ഹോം > ഖുര്‍ആനിലെ ശാസ്ത്ര സൂചനകൾ... > വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രത്തിനു മുന്നില്‍ – 1

1 മിനിറ്റ് വായിച്ചില്ല

വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രത്തിനു മുന്നില്‍ – 1

വിശുദ്ധ ഖുര്‍ആന്‍ ആത്മീയ മാര്‍ഗദര്‍ശന ഗ്രന്ഥമായിരിക്കുമ്പോഴും അതിലെ അനവധി സൂചനകള്‍ ആധുനിക ശാസ്ത്രാന്വേഷണങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. മനുഷ്യന്‍ ശാസ്ത്രീയ ഉപകരണങ്ങളിലൂടെ കണ്ടെത്തിയ പല സത്യങ്ങളും ഖുര്‍ആന്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ പരാമര്‍ശിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. നക്ഷത്രങ്ങളുടെ കൃത്യമായ സ്ഥാനങ്ങള്‍, ബ്രഹ്‌മാണ്ഡത്തിന്റെ വിപുലത, ഭൂമിയുടെ ചലനത്തോട് ബന്ധപ്പെട്ട പര്‍വതങ്ങളുടെ പങ്ക്, ആറ്റത്തിന്റെ സൂക്ഷ്മഭാരം, ഭക്ഷ്യവസ്തുക്കളായ അത്തിപ്പഴവും ഒലീവും നല്‍കുന്ന ആരോഗ്യഗുണങ്ങള്‍, അതിരുകളില്ലാത്ത ആകാശവ്യാപ്തി എന്നിവയെക്കുറിച്ചുള്ള ഖുര്‍ആനിക സൂചനകള്‍ ശാസ്ത്രലോകത്തെ ചിന്തിപ്പിക്കുന്നു.

ഈ പരാമര്‍ശങ്ങള്‍ ശാസ്ത്രഗ്രന്ഥമെന്ന നിലയില്‍ ഖുര്‍ആനെ അവതരിപ്പിക്കുന്നതല്ല, മറിച്ച് മനുഷ്യനെ ചിന്തിക്കാനും ഗവേഷിക്കാനും സൃഷ്ടിയുടെ അത്ഭുതങ്ങള്‍ തിരിച്ചറിയാനും പ്രേരിപ്പിക്കുന്ന ദൈവീക സന്ദേശങ്ങളായിട്ടാണ്. അതുവഴി വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രത്തിനു മുന്നില്‍ ഒരു വെല്ലുവിളിയല്ല, മറിച്ച് ചിന്തയ്ക്കും അന്വേഷണത്തിനും ദിശ നല്‍കുന്ന ഗ്രന്ഥമായി നിലകൊള്ളുന്നു.

നക്ഷത്രങ്ങളുടെ സ്ഥാനങ്ങള്‍

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു സത്യം ചെയ്തു പറഞ്ഞ കാര്യങ്ങളില്‍ ഒന്നാണ് നക്ഷത്രങ്ങളുടെ സ്ഥാനങ്ങള്‍ (Star places). അല്ലാഹു പറയുന്നു. ‘നക്ഷത്രങ്ങളുടെ അസ്തമയ സ്ഥാനങ്ങള്‍ കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു. നിങ്ങള്‍ക്കറിയാമെങ്കില്‍ തീര്‍ച്ചയായും അത് ഒരു വമ്പിച്ച സത്യം തന്നെയാണ്. തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു‘ (56:75þ-77).

നക്ഷത്രങ്ങളെ കൊണ്ട് സത്യം ചെയ്യുന്നതിന് പകരം അല്ലാഹു അവയുടെ സ്ഥാനങ്ങള്‍ കൊണ്ട് ആണയിട്ട് പറഞ്ഞതിലൂടെ ഒരു വലിയ ശാസ്ത്രീയ സത്യമാണ് വെളിപ്പെടുത്തുന്നത്. മനുഷ്യന്‍ നക്ഷത്രങ്ങളെ കാണുന്നില്ല എന്നതാണ് വാസ്തവം. മറിച്ച് അവയുടെ സ്ഥാനങ്ങള്‍ മാത്രമാണ് അവന് കാണാന്‍ കഴിയുന്നത്. സ്ഥാനങ്ങള്‍ എന്ന് പറയുന്നതും ആപേക്ഷികമാണ്. നക്ഷത്രങ്ങളില്‍ പലതും എത്രയോ കാലങ്ങള്‍ക്ക് മുമ്പ് തന്നെ അസ്തമിച്ച് പോയവയായിരിക്കും. ആ നക്ഷത്രങ്ങളുടെ സഞ്ചാര ഗതിയില്‍ അവയില്‍ നിന്ന് പല സ്ഥലങ്ങളില്‍ പ്രവഹിച്ച പ്രകാശങ്ങളാണ് ഇന്നും ആകശത്ത് നക്ഷത്രങ്ങളായി നാം കാണുന്നത്. അതു കൊണ്ടായിരിക്കാം അല്ലാഹു നക്ഷത്രങ്ങള്‍ക്ക് പകരം അവയുടെ സ്ഥാനങ്ങള്‍ കൊണ്ട് സത്യം ചെയ്തത്.

ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രമായ സൂര്യന്‍ ഏകദേശം 150 മില്യണ്‍ കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സൂര്യനില്‍ നിന്നുളള പ്രകാശം ഭൂമിയിലെത്താന്‍ എട്ട് മിനിട്ടിലധികം സമയം വേണ്ടിവരും. എന്നാല്‍ സൂര്യന്‍ ഒരു സെക്കന്റില്‍ 19 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യനില്‍ നിന്നുളള പ്രകാശം നമ്മില്‍ എത്തുമ്പോഴേക്കും അത് പ്രസ്തുത സ്ഥാനത്ത് നിന്നും പതിനായിരം കിലോമീറ്ററെങ്കിലും അകന്നിരിക്കും. കേവലം എട്ട് മിനിട്ട് പ്രകാശ ദൂരം അകലെയുളള സൂര്യന്റെ അവസ്ഥ ഇതാണെങ്കില്‍ മില്യണ്‍ കണക്കിന് പ്രകാശ വര്‍ഷങ്ങള്‍ അകലെയുളള നക്ഷത്രങ്ങളിലെ പ്രകാശം ഇവിടെയെത്തുമ്പോഴേക്കും അവയുടെ കഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുളളൂ.

