നോമ്പ്: തത്ത്വം ലക്ഷ്യം മഹത്ത്വം എന്ന അധ്യായത്തിൽ, ഇസ്‌ലാം പ്രധാന ആരാധനയായി കാണുന്ന വ്രതം അഥവാ നോമ്പിൻറെ ആത്മീയതയും മഹത്വവും പ്രതിഫലവുമെല്ലാം പ്രമാണബദ്ധമായി വിശദീകരിക്കുന്നു. വ്രതം മുഹമ്മദ് നബി(സ്വ) മുസ്‌ലിം സമുദായത്തിനു മാത്രമായി നിർബന്ധമാക്കിയ അനുഷ്ഠാനമല്ല,മറിച്ച് അത് പൂർവ്വ സമുദായങ്ങളിലും ഉണ്ടായിരുന്നു എന്ന ഖുർആനിക അധ്യാപനം സ്ഥാപിക്കുന്ന പഠനമാണ്, നോമ്പ് പൂർവിക മതങ്ങളിൽ എന്ന ഭാഗത്ത് ചർച്ചചെയ്യുന്നത്. നോമ്പ് ജൂതമതത്തിൽ, ക്രിസ്തുമതത്തിലെ നോമ്പ്, പാഴ്സികളിലും ഈജിപ്തുകാരിലും, ബുദ്ധ-ജൈന മതങ്ങളിലെ നോമ്പ്, വ്രതം എന്തു മതത്തിൽ, വ്രതം പുരാതന അറബികളിൽ എന്നീ ശീർഷകങ്ങളിൽ ഈ പുരാതന സംസ്കാരങ്ങളിൽ നിലനിന്നിരുന്ന വ്രതങ്ങളെയും അവയുടെ ആചാര- അനുഷ്ഠാന രീതികളെയും വിശദമായി വിശദീകരിക്കുന്നു.
ഭൗതികസുഖങ്ങളില്‍ ആപതിച്ച് ശരീരേഛകളുടെ അടിമയായി മാറുന്ന മനുഷ്യന്‍ മൃഗത്തെക്കാള്‍ അധമനാകും. ഇഛാസ്വാതന്ത്ര്യം നല്കപ്പെട്ട മനുഷ്യന്‍ യാതൊരു നിയന്ത്രണത്തിനും വിധേയനാകാതെ, കൂടുതല്‍ സുഖങ്ങള്‍ അന്വേഷിക്കുകയും അത് സമൂഹദ്രോഹപരമാകും. കൂടാതെ വ്യക്തിപരമായിത്തന്നെ ദോഷകരമായി ഭവിക്കും. ഇതിനെ കേവലം ശാസ്ത്രമോ യുക്തിയോ ഭൗതികമായ നിയമാവലികളോവെച്ച് ഇല്ലായ്മ ചെയ്യാന്‍ സാധ്യമല്ല. ഇവിടെ ദൈവഭയവും പ്രതിഫലപ്രതീക്ഷയും ലക്ഷ്യമാക്കി സ്വയംനിയന്ത്രിച്ച് മാനവികതയുടെയും ആത്മീയതയുടെയും ഔന്നത്യങ്ങളിലേക്ക് പരിശീലിപ്പിക്കാനുള്ള ശ്രമമാണ് ഇസ്‌ലാമിലെ വ്രതം.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. ഭക്തിയുള്ളവരാവാന്‍” (2:183).
