ഇസ്ലാം മതത്തിലെ പ്രധാന അനുഷ്ഠാനമായ നോമ്പ് നിര്‍ബന്ധമായവര്‍ ആരെല്ലാമാണ് എന്നും നോമ്പിൽ ഇളവ് അനുവദിക്കപ്പെട്ടവർ ആരെല്ലാമാണ് എന്നും ഈ അധ്യായം വിശദീകരിക്കുന്നു. രോഗികൾ, വയോധികർ ,കഠിന ജോലിക്കാർ, ഗർഭിണികൾ, മുലയൂട്ടുന്നവർ, ആർത്തവകാരികൾ, പ്രസവരക്തമുള്ളവർ, കുട്ടികൾ, യാത്രക്കാർ, സൈനികർ എന്നി വരുടെ നോമ്പിനെ കുറിച്ചുള്ള വിശദീകരണങ്ങൾ കൂടാതെ, നോമ്പിൻ്റെ ദിവസം തീരുമാനിക്കുന്ന മാസപ്പിറവി സംബന്ധിച്ച വിശദമായ പഠനവുമാണ് ഈ അധ്യായം.
വിശ്വാസവും കര്‍മവുമെല്ലാം വെറും ആചാരങ്ങളല്ല. അവ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും കഴിയുന്നവനേ അത് ആത്മീയമായി ഗുണകരവുമാകൂ. നോമ്പ് വെറും വ്യായാമമല്ല. ആരോഗ്യ സംരക്ഷണം മാത്രമാണ് വ്രതലക്ഷ്യമെങ്കില്‍ ഇതിലേറെ എളുപ്പമുള്ള മറ്റു മാര്‍ഗങ്ങള്‍ മനുഷ്യന് കണ്ടെത്താന്‍ കഴിഞ്ഞേക്കും. വ്രതത്തിന്റെ പ്രധാനലക്ഷ്യം മനുഷ്യന്റെ ആത്മീയ ഔന്നത്യമാണ്. നോമ്പ് നിര്‍ബന്ധമാക്കുന്ന ആദ്യ ദൈവികശാസന ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ വചനം തന്നെ ഇതിന് തെളിവാണ്. ‘സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. ഭക്തരാകുവാന് വേണ്ടിയത്രെ അത്’ (2:183). ഇത് സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ വ്രതം കൃത്യമായ ലക്ഷ്യത്തോടെ, അത് കല്പിച്ച പ്രപഞ്ചനാഥനില്‍ പൂര്‍ണമായി വിശ്വസിച്ച് അവന്റെ വിധിവിലക്കുകളില്‍ പൂര്‍ണ തൃപ്തനായി, ശരിയായ സത്യവിശ്വാസിയായി നിര്‍വഹിക്കണം. ഇതെല്ലാം പരിഗണിച്ചാണ് റമദാന് വ്രതം നിര്‍ബന്ധമാകാന്‍ താഴെ പറയുന്ന നിബന്ധനകള്‍ വെച്ചത്.
ഇസ്ലാം: ഇസ്ലാമിലെ എല്ലാവിശ്വാസവും കര്‍മവും മുസ്ലിംകള്‍ക്കു മാത്രമേ ബാധകമാകൂ. മറ്റു ള്ളവര്‍ അത് സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യട്ടെ. മുസ്ലിംകളല്ലാത്തവര് സൗഹൃദത്തിന്റെയും ആരോഗ്യത്തിന്റെയും വീക്ഷണത്തില്‍ ഇസ്ലാമിന്റെ വ്രതരീതി സ്വീകരിക്കുന്നത് അവരുടെ ലക്ഷ്യപൂരണത്തിന് ഗുണകരമാകാം. അതിനെ ഇസ്ലാം എതിര്‍ക്കുകയോ പ്രോത്സാ ഹിപ്പിക്കുകയോ ചെയ്യുന്നില്ല.
ബുദ്ധി: ഏതൊരു നിയമവും ബുദ്ധിയുള്ളവര്‍ക്കുമാത്രമേ ഭൗതികമായിത്തന്നെ ബാധകമാകൂ. ഇതുതന്നെയാണ് ഇസ്ലാമിക നിയമ സംഹിതക്കും അടിസ്ഥാനമായിട്ടുള്ളത്. അതിനാല്‍ മാനസികമായി സംതുലനമുള്ളവര്‍ക്കു മാത്രമേ വ്രതവും നിര്‍ബന്ധമാകുന്നുള്ളൂ.
പ്രായപൂര്‍ത്തി: കൊച്ചുകുട്ടികള്‍ മാനസിക പക്വത പ്രാപിക്കാത്തവരാണ്. അതിനാല്‍തന്നെ പ്രായപൂര്‍ത്തി എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിവേചനശേഷി ലഭിക്കുന്ന പ്രായമെത്തുക എന്നാണ്. അത് വ്യക്തിനിഷ്ഠവും സാഹചര്യ ബന്ധിതവുമാണ്. ഇതിന് കൃത്യമായ പ്രായപരിഗണന നല്കാന് കഴിയില്ല.
പുരുഷനാണെങ്കില്‍ മീശ, താടിരോമം മുളയ്ക്കുക, സ്ഖലനമുണ്ടാകുക, സ്ത്രീക്ക് ആര്‍ത്തവം ഉണ്ടാവുക എന്നിങ്ങനെ ചില ശാരീരിക അടയാളങ്ങള്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിഷ്കര്‍ഷി ച്ചിട്ടുണ്ടെങ്കിലും ഇത് മാത്രമോ ഇത്തന്നെയോ അടയാളങ്ങളായി പരിഗണിക്കാന്‍ കഴിയില്ല. മാനസിക പക്വത അളക്കാന്‍ ഇവ അപര്യാപ്തമാണ്. ഈ അടയാളങ്ങള്‍ ഉണ്ടായതുകൊണ്ട് പക്വത പ്രാപിച്ചു എന്നോ ഇവ സംജാതമാകാത്തവരെല്ലാം പക്വത ഇല്ലാത്തവരാണെന്നോ വിധിക്കാന്‍ പറ്റില്ലല്ലോ.
