഷത്തില്‍നിന്ന് ഭക്ഷിച്ചുകൊണ്ട് വയറ് നിറക്കുന്നു. അല്ലാഹു പറയുന്നു. ”എന്നിട്ട് ഹേ സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ, തീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍നിന്ന് അതായത് സഖൂമില്‍നിന്ന് ഭക്ഷിക്കുന്നവരാകുന്നു. അങ്ങനെ അതില്‍നിന്ന് വയറുനിറക്കുന്നവരും. അതിന്റെ മീതെ തിളച്ചുപൊള്ളുന്ന വെള്ളത്തില്‍ നിന്ന് കുടിക്കുന്നവരുമാകുന്നു‘ (56:51-54). ഇതേ വൃക്ഷത്തെക്കുറിച്ച്തന്നെ അല്ലാഹു ‘ശപിക്കപ്പെട്ട വൃക്ഷം‘ എന്ന് പ്രയോഗിച്ചിരിക്കുന്നു.
”ഖുര്‍ആനില്‍ ശപിക്കപ്പെട്ട വൃക്ഷത്തെയും നാം ഒരു പരീക്ഷണമാക്കിയിരിക്കുന്നു നാം അവരെ ഭയപ്പെടുത്തുന്നു’ (17:60). വയറ്റിലെത്താതെ തൊണ്ടയില്‍ കുടുങ്ങുന്ന ഭക്ഷണത്തെപ്പറ്റിയും അല്ലാഹു അറിയിച്ചുതരുന്നു. ”തീര്‍ച്ചയായും നമ്മുടെ അടുക്കല്‍ കാല്‍ച്ചങ്ങലകളും ജ്വലിക്കുന്ന നരകാഗ്നിയുമുണ്ട്. തൊണ്ടയില്‍ അടഞ്ഞു നില്ക്കുന്ന ഭക്ഷണവും വേദനയേറിയ ശിക്ഷയുമുണ്ട്‘ (73:12 13).
നരകത്തില്‍ സ്ഥിരവാസികളല്ലാത്തവര്‍
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ സൃഷ്ടികളാണ് മനുഷ്യര്‍. മറ്റു ജന്തുക്കളില്‍ നിന്ന് സത്യാസത്യ വിവേചന ശേഷിയാല്‍ അവന് വ്യതിരിക്തനാണ്. നന്മയും തിന്മയും നിറഞ്ഞതാണ് മനുഷ്യജീവിതത്തിന്റെ പരിസരം. അതില്‍ നിന്ന് ശരിയായത് തെരഞ്ഞെടുക്കാനാണ് അവന് പ്രത്യേകമായ വിവേചനശേഷി ദൈവം നല്‍കിയത്. സാധാരണ ജീവിതത്തില്‍ സുഖകരവും ഗുണപരവുമെന്ന് പ്രത്യക്ഷത്തില്‍ തോന്നിയേക്കാവുന്ന കാര്യങ്ങള്‍ അടിസ്ഥാനപരമായി മോശമായേക്കാം. മറ്റൊരാളുടെ സ്വത്ത് മോഷ്ടിക്കുന്നതും പിടിച്ചുപറിക്കുന്നതും തനിക്ക് ഗുണകരമാണെങ്കിലും സത്യത്തില്‍ അത് ദോഷകരമാണല്ലോ. ഇവിടെയാണ് ദൈവിക മാര്‍ഗനിര്‍ദേശം അനിവാര്യമായി വരുന്നത്. ആ നിര്‍ദേശങ്ങള്‍ സ്വീകരിക്കാതിരിക്കുന്നവരെ അര്‍ഹമായ രൂപത്തില്‍ ശിക്ഷിക്കാനുള്ള സംവിധാനമാണ് നരകം.
