ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച് വിശദീകരിക്കുകയാണ് ഈ അധ്യായത്തില്‍. കഅ്ബ നിര്‍മിച്ചത് ആര്? കഅ്ബയുടെ നിര്‍മാണം, കഅ്ബ: ശ്രേഷ്ഠതയും നാമങ്ങളും, കഅ്ബയുടെ പുനര്‍നിര്‍മാണങ്ങള്‍ നടത്തിയ, ഖുറൈശികള്‍, അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ), ഹജ്ജാജ് ബ്‌നു യൂസുഫ്, സുല്‍ത്താന്‍ മുറാദ് ഖാന്‍, മക്ക: ഭൂമിശാസ്ത്രവും മഹത്വവും എന്നീ ഉപശീര്‍ഷകങ്ങളിലൂടെ കഅ്ബയുടെ ചരിത്രം വിശദമായി ഇവിടെ വായിക്കാം.
ഏകദൈവാരാധനയ്ക്കായി ലോകത്ത് നിര്‍മിക്കപ്പെട്ട ഒന്നാമത്തെ ഭവനമാണ് വിശുദ്ധകഅ്ബ. വിശുദ്ധിയും നിര്‍ഭയത്വവും നിറഞ്ഞ മക്കയില്‍, മസ്ജിദുല്‍ ഹറമിനാല്‍ വലയം ചെയ്യപ്പെട്ട് കഅ്ബ വിളങ്ങി നില്‍ക്കുന്നു, അല്ലാഹുവിന്റെ മലക്കുകള്‍ ഒന്നാം വാനലോകത്ത് ബൈത്തുല്‍മഅ്മൂറില്‍ അല്ലാഹുവിന്ന് ആരാധനകളര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയില്‍ കഅ്ബ കേന്ദ്രീകരിച്ച് മനുഷ്യരും. മനുഷ്യര്‍ക്ക് ത്വവാഫിനുള്ള ഏക കേന്ദ്രമാണ് കഅ്ബ.
ദിവസേന അഞ്ചുനേരം നമസ്‌കരിക്കുമ്പോള്‍ ശതകോടികള്‍ മുഖംതിരിക്കുന്നത് അതിനു നേരെയാണ്. പതിനായിരങ്ങള്‍ അണമുറിയാതെ അതിനെ ത്വവാഫ് ചെയ്തുകൊണ്ടേയിരിക്കുന്നു. ഓരോ വര്‍ഷവും ഹജ്ജിനും ഉംറയ്ക്കുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ കഅ്ബയുടെ അടുത്തേക്ക് എത്തുന്നുണ്ട്. അന്ത്യവിശ്രമത്തിനായി ആറടി മണ്ണില്‍ കിടത്തുമ്പോള്‍ മുഖം ചെരിച്ചുവെക്കുന്നതും ഇതേ കഅ്ബയുടെ നേരെത്തന്നെ.
കഅ്ബയുടെ നിര്‍മാണം ചരിത്രത്തില്‍ ഏറെ പ്രസിദ്ധമാണ്. ഇബ്‌റാഹീം(അ) തന്റെ ഭാര്യ ഹാജറിനെയും മകന്‍ ഇസ്മാഈലിനെയും മക്കയില്‍ കൊണ്ടുവന്ന് താമസിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം മകന്‍ ഇസ്മാഈലിനെ കാണാന്‍ ഇബ്‌റാഹീം(അ)വന്നു. അന്ന് ഇസ്മാഈല്‍(അ) യുവാവായി മാറിയിരുന്നു. പിതാവിനെ കണ്ടപ്പോള്‍ ഇസ്മാഈല്‍(അ) ആദരിച്ചിരുത്തി. ഇബ്‌റാഹീം(അ) പറഞ്ഞു: ”അല്ലാഹു എന്നോട് ഒരു കാര്യം കല്പിച്ചിരിക്കുന്നു. നീ എന്നെ സഹായിക്കുമോ?” മകന്‍ പറഞ്ഞു: തീര്‍ച്ചയായും. കല്പിക്കപ്പെട്ടത് അങ്ങ് ചെയ്യുക. ”(കുന്നിലേക്ക് ചൂണ്ടി) ഇവിടെ ഒരു ഭവനമുണ്ടാക്കാനാണ് കല്പന” – ഇബ്‌റാഹീം പറഞ്ഞു.
ഇരുവരും ദൈവഭവനത്തിന്റെ അസ്തിവാരമുയര്‍ത്തി. ഇസ്മാഈല്‍ കല്ലുകൊണ്ടുവന്നു . ഇബ്‌റാഹീം നിര്‍മിച്ചു (ബുഖാരി)
അതീവ ലളിതമായ ഒരു കെട്ടിടമാണ് കഅ്ബ. ഇബ്‌റാഹീം(അ) അതു നിര്‍മിച്ചത് ചെങ്കല്ലുകൊണ്ടാ ണ്. ഒറ്റപ്പൊളിയുള്ള രണ്ട് വാതിലുകള്‍. വാതില്‍പ്പടിയില്ല. മേല്‍ക്കുരയുമില്ല. ഒമ്പത് മുഴം (4.5 മീറ്റര്‍) ഉയരം, 31 മുഴം (15.5 മീറ്റര്‍) നീളം, 22 മുഴം (11 മീറ്റര്‍) വീതി. തെക്കുകിഴക്കെ മൂലയില്‍ ഒന്നരമീറ്റര്‍ ഉയരത്തില്‍ ചുമരില്‍ ഒരു കല്ലും വെച്ചു. ഹജറുല്‍അസ്‌വദ്. ഈ ദീര്‍ഘ ചതുരാകൃതിലുള്ള കെട്ടിടമാണ് വിശുദ്ധ കഅ്ബ.