നോമ്പില്‍ ഇളവനുവദിക്കപ്പെട്ടവര്‍
പുണ്യം കരസ്ഥമാക്കാനുള്ള മഹത്തായ കര്‍മമാണ് നോമ്പെങ്കിലും എല്ലാവര്ക്കും അത് സാധ്യമാ യിക്കൊള്ളണമെന്നില്ല. പ്രത്യേകിച്ചും ശാരീരികക്ഷമത ഏറെ ആവശ്യമുള്ള ആരാധനയാണ് വ്രതം എന്നതിനാല്‍ ദുര്‍ബലര്‍ക്ക് അത് വിഷമമുണ്ടാക്കും. മനുഷ്യന്റെ പാരത്രികമോക്ഷത്തിലെന്ന പോലെ ഭൗതികസുഖത്തിലും ഇസ്ലാം ശ്രദ്ധിക്കുന്നുണ്ട്. ദുര്‍ബലരെ നോമ്പെടുക്കാന്‍ നിര്‍ബന്ധിക്കുന്നതോ നോമ്പെടുക്കാത്തതിന് ശിക്ഷിക്കുന്നതോ ഒട്ടും ഭൂഷണമല്ലതന്നെ. ഇസ്ലാം പ്രകൃതി മതമാണ്. അത് ആചാരങ്ങളും അനുഷ്ഠാനങ്ങളും നിര്‍ണയിക്കുന്നത് മനുഷ്യനെ കഷ്ടപ്പെടുത്താനല്ല. നിങ്ങള്‍ക്ക് കഴിയുന്നതു പോലെ അല്ലാഹുവിനെ സൂക്ഷിക്കുക എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന തത്വം (64:16).
മനുഷ്യനെ സംസ്കരിക്കുന്നതും അവന്റെ ആകുലതകളില്‍ സഹായിക്കുന്നതുമാണ് ഇസ്ലാം മതം. മനുഷ്യന് സാധാരണയില്‍ കവിഞ്ഞ പ്രയാസങ്ങളുള്ള ആരാധനകളില്‍ ധാരാളമായി ഇളവുകള്‍ അനുവദിക്കുക ഇസ്ലാമിന്റെ ശൈലിയാണ്. നോമ്പിന്റെ അവതരണവചനം തന്നെ ശ്രദ്ധേയമാണ്. ഏതാനും ദിവസമേ നോമ്പെടുക്കേണ്ടൂ, ഇത് മുന്‍ സമുദായങ്ങള്‍ക്കും ഉണ്ടായിരുന്നു, നിങ്ങളെ പ്രയാസപ്പെടുത്താനല്ല, സംസ്കരിക്കാനാണ് നോമ്പ് എന്നെല്ലാം എത്ര തന്മയത്വത്തോടെയാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്!(2:184-187). കാരുണികനായ പരിപാലകന്റെ സ്നേഹമാണീ വ്രതമെന്ന് അടിമക്ക് ബോധ്യപ്പെടുത്തുന്നതാണീ ശൈലി.
പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരെ അല്ലാഹു നോമ്പിന്റെ നിര്‍ബന്ധ ബാധ്യതയില്‍ നിന്ന് പൂര്‍ണ മായും ഒഴിവാക്കുകയോ ചില നിബന്ധനകളോടെ അവര്‍ക്ക് ഇളവനുവദിക്കുകയോ ചെയ്തിട്ടുണ്ട്.
ആര്‍ത്തവം, പ്രസവരക്തം എന്നിവ ഉള്ളവര്‍ക്ക് നോമ്പ് നിഷിദ്ധമാണ്. പക്ഷേ, പകരം പിന്നീട് നിര്‍വഹിക്കണം. വൃദ്ധര്‍, യാത്രക്കാര്‍, രോഗികള്‍, കുട്ടികള്‍, ഇസ്ലാമിക സൈന്യത്തിലെ യോദ്ധാക്കള്‍, കടുത്ത ജോലിയില്‍ കുടുങ്ങിയവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍ എന്നിവരെല്ലാം ഇങ്ങനെ ഇളവ നുവദിക്കപ്പെട്ടവരാണ്. റമദാനില്‍ ഒരാള്‍ രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ നോമ്പ് ഒഴിവാക്കാവുന്നതാണ്. അത്രയും ദിവസങ്ങള്‍ അയാള്‍ പിന്നീട് നോമ്പെടുക്കേണ്ടതാണ്. എന്നാല്‍ ശമനപ്രതീക്ഷയില്ലാത്ത മാറാരോഗിയാണെങ്കില്‍ അയാള്‍ ഒരു ദിവസത്തെ നോമ്പിനു പകരം ഒരു അഗതിക്ക് ആഹാരം പ്രായശ്ചിത്തമായി നല്കിയാല് മതി.
