പ്രായശ്ചിത്ത വ്രതങ്ങള്‍ എന്ന ഈ അധ്യായത്തിൽ, നോമ്പുകാരൻറെ ലൈംഗിക ബന്ധം, ദിഹാർ, ലിആൻ, മനപ്പൂർവമല്ലാത്ത കൊലപാതകം, ശപഥലംഘനം പോലുള്ള പാപങ്ങൾക്ക് പ്രായശ്ചിത്ത ഭാഗമായി നിർവഹിക്കേണ്ട നോമ്പുകൾ, ഹജ്ജു ചെയ്യുന്നതിനിടയിൽ വരുന്ന വീഴ്ചകൾ , തടസ്സങ്ങൾ എന്നിവക്ക് പാപമോചനത്തിൻ്റെ ഭാഗമായി നിശ്ചയിച്ച ഹജ്ജിലെ പ്രായശ്ചിത്ത വ്രതങ്ങൾ എന്നിവയാണ് ചർച്ചയാവുന്നത്. കൂടാതെ, നേർച്ച നോമ്പുകൾ പ്രത്യേകമായി വിശദീകരിക്കുന്നുമുണ്ട്.
മറികടക്കാന്‍ പാടില്ലാത്ത അല്ലാഹുവിന്റെ ചില കല്പനാ നിരോധങ്ങളെ ലംഘിക്കുന്നവരോ ഇളവാവശ്യപ്പെടുന്നവരോ ആയ ദാസന്മാര്ക്ക് അല്ലാഹു ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധമാക്കിയതാണ് പ്രായശ്ചിത്ത വ്രതം. ഇവ ബാധകമായവര്‍ അത് നോറ്റുവീട്ടുകയോ അല്ലാഹു നിര്‍ദേശിച്ച മറ്റു പരിഹാരങ്ങള്‍ നിര്‍വഹിക്കുകയോ വേണം. പൈശാചിക പ്രലോഭനങ്ങള്ക്കടിപ്പെട്ടാണ് മനുഷ്യന് കാരുണ്യവാനായ തന്റെ നാഥന്റെ വിധികള്‍ ലംഘിക്കുന്നത്. എങ്കിലും മാനുഷികമായി വന്നുപോകുന്ന ഇത്തരം അബദ്ധങ്ങളുടെ പേരില്‍ അവനെ കടുത്ത നരക ശിക്ഷക്ക് വിധേയമാക്കാതിരിക്കാനും എന്നാല്‍ പിശാചിനെ ജയിക്കാന്‍ അവനെ പരിശീലിപ്പിക്കാനുമായി അല്ലാഹു നിര്‍ദേശിക്കുന്നതാണ് ചില പ്രായശ്ചിത്ത വ്രതങ്ങള്‍. കുറ്റബോധമുള്ള, അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയുള്ള സത്യവിശ്വാസികള്‍ തീര്‍ച്ചയായും പടച്ചവന്റെ ഈ ഇളവ് സന്തോഷപൂര്‍വം സ്വീകരിക്കും. വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലുമായി ഈ വ്രതങ്ങള്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇവയല്ലാതെ സ്വന്തമായി പ്രായശ്ചിത്ത നോമ്പുകളോ മറ്റു കര്‍മങ്ങളോ തീരുമാനിക്കാന്‍ മതപണ്ഡിതന്മാര്‍ക്കോ ഇസ്ലാമിക ഭരണാധികാരികള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ അവകാശമില്ല. അവയെല്ലാം അസാധുവാണ്; ഇഷ്ടത്തോടെ അംഗീകരിക്കുന്നതും അനുസരിക്കുന്നതും കുറ്റകരവുമാണ്.
നോമ്പുകാരൻറെ ലൈംഗികബന്ധം
നിശ്ചിത കാരണങ്ങളാൽ റമദാനിലെ നോമ്പുനഷ്ടപ്പെട്ടവരും നോറ്റു വീട്ടാൻ കഴിയാത്തവരുമായ ആളുകൾ പ്രായശ്ചിത്തം (ഫിദ്യ) നൽകേണ്ടതുണ്ട്. നിത്യരോഗികൾ, വയോവൃദ്ധർ, ഗർഭിണികൾ, മുലയൂട്ടുന്നവർ, നോറ്റു വീട്ടാൻ കഴിയാത്ത വിധം പ്രയാസപ്പെടുന്നവർ എന്നിവരാണ് ഇങ്ങനെ പ്രായശ്ചിത്തം നൽകേണ്ടത്. ഒരു നോമ്പിന് ഒരു അഗതിക്ക് ഒരു നേരത്തെ ഭക്ഷണം എന്നതാണ് ഫിദ്യ.