ഇമാം ഇബ്‌നുല്‍ ഖയ്യിം ഇതിനെ ഇങ്ങനെ വിശദീകരിക്കുന്നു. ‘അന്തിമ സൗഭാഗ്യവും സുഖവും ആര്‍ജിക്കുന്നതിന് മനുഷ്യനെ സന്നദ്ധനാക്കുക, ശാശ്വത ജീവിത വിജയത്തിനാവശ്യമായ പരിശുദ്ധിയാര്‍ജിക്കുക, അവന്റെ ദേഹേഛകളെ നിയന്ത്രിക്കുക, ശീലങ്ങളുമായുള്ള അവയുടെ ബന്ധം വിഛേദിക്കുക, വൈകാരിക ശക്തിയെ ക്രമീകരിക്കുക എന്നിവയാണ് നോമ്പിന്റെ ലക്ഷ്യം. നോമ്പ് വിശപ്പും ദാഹവും വികാരത്തിന്റെ മൂര്‍ച്ചയും കുതിപ്പും നിയന്ത്രിക്കുന്നു. അത് വിശക്കുന്ന പാവങ്ങളുടെ അവസ്ഥയെപറ്റി ബോധമുളവാക്കുകയും ചെയ്യുന്നു. മനുഷ്യരുടെ അവയവങ്ങളെ അവയുടെ പ്രകൃതിയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വിടാത്തതിനാല്‍ ഇഹലോകത്തും പരലോകത്തും അവന് ദോഷം ചെയ്യുന്ന മാര്‍ഗത്തില്‍ അഴിഞ്ഞാടുന്നതിനെ നോമ്പ് തടയുന്നു. ഓരോ അവയവത്തെയും അത് ശാന്തമാക്കുന്നു. ഓരോ ശക്തിയെയും തളച്ചിടുകയും കടിഞ്ഞാണിടുകയും ചെയ്യുന്നു. അപ്പോള്‍ നോമ്പ് ഭക്തന്മാരുടെ കടിഞ്ഞാണും യോദ്ധാക്കളുടെ പരിചയും പുണ്യവാന്മാരുടെയും ദൈവസാമീപ്യം സിദ്ധിച്ചവരുടെയും സാധനയുമാകുന്നു’ (സാദുല്‍മആദ്) .
ആത്മസംസ്‌കരണം, ഇഛാനിയന്ത്രണം, മൂല്യവിചാരം, എന്നിവയെല്ലാം വ്രതം ലക്ഷ്യമാക്കുന്നുണ്ട്. ആരോഗ്യസംരക്ഷണം, പട്ടിണിക്കാരുടെ ദുരിതമറിയല്‍ തുടങ്ങിയ അനുബന്ധഗുണങ്ങളും വ്രതം മൂലം സിദ്ധിക്കുന്നു. ചുരുക്കത്തില്‍ മനുഷ്യനെ തിന്മയില്‍ നിന്ന് തടുക്കാനും നന്മകളിലേക്ക് പ്രചോദിപ്പിക്കാനും നിഷേധിക്കപ്പെട്ടവരോടുള്ള സഹാനുഭൂതിയും ക്ഷമയും ആര്‍ദ്രതയുമെല്ലാം പരിശീലിപ്പിക്കാനും അവ വഴി ഈ ഭൂമിയിലെ അവന്റെ ആര്‍ത്തികള്‍ നിയന്ത്രിച്ച് സ്വന്തം ജീവിതത്തില്‍ സമാധാനവും സംതൃപ്തിയും നേടാനും പരലോക മോക്ഷം കരസ്ഥമാക്കാനും ഉള്ള മാര്‍ഗമായിട്ടാണ് ഇസ്‌ലാം വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയത്.
അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട ആരാധനയാണ് വ്രതം. അളവില്ലാത്ത പ്രതിഫലത്തിന് അര്‍ഹമാകുന്ന നോമ്പിനെക്കുറിച്ച് നബി(സ്വ)യില്‍ നിന്ന് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്.
”മനുഷ്യന്റെ കര്‍മങ്ങളെല്ലാം അവന്റെതാണ്, നോമ്പൊഴിച്ച്. അതെനിക്കുള്ളതാണ്, അതിന് പ്രതിഫലവും ഞാനാണ് നല്കുക’ എന്ന് പ്രതാപവാനും മഹാനുമായ അല്ലാഹു പറഞ്ഞിരിക്കുന്നു. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, നോമ്പുകാരന്റെ വായയുടെ ഗന്ധം അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയുടെ വാസനയെക്കാള്‍ നല്ലതായിരിക്കും. നോമ്പുകാരന് രണ്ടു സന്തോഷാവസരങ്ങളുണ്ട്. നോമ്പുതുറക്കുമ്പോഴും തന്റെ നാഥനെ നേരില്‍ കാണുമ്പോഴും” (മുസ്‌ലിം) ).
”നോമ്പും ഖുര്‍ആനും അന്ത്യദിനത്തില്‍ അടിമക്കുവേണ്ടി ശിപാര്‍ശ ചെയ്യുന്നതാണ്. നോമ്പു പറയും: നാഥാ ഞാന്‍ അവനെ പകല്‍ ആഹാരത്തില്‍ നിന്നും കാമവികാരത്തില്‍ നിന്നും തടയുകയുണ്ടായി. അതിനാല്‍ അവന്റെകാര്യത്തില്‍ എന്റെ ശിപാര്‍ശ സ്വീകരിക്കേണമേ’. അങ്ങനെ അവ രണ്ടിന്റെയും ശിപാര്‍ശ സ്വീകരിക്കപ്പെടും” (അഹ്‌മദ്) .