കഅ്ബയെ വിശുദ്ധ ഖുര്‍ആന്‍ വേറെയും പേരുകളില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അല്‍ ബൈത്ത് (ആ ഭവനം -2:125), അല്‍ ബൈത്തുല്‍ അതീഖ് (ആ പുരാതന ഭവനം – 22:29), അല്‍ ബൈത്തുല്‍ മുഹര്‍റം (പവിത്ര ഭവനം – 14:31), അവ്വലു ബൈത്ത് (പ്രഥമ ഭവനം-3:96), മസ്ജിദുല്‍ ഹറാം (പവിത്രമായ പള്ളി – 5:2) എന്നിങ്ങനെയാണവ. കഅ്ബ എന്ന പദത്തിന് ചതുരക്കട്ട എന്നാണ് അര്‍ഥം. അല്‍ മാഇദ 95,97 എന്നീ വചനങ്ങളിലാണ് കഅ്ബ (ചതുരം) എന്നു പ്രയോഗിച്ചിട്ടുള്ളത്.
ഇബ്‌റാഹീം നബി(അ) കഅ്ബ പടുത്തുയര്‍ത്തി നുറ്റാണ്ടുകള്‍ പിന്നിടുന്നതിനിടയില്‍ പല കാലങ്ങ ളിലായി തീപ്പിടിത്തം, വെള്ളപ്പൊക്കം, ആക്രമണങ്ങള്‍ എന്നിവമൂലം ഈ വിശുദ്ധ ഭവനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതാതുകാലങ്ങളില്‍ പുനര്‍നിര്‍മാണവും നടന്നു. ഖുറൈശികള്‍, അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ), ഹജ്ജാജുബ്‌നു യൂസുഫ്, ഉസ്മാനീ സുല്‍ത്താന്‍ മുറാദ്ഖാന്‍ എന്നിവരാണ് പുനര്‍നിര്‍മാണം നടത്തിയവരില്‍ പ്രമുഖര്‍.
പടുത്തുയര്‍ത്തിയതു മുതല്‍തന്നെ കഅ്ബക്ക് സൂക്ഷിപ്പുകാരുണ്ടായിരുന്നു. സാദിന്‍ എന്നാണിവരെ വിളിച്ചിരുന്നത്. കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പും മറ്റ് അവകാശങ്ങളും ഇവര്‍ക്കായിരുന്നു. ജാഹിലിയ്യാകാലത്ത് ഇത് അബ്ദുദ്ദാര്‍ കുടുംബത്തിനായി. മക്ക വിജയവേളയില്‍ ഈ കുടുംബത്തിലെ ത്വല്‍ഹയുടെ മകന്‍ ഉസ്മാന്റെ കൈവശമായിരുന്നു താക്കോലുണ്ടായിരുന്നത്. ഉസ്മാനില്‍ നിന്ന് നബി(സ്വ) ആ താക്കോല്‍ വാങ്ങി. കഅ്ബ വൃത്തിയാക്കി നമസ്‌കരിച്ചിറങ്ങിയ നബി(സ്വ) താക്കോല്‍ ഉസ്മാനു(റ) തന്നെ മടക്കിക്കൊടുത്തു(ത്വബ്‌റാനി )
ഇപ്പോള്‍ ഇത് സൂക്ഷിക്കുന്നത് ഇദ്ദേഹത്തിന്റെ പിന്‍മുറക്കാരായ ആലുശൈബി കുടുംബമാണ്. ഡോ. സ്വാലിഹ് സൈനുല്‍ ആബിദീന്‍ അശ്ശൈബിയാണ് 2014 ഒക്‌ടോബര്‍ മുതല്‍ താക്കോല്‍ സൂക്ഷിപ്പുകാരന്‍. 2013ല്‍ താക്കോല്‍ പുതുക്കി നിര്‍മിച്ചിരുന്നു.
കഅ്ബക്ക് പ്രധാനമായും 9 ഭാഗങ്ങളാണുള്ളത്. ഹജറുല്‍അസ്‌വദ് (കറുത്ത കല്ല്), വാതില്‍ മീസാബ് (പാത്തി), ശാദിര്‍വാന്‍ (അടിത്തറ), ഹിജ്ര്‍ (ഹത്വീം), മുല്‍തസം (ഹജറുല്‍ അസ്‌വദിന്റെയും വാതിലിന്റെയും ഇടയിലുള്ള സ്ഥലം) മഖാമു ഇബ്‌റാഹീം, നാലു മൂലകള്‍, കിസ്‌വ (കഅ്ബയെ മൂടിയ തുണി) എന്നിവയാണവ.
കഅ്ബ നിര്‍മിച്ചത് ആര്?
വിശ്യാസികളുടെ എക്കാലത്തെയും തീര്‍ഥാടനകേന്ദ്രവും ഹിജ്‌റവര്‍ഷം രണ്ടുമുതല്‍ ലോകമുസ്‌ലിം കളുടെ ഖിബ്‌ലയുമായ വിശുദ്ധ കഅ്ബ ആരാണ് നിര്‍മിച്ചത് എന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ ഭിന്ന വീക്ഷണങ്ങളുണ്ട്. മലക്കുകള്‍, ആദം നബി(അ), ഇബ്‌റാഹീം നബിയും മകന്‍ ഇസ്മാഈല്‍ നബി (അ)യും എന്നിങ്ങനെ പോകുന്നു ആ വീക്ഷണങ്ങള്‍.