ദൈവധിക്കാരപരമായ എല്ലാ കാര്യങ്ങളും ശിക്ഷാര്‍ഹമാണ്. ഇതിനുള്ള അല്ലാഹുവിന്റെ പാരത്രിക ശിക്ഷയാണ് നരകം. ”എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ, അവരാണ് നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും” (7:36). ഇതില്‍ നിത്യവാസികളായ പാപികളും നിശ്ചിത കാലം മാത്രം ശിക്ഷ അനുഭവിക്കേണ്ടവരുമുണ്ട്. മനുഷ്യനില്‍ വന്നുപോയേക്കാവുന്ന മിക്ക പാപങ്ങളും കരുണാമയനായ ദൈവത്തിന്റെ മാപ്പിന് അര്‍ഹമായതും ശിക്ഷയില്‍ നിന്ന് പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കപ്പെടുന്നതുമാണ്. നരകത്തില്‍ സ്ഥിരവാസമെന്ന കടുത്ത ശിക്ഷ അതര്‍ഹിക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കേ ലഭിക്കുകയുള്ളൂ. തൗഹീദ് (ഏക ദൈവവിശ്വാസം) ശരിയായി ഉള്‍ക്കൊണ്ട വിശ്വാസികള്‍ നരകത്തില്‍ ശാശ്വതരല്ല. അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ അല്ലാഹു മാപ്പാക്കാത്തവയ്ക്കുള്ള നരകശിക്ഷ അനുഭവിച്ചതിനുശേഷം അവരെ നരകത്തില്‍ നിന്ന് മോചിപ്പിക്കുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയുംചെയ്യും. ശിക്ഷ അര്‍ഹിക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ മാപ്പാക്കപ്പെടുകയോ അല്ലാഹുവിന്റെ പ്രത്യേക കാരുണ്യത്തിന് വിധേയരാകുകയോ ചെയ്തിട്ടല്ലാത്തവര്‍ നിര്‍ണിതകാലം വരെ നരകശിക്ഷ അനുഭവിക്കേണ്ടിവരുന്നു. ശിക്ഷയുടെ അവധി കഴിയുന്നതോടെ അവര്‍ നരകവിമുക്തരായി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിന് അനുമതി നല്കപ്പെടുന്നു. ബഹുദൈവാരാധന, ദൈവനിഷേധം, പ്രവാചക നിഷേധം, കപടവിശ്വാസം മുതലായവയാണ് നരകത്തില്‍ ശാശ്വതവാസം ഉറപ്പാക്കുന്ന പാപങ്ങള്‍. ഇത്തരം പാപങ്ങള്‍ക്ക് ദൈവത്തോട് പശ്ചാതപിച്ചില്ലെങ്കില്‍ അവന് പൊറുത്തു തരികയില്ലെന്നും നരകത്തില്‍ നിത്യവാസിയായിരിക്കുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. ”അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും’ (5:72). അല്ലാഹു പറയുന്നു: ‘വേദക്കാരിലും ബഹു ദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും’ (98:6).
മറ്റെല്ലാ പാപങ്ങളും പൊറുക്കപ്പെടാവുന്നതും ശിക്ഷാവധി തീര്‍ന്ന് നരകമോചനത്തിന് സാധ്യതയുള്ളതുമാണ്.
നരകാവകാശികളുടെ എണ്ണം
മനുഷ്യവര്‍ഗത്തില്‍ നിന്നും ജിന്നു വര്‍ഗത്തില്‍ നിന്നുമായി ധാരാളം ആളുകള്‍ നരകാവകാശികളായിട്ട് ഉണ്ടാവുമെന്ന് വിശുദ്ധ ഖുര്‍ആന്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. അവര്‍ നരകാവകാശികളാകാനുള്ള കാരണവും അല്ലാഹു വെളിപ്പെടുത്തുന്നു. ”ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും വളരെ ആളുകളെ നരകത്തിന് വേണ്ടി നാം സൃഷ്ടിച്ചുണ്ടാക്കിയിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്, അവ കൊണ്ട് അവര്‍ ഗ്രഹിച്ചു മനസ്സിലാക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്; അവ കൊണ്ട് അവര്‍ കാണുകയില്ല. അവര്‍ക്ക് കാതുകളുണ്ട്; അവ കൊണ്ട് അവര്‍ കേട്ടറിയുകയില്ല. അക്കൂട്ടര്‍ കാലികളെപ്പോലെയാകുന്നു എന്നല്ല, അവയേക്കാള്‍ പിഴച്ചവരാകുന്നു. അക്കൂട്ടര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍” (7:179).
