വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രത്തിനു മുന്നില്‍ 5
വിശുദ്ധ ഖുര്‍ആന്‍ വിശ്വാസത്തിന്റെയും ജീവിതമാര്‍ഗദര്‍ശനത്തിന്റെയും ഗ്രന്ഥമായിരിക്കുമ്പോഴും, സൃഷ്ടിപ്പിന്റെ ഘടനകളെക്കുറിച്ച് ചിന്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന അനവധി സൂചനകള്‍ അതില്‍ ഉള്‍ക്കൊള്ളുന്നു. ആധുനിക ശാസ്ത്രം കണ്ടെത്തിയ പല സത്യങ്ങളും ഖുര്‍ആന്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ സൂചനാത്മകമായി അവതരിപ്പിച്ചിട്ടുണ്ടെന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തുന്നു. ഖുര്‍ആനിലെ അക്കസംവിധാനങ്ങളും ആവര്‍ത്തനക്രമങ്ങളും ഡിജിറ്റല്‍ കോഡുകളുടെ സാദൃശ്യം ഓര്‍മ്മിപ്പിക്കുന്നത്, ഭൂമിയുടെ പാളികളായ ഘടനയെക്കുറിച്ചുള്ള സൂചനകള്‍, വിള്ളലുകളും പിളര്‍പ്പുകളും ഉള്ള ഭൂമിയുടെ സ്വഭാവം, പ്രപഞ്ചത്തിന്റെ ഉത്ഭവം മുതല്‍ വികാസവും അന്ത്യംവരെയും സംബന്ധിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍ മനുഷ്യബുദ്ധിയെ ചിന്തിപ്പിക്കുന്നു.
ഈ പരാമര്‍ശങ്ങള്‍ ഖുര്‍ആന്‍ ഒരു ശാസ്ത്രഗ്രന്ഥമാണെന്ന് അവകാശപ്പെടുന്നതിനല്ല, മറിച്ച് മനുഷ്യനെ സൃഷ്ടിയുടെ അത്ഭുതങ്ങളിലേക്ക് നയിക്കാനും ദൈവിക ക്രമങ്ങളെ തിരിച്ചറിയാനും പ്രേരിപ്പിക്കാനാണ്. അതുവഴി വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രത്തിനു മുന്നില്‍ വിശ്വാസത്തെയും ബുദ്ധിയെയും സംയോജിപ്പിക്കുന്ന ദൈവീക വചനമായി നിലകൊള്ളുന്നു.
ഖുര്‍ആനും ഡിജിറ്റല്‍ കോഡും
ഖുര്‍ആനിന്റെ ലിഖിതവും പാരായണവും അന്ത്യദിനം വരെ മാറ്റം വരാതെ സൂക്ഷിക്കാനുതകുന്ന നിരവധി മാര്‍ഗങ്ങള്‍ ഇന്ന് ആധുനിക സാങ്കേതിക വിദ്യ നമുക്കു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡിജിറ്റല്‍ ടെക്‌നോളജിയുടെ രംഗത്തുളള ഏറ്റവും പുതിയ ചില ഗവേഷണങ്ങള്‍ ഖുര്‍ആനിന്റെ ദൈവികതയിലേക്ക് കൂടി വെളിച്ചം വീശാന്‍ തുടങ്ങിയിട്ടുണ്ട്. ഈജിപ്തിലെ എ. എം. എല്‍ സോഫ്റ്റ് വെയര്‍ കമ്പനിയിലെ ഒരു സംഘം ഗവേഷകര്‍ കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമായി ഖുര്‍ആനിന്റെ ഒരു ഡിജിറ്റല്‍ കോഡ് കണ്ടെത്തിയിട്ടുണ്ട്. ഈ കോഡ് ഖുര്‍ആനിന്റെ ദൈവികത വെളിപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ശാസ്ത്രീയ തെളിവാണ് എന്നാണ് അവര്‍ അവകാശപ്പെടുന്നത്. കാരണം ഖുര്‍ആനിലെ അധ്യായങ്ങളിലും സൂക്തങ്ങളിലും ആരെങ്കിലും വല്ല കൃത്രിമമോ മാറ്റത്തിരുത്തലുകളോ വരുത്തിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ ഈ സംഖ്യ കോഡിന്റെ സഹായത്താല്‍ സാധിക്കുന്നതാണ്.
സുറത്തുല്‍ മുദ്ദസിറില്‍ നരകത്തെക്കുറിച്ച് അല്ലാഹു പറയുന്നു: അതിന്റെ മേല്‍ നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്. നരകത്തിന്റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്, അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു. വേദം നല്‍കപ്പെട്ടവര്‍ക്ക് ദൃഢബോധ്യം വരുവാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിക്കുവാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും, അല്ലാഹു എന്തൊരു ഉപമയാണ് ഇത് കൊണ്ട് ഉദ്ദേശിച്ചിട്ടുളളതെന്ന് ഹൃദയങ്ങളില്‍ രോഗമുളളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്, അപ്രകാരം അല്ലാഹു ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു (മുദ്ദസിര്‍ 30). പ്രസ്തുത വചനത്തിലെ 19 എന്ന അക്കമാണ് എ.എം.എല്‍ കമ്പനിയിലെ സോഫ്റ്റ് വെയര്‍ വിദഗ്ദര്‍ കമ്പ്യൂട്ടറിന്റെ സഹായത്തോട് കൂടി പഠനവിധേയമാക്കിയത്. ഇവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞ വിസ്മയകരമായ ഗവേഷണ ഫലങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും എന്നാണ് കമ്പനിയുടെ വക്താക്കള്‍ അവകാശപ്പെടുന്നത്.