ഈ പ്രപഞ്ചത്തിലെ കോടിക്കണക്കിന് നക്ഷത്രങ്ങളില്‍ ഇതുവരെ കണ്ടെത്തിയവയില്‍ ഏറ്റവും ഭാരം കൂടിയ നക്ഷത്രത്തിന് ഭൂമിയേക്കാള്‍ 190 ഇരട്ടി വലിപ്പമുണ്ട്. അതാകട്ടെ ഭൂമിയില്‍ നിന്ന് ഒരു ലക്ഷത്തി എഴുപതിനായിരം പ്രകാശ വര്‍ഷം അകലെയാണ്. ഏറ്റവും വലിയ നക്ഷത്രത്തിന് സൂര്യനേക്കാള്‍ 500 ഇരട്ടി വലിപ്പം കാണും. ഏറ്റവും വലിയ ഗാലക്‌സി ഭൂമിയില്‍ നിന്ന് ആയിരം മില്യണിലധികം പ്രകാശവര്‍ഷം അകലെയാണ്. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രത്തെ നോക്കുമ്പോള്‍ നാം കാണുന്നത് നാലു വര്‍ഷം മുമ്പ് അത് വിട്ടേച്ച് പോയ പ്രകാശമാണ്. പല നക്ഷത്രങ്ങളും ഭൂമിയില്‍ നിന്നും മില്യണ്‍ കണക്കിന് അകലെയായത് കൊണ്ട് അവയുടെ സഞ്ചാര പഥങ്ങളില്‍ അവ വിട്ടേച്ച് പോയ പ്രകാശം മാത്രമാണ് നാം കാണുന്നത്.

ബ്രഹ്‌മാണ്ഡ വല

ദശലക്ഷക്കണക്കിന് താരാപഥങ്ങളുളള വാന ലോകത്തിന് അനേകം നൂലിഴകള്‍ കൊണ്ട് നെയ്‌തെടുക്കപ്പെട്ട ഒരു വലക്ക് സമാനമായ രൂപമാണുളളതെന്നാണ് ആധുനിക ഗോള ശാസ്ത്രജ്ഞന്മാര്‍ ഏറ്റവും പുതിയ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുളളത്. ബ്രഹ്‌മാണ്ഡത്തില്‍ അനേകം ഗാലക്‌സികളുണ്ട്. അവയില്‍ ഓരോ ഗാലക്‌സിയിലും ബില്യണ്‍ കണക്കിന് നക്ഷത്രങ്ങളുണ്ട്. പ്രകാശിക്കുന്ന കോടിക്കണക്കിന് താരഗണങ്ങളും അവയുള്‍കൊളളുന്ന താരാപഥവും കൂടിച്ചേരുമ്പോള്‍ ആകാശ ലോകം തലങ്ങും വിലങ്ങും പ്രകാശ നൂലുകള്‍ കൊണ്ട് കോര്‍ത്തെടുത്ത ഒരു വലയുടെ രൂപത്തിലാണ് ദൃശ്യമാകുന്നത് 1

ഗോള ശാസ്ത്രജ്ഞര്‍ കമ്പ്യൂട്ടറില്‍ അനേകം താരാപഥങ്ങള്‍ ഉള്‍കൊളളുന്ന പ്രപഞ്ചത്തിന്റെ ചിത്രം തയ്യാറാക്കുന്നതിനിടയിലാണ് ഈ അത്ഭുത പ്രതിഭാസം ശ്രദ്ധയില്‍ പെട്ടത്. പ്രപഞ്ചത്തില്‍ രണ്ട് ലക്ഷം മില്യണിലധികം ഗാലക്‌സികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സൂപ്പര്‍ കമ്പ്യൂട്ടറില്‍ ഇതുവരെ കണ്ടെത്തിയ ഗാലക്‌സികളുടെ ഡാറ്റകള്‍ അപഗ്രഥനത്തിന് നല്‍കിയതിന് ശേഷം കമ്പ്യൂട്ടറിന്റെ സഹായത്തോട് കൂടി അതിന്റെ രേഖാ ചിത്രം തയ്യാറാക്കിയപ്പോള്‍ ഒരു ചിലന്തിവലയുടെ രൂപത്തിലുളള ചിത്രമാണ് അവര്‍ക്ക് ലഭിച്ചത്. ഈ കണ്ടെത്തലിനെ തുടര്‍ന്നാണ് കോസ്മിക് വെബ് എന്ന പദപ്രയോഗം രംഗത്ത് വന്നത്.

പ്രാപഞ്ചിക സത്യങ്ങള്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. അവയെപ്പറ്റി നിങ്ങള്‍ ചിന്തിക്കുന്നില്ലേ, നിങ്ങള്‍ കാണുന്നില്ലേ എന്നിങ്ങനെയുള്ള ഖുര്‍ആനിലെ നിരവധി സ്ഥലങ്ങളില്‍ കാണുന്ന പരാമര്‍ശങ്ങള്‍ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്നു. ഈ ചിന്തകളാണ് മധ്യനൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്ത് ഉദിച്ചുയര്‍ന്ന നിരവധി ശാസ്ത്രജ്ഞരുടെ പിറവിക്കു കാരണം. ആധുനിക വിജ്ഞാനത്തിന്റെ പരിപ്രേക്ഷ്യത്തില്‍ ഇന്ന് നാം ഖുര്‍ആന്‍ വായിക്കുമ്പോള്‍ മുകളില്‍പ്പറഞ്ഞ ശാസ്ത്ര നിഗമനങ്ങളിലേക്ക് വിശുദ്ധ വചനങ്ങള്‍ ചൂണ്ടുന്നില്ലേ എന്ന് ചിന്തിക്കാവുന്നതാണ്. വസ്സമാഇ ദാതില്‍ ഹുബുക് (51:7) എന്ന ആയത്തിലെ ഹുബുക് എന്നതിന് നെയ്‌തെടുത്തത് എന്ന ആശയമുണ്ട്. cosmic web അഥവാ ബ്രഹ്‌മാണ്ഡ വല എന്ന് വിശേഷിപ്പിച്ചതും ഹുബുക് എന്ന ഖുര്‍ആന്‍ വചനത്തിന്റെ താത്പര്യവും സദൃശ്യമുള്ളതായി തോന്നുന്നു. ശാസ്ത്രജ്ഞമാര്‍ തങ്ങള്‍ കണ്ടെത്തിയ കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ഞങ്ങള്‍ കാണുന്നു (we see) എന്ന് പറയുന്നത്, നിങ്ങള്‍ കാണുന്നില്ലേ എന്ന ഖുര്‍ആനിലെ ചോദ്യത്തിന്റെ ഉത്തരമല്ലേ എന്നും ചിന്തിക്കാവുന്നതാണ്.

നിങ്ങള്‍ കാണുന്നവയെക്കൊണ്ടും നിങ്ങള്‍ക്ക് കാണാനാവാത്തതിനെക്കെണ്ടും ഞാന്‍ സത്യം ചെയ്യുന്നു (69: 38,39) എന്ന ഖുര്‍ആന്‍ വചനം നമുക്ക് മുകളിലുള്ള അദ്ഭുത ലോകത്തേക്ക് സൂചന നല്കുന്നു എന്നതില്‍ സംശയമില്ല.