ദേഹേഛകളെ പിന്‍പറ്റി അല്ലാഹുവിന്റെ കല്പനകളെ ധിക്കരിച്ച് ജീവിക്കുന്നവര്‍ക്ക് ശിക്ഷയായി നരകം അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നുവെന്ന് അനേകം സൂക്തങ്ങളില്‍ കൂടി വ്യക്തമാക്കുന്നു. നരകം സൃഷ്ടിച്ച ശേഷം ജിബ്രീലിനോട് അത് ചെന്ന് കാണാന്‍ അല്ലാഹു പറഞ്ഞു. നിന്റെ പ്രതാപത്തെ ഞാന്‍ വാഴ്ത്തുന്നു. അതിനെക്കുറിച്ച് കേള്‍ക്കുന്നവരാരും തന്നെ അതില്‍ പ്രവേശിക്കുകയില്ല (അത്രമേല്‍ ഭീകരമാണെന്ന് സാരം) എന്ന് ജിബ്രീല്‍ പ്രതിവചിച്ചു. വീണ്ടും ചെന്ന് നോക്കാന്‍ ആവശ്യപ്പെട്ടു. ചെന്നു നോക്കി, തിരിച്ചുവന്ന് ജിബ്രില്‍ പറഞ്ഞു. നിന്റെ പ്രതാപത്തെ ഞാന്‍ വാഴ്ത്തുന്നു. അതില്‍ പ്രവേശിക്കാതെ ആരെയും അവശേഷിപ്പിക്കുകയില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു (തിര്‍മിദി) 9.
നരകമോചനം
നിന്ദ്യമായ നരകശിക്ഷക്ക് വിധേയരായവര്‍ കടുത്ത മനോദുഃഖവും അപമാനവും അനുഭവിക്കുന്നു. നരകാവകാശികള്‍ ജീവിതത്തില്‍ സംഭവിച്ച പിഴവുകളെയും ദുഷ്ചെയ്തികളെയും ഓര്‍ത്ത് ഖേദിച്ച് നരകമോചനം ആഗ്രഹിക്കുന്നു. സത്യവിശ്വാസം സ്വീകരിച്ച് സദ്വൃത്തനായി ജീവിക്കാമെന്ന് ആണയിടുന്നു. എന്നാല്‍ അവിടെ അവരുടെ വാക്കുകള്‍ കേള്‍ക്കുകയും അവരുടെ വിലാപങ്ങള്‍ക്ക് വില കല്പിക്കുകയും ചെയ്യുന്നില്ല. ”നിങ്ങള്‍ അവിടെത്തന്നെ നിന്ദ്യരായി കഴിയുക, നിങ്ങള്‍ എന്നോട് മിണ്ടിപ്പോകരുത്” (23:108) എന്ന് അവരോട് പറയപ്പെടും. ഒരിക്കലും സഹിക്കാന്‍ കഴിയാത്ത ആ നരകത്തില്‍നിന്ന് മോചനം ആഗ്രഹിച്ച്, നരക പ്രവേശത്തിന് കാരണമാകുന്ന വിശ്വാസങ്ങളായും കര്‍മങ്ങളായും വന്നുചേരുന്ന കുറ്റങ്ങളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുക എന്നതാണ് വിശ്വാസി സ്വീകരിക്കേണ്ട രീതി. നരകത്തില്‍ നിന്നുള്ള കാവലിനായി നാം അല്ലാഹുവിനോട് കേഴുകയും നരകത്തില്‍ നിന്നു മോചനം നല്‍കുമെന്ന് പഠിപ്പിക്കപ്പെട്ടിട്ടുള്ള സദ്കര്‍മങ്ങളില്‍ നിരതരാവുകയും ചെയ്യേണ്ടതുണ്ട്. പ്രവാചകന്(സ്വ) പഠിപ്പിച്ച് തന്നിട്ടുള്ള അത്തരം ചിലകാര്യങ്ങള്‍ ഗ്രഹിക്കാം.