അതേസമയം, ഇബ്‌നു കസീര്‍, വിഖ്യാതചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂന്‍ എന്നിവര്‍ ഉറപ്പിച്ചു പറയു ന്നത്, ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യും തന്നെയാണ് കഅ്ബ ആദ്യമായി നിര്‍മിച്ചത് എന്നാണ്. (ഇബ്‌റാഹീമും ഇസ്മാഈലും കഅ്ബയുടെ അസ്തിവാരം പടുത്തുയര്‍ത്തുമ്പോള്‍…. (അല്‍ബഖറ:127) എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ നിന്ന്. ഇബ്‌നു കസീര്‍)
ഇവ്വിഷയകമായി വന്നിട്ടുള്ള മറ്റു റിപ്പോര്‍ട്ടുകള്‍ പരസ്പരം എതിരാവുന്നുണ്ടെന്നും അതുകൊണ്ടു തന്നെ വിശ്വാസയോഗ്യമായി കാണുന്നില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
”മനുഷ്യര്‍ക്കായി നിശ്ചയിക്കപ്പെട്ട പ്രഥമഗേഹം ബക്കയിലേതാണ്….”(3:96). എന്ന സൂക്തത്തിന് ”ഭൂമിയില്‍ നിര്‍മിതമായ പ്രഥമവീട് കഅ്ബയാണെന്ന് അര്‍ഥം നല്‍കാവതല്ലെന്ന് അലി(റ) പറഞ്ഞതായി ഇമാം ഖുര്‍തുബി വിവരിക്കുന്നുണ്ട് . ആരാധനക്കായി നിശ്ചയിക്കപ്പെട്ട ആദ്യ വീട് എന്നാണ് അതിന്റെ ഉദ്ദേശ്യം. കഅ്ബ ഖിബ്‌ലയായതോടെ, ബൈത്തുല്‍മുഖദ്ദസിന്റെ പേരില്‍ മേനി നടിച്ചിരുന്ന വേദക്കാര്‍ക്കുള്ള മറുപടിയായിട്ടാണ് ഈ സൂക്തം അവതീര്‍ണമാ വുന്നത്. ബൈത്തുല്‍മുഖദ്ദസ് നിര്‍മിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് കഅ്ബ പടുത്തുയര്‍ത്തി യതും ആശിര്‍വദിക്കപ്പെട്ടതും ലോകര്‍ക്ക് മാര്‍ഗദര്‍ശനവുമാണ് അതെന്നുമാണ് അല്ലാഹു ഈ വചനത്തിലൂടെ വ്യക്തമാക്കുന്നത്.
കഅ്ബയുടെ നിര്‍മാണം
ഇബ്‌റാഹീം(അ) തന്റെ ഭാര്യ ഹാജറിനെയും മകന്‍ ഇസ്മാഈലിനെയും മക്കയില്‍ കൊണ്ടുവന്ന് താമസിപ്പിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം മകന്‍ ഇസ്മാഈലിനെ കാണാന്‍ ഇബ്‌റാഹീം(അ)വന്നു. അന്ന് ഇസ്മാഈല്‍(അ) യുവാവായി മാറിയിരുന്നു. പിതാവിനെ കണ്ടപ്പോള്‍ ഇസ്മാഈല്‍(അ) ആദരിച്ചിരുത്തി. ഇബ്‌റാഹീം(അ) പറഞ്ഞു: ”അല്ലാഹു എന്നോട് ഒരു കാര്യം കല്പിച്ചിരിക്കുന്നു. നീ എന്നെ സഹായിക്കുമോ” മകന്‍ പറഞ്ഞു: തീര്‍ച്ചയായും, കല്പിക്കപ്പെട്ടത് അങ്ങ് ചെയ്യുക, പിതാവേ. ”(കുന്നിലേക്ക് ചൂണ്ടി) ഇവിടെ ഒരു ഭവനമുണ്ടാക്കാനാണ് കല്പന” – ഇബ്‌റാഹീം പറഞ്ഞു.
ഇരുവരും ദൈവഭവനത്തിന്റെ അസ്തിവാരമുയര്‍ത്തി. ഇസ്മാഈല്‍ കല്ലുകൊണ്ടുവന്നു . ഇബ്‌റാഹീം നിര്‍മിച്ചു (ബുഖാരി) .
അതീവ ലളിതമായ ഒരു കെട്ടിടമാണ് കഅ്ബ. ഇബ്‌റാഹീം(അ) അതു നിര്‍മിച്ചത് ചെങ്കല്ലുകൊണ്ടാ ണ്. ഒറ്റപ്പൊളിയുള്ള രണ്ട് വാതിലുകള്‍. വാതില്‍പ്പടിയില്ല. മേല്‍ക്കുരയുമില്ല. ഒമ്പത് മുഴം (4.5 മീറ്റര്‍) ഉയരം, 31 മുഴം (15.5 മീറ്റര്‍) നീളം, 22 മുഴം (11 മീറ്റര്‍) വീതി. തെക്കുകിഴക്കെ മൂലയില്‍ ഒന്നരമീറ്റര്‍ ഉയരത്തില്‍ ചുമരില്‍ ഒരു കല്ലും വെച്ചു. ഹജറുല്‍അസ്‌വദ്. ഈ ദീര്‍ഘ ചതുരാകൃതിലുള്ള കെട്ടിടമാണ് വിശുദ്ധ കഅ്ബ.