നഷ്ടപ്പെട്ട ഓരോ നോമ്പിനും പകരമായി പ്രയശ്ചിത്തം നല്‍കണം. ”പ്രയാസത്തോടെ അതിന് സാധിക്കുന്നവര്‍ ഒരു പാവപ്പെട്ടവനുള്ള ഭക്ഷണം പ്രയാശ്ചിത്തമായി നല്‍കേണ്ടതാണ്”(2:184) എന്ന വചനമാണ് ഇതിന് ആധാരം. പാവപ്പെട്ടവന്റെ ഒരു നേരത്തെ ഭക്ഷണമാണ് പ്രായശ്ചിത്തമായി നല്‍കേണ്ടത്. ഇതിന്റെ അളവ്, സമയം എന്നിവയെക്കുറിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ വന്നിട്ടില്ല. കൂടുതല്‍ നല്‍കുന്നത് പുണ്യമാണ്. പൂര്‍ണമായും നല്കാന് ശേഷിയില്ലാത്തവര്‍ തന്നെക്കൊണ്ട് സാധ്യമാകുന്നതെങ്കിലും നല്‍കുന്നതാണ് അഭികാമ്യം. ഭക്ഷണ വസ്തുക്കള്‍ക്കു പകരം പണമായും പ്രായശ്ചിത്തം നല്‍കാവുന്നതാണ്. ഒന്നിലേറെ നോമ്പിന്റെ പ്രായശ്ചിത്ത ഭക്ഷണം ഒരാള്‍ക്കുതന്നെ നല്‍കുന്നതും അനുവദനീയമാണ്. ഒന്നും നല്കാന് കഴിവില്ലാത്തവര്‍ പടച്ചവനോട് പശ്ചാത്തപിക്കട്ടെ. ”അക്കാര്യത്തില്‍ അവന് നിങ്ങളുടെമേല്‍ യാതൊരു പ്രയാസവും ചുമത്തിയിട്ടില്ല’‘(22:78). നോമ്പിന്റെ പ്രായശ്ചിത്ത ഭക്ഷണം നോമ്പുകാരന് തന്നെ നല്‍കണമെന്നോ നോമ്പിന്റെ മാസത്തില്‍ തന്നെ നല്‍കണമെന്നോ നിബന്ധനയില്ല. നോമ്പിന്റെ മാസത്തില്‍ നോമ്പുകാരന് തന്നെ നല്‍കുന്നതാണ് അഭികാമ്യം. പ്രായശ്ചിത്തം നല്കിയതിനുശേഷം നോമ്പെടുക്കാന്‍ സൗകര്യം കിട്ടിയാല്‍ നോമ്പെടുക്കാവുന്നതും അവന് രണ്ടിന്റെയും പ്രതിഫലം ലഭിക്കുന്നതുമാണ്. എന്നാല്‍ പ്രായശ്ചിത്തം നല്കിയാല് നോമ്പെടുത്തില്ലെങ്കിലും കുറ്റമില്ല; ഏതു സാഹചര്യത്തിലും നോമ്പെടുക്കുന്നതു തന്നെയാണ് നല്ലത് (2:184).
ഇളവ് അനുവദിക്കാനുള്ള കാരണങ്ങള്‍ വേറെ ആരും സ്ഥിരീകരിക്കേണ്ടതില്ല. അത് ഇളവ് ആവശ്യപ്പെടുന്ന ഒരോ വ്യക്തിയുമായി ബന്ധപ്പെടുത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. ”ഒരാളോടും അയാളുടെ കഴിവില്‍പെട്ടതല്ലാതെ നാം അനുശാസിക്കുകയില്ല. സത്യം തുറന്നുപറയുന്ന ഒരു രേഖ നമ്മുടെ പക്കലുണ്ട്. അവരോട് അനീതി കാണിക്കപ്പെടുകയില്ല” (23:62).
മനുഷ്യന്റെ മനസ്സറിയുന്ന സ്രഷ്ടാവിന്റെ പക്കല്‍ ശരിയായ രേഖയുണ്ടെന്നും ഏതു മാനസികാവസ്ഥയിലാണ് നാം ഇളവ് ഉപയോഗിക്കുന്നതെന്നും അല്ലാഹു നന്നായി അറിയുന്നുണ്ട് എന്ന ഓര്‍മപ്പെടുത്തലാണിത്.
രോഗികള്‍
റമദാന് ദിനങ്ങളില്‍ രോഗികളായവര്‍ വ്രതം അനുഷ്ഠിക്കേണ്ടതില്ല. ശമന പ്രതീക്ഷയുള്ള രോഗികള്‍ രോഗം ഭേദമായ ഉടനെ നഷ്ടപ്പെട്ട എണ്ണം നോമ്പ് നോറ്റുവീട്ടണം. ‘വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്. അത് ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമാണ്. നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമാണ്. സുവ്യക്ത തെളിവുകളായിക്കൊണ്ടും. അതുകൊണ്ട് നിങ്ങളില്‍ ആരെങ്കിലും ആ മാസത്തില്‍ സന്നിഹിതരാണെങ്കില്‍ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗത്തിലോ യാത്രയിലോ ആണെങ്കില്‍ പകരം മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം നോമ്പെടുക്കേണ്ടതാണ്. നിങ്ങള്‍ക്ക് ആശ്വാസമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ഞെരുക്കം ഉണ്ടാക്കാന്‍ അവന് ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനാണിത്. നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ഇത്’ (2:185).
എന്നാല്‍ നിത്യരോഗികള്‍, നോമ്പ് നോറ്റുവീട്ടുന്നതിനു പകരം പ്രയശ്ചിത്തം നല്കിയാല് മതി. ഇവര്‍ ഖുര്‍ആന്‍ പരാമര്‍ശിച്ച ‘പ്രയാസത്തോടെ സാധിക്കുന്നവര്‍’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുക. അതുപോലെത്തന്നെ നോമ്പെടുത്താല്‍ രോഗിയാവും എന്നു ന്യായമായി ഭയപ്പെടുന്നവനും നോമ്പ് ഒഴിവാക്കി നോറ്റുവീട്ടുകയോ പ്രായശ്ചിത്തം നല്‍കുകയോ ചെയ്യാം.
രോഗം എത്രത്തോളം കഠിനമായിരിക്കണം, ശമന പ്രതീക്ഷയുടെ മാപിനി എന്താണ്, രോഗഭയത്തിന്റെ മാനദണ്ഡം എന്തായിരിക്കണം എന്നിവയെല്ലാം പ്രസ്തുത വ്യക്തിയുടെ ആത്മാര്‍ഥതയിലാണ് ഊന്നുന്നത്. ഈ വിഷയത്തില്‍ വിശുദ്ധ ഖുര്‍ആനും തിരുചര്യയും വിശദീകരണങ്ങള്‍ നല്‍കുന്നില്ല. വിശ്വസ്തരായ ഭിഷഗ്വരന്മാരുടെ നിര്‍ദേശവും വിശ്വാസിയുടെ മനസ്സാക്ഷിയുടെ തീരുമാനങ്ങളുമാണ് ഇവിടെ അടിസ്ഥാനമാക്കേണ്ടത്. മനുഷ്യന്റെ മനസ്സറിയുന്ന അല്ലാഹുവിന്റെ പക്കല്‍ സത്യം തുറന്നു പറയുന്ന രേഖയുണ്ടെന്ന് ഖുര്‍ആന്‍ 23:62 ലൂടെ അവന് ഓര്‍മപ്പെടുത്തുന്നു. ഏതായാലും പ്രത്യേക പ്രയാസങ്ങളോ ശമനം വൈകലോ രോഗം അധികരിക്കലോ ഉണ്ടാകുമെങ്കില്‍ നോമ്പ് ഉപേക്ഷിക്കലാണ് ഉത്തമം.