ഖുര്‍ആനിലെ അധ്യായങ്ങളും അവയിലെ സൂക്തങ്ങളും അതിലെ അക്ഷരങ്ങളുടെ എണ്ണവും 19 എന്ന അക്കത്തിന് അവയുമായുളള ബന്ധവും താരതമ്യം നടത്തിക്കൊണ്ടാണ് പഠനം ആരംഭിച്ചത്. ഖുര്‍ആനിലെ മൊത്തം അധ്യായങ്ങളുടെ എണ്ണം114. ഈ സംഖ്യ 19 ന്റെ ഗുണിതത്തില്‍ വരുന്നതാണ്. (19$6=114) അതുപോലെ ഒന്നൊഴികെ എല്ലാ അധ്യായങ്ങളുടെ പ്രാരംഭത്തില്‍ കാണുന്ന ബിസ്മിലാഹി റഹ് മാനി റഹീം എന്നവചനത്തില്‍ 19 അക്ഷരങ്ങളാണ് അടങ്ങിയിട്ടുളളത്. അധ്യായങ്ങളും വചനങ്ങളും മാത്രമല്ല ഖുര്‍ആനില്‍ പരാമര്‍ശിച്ച പല വിഷയങ്ങളും പത്തൊമ്പതിന്റെ ഗുണിതങ്ങള്‍ക്കനുസരിച്ച് തന്നെയാണ് വന്നിട്ടുളളത്. ഉദാഹരണമായി ഈമാന്‍ എന്ന പദം 114 ( 19$6=114) തവണയാണ് വന്നിട്ടുളളത്. പെരുമാറ്റ നിയമങ്ങളെക്കുറിച്ച് 38 (2$19=38) പ്രാവശ്യമാണ് വന്നിട്ടുളളത്. വിലക്കുകള്‍ 57(3$19=57) പ്രാവശ്യമാണ് വന്നിട്ടുളളത് . സാമ്പത്തിക നിയമങ്ങളെക്കുറിച്ച് 38 (2$19=38) പ്രാവശ്യവും ഭാര്യഭര്‍തൃബന്ധങ്ങളെക്കുറിച്ച് 38(2$19=38) പ്രാവശ്യവുമാണ് പരാമര്‍ശമുളളത്. അല്ലാഹുവിന്റെ 99 നാമങ്ങളില്‍ 95 എണ്ണമാണ് ഖുര്‍ആനില്‍ വന്നിട്ടുളളത് ബാക്കി 4 എണ്ണം ഹദീസുകളിന്‍ വന്നതാണ്. അല്ലാഹുവിന്റെ പേരുകളായി ഖുര്‍ആനില്‍ വന്ന 95 എന്ന എണ്ണവും 19 ന്റെ ഗുണിതത്തില്‍ (5$19=95) വരുന്നതാണ്.
ചില അധ്യായങ്ങളുടെ പ്രാരംഭത്തില്‍ കാണപ്പെടുന്ന കേവലാക്ഷരങ്ങളും പഠനവിധേയമാക്കിയിട്ടുണ്ട്. സുറത്തുല്‍ ബഖറയുടെ ആദ്യത്തിലുളള അലിഫ്, ലാം, മീം എന്നീ മുന്ന് അക്ഷരങ്ങള്‍ കാണപ്പെടുന്നത് പോലെ പല സൂറത്തുകളിലുമായി ഖുര്‍ആനില്‍ മൊത്തം 14 അക്ഷരങ്ങളാണ് ഈ രൂപത്തില്‍ വന്നിട്ടുളളത്. ഈ അക്ഷരങ്ങളെല്ലാം ഒരുമിച്ച് കൂട്ടി അര്‍ഥമുളള ഒരു വാചകത്തിന്റെ രൂപത്തിലാക്കുകയാണെങ്കില്‍ (നസ്സു ഹകീമിന്‍ ഖാതിഅ് ലഹു സിറ്) അതായത് യുക്തിമാനായവന്റെ ഖണ്ഡിതമായ രഹസ്യമടങ്ങിയ പ്രമാണം എന്ന അര്‍ഥത്തിലുളള ഒരു വാചകം രൂപപ്പെടുത്താന്‍ കഴിയും.
ഖുര്‍ആനില്‍ വേറെയും ചില സംഖ്യാ കോഡുകള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അഞ്ച് എന്ന അക്കം അതില്‍ പെട്ടതാണ്. ഇസ്‌ലാമിലെ പഞ്ചസ്തഭങ്ങളില്‍ ഒന്നാണ് നമസ്‌കാരം അത് നിര്‍വഹിക്കേണ്ട സമയവും അഞ്ച് തന്നെയാണ്. അത് പോലെ ഏഴ് എന്ന അക്കത്തിനും ചില സവിശേഷതകളുണ്ട്. സൂറത്തുല്‍ ഫാതിഹയിലെ ആയത്തുകളുടെ എണ്ണം ഏഴ് തന്നെയാണ്. ആകാശഭൂമികളുടെ എണ്ണത്തെക്കുറിച്ച് ഏഴ് എന്നാണ് പറയുന്നത്. അവയുടെ സൃഷ്ടിപ്പിന് ശേഷം ഏഴാമത്തെ ദിവസമാണ് അവന്‍ സിംഹാസനസ്ഥനായിട്ടുളളത്. ഇതു പോലെ ഏഴ് എന്ന അക്കത്തിന് വേറെയും പല സവിശേഷതകള്‍ കാണാനാവും.