ചലിക്കുന്ന പര്‍വതങ്ങള്‍

ചരിത്രാതീത കാലം മുതല്‍ക്ക് തന്നെ പര്‍വതങ്ങള്‍ മനുഷ്യന്റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. പര്‍വതങ്ങള്‍ നിശ്ചലവും അവ ഭൂമിയില്‍ ഉറച്ചു നില്‍ക്കുന്നതുമായിട്ടാണ് പലരും ഗണിക്കുന്നത്. എന്നാല്‍ പര്‍വതങ്ങള്‍ നമുക്ക് അനുഭവവേദ്യമല്ലാത്ത രൂപത്തില്‍ ചലിച്ചു കൊണ്ടിരിക്കുന്നു എന്നാണ് ഖുര്‍ആനില്‍ പ്രസ്താവിക്കുന്നത്. ‘പര്‍വതങ്ങളെ നീ കാണുമ്പോള്‍ അവ ഉറച്ചു നില്‍ക്കുന്നതാണെന്ന് നീ ധരിച്ചു പോകും. എന്നാല്‍ അവ മേഘങ്ങള്‍ ചലിക്കുന്നത് പോലെ ചലിക്കുന്നതാണ്. എല്ലാ കാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്റെ പ്രവര്‍ത്തനമത്രെ അത്‘(27:88). ഈ ഖുര്‍ആന്‍ വചനത്തിന് പുര്‍വീകരായ ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ അര്‍ഥം നല്‍കിയിരുന്നത് പര്‍വ്വതങ്ങളുടെ ചലനം അന്ത്യദിനത്തില്‍ സംഭവിക്കുന്ന ഒരു കാര്യമാണെന്നാണ്. എന്നാല്‍ ‘അവ ഉറച്ചു നില്‍ക്കുന്നതാണ് എന്ന് നീ ധരിച്ചുപോകും’ എന്ന പ്രയോഗത്തില്‍ നിന്ന് പര്‍വതങ്ങളുടെ ഇപ്പോള്‍ നിലവിലുളള അവസ്ഥ തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാനാവും. ഭൗമ ശാസത്ര രംഗത്ത് കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് നടന്നിട്ടുളള നിരവധി പഠനങ്ങളും ഗവേഷണങ്ങളും പര്‍വതങ്ങള്‍ ചലിക്കുന്നുണ്ട് എന്ന വസ്തുതയിലേക്കാണ് വെളിച്ചം വീശുന്നത്.

1912ല്‍ ആല്‍ഫ്രഡ് വെഗിനര്‍ എന്ന ശാസ്ത്രജ്ഞന്‍ ഭൂമിയുടെ പ്ലേറ്റുകള്‍ നീങ്ങുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. എന്നാല്‍ വന്‍ പര്‍വതങ്ങളുടെ ഭാരം ചുമക്കുന്ന പ്ലേറ്റുകള്‍ക്ക് ചലിക്കാന്‍ കഴിയുമെന്ന തത്ത്വം അക്കാലത്ത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്ന് അര നൂററാണ്ട് കാലത്തേക്ക് ഇദ്ദേഹത്തിന്റെ നിരീക്ഷണത്തിന് ശാസ്ത്രജ്ഞരുടെ പിന്തുണയോ സ്വീകാര്യതയോ ലഭിച്ചിരുന്നില്ല. പിന്നീട് എഴുപതുകളിലാണ് ഭൂഖണ്ഡങ്ങള്‍ ചലിക്കുന്നു എന്ന സിദ്ധാന്തത്തിന് ശാസ്ത്രീയ മാനം കൈവന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും കൃത്രിമ ഉപഗ്രഹങ്ങളുടെയും റഡാറുകളുടെയും മറ്റു നിരീക്ഷണ ഉപകരണങ്ങളുടെയും സഹായത്തോടു കൂടി ഈ ചലനം ശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ ബോധ്യപ്പെടുകയുണ്ടായി. ഭൂമിയുടെ പുറന്തോടിന് അടിയിലായി ഒരു കൂട്ടം പ്ലേറ്റുകളുടെ പാളിയാണുളളത്. ഈ പാളികള്‍ പലതായി വേറിട്ടു കിടക്കുകയാണ് ചെയ്യുന്നത്. ഈ പാളികള്‍ അതിന് തൊട്ടു താഴെയുളള മാന്റില്‍ എന്ന പദാര്‍ത്ഥത്തില്‍ തെന്നി നീങ്ങി ചലിച്ചു കൊണ്ടിരുക്കുന്നുണ്ട്. ഇവയുടെ ചലനവും കൂട്ടിമുട്ടലുമാണ് പര്‍വതങ്ങള്‍ക്ക് രൂപം നല്‍കുന്നത്. ഇങ്ങനെ രൂപം കൊളളുന്ന പര്‍വതങ്ങളും അതിന്റെ ചുവട്ടിലെ പാളിയുടെ ചലനത്തിനനുസരിച്ച് ചലിച്ചു കൊണ്ടിരിക്കുക തന്നെയാണ് ചെയ്യുന്നത്.

ഭൂമിയുടെ പുറന്തോടിന് താഴെയുളള പാളികളുടെ അടുക്ക് ഒരു ഏക പാളിയല്ല, അത് ഒരുപാട് ഖണ്ഡങ്ങള്‍ ചേര്‍ന്നതാണ്, അതില്‍ ഓരോ പാളിക്കും ഏകദേശം 80 കിലോമീറ്റര്‍ ഘനമുണ്ടാകും. ഈ പാളികള്‍ ഭാരിച്ചതും ചൂടുളളതുമായ മാന്റിലിനു മുകളില്‍ വര്‍ഷത്തില്‍ പത്ത് സെന്റീ മീറ്റര്‍ എന്ന തോതില്‍ വളരെ മന്ദഗതിയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഈ പാളികളുടെ കൂട്ടിമുട്ടല്‍ ഭൂചലനങ്ങള്‍ക്ക് കാരണമായിത്തീരുന്നുണ്ട്. അത് കൊണ്ട് ഇവയുടെ അതിര്‍ത്തി പ്രദേശങ്ങളിലാണ് കൂടതല്‍ ഭൂചലനങ്ങള്‍ അനുഭവപ്പെടാറുളളത്.