- സ്വദഖ: നബി(സ്വ) ആഇശ(റ)യോട് പറഞ്ഞു. ഈന്തപ്പഴത്തിന്റെ ഒരു ചീള് ദാനം ചെയ്തിട്ടെങ്കിലും നീ നരകത്തെ സൂക്ഷിക്കുക (അഹ്മദ്) 10.
- അല്ലാഹുവിനെ സ്നേഹിക്കല്‍ : ”അല്ലാഹുവാണ, അല്ലാഹു തന്റെ സ്നേഹിതനെ നരകത്തിലെറിയുകയില്ല. (ഹാകിം) 11.
- വ്രതാനുഷ്ഠാനം : നോമ്പ് പരിചയാണ്, അതു മുഖേന നരകത്തില്‍ നിന്ന് മറ സ്വീകരിക്കുന്നു. (അഹ്മദ്) 10.
- ദൈവഭയവും ധര്‍മസമരവും : അല്ലാഹുവിനെ ഭയന്ന് കരയുന്നവര്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. പാല് അകിട്ടിലേക്ക് തന്നെ തിരിച്ചു പോകുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗത്തിലെ പൊടിപടലങ്ങളും നരകത്തിന്റെ പുകയും ഒരടിമയുടെ മേല്‍ ഒരുമിക്കുകയില്ല (തിര്‍മിദി) 12.
- നരക വിമുക്തിക്കായുള്ള പ്രാര്‍ഥന : പരമകാരുണികന്റെ അടിമകളുടെ (ഇബാദുറഹ്മാന്റെ) ഗുണവിശേഷണമായി വിശുദ്ധ ഖുര്‍ആനില്‍ (25:65,66) എടുത്ത് പറഞ്ഞിരിക്കുന്നത് നരകശിക്ഷയില്‍ നിന്ന് മോചനം നല്‍കാനുള്ള പ്രാര്‍ഥനയാണ്. പ്രാര്‍ഥനയാണ് അല്ലാഹു അവന്റെ അടിമകളെ പരിഗണിക്കുന്നതിന് അടിസ്ഥാനമാക്കുന്നത്. അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥന അല്ലാഹു ഒരിക്കലും പാഴാക്കുകയില്ല. സത്യവിശ്വാസികളുടെ പ്രാര്‍ഥനയുടെ രൂപം മേല്‍ വചനങ്ങളില്‍ അല്ലാഹു ഉദ്ധരിക്കുന്നു.”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്ന് നരകശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു. തീര്‍ച്ചയായും നരകം ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു’‘ (25:65,66).
References
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 2184, ഹദീസ് 2844[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 2184, ഹദീസ് 2842[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 2184, ഹദീസ് 2843[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1213, ഹദീസ് 3156[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 2185, ഹദീസ് 2845[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2400, ഹദീസ് 6193[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 2189, ഹദീസ് 2852[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 537, ഹദീസ് 2760[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 524, ഹദീസ് 2737[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹമ്പല്‍, മുഅസ്സത്തുരിസാല, ഒന്നാം പതിപ്പ്, വാള്യം 30, പേജ് 188, ഹദീസ് 18253.[↩][↩]
- അല്‍ മുസ്തദ്റകു അലസ്സ്വഹീഹൈനി, അബൂ അബ്ദില്ല അല്‍ ഹാകിം മുഹമ്മദ്ബ്നു അബ്ദില്ല, ദാറുല്‍ കുതുബില്‍ ഇല്മിയ്യ, ബൈറൂത്ത്, വാള്യം 08, പേജ്: 242,243, ഹദീസ് 7534[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 444, ഹദീസ് 17281[↩]