ഖുര്‍ആനിലെ വചനങ്ങളുടെയും അക്ഷരങ്ങളുടെയും എണ്ണത്തില്‍ മാത്രമല്ല ഡിജിറ്റല്‍ കോഡ് എന്ന വിസ്മയം അടങ്ങിയിട്ടുളളത്. ചില മതവിധികളുടെ കാലയളവിലും ഇത്തരത്തിലുളള ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഉദാഹരണമായി വിവാഹ മോചിതരായ സ്ത്രീകള്‍ പുനര്‍ വിവാഹത്തിന് മുമ്പ് മൂന്നു ആര്‍ത്തവ കാലം അല്ലെങ്കില്‍ ശുദ്ധി കാലം ഇദ്ദയിരിക്കണം എന്നാണ് ഖുര്‍ആന്‍ ആജ്ഞാപിക്കുന്നത്. ഇങ്ങനെ ഒരു നിബന്ധന വെച്ചത് സ്ത്രീകള്‍ ഗര്‍ഭിണി അല്ല എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് എന്നാണ് പണ്ഡിതന്മാര്‍ പ്രസ്തുത വചനത്തിന് വ്യാഖ്യാനമായി പറഞ്ഞിട്ടുളളത്. അതുപോലെ വിധവയുടെ ഇദ്ദ കാലയളവ് നാലു മാസവും പത്തു ദിവസവുമാണ് എന്നും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. വിവാഹ മോചിതയും വിധവയും പുനര്‍ വിവാഹത്തിന് മുമ്പ് നിശ്ചിത ദിവസം ഇദ്ദയിരിക്കുന്നതിന്റെ അനിവാര്യതയും ഇന്ന് ആധുനിക ശാസത്ര ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പുരുഷന്മാരുടെ ബീജത്തിലെ ജനിതക ഗുണങ്ങള്‍ ഉള്‍കൊളളുന്ന തിരിച്ചറിയല്‍ കോഡുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ഇദ്ദയുടെ കാലയളവിന്റെ യുക്തി വെളിപ്പെടുത്തിയത്. ഓരോ മനുഷ്യരുടെയും വിരലടയാളവും കണ്ണിന്റെ കൃഷ്ണമണിയും മറ്റുളളവരില്‍ നിന്ന് വ്യത്യസ്തമാകുന്നത് പോലെ അവരുടെ ബീജത്തിലെ ജനിതക ഗുണങ്ങള്‍ വിവരിക്കുന്ന കോഡും വ്യത്യസ്തമായിരിക്കും. ഒരു സ്ത്രീയുടെ ശരീരത്തിന് അവളുടെ ഭര്‍ത്താവിന്റെ ബീജത്തിന്റെ കോഡ് പരിചിതമാകുകയും അത് അവളുടെ ശരീരത്തിന് തിരിച്ചറിയാന്‍ കഴിയുകയും അതിനോട് അവള്‍ താതാത്മ്യം പ്രാപിക്കുകയും ചെയ്യും.
ഒരു പുരുഷന്റെ ബീജത്തിലെ ജനിതക സ്വാഭാവ ഗുണങ്ങള്‍ വിവരിക്കുന്ന തിരിച്ചറിയല്‍ കോഡ് വിസ്മരിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് ഏകദേശം മുന്ന് മാസത്തെ കാലയളവെങ്കിലും വേണ്ടിവരുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അത് കൊണ്ടാവാം വിവാഹമോചിതയായ സ്ത്രീ പുനര്‍ വിവാഹത്തിന് മുമ്പ് മുന്ന് ആര്‍ത്തവ കാലം ഇദ്ദയിരിക്കണം എന്ന് നിശ്ചയിച്ചത്. ഗര്‍ഭധാരണം നടന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടി മാത്രമല്ല ഇങ്ങനെ ഒരു കാലയളവ് നിശ്ചയിച്ചത്. ഗര്‍ഭധാരണം ഉറപ്പുവരുത്താന്‍ വേണ്ടി മാത്രമാണെങ്കില്‍ അതിന് ഒരു ആര്‍ത്തവകാലം തന്നെ ധാരാളം മതിയാകുമല്ലോ. വിവാഹത്തിന് ശേഷം ലൈഗിംക ബന്ധത്തിലേര്‍പ്പെടാതെ ദമ്പതികള്‍ വേര്‍പിരിയുകയാണെങ്കില്‍ അവര്‍ ഇദ്ദ ആചരിക്കേണ്ടതില്ല എന്നും മൊഴി ചൊല്ലിയ സ്ത്രീയെ ഇദ്ദ കാലം കഴിയുന്നതിന് മുമ്പ് മുന്‍ ഭര്‍ത്താവിന് അവളെ തിരിച്ചെടുക്കാവുന്നതാണ് എന്നും പ്രസ്താവിക്കുന്ന ഖുര്‍ആന്‍ വചനങ്ങളും ഇവിടെ ശ്രദ്ധേയമാണ്. കാരണം ഇത്തരം രംഗങ്ങളിലൊന്നും തന്നെ സത്രീക്ക് മറ്റു പുരുഷന്മാരുടെ ബീജവുമായി സംയോജിക്കാന്‍ അവസരമുണ്ടാകുന്നില്ല. എന്നാല്‍ വിധവകളെ സംബന്ധിച്ചേടത്തോളം ഇദ്ദയുടെ കാലാവധി വിവാഹ മോചിതയേക്കാള്‍ കുറച്ചു കൂടി അധികമാണ്. കാരണം അവരുടെ മാനസിക വിഷമതകള്‍ നിമിത്തം ശരീരത്തിന്റെ ഈ വിസ്മരിക്കുന്ന പ്രകൃതം അല്പം മന്ദഗതിയിലാവാന്‍ സാധ്യതയുള്ളതു കൊണ്ട് മറ്റൊരു ഭര്‍ത്താവിന്റെ ബീജം സ്വീകരിക്കാന്‍ പര്യാപതമാകും വിധം ശരീരം സുസ്ഥിതി കൈവരാന്‍ കുറച്ച് നാളുകള്‍ കൂടി ആവശ്യമായി വരും.
ഭൗമപാളികള്‍
ഭൂമിയുടെ അന്തര്‍ഭാഗത്തെ ഭൗമ ശാസ്ത്രജ്ഞര്‍ മുമ്പ് മൂന്നു തട്ടുകളായിട്ടാണ് ഗണിച്ചിരുന്നത്. പിന്നീട് അതിനെ നാലായും അഞ്ചായും അവര്‍ തരം തിരിച്ചു. എന്നാല്‍ ഇന്ന് ആധുനിക ഭൗമ ശാസ്ത്രജ്ഞര്‍ ഭൂമിയുടെ അകക്കാമ്പില്‍ ഒരു കേന്ദ്രബിന്ദുവടക്കം ഭൂമിക്ക് ഏഴു അടുക്കുകളുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഈ കണ്ടെത്തല്‍ ഖുര്‍ആനിലെ സൂറത്ത് ത്വലാഖിലെ പന്ത്രണ്ടാം വചനത്തിലെ ഒരു പ്രസ്താവനയുടെ ആശയത്തിലേക്ക് കൂടി വെളിച്ചം വീശുന്നുണ്ട്. അല്ലാഹു പറയുന്നു. ”അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍” (65:12). ചില വ്യാഖ്യാതാക്കള്‍ ഈ വചനത്തെ വിശദീകരിച്ച് കൊണ്ട് പറഞ്ഞത് ഏഴു ആകാശങ്ങള്‍ ഉളളത് പോലെ ഏഴു ഭൂമികളും ഉണ്ട് എന്നാണ്. എന്നാല്‍ സൂക്ഷ്മായി വിശകലനം നടത്തിയാല്‍ ഇത് ഏഴു ഭൂമികളെ കുറിച്ചല്ല മറിച്ച് ഭൂമിയുടെ ഏഴു പാളികളെക്കുറിച്ചാണ് പറയുന്നത് എന്നു കണ്ടെത്താന്‍ കഴിയും.