പര്‍വതങ്ങളെ വഹിക്കുന്ന ഭൗമപാളികളുടെ ചലനങ്ങള്‍ക്കനുസരിച്ച് പര്‍വതങ്ങളും ഓരോ വര്‍ഷവും ഏതാനും മില്ലീമീറ്ററുകള്‍ ചലിക്കാറുണ്ട്. ഈ ചലനം കൊണ്ട് മാത്രമല്ല ഈ പാളികളുടെ വ്യാപ്തി കൂടുന്നതു കൊണ്ടും ഇവ ഇതര പാളികളുമായി കൂട്ടിയിടിക്കാറുണ്ട്. ഇത് കാരണം ചിലപ്പോള്‍ ഭൂമുഖത്ത് പര്‍വതങ്ങളും നദികളും രൂപം കൊളളാറുണ്ട്. ഇക്കാര്യം സൂചിപ്പിക്കുന്ന ഒരു ഖുര്‍ആന്‍ വചനം ഉണ്ട്. ‘അവനാണ് ഭൂമിയെ വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍’ (13:3). പര്‍വതങ്ങളുടെ അല്ലെങ്കില്‍ അതിനെ വഹിക്കുന്ന പാളികളുടെ ചലനങ്ങള്‍ക്ക് കാരണമായി വര്‍ത്തിക്കുന്നത് അതിന് അകത്തളത്തിലെ താപത്തിന്റെ സ്വാധീനമാണ്. ഈ ചലനങ്ങള്‍ വളരെ മന്ദഗതിയിലാണ് സംഭവിക്കുന്നത് അത് കൊണ്ട് തന്നെ ഒരു സൂപ്പര്‍ കമ്പൂട്ടറിന്റെ സഹായത്തോടെ മാത്രമേ ഇത് കെണ്ടത്താന്‍ പറ്റുകയുളളൂ. തന്നെയുമല്ല മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമേ ഈ ചലനങ്ങളുടെ സ്വാധീനം ഭൂമുഖത്ത് പ്രകടമാകുകയുള്ളൂ. ഭൂമിയുടെ പാളികള്‍ ലംബമായും സമാന്തരമായും മാന്റിലില്‍ ചലിക്കുന്നതോടൊപ്പം ചില ഭൂഖണ്ഡങ്ങള്‍ മറ്റു ചിലതില്‍ നിന്ന് അകലുകയും ചെയ്യുന്നുണ്ട്. ഉദാഹരണമായി യൂറോപ്യന്‍ ഭൂഖണ്ഡം വടക്കനമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് ഓരോ വര്‍ഷവും 18 മില്ലീ മീറ്റര്‍ എന്ന തോതില്‍ അകലുന്നു. ഇവ ഭൂഖണ്ഡങ്ങള്‍ക്കിടയില്‍ നേരിയ വിടവ് സൃഷ്ടിക്കുന്നു. ഇക്കാര്യമായിരിക്കാം ഖുര്‍ആനിലെ ‘സസ്യങ്ങള്‍ മുളപ്പിക്കുന്ന ഭൂമി തന്നെയാണ് സത്യം‘( 86:12) എന്ന പരാമര്‍ശം.

പര്‍വതങ്ങളുടെ ചലനം ഒരു മാസത്തില്‍ ഏകദേശം ഒരു മില്ലിമീറ്റര്‍ വേഗതയില്‍ മാത്രമേ നടക്കുന്നുളളൂ. അത് കൊണ്ടാണ് അക്കാര്യം നാം അറിയാതെ പോകുന്നത്. അവ നിശ്ചലമാണെന്ന് നീ ധരിച്ചു പോകും എന്ന് ഖുര്‍ആനില്‍ പറഞ്ഞതും അതു കൊണ്ടാണ്. ഈ ചലനം ഒരു ഭാഗത്തേക്ക് മാത്രമല്ല പല ദിശയിലേക്കും സംഭവിക്കുന്നുണ്ട്.

പര്‍വതങ്ങള്‍ നമുക്ക് അനുഭവവേദ്യമല്ലാത്ത രൂപത്തില്‍ മേഘങ്ങളെപ്പോലെ ചലിക്കുന്നുവെന്ന വസ്തുത ഖുര്‍ആനിന്റെ ദൈവികതക്ക് വലിയ ഒരു ദൃഷ്ടാന്തമാണ്. പര്‍വതങ്ങള്‍ ചലിക്കുന്നു എന്ന സത്യം കേവലം അര നൂറ്റാണ്ട് മുമ്പ് മാത്രമാണ് ശാസ്ത്രം കണ്ടെത്തിയത്. അതിനു മുമ്പുളളവര്‍ക്കും ഈ ആയത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ പ്രയാസം വന്നില്ല എന്നതാണ് ഖുര്‍ആനിന്റെ മറ്റൊരു മഹത്വം. അന്നുളളവര്‍ പ്രസ്തുത വചനത്തിലെ പര്‍വതങ്ങളുടെ ചലനത്തിന്റെ ഉദ്ദേശ്യം അന്ത്യദിനത്തിലെ പര്‍വതത്തിന്റെ ചലനമായിരിക്കും എന്നാണ് മനസ്സിലാക്കിയിരുന്നത്. പിന്നീട് വന്ന ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഭൂമിയുടെ ചലനം തന്നെയാണ് ഇതിന്റെ വിവക്ഷ എന്ന നിഗമനത്തിലാണ് എത്തിയത്. എന്നാല്‍ ഇന്ന് നാം ഭൗമ ശാസ്ത്ര രംഗത്ത് കുറച്ചു കൂടി മുന്നോട്ട് പോകുകയും പര്‍വതങ്ങളെ വഹിക്കുന്ന ഭൂമിയിലെ പ്ലെയ്റ്റുകളാണ് ചലിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. ഖുര്‍ആന്‍ ഒരിക്കലും ശാസ്ത്രത്തിന് എതിരാകുന്നില്ല, മറിച്ച് ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് ഖുര്‍ആന്‍ വചനങ്ങളുടെ അതി സൂക്ഷ്മമായ അര്‍ഥതലങ്ങള്‍ അനാവരണം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്.

ആറ്റത്തിന്റെ ഭാരം

ഒരു വസ്തുവിന്റെ ഏറ്റവും ചെറിയ കണികയാണ് ആറ്റം എന്ന വസ്തുത ശാസ്ത്രം മനസ്സിലാക്കിയത് ഏകദേശം ഒരു നൂറ്റാണ്ട് മുമ്പാണ്. പിന്നീട് ആറ്റം പിളര്‍ത്തി അതിനകത്തുള്ള ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ തുടങ്ങിയ ഘടകങ്ങള്‍ കണ്ടെത്തുകയും ആണവോര്‍ജവും ആണവായുധവും വികസിപ്പിച്ച് ഉപയോഗപ്പെടുത്താന്‍ തുടങ്ങുകയും ചെയ്തു.