നോമ്പുകാരന്റെ പ്രാര്‍ഥന ഉത്തരം ലഭിക്കുന്ന പ്രാര്‍ഥനയാണെന്നും നബി(സ്വ) അരുള്‍ചെയ്യുന്നു. നോമ്പുകാരനായിരിക്കെ ചെയ്യുന്ന കര്‍മങ്ങള്‍ക്കെല്ലാം ഏറെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ഐഛികകര്‍മത്തിന് നിര്‍ബന്ധകര്‍മത്തിന്റെയും നിര്‍ബന്ധകര്‍മത്തിന് എഴുപത് നിര്‍ബന്ധ കര്‍മങ്ങളുടെയും പ്രതിഫലമുണ്ടെന്ന് നബി(സ്വ) ഉണര്‍ത്തി. കൂടാതെ ഒരു ദിവസത്തെ നോമ്പ് അവനെ നരകത്തില്‍ എഴുപത് വര്‍ഷം അകലത്തിലാക്കുമെന്നും ഹദീസില്‍ കാണാം.
അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട ആരാധനയാണ് വ്രതം. അളവില്ലാത്ത പ്രതിഫലത്തിന് അര്‍ഹമാകുന്ന നോമ്പിനെകുറിച്ച് നബി(സ്വ)യില്‍ നിന്ന് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
മനുഷ്യന്റെ കര്‍മങ്ങളെല്ലാം അവന്റെതാണ്, നോമ്പൊഴിച്ച്. അതെനിക്കുള്ളതാണ് അതിന് പ്രതിഫലവും ഞാനാണ് നല്കുക എന്ന് പ്രതാപവാനും മഹാനുമായ അല്ലാഹു പറഞ്ഞിരിക്കുന്നു. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, നോമ്പുകാരന്റെ വായയുടെ ഗന്ധം അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയുടെ വാസനയെക്കാള്‍ നല്ല സുഗന്ധമായിരിക്കും. നോമ്പുകാരന് രണ്ടു സന്തോഷാവസരങ്ങളുണ്ട്. നോമ്പു തുറക്കുമ്പോഴും തന്റെ നാഥനെ കണ്ടുമുട്ടുമ്പോഴും (മുസ്‌ലിം)
നോമ്പും ഖുര്‍ആനും അന്ത്യദിനത്തില്‍ അടിമയ്ക്കുവേണ്ടി ശിപാര്‍ശ ചെയ്യുന്നതാണ്. നോമ്പുപറയും: നാഥാ ഞാന്‍ അവനെ പകല്‍ ആഹാരത്തില്‍ നിന്നും കാമവികാരത്തില്‍ നിന്നും തടയുകയുണ്ടായി. അതിനാല്‍ അവന്റെ കാര്യത്തില്‍ എന്റെ ശിപാര്‍ശ സ്വീകരിക്കേണമേ. ഖുര്‍ആന്‍ പറയും: ഞാന്‍ അവന്റെ രാത്രിയിലെ ഉറക്കം തടസ്സപ്പെടുത്തി.
അങ്ങനെ അവ രണ്ടിന്റെയും ശിപാര്‍ശ സ്വീകരിക്കപ്പെടും(അഹ്‌മദ്) .
നോമ്പുകാരന്റെ പ്രാര്‍ഥന ഉത്തരം ലഭിക്കുന്ന പ്രാര്‍ഥനയാണെന്നും നബി(സ്വ) അരുള്‍ചെയ്യുന്നു. നോമ്പുകാരനായിരിക്കെ ചെയ്യുന്ന കര്‍മങ്ങള്‍ക്കെല്ലാം ഏറെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ഐഛിക കര്‍മത്തിന് നിര്‍ബന്ധകര്‍മത്തിന്റെയും നിര്‍ബന്ധകര്‍മത്തിന് എഴുപത് നിര്‍ബന്ധകര്‍മങ്ങളുടെയും പ്രതിഫലമുണ്ടെന്ന് നബി(സ്വ) ഉണര്‍ത്തി. കൂടാതെ ഒരു ദിവസത്തെ നോമ്പ് അവനെ നരകത്തില്‍ എഴുപത് വര്‍ഷം അകലത്തിലാക്കുമെന്നും ഹദീസില്‍ കാണാം.