ഖുര്‍ആനില്‍ ആകാശത്തെക്കുറിച്ച് പ്രസ്താവിച്ച അധിക സ്ഥലങ്ങളിലും സമാവാത്ത് എന്ന് ബഹുവചന രൂപത്തിലാണ് പ്രയോഗിച്ചിട്ടുളളത്. ഏഴ് ആകാശങ്ങള്‍ എന്നു തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ ആകാശങ്ങളെ ഏഴു തട്ടുകളായി സൃഷ്ടിച്ചുവെന്നും പറയുന്നുണ്ട്. ”ഏഴ് ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍” (67:3). ആകാശങ്ങളെക്കുറിച്ച് പറഞ്ഞ സ്ഥലങ്ങളില്‍ ഖുര്‍ആന്‍ രണ്ട് കാര്യമാണ് പ്രതിപാദിക്കുന്നത് ഒന്ന് അവയുടെ എണ്ണം മറ്റൊന്ന് അവയുടെ ഘടനാ രൂപം. അതായത് ചില സ്ഥലങ്ങളില്‍ ഏഴു ആകാശങ്ങള്‍ എന്നും മറ്റ് ചില സ്ഥലങ്ങളില്‍ അടുക്കുകളായി ഏഴു ആകാശങ്ങള്‍ എന്നും പറയുന്നുണ്ട്. ആ സ്ഥിതിക്ക് ഭൂമിയില്‍ നിന്ന് ആകാശങ്ങള്‍ക്ക് തുല്യമായത് സൃഷ്ടിച്ചവന്‍ എന്ന് പ്രയോഗം കൊണ്ട് ഏഴു ഭൂമികള്‍ എന്നതിലുപരി ഭൂമിയില്‍ നിന്ന് ഏഴു തട്ടുകള്‍ അല്ലെങ്കില്‍ അടുക്കുകള്‍ എന്നാതായിരിക്കാം ഉദ്ദേശ്യമെന്ന് നമുക്ക് വ്യഖ്യാനിക്കാനാകും. ഖുര്‍ആനില്‍ ഭൂമിയെക്കുറിച്ച് പറഞ്ഞ സ്ഥലത്തെല്ലാം ഏകവചനം മാത്രമാണ് പ്രയോഗിച്ചത് എന്ന വസ്തുതയും ഇതിന് ഉപോദ്ബലകമായി ഗണിക്കാനാകും. അതിലുപരി ഖുര്‍ആന്‍ ഏഴു ആകാശങ്ങളുടെ ഘടനയെക്കുറിച്ച് പറയുന്നിടത്ത് ത്വിബാക് അഥവാ അടുക്കുകള്‍ എന്നാണ് പ്രയോഗിച്ചിട്ടുളളത്. അതുപോലെ ഭൗമ ശാസത്രജ്ഞരും ഭൂമിയുടെ ഘടനയെക്കുറിച്ച് പറയുന്നിടത്ത് Layers അഥവാ അടുക്കുകള്‍ എന്ന് തന്നെയാണ് പ്രയോഗിക്കുന്നത്.
ഹദീസുകളില്‍ ഏഴു ഭൂമികള്‍ എന്ന ഒരു പദപ്രയോഗം ബഹുവചനരൂപത്തില്‍ തന്നെ കാണാം എന്നാല്‍ അത് കൊണ്ടുളള ഉദ്ദേശ്യവും ഏഴ് സ്വതന്ത്ര ഭൂമികളല്ല മറിച്ച് ഈ ഭൂമിയുടെ തന്നെ ഒന്നിന് പുറമെ മറ്റൊന്ന് എന്ന രൂപത്തിലൂളള ഏഴു തട്ടുകളാണ് എന്ന് വ്യഖ്യാനിക്കാനാകും.