ഒരു കാലത്ത് ആറ്റമാണ് ഏറ്റവും ചെറുത് എന്നാണ് ശാസ്ത്രം ധരിച്ചിരുന്നത്. എന്നാല്‍ ഇന്ന് പദാര്‍ഥ ലോകത്ത് അതിനേക്കാള്‍ ചെറുതും അതിനേക്കാള്‍ വലുതുമായവയുണ്ടെന്ന് ശാസ്ത്രം പഠിക്കുന്ന ഏവര്‍ക്കുമറിയാം. ഈ തത്ത്വം ഖുര്‍ആനില്‍ പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു. ‘ഭൂമിയിലോ ആകാശത്തോ ഉളള ഒരു അണുവോളമുളള യാതൊന്നും നിന്റെ രക്ഷിതാവിന്റെ ശ്രദ്ധയില്‍ നിന്ന് വിട്ടു പോകുകയില്ല. അതിനേക്കാള്‍ ചെറുതോ വലുതോ ആയിട്ടുളള യാതൊന്നും സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പെടാത്തതായി ഇല്ല’. (10:61)

ഖുര്‍ആനില്‍ മൊത്തം ആറ് സ്ഥലങ്ങളില്‍ ദര്‍റ അതായത് ആറ്റം അല്ലെങ്കില്‍ അണു എന്ന പദം പ്രയോഗിച്ചതായി കാണാം. അണു എന്ന പദം ഖുര്‍ആനില്‍ പ്രയോഗിച്ചിടത്തല്ലാം മിസ്‌കാല ദര്‍റ അതായത് അണുവിന്റെ ഭാരം അല്ലെങ്കില്‍ അണുവിന്റെ തൂക്കം എന്നാണ് പറയുന്നത്. ‘അപ്പോള്‍ ആരെങ്കിലും ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആരെങ്കിലും ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.(സല്‍ സല 7,8). നമ്മുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാനാവാത്ത ഒരു സൂക്ഷ്മകണികക്ക് ഭാരമുണ്ട് എന്ന് പറഞ്ഞാല്‍ സാധാരണക്കാരന് അത് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. എന്നാല്‍ ആധുനിക ശാസ്ത്രം ഇന്ന് സകല വസ്തുക്കളുടെ ആറ്റത്തിനും ഭാരം കണക്കാക്കിയിട്ടുണ്ട് എന്ന് മാത്രമല്ല ഈ ആറ്റോമിക് ഭാരത്തിനനുസരിച്ചാണ് അവര്‍ അവയുടെ ഇനം വേര്‍തിരിക്കുന്നത്.

മൂലകങ്ങളുടെ പട്ടിക നാം പരിശോധിക്കുകയാണങ്കില്‍ അവയില്‍ ഓരോന്നിന്റെയും ആറ്റോമിക് നമ്പറും ആറ്റോമിക് ഭാരവും പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. അറേബ്യന്‍ മരുഭൂമിയില്‍ ജനിച്ച അക്ഷരജ്ഞാനമില്ലാത്ത ഒരു മനുഷ്യന് എങ്ങനെയാണ് ആറ്റത്തെക്കുറിച്ചും അതിന്റെ ഭാരത്തെക്കുറിച്ചും അതിനേക്കാള്‍ ചെറിയതോ വലിയതോ ആയ വസ്തുക്കളെക്കുറിച്ചും പറയാന്‍ കഴിയുക! ഖുര്‍ആനില്‍ പരാമര്‍ശിച്ച അണുവിന്റെ തൂക്കം, അണുവിനെക്കാള്‍ ചെറുത്, അണുവിനെക്കാള്‍ വലുത് എന്നീ പ്രയോഗങ്ങളെല്ലാം തന്നെ ഖുര്‍ആന്‍ ദൈവികമാണ് എന്നതിന് ഒരു തെളിവുകൂടിയാണ്.

അത്തിപ്പഴം

ഖുര്‍ആന്‍ അനവധി വസ്തുക്കളെ കൊണ്ട് സത്യം ചെയ്ത് വസ്തുതകള്‍ വിവരിക്കുന്നതായി കാണാം. ആകാശം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, കാലം, രാപകലുകള്‍ എന്നിവ അതിനുദാഹരണമാണ്. അതു പോലെ രണ്ട് തരം ഫലവര്‍ഗങ്ങളെക്കുറിച്ചും ഇത്തരത്തില്‍ ആണയിട്ട് പറയുന്നതായി കാണാം. അല്ലാഹു പറയുന്നു. അത്തിയും ഒലീവും സീനാപര്‍വതവും നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ് സത്യം. തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു (95:1-4).

ഖുര്‍ആനില്‍ ധാരാളം പഴവര്‍ഗങ്ങളെക്കുറിച്ചും ഭക്ഷണ പദാര്‍ഥങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ടെങ്കിലും അത്തിപ്പഴം, ഒലീവ് എന്നിവ കൊണ്ട് മാത്രമാണ് സത്യം ചെയ്തിട്ടുളളത്. ഖുര്‍ആനിലെ അധ്യായങ്ങള്‍ക്ക് പ്രവാചകന്മാരുടെയും സമുദായങ്ങളുടെയും ജീവികളുടെയും പേരുകള്‍ നല്‍കിയതായി കാണാം. എന്നാല്‍ ഒരു ഫലത്തിന്റെ പേര് മാത്രമാണ് ഖുര്‍ആനിലെ അധ്യായങ്ങളിലുളളത്. അതാണ് അത്തിപ്പഴം. അത്തിപ്പഴം, ഒലീവ് എന്നിവയെക്കുറിച്ച് ആധൂനിക വൈദ്യ ശാസ്ത്രം വെളിപ്പെടുത്തിയ ചില വസ്തുതകള്‍ വിശകലനം ചെയ്യുമ്പോള്‍ അവ ഖുര്‍ആനിന്റെ ദൈവികത വെളിപ്പെടുത്തുന്നതായി കാണാം.

മനുഷ്യ മസ്തിഷ്‌കം മിഥാലോനിഡ്‌സ് (Mithalonidz) എന്ന ഒരു പദാര്‍ഥമുത്പാദിപ്പിക്കുന്നുണ്ട്. ഈ പ്രോട്ടീനിന് ശരീരത്തിലെ ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ് എന്നിവയുമായി പെട്ടെന്ന് സംയോജിക്കാന്‍ കഴിയും. ശരീരത്തിലെ പോഷണോപചയത്തിലും ശാസോഛ്വാസ പ്രവര്‍ത്തനത്തിലും ഹൃദയത്തിന് ശക്തിനല്‍കുന്നതിനും സര്‍വോപരി ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്.

ഒരു മനുഷ്യന്റെ 15 മുതല്‍ 35 വയസ്സ് വരെയുളള പ്രായത്തിനിടയിലാണ് അവന്റെ തലച്ചോര്‍ ഈ പദാര്‍ഥം കൂടുതലായി ഉത്പാദിപ്പിക്കുന്നത്. പിന്നീട് ഇതിന്റെ ഉത്പാദനം കുറഞ്ഞ് വരികയും പാടെ ഇല്ലാതാകുകയും ചെയ്യും. ഇതിന്റെ അഭാവമാണ് ജരാനരകള്‍ക്കും വാര്‍ധക്യത്തിനും കാരണമായിത്തീരുന്നത്. അതു കൊണ്ട് തന്നെ യൗവനം നിലനിര്‍ത്തുന്നതിനും വാര്‍ധക്യം അകറ്റുന്നതിനും കാര്യമായ പങ്കു വഹിക്കുന്ന ഈ വസ്തു വല്ല സസ്യങ്ങളിലും കണ്ടെത്താനുകുമോ എന്ന് ശാസ്ത്രജ്ഞര്‍ അന്വേഷിക്കുകയുണ്ടായി. അവരുടെ ഗവേഷണഫലമായി സസ്യങ്ങളില്‍ അത്തിപ്പഴത്തിലും ഒലീവിലും മാത്രമേ ഈ പദാര്‍ഥം കണ്ടെത്താന്‍ കഴിഞ്ഞിട്ടുളളൂ.