എന്നാല്‍ പകലില്‍ ലൈംഗിക പ്രവര്‍ത്തനങ്ങളിലൂടെ വ്രതം നഷ്ടപ്പെടുത്തിയവന് പകരം നോമ്പെടുക്കുന്നതിനു പുറമെ തുടര്‍ച്ചയായി രണ്ടുമാസം നോമ്പെടുക്കണം. ഈ നോമ്പ് പ്രായശ്ചിത്ത വ്രതമാണ്. സാധ്യമല്ലെങ്കില്‍ ഒരു മുസ്ലിമായ അടിമയെ മോചിപ്പിക്കുകയോ അതും കഴിയില്ലെങ്കില്‍ അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുകയോ ആണ് വേണ്ടത്.
ഇമാം ബുഖാരിയും മുസ്ലിമും(റ) അബൂഹുറൈറ (റ)യിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസാണ് ഇതിന് പ്രമാണം.
ഒരു ദിവസം ഞങ്ങൾ നബി(സ്വ )യുടെ അടുത്തിരിക്കുമ്പോൾ ഒരാൾ വന്ന് ഇങ്ങനെ പറഞ്ഞു: “അല്ലാഹുവിൻ്റെ ദൂതരേ, ഞാൻ നശിച്ചുപോയിരിക്കുന്നു.”നബി(സ) ചോദിച്ചു: “എന്താണ് നിനക്ക് സംഭവിച്ചത്?”അയാൾ: “ഞാൻ നോമ്പുകാരനായിരിക്കെ എൻ്റെ ഭാര്യയുമായി ബന്ധപ്പെട്ടു.”നബി(സ്വ ) ചോദിച്ചു: “ഒരു അടിമയെ മോചിപ്പിക്കാൻ നിനക്ക് സാധിക്കുമോ?”അയാൾ: “ഇല്ല.”നബി(സ്വ ): “തുടർച്ചയായി രണ്ടുമാസം നോമ്പെടുക്കാൻ നിനക്ക് കഴിയുമോ?”
അയാൾ: “ഇല്ല.”നബി(സ്വ ): “അറുപത് സാധുക്കൾക്ക് ഭക്ഷണം നൽകാൻ നിനക്ക് കഴിയുമോ?”അയാൾ: “ഇല്ല.”(ശേഷം കുറച്ചുനേരം നബി(സ്വ ) മൗനം പാലിച്ചു. അപ്പോൾ ഈത്തപ്പഴം നിറച്ച ഒരു പാത്രം നബി(സ്വ )യുടെ അടുത്തേക്ക് കൊണ്ടുവന്നു.) നബി(സ്വ) ചോദിച്ചു: “ചോദ്യം ചോദിച്ചയാൾ എവിടെ?” “ഞാനിവിടെയുണ്ട്.”നബി(സ്വ) പറഞ്ഞു: “ഇത് എടുത്തിട്ട് ദാനം ചെയ്യുക.”അയാൾ: “അല്ലാഹുവിൻ്റെ ദൂതരേ, എന്നെക്കാൾ ദരിദ്രനായ ആർക്കാണ് ഞാൻ ഇത് നൽകേണ്ടത്? മദീനയിൽ എൻ്റെ കുടുംബത്തേക്കാൾ ആവശ്യക്കാരായി ആരുമില്ല.”നബി(സ്വ) ചിരിച്ചു. പല്ലുകൾ കാണത്തക്കവിധം ചിരിച്ചു കൊണ്ട് പറഞ്ഞു: “എങ്കിൽ ഇത് നിങ്ങളുടെ കുടുംബത്തിന് നൽകുക.”
– സ്വഹീഹുൽ ബുഖാരി (ഹദീസ് നമ്പർ: 1936), സ്വഹീഹ് മുസ്ലിം (ഹദീസ് നമ്പർ: 1111) എന്നിവയിലാണ്.