പിളര്‍പ്പുളള ഭൂമി
ഖുര്‍ആനില്‍ ഭൂമിയെ കൊണ്ട് സത്യം ചെയ്ത പറയുന്നിടത്ത് വല്‍ അര്‍ദി ദാതി സ്വദ്അ് അതായത് പിളര്‍പ്പുളള ഭൂമി തന്നെയാണ് സത്യം (86:12) എന്ന് പറയുന്നുണ്ട്. ഈ വചനത്തിന് ചില വ്യാഖ്യാതാക്കള്‍ സസ്യലതാധികള്‍ മുളക്കുന്ന ഭൂമി എന്നാണ് ഭാഷാന്തരം ചെയ്തിട്ടുളളത്. സസ്യങ്ങള്‍ മുളക്കുന്നതിനു വേണ്ടി ഭൂമി പിളരുന്നതായിരിക്കാം അത്തരത്തിലൊരു വ്യഖ്യാനത്തിന് അവരെ പ്രേരിപ്പിച്ചത്. ഖുര്‍ആനിലെ പ്രസ്തുത വചനത്തില്‍ പിളരുന്ന ഭൂമി എന്നാണ് പറഞ്ഞതെങ്കില്‍ ഇത്തരത്തിലൊരു വിശദീകരണത്തിന് സാധ്യതയുണ്ടായിരുന്നു എന്നാല്‍ ഖുര്‍ആനില്‍ പിളര്‍പ്പുളള ഭൂമി എന്നാണ് പറഞ്ഞിട്ടുളളത് ആ സ്ഥിതിക്ക് ഭൂമിക്ക് ഒരു പിളര്‍പ്പുണ്ടാകുക അനിവാര്യമാണ്. ജിയോളജിയിലെ ഏറ്റവും പുതിയ നിരീക്ഷണത്തിലൂടെ കണ്ടെത്തിയ ആയിരക്കണക്കിന് കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ഭൗമ വിടവ് ഖുര്‍ആന്‍ സത്യം ചെയ്ത ഈ വസ്തുത അനാവരണം ചെയ്യുന്നുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഭൗമ ശാസ്ത്രജ്ഞര്‍ ഭൂമിയുടെ പുറന്തോട് അനേക പാളികള്‍ കൂടിച്ചേര്‍ന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പാളികള്‍ക്കിടയില്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നീണ്ടു കിടിക്കുന്ന വിടവുകള്‍ ഉണ്ടെന്ന് കണ്ടെത്തുകയും അതിന്റെ രേഖാ ചിത്രം അവര്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈയടുത്ത കാലത്ത് കണ്ടെത്തിയ വളരെ സുദീര്‍ഘമായ ഭൂമിയുടെ ഒരു പിളര്‍പ്പ് ഭൗമശാസ്ത്രജ്ഞര്‍ക്ക് വളരെ വിസ്മയമുണ്ടാക്കിയിട്ടുണ്ട്. ഏകദേശം നാല്‍പതിനായിരം കിലോമീറ്റര്‍ നീളമുളള ഒരു പിളര്‍പ്പ് ശാന്ത സമുദ്രത്തില്‍ നിന്ന് തുടങ്ങി അമേരിക്ക ജപ്പാന്‍ ഫിലിപ്പൈന്‍ ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലൂടെ കടന്ന് ന്യൂസിലാന്റ് വരെ എത്തുന്നുണ്ട്. ഭൂചലനങ്ങളില്‍ 90 ശതമാനവും സംഭവിക്കുന്നത് ഈ മേഖലയിലാണ് എന്നാണ് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വെളിപ്പെടുത്തുന്നത്.
ഭൂമുഖത്ത് ഒട്ടനവധി വിടവുകളും പിളര്‍പ്പുകളും ഉണ്ടെങ്കിലും മുകളില്‍ സൂചിപ്പിച്ച പിളര്‍പ്പാണ് അതില്‍ ഏറ്റവും ദൈര്‍ഘ്യമുളളത്. അതോടൊപ്പം ഭൗമശാസ്ത്രജ്ഞരെ സംബന്ധിച്ചേടത്തോളം അത് അങ്ങേയറ്റം വിചിത്രവും അത്ഭൂതകരവും അതുല്യവുമാണ്. അതു കൊണ്ട് തന്നെ ഖുര്‍ആനില്‍ സത്യം ചെയ്ത് പറഞ്ഞ പിളര്‍പ്പുളള ഭൂമി എന്ന വചനം ഈ വിടവിനെക്കുറിച്ചായിരിക്കും പ്രതിപാദിക്കുന്നത്. ഭൂമിക്ക് പിളര്‍പ്പുളള വിവരം പരാമര്‍ശിക്കുക മാത്രമല്ല മറിച്ച് ഇതിനെക്കുറിച്ച് അല്ലാഹു സത്യം ചെയത് പറയുക കൂടി ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് ഈ അത്ഭുത പ്രതിഭാസം ഒരാള്‍ക്കും അറിയാത്തതായിരുന്നു. അതു കൊണ്ട് തന്നെ ഇക്കാര്യം ഖുര്‍ആനിന്റെ ദൈവികതക്ക് ഒരു തെളിവു കൂടിയാണ്. അല്ലാഹു അഅ്‌ലം.
എന്തിന് വേണ്ടിയാണ് ഖുര്‍ആനില്‍ ഇത്തരത്തിലുളള ഭൗമ ശാസ്ത്ര പ്രതിഭാസങ്ങള്‍ പരാമര്‍ശിക്കുന്നത് എന്ന ചോദ്യത്തിനുത്തരവും ഖുര്‍ആനില്‍ തന്നെയുണ്ട്. ”പിളര്‍പ്പുളള ഭൂമി തന്നെ സത്യം’‘ എന്നു പറഞ്ഞതിന് ശേഷം തുടര്‍ന്നുളള വചനങ്ങളില്‍ അല്ലാഹു പറയുന്നു. ”തീര്‍ച്ചയായും ഇത് നിര്‍ണായകമായ ഒരു വാക്കാകുന്നു. ഇത് തമാശയല്ല” (86:13,14). ഇത്തരത്തിലുളള ഭൗമ രഹസ്യങ്ങളും മറ്റും ഖുര്‍ആന്‍ വിവരിക്കുന്നത് അതിന്റെ ദൈവികതക്ക് ഒരു തെളിവായിട്ടുകൂടിയാണ് എന്നാണ് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നത്. മനുഷ്യന്‍ എത്രമാത്രം വിവരം ആര്‍ജിച്ചാലും ലോകത്തുളള മുഴുവന്‍ രഹസ്യങ്ങളും പ്രതിഭാസങ്ങളും ഒരു വ്യക്തിക്ക് അറിയാന്‍ സാധിക്കുകയില്ല. അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം അവന്‍ ആകാശ ഭൂമികളിലെ ദൃശ്യവും അദൃശ്യവുമായ മുഴുവന്‍ കാര്യങ്ങളുമറിയുന്നത് കൊണ്ട് അവന്‍ അവതരിപ്പിച്ച വേദഗ്രന്ഥമായ ഖുര്‍ആനില്‍ ശാസ്ത്രലോകം ഇതുവരെ കണ്ടെത്തിയതും ഇനി കണ്ടെത്താനിരിക്കുന്നതും അതോടൊപ്പം മനുഷ്യന്റെ പരിമിതമായ അറിവിന് ഒരിക്കലും കണ്ടെത്താന്‍ കഴിയാത്തതുമായ ഒട്ടനവധി വിവരങ്ങള്‍ ഉള്‍കൊളളുന്നുണ്ട്.