വയോധികര്‍, കഠിന ജോലിക്കാര്‍
പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്നവര്‍ക്ക് മാനുഷിക പരിഗണനയില്‍ വ്രതത്തിന്റെ കാര്യത്തില്‍ ഇസ്ലാം ഇളവനുവദിക്കുന്നുണ്ട്. സാങ്കേതികമായി ഇവര്‍ രോഗികളല്ലെങ്കിലും ശാരീരികമായി ഏറെ അവശത അനുഭവിക്കുന്ന ഇവര്‍ക്ക് നോമ്പ് നോല്ക്കുക പ്രയാസമുണ്ടാക്കുമെന്നതിനാല്‍ നോമ്പ് ഉപേക്ഷിക്കാം. ‘വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്. അത് ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമാണ്. നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമാണ്. സുവ്യക്ത തെളിവുകളായിക്കൊണ്ടും. അതുകൊണ്ട് നിങ്ങളില്‍ ആരെങ്കിലും ആ മാസത്തില്‍ സന്നിഹിതരാണെങ്കില്‍ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗത്തിലോ യാത്രയിലോ ആണെങ്കില്‍ പകരം മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം നോമ്പെടുക്കേണ്ടതാണ്. നിങ്ങള്‍ക്ക് ആശ്വാസമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ഞെരുക്കം ഉണ്ടാക്കാന്‍ അവന് ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനാണിത്. നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ഇത്’ (2:185).
വിശുദ്ധ ഖുര്‍ആനിലെ ഈ വചനത്തില്‍ പരാമര്‍ശിക്കുന്ന ‘ഞെരുക്കത്തോടെ നോറ്റുവീട്ടാന്‍ സാധിക്കുന്നവര്‍ പ്രായശ്ചിത്തം നല്കിയാല് മതി’ എന്നതിന്റെ വിവക്ഷ അവശത അനുഭവിക്കുന്ന വൃദ്ധജനങ്ങളാണന്ന് ഇബ്നു അബ്ബാസ്(റ) പറയുന്നുണ്ട്. (ബുഖാരി) പിന്നീട് ഈ നോമ്പുകള്‍ നോറ്റുവീട്ടാമെന്ന് പ്രതീക്ഷയില്ലാത്തതിനാല്‍ ഇവര്‍ പ്രായശ്ചിത്തം നല്കിയാല് മതി.
ഉപജീവനത്തിന് മറ്റുമാര്‍ഗമില്ലാതെ, നോമ്പെടുക്കുക വളരെ പ്രയാസമാകുന്ന വിധത്തിലുള്ള ക്ലേശകരമായ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് റമദാനിലെ നോമ്പ് മറ്റു ദിവസങ്ങളിലേക്ക് മാറ്റിവെക്കാവുന്നതാണ്. ഖനികളിലും മറ്റും ജോലി ചെയ്യുന്നവര്‍, നീണ്ടപകലുള്ള പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ ഈ വിഭാഗത്തില്പെടുമെന്ന് പണ്ഡിതന്മാര് വിശദീകരിക്കുന്നു. പ്രയാസത്തോടെ നോമ്പ് സാധിക്കുന്നവര്‍ എന്ന വിശുദ്ധ ഖുര്‍ആനിലെ 2:185 വചനത്തില്‍ ദുര്‍ബലരായ വൃദ്ധന്മാരും വൃദ്ധകളും നിത്യരോഗികളും ഖനിയിലും മറ്റും അവധിയില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികളും ഉള്‍പ്പെടുമെന്ന് മുഹമ്മദ് അബ്ദ(റ) അഭിപ്രായപ്പെടുന്നു. ഇവര്‍ പ്രയാസാവസ്ഥ നീങ്ങുകയാണെങ്കില്‍ ഇത് നോറ്റു വീട്ടണം. നോറ്റുവീട്ടാവുന്ന അവധി ലഭിക്കാത്തവര്‍ പ്രായശ്ചിത്തം നല്‍കണം.
ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍
തനിക്കോ തന്റെ ഗര്‍ഭസ്ഥ ശിശുവിനോ വ്രതാനുഷ്ഠാനം അപകടം സൃഷ്ടിക്കുമെന്ന് വ്യക്തമാകുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് വ്രതം ഉപേക്ഷിക്കാവുന്നതാണ്. കുഞ്ഞിന് പ്രയാസം സൃഷ്ടിക്കുമെങ്കില്‍ മുലയൂട്ടുന്നവര്‍ക്കും വ്രതം ഉപേക്ഷിക്കാം. നബി(സ്വ) പറഞ്ഞു: ‘അല്ലാഹു യാത്രക്കാരന് നമസ്കാരത്തിന്റെ പകുതിയും നോമ്പും ഇളവ് ചെയ്തിരിക്കുന്നു. അതുപോലെ ഗര്‍ഭിണിക്കും മുലയൂട്ടുന്ന സ്ത്രീക്കും നോമ്പ് ഉപേക്ഷിക്കാനും അനുമതി നല്കിയിരിക്കുന്നു’ (നസാഈ) .