കഅ്ബ: ശ്രേഷ്ഠതയും നാമങ്ങളും
അല്ലാഹുവിനെ ആരാധിക്കാനായി ലോകത്ത് നിര്‍മ്മിക്കപ്പെട്ട ആദ്യ ഭവനമായ കഅ്ബ അനുഗൃഹീതവും ലോകര്‍ക്ക് മാര്‍ഗദശനവുമാണ് (ആലു ഇംറാന്‍ : 96), ഹജ്ജ് തീര്‍ഥാടകരുടെ ലക്ഷ്യ സ്ഥാനമാണ് ഈ വിശുദ്ധഗേഹം (ആലു ഇംറാന്‍ : 98). ലോകത്തുള്ള മുഴുവന്‍ മുസ്‌ലിംകളുടെയും നമസ്‌കാരത്തിലെ അഭിമുഖസ്ഥാന(ഖിബ്‌ല)വും ലോകത്ത് നിര്‍മിക്കപ്പെട്ട പ്രഥമപള്ളിയും (മുസ്‌ലിം) ഈ പുണ്യ വീടു തന്നെ. ഹജ്ജിനും ഉംറക്കും വരുന്നവര്‍ക്ക് പാപങ്ങളില്‍ നിന്നു മുക്തരായി മടങ്ങാന്‍ കഅ്ബ നിമിത്തമായിത്തീരുന്നു (നസാഈ )
കഅ്ബയെ വിശുദ്ധ ഖുര്‍ആന്‍ വേറെയും പേരുകളില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അല്‍ ബൈത്ത് (ആ ഭവനം – അല്‍ ബഖറ:125), അല്‍ ബൈത്തുല്‍ അതീഖ് (ആ പുരാതന ഭവനം – അല്‍ ഹജ്ജ് :29), അല്‍ ബൈത്തുല്‍ മുഹര്‍റം (പവിത്ര ഭവനം – ഇബ്‌റാഹീം :31), അവ്വലു ബൈത്ത് (പ്രഥമ ഭവനം-ആലു ഇഠറാന്‍ :96), മസ്ജിദുല്‍ ഹറാം (പവിത്രമായ പള്ളി-അല്‍ മാഇദ:2) എന്നിങ്ങനെ യാണവ. അല്‍ മാഇദ 95,97 എന്നീ വചനങ്ങളിലാണ് കഅ്ബ (ചതുരം) എന്നു പ്രയോഗിച്ചിടുള്ളത്.
കഅ്ബയുടെ പുനര്‍ നിര്‍മാണങ്ങള്‍
ഇബ്‌റാഹീം നബി(അ) കഅ്ബ പടുത്തുയര്‍ത്തി നുറ്റാണ്ടുകള്‍ പിന്നിടുന്നതിനിടയില്‍ പല കാലങ്ങ ളിലായി തീപ്പിടിത്തം, വെള്ളപ്പൊക്കം, ആക്രമണങ്ങള്‍ എന്നിവമൂലം ഈ വിശുദ്ധ ഭവനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതാതുകാലങ്ങളില്‍ പുനര്‍നിര്‍മാണവും നടന്നു. ഖുറൈശികള്‍, അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ), ഹജ്ജാജുബ്‌നു യൂസുഫ്, ഉസ്മാനീ സുല്‍ത്താന്‍ മുറാദ്ഖാന്‍ എന്നിവരാണ് പുനര്‍നിര്‍മാണം നടത്തിയവരില്‍ പ്രമുഖര്‍.
പ്രധാനപ്പെട്ട നാല് പുനര്‍നിര്‍മാണങ്ങള്‍:
1. ഖുറൈശികള്‍
2. അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ)
3. ഹജ്ജാജുബ്‌നുയൂസുഫ്
4. സുല്‍ത്താന്‍ മുറാദ്ഖാന്‍
ഖുറൈശികള്‍
നുറ്റാണ്ടുകളുടെ പഴക്കത്തില്‍ കഅ്ബ ഒരിക്കല്‍ ഏറെ ദുര്‍ബലമായി. കൂടാതെ ഒരിക്കല്‍ ഒരു സ്ത്രീ യില്‍നിന്ന് തീപ്പൊരി വീണതിനാല്‍ തീപ്പിടിത്തവുമുണ്ടായി. അവര്‍ സുഗന്ധം പുകയ്ക്കുകയായിരുന്നു. അതിനു മുമ്പ് വെള്ളപ്പൊക്കത്തിലും കേടുപാടുകള്‍ പറ്റിയിട്ടുണ്ടായിരുന്നു. മേല്‍ക്കൂരയി ല്ലാത്തതും ഉയരക്കുറവും മോഷണം പോലുള്ള സമൂഹവിരുദ്ധ ശല്യത്തിനുമിടയാക്കി.
കഅ്ബയുടെ ചുമരുകള്‍ പൊളിച്ച് പുനര്‍നിര്‍മിക്കാന്‍ ഭയമായിരുന്നെങ്കിലും രണ്ടുംകല്പിച്ച് ഖുറൈശികള്‍ നവീകരിക്കാന്‍ തന്നെയിറങ്ങി. ഒരു കാര്യത്തില്‍ അവര്‍ ഉറച്ചുനിന്നു; പുനര്‍ നിര്‍മാണ ഫണ്ടിലേക്ക് നല്‍കേണ്ടത് നിഷിദ്ധവഴിയിലൂടെ നേടിയ പണമാവരുത്. ഇതില്‍ സത്യസന്ധത പാലിച്ചതിനാലാവാം, ഫണ്ട് തീരെ കുറഞ്ഞു. ഹിജ്‌റ് ഇസ്മാഈലിന്റെ ഭാഗത്ത് മൂന്നുമീറ്റര്‍ ഒഴിച്ചിടേണ്ടിവന്നു അവര്‍ക്ക്. അര മതില്‍ കെട്ടി ഇതിനെ വേര്‍തിരിച്ചു .