പ്രപഞ്ചം: ഉത്ഭവം വികാസം അന്ത്യം
ഈ പ്രപഞ്ചം അനന്തമാണോ? അനാദി കാലം മുതല്‍ അത് ഇവിടെ നിലനില്‍ക്കുന്നുണ്ടോ? അല്ല എന്നാണ് ഉത്തരമെങ്കില്‍ എന്നാണ് ഈ പ്രപഞ്ചം ആവര്‍ഭവിച്ചത്? എന്നെങ്കിലും അതിന് ഒരു അന്ത്യമുണ്ടാകുമോ? ഈ ചോദ്യങ്ങള്‍ക്ക് മാനവരാശിയോളം പഴക്കമുണ്ട്. മതങ്ങളും തത്വശാസ്ത്രങ്ങളും അതിന് മറുപടി പറയാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഗോള ശാസ്ത്രത്തിന് ഈ വിഷയത്തില്‍ എന്താണ് പറയാനുളളത്?
ഖഗോള ശാസ്ത്രം എന്ന് പറഞ്ഞാല്‍ അത് നക്ഷത്രങ്ങള്‍, ഗോളങ്ങള്‍, ഗ്രഹങ്ങള്‍, ധൂമകേതുക്കള്‍, ഗാലക്‌സികള്‍ തുടങ്ങിയവയെക്കുറിച്ചുളള പഠനമാണ്. ആകാശ പിണ്ഡങ്ങളുടെ ചലനത്തെക്കുറിച്ചും അന്തരീക്ഷ പാളിക്കപ്പുറത്ത് അരങ്ങേറുന്ന രാസ ഊര്‍ജ്ജ പ്രതിഭാസങ്ങളെകുറിച്ചുമാണ് ഗോള ശാസ്ത്രം പഠനം നടത്താറുളളത്. എന്നാല്‍ ഈ പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചോ അതിന് പിന്നിലെ ദിവ്യ കരങ്ങളെ സംബന്ധിച്ചോ ചിന്തിക്കാനും പഠിക്കാനും പൊതുവെ നാസ്തികരായ ശാസ്ത്രജ്ഞര്‍ ഉത്സാഹം കാണിക്കാറില്ല.
ചരിതം പരിശോധിക്കുകയാണെങ്കില്‍ ബി.സി.ഇ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച അരിസ്റ്റാര്‍ക്കസ് (Aristarchus) എന്ന ഗ്രീക്ക് ഗോള ശാസ്ത്രജ്ഞനാണ് പ്രപഞ്ചത്തിന്റെ രൂപ മാതൃക ആദ്യമായി വിഭാവനം ചെയ്തത്. അദ്ദേഹത്തിന്റെ തത്വപ്രകാരം ഭൂമി സ്വയം അച്ചുതണ്ടിലും സൂര്യന് ചുറ്റും ഇതര ഗ്രഹങ്ങളോടൊപ്പവും കറങ്ങുന്നുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. പ്രപഞ്ചത്തെക്കുറിച്ച് മാനവ ചരിത്രത്തിലെ ഏറ്റവും പഴക്കമുളള ശാസ്ത്ര നിഗമനമാണിത്. സി.ഇ പതിനാറാം നൂറ്റാണ്ടില്‍ കോപ്പര്‍ നിക്കസിന് പോലും ഇത് പ്രചോദനമായിട്ടുണ്ട്. എന്നാല്‍ അരിസ്റ്റാര്‍ക്കസിന്റെ ഈ തത്വം പൊതു ധാരണക്ക് എതിരായത് കൊണ്ട് പ്രസ്തുത തത്വത്തിന് പ്രചാരം ലഭിക്കാതെ പോകുകയാണുണ്ടായത്.
സി.ഇ രണ്ടാം നൂറ്റാണ്ടില്‍ രംഗപ്രവേശം ചെയ്ത ടോളമിയുടെ(Ptolemy)തത്ത്വ പ്രകാരം ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രവും സൂര്യനും ഇതര ഗ്രഹങ്ങളും അതിനെ ചുറ്റി കൊണ്ടിരിക്കുകയുമാണ്. പതിനേഴാം നൂറ്റാണ്ട് വരെ യൂറോപ്യന്‍-മുസ്‌ലിം ശാസ്ത്രജ്ഞന്മാരുടെ അവലംബം ടോളമിയുടെ സിന്താന്തങ്ങള്‍ തന്നെയായിരുന്നു. ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ ടോളമിയുടെ ഗ്രന്ഥം സുറിയാനിയില്‍ നിന്ന് അറബി ഭാഷയിലേക്കും പിന്നീട് അറബിയില്‍ നിന്ന് ലാറ്റിന്‍ ഭാഷയിലേക്കും പരിഭാഷപ്പെടുത്തുകയുണ്ടായി. പൊതു ധാരണയ്ക്കും അരിസ്‌റ്റോട്ടിലിന്റെ അഭിപ്രായങ്ങള്‍ക്കും അനുഗുണമായത് കൊണ്ട് ഈ തത്വങ്ങള്‍ക്ക് പ്രചുരപ്രചാരം ലഭിച്ചു. സി.ഇ അഞ്ചാം നൂറ്റാണ്ടില്‍ ഭാരതീയ ഗോള ശാസ്ത്രജ്ഞനായിരുന്ന ആര്യഭട്ട, ഭൂമി ചലിക്കുന്നതും ആകാശം നിശ്ചലവുമാണെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്.
സി.ഇ എട്ടാം നൂറ്റാണ്ടിലാണ് മുസ്‌ലിം ശാസ്ത്രജ്ഞര്‍ ഗോള നിരീക്ഷണം ആരംഭിച്ചത്. ഈ നിരീക്ഷണങ്ങള്‍ പില്കാലത്ത് കോപ്പര്‍നിക്കസില്‍ പ്പോലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. അരിസ്റ്റാര്‍ക്കസിന്റെ പ്രപഞ്ച മാതൃകയില്‍ അവര്‍ ഒരു അസ്റ്റര്‍ലാബ് (Astrolabe) രൂപകല്പന ചെയ്തു. ഹിജ്‌റ 415ല്‍ അന്തരിച്ച സിജ്‌സി എന്ന പേരിലറിയപ്പെടുന്ന അബൂ സഈദ് അഹ്‌മദ് ബിന്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ അസ്സജസ്സ്താനിയാണ് അത് നിര്‍മിച്ചത്. കോപ്പര്‍ നിക്കസിന് അഞ്ച് നൂറ്റാണ്ട് മുമ്പ് ഭൂമി കറങ്ങുന്നുണ്ടെന്ന് സമര്‍ഥിച്ച ശാസ്ത്രജ്ഞനാണ് അദ്ദേഹം.