‘സ്വന്തം ശരീരത്തിന്റെ കാര്യത്തില്‍ ഭയപ്പെടുന്ന ഗര്‍ഭിണിക്കും തന്റെ കുട്ടിയുടെ കാര്യത്തില്‍ ഭയപ്പെടുന്ന, മുലയൂട്ടുന്ന സ്ത്രീക്കും നോമ്പ് ഉപേക്ഷിക്കാന്‍ നബി(സ്വ) ഇളവ് അനുവദിച്ചിരിക്കുന്നു'(ഇബ്നുമാജ) .
ഗര്‍ഭിണികളും മുലയൂട്ടുന്നവരും സാധാരണ നിലയില്‍ പിന്നീട് നോമ്പ് നോറ്റുവീട്ടുന്നതാണ് ഉത്തമം. എന്നാല്‍ ഉപേക്ഷിച്ച നോമ്പ് നോറ്റു വീട്ടാന്‍ കഴിയാത്തവിധം പ്രയാസമുണ്ടാവുകയാണെങ്കില്‍ ഇവര്‍ നോമ്പിന്റെ പ്രായശ്ചിത്തം നല്കിയാല് മതി. ‘പ്രയാസപ്പെടുന്ന ഗര്‍ഭിണിയും കുഞ്ഞിന് അപായം ഭയപ്പെടുന്ന മുലയൂട്ടന്ന മാതാവും നോമ്പനുഷ്ഠിക്കേണ്ടതില്ല, അവര്‍ പ്രായശ്ചിത്തം നല്കിയാല് മതി’ എന്നാണ് അബ്ദുല്ലാഹിബ്നു ഉമറി(റ)ന്റെയും അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ന്റയും അഭിപ്രായം (ഫിഖ്ഹുസ്സുന്ന) . സഈദുബ്നു ജുബൈറും(റ) ഇങ്ങനെ അഭിപ്രായപ്പെടുന്നു. (അബ്ദുര്‍റസാഖ്, മുഹല്ല) .
ഗര്‍ഭിണികളും മുലയൂട്ടുന്നവരും പ്രായശ്ചിത്തം നല്‍കുകയും പിന്നീട് നോറ്റുവീട്ടുകയും വേണമെന്ന അഭിപ്രായത്തിന് പ്രമാണ പിന്തുണയില്ല.
ആര്ത്തവകാരികള്, പ്രസവരക്തമുള്ളവര്‍
ആര്‍ത്തവമുള്ള സ്ത്രീകളും പ്രസവരക്തം ഉള്ളവരും നോമ്പ് ഉപേക്ഷിച്ച് മറ്റു ദിവസങ്ങളില്‍ നോറ്റുവീട്ടാന്‍ നബി(സ്വ) കല്പിക്കാറുണ്ടായിരുന്നുവെന്ന് ആഇശ(റ) പറയുന്നു (മുസ്ലിം) . ഇവര്‍ പ്രസ്തുത സമയങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നത് നിഷിദ്ധമാണ്. നോമ്പുകാരിയായിരിക്കെ സൂര്യാസ്തമനത്തിനു മുമ്പ് ഇവ സംഭവിച്ചാല്‍ നോമ്പ് മുറിയും. ആ നോമ്പ് പിന്നീട് നോറ്റുവീട്ടണം. പകല്‍ സമയത്ത് ഇവര്‍ ശുദ്ധിയായാല്‍ ബാക്കിയുള്ള സമയത്ത് വ്രതമെടുക്കണമെന്ന അഭിപ്രായത്തിന് തെളിവുകളില്ല. തൊട്ടടുത്ത ദിവസം നോമ്പെടുത്താല്‍ മതി.
ആര്ത്തവത്തിന്റയും പ്രസവരക്തത്തിന്റെയും കൂടിയതോ കുറഞ്ഞതോ ആയ സമയപരിധി നിര്‍ണയിക്കപ്പെട്ടിട്ടില്ല. രക്തസ്രാവം അവസാനിക്കുന്നത് വരെയാണ് ഇളവ് അനുവദിക്കപ്പെടുന്നത്. ഇത് ഓരോ വ്യക്തിയുടെയും അവസ്ഥയ്ക്കനുസരിച്ചാണ് തീരുമാനിക്കേണ്ടത്. സാധാരണയില്‍ കവിഞ്ഞ ദിവസങ്ങളിലുണ്ടാകുന്ന രക്തസ്രാവം ആര്‍ത്തവരക്തം(ഹൈദ്), പ്രസവരക്തം(നിഫാസ്) എന്നിവയായി പരിഗണിക്കില്ല. ഇത് ഇസ്തിഹാദ ആണ്. അത് രോഗമായി പരിഗണിക്കപ്പെടണം. ആയതിനാല്‍ സാധാരണ ഇവ ഉണ്ടാകാറുള്ള ദിവസം പരിഗണിക്കുകയും ഏറെയുള്ള ദിവസങ്ങളില്‍ വ്രതം അനുഷ്ഠിക്കുകയും വേണം. ആഇശ(റ)യുടെ ചോദ്യത്തിന്, ‘അത് (ഇസ്തിഹാദ) ഒരു ധമനിയുടെ ദോഷമാണ്, നിനക്ക് ആര്‍ത്തവമുണ്ടാകാറുള്ള ദിവസങ്ങളുടെ കണക്കില്‍ നീ നമസ്കാരം ഉപേക്ഷിച്ചുകൊള്ളുക, പിന്നെ നീ കുളിച്ചു നമസ്കരിക്കണം’ എന്ന് നബി(സ്വ) മറുപടി നല്കുന്നു (ബുഖാരി) .
കുട്ടികള്‍, യാത്രക്കാര്‍
കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. എന്നാല്‍ ചെറുപ്രായത്തിലേ അവര്‍ക്ക് അതിന് നിര്‍ദേശവും ഉപദേശവും പ്രോത്സാഹനവും നല്‍കേണ്ടതാണ്. നബി(സ്വ)യുടെകാലത്ത് സ്വഹാബികള്‍ ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു (ബുഖാരി) .