മഖ്‌സൂം കുലത്തിലെ വലീദാണ് ചുമര് പൊളിക്കാന്‍ ധൈര്യം കാണിച്ചത്. പിന്നെ എല്ലാവരും കൂടിയ കൂട്ടത്തില്‍ മുഹമ്മദ് മുഹമ്മദ് നബി(സ്വ)യും-പ്രവാചകത്വലബ്ധിക്ക് മുമ്പാണിത്- ഉണ്ടായിരുന്നു. സി ഇ 605ലാണിത്.
കഅ്ബയുടെ ഉയരം ഇരട്ടിയായി, ഒമ്പത് മീറ്റര്‍. മേല്‍ക്കൂര നിര്‍മിച്ച് വെള്ളം ഒഴിഞ്ഞുപോകാന്‍ ഒരു പാത്തിയും (മീസാബ്) സ്ഥാപിച്ചു. കിഴക്കെ വാതില്‍ തറയില്‍നിന്ന് അല്പം ഉയര്‍ത്തുകയും പടിഞ്ഞാറെ വാതില്‍ അടയ്ക്കുകയും ചെയ്തു.
നിര്‍മാണത്തിനിടെ, ഹജറുല്‍അസ്‌വദ് യഥാസ്ഥാനത്തുവെക്കുന്നത് സംബന്ധിച്ച തര്‍ക്കമുണ്ടായി. ഇത് പുനര്‍നിര്‍മാണത്തെ ഒരുവേള തടസ്സപ്പെടുത്തുകയും യുദ്ധസമാന സാഹചര്യമുണ്ടാക്കുകയും ചെയ്തു. ഒടുവില്‍ മുഹമ്മദ് നബി(സ്വ)യാണ് പ്രശ്‌നം പരിഹരിച്ചത്. (അന്ന് പ്രവാചകത്വം ലഭി ച്ചിട്ടില്ല).
പൊളിക്കുന്നതിനിടെ, ഹജറുല്‍അസ്‌വദ്, മഖാമു ഇബ്‌റാഹീം എന്നിവയുടെ ചുവട്ടില്‍ നിന്ന് രണ്ട് ലിഖിതങ്ങള്‍ കിട്ടിയിരുന്നു . ഇതില്‍ സിറിയന്‍ ലിപിയാണുണ്ടായിരുന്നത്.
അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)
മുആവിയ(റ)യുടെ വിയോഗാനന്തരം ഹുസൈനും(റ) അബ്ദുല്ലാഹിബ്‌നു സുബൈറും മദീന പ്രവി ശ്യയില്‍ ഭരണം പിടിച്ചു. ഇതിനെതിരെ യസീദ് രംഗത്തുവരികയും അബ്ദുല്ല(റ)യെ നേരിടാന്‍ സൈന്യത്തെ അയക്കുകയും ചെയ്തു. ഇത് മക്കയെ യുദ്ധഭൂമിയാക്കുകയും കഅ്ബക്ക് കാര്യമായ കേടുപാടുകള്‍ ഏല്പിക്കുകയുമുണ്ടായി. ഇതിനെ തുടര്‍ന്നാണ് മക്കയുടെ അധികാരം പിടിച്ച അബ് ദുല്ല കഅ്ബ പുനര്‍നിര്‍മിച്ചത്. സി ഇ 683 ലാണിത്.
കഅ്ബ പൂര്‍വസ്ഥിതിയില്‍ നവീകരിക്കാന്‍ (ഹിജ്ര്‍കൂടി ഉള്‍പ്പെടുത്തി) നബി(സ്വ) ആഗ്രഹിച്ചരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള ആഇശ(റ)യുടെ ഉപദേശമനുസരിച്ചാണ് അബ്ദുല്ല(റ) പുനര്‍നിര്‍മിച്ചത്. (ബുഖാരി) .
അങ്ങനെ ഹിജ്‌റ് ഉള്‍പ്പെടുത്തുകയും വാതിലുകള്‍ രണ്ടും പുനസ്ഥാപിക്കുകയും ചുമരിന്റെ ഉയരം 27 മുഴമാക്കി വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു നവീകരണം. ഇതോടൊപ്പം മസ്ജിദുല്‍ ഹറാമും അദ്ദേഹം വിശാലമാക്കിയിരുന്നു.
ഹജ്ജാജ് ബ്‌നു യൂസുഫ്
മക്കയിലും മദീനയിലും ഭരണമുറപ്പിച്ച അബ്ദുല്ലാഹിബ്‌നു സുബൈറി(റ)നെതിരെ അബ്ദുല്‍ മലികുബ്‌നു മര്‍വാന്‍ സൈന്യത്തെ അയച്ചു. ഹജ്ജാജുബ്‌നു യൂസുഫായിരുന്നു പടനായകന്‍. മക്കയില്‍ അഭയംതേടിയ അബ്ദുല്ല(റ)യെയും ഒപ്പമുള്ളവരെയും വധിച്ച ഹജ്ജാജ് മക്ക പിടിച്ചട ക്കി. ഈ യുദ്ധത്തിലും കഅ്ബയില്‍ തീപ്പിടിത്തമുണ്ടായി.