ഹിജ്‌റ 440 ല്‍ അന്തരിച്ച പ്രസിദ്ധ സഞ്ചാരിയും ഗോള ശാസ്ത്രജ്ഞനും ഭൗമശാസ്ത്രജ്ഞനും ചരിത്ര കാരനുമായിരുന്ന അല്‍ബിറൂനി തന്റെ കാനൂനുല്‍ മസ്ഊദി എന്ന ഗ്രന്ഥത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭൂമി ഗോളാഗൃതിയിലാണെന്നും അത് സ്വയം അച്ചുതണ്ടില്‍ കറങ്ങുന്നുണ്ടെന്നും സമര്‍ഥിക്കുകയുണ്ടായി. സി.ഇ പതിനഞ്ചാം നൂറ്റാണ്ടില്‍ ഉലുഗ് ബേഗ് എന്ന മുഗള്‍ സുല്‍ത്താന്‍ ഇന്നത്തെ ഉസ്ബകിസ്താനായ സമര്‍ക്കന്ധിനെ ഒരു വൈജ്ഞാനിക കേന്ദ്രമാക്കുകയും അവിടെ ഒരു ഗോള നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച് ശാസ്ത്രജ്ഞരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. അക്കാലത്ത് നിലവിലുണ്ടായിരുന്ന ടോളമിയുടെ ഗോളശാസ്ത്ര തത്വങ്ങള്‍ പലതും അബദ്ധമാണെന്ന് അദ്ദേഹം തെളിയിക്കുകയുണ്ടായി.
സി.ഇ പതിനാറാം നൂറ്റാണ്ടിലാണ് നിക്കോളാസ് കോപ്പര്‍ നിക്കസ് രംഗപ്രവേശം ചെയ്തത്. പോളണ്ടിലെ പുരോഹിതനും ഗോള,ഗണിത ശാസ്ത്രജ്ഞനും ദാര്‍ശനികനുമായിരുന്ന അദ്ദേഹം ഭൂമി സ്വയം അച്ചു തണ്ടിലും സൂര്യന് ചുറ്റിലും കറങ്ങുന്നുണ്ടെന്ന് കണ്ടെത്തി. അങ്ങനെ പ്രപഞ്ച വിജ്ഞാനത്തിന് ഒരു ശാസ്ത്രീയ അടിത്തറയുണ്ടാക്കിയത് അദ്ദേഹമാണ്. എന്നാല്‍ പതിനേഴാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ ഗോള ശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലി വരുന്നത് വരെ കോപ്പര്‍ നിക്കസിന്റെ പ്രപഞ്ച വീക്ഷണം കേവലം ഒരു സങ്കല്പം മാത്രമായി അവശേഷിച്ചു. നിക്കസിന്റെ തത്വം ഗലീലിയോ പ്രചരിപ്പിക്കുകയും, സഭയുടെ എതിര്‍പ്പുകളെ നേരിടേണ്ടി വന്ന നിക്കസിനെ അദ്ദേഹം പ്രതിരോധിക്കുകയും ചെയ്തു. ഗലീലിയോ നിര്‍മിച്ച ഒരു ദൂരദര്‍ശിനിയുടെ സഹോയത്തോടെ അദ്ദേഹം തന്റെ വാദങ്ങള്‍ക്ക് തെളിവ് കണ്ടെത്തുകയും കോപ്പര്‍ നിക്കസിന്റെ വീക്ഷണത്തേക്കാളും വിശാലമായ ഒരു പ്രപഞ്ചം കണ്ടെത്തുകയും ചെയ്തു.
ക്ഷീരപഥത്തിലെ നിക്ഷത്രങ്ങളെ കണ്ടെത്താന്‍ അദ്ദേഹത്തെ സഹായിച്ചത് തന്റെ ദൂരദര്‍ശിനിയാണ്. അതിന് മുമ്പ് അത് ഒരു ധൂമപടലമാണ് എന്ന ധാരണയാണുണ്ടായിരുന്നത്.
ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ സര്‍ ഐസക് ന്യൂട്ടന്റെ (1642-1727) ആഗമനമാണ് ശാസ്ത്ര വിപ്ലവത്തിന് നാന്ദി കുറിച്ചത്. റോയല്‍ സൊസൈറ്റിയുടെ ചെയര്‍മാനായ അദ്ദേഹം കാമ്പ്രിട്ജ് സര്‍വകാലശാലയിലെ ഗണിതശാസ്ത്രം അധ്യാപകനായിരുന്നു. പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യനാണ് എന്ന തത്വത്തിന് എതിരായ മുഴുവന്‍ സംശയങ്ങളും അദ്ദേഹം ദുരീകരിക്കുകയുണ്ടായി. പിന്നീട് മൂന്ന് നൂറ്റാണ്ടുകളോളം ഭൗതിക ശാസ്ത്രജ്ഞന്മാരെ അടക്കി ഭരിച്ചത് ന്യൂട്ടന്റെ ചലന ആകര്‍ഷണ സിദ്ധാന്തങ്ങളായിരുന്നു. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തങ്ങള്‍ രംഗത്ത് വരികയും ന്യൂട്ടന്റെ പൌരാണിക ഊര്‍ജ്ജതന്ത്ര തത്വങ്ങള്‍ തിരുത്തിയെഴുതി നവീന ഊര്‍ജ്ജതന്ത്ര തത്ത്വങ്ങള്‍ ആവഷ്‌ക്കരിക്കുകയും ചെയ്തു. പ്രകാശത്തിന് സ്ഥിരമായ ഒരു വേഗതയുണ്ടെന്നും അതിന്റെ സഞ്ചാരത്തിന് ശബ്ദ തരംഗങ്ങളുടെ സഞ്ചാരത്തിനെന്ന പോലെ ഒരു മാധ്യമമാവശ്യമില്ലെന്നും അദ്ദേഹം സമര്‍ഥിച്ചു. പ്രപഞ്ച വിജ്ഞാന രംഗത്ത് വിപ്ലവകരമായ നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടു വെച്ചത്.