ഖുര്‍ആന്‍ ഈ രണ്ട് ഫലങ്ങളെക്കുറിച്ച് സത്യം ചെയ്ത് പറഞ്ഞതിനോട് അനുബന്ധമായി പറഞ്ഞ കാര്യങ്ങളും പ്രസക്തമാണ്. മനുഷ്യനെ ഏറ്റവും നല്ല ഘടനയോട് കൂടി സൃഷ്ടിച്ചിരിക്കുന്നു എന്നാണ് ഖുര്‍ആന്‍ തുടര്‍ന്ന് പറയുന്നത്. ഈ രണ്ട് ഫലങ്ങളില്‍ നിന്നും ലഭിക്കുന്ന വസ്തുക്കളുടെ സംയോജനത്തിലൂടെ മനുഷ്യന് അവന്റെ ഊര്‍ജസ്വലതയും യൗവനവും നിലനിര്‍ത്താനാവുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

അത്തിപ്പഴത്തെക്കുറിച്ച് ഖുര്‍ആനില്‍ മാത്രമല്ല ഹദീസുകളിലും പ്രസ്താവിക്കുന്നുണ്ട്. നബി (സ്വ) പറഞ്ഞു. നിങ്ങള്‍ അത്തിപ്പഴം കഴിക്കുക. വല്ല പഴവും സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിയിട്ടുണ്ടെങ്കില്‍ അത് അത്തിപ്പഴമാണ്. ഖുര്‍ആനിലും ഹദീസലും മാത്രമല്ല വേദപുസ്തകത്തില്‍ പുതിയതിലും പഴയതിലുമായി പലയിടത്തും അത്തിയെക്കുറിച്ച് പാരമര്‍ശിക്കുന്നുണ്ട്. ഹോമര്‍, പ്ലാറ്റോ, സോക്രട്ടീസ് എന്നിവരെല്ലാം ഇത് കഴിച്ചിരുന്നത് കൊണ്ട് ഫിലോസഫേര്‍സ് ഫ്രൂട്ട് എന്ന ഒരു അപരനാമവും ഇതിനുണ്ട്.

ഒലീവ്

ഖുര്‍ആന്‍ സത്യം ചെയ്തു പറഞ്ഞ മറ്റൊരു ഫലം ഒലീവാണ്. ഒലീവിനെക്കുറിച്ച് ഹദീസുകളിലും വിവരിക്കുന്നുണ്ട്. ഖുര്‍ആനില്‍ നൂറിലധികം സ്ഥലങ്ങളില്‍ സസ്യശാസ്ത്രം പ്രതിപാദിക്കുന്നതില്‍ ആറിടത്ത് ഒലീവ് എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. അതിനുപുറമെ ഒരിടത്ത് അല്ലാഹുവിന്റെ പ്രകാശത്തെ ഒലിവെണ്ണ കൊണ്ട് കത്തിക്കപ്പെടുന്ന വിളക്കിനോടാണ് ഉപമിച്ചിട്ടുളളത്. ‘സീന പര്‍വതത്തില്‍ മുളച്ചുവരുന്ന ഒരു മരവും നാം നിങ്ങള്‍ക്ക് സൃഷ്ടിച്ചു തന്നിരിക്കുന്നു. എണ്ണയും ഭക്ഷണം കഴിക്കുന്നവര്‍ക്ക് കറിയും അത് ഉത്പാദിപ്പിക്കുന്നു’ (23:20).

നബി(സ്വ) പറഞ്ഞു ‘നിങ്ങള്‍ ഒലിവെണ്ണ കഴിക്കുകയും അത് തേക്കുകയും ചെയ്യുക. അത് ഒരു അനുഗൃഹീത വൃക്ഷത്തില്‍ നിന്നുളളതാണ്’. (തിര്‍മിദി) 2 ആധുനിക വൈദ്യശാസ്ത്രം ഒലീവെണ്ണയുടെ അത്ഭുതകരമായ ഔഷധഗുണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, ചില രോഗങ്ങളെ ചെറുക്കാനും മറ്റു ചില രോഗങ്ങളുടെ ശമനത്തിന് ആക്കം കൂട്ടാനും ഇത് സഹായകമാണ്. ഖുര്‍ആനില്‍ അനുഗൃഹീതം എന്ന് വിശേഷിപ്പിക്കപ്പെട്ട ഒലീവിന്റെ ഔഷധഗുണത്തെക്കുറിച്ച് ഒട്ടേറെ പഠനഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ഭക്ഷണത്തില്‍ ഒലീവ് എണ്ണ ഉപയോഗിക്കുന്ന മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെ നിവാസികള്‍ക്ക് കാന്‍സറും ഹൃദ്രോഗവും താരതമ്യേന കുറവാണ് എന്നതാണ്.

ഒട്ടുമിക്ക സസ്യഎണ്ണകളും ആട്ടിയെടുത്ത് സംസ്‌കരിച്ചതിന് ശേഷമേ കഴിക്കാനാവുകയുളളൂ. എന്നാല്‍ ഒലീവെണ്ണ വെളിച്ചെണ്ണയെപ്പോലെ ശുദ്ധീകരിക്കാതെ തന്നെ ഉപയോഗിക്കാനാവും. ഒട്ടേറെ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുളള ഒലിവെണ്ണയില്‍ പ്രോട്ടീന്‍, ഫോസ്ഫറസ്, പൊട്ടാസിയം, ഇരുമ്പ്, കാല്‍സിയം, കാര്‍ബോ ഹൈഡ്രൈറ്റ്, വൈറ്റമിന്‍ എ, ബി എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഒലീവെണ്ണ മനുഷ്യന് ലഭിച്ച ഒരു ദൈവിക വരദാനമാണ്. പൂര്‍വീകര്‍ അതിന്റെ ചില പ്രയോജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. ആധുനിക വൈദ്യശാസ്ത്രം അതിന്റെ മറ്റു വേറെ ചില നേട്ടങ്ങളും കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു. കൊളസ്‌റ്റ്രോള്‍ ഉളളവര്‍ പൊതുവെ എണ്ണ ഒഴിവാക്കേണ്ടതാണ്, എന്നാല്‍ ഒലീവെണ്ണ കൊളസ്‌റ്റ്രോള്‍ കുറക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പ്രമേഹം, രക്തസമ്മര്‍ദം ചിലയിനം കാന്‍സറുകള്‍ എന്നിവക്കെല്ലാം ഒലീവ് ഫലപ്രദമായ ഔഷധം തന്നെയാണ്.