നോമ്പ് പൂർവിക മതങ്ങളിൽ
ദൈവികമതത്തിലെ വളരെ പ്രധാനമായ ഒരു ആരാധനാകര്‍മം എന്നനിലയില്‍ വ്രതം പുരാതന കാലങ്ങളിലെയും മതാനുഷ്ഠാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. വ്യത്യസ്ത രൂപങ്ങളിലും സമയങ്ങളിലുമായി ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും വ്രതം നിലനിന്നു. വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. ഭക്തിയുള്ളവരാവാന്‍” (2:183).
ഈ കാര്യം എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. ”നോമ്പ് മതചടങ്ങായി അംഗീകരിക്കാത്ത ഒരു മതവും ഉണ്ടായിട്ടില്ല. അനുഷ്ഠാനരീതിയില്‍ സ്ഥലകാലങ്ങളുടെയും ജനസമൂഹങ്ങളുടെയും സ്ഥിതിക്കനുസരിച്ച് അല്പം വ്യത്യാസങ്ങള്‍ കണ്ടേക്കാം. എന്നാലും മതചിട്ട എന്ന നിലയില്‍ എല്ലാ സമുദായങ്ങളിലും രാജ്യങ്ങളിലും നോമ്പ് സമ്പ്രദായമുണ്ട്. മലയാളത്തില്‍ നോമ്പ്, വ്രതം, ഉപവാസം എന്ന പദങ്ങളെല്ലാം സൂചിപ്പിക്കുന്നത് ഏകദേശം ഒരേ അര്‍ഥത്തിലാണ്. ദൈവത്തോടൊപ്പം വസിക്കുക, അഥവാ തന്റെ ഇന്ദ്രിയങ്ങളെയും കാമം, ക്രോധം തുടങ്ങിയ വികാരങ്ങളെയും ദൈവത്തിന് ഇഷ്ടമുള്ള വിധത്തില്‍ വിധേയമാക്കുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് സാധിക്കാനുള്ള പ്രധാന മാര്‍ഗമാണ് ഭക്ഷണവും ലൈംഗികതയും നിയന്ത്രിക്കുക എന്നുള്ളത്. മനുഷ്യനെ ദൈവവുമായി അടുപ്പിക്കാന്‍ രൂപംകൊണ്ട മതങ്ങളെല്ലാം അതുകൊണ്ടുതന്നെ ഈ അനുഷ്ഠാനത്തിന് തങ്ങളുടെ ആചാരങ്ങളില്‍ പ്രധാനപങ്കു നല്കി”.
നോമ്പ് ജൂത മതത്തില്‍
ജൂതമതത്തില്‍ (യഹൂദമതം) വ്രതങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നു. ”മോശെ (മൂസാ നബി) സീനാ പര്‍വതത്തില്‍ കഴിച്ചുകൂട്ടിയ നാല്പതു ദിവസത്തെ അനുസ്മരിച്ചുകൊണ്ട് യഹൂദികള്‍ അത്രയും ദിവസം നോമ്പനുഷ്ഠിക്കാറുണ്ട്. മോശെ നാല്പതു രാവും നാല്പതു പകലും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും അവിടെ കര്‍ത്താവിനൊപ്പം കഴിഞ്ഞു” (പുറപ്പാട് 34:28) അതുപോലെ അവരുെട ഏഴാം മാസമായ തിശ്‌രിയയിലെ വ്രതം നിര്‍ബന്ധമായി കരുതിപ്പോരുന്നു. ഈ വ്രതവും ജൂണ്‍ ഒമ്പതാം നാളിലെ വ്രതവും ഒരു പ്രദോഷം മുതല്‍ മുഴുദിവസം നീണ്ടുനില്ക്കും.
ജൂതമതത്തില്‍ ചില വ്രതങ്ങള്‍ പ്രാദേശികവും വിഭാഗീയവുമാണ്. പുരോഹിതന്മാര്‍ സ്വന്തമായുണ്ടാ ക്കിയ വ്രതങ്ങളുമുണ്ട്. സാധാരണ വ്രതങ്ങള്‍ പ്രഭാതംമുതല്‍ ആരംഭിക്കുകയും അസ്തമനത്തോടെ ആദ്യനക്ഷത്രം ഉദിക്കുമ്പോള്‍ അവസാനിക്കുകയും ചെയ്യും.