ദിഹാര്‍
ഇസ്ലാമിനുമുമ്പ് അറേബ്യയില്‍ നിലനിന്നിരുന്ന സ്ത്രീ വിരുദ്ധവും മനുഷ്യത്വരഹിതവുമായ ഒരു തരം വിവാഹമോചന സമ്പ്രദായമായിരുന്നു ദിഹാര്‍. എന്തെങ്കിലും കാരണത്താല്‍ ഭാര്യയോട് കോപിക്കുന്ന ഭര്‍ത്താവ് പൈശാചിക പ്രലോഭനത്തിന്റെ മൂര്‍ധന്യത്തില്‍, ‘നീ എന്റെ ഉമ്മയെപ്പോലെ യാണ്’ എന്നു പറയുകയും പിന്നീടങ്ങോട്ട് അവളുമായുള്ള ഭാര്യാഭര്‍തൃബന്ധം അവസാനിപ്പിക്കു കയും ചെയ്യുന്ന വക്രമായ വിവാഹമോചന രീതിയാണിത്. ഇസ്ലാം വിവാഹബന്ധത്തെ ഏറ്റവും പവിത്രമായി പരിഗണിച്ച മതമാണ്. സ്ത്രീക്ക് ആദരവ് നല്‍കുന്നതിലും ഇസ്ലാമിനോളമെത്തുന്ന മതദര്‍ശനമോ മനുഷ്യസംസ്കാരമോ ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ജനിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന സ്ത്രീയെ കൊല്ലാകൊല ചെയ്യുന്ന ഇത്തരം സമ്പ്രദായങ്ങള്‍ അംഗീകരിക്കുക ഇസ്ലാമിന് സാധ്യമല്ല. ദാമ്പത്യജീവിതത്തില്‍ അനിവാര്യതകളാല്‍ മാത്രം അപൂര്‍വമായി സംഭവിക്കാവുന്ന വിവാഹമോചനത്തെ ഇങ്ങനെയുള്ള അവിവേകത്തിന് വിട്ടുകൊടുക്കാന്‍ പാടില്ല. ഇസ്ലാം അത് നിഷിദ്ധമാക്കി.
”നിങ്ങളുടെ കൂട്ടത്തില്‍ ചിലര്‍ തങ്ങളുടെ ഭാര്യമാരെ ദ്വിഹാര്‍ പ്രഖ്യാപിക്കുന്നു. ഭാര്യമാര്‍ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ച സ്ത്രീകള്‍ മാത്രമാണ് അവരുടെ മാതാക്കള്‍. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യ വുമാണ് പറയുന്നത്. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാണ് ”(58:2).
ഓരോ മുസ്ലിമും സ്ത്രീകള്‍ക്ക് പൂര്‍ണമായ ആദരവു നല്കുന്നവനാകണം. മാന്യതയുടെ അട യാളം അതാണെന്ന് നബി(സ്വ) പഠിപ്പിച്ചതാണ്. ”സല്‍സ്വഭാവത്തില്‍ പൂര്‍ണത വരിച്ചവനാണ് വിശ്വാ സത്തില്‍ പൂര്‍ണത പ്രാപിച്ചത്. നിങ്ങളില്‍ സ്ത്രീകളോട് മാന്യമായി പെരുമാറുന്നവനാണ് ആദര ണീയന്” (സഹീഹുല്‍ജാമിഅ്) . മാത്രമല്ല എല്ലാവിധ അവിവേകങ്ങളില്‍ നിന്നും സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നവനാകണം മുസ്ലിം. അവനെ വിവേകത്തിന്റെയും വിചാരത്തി ന്റെയും വികാരനിയന്ത്രണത്തിന്റെയും വഴിയിലേക്ക് തിരിച്ചുകൊണ്ടുവരണം. അതിനാല്‍ അവനോട് ആ ഇണയെ തിരിച്ചെടുക്കാനും പാപമോചനത്തിന്റെയും പശ്ചാത്താപത്തിന്റെയും ഭാഗമായി പ്രായശ്ചിത്തം നിര്‍വഹിക്കാനും കല്പിച്ചു. അതില്‍ ഒന്ന് വികാരനിയന്ത്രണം പരിശീലിപ്പിക്കാനുതകുന്ന വ്രതം തന്നെയാണ്.