മക്കയില്‍ ഗവര്‍ണറായ ഹജ്ജാജ്, അബ്ദുല്ല(റ) മാറ്റങ്ങള്‍ വരുത്തി കഅ്ബ പുതുക്കിപ്പണിത വിവരം അബ്ദുല്‍മലികിനെ അറിയിച്ചു. നബി(സ്വ)യുടെ കാലത്തുള്ളതുപോലെ മാറ്റിപ്പണിയാനാ യിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. ഹജ്ജാജ് അതുപോലെത്തന്നെ ചെയ്തു പടിഞ്ഞാറെ വാതില്‍ അടച്ചു, കിഴക്കെ വാതില്‍ അല്പം ഉയര്‍ത്തി, ഹിജ്‌റ് ഒഴിവാക്കി. എന്നാല്‍ ഉയരം 27 മുഴമാക്കി നില നിര്‍ത്തുകയും ചെയ്തു . സി ഇ 693 ലാണിത്.
ഹാറൂന്‍ റശീദ് ഇത് വീണ്ടും പഴയപടിയാക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ഇമാം മാലിക് എതിരായ പ്പോള്‍ പിന്തിരിഞ്ഞു. സുല്‍ത്താന്‍ സുലൈമാന്‍ മേല്‍ക്കൂരമാറ്റുകയും സുല്‍ത്താന്‍ അഹ്‌മദ് ചുമരു കളുടെ കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തിരുന്നു ഇതിനിടയില്‍.
സുല്‍ത്താന്‍ മുറാദ്ഖാന്‍
കഅ്ബ ഹജ്ജാജുബ്‌നു യൂസുഫിന്റെ കാലത്ത് പണിത അതേ രൂപത്തില്‍ ഏതാണ്ട് ഒമ്പത് നൂറ്റാണ്ടുകാലം നിലനിന്നു. ഉസ്മാനീ സുല്‍ത്താന്‍ മുറാദ് നാലാമനാണ് ഒടുവില്‍ കഅ്ബ പുനര്‍നിര്‍മിച്ചത്; സി ഇ 1630ല്‍. ആയിടെയുണ്ടായ മഹാപ്രളയത്തില്‍ കഅ്ബയും മസ്ജിദുല്‍ ഹറാമും വെള്ളത്തില്‍ മുങ്ങി. കഅ്ബയുടെ ചുമരുകള്‍ ഇടിയുകയും മേല്‍ക്കൂര വീഴുകയും ചെയ്തു. അതിലുണ്ടായിരുന്നവ ഒലിച്ചുപോയി. ഈജിപ്തിലെ നിര്‍മാണ വിദഗ്ധരെ വെച്ച് നാലുമാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഈ നിര്‍മിതിയാണ് ഇന്നും നിലനില്‍ക്കുന്നത്.
പിന്നീട് ഭദ്രതയുണ്ടാക്കലും അലങ്കാര പ്രവൃത്തികളും മാത്രമേ ഇക്കാലംവരെ നടത്തിയിട്ടുള്ളൂ.
മക്ക: ഭൂമിശാസ്ത്രവും മഹത്ത്വവും
ഏഷ്യാ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന സഊദി അറേബ്യയിലെ ഒരു പ്രധാന പ്രവിശ്യയാണ് മക്ക. സുഊദി അറേബ്യയുടെ തുറമുഖ നഗരമായ ജിദ്ദയില്‍നിന്ന് 80 കിലോ മീറ്റര്‍ ഉള്ളിലേക്ക് മാറി സമുദ്ര നിരപ്പില്‍നിന്ന് 910 അടി ഉയരത്തിലായി മക്ക നഗരം സ്ഥിതിചെയ്യുന്നു. മുസ്‌ലിംകളുടെ പ്രധാന തീര്‍ഥാടനകേന്ദ്രമാണ് ഇത്. ലോകത്ത് ഏകദൈവത്തെ ആരാധിക്കാനായി ആദ്യമായി നിര്‍മിക്കപ്പെട്ട ദേവാലയമായ കഅ്ബ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. കടുത്ത പാറക്ക ല്ലുകളാലും കുന്നുകളാലും ചുറ്റപ്പെട്ട ഇവിടെ നാഗരികത ആരംഭിക്കുന്നത് ഏകദേശം നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അറേബ്യന്‍ മരുഭൂമിയില്‍ മനുഷ്യരെ ആകര്‍ഷിക്കാവുന്ന യാതൊന്നും അവകാശപ്പെടാനില്ലാതെ കിടന്ന പ്രദേശമാണിത്. ബാബിലോണിയക്കാരനായ ഇബ്‌റാഹീം നബി (അബ്രഹാം പ്രവാചകന്‍) തന്റെ കുടുംബത്തെ ഇവിടെ നേരത്തെയുണ്ടായിരുന്നതും നശിച്ചുപോയ തുമായ ദേവാലയത്തിന്റെ പരിസരത്ത് താമസിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ഥനയുടെ ഫലമായി ഈ പ്രദേശത്ത് അത്ഭുത ഉറവയായ സംസം രൂപപ്പെട്ടു. ”ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ ചിലരെ കൃഷിയില്ലാത്ത ഈ താഴ്വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അതിനാല്‍ മനുഷ്യമനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കേണമേ. അവര്‍ക്ക് നീ കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചേക്കാം”(14:37). ഇതോടെ സമീപ പ്രദേശങ്ങളില്‍നിന്ന് അവിടെ ആളുകള്‍ വന്ന് താമസിക്കാന്‍ തുടങ്ങി. ഇതാണ് അറബ് വംശത്തിന്റെ തന്നെ ഉത്ഭവചരിത്രം.