കുട്ടികള്‍ എന്നതിന് പ്രത്യേക പ്രായപരിഗണനയില്ല. ഏഴു വയസ്സുമുതല്‍ നമസ്കാരം ശീലിപ്പിക്കാനും പത്തുവയസ്സായിട്ടും നിര്‍വഹിക്കാത്തവരെ നിര്‍ബന്ധിക്കാനും നബി(സ്വ) അനുവദിക്കുന്നത് നോമ്പിനും ബാധകമാണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. എന്നാല്‍ നോമ്പ് പലതുകൊണ്ടും നമസ്കാരത്തില്‍ നിന്നും ഭിന്നമാണ്. ആയതിനാല്‍ ആ സമയക്രമം തന്നെ ഇവിടെ പാലിക്കണമെന്ന് പറയാന്‍ പറ്റില്ല. കുട്ടിയുടെ ആരോഗ്യം, സാഹചര്യം എന്നിവക്കനുസരിച്ച് രക്ഷിതാക്കള്‍ക്ക് ഇതില്‍ തീരുമാനമെടുക്കാവുന്നതാണ്. നോമ്പ് നിര്‍ബന്ധമാകുന്ന പ്രായം എപ്പോഴാണ് ആരംഭിക്കുന്നത് എന്ന് ഖുര്‍ആനും ഹദീസും ഖണ്ഡിതമായി പറയുന്നില്ല. ഇസ്ലാം കുഞ്ഞുങ്ങള്‍ക്ക് നോമ്പ് നിര്ബന്ധമാക്കാതിരുന്നത് അവരോടുള്ള കാരുണ്യം മൂലമാണ്. അതിനാല്‍ നോമ്പെടുക്കാന്‍ ഈ പ്രായക്കാര്‍ക്ക് നല്കുന്ന പരിശീലനം രക്ഷിതാക്കളുടെ ഭക്തിപ്രകടനവും നിഷ്കളങ്ക ബാല്യത്തിനുള്ള പീഡനവുമാവാതിരിക്കാന് ശ്രദ്ധിക്കേണ്ടതുണ്ട്.
യാത്രക്കാര്‍ക്ക് നോമ്പില്‍ ഇളവനുവദിച്ചിട്ടുണ്ട്. ‘വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്. അത് ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമാണ്. നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമാണ്. സുവ്യക്ത തെളിവുകളായിക്കൊണ്ടും. അതുകൊണ്ട് നിങ്ങളില്‍ ആരെങ്കിലും ആ മാസത്തില്‍ സന്നിഹിതരാണെങ്കില്‍ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗത്തിലോ യാത്രയിലോ ആണെങ്കില്‍ പകരം മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം നോമ്പെടുക്കേണ്ടതാണ്. നിങ്ങള്‍ക്ക് ആശ്വാസമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ഞെരുക്കം ഉണ്ടാക്കാന്‍ അവന് ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനാണിത്. നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ഇത്‘ (2:185).
യാത്രയില്‍ നോമ്പ് നോല്ക്കുക പ്രയാസമാകുന്നവര്ക്ക് മാത്രമാണോ ഇളവ് ബാധകമാവുക, യാത്രയുടെ ദൂരപരിധിയും സമയപരിധിയും എത്രയാണ്, ഏതെല്ലാം ആവശ്യങ്ങള്‍ക്കുള്ള യാത്രയാണ് ഇളവിന് പരിഗണിക്കപ്പെടുക എന്നീ കാര്യങ്ങളിലൊന്നും ഖുര്‍ആനും സുന്നത്തും പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കുന്നില്ല. യാത്രക്കാരന്റെ ഭക്തിയും ആത്മാര്ഥതയുമാണ് ഇതില്‍ അന്തിമതീരുമാനമെടു ക്കേണ്ടത്. ഏതു യാത്രക്കാരനും തന്റെ യാത്ര അവസാനിക്കുന്നതുവരെയുള്ള ദിവസങ്ങളിലെ നോമ്പ് മാറ്റിവെക്കാവുന്നതാണ്. യാത്രയില്‍ അയാള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെങ്കിലും, ആധുനിക സംവിധാനങ്ങള്‍ മൂലം ഏതാനും മണിക്കൂറുകൊണ്ട് യാത്ര അവസാനിച്ചാലുമെല്ലാം ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം.
യാത്രക്കാരന് ഇളവ് ഉപയോഗിക്കാതെ നോമ്പെടുക്കാനും അനുവാദമുണ്ട്. നബി(സ്വ)യുടെ കൂടെ യാത്രചെയ്തവരില് നോമ്പെടുത്തവരും എടുക്കാത്തവരും ഉണ്ടായിരുന്നുവെന്നും അവര്‍ അക്കാര്യത്തില്‍ പരസ്പരം ആക്ഷേപിച്ചില്ല എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (മുസ്ലിം) . ഇങ്ങനെ നോമ്പെടുക്കുന്നവര്‍ യാത്ര തുടങ്ങുന്ന നാട്ടിലെ സമയമനുസരിച്ച് നോമ്പു തുടങ്ങുകയും യാത്രയില്‍ എത്തുന്ന സ്ഥലത്തിനനുസരിച്ച് നോമ്പു തുറക്കുകയുമാണ് വേണ്ടത്. യാത്രയില്‍ പ്രയാസമുണ്ടാകുമെങ്കില്‍ നോമ്പെടുക്കാന്‍ പാടില്ല. അത്തരക്കാരെ ധിക്കാരികള്‍ എന്നാണ് നബി(സ്വ) വിശേഷിപ്പിച്ചത് (മുസ്ലിം) . അങ്ങനെ നോമ്പെടുക്കുന്നതില്‍ പുണ്യമില്ല എന്നും അദ്ദേഹം ഉണര്‍ത്തി (ബുഖാരി)
യാത്രയില്‍ നോമ്പെടുക്കുന്നതോ ഉപേക്ഷിക്കുന്നതോ ഉത്തമം എന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. പ്രത്യക പ്രയാസങ്ങളില്ലാത്തവന് നോമ്പെടുക്കുന്നതാണ് ഉത്തമമെന്നും പ്രയാ സമുള്ളവന് നോമ്പ് ഉപേക്ഷിക്കുന്നതാണ് ഉത്തമമെന്നും ഇമാം ശാഫിഈയും, അബൂഹനീഫയും നിരീക്ഷിക്കുന്നു. പ്രയാസവും സൗകര്യവും പരിഗണിക്കാതെ അല്ലാഹു നല്കിയ ഇളവ് ഉപയോഗി ക്കുന്നതാണ് ഉത്തമം എന്ന് ഇമാം അഹ്മദും അഭിപ്രായപ്പെടുന്നു.