‘തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍. അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കണം. നിങ്ങള്‍ക്ക് നല്കുന്ന ഉപദേശമാണിത്. ആര്‍ക്കെങ്കിലും അടിമയെ ലഭിക്കാത്ത പക്ഷം, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പായി അവന് തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്. അതിനും സാധ്യമാകാത്തവര്‍ അറുപതു അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്. അത് അല്ലാഹുവിലും അവന്റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല്ലാഹുവിന്റെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്’‘(58:3,5)
ലിആന്‍
ഭാര്യാ സംസര്‍ഗം ഉണ്ടാവുകയില്ല എന്ന് അല്ലാഹുവിനെ മുന്‍നിര്‍ത്തി ശപഥം ചെയ്യുന്നതിനാണ് ലിആന്‍ എന്നു പറയുക. ”തങ്ങളുടെ ഭാര്യമാരുമായി ബന്ധപ്പെടുകയില്ലെന്ന് ശപഥം ചെയ്തവര്‍ക്ക് നാലുമാസംവരെ കാത്തിരിക്കാവുന്നതാണ്. അതിനിടയില്‍ അവര്‍ ശപഥംവിട്ട് ദാമ്പത്യത്തിലേക്ക് മടങ്ങുകയാണെങ്കില്‍ അല്ലാഹു ഏറെ പൊറുക്കു ന്നവനും കരുണാനിധിയുമത്രെ”(2:226).
നാലുമാസത്തിലേറെയായാല്‍ വിവാഹമോചനം ആയി ഗണിക്കുകയും അയാളെ ശിക്ഷിക്കുകയും വേണം. ഒരാള്‍ ലിആന്‍ ചെയ്താല്‍ പറഞ്ഞ സമയത്തിനുമുമ്പു തന്നെ അത് പിന്‍വലിക്കുന്നതാണ് ഉത്തമം. അങ്ങനെ ചെയ്യുമ്പോള്‍ അയാള്‍ പ്രായശ്ചിത്തമായി പത്ത് ദരിദ്രര്‍ക്ക് ഭക്ഷണമോ വസ്ത്രമോ നല്‍കുകയോ മൂന്നുദിവസം തുടര്‍ച്ചയായി നോമ്പെടുക്കുകയോ വേണം.
മനഃപൂര്‍വമല്ലാത്ത കൊലപാതകം
ജീവന് നല്കിയവന്റെ അനുമതിയില്ലാതെ ഒരു മനുഷ്യനെ വധിക്കുന്നത് മനുഷ്യകുലത്തെ തന്നെ നശിപ്പിക്കുന്നതിനു തുല്യമാണ്. ”അക്കാരണത്താല്‍ ഇസ്രാഈല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധി നല്കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെ ടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന് വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന് രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്മാര് വ്യക്തമായ തെളിവുകളുമായി ഇസ്രാഈല്യരുടെ അടുത്ത് ചെന്നിട്ടുണ്ട്. അതിനുശേഷം അവരില്‍ ധാരാളം പേര് ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്”(5:32).
കൊലയാളിയെ പ്രതിക്രിയ എന്ന നിലയില്‍ കൊല്ലണമെന്നതാണ് ഇസ്ലാമിന്റെ നിയമം. ഇത് ക്രൂരതയല്ല. ക്രിമിനലുകളുടെ കൊടുംക്രൂരതകളാല്‍ സമൂഹം നശിക്കാതിരിക്കാനുള്ള മുന്‍കരുതലാണ്. ”ബുദ്ധിമാന്മാരേ, തുല്യശിക്ഷ നല്കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്പ്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ ഈ നിയമ നിര്‍ദേശങ്ങള്‍’‘(2:179).
എങ്കില്‍ സത്യവിശ്വസിയായ തന്റെ സഹോദരനെ കൊലപ്പെടുത്തുന്നത് എത്രമാത്രം വലിയ പാപ മാണ്. എന്നാല്‍ മഹാപാതകമായ കൊല എന്ന അപരാധം അബദ്ധവശാല്‍ സംഭവിച്ചുപോയാലോ? ബോധപൂര്‍മല്ലാത്തതിനാല്‍ അയാള്‍ കുറ്റവാളിയല്ല. എന്നാല്‍, വധിക്കപ്പെട്ടയാളുടെ കുടുംബത്തിന് മഹാനഷ്ടവും. അതിനാല്‍ അബദ്ധം പറ്റിയവന് അല്ലാഹു കടുത്ത പ്രായശ്ചിത്തമാണ് നിശ്ചയിച്ചത്. വിശ്വാസിയായ അടിമയെ മോചിപ്പിച്ച് ജീവിതം കൊടുക്കുകയും കൊല്ലപ്പെട്ടവന്റെ കുടും ബത്തിന് നഷ്ടപരിഹാരം നല്‍കുകയും ചെയ്യുക. സാധിക്കാതെ വന്നാല്‍ രണ്ടുമാസം തുടര്‍ച്ചയായി നോമ്പു നോറ്റ് സ്വയം സംസ്കരണം തേടുക.