സ്‌പെയിനില്‍ എലികളിള്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ നിന്നും കാന്‍സറിനെ തടയാന്‍ ഒലീവെണ്ണക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പരീക്ഷണശാലയില്‍ വളര്‍ത്തുന്ന എലികളില്‍ ഒരു വിഭാഗത്തിന് ഒലീവെണ്ണയും മറ്റൊരു വിഭാഗത്തിന് മത്സ്യ എണ്ണയും വേറെ ചിലതിന് സണ്‍ഫ്‌ളവര്‍ എണ്ണയും നല്‍കുകയുണ്ടായി. പിന്നീട് ഒരോ വിഭാഗത്തിലും കാന്‍സറിന് കാരണമാകുന്ന വസ്തുക്കള്‍ കുത്തിവെച്ചപ്പോള്‍ ഒലീവെണ്ണ നല്‍കിയ വിഭാഗത്തിന് താരതമ്യേന കുറച്ച് മാത്രമെ കാന്‍സര്‍ ബാധിക്കുകയുണ്ടായുളളൂ. ഭക്ഷണത്തില്‍ അഞ്ച് ശതമാനം ഒലീവെണ്ണ ഉള്‍പെടുത്തിയാല്‍ തന്നെ കോശങ്ങളിലെ അര്‍ബുദ വ്യാപനത്തിന് തടയിടാനാകും എന്നാണ് ഈ പരീക്ഷണസംഘത്തിന്റെ മേധാവി അവകാശപ്പെടുന്നത്.

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഒരു പറ്റം മധ്യവയസ്‌കരില്‍ നടത്തിയ പഠനം ഒലീവെണ്ണ സന്ധിവേദന ലഘൂകരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാനഡയിലെ പാരമ്പര്യ വൈദ്യന്മാര്‍ പിത്താശയക്കല്ലിന് പ്രധാനമായും നല്‍കുന്നത് ഒലീവെണ്ണതന്നെയാണ്. പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഒലീവെണ്ണ സഹായകമാണെന്നാണ് അമേരിക്കയിലെ ഒരു സംഘം ഡോക്ടര്‍മാര്‍ നടത്തിയ പഠനം തെളിയിക്കുന്നത്. എങ്കിലും ഈ രംഗത്ത് ഇനിയും ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയത് കൊണ്ട് ഒലീവെണ്ണ ഊര്‍ജസ്വലത നിലനിര്‍ത്താനും വാര്‍ധക്യത്തെ അകറ്റാനും സഹായിക്കും. തലച്ചോറിന്റെ ശക്തി കാത്തുസൂക്ഷിക്കുന്നതു കൊണ്ട് ബൗദ്ധിക കര്‍മങ്ങള്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കാനും വാര്‍ധക്യത്തില്‍ ഓര്‍മശക്തി നശിക്കുന്നത് തടയാനും ഇതിന്റെ നിത്യോപയോഗം മൂലം സാധ്യമാണ്. കാരണം വാര്‍ധക്യത്തില്‍ മസ്തിഷ്‌ക്കത്തെ പ്രവര്‍ത്തനക്ഷമമാക്കുന്ന ഒട്ടേറെ ഫാറ്റ് അമ്‌ളങ്ങള്‍ ഈ എണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഒലീവ് അനുഗൃഹീതമായതും ഇത്തരം നേട്ടങ്ങള്‍ ഉള്ളത് കൊണ്ട് കൂടിയാകാം.

യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണകാരണങ്ങളില്‍ ആദ്യത്തെ അഞ്ചെണ്ണത്തില്‍ ഒന്ന് കാന്‍സറാണ്. എങ്കിലും ഒലീവ് പ്രധാന എണ്ണയായി ഉപയോഗിക്കുന്ന യൂറോപ്പിലെ തന്നെ വടക്ക് പടിഞ്ഞാന്‍ മേഖലയില്‍ കാന്‍സര്‍ മരണനിരക്ക് താരതമ്യേന കുറവാണ്. ആമാശയ അര്‍ബുദം, സ്തനാര്‍ബുദം തുടങ്ങി കാന്‍സറിന്റെ ഒട്ടേറെ ഇനങ്ങളുടെ അനുപാതം കുറയ്ക്കാന്‍ ഈ അനുഗൃഹീത എണ്ണക്ക് കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതോടൊപ്പം ദഹനം എളുപ്പമാക്കുകയും വിരശല്യം ഇല്ലാതാക്കുകയും ആമാശയത്തിലെ അസിഡിറ്റി ഒഴിവാക്കി അള്‍സറിനെ അകറ്റുകയും ചെയ്യും. നബി(സ്വ) കല്പിച്ചതു പോലെ ഇത് തലയില്‍ തേക്കുന്നത് മുടികൊഴിച്ചിലും അകാലനരയും തടയാന്‍ സഹായകമാകും. ഇത് ചൊറി, ചിരങ്ങ് പോലുളള ത്വഗ്‌രോഗങ്ങള്‍ക്ക് ശമനം നല്‍കുമെന്ന് ഇബ്‌നു സീന രേഖപ്പെടുത്തിയിട്ടുണ്ട്.

അനന്തമായ ആകാശം

ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ ഖുര്‍ആന്‍ നമ്മോട് അനവധി സൂക്തങ്ങളില്‍ ആവശ്യപ്പെടുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് ”ആകാശവും അത് സ്ഥാപിച്ച രീതിയും തന്നെയാണ് സത്യം” (91:5) എന്ന വചനം. ‘സമാഅ്’ എന്ന പദമാണ് ഖുര്‍ആനില്‍ ആകാശം എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചിട്ടുളളത്. ഉയര്‍ന്നത് എന്നാണ് അറബി ഭാഷയില്‍ ഇതിനര്‍ഥം. മേഘം, മേല്‍ക്കൂര എന്നീ അര്‍ഥങ്ങളിലും ഈ പദം പ്രയോഗിക്കാറുണ്ട്. പ്രപഞ്ചത്തില്‍ ഭൂമിക്ക് ഉപരിയായി സ്ഥിതി ചെയ്യുന്ന ഗോളങ്ങള്‍, ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, ധൂമകേതുക്കള്‍, ഗാലക്‌സികള്‍, താരാഗണങ്ങള്‍, തമോഗര്‍ത്തങ്ങള്‍ തുടങ്ങി ഊര്‍ജത്തിന്റെയും പദാര്‍ഥത്തിന്റയും അനവധി അത്ഭുതങ്ങള്‍ അടങ്ങിയ ഒരു ലോകമാണ് ആകാശം.