യാത്രയില്‍ നോമ്പു തുടങ്ങിയവനോ നോമ്പെടുത്ത ശേഷം യാത്ര തീരുമാനിച്ചവനോ നോമ്പ് മുറിക്കണമെങ്കില്‍ അങ്ങനെ ചെയ്യാവുന്നതാണ്.
സൈനികര്‍
ജിഹാദില്‍ പങ്കെടുക്കുന്നവര്‍ക്ക് റമദാന് വ്രതത്തില്‍ ഇളവു ലഭിക്കുമോ എന്നതില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്. നബി(സ്വ) നോമ്പിന് ഇളുവു നല്കിയ സംഭവങ്ങളെല്ലാം യാത്രക്കാരായ മുസ്ലിം യോദ്ധാക്കള്‍ക്കാണ്. ആയതിനാല്‍ യാത്രയുള്ള യുദ്ധമാണെങ്കിലേ വ്രതം ഒഴിവാക്കാവൂ എന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍, ഇബ്നുതൈമിയ(റ), ഇബ്നുല്‍ഖയ്യിം എന്നിവര്‍ ഇസ്ലാമിനുവേണ്ടിയുള്ള ധര്‍മസമരം സ്വന്തം നാട്ടില്‍ നിന്നുതന്നെ നിര്‍വഹിക്കേണ്ട അനിവാര്യസന്ദര്ഭങ്ങളിലും യോദ്ധാക്കളുടെ ശക്തി പ്രധാനമാണെന്നും അതിനാല്‍ ഇവര്‍ക്ക് യാത്രയില്ലെങ്കിലും നോമ്പില്‍ ഇളവ് സ്വീകരിക്കാമെന്നും അഭിപ്രായപ്പെടുന്നു. നഷ്ടപ്പെടുന്ന നോമ്പുകള്‍ മറ്റുകാലത്ത് നോറ്റുവീട്ടിയാല്‍ മതി (ഫിഖ്ഹുസ്സിയാം-ഡോ.യൂസുഫുല്‍ഖര്‍ദാവി).
ഈ ഇളവ് ഇസ്ലാമിക നേതൃത്വത്തിന്റെ കീഴില്‍ ജിഹാദിന്റെ (ധര്‍മസമരം) നിബന്ധനകള്‍ പൂര്ത്തീ കരിച്ച് നടക്കുന്ന യുദ്ധത്തിനാണ് ബാധകമാവുക. മറ്റുനിലക്കുള്ള സൈനികര്‍ക്കും പൊലീസു കാര്‍ക്കുമെല്ലാം കഠിനജോലിക്കാര് എന്ന വിഭാഗത്തിന്റെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെങ്കില്‍ മാത്രമേ നോമ്പില്‍ ഇളവു ലഭിക്കൂ.
മാസപ്പിറവി
ചാന്ദ്രമാസങ്ങളാണ് ഇസ്ലാമിലെ ആരാധനാ കര്‍മങ്ങളുടെ കാലം നിശ്ചയിക്കുന്നതിനുള്ള നിദാനം. അല്ലാഹു പറയുന്നു: ”(നബിയേ), നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാലനിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ”(2:189).
ചാന്ദ്രമാസദിനങ്ങള്‍ ഇരുപത്തിഒന്‍പതോ മുപ്പതോ ആയിരിക്കും. ഇബ്നു ഉമര്‍(റ) പറയുന്നു: നബി (സ്വ) അരുളി: മാസം ചിലപ്പോള്‍ ഇരുപത്തൊന്പത് ദിവസമായിരിക്കും. മാസപ്പിറവി കാണുന്നതു വരെ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. മേഘം കാരണം ചന്ദ്രപ്പിറവി (ഹിലാല്‍) കാണാന്‍ കഴിയാതെ വന്നാല്‍ മുപ്പതുദിവസം പൂര്‍ത്തിയാക്കുക (ബുഖാരി)
ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ്വ) അരുളി: മാസം ഇപ്രകാരം ഉണ്ടാവും. രണ്ടു കൈകളും മൂന്നു പ്രാവശ്യം ആംഗ്യം കാണിച്ചു. മൂന്നാമത്തെ പ്രാവശ്യം നബി(സ്വ) പെരുവിരല്‍ താഴ്ത്തിപ്പിടിച്ചു (29 എന്ന് പറയാന്‍) (ബുഖാരി) . ശഅ്ബാന്‍ 29ന് സൂര്യാസ്തമയ ശേഷം പുതുചന്ദ്രപ്പിറവി ദൃശ്യമായാല്‍ റമദാന് നോമ്പ് ആരംഭിക്കുന്നു. അന്ന് ദൃശ്യമായില്ലെങ്കില്‍ പിറ്റെ ദിവസം ശഅ്ബാന്‍ 30 ആയി കണക്കാക്കുന്നു. മാസപ്പിറവി ഉറപ്പായതിനുശേഷം മാത്രമേ വ്രതം ആരംഭിക്കാന്‍ പാടുള്ളൂ. മാസം പിറക്കുംമുമ്പ് നോമ്പെടുക്കുന്നതും മാസം പിറന്നതിനുശേഷം നോമ്പെടുക്കാതിരിക്കുന്നതും ഒരുപോലെ കുറ്റകരമാണ്. മാസാരംഭം സംശയിക്കപ്പെടുന്ന ദിവസങ്ങളില്‍ നോമ്പെടുക്കുന്നതും നിഷിദ്ധമാണ്.