”ഒരു വിശ്വാസിയും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല; അബദ്ധത്തില്‍ വന്നുപോകുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ പ്രായശ്ചിത്തമായി ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും കൊല്ലപ്പെട്ടവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് വേണ്ടത്. അവകാശികള്‍ അത് ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ. ഇനി കൊല്ലപ്പെട്ടവന് നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില്‍ പെട്ടവനാണ്; അവനാണെങ്കില്‍ സത്യവിശ്വാസിയുമാണ്. എങ്കില്‍ സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക മാത്രമാണ് വേണ്ടത്. ഇനി കൊല്ലപ്പെട്ടവന് നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില്‍പെട്ടവനാണെങ്കില്‍ അവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്. വല്ലവന്നും അത് സാധിച്ചില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ മാര്‍ഗമാണത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (4:92)
ശപഥലംഘനം
സത്യവിശ്വാസി ശപഥം ചെയ്യുന്നത് അല്ലാഹുവിനെ മുന്‍നിര്‍ത്തിയാണ്. അത് അവന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. സംസാരത്തില്‍ കളവുപറയുക എന്നതും വാക്കുകൊടുത്താല്‍ ലംഘിക്കുക എന്നതും കപടവിശ്വാസത്തിന്റെ അടയാളങ്ങളിലാണ് നബി (സ്വ) എണ്ണുന്നത് (ബുഖാരി) . സാധാരണ വാക്കുകള്‍ക്ക് തന്നെ ഇത്രയും ഗൗരവമുണ്ടെങ്കില്‍ അവന്റെ വാഗ്ദാനങ്ങളും സത്യം ചെയ്യലുകളും എത്രത്തോളം വിശ്വസനീയമാകണം.
ശപഥം ചെയ്യല്‍ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. അനിവാര്യ സന്ദര്‍ഭങ്ങളിലേ അത് പാടുള്ളൂ. അല്ലാഹുവിന്റെ പേരിലേ സത്യം ചെയ്യാവൂ. നബിമാരുടെയോ ഔലിയാക്കന്മാരുടെയോ (സിദ്ധന്മാരുടെയോ) മാതാപിതാക്കളുടെയോ കഅ്ബ, ഖുര്‍ആന്‍ തുടങ്ങിയ ആദരിക്കപ്പെടുന്നവ യുടെയോ ഒന്നും പേരില്‍ സത്യം ചെയ്യാന്‍ പാടില്ല. അല്ലാഹുവിന്റെ പേരില്‍ ആണയിട്ടാല്‍ അതിനു വിരുദ്ധമായി പിന്നീട് പ്രവര്‍ത്തിക്കാനോ പറയാനോ പാടില്ല. അത് മഹാ അപരാധമാണ്. അങ്ങനെ സംഭവിച്ചാല്‍ വിശ്വാസി പശ്ചാത്തപിക്കണം.
ഒരാള്‍ അല്ലാഹുവിന്റെ പേരില്‍ ശപഥം ചെയ്യുകയും അത് ലംഘിക്കേണ്ടി വരികയും ചെയ്താല്‍ അയാള്‍ പ്രായശ്ചിത്തം ചെയ്യണം. പത്തു ദരിദ്രര്‍ക്ക് ഭക്ഷണമോ വസ്ത്രമോ നല്‍കണം. അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയാണ് വേണ്ടത്. ഇവ സാധ്യമോ ലഭ്യമോ അല്ലാത്ത സാഹചര്യത്തില്‍ മൂന്നുദിവസം തുടര്‍ച്ചയായി നോമ്പുനോല്ക്കുക ഇവയാണ് ശപഥ ലംഘനത്തിനുള്ള പ്രായശ്ചിത്തം.
”ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന് നിങ്ങളെ പിടികൂടുന്നതാണ്. അപ്പോള്‍ ശപഥലംഘനത്തിനുള്ള പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും അതൊന്നും കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞതിനു ശേഷം അത് ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. അപ്രകാരം അല്ലാഹു അവന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി’‘(5:89).
സത്യം ചെയ്യുന്നത് മനുഷ്യരുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ്. എന്നാല്‍ നേര്‍ച്ച അല്ലാഹുവി നുള്ള ആരാധനയാണ്. പാടില്ലാത്ത കാര്യം നേര്‍ച്ചയാക്കുകയോ നേര്ച്ചയാക്കിയതിനെക്കാള് ഉത്തമമായ കാര്യം അറിയുകയോ ചെയ്താല്‍ ആ നേര്‍ച്ചകള്‍ പൂര്‍ത്തിയാക്കരുത്. പകരമായി സത്യലംഘനത്തിന്റെതുപോലെ മൂന്നുദിവസം തുടര്‍ച്ചയായി നോമ്പു നോല്‍ക്കുകയും വേണം. (ഇബ്നുല്‍ഖയ്യിം, തഹ്ദീബുസ്സുനന്‍) .
ഹജ്ജിലെ പ്രായശ്ചിത്ത വ്രതങ്ങള്‍
ഭക്ഷ്യയോഗ്യമായ മൃഗങ്ങളെ വേട്ടയാടാന്‍ ഇസ്ലാം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഹജ്ജിന് ഇഹ്റാം ചെയ്തവരായിരിക്കെ ഹജ്ജ് കഴിയുന്നതുവരെ ജന്തുക്കളെ കൊല്ലാനോ വേട്ടയാടാനോ പാടില്ല; ഉപദ്രവകാരികളെയല്ലാതെ. ഹജ്ജിന്റെ നിയമം ലംഘിച്ച് വേട്ട നടത്തിയാല്‍ അത് പാപമാണ്. അതിന് പ്രായശ്ചിത്തം നിര്‍വഹിക്കണം. മറ്റേതെങ്കിലും മൃഗത്തെ ബലിനല്കുകയോ അഗതികള്‍ക്ക് ഭക്ഷണം നല്‍കുകയോ ചെയ്യണം. ഇതിന് സാധിക്കാത്ത സന്ദര്‍ഭത്തില്‍ നോമ്പെടുക്കണം. എത്ര നോമ്പ് വേണമെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. വേട്ടയാടിയ മൃഗത്തിന് സമാനമായ കന്നുകാലിയുടെ വില കണക്കാക്കി എത്ര അഗതിക്ക് ആഹാരം കൊടുക്കാമോ അത്ര നോമ്പ് നോല്‍ക്കണമെന്നാണ് പണ്ഡിതാഭിപ്രായങ്ങള്.
‘സത്യവിശ്വാസികളേ, നിങ്ങള്‍ ഇഹ്റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്. നിങ്ങളിലൊരാള്‍ മനഃപൂര്‍വ്വം അതിനെ കൊല്ലുന്നപക്ഷം, അവന് കൊന്നതിന് തുല്യമെന്ന് നിങ്ങളില്‍ രണ്ടുപേര്‍ തീര് പ്പുകല്പിക്കുന്ന കാലിയെ (അഥവാ കാലികളെ) കഅ്ബത്തിങ്കല്‍ എത്തിച്ചേരേണ്ട ബലിമൃഗമായി നല്‍കേണ്ടതാണ്. അല്ലെങ്കില്‍ പ്രായശ്ചിത്തമായി ഏതാനും അഗതികള്‍ക്ക് ആഹാരം നല്‍കുകയോ, അല്ലെങ്കില്‍ അതിന് തുല്യമായി നോമ്പെടുക്കുകയോ ചെയ്യേണ്ടതാണ്. അവന് ചെയ്തതിന്റെ ഭവിഷ്യത്ത് അവന് അനുഭവിക്കാന്‍ വേണ്ടിയാണിത്. മുമ്പ് ചെയ്തുപോയതിന് അല്ലാഹു മാപ്പുനല് കിയിരിക്കുന്നു. വല്ലവനും അത് ആവര്‍ത്തിക്കുന്നപക്ഷം അല്ലാഹു അവന്റെ നേരെ ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി കൈക്കൊള്ളുന്നവനുമാകുന്നു’‘(5:95).