യഹൂദികളില്‍ ദുഃഖാചരണത്തിനായി ഉപയോഗിക്കുന്ന നോമ്പുകളുണ്ട്. മെയ്, ജൂണ്‍, ജൂലായ് എന്നീ മാസങ്ങളിലാണ് ഈ വ്രതങ്ങള്‍ അനുഷ്ഠിക്കുന്നത്. സുലൈമാന്‍ ദേവാലയം തകര്‍ക്കപ്പെട്ടതിന്റെ ഓര്‍മയിലും ഇവര്‍ നോമ്പെടുക്കാറുണ്ട്. കൂടാതെ മൂസാ നബിയുടെ മരണദിവസവും നോമ്പെടുക്കുന്നു. യുദ്ധത്തിനു മുമ്പും പിതാവിന്റെ മരണദിവസവും വ്രതമനുഷ്ഠിക്കുന്ന പതിവും ഇവരിലുണ്ട്. നിര്‍ബന്ധ നോമ്പുകള്‍ക്കു പുറമെ ഐഛികമായതും പ്രായശ്ചിത്തത്തിനുള്ളതുമായ വ്രതങ്ങളും യഹൂദമതത്തിലുണ്ട്.
ക്രിസ്തുമതത്തിലെ നോമ്പ്
ക്രൈസ്തവരില്‍ നോമ്പിന് വലിയ പ്രാധാന്യമുണ്ട്. മതാചാരങ്ങള്‍ കാലദേശങ്ങള്‍ക്കനുസൃതമായി മാറിക്കൊണ്ടിരിക്കുന്നതാണ് ക്രൈസ്തവ രീതി എന്നതിനാല്‍ സാര്‍വലൗകികവും സാര്‍വജനീനവുമായ വ്രതങ്ങള്‍ അതില്‍ കുറവാണ്. മോസസിന്റെ (മൂസാ നബി) മതനിയമങ്ങള്‍ തന്നെയായിരുന്നു ജീസസിന്റേത് (ഈസാ നബി) എന്നതിനാല്‍ ബൈബിള്‍ പഴയനിയമം പരിചയപ്പെടുത്തുന്ന വ്രതങ്ങള്‍ ക്രിസ്തുമതത്തിലും കാണാം. ”പിന്നീട് പിശാചിന്റെ പ്രലോഭനം നേരിടാനായി യേശുവിനെ ആത്മാവ് ഒരു ഭൂമിയിലേക്ക് നയിച്ചു. നാല്പതു രാവും നാല്പതു പകലും അവന്‍ ഉപവസിച്ചു” എന്ന പുതിയ നിയമത്തിലെ മത്തായി സുവിശേഷം 4:2 വചനം മൂസാ പ്രവാചകന്റെ തൗറാത്ത് സ്വീകരണവുമായി ബന്ധപ്പെട്ട് ജൂതമതം നിര്‍ദേശിക്കുന്ന പ്രായശ്ചിത്തവ്രതം തന്നെയാണ്.
പുരോഹിതന്മാരും മതപ്രമാണിമാരുമായിരുന്നു ക്രിസ്തുമതത്തില്‍ വ്രതത്തിന് രൂപഭാവങ്ങള്‍ നല്കിയത്. ഒന്നും രണ്ടും ദിവസങ്ങളും അതിലേറെ മണിക്കൂറുകളും നീണ്ടു നില്ക്കുന്ന ഉപവാസങ്ങള്‍ ഇങ്ങനെ കാണാം. പൗലോസിന്റെ മരണാനന്തരം ഒന്നര നൂറ്റാണ്ടിനു ശേഷമാണ് വ്രതത്തിന് നിയമസംരക്ഷണം നല്കാനുള്ള നടപടികള്‍ ഉണ്ടായത്. അങ്ങനെ വ്യക്തികളുടെ ഇഛയ്ക്കനുസൃതമായി വ്രതം ആചരിക്കാനുള്ള അനുമതി നല്കപ്പെട്ടു. എല്ലാ ആഴ്ചകളിലെയും ബുധന്‍, വെള്ളി ദിവസങ്ങള്‍, മാമോദീസ മുക്കുന്നതിനു മുമ്പ് ഒന്നോരണ്ടോ ദിവസം തുടങ്ങിയുള്ള നോമ്പുകള്‍ ഇങ്ങനെ നിയമമാക്കപ്പെട്ടു. ഈസ്റ്ററിനു ശേഷമുള്ള അന്‍പതു നോമ്പ് (വലിയ നോമ്പ്), ക്രിസ്തുമസിന് മുമ്പുള്ള ‘ഇരുപത്തഞ്ച് നോമ്പെന്ന’ ചെറിയനോമ്പ്, അന്‍പത് നോമ്പിന്റെ രണ്ടാഴ്ച മുമ്പുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ യൂനുസ് പ്രവാചകനെ ദൈവം കരയിലേക്ക് രക്ഷപ്പെടുത്തിയതിന്റെ അനുസ്മരണത്തിനായുള്ള മൂന്നു നോമ്പ്, ആഗ്‌സ്ത് ഒന്നു മുതല്‍ 15 വരെ ഈസാ നബിയുടെ മാതാവായ മര്‍യമിനെ അനുസ്മരിച്ചുകൊണ്ടുള്ള പതിനഞ്ച് നോമ്പ്, ശ്ലീഹാ നോമ്പ്, എന്നിങ്ങനെ ധാരാളം നോമ്പുകള്‍ ക്രിസ്തുമതത്തില്‍ നിലവിലുണ്ട്.