അബൂഹുറയ്റ(റ) പറയുന്നു: നബി(സ്വ) അരുളി: റമദാന് നോമ്പിന് ഒന്നോരണ്ടോ ദിവസം മുന്‍കൂട്ടി നിങ്ങള്‍ നോമ്പു തുടങ്ങരുത്. വല്ലവനും അതിനുമുമ്പ് തന്നെ നോമ്പ് പിടിച്ചുവരികയാണെങ്കില് അവന് അങ്ങനെ നോമ്പ് അനുഷ്ഠിക്കാം (ബുഖാരി) .
അമ്മാര്‍(റ) പറയുന്നു: മാസപ്പിറവി (ഹിലാല്‍ ദര്‍ശനം) സംശയിക്കാറുള്ള ദിവസം (വ്യക്തമായ തെളിവില്ലാതെ) വല്ലവനും നോമ്പനുഷ്ഠിച്ചാല്‍ അബുല്‍ഖാസിമിനോട് അവന് വിപരീതം പ്രവര്‍ത്തിച്ചു. (തിര്‍മിദി) .
മാസപ്പിറവി കൃത്യത ഇത്രയും നിര്‍ബന്ധമായതിനാല്‍ സര്‍വകാലത്തെയും എല്ലാ മനുഷ്യര്‍ക്കും വളരെ ലളിതമായ നിലയില്‍ ഇത് നിര്‍ണയിക്കാനുതകുന്ന രീതിയാണ് ഇസ്ലാം മുന്നോട്ടുവെച്ചത്. അഥവാ ഉദയചന്ദ്ര ദര്‍ശനത്തിലൂടെ മാസനിര്‍ണയം നടത്തുന്ന രീതിയാണത്. എന്നാല്‍ ഈ ദര്‍ശനം കണ്ണിന്റെ നേര്‍ക്കാഴ്ചയിലൂടെ തന്നെ വേണ്ടതുണ്ടോ, അതല്ല സൂര്യചന്ദ്ര ചലനങ്ങളെല്ലാം വളരെ കൃത്യമായ കണക്കിന്റെ അടിസ്ഥാനത്തിലായതിനാലും അത് മനസ്സിലാക്കാന്‍ മനുഷ്യന്റെ ശാസ്ത്രജ്ഞാനം വളര്‍ന്നതിനാലും നേര്ക്കാഴ്ചയില്ലാതെ കണക്കിന്റെ അടിസ്ഥാനത്തില്‍ പിറ തീരുമാനിക്കാമോ എന്ന കാര്യത്തില്‍ മുസ്ലിം പണ്ഡിതന്മാര്ക്കിടയില് അഭിപ്രായവ്യത്യാസമുണ്ട്. ഹദീസുകളുടെ പദാര്ഥത്തിനാണോ ആശയത്തിനാണോ പ്രാമുഖ്യം കല്പിക്കേണ്ടത് എന്നതാണ് ഈ അഭിപ്രായ വ്യത്യാസത്തിന് പ്രധാനകാരണം.
ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ) അരുളി: ‘അക്ഷരജ്ഞാനമില്ലാത്ത ജനതയാണ് നാം. നമുക്ക് എഴുതാനോ കണക്ക് കൂട്ടുവാനോ അറിയില്ല. മാസം ഇങ്ങനെയും അങ്ങനെയും വരും. ചിലപ്പോള്‍ ഇരുപത്തൊമ്പതും ചിലപ്പോള്‍ മുപ്പതും ദിവസങ്ങളുണ്ടായിരിക്കും’ (ബുഖാരി) .
ഇബ്നു ഉമര്‍(റ) പ്രസ്താവിക്കുന്നു. ‘ആളുകള്‍ മാസപ്പിറവി നോക്കുകയുണ്ടായി. അങ്ങനെ ഞാന്‍ അത് കണ്ടുവെന്ന് റസൂല്‍(സ്വ)യെ അറിയിച്ചു. അതിനെ തുടര്‍ന്ന് അവിടുന്ന് നോമ്പനുഷ്ഠിക്കുകയും ജനങ്ങളോട് നോമ്പെടുക്കാന്‍ കല്പിക്കുകയും ചെയ്തു’ (അബൂദാവൂദ്) .
‘മാസപ്പിറവി കണ്ടാല്‍ നിങ്ങള്‍ വ്രതാനുഷ്ഠാനം തുടങ്ങുകയും അത് കണ്ടാല്‍ നിങ്ങള്‍ വ്രതം അവസാനിപ്പിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ക്കത് അവ്യക്തമായാല്‍ മുപ്പത് എണ്ണം പൂര്‍ത്തിയാക്കുക’ (ബുഖാരി) .
ഹിലാല്‍ ദര്‍ശനം വിശ്വസ്തനായ രണ്ടുപേരോ, അല്ലെങ്കില്‍ ഒരാളോ തെളിവുകള്‍ സഹിതം സാക്ഷ്യപ്പെടുത്തിയാല്‍ അതുപ്രകാരം പ്രവര്‍ത്തിക്കുക എന്നതായിരുന്നു സലഫുകളുടെ രീതി. മാസപ്പിറവി കണ്ടാല്‍ നബി(സ്വ) ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു.
അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍യുംനി വല്ഈമാന്, വസ്സലാമത്തി വല്‍ ഇസ്ലാം, റബ്ബീ വറബ്ബുകല്ലാഹ് (67)
(അല്ലാഹുവേ! നിര്‍ഭയത്വത്തോടെയും നിലനില്‍ക്കുന്ന വിശ്വാസത്തോടെയും രക്ഷയോടെയും ഞങ്ങള്ക്കീമാസത്തെ നീ ആരംഭിക്കേണമേ! എന്റെയും നിന്റെയും സംരക്ഷകന്‍ അല്ലാഹുവാണ്. ഇത് നന്മയുടെയും സന്മാര്ഗത്തിന്റെയും മാസമായി മാറട്ടെ! (തിര്‍മിദി) .
References