തമത്തുഅ് ആയി ഹജ്ജ് നിര്‍വഹിച്ച് ബലി നല്കാന് കഴിയാത്തപക്ഷം മൂന്നു ദിവസം മക്കയില്‍ വെച്ചും ഏഴുദിവസം നാട്ടിലെത്തിയിട്ടും ആകെ പത്തുദിവസം നോമ്പ് നോല്ക്കണം. ”നിങ്ങള്‍ അല്ലാഹുവിന്വേണ്ടി ഹജ്ജും ഉംറയും പൂര്‍ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക് (ഹജ്ജ് നിര്‍വഹിക്കുന്നതിന്) തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ ബലിയര്‍പ്പിക്കേണ്ടതാണ്. ബലിമൃഗം എത്തേണ്ട സ്ഥാനത്ത് എത്തുന്നതുവരെ നിങ്ങള്‍ തല മുണ്ഡനം ചെയ്യാവുന്നതല്ല. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ, തലയില്‍ മുടി നീക്കുന്നതിന് വല്ല പ്രയാസവും അനുഭവപ്പെടുകയോ ആണെങ്കില്‍ പ്രായശ്ചിത്തമായി നോമ്പോ ദാനധര്‍മമോ ബലികര്‍മമോ നിര്‍വഹിച്ചാല്‍ മതിയാകും. ഇനി നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണെങ്കിലോ, അപ്പോള്‍ ഒരാള്‍ ഉംറ നിര്‍വഹിച്ചിട്ട് ഹജ്ജ്വരെ സ്വതന്ത്രമായി ജീവിക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ ഹജ്ജിനിടയില്‍ ബലികഴിക്കേണ്ടതാണ്. ഇനി ആര്‍ക്കെങ്കിലും അത് കിട്ടാത്തപക്ഷം ഹജ്ജിനിടയില്‍ മൂന്നു ദിവസവും, നിങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയിട്ട് ഏഴു ദിവസവും ചേര്‍ത്ത് ആകെ പത്ത് ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്. കുടുംബസമേതം മസ്ജിദുല്‍ഹറാമില്‍ താമസി ക്കുന്നവര്‍ക്കല്ലാത്തവര്‍ക്കാകുന്നു ഈ വിധി. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക”(2:196).
ഇബ്നുഉമര്‍(റ) പറയുന്നു: വല്ലവനും ഉംറ: നിര്‍വ്വഹിച്ച് ഹജ്ജ് വരെ സ്വതന്ത്രമായി ജീവിച്ചാല്‍ അറഫാദിനത്തിന്റെ മുമ്പായി നോമ്പനുഷ്ഠിക്കണം. ബലിമൃഗം ലഭിക്കാതിരിക്കുകയും അറഫാ ദിനത്തിന്റെ മുമ്പ് നോമ്പനുഷ്ഠിക്കാതിരിക്കുകയും ചെയ്തവന് മിനായുടെ ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കാം (ബുഖാരി) .
ഹജ്ജിന്റെ നിര്‍ബന്ധകര്‍മങ്ങളില്‍ ചിലത് നഷ്ടപ്പെട്ട് അത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നാലും ബലി സാധിക്കാത്തവര്‍ മക്കയിലും നാട്ടിലുമായി പത്തുദിവസം നോമ്പെടുക്കണം. ഇബ്നുഉമര്‍(റ) പറയുന്നു: നിങ്ങള്‍ക്ക് നബിയുടെ സുന്നത്ത് മതിയാവുകയില്ലേ? നിങ്ങളില്‍ വല്ലവനും ഹജ്ജില്‍ നിന്ന് തടയപ്പെട്ടാല്‍ കഅ്ബ: ത്വവാഫ് ചെയ്തു സ്വഫാ-മര്‍വകള്‍ക്കിടയില്‍ നടന്നശേഷം ഇഹ്റാമില്‍ നിന്ന് പൂര്‍ണമായും വിരമിച്ചുകൊള്ളട്ടെ. അടുത്തവര്‍ഷം ഹജ്ജ് നിര്‍വ്വഹിക്കട്ടെ. അന്നേരം ബലിയറുക്കുകയോ അതിന് സാധ്യമല്ലെങ്കില്‍ പകരം വ്രതമനുഷ്ഠിക്കുകയോ ചെയ്യണം. ഇബ്നു ഉമര്‍(റ) വില്‍ നിന്ന് സാലിമും ഇപ്രകാരം ഉദ്ധരിക്കുന്നു (ബുഖാരി) .