ക്രിസ്ത്യാനികളിലെ വ്യത്യസ്ത വിഭാഗങ്ങളില്‍ വിവിധ നോമ്പുകളായിരുന്നു പ്രചാരത്തില്‍ വന്നത്. എ ഡി മൂന്നാം നൂറ്റാണ്ടിലാണ് വ്രതദിനങ്ങള്‍ കൃത്യമായി നിര്‍ണയിച്ചത്. രൂപങ്ങളിലും രീതികളിലും വ്യത്യസ്തത പുലര്‍ത്തുന്നവയാണ് ക്രൈസ്തവ നോമ്പുകള്‍. വ്രതം അവസാനിപ്പിക്കേണ്ട സമയം, അനുഷ്ഠാനരൂപം എന്നിവയിലെല്ലാം ഈ അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. ചിലര്‍ മാംസം മാത്രമാണ് ഉപേക്ഷിക്കുന്നതെങ്കില്‍ മത്സ്യവും മാംസവും ഉപേക്ഷിക്കുന്നവരും മുട്ടയും പഴവര്‍ഗങ്ങളും ഉപേക്ഷിക്കുന്നവരുമുണ്ട്. റൊട്ടി മാത്രം കഴിക്കുന്ന രീതിയുണ്ട്. എല്ലാതരം അന്നപാനീയാദികളും വെടിഞ്ഞ് പൂര്‍ണമാക്കുന്ന വ്രതരീതിയും ക്രൈസ്തവ സഭകള്‍ അംഗീകരിക്കുന്നുണ്ട്.
വ്രതത്തിന്റെ ഉദ്ദേശ്യത്തെ വഞ്ചിക്കുന്ന കാപട്യത്തെ യേശു വിമര്‍ശിക്കുന്നുണ്ട്. ‘നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടഭക്തരെപ്പോലെ വിഷാദം നടിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നു എന്ന് മനുഷ്യരെ ധരിപ്പിക്കാന്‍ അവര്‍ മുഖം വിരൂപമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. അവര്‍ക്ക് പ്രതിഫലം ലഭിച്ചു കഴിഞ്ഞു. നീ ഉപവസിക്കുമ്പോള്‍ തലയില്‍ എണ്ണ പുരട്ടുകയും മുഖം കഴുകുക യും ചെയ്യണം. അങ്ങനെ രഹസ്യത്തിലിരിക്കുന്ന നിന്റെ പിതാവൊഴികെ ആരും നിന്റെ ഉപവാസത്തെക്കുറിച്ച് അറിയാതിരിക്കട്ടെ. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ് നിനക്കു സമ്മാനം നല്കുകയും ചെയ്യും'(മത്തായി 6:16,17,18
പാഴ്‌സികളിലും ഈജിപ്തുകാരിലും
പാഴ്‌സികള്‍ കൃത്യമായി വ്രതം അനുഷ്ഠിക്കാറില്ലെങ്കിലും അവരുടെ വിശുദ്ധ ഗ്രന്ഥമായ അവെസ്റ്റ യില്‍ വ്രതം സംബന്ധിച്ച നിര്‍ദേശങ്ങളുണ്ട്. മതനേതാക്കള്‍ക്ക് നിര്‍ബന്ധമായ പഞ്ചവത്സര നോമ്പിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇതില്‍ പെട്ടതാണ്.