മുകളില്‍ സൂചിപ്പിച്ച സൂറത്തു ശംസിലെ അഞ്ചാം വചനമായ ‘വസ്സമാഇ വമാ ബനാഹാ’ എന്ന വാക്യത്തെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രധാനമായും രണ്ടു രൂപത്തിലാണ് വിശദീകരിച്ചിട്ടുളളത്. ഒന്ന്, ആകാശവും അത് നിര്‍മിച്ച രീതിയും തന്നെയാണ് സത്യം. രണ്ട്, ആകാശം അത് നിര്‍മിച്ചവന്‍ തന്നെയാണ് സത്യം. ഈ രണ്ട് അര്‍ഥത്തിലാണെങ്കിലും അല്ലാഹുവിന്റെ മഹത്വം തന്നെയാണ് ഈ വചനത്തിലൂടെ വ്യക്തമാക്കുന്നത്.

ആകാശം എന്ന പദം ഖുര്‍ആനില്‍ 310 സ്ഥലങ്ങളിലാണ് പ്രയോഗിച്ചിട്ടുളളത്. അതില്‍ 120 സ്ഥലങ്ങളില്‍ ഏകവചനമായും 190 സ്ഥലങ്ങളില്‍ ബഹുവചനമായും പ്രയോഗിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏഴ് ആകാശങ്ങള്‍ എന്ന പ്രയോഗവും ഏഴ് പ്രാവശ്യം വന്നിട്ടുണ്ട്. എന്നാല്‍ ആകാശത്തെ അലങ്കരിക്കുന്ന താരങ്ങളും നക്ഷത്ര ഗ്രഹങ്ങളും ഒന്നാം ആകാശത്തിലാണ് എന്നാണ് ഖുര്‍ആനിലെ പല വചനങ്ങളും സൂചിപ്പിക്കുന്നത്. ”തീര്‍ച്ചയായും അടുത്തുളള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടി പിടിപ്പിച്ചിരിക്കുന്നു” (37:6), ”അടുത്തുളള ആകാശത്തെ നാം ദീപങ്ങള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നു” (41:12, 67:5) എന്നീ വചനങ്ങള്‍ അതിനുദാഹരണമാണ്.

വിജ്ഞാന വിസ്‌ഫോടനം കൊണ്ട് അഭിമാനം നടിക്കുന്ന ഈ കാലഘട്ടത്തില്‍, അത്ഭുതകരമായ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ അകമ്പടിയുണ്ടായിട്ടു പോലും മനുഷ്യന് ഭൂമിയോട് ഏറ്റവും അടുത്ത ആകാശത്തിന്റെ വളരെ ചെറിയ ഒരംശം മാത്രമേ ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഈ വിശാലപ്രപഞ്ചത്തിന്റെ വ്യാപ്തിയില്‍ നിന്ന് ഗോള ശാസ്ത്രജ്ഞര്‍ക്ക് ഇത് വരെ കെണ്ടത്താന്‍ കഴിഞ്ഞിട്ടുളളത് ഏകദേശം 24 ബില്യണ്‍ പ്രകാശവര്‍ഷ ദൂരത്തിലുളള ഭാഗം മാത്രമാണ്. ഈ ഭാഗം തന്നെ ഇനിയും അനന്തതയിലേക്ക് വികസിച്ച് കൊണ്ടിരിക്കുകയാണ്. അതായത് ഇന്നു വരെ കണ്ടെത്തിയ ഗാലക്‌സികള്‍ പരസ്പരം അകലുന്നതു പോലെ അവ നമ്മില്‍ നിന്നും സെക്കന്റില്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ അകന്നു കൊണ്ടിരിക്കുന്നു. നമ്മോട് ഏറ്റവും അടുത്ത ആകാശത്തില്‍ നിന്ന് ഗോള ശാസ്ത്രജ്ഞര്‍ ഇതുവരെ കെണ്ടത്തിയ ഭാഗത്ത് ഏകദേശം രണ്ടു ലക്ഷം മില്യണ്‍ ഗാലക്‌സികളെങ്കിലും ഉണ്ട്. അവയില്‍ ഓരോന്നിലും ബില്യണ്‍ കണക്കിന് നക്ഷത്രങ്ങളുമുണ്ട്. ഒന്നാം ആകാശത്തിന്റെ പത്ത് ശതമാനം മാത്രമാണ് ആധുനിക ശാസ്ത്രത്തിന് ഇതുവരെയായിട്ടും കെണ്ടത്താന്‍ കഴിഞ്ഞിട്ടുളളത്. അപ്പോള്‍ ഏഴ് ആകാശങ്ങളുടെ വ്യാപ്തി നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ്. അത് കൊണ്ടാണ് ആകാശസൃഷ്ടിപ്പ് ഖുര്‍ആനില്‍ ഇത്രയധികം ഊന്നിപ്പറയുന്നത്. അല്ലാഹു പറയുന്നു ”ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പ് മനുഷ്യ സൃഷ്ടിപ്പിനേക്കാളും വലിയതാണ്, പക്ഷേ അധിക ജനങ്ങളും അറിയുന്നില്ല” (40:57). ”ആകാശങ്ങളെയും ഭൂമിയെയും അവയ്ക്കിടയിലുളളതിനെയും നാം കളിയായി സൃഷ്ടിച്ചതല്ല, അവ രണ്ടിനെയും സത്യമായിട്ട് തന്നെയാണ് നാം സൃഷ്ടിച്ചിട്ടുളളത് പ്യക്ഷ അധിക ജനങ്ങളും അറിയുന്നില്ല” (44:38,39).

ആകാശത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് അല്ലെങ്കില്‍ അതിന്റെ സ്രഷ്ടാവിനെക്കുറിച്ച് അല്ലാഹു സത്യം ചെയ്ത് പറഞ്ഞതിലെ യുക്തി വളരെ വ്യക്തമാണ്. ഏറ്റവും അടുത്ത ആകാശത്തിന്റെ നാലയലത്ത് പോലും എത്താന്‍ കഴിയാത്ത മനുഷ്യനെ സംബന്ധിച്ചേടത്തോളം അനന്തവും അജ്ഞാതവുമായ ആകാശം സംവിധാനിച്ച അല്ലാഹു അല്ലാതെ മറ്റാരാണ് ആരാധനക്കര്‍ഹനായിട്ടുളളത്?.

 

References
  1. https://cosmicweb.kimalbrecht.com/[]
  2. സുനനു ത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 608, ഹദീസ് 1957[]
മുൻപത്തെ ലേഖനം വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രത്തിനു മുന്നില്‍ 2
അടുത്ത ലേഖനം വിശുദ്ധ ഖുര്‍ആന്‍ ശാസ്തത്തിനു മുന്നില്‍ 3

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History