മുടിയെടുക്കുക, നഖം മുറിക്കുക, സുഗന്ധം ഉപയോഗിക്കുക, പുരുഷന്മാര് തലമറയ്ക്കുകയോ തുന്നിയ വസ്ത്രങ്ങള്‍ ധരിക്കുകയോ ചെയ്യുക പോലുള്ള ഇഹ്റാമില്‍ നിഷിദ്ധമായ കാര്യങ്ങളില്‍ വീഴ്ച വന്നാല്‍ പ്രായശ്ചിത്തമായി മൂന്നുദിവസം നോമ്പെടുക്കുകയോ ആറു ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുകയോ വേണം.
നേര്‍ച്ച നോമ്പുകള്‍
നിര്‍ബന്ധമായി നോറ്റുവീട്ടേണ്ട നോമ്പുകളാണ് നേര്‍ച്ച നോമ്പുകള്‍. സുന്നത്തായ നോമ്പ് താന്‍ നിര്‍ബന്ധമായും ചെയ്യുമെന്ന് ഒരാള്‍ നേര്‍ച്ച നേര്‍ന്നാല്‍ അത് നിര്‍വഹിക്കല്‍ നിര്‍ബന്ധമായി. ഉദാഹരണത്തിന് എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഞാന്‍ നോമ്പുനോല്ക്കുമെന്ന് പ്രതിജ്ഞ ചെയ്താല്‍ എല്ലാ കാലവും അത് നിര്‍വഹിക്കല്‍ നിര്‍ബന്ധമാകും.
പുണ്യകര്‍മങ്ങള്‍ ഇങ്ങനെ നേര്‍ച്ചയാക്കുന്നത് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. എങ്കിലും ഇങ്ങനെ നേര്‍ച്ചയാക്കിയ കാര്യം പുണ്യമാണെങ്കില്‍ നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. ആഇശ(റ) പറയുന്നു: നബി(സ്വ) അരുളി: ‘അല്ലാഹുവിനെ അനുസരിക്കാന്‍ വല്ലവനും നേര്‍ച്ചയാക്കിയാല്‍ അവന് അനുസരിച്ച് കൊള്ളട്ടെ. അല്ലാഹുവിന്റെ കല്പന ലംഘിക്കുവാനാണ് ഒരാള്‍ നേര്‍ച്ചയാക്കിയ തെങ്കില്‍ അല്ലാഹുവിനെ അവന് ധിക്കരിക്കയേ അരുത്’ (ബുഖാരി) .
ഇബ്നുഅബ്ബാസ്(റ) പറയുന്നു: ‘നബി(സ്വ) പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ സദസ്സിന്റെ ഒരു ഭാഗത്തു ഒരു മനുഷ്യന് നില്ക്കുന്നതു കണ്ടു. നബി(സ്വ) അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചു. അതു അബൂഇസ്രാഈല് ആണെന്നും അദ്ദേഹം ഇരിക്കുകയോ സംസാരിക്കുകയോ തണലില്‍ ചെന്നിരി ക്കുകയോ ചെയ്യുകയില്ലെന്നും നോമ്പ് അനുഷ്ഠിച്ചുകൊണ്ടേയിരിക്കുമെന്നും നേര്ച്ചയാക്കിയിരിക്കു കയാണെന്ന് സദസ്യര്‍ പറഞ്ഞു. നബി(സ്വ) അരുളി: അയാളോട് സംസാരിക്കുവാനും ഇരിക്കു വാനും തണല്‍ ഉപയോഗിക്കുവാനും പറയുക. നോമ്പ് പൂര്‍ത്തിയാക്കുകയും ചെയ്തുകൊള്ളട്ടെ’ (ബുഖാരി) .
നിര്‍വാഹമില്ലാത്ത ഘട്ടത്തില്‍ ലംഘിക്കേണ്ടി വന്നാല്‍ അല്ലാഹുവിനോട് പശ്ചാത്തപിക്കുകയാണ് പരിഹാരം.
References