പുരാതന ഈജിപ്തുകാര്‍ ഉത്സവങ്ങളുടെ ഭാഗമായി വിവിധ നോമ്പുകള്‍ അനുഷ്ഠിച്ചിരുന്നതായി കാണുന്നു. പരേതാത്മാക്കളുടെ തൃപ്തിക്കുവേണ്ടിയും അവര്‍ വ്രതങ്ങളെടുത്തു. ബന്ധുക്കള്‍ തങ്ങള്‍ക്കുവേണ്ടി ഇഷ്ടഭോജ്യങ്ങള്‍ ഒഴിവാക്കി പട്ടിണികിടക്കുമ്പോള്‍ മരണപ്പെട്ടവര്‍ അവരെക്കു റിച്ച് സംതൃപ്തരാകുമെന്ന വിശ്വാസമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഗ്രീക്ക് മാസമായ തിസ്മൂഫീരിയയുടെ മൂന്നാം ദിവസത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി വ്രതം നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്നു.
ബുദ്ധ – ജൈന മതങ്ങളിലെ നോമ്പ്
ബുദ്ധമതത്തില്‍ വ്രതം പുണ്യകര്‍മമാണ്. ഭക്ഷണം വെടിഞ്ഞ് ശരീരം ക്ഷീണിപ്പിക്കുന്നത് പാവങ്ങളോടുള്ള അനുകമ്പയായി അത് കാണുന്നു. ചിലര്‍ വാവുദിനങ്ങളില്‍ ഉപവസിക്കുന്നു. തിബത്തിലെ ലാമമാര്‍ ദിവസം മുഴുവന്‍ ഉമിനീര്‍പോലും ഉപേക്ഷിച്ച് നോമ്പെടുക്കുന്ന ആചാരം നിലവിലുണ്ട്. ചിലര്‍ ചാന്ദ്രമാസങ്ങളുടെ ആദ്യത്തെ നാലുദിവസം നോമ്പെടുക്കാറുണ്ട്.
ജൈനമത വിശ്വാസികളുടെ വ്രതം കൂടുതല്‍ കഠിനമാണ്. ഇവരിലെ മതനേതാക്കള്‍ മാസങ്ങളോളം ജലപാനം മാത്രമായി നോമ്പെടുക്കാറുണ്ട്. ഇന്ത്യയിലെ ചില ജൈനര്‍ ആഴ്ചകളോളം നീണ്ട വ്രതം ഇപ്പോഴും തുടരുന്നുണ്ട്.
വ്രതം ഹിന്ദു മതത്തില്‍
കൃത്യമായ ഒരു മതനിര്‍വചനത്തില്‍ നില്‍ക്കുന്നതല്ല ഹിന്ദുധര്‍മം. അതിന് നിര്‍ണിതമായ ഏതെങ്കി ലും ഒരു വേദഗ്രന്ഥമോ ആചാര്യനോ ഇല്ല. സഹസ്രാബ്ദങ്ങളിലൂടെ, എണ്ണമറ്റ ഋഷിമാരിലൂടെ കാലാകാലങ്ങളിലെ മാറ്റങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈന്ദവ സംസ്‌കൃതി കടന്നുവരുന്നത്. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ വിശാലമായ ഒരു പ്രദേശത്തെ വിവിധ സമൂഹങ്ങളും സംസ്‌കാരങ്ങളും ജാതി കളും ഉപജാതികളും പ്രാദേശികവും കാലികവുമായ വൈജാത്യങ്ങളുമെല്ലാം ഹിന്ദു ആചാരങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സംസ്‌കൃതി നൂറുക്കണക്കിന് ആചാര ങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് നിബിഡമാണ്.