ഭൂമുഖത്ത് പവിത്രമായി അല്ലാഹു തെരഞ്ഞെടുത്ത പ്രദേശമാണ് മക്ക (48:24), ബക്ക(3: 96), ഉമ്മുല്‍ഖുറാ (രാജ്യങ്ങളുടെ കേന്ദ്രം) (42:7), അല്‍ബലദുല്‍ അമീന്‍ (നിര്‍ഭയ രാജ്യം)(95:3) എന്നെല്ലാം ഖുര്‍ആന്‍ ഈ രാജ്യത്തെ പരിചയപ്പെടുത്തുന്നുണ്ട്. ഈ വാക്കുകളെയെല്ലാം അന്വര്‍ഥമാ ക്കുന്നതാണ് ഈ നാട്. ഏകദൈവാരാധകരാല്‍ തിങ്ങിനിറഞ്ഞതും (മക്ക) അക്രമികളാല്‍ നശിപ്പിക്കപ്പെട്ടതും(ബക്ക) മനുഷ്യവാസമുള്ള ഭൂപ്രദേശങ്ങളില്‍ നിന്നും ഏകദേശം തുല്യദൂരം പങ്കിടുന്ന തും(ഉമ്മുല്‍ഖുറാ) നൂറ്റാണ്ടുകളായി ജനകോടികള്‍ക്ക് സമാധാനം സമ്മാനിക്കുകന്നതുമായ (ബലദുന്‍ അമീന്‍) പ്രദേശമാണിത്. ഇതെല്ലാം ചേര്‍ന്നതാണ് ഈ രാജ്യത്തിന്റെ പവിത്രതക്കും മഹത്വത്തിനും കാരണം.
ഈ പ്രദേശത്തിന്റെ പവിത്രത അവിടെ നിവസിക്കുന്നതിലോ മരിക്കുന്നതിലോ ഇവിടത്തെ വെള്ളവും മണ്ണും ഉപയോഗിക്കുന്നതിലോ അല്ല, പ്രത്യുത അവിടെ നിര്‍വഹിക്കപ്പെടുന്ന ആരാധനകളാണ് അതിനെ പവിത്രവും പുണ്യഭൂമിയുമാക്കുന്നത്. അല്ലാഹുവിനെ ആരാധിക്കാനായി ലോകത്ത് ആദ്യമായി നിര്‍മിക്കപ്പെട്ട കഅ്ബ ദേവാലയത്തിന്റെ നാടാണ് അത് എന്നതാണ് ആ പ്രദേശത്തിന് മഹത്വം നല്കിയത്. മുസ്‌ലിംകള്‍ക്ക് പ്രത്യേക പുണ്യസ്ഥലങ്ങളായി നിശ്ചയിക്കപ്പെട്ട മൂന്നു പള്ളികളില്‍ ഒന്നാമത്തേതാണ് ഇത്. ഇവിടെ നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരത്തിന് മറ്റു പള്ളികളില്‍ നിന്നുള്ളതിനെക്കാള്‍ ലക്ഷം മടങ്ങ് പ്രതിഫലമുണ്ടെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു ‘‘തീര്‍ച്ചയായും മനുഷ്യര്‍ക്ക്‌വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. അത് അനുഗൃഹീതവും ലോകര്‍ക്ക് മാര്‍ഗദര്‍ശകമാവുന്നു”(3:96). ”’പറയുക: ഈ രാജ്യത്തെ പവിത്രമാക്കിത്തീര്‍ത്ത ഇതിന്റെ രക്ഷി താവിനെ ആരാധിക്കുവാന്‍ മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. എല്ലാ വസ്തുക്കളും അവന്റെതാണ്. കീഴ്‌പെടുന്നവരുടെ കൂട്ടത്തിലായിരിക്കണമെന്നും ഞാന്‍ കല്പിക്കപ്പെട്ടിരിക്കുന്നു”(27:91). ലോകവസാനം വരെ ഈ പവിത്രത നിലനില്‍ക്കുമെന്നും നബി(സ്വ) പ്രഖ്യാപിച്ചു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു. മക്കവിജയ ദിവസം നബി(സ്വ) പറഞ്ഞു. തീര്‍ച്ചയായും ആകാശഭൂമികള്‍ സൃഷ്ടിക്ക പ്പെട്ട നാള്‍ മുതല്‍ ഈ നാട് അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. അന്ത്യനാള്‍വരെക്കും ആ പവിത്രത നിലനില്‍ക്കുകയും ചെയ്യും(ബുഖാരി) .