പ്രപഞ്ചം സ്ഥിരമായി നിലനില്ക്കുന്നു എന്ന വിശ്വാസമാണ് ഇരുപതാം നൂറ്റാണ്ടുവരെ ശാസ്ത്രജ്ഞന്മാര്‍ വെച്ചു പുലര്‍ത്തിയിരുന്നത്. പ്രപഞ്ചം അനാദികാലം മുതല്‍ ഉണ്ടെന്നും അത് അനന്തമായി നിലനില്ക്കുമെന്നും അവര്‍ വിശ്വസിച്ചിരുന്നു. ക്ഷീരപഥത്തിനപ്പുറം വാതക പടലമാണെന്നായിരുന്നു അവരുടെ സിദ്ധാന്തം. 1920 ല്‍ പ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ച് ഗോള ശാസ്ത്രജ്ഞര്‍ രണ്ടായി തിരിഞ്ഞ് സംവാദം നടത്തി. ക്ഷീരപഥത്തിന് അപ്പുറം കാര്യമായി ഒന്നുമില്ലെന്ന് ഒരു കൂട്ടര്‍ വാദിച്ചപ്പോള്‍ ക്ഷീരപഥം ഒന്നുമല്ലെന്നും അതിന് പുറകില്‍ പ്രവിശാലമായ ലോകമുണ്ടെന്നും മറു പക്ഷം വാദിച്ചു.
പ്രപഞ്ചഘടനയെക്കുറിച്ചുളള വാഗ്വാദങ്ങള്‍ തുടരുന്നതിനിടയാലാണ് എഡ്‌വിന്‍ ഹബ്ള്‍ (Edwin Hubble) കടന്നുവന്നത്. ക്ഷീരപഥം നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ വലുതാണെന്നും അതിനപ്പുറം വേറെയും ഗാലക്‌സികളുണ്ടെന്നും അദ്ദേഹം തെളിവ് സഹിതം തെളിയിച്ചു. അക്കാലത്ത് ഒമ്പത് ഗാലക്‌സികളുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. പ്രപഞ്ചം വികസിക്കുന്നുണ്ടെന്നും ഗാലക്‌സികള്‍ തമ്മില്‍ അകലുന്നുണ്ടെന്നും 1929ല്‍ അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. ഗാലക്‌സികള്‍ അകലുന്ന വേഗത അവ തമ്മിലുളള അകല്‍ച്ച കൂടുന്നതിനനുസരിച്ച് വര്‍ധിക്കുന്നുവെന്ന അദ്ദേഹത്തിന്റെ കണ്ടെത്തല്‍ ശാസ്ത്ര ലോകത്തെ പിടിച്ചു കുലുക്കി.
പ്രപഞ്ച വികാകസത്തെക്കുറിച്ചുളള ഹബിളിന്റെ തത്വത്തില്‍ നിന്ന് ബോധനം ഉള്‍കൊണ്ട് ബല്‍ജിക്കന്‍ കത്തോലിക്കാ പുരോഹിതനും ഊര്‍ജ്ജ തന്ത്ര-ഗോള ശാസ്തജ്ഞനുമായ ജോര്‍ജ്ജ് ലോമ്ടര്‍ (Georges Henri Joseph Édouard Lema\ptre) മഹാവിസ്‌ഫോടന തത്വത്തിന് ബീജാവാപം നല്‍കി. മതവും ശാസ്ത്രവും പഠിച്ച ഇദ്ദേഹമാണ് വികസിച്ച് കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം ബില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കേന്ദ്രബിന്ദുവില്‍ നിന്നും മഹാവിസ്‌ഫോടനത്തിലൂടെ രൂപപ്പെട്ടതാണെന്ന് ശാസ്ത്രീയമായി തെളിയിച്ചത്. ഭൂരിഭാഗം ഗോളശാസ്ത്രജ്ഞരും അംഗീകരിക്കുന്ന ഈ വിസ്‌ഫോടന സിദ്ധാന്തം ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്കും അനുയോജ്യമാണ്. സൂറത്തുല്‍ അമ്പിയാഅ് 30ാം വചനത്തില്‍ ഇപ്രകാരം കാണാം. ‘ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും സത്യ നിഷേധികള്‍ കണ്ടില്ലേ. വെളളത്തില്‍ നിന്ന് എല്ലാ ജീവ വസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ’.
ഈ പ്രപഞ്ചത്തിന്റെ ഉത്ഭവത്തെകുറിച്ച് ശാസ്ത്രം കണ്ടെത്തിയ വസ്തുതകള്‍ ഒരു സൂക്തത്തിന്റെ ശകലത്തിലൂടെ ഖുര്‍ആന്‍ വിശദീകരിക്കുന്നതായി കാണാം. പ്രസ്തുത വചനത്തില്‍ റത്ഖ് എന്ന ഒരു പദം കാണാം അതിനര്‍ഥം പല വസ്തുക്കള്‍ കൂടിച്ചേര്‍ന്നത് എന്നാണ്. പ്രപഞ്ചം അതിന്റെ പ്രഥമ പിണ്ഡമായിരിക്കെ ദൃശ്യവും അദൃശ്യവുമായി പല വസ്തുക്കള്‍ ചേര്‍ന്നതായിരുന്നു. മറ്റൊരു പദം ഫതഖ എന്നാണ്. അതിനര്‍ഥം ശക്തമായി പിളര്‍ത്തുക എന്നാണ്. മഹാ വിസ്‌ഫോടനം ഒരു ശക്തമായ പൊട്ടിപ്പിളരലായിരുന്നു.