ഇത്ര സങ്കീര്‍ണമായ ഹിന്ദുമതാചാരങ്ങളിലും വ്രതത്തിന് വലിയ സ്ഥാനമാണുള്ളത്. വിവിധ സന്ദര്‍ഭങ്ങളില്‍ വ്യത്യസ്തമായ രീതികളിലാണ് വ്രതം കല്പിക്കുന്നത്. മതപരമായ പല അനുഷ്ഠാനങ്ങള്‍ ക്കുമുള്ള പ്രധാന നിബന്ധനയാണ് വ്രതം. ചില പ്രത്യേക ചിട്ടകള്‍ക്കാണ് ഇവിടെ നോമ്പ് എന്ന് വിവക്ഷിക്കുന്നത്. വെള്ളം മാത്രം കുടിക്കുക, ഒരുനേരം മാത്രം ഭക്ഷണം കഴിക്കുക, ദേഹാലങ്കാരങ്ങള്‍ വെടിയുക, മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുക, ധാന്യങ്ങള്‍ വര്‍ജിക്കുക, ലൈംഗികത വെടിയുക, വേദപാരായണം നടത്തുക, ഉറക്കമൊഴിക്കുക, ദൈവചിന്തയിലും പ്രാര്‍ഥനയിലും മുഴുകുക തുടങ്ങി പലതും ഈ വ്രതത്തിന്റെ ഭാഗമായി നിര്‍വഹിക്കുന്നു. പകലില്‍ മാത്രമായും രാത്രിയില്‍ മാത്രമായും രാവും പകലുമടക്കം ദിവസങ്ങള്‍ നീണ്ടുനില്ക്കുന്നതുമായ ഉപവാസങ്ങള്‍ ഹൈന്ദവസമൂഹത്തില്‍ നിലനില്ക്കുന്നു.
സ്ത്രീകള്‍ക്കു മാത്രമായി ചില വ്രതങ്ങളും ഹിന്ദുമതത്തില്‍ കാണാം. എല്ലാ വ്രതങ്ങളുടെയും മുഖ്യലക്ഷ്യം ആത്മസംസ്‌കരണവും പാപമോചനവും തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങളുടെ പ്രീതിയും ഭൗതികജീവിത സന്താപങ്ങള്‍ നീങ്ങലും സുഖങ്ങള്‍ ലഭിക്കലുമാണ്.
ഷഷ്ഠി, അഷ്ടമി, ദശമി, ഏകാദശി, ചതുര്‍ദശി, വാവ് തുടങ്ങിയ തിഥികള്‍ക്കു പുറമെ യാഗം, ഹോമം, യജ്ഞം തുടങ്ങിയ അനുഷ്ഠാനങ്ങളോടനുബന്ധിച്ചും നോമ്പുകളുണ്ട്. കൂടാതെ ഉപനയനം, വിവാഹം എന്നിവയിലും ശ്രാദ്ധം പോലെ പരേതാത്മാക്കള്‍ക്കുള്ള കര്‍മങ്ങളിലും പങ്കെടുക്കുന്നവരും കുടുംബാംഗങ്ങളുമെല്ലാം വ്രതനിഷ്ഠപുലര്‍ത്തണമെന്ന് അനുശാസിക്കുന്നുണ്ട്. (എന്‍ ബി എസ് വിജ്ഞാനകോശം, ഉപവാസം.)
വ്രതം പുരാതന അറബികളില്‍
മുഹമ്മദ് നബി(സ്വ)യുടെ നിയോഗത്തിനു മുമ്പുതന്നെ അറബികള്‍ക്ക് വ്രതം പരിചയമുണ്ടായിരു ന്നു. ആഇശ(റ) പറയുന്നു: ആശൂറാഅ് ദിവസം അജ്ഞാന(ജാഹിലിയ്യാ)കാലത്ത് ഖുറൈശികള്‍ നോമ്പനുഷ്ഠിച്ചിരുന്നു. നബി(സ്വ)യും ഈ നോമ്പ് ജാഹിലിയ്യാ കാലത്തുതന്നെ അനുഷ്ഠിച്ചിരുന്നു. മദീനയില്‍ വന്നപ്പോള്‍ അതു നബി(സ്വ) അനുഷ്ഠിക്കുകയും അനുഷ്ഠിക്കുവാന്‍ കല്പ്പിക്കുകയും ചെയ്തു. റമദാന്‍ വ്രതം നിര്‍ബന്ധമാക്കിയപ്പോള്‍ ഉദ്ദേശിക്കുന്നവന് അനുഷ്ഠിക്കാനും ഉദ്ദേശിക്കുന്നവന് ഉപേക്ഷിക്കാനും നബി(സ്വ) അനുമതി നല്കി (ബുഖാരി) .
ദാവൂദ്(അ)യുടെ ഒന്നിടവിട്ട ദിവസങ്ങളിലെ നോമ്പിനെക്കുറിച്ച് നബി(സ്വ) പറയുന്നുണ്ട്. (ബുഖാരി) .
References