ഈ നാട് നല്കുന്ന നിര്‍ഭയത്വമാണ് ഇതിന്റെ മറ്റൊരു മഹത്വം(3:97). ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനയാണ് ഈ രാജ്യത്തെ ഇങ്ങനെ നിര്‍ഭയത്വത്തിന്റെ കേന്ദ്രമാക്കിയത്. ‘‘ഇബ്രാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം. എന്റെ രക്ഷിതാവേ, നീ ഈ മക്കയെ നിര്‍ഭയത്വമുള്ളതാക്കേണമേ. എന്നെയും എന്റെ മക്കളെയും വിഗ്രഹാരാധന നടത്തുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യേണമേ’‘(14:35)
മനുഷ്യനായാലും മറ്റു ജീവികള്‍ക്കായാലും അല്ലാ ഹുവിനെയല്ലാതെ ആരെയും പേടിക്കേണ്ടതില്ലാത്ത ഇടമാണ് ഹറം. മക്കയിലെ ബഹുദൈവാരാധ കര്‍ക്കുപോലും ഈ പ്രദേശം ഇത്തരത്തില്‍ അഭയമായിരുന്നു എന്നാണ് ഖുര്‍ആന്‍ സൂറതു ഖുറൈശിലൂടെ ഉണര്‍ത്തുന്നത്. ഈ പ്രദേശത്തിന്റെ നിര്‍ഭയാവസ്ഥ സൂക്ഷിക്കേണ്ടത് അതിനെ ആദരിക്കുന്ന മനുഷ്യരുടെ ബാധ്യതയാണ്. ഇല്ലെങ്കില്‍ അവര്‍ ദൈവിക ശിക്ഷക്ക് പാത്രമാകും. ”അവിടെ വെച്ച് അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്നവരെ വേദനയേറിയ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്”(22:25). ഇത് കഅ്ബ തകര്‍ക്കാന്‍ വന്ന അബ്‌റഹതിനെ അമാനുഷികമായ രീതിയില്‍ പരസ്യമായി നശിപ്പിച്ചതുപോലെയാകാം. അല്ലെങ്കില്‍ മക്കാബഹുദൈവാരാധകരെ ആ മണ്ണില്‍ നിന്ന് ഇല്ലായ്മചെയ്തപോലെയുമാകാം.
അറേബ്യ മുഴുവന്‍ ദാരിദ്ര്യത്തിലായ നൂറ്റാണ്ടുകളിലും വിവിധ നാടുകളില്‍നിന്നു വരുന്ന തീര്‍ഥാടക രാല്‍ മക്ക പ്രായേണ സുഭിക്ഷതയിലായിരുന്നു. അതിന് കാരണം കഅ്ബയായിരുന്നു. ഹജ്ജും ഉംറ യുമടക്കമുള്ള തീര്‍ഥാടനത്തിന് നാനാഭാഗങ്ങളില്‍ നിന്നായി ഇവിടെ പുരാതനകാലം മുതല്‍ പതിനാ യിരക്കണക്കായ മനുഷ്യരെത്തുന്നു. അവര്‍ കൊണ്ടുവരുന്ന വസ്തുക്കള്‍ വാങ്ങിയും അവര്‍ക്കാവ ശ്യമുള്ള ചരക്കുകള്‍ വിറ്റും അന്ന് മക്കക്കാര്‍ സമൃദ്ധിനേടി. കഅ്ബയുടെ സൂക്ഷിപ്പുകാര്‍ എന്ന നിലയില്‍ അവര്‍ക്ക് മറ്റു നാടുകളിലേക്ക് സുരക്ഷിതമായി കച്ചവടയാത്ര നടത്താനും മറ്റും കഴിഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ ഇത് ഇങ്ങനെ വിശദീകരിക്കുന്നുണ്ട്. ”ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍. ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍, ഈ ഭവനത്തിന്റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും നിര്‍ഭയത്വം നല്‍കുകയും ചെയ്തവനെ’‘(106:1-4)..
ആധുനിക കാലത്ത് യാത്രാ സൗകര്യങ്ങള്‍ വര്‍ധിക്കുകയും സാമ്പത്തികശേഷി ലഭിക്കുകയും ചെയ്തപ്പോള്‍ ഈ ഏകദൈവാരാധനാ കേന്ദ്രത്തിലെത്താനും ഹജ്ജും ഉംറയും നിര്‍വഹിക്കാനും ജനലക്ഷങ്ങള്‍ക്ക് ശേഷി ലഭിച്ചു. അതിനാല്‍ ദൈവത്തിന്റെ വിളിക്കുത്തരം നല്കുക എന്ന ബാധ്യത നിര്‍വഹിക്കാനായി ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നുമായി എത്തുന്ന അല്ലാഹുവിന്റെ അതിഥി കളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. സുഭിക്ഷവും സൗകര്യപ്രദവുമായ ആതിഥ്യം നല്കി ഇവരെ ആദരിക്കാന്‍ എണ്ണയും സ്വര്‍ണവും നല്കി അല്ലാഹു ഈ നാടിനെ സമ്പന്നമാക്കി. കൃഷിയും കച്ചവ ടവും വ്യവസായങ്ങളുമൊന്നും ഇനിയും വളര്‍ന്നിട്ടില്ലാത്ത ഈ നാടിനെ അങ്ങനെ ജനലക്ഷങ്ങളെ ഊട്ടാനും പോറ്റാനുമായി എല്ലാ രാജ്യക്കാരുടെയും പഴങ്ങളും ഫലങ്ങളും സമൃദ്ധമായി ലഭിക്കുന്ന ഇടമാക്കി അല്ലാഹു അനുഗ്രഹിച്ചു. ”നിന്നോടൊപ്പം ഞങ്ങള്‍ സന്‍മാര്‍ഗം പിന്തുടരുന്ന പക്ഷം ഞങ്ങ ളുടെ നാട്ടില്‍നിന്ന് ഞങ്ങള്‍ എടുത്തെറിയപ്പെടും എന്ന് അവര്‍ പറയുന്നു. നിര്‍ഭയമായ ഒരു പവിത്ര സങ്കേതം നാം അവര്‍ക്ക് അധീനപ്പെടുത്തിക്കൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ച് കൊണ്ടുവരപ്പെടുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമത്രെ അത്. പക്ഷേ അവരില്‍ അധികപേരും കാര്യം മനസ്സിലാക്കുന്നില്ല”(28:57).
References